National
ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച നീതിരഹിതമായ നടപടിയെന്ന് മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസ വിൽസൺ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണു വിമർശനം.
അധികാരമുള്ളവന്റെ ഭാഗത്താണു ശരി എന്ന മനോഭാവത്തോടെ നീതിപൂർവമല്ലാത്ത തരത്തിൽ ഭരണഘടനാ സ്ഥാപനങ്ങളും സർക്കാരുകളും പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്നും അശോക് ലവാസ കുറ്റപ്പെടുത്തി. നിയമം അക്ഷരാർഥത്തിൽ നടപ്പാക്കുന്നതിനപ്പുറം അതിന്റെ അന്തസത്ത സംരക്ഷിക്കാനാണു ശ്രമിക്കേണ്ടത്.
വോട്ടർ പട്ടികയിൽനിന്ന് ആളുകളെ ഒഴിവാക്കുന്നത് ജനങ്ങളിൽ വലിയ ആശങ്കയും ജനാധിപത്യപ്രക്രിയയോട് മടുപ്പുമുണ്ടാക്കും. ബിഹാറിൽ എസ്ഐആർ നടപ്പാക്കിയപ്പോൾ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത വോട്ടർമാരെ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ അവകാശപ്പെട്ടിരുന്നെങ്കിലും അതിന്റെ കണക്കുകളോ തെളിവുകളോ പുറത്തുവിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2018ൽ തെരഞ്ഞെടുപ്പു കമ്മീഷണർമാരിൽ ഒരാളായി ചുമതലയേറ്റ അശോക് ലവാസ 2020ലാണ് സ്ഥാനമൊഴിഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന എസ്.വൈ. ഖുറേഷിയും എസ്ഐആർ പ്രക്രിയയിലെ വെട്ടിമാറ്റലിനെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനേക്കാൾ വോട്ടർമാരെ ഇല്ലാതാക്കുന്നതിലാണ് നിലവിലെ എസ്ഐആർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നായിരുന്നു ഖുറേഷിയുടെ വിമർശനം.
National
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി). വിമാനത്താവളത്തിൽ സർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്ന് കോൺഗ്രസും ഇതാണ് 7.8 ശതമാനം വളർച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെയും പരിഹസിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയിൽ വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിൽ രണ്ടിടത്തും വെള്ളം കയറി. ഇത് യാത്രാ തടസങ്ങൾക്കു കാരണമായി. വെള്ളക്കെട്ടിനെത്തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമടക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങൾ ജയ്പുർ വിമാനത്താവളത്തിലേക്കും നാല് വിമാനങ്ങൾ ലക്നൗവിലേക്കും ഓരോ വിമാനങ്ങൾ അഹമ്മദാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. വെള്ളം കയറിയ ടെർമിനലിലൂടെ ബാഗുകളുമായി നടന്നുനീങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ നൂറുകണക്കിന് വിമാനങ്ങൾ 90 മിനിറ്റോളം വരെ വൈകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ 50-100 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനമുണ്ട്.
ഇതോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന കാറ്റും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
Kerala
കോഴിക്കോട്: താമരശേരിക്ക് സമീപം സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചുകയറി അഞ്ചു പേർക്ക് പരിക്ക്. വയനാട് ഭാഗത്തുനിന്ന് വന്ന ഫോർച്യൂണർ കാറാണ് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്. കോഴിക്കോടുനിന്ന് കണ്ണപ്പൻകുണ്ടിലേക്ക് പോകുകയായിരുന്നു ബസ്.
വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. കാർ യാത്രികരായ മംഗലാപുരം സ്വദേശി സൗധ, ഐഫ എന്നിവർക്കും ബസ് യാത്രികരായ കണ്ണപ്പൻകുണ്ട് സ്വദേശി ജുനൈന, ആയിഷ, ആമിന എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് രമ്യ ഹരിദാസ് എംഎൽഎ. തന്നെ ക്ഷണിച്ചതുകൊണ്ടാണ് സജാദിന്റെ വീട്ടിലേക്ക് പോയത്. വീട്ടിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം സജാദും സുഹൃത്തുക്കളും തന്നെ ആക്രമിക്കുകയായിരുന്നെന്നും കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
സജാദ് തനിക്കെതിരെ മോശമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന ആളാണെന്നും രമ്യ ഹരിദാസ് ആരോപിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രമ്യ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അതേസമയം രമ്യ ഹരിദാസിനും പാളയം പ്രദീപിനും എതിരെ പരാതി കോൺഗ്രസ് നേതാവ് സജാദ് പരാതി നൽകി. വീട് കയറി ആക്രമിച്ചുവെന്നാണ് ആരോപണം. കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റാണ് പരാതി നൽകിയത്. പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത കരാറുകാരുടെയും ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപ് സംസാരിച്ചത് ചോദ്യംചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രാദേശിക കോൺഗ്രസ് നേതാവ് ചോദ്യംചെയ്ത് രംഗത്തെത്തി. ഇത് ചോദ്യംചെയ്ത് എംഎൽഎ ഉൾപ്പെടെ ഉള്ളവർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതിനിടെയാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്. ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Kerala
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 ഓടെയാണ് അപകടം.
നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
National
അമേഠി: ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്ന് ചിത്രകൂടിലും അമേഠിയിലുമായി ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചിത്രകൂട് ജില്ലയിലെ ബരാച്ചിൽ കനത്ത മഴയിൽ മൺകുടിൽ തകർന്നു വീണ് പിതാവും രണ്ട് കുട്ടികളും മരിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ കല്ലു യാദവ് (32), അഞ്ചുവയസുകാരി അൻഷ്, ഒരു വയസുള്ള കല്ലി എന്നിവരാണ് മരിച്ചത്. കല്ലുവിന്റെ ഭാര്യ കുന്തയ്ക്കും മകൾ മൂന്നു വയസുകാരി അൻഷികയ്ക്കും പരിക്കേറ്റു. അമേത്തിയിൽ 66കാരിയായ വയോധികയാണ് മരിച്ചത്. നയപുർവ ഗ്രാമത്തിൽ ശക്തമായ മഴയിൽ മൺഭിത്തി ഇടിഞ്ഞുവീണാണ് മരണം.
International
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. 5000 പേരെ കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. അഞ്ച് വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടിയെങ്കിലും 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. ദുരന്തമുണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
National
യമുനനഗർ(ഹരിയാന): യമുനാനദിയിൽ കരസേനയുടെ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടു സൈനികരുടെ മൃതദേഹം കണ്ടെത്തി. ഹത്നികുണ്ഡ് ബരേജിന് സമീപം നടന്ന സംയുക്ത ജലപരീശീലനത്തിനിടെയാണ് ബോട്ട് മറിഞ്ഞത്.
ബുധനാഴ്ച വൈകിട്ടോടെ 10-15 കിലോമീറ്റർ താഴെയായി ഉത്തർപ്രദേശിൽ ഉൾപ്പെടുന്ന മേഖലയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രതാപ് നഗർ സ്റ്റേഷൻ സിഐ റോഹ്താഷ് പറഞ്ഞു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരേയുള്ള അതിക്രമം തുടർന്നാൽ ഡൽഹിയിൽ ബിജെപി നേതാക്കളുടെ വസതിക്കുമുന്നിൽ പ്രതിഷേധം നടത്തുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. കാമാക് സ്ട്രീറ്റിലെ അഭിഷേക് ബാനർജിയുടെ പാർട്ടി ഓഫീസിനു നേർക്ക് ഇന്നലെയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു മമതയുടെ ഫേസ്ബുക്ക് ലൈവിലൂടെയുള്ള പ്രതികരണം.
ഓഫീസിലെ കംപ്യൂട്ടറുകൾ അടിച്ചുതകർത്ത് രേഖകളും മറ്റും ഹെൽമറ്റ് ധരിച്ചെത്തിയ ബിജെപ്പിക്കാർ കൊള്ളയടിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും മമത കൂട്ടിച്ചേർത്തു. ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ ഹിന്ദുത്വ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടന്നതെന്നും മമത കൂട്ടിച്ചേർത്തു.
National
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി എഫ് -17 വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്ആർഒ നടത്തിയത്. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്.
വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്.
സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥങ്ങളിൽ കറങ്ങുമ്പോൾ ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃശ്യങ്ങൾ ഇടവിട്ടു മാത്രമേ ലഭ്യമാകൂ. എന്നാൽ ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഇഒഎസ്-05 ഉപഗ്രഹത്തിന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് കൊടുങ്കാറ്റ്, പ്രളയം, മിന്നൽ പ്രളയങ്ങൾ, ഇടിമിന്നൽ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങൾക്കും കാലാവസ്ഥാ വിശകലനങ്ങൾക്കും രാജ്യത്തിന് വൻ കരുത്താകും.
ശ്രദ്ധാകേന്ദ്രമായി വീണ്ടും ജിഎസ്എൽവി
ജിഎസ്എൽവി റോക്കറ്റിന്റെ 19-ാമത് ദൗത്യമാണിത്. 420.5 ടൺ ഭാരവുമുള്ള ഈ റോക്കറ്റിന്റെ പ്രധാന കരുത്ത് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജാണ്. തുടക്കകാലത്തെ ചില അസ്ഥിരതകൾ കാരണം ‘നോട്ടി ബോയ്’എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജിഎസ്എൽവി, പിന്നീട് ബാക്ക് ടു ബാക്ക് വിജയങ്ങളിലൂടെ ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ നേരിട്ട തിരിച്ചടികൾ മറികടന്ന് ബഹിരാകാശ ഗവേഷണരംഗത്ത് തങ്ങളുടെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഐഎസ്ആർഒയ്ക്ക് ഈ ജിഎസ്എൽവി ദൗത്യത്തിന്റെ വിജയത്തോടെയായി.
Kerala
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണു യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ - മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേസ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ് ത്രീ കോച്ചിൽ അപകടം സംഭവിച്ചത്.
മംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾതന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്കു വീഴുകയായിരുന്നു. പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ നിന്നു പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയശേഷം യുവതി യാത്ര തുടർന്നു.
National
പനാജി: ഗോവ ദിവാറിർ സപ്തകോടേശ്വർ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ ഭൂമിക്കടിയിൽനിന്ന് 14-ാം നൂറ്റാണ്ടിലെയും 16-ാം നൂറ്റാണ്ടിലെയും പുരാവസ്തുക്കൾ ലഭിച്ചുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ക്ഷേത്ര ശില്പങ്ങളും പുരാതന ക്ഷേത്ര സമുച്ചയങ്ങളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയവയിൽ അധികവും. ഇടനാഴികൾ, ഗോപുരങ്ങളുമെല്ലാം ക്ഷേത്രനഗരത്തെ അടയാളപ്പെടുത്തുന്നതായി സാവാന്ത് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. കദംബ കാലഘട്ടത്തിൽ നിർമിച്ച ക്ഷേത്രം വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് പുനർനിർമിച്ചതായും കരുതുന്നതായി സാവന്ത് വ്യക്തമാക്കി.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ സർക്കാർ സ്കൂളുകളിൽ ഭക്ഷ്യവിഷബാധ തുടർക്കഥയാകുന്നു. സെൻട്രൽ ജാവയിൽ മൂന്നുദിവസത്തിനിടെ സൗജന്യ ഉച്ചഭക്ഷണം കഴിച്ച 1700 വിദ്യാർഥികളാണ് വയറിളക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിട്ടത്.
സെൻട്രൽ ജാവയിലെ ലാസെം ഹൈസ്കൂളിൽ ബുധനാഴ്ച 752 വിദ്യാർഥികൾക്കും 25 അധ്യാപകർക്കും ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഭുരിഭാഗം പേരുടെയും നില ഗുരുതരമല്ല. ഗ്രിൽഡ് ചിക്കൽ അടക്കമുള്ള വിഭവങ്ങളാണ് സ്കൂളിൽ നല്‍കിയത്. ഇതിന് മുന്‍പ് മറ്റ് മൂന്നു സ്കൂളുകളിലായി 950 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
രാജ്യത്തെ കുട്ടികൾക്ക് പോഷക സമൃദ്ധ ഭക്ഷണം ഉറപ്പാക്കാൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആരംഭിച്ച കോടിക്കണക്കിനു ഡോളറിന്റെ പദ്ധതിയിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്ന ആദ്യ സംഭവമല്ലിത്. കഴിഞ്ഞ വർഷമാണ് 1294 കോടി ഡോളറിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. കടുത്ത അഴിമതിയാരോപണങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു. പദ്ധതി ആരംഭിച്ചശേഷം അന്‍പതിനായിരം പേർക്കെങ്കിലും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.
പാകം ചെയ്ത ഭക്ഷണം ശരിയായ താപനിലയിൽ സൂക്ഷിക്കാത്തത്, സെൻട്രൽ കിച്ചണിൽനിന്ന് സ്കൂളിലേക്ക് എത്തുന്നതിനുള്ള താമസം മൂലം ഭക്ഷണം കേടാകൽ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത് അടക്കമുള്ള ഗുണനിലവാരമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായി കണ്ടെത്തിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. വി.ഡി. സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ യോഗമാണിത്. ഉച്ചകവിഞ്ഞ് രണ്ടിന് ചേരുന്ന യോഗത്തിൽ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കാനാണ് സാധ്യത.
കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു.
Kerala
കൊല്ലം: കേരള - തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ കുഴൽപ്പണ കടത്തുകാർ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
തമിഴ്നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പൻ, ശക്തി സുബ്രഹ്മണി എന്നിവരാണ് കുഴൽപ്പണവുമായി പിടിയിലായത്. സേലത്തുനിന്ന് എറണാകുളം പെരുമ്പാരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകൾ എന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞത്. 100 എണ്ണം വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവർ കൈയിൽ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞദിവസം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഏഴ് ലക്ഷം രൂപയുമായുമായി രണ്ടുപേർ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായിരുന്നു. തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവരെയായിരുന്നു കള്ളപ്പണവുമായി പിടികൂടിയത്. രണ്ട് കേസുകളും എക്സൈസ് പൊലീസിന് കൈമാറിയിട്ടുണ്ട്.
National
റായ്സൻ: മധ്യപ്രദേശിലെ റായ്സൻ ജില്ലാ ജയിലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ഗാർഡിനു നേരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഗാർഡ് ദിഗ്വിജയ് സിംഗ് തോമറിനെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ആർ.കെ. ചൗരെയെ സസ്പെൻഡ് ചെയ്തു.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ പരിപാടികൾ നടക്കുന്നതിനിടെയാണ് സംഭവം. കൊലപാതകശ്രമക്കേസിൽ തടവിൽ കഴിയുന്ന നിലേഷ് സിംഗ് പഴങ്ങൾ നിറച്ച കുട്ടയുമായി ജയിലിന്റെ പ്രധാന കവാടത്തിലെത്തി. കവാടം തുറക്കണമെന്ന് ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും തോമർ വിസമ്മതിച്ചു. തുടർന്ന് കുട്ടയിൽ ഒളിപ്പിച്ചിരുന്ന നാടൻ തോക്കെടുത്ത് നിലേഷ് സിംഗ് ഗാർഡിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജയിൽ സൂപ്രണ്ട് ചൗരെയും മറ്റ് ജയിൽ ജീവനക്കാരും ചേർന്ന് പ്രതിയെ പിടികൂടി. സംഭവത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിനുള്ളിൽ അനധികൃത ആയുധം എങ്ങനെ എത്തിയെന്നും ഇതിന് ആരുടെയെങ്കിലും സഹായമുണ്ടായിരുന്നോയെന്നും അന്വേഷിച്ചുവരികയാണ്.
രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ജയിലിനുള്ളിൽ എത്തിച്ച മധുരപലഹാരങ്ങളുടെയും പഴങ്ങളുടെയും കുട്ടകളിൽ തോക്ക് ഒളിപ്പിച്ചിരിക്കാമെന്നാണ് കരുതുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സൂപ്രണ്ട് ചൗരെ പ്രതികരിച്ചു.
National
ന്യൂഡൽഹി: പ്രളയം നാശംവിതച്ച നേപ്പാളിലേക്ക് ഇന്ത്യ അഞ്ച് ടൺ അവശ്യമരുന്നുകളും രക്ഷാപ്രവർത്തകരുടെ 11 അംഗ സംഘത്തെയും അയച്ചു. നേപ്പാളിനു സഹായവുമായി അഞ്ചാം വിമാനമാണ് ഇന്ത്യ അയക്കുന്നത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ പ്രത്യേക ഉപകരണങ്ങളും വിമാനത്തിലുണ്ട്.
ഇന്ത്യ ഇതുവരെ 68.5 ടൺ ദുരിതാശ്വാസ സാധനങ്ങൾ നേപ്പാളിലേക്ക് എത്തിച്ചിട്ടുണ്ട്. തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം ഡോക്ടർമാരുടെയും പാരാമെഡിക്കൽ, സാങ്കേതിക സംഘത്തെയും അയച്ചിരുന്നു.
Kerala
കൊല്ലം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡോക്ടർക്ക് സ്ഥലം മാറ്റം. അസിസ്റ്റന്റ് സർജൻ രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. "പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്ന്യവാസമാണ്" എന്നിങ്ങനെയായിരുന്നു ഡോക്ടറുടെ പ്രതികരണം.
സംഭവം വിവാദമായതോടെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയും ആരോഗ്യ വകുപ്പ് വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചത്. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ച റിപ്പോർട്ടിൽ ഇവർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഈ മാസം 12, 13 തീയതികളിൽ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തേക്കും.
National
ന്യൂഡൽഹി: അടുത്ത പത്തു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ‘’ഉഡാൻ’’ പദ്ധതിക്കു കീഴിൽ ചെറുനഗരങ്ങളെയും വിദൂര പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.
30,000 കോടിയോളം രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവിൽ വാണിജ്യ വിമാന സർവീസുകൾക്ക് ഉപയോഗിക്കാത്ത എയർസ്ട്രിപ്പുകൾ നവീകരിച്ച് പുതിയ വിമാനത്താവളങ്ങളാക്കി മാറ്റാനാണ് തയാറെടുക്കുന്നത്.
International
ടെഹ്റാൻ: വടക്കൻ ഇറാനിലെ മഷ്ഹദ് നഗരത്തിൽ സർക്കാർ അനുകൂല പ്രകടനത്തിലേക്കു കാർ ഇടിച്ചുകയറി നാലു പേർ മരിക്കുകയും പത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. അതിവേഗത്തിലെത്തിയ കാർ മറ്റൊരുവാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
35 വയസുള്ള ഡ്രൈവറുടെ ഒരു കണ്ണിനു കാഴ്ച ഇല്ലായിരുന്നുവെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഉപാധികളോടെയാണത്രേ ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത്.
Kerala
തിരുവനന്തപുരം: ചേന്തി അനിൽ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളും പൊലീസും അറിയിച്ച സാഹചര്യത്തിലാണ് ചേന്തി അനിലിന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ചേന്തി അനിലുമായി വ്യക്തിപരമായി പരിചയമില്ല.
ചേന്തിയിലെ പരിപാടിക്ക് തന്നെ ക്ഷണിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം അറിയിച്ചതോടെ രണ്ടാഴ്ച മുൻപു തന്നെ പരിപാടിക്ക് എത്തില്ലെന്ന് സംഘടകരെ ഓഫിസിൽ നിന്ന് അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) ഇന്ന് നിയോഗിച്ചേക്കും. മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുക.
മുൻ മന്ത്രിമാരുടെ പങ്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. കൂടാതെ സ്പോൺസർമാരിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട ഏകദേശം 26 കോടിയുടെ ജിഎസ്ടി തുക ഈടാക്കുന്നതിലുണ്ടായ വീഴ്ചയും അന്വേഷിക്കും. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് ആലോചന. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. സുധാകരൻ കാറുനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
പുലർച്ചെ നാലോടെ ചേവായൂരാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് കാറിനു തീപിടിച്ചു.
International
കെയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു.
ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യുഎസ്. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിരിക് തുടങ്ങിയ ഇറാൻ തീരദേശങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഖെഷം ദ്വീപ്, ചാബഹാർ, കൊനാരക് എന്നിവിടങ്ങളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ആക്രമണം സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമല്ല.
ഇറാൻ തിരിച്ചടിക്കുന്ന പക്ഷം ഇതിലും വലിയ പ്രഹരമേൽക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വന്ന എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഈ ആക്രമണത്തിന് യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ ആറുമാസമായി തുടരുന്ന സംഘർഷം ആഗോള എണ്ണ വിപണിയേയും വ്യാപാരത്തേയും വലിയ രീതിയിലാണ് ബാധിച്ചത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തുരത്താനാണ് യുഎസിന്റെ നീക്കം.
International
ടോക്കിയോ: കരടിശല്യത്തിൽ വലയുന്ന ജപ്പാൻ എഐ, ഡ്രോൺ സാങ്കേതികവിദ്യകളെയും ഉപയോഗപ്പെടുത്തുന്നു. വിളകളും ഗ്രാമങ്ങളും സംരക്ഷിക്കുന്നതിനായി, കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ചെന്നായ്ക്കളുടെ ഓലിയിടൽ ശബ്ദം അനുകരിക്കുന്ന ‘’മോൺസ്റ്റർ ഉൾഫ്’’ റോബോട്ടുകളെവരെ രംഗത്തിറക്കിയിട്ടുണ്ട്. 2025 ഏപ്രിലിനും 2026 മാർച്ചിനും ഇടയിൽ ജപ്പാനിൽ കരടികളുടെ ആക്രമണത്തിൽ 13 പേർ മരിക്കുകയും 220ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് (മൂന്നു മരണം, 82 പേർക്കു പരിക്ക്) വലിയ വർധനവാണിത്.
കരടികൾ കൂടുതൽ ഭക്ഷണം തിരയുന്ന ശരത്കാലം അടുത്തെത്തിയതോടെ അധികൃതർ ജാഗ്രതയിലാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലക്ഷക്കണക്കിന് ചെറുപ്പക്കാർ നഗരങ്ങളിലേക്കു ചേക്കേറിയതോടെ ഗ്രാമീണമേഖലകളിൽ ആളുകൾ കുറഞ്ഞതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. വേട്ടയാടൽ നിയന്ത്രണങ്ങളും വേട്ടക്കാരുടെ കുറവും കാരണം രാജ്യത്തെ രണ്ടു പ്രധാന കരടിവർഗങ്ങളായ ഹൊക്കൈഡോ ബ്രൗൺ കരടി, ഏഷ്യാറ്റിക് ബ്ലാക്ക് കരടി എന്നിവയുടെ എണ്ണം വർധിച്ചു. നിലവിൽ 57,000ത്തിലധികം കരടികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കരടികളുടെ പ്രധാന ഭക്ഷണമായ പച്ചക്കറികളും കാട്ടുപഴങ്ങളും സമയത്തിനു ലഭിക്കാതായതും പ്രശ്നം സങ്കീർണമാക്കി. എന്നാൽ മാലിന്യങ്ങൾ യഥേഷ്ടം ലഭ്യമാണെന്നു മനസിലാക്കിയ കരടികൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ വർഷം മാത്രം 50,000 പ്രദേശങ്ങളിലാണ് കരടികൾ ഇറങ്ങിയത്.
പൊതുജന സുരക്ഷയ്ക്ക് കരടികൾ വലിയ ഭീഷണിയാണെന്ന തിരിച്ചറിവിൽ കരടി വേട്ടയുടെ നിയമങ്ങൾ ലഘൂകരിക്കാനും എണ്ണം കുറയ്ക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2030ഓടെ പ്രവിശ്യകളിലെ കരടികളുടെ എണ്ണം 62 ശതമാനം മുതൽ 67 ശതമാനം വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്ത്യൻ പൗരനടക്കം 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട മേഖലകളും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിലും ഇതിനോടു ചേർന്ന ബോറിസ്പിൽ നഗരത്തിലുമാണു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കീവിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസ, ഖേർസൺ, സാപ്പോറിഷ്യ, ഖാർകീവ്, ചെർണിഹീവ്, സുമി, നിപ്രോ പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ച പുതിയ തരം ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി സെലൻസ്കി അറിയിച്ചു. വേഗം കൂടിയ ഇത്തരം ഡ്രോണുകൾ വെടിവച്ചിടുക ദുഷ്കരമാണ്. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമായ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണങ്ങളിൽ പതിവിലും കൂടുതൽ പേർ കൊല്ലപ്പെടുന്നുണ്ട്. മിത്ര രാജ്യങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കണമെന്നു യുക്രെയ്ൻ നേതൃത്വം അഭ്യർഥിച്ചു.
Kerala
തിരുവനന്തപുരം: നേരിട്ടുള്ള ആദ്യ ചരക്കുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് സ്പെയിനിലേക്ക് കപ്പൽ പുറപ്പെട്ടു. 'എംഎസ്സി ബെറിൽ' എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്രതിരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെയാണ് കപ്പലിൽ കയറ്റി അയച്ചത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും രണ്ടാമത്തേതിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉത്പന്നങ്ങളുമാണ്. ബാക്കി ആറ് കണ്ടെയ്നറുകൾ കൊച്ചിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിച്ച സീ ഫുഡ്സ് ഉൾപ്പടെയുള്ളവയാണ്.
വിഴിഞ്ഞത്തുനിന്നു പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്' തുറമുഖത്ത് മാത്രമായിരിക്കും അടുക്കുക. അവിടെനിന്നു വലൻസിയയിൽ നങ്കൂരമിടും. ഇത് വിഴിഞ്ഞത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ മറ്റൊരു ചുവടുവയ്പ്പാണെന്ന് അധികൃതർ പറയുന്നു.
സാധാരണയായി കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാൻ 60 ദിവസത്തോളം വേണ്ടിവരാറുള്ള സ്ഥാനത്താണ് വിഴിഞ്ഞം വഴി വെറും 20 ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സാധിക്കുന്നത്. ഇത് വലിയ സമയലാഭവും സാമ്പത്തിക ലാഭവുമാണ് തുറമുഖത്തിലൂടെ വാണിജ്യ മേഖലയ്ക്ക് നൽകുന്നത്.
Kerala
തൃശൂർ: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആസാം സ്വദേശിയായ തൊഴിലാളി ഹക്കീം (50) ആണ് മരിച്ചത്. സംഭവത്തിൽ പിലിമോൻ എന്ന 19-കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ഹക്കീമും പ്രതിയായ പിലിമോനും കൊരട്ടിയിലുള്ള ഒരു പോളിടെക്നിക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്നു. ഈ പോളിടെക്നിക്കിന് തൊട്ടടുത്തുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. സംഭവദിവസം പണിസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പണികഴിഞ്ഞ് താമസസ്ഥലത്തെത്തിയതിനുശേഷം ഈ തർക്കം വീണ്ടും തുടരുകയും അത് സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്തു. തുടർന്നുണ്ടായ ക്രൂരമായ ആക്രമണം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിനു പിന്നാലെ ഇതേ താമസസ്ഥലത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ചേർന്നാണ് പിലിമോനെ പിടികൂടിയത്. തുടർന്ന് ഇയാളെ അവിടെ കെട്ടിയിട്ടശേഷം തൊഴിലാളികൾ വിവരമറിയിച്ചതോടെ കൊരട്ടി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കവര്‍ച്ച നടത്തിയ ചെന്നൈ സ്വദേശിയ അറസ്റ്റിൽ. തമിഴ്നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്(50) ആണ് വടകര പൊലീസിന്റെ പിടിയിലായത്. ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് പ്രതി ഇവിടെനിന്ന് കവർന്നത്.
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ കവർന്നത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും കെട്ടിടത്തില്‍നിന്ന് മോഷ്ടിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച വയറിംഗുകള്‍ പൂര്‍ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു.
കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 2500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒൻപത് പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.
Kerala
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട് ബോട്ടുകളെ പിടികൂടി. രണ്ട് അനുബന്ധ വള്ളങ്ങളെയും വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുൾപ്പെട്ട മറൈൻ എൻഫോഴ്സ്മെന്റ് പട്രോളിംഗ് സംഘം പിടികൂടി. ബോട്ടുകളിൽനിന്ന് കൃത്രിമ വെളിച്ചത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തു.
പിടികൂടിയ ബോട്ടുകളിൽ കേരളത്തിൽ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി പത്രം ഉണ്ടായിരുന്നില്ല. മറൈൻ എൻഫോഴ്സ്മെന്റ് വാടക ബോട്ടായ സീ ഹണ്ടറിൽ നടത്തിയ പട്രോളിംഗിനിടെയാണ് ഉദ്യോഗസ്ഥ സംഘം വലിയതുറ ഭാഗത്തെ കടലിൽനിന്നു ബോട്ടുകൾ പിടികൂടിയത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയാവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യാൻ നേപ്പാൾ സർക്കാർ തീരുമാനം. ഡിഎൻഎ സാംപിളുകൾ ശേഖരിച്ച ശേഷമാകും മൃതദേഹങ്ങൾ സംസ്കരിക്കുക. ചിത്വാനിൽ 70 മൃതദേഹങ്ങൾ സംസ്കരിച്ചു. മോർച്ചറികളിൽ സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.
പ്രളയക്കെടുതിയിൽ ആകെ മരിച്ചവരുടെ എണ്ണം 780 കവിഞ്ഞു. 2,500ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 275 ഇന്ത്യൻ പൗരന്മാരും 128 ഇന്ത്യൻ വംശജരും ഉൾപ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവിൽ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൈലാസ് മാനസസരോവർ തീർത്ഥാടകരും ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും.
ദുരന്ത മേഖലയായ ലാങ്ടാങിൽ ഇന്ത്യൻ കരസേനയുടെ പ്രത്യേക തുരങ്ക വിദഗ്ധ സംഘം തെരച്ചിൽ നടത്തിവരികയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
National
ചെന്നൈ: ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായ യുവതിയും പിടിയിൽ. ഒഡീഷ സ്വദേശി ഭഗബതി മാജിയെ മണിപ്പുരിലെ ജിരിബാം ജില്ലയിലെ കാശിംപുരിൽനിന്നാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഭർത്താവ് ആസാം സ്വദേശി മണിക് ഉദ്ദിൻ ലസ്കറിനെ (22) പോലീസ് ഇന്നലെ പിടികൂടിയിരുന്നു.
ഈമാസം അഞ്ചിനാണ് ന്യൂഡൽഹി-തമിഴ്നാട് എക്സ്പ്രസിലെ ഉപേക്ഷിക്കപ്പെട്ട ചുവന്ന സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഒഡീഷ സ്വദേശിനി ഹയാത്തുൻ നിഷ (38) ആണെന്നു തിരിച്ചറിഞ്ഞു.
International
നേപ്പാൾ: മിന്നൽ പ്രളയം താറുമാറാക്കിയ റസുവ ജില്ലയിലെ ചെളിക്കും അവശിഷ്ടങ്ങൾക്കും ഇടയിൽനിന്ന് മൂന്നു ദിവസത്തിനു ശേഷം രക്ഷാപ്രവർത്തകർ ആറുവയസുകാരിയെ ജിവനോടെ കണ്ടെത്തി. പ്രകാശത്തിന്റെ നേർത്ത കിരണമായാണെങ്കിലും അതിജീവിതരെത്തേടി ഇനിയും അവശിഷ്ടങ്ങൾക്കും ചെളിക്കൂന്പാരങ്ങളിലേക്കും ഇറങ്ങാൻ രക്ഷാപ്രവർത്തകർക്ക് പ്രചോദനമാകുകയാണ് ഈ കണ്ടെത്തൽ.
ബോട്ടെകോഷി നദി കരകവിഞ്ഞതോടെ വെളപ്പൊക്കത്തിൽ നശിച്ച തിമൂർ ഗ്രാമത്തിലാണ് സംഭവം. അതിജീവിതരെത്തേടി അവശിഷ്ടങ്ങൾക്കിടയിലൂടെ നീങ്ങിയ സായുധ പോലീസ് സേന(എപിഎഫ്)യാണ് മണൽക്കൂന്പാരങ്ങൾക്കരികിൽ ഒരു കുഞ്ഞിന്റെ കരച്ചിൽകേട്ടത്. ഉടൻ തന്നെ സേന മണൽ ചെളിക്കൂന്പാരങ്ങളിൽ കുഴിക്കാൻ ആരംഭിച്ചു. അവളെ കണ്ടെത്തുന്നതിനും ജീവനോടെ പുറത്തെടുക്കുന്നതിനുമായി നടത്തിയ ശ്രമം വിജയിച്ചതോടെ കുഞ്ഞിന് തിമൂറിലെ അതിർത്തി എപിഎഫ് ഔട്ട്പോസ്റ്റിൽ പ്രാഥമിക ചികിത്സ നൽകി.
എന്നാൽ, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവളുടെ നില വഷളായതിനെത്തുടർന്ന് മികച്ച ആശുപത്രി സൗകര്യങ്ങൾ ഒരുക്കാൻ വിമാനമാർഗം അവളെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തീരുമാനിച്ചു. മോശം കാലവസ്ഥയും ശരിയായ പ്രകാശമില്ലായ്മയും മൂലം യാത്ര വൈകി. പിന്നീട് ശനിയാഴ്ച വൈകുന്നേരം കാലാവസ്ഥ മാറി ഹെലികോപ്റ്റർ യാത്ര സാധ്യമായതോടെയാണ് രക്ഷാപ്രവർത്തകർ അവളെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്.
ഡോക്ടർമാരുടെ നിരന്തര മേൽനോട്ടത്തിനു കീഴിയിൽ പ്രത്യേക പരിചരണങ്ങളോടെ കഴിയുകയാണ് ഇപ്പോൾ കുട്ടി. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകമെന്പാടുനിന്നും രക്ഷാപ്രവർത്തകർക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Kerala
കാസര്‍ഗോഡ്: കാസര്‍ഗോഡ് കളക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് എ. ആശാലതയുടെ (41) മരണം സംബന്ധിച്ച് എഡിഎം പി. ഉദയകുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിച്ചു. ജോലി സമ്മര്‍ദമോ സ്ഥലം മാറ്റമോ അല്ല ആത്മഹത്യക്കു കാരണമെന്നും അഞ്ചു വര്‍ഷമായി ആശാലത വിഷാദരോഗിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്കള അതൃകുഴി സ്വദേശിനിയായ ആശാലത ഓഗസ്റ്റ് ഏഴിനാണ് ഐസ്ക്രീമില് എലിവിഷം കലര്‍ത്തി കഴിച്ചത്.
കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശാലത ആദ്യം ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും സമ്മര്‍ദ്ദം മൂലമല്ല വിഷം കഴിച്ചതെന്നായിരുന്നു ആശാലത അന്നു പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. അന്നു രാത്രിയോടെ ആശാലതയുടെ നില ഗുരുതരമാവുകയും കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് ഒന്‍പതിന് ആശാലത മരണത്തിനു കീഴടങ്ങി.
സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന ആശാലതയെ അകാരണമായി എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്കു സ്ഥലം മാറ്റിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആരോപിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.
റവന്യു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആശാലതയെ മേയ് 10നാണ് അതേ ഓഫീസിന്റെ തൊട്ടുമുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്. എഡിഎം നല്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉടന്‍ സര്‍ക്കാരിനു കൈമാറും.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 688 പേരുടെ മരണം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ സുരക്ഷിതമായി നേപ്പാൾ അതിർത്തി കടന്നു.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചു വിവരങ്ങളില്ല.
International
ഹേഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള മാരക ലഹരിഗുളികയെക്കുറിച്ച് മുന്നറിയിപ്പുമായി നെതർലൻഡ്സിലെ മയക്കുമരുന്ന് വിരുദ്ധ മാനസികാരോഗ്യ സംഘടനയായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട്. മരണത്തിനുവരെ കാരണമായേക്കാവുന്ന ഗുളികകൾ കർശനമായി വിലക്കി രാജ്യത്ത് ചുവപ്പുജാഗ്രത പുറപ്പെടുവിച്ചു.
ലഹരിമരുന്ന് പരിശോധിക്കുന്ന ഡച്ച് ഡ്രഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ഇത്തരം ഗുളികകൾ ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പച്ച, മഞ്ഞ നിറങ്ങളിലാണ് ഗുളികകൾ വിപണിയിലുള്ളത്. ഒരുവശത്ത് ട്രംപിന്റെ മുഖസാമ്യമുള്ള മരുന്നിന്റെ മറുവശത്ത് ‘എൻഎൽ’, ‘ട്രംപ്’ എന്നിങ്ങനെ എഴുതിയിട്ടുണ്ട്. സാധാരണ ലഹരിഗുളികകളിൽ അടങ്ങിയിട്ടുള്ള എംഡിഎംഎ ഘടകത്തിനു പകരം ഇതിൽ മാരകമായ പാരാ-മെഥോക്സിമെഥാംഫെറ്റാമെൻ (പിഎംഎംഎ) അടങ്ങിയിരിക്കുന്നു.
ഇതിന്റെ ഉപയോഗം ശരീരതാപം അമിതമായി കൂടാനിടയാക്കും. എംഡിഎംഎയെക്കാൾ സാവധാനമാണ് പിഎംഎംഎയുടെ പ്രവർത്തനം എന്നതിനാൽ അമിത അളവിൽ ഗുളിക കഴിക്കാനുള്ള സാധ്യതയുണ്ടെന്നും അത് ജീവഹാനിക്ക് കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. രാജ്യത്ത് ഇതുവരെ ഗുളിക കഴിച്ച് ആർക്കും ആരോഗ്യപ്രശ്നമോ മരണമോ റിപ്പോർട്ടുചെയ്തിട്ടില്ല. 2017ൽ ജർമൻ പോലീസും സമാനമായ ഓറഞ്ചുനിറത്തിലുള്ള ട്രംപിന്റെ മാഖാകൃതിയിലുള്ള ഗുളികകൾ പിടിച്ചെടുത്തിരുന്നു.
International
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപമെന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ അയാൾ യഥാർഥ ഹിന്ദു ആയിരിക്കില്ല. അതല്ല ഹിന്ദുത്വം. നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ സംഘടിപ്പിച്ച വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി(ഒരു ലോകം, ഒരു മാനവികത) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ, മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിന്റെ ഉത്പന്നമാണ് മനുഷ്യത്വം. മതത്തിന്റെ അത്യന്തിക ലക്ഷ്യം സത്യം അന്വേഷിക്കുകയെന്നതാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വൈവിധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണം. നമ്മൾ എല്ലാവരെയും സംരക്ഷിക്കണം. ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ഒത്തൊരുമയോടെ ജീവിച്ചുവരുന്നു. ഭാരതം എല്ലാവർക്കും പാരമ്പര്യമായി അഭയം നൽകുന്നയിടമാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാവിഭാഗങ്ങളിലുള്ളവരും ഒന്നിച്ച് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദഗ്ധരും വിമാനത്തിലുണ്ട്.
ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധന സാമഗ്രികളുമായി 16 ലോറികളും റോഡ് മാർഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 675 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തിൽ കാണാതായത്. ദുരന്തമേഖലകളിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
Kerala
തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യ മന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശനിയാഴ്ച നേപ്പാളിൽനിന്ന് ഒരു മലയാളിയെ കൂടി സുരക്ഷിനായി കണ്ടെത്തിയിരുന്നു. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നോർക്കയും അറിയിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിക്കുകയും രക്ഷിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തില്‍ പ്രസാദിന്റെ മകന് കുട്ടന് എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിലിനെയാണ്(33) പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ളാറ്റില്‍നിന്നുമാണ് മലാപറമ്പ് സ്വദേശിയായ യുവാവിനെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പടിഞ്ഞാറ്റുമുറിയിലെ ഒരു വാടകവീട്ടില്‍ ഇയാളെ ബന്ധനസ്ഥനാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും, നഗ്ന ഫോട്ടോയെടുത്ത് രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്ത് എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന്റെ സ്പെഷല്‍ ടീം ഇന്‍വെസ്റ്റിഗേഷന്‍ അംഗങ്ങൾ ചേര്‍ന്നാണ് അഖിലിനെ പിടികൂടിയത്. ഇയാള്‍ മുന്‍പ് ഒരു വധശ്രമ കേസിലും ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുന്‍പ് ഈ കേസില്‍ പറമ്പില്‍ ബസാര്‍ നമ്പ്യാത്ത് താഴത്ത് കനാല്‍ റോഡില്‍ കുട്ട എന്ന് വിളിക്കുന്നു അതുലിനെയും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ഡിങ്കന് എന്ന് വിളിക്കുന്ന ജിഷ്ണു ജയനെയും പിടികൂടിയിരുന്നു.
National
ബംഗളുരു: വാൽമീകി അഴിമതിയുടെ പേരിൽ കർണാടക പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് മന്ത്രി ബി.നാഗേന്ദ്ര രാജിവച്ചുവെങ്കിലും പ്രതിഷേധം തുടരുമെന്നു ബിജെപി. ചൊവ്വാഴ്ച റായ്ചുരിൽ നിന്ന് ആരംഭിച്ച് പത്താംദിവസം ബെല്ലാരിയിൽ സമാപിക്കുന്ന പദയാത്രയിൽ മാറ്റമില്ലെന്നു മുൻ മന്ത്രി ബി. ശ്രീരാമലു അറിയിച്ചു. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് പ്രതിഷേധയാത്ര കടന്നുപോകുന്നത്.
ബെല്ലാരി റൂറൽ എംഎൽഎകൂടിയായ ബി.നാഗേന്ദ്രയുടെ രാജി ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ബിജെപി സമരം പ്രഖ്യാപിച്ചത്. പട്ടിക വർഗക്കാരുടെ വികസനത്തിനായുള്ള കർണാടക മഹർഷി വാല്മീകി കോർപറേഷനിൽ നടന്ന 89 കോടി രൂപയുടെ അഴിമതിയുടെ പേരിൽ വെള്ളിയാഴ്ചയാണു ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ നിന്ന് ബി.നാഗേന്ദ്ര രാജിവച്ചത്. നേരത്തെ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തും ഇതേ ആരോപണത്തിന്റെ പേരിൽ നാഗേന്ദ്ര രാജിവച്ചിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ അന്യയമായി തടഞ്ഞുവയ്ക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
പോലീസ് കസ്റ്റഡിയിലെടുത്ത അനിലിനെ രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. ശ്രീകാര്യം പോലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹന വ്യൂഹം തടഞ്ഞത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉസ്ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്ക് സന്ദർശനത്തിന് ഇന്ന് തുടക്കം. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന മോദി കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കും. നാല് ദിവസമാണ് സന്ദർശനം.
മധ്യേഷൻ സന്ദർശനത്തിനായി ഇന്ന് ഒമ്പതിനാവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുക. ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്.
31, 1 തീയതികളിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കും. എസ്സിഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തും. കിർഗിസ്ഥാനിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും.
International
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയ്. ഇടപാടുകളിൽനിന്നു ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങരുതെന്നുമാണ് മുജ്തബ ഖമനയ് ആഹ്വാനം ചെയ്തത്.
സാമൂഹ്യ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ വിലക്കിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ്. ഒന്നിച്ചു നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് ഖമനയ് കുറിപ്പ് പങ്കുവെച്ചത്.
ശത്രുരാജ്യങ്ങളെ മുജ്തബ ഖമനയ് പരോക്ഷമായി പരാമർശിച്ചു. അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ വലിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുജ്തബ ഖമനയ്യുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
Kerala
ചങ്ങനാശേരി: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുമുമ്പ് പൂര്‍ണമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതില്‍ കര്‍ഷകര്‍ക്ക് അതൃപ്തി. കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ തുക ഇനിയും നല്‍കാനുള്ളത് 259.85 കോടി രൂപയാണ്. കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില്നിന്നു നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 3.89 കോടി രൂപയാണ്.
ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് പാലക്കാട് ജില്ലയിലാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് 204.13 കോടിരൂപ പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ട്. തൃശൂര്‍ ജില്ലയില്‍ 11.02 കോടിയും ആലപ്പുഴ ജില്ലയില്‍ 19.12കോടി രൂപയും പത്തനംതിട്ട ജില്ലയില്‍ നാലുകോടി രൂപയും വിതരണം ചെയ്യാനുള്ളതായി സപ്ലൈകോയുടെ പാഡി പ്രൊക്യുയര്‍മെന്റ് പ്രോസസിംഗ് മാര്‍ക്കറ്റിംഗ് സ്റ്റാറ്റസില്‍ ചൂണ്ടിക്കാട്ടുന്നു.
നെല്ല് സംഭരണവിഹിതമായി കേന്ദ്രസര്‍ക്കാര്‍ 364 കോടി അടുത്തിടെ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. ഈ വിഹിതത്തില്‍നിന്നു 13,000 കര്‍ഷകര്‍ക്ക് 96 കോടി രൂപ സപ്ലൈകോ മുഖാന്തിരം വിതരണം ചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സപ്ലൈകോയുടെ സൈറ്റില്‍ ഇപ്പോഴും കാണിക്കുന്നത് 259.85 കോടി രൂപകര്ഷകര്ക്ക് നല്കാനുള്ളതായാണ്.
2026-27 വര്‍ഷത്തെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടും പുതിയ സീസണിലേക്കുള്ള നെല്ല് സംഭരണനയം ഇതുവരെ പ്രഖ്യാപിക്കാത്തതും കര്‍ഷകര്‍ക്ക് ആശങ്കക്കിടയാക്കുന്നു. നെല്ലിന്റെ മിനിമം സപ്പോര്‍ട്ട് പ്രൈസ് എത്രയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്പാദന പ്രോത്സാഹന പദ്ധതിവഴി എത്ര തുക ലഭിക്കുമെന്നും കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്ന ആകെ സംഭരണവില എത്രയായിരിക്കുമെന്നതിലും വ്യക്തതയില്ലാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്.
ഉത്പാദനച്ചെലവ് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം വൈകുന്നത് കര്‍ഷകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് അഭിപ്രായപ്പെട്ടു. ഉത്പാദനച്ചെലവും കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച് കര്‍ഷകര്‍ക്ക് ന്യായമായ നെല്‍വില ഉറപ്പാക്കണമെന്നും നെല്‍കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Kerala
കോഴിക്കോട്: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല്‍ എംപി (26), മുഹമ്മദ് ഫാസില്‍(24) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന് സമീവത്ത് വെച്ച് ഇരുവരും കവര്‍ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എസ്ഐ രാകേഷ്, എഎസ്ഐ നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് സഹോദരങ്ങളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് സമ്മതിച്ചതാണെന്ന് ഡിസിസി അംഗം ചേന്തി അനിൽ. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പോലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി. ക്ഷുഭിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.
അതിനിടെ ചേന്തിയിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പോലീസ്. ഡിസിസി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയതെന്നാണ് വിവരം. 7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
National
ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോര്‍ക്കിലെ പൊതുപരിപാടി ഇന്ന്. മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലാണ് "യൂണിവേഴ്സല്‍ വണ്‍നസ്’ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പര്‍ക്ക പരിപാടിയുടെയും ഭാഗമായാണ് പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
International
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS). ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്നുമാണ് യുഎസ്ജിഎസ് വ്യക്തമാക്കുന്നത്.
പ്രാദേശിക സമയം രാവിലെ 8.37നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി.
ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
International
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച്, അതിർത്തി പുനർനിർണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
യഥാർഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.
ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ നടത്താനും അജിത് ഡോവലും വാങ് യീയും ധാരണയിലെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോഷി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. അപകടത്തിൽ 250 ത്തോളം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിൽ ഇതുവരെ അറനൂറിലധികം വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ സർക്കാർ സ്ഥിരീകരിക്കുന്നു. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.
പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നു. മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേതുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്' പരിപാടിയിലൂടെ രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും. ദേശീയ കായികദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 1,500ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും. 2036ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തിൽ ഉയർന്നുവരും.
യുവാക്കളുടെ നൂതന ആശയങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനൊപ്പം പ്രമുഖ കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനും പരിപാടിയിൽ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന ഈ പരിപാടി കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്.
എന്നാൽ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം പുറത്തുവരുന്നത്.
പ്രശസ്ത റേഡിയോ അവതാരകൻ ഗ്ലെൻ ബെക്കുമായി നടത്തിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് നിർണയക വിവരം പങ്കുവച്ചത്. ‘‘അദ്ദേഹം മരണപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ എന്നിവയ്ക്കെല്ലാം മാരകമായ പരിക്കേറ്റിട്ടുണ്ട്. എങ്കിലും അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്’’ ട്രംപ് പറഞ്ഞു. ഒരുപക്ഷേ ഇറാന്റെ പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ, അത് മറച്ചുവയ്ക്കാൻ ഇറാൻ ഭരണകൂടം ലോകത്തിനു മുന്നിൽ വലിയൊരു നാടകം തന്നെയാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
International
ഇസ്ലാമാബാദ്: ∙ ഇസ്ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം അരങ്ങേറിയത്. പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മദർ ആൻഡ് ചൈൽഡ് വാർഡിലാണ് അഗ്നിബാധയുണ്ടായത്. വാർഡിലുണ്ടായിരുന്ന 15 കുഞ്ഞുങ്ങളിൽ ഒരാളെ മാത്രമാണ് അത്ഭുതകരമായി രക്ഷിക്കാൻ കഴിഞ്ഞത്.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയർ കണ്ടീഷണറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ തീപിടിത്തത്തിനു കാരണമായത്. തീ പടർന്നതോടെ വാർഡാകെ കറുത്ത പുകകൊണ്ട് മൂടുകയും കുഞ്ഞുങ്ങൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രസവിച്ച സ്വന്തം കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് പല അമ്മമാരും താഴേക്ക് ഓടിയത്. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആർക്കും സാധിച്ചില്ല.
അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തകരും പോലീസും എത്തിയതെന്ന് മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രസവ വാർഡിന്റെ പ്രധാന വാതിലുകൾ അധികൃതർ പൂട്ടിയിട്ടിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന് ജവേരിയ എന്ന അമ്മ കുറ്റപ്പെടുത്തി. ഡോക്ടർമാരും ജീവനക്കാരും കുഞ്ഞുങ്ങളെ അവിടെയിട്ട് ഓടിരക്ഷപ്പെട്ടു. നാല് മണിക്കൂർ കഴിഞ്ഞാണ് പോലീസ് അന്വേഷിക്കാൻ വന്നത്. ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ലെന്നും ജവേരിയ പറഞ്ഞു.
Kerala
തിരുവനന്തപുരം: കിടപ്പിലായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകുന്നേരം കവർച്ച നടത്തിയത്. വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ഐ ഫോൺ ഇവിടെനിന്നും കവർന്നു.
സംഭവത്തിൽ ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെ പോലീസ് പിടികൂടി. അസുഖ ബാധിതനായി കിടപ്പിലായിരുന്ന ശ്രീഹരിയോട് പ്രതികൾ പണം കടമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധമാണ് കവർച്ചയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ലിബിൻ പോക്സോ ഉൾപ്പെടെ അഞ്ച് കേസുകളിലും ആശിഷ് പത്തോളം കേസുകളിലും ആശിഷ് മെഡിക്കൽ കോളെജിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും പ്രതിയാണ്.
വീട്ടിൽ നിന്നു ഫോൺ കവർന്ന് മടങ്ങിയ പ്രതികളെ എടയ്ക്കോടുവച്ച് നരുവാമൂട് പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.