വനിതാ ഏഷ്യാ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ നിന്ന്
ദുബായി: വനിതാ ഏഷ്യാ കപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 56 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 18.1 ഓവറിൽ വെറും 55 റൺസിന് എല്ലാവരും പുറത്തായി. ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത പാക് ക്യാപ്റ്റൻ ഫാത്തിമ സനയുടെ തീരുമാനം പാളുന്നതാണ് ദുബായി മൈതാനത്ത് കണ്ടത്.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസെന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. പിന്നീട് കൂട്ടത്തകർച്ചയിലേക്ക് വീഴുകയായിരുന്നു. 35 റൺസിനിടെ ആറ് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. 27 റൺസിൽ നിൽക്കെ മുജീബ അലി പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ തകർച്ച തുടങ്ങിയത്. 15 പന്തിൽ 13 റൺസെടുത്ത താരത്തെ ഷഫാലി വർമ്മ പുറത്താക്കി.
ആറാം ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീണതോടെ പാക് നിരയുടെ തകർച്ച വേഗത്തിലായി. ഗുൽ ഫെറോസ (0), സുൽഫിക്കർ (14) എന്നിവരാണ് പുറത്തായത്. തുടർന്നെത്തിയ ബാറ്റർമാർക്കും ഇന്ത്യൻ ബൗളിംഗിനു മുന്നിൽ നിലയുറപ്പിക്കാനായില്ല. ആയിഷ സഫർ (രണ്ട്), സദഫ് ഷമാസ് (മൂന്ന്), ക്യാപ്റ്റൻ ഫാത്തിമ സന (0) എന്നിവർ മടങ്ങിയതോടെ പാക്കിസ്ഥാൻ 35-6 എന്ന നിലയിലായി.
പിന്നാലെ എയ്മൻ ഫാത്തിമ അഞ്ച് റൺസെടുത്ത് റണ്ണൗട്ടായി. ഹനീയ (ആറ്), നഷ്റ സന്ധു (0), തുബ ഹസൻ (ഒമ്പത്) എന്നിവരും അധികം വൈകാതെ മടങ്ങിയതോടെ പാക്കിസ്ഥാന്റെ പോരാട്ടം 55 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി പ്രേമ റാവത്തും ശ്രീ ചരണിയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.