International
ടെൽഅവീവ്: ഇറാൻ തന്റെ മകനെ വധിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ തന്റെ മക്കളിലൊരാളെ കൊല്ലാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ 14ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മക്കളാണ് നെതന്യാഹുവിന്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ നെതന്യാഹുവിന്റെ കുടുംബത്തിന് സുരക്ഷ വർധിപ്പിക്കുന്നതിന് ഇസ്രയേൽ സെക്യൂരിറ്റി ഏജൻസി പ്രത്യേക അനുമതി നൽകിയിരുന്നു. അതേസമയം നെതന്യാഹുവിന്റെ ആരോപണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: ഹോർമുസ് ചട്ടങ്ങൾ ലംഘിച്ച 45 ടാങ്കർ കപ്പലുകളെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇറാൻ. ഈ കപ്പലുകളിൽനിന്ന് പിഴ ഇടാക്കാം, അല്ലെങ്കിൽ പിടിച്ചെടുത്ത് ചരക്ക് കണ്ടുകെട്ടാം എന്നാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അഥോറിറ്റി അറിയിച്ചത്.
കപ്പലുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. വന്പൻ ക്രൂഡ് ടാങ്കറുകൾ, ദ്രവീകൃത പ്രകൃതിവാതകം, ദ്രവീകൃത പെട്രോളിയം വാതകം എന്നീ ഇനം ടാങ്കറുകൾ ഉൾപ്പെടുന്നു.
ചില കപ്പലുകൾ യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനി, സൗദിയിലെ ബാഹ്രി കന്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ്.
ചരിത്രത്തിലിതുവരെ കാണാത്ത ഉപരോധങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഇറാനെതിരേ പ്രഖ്യാപിക്കുമെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് കരിന്പട്ടിക ഇറാൻ പുറത്തുവിട്ടത്.
ഈ കപ്പലുകളിലെ ചരക്ക് കയറ്റാൻ തയാറാകുന്ന മറ്റു കപ്പലുകളും കരിന്പട്ടികളെയും കരിന്പട്ടികയിൽപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി. പട്ടികയിൽനിന്ന് നീക്കം ചെയ്യാനായി കപ്പലുടമകൾ ഇറാന് അപേക്ഷ നല്‍കണം.
അതേസമയം, കപ്പലുകൾ ചെയ്ക കുറ്റം എന്താണെന്ന് ഇറാൻ വ്യക്തമാക്കിയില്ല. ഹോർമുസിലൂടെ പോകേണ്ട കപ്പലുടമകൾ മുൻകൂർ അനുമതി വാങ്ങണമെന്നും സുരക്ഷയ്ക്കും ഇതര സേവനങ്ങൾക്കും പണം അടയ്ക്കണമെന്നും ഇറാൻ മുന്‍പു നിർദേശിച്ചിരുന്നു.
യുഎസ്, ഇസ്രയേൽ ആക്രമണത്തിന് മറുപടിയായിട്ടാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത്. അതേസമയം, അമേരിക്കയുടെ സംരക്ഷണത്തിൽ ഹോർമുസിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
International
ദുബായി: അമേരിക്കയുടെ സാമ്പത്തിക ഉപരോധഭീഷണി തള്ളി ഇറാൻ. സാമ്പത്തിക ഉപരോധംപോലുള്ള പരാജയപ്പെട്ട നയങ്ങൾ ഇറേനിയൻ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
സാമ്പത്തിക ഉപരോധം തീർത്ത് ഇറാനെ ഞെരുക്കി ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധതിരിച്ചുവിടുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്ന് അരാഗ്ചി സമൂഹമാധ്യമപോസ്റ്റിൽ പറഞ്ഞു. ആഗോള ഭീകരവാദമാണ് അമേരിക്ക നടത്തുന്നത്.
ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. യുഎസ് സഖ്യകക്ഷികൾ അവരുടെ നിലപാട് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
International
ടെഹ്റാൻ: രണ്ടു പതിറ്റാണ്ടിലേറെയായി ഇറാനിലെ സംഘർഷങ്ങളും ജനകീയ പ്രക്ഷോഭങ്ങളും കാമറയിൽ പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച പ്രമുഖ ഫോട്ടോജേർണലിസ്റ്റ് യൽദ മൊയേരിക്ക് 15 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
‘ദേശീയ സുരക്ഷയ്ക്കെതിരേ സയണിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചു’ എന്ന കുറ്റം ചുമത്തിയാണു ശിക്ഷ. വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ചതായി യൽദ അറിയിച്ചു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന യുഎസ്-ഇസ്രയേൽ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തുടനീളം അലയടിച്ച പ്രതിഷേധങ്ങളും പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച വ്യക്തിയാണ് യൽദ.
തന്റെ കേസിന് ലഭിക്കുന്ന രാജ്യാന്തര ശ്രദ്ധ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ ഭയത്തോടെ ജോലി ചെയ്യുന്ന മറ്റു മാധ്യമപ്രവർത്തകർക്കും കരുത്താകുമെന്ന് യൽദ പറഞ്ഞു.
International
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്റെ സാമ്പത്തിക വരുമാനത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
ടെഹ്റാൻ: അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി വ്യക്തമാക്കി.
മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും ഇറാൻ കരസേന മേധാവി ആരാഞ്ഞു. മേഖലയിൽ വർധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതോടെ ഗൾഫ് മേഖലയിലേക്ക് ആക്രമണം ശക്തമാക്കുമെന്നതാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യുഎ ഇനിലപാട് കടുപ്പിച്ചതോടെ യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു.
മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യുഎഇ നിർത്തിവച്ചു.
International
ദുബായി: ചൊവ്വാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപരം പൂർണമായി നിർത്തിയെന്ന് യുഎഇ അറിയിച്ചു. അമേരിക്കൻ ഉപരോധത്തിൽ വലയുന്ന ഇറാന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം ആണിതെന്ന് വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച രാത്രി ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് യുഎഎഇയിൽ ഉടനീളം ലഭിച്ചിരുന്നു. രാജ്യത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടണമെന്ന് യുഎഇ സർക്കാർ നിർദേശിച്ചു. രണ്ടു മിസൈലും പേർഷ്യൻ ഉൾക്കടലിൽ പതിച്ചെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നു.
ഇതിനു പിന്നാലെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തിയെന്ന് യുഎഇ അറിയിക്കുന്നത്. ഫെബ്രുവരി അവസാനം മുതലുള്ള യുഎസ് -ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ യുഎഇ അടക്കമുള്ള അറബി രാജ്യങ്ങളെ പതിവായി ആക്രമിച്ചിരുന്നു. അപ്പോഴും ഇറാനുമായുള്ള വ്യാപാരം യുഎഇ നിർത്തിവച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെത്തുടർന്ന് ജൂണിലാണ് വ്യാപരബന്ധത്തിൽ ചില ഇളവുകൾ അനുവദിക്കാൻ യുഎഇ തയാറായത്.
അമേരിക്കയുടെ പലവിധ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ കയറ്റുമതിക്കും ഇറക്കുമതിക്കുമായി യുഎഇയെ വളരെയധികം ആശ്രയിക്കുന്നുണ്ട്. പല സാധനങ്ങളും ഇറാനു ലഭിക്കുന്നത് യുഎഇ വഴിയാണ്.
ഇതിനിടെ യുഎഇയ്ക്കു നേരെ മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാനിലെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി പ്രതികരിച്ചത്.
International
വാഷിംഗ്ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന് നഷ്ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്റെ പിടി അയയുന്നത്.
കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്‍പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.
സുരക്ഷയൊരുക്കി യുഎസ്
ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്‍പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വില വീണ്ടും ഉയർന്നു. ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് എണ്ണ വില വർധിക്കുന്നതിന് കാരണം. ഇതോടെ ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു.
എന്നാൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറേനിയൻ അധികൃതർ അറിയിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കടലിടുക്കിൽ സ്ഥാപിക്കപ്പെട്ടിരുന്ന മൈനുകൾ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ നേരത്തെ പറഞ്ഞിരുന്നു. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎസ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും കുഷ്നർ പറഞ്ഞിരുന്നു.
അതേസമയം, ജൂൺ മാസത്തിൽ ഒപ്പുവെക്കപ്പെട്ട ഇടക്കാല കരാറിലെ ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിക്കുംവരെ ഹോർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കുക, ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം പിൻവലിക്കുക, ഇറാന്റെ ആസ്തികൾ മരവിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയവയാണ് നിബന്ധനകൾ. ഇവ അംഗീകരിക്കാത്തിടത്തോളം ഹോർമുസ് അടഞ്ഞുകിടിക്കുമെന്ന് ഇറാനുവേണ്ടി മധ്യസ്ഥ ചർച്ചകൾ നടത്തുന്ന ഉന്നതൻ മൊഹമ്മദ് ബാഘർ ഖലിബാഫ് ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
International
ദുബായ്: ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിർത്തിവച്ച് യുഎഇ. ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെയാണ് നടപടി.
ഇന്നലെ രാത്രിയാണ് മിസൈൽ ആക്രമണ ഭീഷണി ചെറുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചു. യുഎഇയെ ആക്രമിച്ചിട്ടില്ല എന്നാണ് ഇറാന്റെ വിശദീകരണം.
International
ടെഹ്റാൻ: ജൂണിലെ ഇടക്കാല ധാരണാ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറാകാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാവർത്തിച്ച് ഇറാൻ. നാവിക ഉപരോധം പിൻവലിക്കുക, എണ്ണ വിൽക്കാൻ അനുവദിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനല്‍കുക, സൈനികനടപടികളും ഭീഷണികളും നിർത്തുക തുടങ്ങിയവയാണ് ഇറാന്റെ ഉപാധികളെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് പറഞ്ഞു.
ജൂൺ 17നാണ് ഇറാനും അമേരിക്കയും ഇടക്കാല ധാരണയുണ്ടാക്കിയത്. പശ്ചിമേഷ്യാ പ്രശ്നങ്ങളും ഇറാന്റെ ആണവപദ്ധതികളും അവസാനിപ്പിക്കാനുള്ള ചർച്ചകളും ധാരണയിൽ നിർദേശിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരു വിഭാഗം വൈകാതെ ധാരണയിൽനിന്ന് പിന്മാറുകയായിരുന്നു. ധാരണ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചു. ധാരണ റദ്ദാക്കിയെന്ന് ഇറാനും പിന്നാലെ അറിയിച്ചു.
International
ടെഹ്റാൻ: ഇറാൻ സൈന്യവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ്. ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി അറിയിച്ചു.
യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നും മൊഹേബി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് ഐആർജിസിയുമായി അമേരിക്ക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഹോർമുസ് തുറക്കുന്നത് ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി.
ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതൽ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങൾ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് എന്നും തങ്ങളുടേതായിരിക്കുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതിനോടുള്ള പ്രതികരണമായിട്ടാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഹോർമുസ് ഇറാന്റേതായിരുന്നു, ഇറാന്റേതാണ്, ഇറാന്റെതായിരിക്കും”- ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരിബബാദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇറാന്റെ ഉത്തരവു പ്രകാരമായിരിക്കും ഹോർമുസ് അടയ്ക്കുന്നതും തുറക്കുന്നതും. ഹോർമുസിനെ ഉടൻ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ച,ോ ഉത്തരവ് പുറപ്പെടുവിച്ചോ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസിനെ പിടിച്ചെടുക്കാനാവില്ല”. അമേരിക്ക മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കാത്തിടത്തോളം ഹോർമുസിൽ ഇറാൻ നാവികഉപരോധം തുടരുമെന്ന് കാസിം ഗരിബബാദി കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ ഒരു രാഷ്ട്രീയ പരിപാടിക്കിടെയാണ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ സ്വന്തമാക്കുമെന്ന് പറഞ്ഞത്. ഇറാനുമേലുള്ള വിജയം ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെന്ന പൈശാചിക രാജ്യം അണ്വായുധം സന്തമാക്കുന്നതിലും നല്ലതാണ് അമേരിക്കക്കാർ ഇന്ധനത്തിനായി അല്പം കൂടുതൽ പണം മുടക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുദ്ധം മൂലം ഇന്ധനവില വർധിച്ചതിൽ അമേരിക്കൻ ജനതയ്ക്കുള്ള എതിർപ്പ് ശമിപ്പിക്കാനാണ് ട്രംപ് ഇതു പറഞ്ഞത്.
ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ട്രംപ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ട്രംപ് നുണ പറയുകയാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇതിനുശേഷം ഹോർമുസിലൂടെ പോയ കപ്പലുകളെ ഇറാൻ ആക്രമിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന സമുദ്രപാതയിൽ സ്ഥിതിചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാസങ്ങളായി ഇറാൻ അടച്ചിരിക്കുകയാണ്.
International
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
ഇറാനിലെ സൈനികർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. തങ്ങളുടെ നാവിക ഉപരോധത്തെ എല്ലാവരും ഉരുക്ക് മതിൽ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ തകർച്ചയിലാണെന്നും അവർ പ്രാണൻ രക്ഷാർഥം ഓടുകയാണെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ഇനി പശ്ചിമേഷ്യയിലെ ഗുണ്ടയല്ലെന്ന് പറയുന്ന പോസ്റ്റ് അല്ലാഹുവിനെ സ്തുതിച്ചാണ് ട്രംപ് അവസാനിപ്പിക്കുന്നത്.
International
ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രം സിഎൻഎൻ ചാനലിനു നല്കിയ പ്രമുഖ വനിതാ ഫോട്ടോ ജേർണലിസ്റ്റ് യാൽദ മോയിയേരിക്ക് ഇറേനിയൻ കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇറാനിലെ ദേശീയ മാധ്യമപ്രവർത്തക ദിനമായ ഓഗസ്റ്റ് എട്ടിനാണ് ശിക്ഷ വിധിച്ചതെന്നതും ശ്രദ്ധേയമായി.
ഈ വർഷം ജനുവരിയിലുണ്ടായ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറേനിയൻ വിപ്ലവഗാർഡിലെ ഇന്റലിജൻസ് വിഭാഗം യാൽദയുടെ വീട് റെയ്ഡ് ചെയ്ത് ഫോണും ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. മാർച്ചിൽ അമേരിക്ക ഇറാനെ ആക്രമിക്കാൻ തുടങ്ങിയ ശേഷം രണ്ടാമതും റെയ്ഡ് നടത്തി സാധനങ്ങൾ എടുത്തുകൊണ്ടുപോയി. കുട്ടിക്കാലം മുതൽ ഉപയോഗിച്ചിരുന്ന കാമറ പോലും കൊണ്ടുപോയി എന്നാണ് യാൽദ പറഞ്ഞത്. തുടർന്ന് പലവിധ ചോദ്യംചെയ്യലുകൾക്കു വിധേയയായി.
അമേരിക്കയിലെയും ഇസ്രയേലിലെയും സ്ഥാപനങ്ങൾക്കു ഫോട്ടോകൾ കൈമാറി, ഇറാന്റെ ശത്രുക്കളായ മാധ്യമങ്ങൾക്ക് അഭിമുഖം നല്കി തുടങ്ങിയ കുറ്റങ്ങളാണ് യാൽദയ്ക്കെതിരേ ചുമത്തിയത്. എന്നാൽ, അമേരിക്കൻ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ ഫോട്ടോകൾ അമേരിക്കയിലെ സിഎൻഎൻ ചാനലിനു നല്‍കുകയാണ് ചെയ്തതെന്ന് യാൽദ വ്യക്തമാക്കി. ഇതിനു പുറമേ തന്റെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ഒരഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു.
2025 ജൂണിൽ ഇസ്രയേലുമായുണ്ടായ 12ദിന യുദ്ധത്തിനുപിന്നാലെ ചാരവൃത്തി തടയാൻ ഇറേനിയൻ ഭരണകൂടം കൊണ്ടുവന്ന പ്രത്യേക നിയമപ്രകാരമാണ് യാൽദയെ വിചാരണ ചെയ്തു ശിക്ഷിച്ചത്. കോടതിയിലെത്തിയ യാൽദയ്ക്ക് ഔദ്യോഗികമായി കേസ് രേഖകൾ ലഭിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് കുറ്റപത്രത്തിലെ ആരോപണങ്ങൾ കുറിച്ചെടുക്കുകയായിരുന്നു.
ഇറാനിലെ വനിതാ അവകാശ പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന യാൽദ ഇതിനു മുന്‍പും പലവട്ടം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. 2022ലെ ഹിജാബ് പ്രക്ഷോഭം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ എട്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പൊതുമാപ്പു പ്രകാരം മൂന്നു മാസത്തിനുശേഷം ജയിലിൽനിന്ന് മോചിതയായി.
International
ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
International
ദുബായ്: ഇറാൻ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള്‍ കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്‍കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ അമേരിക്ക. സമാധാനചർച്ചകളുടെ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി ഇറാന്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചർച്ചകളിൽ വിഷയം ഉൾപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായാണ് സമാനമായി താനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെന്ന് ട്രംപ് അറിയിച്ചത്. ഇറാൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ. അമേരിക്ക തുറമുഖ, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകിയെങ്കിൽ മാത്രമേ വീട്ടുവീഴ്ചയ്ക്കുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് അടച്ചിട്ടത് ആഗോള ഊർജവിപണിയെയും സാമ്പത്തികരംഗത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
ഹോർമൂസിൽ താത്കാലിക കപ്പൽപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പൂർണ അനുമതി, അമേരിക്കയുമായുള്ള ചർച്ചകൾക്ക് വിധേയമായിരിക്കും.
International
ടെഹ്റാൻ: ഇറാനിൽ സൈനിക ഇടപെടലുണ്ടായാൽ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി. ഏതെങ്കിലും അമേരിക്കൻ സൈനികർ ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അവരെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
ശത്രുവിന്റെ ഏത് നീക്കത്തിനും ശക്തവും പ്രതിരോധാത്മകവുമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്ന് ജഹാൻഷാഹി വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികളിൽ കരസേന പൂർണ യുദ്ധസജ്ജതയിലാണ്. അതിർത്തിയിലെ സൈനിക നീക്കങ്ങളും ഭീഷണികളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വിവിധ ഇടനിലക്കാർ വഴിയാണ് ഇരുരാജ്യങ്ങളും സന്ദേശങ്ങൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി വീണ്ടും നേരിട്ട് ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് നേരത്തെയുണ്ടായ കരാർ ലംഘനങ്ങൾക്ക് അവർ മറുപടി നൽകണം.
ഇറാനും ഒമാനും തമ്മിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ അമേരിക്കയിൽനിന്നുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ കടലിടുക്ക് വീണ്ടും തുറക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ നേരത്തെ ഉപയോഗിച്ചിരുന്ന ഗതാഗത സംവിധാനം ഇനി അംഗീകരിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്. പുതിയ ഗതാഗതപാതയ്ക്ക് സാങ്കേതികവും നിയമപരവുമായ നിരവധി നടപടികൾ ആവശ്യമാണെന്നും അരാഗ്ചി പറഞ്ഞു.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമേനിയെ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ സന്ദർശിച്ചു. ഖമേനിയുടെ ഓഫീസാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അയത്തൊള്ള മൊജ്തബ ഖമേനിക്ക് പരിക്കേറ്റെന്നും അദ്ദേഹം അതീവഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ചുമതലയേറ്റെടുത്തതിനുശേഷം പരമോന്നത നേതാവ് ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പ്രസിഡന്റായുള്ള തന്റെ മൂന്നാം വർഷത്തിന്റെ തുടക്കത്തിലാണ് പെസെഷ്കിയൻ മൊജ്തബ ഖമേനിയെ സന്ദർശിച്ചതെന്നും ഇരുവരും ചർച്ചകൾ നടത്തിയെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ കൂടിക്കാഴ്ച നടന്ന തീയതി വ്യക്തമാക്കാൻ അധികൃതർ തയാറായില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ചേർന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഇറാൻ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ധാരണ പരാജയപ്പെടുകയായിരുന്നു. രാജ്യത്തിന്റെ നിലവിലെ സാഹചര്യങ്ങളും ഭാവിയിലെ സാധ്യതകളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായി ഖമേനിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം പരമോന്നത നേതാവിന്റെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഖമേനി ജനങ്ങൾക്കിടയിലുള്ളതും മീറ്റിംഗുകളിൽ പങ്കെടുക്കുന്നതുമായ ചിത്രങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള മാധ്യമം ഇറാൻവയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ ഇറാൻ ഭരണതലപ്പത്ത് ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. തുടർന്ന് മാർച്ച് എട്ടിനാണ് അദ്ദേഹം പിതാവിന്റെ പിൻഗാമിയായി പരമോന്നത നേതൃസ്ഥാനത്തെത്തിയത്.
എന്നാൽ അധികാരമേറ്റ ശേഷം മുജ്തബ ഖമനയി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്നത് പ്രധാനമായും എഴുതി തയാറാക്കിയ പ്രസ്താവനകളാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് നേരത്തെയും പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കനത്ത സുരക്ഷയിലാണ് മുജ്തബ കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പകരം ഇടനിലക്കാരുടെ ശൃംഖലയിലൂടെയാണ് ആശയവിനിമയം നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുജ്തബയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടുത്തിടെ പറഞ്ഞതായും റിപ്പോർട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ അവകാശവാദങ്ങൾക്ക് ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്‍കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാലേ ഹോർമുസ് തുറക്കൂവെന്ന് വിപ്ലവഗാർഡ് വക്താവ് ഹുസൈൻ മുഹെബ്ബിയും പറഞ്ഞു. ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്ക ഇടപെടരുതെന്നും മുഹെബ്ബി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന ഹോർമുസിന്റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. അമേരിക്ക ആക്രമച്ചതിനെത്തുടർന്ന് ഇറാൻ ഈ കടലിടുക്ക് പൂട്ടിയിരിക്കുകയാണ്.
ഹോർമുസ് തുറക്കാൻ ഇറാൻ-ഒമാൻ കരാർ ഉടനുണ്ടാകുമെന്ന സൂചന അമേരിക്കൻ വൃത്തങ്ങളും നല്‍കുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ പൂർണമായി പരിഹരിക്കുന്ന വിപുലമായ ഉടന്പടിക്ക് ഹോർമുസ് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
..........
യുഎഇ ടാങ്കർ ആക്രമിക്കപ്പെട്ടു
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെ യുഎഇ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടു. യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലിനു നേർക്ക് ഇറാൻ മിസൈൽ അയച്ചുവെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.
International
കാൻബെറ: ഇറേനിയൻ ഭരണകൂടത്തെ പരസ്യമായി തള്ളിപ്പറഞ്ഞ അവിടുത്തെ വനിതാ ഫുട്ബോൾ താരങ്ങളായ ആത്തിഫെ (34), ഫാത്തിമെ(22) എന്നിവർക്ക് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങിൽ ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കെ പങ്കെടുത്തു.
ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമാണിതെന്ന് ആത്തിഫെ പറഞ്ഞു. വാക്കുകൾക്കു വിവരിക്കാൻ പറ്റാത്ത നിമിഷങ്ങളാണിതെന്ന് ഫാത്തിമയും പറഞ്ഞു.
മാർച്ച് ആദ്യം ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിനിടെ ഇറേനിയൻ താരങ്ങൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇറേനിയൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയിൽ പ്രതിഷേധിച്ചായിരുന്നിത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയുണ്ടായ സംഭവം ലോകശ്രദ്ധയാകർഷിച്ചു.
നാട്ടിലേക്കു മടങ്ങിയാൽ ഭരണകൂട പീഡനം നേരിട്ടേക്കുമെന്നു ഭയന്ന ഇറേനിയൻ ഫുട്ബോൾ സംഘത്തിന് ഓസ്ട്രേലിയ അഭയം നല്‍കാമെന്നു വ്യക്തമാക്കി. ഇതിൽ ആത്തിഫെയും ഫാത്തിമെയും മാത്രമാണ് ഓസ്ട്രേലിയൻ വാഗ്ദാനം സ്വീകരിക്കാൻ തയാറായത്. ഓസ്ട്രേലിയയിൽ പ്രഫഷണൽ ഫുട്ബോൾ കരിയർ തുടരാനാണ് ഇരുവരുടെയും തീരുമാനം.
International
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്‍കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
അതേസമയം ഹോർമുസിൽ ഇറാന് മേൽക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാർ നടപ്പിലായേക്കാമെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ ഒരു ധാരണയുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി 'മിഡിൽ കോറിഡോർ' നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചർച്ച ചെയ്യുന്നത്.
എന്നാൽ അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാൻ കുറ്റപ്പെടുത്തി. ചർച്ച പുരോഗമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞു.
International
റിയാദ്: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഒമാനും ഇറാനും തമ്മിലുണ്ടാക്കുന്ന കരാറിൽ ഇറാനു മേൽക്കൈ ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് വഴി ഗൾഫിലേക്കു പ്രവേശിക്കുന്ന ചരക്കുകപ്പലുകളുടെ നിയന്ത്രണം ഇറാനു നല്കുന്ന കരാറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ, ഹോർമുസ് തുറക്കാനുള്ള കരാർ ഉടനുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഇപ്പോഴും ഒത്തുതീർപ്പായിട്ടില്ലത്രേ.
ചരക്കുകപ്പലുകളുടെ നിയന്ത്രണം ഏതു രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകാനുള്ളത്. പ്രാദേശിക രാജ്യങ്ങളുടെ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഹോർമുസ് കടക്കാൻ ഫീസ് ചുമത്തണമോ എന്നുള്ളതാണ് തർക്കത്തിലുള്ള മറ്റൊരു വിഷയം. ഫീസിന് നിർബന്ധിക്കരുതെന്നും സ്വമേധയാ നല്കാൻ കപ്പലുടമകളെ അനുവദിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കപ്പലുകളിലെ ചരക്കു മൂല്യത്തിന്റെ അഞ്ചു മുതൽ ഏഴു വരെ ശതമാനം ഫീസായി ഈടാക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഹോർമുസിന്റെ മറുകരയിലുള്ള ഒമാൻ മൂന്നു ശതമാനം ഫീസ് മതിയെന്നു പറയുന്നു. അമേരിക്കയാകട്ടെ ഫീസ് പാടില്ലെന്ന വാദത്തിലാണ്.
ഹോർമുസ് കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കാൻ അമേരിക്ക തയാറായില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഹോർമുസ് വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടു ചർച്ച നടക്കുന്നില്ലെന്നും പറയുന്നു.
അതേസമയം, ഹോർമുസിൽ ഇറാനു മേൽക്കൈ നല്കുന്ന കരാർ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ പരാജയമായി വിലയിരുത്തപ്പെടാം. ട്രംപ് ഇറാനെ ആക്രമിക്കുന്നതിന് മുന്‍പ് ഹോർമുസിൽ കപ്പലുകൾക്ക് നിയന്ത്രണമോ ഫീസോ ഇല്ലായിരുന്നു.
ചെങ്കടലിൽ ആക്രമണം
ഇതിനിടെ ഇന്നലെ ചെങ്കടലിലൂടെ പോയ സൗദി ടാങ്കർ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഇതേത്തുടർന്ന് അന്താരാഷ്്ട്ര വിപണിയിൽ എണ്ണവില ചെറുതായി ഉയർന്നു.
ചൊവ്വാഴ്ച യെമൻ തീരത്തുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങിയിരുന്നു. കപ്പലിലെ 14 ജീവനക്കാരിൽ 13ഉം ഇന്ത്യക്കാരായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽ അതിശക്തിയോടെ ബോംബാക്രമണം നടത്താനുള്ള അമേരിക്കൻ പദ്ധതി ഉപേക്ഷിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനും ഇറാന്റെ ആണവമോഹങ്ങൾ അവസാനിപ്പിക്കാനും കരാറുണ്ടാക്കണമെന്ന് ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും അഭ്യർഥിച്ച പശ്ചാത്തലത്തിലാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.
അഭ്യർഥന കണക്കിലെടുത്ത് ലോകത്തിന്റെ നന്മയ്ക്കും ഇറാന്റെ അഭിവൃദ്ധിക്കുമായി ആക്രമണപദ്ധതി ഉപേക്ഷിക്കുന്നതായി ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, അമേരിക്കയുമായി ചർച്ച നടത്താൻ അഭ്യർഥിച്ച കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ഇറാനെ മുട്ടുകുത്തിക്കുന്നവിധത്തിലുള്ള ബോംബാക്രമണത്തിന് അമേരിക്കയും ഇസ്രയേലും പദ്ധതിയിടുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ യുഎസ് കാബിനറ്റ് യോഗത്തിൽ ട്രംപ് ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
അതേസമയം, ശത്രുവിന്റെ ഏതുതരം ഭീഷണിയെയും അതീവ ഗൗരവത്തിലാണു പരിഗണിക്കുന്നതെന്ന് ഇറാന്റെ പ്രതിരോധ മന്ത്രി മജീദ് ഇബിൻ അൽ റേസ ഇന്നലെ പറഞ്ഞു.
സൈക്കോളജിക്കൽ യുദ്ധത്തിന്റെ ഭാഗമായിട്ടാണു ഭീഷണി മുഴക്കുന്നതെങ്കിൽപ്പോലും ഏന്തും നേരിടാൻ ഇറാൻ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ വൻ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായി റിപ്പോർട്ട്. ഇറാനെ അടിയറവു പറയാൻ പ്രേരിപ്പിക്കുന്ന തരം ആക്രമണം നടത്തണമെന്ന് അമേരിക്കൻ സേനയ്ക്ക് പ്രസിഡന്റ് ട്രംപ് നിർദേശം നല്കിയത്രേ.
ഇറാനെ ശക്തമായി അടിക്കാൻ പോവുകയാണെന്നും ഇനിയിതു താങ്ങാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഇറാൻ പറയേണ്ടിവരുമെന്നും ട്രംപ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. നുണ പറയുകയും കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഇറാനിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലും പങ്കുചേരുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശുദ്ധീകരണ ശാലകളിലും ഊർജ സംവിധാനങ്ങളിലും ഇതുവരെ കാണാത്ത ബോംബാക്രമണത്തിനാണ് പദ്ധതിയെന്നും പറയുന്നു. ആക്രമണത്തിന് അന്തിമാനുമതി നൽകേണ്ടത് ട്രംപാണ്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ഇറാനിൽ ബോംബിട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് യുഎസ് ഒറ്റയ്ക്കാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നത്. അറബി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയായിരുന്നു ഇറാന്റെ തിരിച്ചടി.
International
മുംബൈ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും മുറുകുന്നത് എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാനുനേരേയുള്ള ആക്രമണം രണ്ടുദിവസം അമേരിക്ക നിർത്തിവച്ചതിനെത്തുടർന്ന് വീപ്പയ്ക്ക് 86 ഡോളറിലേക്ക് ഇടിഞ്ഞ എണ്ണവില വ്യാഴാഴ്ച വീണ്ടും 90 ഡോളറിനുമുകളിലെത്തി.
അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 92.20 ഡോളർ വരെ കയറി. പിന്നീട് നേരിയ തോതിൽ തിരിച്ചിറങ്ങി വീപ്പയ്ക്ക് 89.86 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വില വീപ്പയ്ക്ക് 83.49 ഡോളറാണ്.
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുമ്പോഴും മറ്റു മാർഗങ്ങളിലൂടെ വിപണിയിൽ എണ്ണ എത്തുന്നുണ്ടെന്നതാണ് ഇത്തവണ വലിയ അളവിൽ വില കൂടാത്തതിനുകാരണം. യെമനെയും ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നിവയെയും ബന്ധിപ്പിക്കുന്ന ബാബ് എൽ മൻഡേബ് കടലിടുക്കുവഴി ചെങ്കടലിലേക്ക് എണ്ണക്കപ്പലുകൾ തടസമില്ലാതെ എത്തുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി കൂടുതൽ തുടർന്നാൽ ഈ വഴിയുള്ള എണ്ണനീക്കം കൂടാനും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിൽ ഇറാനുള്ള സ്വാധീനം കുറയാനും കാരണമായേക്കാമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
NRI
കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണത്തിൽ വടക്കൻ കുവൈറ്റിലുള്ള ഒരു ചൈനീസ് കമ്പനി കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായും ഒരാൾ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
International
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു.
ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. 32 പേർക്കു പരിക്കേറ്റു. തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടതായി പിഎംഎഫ് സ്ഥീകരിച്ചു. സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ആക്രമണത്തിൽ ആറ് ഇറേനിയൻ ഉപദേശകരും കൊല്ലപ്പെട്ടതായി ഇറാക്കി സായുധ സംഘം അറിയിച്ചു.
ഇറാക്കിലെ ആക്രമണത്തിനു പിന്നാലെ ജോർദാനിലേക്കു മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. കിഴക്കൻ ജോർദാനിലെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണമാണുണ്ടായത്. റവലൂഷണറി ഗാർഡിന്റെ ഏറോസ്പേസ് ഫോഴ്സ് ആണ് മിസൈൽ വർഷം നടത്തിയത്. മുന്നറിയിപ്പ് അവഗണിച്ച് യാത്ര തുടർന്ന മൂന്ന് എണ്ണടാങ്കറുകൾ ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻപക്ഷ സായുധ സംഘം സൗദി അറേബ്യയിലേക്കു ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ യുഎസ് സേനയ്ക്കും സൗദിക്കും നേർക്ക് മുപ്പതിലേറെ ഡ്രോണുകളാണ് റവലൂഷണറി ഗാർഡ് തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇറാക്കിൽ സൗദി ആക്രമണം നടത്തിയത്.
തിങ്കളാഴ്ച സൗദിയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ ഇറാൻപക്ഷ ഹൂതികൾ ആക്രമിച്ചിരുന്നു. കിഴക്കൻ സൗദിയിലെ ആരാംകോയുടെ അബ്ഖ്വായിഖ് എണ്ണശുദ്ധീകരണശാലയിൽ നാശനഷ്ടമുണ്ടായി. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കുന്ന റിഫൈനറിയാണിത്.
ഹോർമുസ് കടലിടുക്കിൽ സംയുക്ത നിയന്ത്രണം ആകാമെന്ന ഒമാന്റെ നിർദേശം ഇറാന്റെ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബബാഗി തള്ളി. യുഎസ്- സൗദി ആക്രമണത്തെ ഇറാക്കി പ്രസിഡന്റ് നിസാർ അമിദി അപലപിച്ചു.
ഇറാക്കിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അമിദി കുറ്റപ്പെടുത്തി. ഇറാക്കി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുടെ സൗദി സന്ദർശനം അനിശ്ചിതകാലത്തേക്കു നീട്ടിവച്ചു.
International
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ.
പശ്ചിമേഷ്യാ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷാണ് ഇക്കാര്യം പറഞ്ഞത്.
ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരേ നടന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. അന്താരാഷ്ട്ര ജലപാതയിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുകയാണെന്നും കരാറിനു സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഇതിനിടെ സൗദി, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ ഇറാൻ അനുകൂലികൾ ഡ്രോൺ ആക്രമണം നടത്തി. അമേരിക്കൻ സേന ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമണം നിർത്തിവച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നതായി ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയിൽ സ്ഥിരീകരിച്ചു. ഇറാൻ നയതന്ത്രമാർഗം ഉപേക്ഷിച്ചിട്ടില്ല.
ചർച്ച വേണണെന്ന് ഇറാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ സ്വയംപ്രഖ്യാപിത വെടിനിർത്തൽ തുടരുന്നിടത്തോളം കാലം ഇറാൻ ആക്രമണം നടത്തില്ലെന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്ക നിയമവിരുദ്ധ നാവിക ഉപരോധത്തിനു ശ്രമിക്കുകയാണെന്ന് ഇറേനിയൻ സൈന്യം ആരോപിച്ചു. ഇതിനു പിന്നാലെ സൗദിയിലെ പെട്രോളിയും ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിൽ. ഇവർക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് സൗദി കൂട്ടിച്ചേർത്തു.
സൗദിയുടെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പെപ്പ്ലൈന്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതികളും അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തിൽ കുറവുണ്ടാക്കിയെന്ന വാർത്തകൾ തള്ളി പ്രസിഡന്റ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത് അമേരിക്കയ്ക്കാണെന്നും അത് ആവശ്യത്തിലധികമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് യുഎസിന്റെ യുഎൻ അംബാസഡർ മൈക്ക് വാൾട്സും പറഞ്ഞു. ഇറാനെതിരേ യുദ്ധം ചെയ്യാൻ ആവശ്യമുള്ളത് അമേരിക്കയ്ക്കുണ്ടെന്നും അടിസ്ഥാനമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും വാൾട്സ് കൂട്ടിച്ചേർത്തു.
വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ ശേഖരം കുറഞ്ഞതു മൂലമാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് നിർത്തിവച്ചതെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തത്.
ഇത്തരം സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയുടെയും ഗൾഫിലെ സഖ്യകക്ഷികളുടെയും സുരക്ഷയെ ബാധിക്കുമെന്ന് സൈനിക ഉപദേശകർ ട്രംപിനു മുന്നറിയിപ്പു നല്കിയത്രേ.
ഇതിലുപരി ആക്രമണത്തിനു പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും യുഎസ് നേതൃത്വത്തിനുണ്ട്. ചർച്ചാ മേഖലയിലേക്കു തള്ളിവിടുന്നതിനു പകരം ഇറാനിൽ ഐക്യം വളർത്താനാണത്രേ ആക്രമണങ്ങൾ ഉപകരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനെത്തുടർന്ന് ഇറാനെതിരേയുള്ള സൈനിക ആക്രമണങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കം താത്കാലികമായി മാറ്റിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളിലെ പേട്രിയറ്റ് മിസൈലുകൾ അടക്കമുള്ള ആയുധശേഖരം അതിവേഗം തീരുന്നതായി പെന്റഗണിലെ സൈനിക ഉപദേഷ്ടാക്കൾ ട്രംപിനു മുന്നറിയിപ്പു നൽകിയിരുന്നു.
ഈ ഘട്ടത്തിൽ ആക്രമണം കൂടുതൽ കടുപ്പിച്ചാൽ യുഎസ് സൈനികതാവളങ്ങളുടെയും ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെയും സുരക്ഷ അപകടത്തിലാകുമെന്നാണു വിലയിരുത്തൽ.
International
റിയാദ്: യുഎസ്-ഇറാൻ സംഘർഷത്തിനു താത്കാലിക ഇടവേള. അതേസമയംതന്നെ സൗദിയും ഇറാന്റെ പിന്തുണയുള്ള ഹൂതികളും ഏറ്റുമുട്ടി.
വെള്ളിയാഴ്ച യെമനിലെ ഹൊദെയ്ദ തുറമുഖവും അതിനടുത്ത കമാരാൻ ദ്വീപും ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ സൗദിയിലെ യാൻബുവിലേക്കും ജിസാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തു.
യാൻബുവിലെ സൗദി എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വെടിച്ചിട്ടുവെന്നാണു റിപ്പോർട്ട്. അതേസമയം, ജിസാൻ നഗരത്തിൽ മിസൈലാക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായെന്നു ഹൂതി വൃത്തങ്ങൾ അവകാശപ്പെട്ടു.
ഹൂതികൾ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലൂടെ വന്ന സൗദി എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു.
ഇതിനിടെ, വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും യുഎസ് -ഇറാൻ ഏറ്റുമുട്ടലുണ്ടായില്ല. 13 ദിവസത്തിനു ശേഷമാണ് ഇരു വിഭാഗവും ആക്രമണത്തിൽനിന്നു വിട്ടുനിന്നത്. ഇതിനു മുന്‍പുള്ള ദിവസങ്ങളിൽ ഇറാനിൽ അമേരിക്ക ബോംബിടുന്നതും മറുപടിയായി ഇറാൻ അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതും പതിവായിരുന്നു.
ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒമാനിൽനിന്നുള്ള പ്രതിനിധി സംഘം ഇന്നലെ ഇറാനിലെത്തി. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്.
ഇറാൻ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. ഇറാനുമേൽ കൂടുതൽ ആക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഹോർമുസ് വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും അടുത്തയാഴ്ച ലണ്ടനിൽ ഉച്ചകോടി നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
കപ്പലിനു നേർക്ക് യുഎസ് വെടി
റിയാദ്: ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച വാണിജ്യകപ്പലിനു നേർക്ക് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ നാലു തവണ ഉപരോധം മറികടക്കാൻ ശ്രമിച്ച എം.വി. ലാവിൻ എന്ന കപ്പലിനു നേർക്ക് വെടിയുതിർക്കേണ്ടിവന്നു. അമേരിക്കൻ സേന നല്കിയ നിർദേശം കപ്പൽ ജീവനക്കാർ അനുസരിക്കാൻ തയാറായില്ല. തുടർന്ന് കപ്പലിന്റ എൻജിൻ റൂമിലേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ പ്രവർത്തനരഹിതമായി.
International
ടെഹ്റാൻ: കണ്ണിനു കണ്ണെന്ന തരത്തിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ കാലുകുത്താൻ ശ്രമിച്ചാൽ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഇറാൻ ഭീഷണി ഉയർത്തി.
അതിർത്തിയിൽ യാത്രാ ടെർമിനലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട്
സാധാരണക്കാർ കൊല്ലപ്പെട്ടതായും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ ബാബ് അൽ മന്ദബിൽ രണ്ട് സൗദി കപ്പലുകൾ ഹൂതികൾ ആക്രമിച്ചിരുന്നു.
അമേരിക്ക ഇനിയും ആക്രമിക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു. ഇനിയും ഇറാനെ ആക്രമിച്ചാൽ മേഖലയിൽ ആരും തന്നെ എണ്ണ വിൽക്കില്ല, ഹോർമൂസ് കടക്കില്ല, മേഖലയിലെ പാലങ്ങളും കുടിവെള്ള വിതരണവും ഉൾപ്പടെ എല്ലാം തകർക്കുമെന്നും എം.ബി. ഗാലിബാഫ് കൂട്ടിച്ചേർത്തു.
International
റിയാദ്: ചെങ്കടലിൽ സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് ഹൂതി വിമതരുടെ ആക്രമണം. എൻസെലിയ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഹൂതി വിമതർ ആക്രമണം നടത്തിയതായി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
മനില: അമേരിക്ക ചർച്ചയ്ക്കു സന്നദ്ധമാണെന്നും എന്നാൽ, ഇറാൻ ഇക്കാര്യത്തിൽ ഗൗരവം കാണിക്കുന്നില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ ആസായിൻ കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവത്തോടെയുള്ള സമീപനം ഇറാനിൽനിന്ന് ഉണ്ടായില്ലെങ്കിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ നടപടികളുണ്ടാകും.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനു വിട്ടുകൊടുക്കാനാവില്ല. അത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും. ചൈനയുമായി സമുദ്രാതിർത്തി തർക്കമുള്ള ആസിയാൻ രാജ്യങ്ങളടക്കം അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റൂബിയോ ഓർമിപ്പിച്ചു.
ഇതിനിടെ, ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥശ്രമങ്ങൾ സജീവമാണ്. പത്തു ദിവസത്തേക്കു വെടിനിർത്താനുള്ള നിർദേശം മധ്യസ്ഥരിൽനിന്നു ലഭിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനിലെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനി പാക്കിസ്ഥാനിലെത്തി. മധ്യസ്ഥശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം പാക്കിസ്ഥാനോട് അഭ്യർഥിച്ചു.
ചെങ്കടൽ പ്രതിസന്ധി
ഇതിനിടെ, ചെങ്കടലിലേക്കുള്ളപ്രവേശന കവാടമായ ബാബ് അൽ മൻഡെപിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന ആക്രമണം ആഗോള എണ്ണവ്യാപാരമേഖലയിൽ പുതിയ പ്രതിസന്ധിക്കു വഴിവച്ചു.ചൊവ്വാഴ്ച സൗദിയിൽനിന്ന് എണ്ണയുമായി വന്ന മൂന്നു ടാങ്കറുകളെയാണ് ഹൂതികൾ ലക്ഷ്യമിട്ടത്.
ഇതേത്തുടർന്ന് മൂന്നു കപ്പലുകളും സൗദിയിലേക്കു മടങ്ങി. ഹൂതികൾ തിങ്കളാഴ്ച സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ആക്രമണം തുടരുന്നു
ചൊവ്വാഴ്ചയും ഇന്നലെയും ഇറാൻ-യുഎസ് സംഘർഷം തുടർന്നു. ഇറാനിലെ പലവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
കുവൈത്ത്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ തിരിച്ചടിച്ചതായി ഇറാനിലെ വിപ്ലവഗാർഡും അറിയിച്ചു. ജോർദാനിൽ യുഎസിന്റെ ഡ്രോണുകൾ തകർത്തുവെന്ന് വിപ്ലവഗാർഡ് അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 3,750 കോടി ഡോളർ (ഏകദേശം 3.61 ലക്ഷം കോടി രൂപ).
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിലെ വിനിയോഗ കമ്മിറ്റിയെ അറിയിച്ചതാണ് ഇക്കാര്യം.
പശ്ചിമേഷ്യയിലേക്ക് 6,700 കോടി അടക്കം യുഎസ് പ്രതിരോധ വകുപ്പിന് 8,700 കോടി ഡോളർ അടിയന്തരമായി അനുവദിക്കണമെന്ന് ഹെഗ്സെത്ത് ആവശ്യപ്പെട്ടു.
പണം ലഭിച്ചില്ലെങ്കിൽ സൈനികരുടെ ശന്പളം വൈകുന്നതിനു പുറമേ ആയുധ ദൗർലഭ്യവും ഉണ്ടാകാമെന്ന് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ ഇറാനെതിരെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ അമേരിക്ക തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്റാനിലോ അതിന് സമീപത്തോ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനെതിരെ തുടർച്ചയായി അമേരിക്ക വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Sports
ഭൂഗോള കാല്‍പ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിനും ആരവത്തിനും സ്പാനിഷ് വസന്തത്തോടെ പര്യവസാനം. ഇനിയൊരു ലോകകപ്പിനായി 2030 വരെ കാത്തിരിക്കണം എന്നതാണ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള വിഷമം. നീണ്ട നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പ്..! അതെ, ഇപ്പോള്‍ മുതല്‍ ബ്രസീലിലെയും അര്ജന്റീനയിലെയുമെല്ലാം ആരാധകര്‍ 2030 ലോകകപ്പിനായുള്ള പണസമാഹരണം തുടങ്ങിക്കഴിഞ്ഞു; അവര്‍ അങ്ങനെയാണ്... 2026 സമ്മാനിച്ച ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലൂടെ...
ഉദിച്ചുയര്‍ന്ന് വൊസീഞ്ഞ
ലോകകപ്പിലെ നവാഗതരായിരുന്നു കേപ് വെര്‍ദെ. അറ്റ്ലാന്റിക് സമുദത്തിലെ ദ്വീപസമൂഹമായ കേപ് വെര്‍ദെയുടെ ലോകകപ്പ് യോഗ്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തരായ കാമറൂണിനെ അടക്കം കീഴടക്കിയാണ് അവര്‍ മുന്നേറിയത്. അതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ടീമിന്റെ ഗോള്‍വലയം കാത്ത വൊസീഞ്ഞയുടെ മാസ്മരിക പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ്പ്-എച്ചില് സ്പെയിനിനെതിരേ തകര്‍പ്പന്‍ ഏഴു സേവുകള്‍ നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകര്‍ഷിച്ചത്. റൗണ്ട് ഓഫ് നോക്കൗട്ടില്‍ അര്‍ജന്റീനയ്ക്കെതിരേ 3-2ന് തോറ്റെങ്കിലും മെസിയെയും സംഘത്തെയും കേപ് വെര്‍ദെ വിറപ്പിച്ചു. മെസിയുടെ മൂന്ന് ഫ്രീകിക്ക് ഉള്‍പ്പെടെ ഏഴ് ഗോള്‍ ശ്രമങ്ങളാണ് വൊസീഞ്ഞ നിര്‍വീര്യമാക്കിയത്. നാലു കളികളിലായി 18 സേവ് ഈ ഗോള്‍കീപ്പര്‍ നടത്തി. 40-ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ വൊസീഞ്ഞ തലയെടുപ്പോടെയാണ് കളിക്കളം വിട്ടത്. 25-ാം വയസില്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തെത്തെത്തിയ വൊസീഞ്ഞ പോര്‍ച്ചുഗല്‍ രണ്ടാംഡിവിഷന്‍ ക്ലബ്ബായ ഷാവേസിന്റെ താരമാണ്.
വിവേചനം നേരിട്ട് ഇറാന്
ലോകകപ്പില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലും നേരിട്ട് ഇറാന് മടങ്ങി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍നിന്ന് കടുത്ത വിവേചനമാണ് ലോകകപ്പില്‍ ഇറാന് നേരിട്ടത്. അമേരിക്ക മുഖ്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇറാന് കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല. ഒടുവില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇറാന് പരിശീലനവും താമസ സ്ഥലവും ഒരുക്കിയിരുന്നത് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഫീഷല്സും മെക്സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
വിവാദക്കളികള്
അര്‍ജന്റീന- ഈജിപ്ത് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അടങ്ങിയില്ല. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ‘വാര്' തീരുമാനം ചര്‍ച്ചയായി. 79-ാം മിനിറ്റ് വരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. ഈജിപ്തിനായി യാസെര്‍ ഇബ്രാഹിമും മൊസ്തഫ സീക്കോയുമാണ് സ്കോര്‍ ചെയ്തത്. എന്നാല്‍, സീക്കോ ആദ്യം നേടിയ ഗോള്‍ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രന്‍സ്വ ലെറ്റെക്സിയറെ ‘വാര്' പരിശോധനയില്‍ റദ്ദാക്കിയതും അര്‍ജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിനു മുമ്പ് മുഹമ്മദ് സലയെ ബോക്സില്‍വച്ച് അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വരെസ് ഫൗള്‍ ചെയ്തതിന് റഫറി ‘വാര്' പരിശോധന അനുവദിച്ചില്ലെന്ന് ഈജിപ്ഷന്‍ ടീം ചൂണ്ടിക്കാട്ടി. ഇത് അനീതിയാണെന്നായിരുന്നു ഈജിപ്ത് പരിശീലകന് ഹൊസം ഹസന് പ്രതികരിച്ചത്.
റഫറിമാര്‍ മത്സരം നിയന്ത്രിക്കുന്നത് നീതിപൂര്‍വമല്ലെന്ന് പല കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്ന ലോകകപ്പാണിത്.
ട്രംപിന്റെ ഇടപെടല്‍
ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായ യുഎസ് താരം ഫൊളാരിന്‍ ബലോഗന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഇടപെടല്‍ വിവാദങ്ങളുയര്‍ത്തി. ഇക്കാര്യത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നടപ്പാക്കിയതാകട്ടെ, ട്രംപിന്റെ തീരുമാനങ്ങളും. ബോസ്നിയ ആന്‍ഡ് ഹെര്സെഗൊവിനയുമായുള്ള മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടിയത്. ട്രംപിന്റെ ഇടപെടലില്‍ ചുവപ്പുകാര്‍ഡ് ഫിഫ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതായി ആരോപിച്ച് ഫിഫയ്ക്കും ഇന്ഫാന്റിനോയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു.
സംഘാടനം പിഴച്ചു
2026 ലോകകപ്പിന്റെ സംഘാടനം മോശമായിരുന്നെന്ന് ഉറുഗ്വെ പരിശീലകന് മാഴ്സെലോ ബിയേല്‍സ തുറന്നടിച്ചു. വിമാനത്താവളത്തില്‍ കളിക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും റഫറിമാരെയും പരിശീലകരെയും തടഞ്ഞുവച്ചു. അമേരിക്ക വീസ അനുവദിക്കാത്തതിനാല്‍ ആഫ്രിക്കന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സോമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ കാദിര് അര്‍ടാനെ ഫിഫ റഫറിമാരുടെ പട്ടികയില്‍നിന്നൊഴിവാക്കി. അമേരിക്ക വീസ അനുവദിക്കാത്തതായിരുന്നു കാരണം. ഇറാഖ് താരം അയ്മെന്‍ ഹുസൈനെ ഏഴ്മണിക്കൂറാണ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തത്. സെനഗല്‍ ടീമിനും ഈ പ്രശ്നംം നേരിട്ടു.
ബൈ, ബൈ
ലോകകപ്പിന്റെ ആകര്‍ഷകമായ ബ്രസീല്‍ താരം നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന് ഡിബ്രൂയിന് തുടങ്ങിയവരൊന്നും 2030 ലോകകപ്പിനുണ്ടായേക്കില്ല. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഗമിനുമെല്ലാം ഇനിയും സമയമുണ്ട്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊയും നെയ്മറും കണ്ണീരോടെ മടങ്ങി. ഫൈലിലെ തോല്‍വിയില്‍ മെസിയുടെ കണ്ണും നിറഞ്ഞു.
നോര്‍വെയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചാണ് എര്‍ലിംഗ് ഹാലണ്ട് കളം വിട്ടത്. കളിച്ച മത്സരത്തിലെല്ലാം മൈതാനം വിറപ്പിച്ച് നോര്‍വെ സൂപ്പര്‍ താരം ഹാലണ്ട് ഏവരുടെയും മനംകവര്‍ന്നു.
ക്ലൈമാക്സ് അടി
അര്‍ജന്റീന x സ്പെയിന് ഫൈനല്‍ അവസാനിച്ചത് കയ്യാങ്കളിയില്‍. ഫൈനല്‍ വിസിലിനു പിന്നാലെ നടന്ന കയ്യാങ്കളി ലോകപോരാട്ടത്തിന്റെ മാന്യതയ്ക്കു കളങ്കമായി. അര്‍ജന്റീനയുടെ നഹ്വേല്‍ മോളിന സ്പെയിനിന്റെ റോഡ്രിയുമായി ഉന്തുംതള്ളുമുണ്ടായി. സംഭവസ്ഥലത്തെത്തിയ അര്‍ജന്റീനയുടെ ലിയാന്‍ഡ്രൊ പരേഡസ് സ്പെയിനിന്റെ എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ കൈവച്ചു, ഗാവിയെ ഇടിച്ചിട്ടു. റഫറിയും ടീം അംഗങ്ങളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ അര്‍ജന്റൈന്‍ ടീമിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതോടെ തിരിച്ചടിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു. തീപടർന്നതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. ഹോർമുസിൽ മറ്റ് രണ്ട് എണ്ണ ടാങ്കറുകൾക്കുകൂടി തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ പ്രദേശങ്ങളിലെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്. അതേസമയം ശക്തമായ പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി.
ബഹ്റൈനിലും കുവൈറ്റിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐആർജിസി സ്ഥിരീകരിച്ചു. ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.
സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാക്കിസ്ഥാനിലേക്ക് തിരിച്ചു. കഴിഞ്ഞ മാസം ഒപ്പുവെച്ച താ
ത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്‍പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
International
ദുബായ്: ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ അതിശക്തമായി തിരിച്ചടിച്ച് യുഎസ് സേന. ഇറാന്റെ റവലൂഷണറി ഗാർഡുകളെയും അമേരിക്ക ലക്ഷ്യമിട്ടു.
ആദ്യമായാണ് റവലൂഷണറി ഗാർഡുകളെ യുഎസ് സേന പ്രത്യേകം ലക്ഷ്യമിട്ടത്. ഇറാനിൽ പാലങ്ങളും വൈദ്യതിനിലയങ്ങളും ഉൾപ്പെടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായി. യുദ്ധവിമാനങ്ങളും ടോമഹാക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ യുഎസ് സേന പുറത്തുവിട്ടു. പർവതമേഖലയിലുള്ള റവലൂഷണറി ഗാർഡ് താവളമാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയും വ്യോമ പ്രതിരോധ സംവിധാനവും യുഎസ് സേന ആക്രമിച്ചു. ദാർഖോവിൻ നഗരത്തിൽ നിർമാണത്തിലിരുന്ന ആണവോർജ നിലയത്തിനു നേർക്കും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷം.
കുവൈറ്റിലെ ഊർജ, ജലശുദ്ധീകരണ പ്ലാന്റുകളിൽ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾ ആക്രമിക്കപ്പെട്ടത്. കുവൈറ്റിൽ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെയും കുവൈറ്റിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തു. ബഹ്റിനു നേർക്കും ആക്രമണമുണ്ടായി.
ജോർദാനിലേക്കും ഇന്നലെ ഇറാൻ മിസൈൽ വർഷിച്ചു. ജോർദാനിലേക്കുള്ള ആക്രമണത്തിനു പിന്നാലെ ഇറാന് ഇസ്രയേൽ മുന്നറിയിപ്പ് നല്കി. ജോർദാനിയൻ തുറമുഖ നഗരമായ അഖാബ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേൽ അതിർത്തിയോടു ചേർന്നാണ് അഖാബ സ്ഥിതി ചെയ്യുന്നത്. ജോർദാനിലെ യുഎസ് താവളത്തിനു നേർക്കായിരുന്നു വെള്ളിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയത്.
രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലു പേർക്കു പരിക്കേറ്റു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം 16 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 430 പേർക്കു പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ തങ്ങളുടെ രാജ്യത്ത് 50 പേർ കൊല്ലപ്പെട്ടെന്നും 517 പേർക്ക് പരിക്കേറ്റെന്നും ഇറേനിയൻ അധികൃതർ അറിയിച്ചു.
International
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കുവൈറ്റിൽ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉത്പാദന പ്ലാന്റിന് നേരെയാണ് ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലൂടെയാണ് വെല്ലുവിളി.
വൈറ്റ് ഹൗസ് പശ്ചാത്തലമായ ചിത്രത്തിൽ ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട്. ഡോണൾഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോണൾഡ് ട്രംപ് ജൂണിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ശവപ്പെട്ടികൾക്ക് മുകളിലായി നൽകിയിരിക്കുന്നത്. ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനെയിയുടെയും അദ്ദേഹത്തിന്റെ മകൾ, മരുമക്കൾ, പേരക്കുട്ടി എന്നിവരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് ഈ ബോർഡ് വിലയിരുത്തപ്പെടുന്നത്.
ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ സ്ഥാപിച്ച മറ്റൊരു ബോർഡിൽ കണ്ണുകൾ അടച്ച്, മുടി അലങ്കോലമായി ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രമുണ്ട്. ഇതിന് താഴെ "ഞങ്ങൾ ട്രംപിനെ കൊല്ലും" എന്ന് പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിന് താഴെ "അടുത്തത് ആര്?’ എന്ന ചോദ്യവുമുണ്ട്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ അമേരിക്കയിൽനിന്ന് അതിശക്തവും വിനാശകരവുമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ പ്ലാന്റിന് നേരെ ഇറാന്റെ തുടർച്ചയായ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ ഉണ്ടായ വൻ തീപിടിത്തം അണയ്ക്കുന്നതിനിടയിൽ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. തുടർന്ന് അടിയന്തരമായി ഒഴിപ്പിക്കൽ നടപടികളും രക്ഷാപ്രവർത്തനവും നടത്തി. രാജ്യത്ത് രണ്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.
ആദ്യത്തെ പ്ലാന്റിൽ തീ പടർന്നതോടെ ജീവനക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തി പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് പ്ലാന്റിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർന്ന് കൂടുതൽ വൈദ്യസഹായത്തിനായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കുവൈത്ത് ജനറൽ ഫയർഫൈറ്റിംഗ് ഫോഴ്സും മറ്റ് സുരക്ഷാ വിഭാഗങ്ങളും വിവിധ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് സംയുക്ത നീക്കം നടത്തിവരികയാണ്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
International
ടെഹ്റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന് അന്ത്യശാസനം നൽകിയത്.
യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽനിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.
യുഎസ് ഇറാന്റെ ഊർജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി.
ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. ജോർദാനിലെ അൽ-അസ്റഖ് വ്യോമതാവളത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പോർവിമാനങ്ങളെ ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കി.
അൽ-അസ്റഖ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന അമേരിക്കൻ എഫ്-18 ഫൈറ്റർ ജെറ്റുകൾ, ഡ്രോണുകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവ തങ്ങളുടെ ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച ഇറാനിലെ ഒരു കാൻസർ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും ഇറാൻ വ്യക്തമാക്കി.
തുടർച്ചയായ ആറാം ദിവസവും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, പ്രധാന പാലങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് യുഎസ് ആക്രമണത്തിൽ തകർന്നത്. ഇറാനിലെ ദക്ഷിണ ഭാഗത്തുള്ള പാലങ്ങളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ചെങ്കടലിലേക്കുള്ള കവാടം അടയ്ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ.
യെമനിലെ ഹൂതികളെ ഉപയോഗിച്ചാണ് ഇറാൻ പുതിയ നീക്കത്തിനൊരുങ്ങുന്നത്. ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണ് ഹൂതികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചതോടെയാണ് പുതിയ തീരുമാനം. പെട്രോളിയം വിതരണത്തിൽ ഈ ജലപാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്.
ഇറാൻ നൽകിയ നിർദേശത്തെ തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം ആയുധങ്ങൾ വിന്യസിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 'പിക്കാക്സ് മൗണ്ടൻ' തുരങ്കത്തിന് നേരെ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
International
ദുബായ്: ഇറാനിലേക്ക് രൂക്ഷ ആക്രമണം തുടർന്ന് അമേരിക്ക. ഇറേനിയൻ ആർമി ബാരക്കിനു നേർക്കുണ്ടായ യുഎസ് ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടു. ഈയിടെ നടന്ന ആക്രമണങ്ങളിൽ മാത്രം ഇറാനിൽ മരണം 35 ആയി. ചൊവ്വാഴ്ച രാത്രി മാത്രം മുന്നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഇറേനിയൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴു മണിക്കൂറാണ് ഇറാനിൽ യുഎസ് സേന ബോംബുവർഷം നടത്തിയത്. ഇന്നലെ പകലും ആക്രമണം തുടർന്നു. ഇറാന്റെ തീര പ്രതിരോധ സംവിധാനങ്ങൾ, ക്രൂസ് മിസൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു.
മൂന്ന് ഇറേനിയൻ മിസൈലുകൾ വെടിവച്ചിട്ടെന്ന് ജോർദാൻ അറിയിച്ചു. ഇറാനുമേലുള്ള നാവിക ഉപരോധം ഇന്നലെ യുഎസ് പുനഃസ്ഥാപിച്ചു. ഇടക്കാല വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിലിലായിരുന്നു നാവിക ഉപരോധം പിൻവലിച്ചത്.
അടുത്തയാഴ്ച സമാധാനചർച്ച പുനരാരംഭിച്ചില്ലെങ്കിൽ രണ്ടു ദിവസത്തിനകം ഇറാനിലെ പാലങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫോക്സ് ന്യൂസ് ചാനലിനോടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകളും പൂട്ടുമെന്ന് ഇറാന്റെ റവലൂഷണറി ഗാർഡ് ഭീഷണി മുഴക്കി. സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 85 ഡോളറായി ഉയർന്നു.
ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിനു നേർക്കാണ് ഇന്നലെ യുഎസ് ആക്രമണമുണ്ടായത്. 13 മിസൈലുകളാണ് യുഎസ് സേന തൊടുത്തത്. ഏഴു സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർക്കു പരിക്കേറ്റു.
ഹോർമുസ് കടലിടുക്കിലെ ഗ്രേറ്റർ ടുൻബ് ദ്വീപിലേക്കും യുഎസ് സേന വ്യോമാക്രമണം നടത്തി. ദ്വീപിലെ ഇറേനിയൻ പ്രതിരോധ, മിസൈൽ കേന്ദ്രങ്ങളിലെയാണ് ലക്ഷ്യമിട്ടത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
Leader Page
നാലര മാസത്തെ പശ്ചിമേഷ്യൻ യുദ്ധം പുതിയ ഘട്ടത്തിലേക്കു കടന്നു. ഇറാനെതിരായ അമേരിക്കൻ യുദ്ധത്തിൽ ഒത്തുതീർപ്പിന്റെ വഴികളടയുന്നു. അണിയറ നീക്കങ്ങൾ ദിവസങ്ങൾക്കകം ഫലവത്തായില്ലെങ്കിൽ നീണ്ട യുദ്ധത്തിലേക്കു പശ്ചിമേഷ്യ എത്തും. ഹോർമുസിലെ യുഎസ് ഉപരോധം ഇന്നു പ്രാബല്യത്തിൽ വന്നതോടെ സംഘർഷം മൂർച്ഛിക്കും എന്നുറപ്പാണ്.
അതു വ്യാപകയുദ്ധമായി മാറിയെന്നുവരും. എങ്കിലും നയതന്ത്ര നീക്കങ്ങൾ അവസാനിച്ചിട്ടില്ല. ഇറാൻ പാർലമെന്റ് ഇന്നലെ തീവ്രവാദികളായ രണ്ടു പേരെ പദവികളിൽനിന്നു നീക്കിയതിൽ ശുഭസൂചന കാണുന്നവരുണ്ട്. ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞതും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്.
യെമനിൽ നടക്കുന്നത്
യുദ്ധവ്യാപനത്തിന്റെ തുടക്കത്തിനുള്ള വഴി യെമനിൽ കാണാം. ഇറാൻ വളർത്തിയ ഹൂതി സേന തലസ്ഥാനവും പടിഞ്ഞാറൻ ചെങ്കടൽ തീരവും വരുതിയിലാക്കി. ഔദ്യോഗിക ഭരണകൂടം തെക്ക് ഏദനിൽനിന്ന് രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭരിക്കുന്നു. സൗദി അറേബ്യ ഹൂതി വിമതസേനയെ ഒതുക്കാൻ ശ്രമിക്കുന്നു.
ഇറാനിൽ അലി ഖമനയ്യുടെ സംസ്കാരചടങ്ങിലേക്ക് ഇറാൻ വിമാനമയച്ചു കൊണ്ടുപോയ ഹൂതി നേതാക്കളെ തിരിച്ചു കൊണ്ടുവന്ന ഇറാന്റെ വിമാനത്തിന് തിങ്കളാഴ്ച സനായിൽ ഇറങ്ങാൻ പറ്റിയില്ല. സനാ വിമാനത്താവളത്തിൽ സൗദി വ്യോമസേന ബോംബിട്ട് നാശം വരുത്തി. കുറേ ദിവസങ്ങളായി തുടർന്നുപോന്ന സൗദി-ഹൂതി പോരാട്ടം ഇതോടെ പുതിയ തലത്തിലായി.
ഹൂതികളെ ഉപയോഗിച്ച് ചെങ്കടൽ-സൂയസ് വഴിയുള്ള കപ്പൽ ഗതാഗതം മുടക്കും എന്ന ഭീഷണി ഇറാൻ ആവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒരു ചരക്കുകപ്പലിനെ ഹൂതികളുടെ കുറേ സ്പീഡ് ബോട്ടുകൾ വളയാൻ ശ്രമിച്ചു. കപ്പലിൽനിന്നു വെടിവച്ചതോടെ അവ മടങ്ങി.
ലബനനിൽ
ലബനനിൽ ഏതവസരത്തിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ഇറാനോ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള സേനയോ അംഗീകരിച്ചിട്ടില്ല. അവരെ പങ്കെടുപ്പിക്കാതെയാണ് ഇസ്രയേലിനെയും ലബനനെയും അമേരിക്ക സന്ധിയിലാക്കിയത്. ഹിസ്ബുള്ള സേനയുടെ ഒളിത്താവളങ്ങളും തുരങ്കങ്ങളും തകർക്കാൻ ഇസ്രയേൽ നിരന്തരം ആക്രമണം നടത്തുന്നു. ഹിസ്ബുള്ള ഇടയ്ക്കിടെ ഇസ്രയേലിലേക്കു മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു.
ഹോർമുസ് പിടിക്കാൻ അമേരിക്കയും ഹോർമുസിലെ പിടിവിടാതിരിക്കാൻ ഇറാനും ഇന്നു തുടങ്ങുന്ന പോരിന്റെ ഫലം എന്തായാലും യെമനിലും ലബനനിലും പോരു കടുക്കും. ഇറാനു ക്ഷീണം നേരിട്ടാൽ ചെങ്കടലിലെ ഗതാഗതം തടയാൻ ഹൂതികളെ നിയോഗിക്കും. ഇറാൻ നേടിയാൽ ഹൂതികൾ സൗദിയിലേക്ക് ആക്രമണം രൂക്ഷമാക്കും. ലബനനിലെ ഹിസ്ബുള്ളയും ഇതേപോലെ നീങ്ങും. ചിലപ്പോൾ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഹമാസും വീണ്ടും യുദ്ധത്തിനിറങ്ങാം.
തീവ്രവാദികളെ ഒതുക്കി
ഇതിനിടെ ഇറാനിൽ മറ്റു ചില കാര്യങ്ങൾ നടക്കുന്നുണ്ട്. നാലു മാസത്തിനു ശേഷം പാർലമെന്റ് സമ്മേളനം തുടങ്ങി. അമേരിക്കയുമായുള്ള ചർച്ചകളെ ആദ്യം മുതലേ വിമർശിച്ചുപോന്ന തീവ്രവാദികളായ രണ്ടു പേരെ ആദ്യദിനംതന്നെ നിർണായക ചുമതലകളിൽനിന്നു മാറ്റി. ദേശീയ സുരക്ഷ-വിദേശനയ കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മഹമൂദ് നബാവിയെയും വക്താവ് ഇബ്രാഹിം റെസായിയെയും ആണു മാറ്റിയത്. പകരം ചർച്ചയെ അനുകൂലിക്കുന്നവർക്കു പദവി കിട്ടി. 290 അംഗ പാർലമെന്റിൽ തീവ്രവാദികൾ പത്തു ശതമാനമേ വരൂ. നബാവിയും റെസായിയും ഒഴിവാക്കപ്പെട്ടത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെയും നിലപാടുകൾക്കുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു.
ഐആർജിസി
അലി ഖമനയ്യുടെ മൃതസംസ്കാര ചടങ്ങുകളെ അമേരിക്കാ വിരുദ്ധതയ്ക്കും പ്രതികാര മുറവിളിക്കും അവസരമാക്കി രാജ്യത്തെ ജനവികാരം അതാണെന്നു വരുത്താൻ തീവ്രവാദികളും മതനേതാക്കളും ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് തീവ്രവാദികളായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് സേന (ഐആർജിസി) ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചതും തുടർചർച്ചകൾ അട്ടിമറിച്ചതും. ഇപ്പോൾ പ്രസിഡന്റ് പെസെഷ്കിയാൻ നയിക്കുന്ന മിതവാദികൾക്ക് പാർലമെന്റിൽ ലഭിച്ച മേൽക്കൈ ചർച്ചയിലേക്കു കാര്യങ്ങൾ എത്തിക്കുമോ എന്നാണു നയതന്ത്രജ്ഞർ ഉറ്റുനോക്കുന്നത്.
ഐആർജിസിയുടെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയാണു പരമോന്നത നേതാവ് മുജ്താബ ഖമനയ്യും ഭരണകൂടവുമായുള്ള ആശയവിനിമയം നിയന്ത്രിക്കുന്നത്. ഖമനയ്യുടെ യഥാർഥ ആരോഗ്യനില പുറത്താർക്കും അറിയില്ല. അദ്ദേഹം എന്തു ചിന്തിക്കുന്നു എന്ന് വഹീദ് പറയുന്നതു മാത്രമേ അറിയാവൂ. ഖമനയ് മൃതസമാന അവസ്ഥയിലാണെന്ന് ട്രംപ് പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഐആർജിസിയിൽ നേതൃതല ചലനങ്ങൾ പ്രതീക്ഷിക്കുന്നവരുണ്ട്.
ഭയപ്പാട് കുറഞ്ഞു
എന്തായാലും ഹോർമുസിലെ പുതിയ സംഘർഷാന്തരീക്ഷം ലോകത്തെ മുന്‍പത്തേതുപോലെ ഭയപ്പെടുത്തുന്നില്ല. ക്രൂഡ് ഓയിൽ വിലയുടെ കയറ്റവും ഓഹരിവിപണികളുടെ ഇടിവും ഞെട്ടിക്കുന്ന തരത്തിലല്ല. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്: ഉപയോഗം കൂടുതലുള്ള രാജ്യങ്ങൾ വലിയ അളവിൽ ഇന്ധനം റിസർവ് ആയി സൂക്ഷിക്കുന്നു.
രണ്ട്: വ്യാവസായിക ഉത്പാദന പ്രക്രിയകളും വാഹനങ്ങളും കൂടുതൽ ഇന്ധനക്ഷമമായി. കുറച്ച് ഇന്ധനംകൊണ്ടു കൂടുതൽ ഉത്പാദനം നടക്കുന്നു. ഒരു ഡോളർ ഉത്പാദനത്തിന് 2000ൽ വേണ്ടതിന്റെ മൂന്നിലൊന്ന് ഇന്ധനം മതി ഇന്ന്.
മൂന്ന്: നിർമിതബുദ്ധി ഉപയോഗിച്ചുതുടങ്ങിയതോടെ ജോലിക്കാരുടെ കാര്യക്ഷമത കൂടി. കുറച്ചു ജോലിക്കാർ, കൂടുതൽ റിസൽട്ട്. വിഭവങ്ങളെപ്പറ്റി പണ്ടുണ്ടായിരുന്ന വേവലാതി വേണ്ടെന്നായി.
International
ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ.
സംഭവത്തിൽ രാജ്യാന്തര തലത്തിൽ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യയിലെ ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഔദ്യോഗികമായി അതൃപ്തി അറിയിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള തെക്കൻ കപ്പൽ പാതയിലൂടെ കടന്നുപോകുകയായിരുന്ന യുഎഇയുടെ 'മൊംബാസ', 'അൽ ബഹിയ' എന്നീ കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും, ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരുമടക്കം എട്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര കപ്പൽ പാതകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് അടിയന്തരമായി വിശദീകരണം നൽകണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ നയതന്ത്ര ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.