പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചു. ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണകയറ്റുമതി ഗണ്യമായി കുറഞ്ഞു.
ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്റെ വീഡിയോ നിർമിതബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി. ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും. ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Tags : American attack Iranian oil tanker Kharg Island Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash