ചൈനീസ് തൊഴിലാളിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്നു.
225 മീറ്റർ ആഴത്തിൽ ജീവന്റെ തുടിപ്പ്
കാഠ്മണ്ഡു: പ്രളയത്തെത്തുടർന്ന് നേപ്പാളിലെ ജലവൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് പൗരനെ പത്തുദിവസത്തിനു ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു.
നുവാകോട്ട് ജില്ലയിലെ അപ്പർ തൃശൂലി-1 ജലവൈദ്യുത പദ്ധതിയുടെ ഓഡിറ്റ് ടണൽ നാലിൽനിന്നാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ലുഹൈതോവോ എന്ന ചൈനീസ് തൊഴിലാളിയെ നേപ്പാൾ സേനയും വിദേശത്തുനിന്നെത്തിയ ദൗത്യസംഘവും സംയുക്തമായി രക്ഷപ്പെടുത്തിയത്.
തുരങ്കത്തിന്റെയുള്ളിൽ ഏകദേശം 225മീറ്റർ (738) അടി ആഴത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇയാൾ. തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ച ഇയാളെ സൈനിക ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ഓഗസ്റ്റ് 26ന് ചൈന-നേപ്പാൾ അതിർത്തിക്കു സമീപമുണ്ടായ ഹിമപാതത്തത്തെ തുടർന്നുണ്ടായ പ്രളയത്തിൽ വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ എഴുനൂറോളം തൊഴിലാളികൾ കുടുങ്ങിയതായാണു കണക്കാക്കുന്നത്.
വെള്ളിയാഴ്ച ഇതേ നദിയിലെ അപ്പർ തൃശൂലി3എ പദ്ധതിയുടെ തുരങ്കത്തിൽനിന്നു കബീർ മഹാമർജൻ (45), സഞ്ജയ് സാഹ് (30) എന്നീ തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ ഈ മേഖലയിലെ തുരങ്കങ്ങളിൽനിന്നു ജീവനോടെ രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ എണ്ണം മൂന്നായി.
ഇന്ത്യ, ചൈന, ദക്ഷിണകൊറിയ, യുഎസ് രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങൾ നേപ്പാൾ സേനയോടൊപ്പം തുരങ്കങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്.

നുവാകോട്ട്: പ്രളയത്തിൽ തകർന്നടിഞ്ഞ നാലുനില കെട്ടിടത്തിനുള്ളിലെ മൺകൂനയിൽനിന്ന് അറുപതുകാരിയെ പത്തുദിവസത്തിനുശേഷം ജീവനോടെ രക്ഷപ്പെടുത്തി.
നുവാകോട്ട് ജില്ലയിലെ ബെത്രാവതിയിൽ നടന്ന തെരച്ചിലിലാണു ചാന്ദിക ശ്രേഷ്ഠ എന്ന വയോധികയെ സായുധ പൊലിസ് സേന അദ്ഭുതകരമായി പുറത്തെത്തിച്ചത്.
ബിദൂർ മുൻസിപ്പാലിറ്റി-10 ലെ വീട്ടിലെ മുകൾ നിലയിൽ ബോധരഹിതയായ നിലയിലാണ് ഇവരെ കണ്ടെത്തിയത്.
രക്ഷപ്പെടുത്തിയ ഉടൻതന്നെ ഇവരെ ഹെലികോപ്റ്റർ മാർഗം തൃശൂലിയിലുള്ള നേപ്പാൾ സൈന്യത്തിന്റെ മൈഥിലി ബാരക്കിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
ആവശ്യമെങ്കിൽ ഇവരെ കൂടുതൽ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്കു മാറ്റുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയത്തിൽ മരണം 1344 ആയി. അയ്യായിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരിൽ 589 പേർ വിദേശികളാണ്.
ചിത്വൻ ജില്ലയിൽനിന്നു മാത്രം 360 മൃതദേഹങ്ങൾ കണ്ടെത്തി. ഓഗസ്റ്റ് 26നാണ് നേപ്പാളിലും ടിബറ്റിലും മിന്നൽപ്രളയമുണ്ടായത്. ടിബറ്റിൽ 21 പേരാണു മരിച്ചത്.
Tags : MiraculousEscapes FlashFood NepalFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash