ഈജിപ്ത് - ഇറാൻ മത്സരത്തിൽ നിന്ന്
സിയാറ്റിൽ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ഇറാനെ സമനിലയിൽ തളച്ച് ഈജിപ്ത് നോക്കൗട്ടിൽ കടന്നു. ഈജിപ്തിനുവേണ്ടി അഞ്ചാം മിനിറ്റിൽ മഹ്‌മൂദ് സാബിറും ഇറാന് വേണ്ടി 14-ാം മിനിറ്റിൽ റെമിൻ റെസിയാനും ലക്ഷ്യംകണ്ടു.
കളിയുടെ തുടക്കത്തിൽ തന്നെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും പത്ത് മിനിട്ടിനകം ഗോൾ മടക്കി ഇറാൻ തിരിച്ചുവന്നു. അഞ്ചാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലയുടെ ഒരു ക്രോസ് തടുക്കാനുള്ള ഇറാൻ ഗോൾകീപ്പർ അലിറേസ ബെയ്‌റാൻവാണ്ടിന്‍റെ ശ്രമത്തിനിടെ മഹ്‌മൂദ് സാബിർ വിദഗ്ധമായി ഗോൾ നേടുകയായിരുന്നു.
11-ാം മിനിറ്റിൽ ഇറാന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മെഹ്ദി തരേമി എടുത്ത കിക്ക് ഗോളി തടുത്തിട്ടു. എന്നാൽ 14-ാം മിനിറ്റിൽ റെസിയാനിലൂടെ ഇറാൻ സമനില പിടിച്ചു. മിലാദ് മൊഹമ്മദിയുടെ ഗോൾശ്രമത്തിനൊടുവിൽ അപ്രതീക്ഷിതമായി പന്ത് ലഭിച്ച റെസിയാൻ ഗോളിലേക്ക് തിരിച്ചുവിട്ടു.
പിന്നാലെ വിജയത്തിനായി ഇരു ടീമുകളും ആക്രമിച്ചുതന്നെയാണ് മുന്നേറിയത്. എങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
Tags : Egypt knockout Iran FIFA Worldcup Football