National
ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ ചികിത്സയിൽ സുതാര്യതയില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ അംഗ്മോ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകി. സഫ്ദർജംഗ് ആശുപത്രിയിലെ വാംഗ്ചുക്കിന്റെ താമസം 'അനധികൃത തടങ്കലാണെന്ന്' ആരോപിച്ച അംഗ്മോ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.
21 ദിവസമായി നിരാഹാര സമരം നടത്തിവന്ന സോനം വാംഗ്ചുക്കിനെ കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നിന്ന് പോലീസ് ബലംപ്രയോഗിച്ച് നീക്കി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷവും വാംഗ്ചുക്ക് നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ അംഗ്മോ വ്യക്തമാക്കി. എന്നാൽ വാംഗ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ അദ്ദേഹം ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ആശുപത്രി അധികൃതർ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവിടുന്നില്ലെന്നും അംഗ്മോ ആരോപിച്ചു. രക്തത്തിലെ പൊട്ടാസ്യം നില താഴ്ന്നതായി ആശുപത്രി അധികൃതർ പറയുമ്പോൾ, സ്വതന്ത്ര ലാബ് പരിശോധനയിൽ ഇത് സാധാരണ നിലയിലാണെന്നാണ് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്യുവിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന "രാജശീലം" മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസിക്ക് പരാതി നൽകി.
വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് കെഎസ്യു പ്രസിഡന്റ് സമയം തേടും. അതേസമയം, കെഎസ്യു പ്രവർത്തകരോട് പരസ്യപ്രതികരണം വേണ്ടെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും നിർദേശിച്ചിട്ടുണ്ട്. പാർട്ടിയിലെ ഈ ചേരിതിരിവിനെതിരെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചു. വി.എസിന്റെ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തി അച്ചടിച്ച പതിപ്പാണ് ഒഴിവാക്കിയത്.
വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ ഓർമക്കുറിപ്പാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എല്ലാ ഞായറാഴ്ചകളിലും പതിവായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ്, ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടായിരുന്നില്ല.
സാങ്കേതിക പിഴവ് മൂലമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നാണ് പത്രത്തിൽ നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്. വി.എസിന്റെ ഓർമക്കുറിപ്പ് അടങ്ങിയ പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണം വേണ്ടെന്ന തീരുമാനമുണ്ടായത് എന്നത് പാർട്ടി വൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 19 സിറ്റിംഗുകളാണ് ഉണ്ടാവുക. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും നിറഞ്ഞതായിരിക്കും ഇത്തവണത്തെ സമ്മേളനം. എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ സഭയിൽ അവതരിപ്പിക്കും. അതേസമയം, മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി ബിൽ തുടങ്ങിയ നിർണായക ബില്ലുകൾ തത്കാലം അവതരിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
അതേസമയം, സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സംയുക്ത നീക്കങ്ങൾ ആലോചിക്കുന്നതിനായി തിങ്കളാഴ്ച കോൺഗ്രസ് 'ഇന്ത്യാ' സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗത്തിൽ എത്ര പാർട്ടികൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Kerala
കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം സ്വദേശിയായ സുഹൃത്ത് ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുത്തേറ്റ വിനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചേക്കും. റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിനു സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ലക്നോ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഐജി കിരൺ എസ്, സ്പെഷൽ സെക്രട്ടറി (ഫിനാൻസ്) നീൽ രത്തൻ എന്നിവാണ് അന്വേഷണസംഘത്തിലുള്ളത്.
അതിനിടെ കേസിലെ അന്വേഷണം കൂടുതൽ പേരിലേക്കു നീളുന്നതായി സൂചന. എട്ടുപേരുടെ അറസ്റ്റോടെ മന്ദഗതിയിലായ അന്വേഷണം ക്ഷേത്രത്തിലെ ദൈനംദിന ചുമതലകൾ വഹിക്കുന്ന മുഴുവൻ പേരിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭാവനയായി ലഭിക്കുന്ന പണം എണ്ണിത്തിടപ്പെടുത്തുന്നതിന് അന്‍പതോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെയും അവരുമായി അടുപ്പമുള്ളവരുടെയും ശുപാർശയിലാണു ഭൂരിഭാഗവും ജോലിക്ക് കയറിയത്.
ഇവരുടെ മുൻകാല പശ്ചാത്തലവും ജോലി ലഭിച്ചശേഷമുള്ള സാന്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. മുതിർന്ന ഏതാനും ട്രസ്റ്റ് ഭാരവാഹികളെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ക്ഷേത്രം നിർമാണത്തിനിടെ ഇവർ നടത്തിയ സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റിലായ എട്ടു പേരിൽ ആറുപേരുടെയും പങ്ക് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പ്രത്യേക അന്വേഷണസംഘം വൃത്തങ്ങൾ സൂചിപ്പിച്ചു.
National
ബംഗളൂരു: സംസ്ഥാനത്തെ വരൾച്ച കണക്കിലെടുത്ത് തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക സർക്കാർ. വരൾച്ചാപ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങളിലേക്കെത്തുക.
നിലവിൽ ജലാശയങ്ങളിലെ വെള്ളം പൂർണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രം മാറ്റിവച്ചിരിക്കുകയാണ്. ഡാമുകളിൽ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടില്ല.
കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദം ചെലുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം നൽകുന്ന കാര്യം ആലോചിക്കൂവെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പുതിയ സെൻസസും മണ്ഡലപുനർനിർണയവും പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി വനിതാ സംവരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
വനിതാ സംവരണത്തിനായുള്ള ഭരണഘടനാ (128-ാം ഭേദഗതി) നിയമം പാസാക്കിയെങ്കിലും ഇതിന്റെ നടപ്പാക്കൽ നിയമനിർമാണത്തിനുശേഷമുള്ള ആദ്യ സെൻസസുമായും തുടർന്നുണ്ടാകുന്ന മണ്ഡലപുനർനിർണയവുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിയമം ഇപ്പോഴും ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Kerala
ചേർത്തല: നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെസിബിയിലേക്ക് ഇടിച്ചുകയറി. ചേർത്തല ദേശീയപാതയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 19 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. അപകടം നടന്നയുടൻ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയിലാണ് ബസിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
Kerala
ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയാകും.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും.
വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാം.
Sports
മയാമി: വെങ്കല മെഡലിനായുള്ള ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ 6-4ന് ഫ്രാൻസിനെ പരാജയപ്പെട്ടുത്തി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ കാഴ്ചക്കാരായിനിന്ന് ഫ്രഞ്ചുപട രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഇംഗ്ലീഷ് കുതിപ്പിൽ അടിതെറ്റുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം മത്സരത്തിന്റെ 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് ഗോളുകൾ നേടി. ഈ ഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയർന്നു. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി തൊട്ടുപിന്നിലുള്ള അർജന്റീനൻ നായകൻ ലയണൽ മെസിയെ മറികടന്ന് എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിന് വേണ്ടി 54-ാമത്തെ മിനിറ്റിൽ ബ്രാഡ്ലി ബർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്.
എന്നാൽ 87-ാം മിനിട്ടിൽ സാക്കാ തന്റെ മൂന്നാം ഗോൾ വലയിലാക്കിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചായി ഉയർന്നു. തുടർന്ന് 90 + 6- ാം മിനിട്ടിൽ ഡെംബെലെ ഫ്രാൻസിനായി നാലാം ഗോൾ വലയിലാക്കിയെങ്കിലും 90 + 8 -ാം മിനിട്ടിൽ ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ആറാം ഗോളുമായി ഫ്രഞ്ചുപടയെ പൂട്ടി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങളാണ് രണ്ടാം പകുതിയിൽ ഫ്രാൻസിനെ ഗോൾ നേടാൻ സഹായിച്ചത്.
National
ന്യൂഡൽഹി: സോനം വാംഗ്ചുക്കിനെ ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് ബലമായി നീക്കിയതോടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പിന്തുണയ്ക്കാനെത്തി. സമാധാനപരമായ പ്രതിഷേധിച്ച വാംഗ്ചുക്കിനെ സമരപ്പന്തലിൽനിന്ന് നീക്കം ചെയ്ത നടപടി തെറ്റായെന്ന് രാഹുൽ പറഞ്ഞു.
അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ കാതലായ തത്വങ്ങളെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇതാദ്യമായാണ് സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ നൽകുന്നത്. അതേസമയം പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി വാംഗ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലിയും രംഗത്തെത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വാംഗ്ചുക്കിനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും ഏതു തരത്തിലുള്ള ചികിത്സയാണ് നൽകുന്നതെന്ന് അറിയിക്കുന്നില്ലെന്നും തങ്ങൾക്കിഷ്ടമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു. വാംഗ്ചുക്കിനെ ഇതുവരെ ശുശ്രൂഷിച്ച ഡോക്ടർമാരുടെ അഭിപ്രായം ആശുപത്രി അധികൃതർ കേൾക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
Sports
മയാമി: ഫിഫ ലോകകപ്പ് 2026ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ തേരോട്ടം. ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് നാലു ഗോളിന്റെ ലീഡാണ് നേടിയത്. നായകൻ ഹാരി കെയ്നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻതന്നെ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടി. ഫ്രാൻസിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18-ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.
സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല. ഫ്രഞ്ച് കോച്ചായിട്ടുള്ള ദിദിയർ ദെഷാംപ്സിന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരമാണിത്.
National
ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമയ്ക്ക് പൊൻതിളക്കം. ഭ്രമയുഗത്തിലെ അവിസ്മരണീയ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. ചന്ദു ചാമ്പ്യൻ എന്ന ഹിന്ദി ചിത്രത്തിലെ പ്രധാന നടൻ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവച്ചു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ആർട്ടിക്കിൾ 370 എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതമാണ് മികച്ച നടി. മികച്ച സിനിമയ്ക്കുള്ള അവാർഡും ആർട്ടിക്കിൾ 370 നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം തമിഴ് നടൻ ധനുഷിന് ലഭിച്ചു.
"അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ "അങ്ങ് വാന കോണില്‍ 'എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയായി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്ക്കാരം ഭ്രമയുഗത്തിലൂടെ ഷഹനാദ് ജലാൽ നേടി. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത "ഫെമിനിച്ചി ഫാത്തിമ’യാണ് മലയാളത്തിലെ മികച്ച സിനിമ. മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇത്തവണ ലഭിച്ചത്.
തമിഴ് ചിത്രം"അമരൻ'സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ഈ സിനിമയിലൂടെ ആർ. കലൈവണ്ണൻ സ്വന്തമാക്കി. മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ഭാൻഗാറിനും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് രാം-നമിക്കും ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള അവാർഡ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം സംവിധാനം ചെയ്ത രൺദീപ് ഹൂഡ കരസ്ഥമാക്കി. 2024ൽ സെൻസർ ചെയ്ത ചിത്രങ്ങൾ പരിഗണിച്ച് ജൂറി അധ്യക്ഷൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷൻ എന്നീ കന്പനികളിൽനിന്ന് 100 മെഗാവാട്ട് വീതം വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറിനാണ് അനുമതി ലഭ്യമായത്. ഇതോടെ യൂണിറ്റിന് 5.96 രൂപ നിരക്കിൽ അടുത്ത വർഷം ജൂലൈ 14 വരെ 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയാണ് 2025 ജൂലൈയെ അപേക്ഷിച്ച് ഈ ജൂലൈയിലുണ്ടായത്. മഴ കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്നു മുതൽ സംസ്ഥാനത്തിന് കിട്ടിത്തുടങ്ങുക.
ഇതോടെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കരാറിന് അനുമതി നൽകിയ റെഗുലേറ്ററി കമ്മീഷൻ ലോഡ് ഷെഡിംഗ് സംബന്ധിച്ചും കെഎസ്ഇബിക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോഡ് ഷെഡിംഗിന്റെ സമയം ഉപയോക്താളെ മുൻകൂട്ടി കൃത്യമായി അറിയിക്കണം. 15 മിനിറ്റ് ലോഡ് ഷെഡിംഗ് എന്നു പറഞ്ഞ ശേഷം അരമണിക്കൂറും ഒരു മണിക്കൂർ വരെയും നീട്ടരുതെന്നും കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
National
ശ്രീഹരിക്കോട്ട: ബഹിരാകാശ മേഖലയിൽ പുതിയൊരു അധ്യായം കുറിച്ച് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ ‘വിക്രം-1’ വിജയകരമായി വിക്ഷേപിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ‘സ്കൈറൂട്ട് എയ്റോസ്പേസ്’നിർമിച്ച റോക്കറ്റ് ഇന്നലെ ഉച്ചയ്ക്ക് 12.05നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിച്ചുയർന്നത്.11.30ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം അഞ്ചു മിനിറ്റിനു മുന്‍പ് നാടകീയമായി മാറ്റിയത് ആശങ്കയുണ്ടാക്കിയിരുന്നു.
കാറ്റ് വീശുന്നതിനാലും ആകാശം മേഘാവൃതമായതിനാലും അവസാനഘട്ട പരിശോധന കാര്യക്ഷമമാക്കുന്നതിനാണ് കൂടുതൽ സമയമെടുത്തത്. തുടർന്ന് 11.45നാണ് കൗണ്ട്ഡൗൺ പുനരാരംഭിച്ചത്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐഎസ്ആർഒയുടെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ച നോഡൽ ഏജൻസിയായ ഇൻസ്പേസിന്റെ പിന്തുണയോടെയായിരുന്നു വിക്ഷേപണം.
ദൗത്യം വിജയിച്ചെന്ന് ഇൻസ്പേസിന്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക 12.25ന് അറിയിച്ചു. വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽവച്ച് പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ച് സ്കൈറൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എട്ടു മിനിറ്റോളം പ്രധാനമന്ത്രി ശാസ്ത്രസംഘവുമായി സംസാരിച്ചു.
ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ, മുൻ ചെയർമാന്മാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവർ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെത്തിയിരുന്നു.വിക്ഷേപിച്ച് കൃത്യം 15 മിനിറ്റുകൾക്കുള്ളിൽ ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിക്കാൻ വിക്രം-1-ന് സാധിച്ചു.
ബംഗളൂരു ആസ്ഥാനമായ സ്വകാര്യ സ്പെസ് ടെക് സ്റ്റാർട്ടപ്പായ ഗ്രഹ സ്പേസ് വികസിപ്പിച്ച സാങ്കേതിക പേലോഡ്, ബംഗളൂരുവിലെ മറ്റൊരു സ്വകാര്യ സ്പേസ് സ്റ്റാർട്ടപ്പായ കോസ്മോസെർവ് നിർമിച്ച പേലോഡ്, ജർമനിയിലെ സ്പേസ് കന്പനിയായ ഡിക്യൂബ്ഡിന്റെ പേലോഡ്, സ് കൈറൂട്ടിന്റെതന്നെ സ്വന്തം ശാസ്ത്രവിഭാഗമായ ‘സ്കോപ്പ്’വികസിപ്പിച്ചെടുത്ത സാങ്കേതിക പരീക്ഷണ യൂണിറ്റ് എന്നിവയാണ് വിക്രം 1 ബഹിരാകാശത്ത് എത്തിച്ചത്.
Leader Page
ഇത് ഭ്രമയുഗമാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം... ഇതു പറയുന്പോൾ കൊടുമൺപോറ്റിയുടെ മുഖത്ത് പടരുന്ന ഒരു ചിരി, അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ അതോ കൊലവിളി നടത്തുകയാണോ... പ്രേക്ഷകരെ ഭ്രമലോകത്തിലേക്കു കൊണ്ടുപോയ കൊടുമൺപോറ്റി. യാഥാർഥ്യമോ ഫാന്റസിയോ എന്ന് പകച്ചുപോകുന്ന നിമിഷങ്ങൾ. ഭ്രമയുഗത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മഹാനടൻ ദേശീയ പുരസ്കാരം നേടുന്പോൾ കൊടുമൺപോറ്റിയുടെ ആ ചിരി, അതായിരിക്കാം പുരസ്കാര ജൂറിയേയും ഭ്രമിപ്പിച്ചത്.പുരസ്കാരങ്ങൾ മമ്മൂട്ടിയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. കരിയറിലുടനീളം അദ്ദേഹത്തിനു ലഭിച്ച ബഹുമതികൾക്ക് കണക്കില്ല. ഇതിനിടയിൽ മലയാളസിനിമ മാറി, അഭിനയശൈലിയും മാറി. ആ മാറ്റത്തിനൊപ്പമുള്ള സഞ്ചാരമായിരുന്നു മമ്മൂട്ടിയുടേത്. മാറുന്ന ശൈലിക്കൊപ്പം ഒരു പുതുമുഖ നടന്റെ ആകാംക്ഷയും ആവേശവും ഇന്നും കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുന്പോൾ അദ്ഭുതപ്പെടാനില്ല.
സിനിമയെ ഇത്രയെറെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്ന നടന്മാർ ചുരുക്കം. അദ്ദേഹത്തിന്റെ രൂപസൗകുമാര്യത്തെ പ്രായത്തിനു തോൽപിക്കാനാവില്ല. അഭിനയമികവിനെയും അങ്ങനെ തന്നെ. ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത മതിലുകൾ മുതൽ ഇപ്പോൾ ഭ്രമയുഗം വരെയുള്ളയുള്ള പകർന്നാട്ടങ്ങൾ ചലച്ചിത്രാസ്വാദകരെ സംബന്ധിച്ച് വിസ്മരിക്കാനാവില്ല. ബോൺ ആക്ടർ എന്നതിനേക്കാൾ പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ നടൻ എന്നാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയും പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുണ്ട്. അത്തരമൊരു പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് അദ്ദേഹത്തിനു ലഭിച്ച നാലാമത്തെ ദേശീയ പുരസ്കാരം.
എൺപതുകളുടെ പകുതിയിലാണ് മമ്മൂട്ടി മലയാളത്തിലെ ജനപ്രിയതാരമായി ഉദിച്ചുയർന്നത്. അദ്ദേഹത്തിനു ലഭിച്ചതൊക്കെയും കച്ചവട സിനിമകളിലെ ഫോർമുല കഥാപാത്രങ്ങളായിരുന്നു. വാണിജ്യവിജയത്തിനായി ഒന്നിനുപിറകേ ഒന്നായി ഇത്തരം സിനിമകളിലഭിനയിക്കുന്പോഴും പരീക്ഷണങ്ങൾക്കും വ്യത്യസ്തകൾക്കും വേണ്ടിയുള്ള അന്വേഷണം എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയാണ് മതിലുകളും ഒരുവടക്കൻ വീരഗാഥയും വിധേയനും പൊന്തൻമാടയുമൊക്കെ രൂപപ്പെട്ടത്.
അടൂർഗോപാലകൃഷ്ണനെപ്പോലെ സമാന്തരസിനിമയിലെ പ്രമുഖൻ മമ്മൂട്ടിയെ നായകനാക്കിയതു തന്നെ മാറ്റത്തിനു തുടക്കമായി. 1989ൽ മതിലുകളിലെയും ഒരു വടക്കൻ വീരഗാഥയിലെയും കഥാപാത്രങ്ങളിലൂടെ ആദ്യ ദേശീയ പുരസ്കാരം . ഏറെ വിഭിന്നമായ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ ബഷീറിയൻ പകർന്നാട്ടം മമ്മൂട്ടിയുടെ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. എംടി-ഹരിഹരൻ ടീമിന്റെ ഒരു വടക്കൻവീരഗാഥയിലെ ചന്തുവും വാണിജ്യപരമായും കലാപരമായും വൻ വിജയമായി.
വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലൂടെ 93ൽ വീണ്ടും മമ്മൂട്ടിയെത്തേടി ദേശീയപുരസ്കാരം എത്തി. ഇക്കാലയളവിൽ മമ്മൂട്ടിയുടെ കരിയർ പല പരീക്ഷണങ്ങളേയും നേരിടുകയായിരുന്നു. വാണിജ്യസിനിമകളിലെ ജയപരാജയങ്ങൾ അഭിനേതാക്കളുടെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന അക്കാലത്ത് വിധേയനും പൊന്തൻമാടയുമൊക്കെ അദ്ദേഹത്തിലെ നടനെ മറ്റൊരു തലത്തിലെത്തിച്ചു.
സക്കറിയയുടെ ഭാസ്കര പട്ടേലറും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയനിലെ ഭാസ്കര പട്ടേലറുടെ ക്രൂരതയും കൗടില്യവുമൊക്കെ ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക് പ്രകടനങ്ങളിലൊന്നായി. ഈ ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെത്തേടിയെത്തി.
ടി.വി. ചന്ദ്രന്റെ പൊന്തൻമാടയിലെ മാട എന്ന ദളിത് കർഷകന്റെ വികാര-വിചാരങ്ങൾ എത്ര സമർഥമായാണ് അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്നത്.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം 98ൽ ഡോ. ബാബാസാഹിബ് അംബേദ്കറിലൂടെ വീണ്ടും രാജ്യത്തെ മികച്ച നടനായി മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഈ സിനിമ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു.
98നുശേഷം ദേശീയ പുരസ്കാര നിർണയ സമയങ്ങളിൽ പലപ്പോഴും മമ്മൂട്ടിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുകയും അവസാനം തള്ളപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ന്യായാന്യായങ്ങൾ എന്തുമാകട്ടെ, മലയാളസിനിമ ആഗ്രഹിച്ച ആ പുരസ്കാരം ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെത്തേടി വീണ്ടുമെത്തുകയാണ്.
മതിലുകളിലെ ബഷീറിൽ നിന്ന് ഭ്രമയുഗത്തിലെ കൊടുമൺപോറ്റി വരെയുള്ള നീണ്ട കാലയളവിൽ മമ്മൂട്ടിയെന്ന നടനും ഏറെ രൂപപരിണാമങ്ങൾക്കു വിധേയനായി. അപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെ എന്തെങ്കിലുമൊരു വിസ്മയം സമ്മാനിക്കാൻ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അത്തരം വിസ്മയങ്ങൾക്കായി സിനിമാ ആസ്വാദകർ ഇനിയും കാത്തിരിക്കുകയാണ്. അതിനായുള്ള അന്വേഷണങ്ങളിലാണ് മമ്മൂട്ടിയും.
National
ഗ്ലാമർ വേഷങ്ങളിൽ മാത്രം ഒതുങ്ങുന്ന നായികാസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ സുവർണസിംഹാസനം തീർത്ത നടി യാമി ഗൗതമിന് ദേശീയ ചലച്ചിത്ര അവാർഡ് തിളക്കം.
72-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിയായാണ് യാമി ഗൗതമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
2024ൽ പുറത്തിറങ്ങി വലിയരീതിയിൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘ആർട്ടിക്കിൾ 370’ലെ മികച്ച അഭിനയത്തിനാണ് ഈ പരമോന്നത പുരസ്കാരം താരത്തെ തേടിയെത്തിയത്.
യാമിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ആദിത്യ സുഹാസ് ജംഭാലെയാണ്. യാമിയുടെ ഭർത്താവും ‘ഉറി’ (ഉറി: ദ സർജിക്കർ സ്ട്രൈക്ക്) എന്ന ചിത്രത്തിന്റെ സംവിധായകനുമായ ആദിത്യ ധറാണ് ഈ ചിത്രം നിർമിച്ചത്.
ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയിലെ ‘ആർട്ടിക്കിൾ 370’ റദ്ദാക്കിയതുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെയും അതിനുപിന്നിലെ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
കാഷ്മീലെ തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്താനും ക്രമസമാധാനം ഉറപ്പാക്കാനും കേന്ദ്രസർക്കാർ നടത്തുന്ന രഹസ്യ നീക്കങ്ങളായിരുന്നു സിനിമയുടെ പ്രധാന ഇതിവൃത്തം.
ഹിമാചൽപ്രദേശ് സ്വദേശിനിയായ യാമി ചണ്ഡിഗഡിലാണു വളർന്നത്. ഒരു ഐഎഎസ് ഓഫീസറാകാൻ ആഗ്രഹിച്ച അവർ നിയമപഠനത്തിനിടയിലാണ് അപ്രതീക്ഷിതമായി മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.
Kerala
"അങ്ങ് വാനക്കോണിൽ’ വരെ ഉയർന്നുകേട്ട ആ ശബ്ദത്തെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരവും. ജീവിതത്തിന്റെ ഇരുളിനെ സംഗീതംകൊണ്ടു പ്രകാശമാക്കി മാറ്റിയ വൈക്കം വിജയലക്ഷ്മിയെ തേടി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരമെത്തുന്പോൾ അതു പ്രതിഭയ്ക്കും പരിശ്രമത്തിനും അതിരുകളില്ലെന്ന സന്ദേശംകൂടിയാണ് നൽകുന്നത്.
‘അജയന്റെ രണ്ടാം മോഷണ'ത്തിൽ (എആർഎം) മനു മഞ്ജിത്ത് എഴുതി ദിപു നൈനാൻ തോമസ് ഈണമിട്ട ഈ ഗാനം കൊച്ചുകുട്ടികൾ വരെ മൂളിനടന്ന ജനപ്രിയ ഗാനങ്ങളിലൊന്നായിരുന്നു. കുട്ടിക്കഥകളും പ്രകൃതിഭംഗിയും ചേർന്ന വരികളിലൂടെ കേൾവിക്കാരെ ശാന്തവും ഗൃഹാതുരവുമായ ലോകത്തേക്കു നയിക്കുന്ന ഈ താരാട്ടുപാട്ടിന്, ഹൃദയത്തിൽ വന്ന് കൂടുകൂട്ടുന്ന വൈക്കം വിജയലക്ഷ്മിയുടെ ആലാപനം കൂടിയായതോടെ ഗ്രാഫ് ഒന്നുകൂടി ഉയർന്നു.
ശാസ്ത്രീയസംഗീത അടിത്തറയുള്ളതിനാൽ ഗാനങ്ങളെ അനായാസമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നുവെന്നതാണ് വിജയലക്ഷ്മിയുടെ പ്രധാന പ്രത്യേകത. അതോടൊപ്പം അക്ഷരസ്ഫുടതയ്ക്കും ഉച്ചാരണശുദ്ധിക്കും മുൻതൂക്കം നൽകുന്നതിനാൽ പ്രേക്ഷകരിലേക്ക് അവയെ എളുപ്പം എത്തിക്കാനുമാകുന്നു.
വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി ചെറുപ്പം മുതൽതന്നെ സംഗീതരംഗത്തു പ്രത്യേക താത്പര്യം കാണിച്ചിരുന്നു.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വെന്നിക്കൊടി പാറിച്ച അവർ "ഗായത്രിവീണ’എന്ന ഉപകരണവുമായി കേരളത്തിലെന്പാടും വേദികൾ കൈയടക്കി. "സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ...,"നടൻ' എന്ന ചിത്രത്തിലെ "ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ...', "ബാഹുബലി'യിലെ "ആരിവൻ ആരിവൻ...' തുടങ്ങിയ ഗാനങ്ങളുമായി ചലച്ചിത്ര ഗാനരംഗത്തു ശ്രദ്ധേയായി.
അഞ്ചര വയസുള്ളപ്പോഴാണ് വിജയലക്ഷ്മി സംഗീതപഠനം തുടങ്ങിയത്. കുട്ടിക്കാലത്തു കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ വിജയലക്ഷ്മി പഠിച്ചതു കണ്ട് അച്ഛൻ മുരളിയാണ് ഗായത്രിവീണയെന്ന ഒറ്റക്കമ്പി വീണ നിർമിച്ചുനൽകിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്കു ഗായത്രിവീണയെന്ന പേരു നൽകിയത് പ്രശസ്ത സംഗീതജ്ഞൻ കുന്നക്കുടി വൈദ്യനാഥനാണ്.
തന്റെ സംഗീത സപര്യയ്ക്കു വിജയലക്ഷ്മി ഏറെ കടപ്പെട്ടിരിക്കുന്നതും മാതാപിതാക്കളോടാണ്. തന്റെയുള്ളിലെ കഴിവിനെ തിരിച്ചറിഞ്ഞ് സംഗീതലോകത്തേക്ക് കൈപിടിച്ചുകയറ്റിയത് ഗായകൻകൂടിയായ അച്ഛനും അമ്മയുമാണ്. ചെറുപ്പത്തിലേ മുടങ്ങാതെ സാധകം ചെയ്യിക്കുമായിരുന്നു. തന്റെ കണ്ണുകളും കരുത്തും കരുതലും അവർ തന്നെയാണെന്ന് വിജയലക്ഷ്മി പറയുന്നു. വിജയദശമി നാളിൽ ജനിച്ചതിനാലാണ് വിജയലക്ഷ്മിയെന്ന പേരും നൽകിയത്. ഇനിയും ധാരാളം നല്ല പാട്ടുകൾ പാടണമെന്നതാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഇതരഭാഷകളിൽ ഏറെ സ്വീകരിക്കപ്പെട്ട മലയാളി ഗായികയാണു വൈക്കം വിജയലക്ഷ്മി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, സംസ്കൃതം എന്നീ ഭാഷകളിലെല്ലാം വിജയലക്ഷ്മിയുടെ ശബ്ദം പ്രേക്ഷകർ ശ്രവിച്ചു.
പ്രഥമ കേരളശ്രീ പുരസ്കാരം, കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, തമിഴ്നാട് സംസ്ഥാന പുരസ്കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തി. "വേലൈനു വന്തിട്ടാ വെള്ളക്കാരൻ' എന്ന ചിത്രത്തിലെ ‘ആരവല്ലി’ എന്ന ഗാനത്തിലൂടെയാണ് തമിഴകത്തെ പുരസ്കാരം വിജയലക്ഷ്മിക്കു ലഭിച്ചത്.
Kerala
വൈക്കം: മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിക്കും മലയാളത്തിന്റെ പൂങ്കുയിൽ വൈക്കം വിജയലക്ഷ്മിക്കും ദേശീയ പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദ നിറവിലാണ് ജന്മനാടായ വൈക്കം.
നാടകത്തിലൂടെയാണ് മമ്മൂട്ടി സിനിമയിലെത്തിയത്. വൈക്കം ഭാരത് കോളജിൽ പഠിക്കുമ്പോൾ മലയാള പ്രഫഷണൽ നാടകത്തിലെ ഷോമാൻ എന്നറിയപ്പെടുന്ന വൈക്കം മാളവികയുടെ സംവിധായകനും മുഖ്യ നടനുമായിരുന്ന ടി.കെ. ജോൺ സംവിധാനം ചെയ്ത നാടകത്തിലാണ് മമ്മൂട്ടി ആദ്യമായി ഒരു ശ്രദ്ധേയ വേഷം അഭിനയിച്ചത്.
ജനപ്രിയ നോവലിസ്റ്റായ ചെമ്പിൽ ജോൺ മമ്മൂട്ടിയിലെ നടന് വലിയ പ്രോത്സാഹനം നൽകിയിരുന്നു. ജന്മനാടായ ചെമ്പിൽനിന്ന് ചെന്നൈയിലും പിന്നീട് കൊച്ചിയിലും താമസമാക്കിയെങ്കിലും 55 വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വൈക്കംകായലും വൈക്കത്തെ സുഹൃത്തുക്കളും ചെലുത്തിയ സ്വാധീനം മമ്മൂട്ടി വിസ്മരിച്ചിട്ടില്ല.
സ്വന്തമായി ഉണ്ടാക്കിയ ഗായത്രി വീണ വാദനത്തിലൂടെ വേദികൾ കീഴടക്കിയ വൈക്കം വിജയലക്ഷ്മി ഭക്തിഗാനാലാപനത്തിലൂടെയും ആസ്വാദക മനസ് കീഴടക്കി.
2013ൽ സെല്ലുലോയിഡ് എന്ന സിനിമയിൽ എം. ജയചന്ദ്രന്റെ സംഗീതത്തിൽ കാറ്റേ കാറ്റേ... എന്ന ഗാനം പാടിയാണ് വിജയലക്ഷ്മി മലയാള ചലച്ചിത്ര രംഗത്തേക്ക് പദമൂന്നിയത്. മലയാളത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും ഇന്ന് വിജയലക്ഷ്മി ഗായികയെന്ന നിലയിൽ വെന്നിക്കൊടി പാറിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലൂടെയാണ് വെല്ലുവിളി.
വൈറ്റ് ഹൗസ് പശ്ചാത്തലമായ ചിത്രത്തിൽ ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട്. ഡോണൾഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോണൾഡ് ട്രംപ് ജൂണിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ശവപ്പെട്ടികൾക്ക് മുകളിലായി നൽകിയിരിക്കുന്നത്. ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനെയിയുടെയും അദ്ദേഹത്തിന്റെ മകൾ, മരുമക്കൾ, പേരക്കുട്ടി എന്നിവരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് ഈ ബോർഡ് വിലയിരുത്തപ്പെടുന്നത്.
ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ സ്ഥാപിച്ച മറ്റൊരു ബോർഡിൽ കണ്ണുകൾ അടച്ച്, മുടി അലങ്കോലമായി ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രമുണ്ട്. ഇതിന് താഴെ "ഞങ്ങൾ ട്രംപിനെ കൊല്ലും" എന്ന് പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിന് താഴെ "അടുത്തത് ആര്?’ എന്ന ചോദ്യവുമുണ്ട്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ അമേരിക്കയിൽനിന്ന് അതിശക്തവും വിനാശകരവുമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
കോട്ടയം: ക്രിസ്തുവിന്റെ സന്ദേശവും ദര്‍ശനവും പ്രവൃത്തിപഥത്തിലെത്തിച്ച മെത്രാപ്പോലീത്തയായിരുന്നു മാർ കുര്യാക്കോസ് കുന്നശേരിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം, മികച്ച പൊതുജന സേവനത്തിനുള്ള ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം എല്ലാവര്ക്കും മാതൃകയായ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്നതാണ് ആര്‍ച്ച്ബിഷപ് കുന്നശേരിയെ വ്യത്യസ്തനാക്കിയത്.
ഗവേര്ണസ് വിത്ത് എംപതിയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ മുദ്രാവാക്യം. ഇത് ക്രിസ്തുവില്‍നിന്നാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച വണ്‍ കേരള കരുതല്‍ മിഷനിലൂടെ കാരൂണ്യപ്രവര്ത്തനങ്ങളെ ഒരു കൂടക്കീഴിലാക്കി ലോകത്തിനു മാതൃകയായി ചാരിറ്റി മിഷനാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ചങ്ങനാശേരി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ചാണ് ജോഹാന്‍ ജോബ് നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തിൽ 69-ാം റാങ്ക് നേടിയത്. ബംഗളൂരു സ്വദേശിയായ ജോഹാന്‍ ജോബ് മൂന്നുവര്‍ഷമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് പരിശീലനം നേടിയത്.
ബംഗളൂരു പ്രസിഡന്‍സി സ്കൂളാണ് പ്ലസ് ടൂവരെ പഠനം നടത്തിയത്. ക്ലാസുകളെല്ലാം ഓണ്‍ലൈനിലൂടെയാണ് അറ്റൻഡ് ചെയ്തത്. പരീക്ഷകള്‍ ബംഗളൂരിലെ ഓഫ്ലൈന് സെന്ററിലെത്തി എഴുതുകയായിരുന്നു. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 98.4 ശതമാനം മാര്‍ക്ക് വാങ്ങി സ്കൂള്‍ ടോപ്പറായാണ് വിജയം നേടിയത്.
ബംഗളൂരു വിപ്രോയില്‍ സെയില്‍സ് മാനേജരായ ചങ്ങനാശേരി വാഴപ്പള്ളി മതുമൂല തോട്ടാശേരി ജോബ് കെ. ജോസ്-ആന്‍ നീതു ദമ്പതിമാരുടെ മകനാണ് ജോഹാന്‍ ജോബ്. ബംഗളൂരു പ്രസിഡന്‍സി സ്കൂള്‍ അധ്യാപികയാണ് ആന്‍ നീതു. ഏകസഹോദരന് റയാന് ഇതേ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
Leader Page
ആഗോളതാപനത്തിന്റെ വലിയ തോതിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും അവ പിന്നീട് നിർവീര്യമാക്കാൻ കഴിയില്ലെന്നുമുള്ള മുന്നറിയിപ്പുകളുമാണ് ജൈവ ഇന്ധനങ്ങളിലേക്ക് വഴിതുറന്നത്. കാർബൺ നിർഗമനം കുറയ്ക്കാൻ ഒരളവു വരെ ജൈവ ഇന്ധനങ്ങൾ സഹായിക്കുമെന്ന തിരിച്ചറിവും വികസിത രാജ്യങ്ങളിൽ പ്രബലമായി. അങ്ങനെയാണ് സസ്യ എണ്ണകളിൽനിന്ന് തയാറാക്കാവുന്ന ജൈവ ഡീസൽ പ്രധാന പരിഗണനയായത്.
ഡീസലിന്റെ കഥ
‘റൂഡോൾഫ് ഡീസൽ’ എന്ന ജർമൻ ശാസ്ത്രജ്ഞൻ ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ പുതിയ എൻജിൻ പാരീസിൽ പ്രദർശിപ്പിച്ചപ്പോൾ (1900) നിലക്കടലയെണ്ണയാണ് ഇന്ധനമായി ഉപയോഗിച്ചത്. ഖനികളിൽനിന്ന് കുഴിച്ചെടുക്കുന്ന ‘പെട്രോളിയം’ എന്ന അത്ഭുത ഇന്ധനം പ്രചാരത്തിലായപ്പോൾ അതിൽനിന്നു വേര്‍തിരിച്ചതും ഡീസലിന്റെ പുതിയ എൻജിനു ചേർന്നതുമായ ഘടകത്തിന് പിന്നീട് അദ്ദേഹത്തിന്റെ പേര് ലഭിച്ചു.
ഡീസൽ എൻജിന്റെ സിലിണ്ടറിനുള്ളിൽ വായു പെട്ടെന്ന് മർദിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന താപംകൊണ്ട് ഇന്ധനത്തിന് സ്വയം തീപിടിക്കുകയാണ്. അതിനാലാണ് ഈ എൻജിനുകളെ സാങ്കേതികമായി ‘കംപ്രഷൻ ഇഗ്നീഷൻ എൻജിൻ’ എന്നു വിളിക്കുന്നത്.
റൂഡോൾഫ് ഡീസൽ ഉപയോഗിച്ചതുപോലെ സസ്യഎണ്ണകൾ ആധുനിക ഡീസൽ എൻജിനുകളിൽ ഉപയോഗിക്കാനാകില്ല. പ്രധാന കാരണം ഡീസലിനെ അപേക്ഷിച്ച് മിക്ക സസ്യഎണ്ണകൾക്കും കട്ടി കൂടുതലാണ് (ഉയർന്ന വിസ്കോസിറ്റി). ഡീസൽ എൻജിനുകളുടെ സിലിണ്ടറിനുള്ളിലേക്ക് വളരെ ഉയർന്ന മർദത്തിൽ ഇന്ധനം നിശ്ചിത സമയത്ത് സ്പ്രേ ചെയ്യപ്പെടുമ്പോൾ, അവ വളരെ ചെറിയ കണികകളായി മാറുകയും ക്രമമായ ജ്വലനം സാധ്യമാകുകയും ചെയ്യും. സസ്യ എണ്ണകൾ ഭാരം കൂടിയ തന്മാത്രകളുടെ മിശ്രിതമായതിനാൽ ജ്വലനം ക്രമരഹിതമാവും.
മേൽപ്പറഞ്ഞ പ്രശ്നം പരിഹരിക്കാൻ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ എൻജിനുകൾ സസ്യ എണ്ണകൾ നേരിട്ടുപയോഗിക്കാൻ കഴിയും വിധം പരിഷ്കരിക്കണം. അല്ലെങ്കിൽ സസ്യ എണ്ണകൾ പെട്രോ ഡീസലിനു സമാനമായ രീതിയിലേക്ക് മാറ്റിയെടുക്കണം. സ്വാഭാവികമായും രണ്ടാമത്തെ മാർഗമാണ് കൂടുതൽ സ്വീകാര്യമായത്.
ജൈവ ഡീസലിന്റെ രസതന്ത്രം
സസ്യ എണ്ണകൾ പൊതുവെ രസതന്ത്ര വിശകലനത്തിൽ ‘ട്രൈഗ്ലിസറൈഡ് എസ്റ്ററുകൾ’ അടങ്ങുന്നവയാണ്. പൊതുവിൽ ഇവ സങ്കീർണമായ മൂന്നു ശാഖകളുള്ള രാസഘടനയോടു കൂടിയ വലിയ തന്മാത്രകളാണ്. ഈ മൂന്നു ശാഖകളും ഒരു ഗ്ലിസറിൻ തന്മാത്രയുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. രാസപ്രവർത്തനം വഴി ഈ ഗ്ലിസറിൻ തന്മാത്രയെ വേർപെടുത്തിയാൽ ഈ മൂന്നു ശാഖകൾ താരതമ്യേന ചെറിയ മൂന്നു തന്മാത്രകളായി (എസ്റ്ററുകൾ) വേർപെട്ടു കിട്ടും. ഈ വിദ്യയാണ് ‘ട്രാൻസ് എസ്റ്ററിഫിക്കേഷൻ’ എന്നറിയപ്പെടുന്നത്. മെഥനോൾ പോലുള്ള ലളിതമായ ഒരു ആൽക്കഹോൾ ഉപയോഗിച്ച് സസ്യ എണ്ണകളിലെ ട്രൈഗ്ലിസറൈഡുകൾ വിഘടിപ്പിക്കുമ്പോൾ കിട്ടുന്ന ലളിതമായ എസ്റ്ററുകളുടെ മിശ്രിതമാണ് ‘ജൈവ ഡീസൽ’ എന്നറിയപ്പെടുന്നത്.
ഈ രാസപ്രവർത്തനത്തിന്റെ ഉപോത്പന്നം ഗ്ലിസറിനാണ്. വളരെ ലളിതമായ ഈ രാസപ്രവർത്തനത്തിന് ഒരു രാസത്വരകമായി ഉപയോഗിക്കുന്നത് വിലക്കുറവുള്ള സോഡിയം ഹൈഡ്രോക്സൈഡ് എന്ന ആൽക്കലിയാണ്.
ഡീസലിന്റെ ഇന്ധന സ്വഭാവങ്ങളോട് വളരെ ചേർന്നു പോകുന്നതും എന്നാൽ സസ്യ എണ്ണകളിൽനിന്ന് അനായാസം നിർമിക്കാവുന്നതുമായ ജൈവ ഇന്ധനം എന്ന നിലയിൽ ജൈവഡീസൽ തൊണ്ണൂറുകളിൽ ആഗോളതലത്തിൽ വലിയ പ്രചാരം നേടി. എഥനോളും പെട്രോളും തമ്മിലുള്ള താരതമ്യത്തോടു സമാനമായ ഊർജ സാന്ദ്രതയിലുള്ള കുറവ് ജൈവ ഡീസലിനുമുണ്ട്. പെട്രോ ഡീസലിനേക്കാൾ ഏകദേശം എട്ടൊൻപത് ശതമാനം ഊർജം ജൈവ ഡീസലിന് കുറയും.
എന്നാല്‍ അഞ്ച് ശതമാനം മാത്രം ജൈവ ഡീസൽ കലർത്തിയ B5 ഇന്ധനം ഡീസൽ എൻജിനുകളിൽ ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്ന ശക്തിയിൽ പ്രകടമായ വ്യത്യാസമൊന്നും ഉണ്ടാകില്ല. സാധാരണ ഉപയോഗിക്കുന്ന B10 മുതൽ B20 വരെയുള്ള മിശ്രിതങ്ങൾ വാഹന എൻജിനുകളിൽ കാര്യമായ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്.
എഥനോളുമായി താരതമ്യം ചെയ്യുമ്പോൾ ജൈവ ഡീസൽ മിശ്രിതം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ അനുകൂലമാണ്. വളരെ പഴയ വാഹനങ്ങളുടെ ഇന്ധനവ്യവസ്ഥയിലുള്ള ചില റബർ ഘടകങ്ങൾ കാലാന്തരത്തിൽ ദ്രവിക്കാൻ സാധ്യതയുണ്ടെന്നതാണ് ഒരപാകത. ദീർഘകാലം ശേഖരിച്ചുവയ്ക്കുമ്പോൾ ചെറിയ തോതിൽ മട്ട് അടിയാനും സാധ്യതയുണ്ട്.
ആഗോള ചിത്രം
1980ൽതന്നെ ജർമനി, ഓസ്ട്രിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ജൈവ ഡീസൽ ഉത്പാദന ഗവേഷണങ്ങൾ ഗൗരവമായി തുടങ്ങിയിരുന്നു. നിലവിൽ ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളെല്ലാം ജൈവ ഡീസൽ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
യൂറോപ്പിനു പുറത്ത് ബ്രസീൽ, അമേരിക്ക, അർജന്റീന എന്നീ രാജ്യങ്ങളെ കൂടാതെ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യയും മലേഷ്യയും ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ മിക്കവയും റേപ്പ് സീഡ് എണ്ണയിൽനിന്നുമാണ് ജൈവ ഡീസൽ ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവർ ഉപയോഗിച്ച പാചക എണ്ണ തുടങ്ങി മൃഗക്കൊഴുപ്പുവരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കക്കാർ സോയാബീൻ എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇന്തോനേഷ്യയും മലേഷ്യയും പനയെണ്ണ ഉപയോഗിക്കുന്നു.
ഇന്ത്യൻ അനുഭവങ്ങൾ
2003ൽ ഇന്ത്യയിൽ ദേശീയ ജൈവ ഡീസൽ മിഷൻ പ്രഖ്യാപിച്ചു. പെട്രോഡീസലുമായി മിശ്രണം നടത്തി ഉപയോഗിക്കുന്നതുവഴി വിദേശനാണ്യം ലാഭിക്കുക എന്നതായിരുന്നു ലക്ഷ്യം. കൃഷിക്കുപയോഗിക്കാത്ത പാഴ്നിലങ്ങളിൽ ജട്രോഫ (കാട്ടാവണക്ക്) കൃഷി ചെയ്ത് ജൈവ ഡീസൽ ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. തുടർന്ന് ഏഴു വർഷം പാഴ്ഭൂമി ലഭ്യമായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ വലിയ തോതിൽ ജട്രോഫ കൃഷി പ്രോത്സാഹിപ്പിച്ചു.
2009ൽ ദേശീയ ജൈവ ഇന്ധന നയം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പെട്രോളിയം ഇന്ധനങ്ങളിൽ 20% വീതം എഥനോളും ജൈവ ഡീസലും കലർത്താനുള്ള നിർദേശം ഉൾപ്പെട്ടിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണക്കുരുക്കൾക്ക് താങ്ങുവില, എണ്ണക്കമ്പനികൾ സംരംഭകരിൽനിന്ന് ജൈവഡീസൽ വാങ്ങുമെന്ന ഉറപ്പ്, ജൈവ ഡീസൽ ഗവേഷണത്തിനുള്ള സർക്കാർ പിന്തുണ എന്നതെല്ലാം നയരേഖയിൽ ഉണ്ടായിരുന്നു.
പക്ഷേ, ജട്രോഫ കൃഷി പ്രതീക്ഷിച്ചതുപോലെ വിജയകരമായില്ല. നല്ല പരിപാലനം കൊടുത്താലല്ലാതെ പാഴ്ഭൂമിയിൽ ജട്രോഫയ്ക്ക് കാര്യമായ വിളവ് ലഭിക്കില്ലെന്നും, ശരിയായ ഫലം കിട്ടാൻ നാലഞ്ചു വർഷം സമയമെടുക്കുമെന്നും മനസിലായപ്പോൾ വ്യാപകമായി കൃഷി തുടങ്ങിയവർ നിരാശരായി. ജട്രോഫക്കുരു ശേഖരിക്കുന്നതും കൂലിച്ചെലവേറിയ ജോലിയായിരുന്നു. ഉങ്ങ്, മഹുവ, വേപ്പ് തുടങ്ങിയ വൃക്ഷവിളകളിൽനിന്നുള്ള എണ്ണ ഉത്പാദനവും നാമമാത്രമായിരുന്നു.
ജൈവ ഡീസൽ വ്യവസായം നിലനിൽക്കണമെങ്കിൽ ആവശ്യത്തിന് ഭക്ഷ്യേതര സസ്യഎണ്ണകൾ ലഭ്യമാക്കണം. അത് ഇന്ത്യൻ സാഹചര്യത്തിൽ സാധ്യമായില്ല. ഇന്ത്യയിലെ ജൈവ ഡീസൽ പദ്ധതി പരാജയപ്പെടാൻ അക്കാലത്തെ പെട്രോഡീസലിന്റെ കുറഞ്ഞ വിപണി വിലയും കാരണമായി. സസ്യ എണ്ണകളിൽനിന്നുണ്ടാക്കുന്ന മിക്കവാറും ജൈവ ഡീസലുകൾക്ക് പെട്രോഡീസലിന്റെ വിലയേക്കാൾ ഉത്പാദനച്ചെലവ് കൂടുതലായിരുന്നു. തത്ഫലമായി സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ജൈവഡീസൽ വിപണനം ചെയ്താൽ ഉത്പാദനച്ചെലവുപോലും കിട്ടാത്ത സാഹചര്യമാണുണ്ടായത്.
Leader Page
അതിരാവിലെ വർക്കിച്ചൻ ബെഡ്കോഫി കുടിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഫോൺസന്ദേശം പറന്നുവന്നത്. കൂട്ടുകാരനും അയൽക്കാരനുമായ അവറാച്ചന്റെ ഭാര്യ റോസമ്മയാണ് വിളിക്കുന്നത്. അവറാച്ചൻ രാവിലെ കുളിമുറിയിൽ ബോധംകെട്ടു വീണെന്നും ആശുപത്രിയിലക്ക് കൊണ്ടുപോയെന്നുമാണ് ന്യൂസ്. ആ വീട്ടിൽ അവറാച്ചനും ഭാര്യയുമല്ലാതെ മറ്റാരുമില്ല. എകമകൾ ബംഗളൂരുവിൽ പഠിക്കുകയാണ്. നല്ല അയൽക്കാരനായ വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും നേരം കളയാതെ ആശുപത്രിയിലേക്ക് ചെന്നു. അവറാച്ചൻ അത്യാസന്നനിലയിലാണ്. അദ്ദേഹം പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ ഏതൊക്കെയാണെന്ന് ഡോക്ടർ റോസമ്മയോടു ചോദിച്ചു.
മുറിയുടെ താക്കോലെവിടെ?
അവറാച്ചന്റെ മരുന്നുകളെക്കുറിച്ചുള്ള ഡോക്ടറുടെ ചോദ്യത്തിനു മുമ്പിൽ റോസമ്മ ഒന്നും പറയാനാവാതെ അമ്പരന്നു നിന്നു. ഭർത്താവിന്റെ മരുന്നുകളുടെ പേരോ, മറ്റു വിവരങ്ങളോ അവർക്ക് പിടിയില്ല! എന്തിന്, ഭർത്താവിന്റെ ഫോൺ പോലും എവിടെയെന്ന് അറിയില്ല! “അങ്ങേർക്ക് വീട്ടിൽ ഒരു പ്രത്യേക മുറിയുണ്ട്. അവിടെ എന്നെയും മകളെയും കയറ്റാറില്ല. വല്ലാത്ത സ്വഭാവമാണ്. ഒരു കാര്യവും കൃത്യമായി പറയില്ല. വീട്ടുചെലവിനുള്ള പണം ദിവസവും എന്നെ ഏല്പിക്കും. അതിനും കൃത്യമായ കണക്കു കൊടുക്കണം. എനിക്കുള്ള തുണിപോലും വർഷത്തിലൊരിക്കലാണ് വാങ്ങുന്നത്”- റോസമ്മ തേങ്ങിക്കരഞ്ഞു.
വർക്കിച്ചനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി തരിച്ചുനിന്നു. “റോസമ്മേ, അവറാച്ചന്റെ മുറിയുടെ താക്കോലിങ്ങു തന്നാൽ ഞങ്ങൾ മുറി തുറന്ന് അങ്ങേരുടെ ഗുളികയും മറ്റും എടുത്തുകൊണ്ടു വരാം”- വർക്കിച്ചൻ പറഞ്ഞു.
അതു കേട്ട് റോസമ്മ പിന്നെയും കണ്ണുമിഴിച്ചു. രഹസ്യങ്ങളുറങ്ങുന്ന അവറാച്ചന്റെ മുറി പൂട്ടിക്കിടക്കുകയാണ്. അതിന്റെ താക്കോൽ എവിടെയാണെന്ന് ആർക്കുമറിഞ്ഞുകൂടാ!
മരുന്നുകൾ മാത്രല്ലേ, പേഴ്സും ഡയറിയും ബാങ്കിന്റെ പാസ്ബുക്കും പറമ്പിന്റെ ആധാരവുമൊക്കെ ആ മുറിയിൽ വച്ച് പൂട്ടി താക്കോൽ എവിടെയോ വച്ചിരിക്കുകയാണ്. “എന്റെ വർക്കിച്ചാ! അങ്ങേരുടെ രോഗങ്ങൾ, വരുമാനം, കടം, സമ്പാദ്യം എന്നിവയെക്കുറിച്ചൊന്നും എനിക്കും മകൾക്കും ഒരു കുന്തവുമറിയില്ല. എന്തെങ്കിലും ചോദിച്ചാൽ കടിച്ചുകീറാൻ വരും. ആരെയും പേടിയില്ലാതെ തന്നിഷ്ടം പോലെ ജീവിക്കുന്ന മനുഷ്യനാണ്. വീട്ടിലുള്ള പെണ്ണുങ്ങൾ എന്തു ചെയ്യാനാണ്?’’- റോസമ്മ പിന്നെയും കണ്ണീർ പൊഴിച്ചു.
തുറക്കാത്ത വാതിൽ
റോസമ്മയുടെ സങ്കടം കണ്ടപ്പോൾ വർക്കിച്ചന് ഒന്നും മിണ്ടാൻ സാധിച്ചില്ല. അവരെപ്പോലൊരു പാവം ഭാര്യ എന്തു ചെയ്യാനാണ്? കുളിമുറിയിൽ വീണു ബോധംകെട്ടുപോയ അവറാച്ചന് എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ചികിത്സാരേഖകളും ആധാർ കാർഡുമൊക്കെ പോലീസിനും മറ്റ് അധികാരികൾക്കും പരിശോധനയ്ക്ക് നൽകേണ്ടിവരും. അവയൊക്കെ കണ്ടെടുക്കാൻ എന്താണൊരു മാർഗം? അവറാച്ചന്റെ നിലവറമുറിയുടെ താക്കോൽ കിട്ടിയില്ലെങ്കിൽ കതക് പൊളിച്ച് അകത്തു കയറിയാലോ? അതു നാണക്കേടാണ്. പക്ഷേ, ഇങ്ങനെയുള്ള തന്നിഷ്ടക്കാരായ ഭർത്താക്കന്മാരുള്ള വീടുകളിൽ വേറെ മാർഗമില്ല. ഇത്തരം ആൺസിംഹങ്ങൾക്ക് വയ്യാതാകുമ്പോഴാണ് വീട്ടുകാർ കുഴങ്ങിപ്പോകുന്നത് - വർക്കിച്ചൻ ചിന്തിച്ചു.
അവറാച്ചന്റെ ‘ബി’ നിലവറ
ഒടുവിൽ, അവറാച്ചന്റെ മുറി ബലം പ്രയോഗിച്ചു തുറക്കാൻ റോസമ്മ അനുവാദം നൽകി. വർക്കിച്ചൻ അയൽക്കാരായ രണ്ടു പേർക്കൊപ്പം അവറാച്ചന്റെ വീട്ടിലെത്തി പ്രധാന മുറിയുടെ കതകിന്റെ പൂട്ടു പൊളിക്കാൻ തുടങ്ങി. “അനന്തപുരിയിലെ ‘ബി’ നിലവറ പോലെ ഇവിടെയും നിധി വല്ലതും കാണുമോ?”- വർക്കിച്ചന്റെ ഒപ്പമുണ്ടായിരുന്ന ഒരുവൻ പ്രത്യാശയോടെ ചോദിച്ചു. അവരുടെ തെല്ലുനേരത്തെ പ്രയത്നഫലമായി കതകിന്റെ പൂട്ടു തകർന്നു.
അവാച്ചന്റെ മുറി ഒരത്ഭുത നിലവറയായിരുന്നു. ഒരു ഓഫീസ് ടേബിൾ, ബുക്ക് ഷെൽഫ്, വലിയൊരു ഷോക്കേസ്- ഇത്രയുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഓഫീസ് മേശയുടെ ഒരു ഭാഗത്ത് ഭരണിയിൽ പത്തുരൂപയുടെ പഴയ നാണയങ്ങൾ നിറച്ചുവച്ചിരിക്കുകയാണ്. മേശയുടെ മറ്റൊരു ഭാഗത്ത് വൈദ്യുതി, വാട്ടർബില്ലുകളുടെ രസീതുകൾ വൃത്തിയായി പിൻചെയ്തു വച്ചിരിക്കുന്നു. പഴയ പത്രങ്ങൾ അടുക്കിക്കെട്ടി മറ്റൊരിടത്ത് ഭിത്തിയോടു ചേർത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു ചെറിയ ബുക്ക്ഷെൽഫിൽ കുറെ പഴയ ഡയറികള്‍ കണ്ടു. ഡയറികളെല്ലാ റബറിന്റെ വെട്ടുകണക്കും വരുമാനവും കൃത്യമായി എഴുതിവച്ചിരിക്കുന്നു!
ഓഫീസ് ടേബിളിന്റെ ഡ്രോകളുടെ പൂട്ടുകൾ തകർത്ത് അവ തുറന്നപ്പോൾ, അതാ- അതിനുള്ളിൽ അനേകം ഗുളികകൾ, മരുന്നുകുപ്പികൾ, സിഗരറ്റ് പായ്ക്കറ്റുകൾ! ഗുളികകളുടെ കവറുകൾ പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഒരു വർഷത്തോളം പഴക്കമുള്ളവയാണെന്ന് മനസിലായത്. അവറാച്ചൻ ഗുളികകൾ കഴിക്കുന്നത് നിർത്തിയിട്ട് ഒരു വർഷമായെന്നർഥം. എന്തായാലും പുതിയ മരുന്നുകൾ, ബാങ്ക് രേഖകൾ, പാസ്ബുക്ക്, എടിഎം കാർഡ്, പണം എന്നിവയൊന്നും എങ്ങുമില്ലെന്ന് മനസിലായി.
വീട്ടുകാരന്റെ പണം എവിടെ?
നിരാശയോടെ വർക്കിച്ചൻ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോർ അവറാച്ചന്റെ ഭാര്യ പരിഭ്രമിച്ചു നിൽക്കുന്നതാണു കണ്ടത്. അവറാച്ചന് ഒരു മേജർ ഓപ്പറേഷൻ വേണം. അമ്പതിനായരം രൂപ ഉടനെ ആശുപത്രിയിൽ കൊടുക്കണം. പക്ഷേ, പൈസ എവിടുന്ന്, എങ്ങനെയെടുക്കും? അവറാച്ചന്റെ ബാങ്കിടപാടുകൾ എവിടെയാണ്? സേവിംഗ്സിൽ എത്ര പണമുണ്ട്? ഫിക്സഡ് ഡെപ്പോസിറ്റ് എത്രയുണ്ട്? എടിഎം കാർഡ് എവിടെയാണ്? അതിന്റെ നമ്പർ എന്താണ്? മെഡിക്കൽ ഇൻഷ്വറൻസ് വല്ലതുമുണ്ടോ? ഒരു നിശ്ചയവുമില്ല. അവറാച്ചന്റെ ആധാർ കാർഡ് പോലും എവിടെയാണെന്നറിയാത്ത ഭാര്യ റോസമ്മ എന്തു പറയാനാണ്?
സമയം കളയാനില്ലാത്തതിനാൽ വർക്കിച്ചൻതന്നെ ആശുപത്രിയിലെ പൈസയടച്ചു.
“ഇതുകൊണ്ടായില്ല. പണം ഇനിയും വേണ്ടിവരും. നിങ്ങൾ ഇവിടെയടുത്തുള്ള സഹകരണബാങ്കുകളിലും മറ്റും പോയി അവറാച്ചന് അവിടെയെവിടെയെങ്കിലും അക്കൗണ്ടോ, ഡെപ്പോസിറ്റോയുണ്ടോയെന്ന് അന്വേഷിച്ചു നോക്ക്!’’- വർക്കിച്ചന്റെ ഉചിതജ്ഞയായ ഭാര്യ മേരിക്കുട്ടി പറഞ്ഞു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയവർ മടങ്ങിയെത്തിയാൽ ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവയ്ക്കാൻ തയാറാണെന്ന് അഭിഷേക് ബാനർജി പറഞ്ഞു.
വിമത നേതാക്കൾ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും അഭിഷേക് ബാനർജി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബിജെപിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഇതോടകം വിമത നേതാക്കൾ ബിജെപിയുമായി ധാരണയിലെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയിൽ നിന്നും സിബിഐയിൽ നിന്നും സംരക്ഷണം നേടാനായി വിമത ക്യാമ്പിലോ ബിജെപിയിലോ ചേർന്നിട്ട് തന്നെ കുറ്റപ്പെടുത്തുകയാണെന്നും അഭിഷേക് ബാനർജി പരിഹസിച്ചു.
താൻ ഡൽഹിയിലെ അധികാരികൾക്ക് മുന്നിൽ തല കുനിക്കില്ലെന്നും ജനങ്ങൾക്ക് മുന്നിൽ മാത്രമേ തലകുനിക്കൂ എന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി. എം. സുധീരൻ.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലായിരുന്നു സുധീരന്റെ വിമർശനം. ആർജവത്തോടെ നിലപാടുകൾ പറയുന്ന പാരമ്പര്യം ആണ് കെഎസ്യുവിനുള്ളത്. ഈ നിലപാടുമായി കെഎസ്യു മുന്നോട്ട് പോകണം.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അടുത്ത് വിളിച്ചു അഭിനന്ദിച്ചു കൊണ്ടായിരുന്നു സുധീരന്റെ വാക്കുകൾ. നിലപാടുകൾ ആർജവത്തോടെ തുറന്നു പറയണം. താത്കാലികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും സുധീരൻ വ്യക്തമാക്കി.
Kerala
കണ്ണൂർ: കോൺഗ്രസിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കെഎസ്യു നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിലെന്ത് തർക്കമാണുള്ളത്. ഇപ്പോൾ ഏറ്റവുമധികം തർക്കങ്ങൾ ഇടതുമുന്നണിയിലാണ്. ഇടതുമുന്നണിയിലെ പ്രശ്നങ്ങൾ കാരണം മുന്നണി യോഗംപോലും കൂടാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇത്തരം പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല. കെഎസ്യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ തീർച്ചയായും പരിശോധിച്ച് പരിഹരിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് വിശ്വാസം.
ചില സിപിഎം നേതാക്കൾക്ക് ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
തൊടുപുഴ: ഗവ.പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ജിയോണ ജെയിംസിനെ ശിപാര്‍ശ ചെയ്തിരുന്നതായി ഡീന്‍ കുര്യാക്കോസ് എംപി. ജിയോണയെ പരിചയമുണ്ട്.
എംപി എന്ന നിലയില്‍ 100 ശതമാനം ബോധ്യമുള്ളതിനാലാണ് ശിപാര്‍ശ ചെയ്തത്. ലോയേഴ്സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഇവര്‍.
കെഎസ്യു വിഷയത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കേണ്ട കാര്യം തനിക്കില്ല. അലോഷ്യസ് സേവ്യറിനെക്കുറിച്ച് ഒന്നുംപറയാനില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ഗവണ്മെന്റ് പ്ലീഡർ നിയമനത്തെത്തുടർന്നുണ്ടായ മുഖ്യമന്ത്രി-കെഎസ്യു തർക്കത്തിൽ കെപിസിസിയും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെടുന്നതോടെ പ്രശ്നത്തിൽ മഞ്ഞുരുകൽ ഉണ്ടാകുമെന്ന പ്രതീക്ഷ. മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറും തമ്മിൽ ഇന്നോ നാളെയോ കൂടിക്കാഴ്ചയോ സംസാരമോ ഉണ്ടാകും.
പൊതുസമൂഹത്തിലും പാർട്ടിക്കുള്ളിലും സംഭവം ചർച്ചയായതോടെയാണ് മുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയത്. ഒരു സംസാരത്തിൽ തീരാവുന്നപ്രശ്നത്തെ വിഴുപ്പലാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ട്. എഐസിസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് വി.എം. സുധീരൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ രംഗത്തു വന്നതോടെ പ്രശ്നപരിഹാരം എളുപ്പം സാധ്യമാകുമെന്നറിയുന്നു.
പ്രശ്നത്തിൽ ഇടപെടണമെന്ന് കെഎസ്യു കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഒരു കൂടിക്കാഴ്ചയിൽ തീരാവുന്ന പ്രശ്നമേയുള്ളൂ വെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചി തേവരയിലെ ചടങ്ങിൽ കാണാത്തതുകൊണ്ടാണ് സംസാരിക്കാതെ പോയതെന്നു സംഭവത്തിൽ ഇടപെട്ട കെപിസിസി പ്രസിഡന്റ് പറയുന്നു. തിരക്കിനിടയിൽ ആലോഷ്യസിനെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇതേസമയം അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാൻ അവസരം നിഷേധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതു മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ചയാണ്. പിറ്റേന്ന് മുഖ്യമന്ത്രി കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും പക്ഷേ കന്യാകുമാരിയിൽ പോകുകയാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
International
ടെഹ്റാൻ: ജോർദാനിലെ സൈനിക താവളത്തിന് നേരെ വെള്ളിയാഴ്ച രാത്രി ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
മേഖലയിൽ യുഎസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം. ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ യുഎസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടെങ്കിലും യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ പരിക്കേറ്റ നാല് യുഎസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ചില സൈനികർക്കും സൈനിക താവളത്തിൽതന്നെ ചികിത്സ നൽകി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യുഎസ് സൈന്യം വ്യക്തമാക്കി.
ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
National
ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെയുടെ ശിവേസനയില്‍ (യുബിടി) നിന്ന് കൂറുമാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്ന ആറ് എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ അനുമതി നല്കി.
താക്കറെയുടെ ശിവസേനയിലുണ്ടായിരുന്ന ഒമ്പതില്‍ ആറു പേരുടെ ലയനം സ്പീക്കര്‍ അംഗീകരിച്ചതോടെ ലോക്സഭയില്‍ എഴ് എംപിമാരുണ്ടായിരുന്ന ഷിന്‍ഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയര്‍ന്നു. താക്കറെ പക്ഷത്ത് ഇനി മൂന്ന് എംപിമാര്‍ മാത്രം. സ്പീക്കറുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണെന്ന പരാതിയുമായി താക്കറെ പക്ഷം കോടതിയെ സമീപിക്കും.
2022ല്‍ ശിവസേന പിളര്‍ന്നതുമുതല്‍ നേതൃത്വം, സംഘടനാപരമായ നിയന്ത്രണം, തെരഞ്ഞെടുപ്പു ചിഹ്നം എന്നിവയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയവും നിയമപരവുമായ തര്‍ക്കങ്ങളില്‍ ബിജെപിയോടൊപ്പമുള്ള ഷിന്‍ഡെ പക്ഷത്തിന് അനുകൂലമാണു തീരുമാനങ്ങള്‍. വിമത എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചതോടെ താക്കറെയുടെ ശിവസേന യുബിടി കൂടുതല്‍ പ്രതിസന്ധിയിലാകും.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) ചേര്‍ന്ന 20 എംപിമാര്‍ക്ക് നാളെ മുതല്‍ ലോക്സഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിച്ചു. ത്രിപുരയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍സിപിഐ പാര്‍ട്ടിയുടെ പേരിലാണു ബിജെപിയുടെ സഹായത്തോടെ ഭൂരിപക്ഷം എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.
ലോക്സഭയില്‍ എന്‍ഡിഎ പക്ഷത്ത് ഇപ്പോള്‍ 318 എംപിമാരുണ്ട്. ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 363 എംപിമാരുടെ പിന്തുണ വേണം. 45 എംപിമാരുടെ കുറവ്.
ലോക്സഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 240 എംപിമാരാണുള്ളത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് നൂറും സമാജ്വാദി പാര്‍ട്ടിക്ക് 37 എംപിമാരുമുണ്ട്.
National
ന്യൂഡൽഹി: ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം നികത്തി കേന്ദ്രസർക്കാർ. പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു.
ആറു വർഷമായി ക്രൈസ്തവ പ്രതിനിധി ഇല്ലാതിരുന്ന കമ്മീഷനിൽ ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലൊയെയും നിയമിച്ചു. നിലവിൽ കമ്മീഷനിലെ അംഗമായ ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്മാന് ഡോ. മുനവാരി ബീഗത്തെ കമ്മീഷന്റെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.
പുതിയ നിയമനങ്ങളോടെ കമ്മീഷനിൽ അധ്യക്ഷനുൾപ്പെടെ നാല് അംഗങ്ങളായി. 2020ൽ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാനം ഒഴിഞ്ഞശേഷം കമ്മീഷനിലെ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കമ്മീഷനിൽ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.
സിക്ക് സമുദായത്തിൽനിന്നുള്ള ഇക്ബാൽ സിംഗ് ലാൽപുര 2025 ഏപ്രിലിലാണ് കമ്മീഷന്റെ അധ്യക്ഷപദവി ഒഴിഞ്ഞത്. ഇതിനുശേഷം ആകെയുള്ള ഏഴ് ഒഴിവുകളിലേയ്ക്കും നിയമനം നടത്തിയിരുന്നില്ല. തുടർന്ന് ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെ മുസ്ലിം, പാഴ്സി വിഭാഗത്തിൽനിന്നുള്ള രണ്ടു പ്രതിനിധികളെ കഴിഞ്ഞ മാർച്ചിൽ നിയമിച്ചിരുന്നു. സിക്ക് വിഭാഗത്തിൽനിന്നുള്ള ഒരാളെ തുടർച്ചയായി രണ്ടാം തവണയാണ് അധ്യക്ഷസ്ഥാനത്തേക്കു നിയമിക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി പി.എസ്. ശാന്തകുമാറിനെ നിയമിച്ചു.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെയാണ് നിയമനം. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.
National
ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസതടസം മൂലം ബുധനാഴ്ച ബംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ദേവഗൗഡ, മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
1954 ലായിരുന്നു ദേവഗൗഡയുമായുള്ള വിവാഹം. 2001ൽ ബന്ധുവായ ലോകേഷ് നടത്തിയ ആസിഡ് ആക്രമണത്തിൽ ചെന്നമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവും മക്കളും ഉൾപ്പെടെ കുടുംബം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നുവെങ്കിലും പൊതുവേദികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമായിരുന്നു ചെന്നമ്മയുടേത്. എച്ച്.ഡി. രേവണ്ണ (എംഎല്‍എ), എച്ച്.ഡി. ബാലകൃഷ്ണഗൗഡ, എച്ച്.ഡി. രമേശ്, അനസൂയ, ശൈലജ എന്നിവരാണ് മറ്റു മക്കള്‍.
Kerala
കോഴിക്കോട്: വടകരയിൽ വയോധികൻ സൈബര്‍ തട്ടിപ്പിനിരയായി. 1.37 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇരയായ വയോധികൻ സൈബര്‍ പോലീസില്‍ പരാതി നല്കി. സോഷ്യൽ മീഡിയയിൽ കണ്ട എഐ വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു.
പിന്നീട് ഫോൺ ഹാക്ക് ചെയ്ത തട്ടിപ്പുകാര്‍ നൽകിയ നിർദേശങ്ങൾക്കനുസരിച്ച് ഇദ്ദേഹം ഒരു വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്ലിക്കേഷനും ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപയാണ് തട്ടിപ്പുകാർ കവർന്നത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികൻ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.
National
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സ്വയംപ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റംപത്രം സമർപ്പിച്ചു.
താൻ ഭഗവാൻ ശിവന്റെ മനുഷ്യാവതാരമാണെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയും രണ്ടു കോ-ഓപ്പറേറ്റീവ് വായ്പാ സംഘങ്ങൾ വഴി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.
ഇയാളുടെ ഭാര്യ കൽപ്പന, മറ്റു നാലു പേർ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ സാന്പത്തിക ക്രമക്കേടിന് ഇഡിയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
തൊടുപുഴ: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില്‍ വെള്ളിയാഴ്ച ഉത്പാദനം വര്‍ധിപ്പിച്ചു. പീക്ക്ലോഡ് സമയത്ത് അധിക വെദ്യുതി ആവശ്യമായി വരുന്നതിനാലാണ് മൂലമറ്റത്ത് ഉത്പാദനം കൂട്ടിയത്.
സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇന്നലെ രാവിലെ ഏഴിന് പുറത്തുവിട്ട കണക്കനുസരിച്ച് 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് 24 മണിക്കൂറിനിടെ ഉത്പാദിപ്പിച്ചത്. ഇവിടത്തെ ആറു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചു. മണ്‍സൂണ്‍ സീസണില്‍ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ച് വേനലിലേക്ക് കരുതിവയ്ക്കുകയാണ് പതിവ്.
സംസ്ഥാനത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള് 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. 91.480 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉപഭോഗം.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച മഴ ലഭിച്ചിരുന്നതിനാലാണ് ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായത്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്നു നടക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ഇബി. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിമാത്രമാണ്. സംഭരണശേഷിയുടെ 28 ശതമാനമാണിത്.
Kerala
തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറി. പ്രത്യേക ദൂതന് മുഖേനയാണ് രേഖകള്‍ കൈമാറിയത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട സുപ്രധാന പരീക്ഷാ രേഖകളില്‍ ചിലതാണ് പിഎസ്സി അധികൃതര്‍ കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്ന ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, ഓണ്‍സ്ക്രീന്‍ മാര്‍ക്കിംഗിന്റെ രേഖകള്‍ തുടങ്ങിയവയാണ് കൈമാറിയത്.
പരീക്ഷാ പേപ്പറുകളുടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകരുടെ വിശദാംശങ്ങള്‍ പോലുള്ള അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പിഎസ്സി. അതേസമയം, കഴിഞ്ഞ ദിവസം കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗം പിഎസ്സി ആസ്ഥാനത്തെത്തി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആസൂത്രണ ബോര്‍ഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷ എഴുതിയ നാല് ഉദ്യോഗാര്‍ഥികളുടെ വിശദമായ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയത്.
National
ന്യൂഡൽഹി: പാർലമന്റിന്റെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കം. രാഷ്ട്രീയസംഖ്യങ്ങളിലെ മാറ്റങ്ങൾ, വിവാദ ബില്ലുകൾ, രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രതിഷേധം ഉൾപ്പടെ വിഷയങ്ങൾ സഭയിൽ പ്രതിഫലിച്ചേക്കും.
അടുത്തമാസം 21 വരെ നീളുന്ന സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഉൾപ്പടെ സുപ്രധാന നിയമനിർമാണങ്ങൾ ഉണ്ടാകും.
ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നതും തടസപെടുത്തുന്നതും ക്രമിനൽ കുറ്റമാക്കുന്ന ബില്ലും ഈ സമ്മേളനത്തിൽ ഒട്ടേറെ ചർച്ചകൾക്കു വഴിതെളിക്കും.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തൽ, സർക്കാർ ബോണ്ടുകളിലെ വിദേശനിക്ഷേപകർക്കുള്ള നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളും സഭയുടെ പരിഗണനയ്ക്കു വരും.
ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, രാഷ്ട്രീയകക്ഷികളെ പിളർത്താനുള്ള നീക്കങ്ങൾ, നീറ്റ് പരീക്ഷക്രമക്കേട്, വിലക്കയറ്റം, വിദേശനയങ്ങളിലെ പരാജയം, എഥനോൾ വിഷയം തുടങ്ങിയവ പ്രതിപക്ഷം ശക്തമായി ഉയർത്താനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിപക്ഷ നിരയിലെ അസ്വാരസ്യങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും. തമിഴ്നാട്ടിൽ നിയമസഭാതെരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച ഡിഎംകെ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് സാധ്യത. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരും ഇതേ നിലപാടു സ്വീകരിച്ചേക്കും.
Kerala
ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയിലെ മികച്ച ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കും. ഓരോ മാസവും മൂന്നു പേര്‍ക്ക് വീതമാണ് അവാര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമായ സേവനം ജീവനക്കാരില്‍ നിന്നുണ്ടാകാനും മത്സരാധിഷ്ഠിത സേവനത്തിലൂടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഓരോ യൂണിറ്റില്‍നിന്നും മൂന്നു വീതം കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് യൂണിറ്റ് അധികാരി അധ്യക്ഷനായ ഓരോ സെക്ഷനുകളുടെയും മേധാവികള്‍ അംഗങ്ങളായുമുളള കമ്മിറ്റി രൂപീകരിക്കും.
ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാര്‍ജറ്റിന്റെ എത്ര ശതമാനം ടിക്കറ്റ് വരുമാനം നേടുന്നു, പ്രതിദിന ഹാജരും സമയ കൃത്യതയും, യാത്രക്കാരോടുള്ള സമീപനവും പെരുമാറ്റവും, കൃത്യമായ ഡ്യൂട്ടി നിര്‍വഹിക്കല്‍ എന്നീ നാല് പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് മികച്ച കണ്ടക്ടര്‍മാരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
ഡ്രൈവര്‍മാര്‍ക്ക് ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചു നല്‍കിയിട്ടുള്ള ഇന്ധന ക്ഷമതയാണ് പ്രധാനം. ഒരു ലിറ്റര്‍ ഡീസലില്‍ എത്ര കിലോമീറ്റര്‍ നേടി എന്നതാണ് പ്രധാന മാനദണ്ഡം.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക ബാനർജിയുടെ ഓഫീസ് കെട്ടിടം ജില്ലാഭരണകൂടം പൊളിച്ചുനീക്കി. ആംതലയിലുള്ള ഓഫീസ് കെട്ടിടമാണ് പൊളിച്ചുനീക്കിയത്.
നിർമാണ അനുമതികളില്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് അഞ്ചുനിലകളുള്ള കെട്ടിടം നിർമിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്.
നിയമപരമായ നോട്ടീസുകൾ നൽകിയിട്ടും ബന്ധപ്പെട്ടവരിൽ നിന്ന് പ്രതികരണമില്ലെന്നും അവർ പറയുന്നു.
പശ്ചിമബംഗാളിലും ബിജെപി ബുൾഡോസർ സംസ്കാരം നടപ്പിലാക്കുകയാണെന്നാണ് സംഭവത്തോട് തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
International
വാഷിംഗ്ടൺ: പ്രപഞ്ചത്തിലെ വിദൂര തമോഗർത്തങ്ങളെയും അവ നക്ഷത്രങ്ങളെ വിഴുങ്ങുന്ന അപൂർവ പ്രതിഭാസങ്ങളെയും കണ്ടെത്താൻ നാസയുടെ പുതിയ ബഹിരാകാശ ദൂരദർശിനി ഒരുങ്ങുന്നു.
‘നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ്’എന്നു പേരിട്ടിരിക്കുന്ന ഈ ദൂരദർശിനിക്ക് ഏകദേശം 11 ശതകോടി വർഷങ്ങൾക്കുമുന്‍പ് നിലനിന്നിരുന്ന പുരാതന തമോഗർത്തങ്ങളെപ്പോലും കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത മാസം 30നാണ് ഇതിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
തമോഗർത്തങ്ങൾ നക്ഷത്രങ്ങളെ വലിച്ചുകീറി വിഴുങ്ങുന്ന ടൈഡൽ ഡിസ്റപ്ഷൻ ഇവന്റ് (ടിഡിഇ) എന്ന പ്രതിഭാസത്തെ നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നക്ഷത്രങ്ങൾ ഇത്തരത്തിൽ വിഴുങ്ങപ്പെടുമ്പോൾ പുറപ്പെടുന്ന ശക്തമായ പ്രകാശം വഴിയാണ് സാധാരണയായി ദൃശ്യമാകാത്ത ഭാരം കുറഞ്ഞ തമോഗർത്തങ്ങളെ തിരിച്ചറിയുന്നത്. പ്രപഞ്ച വികാസം മൂലം നീളം കൂടിയ തരംഗദൈർഘ്യമായി മാറിയ പ്രകാശകിരണങ്ങളെ കണ്ടെത്താൻ ഇൻഫ്രാറെഡ് സാങ്കേതികവിദ്യയാണ് ഈ ദൂരദർശിനിയിൽ ഉപയോഗിക്കുന്നത്.
പ്രതിവർഷം നൂറോളം ടിഡിഇ പ്രതിഭാസങ്ങൾ കണ്ടെത്താൻ റോമൻ ദൂരദർശിനിക്കു സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ജെയിംസ് വെബ് ദൂരദർശിനി പ്രപഞ്ചത്തിലെ ആദ്യകാല ഗാലക്സികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതുപോലെ, പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള മുൻകാല രഹസ്യങ്ങൾ ചുരുളഴിക്കാൻ റോമൻ ദൂരദർശിനിയുടെ വിക്ഷേപണത്തോടെ സാധിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 2 (എൽ2)ലാണ് ഈ ദൂരദർശിനി വിന്യസിക്കുന്നത്. ഈ സ്ഥാനം തടസമില്ലാത്തതും വിശാലവുമായ ആകാശക്കാഴ്ച ഇതിനു നൽകുന്നു.
Kerala
കണ്ണൂർ: സംസ്ഥാനത്ത് കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോറിക്ഷയും ഓടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കുട്ടികളെ കുത്തിനിറച്ചാണ് സ്കൂളുകളിലേക്കും തിരിച്ചും ഓട്ടോകൾ ഓടുന്നത്. ഇത് അനുവദിക്കാനാകില്ല.
കുട്ടികളെ കുത്തിനിറച്ച് ഒരു ഓട്ടോയും ഇനി ഓടരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി കണ്ണൂർ ഇരിക്കൂരിൽ നടന്ന സമ്മേളനത്തിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് പട്ടിക ജൂലൈ 21നും അന്തിമ പട്ടിക ഓഗസ്റ്റ് 19നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
തെരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവ വഴിയുണ്ടായ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് വോട്ടർപട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്തികഞ്ഞവർക്ക് പേര് ചേർക്കാം. ഓണ്‍ലൈനായി www.sec.kerala.gov.in
വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതിവരുത്താനും നിയോജക മണ്ഡലം, വാർഡ് എന്നിവയിൽ മാറ്റം വരുത്താനുമുള്ള അപേക്ഷകളും ഓണ്‍ലൈൻ ആയി നൽകാം. പേര് ഒഴിവാക്കാൻ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽവഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
കോർപറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലുംവില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എയിൽ ഓണ്‍ലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.
കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾഎന്നിവയിലാണ് ഒഴിവ്.
Kerala
പുതുപ്പള്ളി (കോട്ടയം): ജനപ്രതിനിധികളല്ല, ജനങ്ങളാണ് വിഐപികളെന്ന് കരുതിയ ആളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ നടന്ന സ്മൃതിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടി നേടിത്തന്നതാണ്. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെ ദീപം അണയാതെ കാക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സംസ്കാരമാണ് ഉമ്മന്‍ ചാണ്ടിയെന്ന് അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ശിവഗിരി മഠം താന്ത്രികാചാര്യന്‍ ശിവനാരായണ തീര്‍ഥ സ്വാമി, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത, മന്ത്രിമാരായ മോന്‍സ് ജോസഫ്, ടി. സിദ്ദിഖ്, എംപിമാരായ ബെന്നി ബഹനാന്, ഫ്രാന്‍സിസ് ജോര്‍ജ്, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎല്‍എ, നോഹ അല്വോസ്റ്റ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി സിഇഒ സാജന് ലത്തീഫ്, സിഎസ്ഡിഎസ് സംസ്ഥാനപ്രസിഡന്റ് കെ.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പൂക്കളര്‍പ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഇന്നലെ ജനപ്രവാഹമായിരുന്നു. ആയിരക്കണക്കിനാളുകൾ പ്രിയനേതാവിന്റെ ഓർമകൾ പങ്കിട്ടു വലിയ പള്ളിയിൽ ഇടയശ്രേഷ്ഠന്മാരുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധകുര്‍ബാനയിലും കല്ലറയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയിലും പങ്കെടുത്തു.
National
ഹൈദരാബാദ്: ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭരത് ദാകയും ചേർന്ന് 2018ലാണ് ഹൈദരാബാദ് ആസ്ഥാനമായി സ്കൈറൂട്ട് എയറോസ്പേസ് സ്ഥാപിക്കുന്നത്. കുറഞ്ഞ ചെലവിൽ ചെറുകിട ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
2022ൽ ‘വിക്രം-എസ്’എന്ന റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ബഹിരാകാശത്ത് തൊടുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയായി ഇവർ മാറി. ഇപ്പോൾ വിക്രം-1 ലൂടെ ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ച് വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഈ യുവസംഘം.
‘സ്കൈറൂട്ട് എയറോസ്പേസ്’ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം വെറും 28 വയസ് മാത്രമാണ്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ വിശ്വസനീയമായ ഒരു ബദലായി മാറാനാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐഎസ്ആർഒയുടെ കീഴിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ഏകജാലക സംവിധാനവും നോഡൽ ഏജൻസിയുമായ ഇൻസ്പേസിന്റെ പിന്തുണയോടെ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ സാങ്കേതികസഹായം കൂടി ഉപയോഗപ്പെടുത്തിയാണ് സ്കൈറൂട്ട് വിക്രം 1 നിർമിച്ചതും വിജയകരമായി വിക്ഷേപിച്ചതും. 912 ജീവനക്കാരാണ് കന്പനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ളത്.
നിലവിൽ 1.1 ബില്യൺ ഡോളറിലധികം(ഏകദേശം 10,600 കോടി രൂപ) മൂല്യമുള്ള സ്കൈറൂട്ടിന് ജിഐസി, ടെമാസെക്, ബ്ലാക്ക് റോക്ക് തുടങ്ങിയ ആഗോള നിക്ഷേപകരുടെ വലിയ പിന്തുണയുണ്ട്.
ഇന്ത്യയിൽ നിലവിൽ നാനൂറിലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകളാണ് വളർന്നുവരുന്നത്. വിക്രം-1 നൽകുന്ന കൃത്യമായ ഫ്ലൈറ്റ് ഡാറ്റ ഉപയോഗിച്ച് വരുംദിവസങ്ങളിൽ കൂടുതൽ വാണിജ്യ വിക്ഷേപണങ്ങൾ നടത്താനാണ് സ്കൈറൂട്ടിന്റെ പദ്ധതി. സ്വകാര്യ ഉപഗ്രഹവിപണിയിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ഈ ദൗത്യം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബഹിരാകാശത്തേക്ക് പ്രധാനമന്ത്രിയുടെ കത്തും ‘രത്ന താമരയും’
വിക്രം-1 റോക്കറ്റ് വഹിച്ച ഉപഗ്രഹങ്ങൾക്കൊപ്പം ചില സവിശേഷമായ പ്രതീകാത്മക വസ്തുക്കളും ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയിൽ ‘വന്ദേമാതരം’ എന്നെഴുതിയ ഒരു പോസ്റ്റ്കാർഡ്, ഐഎസ്ആർഒ മുൻ അധ്യക്ഷന്മാർ, ശാസ്ത്രജ്ഞർ, ഇന്ത്യൻ ബഹിരാകാശ യാത്രികർ എന്നിവരുടെ സന്ദേശങ്ങളും ബഹിരാകാശത്തേക്ക് അയച്ചവയിൽ ഉൾപ്പെടുന്നു.
അരിമണിയേക്കാൾ ചെറിയ ശില്പങ്ങൾ: ഇന്ത്യയുടെ പ്രഗത്ഭരായ മൂന്ന് ശാസ്ത്രജ്ഞരുടെ (സി. വി. രാമൻ, എ. പി.ജെ. അബ്ദുൾ കലാം, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായ്) അരിമണിയേക്കാൾ ചെറിയ സൂക്ഷ്മ ശില്പങ്ങൾ അടങ്ങിയ ഒരു ചെറിയ സ്വർണ റോക്കറ്റ് മാതൃകയും വിക്രം-1 ബഹിരാകാശത്ത് എത്തിച്ചു.
ഡയമണ്ട് ലോട്ടസ്: ബംഗളൂരു ആസ്ഥാനമായുള്ള കോസ്മോസ് ഡയമണ്ട്സ് എന്ന സ്ഥാപനം ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത വജ്രത്തിൽ നിർമിച്ച ഒരു താമരപ്പൂവും വിക്രം-ഒന്നിലൂടെ ബഹിരാകാശത്തേക്ക് അയച്ചു.
Business
തിരുവനന്തപുരം: കേരളത്തിന്റെ സാന്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സന്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും.
ഇതോടെ ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തിൽനിന്നു സന്പൂർണ അന്താരാഷ്ട്ര ചരക്കു കവാടമായി വിഴിഞ്ഞം മാറും. ആദ്യകയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും.
ആഗോള ഷിപ്പിംഗ് കന്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാന്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനൊപ്പം മിഷൻ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാന സർക്കാർ-അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ സംയുക്ത പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനകം 20 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചു.
എക്സിം പ്രവർത്തനങ്ങളുടെ തുടക്കം സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ മിഷൻ സമുദ്രയുടെ സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ സമന്വയിപ്പിച്ചു രാജ്യത്തെ പ്രമുഖ മാരിടൈം- ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സന്പൂർണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കന്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതും പൊതു ഉപയോഗത്തിനുള്ളതുമായ തുറമുഖമായി പ്രവർത്തനം തുടരും. ഇതിലൂടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടും.
Business
കൊച്ചി: മെട്രോയുടെ നോണ്‍ഫെയര്‍ റവന്യു പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
കെഎംആര്‍എലും ഐഐഎം കോഴിക്കോടും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡ് ടു സ്യൂട്ട് മാതൃകയിലാണ് കാമ്പസ് പ്രവര്‍ത്തിക്കുന്നത്.
62,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഏഴു നിലകളിലുമായുള്ള കാമ്പസ് എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളില്‍ ഒന്നാണ്.
ചടങ്ങില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജി, കെഎംആര്‍എല്‍ ചീഫ് എന്‍ജിനിയര്‍മാരായ വിനു സി. കോശി, ടി.സി. ജോണ്സണ്, ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. മുരളി കൃഷ്ണന്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി.സി. സീന, ആര്. രഞ്ജിനി, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കെ.എം. ജിജിമോന്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പോള്‍ കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
Business
പരവൂര്‍: സ്വന്തമായി ഒരു ട്രെയിന്‍ പോലുമില്ലെങ്കിലും ഓരോ പാദത്തിലും നൂറുകണക്കിന് കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് കുതിക്കുന്നു.
നിലവില്‍ രാജ്യത്ത് റിസര്‍വ് ചെയ്യുന്ന റെയില്‍വേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആര്‍സിടിസി വഴിയാണ് കൈകാര്യം ചെയ്യുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 13.88 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച കമ്പനി വര്‍ഷത്തില്‍ 50 കോടിയിലധികം ടിക്കറ്റുകളാണ് പ്രോസസ് ചെയ്തത്.
Business
കോഴിക്കോട്: ടാറ്റ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ടാറ്റ പ്രതിനിധികൾ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും ജൂൺ 29നാണ് ചർച്ച നടന്നതെന്നും അതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടാറ്റ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വിവാദത്തിലാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.
International
മോസ്കോ: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന കന്പനിയായ വൈൽഡ്ബറീസിന്റെ രണ്ടു ഗോഡണുകളിലുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു; 62 പേർക്കു പരിക്കേറ്റു. മറ്റൊരാക്രമണത്തിൽ മോസ്കോയിലെ എണ്ണസംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായി.
മോസ്കോയ്ക്കു 475 കിലോമീറ്റർ തെക്കുകിഴക്ക് ടാംബോവ് നഗരത്തിലെ ഗോഡൗണിലുണ്ടായ ആക്രമണത്തിൽ എട്ടു പേരാണു മരിച്ചത്. മോസ്കോ മേഖലയിലെ എലക്ട്രോസ്റ്റാൽ എന്ന സ്ഥലത്തെ ഗോഡൗണിലായിരുന്നു രണ്ടാമത്തെ ആക്രമണം. മരിച്ചവരെല്ലാം വൈൽഡ്ബറീസ് ജീവനക്കാരാണെന്നാണു നിഗമനം.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നാണ് വൈൽഡ്ബറീസ് അറിയിപ്പെടുന്നത്. പരിക്കേറ്റതിൽ എട്ടു പേരുടെ നില ഗുരുതരമാണ്.
യുക്രെയ്നിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് യുക്രെയൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. റഷ്യൻ ഡ്രോൺ ഉത്പാദനത്തിനുവേണ്ട വസ്തുക്കൾ നല്കുന്ന ഗോഡൗണുകളാണ് യുക്രെയ്ൻ ആക്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മോസ്കോ മേഖലയിലേക്ക് യുക്രെയ്ൻ തൊടുത്ത ഡ്രോണുകളിൽ 48 എണ്ണം വെടിവച്ചിട്ടെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്. ഇതിലൊരെണ്ണത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് എണ്ണസംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്.
സൈനിക മേധാവിയെ പുറത്താക്കണമെന്ന്
യുക്രെയ്ൻ ജനത
കീവ്: യുക്രെയ്നിലെ ജനപ്രിയ പ്രതിരോധമന്ത്രി മിഖെയ്ലോ ഫെഡറോവിനെ പുറത്താക്കിയ പ്രസിഡന്റ് സെലൻസ്കിയുടെ നടപടിക്കെതിരേ ഇന്നലെയും പ്രതിഷേധം തുടർന്നു. പ്രസിഡന്റിന്റെ വസതിക്കു പുറത്തുണ്ടായ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്. സൈനികമേധാവി ഒലക്സാണ്ടർ സിറിസ്കിയെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സിറിസ്കിയുമായുള്ള അഭിപ്രായഭിന്നതയാണ് ഫെഡറോവിനു പുറത്തേക്കുള്ള വഴി തുറന്നതെന്നു സൂചനയുണ്ട്.
തുറമുഖങ്ങളെ ലക്ഷ്യമിട്ട് റഷ്യ
കീവ്: യുക്രെയ്നിലെ തുറമുഖ നഗരങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൈക്കോളേവിലെ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു വിദേശ കപ്പലുകൾക്കു കേടുപാടുണ്ടായി; ഒരു കപ്പലിലെ രണ്ട് യുക്രെയ്ൻ പൗരന്മാർ മരിച്ചു. പ്രധാന തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരാക്രമണത്തിലാണ് മൂന്നാമത്തെ മരണം. മാർഷൽ ദ്വീപിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനു നേർക്കും റഷ്യൻ ആക്രമണം ഉണ്ടായി.
International
ബെർലിൻ: കടുത്ത വേനലും മഴക്കുറവും മൂലം ജർമനിയിലെ പ്രധാന നദികളിൽ ജലനിരപ്പ് വൻതോതിൽ താഴുന്നത് രാജ്യത്തെ കപ്പൽ ഗതാഗതത്തെയും ചരക്കുനീക്കത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.
യൂറോപ്പിന്റെതന്നെ പ്രധാന ജലപാതയായ റൈൻ നദിയിലടക്കം ജലനിരപ്പ് അപകടകരമായ രീതിയിലാണ് കുറഞ്ഞിരിക്കുന്നത്. ഇത് ജർമനിയുടെ വ്യാവസായിക-സാമ്പത്തിക മേഖലകൾക്ക് വലിയ ഭീഷണിയാകുന്നു.
നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ വലിയ ചരക്കുകപ്പലുകൾക്ക് പൂർണശേഷിയിൽ സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. കപ്പലുകൾ മണലിൽ ഉറച്ചുപോകാതിരിക്കാൻ ഭാരം കുറയ്ക്കേണ്ടതുണ്ട്.
ഇതിനായി പകുതിയോ അതിൽ താഴെയോ മാത്രം ചരക്കുകൾ കയറ്റിയാണ് നിലവിൽ സർവീസുകൾ നടത്തുന്നത്. ഇത് ചരക്കുനീക്കത്തിന്റെ വേഗത്തെയും കാര്യക്ഷമതയെയും ദോഷകരമായി ബാധിച്ചിരിക്കുന്നു.
വ്യവസായങ്ങൾക്ക് ആവശ്യമായ കൽക്കരി, എണ്ണ, കെമിക്കലുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വിതരണം മന്ദഗതിയിലായത് ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ഉത്പാദനമേഖലയെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വിതരണശൃംഖലയിലുണ്ടായ ഈ തടസം വരുംദിവസങ്ങളിൽ കടുത്ത വിലക്കയറ്റത്തിനു കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
പലയിടങ്ങളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നതോടെ റൈൻ നദിയുടെ അടിത്തട്ടിലെ മണൽത്തിട്ടകൾ പുറത്തുവന്ന് ചെറുകാടുകളും ദ്വീപുകളും രൂപപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.
നദീമാർഗമുള്ള ഗതാഗതം തടസപ്പെട്ടതോടെ ചരക്കുകൾ നീക്കാൻ ട്രെയിനുകളെയും ട്രക്കുകളെയും അമിതമായി ആശ്രയിക്കേണ്ടിവരികയാണ്.
എന്നാൽ കപ്പലുകൾ വഴി കൊണ്ടുപോകുന്ന അത്രയും ഭീമമായ ചരക്കുകൾ പെട്ടെന്ന് റോഡ്-റെയിൽ മാർഗങ്ങളിലേക്കു മാറ്റുന്നത് നിലവിലെ സാഹചര്യത്തിൽ കടുത്ത ഗതാഗതക്കുരുക്കിനും ചെലവ് വർധയ്ക്കും കാരണമാകുന്നുണ്ട്.
വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
International
കയ്റോ: ഗാസയിൽ മൃതസംസ്കാരച്ചടങ്ങിനു നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച സെൻട്രൽ ഗാസയിലെ നുസെയ്റത്തിലായിരുന്നു സംഭവം. നേരത്തേയുണ്ടായ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ സംസ്കാച്ചടങ്ങ് നടക്കുന്നതിനിടെ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു.
ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു.
Kerala
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോമലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ എല്ലാ സീറോമലബാർ രൂപതകളിലുംനിന്നുള്ള സഭാ - സമുദായ നേതാക്കളെയും പ്രതിനിധികളെയും ഒന്നിപ്പിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവ വിലയിരുത്തി നയരൂപീകരണം, ന്യൂനപക്ഷ അവകാശസംരക്ഷണം, രാജ്യത്തിന്റെ വളർച്ചയ്ക്കു ക്രൈസ്തവസമൂഹം നൽകുന്ന സംഭാവനകൾ എന്നിവ മുഖ്യ ചർച്ചാവിഷയമാകുന്ന കോൺഫറൻസിൽ പ്രമുഖ സഭാ, സമുദായ, സാമൂഹ്യ നേതാക്കൾ പ്രതിനിധികളുമായി സംവദിക്കും.
കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിലുള്ള സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് ഇലവനാൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ ജെയിംസ് പട്ടേരിൽ, മാർ തോമസ് പാടിയത്ത്, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
പ്ലീനറി സെഷനുകൾ, ഓപ്പൺ ഫോറം, വിഷയാധിഷ്ഠിത ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവയുണ്ടാകും.
Kerala
തിരുവനന്തപുരം: കേരളത്തിനു പുറത്താണെന്നും ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിൽ വിശദീകരണം നൽകുന്നതു വൈകുമെന്നും എഡിജിപി എം.ആർ. അജിത്കുമാർ സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ എത്രയും വേഗം വിശദീകരണം നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവി, അജിത്കുമാറിനോടു നിർദേശിച്ചിരുന്നു.
ഇതിനുള്ള മറുപടിയിലാണ് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിനു പുറത്താണെന്നും നാളെ മടങ്ങിയെത്തിയ ശേഷം വിശദീകരണം നൽകാമെന്നും ഡിജിപിയെ അറിയിച്ചത്. നിലവിൽ ബിവറേജസ് കോർപറേഷൻ എംഡിയാണ് അജിത്കുമാർ.
അജിത്തിന്റെ വിശദീകരണം ലഭിച്ച ശേഷമേ നടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറാനാകൂ. ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സമിതി യോഗം ചേരുന്നതു വരെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതു നീട്ടുന്നതിന്റെ ഭാഗമായാണ് കേരളത്തിനു പുറത്തു പോയതെന്ന വാദം ഉന്നയിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആദ്യ അന്വേഷണത്തിലെ കേസ് ഡയറി തിരുത്തിയത് അടക്കം അജിത്തിന്റെ ഇടപെടലുകൾ വ്യക്തമാക്കിയുള്ള തുടരന്വേഷണ റിപ്പോർട്ടാണ് എസ്ഐടി സമർപ്പിച്ചത്.
ഡിജിപിയുടെ ശിപാർശ സഹിതമുള്ള അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി തീരുമാനിക്കുക.
Kerala
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബിൽ കോർപറേറ്റ് അംഗത്വം നേടിയ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
അംഗത്വത്തിനും അനുബന്ധ ചെലവുകൾക്കുമായി 19.13 ലക്ഷം രൂപ ചെലവഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അടിയന്തരമായി അന്വേഷിക്കാൻ നിർദേശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
പണമിടപാടുകളുടെ വിശദാംശങ്ങൾ, തീരുമാനമെടുത്ത ഉദ്യോഗസ്ഥർ ആരെല്ലാം എന്നീ കാര്യങ്ങൾ അന്വേഷിക്കും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ അടങ്ങുന്ന വിശദ റിപ്പോർട്ട് സമർപ്പിക്കണം. പൊതുപണം ദുരുപയോഗം ചെയ്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
Kerala
കല്‍പ്പറ്റ: സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് അവശനിലയിലായ ആദിവാസി ബാലനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് വിസമ്മതിച്ചെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
ആരോപണം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്കി. ഓഗസ്റ്റ് 14ന് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിശ്ചയിച്ച സിറ്റിംഗില്‍ കേസ് പരിഗണിക്കും.
മുത്തങ്ങ പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ 11 വയസുള്ള മനുവിനാണ് സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റത്. ദേശീയപാതയോരത്ത് സൈക്കിള്‍ മരക്കുറ്റിയില്‍ ഇടിച്ചുമറിയുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. കുട്ടിയെ തോളിലേറ്റി പിതാവ് ബിനു വാഹനം കാത്തുനില്‍ക്കുമ്പോഴാണ് ഹൈവേ പോലീസ് അതുവഴി എത്തിയത്. സഹായം അഭ്യര്‍ഥിച്ചെങ്കിലും കുട്ടിയെ വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് തയാറായില്ലെന്നാണ് ബിനു പറയുന്നത്.
ഒരു മണിക്കൂറിനുശേഷം എത്തിയ ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമിനിറ്റ് നേരത്തേ എത്തിച്ചിരുന്നുവെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ അറിയിച്ചെന്നും രക്ഷിതാക്കള്‍ പറയുന്നു. കല്ലൂര്‍ ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു മനു.
Kerala
ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജി. സുധാകരൻ എംഎൽഎ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറയുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു.
5.96 രൂപയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് മതിയാകാതെ വരികയും പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ഇന്ന് സംസ്ഥാനത്ത് പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെഎസ്ഇബി വ്യക്തമാക്കി.