ടെലികോം കന്പനി
മുംബൈ: ഇന്ത്യൻ ടെലികോം വിപണി വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ വലിയൊരു ഇടവേളയ്ക്കുശേഷം താരിഫ് വർധനയ്ക്ക് ഒരുങ്ങുകയാണ് കന്പനികളെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
മുൻനിര ടെലികോം കന്പനിയായ ഭാരതി എയർടെൽ 28-60 വാലിഡിറ്റിയുള്ള തെരഞ്ഞെടുക്കപ്പെട്ട എൻട്രി ലെവൽ പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകൾ പിൻവലിച്ചതിനു പിന്നാലെയാണ് താരിഫ് വർധനയ്ക്ക് സാധ്യതയുണ്ടെന്ന വിധത്തിൽ ചർച്ചകൾ ശക്തമായത്. തിങ്കളാഴ്ച റിലയൻസ് ജിയോ അവരുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.
300 രൂപ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഒറ്റത്തവണ ഫീസിൽ ലഭിക്കുന്ന ഈ മെംബർഷിപ്പ് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം, ഭാവിയിൽ നിരക്കു വർധനയുണ്ടായാലും നിലവിലുള്ള റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടർന്നും അനുവദിക്കും. ഇങ്ങനെയൊരു പ്ലാൻ വീണ്ടും അവതരിപ്പിച്ചതുതന്നെ താരിഫ് വർധന വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. 2027 സെപ്റ്റംബർ വരെയാണ് ജിയോ പ്രൈം പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 299 രൂപയുടെ എൻട്രി ലെവൽ പ്രതിദിന അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാൻ ജിയോ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
വരുന്ന ആറുമാസത്തിനുള്ളിൽത്തന്നെ ടെലികോം നിരക്കുകൾ പരിഷ്കരിക്കാനിടയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നു. എൻട്രി ലെവൽ സ്മാർട്ഫോണ്‍ പ്ലാനുകളിൽ 50 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനിയിത് 2027 മാർച്ചിന് ശേഷത്തേക്ക് നീണ്ടുപോകുകയാണെങ്കിൽ ഈ നിരക്കുവർധന 28 ദിവസത്തേക്ക് 50 രൂപ എന്നതിനേക്കാൾ കാര്യമായി തന്നെ ഉയർന്നേക്കാനും സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി.
കേവലം പുതിയ വരിക്കാരെ ചേർക്കുന്നതിനേക്കാൾ, നിലവിലുള്ള ഉപഭോക്താക്കളിൽനിന്ന് കൂടുതൽ പണം കണ്ടെത്തുന്നത് വഴി (നിരക്ക് വർധനയിലൂടെ) വരുമാന വളർച്ച കൈവരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഈ മേഖല നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്നു.
Tags : Business Entrepreneur Startup Market Oxygen Kayamkulam showroom