ഖാർഗ് ദ്വീപ്.
ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രണവാർത്ത സ്ഥിരീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല. ഇറാന്‍റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണക്കയറ്റുമതി ഗണ്യമായി കുറഞ്ഞു.
ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്‍റെ വീഡിയോ നിർമിത ബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി.
ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും, യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും.
ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
Tags : Iran Kharg Island Gulf War America Trump