കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 157 ആയി ഉയർന്നു. 750-ഓളം പേരെ കാണാതായിട്ടുണ്ട്. ഇതിൽ 133 ഇന്ത്യക്കാരുമുണ്ട്. ടിബറ്റൻ അതിർത്തിയിൽനിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നൽപ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളിൽ വൻനാശനഷ്ടമാണ് വിതച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പ്രാണരക്ഷാർഥം പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, മിന്നൽപ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.
മേഖലകളിൽ നേപ്പാൾ സർക്കാരിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിപേർ ഇപ്പോഴും കാണാമറയത്താണ്.
അതേസമയം, പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകൾ പ്രളയത്തിൽ തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.
Tags : Nepal flood Death missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews