National
ചെന്നൈ: തമിഴ്നാട്ടിൽ പ്രതിഷേധങ്ങളിൽ പങ്കാളികളായ അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സർക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധങ്ങളെ മുന്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വരഹിതമായുമാണ് കൈകാര്യം ചെയ്തതെന്നും വിജയ് വിമർശിച്ചു. ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അധ്യാപകർക്കും ഒപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് വ്യക്തമാക്കി.
ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുക പ്രവര്‍ത്തനങ്ങളിലൂടെയാകും. സംസ്ഥാനത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കെതിരെ സിപ്കോട്ട് വ്യാവസായിക പദ്ധതിക്കും പറണ്ടൂര്‍ വിമാനത്താവളത്തിനും എതിരെ പ്രതിഷേധിച്ചതിന് കേസെടുത്തതായി വിജയ് പറഞ്ഞു.
ഇത്തരം കേസുകൾ ഇതുവരെ തീര്‍പ്പാകാതെ നിലനില്‍ക്കുകയാണ്. സമാനമായി അധ്യാപകർക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ജോസഫ് വിജയ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി. ദിവാകരൻ.
സാധാരണയായി ആർക്കുവേണ്ടിയും കാത്തിരിക്കുന്നതല്ലെന്നും സതീശൻ ആയതുകൊണ്ട് മാത്രമാണ് കാത്തിരിക്കുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താത്പര്യം സതീശന്റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളും ഇനി അറിയപ്പെടുക ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലായിരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. മാസികാരോഗ്യ കേന്ദ്രങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ അപ്പാടെമാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ഹൈക്കോടതി നിർദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ പ്രധാനമായും രോഗനിർണയം ചികിത്സ, മരുന്ന്, കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളിൽ കേന്ദ്രീകരിക്കുകയാണ്. എന്നാൽ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക രോഗമുള്ളവർക്കു മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം.
മാനസികാരോഗ്യ കേന്ദ്രം എന്ന പേരു പലപ്പോഴും ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി കാണപ്പെടുന്നു. അതിനാൽ സഹായം ആവശ്യമുള്ള പലരും ചികിത്സ തേടാൻ മടിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവച്ച പൊലിസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.
സംഭവം അബദ്ധത്തിൽ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റിനെ ചുമതലപ്പെടുത്തി.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട യാത്രികന്റെ കാലിൽ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. കൊണ്ടോട്ടി അരീപറമ്പൻ സ്വദേശി അസ്സൻ മോയിനാണ് (65) പരിക്കേറ്റത്.
പരിക്കേറ്റ അസ്സൻ മോയിനെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.കെ.ഗോവിന്ദൻ എംഎൽഎ. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ടി.കെ.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ടി.കെ.ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. രാഗേഷ് ജനിക്കും മുമ്പ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുമ്പ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ടി.കെ.ഗോവിന്ദൻ എംഎൽഎ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വണ്ടൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലിസ് കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണത്തിൽ തയാറാക്കിയ കറിയെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ റഷീദ് കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിനു താഴെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഫസീലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
ആലപ്പുഴ: നേത്രദാനത്തിന്റെ പുണ്യം ഓരോ മനുഷ്യനും മനസിലാക്കണമെന്ന് ചെങ്ങന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ഉമ്മൻ വർഗീസ്. ക്ലബ്ബിന്റെ നേത്രദാന പക്ഷാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചു കഴിഞ്ഞാൽ കണ്ണു കൊണ്ട് ആ ആൾക്ക് ഒരു പ്രയോജനവുമില്ല. എന്നാൽ മുൻകൂട്ടി നേത്രദാനത്തിന് സമ്മതം നല്കിയാൽ അത് മറ്റൊരാൾക്ക് കാഴ്ച നല്കുന്ന പുണ്യകർമ്മമായി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
ചെങ്ങന്നൂർ ലയൺസ് ക്ലബ്ബും ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലും സംയുക്ത ആഭിമുഖ്യത്തിൽ നേത്രദാനപക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാന പ്രതിജ്ഞ സമ്മതപത്ര സ്വീകരണം എന്നിവയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ ഉമ്മൻ വർഗീസ് നിർവഹിച്ചു.
റീജിണൽ ചെയർപേഴ്സൺ ജൂണി തോമസ് കുതിരവട്ടം, സെക്രട്ടറി സുധേഷ് പ്രീമിയർ, ജോയിന്റ് സെക്രട്ടറി വി.എസ്. സാബു, വൈസ് പ്രസിഡന്റ് ഷാജി ജോൺ പട്ടംതാനം, ഡോ. ജോൺ കുരുവിള, മുൻ പ്രസിഡന്റ് കെ.ജെ. തോമസ്, ഗോപിനാഥൻ, നൗഷാദ് ആറ്റിൻകര, ഷാജിമോൻ, റോയ് ബംഗ്ലാവിൽ, ഡോ. ജോർജ് ഫിലിപ്പ്, ഡോ. ഡോണ എം. ഐസക്, ഈപ്പൻ താമരശേരിൽ, ജെമി ആൻ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
International
ടോക്കിയോ: കരടിശല്യത്തിൽ വലയുന്ന ജപ്പാൻ അവയെ തുരത്താൻ ഒടുവിൽ എഐ, ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. വിളകളും ഗ്രാമങ്ങളും സംരക്ഷിക്കാനായി, കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ചെന്നായ്ക്കളുടെ ഓരിയിടൽ ശബ്ദം അനുകരിക്കുന്ന 'മോൺസ്റ്റർ ഉൾഫ്' റോബോട്ടുകളെവരെ രംഗത്തിറക്കിയിട്ടുണ്ട്.
2025 ഏപ്രിലിനും 2026 മാർച്ചിനും ഇടയിൽ ജപ്പാനിൽ കരടികളുടെ ആക്രമണത്തിൽ 13 പേർ മരിക്കുകയും 220ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലക്ഷക്കണക്കിന് ചെറുപ്പക്കാർ നഗരങ്ങളിലേക്കു ചേക്കേറിയതോടെ ഗ്രാമീണമേഖലകളിൽ ആളുകൾ കുറഞ്ഞതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. "മുമ്പ് ഗ്രാമങ്ങളെയും കാടുകളെയും വേർതിരിച്ചിരുന്ന കൃഷിഭൂമികൾ ഇല്ലാതായതോടെ കാടും നാട്ടുവഴികളും തമ്മിലുള്ള അതിരുകൾ കരടികൾക്കു വ്യക്തമല്ലാതായതായി നാഗാനോയിലെ പിക്കിയോ വൈൽഡ് ലൈഫ് റിസർച്ച് സെന്റർ ഗവേഷകനായ ലിയാം അഡ്കോക്ക് വിശദീകരിക്കുന്നു.
വേട്ടയാടൽ നിയന്ത്രണങ്ങളും വേട്ടക്കാരുടെ കുറവും കാരണം രാജ്യത്തെ രണ്ടു പ്രധാന കരടിവർഗങ്ങളായ ഹൊക്കൈഡോ ബ്രൗൺ കരടി, ഏഷ്യാറ്റിക് ബ്ലാക്ക് കരടി എന്നിവയുടെ എണ്ണം വർധിച്ചു. നിലവിൽ 57,000ത്തിലധികം കരടികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കരടികളുടെ പ്രധാന ഭക്ഷണമായ പച്ചക്കറികളും കാട്ടുപഴങ്ങളും സമയത്തിനു ലഭിക്കാതായതും പ്രശ്നം സങ്കീർണമാക്കി. എന്നാൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും യഥേഷ്ടം ലഭ്യമാണെന്നു മനസിലാക്കിയ കരടികൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞവർഷം മാത്രം 50,000 പ്രദേശങ്ങളിലാണു കരടികൾ ഇറങ്ങിയത്.
പൊതുജനസുരക്ഷയ്ക്ക് കരടികൾ വലിയ ഭീഷണിയാണെന്ന തിരിച്ചറിവിൽ കരടി വേട്ടയുടെ നിയമങ്ങൾ ലഘൂകരിക്കാനും എണ്ണം കുറയ്ക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2030ഓടെ പ്രവിശ്യകളിലെ കരടികളുടെ എണ്ണം 62% മുതൽ 67% വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം. കരടികളെ ഓടിക്കാൻ പടക്കങ്ങൾ പൊട്ടിക്കാറുണ്ടെങ്കിലും അതു ഫലപ്രദമാകാതെ വരുമ്പോൾ പൊലിസിനെയോ സൈന്യത്തെയോ നിയോഗിച്ച് അവയെ കൊല്ലാറാണു പതിവ്.
സാങ്കേതികവിദ്യയുടെ സാധ്യതകൾ
കരടിശല്യം രൂക്ഷമായ ഗുൻമ, തോയാമ, ഇഷിക്കാവ തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗിച്ച് അവയെ തിരിച്ചറിയാൻ കഴിയുന്ന കാമറകൾ വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹോകുരികു ഇലക്ട്രിക് പവർ കമ്പനിയും ഹോകുത്സു കമ്പനിയും ചേർന്നു വികസിപ്പിച്ച ഈ സംവിധാനം വഴി അധികൃതർക്ക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കരടികളെ തുരത്താനും സാധിക്കുന്നു.
ഹൊക്കൈഡോയിലെ ഷിന്റോട്സുകാവയിൽ കരടികളെ കണ്ടാൽ പത്തു മിനിറ്റിനകം പറന്നുയർന്ന് അവയെ നിരീക്ഷിക്കാൻ കഴിയുന്ന ഡ്രോൺ പോർട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.
വ്യക്തിഗത ആവശ്യങ്ങൾക്കായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന 'മോൺസ്റ്റർ ഉൾഫ്' റോബോട്ടുകളാണ് ഉപയോഗിക്കുന്നത്. വംശനാശം സംഭവിച്ച ജാപ്പനീസ് ചെന്നായ്ക്കളുടെ ഓരിയിടൽ ശബ്ദം ഉണ്ടാക്കുന്ന 4,000 ഡോളർ വിലയുള്ള ഈ റോബോട്ടിന്റെ വിൽപ്പന കഴിഞ്ഞ വർഷം മുതൽ ഇരട്ടിയായി. ഇതിന്റെ പോർട്ടബിൾ മിനി പതിപ്പ് ഈവർഷം അവസാനത്തോടെ പരീക്ഷണത്തിനെത്തും.
എന്നാൽ എഐയും ഡ്രോണുകളും ചെലവേറിയതാണെന്ന് ടോക്കിയോയിലെ എൻജിനിയറായ ഡാനിയൽ കോക്ക പറയുന്നു. 2025 ഓഗസ്റ്റിൽ ഹൊക്കൈഡോയിലെ മൗണ്ട് റൗസുവിൽ കാൽനടയാത്രക്കാരൻ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണു വിവരങ്ങൾ ഏകോപിപ്പിക്കുന്ന 'കുമാമാപ്പ്' എന്ന ആപ്പ് കോക്ക വികസിപ്പിച്ചത്. സർക്കാരിന്റെയും പ്രാദേശിക വാർത്തകളുടെയും വിവരങ്ങൾ ഏകോപിപ്പിച്ച് കരടികളുടെ സാന്നിധ്യമുള്ള മേഖലകളെക്കുറിച്ച് ഈ ആപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റ് ആദ്യത്തോടെ 60 ലക്ഷത്തോളം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
പരമ്പരാഗത മാർഗങ്ങൾ
സാങ്കേതികവിദ്യകൾക്കൊപ്പം 'ബെയർ ഡോഗ്സ്' എന്ന പരമ്പരാഗതരീതിയും ജപ്പാൻ പിന്തുടരുന്നുണ്ട്. കരടികളെ പരിക്കേൽപ്പിക്കാതെ പുറകെ ഓടിച്ച് ഭയപ്പെടുത്തി കാട്ടിലേക്കു കയറ്റിവിടാൻ പ്രത്യേക പരിശീലനം ലഭിച്ച ഫിന്നിഷ് കരേലിയൻ ഇനത്തിൽപ്പെട്ട നായ്ക്കളെ പിക്കിയോ റിസർച്ച് സെന്റർ ഉപയോഗിക്കുന്നുണ്ട്.
സാങ്കേതികവിദ്യയും നായ്ക്കളെ ഉപയോഗിച്ചുള്ള അക്രമരഹിത മാർഗങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന ജപ്പാന്റെ ഈ രീതി ലോകത്തിലെ മറ്റു രാജ്യങ്ങൾക്കും മാതൃകയാണെന്നു ഗവേഷകനായ ലിയാം അഡ്കോക്ക് പറയുന്നു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി ഉയർന്നു. നേപ്പാളിൽ 1114 മരണങ്ങളും ടിബറ്റിൽ 16 മരണങ്ങളുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.
ഇതിനിടയിൽ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന വാർത്തകൾ മാത്രമാണ് നിലവിൽ ദുരിതബാധിതർക്കും ബന്ധുക്കൾക്കും ആശ്വാസം പകരുന്നത്.
ഈ ദുരന്തത്തിൽ കാണാതായ ആറ് മലയാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ മറ്റൊരു വിമാനം കൂടി നേപ്പാളിലേക്ക് അയച്ചു.
International
റിയാദ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ "ബഹ്റി'യുടെ ഉടമസ്ഥതയിലുള്ള "സിദ്ർ' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം.
സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ അതിർത്തിയിലെ ഖസബ് തുറമുഖത്തുനിന്നും ഏകദേശം 16.6 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി തിങ്കളാഴ്ച രാത്രിയോടെയാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.
അപരിചിതമായ പ്രൊജക്ടൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് ഷിപ്പിംഗ് ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയിലെ ഈ അപ്രതീക്ഷിത ആക്രമണം മിഡിൽ ഈസ്റ്റിലെ വ്യാപാര കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാല താൽക്കാലിക വിസി ഡോ. സിസ തോമസിനെ കൈയേറ്റം ചെയ്തെന്ന കേസിൽ വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. 14 വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് കോടതി തള്ളിയത്.
ഇതോടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് വിദ്യാർഥികളുടെ നീക്കം. വിസിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബാക്കിയുള്ള വിദ്യാർഥികളാണ് മുൻകൂർ ജാമ്യം തേടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിൻഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാർഥികൾ പ്രതിഷേധം ഉയർത്തിയത്.
ഇതിനെ തുടർന്ന് വിദ്യാർഥികൾക്കെതിരെ സിസ തോമസ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പൊലിസിലും പരാതി നൽകിയിരുന്നു. വിദ്യാർഥികൾക്കെതിരെ നടപടി എടുക്കാൻ വൈകിയതിൽ ഗവർണർ ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
സര്‍വകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ചൊവ്വാഴ്ച ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്.
Kerala
പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളി സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെയാണെന്നും കാന്തപുരം ആയാലും മറ്റേത് മൗലവി ആയാലും അതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനിറങ്ങിയ ചരിത്രമാണ് മുസ്ലിം സ്ത്രീകൾക്കുള്ളത്. ഇന്ന് ഏറ്റവും അടിമത്തം അനുഭവിക്കുന്നത് മുസ്ലിം സ്ത്രീകളാണെന്നും പാലോളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. അധികാര കസേരയ്ക്ക് കോട്ടം തട്ടുന്നതൊന്നും ലീഗ് പറയാറില്ലെന്നും പാലോളി മുസ്ലിം ലീഗിനെ പരിഹസിച്ചു.
അതേസമയം കാന്തപുരത്തിന്റെ വിവാദ പരാമർശത്തെ തള്ളി മുഖ്യമന്ത്രി വി.ഡി.സതീശനും രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറൻ ജില്ല ഒഴികെയുള്ള ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഡൽഹിയുടെ വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു.
മഴക്കെടുതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആസാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഇതുവരെ 11 പേർ മരിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ സെപ്റ്റംബർ ഏഴ് വരെ മഴ തുടരാൻ സാധ്യതയുണ്ട്. ഡെറാഡൂൺ, തെഹ്രി, ഉത്തരകാശി, നൈനിറ്റാൾ, ചമ്പാവത്, ഉധം സിംഗ് നഗർ, പിത്തോറഗഡ്, ബാഗേശ്വർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രളയസാധ്യത മുൻനിർത്തി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കാഷ്മീർ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നതും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കാരണം ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും അതീവ ജാഗ്രതയിലാണ്. പലയിടത്തും റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Kerala
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടി.
മലപ്പുറം പൊന്നാനി സ്വദേശിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരിൽ എത്തിച്ചേർന്നത്.
യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തിയത്.
Kerala
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മതനേതാക്കളാണെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്തപുരം അബൂബക്കർ മുസ്ല്യാർ ഇക്കാര്യത്തിൽ പത്രപ്രസ്താവന നടത്തുകയല്ല ചെയ്തതെന്നും തന്റെ സംഘടനാ പ്രവർത്തകർക്കും തന്നെ അംഗീകരിക്കുന്നവർക്കും പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് സർക്കുലർ ഇറക്കുക മാത്രമാണ് ചെയ്തതെന്നും അഹമ്മദ് ദേവർകോവിൽ വിശദീകരിച്ചു.
പൊതുസമൂഹത്തോട് നിർദേശിക്കുന്ന കാര്യങ്ങളല്ല അതിലുള്ളത്. ജനാധിപത്യ ഇന്ത്യയിൽ ഇത്തരം അഭിപ്രായങ്ങൾ സ്വീകരിക്കാനും തള്ളിക്കളയാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. താല്പര്യമുള്ളവർക്ക് ഈ നിർദേശങ്ങൾ ഉൾക്കൊള്ളാമെന്നും അല്ലാത്തവർക്ക് അവഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാരും മതപരമായ വിഷയങ്ങളെക്കുറിച്ച് മതനേതാക്കളുമാണ് സംസാരിക്കേണ്ടത്. അവർ പഠിച്ച മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീക്ഷണങ്ങളാണ് മതനേതാക്കൾ പങ്കുവയ്ക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ കൂട്ടിച്ചേർത്തു.
International
കെയ്റോ: ഈജിപ്തിലെ സിനായിലുണ്ടായ ബസ് അപകടത്തിൽ 16 പേർ മരിച്ചു, 28 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ ദാഹബിനും നുവൈബയ്ക്കും ഇടയിലാണ് ബസ് മറിഞ്ഞത്. മരിച്ചവരിൽ 10 പേർ ജോർദാൻ സ്വദേശികളാണ്. ആകെ 43 പേരുമായാണ് ബസ് യാത്ര തിരിച്ചത്. ഇതിൽ 22 പേർ ജോർദാൻ പൗരന്മാരായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: എൽഡിഎഫിൽ നടക്കുന്നത് കലാപവും പരസ്പരമുള്ള ചെളിയെറിയലുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎമ്മും സിപിഐയും തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം യുഡിഎഫ് പുറത്തുനിന്ന് ആസ്വദിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
സിപിഐയെ യുഡിഎഫിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചെന്ന വാർത്തകളോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് അങ്ങനെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനുള്ളിൽ നേതൃത്വത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് നിലവിലുള്ളതെന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ച നിലപാടുകൾ പോലും കേരളത്തിൽ നടപ്പിലാക്കാതെ നേതാക്കൾ പരസ്പരം പോരടിക്കുകയാണ്. ഞങ്ങൾ പുറത്തുന്നനിന്ന് അത് ആസ്വദിക്കുന്നു. അത്രയേ ഉള്ളൂ. ഞങ്ങൾ അതിൽ വേറെ രാഷ്ട്രീയ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ദിസ്പൂർ: ആസമിലെ ധേമാജിയിൽ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്നു. ഗംചുക് പ്രൈമറി സ്കൂളിലെ അധ്യാപകൻ ഫിറോസ് അലിയാണ് ഭാര്യ ചിനുവാര ബീഗം (33), മക്കളായ നെയ്ന അക്തർ (13), സഖിൽ അലി (എട്ട്), റിജിക (അഞ്ച്) എന്നിവരെ കൊലപ്പെടുത്തിയത്.
ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ ഫിറോസ് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ ഫിറോസിനെ പിടികൂടി പോസ്റ്റിൽ കെട്ടിയിട്ടു. പിന്നീട് പൊലിസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ഇയാൾ കൊലപാതകം ചെയ്തത്. 10,000 രൂപ പ്രതിമാസ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് കഴിയാത്ത അവസ്ഥയായിരുന്നുവെന്നു ഇയാൾ പൊലിസിനോട് പറഞ്ഞു.
പൊലിസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.
നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളിൽ സമാന സാഹചര്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ എതിരാളികൾ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ധാർമികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പൻ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷോൺ ജോർജ് വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും ഷോൺ ജോർജ് ആരോപിച്ചു.
International
കാഠ്മണ്ഡു: പ്രകൃതിയുടെ സർവസംഹാര താണ്ഡവത്തിനു മുന്നിൽ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നടിഞ്ഞപ്പോൾ നേപ്പാളിലെ ത്രിശൂലി നദീതീരത്ത് ഒരു വീട് മാത്രം ഉറച്ചുനിന്നു. നുവാകോട്ട് ജില്ലയിലെ ഡുങ്കെ ബസാറിലെ പ്രകാശ് എന്ന വ്യക്തിയുടെ 40 വർഷം പഴക്കമുള്ള, പച്ചനിറമടിച്ച നാലുനില വീടാണ് പ്രളയത്തെ അതിജീവിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. ദുരന്തത്തിൽ പ്രദേശത്തെ മറ്റെല്ലാ കെട്ടിടങ്ങളും ഒലിച്ചുപോയപ്പോഴും ആറ് കുടുംബാംഗങ്ങളുടെ ജീവനാണ് ഈ വീട് കാത്തത്.
കഴിഞ്ഞ 26നുണ്ടായ മിന്നൽ പ്രളയത്തിൽ ത്രിശൂലി നദിയിൽ ജലനിരപ്പുയർന്നതോടെ പ്രകാശും കുടുംബവും വീടിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്കു മാറി. താഴത്തെ നിലയിലുണ്ടായിരുന്ന കടയും സാധനങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയെങ്കിലും കെട്ടിടത്തിന്റെ പ്രധാന ഘടനയ്ക്കു യാതൊരു കേടുപാടും സംഭവിച്ചില്ല.
പലരും ഇതിനെ ഒരു 'അത്ഭുതം' എന്നു വിളിക്കുമ്പോഴും കൃത്യമായ നിർമാണരീതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് വീടിനെ രക്ഷിച്ചതെന്ന് കെട്ടിടനിർമാണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
താനുൾപ്പെടെ ആറു പേരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നതെന്നും ഒരു മകൻ സ്കൂളിലായിരുന്നതിനാൽ രക്ഷപ്പെട്ടെന്നും പ്രകാശ് പറഞ്ഞു. വീടിന്റെ താഴത്തെ നില പ്രകാശിന്റെ കടയിലെ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായിട്ടാണ് ഉപയോഗിച്ചിരുന്നത്.
പ്രളയത്തിൽ വൻതോതിലുള്ള സാധനസാമഗ്രികൾ നശിക്കുകയും രണ്ട് കാറുകളും ബൈക്കുകളും സ്കൂട്ടറുകളും ഒലിച്ചുപോകുകയും ചെയ്തു. എന്നിരുന്നാലും, ഈ പ്രളയത്തിൽ തന്റെ വീട് തകരാതെ പിടിച്ചുനിന്നത് കേവലം യാദൃശ്ചികമല്ലെന്നാണ് പ്രകാശ് വിശ്വസിക്കുന്നത്. വെള്ളം ഉയർന്നതോടെ പ്രകാശും കുടുംബവും ആദ്യം നാലാം നിലയിലേക്ക് മാറിയെങ്കിലും താമസിയാതെ പ്രളയജലം അവിടെയുമെത്തി. തുടർന്ന് അവർ വീടിന്റെ ടെറസിലേക്ക് മാറുകയായിരുന്നു.
International
ബാങ്കോക്ക്: തുടർച്ചയായി 250 ദിവസത്തിലധികം കടലിൽ ചെലവഴിച്ചശേഷം അമേരിക്കയുടെ ആണവവാഹക യുദ്ധക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കൺ' തായ്ലൻഡിലെ പട്ടായ തീരത്ത് എത്തി. കപ്പലിലുണ്ടായിരുന്ന 5000ത്തോളം സൈനികർക്കു വിശ്രമം നൽകുന്നതിന്റെ ഭാഗമായാണ് കപ്പൽ തായ്ലൻഡിൽ നങ്കൂരമിട്ടത്.
വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈനികർ വിശ്രമത്തിനായി എത്തിയതോടെയാണു പട്ടായ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രദേശത്തെ വ്യാപാരികൾക്കു സൈനികരുടെ വരവ് വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നഗരത്തിലെ ലൈംഗിക തൊഴിൽ നിയന്ത്രിക്കാൻ അധികൃതർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
സൈനികരുടെ വരവിനു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടുവെന്ന സംശയത്തിൽ 40 മുതൽ 50 വരെ സ്ത്രീകൾ അടക്കമുള്ളവരെ തായ് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, ലൈംഗികശാലകൾക്കു പേരുകേട്ട 'സോയ് 6' മേഖല, കഞ്ചാവ് ഷോപ്പുകൾ, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസികവിനോദങ്ങൾ എന്നിവയിൽനിന്നു യുഎസ് സൈനികർക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തായ്ലൻഡിൽ നിയമപരമായി ലൈംഗിക തൊഴിൽ നിരോധിച്ചിട്ടുള്ളതാണെന്ന് പൊലിസ് ഓർമിപ്പിച്ചു.
കഴിഞ്ഞ നവംബറിൽ സാൻ ഡിയാഗോയിൽനിന്നു പുറപ്പെട്ട ഈ യുദ്ധക്കപ്പൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നു പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇത്രയും ദീർഘനാൾ കടലിൽ കഴിഞ്ഞത് സൈനികരിൽ മാനസികസമ്മർദത്തിനു കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
സൈനികരുടെ സുരക്ഷയും നഗരത്തിലെ ക്രമസമാധാനവും ഉറപ്പാക്കാൻ നൂറുകണക്കിന് പൊലിസുകാരെയാണ് പട്ടായയിൽ വിന്യസിച്ചിരിക്കുന്നത്. ഈമാസം ആറിന് കപ്പൽ തിരികെ അമേരിക്കയിലേക്കു യാത്ര തിരിക്കും.
National
പറ്റ്ന: നേപ്പാളിലുണ്ടായ പ്രളയത്തെ തുടർന്ന് ബിഹാറിലേക്ക് ഒഴുകിയെത്തുന്ന മീനുകൾ ഭക്ഷ്യയോഗ്യമല്ലെന്നും അവ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും സർക്കാരിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ വെള്ളപ്പൊക്ക ജലത്തിൽനിന്നു മീൻ പിടിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശം നൽകി.
നേപ്പാളിലെ പ്രളയത്തെത്തുടർന്ന് ത്രിഷൂലി നദിയിലെ വെള്ളം ഗണ്ഡക്, കോസി നദികൾ വഴി ബിഹാറിന്റെ വടക്കൻ മേഖലകളിലേക്ക് എത്തുകയാണ്. ജലനിരപ്പ് ഉയർന്നതോടെ പ്രളയബാധിത പ്രദേശങ്ങളിൽ അപൂർവ ഇനത്തിൽപ്പെട്ട മീനുകൾ കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ഇവ ഭക്ഷിച്ചവരിൽ ചിലർക്ക് രോഗം ബാധച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ കുളങ്ങൾ, നദികൾ, ജലസംഭരണികൾ എന്നിവിടങ്ങളിൽനിന്നു പുറത്തേക്ക് ഒഴുകിയെത്തുന്ന മീനുകൾ മലിനമായ ഓടകൾ, ചത്ത മൃഗങ്ങൾ തുടങ്ങിയവയുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നു. ഇത്തരം മീനുകളിൽ ബാക്ടീരിയകൾ, വൈറസുകൾ, മാരകമായ മറ്റ് രോഗാണുക്കൾ, മലിനജലത്തിലെ വിഷാംശങ്ങൾ എന്നിവ അടിഞ്ഞുകൂടിയിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. മീനുകൾ കഴിച്ച് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് അധ്യാപക തസ്തികകളുടെ പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകളാണ് ഇത്തരത്തിൽ നീട്ടിനൽകുന്നത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് ലഹരിവസ്തുക്കൾക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ മൂന്ന് കോടതികൾ പ്രവർത്തനം ആരംഭിക്കുക.
ചേന്തിയിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധ സംഭവങ്ങളിലും മുഖ്യമന്ത്രി വിശദീകരണം നൽകി. തന്നെ ആരും തടഞ്ഞിട്ടില്ലെങ്കിലും മോശമായ പെരുമാറ്റമാണ് അവിടെയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്നും, ചേന്തിയിലെ പരിപാടി നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നതായി പൊലിസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണത്തിന് ദേവസ്വംമന്ത്രി കെ. മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
മുൻകാല സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ വല്ല കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.
അന്നദാനം ഉൾപ്പെടെയുള്ളവ സുഗമമായി നടത്തുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങുന്ന യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.എസ്. ജയകുമാറിന്റെ ഔദ്യോഗിക നിലപാട്.
Kerala
കോട്ടയം: ദീപിക വാർഷിക പതിപ്പ് 2026ന്റെ ഡിജിറ്റൽ പതിപ്പ് വായനക്കാർക്കു മുന്നിൽ. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും തികഞ്ഞ വ്യത്യസ്തയുമായി പുറത്തിറങ്ങിയപ്പോൾത്തന്നെ ഏറെപ്പേരുടെ പ്രശംസ നേടിയ വാർഷിക പതിപ്പ് വായനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയത്. രണ്ടു ഭാഗങ്ങളുമായിട്ടാണ് വാർഷിക പതിപ്പ് പുറത്തിറങ്ങിയത്. ദേശീയ അവാർഡ് നേടിയ നടൻ മമ്മൂട്ടിയുടെ കവർ ചിത്രവും കുറിപ്പുമായിട്ടാണ് ഒന്നാം ഭാഗം ആകർഷകമായിരിക്കുന്നത്.
ശ്രദ്ധേയരായ എഴുത്തുകാരുടെ അഭിമുഖങ്ങൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ തുടങ്ങിയവയാൽ സന്പന്നമാണ് ഈ ഭാഗം. നിങ്ങൾ വായിക്കുന്നത് അവസാനത്തെ പത്രമോ? എന്ന വിഷയത്തിൽ പ്രമുഖർ അണിനിരക്കുന്ന ചർച്ച ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നൊബേൽ പുരസ്കാരം നേടിയ പോളിഷ് നോവൽ ക്വോവാദിസിന്റെ മലയാളം പരിഭാഷയാണ് രണ്ടാം ഭാഗം. ഡിജിറ്റൽ പതിപ്പ് ലഭ്യമാകാൻ ക്ലിക്ക്ചെയ്യുക.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഫരീദാബാദിൽ സഹപാഠികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അധ്യാപികയുടെ ശിക്ഷയ്ക്ക് ഇരയായ പതിനാറുകാരി ജീവനൊടുക്കി. ദാബുവ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.
സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ബിരിയാണിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഈ വഴക്കിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും അധ്യാപിക കുട്ടിക്ക് ശിക്ഷ നൽകിയെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കുട്ടിയെ അധ്യാപിക നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ കുട്ടിക്ക് യാതൊരുവിധ ശിക്ഷയും നൽകിയിട്ടില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ. ശർമ്മ പറയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. അധ്യാപകർ, മറ്റ് വിദ്യാർഥികൾ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവരിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീട്ടമ്മയെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കശേവ്പുരം സ്വദേശി ഉമാ കുശ്വാഹ (60)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ പാടുണ്ടായിരുന്നതിനാൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലിസിന്റെ സംശയം. വീട്ടുസാധനങ്ങളും അലമാരകളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
രാത്രി പത്തിന് വീട്ടിലെ വാട്ടർ പമ്പ് ഓണാക്കാൻ എത്തിയ വാടകക്കാരിയാണ് ഉമായെ കസേരയിൽ അനക്കമില്ലാതെ ഇരിക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉമയുടെ ഭർത്താവ് ശിവ്മംഗൽ കുശ്വാഹയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഹൃദയാഘാതമാണെന്നാണ് കരുതിയതെങ്കിലും, കഴുത്തിലെ പാടും വീടിനുള്ളിലെ അലങ്കോലപ്പെട്ട അവസ്ഥയും കണ്ടതോടെയാണ് കൊലപാതകമാണെന്ന് സംശയിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും നഷ്ടപ്പെട്ട പണത്തെയും വിലപിടിപ്പുള്ള വസ്തുക്കളെയും കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
ഉമയുടെ മൂത്ത മകൻ അമ്രേഷിന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇളയ മകൻ ആശിഷിന്റെ അലമാര മോഷ്ടാക്കൾ തുറന്നിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകളും മരണാനന്തര കർമങ്ങളും പൂർത്തിയാക്കിയ യുവാവ് ഒരു മാസത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി. മാനസിക വെല്ലുവിളി നേരിടുന്ന സനാതൻ നായിക് (29) എന്ന യുവാവാണ് വീട്ടിൽ തിരിച്ചെത്തിയത്.
കഴിഞ്ഞ ജൂലൈ 27-നാണ് സനാതൻ നായിക് സൈക്കിളിൽ വീടുവിട്ട് ഇറങ്ങിയത്. ഏറെ തെരഞ്ഞിട്ടും കണ്ടെത്താനാവാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം വീടിനു സമീപമുള്ള പാടശേഖരത്തിൽ നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം പൊലിസ് കണ്ടെടുത്തു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ കണ്ട് സനാതന്റെ മൃതദേഹമാണെന്ന് കുടുംബം തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം സംസ്കാര ചടങ്ങുകൾ നടത്തി.
എന്നാൽ സനാതൻ ജീവനോടെയുണ്ടെന്ന് പിന്നീട് പൊലിസ് കണ്ടെത്തി. വിവരം ലഭിച്ചയുടൻ ബന്ധുക്കൾ സ്ഥലത്തെത്തി സനാതനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അതേസമയം, സനാതന്റെ കുടുംബം സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ തെക്കൻ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് സാധാരണക്കാർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ-സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. അസലൂയേ, ബന്ദർ അബ്ബാസ്, ചാബഹാർ, സിറിക് തുടങ്ങിയ പ്രവിശ്യകളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി.സിറിക്കിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന വീടിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടത്. റെഡ് ക്രസന്റ് സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനും യുഎസ് മറൈൻ കേന്ദ്രത്തിനും നേരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി ഇറാൻ അവകാശപ്പെട്ടു. വടക്കൻ ഇറാഖിലെ എർബിലിലുള്ള യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. അമേരിക്കയുടെ നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനവും ഇന്ധന ടാങ്കുകളും സാങ്കേതിക ഗോഡൗണുകളും തകർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയ്ക്ക് മറക്കാനാകാത്ത പാഠങ്ങൾ കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് മുന്നറിയിപ്പ് നൽകി. ഇറാൻ അയച്ച ഡ്രോണുകൾ തടഞ്ഞതായി ബഹ്റൈൻ വ്യക്തമാക്കി. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ ഭാഗത്ത് നിന്ന് കൂടുതൽ തിരിച്ചടികളുണ്ടായാൽ അതിശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
Kerala
തിരുവനന്തപുരം: ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) ഇന്ന് നിയോഗിച്ചേക്കും. മുഖ്യമന്ത്രിയുടെ ശുപാർശയിൽ ഇന്ന് തലസ്ഥാനത്തെത്തുന്ന ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുക.
മുൻ മന്ത്രിമാരുടെ പങ്കും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. കൂടാതെ സ്പോൺസർമാരിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട ഏകദേശം 26 കോടിയുടെ ജിഎസ്ടി തുക ഈടാക്കുന്നതിലുണ്ടായ വീഴ്ചയും അന്വേഷിക്കും. വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥനെ എസ്ഐടിയുടെ ചുമതല ഏൽപ്പിക്കാനാണ് ആലോചന. കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി മൂന്നാഴ്ചക്ക് ശേഷമാണ് തീരുമാനം വരുന്നത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേയും പരീക്ഷാ ക്രമക്കേടിലും കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും സുപ്രീംകോടതി റദ്ദാക്കി.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അക്രമം കാട്ടിയവർക്കെതിരേ നടപടിക്ക് അനുമതി
അതേസമയം, പ്രതിഷേധത്തിന്റെ മറവിൽ അക്രമങ്ങൾ ചെയ്യുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 വ്യക്തികൾക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡൽഹി പൊലിസിന് സുപ്രീംകോടതി അനുമതി നൽകി.
കൂടാതെ, നീറ്റ് വിവാദത്തെത്തുടർന്ന് ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു മാസത്തിനുള്ളിൽ ദേശീയതലത്തിൽ സമഗ്രമായ നയം രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സമരക്കാർക്കു നേരത്തേ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം വേണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചതോടെയാണ് കോടതി സമയം അനുവദിച്ചത്.
അഞ്ചിലെ പ്രതിഷേധപരിപാടി പിൻവലിച്ച് സിജെപി
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി വ്യക്തമാക്കി. സിജെപി വക്താവ് സൗരവ് ദാസ് ഇക്കാര്യം കോടതിയെ നേരിട്ടെത്തി അറിയിച്ചു. ഇരു വിഭാഗങ്ങളും പരസ്പരവിശ്വാസത്തോടെ മുന്നോട്ടു പോയാൽ ഏതു പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ മുമ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണു ശനിയാഴ്ച പ്രതിഷേധ റാലിക്ക് സിജെപി ആഹ്വാനം നൽകിയത്.
ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർഥിസമരം മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്നാണ് അവസാനിപ്പിച്ചത്. ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ ഡൽഹി പൊലിസ് നടത്തിയ വ്യാപക അതിക്രമത്തിൽ പ്രതിഷേധം ശക്തമായിരുന്നു. പൊലിസ് നടപടിക്കെതിരേ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ.സുഭാഷ് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊച്ചി: കൃഷി ആവശ്യങ്ങൾക്കു സഹകരണബാങ്കുകളിൽനിന്ന് വായ്പയെടുത്തു പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ കർഷക കടാശ്വാസ കമ്മിഷൻ അനുവദിച്ച തുകയിലും കോടികളുടെ കുടിശിക. 322.23 കോടി രൂപയാണ് കഴിഞ്ഞ 31 വരെ സർക്കാർ സഹകരണബാങ്കുകൾക്ക് കൊടുത്തുതീർക്കാൻ ബാക്കിയുള്ളത്.
വിവിധ ജില്ലകളിൽ നടത്തിയ സിറ്റിംഗുകളുടെയും തുടർപരിശോധനകളുടെയും റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 31 വരെ 649.20 കോടി രൂപയാണ് കടാശ്വാസമായി അനുവദിക്കാൻ കമ്മിഷൻ സർക്കാരിലേക്കു ശിപാർശ ചെയ്തത്. ഇതിൽ 326.97 കോടി രൂപയാണ് സർക്കാർ ഇതുവരെ കൈമാറിയത്.
2016 മാർച്ച് 31നോ അതിനുമുമ്പോ എടുത്ത വായ്പകൾക്കാണു കടാശ്വാസത്തിന് അർഹതയുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകരുടെ 2020 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്കും കടാശ്വാസത്തിന് അർഹതയുണ്ട്. കമ്മിഷനിലേക്ക് ഏറ്റവുമധികം അപേക്ഷകൾ നൽകിയിട്ടുള്ളത് ഈ ജില്ലകളിൽനിന്നുതന്നെയാണ്.
2025 ഡിസംബർ 31 വരെയായിരുന്നു കർഷക കടാശ്വാസ കമ്മിഷനിലേക്കു കർഷകർക്ക് അപേക്ഷ നൽകാൻ അവസരമുണ്ടായിരുന്നത്. അതിനുശേഷം പുതിയ അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
2007ൽ കമ്മിഷൻ നിലവിൽ വന്നശേഷം 1.77 ലക്ഷം കർഷകരുടെ അപേക്ഷകളാണ് ഇടുക്കിയിൽനിന്നു മാത്രം ലഭിച്ചത്. വയനാട് 1.48 ലക്ഷം അപേക്ഷകരുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കുറവ്- 2312.
2006ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ ആക്ട്, 2007 ലെ കമ്മിഷൻ ചട്ടങ്ങൾ എന്നിവ അടിസ്ഥാനമാക്കി സഹകരണ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകൾ മാത്രമാണ് കാർഷിക കടാശ്വാസത്തിനു പരിഗണിക്കുന്നത്.
അതേസമയം, അപേക്ഷകൾ പരിഗണിക്കേണ്ട കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിലെ ജോലികൾക്കും ജില്ലകളിലെ സിറ്റിംഗുകൾക്കും ആവശ്യത്തിനു ജീവനക്കാരോ മതിയായ സൗകര്യങ്ങളോ ഇല്ലെന്നു പരാതിയുണ്ട്.
കമ്മിഷൻ തീർപ്പാക്കിയ കമ്മിഷൻ തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച്
ഇടുക്കി - 1,77,537വയനാട് - 1,48,401കാസർഗോഡ് - 76,829കണ്ണൂർ - 66155തിരുവനന്തപുരം - 48,504പാലക്കാട് - 40,634കോഴിക്കോട് - 43,990മലപ്പുറം - 16,053ആലപ്പുഴ - 9,752പത്തനംതിട്ട - 6,660കൊല്ലം - 6,472കോട്ടയം - 4,500തൃശൂർ - 3,710എറണാകുളം - 2,312
Kerala
കൊച്ചി: സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികൾ, സ്വകാര്യ ഏജൻസികൾ എന്നിവ സ്കൂൾ ക്ലാസ് മുറികളിൽ കയറരുതെന്ന ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
ഇത്തരം ഏജൻസികൾ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നേരിട്ടെത്തി ലഘുലേഖകൾ വിതരണം ചെയ്യുകയും പ്രതിരോധ-അർധസൈനിക വിഭാഗങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
National
ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വ്യാപാരികളുടെ പഞ്ചസാര സംഭരണപരിധി നേർപകുതിയായി വെട്ടിക്കുറച്ചു. ഇതോടെ വ്യാപാരികൾക്കു കൈവശം വയ്ക്കാവുന്ന പരമാവധി സ്റ്റോക്ക് 4,000 ക്വിന്റലിൽനിന്ന് 2,000 ആയി കുറഞ്ഞു. കൂടാതെ, ഒരു വ്യാപാരിക്കും പഞ്ചസാര സ്റ്റോക്ക് ലഭിച്ച ദിവസം മുതല്‍ 30 ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. പുതിയ നിയന്ത്രണം ഈ മാസം 15 മുതല്‍ നവംബര്‍ 30 വരെയുണ്ടാകും.
രാജ്യത്തുടനീളമുള്ള ഏതൊരു സ്ഥലത്തും ഏതു സമയത്തും 2,000 ക്വിന്റലില്‍ കൂടുതല്‍ പഞ്ചസാര സംഭരിച്ചുവയ്ക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും, കിഴക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന വിതരണകേന്ദ്രമായതിനാൽ കോൽക്കത്തയിലും അനുബന്ധ മെട്രോപൊളിറ്റൻ മേഖലകളിലും സംഭരണപരിധി 4,000 ക്വിന്റലായി തന്നെ തുടരും.
പുതിയ നിയന്ത്രണം സുഗമമായ ചരക്കുനീക്കത്തിന് സഹായകമാകുമെന്നും പഭോക്താക്കള്ക്കു ന്യായമായ വിലയില്‍ പഞ്ചസാരയുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കുകയും ചെയ്യുമെന്നും കേന്ദ്രം പറയുന്നു. മില്ലുകൾ, വ്യാപാരികൾ, ഡീലർമാർ എന്നിവരിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ പഞ്ചസാര ഒളിപ്പിച്ചുവച്ചതായും വിൽപനയിൽ ക്രമക്കേടുകൾ നടത്തുന്നതായും കണ്ടെത്തിയതിനെത്തുടർന്നാണു നടപടി കടുപ്പിച്ചത്.
International
ബിഷ്കെക്: ഭീകരവാദത്തെയും അതിനുള്ള സാമ്പത്തിക സഹായങ്ങളെയും പൂര്‍ണമായി തുടച്ചുനീക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കില്‍ നടന്ന വാര്‍ഷിക ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഇരട്ടത്താപ്പിനു സ്ഥാനമുണ്ടാകരുത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ‘ആക്ഷന്‍-റിയാക്ഷന്’രീതിയില്‍ മാത്രം ഒതുങ്ങിനില്ക്കാനാകില്ല. ഭീകരവാദ ഫണ്ടിംഗ്, റിക്രൂട്ട്മെന്റ്, തീവ്രവാദ പ്രചാരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുള്‍പ്പെടെ തകര്‍ക്കണം. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ സുരക്ഷയെയും സമുദ്രവ്യാപാരത്തെയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മോദി, യുദ്ധത്തിലൂടെ ഒരു പ്രശ്നത്തിനും ശാശ്വതമായ പരിഹാരം കണ്ടെത്താനാകില്ലെന്നും വ്യക്തമാക്കി.
ചൈനയുടെ ബിആര്‍ഐ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും മാനിക്കണമെന്ന് മോദി ഓര്‍മിപ്പിച്ചു. പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍.
National
ന്യൂഡൽഹി: 7.8 ശതമാനം സാമ്പത്തികവളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ വിമർ ശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യം ജിഡിപി വളർച്ച ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി പറയുകയാണെന്നു ചൂണ്ടിക്കാട്ടിയ ഖാർഗെ, പ്രധാനമന്ത്രിക്ക് ആ ആഡംബരം ഉണ്ടായിരിക്കാമെങ്കിലും രാജ്യത്തെ സാധാരണക്കാർക്ക് അതില്ലെന്നും കുറ്റപ്പെടുത്തി.
സമ്പദ്വ്യവസ്ഥയിലെ മോദിയുടെ പിആർ എന്നതു ലൈറ്റ്സും കാമറയും പിന്നെ നിഷ്ക്രിയത്വവുമാണെന്നും ഖാർഗെ പരിഹസിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയാണ് രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്നതെന്നും അതിനു പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്ത് 50 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ്. റീട്ടെയിൽ പണപ്പെരുപ്പം 19 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേർക്കാണ് മൊത്തം സമ്പത്തിന്റെ 40 ശതമാനവും സ്വന്തം. താഴെയുള്ള 50 % പേർ 15 ശതമാനം സ്വത്തിലാണു ജീവിക്കുന്നതെന്നു ഖാർഗെ ചൂണ്ടിക്കാട്ടി. കൂട്ടാളി മുതലാളിത്തമാണ് പ്രധാനമന്ത്രിയുടെ ഏക സാമ്പത്തികനയം. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു അടുത്ത സുഹൃത്തിന്റെ വ്യക്തിപരമായ ട്രാവൽ ഏജന്റായി പ്രവർത്തിക്കുകയാണെന്നത് രാജ്യം കണ്ടുകഴിഞ്ഞു.
2014 മുതൽ മോദിസർക്കാർ കോർപറേറ്റ് വായ്പകളിൽ 16 ലക്ഷം കോടിയിലധികം രൂപ എഴുതിത്തള്ളിയിട്ടുണ്ട്. ഇന്ത്യക്കാർ സ്വർണം വാങ്ങരുതെന്നും വിദേശയാത്ര ചെയ്യരുതെന്നും ആവർത്തിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ സാമ്പത്തികവളർച്ചയ്ക്കു പിന്നിലെ അടിസ്ഥാന യാഥാർഥ്യത്തെ വ്യക്തമാക്കുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു.
Kerala
കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യത്തില്‍ നേരിട്ടു സന്ദര്‍ശിച്ച് കോടതി നല്കിയ അടിയന്തര നിര്ദേശങ്ങള്പ്പോലും നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഡിവിഷന് ബെഞ്ചിന്റെ സന്ദര്‍ശനത്തിനുശേഷം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും ഇത് അംഗീകരിക്കാതിരുന്ന കോടതി വിമര്‍ശനമുന്നയിക്കുകയായിരുന്നു.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സന്ദര്‍ശനം പൂര്‍ത്തിയായി ആഴ്ചകള്‍ പിന്നിട്ടിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
രോഗികള്‍ക്കുള്ള ഭക്ഷണമെത്തിക്കാന്‍ വാഹനം സജ്ജമാക്കണമെന്ന ചെറിയ നിര്‍ദേശംപോലും പാലിക്കപ്പെട്ടില്ല. രോഗികളുടെ സ്വകാര്യതയുടെ പേരു പറഞ്ഞ് എല്ലാം രഹസ്യമാക്കി വയ്ക്കുകയാണ്. ഇനിയും കോടതിക്ക് കണ്ണടയ്ക്കാനാകില്ല. നിരന്തരം ഇടപെടലുണ്ടാകും. സിസ്റ്റം മാറിയേ പറ്റൂ. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തുമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിച്ച് മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നല്കി സാമൂഹിക ഓഡിറ്റിംഗിനു വിധേയമാക്കുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിശദീകരണത്തിനായി ഹര്‍ജി നാളത്തേക്കു മാറ്റി.
കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങള്‍ സ്വാതന്ത്ര്യം തൊട്ടുതീണ്ടാത്ത ഇടങ്ങളാണെന്ന് ഇന്നലെ കേസ് പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശലംഘനങ്ങളാണു സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നത്. വിസര്‍ജ്യവും ഭക്ഷണാവശിഷ്ടവും ഇടകലര്‍ന്ന സെല്ലുകള്‍ യുദ്ധത്തടവറകളേക്കാള്‍ ഭീകരമാണ്. ഇതെല്ലാം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ജഡ്ജിമാരടക്കം വിഐപികള്‍ക്കു കാര്‍ വാങ്ങി നല്കാന് സര്‍ക്കാരിന് മിനിറ്റുകള്‍ മാത്രം മതി. എന്നാല്‍, രോഗികളും കൂട്ടിരിപ്പുകാരും മറ്റും അവഗണിക്കപ്പെടുന്നത് സാധാരണക്കാരായതുകൊണ്ടാണെന്നും കോടതി പറഞ്ഞു. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയടക്കമാണു കോടതി പരിഗണിക്കുന്നത്.കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. സുധാകരൻ കാറുനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
പുലർച്ചെ നാലോടെ ചേവായൂരാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് കാറിനു തീപിടിച്ചു.
Kerala
തിരുവനന്തപുരം: വയോജനക്ഷേമ വകുപ്പിൽ ജീവനക്കാരുടെ തസ്തികകൾ പുനർവിന്യസിച്ചു. പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളിൽനിന്നും പ്രധാന തസ്തികകളായ അഡീഷണൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി,സെക്ഷൻ ഓഫിസർ, അസിസ്റ്റന്റുമാർ, കംപ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവയാണ് പുനർവിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
വയോജനക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായുള്ള പ്രൊപ്പോസലുകൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു.
സംസ്ഥാനതല ഡയറക്ടറേറ്റും ജില്ലാതല ഓഫിസുകളും രൂപീകരിക്കുന്നതിനും വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ഗവേണിംഗ് കൗണ്‍സിൽ രൂപവത്കരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വയോജനങ്ങളുടെ സമഗ്ര സ്ഥിതിവിവര സർവേ ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി ഇടപെടൽ നടത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സ്ഥാപിക്കും.
സംസ്ഥാന സാങ്കേതിക ഉപദേശക സമിതി രൂപീകരിക്കുന്നതിനും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വയോജന സൗകര്യ ഡസ്ക് ആരംഭിക്കുന്നതിനും വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിക്കും. വയോജന സേവനങ്ങൾക്കായുള്ള പ്രത്യേക പോർട്ടലിലൂടെ വയോജന ദുർബലതാ രജിസ്റ്റർ, കേരള കെയർ വർക്ക് ഫോഴ്സ് രജിസ്റ്റർ, സർവീസ് കണക്ട് ഡയറക്ടറി, പ്രൊഡക്ടീവ് ഏജിംഗ് രജിസ്റ്റർ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
National
ഗോഹട്ടി: ആസാമിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ഗോഹട്ടി നഗരത്തിലെ മാത്ഘരിയ മേഖലയിൽ ഉറക്കത്തിനിടെയായിരുന്നു കുടുംബം അപകടത്തിൽപ്പെട്ടത്. ദന്പതികളും മകളുമാണു മരിച്ചത്. മകനു പരിക്കേറ്റു.
Kerala
തിരുവനന്തപുരം : സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആംഭിക്കും. ഇന്നും നാളെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഏഴ്, എട്ട് തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരും. നാല്, അഞ്ച് തീയതികളിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയും മറ്റു സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാനായി കോഴിക്കോട് പ്രത്യേക സംസ്ഥാന കമ്മിറ്റി ചേരുകയാണ്.
ഈ മാസം 13 മുതൽ 15 വരെയാണു യോഗം.പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും അനുബന്ധ നടപടികളെ സംബന്ധിച്ചും ആലോചിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ മറികടന്നുകൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ടു സിപിഐയുമായുള്ള തർക്കവും മറ്റു വിവാദങ്ങളുമാണു പ്രത്യേക സംസ്ഥാന കമ്മിറ്റിയിലെ പ്രധാന അജൻഡ.
National
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിൽ വനിതാ ജഡ്ജിമാർ സഹപ്രവർത്തകരായ ചില പുരുഷ ജഡ്ജിമാരിൽനിന്ന് ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ""എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ: 2047’’എന്ന വിഷയത്തിൽ സംഘടിപ്പിച്ച 29-ാമത് ഡിഎസ് ബോർക്കർ സ്മാരക പ്രഭാഷണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ജുഡീഷറിക്കുള്ളിലെ ലൈംഗിക പീഡനങ്ങൾ, പുറത്തു പറയാൻ മടിക്കുന്ന ഒരു പരസ്യ രഹസ്യമാണെന്നും നിരവധി വനിതാ ജഡ്ജിമാർ ഇത്തരം പരാതികളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇന്ദിര ജയ്സിംഗ് കൂട്ടിച്ചേർത്തു.
നീതിന്യായ വ്യവസ്ഥയിൽ ആഴത്തിൽ വേരൂന്നിയ അധികാരശ്രേണിയും നാടുവാഴിത്ത മനോഭാവവുമാണ് ഇത്തരം അതിക്രമങ്ങൾക്കു വഴിവയ്ക്കുന്നത്.ഒരു ഹൈക്കോടതി ജഡ്ജി വിരമിക്കുമ്പോൾ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിമാർ ഒരേ നിറത്തിലുള്ള സാരി ധരിച്ചു നിരന്നുനിന്ന് പുരുഷ ജഡ്ജിമാർക്കുമേൽ പൂക്കൾ വിതറേണ്ടിവരുന്ന അപരിഷ്കൃത ആചാരങ്ങളെക്കുറിച്ചും ഇത്തരം ആവശ്യങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും വഴങ്ങാത്തതിന്റെ പേരിൽ ജോലിപോലും നഷ്ടപ്പെട്ട വനിതാ ജഡ്ജിയുടെ അനുഭവവും അവർ പ്രസംഗത്തിൽ പങ്കുവച്ചു.
സാധാരണക്കാർക്കു ലഭിക്കേണ്ട കോടതിയുടെ വിലപ്പെട്ട സമയം ഭൂരിഭാഗവും കോർപറേറ്റുകളും പണക്കാരും കവരുകയാണെന്ന് ഇന്ദിര വിമർശിച്ചു.
2047ഓടെ ഇത്തരം അനാചാരങ്ങൾ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അവർ, രാജ്യത്തിന്റെ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ഭാവിതലമുറയ്ക്ക് പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.
എന്നാൽ, മണ്ഡല പുനർനിർണയം വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നതും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഭരണഘടനയുടെ തനിമ തകർക്കുന്നതാണെന്നും രാഷ്ട്രീയപാർട്ടി ചിഹ്നങ്ങൾ വിമത വിഭാഗങ്ങൾക്കു നൽകി പ്രതിപക്ഷശക്തി തകർക്കാനുള്ള നീക്കങ്ങൾ ആശങ്കാജനകമാണെന്നും അവർ വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ ജനാധിപധ്യസംവിധാനത്തെ അട്ടിമറിക്കാൻ ബിജെപിയും തെരഞ്ഞെടുപ്പു കമ്മിഷനും ചേർന്ന് വോട്ടുമോഷണം നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ലക്ഷ്യം ഏതുവിധേനയും വിജയം നേടുക എന്നതാണെന്നും ഇതിനായി നിരന്തരം തന്ത്രങ്ങൾ മാറ്റുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ ആരോപിച്ചു.
വോട്ടുമോഷണത്തിന്റെ ആദ്യപടിയായി 2024ലെ മഹാരാഷ്ട്രയിലെ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പെട്ടെന്ന് 39 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തതായി രാഹുൽ ആരോപിച്ചു. പിന്നാലെ 2026ൽ ബംഗാളിൽ നടന്ന വോട്ടർപട്ടിക പരിഷ്കരണത്തെത്തുടർന്ന് നീക്കം ചെയ്ത91 ശതമാനം പേരെയും അപ്പീലിനുശേഷം തിരിച്ചെടുക്കേണ്ടിവന്നു.
അതായത് തെറ്റായി ഒഴിവാക്കപ്പെട്ട പത്തിൽ ഒമ്പതു പേരെയും തിരികെ ചേർത്തത് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമാണെന്നും ഇതു വ്യക്തമായ വോട്ടുമോഷണമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Leader Page
സെപ്റ്റംബർ രണ്ട് ആഗോളതലത്തിൽ നാളികേരദിനമായി ആചരിക്കുകയാണ്. നാളികേര ഉത്പാദക രാഷ്ട്രങ്ങളുടെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ ഏഷ്യ ആൻഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എപിസിസി) 1969ൽ സ്ഥാപിതമായതിന്റെ ഓർമയ്ക്ക് 2009ലാണ് ദിനാഘോഷം തുടങ്ങിയത്. അന്താരാഷ്ട്രനാളികേര കമ്യൂണിറ്റി എന്ന പേരിലാണ് ഇപ്പോൾ ഈ സംഘടന അറിയപ്പെടുന്നത്. നാളികേരം ഉത്പാദിപ്പിക്കുന്ന 21 രാഷ്ട്രങ്ങൾ അംഗങ്ങളാണ്. ഏഷ്യ പസഫിക് മേഖലയിൽനിന്നുള്ള രാജ്യങ്ങളാണ് ഭൂരിപക്ഷ അംഗങ്ങളും.
ആഗോളതലത്തിൽ നാളികേര ഉത്പാദനത്തിൽ ഇന്ത്യയാണ് ഒന്നാമത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം വിസ്തൃതിയിലും ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാംസ്ഥാനത്താണ്. അനിശ്ചിതത്വത്തിന്റെ കാലത്ത് ഭക്ഷണം, ഊർജം, ഉപജീവനമാർഗം സുരക്ഷിതമാക്കാൻ നാളികേരം എന്നതാണ് ഈ വർഷത്തെ ദിനവിഷയം.
തെങ്ങ് വർഷം മുഴുവനും വിളവ് നൽകുന്ന വിളയാണ്. അന്നജവും മാംസ്യവും അടങ്ങിയ തേങ്ങയും ഉത്പന്നങ്ങളും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് താങ്ങാകും. ഇന്ന് കമ്പോളത്തിൽ ലഭ്യമായ നിറം കലർത്തിയ, ആരോഗ്യത്തിന് ഹാനികരമായ പല പാനീയങ്ങൾക്കും മേലെതന്നെയാണ് പോഷകസമ്പുഷ്ടമായ ഇളനീരിന്റെ സ്ഥാനം. മനുഷ്യശരീരത്തിൽ നാഡീസംവഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യവും സോഡിയവും ഇതിൽ അടങ്ങിയിരിക്കുന്നു. ഇളനീരിന് അനുയോജ്യമായ വിവിധ തെങ്ങിനങ്ങൾ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിച്ചിട്ടുണ്ട്. കേരളത്തെപ്പോലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒട്ടനവധിയുള്ള സ്ഥലങ്ങളിൽ ഇളനീരിനുള്ള സാധ്യതകൾ അനന്തമാണ്.
ആഗോളതലത്തിൽ ആവശ്യം
എന്നാൽ കേരളത്തിൽ ഇനിയും ഇളനീരിന് മാത്രമായി തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്ന രീതി വേണ്ടത്ര വ്യാപകമായിട്ടില്ല. നാളികേരത്തിൽ നിന്നുള്ള മറ്റ് മൂല്യവർധിത ഉത്പന്നങ്ങളായ വെർജിൻ കോക്കനട്ട് ഓയിൽ (വെന്ത വെളിച്ചെണ്ണ), ചുരണ്ടി ഉണക്കിയ തേങ്ങ, തേങ്ങാപ്പാൽ എന്നിവയ്ക്ക് ആഗോളതലത്തിൽ ആവശ്യമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 7038.35 കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.
മുൻവർഷത്തെ അപേക്ഷിച്ച് 62 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. കയറ്റുമതി ഉത്പന്നങ്ങളിൽ ഉത്തേജിത കരി അഥവാ ആക്ടിവേറ്റഡ് ചാർക്കോൾ ആണ് കയറ്റുമതി മൂല്യത്തിലും അളവിലും മുൻപന്തിയിൽ. ആഗോളതലത്തിൽ ജലശുദ്ധീകരണത്തിനും മറ്റുമായി ആവശ്യം ഏറിയതാണ് ഇതിനൊരു കാരണം. നാളികേര ഭക്ഷ്യോത്പന്ന വസ്തുക്കളിൽ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെട്ടത് ചിരകി ശീതീകരിച്ച തേങ്ങയാണ്, 54102.39 ടൺ.
കഴിഞ്ഞവർഷം മാത്രം 2175 ഹെക്ടർ സ്ഥലത്ത് നാളികേര വികസന ബോർഡിന്റെ സഹായത്തോടെ പുതുകൃഷി ആരംഭിച്ചു. കേരളത്തിൽ ഏകദേശം ഏഴര ലക്ഷം ഹെക്ടർ സ്ഥലത്ത് നാളികേര കൃഷി ഉള്ളതായാണ് കണക്ക്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ വിസ്തൃതിയിൽ പതിനെട്ട് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്പാദനക്ഷമതയിൽ നമ്മൾ വളരെ പിന്നിലാണ് .
കേരളത്തിൽ തെങ്ങ് ഒരു ‘മുറ്റത്തെ വിള’യായി പരിഗണിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ തോട്ടവിളയായി പരിപാലിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച രീതിയിൽ സമയക്രമം അനുസരിച്ച് പോഷകങ്ങളും കീട-രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവും അവിടങ്ങളിൽ ലഭ്യമാക്കുന്നു. സന്തുലിതമായ വളപ്രയോഗ രീതികൾ കേരളത്തിലെ ഒട്ടുമിക്ക കർഷകരും അനുവർത്തിക്കാറില്ല. ചുവട്ടിൽ നൽകുന്ന വളത്തിന്റെ അഥവാ പോഷകത്തിന്റെ ഗുണം മുകളിൽ തേങ്ങയായി കാണണമെങ്കിൽ വർഷങ്ങൾ വേണ്ടിവരും എന്നതിനാൽ പലരും വളമിടുന്നതിൽ വീഴ്ച വരുത്തുന്നു.
വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ല
സ്ഥിരമായി പരിചരിച്ചെങ്കിൽ മാത്രമേ തെങ്ങ് സ്ഥായിയായ വിളവു നൽകുകയുള്ളൂ. തെങ്ങിന്റെ പ്രധാന കീട-രോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും പ്രതിവിധികൾ ചെയ്യാനുള്ള ബുദ്ധിമുട്ടും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. പരിചരണത്തിന് വിദഗ്ധരായ തൊഴിലാളികൾ ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഇതിനൊരു പരിഹാരമായി നാളികേര വികസന ബോർഡ്, സംസ്ഥാന കൃഷി വകുപ്പ്, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവയുടെ ആത്മാർഥമായ ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കീടരോഗങ്ങൾക്ക് വളരെ വേഗം വശംവദമാകുന്നു എന്നതിനാൽ കുറിയ ഇനങ്ങളെ തള്ളി നെടിയ ഇനം തെങ്ങുകളോടാണ് കർഷകർക്ക് കൂടുതൽ താത്പ ര്യം. ഈ പ്രവണത അടുത്ത അഞ്ചു മുതൽ ഏഴ് വർഷത്തിനിടയിൽ ഈ രംഗത്ത് ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
മികച്ച തൈകളുടെ ലഭ്യത കീറാമുട്ടി
സമയബന്ധിതമായി പരിചരണത്തിനും വിളവെടുപ്പിനുമുള്ള സംവിധാനങ്ങൾ പ്രാദേശിക തലത്തിൽ ഒരുക്കേണ്ടത് ഉത്പാദന വർധനയ്ക്ക് വളരെ അത്യാവശ്യമാണ്. വിളവെടുപ്പിനായി ആളെ കിട്ടാനുള്ള പ്രയാസവും ഉയരക്കൂടുതൽ മൂലമുള്ള ബുദ്ധിമുട്ടുകളും കർഷകരെ കുറിയ ഇനങ്ങളും സങ്കരയിനങ്ങളും നടാൻ പ്രേരിപ്പിക്കുന്നു.
എന്നാൽ, ഇവയുടെ മികച്ച തൈകളുടെ കൃത്യവും വിശ്വസനീയവുമായ ലഭ്യത മറ്റൊരു കീറാമുട്ടിയാണ്. പ്രതീക്ഷിക്കാതെ എത്തുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്താനും നിയന്ത്രിക്കാനും ആവശ്യമായ വിജ്ഞാനവും സഹായവും കേരകർഷകർക്ക് നൽകേണ്ടതുണ്ട്. ചെമ്പൻചെല്ലി പോലുള്ള ഒളിച്ചിരിക്കുന്ന മാരക കീടങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം.
വിളയുടെ കാലദൈർഘ്യം ഒരു വെല്ലുവിളി ആയതിനാൽ പല മികച്ച ഗവേഷകരും വിദ്യാർഥികളും തെങ്ങിന്റെ പ്രശ്നങ്ങൾ പഠനവിഷയമാക്കാൻ താത്പര്യപ്പെടാറില്ല. കീട-രോഗ ബാധയാൽ നശിക്കുന്ന തെങ്ങുകൾ വെട്ടിമാറ്റാനും തടസങ്ങളുണ്ട്. മുറിച്ചിട്ട തെങ്ങുകളിൽ പലപ്പോഴും കീടങ്ങൾ പെറ്റുപെരുകാറുണ്ട്. ഇത്തരം തടികൾ ഒരുമിച്ചു ശേഖരിച്ച് സംസ്കരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കാവുന്നതേയുള്ളൂ.
തെങ്ങുകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഉതകുന്ന സമഗ്ര പരിപാലന മുറകൾ വീട്ടുവളപ്പിലെ നാളികേര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മറ്റു വൻകിട കർഷകർക്കും ആവശ്യമായ തരത്തിൽ ഉരുത്തിരിയേണ്ടതുണ്ട്. നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ്, നാളികേര കർഷക കൂട്ടായ്മ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് വിവിധ ഘട്ടങ്ങളിൽ ശരിയായ വിലയിരുത്തലുകളുണ്ടാകേണ്ടതുണ്ട്.
(കാർഷിക കീടശാസ്ത്രവിദഗ്ധനാണ് ലേഖകൻ)
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന അംഗമായിരിക്കേ നിയമസഭയിലേക്കു ജയിച്ചുകയറിയ ഏഴു പേരുടെ വാർഡുകളിലും മത്സരത്തിനു കളമൊരുങ്ങുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പെങ്കിലും വിഐപി വാർഡുകളിലെത്തുന്പോൾ മത്സരത്തിന്റെ താപനില ഉയരും.
ഫാത്തിമ തഹ്ലിയ (പേരാന്പ്ര), സുധീർഷാ പാലോട് (വാമനപുരം), ദീപക് ജോയ് (തൃപ്പൂണിത്തുറ), വിനു ജോബ് (ചങ്ങനാശേരി), സി.വി. ശാന്തകുമാർ (അടൂർ), സുമേഷ് അച്യുതൻ (ചിറ്റൂർ), ടി.എം. ശശി (ആലത്തൂർ) എന്നിവർ നിയമസഭാംഗങ്ങളായ സാഹചര്യത്തിലാണ് ഏഴിടങ്ങളിൽ മത്സരം. 38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പാണ് സെപ്റ്റംബർ 28നു പ്രഖ്യാപിച്ചത്. ഇതിൽ ഏഴിടങ്ങളിലാണ് എംഎൽഎമാർക്കു പകരം മത്സരം നടക്കുക.
ഫാത്തിമ തഹ്ലിയ- കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡ്, സുധീർഷാ പാലോട്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ, ദീപക് ജോയ്- കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ- അയ്യപ്പൻകാവ് ഡിവിഷൻ, വിനു ജോബ്- കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, സി.വി. ശാന്തകുമാർ- അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗം, സുമേഷ് അച്യുതൻ- ചിറ്റൂർ- തത്തമംഗലം നഗരസഭ, ടി.എം. ശശി- ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവർക്കു പകരമാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ഇവരിൽ ആറു പേർ യുഡിഎഫുകാരും ഒരാൾ ഇടതുമുന്നണി പ്രതിനിധിയുമാണ്.
സർക്കാർജോലി ലഭിക്കൽ, മരണം തുടങ്ങിയ കാരണങ്ങളാലും ഉപതെരഞ്ഞെടുപ്പു വേണ്ടി വന്ന വാർഡുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെയെത്തിയ നിയമസഭാതെരഞ്ഞെടുപ്പിൽ ജനകീയ ബന്ധമുള്ള ഒട്ടേറെപ്പേരെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമനം വൈകിയതും ഉപതെരഞ്ഞെടുപ്പു വൈകാൻ ഇടയാക്കി. മുൻ സർക്കാർ ശിപാർശ ചെയ്തയാളെ ഗവർണർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് എൻ. ശേഷാദ്രിനാഥന്റെ നിയമനമായത്.
National
ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവ് വരുത്തുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ നയമനുസരിച്ച്, പ്രതിരോധമേഖലയിലെ വിദേശ നിക്ഷേപത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും പ്രതിരോധ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനിവാര്യമാണ്.
വിദേശ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പ്രതിരോധമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണു സൂചന. പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പ് ഇതുമായി ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍, ഓട്ടോമാറ്റിക് റൂട്ട് രീതിയിലൂടെ 74 ശതമാനം വരെ അനുവദിക്കുന്നുണ്ട്.
ഇതിനു പുറമെ ആധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്നതിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെയുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.
നേരത്തേ പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നതായും രാജ്യസുരക്ഷയ്ക്ക് ആശങ്കയുര്‍ത്തുന്ന നയമാണിതെന്നും വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രതിരോധ വ്യവസായ മേഖലയില്‍ 2000 ഏപ്രിലിനും 2026 മാര്‍ച്ചിനും ഇടയില്‍ ഏകദേശം 32.29 ദശലക്ഷം ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. ഈ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2013-14ലെ 2.53 ലക്ഷം കോടി രൂപയില്‍നിന്ന് 2026-27ല്‍ 7.85 ലക്ഷം കോടി രൂപയായി വർധിച്ചു. ഈ മേഖലയില്‍നിന്നുള്ള കയറ്റുമതി 2013-14-ലെ 686 കോടി രൂപയില്‍നിന്ന് 2025-26ല്‍ 38,424 കോടി രൂപയായിട്ടും ഉയര്‍ന്നു.
2025-26ല്‍ പ്രതിരോധ കയറ്റുമതിയുടെ 45.16 ശതമാനം അഥവാ 17,35 കോടി രൂപ സ്വകാര്യ മേഖലയില്‍നിന്നായിരുന്നു; അതേസമയം പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ 54.84 ശതമാനം അഥവ 21,071 കോടി രൂപയുടെ സംഭാവന നല്കി.പ്രതിവര്‍ഷ പ്രതിരോധ ഉത്പാദനം 2029-ഓടെ മൂന്നു ലക്ഷം കോടി രൂപയായും കയറ്റുമതി 50,000 കോടി രൂപയായും ഉയര്‍ത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞുനിർത്തി അവഹേളിച്ച കേസിൽ പ്രതിയായ മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ചേന്തി അനിൽകുമാറിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയുടേതാണ് ഉത്തരവ്.
ബുധനാഴ്ച വൈകുന്നേരം 4.30 വരെയാണ് പൊലിസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതിയെ രണ്ടു ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നാണു പൊലിസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷമേ പ്രതിയുടെ ജാമ്യാപേക്ഷയിൽ തുടർവാദം കേൾക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ 11-ഓടെ റിമാൻഡിലായിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക കത്തിടപാടുകൾക്കും രേഖകൾക്കും നീല, കറുപ്പ് നിറങ്ങളിലുള്ള മഷികൾ മാത്രമേ ഉപയോഗിക്കാവൂ എന്നു സർക്കാർ നിർദേശം. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഔദ്യോഗിക രേഖകളിൽനിന്നു ചുവപ്പ് ഉൾപ്പെടെയുള്ള മറ്റു നിറങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഭാവിയിൽ അച്ചടിക്കുന്ന സർക്കാർ ലെറ്റർഹെഡുകൾ, ഔദ്യോഗിക ഫോമുകൾ, ബുക്ക്ലെറ്റുകൾ, വിജ്ഞാപനങ്ങൾ എന്നിവയിലെല്ലാം ഈ ഏകീകൃത നിറങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഓഫിസുകളിൽ നിലവിൽ അച്ചടിച്ചു വച്ചിട്ടുള്ള ഫോമുകളും ലെറ്റർ പാഡുകളും തീരുന്നതുവരെ അവ ഉപയോഗിക്കാൻ അനുമതിയുണ്ട്. ഔദ്യോഗിക അച്ചടിവസ്തുക്കളില് ഇപ്പോഴും മറ്റു നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു വിലയിരുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.
അതേസമയം, പൊതുജനത്തിന്റെ അപേക്ഷകളിൽ ഇതൊന്നും ബാധകമല്ല. അതായത്, കളർകോഡ് ആവശ്യമില്ല. പൊതുവേ നീല, കറുപ്പ് മഷികൾ ഉപയോഗിച്ചാണു സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകളും നിവേദനങ്ങളും തയാറാക്കുന്നത്. ഗസറ്റഡ് ഓഫിസർമാർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പച്ച, ചുവപ്പ് മഷികൾ ഔദ്യോഗികമായി ഉപയോഗിക്കാനുള്ള അവകാശമുള്ളതെന്നാണ് പൊതുവേയുള്ള ധാരണ.
എന്നാൽ ചുവപ്പ്, പച്ച അടക്കമുള്ള എല്ലാ മഷിയും പൊതുജനങ്ങൾക്ക് അപേക്ഷകൾ തയാറാക്കാനായി ഉപയോഗിക്കാമെന്നാണു വിവരാവകാശ രേഖകളിൽ നൽകുന്ന മറുപടി.
രേഖകൾ തടസമില്ലാതെ വായിക്കാൻ കഴിയുന്നവിധം വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ മഷി ഉപയോഗിക്കണം.ഏതെങ്കിലും പ്രത്യേക മഷി ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
International
കെയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു.
ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണു റിപ്പോർട്ട്. ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം.
Kerala
കൊച്ചി: ട്രെയിനിലോ റെയില്‍വേ പരിസരത്തോ മദ്യപിച്ചെത്തുന്നവരെ നീക്കം ചെയ്യാനും അവര്‍ക്കെതിരേ കേസെടുക്കാനും റെയില്‍വേയ്ക്ക് അധികാരം നല്കുന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നു ഹൈക്കോടതി.
ട്രെയിനിലും സ്റ്റേഷനിലും പൊതുസമാധാനവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്നു വിലയിരുത്തിയാണ് 1989ലെ റെയില്‍വേ നിയമത്തിലെ 145(എ) വകുപ്പിന്റെ സാധുത ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ശരിവച്ചത്.
മദ്യപിച്ച നിലയില്‍ കാണുന്നവരെ നീക്കം ചെയ്യാനുള്ള ദക്ഷിണ റെയില്‍വേയുടെ ഉത്തരവ് ചോദ്യം ചെയ്തു ട്രാവല്‍ കമ്പനി മാനേജിംഗ് ഡയറക്ടറായ കൊച്ചിയിലെ കെ.എന്‍. ശാസ്ത്രി നല്കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.
മദ്യപിച്ചനിലയില്‍ എന്നതിനു കൃത്യമായ നിര്‍വചനം നല്‍കിയിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബ്രെത്തനലൈസറുകള് ഉപയോഗിച്ചു മദ്യപിച്ച യാത്രക്കാരെ പിടികൂടുന്ന നടപടിയെയും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, യാത്രക്കാരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമാണ് മുന്‍ഗണനയെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു. ട്രെയിനില്‍നിന്നു വീണുള്ള അപകടങ്ങളില്‍ ഭൂരിഭാഗവും മദ്യലഹരിയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും മദ്യപരുടെ ഭീഷണിയുണ്ടാകുന്നുണ്ട്. ബ്രെത്ത്അനലൈസര്വഴി പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ മെഡിക്കല്‍ പരിശോധനകൂടി നടത്തി മാത്രമേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും റെയില്‍വേ വ്യക്തമാക്കി.
മദ്യപിച്ച ഒരാളെ ട്രെയിനില്‍നിന്നോ സ്റ്റേഷനില്‍നിന്നോ മാറ്റുന്നതിനുമുമ്പ് രക്തപരിശോധന വേണമെന്നു നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ട്രെയിനിനുള്ളില്‍വച്ച് രക്തപരിശോധന നടത്തുന്നത് പ്രായോഗികമല്ല. നടപ്പാക്കുന്ന രീതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഒരു നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാകില്ല.
ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി പെരുമാറുന്നത് ഒഴിവാക്കാന്‍ റെയില്‍വേ മന്ത്രാലയം 2023 സെപ്റ്റംബര്‍ 14ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ മദ്യപരെ നിയന്ത്രിക്കുന്ന വ്യവസ്ഥ ഏകപക്ഷീയമോ ഭരണഘടനാവിരുദ്ധമോ ആണെന്നു പറയാനാകില്ല. അതിനാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് തള്ളുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഉത്തരവാദിത്വ മദ്യപാനമാണു സർക്കാർ ആഗ്രഹിക്കുന്നതെന്നു മന്ത്രി എം.ലിജു. മദ്യനിരോധനമല്ല, മദ്യവർജനമാണു സർക്കാർ നയം. വ്യാവസായികാടിസ്ഥാനത്തിൽ സംസ്ഥാനത്തു നിയമപരമായി പ്രവർത്തിക്കുന്ന ബാറുകൾക്കും കള്ളുഷാപ്പുകളും നടക്കണം. ബാറുകളുടെ പ്രവർത്തനത്തിനു വിഘാതം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
എന്നാൽ, വ്യാജമദ്യം വിൽക്കുകയും സമയക്രമം പാലിക്കാതിരിക്കുകയും ചെയ്യുന്ന ബാറുകൾക്കെതിരേ നടപടിയുണ്ടാകും.
സംസ്ഥാനത്തു കൂടുതൽ ബാറുകൾ അനുവദിക്കേണ്ടെന്നാണു സർക്കാർ നയം. മദ്യനയം വരുന്പോൾ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമുണ്ടാകും. കോഴിക്കോട്ട് നടക്കുന്ന മന്ത്രിമാരുടെ പരിശീലനം കഴിഞ്ഞാൽ മദ്യനയ രൂപവത്കരണ ചർച്ചകൾ തുടങ്ങും. ഈ മാസം ചർച്ച പൂർത്തീകരിക്കും. സാമൂഹിക- സാംസ്കാരിക സംഘടനകളുടെ അഭിപ്രായവും കേൾക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 26ന് പുറപ്പെടുവിച്ച ഏഴാമത് കരട് നോട്ടിഫിക്കേഷനില്‍ മതിയായ ഭേദഗതികള്‍ വരുത്തി ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായും ഒഴിവാക്കണമെന്നു കേരളം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തോട് അവശ്യപ്പെടുമെന്നു പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്.
കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ കേന്ദ്രസമിതിയെ ബോധ്യപ്പെടുത്തുന്നതിനും ആവശ്യമായ അനുകൂല തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളും നിര്‍ദേശങ്ങളും വിശദമായി പഠിച്ചും മനസിലാക്കിയും കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട ു പോകും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂര്‍ണമായും 13,108 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിര്ദേശിക്കപ്പെട്ടതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങളും ജനവികാരവും കണക്കിലെടുത്ത് ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായും ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചിരുന്നതായും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃകാ പൊലിസ് സ്റ്റേഷനുകൾ സജ്ജമാക്കാനുള്ള ചുമതല സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത്കുമാറിനു നൽകിയത് വിവാദമുയർത്തി. 10 വർഷത്തിലേറെ സർവീസുള്ള എസ്പിമാർ മുതൽ ഡിജിപി റാങ്ക് വരെയുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കു തെരഞ്ഞെടുത്ത 59 സ്റ്റേഷനുകളുടെ ചുമതലയാണു നൽകിയത്.
തിരുവനന്തപുരം റൂറൽ പൊലിസ് ജില്ലയിലെ വർക്കല സ്റ്റേഷന്റെ ചുമതലയായിരുന്നു എം.ആർ. അജിത്കുമാറിനു നൽകിയത്. കെഎസ്യുക്കാരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് ഏതാനും നാൾ മുൻപ് അജിത്തിനെ സസ്പെൻഡ് ചെയ്തിരുന്നു. നിയമനം വിവാദമായതോടെ ഇറക്കിയ പട്ടിക സംസ്ഥാന പൊലിസ് മേധാവി പിൻവലിച്ചു.
വികസിത ഭാരതം കാഴ്ചപ്പാടോടെ മാതൃകാ പൊലിസ് സ്റ്റേഷനുകൾ വികസിപ്പിക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും ഓരോ സ്റ്റേഷനുകൾ ദത്തെടുക്കണമെന്നും അതിലൂടെ ക്രമസമാധാനം മെച്ചപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2025ൽ ഡിജിപിമാരുടെ യോഗത്തിൽ നിർദേശിച്ചിരുന്നത്.
ഇതേത്തുടർന്ന് നേരത്തേ മുതൽ പട്ടിക തയാറാക്കാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണു സസ്പെൻഷനിലുള്ളവരും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയവരും പട്ടികയിൽ ഉൾപ്പെട്ടത്. ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്തയ്ക്കു തന്പാനൂരും വിജിലൻസ് മേധാവി മനോജ് ഏബ്രഹാമിനു വട്ടിയൂർക്കാവും എസ്. ശ്രീജിത്തിനു തുന്പയും നൽകി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിന് (എസ്. സുരേഷ്) കിളിമാനൂരും നൽകി.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ളവർക്കും വിരമിക്കാറായവർക്കും സ്റ്റേഷനുകളുടെ ചുമതല നൽകിയതും വിവാദമായി. തുടർന്നാണ് എസ്പിമാർ മുതൽ ഡിജിപിമാർ വരെയുള്ളവർക്ക് നൽകിയ ചുമതല പട്ടിക പിൻവലിച്ച് പൊലിസ് മേധാവി തലയൂരിയത്. പുതിയ പട്ടിക ആഭ്യന്തര വകുപ്പുമായി ആലോചിച്ച് പിന്നീട് പ്രസിദ്ധീകരിക്കും.
പൊലിസ് സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളാക്കുന്ന നടപടി നടപ്പാക്കേണ്ടതും പുരോഗതി വിലയിരുത്തേണ്ടതും ചുമതലയുള്ള ഉദ്യോഗസ്ഥരാണ്.പൊലിസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെടുന്ന പുരോഗതി റിപ്പോർട്ട് കൃത്യസമയത്ത് സമർപ്പിക്കണമെന്നും ഡിജിപിയുടെ നിർദേശത്തിലുണ്ടായിരുന്നു.
National
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ പോളിംഗ് ബൂത്തുകൾ തിരിച്ച് എണ്ണുന്നതിനു പകരം ഒരുമിച്ച് എണ്ണുന്നതിന് ടോട്ടലൈസർ സംവിധാനം ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.
ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് വിവരങ്ങൾ പുറത്തുവിടാതെ ഒന്നിലധികം ഇവിഎമ്മുകൾ ഒരുമിച്ച് എണ്ണി ക്രോഡീകരിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ് ടോട്ടലൈസറുകൾ. നിലവിൽ ഓരോ പോളിംഗ് ബൂത്തിലെയും ഇവിഎമ്മുകളിലെ വോട്ടുകൾ വെവ്വേറെയാണ് എണ്ണുന്നത്.
ഇതിലൂടെ ഒരു നിർദിഷ്ട പ്രദേശത്തെ ആളുകൾ ഏതു പാർട്ടിക്ക് വോട്ട് ചെയ്തുവെന്ന് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നാൽ, ഒരു കൂട്ടം ഇവിഎമ്മുകളെ ഒന്നിച്ച് ഒരു ടോട്ടലൈസർ മെഷീനിലേക്ക് ബന്ധിപ്പിച്ച് വോട്ട് എണ്ണുമ്പോൾ, ആ പ്രദേശത്തിന്റെ ആകെ വോട്ട് വിഹിതം മാത്രമേ അറിയാൻ കഴിയൂ. ഇതിലൂടെ വോട്ടർമാർ ഏതു പാർട്ടിക്ക് വോട്ട് ചെയ്തുവെന്ന സ്വകാര്യത സംരക്ഷിക്കപ്പെടുകയും വോട്ടെടുപ്പിനുശേഷമുള്ള അക്രമങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഇതു ചൂണ്ടിക്കാട്ടിയാണ് ഹർജി.
സുപ്രീംകോടതിക്കു മുന്നിലെത്തിയത്.എന്നാൽ, ഇവിഎമ്മുകളെക്കുറിച്ചുതന്നെ ജനങ്ങൾക്കിടയിൽ നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നതിനിടെ ടോട്ടലൈസറുകൾ കൊണ്ടുവരുന്നത് കൂടുതൽ എതിർപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകമ്മീഷൻ നിർദേശത്തെ എതിർത്തു.
National
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യം നേരിടുന്ന വിവിധ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ രാജ്യതലസ്ഥാനത്ത് വൻ റാലി നടത്തി സിപിഐ. വിലക്കയറ്റം, അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ സിപിഐ ഡൽഹിയിലെ രാം ലീല മൈതാനിയിൽ സംഘടിപ്പിച്ച ബദ്ലാവ് സരൂരി ഹേ (മാറ്റം അനിവാര്യമാണ്) റാലിയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പ്രവർത്തകരാണ് ഒഴുകിയെത്തിയത്.
മോദി സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ രാജ്യത്തെ തൊഴിലാളികളും വിദ്യാർഥികളും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തിന്റെ എല്ലാ മേഖലകളെയും തകർത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഏകാധിപത്യ പ്രവണതകളെയും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേരേയുണ്ടായ പൊലിസ് അടിച്ചമർത്തലുകളെയും തുടർന്നു സംസാരിച്ച നേതാക്കളും രൂക്ഷമായി വിമർശിച്ചു. സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാൻ ഇടതുപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
ഡിസംബർ ഒന്നു മുതൽ ജയിൽ നിറയ്ക്കൽ പ്രക്ഷോഭം
പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 1, 2, 3 തീയതികളിൽ രാജ്യത്തുടനീളം ‘’ജയിൽ നിറയ്ക്കൽ’’ പ്രക്ഷോഭം നടത്തുമെന്ന് സിപിഐ പ്രഖ്യാപിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്തു.
Kerala
തിരുവനന്തപുരം: തർക്കങ്ങൾ മധ്യസ്ഥതയിലൂടെ സൗഹാർദപരമായി പരിഹരിക്കുന്നതിനു പ്രോത്സാഹനം നൽകുന്നതിനായി ‘മീഡിയേഷൻ ഫോർ നേഷൻ 3.0’ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. സുപ്രീം കോടതിയുടെ മീഡിയേഷൻ & കോൺസിലിയേഷൻ പ്രോജക്ട് കമ്മിറ്റി (എംസിപിസി) യുടെ മാർഗനിർദേശത്തിലാണു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 30 വരെയാണു കേസുകൾ കണ്ടെത്തുന്നതിനും മധ്യസ്ഥതയ്ക്കായി പരിഗണിക്കുന്നതിനുമുള്ള ഘട്ടം. ഈ കാലയളവിൽ ഒത്തുതീർപ്പിനു സാധ്യതയുള്ള നിലനിൽക്കുന്ന കേസുകൾ കണ്ടെത്തുകയും, അനുയോജ്യമായ കേസുകൾ പരിശോധിച്ച് മധ്യസ്ഥതാ കേന്ദ്രങ്ങളിലേക്കു റഫർ ചെയ്യുകയും, മധ്യസ്ഥതാ നടപടിക്രമത്തെക്കുറിച്ച് കക്ഷികളെ അറിയിക്കുകയും ചെയ്യും. മധ്യസ്ഥതാ പ്രചാരണ പരിപാടി ഒക്ടോബർ ഒന്നു മുതൽ ആരംഭിച്ച് ഡിസംബർ 31 വരെ തുടരും.
വിവാഹസംബന്ധമായ തർക്കങ്ങൾ, അപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, ഒത്തുതീർപ്പിനു നിയമപരമായി സാധ്യമായ ക്രിമിനൽ കേസുകൾ, ഉപഭോക്തൃ തർക്കങ്ങൾ, സർഫാസി കേസുകൾ, എക്സിക്യൂഷൻ നടപടികൾ, ആർബിട്രേഷൻ, വാണിജ്യ തർക്കങ്ങൾ, സർവീസ് കേസുകൾ, ഭാഗപത്ര കേസുകൾ, തൊഴിൽ കേസുകൾ കൂടാതെ ഒത്തുതീർപ്പിന് സാധ്യതയുള്ള മറ്റ് അനുയോജ്യമായ സിവിൽ കേസുകൾ എന്നിവയും ഈ പ്രചാരണ പരിപാടിയിൽ പരിഗണിക്കും.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ വീണ്ടും വ്യോമാക്രമണം നടത്തി യുഎസ്. രണ്ടുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിരിക് തുടങ്ങിയ ഇറാൻ തീരദേശങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഖെഷം ദ്വീപ്, ചാബഹാർ, കൊനാരക് എന്നിവിടങ്ങളിൽ പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ആക്രമണം സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമല്ല.
ഇറാൻ തിരിച്ചടിക്കുന്ന പക്ഷം ഇതിലും വലിയ പ്രഹരമേൽക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും ജോർദാനിലെ യുഎസ് സൈനിക ക്യാമ്പിനുനേരെ മിസൈലുകളയച്ചതിനുമുള്ള തിരിച്ചടിയാണിത്. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വന്ന എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
ഈ ആക്രമണത്തിന് യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ ആറുമാസമായി തുടരുന്ന സംഘർഷം ആഗോള എണ്ണ വിപണിയേയും വ്യാപാരത്തേയും വലിയ രീതിയിലാണ് ബാധിച്ചത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തുരത്താനാണ് യുഎസിന്റെ നീക്കം.
National
ന്യൂഡൽഹി: വ്യോമസേന ഓഫീസറായ ശക്തി വർമയ്ക്ക് എയർ വൈസ് മാർഷൽ പദവി. ഈ സ്ഥാനം നേടുന്ന (മെഡിഡൽ ഇതര) രാജ്യത്തെ ആദ്യ വനിതയാണ് ശക്തി വർമ.
ഇന്നലെ വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എഡ്യൂക്കേഷൻ) പദവിയിൽ ശക്തി വർമ ചുമതലയേറ്റു. നേരത്തെ എയർ കമ്മഡോർ റാങ്കായിരുന്നു ഇവർക്കുണ്ടായിരുന്നത്. 1994ലാണ് ശക്തി വർമ വ്യോമസേനയിൽ ചേർന്നത്
National
ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ എട്ടാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ജുഡീഷറിയെ സംബന്ധിച്ച വിവാദഭാഗം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണു കേസ് അവസാനിച്ചതായി അറിയിച്ചത്. ജുഡീഷറിയിലെ വിവിധതലങ്ങളിലെ അഴിമതിയെയും കേസ് കെട്ടിക്കിടക്കുന്നതിനെയുംകുറിച്ച് പരാമർശിച്ചതാണു വിവാദങ്ങൾക്കു വഴിവച്ചത്.
ഇതു നീതിന്യായവ്യവസ്ഥയുടെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്നു നിരീക്ഷിച്ചാണ് ഫെബ്രുവരിയിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ഈ പുസ്തകത്തിന് പൂർണനിരോധനം ഏർപ്പെടുത്തുകയും എൻസിഇആർടി മാപ്പുപറഞ്ഞ് പുസ്തകം വിപണിയിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.