കാണാതായ ശിവസൂര്യ (File Photo)
കണ്ണൂര്‍: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല. കുട്ടി കേരളത്തിൽ തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ.
തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തെരച്ചില്‍ നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വാരാണസിയിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. യുപി പോലീസിന്‍റെ സഹായത്തോടെ വാരാണസിയിൽ അൻപതിലേറെ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല.
ശിവസൂര്യയുടെ ചിത്രവുമായി കടകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും തേടിയിരുന്നു. ഇതോടെ, കുട്ടി വാരാണസിയിലേക്ക് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എങ്കിലും രണ്ടു ദിവസം കൂടി വാരാണസിയിൽ തുടർന്ന് പരിശോധന നടത്താനാണ് പോലീസിന്‍റെ തീരുമാനം.
ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്‍റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
Tags : Missing Police Boy UP Varanasi