പ്രതീകാത്മക ചിത്രം - എഐ
കോട്ടയം: പഴയ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് ഒഴിവാക്കി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വാഹനം പൊളിക്കല്‍ നയത്തോട് മുഖം തിരിച്ച് സംസ്ഥാനം.
കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷമാകുമ്പോഴേക്കും കേരളത്തില്‍ ഒരു അംഗീകൃത പൊളിക്കല്‍ കേന്ദ്രം പോലും പൂര്‍ണ സജ്ജമായിട്ടില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ വിവരാവകാശ മറുപടിയില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അംഗീകൃത പൊളിക്കല്‍ കേന്ദ്രം (ആർവിഎസ്എഫ്- Registered Vehicle Scrapping Facility) വഴി പൊളിച്ചത് 388 വാഹനങ്ങള്‍ മാത്രമാണ്.
2025ല്‍ ഒരു വാഹനമാണ് ഇത്തരത്തില്‍ പൊളിച്ചത്. 2026ല്‍ ഇതുവരെ 387 വാഹനങ്ങള്‍ പൊളിച്ചു. അതേസമയം അംഗീകൃത വാഹനം പൊളിക്കല്‍ കേന്ദ്രംവഴി വാഹനം പൊളിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് ഇതുവരെ 12 പേര് മാത്രമാണ്. പഴയ വാഹനം പൊളിച്ച് പുതിയത് വാങ്ങുന്നവര്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് കേന്ദ്രനയ പ്രകാരം ഉണ്ട്. 2023ല്‍ കേരളവും ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.
സര്‍ക്കാര്‍ കണക്കെടുത്ത 2253 വാഹനങ്ങള്‍ എവിടെ?
കേരളം 2023ല്‍ വാഹന സ്ക്രാപ്പിംഗ് നയത്തിനു തുടക്കമിട്ടു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ അംഗീകൃത കേന്ദ്രങ്ങൾ വഴി പൊളിച്ചുനീക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തില്‍ 2506 വാഹനങ്ങള്‍ സ്ക്രാപ്പ് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2023 ഫെബ്രുവരി 28നകം നടപടി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ തീരുമാനം നടപ്പിലാക്കാനായില്ലെന്ന് പിന്നീട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് കേന്ദ്രത്തിന്റെ 2023-24ലെ പ്രത്യേക മൂലധന നിക്ഷേപ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിഷയം വീണ്ടും പരിശോധിച്ചു. സംസ്ഥാന സര്‍ക്കാര്‍, കെഎസ്ആര്‍ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ പുതിയ കണക്ക് തയാറാക്കി.
ഇതില്‍ 1436 സര്‍ക്കാര്‍ വാഹനങ്ങളും 720 കെഎസ്ആര്‍ടിസി വാഹനങ്ങളും ഒരു തദ്ദേശ സ്ഥാപന വാഹനവും അഞ്ച് സ്വയംഭരണ സ്ഥാപന വാഹനങ്ങളും 91 പൊതുമേഖലാ സ്ഥാപന വാഹനങ്ങളും ഉള്‍പ്പടെ ആകെ 2,253 വാഹനങ്ങളാണ് കണ്ടെത്തിയത്. ഇവ സ്ക്രാപ്പ് ചെയ്യാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെ 2023ലെ ആദ്യ കണക്കായ 2506ല്‍നിന്ന് പിന്നീട് തിരിച്ചറിഞ്ഞ വാഹനങ്ങളുടെ എണ്ണം 2253 ആയി. ഈ കുറവിന്റെ കാരണം സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പദ്ധതിയുടെ അടുത്തഘട്ടമായി സംസ്ഥാനത്ത് മൂന്നു മേഖലകളിലായി ആർവിഎസ്എഫ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോയി. എന്നാല്‍, 2025-26 കാലയളവില്‍ ആർവിഎസ്എഫ് വഴി സ്ക്രാപ്പ് ചെയ്ത വാഹനങ്ങളുടെ എണ്ണം 388 മാത്രമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.
മൂന്ന് മേഖല, മൂന്ന് കേന്ദ്രം, ഒന്നും പൂര്‍ണ സജ്ജമല്ല
കേരളത്തെ തെക്ക്, മധ്യം, വടക്ക് എന്നിങ്ങനെ തിരിച്ച് ഓരോ ആർവിഎസ്എഫ് സ്ഥാപിച്ചെങ്കിലും പൂര്‍ണ സജ്ജമായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയ്ക്കായി സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡിന്റെ ചുമതലയില്‍ ചേര്‍ത്തല എസ്എന്പുരത്തും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ അടങ്ങുന്ന മധ്യമേഖലയ്ക്കായി കെഎസ്ആര്‍ടിസി-സിംകോയുടെ ചുമതലയില്‍ എടപ്പാളിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ അടങ്ങുന്ന വടക്കന്‍ മേഖലയ്ക്കായി സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡിന്റെ ചുമതലയില്‍ കണ്ണൂര്‍ അഴീക്കലുമാണ് ആർവിഎസ്എഫ് സ്ഥാപിച്ചെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല.
Tags : Demolished Vehicles Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RecyclingScheme Pollution