പ്രതീകാത്മക ചിത്രം
മൂംബൈ: യുഎസ് എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവരുന്നതിനു മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതോടെ ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകൾ ഇന്നലെയും ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ ഏഴാം ദിവസമാണ് ഓഹരിവിപണി നഷ്ടം രേഖപ്പെടുത്തുന്നത്.
പണപ്പെരുപ്പത്തിനെതിരേയുള്ള യുഎസ് ഫെഡറൽ ബാങ്കിന്റെ പോരാട്ടം തുടരുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ സ്വാധീനിച്ചത്. ഓഗസ്റ്റ് 11 മുതൽ നിഫ്റ്റി 50 സൂചിക തുടർച്ചയായ ഏഴു സെഷനുകളിലായി നഷ്ടത്തിലാണ്. ഓഗസ്റ്റ് 14 മുതലാണ് സെൻസെക്സ് ഇടിവ് നേരിടുന്നത്.
ഇന്നലെ സെൻസെക്സ് 325.78 പോയിന്റ് താഴ്ന്ന് 76,909ലും നിഫ്റ്റി 76.60 പോയിന്റ് നഷ്ടത്തിൽ 24,078ലും വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണി സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.21 %, 0.51 % വീതം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മേഖലാ സൂചികകൾ പൊതുവെ നഷ്ടത്തിലായിരുന്നപ്പോൾ ഇതിനെ പ്രതിരോധിച്ചത് ഐടി മാത്രമായിരുന്നു. 0.73 ശതമാനം നേട്ടമുണ്ടാക്കി.
വിപണിയുടെ പൊതുസ്വഭാവം നഷ്ടത്തിന്റേതായിരുന്നു. എൻഎസ്ഇയിൽ 2173 ഓഹരികൾ നഷ്ടത്തിലായപ്പോൾ 1320 എണ്ണം നേട്ടമുണ്ടാക്കി. 116 ഓഹരികളിൽ മാറ്റമുണ്ടായില്ല.