International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്ന ഇറാൻ പ്രഖ്യാപനത്തെ തള്ളി അമേരിക്ക രംഗത്ത്. ഹോർമുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്താരാഷ്ട്ര ജലപാതയിൽ തടസങ്ങൾ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിപ്പോഴും തയാറാണെന്നും അമേരിക്കൻ നാവികസേന വ്യക്തമാക്കി. എന്നാൽ ഹോർമുസ് വഴി ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാനിൽ 140 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ അമേരിക്കയ്ക്കെതിരെ ഗൾഫ് മേഖല ലക്ഷ്യമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാൻ ആക്രമണം നടത്തി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്‍കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അതീവരഹസ്യമായി പദ്ധതി തയാറാക്കിയതായി ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രയേൽ അമേരിക്കയ്ക്കു കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുകയും മേഖലയിൽ സമ്പൂർണ യുദ്ധഭീതി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്നു മടങ്ങാൻ ട്രംപ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി പഴയ വിമാനം ഉപയോഗിച്ചതു നേരത്തേ വലിയ ചർച്ചയായിരുന്നു.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ച് അമേരിക്ക നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും എന്നാൽ ഇസ്രയേൽ ഇപ്പോൾ നൽകിയ മുന്നറിയിപ്പ് തികച്ചും പുതിയതും ഒരു പ്രത്യേക പദ്ധതിയെക്കുറിച്ചുള്ളതുമാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കങ്ങളെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലും സ്ഥിരീകരിച്ചു.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
International
ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.
International
ടെഹ്റാൻ / വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 60ഓളം ചെറിയ ബോട്ടുകൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് സെന്ററുകൾ ഉൾപ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്കൻ ബോംബാക്രമണത്തിൽ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അൽ സാലം വ്യോമത്താവളവും ഉൾപ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകൾ അറിയിച്ചു. തങ്ങളുടെ സൈനികനീക്കത്തിൽ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, കപ്പലുകൾക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നൽകേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്.
ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
തങ്ങൾ വിജയിക്കാൻ പോകുകയാണ്. ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ സംഘർഷം ബാധിക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ട് കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും ട്രംപ് അറിയിച്ചു.
ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞു. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾക്ക് ലഭിക്കാൻ പോകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ടെഹ്റാനിൽ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള ഖമനയ്യുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെ കണ്ടതിൽ തനിക്ക് അദ്ഭുതമുണ്ടെന്നും ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അന്തരിച്ച പരമോന്നത നേതാവിന് എതിരാണെന്നാണു താൻ വിശ്വസിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന ‘സല്യൂട്ട് ടു അമേരിക്ക’ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ ഒട്ടുമിക്ക ഉന്നത നേതാക്കളും ഒരൊറ്റ സ്ഥലത്ത് ഒത്തുകൂടിയ ഈ ചടങ്ങ് വലിയൊരു ‘സൈനിക അവസര’മായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
“അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ അവിടെവച്ച് ലക്ഷ്യമിടാമായിരുന്നു. നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിനു മുതിരാത്തത്.
ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അതു ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല’’- ട്രംപ് പറഞ്ഞു.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മൊസല്ലയിൽ നടന്നു. ചടങ്ങിൽ അലി ഖമനയ്യുടെ മക്കളായ മൊസ്തഫ, മെയിസം, മസൂദ് ഖമനയ് എന്നിവർ പങ്കെടുത്തു. പിതാവിന്റെ മൃതദേഹ പേടകം വഹിച്ചുകൊണ്ട് ഇവർ പ്രാർത്ഥനകളിൽ പങ്കുചേരുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു.
അതേസമയം, ഖമനയ്യുടെ പിൻഗാമിയായി അധികാരമേൽക്കാൻ സാധ്യതയുള്ളവരിൽ പ്രധാനിയായി കണക്കാക്കപ്പെടുന്ന മകൻ മൊജ്തബ ഖമനയ്യുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തെ ചടങ്ങിൽ കാണാത്തത് എന്തെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമല്ല.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് ഇറാൻ ഔദ്യോഗികമായി സർവീസ് ഫീസ് ഏർപ്പെടുത്തി. യുഎസുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിന് ശേഷം നിലനിന്നിരുന്ന 60 ദിവസത്തെ സൗജന്യ പാസേജ് കാലാവധി അവസാനിച്ചതോടെയാണ് പുതിയ നടപടി.
എല്ലാ രാജ്യങ്ങൾക്കും ഒരേ നിരക്കിലായിരിക്കില്ല ഈ ഫീസ്. ഇറാനുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും ഫീസിൽ 'പ്രത്യേക ഇളവുകൾ' നൽകുമെന്ന് ഇറേനിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണ വിപണിയുടെ സുപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തിപ്പെടുത്താനും, അതുവഴി സാമ്പത്തികമായി നേട്ടമുണ്ടാക്കാനും ഇറാൻ ലക്ഷ്യമിടുന്നു.
തങ്ങളുടെ പരമാധികാര പരിധിയിൽ വരുന്ന ജലാശയങ്ങളിൽ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാൻ വാദിക്കുന്നത്. എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതച്ചെലവിനെയും ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്കകളുണ്ട്. പ്രത്യേകിച്ചും ഊർജ സുരക്ഷയെ മുൻനിർത്തി, ഈ മേഖലയിൽ കപ്പലുകൾ അയക്കുന്ന രാജ്യങ്ങൾ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ എപ്രകാരം കൈകാര്യം ചെയ്യുമെന്നത് നിർണായകമാണ്.
ഊർജ വിതരണ ശൃംഖലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും വലിയ രീതിയിൽ സ്വാധീനിക്കാൻ ശേഷിയുള്ള തീരുമാനമാണിത്.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഏവരുടെയും ഹൃദയം തകർക്കുന്നൊരു കാഴ്ചയാണ് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ കണ്ടത്. ഖമനയ്യുടെ ഭൗതികശരീരത്തിനൊപ്പം അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അന്ത്യയാത്രയ്ക്കായി വെച്ചിരുന്നു.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ്യുടെ കുടുംബത്തിലെ നിരവധി അംഗങ്ങൾ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ തന്നെയാണ് 14 മാസം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദിയും കൊല്ലപ്പെട്ടത്. ഖമനയ്യുടെ മകൾ, മരുമകൻ, നിലവിലെ ഇറാൻ പരമോന്നത നേതാവായ മൊജ്തബ ഖമനയ്യുടെ ഭാര്യ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖമനയ്യുടെ പതാക പുതപ്പിച്ച ശവപേടകത്തോടൊപ്പം അദ്ദേഹത്തിന്റെ കൊച്ചുമകളുടേതും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ പേടകങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ഇറേനിയൻ സൈനികരും ജനപ്രതിനിധികളും മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
International
ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാനക്കരാർ ചർച്ചയിൽ നിർണായക പുരോഗതി. ദോഹയിൽ പാക്, ഖത്തർ മധ്യസ്ഥർ യുഎസ്, ഇറാൻ പ്രതിനിധികളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണാപത്രത്തിന്റെ വിവിധ വശങ്ങളിൽ പുരോഗതിയുണ്ടായതായാണ് റിപ്പോർട്ട്.
ഖത്തർ, പാക്കിസ്ഥാൻ മധ്യസ്ഥർ ഇന്നലെ ദോഹയിൽ യുഎസ്, ഇറേനിയൻ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ധാരണാപത്രത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ മികച്ച പുരോഗതിയുണ്ടായതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇനിയുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം നടക്കും. ചർച്ചകൾ തുടരാൻ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം അടുത്ത യോഗം തീരുമാനിക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും ഇതേ പ്രസ്താവന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും ചില തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ ഫണ്ടുകളുടെ ആദ്യഗഡു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയസ്’റിപ്പോർട്ട് ചെയ്തു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പൽ അപകടം. അമേരിക്ക-ഇറാൻ സമാധാന ധാരണക്ക് പിന്നാലെ ചരക്കുഗതാഗതം ആരംഭിച്ച ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പൽ അപകടത്തിൽപ്പെട്ടതായാണ് വിവരം.
ഇറാൻ നൽകിയ റൂട്ട് അവഗണിച്ച കപ്പലാണ് ഹോർമുസിലെ മണൽ തിട്ടയിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. എന്നാൽ അപകടത്തിൽപ്പെട്ട കപ്പലിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും, അന്താരാഷ്ട്ര വിദഗ്ധരുടെ സേവനം ആവശ്യമാണെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ഖത്തർ കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ദോഹയിൽ അമേരിക്കയും ഇറാനും ചർച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദങ്ങളാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയത്.
അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായും തുടർന്ന് ദോഹയിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു.
ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം അത് ദോഹയിൽ നടക്കുമെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
International
കുവൈത്ത് സിറ്റി: മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ഇറാന്റെ ഇത്തരം നടപടികൾ മേഖലയുടെ സ്ഥിരതയ്ക്ക് ഭംഗം വരുത്തുമെന്നും അയൽരാജ്യങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗൺസിലും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്ന് കുവൈത്ത് ഔദ്യോഗിക പ്രസ്താവനയിൽ ഓർമിപ്പിച്ചു. മേഖലയിലെ നിലവിലെ ഉത്കണ്ഠാഭരമായ സാഹചര്യങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Sports
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിൽ ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നാടകീയ മത്സരത്തിനൊടുവിൽ അൾജീരിയയ്ക്കും ഓസ്ട്രിയയ്ക്കും സമനില. നാലിനെതിരെ നാല് ഗോളുകൾ വീണ മത്സരത്തിൽ (അവസാന നിമിഷങ്ങളിൽ 3-3 എന്ന സ്കോറിൽ) ഇരുടീമുകളും സമനില പാലിച്ചതോടെ അൾജീരിയയും ഓസ്ട്രിയയും ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇതോടെ ഗ്രൂപ്പ് ജി-യിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇറാന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. മത്സരഫലം പലരും പ്രവചിച്ചതാണെങ്കിലും, കളിയിലെ അപ്രതീക്ഷിത തിരിവുകളും വിചിത്രമായ ഗോളുകളുമാണ് കളി കടുത്ത ആവേശം നിറഞ്ഞതാക്കി മാറ്റിയത്.
Sports
സിയാറ്റിൽ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഇറാനെ സമനിലയിൽ തളച്ച് ഈജിപ്ത് നോക്കൗട്ടിൽ കടന്നു. ഈജിപ്തിനുവേണ്ടി അഞ്ചാം മിനിറ്റിൽ മഹ്മൂദ് സാബിറും ഇറാന് വേണ്ടി 14-ാം മിനിറ്റിൽ റെമിൻ റെസിയാനും ലക്ഷ്യംകണ്ടു.
കളിയുടെ തുടക്കത്തിൽ തന്നെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും പത്ത് മിനിട്ടിനകം ഗോൾ മടക്കി ഇറാൻ തിരിച്ചുവന്നു. അഞ്ചാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലയുടെ ഒരു ക്രോസ് തടുക്കാനുള്ള ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്റാൻവാണ്ടിന്റെ ശ്രമത്തിനിടെ മഹ്മൂദ് സാബിർ വിദഗ്ധമായി ഗോൾ നേടുകയായിരുന്നു.
11-ാം മിനിറ്റിൽ ഇറാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മെഹ്ദി തരേമി എടുത്ത കിക്ക് ഗോളി തടുത്തിട്ടു. എന്നാൽ 14-ാം മിനിറ്റിൽ റെസിയാനിലൂടെ ഇറാൻ സമനില പിടിച്ചു. മിലാദ് മൊഹമ്മദിയുടെ ഗോൾശ്രമത്തിനൊടുവിൽ അപ്രതീക്ഷിതമായി പന്ത് ലഭിച്ച റെസിയാൻ ഗോളിലേക്ക് തിരിച്ചുവിട്ടു.
പിന്നാലെ വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചുതന്നെയാണ് മുന്നേറിയത്. എങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
International
ഇസ്താംബുൾ: ഇറാൻ-അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം.
ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ജൂലൈ അഞ്ച് മുതൽ ഒന്‍പത് വരെ ടെഹ്റാൻ, കോം, മഷാദ് എന്നീ നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകളിലേക്കാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷണത്തോട് കേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി മോദി നേരിട്ടോ അതോ ഏതെങ്കിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമോ ചടങ്ങിൽ പങ്കെടുക്കുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
കടുത്ത യുദ്ധ സാഹചര്യം മാറി ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇന്ത്യ ഉടൻ തന്നെ തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് സൂചന.
International
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്ന പ്രമേയത്തിനു യുഎസ് സെനറ്റിന്റെ അംഗീകാരം. 48നെതിരേ 50 വോട്ടുകൾക്കാണു പ്രമേയം പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
നേരത്തേ ജനപ്രതിനിധി സഭയിൽ 208നെതിരേ 215-വോട്ടിന് ഈ പ്രമേയം പാസായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റിനോടു നിർദേശിക്കുന്ന പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്നത് ഇതാദ്യമായാണ്.
പ്രമേയത്തോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. പ്രമേയം അസ്ഥാനത്തുള്ളതും അർഥശൂന്യവുമാണെന്ന് ട്രംപ് പറഞ്ഞു. ഇത് ഇറാന് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒരു ഡെമോക്രാറ്റ് ഒഴികെ മറ്റെല്ലാവരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
NRI
ബെർലിൻ: പശ്ചിമേഷ്യയെയാകെ ഉലച്ചുകൊണ്ടിരിക്കുന്ന യുഎസ് - ഇറാൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണായക ചർച്ചകൾക്കായി അമേരിക്കൻ, ഇറാനിയൻ നയതന്ത്ര പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫ് ആണ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലെത്തുന്നത്.
നേരത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നടക്കേണ്ടിയിരുന്ന ആദ്യഘട്ട ചർച്ചകൾ ലെബനനിലെ കടുത്ത യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വൈകിയിരുന്നു.
എന്നാൽ ഇപ്പോൾ ഇരുവിഭാഗവും ചർച്ചകൾക്ക് തയാറായി മുന്നോട്ട് വന്നത് ആഗോളതലത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ജി7 ഉച്ചകോടിയുടെ പശ്ചാത്തലവും 60 ദിവസത്തെ വെടിനിർത്തലും
കഴിഞ്ഞ ദിവസം ഫ്രാൻസിൽ സമാപിച്ച ജി7 ഉച്ചകോടിയിൽ ഈ സമാധാന ചർച്ചകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരുന്നു.
60 ദിവസത്തെ ട്രൂസ്
വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഒരു പ്രാഥമിക സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം ആദ്യം 60 ദിവസത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വരും.
ലക്ഷ്യം
ഈ 60 ദിവസത്തിനുള്ളിൽ ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാനും സ്ഥിരമായൊരു സമാധാന അന്തരീക്ഷം മേഖലയിൽ ഉറപ്പാക്കാനുമുള്ള വിശദമായ ചർച്ചകൾ ഇരുവിഭാഗവും പൂർത്തിയാക്കും.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഈ നീക്കത്തെ "ഗെയിം ചേഞ്ചർ' എന്നാണ് വിശേഷിപ്പിച്ചത്.
ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ആശ്വാസം; എണ്ണവില കുറഞ്ഞേക്കും
യുഎസ്-ഇറാൻ യുദ്ധം കാരണം അന്താരാഷ്ട്ര തലത്തിൽ എണ്ണ, ഗ്യാസ് വിതരണം വലിയ പ്രതിസന്ധിയിലായിരുന്നു. പ്രത്യേകിച്ച് ഈ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട സ്ട്രെയിറ്റ് ഓഫ് ഹോർമുസ് കപ്പൽപ്പാത ചർച്ചകൾ വിജയകരമാകുന്നതോടെ വീണ്ടും തുറക്കപ്പെടും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണം പുനരാരംഭിക്കുകയും ഇത് യൂറോപ്പിലെയും ജർമനിയിലെയും ഇന്ധനവില ഗണ്യമായി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഇന്ധനങ്ങൾക്ക് മേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ജി7 രാജ്യങ്ങൾ ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലെ സ്വിറ്റ്സർലൻഡ് ചർച്ചകൾ ലോകത്തിന്റെ തന്നെ സാമ്പത്തിക-രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്നതാകും.
International
വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
പ്രമേയത്തെ നാല് റിപ്പബ്ലിക്കൻ സെനറ്റർമാരും പിന്തുണച്ചു. ആണവ പരിശോധനയിൽ രണ്ട് തട്ടിലായതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനക്കരാറിൽ ആശയക്കുഴപ്പം തുടരുന്നു.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധച്ചെലവുകൾക്കായി 8,000 കോടി ഡോളർ നൽകണമെന്നു സെനറ്റർമാരോടാവശ്യപ്പെട്ട് പെന്റഗൺ. എന്നാൽ, വൈറ്റ് ഹൗസ് ഇതുവരെ കോൺഗ്രസിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ല.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സാമ്പത്തിക ആവശ്യം പെന്റഗൺ മുന്നോട്ടുവച്ചിരിക്കുന്നത്. സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
സെനറ്റർമാരോട് മുതിർന്ന ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീഫൻ ഫീൻബർഗ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച നിരവധി സെനറ്റർമാരുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചു.
കൂടാതെ സാമ്പത്തിക സഹായ അഭ്യർഥന മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫീസിലേക്ക് അയച്ചതായും അദ്ദേഹം കോൺഗ്രസ് കമ്മിറ്റികളെ അറിയിച്ചു. പെന്റഗൺ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് യുഎസ് കോൺഗ്രസിന് നൽകിയ കണക്കനുസരിച്ച് 2900 കോടി ഡോളറായിരുന്നു യുദ്ധച്ചെലവ്.
എന്നാൽ, പെന്റഗൺ ഇപ്പോൾ ആവശ്യപ്പെടുന്നത് ഇതിനേക്കാൾ വളരെ കൂടുതലാണ്. ഹെഗ്സെത്ത് ആവശ്യപ്പെട്ട തുകയുടെ ഭൂരിഭാഗവും യുദ്ധോപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ നന്നാക്കുന്നതിനുമായിരുന്നു.
സൈന്യത്തിന്റെ പ്രവർത്തന ചെലവുകളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ തകർന്ന യുഎസ് സൈനികകേന്ദ്രങ്ങൾ നന്നാക്കുന്നതിനോ പുനർനിർമിക്കുന്നതിനോയുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
യുഎസ് കോൺഗ്രസിൽ യുദ്ധത്തെ എതിർക്കുന്ന സെനറ്റർമാരിൽനിന്ന് ട്രംപിനു കാര്യമായ വെല്ലുവിളി നേരിടേണ്ടിവരും. കൂടാതെ, രാജ്യത്ത് നിത്യജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ പെന്റഗണിനു കൂടുതൽ തുക അനുവദിക്കാനുള്ള സാധ്യത കുറവാണ്.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ച അമേരിക്കൻ കർഷകരുടെ വിജയമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതിനു പകരമായി അമേരിക്കയിൽനിന്നു ചോളം, സോയാബീൻ, ഗോതമ്പ് എന്നിവ ഇറാൻ വാങ്ങുമെന്നു ട്രംപ് പറഞ്ഞു.
ഇതൊരു മാനുഷിക പ്രതിസന്ധിയാണ്. സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു-ട്രംപ് സാമൂഹികമാധ്യമമായി ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
NRI
ബെർലിൻ: ലോകത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയ യുഎസ് - ഇറാൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഒപ്പുവെച്ച ചരിത്രപ്രധാനമായ സമാധാന കരാറിന് പിന്നാലെ നയതന്ത്ര ലോകത്ത് വൻ നാടകീയ നീക്കങ്ങൾ.
തുടർചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്ക് തിരിക്കാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ സുപ്രധാന യാത്ര വൈറ്റ് ഹൗസ് പെട്ടെന്ന് റദ്ദാക്കി.
ഇറാനുമായുള്ള സമാധാന ഉടമ്പടിയുടെ ധാരണാപത്രം പൂർണ്ണമായും അന്തിമമായിട്ടില്ലെന്നും, സാങ്കേതിക ചർച്ചകൾക്കുള്ള പദ്ധതികൾ പുരോഗമിക്കുന്നതേയുള്ളൂ എന്നുമാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.
ഇതോടെ ഫ്രാൻസിലെ ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് രൂപപ്പെട്ട സമാധാനാന്തരീക്ഷത്തിൽ വീണ്ടും ട്വിസ്റ്റുകൾ സംഭവിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
യാത്ര റദ്ദാക്കിയെങ്കിലും ചർച്ചകൾ തുടരും; വാൻസ് പ്രതിരോധത്തിൽ
അൽ ജസീറ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വൈസ് പ്രസിഡന്റിന്റെ യാത്ര തത്കാലം മാറ്റിവച്ചെങ്കിലും ചർച്ചകളിൽ നിന്നും അമേരിക്ക പിന്മാറിയിട്ടില്ല.
വരും ദിവസങ്ങളിൽ തന്നെ ഒരു ഉന്നതതല യുഎസ് പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നത്.
കരാറിനെതിരെ അമേരിക്കയ്ക്കുള്ളിൽ നിന്നും സഖ്യകക്ഷിയായ ഇസ്രായേലിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ജെ.ഡി. വാൻസ് കരാറിനെ ശക്തമായി ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇറാനുമായി 60 ദിവസത്തെ ഔദ്യോഗിക ചർച്ചാ കാലയളവ് ആരംഭിച്ചതായും വരാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് യുഎസ് പൂർണസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിലെ ഇസ്രായേൽ വിരുദ്ധ വിമർശനങ്ങളെ വാൻസ് തള്ളിക്കളയുകയും ചെയ്തു.
വെർസായ് കൊട്ടാരത്തിലെ ചരിത്രപരമായ ഒപ്പുവയ്ക്കൽ
110 ദിവസം നീണ്ടുനിന്ന കടുത്ത യുഎസ് - ഇറാൻ സൈനിക സംഘർഷത്തിന് വിരാമമിടാൻ രൂപപ്പെടുത്തിയ 14 ഇന സമാധാന കരാറിന്റെ ധാരണപത്രത്തിൽ (MoU) യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഒപ്പുവച്ചത്.
ഫ്രാൻസിലെ വെർസായ്സ് കൊട്ടാരത്തിൽ ജി7 ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ടെഹ്റാനിലിരുന്ന് ഡിജിറ്റലായി ഇതിൽ ഒപ്പുവെക്കുകയായിരുന്നു.
"ഇസ്ലമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്' എന്നറിയപ്പെടുന്ന ഈ കരാർ പ്രകാരം പശ്ചിമേഷ്യയിൽ താത്കാലിക സമാധാനം നിലവിൽ വന്നിട്ടുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ
ഇരു രാജ്യങ്ങളും ഒപ്പുവച്ച ചരിത്രപരമായ ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ ഇവയാണ്:
നാവിക ഉപരോധം പിൻവലിക്കും: ലോക സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധം അമേരിക്ക പിൻവലിക്കും. ഇതോടെ ഇറാന്റെ എണ്ണക്കയറ്റുമതി പുനരാരംഭിക്കും.
300 ബില്യൺ ഡോളറിന്റെ ഫണ്ട്: ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികൾ അമേരിക്ക വിട്ടുനൽകും. കൂടാതെ യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ട് യുഎസ് അനുവദിക്കും.
ആണവ പദ്ധതികൾക്ക് പൂട്ട്: ഇതിന് പകരമായി ഇറാന്റെ ആണവ പദ്ധതികൾക്ക് മേൽ അതീവ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കരാർ നിലവിൽ വന്നെങ്കിലും ലബനാനിൽ ഇസ്രായേൽ ഇപ്പോഴും ആക്രമണം തുടരുന്നത് പശ്ചിമേഷ്യയിൽ കനത്ത ആശങ്ക നിലനിർത്തുന്നുണ്ട്.
ഇതിനിടയിൽ വാൻസിന്റെ യാത്ര റദ്ദാക്കിയത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
International
ഒബ്ബർഗൻ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാന്റെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള നിർണായക ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ സ്വിറ്റ്സർലൻഡിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലെ ലൂസേൺ തടാകത്തിനടുത്തുള്ള റിസോർട്ടിൽ ചർച്ചകൾക്കായി ഒത്തുകൂടിയത്.
കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ച താത്കാലിക കരാറിന്റെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാനും ആഗോള സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ 60 ദിവസത്തിനകം അന്തിമ ധാരണയിലെത്താനുമാണ് ഈ അടിയന്തര നീക്കം. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായതും, ലോകത്തിലെ വലിയൊരു പങ്ക് എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ മുന്നറിയിപ്പും ചർച്ചകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കില്ലെന്നും യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ യുഎസ് ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
ഡോണൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ ഈ താത്കാലിക കരാറിനെതിരെ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്.
International
വാഷിംഗ്ടൺ: തങ്ങളുടെ ആണവപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസികളെ ഇറാൻ ക്ഷണിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യയിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
ഇതോടൊപ്പം തങ്ങളുടെ പക്കലുള്ള സമ്പൂഷ്ടീകരിച്ച ആണവസാമഗ്രികളുടെ കൃത്യമായ ഉറവിടങ്ങൾ വെളിപ്പെടുത്താൻ ഇറാൻ തയാറാകുമെന്നും വിറ്റ്കോഫ് വ്യക്തമാക്കി.
അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിറ്റ്കോഫ് ഈ വിവരങ്ങൾ പങ്കുവച്ചത്. ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച ഔദ്യോഗിക കരാറിന് പുറമേ മറ്റ് രഹസ്യധാരണകൾ ഒന്നും തന്നെയില്ലെന്ന് വിറ്റ്കോഫ് പറഞ്ഞു.
ഐഎഇഎ മേധാവി മരിയാനോ ഗ്രോസിക്ക് ഇറാൻ നൽകുന്ന കത്തുപ്രകാരം അമേരിക്കയിൽനിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി ആണവനിലയങ്ങളിൽ പരിശോധന പൂർത്തിയാക്കുമെന്നും സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
International
വാഷിംഗ്ടൺ: അമേരിക്ക ഇറാനുമായി സമാധാന കരാറിലെത്തിയതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്നാണ് ട്രംപിന്റെ പ്രതികരണം.
യുദ്ധം അവസാനിപ്പിക്കാനുണ്ടാക്കിയ കരാറിലൂടെ ഇറാന് വലിയ ഇളവുകൾ നൽകിയെന്നായിരുന്നു ട്രംപിനെതിരെ ഉയർന്ന വിമർശനം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
മാസങ്ങളായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിന് വിരാമമിട്ടുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യാഴാഴ്ചയാണ് സമാധാന കരാറിൽ ഒപ്പുവച്ചത്.
International
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ഇറാനും അമേരിക്കയും ഒപ്പുവെച്ച സമാധാന കരാറിന്റെ നിർണായക വിവരങ്ങൾ പുറത്ത്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്നതുമായ 14 ഇന ധാരണയുടെ വിവരങ്ങളാണ് ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
ഫ്രാൻസിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്തിയ വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. കരാർ പ്രകാരം 30 ദിവസത്തിനുള്ളിൽ ഇറാന്റെ പരിസര പ്രദേശങ്ങളിൽ നിന്നും അമേരിക്കൻ സേന പൂർണമായും പിന്മാറും.
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് അടുത്ത 60 ദിവസത്തേക്ക് ഇറാൻ യാതൊരുവിധ പണവും ഈടാക്കില്ലെന്നും വ്യവസ്ഥയുണ്ട്. അതേസമയം കരാർ യാഥാർത്ഥ്യമായെങ്കിലും ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
ഇതൊരു താൽക്കാലിക ധാരണ മാത്രമാണെന്നും കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ സൈനിക നീക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപൂർവം ചെയ്തതല്ലെന്നും ട്രംപ് വ്യക്തമാക്കി.
International
ടെല്‍ അവീവ്: ലെബനന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ ഭൂപടം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ലെബനനിൽ നിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ സൈന്യം നിലപാട് വ്യക്തമാക്കിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖയിൽ ഇസ്രയേല്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇസ്രയേൽ ലെബനനിൽ നിന്ന് പിന്മാറാതെ കരാര്‍ സാധ്യമാകില്ലെന്നാണ് ഇറാന്റെ നിലപാട്.
ലെബനന് അതിര്‍ത്തിക്കുള്ളിലേക്ക് 10 കിലോമീറ്റര്‍ വരെ തങ്ങളുടെ അധീനതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രയേല്‍ പുറത്തിറക്കിയ പുതിയ ഭൂപടം. പ്രമുഖ ലെബനീസ് നഗരമായ നബാത്തിയയുടെ സമീപപ്രദേശങ്ങള്‍ വരെ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് ഭൂപടം വ്യക്തമാക്കുന്നത്.
International
ഇസ്ലാമബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇറാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് അനധികൃത ഇന്ധനക്കടത്ത്. ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ധനക്കടത്ത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുള്ള ഇന്ധനക്കടത്ത് വ്യാപകമായത്. പാക്കിസ്ഥാനിൽ ഇത്തരത്തിൽ അതിർത്തി കടന്നെത്തുന്ന ഇന്ധനത്തിന് ആവശ്യക്കാർ ഏറെയാണ്.
ഇറാന് അതിര്‍ത്തി കടന്ന് പിക്കപ്പ് വാനുകളില്‍ ബലൂചിസ്ഥാനിലെ മസ്തുംഗിൽ എത്തുന്ന പെട്രോളും ഡീസലും തുടർന്ന് പ്ലാസ്റ്റിക് കാനുകളില്‍ നിറച്ച് ഇരുചക്ര വാഹനങ്ങളിൽ പാക്കിസ്ഥാനിലേക്ക് കടത്തുന്നതാണ് രീതി.
എന്നാൽ ഏറെ അപകടകരമാണ് ഇത്തരത്തിലുള്ള എണ്ണക്കടത്ത്. മേഖലയിലെ ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിൽ പ്ലാസ്റ്റിക് കാനുകള്‍ ഉരുകി ഒലിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ധനം കടത്തുന്നതിനിടെ നിരവധി പേര് ഇത്തരത്തിൽ വെന്തുമരിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിലയുള്ള ഇന്ധനമാണ് ഇത്തരത്തിൽ പാക്കിസ്ഥാനിലെത്തുന്നത്. ബലൂചിസ്ഥാനിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം അനധികൃത എണ്ണക്കടത്ത് നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.
International
ദുബായ്: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനകരാർ യാഥാർഥ്യമാകണമെങ്കിൽ, ഇസ്രയേൽ ലബനനിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ. എന്നാൽ, ഇറാന്റെ ആവശ്യം ഇസ്രായേൽ തള്ളിക്കളഞ്ഞതോടെ, വെള്ളിയാഴ്ച ഒപ്പിടാനിരിക്കുന്ന സമാധാനക്കരാർ സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമായി.
യുദ്ധത്തിനിടെ ഇസ്രയേൽ പിടിച്ചെടുത്ത ലബനനിലെ പ്രദേശങ്ങളിൽനിന്നു സൈന്യം പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ പിന്മാറാതെ കരാർ പൂർണമാകില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ കരാറിൽ തങ്ങൾ ഔദോഗിക കക്ഷിയല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ലബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നീക്കം തുടരുമെന്നും തത്കാലം പിന്മാറ്റമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
International
ന്യൂഡൽഹി: ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധത്തിൽ ഇളവ് വരുത്തുന്നതാണ് ഈ പുതിയ നീക്കം. മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനും ഇതുമൂലമുണ്ടായ ആഗോള ഊർജ പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തിയതിന് പിന്നാലെയാണിത്.
അമേരിക്കൻ നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ നിലവിൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ഇവയ്ക്ക് പുറമേ ഇറാനിലേക്ക് ആവശ്യമായ സാധനങ്ങളും കന്നുകാലികൾക്കുള്ള തീറ്റയും വഹിച്ചുകൊണ്ടുള്ള മറ്റ് രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാന്റെ തുറമുഖങ്ങളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താത്കാലിക സമാധാന കരാറിന്റെ ഔദ്യോഗിക ധാരണാപത്രം വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ എണ്ണ - വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വരും ദിവസങ്ങളിൽ പൂർണമായും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് നാല് ശതമാനത്തിലധികം കുറഞ്ഞു. എന്നിരുന്നാലും മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടൽപ്പാതയിൽ മൈനുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കപ്പലുകളുടെ പൂർണമായ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ സാധാരണ നിലയിലാകൂ എന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ വിലയിരുത്തുന്നു.
Sports
ലൊസാഞ്ചലസ്: ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിനു പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് എത്രയും വേഗം അമേരിക്കയിൽ നിന്ന് മടങ്ങാൻ നിർദേശം നൽകിയത് വിവാദമാകുന്നു. അമേരിക്കയുടെ ഈ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ കോച്ച് അമീർ ഗലെനോയി പ്രതികരിച്ചത്.
ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്സിക്കോയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അവിടേക്ക് എത്രയും വേഗം മടങ്ങാനാണ് അധികൃതർ നിർദേശം നൽകിയത്. കാലിഫോർണിയയിൽ രാത്രി ചെലവഴിക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നതെങ്കിലും ഉടൻ തന്നെ വിമാനത്തിൽ കയറാനും മടങ്ങാനുമുള്ള നിർദേശമാണ് ലഭിച്ചത്.
ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് ഗലെനോയി പ്രതികരിച്ചു. ഉടൻ തന്നെ മടങ്ങണമെന്ന് അവർ മത്സരശേഷം പറഞ്ഞു. ഞങ്ങൾക്ക് വിശ്രമിക്കാൻ സമയം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ ടീം ക്യാമ്പിലേക്ക് മടങ്ങാനും ഞങ്ങളോട് വിമാനത്തിൽ കയറാനും ആവശ്യപ്പെട്ടിരിക്കുന്നു. അത് ഞങ്ങളെ ആകെ ഉലച്ചുകളഞ്ഞെന്നും കോച്ച് പറഞ്ഞു.
എന്നാൽ ഇറാൻ ടീമിനോട് രാജ്യം വിടാൻ ആരാണ് ഉത്തരവിട്ടതെന്ന് ഗലെനോയി വ്യക്തമാക്കിയില്ല. നേരത്തേ ഇറാന്റെ ബേസ് ക്യാമ്പ് അരിസോണയിലെ ടുസോണിലാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ യുഎസുമായുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് ക്യാമ്പ് മെക്സിക്കോയിലെ തിഹുവാനയിലേക്കു മാറ്റിയത്.
International
പാരിസ്: യുഎസ്-ഇറാൻ ഡിജിറ്റൽ സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കരാർ വിവരങ്ങൾ അതീവ രഹസ്യമായാണ് ഇരു രാജ്യങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.
ജനീവയിൽ വെള്ളിയാഴ്ച അമേരിക്കയും ഇറാനും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതുവരെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
എന്നാൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുന്ന കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.
ഇതിനുപുറമേ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെ അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം.
International
ജെറുസലേം: ഇസ്ലാമിക റിപബ്ലിക്കായ ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രയേൽ എന്ന രാജ്യത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.
യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ സ്വപ്നങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് നെതന്യാഹു വ്യക്തിമാക്കി. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Leader Page
പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിനു തുടക്കമായി. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് കരാറിന്റെ ഒപ്പുവയ്ക്കൽ. അതിനു ദിവസങ്ങൾ പലതുണ്ട്. അതിനു ശേഷമേ യുദ്ധാവസാനം ഉറപ്പായി എന്നു പറയാൻ പറ്റൂ. കാരണം, ഏതവസരത്തിലും നിർദിഷ്ട കരാറിൽനിന്നു കക്ഷികൾ പിന്മാറാം. അത്ര സങ്കീർണമാണു പ്രശ്നം. അത്ര കണ്ടു ദുർബലമാണു ധാരണ. കരാർ വ്യവസ്ഥകളും വെള്ളിയാഴ്ചയേ അറിയാൻ പറ്റൂ. ഇറാൻ പുറത്തുവിടുന്ന ധാരണാപത്രങ്ങൾ ആഭ്യന്തര എതിർപ്പ് ശമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാകാം. (ട്രംപിന്റെ പല പ്രസ്താവനകളുംപോലെ).
കരാറിനെതിരേ ഇവർ
അമേരിക്ക - ഇറാൻ കരാർ തകർക്കാൻ താത്പര്യമുള്ള രണ്ടു വലിയ ശക്തികളുണ്ട്. ഇസ്രയേലും ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് കോറും (ഐആർജിസി). വെള്ളിയാഴ്ചയ്ക്കു മുൻപോ അതിനു ശേഷമോ ഒക്കെ ഈ രണ്ടു ശക്തികളും കരാറിനെതിരേ നീങ്ങിയേക്കാം എന്ന ആശങ്ക എങ്ങുമുണ്ട്. ഇസ്രേലി പ്രധാനമന്ത്രിയും ഐആർജിസി സേനാധിപനും സാഹസിക നീക്കങ്ങൾക്കു മടിയില്ലാത്തവരാണ്.
ലബനനിൽ അടക്കം യുദ്ധം അവസാനിപ്പിക്കണം എന്നാണു കരാറിൽ പറയുന്നത്. ഇറാന്റെ കൂലിപ്പടയായി കരുതപ്പെടുന്ന ഹിസ്ബുള്ള ലബനന്റെ പല മേഖലകളിലും സ്വന്തം ഭരണം നടപ്പാക്കിയിട്ടുണ്ട്. ലബനീസ് സൈന്യത്തേക്കാൾ ശക്തവും വലുതുമാണ് ഹിസ്ബുള്ളയുടെ ഷിയാ സേന. ലബനനിൽനിന്ന് അവർ ഇസ്രയേലിനെതിരേ വർഷങ്ങളായി ആക്രമണം നടത്തുന്നു. അവരെ തുരത്താനാണ് ഇസ്രേലി സേന ലബനന്റെ തെക്കുഭാഗം ഈയിടെ കൈവശപ്പെടുത്തിയതും തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്തിയതും.
ലബനനിലെ യുദ്ധം നിർത്തുക എന്നു വച്ചാൽ ഹിസ്ബുള്ളയുടെ സ്വതന്ത്ര പ്രവർത്തനം അനുവദിക്കുക എന്നാണർഥം. ഇസ്രയേലിന് അസ്വീകാര്യമാണിത്. മെഡിറ്ററേനിയൻ തീരത്തെ ഗാസയിലും ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്കിലും (പലസ്തീൻ പ്രദേശങ്ങൾ) ഹമാസ് സേനയും വടക്കു കിഴക്ക് ലബനനിൽ ഹിസ്ബുള്ള സേനയും ചേർന്നു തങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ട്രംപുമായി തെറ്റിയതും ലബനൻ വിഷയത്തിലാണ്.
ഐആർജിസിയും തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയും തുടക്കം മുതലേ അമേരിക്കയുമായുള്ള സമാധാന ചർച്ചയ്ക്ക് എതിരായിരുന്നു. ചർച്ച പലവട്ടം ധാരണയിൽ എത്തിയപ്പോഴെല്ലാം അതു തകർത്തത് ഇവരാണ്. ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ ചർച്ച ഇടയ്ക്കു വച്ച് നിർത്തിയത് വഹീദി പരമോന്നത നേതാവിനെ സ്വാധീനിച്ചാണ്. പിന്നീടും ധാരണാപത്രങ്ങൾ പലതും ഐആർജിസിയുടെ എതിർപ്പ് മൂലം തള്ളി.
ഇപ്പോഴും അമേരിക്കയെ യുദ്ധത്തിൽ തോൽപിക്കാം എന്നു വാദിക്കുന്ന ഇവരാണ് കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിലെ ആക്രമണത്തിനു പകരമായി ഇസ്രയേലിലേക്ക് 24 മിസൈലുകൾ പായിച്ചത്. ആ ആക്രമണം കരാർ വേഗം പൂർത്തിയാക്കാൻ പ്രസിഡന്റ് പെസെഷ്കിയാനെയും സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും നിർബന്ധിതരാക്കി എന്നു വ്യാഖ്യാനമുണ്ട്. ഇപ്പോൾ ഭരിക്കുന്ന മിതവാദികൾ എന്നു കരുതപ്പെടുന്ന വിഭാഗത്തിനെതിരേ അട്ടിമറിക്കു തീവ്രവാദി വിഭാഗം ശ്രമിക്കുമോ എന്നും സന്ദേഹം ഉയരുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: യുഎസും ഇറാനും തമ്മിലുള്ള ഇരുരാജ്യങ്ങളും തമ്മിൽ പുതിയ കരാറിന് ധാരണയായി. സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനുമായുള്ള കരാര്‍ ഞായറാഴ്ച ഇലക്ട്രോണിക് മാര്‍ഗത്തില്‍ ഒപ്പുവച്ചതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അറിയിച്ചിട്ടുണ്ട്. കരാറിലെ ചട്ടങ്ങള്‍ ഇപ്പോള്‍ പ്രാബല്യത്തിലായെന്നും വാന്‍സ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാല്‍ ഹോര്‍മുസ് കടക്കുന്ന കപ്പലുകളില്‍ നിന്ന് മാരിടൈം സര്‍വീസ് ഫീ ഇറാന് ചുമത്തുമെന്നാണ് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
International
വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന ഇറാൻ അമേരിക്ക യുദ്ധം അവസാനിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. കരാർ പൂർത്തിയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
വരുന്ന 19ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ തികച്ചും നാടകീയമായ ശൈലിയിലാണ് ട്രംപ് ഈ വൻ പ്രഖ്യാപനം നടത്തിയത്. ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് യാതൊരുവിധ ടോളും കൂടാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു. അതോടൊപ്പം യുഎസ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. ഇനി എണ്ണ പ്രവഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പോസ്റ്റ്. ലോകം ഏറെ നാളായി കാത്തിരുന്ന സമാധാന കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയ വിവരം സന്തോഷപൂർവം അറിയിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു.
യുദ്ധപ്പുക ഉയർന്ന ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം 19ലെ ഒപ്പുവെക്കലോടെ മാത്രമേ കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടൂ.
Sports
ശനിയാഴ്ചവരെ അമേരിക്കയായിരുന്നു ഇറാനില്‍ (യുദ്ധം നടത്താന്‍). ഞായറാഴ്ച ഇറാന് അമേരിക്കയില്‍ എത്തി (ഫിഫ ലോകകപ്പ് പോരാട്ടത്തിന്). അതെ, ലോകം കാത്തിരിക്കുന്ന, അമേരിക്കന്‍ മണ്ണിലെ ഇറാന് ഫുട്ബോള്‍ ടീമിന്റെ മത്സരം ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 6.30ന് കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍.
ന്യൂസിലന്‍ഡാണ് എതിരാളികള്‍. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ മേന്പൊടിയുള്ള പോരാട്ടമാണിത്. ഇറാന് ഫുട്ബോള്‍ ഫെഡറേഷനും മാധ്യമങ്ങള്‍ക്കും ആരാധകര്ക്കുംവരെ വീസയും ടിക്കറ്റും ഇതിനോടകം നിഷേധിച്ചതിന്റെ വാര്‍ത്തകള്‍ ശ്രദ്ധനേടിയിരുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന് ടീം ബേസ് ക്യാമ്പ് മെക്സിക്കോയിലേക്കു മാറ്റിയിരുന്നു. യുദ്ധത്തിനു മുമ്പുതന്നെ ഫിഫ ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചതാണ്. ഇറാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും അമേരിക്കയില്‍ നടക്കും. ഈ പശ്ചാത്തലത്തില്‍ മത്സരത്തിന്റെ തലേദിനം അമേരിക്കയില്‍ എത്തുകയും മത്സരം കഴിഞ്ഞ് മെക്സിക്കോയിലേക്കു മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് ഇറാന് ടീമിന്റെ ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫിഫ ലോകകപ്പില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത പ്രതിഷേധങ്ങള്‍ ഇറാന് ടീമിനെതിരേ കലിഫോര്‍ണിയയില്‍ നടക്കാനിടയുണ്ട്. ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഇറാന്റെ ദേശീയ പതാക മൈതാനത്തേക്ക് എത്തിയപ്പോള്‍ ഗാലറിയില്‍ കൂവല്‍ അരങ്ങേറിയിരുന്നു.
ലോകകപ്പില്‍ ഇതുവരെ ഇറാന് നോക്കൗട്ടില്‍ പ്രവേശിച്ചിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇത്തവണ അവര്‍ എത്തുന്നത്. മറുവശത്ത് ലോകകപ്പിലെ ആദ്യ ജയമാണ് ന്യൂസിലന്‍ഡിന്റെ ലക്ഷ്യം.
International
വാഷിംഗ്ടൺ: 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ട സമാധാനക്കരാർ ഇന്ന് ഒപ്പിട്ടേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ ഒപ്പിടുന്നതോടെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ ഡിജിറ്റലായി ഒപ്പിട്ടേക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
എന്നാൽ, കരാർ ഒപ്പിടുന്ന തീയതി ഇന്നല്ലെന്നും ധൃതിപിടിച്ച് തീരുമാനമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി. സമാധാനക്കരാറിന്റെ കരട് നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കരാർ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും ഇന്ന് ഒപ്പിടൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ വിട്ടുവീഴ്ചകൾക്കെതിരെ രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. യുഎസ് ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ 14 ഇന നിർദ്ദേശങ്ങളാണ് കരാറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് സമാധാന ശ്രമങ്ങൾക്ക് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്.
ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ ആക്രമണം സമാധാന ചർച്ചകളെ അട്ടിമറിക്കാനാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ കുറ്റപ്പെടുത്തി.
International
ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനു വിരാമമിട്ട് അമേരിക്കയും ഇറാനും ഇന്നു സമാധാന കരാറിൽ ഒപ്പിട്ടേക്കുമെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാറിൽ ഒപ്പുവച്ചേക്കുമെന്നാണ് വിവിധ പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറിനകം സമാധാന കരാർ യാഥാര്‍ഥ്യമാകുമെന്ന് ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും അന്തിമ കരാറിന്റെ കരടില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ഒപ്പുവയ്ക്കാന്‍ തയാറെടുപ്പുകള്‍ നടക്കുകയാണെന്നും സാമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം അറിയിച്ചു. അടുത്തയാഴ്ച സാങ്കേതികതല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
സമാധാന ധാരണയിലെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പിന്നാലെ ഇന്നലെ ഇറാനും സൂചന നൽകിയത്. ഇരുരാജ്യങ്ങളും മുന്‍പൊരിക്കലും കരാറിന് ഇത്രയും അടുത്തെത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
കരാറിന് തുരങ്കംവയ്ക്കാൻ ഇസ്രയേലുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അമേരിക്ക മുന്നോട്ടുവച്ച ചില വ്യവസ്ഥകൾ അംഗീകരിച്ചതിൽ ഇറാൻ ഭരണകൂടത്തിനെതിരേ അവിടത്തെ യാഥാസ്ഥിതികർ രംഗത്തുവന്നിട്ടുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാനെതിരായ ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, മരവിപ്പിച്ചിരിക്കുന്ന ഇറേനിയന്‍ സ്വത്തുക്കളില്‍ ചിലത് വിട്ടുനല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കരാറില്‍ ഉള്പ്പെട്ടേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച നിര്‍ണായക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന. ഇറാന്റെ കൈവശമുള്ള സന്പുഷ്ടീകരിച്ച യുറേനിയം ശേഖരവും കൈമാറാനും രാജ്യത്തെ ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ രാജ്യാന്തര വിദഗ്ധർക്ക് അനുമതി നൽകുന്നതിലും ഇറാൻ സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷമുണ്ടായതായാണു റിപ്പോർട്ട്. വാണിജ്യ കപ്പലുകൾക്കു ഭീഷണിയാകുംവിധം ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയ ഇറാന്റെ നിരവധി ഡ്രോണുകൾ യുഎസ് സേന വെടിവച്ചിട്ടു. അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച കപ്പലുകൾക്കുനേരേ ഇറാൻ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
സമാധാനനീക്കങ്ങൾക്കിടെ യുഎസ്-ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ സംസ്കാരതീയതി ഇറാൻ പ്രഖ്യാപിച്ചു. ജൂലൈ 4, 5 തീയതികളില്‍ രാജ്യതലസ്ഥാനമായ ടെഹ്റാനില്‍ വിടവാങ്ങല്‍ ചടങ്ങ് നടക്കും. തുടർന്ന് ഒന്‍പതിന് ജന്മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന ചടങ്ങിനുശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി സംസ്കാരം നടക്കും.
നേരത്തേ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്കാരച്ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലാണ് ഖമനയ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകളിൽ ഇസ്രയേൽ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. ട്രംപിന്റെ നിർദേശം അവഗണിച്ച് ഇസ്രയേൽ ഇന്നലെയും തെക്കൻ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി.
ഇസ്രയേൽ സമാധാന കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള ലബനനിലെ സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
International
ടെഹ്റാൻ: അമേരിക്കയുമായി സമാധാന കരാർ ഉടനുണ്ടായേക്കുമെന്ന് ഇറാൻ. വാഷിംഗ്ടണും ടെഹ്റാനും മുൻപൊരിക്കലും കരാറിന് ഇത്രയും അടുത്തെത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
കരാർ ഒപ്പിട്ടാൽ അമേരിക്ക മരവിപ്പിച്ച ഇറേനിയൻ ആസ്തികൾ വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ കരാറിലൂടെ രാജ്യത്തിനു ഗണ്യമായ സാമ്പത്തിക സ്രോതസുകൾ തുറന്നുകിട്ടും.
നിർദിഷ്ട കരാറിലെ ആദ്യത്തെ ഘടകം അമേരിക്കയുടെ നാവിക ഉപരോധം നീക്കുകയെന്നതാണെന്നും അരഗ്ചി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഹോർമുസിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് സംയുക്ത സംവിധാനമൊരുക്കാൻ ഇറാനും ഒമാനും ശ്രമിക്കുന്നുണ്ട്. 60 ദവസത്തിനുള്ളിൽ ഇതിന്റെ കരട് ചട്ടക്കൂട് പ്രഖ്യാപിക്കും.
അതേസമയം ജലപാതയുടെ നിയന്ത്രണം ഇറേനിയൻ സായുധ സേന തുടരും. കരാറിന് തുരങ്കംവയ്ക്കാൻ ഇസ്രയേലുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
ന്യൂഡൽഹി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വാദം.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ വധിക്കപ്പെട്ട ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങ് ഈ മാസം അവസാനത്തേക്കോ ജൂലൈ ആദ്യത്തിലേക്കോ നീട്ടിവയ്ക്കാൻ തീരുമാനം.
ടെഹ്റാൻ മേയർ അലിറേസ സക്കാനി ഇക്കാര്യം അറിയിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 26നും ജൂലൈ അഞ്ചിനും ഇടയിൽ ചടങ്ങ് നടന്നേക്കും .
യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് ഖമനയ് കൊല്ലപ്പെട്ടത്. സംസ്കാരച്ചടങ്ങ് മാർച്ച് നാലിനു നടത്താനായിരുന്നു ആദ്യ തീരുമാനം. യുദ്ധം നീണ്ടപ്പോൾ തീയതി മാറ്റിവച്ചു.
ജൂൺ ആദ്യം നടത്തിയേക്കുമെന്നായിരുന്നു ഇതിനു മുന്‍പത്തെ അറിയിപ്പ്. സംസ്കാരച്ചടങ്ങിൽ രണ്ടു കോടി പേർ പങ്കെടുക്കുമെന്നാണ് നിഗമനം.
International
ടെഹ്റാൻ: ഇറാനെതിരെ രാത്രി നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ നിർണായക കരാറിന്റെ അവസാനഘട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് ട്രംപ് കുറിച്ചു.
ചർച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നയതന്ത്ര വിഷയങ്ങളിൽ ധാരണയാകും വരെ ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ശക്തമായി തന്നെ തുടരുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
Kerala
കുവൈറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാന്റെ ആക്രമണം. ബഹ്റിനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കാമ്പുകൾ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ജോർദാനിലും മിസൈൽ ആക്രമണമുണ്ടായി.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ജോർദാനിലെ അൽ-അസ്റാഖ് വ്യോമതാവളം മാത്രം ലക്ഷ്യമിട്ട് 12 ബാലിസ്റ്റിക് മിസൈൽ തൊടുത്തെന്നും ഇതിൽ പലതും ലക്ഷ്യം കണ്ടെന്നുമാണ് ഇറാന്റെ അവകാശവാദം. വ്യോമതാവളത്തിന് കനത്ത നാശമുണ്ടായെന്നാണ് വിവരം.
ഇറാന്റെ ആക്രമണം ഉണ്ടായെന്നും ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിച്ചെന്നും കുവൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ കുവൈറ്റ് വ്യോമപാത താത്ക്കാലികമായി അടച്ചു.
അതേസമയം യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹോര്‍മൂസ് അടച്ചുവെന്ന ഇറാന്റെ വാദം വ്യാജമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം. വാണിജ്യ കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നുപോകുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുഎസ് യുദ്ധക്കപ്പല്‍ ഹോര്‍മൂസില്‍ ആക്രമിക്കപ്പെട്ടുവെന്ന ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടും അമേരിക്ക തള്ളി.
International
ടെഹ്റാൻ: അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും കനക്കുന്നു. അമേരിക്ക ഇറാനിലേക്ക് കനത്ത വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം.
ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി.
വ്യോമാക്രമണമങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചെന്ന് ഇറാൻ വ്യക്തമാക്കി. മേഖലയിലെ അരക്ഷിതാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായും അടയ്ക്കുന്നുവെന്നാണ് ഇറാൻ അറിയിക്കുന്നത്.
ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും ഹോർമുസിൽ നിരോധനമുണ്ട്. നിരോധനം ലംഘിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതിനിടെ അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ - അമേരിക്ക അന്തിമ ധാരണ ലക്ഷ്യമിട്ടാണ് ഖത്തർ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനത്തെത്തിയതെന്നാണ് റിപ്പോർട്ട്.
അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാനും ഇടയിൽ രൂക്ഷമായ സംഘർഷത്തിന് നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ നീക്കം.
International
ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇറാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് നിർദേശം.
ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി കർശന നിർദേശം നൽകി. ഒരു ഇടവേളയ്ക്ക് ശേഷം ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചെന്ന് റിപ്പോർട്ടുകൾ.
ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്ന് ഇസ്രയേലി തീവ്രപക്ഷ പ്രതിനിധിയും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകൾ തൊടുത്തതോടെ ലോകം വീണ്ടും യുദ്ധമുനമ്പിലായി.
ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ചുവിട്ടത്.
International
ടെൽ അവീവ്: ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രയേൽ പൂർണമായും ഒരുങ്ങിയതായാണ് വിവരം.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
Sports
അന്റാലിയ (തുര്‍ക്കി): ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള സന്നാഹ മത്സര യുദ്ധം ജയിച്ച് ഇറാന് എത്തുന്നു.
ലോകകപ്പിനു മുന്നോടിയായുള്ള രണ്ട് സന്നാഹവും ജയിച്ചാണ് ഇറാന്റെ വരവ്. രണ്ടാം സൗഹൃദത്തില്‍ ഇറാന് 2-0ന് മാലിയെ കീഴടക്കി. ആദ്യ സൗഹൃദത്തില്‍ 3-1ന് ഗാംബിയയെയാണ് തോല്‍പ്പിച്ചത്.
ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്. 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ആദ്യ മത്സരം.
Kerala
കൊച്ചി: ഇറാന് ആക്രമണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ബഹ്റൈനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ചെക്ക് ഇന്‍ ചെയ്ത യാത്രക്കാരെ തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നിന് പോകേണ്ടിയിരുന്ന വിമാനത്തില്‍ 122 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് വിമാനം റദ്ദാക്കിയ അറിയിപ്പ് എത്തിയത്. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈന്‍ വിമാനത്താവളം അടച്ചതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. വ്യോമപാത അടച്ചതിനാല്‍ കൊച്ചിയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയേക്കും.
രാത്രി 9.45ന് കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനവും സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്. നാളെ പുലര്‍ച്ചെയുമുള്ള കുവൈറ്റ് എയര്‍വേസിന്റെ വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. അതേസമയം, ബഹ്റൈനിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുകയാണ് എന്നാണ് ബഹ്റൈന്‍ ഡിഫന്‍സ് അറിയിക്കുന്നത്. കുവൈറ്റ് വിമാനത്താവളത്തിലെ ടി 1 ടെര്‍മിനലിന് നേരെയാണ് ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയത്.
International
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് ജിസിസി രാജ്യങ്ങൾ. ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്രം ബന്ധം അവസാനിപ്പിക്കാനാണ് കുവൈറ്റിന്റെ തീരുമാനം.
ഇറാനിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം കുവൈറ്റ് വിടാൻ നിർദേശം നൽകിയിട്ടുണ്ട്. കുവൈറ്റിന് നേരെ ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നയതന്ത്ര നടപടിയുമായി മുന്നോട്ടുപോകുന്നത്.
ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജിസിസി കൂട്ടായ്മയും രംഗത്തെത്തി. അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്റെ ആശങ്കിലാണ് ഗൾഫ് രാജ്യങ്ങൾ.
International
കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു.
അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈറ്റ് തിരിച്ചടിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സർവീസുകൾ നിലച്ചിരുന്നെങ്കിലും സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷം കുവൈറ്റ് എയർവേയ്സ് സർവീസുകൾ പുനരാരംഭിച്ചു.
International
കുവൈറ്റ്: ഡ്രോൺ ആക്രമണത്തെ തുടർന്ന് നിർത്തിവച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ടി1 ടെർമിനലിന് നേരെ ആയിരുന്നു ആക്രമണം.
സാങ്കേതിക വിദഗ്ധ സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. യാത്രക്കാർ തങ്ങളുടെ വിമാന സമയവും യാത്രാ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനായി നേരിട്ട് കുവൈറ്റ് എയർവേയ്സുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ ആയിരുന്നു ആക്രമണം. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.