Kerala
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വിവിധ സ്ഥാപനങ്ങളിലേക്ക് നടത്തിയ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ഗുരുതര വീഴ്ച. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പിഎസ്സി റദ്ദാക്കി. ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് വീഴ്ചയുണ്ടായത്.
ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇരുവിഭാഗത്തിനും വ്യത്യസ്ത ചോദ്യപേപ്പറുകളും തയാറാക്കിയിരുന്നു. എന്നാൽ, ആലപ്പുഴയിലെ ഒരു സെന്ററിൽ രാവിലെ നടന്ന പരീക്ഷയ്ക്ക് നൽകിയത് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർക്ക് ഈ അബദ്ധം തിരിച്ചറിയാനായത്.
ചോദ്യപേപ്പർ നേരത്തെ തന്നെ പുറത്തായ പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തരമായി റദ്ദാക്കാൻ പിഎസ്സി തീരുമാനിച്ചത്. അതേസമയം, വീഴ്ച സംഭവിച്ച ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ രാവിലത്തെ പരീക്ഷ വീണ്ടും നടത്തുമെന്നും എന്നാൽ മറ്റ് സ്ഥലങ്ങളിൽ രാവിലെ നടന്ന പരീക്ഷയുടെ ഉത്തരങ്ങൾ സാധാരണ നിലയിൽ മൂല്യനിർണയം നടത്തുമെന്നും പിഎസ്സി അറിയിച്ചു.
പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിഎസ്സി പിന്നീട് അറിയിക്കും.
Kerala
ആലപ്പുഴ: വലിയ കലവൂരിൽ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കൈനകരി ആരയ്ക്കൽ തോട്ടുവാത്തല ഗൗതം രതീഷ് (19) ആണ് പിടിയിലായത്.19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് സമീപം പോപ്പി പാലത്തിന് കിഴക്കുവശത്തുള്ള റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ആഢംബര കാറുകൾ വാടകയ്ക്കെടുത്ത് ലഹരി വിൽപന നടത്തുന്ന മൂന്നംഗ സംഘം ഡാൻസാഫിന്റെ പിടിയിൽ. കക്കട്ടിൽ സ്വദേശികളായ മുഹമ്മദ് തസ്നീം, സിറാജ്, ബംഗളൂരു സ്വദേശി മുഹമ്മദ് യാസീൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ നിന്നു 51.43 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി വിൽപനയിലൂടെ ലഭിച്ച എട്ട് ലക്ഷം രൂപയും കാറിന്റെ സീറ്റിനടിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ആഢംബര കാറുകൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് പ്രതികൾ ലഹരി വിൽപന നടത്തിയിരുന്നത്. വിദേശത്തായിരുന്ന മുഹമ്മദ് തസ്നിം സാമ്പത്തിക ബാധ്യത തീർക്കാനാണ് ലഹരി വിൽപന തുടങ്ങിയതെന്നാണ് പോലീസിന് മൊഴി നൽകിയത്.
National
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്.
ഇൻസ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം. അതേസമയം റോക്കറ്റ് വിക്ഷേപിക്കുന്നതിന് തൊട്ട് മുൻപ് കൗണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. അഞ്ച് മിനിറ്റ് ശേഷിക്കെയാണ് കൗണ്ട്ഡൗൺ നിർത്തിയത്. മുൻകരുതൽ നടപടി എന്നായിരുന്നു സ്കൈറൂട്ട് വിശദീകരണം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയ്റോസ്പേസ്’ ആണ് വിക്രം-1 വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് റോക്കറ്റിന് "വിക്രം' എന്നു പേരിട്ടിരിക്കുന്നത്.
ഇന്ത്യൻ മണ്ണിൽനിന്ന് ഒരു സ്വകാര്യ കമ്പനി ഭ്രമണപഥം ലക്ഷ്യമാക്കി നടത്തുന്ന ആദ്യ വിക്ഷേപണ ദൗത്യത്തിന് ‘ആഗമൻ’ (വരവ്) എന്നാണു പേരിട്ടിരിക്കുന്നത്.
സവിശേഷതകൾ ഏറെ
ഏകദേശം 20 മീറ്റർ (ഏഴു നില കെട്ടിടത്തിന്റെ ഉയരം) നീളമുള്ള ഒരു മൾട്ടി സ്റ്റേജ് റോക്കറ്റാണ് വിക്രം-1. പൂർണമായും കാർബൺ കോമ്പോസിറ്റ് ഘടനയിൽ നിർമിച്ച ഈ റോക്കറ്റിന്റെ ചലനശക്തി കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ത്രിഡി പ്രിന്റഡ് എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ് ഫ്യുവൽ ബൂസ്റ്ററുകളുമാണ്.
ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ റോക്കറ്റ്. ഇന്നത്തെ ആദ്യ പരീക്ഷണ പറക്കലിൽ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥമാണു റോക്കറ്റ് ലക്ഷ്യമിടുന്നത്.
ഏകദേശം 1000 ആളുകളുടെ 3000 ദിവസമായുള്ള കഠിനാധ്വാനവും 400ലധികം വിതരണക്കാരുടെ പങ്കാളിത്തവും ഇതിനുപിന്നിലുണ്ടെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഒഒയുമായ നാഗ ഭരത് ദാക്ക വ്യക്തമാക്കി.
ഇതുവരെ ഐഎസ്ആർഒ മാത്രമായിരുന്നു ഇന്ത്യയിൽ ഉപഗ്രഹ വിക്ഷേപണങ്ങൾ നടത്തിയിരുന്നത്. എന്നാൽ, 2020ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബഹിരാകാശ പരിഷ്കാരങ്ങളാണ് സ്വകാര്യ കമ്പനികൾക്ക് സ്വന്തമായി റോക്കറ്റും ഉപഗ്രഹങ്ങളും നിർമിക്കാനും സർക്കാർ വിക്ഷേപണകേന്ദ്രങ്ങൾ ഉപയോഗിക്കാനുമുള്ള അനുമതി നൽകിയത്.
2022 നവംബർ 18ന് ‘വിക്രം-എസ്’ എന്ന സബ്-ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സ്കൈറൂട്ട് ചരിത്രം കുറിച്ചിരുന്നു. എന്നാൽ, സബ്-ഓർബിറ്റൽ ദൗത്യങ്ങളേക്കാൾ സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ഓർബിറ്റൽ വിക്ഷേപണങ്ങൾ.
ലക്ഷ്യം ചെറുകിട ഉപഗ്രഹ വിപണി
ഒന്നോ രണ്ടോ വിജയകരമായ പരീക്ഷണങ്ങൾക്കുശേഷം പൂർണതോതിലുള്ള വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് സ്കൈറൂട്ട് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വൻതോതിൽ വളരുന്ന ചെറുകിട ഉപഗ്രഹ വിപണിയെ ലക്ഷ്യമിട്ട് കുറഞ്ഞ ചെലവിൽ ആവശ്യാനുസരണം വിക്ഷേപണസൗകര്യം ഒരുക്കാൻ വിക്രം-1 സഹായിക്കും.
നിലവിൽ 1.1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്കൈറൂട്ടിന് ജിഐസി, ടെമാസെക്, ബ്ലാക്ക് റോക്ക് തുടങ്ങിയ ആഗോള നിക്ഷേപകരുടെ വലിയ പിന്തുണയുണ്ട്. വിക്രം-1 വിക്ഷേപണം വിജയകരമാകുന്നതോടെ ആഗോള ബഹിരാകാശ വിപണിയിൽ മുൻനിര പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയൊരു കുതിപ്പേകുമെന്നാണ് വിലയിരുത്തൽ.
National
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കത്തിയുമായി എത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ആയുധങ്ങൾ കരുതിയതെന്നാണ് അധ്യാപികയുടെ വിശദീകരണം. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. ആക്രമിക്കാൻ വരുന്ന നായ്ക്കളെ തുരത്താൻ മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും, ആരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം, സ്കൂളുകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ സമ്പൂര്‍ണ എക്സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ തുടങ്ങും. ഇതോടെ ട്രാന്‍ഷിപ്മെന്റ് തുറമുഖത്തില്‍ നിന്നു സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറുമെന്നു മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. ആദ്യ കയറ്റുമതി കണ്ടെയ്നര്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ചെയ്യും.
തുടര്‍ന്ന് 'മിഷന് സമുദ്ര' ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികള്‍, ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം മിഷന് സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേരള സര്‍ക്കാര്‍-അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (APSEZ) സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി.ഇ.യു. (TEUs) കണ്ടെയ്നര്‍ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ് ആകാനുള്ള ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചുകഴിഞ്ഞു.
സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി എക്സിം സേവനങ്ങള്‍ തുടങ്ങുന്നതിലൂടെ വിഴിഞ്ഞം സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും. ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വര്‍ധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എക്സിം പ്രവര്‍ത്തനങ്ങളുടെ തുടക്കം സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘകാല സമുദ്ര വികസന ദൗത്യമായ മിഷന് സമുദ്രയുടെ സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, നിര്‍മാണ മേഖല, ഉള്‍നാടന്‍ ജലഗതാഗതം, മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി എന്നിവയെ സമന്വയിപ്പിച്ച് രാജ്യത്തെ പ്രമുഖ മാരിടൈം- ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷന് സമുദ്രയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍ഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റഡ് കണ്ടെയ്നര്‍ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികള്‍ക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതും (Open access) പൊതുഉപയോഗത്തിനുള്ളതുമായ (Common User) തുറമുഖമായി പ്രവര്‍ത്തനം തുടരും. ഇതിലൂടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടും.
Kerala
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലില്‍ ലഹരി കച്ചവടം നടത്തിയ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
200 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഏകദേശം പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് വിവരം.
അതേസമയം ലഹരി കച്ചവടത്തില്‍ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരില്‍ നിന്ന് നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
National
റയ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അൻപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളി. സംഭവത്തിൽ സോൺപുരി സ്വദേശി രാം പ്രസാദ് സോൻവാനി (42) അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് അറിയിച്ചു.
ജൂലൈ 7 മുതൽ കെല്ലപ്പെട്ട സ്ത്രീയെ കാണാതായിരുന്നു. ജൂലൈ 9-ന് ശിവനാഥ് നദിയുടെ തീരത്ത് വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ ചില അവശിഷ്ടങ്ങൾ സ്ത്രീയുടെ മകൻ കണ്ടെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജൂലൈ 6-ന് രാത്രി രാം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ ശക്തമായി പ്രതിരോധിച്ചതോടെ, വീട്ടിലുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷണങ്ങളാക്കി മുറിച്ച് വസ്ത്രങ്ങളിൽ പൊതിഞ്ഞ് ശിവനാഥ് നദിയിൽ തള്ളുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവുമായി പ്രതിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് 2,500 രൂപയും ഇയാൾ കവർന്നു.
ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.
National
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ പ്രസവത്തിന് പിന്നാലെ യുവതിക്ക് രക്തം മാറി നൽകി. ജോധ്പൂർ ദാവ്ര ബാവോറി സ്വദേശിനി ധാപ്പു ഭീൽ (24)നെയാണ് ഗുരുതരാവസ്ഥയിൽ മഹാത്മാഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ജൂലൈ 11-നാണ് ധാപ്പു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരമുണ്ടായ കടുത്ത വിളർച്ചയെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് അന്നുതന്നെ യുവതിയെ ഉമ്മേദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ധാപ്പുവിന്റെ യഥാർഥ രക്തഗ്രൂപ്പായ ഒ-പോസിറ്റീവ് രക്തമാണ് ആദ്യം നൽകിയത്. എന്നാൽ, ജൂലൈ 12-ന് രാത്രി നടന്ന രണ്ടാമത്തെ രക്തവിനിമയത്തിനിടെ യുവതിക്ക് ബി-പോസിറ്റീവ് രക്തം മാറി നൽകിയതായാണ് ആരോപണം.
മാറി രക്തം നൽകിയ ഉടൻ തന്നെ ധാപ്പുവിന് ശക്തമായ വിറയൽ അനുഭവപ്പെടുകയും മൂത്രസഞ്ചയിൽ രക്തം കാണുകയും ചെയ്തു. തുടർന്ന് ആരോഗ്യനില വഷളാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തു. മൂത്രതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് യുവതിയെ എം.ജി ആശുപത്രിയിലേക്ക് മാറ്റിയത്.
മാറി നൽകിയ രക്തം യുവതിയുടെ വൃക്കകളെ സാരമായി ബാധിച്ചുവെന്നും നിലവിൽ ഡയാലിസിസ് തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം, രക്തം മാറിയതിനാലാണ് ധാപ്പുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതെന്ന വിവരം അധികൃതർ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് ഭർത്താവ് കിഷൻറാം ആരോപിച്ചു. ആദ്യത്തെ രക്തവിനിമയം ശരിയായ രീതിയിലാണ് നടന്നത്. എന്നാൽ രണ്ടാമത്തേതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മേദ് ആശുപത്രിയിൽ ഒരേ പേരുള്ള രണ്ട് ഗർഭിണികൾ ഉണ്ടായിരുന്നതും ഇവരുടെ ഭർത്താക്കന്മാരുടെ പേരുകൾ ഒന്നായതുമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതിൽ രണ്ടാമത്തെ സ്ത്രീയുടെ രക്തഗ്രൂപ്പ് ബി-പോസിറ്റീവ് ആയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി.എസ് ജോധ അറിയിച്ചു.
International
തിരുവനന്തപുരം: കടുംപിടിത്തത്തിൽനിന്ന് അയഞ്ഞ് പിഎസ്സി. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്ന നിലപാടിലേക്കു പിഎസ്സി വഴങ്ങി. നിയമനക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ പിഎസ്സി അധികൃതർ കൈമാറി. ചോദ്യപേപ്പർ, ഉത്തരകടലാസ്, അഭിമുഖം നടത്തിയവരുടെ പേരുകൾ അടങ്ങിയ പട്ടിക, ഒഎസ്എം രേഖകൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു കൈമാറിയത്. നേരത്തെ ഈ രേഖകൾ ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് സംഘം പിഎസ്സിക്ക് കത്തു നൽകിയിരുന്നു.
ഈ രേഖകൾ ആവശ്യപ്പെട്ടു പരാതിക്കാരനായ ഉദ്യോഗാർഥി പിഎസ്സിയെ സമീപിച്ചെങ്കിലും അതു നൽകാനാകില്ലെന്ന നിലപാടാണ് പിഎസ്സി സ്വീകരിച്ചത്. ഇതേത്തുടർന്നു വിവരാവകാശ കമ്മീഷനിൽ പരാതി നൽകി. രേഖകൾ പരാതിക്കാരനു നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും നൽകാനാകില്ലെന്ന നിലപാടാണ് പിഎസ്സി കൈക്കൊണ്ടത്.
വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികളുമായാണ് പിഎസ്സി മുന്നോട്ടു പോകുന്നത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു രേഖകൾ കൈമാറിയിരിക്കുന്നത്. പിഎസ്സി പരീക്ഷ നിയമന ക്രമക്കേടിൽ നിരവധി പരാതികൾ മുഖ്യമന്ത്രിക്കു ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
National
ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കു താത്കാലിക നിയന്ത്രണം ഏർപ്പെടുത്തികേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തയാഴ്ച ആദ്യം സുപ്രീംകോടതി വാദം കേൾക്കും.
ഹൈക്കോടതി അനുമതിയില്ലാതെ വഖഫ് ബോർഡ് പ്രമുഖ തീരുമാനങ്ങൾ എടുക്കുന്നതും മൂലധനച്ചെലവുകൾ നടത്തുന്നതും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും തടഞ്ഞു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വഖഫ് ബോർഡിന്റെ ഘടന ചോദ്യം ചെയ്തുള്ള ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ ഈ ഉത്തരവിലൂടെ വഖഫ് ബോർഡിന്റെ പ്രവർത്തനം നിലച്ചതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ വി. ചിദംബരേഷ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. എങ്കിലും വിഷയത്തിൽ അടിയന്തിര വാദം കേൾക്കാൻ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വിസമ്മതിച്ചു.
2025ലെ വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം ഓരോ സംസ്ഥാന വഖഫ് ബോർഡിലും കുറഞ്ഞത് രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന നിബന്ധന നിലവിലെ ബോർഡ് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.
വിവാദമായ മുനമ്പം ഭൂമിയുടെ വിവരങ്ങൾ കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഉമ്മീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള ബോർഡിന്റെ തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
National
ന്യൂഡൽഹി: കുറ്റകൃത്യത്തെ ത്തുടർന്ന് 30 ദിവസം ജയിലിലായാൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നീക്കം ചെയ്യാൻ ലക്ഷ്യമിടുന്ന 130-ാം ഭേദഗതി ബിൽ പരിശോധിക്കുന്ന പാർലമെന്റിന്റെ സംയുക്ത സമിതി കരട് റിപ്പോർട്ട് അംഗീകരിക്കുന്നത് മാറ്റി.
ശിപാർശകൾക്ക് അന്തിമരൂപം നൽകുന്നതിനുമുമ്പ് കൂടുതൽ ചർച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്ന് വിലയിരുത്തിയാണ് തീരുമാനം. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്ന ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ, കരട് റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ ബിൽ ഉടനെ പരിഗണിക്കാൻ സാധ്യതയില്ല.
സമിതിക്ക് മുന്നിൽ അഞ്ച് ശിപാർശകൾ വന്നിരുന്നുവെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും കൂടിയാലോചനകളും ആവശ്യമാണെന്നും സമിതി ഏകകണ്ഠമായി വിലയിരുത്തിയതായി ഇന്നലെ നടന്ന ജെപിസി യോഗത്തിനുശേഷം സമിതി അധ്യക്ഷൻ അപരാജിത സാരംഗി വ്യക്തമാക്കി. വരുംദിവസങ്ങളിലും കൂടുതൽ കക്ഷികളുമായി ചർച്ച നടത്തുമെന്നും അവർ വ്യക്തമാക്കി.
International
ടെഹ്റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന് അന്ത്യശാസനം നൽകിയത്.
യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽനിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.
യുഎസ് ഇറാന്റെ ഊർജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി.
ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
National
ഗുരുഗ്രാം: റിക്ഷയിൽ കയറ്റിക്കൊണ്ടുപോയ ഇരുമ്പ് കമ്പികൾ പിന്നാലെവന്ന വാഹനത്തിന്റെ മുൻ ഗ്ലാസിലേക്ക് തുളച്ചുകയറി. അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ദ്വാരക എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഇ-റിക്ഷയിലുണ്ടായിരുന്ന ഇരുമ്പ് കമ്പികൾ ടാക്സിയായി ഓടുന്ന കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. ഇ-റിക്ഷയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് ഡ്രൈവറുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി സംഭവസ്ഥലത്തുതന്നെ ഡ്രൈവർ മരിക്കുകയായിരുന്നു.
അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമിൽനിന്ന് ഡൽഹി ഭാഗത്തേക്ക് പോവുകയായിരുന്ന ക്യാബ്. എക്സ്പ്രസ് വേയിലെ ഓവർടേക്കിംഗ് ലൈനിലൂടെ പോവുകയായിരുന്ന ഇ-റിക്ഷയുടെ പുറകിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ക്യാബിന്റെ മുൻഭാഗം പൂർണമായും തകർന്നു.
കാറിനുള്ളിൽ കുടുങ്ങിപ്പോയ വനിതാ യാത്രക്കാരിയെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഗുരുഗ്രാം ട്രാഫിക് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം.
പ്രോസിക്യൂഷന് അനുമതി നല്കി ജൂലൈ ആറിന് വ്യവസായ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം. കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശികളായ പല ഡ്രൈവർമാരും മദ്യത്തിനും ലഹരിമരുന്നിനും അടിമകളാണെന്നും റോഡുകളിൽ നിരവധി ജീവനുകൾ പൊലിയാൻ ഇവർ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. ഈ നിർദേശം നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കയിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഡ്രൈവർമാരെ ഇത് ഗുരുതരമായി ബാധിക്കും. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കൃത്യമായ രേഖകളോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ രാജ്യവ്യാപകമായി കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രംപ് പറഞ്ഞു. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള ഏതൊരു അമേരിക്കക്കാരനും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസിന് അർഹതയുണ്ടായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ വർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ ഭരണകൂടം റദ്ദാക്കിയിരുന്നു. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് യുഎസിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ 1,30,000 നും 1,50,000 നും ഇടയിൽ പഞ്ചാബി-ഹരിയാന സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ ട്രീ കമ്മിറ്റികളില്‍ വനം ഉദ്യോഗസ്ഥനു പകരം അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രീ കമ്മിറ്റിയില്‍ വനം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററെ തന്നെ വീണ്ടും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി കെ. സതീഷ്കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി. എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അസി. എന്‍ജിനിയര്‍മാര്‍ക്ക് മരങ്ങളുടെ ഇനവും സ്വഭാവവും മൂല്യവും ആയുസുമൊന്നും കണക്കാക്കാനുള്ള സാങ്കേതിക പരിജ്ഞാനമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിവേചനരഹിതമായി മരം മുറിച്ചുമാറ്റല്‍ തടയാന്‍ പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങളുടെ സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിക്കണമെന്ന് 2010 ഫെബ്രുവരി 10ന് വനംവകുപ്പ് ഉത്തരവിറക്കിയിരുന്നു.
Kerala
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന് ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വടകര ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജിതിന് ഭാസ്കര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി എസ്ഐടി നല്കിയ ഹര്‍ജി തള്ളിയത്.
പോലീസ് കെട്ടിച്ചമച്ച കേസാണിതെന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയതിനുശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ജിതിന് ഫേസ്ബുക്കിലൂടെ അന്വേഷണസംഘത്തെ വെല്ലുവിളിച്ചെന്നും നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം.
വിവാദമായ കാഫിര്‍ സ്ക്രീന്‍ ഷോട്ട് 10 പേര്‍ക്കെങ്കിലും താന്‍ അയച്ചത് തെളിയിക്കണമെന്നായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയ ജിതിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നുവെല്ലുവിളി. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നു കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്. പാര്‍ട്ടി നേതൃത്വം പറഞ്ഞതുകൊണ്ടാണു കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന് പോസ്റ്റില്‍ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശശി തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്.
വൈകുന്നേരം ആറിന് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലിഫ്റ്റ് തുറന്ന് അദ്ദേഹത്തെ പുറത്തിക്കി.
Kerala
പാലക്കാട്: മുന്നറിയിപ്പില്ലാതെയുണ്ടായ വൈദ്യുതിമുടക്കത്തെ തുടർന്ന് ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനരഹിതമായതോടെ കിടപ്പുരോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. പാലക്കാട് സിവിൽ സ്റ്റേഷനു സമീപം കേനാത്ത് പറന്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം. കൃഷ്ണൻ (71) ആണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞയാഴ്ചയാണ് ഓക്സിജൻ കോണ്‍സെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്കു മാറ്റിയത്. വ്യാഴാഴ്ച അർധരാത്രി പ്രദേശത്ത് വൈദ്യുതിവിതരണം അപ്രതീക്ഷിതമായി നിലച്ചതോടെയാണ് ദുരന്തമുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഓക്സിജൻ കോണ്സെൻട്രേറ്റർ പ്രവർത്തനം നിലയ്ക്കുകയും കൃഷ്ണന്റെ ശരീരത്തിലെ ഓക്സിജൻ നില അപകടകരമായി താഴുകയുമായിരുന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും സഹായകരമായ പ്രതികരണമല്ല ലഭിച്ചതെന്ന് അവർ ആരോപിച്ചു.
രാത്രി 12.45 ഓടെ വൈദ്യുതി പുനഃസ്ഥാപിച്ച് യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും അതിനകം കൃഷ്ണന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വീട്ടിലെത്തി പരിചരിച്ചിരുന്ന പാലിയേറ്റീവ് നഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തുന്പോഴേക്കും കൃഷ്ണൻ മരിച്ചുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് കെഎസ്ഇബി അധികൃതർ പ്രതികരിച്ചിട്ടില്ല.
Kerala
കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി റോജി എം. ജോൺ. എല്ലാ കാര്യങ്ങളും കെഎസ്യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോയെന്നും റോജി ചോദിച്ചു.
കെഎസ്യു തീരുമാനിക്കേണ്ടത് കെഎസ്യു തീരുമാനിക്കും. കോൺഗ്രസും അതിന്റെ പോഷക സംഘടനകളും ചെയ്യേണ്ടത് അതാത് സംഘടനകൾ ചെയ്യും. സർക്കാർ ഭരണപരമായി ചെയ്യേണ്ടത് സർക്കാർ ചെയ്യുമെന്നും റോജി പറഞ്ഞു.
പിഎം ശ്രീയുമായി മുന്നോട്ട് പോകാൻ യുഡിഎഫിന് താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഒരുതരത്തിലും സർക്കാരിന് ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തിയാണ് എൽഡിഎഫ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും റോജി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കണമെന്നും കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ.
കമ്പനികളുടെ സമ്മർദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശി ബി. മിഥുൻ ആത്മഹത്യചെയ്ത വാർത്ത അതീവ ദുഃഖകരമാണ്. മരണത്തിൽ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം.
മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായി നിരവധി ചെറുപ്പക്കാർ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്.
കമ്പനികളുടെ ടാർജറ്റ് അച്ചീവ് ചെയ്യാനുള്ള അമിത സമ്മർദ്ദത്തിൽ ജീവനക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം തൊഴിൽവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും.
മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുമെന്നും കെ. മുരളീധരൻ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം മഞ്ഞാലിയില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷിച്ച് ബസ് ഡ്രൈവര്‍. നെടുമ്പാശേരി സ്വദേശിനിയായ 16കാരിയാണ് ഉച്ചയ്ക്ക് 12.30 ഓടെ മാഞ്ഞാലി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
അടിയൊഴുക്കുള്ള പ്രദേശമായതിനാല്‍ വിദ്യാര്‍ഥിനി പുഴയിലേക്ക് ചാടുന്നത് കണ്ട് ഓടിയെത്തിവരാരും രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. അതുവഴി വന്ന അങ്കമാലി-പറവൂര്‍ റൂട്ടിലോടുന്ന എക്സിക്യൂട്ടീവ് എന്ന ബസിന്റെ ഡ്രൈവര്‍ കുന്നുകര സ്വദേശി കെ.പി. അജേഷ് ബസ് നിര്‍ത്തിയ ശേഷം കാര്യം അന്വേഷിക്കുകയും പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നു പെണ്‍കുട്ടി. ഇതേ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഓണപരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂറൊക്കെയാണ് പവർകട്ടെന്നും ഇത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
Kerala
പാലക്കാട്: പാലക്കാട് വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു. യുവക്ഷേത്ര കോളജിലെ വിദ്യാർഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മുണ്ടൂർ സ്വകാര്യ കോളജിലെ വിദ്യാർഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലിൽവച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ഡെറാഡൂൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡെറാഡൂൺ സന്ദർശനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ തയാറെടുപ്പുകൾക്കിടെയുണ്ടായ അപകടത്തിൽ കോൺഗ്രസ് നേതാവ് മരിച്ചു.
സംഘാടക സമിതി അംഗമായ അമർ മേത്തയാണ് ഡെറാഡൂണിലെ ഒരു സ്കൂളിലുണ്ടായ അപകടത്തിൽ മരിച്ചത്. വേദി നിർമാണത്തിന്റെ ഭാഗമായുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ മുകളിൽ നിന്ന് ഭാരമേറിയ ഇരുമ്പ് കട്ടർ തലയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിയുടെ പന്തൽ നിർമാണമാണ് സ്കൂൾ മൈതാനത്ത് നടന്നിരുന്നത്.
ഇതിന്റെ മേൽനോട്ടം വഹിക്കാനാണ് അമർ മേത്ത ഇവിടെയെത്തിയത്. വേദിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്റ്റേജിന് സമീപം നിൽക്കുമ്പോൾ മുകളിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയുടെ കൈയിൽ നിന്നും ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രം അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് അഹ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ജീവനക്കാരന് ലഭിച്ച കുറിപ്പിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നത്.
ഇതേ തുടർന്നു വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇൻഡിഗോ അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടിന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ്, രാത്രി 7.35ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇതോടെ സർവീസ് വൈകി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഘാഗ്ര നദിയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസുകാരൻ മരിച്ചു. കുട്ടിയുടെ ബന്ധു ഉദയരാജ് സിംഗിനൊപ്പം കൃഷിസ്ഥലത്ത് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. കൃഷിസ്ഥലത്തിന് സമീപമുള്ള നദിക്കരയിൽ ഒളിച്ചിരുന്ന മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദയരാജ്, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ ഗ്രാമവാസികളും പോലീസും ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും. ജിതിന് ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജിയാണ് തള്ളിയത്.
ജിതിനു ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പോ ലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്.
രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പോലീസ് കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.
Kerala
തിരുവനന്തപുരം: കെഎസ്യുവിന് എതിരായ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പരമാർശത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ. മുഖ്യമന്ത്രി ഒരിക്കലും കെഎസ്യുവിനെ തള്ളിപ്പറഞ്ഞിട്ടില്ല. അദ്ദേഹത്തെ നേരിൽ കാണുന്നതിന് ആർക്കും യാതൊരുവിധ വിലക്കുമില്ലെന്നും മന്ത്രി പ്രതികരിച്ചു.
കെഎസ്യുക്കാർ നമ്മുടെ സ്വന്തം കുട്ടികളല്ലേ? മുഖ്യമന്ത്രിയെ കാണുന്നതിന് ഇവിടെ ആർക്കും ഒരു തടസവുമില്ല. ദിവസവും വൈകിട്ട് നാല് മുതൽ അദ്ദേഹം എല്ലാവരെയും നേരിൽ കാണുന്നുണ്ട്. ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രി അടുത്ത കാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ കപഷേരയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ അയൽവാസി പിടിയിൽ. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി ചന്ദൻ കുമാറിനെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയും, തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയുടെ കാലിന് വെടിയേൽക്കുകയും ചെയ്തു. ഇയാളിൽ നിന്ന് നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.
ജൂലൈ 10നാണ് കുട്ടിയെ കാണാതായത്. തുടർന്ന് കപഷേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജൂലൈ 14ന് രാത്രി കുട്ടിയുടെ മൃതദേഹം കപഷേരയിലെ ഓടയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പ്രതിയും താമസിച്ചിരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
സംഭവം നടക്കുന്ന ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടി ബഹളം വച്ചതോടെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഓടയിൽ തള്ളുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തോട് സ്വരംകടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.
ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുളള തർക്കത്തിൽ സിപിഐക്ക് ഒരു വാശിയുമില്ലെന്ന് ബിനോയ് വിശ്വം ഇന്ന് പ്രതികരിച്ചിരുന്നു. പദവികളെക്കാൾ തങ്ങൾക്ക് വലുത് ഇടതുപക്ഷ ഐക്യമാണെന്ന് സിപിഐക്ക് കൃത്യമായ ബോധ്യമുണ്ട്. ആ ഐക്യത്തിന്റെ ഏറ്റവും വലിയ മാതൃകയായി കേരളത്തിലെ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് വിനോയ് വിശ്വം പ്രതികരിച്ചിരുന്നു.
National
ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കവെ, വൈകാരിക പ്രതികരണവുമായി സോനം വാംഗ്ചുകി.
എന്ത് വിലകൊടുത്തും ജൂലൈ 20 വരെ താൻ ജീവനോടെയിരിക്കുമെന്ന് സോനം വാംഗ്ചുകി പറഞ്ഞു. നീണ്ടുനിൽക്കുന്ന ഉപവാസം മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായ ഘട്ടത്തിലെത്തിയെന്നും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വാംഗ്ചുകി. ജന്തർ മന്ദിറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, തന്റെ ശാരീരികാവസ്ഥ ദുർബലമാണെങ്കിലും ആത്മവിശ്വാസം തകർന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പുറമേ താൻ ബലഹീനനായിരിക്കാം, എന്നാൽ ഉള്ളിൽ താൻ വളരെ ശക്തനാണ്. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തുന്ന സമാധാനപരമായ മാർച്ചിനായി നമുക്ക് ഈ ഊർജ്ജം ആവശ്യമാണ്. ജൂലൈ 20ലെ മാർച്ച് പരാജയപ്പെട്ടാൽ താൻ ഒരു പ്രേതമായി തിരിച്ചുവരുമെന്നും വാംഗ്ചുകി കൂട്ടിച്ചേർത്തു.
അതിനിടെ, സോനം വാംഗ്ചുകിന്റെ ആരോഗ്യനില പ്രതിദിനം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ അടിയന്തര വൈദ്യസഹായം നൽകാനും ഡൽഹി ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിലുള്ള സ്വകാര്യ സ്കൂളിൽ അഞ്ചുവയസുകാരനെ ക്ലാസ് ലീഡരറായ പെൺകുട്ടിയുടെ ക്രൂരമർദനം. ക്ലാസ് മുറിയിൽ അധ്യാപിക ഇല്ലാതിരുന്ന പന്ത്രണ്ട് മിനിറ്റോളം സമയം കുട്ടിയെ ക്രൂരമായി മർദിച്ചതായാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുന്ന ദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് കടുത്ത നീരും പരിക്കുകളും കണ്ടതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ശക്തമായ വേദനയും ഭയവും കാരണം കുട്ടി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. കുട്ടിയുടെ നില കണ്ട് ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് സ്കൂൾ അധികൃതരെ സമീപിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ക്ലാസിൽ അധ്യാപിക ഇല്ലാതിരുന്ന സമയത്ത് ക്ലാസ് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന പെൺകുട്ടി അഞ്ചുവയസുകാരനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ അക്രമം നടത്തിയ വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
സ്കൂൾ അധികൃതർ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കൂടാതെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും, സംഭവത്തിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എം.ആര്.അജിത് കുമാർ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ തുടരാൻ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഐയുടെ നിലപാട്. ഭരണം മാറിയതുകൊണ്ട് ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ആലപ്പുഴയിലെ നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസ് എഡിജിപി ഇടപെട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) അജിത് കുമാറിനോട് വിശദീകരണം തേടും. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് എഡിജിപിയോട് വിശദീകരണം ചോദിക്കാൻ ഡിജിപി തീരുമാനിച്ചത്. എഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് കൈമാറും.
Kerala
കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. വഖഫ് സംവിധാനവുമായി നേരിട്ട് ബന്ധമില്ലാത്ത ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചതെന്ന് സമസ്തയുടെ കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം സത്താർ പന്തല്ലൂർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
വഖഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നവരുമായ ഹർജിക്കാരെ എന്തിനാണ് സർക്കാർ അഭിഭാഷകൻ പിന്തുണയ്ക്കുന്നതെന്ന് സത്താർ പന്തല്ലൂർ ചോദിച്ചു. ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരാഞ്ഞു.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജികളെത്തുടർന്ന് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഹൈക്കോടതി താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ഷോൺ ജോർജ് അടക്കമുള്ളവരാണ് ഈ ഹർജികൾ നൽകിയത്.
ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ബോർഡിന്റെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വഖഫ് ബോർഡിന്റെ ഘടനയെയും പ്രവർത്തനത്തെയും ചൊല്ലിയുള്ള ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഇതിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിഗൂഢമാണെന്നുമാണ് സമസ്തയുടെ നിലപാട്.
National
ജിന്ദ്: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടനം നടന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിത്.
പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളെപ്പോലെ ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി എടുക്കുന്നതിന് പകരം, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. വൈദ്യുതി ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിലും പൈതൃക റൂട്ടുകളിലും ഡീസൽ ട്രെയിനുകൾക്ക് പകരം ഹരിത ഇന്ധനമായ ഹൈഡ്രജൻ ട്രെയിനുകൾ മികച്ചൊരു ബദലായി മാറും.
Kerala
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് കൈക്കലാക്കാൻ ശ്രമിച്ച യുവാവ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ചീകാ സ്വദേശിയായ ആരിഫ് ഹുസൈൻ (30) ആണ് കൊല്ലപ്പെട്ടത്.
അക്രമി നടത്തിയ പ്രതിരോധത്തിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മതപ്രഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭദർവയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള ജെയ്-ഗന്ദോ പാതയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ഈ മേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്ഒജി സംഘം ഒളിച്ചിരുന്ന് നിരീക്ഷണം നടത്തുകയായിരുന്നു. രാത്രി 11.30-ഓടെ പാതയിലൂടെ വന്ന യുവാവിനെ സുരക്ഷാസേന തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.
ഈ സമയത്താണ് ഹുസൈൻ ഉദ്യോഗസ്ഥരെ അക്രമിച്ച് സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്നുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ യുവാവിനെയും മൂന്ന് പോലീസുകാരെയും ഉടൻ തന്നെ ഭദർവ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദോഡ സർക്കാർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
കേസിൽ കസ്റ്റഡിയിലായ മതപ്രഭാഷകന് സംഭവത്തിലുള്ള കൃത്യമായ പങ്ക് വ്യക്തമായിട്ടില്ലെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഭദർവയിൽ കൂടുതൽ സിആർപിഎഫ്, പോലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്.
National
ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ബംഗളൂരു-അഹമ്മദാബാദ് ഇൻഡിഗോ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് ബംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം നടന്നത്.
രാത്രി ഏഴരയോടെ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ജീവനക്കാർക്കാണ് കൈകൊണ്ടെഴുതിയ കുറിപ്പ് ലഭിക്കുന്നത്. 'ദയവായി പോകരുത്, ബോംബ് ഉണ്ട്!' എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
ജീവനക്കാർ വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. ഇതേതുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല.
ഈ ഭീഷണി യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന ആശങ്കകൾക്ക് കാരണമായെന്നും സർവീസിനെ സാരമായി തടസപ്പെടുത്തിയെന്നും കാണിച്ച് ഇൻഡിഗോ അധികൃതർ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഈ വ്യാജ ഭീഷണിക്ക് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്താനും അതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാക്കാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്.
കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന്‍ വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്. ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്.
ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.
National
ന്യൂഡൽഹി: കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ബംഗളൂരുവിലേക്ക് മടങ്ങിയതും ചർച്ചകൾ പൂർത്തിയാക്കാൻ തടസമായി.
പഴയ മന്ത്രിമാരുടെ പേരുകൾ മാത്രം അടങ്ങിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2028-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവനേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്നാണ് രാഹുലിന്റെ നിർദേശം. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ടതായും, ഖാർഗെ തിരിച്ചെത്തിയ ശേഷം മറ്റൊരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും നേതാക്കൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും ഒരു സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.
National
പൂന: പൂനയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
പൂനയിൽ പ്രവർത്തിക്കുന്ന എംഎസ് ബി.ജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. നിലവിൽ ജയിലിൽ കഴിയുന്ന പ്രതി സിയ ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി ഭക്ഷ്യോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. മഞ്ഞൾപ്പൊടി, എള്ള്, സോയാബീൻ ചങ്ക്സ് എന്നിവയാണ് ശേഖരിച്ചത്. ലേബലിംഗിലെ അപാകതകളും മായം ചേർക്കൽ സംശയവും മുൻനിർത്തി 8.14 ലക്ഷം രൂപ വിലമതിക്കുന്ന 4,172 കിലോഗ്രാം ഉത്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു.
ജൂൺ 18- ന് ലോഹഗഡ് കോട്ടയിൽ വച്ച് ട്രെക്കിംഗിനിടെ, സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് സിയയുടെ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകക്കേസിലെ അന്വേഷണവുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ച് സിയയുടെ പിതാവ് പ്രവീൺ ഗോയൽ രംഗത്തെത്തി. മകൾ കുറ്റക്കാരിയാണെന്നു തെളിഞ്ഞാൽ വധശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തവയെല്ലാം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളാണെന്നും പ്രവീൺ വ്യക്തമാക്കി.
Kerala
ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിജിലൻസ് ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ദക്ഷിണ മേഖല വിജിലൻസ് എസ്പിക്ക് കൈമാറിയത്.
എസ്പിയുടെ പരിശോധനയ്ക്ക് ശേഷം ഈ റിപ്പോർട്ട് വിജിലൻസ് ഉന്നതതലത്തിലേക്ക് അയക്കും. ഇതിന് ശേഷമായിരിക്കും പരാതിയിൽ ഔദ്യോഗികമായി കേസെടുക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ റോഷി അഗസ്റ്റിനെതിരെയുള്ള പരാതിയിൽ പറയുന്ന തരത്തിലുള്ള ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.
മലങ്കര ടൂറിസം പ്രോജക്ടിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ 112 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് മുട്ടം സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസാണ് പരാതി നൽകിയിരുന്നത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്നൂറോളം ഏക്കർ ഭൂമി, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് വളരെ തുച്ഛമായ തുകയ്ക്ക് കരാർ നൽകി എന്നതായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
Kerala
കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. RDDHSE/443/2026-A1 നമ്പരായി കഴിഞ്ഞ പതിനഞ്ചിന് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതു പ്രകാരം സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താത്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താനുള്ള നടപടി സ്വീകരിക്കണം. അധ്യയന വർഷം തുടങ്ങുന്നതിനു മുന്‍പു തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായിട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, എയ്ഡഡ് മാനേജ്മെന്റിന്റെ നിയമനത്തിനുള്ള അധികാരത്തിന്മേലുള്ള കൈകടത്തലാണ് പുതിയ നിർദേശം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി അടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്റുകൾക്കാണെന്നു പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ മാനേജ്മെന്റുകൾ തന്നെയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.
Kerala
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിലെ 'എംഎൽഎ' വിശേഷണം നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമപ്രകാരം ലൈസൻസിൽ ഇത്തരം പദവികൾ ചേർക്കാൻ പാടില്ലെന്നിരിക്കെ, പേരിനൊപ്പം 'എംഎൽഎ എന്ന് കൂട്ടിച്ചേർത്ത് ലൈസൻസ് പുതുക്കിയത് വലിയ വിവാദമായിരുന്നു.
18 വയസ് തികയാൻ നാല് മാസം ബാക്കിയുള്ളപ്പോൾ (പ്രായപൂർത്തിയാകും മുമ്പ്) ഗണേഷ് കുമാർ എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മാധ്യമ വാർത്തകളെ തുടർന്നാണ് ഈ വൻ ക്രമക്കേടും പുറത്തുവന്നത്.
അന്ന് പ്രായപൂർത്തിയാകാത്ത ഗണേഷ് കുമാറിന് ലൈസൻസ് നൽകാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ പഴയ രേഖകൾ വിശദമായി പരിശോധിക്കും. ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ നിലവിലുള്ള ലൈസൻസ് പൂർണ്ണമായും റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിയമപരമായ അധികാരമുണ്ട്. അതേസമയം തന്റെ പേരിനൊപ്പം എംഎൽഎ എന്ന് കൂട്ടിച്ചേർത്തത് ലൈസൻസ് പുതുക്കി നൽകിയ ഉദ്യോഗസ്ഥരാണെന്നും, തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്നുമാണ് ഗണേഷ് കുമാറിന്റെ വിശദീകരണം.
Kerala
തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. കേരളം മുൻപെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 1000 മെഗാവാട്ട് കൂടിയെന്നും കെഎസ്ഇബി ചെയർമാൻ പറഞ്ഞു. ഇത്ര ഉയര്‍ന്ന ഉപയോഗം കെഎസ്ഇബി പ്രതീക്ഷിച്ചില്ല. ഈ സമയത്ത് പ്രതീക്ഷിച്ചത് 4000 മെഗാവാട്ട് മാത്രമാണെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
ആസൂത്രണത്തിൽ വീഴ്ചയുണ്ടായില്ലെന്ന് എം.ജി. രാജമാണിക്യം കൂട്ടിച്ചേർത്തു. പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ല. വൈദ്യുതി വാങ്ങിയ ചെലവും കുത്തനെ കൂടുന്നു. 650 കോടിക്കാണ് മുൻ വര്‍ഷം വാങ്ങിയത്. ഈ വര്‍ഷം രണ്ടു മാസം മാത്രം 350 കോടിക്ക് വാങ്ങി. വലിയ ഭാരം ഉപഭോക്താവിന് ഏൽക്കാതിരിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ ഭാരം ഉപഭോക്താവും വഹിക്കേണ്ടി വരും. ദീര്‍ഘകാല കരാര്‍ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന മന്ത്രിയുടെ അഭിപ്രായം ശരിയെന്ന് കെഎസ്ഇബി ചെയര്മാൻ വെളിപ്പെടുത്തി. ചീമേനിയിലെ ആണവനിലയം സര്‍ക്കാര്‍ നയം അനുസരിച്ചെന്നും കെഎസ്ഇബി ചെയര്മാൻ വിശദമാക്കി.
Kerala
കൊച്ചി: താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരംവാദിത്തത്തോടെയും മുന്നോട്ട് പോകും.
ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, ശ്വേതയെ എതിർക്കുന്നവർ കത്തിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. 27നു എറണാകുളം മുൻസിഫ് കോടതി കേസ് പരിഗണിക്കും.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാലം നിരാഹാരം നടത്തിവരുന്ന സോനം വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതി പ്രതിദിനം നിരീക്ഷിക്കാൻ കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വാംഗ്ചുക്കിന്റെ മെഡിക്കൽ പരിശോധനകൾ പതിവായി നടത്തുന്നതിന് എതിർപ്പൊന്നുമില്ലെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതൊരു പൗരന്റെയും ജീവിതം വിലയേറിയതാണെന്നും അത് രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തണമെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം പ്രതിദിനം ശക്തി പ്രാപിക്കുകയാണ്. സമാജ്വാദി പാർട്ടി, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയ ഇന്ത്യ മുന്നണിയിലെ കക്ഷികളുടെ നേതാക്കളെല്ലാം ജന്തർ മന്തറിൽ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ശിവസേനയുടെ ഉദ്ധവ് താക്കറെയുമെല്ലാം പിന്തുണ നൽകിയിട്ടുണ്ട്.
National
റായ്പൂർ: എഥനോൾ പെട്രോൾ (ഇ20) ഒഴിച്ച് കാർ തകരാറിലായെന്ന പരാതിയിൽ റായ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മാരുതി സുസുക്കി. പരാതിക്കാരന്റെ കാർ എഥനോൾ പെട്രോളിന് അനുയോജ്യമായ വാഹനമായിരുന്നുവെന്നും ഇത് ഓണേഴ്സ് മാന്വലിൽ വ്യക്തമാക്കിയിരുന്നുവെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താവിന്റെ വാഹനത്തിൽനിന്ന് ശേഖരിച്ച ഇന്ധനത്തിൽ മായം കലർന്നതിന്റെ തെളിവുകളുണ്ട്. മറ്റ് പല പ്രസക്തമായ വസ്തുതകളും ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ലെന്നും മാരുതി സുസുക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവിനെ ഉയർന്ന തലത്തിൽ ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു. ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ മാരുതി സുസുക്കി എപ്പോഴും പൂർണ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഡോ. പ്രേംരാജ് ദേവത് 2023ൽ വാങ്ങിയ മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് കാറിൽ എഥനോൾ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് എൻജിൻ തകരാറിലായെന്നായിരുന്നു പരാതി. ഇരുപത്തിയൊന്നായിരത്തോളം കിലോമീറ്റർ ഓടിയ ശേഷം എൻജിൻ നിരന്തരം ഓഫാകാൻ തുടങ്ങി. എൻജിലും പൈപ്പിലും വെളുത്ത ജെല്ലി പോലുള്ള പദാർതഥം അടിഞ്ഞ് ഇന്ധനപ്രവാഹം തടസപ്പെട്ടതായും കണ്ടെത്തി. ഉപഭോക്തൃ കമ്മീഷനിൽ എത്തിയ പരാതിയിൽ ആരോപണം നിഷേധിച്ച മാരുതി സുസുക്കി വാഹന നിർമ്മാണത്തിൽ തകരാറില്ലെന്നും ഗുണനിലവാരം ഇല്ലാത്ത ഇന്ധനം ഉപയോഗിച്ചതാകാം കാരണമെന്നും മാരുതി സുസുക്കി വാദിച്ചിരുന്നു.
എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഇന്ധനം കൃത്യമായി ഉപയോഗിക്കും വിധം സാങ്കേതിവിദ്യയോടെ വാഹനങ്ങളിൽ എത്തിക്കുക എന്നത് നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിരന്തരം സർവീസ് സെന്ററിൽ കയറ്റിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തതും വീഴ്ചയായി കണ്ടെത്തി. തുടർന്ന് ഇ20 പെട്രോളിന് അനുയോജ്യമായ എൻജിനുള്ള വാഹനം പകരം നൽകാൻ കമ്മീഷൻ നിർദേശിക്കുകയായിരുന്നു. കാർ മാറ്റിനൽകിയില്ലെങ്കിൽ വിലയായ 20,50,000 രൂപ നൽകണം. മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് ഒരുലക്ഷം രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപ നൽകാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി ലഭിച്ചതോടെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്ന് ഐഎൻടിയുസി നേതൃയോഗം. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠേന പാസാക്കിയത്.
തീരുമാനം ഡൽഹിയിൽ കൂടിയ ഐഎൻടിയുസി വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമാണ്. ഇത് അടിയന്തരമായി നടപ്പിലാക്കുന്നതിനൊപ്പം ചന്ദ്രശേഖരനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐഎൻടിയുസി അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു.
Kerala
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളജിന് സമീപത്തുനിന്ന് പുതിയ ഇനം ചേരാച്ചിറകൻ തുമ്പിയെ കണ്ടെത്തി. ചേരാച്ചിറകൻ സൂചിത്തുമ്പി ഇനത്തിന് ‘പാലോട്ടിന്റെ സ്പ്രെഡ്വിംഗ്’ എന്നാണ് ഇന്ത്യൻ തുമ്പി ശാസ്ത്രജ്ഞരുടെ ഗവേഷകസംഘം പേര് നൽകിയിരിക്കുന്നത്. ലെസ്റ്റസ് പാലോട്ടി (Lestes paloti ) എന്നാണ് ശാസ്ത്രീയനാമം. കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പഴയങ്ങാടി സ്വദേശിയുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിന്റെ തുന്പിശാസ്ത്ര പഠനരംഗത്തെ സംഭാവനകളെ ആദരിച്ചാണ് ഈ പേരുകൾ നല്‍കിയത്. മലയാളത്തിൽ നീലത്തവിടൻ ചേരാച്ചിറകൻ എന്ന് അറിയപ്പെടും.
തളിപ്പറമ്പ് സർ സയ്യദ് കോളജിന് പിൻഭാഗത്തുള്ള വരഡൂ - പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പരപ്പുകളിൽനിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗമായ പാല അൽഫോൻസ കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ വിനയൻ പി. നായർ, ഡോ. മായ ജോർജ്, കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ ഡോ. ഏബ്രഹാം സാമുവൽ, തിരുവനന്തപുരം ടിഎൻഎച്ച്എസ് ഒഡോണേറ്റ് റിസർച്ച് ഗ്രൂപ്പിലെ ഡോ. കലേഷ് സദാശിവൻ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
1929ന് ശേഷം പശ്ചിമഘട്ട പ്രദേശത്തുനിന്ന് കണ്ടെത്തുന്ന ആദ്യത്തെ ചേരാച്ചിറകൻ തുമ്പിയാണിത്. തുമ്പികളുമായി ബന്ധപ്പെട്ട ലോകപ്രശസ്ത ശാസ്ത്രീയ ജേർണലായ ഇന്റർനാഷണൽ ജേർണൽ ഓഫ് ഒഡോണാറ്റോളജിയിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1987ൽ ശാസ്ത്രജ്ഞനായ ലാഹിരി ‘ലെസ്റ്റസ് ഗാരോയെൻസിസ്’ എന്ന ഇനം കണ്ടെത്തിയ ശേഷം ഇന്ത്യയിൽ നിന്ന് ലെസ്റ്റസ് ജനുസിൽ വിവരിക്കപ്പെടുന്ന ആദ്യ പുതിയ ഇനമാണ് ലെസ്റ്റസ് പാലോട്ടി. കൂടാതെ, 1929ൽ തുമ്പിശാസ്ത്രജ്ഞനായ ഫ്രേസർ, ലെസ്റ്റസ് മലബാറിക്കസിനെ വിവരിച്ചതിനുശേഷം പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തുന്ന ആദ്യത്തെ ഇനവുമാണിത്. ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷമാണ് പശ്ചിമഘട്ടത്തിലെ ചേരാച്ചിറകൻ തുമ്പികളുടെ പട്ടികയിലേക്ക് പുതിയ ഇനമെത്തുന്നത്.
രൂപസാദൃശ്യത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ലെസ്റ്റസ് നോടാലിസ്, ലെസ്റ്റസ് ഗാരോയെൻസിസ് എന്നീ ചേരാച്ചിറകൻ തുമ്പികളുമായി പുതിയ ഇനത്തിന് സാമ്യമുണ്ട്. എന്നാൽ ആൺതുമ്പിയുടെ കുറുവാലുകളുടെയും ദ്വിതീയ ജനനാവയവങ്ങളുടെയും വിശദമായ പഠനം ഇത് തികച്ചും വ്യത്യസ്തവും പുതിയ ഇനവുമാണെന്നു തെളിയിച്ചതായി ഗവേഷകർ പറയുന്നു.
ജലാശയങ്ങൾക്ക് സമീപമല്ലാതെ വീടുകളുടെ പരിസരങ്ങളിലെ കുറ്റിച്ചെടികളിലും ലാറ്ററൈറ്റ് കുന്നിൻപ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. വേനൽക്കാലത്ത് തവിട്ടുനിറത്തിലും മഴക്കാലത്ത് നീലനിറത്തിലേക്കും മാറുന്ന ശ്രദ്ധേയമായ കാലാവസ്ഥാനുസൃത വർണവ്യത്യാസവും പ്രത്യേകതയാണ്. ഒളിഞ്ഞ ജീവിതരീതിയും മറ്റ് ഇനങ്ങളുമായുള്ള രൂപസാദൃശ്യവുമാണ് ഇത്രയും കാലം ഈ ഇനം കണ്ടെത്തപ്പെടാതെ പോകാൻ കാരണമായതെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഈ കണ്ടെത്തലോടെ കേരളത്തിൽ അറിയപ്പെടുന്ന തുമ്പികളുടെ എണ്ണം 14 കുടുംബങ്ങളിലായി 87 ജനുസുകളിൽ ഉൾപ്പെടുന്ന 192 ഇനങ്ങളായി ഉയർന്നു.
National
മുംബൈ: മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ക്രെയിനിന്റെ ഭാഗങ്ങൾ പതിച്ചു സമീപത്തുള്ള ഹൗസിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തകർന്നു.
വ്യാഴാഴ്ച രാത്രി എട്ടോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോർത്ത് റെസിഡൻഷ്യൻ കോംപ്ലക്സിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ 13-ാം നിലയുടെ നിർമാണം നടക്കുന്നതിനിടെ ടവർ ക്രെയിൻ തകർന്നുവീഴുകയായിരുന്നു. ക്രെയിനിന്റെ ഒരുഭാഗം നിർമാണം നടക്കുന്ന സ്ഥലത്തും മറ്റ് ഭാഗങ്ങൾ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിലുമാണ് പതിച്ചത്.
ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പോ ലീസും ഫയർ ഫോഴ്സും മറ്റ് അടിയന്തര വിഭാഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ 21കാരനായ മുജ്ജമ്മിൽ ഖോക്കർ ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ കഴിയുകയാണ്.
Kerala
തിരുവനന്തപുരം: വർക്കല വടശേരിക്കോണത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. പോലീസ് അന്വേഷണം ഊർജിതമാക്കി. വടശേരിക്കോണം സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരെയും നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിൽ തടങ്കലിലാക്കി മർദിച്ച ശേഷമാണ് ഉപേക്ഷിച്ചത്.
കാടുപിടിച്ച ഒറ്റപ്പെട്ട പ്രദേശത്തുള്ള പണിതീരാത്ത വീടിനുള്ളിലെ ഒരു മുറി ഗ്ലാസ് ഉപയോഗിച്ച് സ്റ്റുഡിയോ മാതൃകയിൽ സൗണ്ട് പ്രൂഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതുമൂലം അകത്തുനിന്ന് നിലവിളിച്ചാലും പുറത്തേക്ക് ശബ്ദം കേൾക്കാത്ത തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്.
International
വാഷിംഗ്ടൺ: യുഎസിൽ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കുള്ള വിസകളുടെ കാലാവധിയാണ് കർശനമാക്കുന്നത്. സ്റ്റുഡന്റ് വിസയുടേയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പുതിയ നിയമപ്രകാരം നാല് വർഷമായി ചുരുക്കിയിട്ടുണ്ട്.
അമേരിക്കയിൽ നിലവിൽ വിദേശ വിദ്യാർഥികൾക്ക് പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി. ഇതോടെ നാല് വർഷത്തിൽ കൂടുതൽ പഠനം ആവശ്യമായ ഗവേഷകർ, മെഡിക്കൽ റെസിഡൻസി ചെയ്യുന്ന ഡോക്ടർമാർ എന്നിവർക്ക് കാലാവധി നീട്ടാൻ പ്രത്യേക അപേക്ഷ നൽകേണ്ടിവരും.
Kerala
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളുടെ യാത്ര വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. ദോഹയിലേയ്ക്കും ബഹ്റൈനിലേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് രാത്രിയിലെ സർവീസുകൾ റദ്ദാക്കിയത്.
വ്യാഴാഴ്ച രാത്രി ഏഴോടെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച പുലർച്ചെ 2.30 ന് പുറപ്പെടുകയുള്ളൂ. രാത്രി 10 ഓടെ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈനിലേക്കുള്ള സർവീസ് നാളെ രാവിലെ 8ന് കൊച്ചിയിൽ നിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
National
പുരി: ഒഡിഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച നടന്ന ഥയാത്രയ്ക്കിടെയാണ് സംഭവം.
രഥയാത്രയ്ക്കിടെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് അനിയന്ത്രിതമായതോടെയാണ് അപകടമുണ്ടായത്. അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് നിരവധി ഭക്തർക്ക് ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.
100ഓളം പേരെ ശാരീരിക അസ്വാസ്ഥ്യതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Kerala
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ വിശദമായ ചർച്ച ആവശ്യമാണെന്ന് അറിയിച്ച് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയുടെ കത്ത്. ബില്ലിലെ നിർദേശങ്ങൾ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു.
ഭേദഗതി വരുത്തുന്ന ബില്ല് പഠിക്കാൻ പ്രതിപക്ഷത്തിന് സമയം അനുവദിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പാര്‍ലമെന്ററികാര്യ മന്ത്രിയോട് മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നിരന്തരം മണ്ഡലപുനര്‍നിര്‍ണയുമായി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കത്തിൽ പറയുന്നു.
എന്നാൽ ആവശ്യം പരിഗണിച്ചില്ലെന്നും മോദിക്ക് എഴുതിയ കത്തിൽ ഖാർഗെ ആരോപിക്കുന്നു. തുടർന്ന് ലോക്സഭയില്‍ ഏപ്രില്‍ 17ന് നടന്ന ഭരണഘടന 131-ാം ഭേദഗതി ബില്‍ കൃത്യമായ ഭൂരിപക്ഷമില്ലാതെ തള്ളിപ്പോയി. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പരിഷ്കരിച്ച ഭരണഘടന ഭേദഗതി ബില്ല് വീണ്ടും അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതായും, പരിഷ്കരിച്ച നിര്‍ദേശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും കത്തില്‍ ഖാര്‍ഗെ ആവശ്യപ്പെടുന്നുണ്ട്.
International
മ്യാൻമർ: മ്യാൻമർ തീരത്ത് റോഹിംഗ്യൻ അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500ൽ അധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. റോഹിംഗ്യൻ അഭയാർഥികളുമായി പോയ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
ജൂണ്‍ അവസാനമാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ട ബോട്ടുകളിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ലഭ്യമല്ല. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മ്യാൻമറിലെ രാഖൈൻ തീരത്തുനിന്നും പുറപ്പെട്ട ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കോൺക്രീറ്റ് പാളി തകർന്നു വീണ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
ബാർകോട്ട് ഭാഗത്തുനിന്ന് തുരങ്കത്തിനുള്ളിലേക്ക് ഏകദേശം 900 മീറ്റർ ഉള്ളിലായി നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് തുരങ്കത്തിലൂടെ നീങ്ങുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ കഴുത്തിലേക്ക് കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് യഥാർഥ കാരണം കണ്ടെത്താനും നിർമാണ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ ബാർകോട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നിർദേശം നൽകി.
Kerala
മലപ്പുറം: പാർട്ടിയെ അവഗണിക്കുന്നുവെന്ന ആക്ഷേപത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ നേതൃത്വത്തിന്റെ അതൃപ്തി. മന്ത്രിമാർ പാർട്ടിയെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ പോഷക സംഘടനകളെയോ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമായതോടെയാണ് മുസ്ലിം ലീഗ് നേതൃത്വം അടിയന്തര യോഗം വിളിച്ചുചേർത്തത്.
നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം നടക്കുക. തങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും മന്ത്രിമാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും, ജില്ലാ തലത്തിലെ കോൺഗ്രസ് എംഎൽഎമാർ കാണിക്കുന്ന പരിഗണന പോലും ലീഗ് മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നുമുള്ള വികാരം പ്രവർത്തകർക്കിടയിൽ വ്യാപകമായിരുന്നു.
സ്റ്റാഫ് നിയമനങ്ങൾ, പി.എം. ശ്രീ പദ്ധതി, മദ്യനയത്തിലെ നികുതിയിളവ് തുടങ്ങിയ വിഷയങ്ങളിലെ മന്ത്രിമാരുടെ നിലപാടുകളും പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. പാർട്ടിക്ക് അതീതമായി മന്ത്രിമാർ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ ചർച്ചകൾ നടത്താനും, വരുംനാളുകളിൽ ജനപ്രതിനിധികളുടെ പ്രകടനം വിലയിരുത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
'ചായസൽക്കാരം' എന്ന പേരിൽ വിളിച്ചുചേർത്തിരിക്കുന്ന ഈ യോഗം മന്ത്രിമാർക്കുള്ള ഒരു താക്കീത് കൂടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടി അണികളുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും, സംഘടനാ സംവിധാനത്തെ അവഗണിക്കാൻ പാടില്ലെന്നും നേതൃത്വം മന്ത്രിമാരോട് കർശനമായി ആവശ്യപ്പെട്ടേക്കും.