Business
ലക്സംബർഗ് സിറ്റി: ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വിപണിയിൽ മത്സരം ഇല്ലാതാക്കാൻ ശ്രമിച്ചതിന് ഗൂഗിളിന് ചുമത്തിയ കനത്ത പിഴ ശരിവച്ച് യൂറോപ്പിലെ പരമോന്നത കോടതി.
4.1 ബില്യണ്‍ യൂറോ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. എട്ടു വർഷം മുന്‍പ് യൂറോപ്യൻ യൂണിയൻ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർ ചുമത്തിയ റിക്കാർഡ് പിഴയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിനു ശേഷമാണ് കോടതി വിധി.
യൂറോപ്യൻ കമ്മീഷൻ 2018ൽ ആദ്യം 4.34 ബില്യണ്‍ യൂറോയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ഫോണ്‍ നിർമാതാക്കൾ അവരുടെ ഫോണുകളിൽ ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നും, മറ്റ് എതിരാളികളുടെ ആൻഡ്രോയിഡ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും വ്യവസ്ഥ ചെയ്യുന്ന കരാറുകളിൽ ഒപ്പുവച്ചതിനാണ് യൂറോപ്യൻ കമ്മീഷൻ ആദ്യം പിഴ ചുമത്തിയത്.
യൂറോപ്യൻ യൂണിയന്റെ പിഴ ശിക്ഷയെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2022ൽ ഒരു കീഴ്കോടതി ഈ പിഴ തുക 4.1 ബില്യണ്‍ യൂറോയായി കുറച്ചിരുന്നു. ഇതിനെതിരേയാണ് ഗൂഗിൾ ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതിയായ കോർട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യൻ യൂണിയനിൽ അപ്പീൽ നല്‍കിയത്. ഈ അപ്പീൽ തള്ളിയ കോടതി യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് റെഗുലേറ്റർമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഗൂഗിളും അതിന്റെ മാതൃകന്പനിയായ ആൽഫബെറ്റും നൽകിയ അപ്പീൽ തള്ളിക്കളയുകയാണെന്ന് കോടതി വ്യക്തമാക്കി.
2018-ലെ തീരുമാനപ്രകാരം തങ്ങൾ കരാറുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിവിധ ആന്റി-ട്രസ്റ്റ് നിയമലംഘനങ്ങളുടെ പേരിൽ ഏകദേശം 11 ബില്യണ്‍ യൂറോയോളം പിഴയാണ് ഗൂഗിളിന് യൂറോപ്യൻ യൂണിയനിൽനിന്ന് ലഭിച്ചത്.
Business
ഭുവനേശ്വർ: അദാനി ഗ്രൂപ്പ് അലുമിനിയം മേഖലയിലേക്കും ഇറങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ മുൻനിര കന്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡും (എഇഎൽ) അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ് കന്പനി (ഐഎച്ച്സി) ഗ്രൂപ്പിന്റെ പ്രകൃതിവിഭവ നിക്ഷേപ പ്ലാറ്റ്ഫോമായ ഇന്റർനാഷണൽ റിസോഴ്സസ് ഹോൾഡിംഗും ചേർന്ന് ഒഡീഷയിൽ ഒരു സംയോജിത ഗ്രീൻഫീൽഡ് അലുമിനിയം പ്രോജക്റ്റ് വികസിപ്പിക്കുന്നതിനായി ഒഡീഷ സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
11.5 ബില്യണ്‍ ഡോളർ (1.08 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നിർമാണ ഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലുമായി ഏകദേശം 53,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർദിഷ്ട പദ്ധതിക്കായി എഇഎല്ലും ഐഎച്ച്സിയും ചേർന്ന് 50:50 അനുപാതത്തിൽ ഒരു സംയുക്ത സംരംഭം രൂപീകരിക്കും.
ഇത് ഒഡീഷയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതിയും ലോഹസംസ്കരണ മേഖലയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപവുമായിരിക്കും.
Business
തിരുവനന്തപുരം: ബഹുനില കെട്ടിട നിർമാണത്തിലെ അതിനൂതന സാങ്കേതികവിസ്മയം, ഡി വോൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡയഫ്രം വോൾ, ഇതാദ്യമായി കേരളത്തിലുമെത്തി.
തിരുവനന്തപുരം നഗരഹൃദയമായ ശാസ്തമംഗലത്ത് പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് നിർമിക്കുന്ന അസറ്റ് വിസ്മയം എന്ന പ്രീമിയം പാർപ്പിട പദ്ധതിയുടെ നിർമാണത്തിലാണ് ഡിവോൾ ടെക്നോളജി ആദ്യമായി എത്തിയിരിക്കുന്നത്.
Business
ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) വിവരാവകാശ നിയമത്തിനു കീഴിൽ വരുന്ന പൊതുസ്ഥാപനമാണെന്ന നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. 2010ലെ ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് എൻഎസ്ഇ വിവരാവകാശ നിയമത്തിനു കീഴിൽ വരുന്നതാണെന്നു കോടതി വ്യക്തമാക്കിയത്. മുൻവിധി ചോദ്യം ചെയ്തുള്ള എൻഎസ്ഇയുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
കമ്പനീസ് നിയമങ്ങൾക്കു കീഴിൽ രൂപീകരിച്ചിട്ടുള്ള സ്വകാര്യ കമ്പനിയാണ് എൻഎസ്ഇയെങ്കിലും 1956ലെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ് (റെഗുലേഷൻ) നിയമത്തിനു കീഴിൽ സ്റ്റോക്ക് എക്സ്ചേഞ്ചായി തിരിച്ചറിഞ്ഞിട്ടുള്ള എൻഎസ്ഇ പൊതുപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനമായി രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി 2010ൽ വിധിച്ചിരുന്നത്.
എൻഎസ്ഇ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെന്നും കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ 1956ലെ കമ്പനീസ് നിയമത്തിനു കീഴിൽ സ്ഥാപിക്കപ്പെട്ട എൻഎസ്ഇ ഒരു സർക്കാർ സ്ഥാപനമല്ലെന്നും രൂപീകരണം മുതൽതന്നെ സ്വകാര്യ കോർപറേറ്റ് സ്ഥാപനമായിരുന്നുവെന്നും വാദിച്ചാണ് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ എൻഎസ്ഇ ഹർജി നൽകിയിരുന്നത്.
Business
സ്റ്റോക്ക്ഹോം: പൂർണമായും പണരഹിത സമ്പദ്വ്യവസ്ഥ കൈവരിക്കാനൊരുങ്ങിയ സ്വീഡൻ ഡിജിറ്റൽ ഇടപാടുകളിൽനിന്ന് വീണ്ടും പരമ്പരാഗത പേപ്പർ കറൻസികളിലേക്കും നാണയങ്ങളിലേക്കും തിരിച്ചുപോകാനൊരുങ്ങുന്നു.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആവശ്യത്തിന് നോട്ടുകളും നാണയങ്ങളും കൈവശം സൂക്ഷിക്കാൻ സ്വീഡിഷ് സർക്കാർ ജനങ്ങൾക്ക് ഔദ്യോഗിക നിർദേശം നൽകിക്കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുറഞ്ഞത് ഒരാഴ്ചത്തേക്കെങ്കിലും ജീവിക്കാൻ ആവശ്യമായ നോട്ടുകളും നാണയങ്ങളും വീട്ടിൽ കരുതിവയ്ക്കാനാണു സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകത്തിൽ ഏറ്റവും കുറഞ്ഞ തോതിൽ മാത്രം കറൻസി ഉപയോഗിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു സ്വീഡൻ.
റഷ്യ-യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ യൂറോപ്പിലുണ്ടായ ഭൗമരാഷ്ട്രീയ മാറ്റങ്ങളാണു സ്വീഡനെ ഇത്തരമൊരു പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചത്. യുദ്ധസാഹചര്യങ്ങളിലോ ശത്രുരാജ്യങ്ങളുടെ സൈബർ ആക്രമണങ്ങളിലോ രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനങ്ങൾ പൂർണമായും തകരാറിലാകാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ രാജ്യം നിശ്ചലമാകാതിരിക്കാൻ ഭൗതികമായി പണം കൈയിൽ കരുതേണ്ടത് അനിവാര്യമാണെന്ന് രാജ്യം തിരിച്ചറിയുന്നു.
വൈദ്യുതി തടസപ്പെടുകയോ ഇന്റർനെറ്റ് ശൃംഖലകൾ തകരുകയോ വലിയതോതിലുള്ള ഹാക്കിംഗ് നടക്കുകയോ ചെയ്താൽ ഓൺലൈൻ പേമെന്റുകൾ പൂർണമായും പരാജയപ്പെടും. ഇത്തരം സാഹചര്യങ്ങളിൽ കറൻസിയും നാണയങ്ങളും മാത്രമേ വിനിമയത്തിന് സഹായിക്കൂവെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ബാങ്കിംഗ് പൂർണമായും ഡിജിറ്റലായതോടെ സ്മാർട്ട്ഫോണുകളും ആപ്പുകളും ഉപയോഗിക്കാൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും വലിയരീതിയിൽ പാർശ്വവത്കരിക്കപ്പെട്ടുവെന്നതും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ഇവർക്കു ദൈനംദിന പണമിടപാടുകൾ സുഗമമാക്കുകയെന്നതും സർക്കാരിന്റെ ലക്ഷ്യമാണ്.
Business
ന്യൂഡൽഹി: ജൂണ്‍ മാസത്തിൽ ഇന്ത്യയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വർധന രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിലെ 1,71,105 കോടി രൂപയെക്കാൾ 13.9 ശതമാനം ഉയർന്ന് 1,94,812 ലക്ഷം കോടി രൂപയായി.
മേയിലെ മൊത്തം ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 3.2 ശതമാനം മാത്രം വളർച്ചയോടെ 1.94 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തിയതിനുശേഷമാണ് ഈ കുതിച്ചുചാട്ടം. ആഭ്യന്തര വരുമാനത്തിലും ഇറക്കുമതി തീരുവയിലുണ്ടായ വൻ വർധനയുടെ കരുത്തിലാണ് ജൂണിലെ ജിഎസ്ടി വരുമാനം ഉയർന്നത്്.
ജൂണിലെ തൊത്തം ആഭ്യന്തര ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 6.5 ശതമാനം വർധിച്ച് മുൻ വർഷത്തെ 1,26,506 ലക്ഷം കോടി രൂപയിൽനിന്ന് 1,34,774 കോടി രൂപയിലെത്തി. ഇറക്കുമതിയിൽനിന്നുള്ള മൊത്തം ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ജൂണിലെ 44,600 കോടി രൂപയിൽനിന്ന് 34.6 ശതമാനം വർധിച്ച് 60,038 കോടിയിലെത്തി.
ജൂണിലെ അറ്റ ജിഎസ്ടി വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.2 ശതമാനം വർധിച്ച് മുൻ വർഷത്തെ 1,45,984 കോടി രൂപയിൽനിന്ന് 1,62,377 കോടിയിലെത്തി.
Business
ന്യൂയോർക്ക്: ഇന്റർനെറ്റിന്റെ ഇന്ന് കാണുന്ന ഘടന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച, ഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ ഒരാളായ വിന്റൺ ഗ്രേ സെർഫ് ഗൂഗിളിൽനിന്ന് വിരമിക്കുന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷമാണ് 83കാരനായ ഈ അമേരിക്കൻ കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ഗൂഗിളിന്റെ ചീഫ് ഇവാൻജലിസ്റ്റ് പദവിയിൽനിന്ന് അടുത്ത ആഴ്ച പടിയിറങ്ങുന്നത്. അരനൂറ്റാണ്ടിലധികം നീണ്ടതാണ് അദ്ദേഹത്തിന്റെ ഐടി കരിയർ.
ബാങ്കിംഗ്, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങി ഇന്നത്തെ ഡിജിറ്റൽ ലോകത്തെ സകല വിനിമയങ്ങൾക്കും വഴിതുറന്നത് വിന്റ് സെർഫും സഹപ്രവർത്തകനായ റോബർട്ട് കാനും ചേർന്നാണ്. 1970കളിൽ ഇവർ വികസിപ്പിച്ചെടുത്ത ട്രാൻസ്മിഷൻ കൺട്രോൾ പ്രോട്ടോക്കോൾ/ഇന്റർനെറ്റ് പ്രോട്ടോക്കോൾ ആണ് വ്യത്യസ്ത കംപ്യൂട്ടർ നെറ്റ്വർക്കുകൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. ഇത് കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാനും ഇന്നത്തെ ഇന്റർനെറ്റിന്റെ പിറവിക്കും കാരണമായി.
ഈ വിപ്ലവകരമായ കണ്ടുപിടുത്തത്തിന് കംപ്യൂട്ടിംഗ് രംഗത്തെ നോബൽ സമ്മാനമായി കണക്കാക്കപ്പെടുന്ന ട്യൂറിംഗ് അവാർഡ്, യുഎസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവ നൽകി ലോകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2005ലാണ് അദ്ദേഹം ഗൂഗിളിൽ വൈസ് പ്രസിഡന്റായും ചീഫ് ഇന്റർനെറ്റ് ഇവാഞ്ചലിസ്റ്റായും ചുമതലയേൽക്കുന്നത്.
ലാഡ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഓപ്പൺ ഫ്രണ്ടിയർ കോൺഫറൻസിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. ആർഐഎസ്സി പ്രോസസർ ആർക്കിടെക്ചറിന്റെ സഹ സ്രഷ്ടാവും യുസി ബെർക്ക്ലി പ്രഫസറുമായ ഡേവ് പാറ്റേഴ്സൺ ആണ് സെർഫിന്റെ വിരമിക്കൽ വാർത്ത വേദിയിൽ അറിയിച്ചത്.
ഗൂഗിളിൽനിന്ന് വിരമിക്കുമ്പോഴും സാങ്കേതികവിദ്യയുടെ ഭാവിയെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാടുകൾ സെർഫ് പങ്കുവച്ചു. വരും കാലങ്ങളിൽ എഐ ഏജന്റുകൾ കമ്പനികളുടെ പ്രവർത്തന ശൈലി പൂർണമായും മാറ്റുമെന്നും എന്നാൽ അവയുടെ ആശയവിനിമയ രീതിയിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തെ പരസ്പരം ബന്ധിപ്പിച്ച ഓപ്പൺ പ്രോട്ടോക്കോളുകൾ സമ്മാനിച്ച വിന്റ് സെർഫ് പടിയിറങ്ങുമ്പോൾ, എഐ വ്യവസായത്തിന് അദ്ദേഹം നൽകുന്ന അവസാന സന്ദേശവും അതുതന്നെയാണ്, യന്ത്രങ്ങൾ സ്മാർട്ടായാൽ മാത്രം പോരാ, അവയ്ക്ക് പരസ്പരം കൃത്യമായി മനസിലാക്കാൻ സാധിക്കണം.
Business
ന്യൂഡൽഹി: നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ ജനപ്രിയ ഡിജിറ്റൽ ഇടപാട് സംവിധാനമായ യുപിഐ വഴിയുള്ള ഇടപാടിൽ കുറവ്. മേയിൽ 29.9 ലക്ഷം കോടിയെന്ന എക്കാലത്തെയും റിക്കാർഡിൽനിന്ന് കഴിഞ്ഞ മാസം 28.9 ലക്ഷം കോടിയായി കുറഞ്ഞു.
കണക്കുകൾ പ്രകാരം ജൂണിലെ യുപിഐ ഇടപാടുകളുടെ എണ്ണം 22.72 ബില്യണ്‍ (2272 കോടി) ആണ്. ഇത് മേയ് മാസത്തെ 23.2 ബില്യണേക്കാൾ (2320 കോടി) കുറവാണ്.
മുൻ വർഷം ഇതേ മാസത്തിലെ 24.03 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ, ഈ വർഷം ജൂണിലെ ഇടപാടുകളുടെ ആകെ മൂല്യം 28.9 ലക്ഷം കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ ഇത് 20 വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
Business
ന്യൂയോർക്ക്: ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് പദ്ധതിയിടുന്ന ആഗോള സാങ്കേതിക ഭീമന്മാരായ മൈക്രോസോഫ്റ്റ് അടുത്ത ആഴ്ചയോടെ പുതിയൊരു കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. എഐ രംഗത്ത് വൻതോതിൽ പണം നിക്ഷേപിക്കുന്പോൾ മറ്റു മേഖലകളിലെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കന്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം, തങ്ങളുടെ ആഗോള ജീവനക്കാരുടെ എണ്ണത്തിൽ 2.5 ശതമാനത്തോളം കുറവ് വരുത്താനാണ് മൈക്രോസോഫ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത്, ഏകദേശം 5,500-ഓളം ജീവനക്കാർക്ക് ഈ തീരുമാനം കാരണം ജോലി നഷ്ടമാകും.
കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെ കന്പനി ഏകദേശം 15,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കൂടാതെ, ഈ വർഷം തുടക്കത്തിൽ 8,750-ഓളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ അവസരവും കന്പനി നൽകിയിരുന്നു.
Business
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ കോട്ടക് മഹീന്ദ്ര ബാങ്ക് പ്രമുഖ ജർമൻ ധനകാര്യ സ്ഥാപനമായ ഡോയ്ഷെ ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയ്ൽ, പ്രൈവറ്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ് ബിസിനസുകൾ ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച അന്തിമ കരാറിൽ ഇരു ബാങ്കുകളും കഴിഞ്ഞദിവസം ഒപ്പുവച്ചു. എന്നാൽ ഇടപാട് തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
ഇടപാടിന്റെ ഭാഗമായി ഏകദേശം 29,000 കോടി രൂപയുടെ വായ്പകളും 16,000 കോടി രൂപയുടെ നിക്ഷേപങ്ങളും 10,500 കോടി രൂപയുടെ മാനേജ്മെന്റിലുള്ള ആസ്തികളും കോട്ടക് മഹീന്ദ്ര ബാങ്കിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
ഇന്ത്യയിലെ റീട്ടെയിൽ ബിസിനസ് രംഗത്തുനിന്ന് ഭാഗികമായി പിൻവാങ്ങുന്ന ആഗോള ബാങ്കുകളുടെ പട്ടികയിലേക്കാണ് ഡോയ്ഷെ ബാങ്കും ഇപ്പോൾ എത്തിയിരിക്കുന്നത്. നിലവിൽ മൂന്ന് ബിസിനസ് വിഭാഗങ്ങളിലായി 1,000 ജീവനക്കാരുടെ സഹായത്തോടെ ഏകദേശം 1.5 ലക്ഷം ഉപഭോക്താക്കൾക്കാണ് ഡോയ്ഷെ ബാങ്ക് ഇന്ത്യയിൽ സേവനം നൽകുന്നത്.
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണ ഏജൻസികളുടെ അനുമതിക്കു വിധേയമായി അടുത്ത വർഷം സെപ്റ്റംബറോടെ ഏറ്റെടുക്കൽ പ്രക്രിയകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Business
തിരുവനന്തപുരം: കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെയും സാന്പത്തിക വളർച്ചയുടെയും ഭാവി ചർച്ച ചെയ്യുന്നതിനായി ക്രെഡായ് കേരളയുടെ വാർഷിക സമ്മേളനമായ ‘സ്റ്റേറ്റ് കോണ്‍ 2026’ ഈമാസം മൂന്ന്, നാല് തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ഹയാത്ത് റീജൻസിയിൽ നാളെ രാവിലെ 9.45ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ.എം. ഷാജി, മേയർ വി.വി. രാജേഷ്, ക്രെഡായ് ദേശീയ പ്രസിഡന്റ് രാം റെഡ്ഢി ഗുമി, ക്രെഡായ് സൗത്ത് വൈസ് പ്രസിഡന്റ് എം.എ. മെഹബൂബ് റൂബ് എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.
‘റീ ഇമാജിനിംഗ് കേരള: ടാലന്റ്. ടെക്നോളജി. ടുമോറോ’ എന്നതാണു സമ്മേളനപ്രമേയം. കേരളത്തിന്റെ വികസന മുൻഗണനകൾക്കു സംഭാവന നൽകാൻ കഴിയുന്ന അർഥവത്തായ സംവാദത്തിനും സഹകരണ ആശയവിനിമയത്തിനുമുള്ള തന്ത്രപ്രധാന വേദിയായാണു സ്റ്റേറ്റ് കോണ്‍ 2026 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ക്രെഡായ് കേരള സംസ്ഥാന ചെയർമാൻ റോയ് പീറ്റർ, കണ്‍വീനർ ജനറലും ക്രെഡായ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ്.എൻ. രഘുചന്ദ്രൻ നായർ, കോണ്‍ഫറൻസ് ചെയർമാൻ വി.എസ്. ജയചന്ദ്രൻ എന്നിവർ അറിയിച്ചു.
തിരുവനന്തപുരത്ത് ആദ്യമായി നടക്കുന്ന ‘സ്റ്റേറ്റ് കോണ്‍ 2026’ കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് ഭാവി, നിക്ഷേപം, സാന്പത്തിക വളർച്ച എന്നിവ സംബന്ധിച്ച ചർച്ചകൾക്കുള്ള പ്രധാന വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നീ ക്രെഡായ് സിറ്റി ചാപ്റ്ററുകളിൽനിന്നുള്ള 300ലധികം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കുപുറമെ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലെ ക്രെഡായ് ചാപ്റ്ററുകളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
Business
തൊടുപുഴ: റംബുട്ടാന് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പ് വഴി റംബുട്ടാന് സംഭരിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഉറപ്പു നൽകിയെന്ന് ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഭാരവാഹികൾ അറിയിച്ചു.
റംബുട്ടാന് വിലയിടിവ് പരിഹരിക്കാന്‍ 160 രൂപയ്ക്ക് സര്‍ക്കാര്‍ റംബുട്ടാന് സംഭരിക്കണമെന്നാവശ്യപ്പെട്ട് കമ്പനി ചെയര്മാന് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരു്നനു. കേരളത്തില്‍ ഫ്രൂട്ട്സ് കൃഷി പ്രോത്സാഹിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും കാലാവസ്ഥ അനുയോജ്യമായ പ്രദേശങ്ങളില്‍ ഫ്രൂട്ട്സ് ക്യഷിക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞതായി ബിജു പറയന്നിലം അറിയിച്ചു.
റംബുട്ടാന് സംഭരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല് എ മാരായ റോയി കെ. പൗലോസ്, ഡോ. മാത്യു കുഴല്നാടന് തുടങ്ങിയ ജനപ്രതിനിധികള്‍ ക്രിയാത്മകമായ ഇടപെടലും നടത്തി. അവക്കാഡോ, റംബുട്ടാന്, ദുരിയാന്‍, മംങ്കോസ്റ്റിന്‍, പാഷന് ഫ്രൂട്ട് തുടങ്ങിയ എക്സോട്ടിക് ഫ്രൂട്ട്സ് കൃഷികളുടെ സാധ്യത സംബന്ധിച്ച് നിവേദക സംഘത്തിലെ ഫ്രൂട്ട്സ് വാലി ഡയറക്ടര്‍മാരായ ജോസി കൊച്ചുകുടി, സജി നാരായണന്, മാനേജര്‍ ബിനു മണ്ണൂര്‍ തുടങ്ങിയവര്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി.
Business
ന്യൂയോർക്ക്: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ബിസിനസിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നതിനായി ഒരു പുതിയ ഡിവിഷൻ രൂപീകരിച്ചു.
“ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനിയർമാർ’’ ഉൾപ്പെടുന്നതാണ് ഈ വിഭാഗം. പ്രാരംഭ ഘട്ടത്തിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഈ പദ്ധതിക്കായി ആമസോൺ നീക്കിവച്ചിരിക്കുന്നത്. ഉപഭോക്തൃ കമ്പനികളിലേക്ക് അഞ്ചോ ആറോ എൻജിനിയർമാർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ 45 ദിവസത്തെ കാലയളവിലേക്ക് നേരിട്ട് അയക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ‘ഏജന്റിക് എഐ’ (Agentic AI) സംവിധാനങ്ങൾ കൊണ്ടുവരുന്നതിനായി ഉപഭോക്താക്കളിൽനിന്നു വലിയ തോതിലുള്ള ആവശ്യക്കാരാണ് എത്തുന്നതെന്ന് എഡബ്ല്യുഎസ് ഫ്രണ്ടിയർ എഐ എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ഫ്രാൻസെസ്ക വാസ്ക്വെസ് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ കമ്പനികളിൽ നേരിട്ട് ലയിച്ചുചേർന്ന്, അവിടത്തെ ആഭ്യന്തര കാര്യങ്ങൾ മനസിലാക്കി, കൃത്യമായ ഫലം നൽകുന്ന കോഡുകൾ നിർമിക്കാൻ ശേഷിയുള്ള ബഹുമുഖ പ്രതിഭകളായ ജീവനക്കാരാണ് ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനിയർമാർ. യഥാർഥത്തിൽ ഈ രംഗത്തേക്ക് ആമസോൺ അൽപ്പം വൈകിയാണ് എത്തുന്നതെന്ന് പറയാം. പാലാന്റിർ ടെക്നോളജീസ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇത്തരമൊരു വിഭാഗം വിജയകരമായി നടത്തുന്നുണ്ട്. ഇതിനുപുറമെ സെയിൽസ്ഫോഴ്സ്, ആന്ത്രോപിക്, ഗൂഗിൾ ക്ലൗഡ് എന്നിവരും സമാനമായ സേവനങ്ങൾ നൽകിവരുന്നുണ്ട്. എഐയുടെ ദ്രുതഗതിയിലുള്ള വളർച്ച കാരണം മുൻനിര ടെക് കമ്പനികളിൽ വ്യാപകമായി തൊഴിൽ വെട്ടിക്കുറയ്ക്കൽ നടക്കുന്ന ഈ സമയത്ത്, ഈ എൻജിനിയറിംഗ് മേഖല വലിയൊരു തൊഴിൽ സാധ്യതയായിട്ടാണ് ഐടി ലോകത്ത് വളർന്നുവരുന്നത്.
സാങ്കേതിക ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികളിലൊന്നായി ഫോർവേഡ് ഡിപ്ലോയ്ഡ് എൻജിനിയറിംഗ് മാറാൻ പോവുകയാണെന്ന് ബോക്സ് സിഇഒ ആരോൺ ലെവി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള ആവശ്യകതയിൽ 42 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വിഭാഗത്തിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെ ഉൾപ്പെടുത്താനാണ് ആമസോൺ പദ്ധതിയിടുന്നത്. ഇതിനായി പുതിയ നിയമനങ്ങൾ നടത്തുമെന്നും നിലവിലുള്ള ചില ജീവനക്കാരെ പുതിയ തസ്തികകളിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.
Business
ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ൽ ആഗോള ക്രിക്കറ്റിംഗ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ഔദ്യോഗികമായി ചുമതലയേറ്റു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും.
കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ് മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ൽ നിര്‍ണായക പങ്ക് വഹിക്കും. കേരളത്തില്‍നിന്നുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെടും. ക്രിസ് ഗെയ്ലിനെ ബ്ലൂ ടൈഗേഴ്സിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചതു വലിയ അംഗീകാരമാണെന്ന് ബ്ലൂ ടൈഗേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സുഭാഷ് ജോര്‍ജ് മാനുവല്‍ പ്രതികരിച്ചു. ബ്ലൂ ടൈഗേഴ്സ് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് സഹ ഉടമ എം. ശിവപ്രസാദും പറഞ്ഞു.
Business
കേരളത്തിൽ മെഡിക്കൽ ചികിത്സാ ചെലവുകൾ കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, മാതാപിതാക്കളുടെ ആരോഗ്യ സുരക്ഷയ്ക്കായി ഒരു ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് വളരെ നിർണായകമാണ്. എന്നാൽ സാധാരണ പോളിസികളിൽ നിന്നും വ്യത്യസ്തമായി, മുതിർന്ന പൗരന്മാരുടെ ഇൻഷുറൻസിൽ കമ്പനികൾ കർശനമായ പല നിബന്ധനകളും ഒളിപ്പിച്ചു വെക്കാറുണ്ട്.
കൃത്യമായി പ്രീമിയം അടച്ചിട്ടും ഹോസ്പിറ്റലിൽ വെച്ച് ക്ലെയിം നിരസിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (IRDAI) ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച് നിങ്ങൾ ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായ കണക്കുകളോടെ നമുക്ക് നോക്കാം.
പ്രായപരിധിയും കാത്തിരിപ്പ് കാലാവധിയും (Waiting Period) പ്രധാനമാണ്
ഇൻഷുറൻസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധിയായ 65 വയസ്സ് IRDAI ഇപ്പോൾ പൂർണ്ണമായും എടുത്തു കളഞ്ഞിട്ടുണ്ട്. ഇനി ഏത് പ്രായത്തിലുള്ളവർക്കും പുതിയ പോളിസി എടുക്കാം. കൂടാതെ, മുൻകാല രോഗങ്ങൾക്കുള്ള (Pre-existing Diseases) വെയ്റ്റിംഗ് പീരിയഡ് പരമാവധി 4 വർഷത്തിൽ നിന്നും 3 വർഷമായി കുറച്ചിട്ടുണ്ട്. അതായത്, പ്രഷറോ പ്രമേഹമോ ഉള്ള ഒരാൾ പോളിസി എടുത്ത് തുടർച്ചയായി 3 വർഷം പൂർത്തിയാക്കിയാൽ, പിന്നീട് ആ രോഗങ്ങൾക്കുള്ള ചികിത്സാ ചിലവ് നിഷേധിക്കാൻ കമ്പനികൾക്ക് നിയമപരമായി അവകാശമില്ല.
മൊറട്ടോറിയം പിരീഡ് (Moratorium Period) നിയമം
ഏറ്റവും പുതിയ ഐ.ആർ.ഡി.എ.ഐ നിയമമാണ് ഇത്. മുൻപ് ഇത് 8 വർഷമായിരുന്നെങ്കിൽ ഇപ്പോൾ അത് 5 വർഷമായി കുറച്ചിട്ടുണ്ട്. ഒരു പോളിസി എടുത്ത് തുടർച്ചയായി 5 വർഷം പ്രീമിയം അടച്ചു കഴിഞ്ഞാൽ, പിന്നീട് ബോധപൂർവ്വമായ തട്ടിപ്പുകൾ (Proven Fraud) ഒഴികെയുള്ള മറ്റൊരു കാരണത്താലും ഇൻഷുറൻസ് കമ്പനിക്ക് നിങ്ങളുടെ ക്ലെയിം നിരസിക്കാനോ പോളിസി റദ്ദാക്കാനോ കഴിയില്ല. അഞ്ചു വർഷം കഴിഞ്ഞാൽ കമ്പനി നിങ്ങളുടെ ക്ലെയിം നൽകാൻ ബാധ്യസ്ഥരാണ്.
കോ-പേയ്മെന്റ് (Co-payment) നിബന്ധനകൾ
മുതിർന്ന പൗരന്മാരുടെ പോളിസികളിൽ പ്രീമിയം കുറയ്ക്കാൻ കമ്പനികൾ 20% വരെ കോ-പേയ്മെന്റ് വെക്കാറുണ്ട്. അതായത് 2 ലക്ഷം രൂപയുടെ ബില്ലായാൽ 40,000 രൂപ നിങ്ങൾ കയ്യിൽ നിന്ന് നൽകണം. എപ്പോഴും 'സീറോ കോ-പേയ്മെന്റ്' (Zero Co-payment) ഉള്ള പോളിസികൾക്ക് വേണം പ്രഥമ പരിഗണന നൽകാൻ. ഇനി പ്രീമിയം കുറയ്ക്കണമെന്നുണ്ടെങ്കിൽ 'ഡിഡക്ടിബിൾസ്' (Deductibles) ഉള്ള സൂപ്പർ ടോപ്പ്-അപ്പ് പോളിസികൾ തിരഞ്ഞെടുക്കുന്നതാണ് സാമ്പത്തികമായി സുരക്ഷിതം.
റൂം റെന്റ് സബ്-ലിമിറ്റ് (Room Rent Sub-limit)
പോളിസിയിൽ റൂം വാടകയ്ക്ക് ദിവസേന ഇത്ര തുകയെന്ന് പരിധി വെച്ചിട്ടുണ്ടെങ്കിൽ അതൊരു വലിയ ചതിക്കുഴിയാണ്. നിങ്ങൾ ആ പരിധിക്ക് മുകളിലുള്ള റൂം തിരഞ്ഞെടുത്താൽ, റൂം വാടകയുടെ വ്യത്യാസം മാത്രമല്ല കമ്പനി കുറയ്ക്കുക; മറിച്ച് ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ ചാർജ് തുടങ്ങി ആകെ ബില്ലിന്റെ തുകയിലും കമ്പനി അതേ അനുപാതത്തിൽ വെട്ടിക്കുറയ്ക്കൽ അഥവാ പ്രൊപ്പോർഷനേറ്റ് ഡിഡക്ഷൻ (Proportionate Deduction) വരുത്തും. അതിനാൽ 'No Room Rent Cap' ഉള്ള പോളിസികൾ മാത്രം തിരഞ്ഞെടുക്കുക.
ആയുഷ് (AYUSH), ഡേ-കെയർ ചികിത്സകൾ
ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സകൾ അലോപ്പതി ചികിത്സയ്ക്ക് തുല്യമായി നിങ്ങളുടെ പോളിസി കവർ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. കേരളത്തിൽ പ്രായമായവർ ആയുർവേദ ചികിത്സകളെ കൂടുതൽ ആശ്രയിക്കാറുള്ളതിനാൽ ഇത് വളരെ പ്രധാനമാണ്. ഇതോടൊപ്പം, 24 മണിക്കൂർ ആശുപത്രിയിൽ കിടക്കാതെ ഏതാനും മണിക്കൂറുകൾ കൊണ്ട് ചെയ്യാവുന്ന തിമിര ശസ്ത്രക്രിയ, ഡയാലിസിസ് തുടങ്ങിയ ആധുനിക 'ഡേ-കെയർ' (Day Care) ചികിത്സകളും പോളിസിയിൽ പൂർണ്ണമായി ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
മെഡിക്കൽ ഹിസ്റ്ററി മറച്ചുവെക്കാതിരിക്കുക
മാതാപിതാക്കളുടെ മെഡിക്കൽ ഹിസ്റ്ററിയിൽ ഒരു വിവരവും മറച്ചുവെക്കാതെ, അസുഖവിവരങ്ങൾ കൃത്യമായി കമ്പനിയെ അറിയിച്ചു മാത്രം പോളിസി എടുക്കുക. തെറ്റായ വിവരങ്ങൾ നൽകുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള ഏറ്റവും പ്രധാന കാരണമാണ്.
മാതാപിതാക്കളുടെ സുരക്ഷ ആഗ്രഹിക്കുന്ന എല്ലാവർക്കും, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ വിവരങ്ങൾ ഷെയർ ചെയ്യുക.
Business
20 മുതൽ 40 വയസ്സുവരെയുള്ള കാലഘട്ടമാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ സാമ്പത്തികമായി ഏറ്റവും നിർണ്ണായകമായ സമയം. എന്നാൽ നിർഭാഗ്യവശാൽ, നമ്മുടെ ഭാവി തകർക്കുന്ന ഏറ്റവും വലിയ സാമ്പത്തിക അബദ്ധങ്ങൾ നമ്മൾ ചെയ്യുന്നതും ഇതേ കാലയളവിലാണ്. 'റിട്ടയർമെന്റിനൊക്കെ ഇനിയും സമയമുണ്ടല്ലോ' എന്ന ചിന്തയിൽ ഇന്ന് നമ്മൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ 50-കളിൽ നമ്മളെ വലിയൊരു കടക്കെണിയിൽ എത്തിക്കാം. വിപണിയിലെ ഏറ്റവും പുതിയ ഡാറ്റകൾ പ്രകാരം, ഈ പ്രായത്തിൽ നമ്മൾ വരുത്തുന്ന 7 ഗുരുതരമായ സാമ്പത്തിക അബദ്ധങ്ങളും അതിനുള്ള ശാസ്ത്രീയമായ പരിഹാരങ്ങളും എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ഒന്നാമത്തെ അബദ്ധം: നിക്ഷേപം വൈകിപ്പിക്കുന്നത്.
കോമ്പൗണ്ടിംഗിന്റെ ശക്തി അഥവാ 'പവർ ഓഫ് കോമ്പൗണ്ടിംഗ്' (Power of Compounding) പലരും തിരിച്ചറിയാറില്ല. 25-ാം വയസ്സിൽ പ്രതിമാസം വെറും 5,000 രൂപ വീതം 12% വാർഷിക റിട്ടേൺസ് തരുന്ന ഒരു ഫണ്ടിൽ നിക്ഷേപിക്കുന്ന ഒരാൾക്ക് 60 വയസ്സാകുമ്പോൾ 3.2 കോടി രൂപ ലഭിക്കും. എന്നാൽ ഇതേ തുക നേടാൻ 35-ാം വയസ്സിലാണ് ഒരാൾ നിക്ഷേപം തുടങ്ങുന്നതെങ്കിൽ പ്രതിമാസം 16,000 രൂപയിലധികം നിക്ഷേപിക്കേണ്ടി വരും. നേരത്തെ തുടങ്ങുക എന്നതാണ് ഏറ്റവും വലിയ നിക്ഷേപ തന്ത്രം.
രണ്ടാമത്തെ അബദ്ധം: പണപ്പെരുപ്പത്തെ (Inflation) അവഗണിക്കുന്നത്.
പണപ്പെരുപ്പത്തെ തോൽപ്പിക്കാത്ത പരമ്പരാഗത നിക്ഷേപങ്ങളായ എഫ്.ഡികളിലും (FD) സ്വർണ്ണത്തിലും മാത്രം പണം സൂക്ഷിക്കുന്നത് തെറ്റാണ്. ഇന്ത്യയിലെ യഥാർത്ഥ ലൈഫ്സ്റ്റൈൽ പണപ്പെരുപ്പം 8% മുതൽ 10% വരെയാണ്. ഇതിനെ മറികടക്കാൻ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയേ തീരൂ.
മൂന്നാമത്തെതാണ് വരുമാനത്തിനൊപ്പം കടം വർദ്ധിപ്പിക്കുന്നത്.
വരുമാനം കൂടുമ്പോൾ അതിനനുസരിച്ച് ആഡംബര ചെലവുകൾ വർദ്ധിപ്പിച്ച് വലിയ തുകകൾ EMI ആയി നൽകുന്ന പ്രവണതയാണിത്. വാങ്ങിയ നിമിഷം മുതൽ മൂല്യം കുറയുന്ന അഥവാ ഡിപ്രീഷ്യേറ്റിങ് (Depreciating) ആസ്തികളായ പുതിയ കാറുകളും പ്രീമിയം സ്മാർട്ട് ഫോണുകളും വാങ്ങിക്കൂട്ടുന്നത് നിങ്ങളുടെ ഭാവിയിലെ സമ്പാദ്യമാണ് നശിപ്പിക്കുന്നത്. നിങ്ങളുടെ ആദ്യകാല വരുമാനം പണം വളരുന്ന അപ്പ്രീഷ്യേറ്റിങ് ആസ്തികളിലേക്ക് (Appreciating Assets) മാത്രം മാറ്റുക.
നാലാമത്തെ അബദ്ധം: ഇൻഷുറൻസും എമർജൻസി ഫണ്ടും ഇല്ലാത്തത്.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന തൊഴിൽ നഷ്ടമോ മെഡിക്കൽ എമർജൻസിയോ നേരിടാൻ 6 മാസത്തെ ചെലവിനുള്ള പണം എമർജൻസി ഫണ്ടായി ലിക്വിഡ് ഫണ്ടുകളിലോ ബാങ്ക് അക്കൗണ്ടിലോ സൂക്ഷിക്കണം. അതോടൊപ്പം തുക കുറഞ്ഞ ഒരു പ്യുവർ ടേം ഇൻഷുറൻസും (Term Insurance), ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസും എടുക്കാൻ ഒരിക്കലും മടിക്കരുത്.
അഞ്ചാമത്തെ അബദ്ധം: 'ലൈഫ്സ്റ്റൈൽ ക്രീപ്പ്' (Lifestyle Creep).
അതായത്, ഓരോ വർഷവും ശമ്പളം കൂടുമ്പോഴും നിങ്ങളുടെ നിക്ഷേപ തുക പഴയപടി തന്നെ നിലനിർത്തുന്ന പ്രവണത. ശമ്പളം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ തുകയും വർഷാവർഷം കുറഞ്ഞത് 10% എങ്കിലും വർദ്ധിപ്പിക്കണം. ഇതിനെ സ്റ്റെപ്പ്-അപ്പ് സിപ്പ് (Step-up SIP) എന്നാണ് പറയുന്നത്.
ആറാമത്തെ അബദ്ധം: അന്ധമായ ട്രേഡിംഗ്.
സോഷ്യൽ മീഡിയ ഹൈപ്പ് കണ്ട് മതിയായ അറിവില്ലാതെ നടത്തുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) ട്രേഡിംഗ് വലിയൊരു കെണിയാണ്. സെബിയുടെ (SEBI) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം എഫ് ആൻഡ് ഒ ട്രേഡിംഗിൽ ഏർപ്പെടുന്ന പത്തിൽ ഒൻപത് റീട്ടെയ്ൽ നിക്ഷേപകർക്കും വൻ തുകയാണ് നഷ്ടപ്പെടുന്നത്. ട്രേഡിംഗിനെ ഒരു ചൂതാട്ടമായി കാണാതെ ദീർഘകാല നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുക.
ഏഴാമത്തെ അബദ്ധം: നികുതി ആസൂത്രണമില്ലായ്മ (Tax Inefficiency).
ഉയർന്ന വരുമാന പരിധിയിൽ വരുന്നവർ തങ്ങളുടെ നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിന് എത്ര നികുതി നൽകേണ്ടി വരുന്നു എന്ന് പലപ്പോഴും കണക്കുകൂട്ടാറില്ല. ദീർഘകാല മൂലധന നേട്ട നികുതി (LTCG) നിങ്ങളുടെ നിക്ഷേപത്തിന്റെ അറ്റാദായത്തെ സാരമായി ബാധിക്കാം. അതിനാൽ ടാക്സ് ഇളവുകൾ ലഭിക്കുന്ന ELSS മ്യൂച്വൽ ഫണ്ടുകൾ, പി.പി.എഫ് (PPF), എൻ.പി.എസ് (NPS) തുടങ്ങിയ നിക്ഷേപ മാർഗ്ഗങ്ങൾ നിങ്ങളുടെ ടാക്സ് സ്ലാബിന് അനുസരിച്ച് കൃത്യമായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം.
ഇനി ഒരു ബോണസ് ടിപ്പ്:
കോടികളുടെ റിട്ടയർമെന്റ് ഫണ്ട് കെട്ടിപ്പടുക്കാൻ വ്യക്തിഗത ധനകാര്യത്തിലെ പ്രശസ്തമായ '15-15-15 നിയമം' നിങ്ങൾക്ക് ഉപയോഗിക്കാം. പ്രതിമാസം 15,000 രൂപ വീതം, 15 വർഷത്തേക്ക്, ശരാശരി 15% വാർഷിക റിട്ടേൺസ് നൽകുന്ന മികച്ച ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ SIP വഴി നിക്ഷേപിച്ചാൽ, 15 വർഷം കഴിയുമ്പോൾ നിങ്ങളുടെ കൈയിലെത്തുന്ന തുക കൃത്യം 1 കോടി രൂപയായിരിക്കും!
റിട്ടയർമെന്റ് പ്ലാനിംഗ് എന്നത് 60 വയസ്സിൽ ചെയ്യേണ്ട ഒന്നല്ല, അത് നിങ്ങളുടെ ആദ്യ ശമ്പളം കിട്ടുന്ന ദിവസം മുതൽ തുടങ്ങേണ്ട ഒരു ശീലമാണ്. ഈ സുപ്രധാന വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഷെയർ ചെയ്യുക.
Business
ഒന്നാം തീയതി അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന ശമ്പളം, അഞ്ചാം തീയതിയാകുമ്പോഴേക്കും വിവിധ EMI-കൾക്കായി ബാങ്കുകൾ പിടിച്ചെടുക്കുന്ന അവസ്ഥ നിങ്ങളെ അലട്ടുന്നുണ്ടോ? ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ എന്നിവയ്ക്ക് ശേഷം നിത്യചെലവുകൾക്കായി വീണ്ടും പണം കടം വാങ്ങേണ്ടി വരുന്നുണ്ടെങ്കിൽ, സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന 'ഡെബ്റ്റ് ട്രാപ്പ്' (Debt Trap) അഥവാ കടക്കെണിയിലാണ് നിങ്ങളുള്ളത്. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഇന്ന് ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ചതിക്കുഴിയിൽ നിന്നും കൃത്യമായ ശാസ്ത്രീയ കണക്കുകളിലൂടെ എങ്ങനെ രക്ഷപ്പെടാമെന്ന് നമുക്ക് നോക്കാം.
ഒന്നാമത്തെ കാര്യം: FOIR അഥവാ ഫിക്സഡ് ഒബ്ലിഗേഷൻ ടു ഇൻകം റേഷ്യോ
ബാങ്കിങ് രംഗത്ത് പ്രധാനമായും ഉപയോഗിക്കുന്ന ഒരു കണക്കാണിത്. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ആകെ പ്രതിമാസ വരുമാനത്തിന്റെ പരമാവധി 40 ശതമാനം മാത്രമേ എല്ലാ EMI-കൾക്കുമായി മാറ്റിവെക്കാൻ പാടുള്ളൂ. ഉദാഹരണത്തിന്, നിങ്ങൾ കൈപ്പറ്റുന്ന ശമ്പളം 40,000 രൂപയാണെങ്കിൽ, എല്ലാ വായ്പകളുടെയും ആകെ തിരിച്ചടവ് തുക 16,000 രൂപയിൽ കൂടരുത്. ഇതിൽ കൂടുതൽ തുക EMI-ലേക്ക് പോകുന്നുണ്ടെങ്കിൽ, നിങ്ങളുടെ സാമ്പത്തിക അടിത്തറ അപകടത്തിലാണ് എന്ന് മനസ്സിലാക്കുക. അങ്ങനെയെങ്കിൽ പുതിയ വായ്പകൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി.
രണ്ടാമതായി: ഡെബ്റ്റ് അവലാഞ്ച് (Debt Avalanche) രീതി
വായ്പകൾ തിരിച്ചടയ്ക്കാൻ 'ഡെബ്റ്റ് അവലാഞ്ച്' രീതി സ്വീകരിക്കുക. അതായത്, ഏറ്റവും ഉയർന്ന പലിശനിരക്കുള്ള വായ്പകൾ ഏതാണെന്ന് കണ്ടെത്തി അത് ആദ്യം തീർക്കുക. 36 മുതൽ 42 ശതമാനം വരെ വാർഷിക പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും പേഴ്സണൽ ലോണുകളുമാണ് നിങ്ങളുടെ സമ്പാദ്യം പ്രധാനമായും ചോർത്തുന്നത്. ഇതിനൊരു പ്രായോഗിക മാർഗ്ഗമുണ്ട്: കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകുന്ന സ്വർണ്ണപ്പണയ വായ്പകൾ പ്രയോജനപ്പെടുത്തി, ഉയർന്ന പലിശയുള്ള ഇത്തരം ബാധ്യതകൾ ഒറ്റയടിക്ക് തീർക്കുക. ഇത് നിങ്ങളുടെ പ്രതിമാസ പലിശഭാരം ഗണ്യമായി കുറയ്ക്കും.
പ്രീ-പേയ്മെന്റ് (Pre-payment) ശീലമാക്കുക
ദീർഘകാല വായ്പകളിൽ 'പ്രീ-പേയ്മെന്റ്' രീതി ശീലമാക്കുന്നത് വളരെ പ്രധാനമാണ്. ഭവന വായ്പ പോലെയുള്ള വലിയ ബാധ്യതകളിൽ, വർഷത്തിൽ ഒരു അധിക EMI (അതായത് 13-ാമത് ഒരു EMI) അടയ്ക്കാൻ സാധിച്ചാൽ, 20 വർഷത്തെ ലോൺ കാലാവധി ഏകദേശം 15 വർഷമായി കുറയ്ക്കാൻ സാധിക്കും. ബോണസ്, ചിട്ടി അല്ലെങ്കിൽ മറ്റ് അധിക വരുമാനങ്ങൾ ലഭിക്കുമ്പോൾ അത് ലോൺ അക്കൗണ്ടിലേക്ക് നേരിട്ട് അടയ്ക്കുക. ഈ തുക വായ്പയുടെ മുതലിൽ (Principal Amount) നിന്ന് നേരിട്ട് കുറയുന്നതിനാൽ പലിശയിനത്തിൽ ലക്ഷക്കണക്കിന് രൂപ നിങ്ങൾക്ക് ലാഭിക്കാം.
ലോൺ ബാലൻസ് ട്രാൻസ്ഫർ (Balance Transfer)
നിലവിൽ നിങ്ങൾ എടുത്ത വായ്പയുടെ പലിശ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റ് ബാങ്കുകൾ വായ്പ നൽകുന്നുണ്ടെങ്കിൽ, നിങ്ങളുടെ ലോൺ ആ ബാങ്കിലേക്ക് മാറ്റാവുന്നതാണ്. പ്രത്യേകിച്ച് ഭവന വായ്പകൾ വലിയ തുകയായതിനാൽ, പലിശ നിരക്കിൽ ഉണ്ടാകുന്ന 0.5% കുറവ് പോലും ദീർഘകാലയളവിൽ വലിയൊരു തുക ലാഭിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ ഇതിനായി പുതിയ ബാങ്ക് ഈടാക്കുന്ന പ്രോസസ്സിംഗ് ഫീസും മറ്റ് ചാർജുകളും കൃത്യമായി കണക്കുകൂട്ടി ഇത് ലാഭകരമാണെന്ന് ഉറപ്പുവരുത്തണം.
നോ-കോസ്റ്റ് ഇ.എം.ഐ (No-Cost EMI) മോഹവലയങ്ങൾ
ഓൺലൈൻ ഷോപ്പിംഗുകളിലെ നോ-കോസ്റ്റ് ഇ.എം.ഐ, ബി.എൻ.പി.എൽ (Buy Now Pay Later) തുടങ്ങിയ മോഹവലയങ്ങളിൽ വീഴാതിരിക്കുക. പലിശയില്ല എന്ന് കമ്പനികൾ അവകാശപ്പെടുമ്പോഴും, ഇതിൽ മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ഫീസുകളും, അതിന്മേലുള്ള 18% ജി.എസ്.ടിയും (GST) നിങ്ങൾ നൽകേണ്ടി വരുന്നുണ്ട്. കൂടാതെ, ഇത്തരം സംവിധാനങ്ങൾ നിങ്ങളുടെ വാങ്ങൽ ശേഷിയെ കൃത്രിമമായി വർദ്ധിപ്പിക്കുകയും നിങ്ങളെ അനാവശ്യ ചെലവുകളിലേക്ക് നയിക്കുകയും ചെയ്യും. ഇതിലുണ്ടാകുന്ന ചെറിയൊരു വീഴ്ച പോലും നിങ്ങളുടെ സിബിൽ സ്കോറിനെ (CIBIL Score) സാരമായി ബാധിക്കും.
എമർജൻസി ഫണ്ട് (Emergency Fund)
വായ്പകൾ അടച്ചുതീർക്കുന്നതിനിടയിലും ഒരു 'എമർജൻസി ഫണ്ട്' നിർബന്ധമായും സൂക്ഷിക്കുക. പലരും കൈയിലുള്ള മുഴുവൻ പണവും എടുത്ത് EMI അടയ്ക്കുകയും, പെട്ടെന്ന് ഒരു മെഡിക്കൽ എമർജൻസിയോ മറ്റ് അത്യാവശ്യങ്ങളോ വരുമ്പോൾ വീണ്ടും ഉയർന്ന പലിശയ്ക്ക് ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ ആശ്രയിക്കുകയും ചെയ്യാറുണ്ട്. ഇത് കടത്തിന്റെ മറ്റൊരു ദുരന്തവലയത്തിലേക്ക് നിങ്ങളെ എത്തിക്കും. നിങ്ങളുടെ പ്രതിമാസ ചെലവിന്റെ കുറഞ്ഞത് 6 മാസത്തെ തുകയെങ്കിലും എമർജൻസി ഫണ്ടായി ലിക്വിഡ് കാഷായോ (Liquid Cash) എളുപ്പത്തിൽ പിൻവലിക്കാവുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളായോ സൂക്ഷിക്കുക.
ലൈഫ്സ്റ്റൈൽ ഇൻഫ്ലേഷൻ (Lifestyle Inflation)
വരുമാനം കൂടുമ്പോൾ ആഡംബരങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവണത നിയന്ത്രിക്കുക. മറ്റുള്ളവരെ കാണിക്കാനായി വലിയ തുകകൾ വായ്പയെടുത്ത് പുതിയ കാറുകളോ പ്രീമിയം ഫോണുകളോ വാങ്ങുന്നത് സാമ്പത്തിക ആത്മഹത്യയ്ക്ക് തുല്യമാണ്. നിങ്ങളുടെ ആസ്തി (Assets) വർദ്ധിപ്പിക്കുന്ന കാര്യങ്ങൾക്ക് മാത്രമായിരിക്കണം വായ്പകൾ ഉപയോഗിക്കേണ്ടത്, അല്ലാതെ ബാധ്യതകൾ (Liabilities) കൂട്ടാനല്ല. ബഡ്ജറ്റിംഗ് ഒരു ശീലമാക്കുക.
കടമില്ലാത്ത ജീവിതമാണ് ഏറ്റവും വലിയ സമ്പാദ്യം. കൃത്യമായ പ്ലാനിംഗും സാമ്പത്തിക അച്ചടക്കവും ഉണ്ടെങ്കിൽ ഏത് വലിയ കടത്തിൽ നിന്നും നിങ്ങൾക്ക് പുറത്തുകടക്കാൻ സാധിക്കും. നിങ്ങളുടെ വായ്പകൾ ഇന്ന് തന്നെ കൃത്യമായി വിശകലനം ചെയ്ത് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കൂ. ഈ വിവരങ്ങൾ പ്രയോജനപ്രദമായി തോന്നിയെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വീഡിയോ തീർച്ചയായും ഷെയർ ചെയ്യുക.
Business
ഗൂഗിൾ പേയോ ഫോൺ പേയോ ഇല്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ ശ്രദ്ധിക്കുക, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ലക്ഷക്കണക്കിന് UPI തട്ടിപ്പുകളാണ് പ്രതിവർഷം നടക്കുന്നത്. സാധാരണക്കാർക്ക് നഷ്ടമാകുന്നത് ആയിരക്കണക്കിന് കോടി രൂപയും.
തട്ടിപ്പുകാർ ഇപ്പോൾ പഴയ രീതികൾ മാറ്റി വളരെ ആധുനികമായ വഴികളിലൂടെയാണ് നമ്മുടെ പണം കവരുന്നത്. ഇതിനെ നേരിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI), നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. UPI ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ കാര്യം: പിൻ നമ്പറും (PIN) ഫിംഗർപ്രിന്റ് സുരക്ഷയും. നിങ്ങളുടെ യുപിഐ പിൻ (UPI PIN) നമ്പർ എപ്പോഴും പണം അയക്കാൻ (Send Money) മാത്രമുള്ളതാണ്. പണം ഇങ്ങോട്ട് ലഭിക്കാൻ ഒരിക്കലും പിൻ നമ്പർ നൽകേണ്ട ആവശ്യമില്ല. കൂടാതെ, ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ ആർ.ബി.ഐ (RBI) ഇപ്പോൾ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) കർശനമാക്കിയിരിക്കുകയാണ്. അതായത്, കേവലം ഒരു ഒ.ടി.പി-ക്ക് (OTP) പകരം നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ് അല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഒരു പ്രധാന സുരക്ഷാ കവചമായി മാറിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ UPI ആപ്പുകളിൽ ഫിംഗർപ്രിന്റ് ലോക്ക് എപ്പോഴും ഓൺ ചെയ്തു വെക്കാൻ ശ്രദ്ധിക്കുക.
രണ്ടാമത്തെ കാര്യം: 'ഡിജിറ്റൽ അറസ്റ്റും' വ്യാജ കളക്ട് റിക്വസ്റ്റുകളും (Collect Requests). പോലീസ്, സി.ബി.ഐ (CBI), അല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന 'ഡിജിറ്റൽ അറസ്റ്റ്' രീതി ഇപ്പോൾ വ്യാപകമാണ്. ഇത്തരം കോളുകൾ വന്നാൽ ഒട്ടും ഭയപ്പെടാതിരിക്കുക. അതോടൊപ്പം, ചില സെല്ലിംഗ് പ്ലാറ്റ്ഫോമുകൾ വഴി നിങ്ങൾക്ക് പണം നൽകാനെന്ന വ്യാജേന തട്ടിപ്പുകാർ അയക്കുന്ന 'Collect Request' ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അബദ്ധത്തിൽ 'Pay' ബട്ടൺ അമർത്താതിരിക്കുക. അപരിചിതമായ ഇത്തരം നോട്ടിഫിക്കേഷനുകൾ ഉടൻ തന്നെ 'Decline' ചെയ്യുക.
മൂന്നാമത്തെ കാര്യം: ഗൂഗിളിൽ തിരഞ്ഞു കണ്ടുപിടിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ. UPI ഇടപാടിൽ പണം നഷ്ടപ്പെട്ടാൽ നമ്മൾ പലപ്പോഴും ഗൂഗിളിൽ ബാങ്കിന്റെയോ ആപ്പിന്റെയോ കസ്റ്റമർ കെയർ നമ്പർ തിരയാറുണ്ട്. അവിടെ കാണുന്ന പല നമ്പറുകളും തട്ടിപ്പുകാരുടേതാകാം. അവർ നിങ്ങളെ സഹായിക്കാനെന്ന വ്യാജേന AnyDesk, TeamViewer പോലെയുള്ള സ്ക്രീൻ ഷെയറിങ് (Screen Sharing) ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇത് ചെയ്താൽ നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം അവർക്ക് ലഭിക്കുകയും, നിങ്ങളറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാകുകയും ചെയ്യും. ഓർക്കുക, യഥാർത്ഥ ബാങ്ക് അധികൃതർ ഒരിക്കലും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടില്ല.
നാലാമത്തെ കാര്യം: കടകളിലെ ക്യുആർ കോഡ് (QR Code) തട്ടിപ്പുകൾ. പെട്രോൾ പമ്പുകളിലും മറ്റും കടയുടമയുടെ യഥാർത്ഥ ക്യുആർ കോഡിന് മുകളിൽ തട്ടിപ്പുകാർ അവരുടെ വ്യാജ സ്റ്റിക്കർ ഒട്ടിച്ചു വെക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. NPCI-യുടെ നിർദ്ദേശപ്രകാരം, സ്കാൻ ചെയ്യുമ്പോൾ പണം സ്വീകരിക്കുന്ന ആളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യഥാർത്ഥ പേര് (Banking Name) സ്ക്രീനിൽ വ്യക്തമായി കാണിക്കും. പണം അയക്കുന്നതിന് മുൻപ് ആ പേര് കൃത്യമാണോ എന്ന് കടക്കാരനോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം നിങ്ങളുടെ പിൻ നമ്പർ എന്റർ ചെയ്യുക.
അഞ്ചാമത്തെ കാര്യം: സിം സ്വാപ്പ് (SIM Swap) തട്ടിപ്പുകൾ. നിങ്ങളുടെ ഫോണിലെ നെറ്റ്വർക്ക് പെട്ടെന്ന് നഷ്ടപ്പെടുകയാണെങ്കിൽ അത് വെറുമൊരു സാങ്കേതിക തകരാർ മാത്രമാകണമെന്നില്ല; തട്ടിപ്പുകാർ നിങ്ങളുടെ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതുമാകാം. അത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. സൈബർ തട്ടിപ്പുകൾ തടയാൻ ആർ.ബി.ഐ ഇപ്പോൾ മ്യൂൾ ഹണ്ടർ എഐ എന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. മ്യൂൾ ഹണ്ടർ എഐ എന്ന സംവിധാനത്തിലേക്ക് സാധാരണക്കാർക്ക് പ്രവേശിക്കാൻ അനുമതിയില്ല.
നമ്മൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനോ ലോഗിൻ ചെയ്യാനോ കഴിയുന്ന ഒരു പബ്ലിക് ആപ്ലിക്കേഷനോ വെബ്സൈറ്റോ അല്ല ഇത്. "മറിച്ച്, ബാങ്കുകൾ, പേയ്മെൻ്റ് സിസ്റ്റം ഓപ്പറേറ്റർമാർ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രധാന 'ബാക്കെൻഡ് ഇൻഫ്രാസ്ട്രക്ചർ ടൂൾ' (Backend Infrastructure Tool) ആണിത്. അവർക്ക് മാത്രമാണ് ഇത് ഉഫയോഗിക്കാൻ അനുവാദം.
ഇത്തരം സംവിധാനം ഉണ്ടെങ്കിലും , നിങ്ങളുടെ ബാങ്ക് ആപ്പിൽ കയറി ദിവസേന അയക്കാവുന്ന തുകയുടെ പരിധി അഥവാ ട്രാൻസാക്ഷൻ ലിമിറ്റ് (Transaction limit) സെറ്റ് ചെയ്തു വെക്കുന്നത് നിങ്ങളുടെ സാമ്പത്തിക സുരക്ഷ കൂടുതൽ ഉറപ്പാക്കും.അതിനാൽ ഇപ്പറഞ്ഞ അഞ്ച് പ്രധാന കാര്യങ്ങൾ നിങ്ങൾ ഓർത്തിരിക്കുക.
Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 2,811 കോടി രൂപയുടെ ചെക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു ബാങ്ക് ഓഫ് ബറോഡയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് കൈമാറി.
ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്) സെക്രട്ടറി സഞ്ജയ് ലോഹിയ, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ലളിത് ത്യാഗി, സഞ്ജയ് മുദലിയാര്‍, ലാല്‍ സിംഗ്, ബീന വഹീദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലാഭവിഹിതം കൈമാറിയത്.
ഡിവിഡന്റ് പേഔട്ട് ബാങ്ക് ഓഫ് ബറോഡയുടെ ശക്തമായ സാമ്പത്തിക പ്രകടനത്തെയും എല്ലാ പങ്കാളികള്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കുന്നതിനുള്ള പ്രതിബദ്ധതയേയും സൂചിപ്പിക്കുന്നതാണെന്ന് എംഡിയും സിഇഒയും ആയ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഒരു ഇക്വിറ്റി ഷെയറിന് 8.50 ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2026 മാര്‍ച്ച് 31ന് ബാങ്കിന്റെ ഗ്ലോബല്‍ ബിസിനസ് 30 ലക്ഷം കോടിയും വാര്‍ഷിക ലാഭം 20,000 കോടിയുമായിരുന്നു. കൂടാതെ 20,021 കോടി രൂപയുടെ സ്റ്റാന്ഡ്എലോണ് അറ്റാദായം നേടുകയും ചെയ്തു.
Business
മുംബൈ: സ്വന്തം ഫോൺ നന്പർ കൈമാറാതെതന്നെ അപരിചിതരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന വിപ്ലവകരമായ ‘യൂസർ നെയിം’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്.
സുരക്ഷാരംഗത്തെ വലിയൊരു പോരായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് തങ്ങളുടെ തനതായ യൂസർ നെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരം വാട്സ്ആപ്പ് ഇപ്പോൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഈ ഫീച്ചർ ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ ലോകമെന്പാടും മൂന്നു ബില്യണിലധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പിൽ, ഒരാളുടെ ഫോൺ നന്പർ കൈവശമുള്ള ആർക്കും അയാളെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കുമായിരുന്നു. എന്നാൽ, മെറ്റയുടെ പുതിയ പരിഷ്കാരത്തോടെ, വരും നാളുകളിൽ ഫോൺ നന്പറിനു പകരം യൂസർ നെയിം മാത്രമുപയോഗിച്ച് ആളുകൾക്ക് നിങ്ങളെ കണ്ടെത്താനും സന്ദേശങ്ങൾ അയയ്ക്കാനും സാധിക്കും.
സ്വകാര്യത മുൻനിർത്തിയാണ് തങ്ങൾ ഈ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുന്നതെന്നും, ഒരാൾക്ക് നിങ്ങളെ ആദ്യമായി ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർ നെയിംതന്നെ അറിഞ്ഞിരിക്കണമെന്നും വാട്സ്ആപ്പ് പ്രൊഡക്ട് വൈസ് പ്രസിഡന്റ് ആലിസ് ന്യൂട്ടൺ റെക്സ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ആപ്പിൽ യൂസർ നെയിമുകൾ തെരഞ്ഞുപിടിക്കാനുള്ള പ്രത്യേക ഡയറക്ടറി ഉണ്ടായിരിക്കില്ല. കൂടാതെ, സെർച്ച് ബാറിൽ പേരുകൾ ടൈപ്പ് ചെയ്യുന്പോൾ അവ തനിയെ സജസ്റ്റ് ചെയ്യുകയുമില്ല. മൂന്നു മുതൽ 35 വരെ ക്യാരക്ടറുകൾ ഉള്ള യൂസർ നെയിമുകളാണ് ആളുകൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.
പ്രശസ്ത വ്യക്തികൾ, സെലിബ്രിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നതു തടയാൻ അത്തരം ഉയർന്ന പ്രൊഫൈലുള്ള പേരുകൾ വാട്സ്ആപ്പ് തനിയെ മുൻകൂട്ടി ബ്ലോക്ക് ചെയ്തു വയ്ക്കും. ആകർഷകമായ യൂസർ നെയിമുകൾ സ്വന്തമാക്കാൻ ഉപയോക്താക്കൾക്കിടയിൽ വലിയ മത്സരം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് കന്പനി ബുക്കിംഗ് നേരത്തേയാക്കിയത്.
മെറ്റയുടെ മറ്റു പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിലവിൽ അക്കൗണ്ടുകളുള്ള ബിസിനസുകൾക്കും ക്രിയേറ്റർമാർക്കും അവരുടെ നിലവിലുള്ള യൂസർ നെയിമുകൾതന്നെ വാട്സ്ആപ്പിലും ക്ലെയിം ചെയ്യാനുള്ള മുൻഗണന ലഭിക്കും. നിലവിൽ വാട്സ്ആപ്പിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ വ്യക്തികളെ ബ്ലോക്ക് ചെയ്യുന്നതിലും അജ്ഞാത കോളുകൾ സൈലന്റ് ചെയ്യുന്നതിലും മാത്രമായി പരിമിതപ്പെട്ടിരിക്കേ, പുതിയ യൂസർ നെയിം ഫീച്ചർ ഉപയോക്താക്കളുടെ വ്യക്തഗത വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Business
കൊച്ചി: ഇന്ത്യയുടെ ഹരിത ഊർജമേഖലയിലും എഥനോൾ ഉത്പാദന രംഗത്തും നിർണായക ചുവടുവയ്പായി ഗോവയിൽ 700 കോടിയുടെ വൻകിട ധാന്യ അധിഷ്ഠിത എഥനോൾ പ്ലാന്റ് യാഥാർഥ്യമാകുന്നു. രാജ്യത്തെ പ്രമുഖ ബയോഎനർജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, എൻജിനിയറിംഗ് സ്ഥാപനമായ പ്രാജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് സെൻട്രിയൽ ബയോഫ്യുവൽസ് ലിമിറ്റഡ് പദ്ധതി നടപ്പാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധാന്യാധിഷ്ഠിത എഥനോൾ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സംരംഭം ഗോവയിലെ ബിച്ചോലിം താലൂക്കിലെ നവേലിമിലാണു സ്ഥാപിക്കുക. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഏകദേശം 1,000 പേർക്ക് നേരിട്ടും 3,000 ത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോജിസ്റ്റിക്സ്, കാർഷിക മേഖല, ഗതാഗതം, എൻജിനിയറിംഗ്, സേവന മേഖലകൾ എന്നിവയിലും അനുബന്ധ വ്യവസായങ്ങളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
പ്ലാന്റിന് ആവശ്യമായ ധാന്യങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളും ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നു ശേഖരിക്കും. പ്ലാന്റിന് ചുറ്റുമുള്ള 200 കിലോമീറ്റർ പരിധിയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച വിശദമായ പഠനങ്ങൾ ഇതിനകം പൂർത്തിയാക്കിയതായി സെൻട്രിയൽ ബയോഫ്യുവൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺ ഗോപകുമാർ പറഞ്ഞു.
Business
കൊച്ചി: ഹോങ്കോംഗ് സർവകലാശാലയുടെ 11.3 ലക്ഷം ഹോങ്കോംഗ് ഡോളറിന്റെ (1.4 കോടി) സ്കോളർഷിപ്പ് കൊച്ചി സ്വദേശിനി സാറ സോണിക്ക്. അഞ്ചു വർഷത്തെ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമിലേക്കാണു പൂർണ സ്കോളർഷിപ്പ് ലഭിച്ചത്. ബാച്ചിലർ ഓഫ് ലോ (എൽഎൽബി), ബാച്ചിലർ ഓഫ് സോഷ്യൽ സയൻസസ് ഇൻ ഗവൺമെന്റ് ആൻഡ് ലോസ് എന്നീ രണ്ടു ബിരുദങ്ങൾ ഒന്നിച്ചു നേടാനാകുന്നതാണു ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം.
കൊല്ലം മയ്യനാട് സ്വദേശി സോണി തോമസിന്റെയും എറണാകുളം സ്വദേശിനി വിനീത പാനിക്കുളത്തിന്റെയും മകളാണു സാറ.
Business
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രിന്റിംഗ്, പാക്കേജിംഗ്, സൈനേജ്, വിഷ്വൽ കമ്യൂണിക്കേഷൻ മേഖലകളിലെ വ്യാപാരമേളകളായ പ്രിന്റ് എക്സ്പോ ചെന്നൈയും മീഡിയ എക്സ്പോ ചെന്നൈയും ഒന്‍പതു മുതൽ 11 വരെ നടക്കും.
ചെന്നൈ ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ, 200ലധികം പ്രദർശകരും 400ലധികം ബ്രാൻഡുകളും 550ലധികം ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും.
11,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കുന്ന മേള പ്രിന്റിംഗ്, പരസ്യം, ബ്രാൻഡിംഗ്, പാക്കേജിംഗ്, സൈനേജ് മേഖലകളിലെ ഏറ്റവും വലിയ ബിസിനസ് വേദികളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Business
ന്യൂഡൽഹി: 2025-26 വർഷത്തെ എഥനോൾ വിതരണ വിഹിതം സംബന്ധിച്ച് തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. എഥനോൾ വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു ഡിസ്റ്റിലറി കമ്പനി സമർപ്പിച്ച ഹർജിയിൽ തീരുമാനം എടുക്കാൻ വിവിധ എണ്ണക്കമ്പനികൾക്ക് കർണാടക ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിലാണ് എഥനോൾ വിതരണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലവിലെ രീതി തുടരാൻ ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ച് നിർദേശിച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കുന്നത് രാജ്യത്തെ 20 ശതമാനം എഥനോൾ-പെട്രോൾ മിശ്രണ നയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭാരത് പെട്രോളിയം കോർപറേഷനു വേണ്ടി ഹാജരായ ഇന്ത്യയുടെ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. എഥനോൾ വിതരണ കരാറുകൾ 2025 ഒക്ടോബറിൽതന്നെ അന്തിമമാക്കിയതാണെന്നും ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ വിവിധ ഹൈക്കോടതികളിൽ നിലവിലുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വാർഷിക ഉത്പാദന ശേഷി 9.90 കോടി ലിറ്ററാണെങ്കിലും തങ്ങൾക്ക് 2025-26 വർഷത്തേക്ക് 3.92 കോടി ലിറ്റർ മാത്രമേ അനുവദിച്ചുള്ളൂ എന്ന് ചൂണ്ടിക്കാട്ടി എഥനോൾ നിർമാതാക്കളായ വിൻപ് ഡിസ്റ്റിലറീസ് ആൻഡ് ഷുഗർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങൾ പ്രത്യേകമായി എഥനോൾ നിർമാണത്തിന് വേണ്ടി മാത്രം പ്ലാന്റ് സ്ഥാപിച്ചവരാണെന്നും മറ്റ് കമ്പനികൾക്കു വിൽക്കാൻ കരാറില്ലാത്തതിനാൽ കുറഞ്ഞ വിഹിതം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമുള്ള കമ്പനിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.
എന്നാൽ മുൻഗണനാടിസ്ഥാനത്തിലുള്ള വിഹിതം ഒരു അവകാശമായി ഉന്നയിക്കാനാകില്ലെന്നും, ഇത് സർക്കാരിന്റെ ദേശീയ നയത്തിൽ മാറ്റം വരുത്തുന്നതിന് തുല്യമാണെന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം പരിഗണിച്ച സുപ്രീംകോടതി ഇപ്പോൾ തുടർനടപടികൾ തടഞ്ഞുകൊണ്ട് തൽസ്ഥിതി തുടരാൻ ഉത്തരവിടുകയായിരുന്നു. അതേസമയം രാജ്യത്തെ 20 ശതമാനം എഥനോൾ മിശ്രണ പദ്ധതി ഇപ്പോഴും വിലയിരുത്തി വരികയാണെന്നും അടുത്തവർഷം ഇതിന്റെ ഫലം വ്യക്തമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
Business
കൊച്ചി: പശ്ചിമേഷ്യയിൽ മൂന്നു മാസം നീണ്ടുനിന്ന സംഘർഷം കേരളത്തിൽനിന്നുള്ള വ്യോമ, കപ്പൽമാർഗമുള്ള ചരക്കു കയറ്റുമതിയെ ഗുരുതരമായി ബാധിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ), കാലിക്കട്ട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മാർച്ച്-മേയ് മാസങ്ങളിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.
കേരള എക്സ്പോർട്ടേഴ്സ് ഫോറം തയാറാക്കിയ റിപ്പോർട്ട് പ്രകാരം കനത്ത പ്രഹരമാണ് മൂന്നു മാസം നീണ്ട യുദ്ധം കേരളത്തിൽനിന്നുള്ള വ്യോമമാർഗമുള്ള കയറ്റുമതിയെ ഏൽപ്പിച്ചത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026 മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്തെ പ്രധാന എയർപോർട്ടുകളായ കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിൽനിന്നും ഉള്ള പെരിഷബിൾ (പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ) കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള കയറ്റുമതിയെയും യുദ്ധം ഗുരുതരമായി ബാധിച്ചു.
കൊച്ചി വിമാനത്താവളം വഴിയുള്ള കയറ്റുമതി
ഇക്കാലയളവിൽ സിയാൽ വഴിയുള്ള എയർ കാർഗോയിൽ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം മാർച്ചിൽ 3,146.9 ടണ്‍ കയറ്റുമതി നടത്തിയ സ്ഥാനത്ത് ഇത്തവണ 36.41 ശതമാനം ഇടിഞ്ഞ് 2000 ടണ്ണായി കുറഞ്ഞു. ഏപ്രിലിൽ 2992 ടണ്ണായി ഉയർന്നെങ്കിലും കഴിഞ്ഞ വർഷത്തെ 4370.7 ടണ്ണിൽ നിന്ന് വളരെ കുറവാണിത്. 31.54 ശതമാനത്തിന്റെ കുറവാണിത്. മേയ് മാസത്തിലും നെടുന്പാശേരി വിമാനത്താവളം വഴിയുള്ള കയറ്റുമതി കൂടിയെങ്കിലും പഴയ നിലയിലേക്ക് തിരിച്ചെത്തിയില്ല. മുൻവർഷം ഇതേ കാലയളവിലെ 4563.6 ടണ്ണിൽനിന്ന് 32.84 ശതമാനം താഴ്ന്ന് 3065 മെട്രിക് ടണ്‍ മാത്രമായി.
കോഴിക്കോട് വഴി
കോഴിക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതിയിൽ വൻ ഇടിവാണ് മൂന്നുമാസമുണ്ടായത്.
2025 മാർച്ചിൽ 2900.96 ടണ്‍ കയറിപ്പോയിടത്ത് ഇത്തവണ 53.35 ശതമാനം താഴ്ന്ന് 1353.2 ടണ്ണായി ഒതുങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിൽ 3818.93 ടണ്‍ കയറ്റിവിട്ടതിനെ അപേക്ഷിച്ച് 55.73 ശതമാനം കുറഞ്ഞ് ഇത്തവണ 1690.52 ടണ്ണിലെത്തി. മേയിലെ കയറ്റുമതി കഴിഞ്ഞ രണ്ടു മാസത്തേക്കാൾ താഴ്ന്നു. മുൻവർഷം 3384.42 മെട്രിക് ടണ്‍ ആയിരുന്നത് ഇത്തവണ 56.63 ശതമാനം ഇടിഞ്ഞ് 1467.96 ടണ്ണായി.
തുറമുഖം വഴിയുള്ള കയറ്റുമതിയിലും ഇടിവ്
കൊച്ചിൻ തുറമുഖം വഴി കടൽമാർഗമുള്ള കയറ്റുമതിയെയും പ്രതിസന്ധി ബാധിച്ചു. ഷിപ്പിംഗ് ചാർജുകൾ എട്ടിരട്ടിയിലധികം വർധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. 2025 മാർച്ചിൽ 13,580 ടിഇയു (ട്വന്റി ഫൂട്ട് ഇക്വിലവന്റ് യൂണിറ്റ്- ചരക്കുകളുടെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു അന്താരാഷ്ട്ര ഏകകം) കയറ്റുമതി നടത്തിയപ്പോൾ ഈ വർഷമിത് 11,238 ടിഇയു ആയി ഇടിഞ്ഞു. 2025 ഏപ്രിലിലെ 11,866 ടിഇയു കയറ്റുമതി ഇത്തവണ 8622 ടിഇയുവിലേക്ക് കൂപ്പുകുത്തി.
യുദ്ധ പ്രതിസന്ധി സംസ്ഥാനത്തെ കഠിനമായി ബാധിച്ചിട്ടുണ്ട്. കാരണം, സമുദ്രവിഭവങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മറ്റ് കാർഷിക ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ പെട്ടെന്ന് കേടുവരുന്ന കേരളത്തിന്റെ കയറ്റുമതി സാധനങ്ങളുടെ വലിയൊരു പങ്ക് ഗൾഫ് രാജ്യങ്ങൾ വഴിയാണ്, പ്രത്യേകിച്ച് പ്രധാന ട്രാൻസ്ഷിപ്പ്മെന്റ്-വിതരണ കേന്ദ്രമായ ദുബായ് വഴിയാണ് അയയ്ക്കുന്നത്. -കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി അളവിൽ ഉണ്ടായ കുത്തനെയുള്ള ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് അവിടത്തെ പരിമിതമായ കാർഗോ കൈകാര്യം ചെയ്യൽ ശേഷിയാണ്. ഇതിന് വിപരീതമായി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ ചരക്ക് കണ്സൈൻമെന്റുകൾ കൊണ്ടുപോകാൻ ശേഷിയുള്ള വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇത് കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യവും , ഉയർന്ന കാർഗോ ലഭ്യതയും ഉറപ്പാക്കുന്നു. ചരക്കയപ്പ് വൈകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.