Business
കോട്ടയം: ഓണക്കാലവും ചിങ്ങം പിറക്കുന്നതോടെ വിവാഹ സീസണും എത്തുമ്പോള്‍ പ്രതീക്ഷകളും ആശങ്കകളുമായി പപ്പട നിര്‍മാണ മേഖല. ഓണസദ്യയില്‍ നിന്ന് ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് പപ്പടം. എന്നാൽ, മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ ബുദ്ധിമുട്ടിലുടെയാണ് പരമ്പരാഗത പപ്പട നിര്‍മാണ മേഖല കടന്നു പോകുന്നത്.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലി വര്‍ധിച്ചതും പപ്പടത്തിനു വില കൂട്ടാനാവാത്തതുമാണ് തിരിച്ചടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിലക്കുറവില്‍ പപ്പടം വിപണിയിലെത്തുന്നതും തൊഴില്‍ മേഖലയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. വിപണിയില്‍ പപ്പടം കിലോഗ്രാമിനു മൊത്തവില 170- 180 രൂപയും ചില്ലറ വില 200 രൂപയുമാണ്.
ഉഴുന്നുമാവ് അടക്കമുള്ള ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന നാടന്‍ പപ്പടങ്ങള്‍ക്കാണ് ഡിമാൻഡ് കൂടുതല്‍. ഉഴുന്നുപൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍.
മൂന്നു മാസത്തിനിടെ ഒരുചാക്ക് ഉഴുന്നുമാവിനു 1000 രൂപയുടെ വര്‍ധനയുണ്ടായി. 50 കിലോഗ്രാമിന്റെ ഒരു ചാക്ക് ഉഴുന്നുമാവിന് ഇപ്പോള്‍ 5900-6000 രൂപയാണ് വില. ഇതിനു പപ്പടം പരത്താന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, നല്ലെണ്ണ, ഉപ്പ് എന്നിവയുടെ വില വര്‍ധിച്ചു.
മാവ് കുഴച്ച് ഉരുളയാക്കിയശേഷം പരത്തും. പിന്നെ റോളറിലൂടെ കടത്തിവിട്ടാണ് പപ്പട നിര്‍മാണം. തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അരിമാവ് വിതറും. ഇപ്പോള്‍ മാവ് കുഴയ്ക്കുന്നത് മുതല്‍ അരിമാവ വിതറുന്നത് വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കില്‍ നിരത്തി പാകത്തിന് ഉണക്കിയെടുക്കും. കറന്റ് ചാര്‍ജ് ഉള്‍പ്പെടെ വര്‍ധിച്ചതിനാല്‍ യന്ത്രത്തില്‍ പപ്പടം നിര്‍മാണം നടത്തുന്നതും വലിയ വെല്ലുവിളിയാണ്.
വീടുകളില്‍ പപ്പടം നിര്‍മിച്ചു നല്കിയിരുന്നവരില് പലരും യന്ത്രവല്‍കൃത വ്യവസായ യൂണിറ്റുകളായി പപ്പട നിര്‍മാണം ആരംഭിച്ചു തൊഴില്‍ നിലനിര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. കാര്യമായ വരുമാനമില്ലാത്തതിനാല്‍ പുതിയ തലമുറ ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നുമില്ല.
കിലോഗ്രാമിന് 240 രൂപ ലഭിക്കണം
പപ്പട നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതനുസരിച്ചു പപ്പടത്തിനു വില ലഭിക്കാത്താണ് വലിയ പ്രതിസന്ധി. നിര്‍മാതാക്കള്‍ക്കു കിലോഗ്രാമിനു 240രൂപ ലഭിച്ചെങ്കില്‍ മാത്രമേ നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
Business
കൊച്ചി: അത്തം മുതല്‍ തിരുവോണം വരെ 10 ദിവസത്തേക്ക് "അത്തം പത്തോണം' മേളയുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്.
ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങള്ക്ക് ആകര്‍ഷകമായ കോംബോ ഓഫറുകള്‍, 30,000 രൂപ വരെ കാഷ്ബാക്ക്, ഉറപ്പായ സമ്മാനങ്ങള്‍, ഈസി ഇഎംഐ, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, അഡീഷണല്‍ വാറന്റി പദ്ധതികള്‍ തുടങ്ങി നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
എസ്ബിഐയുമായുള്ള സഹകരണത്തിലൂടെ പിട്ടാപ്പിള്ളില്നിന്ന് പര്‍ച്ചേസ് ചെയ്യുന്ന എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്ന എക്സ്ക്ലൂസീവ് സ്കീമും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 13,000 രൂപ വരെ മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങളും ലഭ്യമാണ്.
കേരളത്തിലെ 87 പിട്ടാപ്പിള്ളില്‍ ഷോറൂമുകളിലും ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യമുണ്ട്. വമ്പന്‍ ഓണം കൊമ്പന് ഓഫര്‍ സമ്മാന പദ്ധതിയിലൂടെ ഓണക്കാലത്ത് പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 5,000ത്തിലധികംപേർക്ക് സമ്മാനം ലഭിക്കും.
നാലു വര്‍ഷം വരെ വാറന്റി ലഭിക്കുന്ന പദ്ധതികള്‍ക്കും പിട്ടാപ്പിള്ളില്‍ വീകെയര്‍ പ്രോഗ്രാമിലൂടെയുള്ള അധിക വാറന്റി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗിനും പ്രത്യേക ഓണം ഓഫറുകള്‍ ലഭ്യമാണ്.
Business
കൊച്ചി: റീട്ടെയില്‍ ജ്വല്ലറി രംഗത്ത് പുതിയ ഷോപ്പിംഗ് അനുഭവത്തിന് തുടക്കമിട്ട് വിന്‍സ്മെര ജുവല്‍സിന്റെ കൊച്ചിയിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. എംജി റോഡില്‍ ആരംഭിച്ച പുതിയ ഷോറൂം നടനും വിന്‍സ്മെര ജുവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്ട് തുടക്കംകുറിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും യുഎഇയിലുമായി ആറ് ഷോറൂമുകളിലേക്ക് വളര്‍ന്ന വിന്‍സ്മെര ജുവല്‍സിന്റെ ഏഴാമത്തെ ഷോറൂമാണ് കൊച്ചിയിലേത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വിപുലമായ ആഭരണ ശേഖരവുമാണ് എംജി റോഡിലെ പുതിയ ഷോറൂമിന്റെ പ്രധാന ആകര്‍ഷണം.
പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്ന ആഭരണങ്ങള്‍ മുതല്‍ ആധുനിക ഡിസൈനുകള്‍ വരെ, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ മുതല്‍ രാജകീയ പ്രൗഢിയാര്‍ന്ന ബ്രൈഡല്‍ കളക്ഷനുകള്‍ വരെ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലും യുഎഇയിലുമുള്ള അത്യാധുനിക ആഭരണ നിര്‍മാണ ഫാക്ടറികള്‍, ആയിരത്തിലധികം വരുന്ന വിദഗ്ധരായ ആഭരണ ശില്പികള്, ലോകോത്തര നിലവാരത്തിലുള്ള മെഷിനറികള്‍ ഇവയെല്ലാം വിന്സ്മെരയെ വ്യത്യസ്തമാക്കുന്നു.
പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് എന്നും വഴിയൊരുക്കുന്ന കൊച്ചിയുടെ സ്റ്റൈലിനും സ്പീഡിനും ഇണങ്ങുന്നൊരു ജ്വല്ലറി ഷോപ്പിംഗ് അനുഭവമാണ് വിന്‍സ്മെരയുടെ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. വിപുലമായ ആഭരണശേഖരവും ആധുനികമായ ഷോപ്പിംഗ് സൗകര്യങ്ങളും ഒരുമിക്കുന്ന ഈ ഷോറൂം, ആഭരണപ്രേമികള്‍ക്ക് പുതിയൊരു വിസ്മയം സമ്മാനിക്കുമെന്നതില്‍ സംശയമില്ലെന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വിന്‍സ്മെരയുടെ ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ പറഞ്ഞു.
തനതായ ആഭരണ ഡിസൈനുകളിലൂടെയും വൈവിധ്യമാര്‍ന്ന ശേഖരങ്ങളിലൂടെയും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനൊപ്പം, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും പുതുമയാര്‍ന്നതുമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം ഒരുക്കുക എന്നതാണ് കൊച്ചിയിലെ പുതിയ ഷോറൂമിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് ദിനേശ് കാമ്പ്രത്ത് പറഞ്ഞു.
Business
ഇന്ത്യയുടെ ഇലക്ട്രിക് വാഹന രംഗത്തെ കുതിപ്പ് കാറുകളിലോ ഇരുചക്രവാഹനങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല, അത് ധാരാളം തൊഴിലവസരങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 2026ൽ ഐടി, എഫ്എംസിജി, പരന്പരാഗത നിർമാണ മേഖലകളിൽ നിയമനങ്ങൾ മിതമായ നിരക്കിൽ തുടരുന്പോഴും രാജ്യത്തെ ഇലക്ട്രിക് വാഹന വ്യവസായം ഏറ്റവും വേഗത്തിൽ വളരുന്ന തൊഴിൽദായക മേഖലയായി മുന്നേറുകയാണ്.
തൊഴിൽരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖല 2030-ഓടെ മൂന്നു മുതൽ നാലു കോടി വരെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിൽ ഭൂരിഭാഗവും പരന്പരാഗത വാഹന നിർമാണ മേഖലയ്ക്ക് പുറത്തുള്ള അനുബന്ധ മേഖലകളിൽ നിന്നായിരിക്കും ഉയർന്നു വരിക.
എച്ച്ആർ സൊല്യൂഷൻസ് കന്പനിയായ അഡെക്കോ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നതനുസരിച്ച് പരന്പരാഗത വാഹന നിർമാണ മേഖലയ്ക്കു പുറത്തായിരിക്കും ഈ തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും രൂപപ്പെടുന്നത്.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ
വികസിക്കുന്ന മേഖലകൾ: ബാറ്ററി നിർമാണം, ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ, ഫ്ലീറ്റ് ഓപ്പറേഷൻസ്, സോഫ്റ്റ്വേർ വികസനം, വാഹന സർവീസിംഗ്, ബാറ്ററി റീസൈക്ലിംഗ് എന്നിവയിലുടനീളം ഇവി ഇക്കോസിസ്റ്റത്തിന്റെ വികാസം പുതിയ അവസരങ്ങൾ തുറന്നുനൽകും.
തൊഴിൽ വളർച്ച: ഈ മേഖലയിലെ നിയമനങ്ങൾ പ്രതിവർഷം 15 % മുതൽ 20 % വരെ വളരുമെന്നും, വിദഗ്ധ തൊഴിലുകൾക്കുള്ള ആവശ്യകത ഏകദേശം 35 % വരെ വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പരോക്ഷ തൊഴിലുകൾ: പ്രതീക്ഷിക്കുന്ന തൊഴിലവസരങ്ങളിൽ വലിയൊരു പങ്ക് പരോക്ഷ തൊഴിലുകളായിരിക്കും. ആകെയുള്ള തൊഴിലവസരങ്ങളിൽ 10% മുതൽ 15% വരെ മാത്രമായിരിക്കും ഇവി കന്പനികളുമായും നിർമാണവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. ബാക്കി 85 % മുതൽ 90 % വരെ തൊഴിലുകളും ഇലക്ട്രിക് വാഹന മേഖലയെ പിന്തുണയ്ക്കുന്ന മറ്റ് ബിസിനസുകളിൽനിന്നും സേവനങ്ങളിൽ നിന്നുമുള്ളതായിരിക്കും. ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കലും പരിപാലനവും, ബാറ്ററി സർവീസിംഗും റീസൈക്ലിംഗും, ഫ്ലീറ്റ് മാനേജ്മെന്റ്, വാഹന അറ്റകുറ്റപ്പണികൾ, അനുബന്ധ ഘടകങ്ങളുടെ വിതരണം, സാങ്കേതിക സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിർമാണ മേഖല മുന്നിൽതന്നെ
റിപ്പോർട്ട് പ്രകാരം, ഈ മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാവായി നിർമാണ മേഖല തുടരുന്നു. മൊത്തം തൊഴിൽ ആവശ്യകതയുടെ 50-55 % തമിഴ്നാട് (15.24 %), കർണാടക (6.3 %), മഹാരാഷ്ട്ര (13 %), ഗുജറാത്ത് (13 %), തെലുങ്കാന (5 %), എൻ.സി.ആർ (6 %) തുടങ്ങിയ പ്രമുഖ ഓട്ടോമോട്ടീവ് കേന്ദ്രങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
വിദഗ്ധരെ വേണം
ഈ മാറ്റം ഓട്ടോമൊബൈൽ മേഖലയിൽ ആവശ്യമായ തൊഴിൽ നൈപുണ്യങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തും. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഇലക്ട്രോണിക്സ്, ബാറ്ററികൾ, സോഫ്റ്റ്വേർ എന്നിവയെ ആശ്രയിക്കുന്നതിനാൽ, ബാറ്ററി ടെക്നോളജി, പവർ ഇലക്ട്രോണിക്സ്, എംബഡഡ് സിസ്റ്റംസ്, സോഫ്റ്റ്വേർ വികസനം, ഇവി ഡയഗ്നോസ്റ്റിക്സ്, ഡാറ്റ എന്നിവയിൽ വിദഗ്ധരായ വ്യക്തികൾക്ക് ആവശ്യക്കാരേറും.
പുതിയ ബിസിനസുകൾ തുറക്കും
ഇന്ത്യയിലുടനീളം പൊതു-വാണിജ്യ ചാർജിംഗ് സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ ചാർജിംഗ് അടിസ്ഥാന മേഖല വൻതോതിൽ തൊഴിലവസരങ്ങൾ നൽകുന്ന ഒന്നായി മാറും. കൂടാതെ, ഇവികളുടെയും കാലാവധി കഴിഞ്ഞ ബാറ്ററികളുടെയും എണ്ണം കൂടുന്പോൾ, ബാറ്ററി റീസൈക്ലിംഗും അവയുടെ പുനരുപയോഗ സാധ്യതകളും പുതിയ ബിസിനസുകൾക്കും തൊഴിലവസരങ്ങൾക്കും വഴിതുറക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ചെറിയ നഗരങ്ങളിലേക്കും വാണിജ്യ വാഹന വ്യൂഹങ്ങളിലേക്കും ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളിലേക്കും വ്യാപിക്കുന്നതോടെ, പ്രമുഖ വാഹന നിർമാണ കേന്ദ്രങ്ങൾക്ക് പുറത്തേക്കും ഈ തൊഴിലവസരങ്ങൾ വികസിക്കും.
Business
കോട്ടയം: ഓക്സിജൻ ദ് ഡിജിറ്റിൽ എക്സ്പേർട്ട് ഷോറൂമുകളിൽ ന്യൂജെൻ ഓണം കാന്പയിന്റെ ഭാഗമായുള്ള ഫ്രീഡം സെയിൽ 17ന് അവസാനിക്കും.
രാവിലെ 10 മുതൽ രാത്രി 12 വരെ നടത്തുന്ന സെയിലിൽ വൻവിലക്കുറവിലും ഓഫറിലും ഡിജിറ്റൽ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയൻസുകളും ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് ഓക്സിജന്റെ എല്ലാ ഷോറൂമുകളും രാവിലെ ഒന്‍പത് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.
മൊബൈൽ ഫോണ്‍ വാങ്ങുന്പോൾ 15,000 രൂപ വരെ വിലമതിക്കുന്ന ഗാഡ്ജറ്റുകൾ തെരഞ്ഞെടുക്കാം. 5 ജി മൊബൈലുകൾ 12,900 രൂപ മുതൽ ലഭിക്കും. എൽഇഡി ടിവി 7999 രൂപ മുതലും വാഷിംഗ് മെഷീൻ 7499 രൂപ മുതലും നാല് വർഷ വാറന്റിയോടുകൂടിയ സിംഗിൾ ഡോർ ഫ്രിഡ്ജ് 11,499 രൂപ മുതലും ഷോറൂമുകളിൽ ലഭിക്കും.
34,990 രൂപ മുതൽ ലാപ്ടോപ്പുകൾ ലഭ്യമാണ്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്ടോപ്പ് കിറ്റ് സമ്മാനം. ലാപ്ടോപ്പ് വാങ്ങുന്പോൾ 15,000 രൂപ വരെ ബാങ്ക് സ്പെഷ്യൽ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഒരു ബിഎൽഡിസി ഫാൻ വാങ്ങുന്പോൾ മറ്റൊന്ന് സൗജന്യം. 3 ജാർ മിക്സർ ഗ്രൈൻഡർ 1890 രൂപയ്ക്ക്. എയർഫ്രയറിനോടൊപ്പം 3999 രൂപയുടെ ഇടിയപ്പം മെഷീനും ഇൻഡക്ഷൻ കുക്കറിനോടൊപ്പം 2495 രൂപയുടെ 3 ലിറ്റർ പ്രഷർ കുക്കറും വാക്വം ക്ലീനറിനോടൊപ്പം 4990 രൂപയുടെ നാല് ലിറ്റർ എയർഫ്രയറും സൗജന്യം.
ഗാഡ്ജെറ്റുകൾക്ക് സ്പെഷ്യൽ ഓഫറാണ് ഫ്രീഡം സെയിലിലുള്ളത്. സ്മാർട്ട് വാച്ച് 650 രൂപ മുതലും നെക്ബാൻഡ് 199 രൂപ മുതലും ലഭ്യമാണ്. എപ്സണ് പ്രിന്ററുകൾ 13990 രൂപയിൽ ലഭ്യമാണ്. ഇൻവെർട്ടർ ആൻഡ് ബാറ്ററി ഓഫറിൽ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകൾ ഓക്സിജൻ ഷോറൂമിൽ ലഭിക്കും.
ഓണം കാന്പയിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഥാർ റോക്സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകൾ, വിദേശയാത്രകൾ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. ഫോണ്‍: 9020100100.
Business
കൊച്ചി: പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ബിസ്മി കണക്ട്, വമ്പനോണം ബംപറോണം ഓഫറിലൂടെ ഉപയോക്താക്കള്‍ക്കായി 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു.
കോടി രൂപയുടെ മെഗാ ബംപര്‍ സമ്മാനവും, നടത്തുന്ന ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഉണ്ടാകും. ആഴ്ചതോറും ലക്ഷം രൂപ വീതം നേടാനുള്ള അവസരവുമുണ്ട്.
ഹോം ആന്‍ഡ് ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രത്യേക എക്സ്ചേഞ്ച് ബോണസും ഉണ്ട്.
26,000 രൂപ വരെ ഇന്‍സ്റ്റന്റ് ബാങ്ക് കാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. എസ്ബിഐ കാര്‍ഡ് പര്‍ച്ചേസുകള്‍ക്കു 15,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടുണ്ട്.
ഓരോ ഉത്പന്നത്തിനും കൂടുതല്‍ സംരക്ഷണം നല്കുന്ന 2 പ്ലസ് 1 വര്‍ഷത്തെ അധിക വാറന്റി ആനുകൂല്യങ്ങളും ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങൾക്കു വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Business
കോട്ടയം: ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഹയർ ഇന്ത്യ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു.
ഫ്രിഡ്ജ്, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, സ്മാർട്ട് ടിവി, മൈക്രോവേവ് ഓവൻ, വാട്ടർ ഹീറ്റർ, റോബോട്ട് വാക്വം ക്ലീനർ തുടങ്ങിയ ഹയറിന്റെ ഗൃഹോപകരണങ്ങൾ വാങ്ങുന്നവർക്ക് ഓഫറുകൾ ലഭ്യമാകും.
ഓഫറിന്റെ ഭാഗമായി 25 ശതമാനം വരെ തൽക്ഷണ വിലക്കിഴിവ്, 18 മാസം വരെയുള്ള ഫിനാൻസിംഗ് സൗകര്യം, 994 രൂപ മുതൽ ആരംഭിക്കുന്ന സ്ഥിര ഇഎംഐ, യോഗ്യമായ വാങ്ങലുകൾക്ക് ഒരു ഇഎംഐ സൗജന്യം തുടങ്ങിയ ആനുകൂല്യങ്ങളാണ് ഹയർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹയറിന്റെ ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും അംഗീകൃത പാർട്ണർ സ്റ്റോറുകളിലും ഓഫറുകൾ ലഭ്യമാകും.
Business
കൊച്ചി: ഓണത്തോടനുബന്ധിച്ച് യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്കായി നിക്ഷേപങ്ങള്‍, വ്യക്തിഗത വായ്പകള്‍, വാഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കും നാട്ടിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണു പുതിയ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസികള്‍ക്കുള്ള എഫ്സിഎന്‍ആര്‍ (ബി) യുഎസ് ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 6.6 ശതമാനം വരെ പലിശ ലഭിക്കും. നികുതി ഇളവുകള്‍ക്കു പുറമേ നിക്ഷേപിച്ച തുകയും പലിശയും പൂര്‍ണമായും തിരികെ കൊണ്ടുപോകാനുള്ള സൗകര്യവും ഇതിലുണ്ട്.
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 7.25 ശതമാനം വരെയും, മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം വരെയും പലിശ നേടാം. ഡിജിറ്റലായി സ്ഥിരനിക്ഷേപം ആരംഭിക്കുന്നവര്‍ക്ക് ആകര്‍ഷകമായ യെസ് റിവാര്‍ഡ്സ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Business
കൊച്ചി: റീഗൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം നാളെ രാവിലെ 10ന് ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ പ്രവർത്തനം ആരംഭിക്കും. പ്രശസ്ത ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിക്കും.
നിലവിലുള്ള ഷോറൂമിനുപകരം ഉപഭോക്താകൾക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്്ഷനുകൾ, പരന്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കോൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി കളക്ഷനുകൾ എന്നിവയുടെ വിപുല ശേഖരം ഇവിടെയൊരുക്കിയിട്ടുണ്ട്.
ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ടുകൾ, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങളുടെ വലിയൊരു ശേഖരം ഒരുക്കിയിരിക്കുന്നു. അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ വിബിൻ ശിവദാസ് പറഞ്ഞു.
Business
കൊച്ചി: ഇന്ത്യയുടെ വിജയഗാഥയ്ക്കു സംഭാവന നല്കിയ പ്രധാന തൂണുകളിലൊന്ന് ആരോഗ്യരംഗമാണെന്ന് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിട്ടുള്ള വികസനം, ചികിത്സാ മികവ്, ഡിജിറ്റല്‍ പരിവര്‍ത്തനം, രോഗികള്‍ക്കു ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കുകയെന്ന പൊതുവായ ലക്ഷ്യം എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ആയുഷ്മാന്‍ ഭാരത്, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് തുടങ്ങിയ പദ്ധതികള്‍ ഈ മാറ്റത്തിന് വേഗത കൂട്ടിയിട്ടുണ്ട്. 94.8 കോടിയിലധികം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് ഐഡികള്‍ സൃഷ്ടിക്കപ്പെടുകയും 5.3 ലക്ഷത്തിലധികം ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ അതിന്റെ ആരോഗ്യപരിപാലന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഭകളെ സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയിട്ടുണ്ടെന്നും ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
Business
കൊച്ചി: റീട്ടെയ്ൽ ജൂവലര്‍ ഇന്ത്യ അവാര്‍ഡ്സ് 2026-ല്‍ ഗ്ലോ ബൈ കീര്‍ത്തിലാല്‍സിന് കളേര്‍ഡ് ജെംസ്റ്റോണ്‍ റിംഗ് പുരസ്കാരം ലഭിച്ചു.
വര്‍ണക്കല്ലുകള്‍, നാച്ചുറല്‍ ഡയമണ്ട്സ്, ആധുനിക ഡിസൈനുകള്‍ എന്നിവ സമന്വയിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യവും വൈവിധ്യമാര്‍ന്നതുമായ ആഭരണങ്ങള്‍ നിര്‍മിക്കുന്നതു കണക്കിലെടുത്താണ് അംഗീകാരം.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിഐഎ പ്രസിഡന്റ് ആന്‍ഡ് സിഇഒ പ്രിതേഷ് പട്ടേലില്‍നിന്നു കീര്‍ത്തിലാല്‍സ് ഹെഡ് മര്‍ച്ചന്‍ഡൈസിംഗ് സുബ്രഹ്മണി അവാര്‍ഡ് ഏറ്റുവാങ്ങി.
Business
കൊച്ചി: ഇന്‍ഡെല്‍ മണി 1000 രൂപ മുഖവിലയുള്ളതും, റിഡീം ചെയ്യാവുന്നതും, ഓഹരിയാക്കി മാറ്റാനാവാത്തതുമായ കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു.
വിപണിയില്‍ ലിസ്റ്റ് ചെയ്ത, സുരക്ഷിത കടപ്പത്രങ്ങളാണിവ. 18ന് ആരംഭിക്കുന്ന ഇഷ്യു 31 നു സമാപിക്കും.
നിക്ഷേപകര്‍ക്ക് ഈ കടപ്പത്രങ്ങളുടെ എല്ലാ സീരീസിലും, കുറഞ്ഞത് 10,000 രൂപയുടെ ഒന്നോ, ആയിരം രൂപവീതമുള്ള ഗുണിതങ്ങളായോ നിക്ഷേപിക്കാം. അടിസ്ഥാന ഇഷ്യു 250 കോടി രൂപയുടേതാണ്.
500 കോടി രൂപ വരെയുള്ള അധിക സബ്സ്ക്രപ്ഷന്‍ അനുവദനീയമാണ്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിനോ, നിലവിലുള്ള കടങ്ങളുടെ തിരിച്ചടവുകള്ക്കോ, പലിശയ്ക്കോ, പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കോ, സെബിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിധേയമായി ഉപയോഗിക്കുമെന്ന് ഇന്‍ഡെല്‍ മണി ഡയറക്ടര്‍ ഉമേഷ് മോഹനന് പറഞ്ഞു.
2026 മാര്‍ച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 4,103.90 കോടി രൂപയുടെ ആസ്തികളാണ് ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്നത്.
Business
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാരകമ്മി ജൂലൈയിൽ കഴിഞ്ഞ ആറു മാസത്തെ ഉയർന്ന നിരക്കിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 3198 കോടി ഡോളറായി (31.98 ബില്യണ്‍) ഉയർന്നു.
പശ്ചിമേഷ്യൻ യുദ്ധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവും ആഗോള ചരക്കുകൂലിയും ഉയർന്നതിനെത്തുടർന്നാണ് ജൂലൈയിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി പ്രതീക്ഷിച്ചതിലും വർധിച്ചത്. ജൂണിൽ ഇത് 3043 കോടി ഡോളർ (30.43 ബില്യണ്‍) ആയിരുന്നു.
കയറ്റുമതി ഉയർന്നു, പക്ഷേ...
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചരക്ക് കയറ്റുമതി ജൂലൈ മാസത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 4,424 കോടി (44.24 ബില്യണ്‍) ഡോളറിലെത്തി. 2022 ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,834 കോടി ഡോളറിനെയാണ് ഇത് മറികടന്നത്. ജൂണിൽ കയറ്റുമതി 4,041 (40.41 ബില്യണ്‍) കോടി ഡോളറായിരുന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സ്വർണത്തിന്റെയും ഇറക്കുമതിയിലുണ്ടായ ഉയർച്ചയും കാരണം ജൂണിലെ 7,084 കോടി ഡോളറിൽനിന്ന് (70.84 ബില്യൺ) ജൂലൈയിൽ ഇറക്കുമതി 7,622 കോടി (76.22 ബില്യണ്‍) ഡോളറായി ഉയർന്നു.
ചിപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി ജൂലൈയിൽ മുൻവർഷത്തെ അപേക്ഷിച്ച് 44 ശതമാനത്തിലധികം വർധിച്ച് 1,437 കോടി (14.37 ബില്യണ്‍) ഡോളറിലെത്തുകയും സ്വർണ ഇറക്കുമതി ഏകദേശം 5 ശതമാനം വർധിച്ച് 416 കോടി (4.16 ബില്യണ്‍) ഡോളറിലെത്തുകയും ചെയ്തു.
ആഗോളതലത്തിൽ ഉയർന്ന ക്രൂഡ് ഓയിൽ വിലയെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഓയിൽ ഇറക്കുമതി ജൂണിലെ 1,933 കോടി ഡോളറിനെ (19.33 ബില്യണ്‍) അപേക്ഷിച്ച് ജൂലൈയിൽ 1,831 കോടി (18.31 ബില്യണ്‍) ഡോളറിലെത്തി.
ഈ സാന്പത്തിക വർഷത്തിൽ ഇതുവരെ പെട്രോളിയം ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, എൻജിനിയറിംഗ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ശക്തമായ വളർച്ചയുണ്ടായതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. കൂടാതെ, ജൂലൈയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വർധിച്ച് 570 കോടി (5.7 ബില്യണ്‍) ഡോളറായി.
യുഎസ് തന്നെ പ്രധാന ലക്ഷ്യസ്ഥാനം
ഇന്ത്യൻ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി യുഎസ് തുടരുന്നു. ഏപ്രിൽ-ജൂലൈ കാലയളവിൽ 3,349 കോടി (33.49 ബില്യൺ) ഡോളറിന്റെ ചരക്കുകളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ നിരക്കിന് ഏതാണ്ട് തുല്യമാണ്.
യുഎസ് ജൂലൈയിൽ ഏർപ്പെടുത്തിയ 10 % തീരുവയിൽനിന്ന് ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ ഏകദേശം 45 ശതമാനത്തോളം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ശേഷിക്കുന്ന വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കാനുമായി ഇരു രാജ്യങ്ങളും സജീവമായി ചർച്ചകൾ നടത്തി വരികയാണെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സേവന മേഖലയിൽ മിച്ചം
സേവന മേഖലയിലെ കയറ്റുമതി ജൂലൈയിൽ 3,589 കോടി (35.89 ബില്യണ്‍) ഡോളറായി ശക്തമായി തുടർന്നു. സേവന ഇറക്കുമതി 1,894 കോടി (18.94 ബില്യൺ) ഡോളറായിരുന്നു. ഇതോടെ സേവന മേഖലയിൽ 1,695 കോടി (16.95 ബില്യൺ) ഡോളറിന്റെ മിച്ചംകൈവരിക്കാൻ സാധിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Business
കണ്ണൂർ: കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക് വടക്കൻ കേരളത്തിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മേഖലയിൽ അഞ്ചു പുതിയ ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്ന് ബാങ്കിന്റെ എക്സ്ക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ടി. ആന്റോ ജോർജ്. എടൂർ, ഉളിക്കൽ, മാട്ടൂൽ, മയ്യിൽ, പാനൂർ എന്നിവിട ങ്ങളിലെ ബ്രാഞ്ചുകളുടെ ഉദ്ഘാടനം ചിങ്ങം ഒന്നായ ഓഗസ്റ്റ്17ന് നടക്കുമെന്ന് കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
പയ്യാവൂർ റോഡിലെ ഉളിക്കൽ ബ്രാഞ്ച് രാവിലെ ഒന്‍പതിനും, മാടത്തിൽ-എടൂർ റോഡിലുള്ള പുത്തൻപുരക്കൽ ബിൽഡിംഗിലെ എടൂർ ബ്രാഞ്ച് രാവിലെ 10 നും മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ചന്പാട് റോഡിലെ പികെവൈ പ്ലാസ ബിൽഡിംഗിലെ പാനൂർ ബ്രാഞ്ച് രാവിലെ 11.30ന് ഷാഫി പറന്പിൽ എംപിയും, മയ്യിൽ കൃപ കോംപ്ലക്സിലെ ബ്രാഞ്ച് ഉച്ചകഴിഞ്ഞു മൂന്നിന് ടി.കെ. ഗോവിന്ദൻ എംഎൽഎയും, മാട്ടൂൽ പെട്രോൾ പന്പിന് എതിർവശത്തെ എംആർസെഡ് കോംപ്ലക്സിലെ ബ്രാഞ്ച് വൈകുന്നേരം 4.30 മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂലും ഉദ്ഘാടനം ചെയ്യും.
ഒപ്പം ഉദുമ, പുൽപ്പള്ളി, കരുവഞ്ചാൽ, ഇരിക്കൂർ, പൈസക്കരി ബാങ്കുകൾ നവീകരിച്ചതിന്റെ ഉദ്ഘാടനവും17ന് നടക്കും. ആധുനിക ബാങ്കിംഗ് സൗകര്യങ്ങളോടെയും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ആണ് ബ്രാഞ്ചുകളുടെ നവീകരണം.
ഓണം പ്രമാണിച്ച് ജില്ലയിലെ അഞ്ച് പുതിയ ബ്രാഞ്ചുകളിലും ലോക്കർ ഫീസിന് 50 ശതമാനത്തിന്റെ ഇളവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഗ്രാമീണ-നഗര മേഖലകളിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. രമേഷ് പറഞ്ഞു.
മലബാറിൽ നിലവിൽ 50 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് അത് 55 ആയി ഉയർന്നു. കണ്ണൂർ ജില്ലയിൽ 24 ബാങ്കുകളുടെ സ്ഥാനത്ത് ഈ മാസം 17 ഓടെ അത് 29 ആയി ഉയരും. സെപ്റ്റംബർ 30 ഓടെ 16 പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് ബാങ്കിന്റെ തീരുമാനമെന്നും കെ.പി. രമേഷ് പറഞ്ഞു.
97 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് സാങ്കേതിക വിദ്യ, നവീനത, ഉപഭോക്തൃ സേവനം എന്നിവയിൽ നിക്ഷേപം നടത്തുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ശൃംഖല കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഡെപ്യൂട്ടി ജനറൽ മാനേജരും കണ്ണൂർ റീജണൽ ഹെഡുമായ ജോർജ് ജോസഫ് പറഞ്ഞു.
Business
കൊച്ചി: ഐസിഎല്‍ ഒന്നിച്ചോണം പൊന്നോണം സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. ഐസിഎല്‍ സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, സിഇഒയും വൈസ് ചെയര്‍മാനുമായ ഉമ അനില്‍കുമാര്‍, സിപിഎം ജില്ല സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, സിപിഐ സെക്രട്ടറി എന്‍.കെ. ഉദയ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുലിക്കളി ,കുമ്മാട്ടി, തെയ്യം ,തിറ, തിരുവാതിരകളി, കഥകളി തുടങ്ങി കേരള തനിമയുള്ള കലാരൂപങ്ങള്‍ എല്ലാം അണിനിരത്തി അതിഗംഭീര ഘോഷയാത്രയാണ് ഇത്തവണ ഒരുക്കുന്നത്. കൂടാതെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍ അറിയിച്ചു.
Business
കോട്ടയം: നല്ല കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിൽ മുപ്പതു വർഷത്തെ പാരമ്പര്യം ചാവറ മാട്രിമണിയുടെ പ്രവർത്തനങ്ങളെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നെന്നു നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ചാവറ മാട്രിമണിയുടെ നവീകരിച്ച കോട്ടയം ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം സഹായമെത്രാൻ മാർ ഗീവർഗീസ് അപ്രേം ആശീർവാദകർമം നിർവഹിച്ചു. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദർശന കൾച്ചറൽ സെന്റർ ഡയറക് ടർ ഫാ. തോമസ് പുതുശേരി, മുനിസിപ്പൽ കൗൺസിലർ അഡ്വ.ജോഫി മരിയ ജോൺ, ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജനറൽ മാനേജർ ജോസഫ് മാത്യു, ബിജു ജോബ് എന്നിവർ പ്രസംഗിച്ചു.
Business
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൈജിയില്‍ മാസ് ഫ്രീഡം സെയില്‍ തുടങ്ങി.
ഓഗസ്റ്റ് 16 വരെ നാലു ദിവസം നീളുന്ന ഈ സെയിലില്‍ മൈജി സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ആയിരക്കണക്കിന് ഉറപ്പു സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ വിലക്കുറവും, കോംമ്പോ ഓഫറുകളുമാണ് ഉപയോക്താക്കള്‍ക്കു സമ്മാനിക്കുന്നത്. ഈ ദിവസങ്ങളില്‍ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ രാത്രി 12വരെ തുറന്ന് പ്രവര്‍ത്തിക്കുന്നു.
സ്ക്രാച്ച് & വിന്നിലൂടെ 250 സ്മാര്‍ട്ട്ഫോണ്‍, 500 സ്മാര്‍ട്ട് ടിവി, 500 വാഷിംഗ് മെഷീന്, 500 റെഫ്രിജറേറ്റര്‍, 500 പാര്‍ട്ടി സ്പീക്കര്‍, 1000 മിക്സര്‍ ഗ്രൈന്‍ഡര്‍, കൂടാതെ കസ്റ്റമേഴ്സിന് 100ശതമാനം വരെ മൂല്യമുള്ള കാഷ്ബാക്ക് വൗച്ചര്‍, 10,000 രൂപ മൂല്യമുള്ള ഡിസ്കൗണ്ട് വൗച്ചറുകള്‍ എന്നിവ നേടാനും അവസരമുണ്ട്.
കൂടാതെ ലേഡീസ് ബാഗ്, ഗ്ലാസ് കുക്ക് വെയര്‍ സെറ്റ്, സ്റ്റീല്‍ ഫ്ലാസ്ക്ക് തുടങ്ങി ആയിരക്കണക്കിനു സമ്മാനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. 5,000 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിനാണ് സ്ക്രാച്ച് ആന്‍ഡ് വിന്നില് പങ്കെടുക്കാന്‍ അവസരമുണ്ടാവുക.
ഇതിനു പുറമേ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായെത്തുന്ന മൈജി ഓണം മാസ് ഓണം സീസണ് 4ലെ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള ഇരട്ട അവസരമാവുകയാണ് ഈ ഫ്രീഡം സെയില്‍.
20 കാര്‍, 25 സ്കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്റർനാഷണല്‍ ട്രിപ്പ് ( 25 ദമ്പതികള്‍ക്ക്) കൂടാതെ ബമ്പര്‍ സമ്മാനമായി ഒരാള്‍ക്ക് ബിഎം ഡബ്ല്യു കാര്‍ എന്നീ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണു മൈജി ഓണം മാസ് ഓണത്തിലൂടെ മൈജി ഒരുക്കിയിരിക്കുന്നത്.
Business
തൃശൂർ: ഡോ. ബോബി ചെമ്മണൂർ പ്രമോട്ടറായുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ 250 കോടി രൂപ അനുവദിച്ചു.
അംഗങ്ങളുടെ സാന്പത്തിക ഉന്നമനത്തിനും കുറഞ്ഞനിരക്കിൽ വായ്പ നൽകുന്നതിനും തുക സഹായകമാകും. ഈ സാന്പത്തികവർഷം ആരംഭിക്കുന്ന 50 പുതിയ സിഎഫ്സികളുടെ പ്രവർത്തനങ്ങൾക്കും ഗോ ഗ്രീൻ സംരംഭത്തിലൂടെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കും ഇതു കരുത്തേകും.
മെന്പർമാർക്ക് വർഷാവർഷം ലാഭവിഹിതം നൽകിവരുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ സാന്പത്തികവർഷത്തിലും 87,000ൽപരം മെന്പർമാർക്ക് ലാഭവിഹിതം നൽകി.
അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണ്‍ഓവറുള്ള ഇന്ത്യയിലെ നന്പർവണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മലങ്കര സൊസൈറ്റിയെ മാറ്റുമെന്നും 2026-2027 സാന്പത്തികവർഷത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും സൊസൈറ്റി ചെയർമാൻ ജിസോ ബേബി അറിയിച്ചു.
സൊസൈറ്റിയിൽ അംഗത്വം എടുക്കുന്നതിനും വിവിധ സേവനങ്ങൾക്കും ബ്രാഞ്ചുകളുമായി ബന്ധപ്പെടാം.
Business
കോട്ടയം: ആദ്യത്തെ സംരംഭം തോല്‍ക്കുമായിരിക്കാം, കുറെ തോല്‍വികള്‍ കഴിയുമ്പോള്‍ ഒരു വിജയമെങ്കിലുമുണ്ടാകും. ആ വിജയത്തില്‍ നിന്നുമാകും നമുക്കും മറ്റുള്ളവര്‍ക്കും വിജയിക്കാന്‍ സാധിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് കാപ്പിക്കട ഉദ്ഘാടനത്തിനു പോയി എന്നു തെറ്റിദ്ധരിപ്പിക്കപ്പെടുകയും വൈറലാകുകയും ചെയ്ത സംരംഭം ബൈ മി എ കോഫിയുടെ സ്ഥാപകന്‍ ജിജോ സണ്ണിയുടെ ഈ വാക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ് നല്‍കിയത്.
ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിലെ ഓൺട്രപ്രണര്‍ഷിപ്പ് വിഭാഗം സംഘടിപ്പിച്ച സംവാദ പരിപാടിക്ക് എത്തിയതായിരുന്നു ആഗോള ക്രിയേറ്റര്‍ സപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമായ ‘ബൈ മി എ കോഫി’ ഫൗണ്ടര്‍ ജിജോ സണ്ണിയും കോ ഫൗണ്ടര്‍ അലീഷ ജോണും.
വായിക്കുകയും എഴുതുകയും ചെയ്യുന്നത് ചെറുപ്പം മുതലേയുള്ള ശീലമായിരുന്നു. ചെറുപ്പത്തില്‍ അച്ഛന് വാങ്ങിതന്ന കംപ്യട്ടറും വെബ്സൈറ്റ് ക്രിയേഷനു വേണ്ടി അമ്മ തന്ന 25,000 രൂപയും അറിവു നേടാനും സംരംഭകനാകാനും വലിയ പ്രചോദനമായെന്ന് ജിജോ പറഞ്ഞു. നല്ലതു പോലെ പണിയെടുക്കണം, അധ്വാനിക്കണം അപ്പോള്‍ വിജയമുണ്ടാകും.
സംരംഭകത്വ യാത്രയിലെ തുടക്കകാല അനുഭവങ്ങളും വെല്ലുവിളികളും ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന വഴികളും ഇരുവരും വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ജോലിക്കാര്‍ക്കു ശമ്പളം പോലും കൊടുക്കാന്‍ കഴിയാതിരുന്ന കാലത്തു നിന്ന് ആറേഴു വര്‍ഷം കൊണ്ടു പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ ടേണ്‍ ഓവറിലേക്കു കമ്പനിക്ക് ഉണ്ടായ വളര്‍ച്ചയും ഇവര്‍ അനുസ്മരിച്ചു. ഒരെണ്ണം പരാജയപ്പെട്ടെന്ന് കരുതി പുതിയ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാനുള്ള ആഗ്രഹം കളയരുതെന്ന് ഇവര്‍ വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി.
ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ക്ക് നേരിട്ട് പിന്തുണ നേടാനും ഡിജിറ്റല്‍ ഉത്പന്നങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്താനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് 2018 ല്‍ ജിജോ സണ്ണി, സഹോദരന് ജോസഫ് സണ്ണി, അലീഷാ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ബൈ മീ എ കോഫി. ഇതിന്റെ വളര്‍ച്ചയുടെ നാള്‍വഴികളും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
ക്രിയേറ്റര്‍ ഇക്കോണമി, ഡിജിറ്റല്‍ സംരംഭകത്വം, കമ്യൂണിറ്റി ബില്‍ഡിംഗ്, ഉത്പന്ന വികസനം, സര്‍ഗാത്മകത, പ്രശ്നപരിഹാരം തുടങ്ങിയ ആധുനിക വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ജിജോ സണ്ണിയും അലീഷാ ജോണും മറുപടി നല്കി.
ജിജോ സണ്ണിയെയും അലീഷ ജോണിനെയും കോളജ് ബര്‍സാര്‍ ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍ പൊന്നാട അണിയിയിക്കുകയും ഉപഹാരം നല്‍കുയും ചെയ്തു. ഫാ. ജോസഫ് മുണ്ടയ്ക്കല്‍ ഇരുവരെയും പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴി, ഡോ. മോളിക്കുട്ടി, ഷാജി ആറ്റുപുറം, ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിനോയ് വിന്‍സെന്റ്് എന്നിവര്‍ പങ്കെടുത്തു.
Business
തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ടിൽ മിഡ്നൈറ്റ് സെയിൽ ആരംഭിച്ചു. 17 വരെ സംസ്ഥാനത്തെ എല്ലാ ജി-മാർട്ട് ഷോറൂമും രാത്രി 12 വരെ തുറന്നുപ്രവർത്തിക്കും.
ഈ ഉത്സവകാലത്ത് കോടിക്കണക്കിനു രൂപയുടെ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് നന്തിലത്ത് ജി-മാർട്ട് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരുഗ്രാം വീതം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതം വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി, 100 പേർക്ക് വാഷിംഗ് മെഷീൻ എന്നിവ സമ്മാനിക്കും.
ഓണത്തോടനുബന്ധിച്ച് അത്തം പത്തോണം ലാക്പതി ഓഫറിലൂടെ ഓഗസ്റ്റ് 10 മുതൽ 30 വരെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ ക്യാഷ്പ്രൈസും നൽകുന്നു.
ഇതിനുപുറമേ ജി-മാർട്ട് ഷോറൂമുകളിൽ ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യമാണ്. ഒപ്പം എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിത വായ്പകളും ലഭ്യമാണ്.
Business
കൊച്ചി: പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡായ വിന്‍സ്മെര ജൂവല്‍സിന്റെ ഏഴാമത് ഷോറൂം കൊച്ചിയില്‍ ആരംഭിക്കുന്നു.
എംജി. റോഡിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം നാളെ ഉച്ചയ്ക്ക് 12 ന് വിന്‍സ്മെരയുടെ ബ്രാന്‍ഡ് അംബാസഡറും നടനുമായ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.
Business
കൊച്ചി: കാക്കനാട് വള്ളത്തോള്‍ നഗറില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന സെന്റോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂം 17നു വൈകുന്നേരം 4.30നു നടന് മമ്മൂട്ടി ഉദ്ഘാടന ചെയ്യും.
ചടങ്ങില്‍ മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ മുഖ്യാതിഥിയാകും. കാക്കനാടിലെ ഏറ്റവും വലിയ ആഭരണ ഷോറൂമെന്ന പ്രത്യേകതയോടെയാണ് സെന്റോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉപയോക്താക്കള്‍ക്കായി വാതിലുകള്‍ തുറക്കുന്നത്.
Business
തുരുവനന്തപുരം: പുനരുപയോഗ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ റിന്യുവബിള്‍ എനര്‍ജി എക്സപോ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ കൊച്ചിയില്‍ നടത്തും. എക്സ്പോയുടെ ലോഗോ പ്രകാശനം വൈദ്യുതി ബോര്‍ഡ് സിഎംഡി എം.ജി രാജമാണിക്യം നിർവഹിച്ചു.ഇന്ത്യയിലെ പു:നരുപയോഗ ഊര്‍ജമേഖലയിലെ സ്ഥാപനങ്ങളെ സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജിയാണ്(കോര്‍) എക്സ്പോ സംഘടിപ്പിക്കുന്നത്.
കല്ലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുന്ന എക്സ്പോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പുനരുപയോഗ ഊര്‍ജ കമ്പനികള്‍, പ്രമുഖ ദേശീയ-അന്തര്‍ദേശിയ ബ്രാന്‍ഡുകള്‍, നിര്‍മാതാക്കള്‍, ടെക്നോളജി ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നയരൂപീകരണ രംഗത്തെ പ്രമുഖര്‍, ധനകാര്യ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.
സെപ്റ്റംബര്‍ 12 എക്സിബിഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വഹിക്കും. 11 ന് എക്സിബിഷന് സ്റ്റാള്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശന ചടങ്ങില്‍ പിഎം സൂര്യഘര്‍ പദ്ധതിയുടെ കേരളത്തിലെ ആദ്യ നോഡല്‍ ഓഫീസർ നൗഷാദ് ഷറഫുദ്ദീന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി(കോര്‍) പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം , സെക്രട്ടറി റോയി ക്രിസ്റ്റി, എനര്‍ജി കോണ്‍ക്ലേവ് കണ്‍വീനര്‍ മധു പത്തനിപ്പാടം എക്സ്പോ കമ്മിറ്റി ചെയര്മാന് അല്‍ നിഷാന്‍ ഷാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഭാവിയിലെ ഊര്‍ജ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക കോണ്‍ക്ലേവുകളും നടക്കും. എക്സിബിഷനോട് അനുബന്ധിച്ച് 50 ലക്ഷം രൂപയുടെ സോളാര്‍ ഉപകരണങ്ങളാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുക.
Business
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയിലും പവന് 1,13,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ ഉയർന്ന് 11,680 രൂപയിലെത്തി.
ബുധനാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചിരുന്നു. ഒരാഴ്ചത്തെ കുതിപ്പിനു പിന്നാലെ തിങ്കളാഴ്ച സ്വർണവില നേരിയ തോതിൽ താഴേക്കുപോയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്.
ഇതിനു പിന്നാലെ ചൊവ്വാഴ്ച രണ്ടുതവണയായി സ്വർണവില മാറിമറിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് ഒറ്റയടിക്ക് 290 രൂപയും പവന് 2,320 രൂപയുമാണ് ഉയർന്നത്. പിന്നാലെ ഉച്ചകഴിഞ്ഞ് പവന് 960 രൂപ കുറയുകയാണുണ്ടായത്. ഓഗസ്റ്റ് നാലിന് 1.05 ലക്ഷം രൂപയായിരുന്ന പവൻവിലയാണ് ചൊവ്വാഴ്ച 1.13 ലക്ഷം കടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8,000 രൂപയിലേറെയാണ് പവന് കൂടിയത്.
ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില 4,450 ഡോളർ വരെ ഉയർന്നശേഷം ഇപ്പോൾ 4,393 ഡോളറിലേക്ക് താഴ്ന്നു.
അതേസമയം, വെള്ളിവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു.
1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്.
1940 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു.
1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. 1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു.
1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.
2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു.
2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന് സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.
2012 മാര്‍ച്ചില്‍ ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.
2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.
2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന് സ്വര്‍ണത്തിന് 1,13,520 രൂപയായി.
Business
ന്യൂഡൽഹി: ഭക്ഷണസാധനങ്ങളുടെ വില ഉയർന്ന തോതിൽ തുടരുന്നതിനാൽ ജൂലൈയിൽ ഇന്ത്യയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം തുടർച്ചയായ നാലാം മാസവും ഉയർന്നു.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ജൂലൈയിൽ 4.45 ശതമാനത്തിലെത്തി.
ജൂണിൽ 4.38 ശതമാനമായിരുന്നു. തുടർച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനു മുകളിലെത്തുന്നത്. ഏപ്രിലിൽ 3.48 ശതമാനമായിരുന്ന പണപ്പെരുപ്പം അതിനുശേഷം ഒരു ശതമാനത്തോളം വർധിച്ചു.
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റമാണ് ഈ വർധനയ്ക്കു പ്രധാന കാരണം. ഉപഭോക്തൃ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിലെ 5.32 ശതമാനത്തിൽനിന്ന് ജൂലൈയിൽ 5.52 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ ഭക്ഷ്യപണപ്പെരുപ്പം 5.79 ശതമാനമായി ഉയർന്നപ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.05 ശതമാനമായിരുന്നു.
സാന്പത്തികവർഷത്തിന്റെ തുടക്കത്തിൽ കണ്ട പണപ്പെരുപ്പ പ്രവണതയിൽനിന്ന് വലിയൊരു മാറ്റം സംഭവിച്ചതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്ത പണപ്പെരുപ്പം ഏപ്രിലിലെ 3.48 ശതമാനത്തിൽനിന്ന് മേയിൽ 3.93 ശതമാനമായും ജൂണിൽ 4.38 ശതമാനമായും ജൂലൈയിൽ 4.45 ശതമാനമായും വർധിച്ചു.
ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം
ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റ സമ്മർദം തുടർച്ചയായി ഉയർന്ന നിലയിൽ തുടരുകയാണ്. ജൂണിലെ 4.74 ശതമാനത്തിൽനിന്ന് ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 4.84 ശതമാനമായി ഉയർന്നു. അതേസമയം, നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം 3.93 ശതമാനത്തിൽനിന്ന് 3.96 ശതമാനമായി നേരിയ വർധന രേഖപ്പെടുത്തി.
തെലുങ്കാന തന്നെ മുന്നിൽ
സംസ്ഥാനങ്ങൾക്കിടയിലും പണപ്പെരുപ്പ നിരക്കിൽ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. വൻകിട സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന മൊത്തം പണപ്പെരുപ്പം രേഖപ്പെടുത്തിയത് തെലുങ്കാനയിലാണ് (6.32 %). ആന്ധ്രാപ്രദേശ് (5.72 %), തമിഴ്നാട് (5.44 %), മധ്യപ്രദേശ് (4.91%), കർണാടക (4.89 %) എന്നിവയാണ് തൊട്ടുപിന്നിൽ. കേരളത്തിന്റെ പണപ്പെരുപ്പം 4.01 ശതമാനവുമായി ദേശീയ ശരാശരിയിലും താഴെയാണ്.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം വളരെ കുറഞ്ഞ തോതിലായിരുന്നു. മിസോറാമിൽ 1.84 ശതമാനവും, മേഘാലയയിൽ 2.31 ശതമാനവും, ത്രിപുരയിൽ 2.32 ശതമാനവുമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഡൽഹിയിലെ പണപ്പെരുപ്പവും താരതമ്യേന കുറഞ്ഞ നിലയിലായിരുന്നു (2.68 ശതമാനം).