SUNDAY DEEPIKA
പതിനെട്ടു തികഞ്ഞ് അധികകാലം കഴിയുന്നതിനുമുമ്പ് വിവാഹിതയായ, തികച്ചും സാധാരണക്കാരിയായ ഒരു പെൺകുട്ടി. സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നതിനു മുമ്പേ അവൾക്ക് ജീവിതത്തിന്റെ യാഥാർഥ്യങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കേണ്ടിവന്നു. ഒരു പെൺകുഞ്ഞിന്റെ അമ്മയായപ്പോഴേക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ ഒരു ജോലി അനിവാര്യമാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. ചെറിയൊരു ജോലിയുമായി ഒരു വാടകവീട്ടിൽ ഭർത്താവിനൊപ്പം ജീവിതം തുടങ്ങി. പക്ഷേ സ്വന്തം പ്രശ്നങ്ങളുടെ തീവെയിലിനു നടുവിലായിരുന്ന ഭർത്താവ് ആത്മഹത്യയിൽ അഭയംതേടി. അതോടെ കഷ്ടിച്ച് മൂന്നുവയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ കൈപിടിച്ചുകൊണ്ട് അവൾക്ക് ജീവിതത്തിന്റെ കനൽപ്പാതകളിലേക്കിറങ്ങേണ്ടിവന്നു.
വിശാല ചിന്താഗതികളൊന്നുമില്ലാത്ത സമൂഹം അകാലത്തിൽ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിക്കു മുന്നിൽ വയ്ക്കുന്ന മതിൽക്കെട്ടുകൾ വളരെ ഇടുങ്ങിയതായിരിക്കും. അതൊരു ആത്മഹത്യകൂടിയാകുമ്പോൾ അവൾക്കു ചുറ്റിലും കാണുന്നതിലേറെയും കുറ്റപ്പെടുത്തലിന്റെ ഇരുണ്ട മുഖങ്ങളാകാം. അതിനെയെല്ലാം നേരിടാനുള്ള പ്രായമോ ഉന്നത വിദ്യാഭ്യാസയോഗ്യതകളോ പണമോ അനുഭവസമ്പത്തോ ഒന്നും അന്ന് കണ്ണൂർ ജില്ലയിലെ മാതമംഗലം സ്വദേശിനിയായ നിവ്യ എന്ന ഇരുപത്തിരണ്ടുകാരിക്ക് ഇല്ലായിരുന്നു. പക്ഷേ പ്രതീക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന കുഞ്ഞിന്റെ മുഖം മാത്രമായിരുന്നു അവളുടെ കണ്ണിലും മനസിലും.
വീണ്ടും ജോലിയിലേക്ക്
ഉള്ളു നീറുമ്പോഴും ചുറ്റിലും വന്നുനിറയുന്ന കുത്തുവാക്കുകളെ കേട്ടില്ലെന്നു നടിച്ചുകൊണ്ട് ഭർത്താവ് മരിച്ചതിന്റെ പതിമൂന്നാം ദിവസം മുതൽ അവൾ വീണ്ടും ജോലിക്കു പോയി.
ത്രീഡി സൈൻ ബോർഡുകളും ഡിസൈനുകളും തയാറാക്കുന്ന പിലാത്തറയിലെ ജിൻസ് ആർട്സ് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായിട്ടാണ് അന്ന് അവൾ ജോലി ചെയ്തിരുന്നത്. താരതമ്യേന ചെറിയ ശമ്പളമായിരുന്നെങ്കിലും നിവ്യയ്ക്ക് അത് വിലപ്പെട്ടതായിരുന്നു. മാതമംഗലത്തുനിന്ന് പിലാത്തറയിലേക്ക് സ്കൂട്ടറെടുത്തു വരുമ്പോൾ മൂന്നുവയസുകാരി മണിക്കുട്ടിയെ ഒപ്പംകൂട്ടി. അമ്മയും ചേച്ചിയും വീട്ടിലുണ്ടായിരുന്നെങ്കിലും കുഞ്ഞിനെ മാതമംഗലത്തെ അങ്കണവാടിയിൽ ഒറ്റയ്ക്കുനിർത്താൻ അവൾക്കു പേടിയായിരുന്നു. നാട്ടിലെ അവസ്ഥ അങ്ങനെയായിരുന്നു.
പകൽനേരങ്ങളിൽ കുഞ്ഞിനെ പിലാത്തറയിലെ അങ്കണവാടിയിലാക്കി. മറ്റു സമയങ്ങളിൽ ഓഫീസിൽ കൂടെയിരുത്തി. ജോലിക്കിടയിലും കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സ്ഥാപന ഉടമ ജിൻസിന്റെ സന്മനസ് തുണയായി. നിവ്യയുടെ സ്ഥിതി ജിൻസിനും നന്നായി അറിയാമായിരുന്നു. ഓഫീസിൽ നിവ്യ ജോലിത്തിരക്കിലാകുമ്പോൾ പലപ്പോഴും ജിൻസ് തന്നെ കുഞ്ഞിനു കൂട്ടായി. ചേച്ചി കാവ്യയും അമ്മ ചന്ദ്രമതിയും അതിജീവനത്തിന്റെ വഴികളിൽ നിവ്യയ്ക്കു കൂട്ടായി ഒപ്പംനിന്നു.
ജിൻസ് ആർട്സിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിതച്ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ ആ ജോലി പാർട്ട് ടൈമായി തുടർന്നുകൊണ്ടുതന്നെ പയ്യന്നൂരിലെ ഒരു തുണിക്കടയിൽ ജോലിക്കുചേർന്നു. അവിടെ റിസപ്ഷനിസ്റ്റും സെയിൽസ് ഗേളും മുതൽ അക്കൗണ്ടന്റ് വരെയുള്ള എല്ലാ ജോലികളും ചെയ്തു. പിന്നീട് അതേ സ്ഥാപനത്തിന്റെ ഭാഗമായി കുറച്ചുകാലം കണ്ണൂരിലും ജോലിചെയ്തു.
അമ്മയ്ക്ക് മാതമംഗലത്ത് സ്വന്തമായി ഒരു കടയും ലോട്ടറി ഏജൻസിയുമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ മേഖലാ ലോട്ടറി ഓഫീസിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ ഒരുമിച്ചെടുത്ത് മാതമംഗലം ഭാഗത്തെ സബ് ഏജന്റുമാർക്ക് കൈമാറുന്ന ജോലിയും പിന്നീട് നിവ്യ ഏറ്റെടുത്തു. തുണിക്കടയിലെ ജോലിയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പയ്യന്നൂരിൽ വന്നുപോകുന്നതുകൊണ്ട് അധിക ചെലവുകളൊന്നുമില്ലാതെ ആ ജോലി ചെയ്യാനായി. ചെറിയൊരു കമ്മീഷനും വരുമാനവും ആ വഴിക്കും കിട്ടി.
സോഷ്യൽ മീഡിയയിൽ
ഇങ്ങനെ വിവിധ ജോലികൾ മാറിമാറി ചെയ്തുകൊണ്ടുള്ള അലച്ചിലുകൾക്കിടയിൽ ആകെയുണ്ടായിരുന്ന വിനോദം വഴിയോരത്തെ കാഴ്ചകൾ പകർത്തിയും വിശേഷങ്ങൾ പങ്കുവച്ചും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇടുന്നതായിരുന്നു. "നിവ്യ നിവൂസ്' എന്ന ഫേസ്ബുക്ക് പേജിനും "മണിക്കുട്ടി_174' എന്ന ഇൻസ്റ്റ പേജിനും ചുരുങ്ങിയ കാലംകൊണ്ട് ഒരുപാട് കൂട്ടുകാരും കാഴ്ചക്കാരുമായി.
ചേച്ചി കാവ്യയ്ക്കും സ്വന്തമായി ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകളുണ്ടായിരുന്നു. പിന്നിട്ടുപോയ ജീവിതത്തിലെ അനുഭവങ്ങളും പുതിയ കാലത്തെ വിശേഷങ്ങളുമെല്ലാം ആത്മവിശ്വാസവും പോസിറ്റീവ് മൂഡും നിറഞ്ഞ വാക്കുകളിൽ നിവ്യ എഴുതിയപ്പോൾ സബ്സ്ക്രൈബർമാരുടെയും ഫോളോവർമാരുടെയും എണ്ണം കൂടി. അതോടെ ആ വഴിക്കും ചെറുതല്ലാത്ത വരുമാനം കിട്ടിത്തുടങ്ങി. പിന്നീട് ഒരു യൂട്യൂബ് ചാനലും തുടങ്ങി.
ഫേസ്ബുക്കിലും ഇൻസ്റ്റയിലും താരമായതിനൊപ്പം ഏതാനും വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കുവേണ്ടി പരസ്യങ്ങൾ ചെയ്യാനുള്ള അവസരവും നിവ്യയെ തേടിയെത്തി. അങ്ങനെ ഒരുകാലത്ത് തന്നെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളിൽ നിന്നും വിലക്കിനിർത്തിയ ആളുകൾക്കു മുന്നിൽ നിവ്യ പരസ്യമോഡലായി വെള്ളിവെളിച്ചത്തിൽ തിളങ്ങിനിന്നു. വർണഭംഗിയാർന്ന ചിത്രങ്ങളും പാട്ടുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. കാവ്യയും ആറുവയസുകാരി മണിക്കുട്ടിയും നിവ്യയ്ക്കൊപ്പം റീലുകളിൽ താരങ്ങളായി.
സ്വപ്നത്തിനു പിന്നാലെ
ഒന്നിലും അമിതമായി സന്തോഷിക്കരുതെന്നും ആത്യന്തികമായി നമുക്കു നാം തന്നെയേ ഉണ്ടാവുകയുള്ളൂവെന്നും ജീവിതാനുഭവങ്ങൾ നിവ്യയെ പഠിപ്പിച്ചതാണ്. അതുകൊണ്ടാണ് പലതരം ജോലികൾ ചെയ്യുന്നതിന്റെ തിരക്കിനിടയിൽ കാലങ്ങളായി മനസിൽ കാത്തുസൂക്ഷിച്ചിരുന്ന ഒരു സർക്കാർ ജോലിയെന്ന സ്വപ്നത്തിനുവേണ്ടി തുണിക്കടയിലെ ജോലിവിട്ട് പിഎസ്സി പരീക്ഷയ്ക്കു പഠിക്കാൻ തീരുമാനിച്ചത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും പരസ്യങ്ങളിലും മറ്റു പാർട്ട് ടൈം ജോലികളിലും നിന്ന് അത്യാവശ്യം വരുമാനം കിട്ടുന്നുണ്ടെങ്കിലും പിഎസ്സി പഠനവുമായി വീട്ടിൽ വെറുതേയിരിക്കാൻ നിവ്യയ്ക്കു മനസുവന്നില്ല.
അതുവരെ ചെയ്ത ജോലികളിൽ നിന്നുള്ള അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ സ്വന്തമായൊരു ബ്രാൻഡും ഓൺലൈൻ വിപണനവും തുടങ്ങിയാലോയെന്ന ആശയമാണ് മനസിൽ വന്നത്. "അൽസ്വ' എന്ന ബ്രാൻഡ് പിറവിയെടുത്തത് അങ്ങനെയാണ്. നിവ്യയുടെ മകൾ മണിക്കുട്ടി എന്ന അൽനയുടെയും കാവ്യയുടെ മകൻ ആലാപിന്റെയും പേരിൽനിന്നാണ് ആദ്യത്തെ "അൽ' വന്നത്. കാവ്യയുടെ ഇളയ കുട്ടി സ്വരയുടെ പേരിൽനിന്ന് "സ്വ' യും വന്നു. സ്വയം എന്നതിന്റെയും സ്വാശ്രയത്വത്തിന്റെയുമൊക്കെ ചുരുക്കമായി ആ "സ്വ' യെ കരുതാമെന്ന് നിവ്യയും കാവ്യയും പറയുന്നു.
കോഴിക്കോട് മുതൽ ബംഗളൂരു വരെയുള്ള ഇടങ്ങളിൽനിന്ന് ഏറ്റവും പുതിയ ഫാഷനുകളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ ഹോൾസെയിൽ നിരക്കിൽ വാങ്ങിയാണ് ഇപ്പോൾ അൽസ്വയിലൂടെ വിപണിയിലെത്തിക്കുന്നത്. നിവ്യയുടെ മാതമംഗലത്തെ വീടുതന്നെയാണ് ഓഫീസ്. "അൽസ്വ26' എന്ന ഇൻസ്റ്റ പേജിലൂടെയും 7012129193 എന്ന നമ്പറിലും ഓൺലൈനായാണ് പ്രധാനമായും ഓർഡറുകൾ സ്വീകരിക്കുന്നത്. വരുംകാലങ്ങളിൽ സ്വന്തം നിലയ്ക്കുതന്നെ സ്റ്റിച്ചിംഗും ഫാഷൻ ഡിസൈനിംഗുമടക്കം തുടങ്ങുകയാണ് ഇപ്പോൾ നിവ്യയുടെയും കാവ്യയുടെയും മറ്റൊരു സ്വപ്നം.
"നിനച്ചതു നേടാം നേരായ പാതയിൽ' എന്നാണ് നിവ്യയുടെ ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകളുടെ മുഖക്കുറിപ്പ്. ഒരേ ഒരു ലൈഫ്, അതു വെറുതേ കരഞ്ഞും ഡിപ്രഷൻ അടിച്ചും കളയേണ്ടതല്ലെന്നും പൊരുതി ജയിക്കാനുള്ളതാണെന്നും നിവ്യ പറയുന്നു.
SUNDAY DEEPIKA
കുട്ടിക്കുറുമ്പന്മാരും കുറുന്പികളും വീണ്ടും സ്കൂളിലേക്ക്. പുതിയ ബാഗും ഉടുപ്പും ടിഫിൻ ബോക്സുമെല്ലാം കൗതുകമാണെങ്കിലും രക്ഷിതാക്കൾക്കു ടെൻഷൻ സമ്മാനിക്കുന്ന ഒരു കാര്യമുണ്ട്- ഈ ടിഫിൻ ബോക്സിൽ കൊടുത്തയയ്ക്കുന്നതൊന്നും മിക്കപ്പോഴും മുഴുവൻ കഴിക്കില്ല. കൊണ്ടുപോയപോലെ തിരികെ കൊണ്ടുവരുന്ന മിടുക്കന്മാരുമുണ്ട്. കുട്ടികളുടെ ഭക്ഷണശീലത്തിൽ കാര്യമായ മാറ്റം വന്നുകഴിഞ്ഞു. ചോറും കറിയുമൊന്നും പൊതുവേ ഇഷ്ടമല്ല അവർക്ക്. സ്കൂളിലേക്കു കൊടുത്തയച്ചാൽ കഴിക്കുമെന്നുറപ്പുള്ള ഏതാനും വിഭവങ്ങൾ നോക്കാം...
1. പാലക് പറാത്ത
ചേരുവകൾ: ഗോതന്പുപൊടി- രണ്ടു കപ്പ്, പാലക് ചീര- 200 ഗ്രാം, പച്ചമുളക് ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം, ഓമം- കാൽ ടീസ്പൂണ്‍, നെയ്യ്- രണ്ടു ടീസ്പൂണ്‍ (കുഴയ്ക്കാൻ), എണ്ണ- നാലു ടീസ്പൂണ്‍ (പറാത്ത തയാറാക്കാൻ), ഉപ്പ്- പാകത്തിന്.
തയാറാക്കുന്ന വിധം:
പാലക് ചീര വൃത്തിയായി കഴുകുക. വെള്ളം തോരാനായി വയ്ക്കുക. തിളച്ച വെള്ളത്തിൽ പാലക് ചീര ഇട്ട് ആറു മിനിറ്റോളം വാട്ടി അരിച്ചു വയ്ക്കുക. ഇത് മിക്സിയിൽ നന്നായി അരയ്ക്കുക.
ഒരു വലിയ ബൗളിൽ ഗോതന്പുപൊടി, ഉപ്പ്, ഓമം, പച്ചമുളക് അരിഞ്ഞത് എന്നിവ എടുത്ത് രണ്ടു ടീസ്പൂണ്‍ നെയ്യൊഴിച്ച് ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ച് മയമുള്ള മാവ് തയാറാക്കുക. ഇടത്തരം വലിപ്പമുള്ള ഉരുളകളായി മാറ്റുക. ഇവ ചെറു വൃത്തങ്ങളായി പരത്തി വയ്ക്കുക. മീതേ അല്പം എണ്ണ തടവുക. രണ്ടു വശങ്ങൾ മധ്യത്തേക്കു മടക്കിവയ്ക്കുക. മടക്കിയ വശങ്ങൾക്കു മീതേ എണ്ണ പുരട്ടുക. ഇനി മറ്റേ വശം മടക്കുക. ഇപ്പോൾ സമചതുരാകൃതിയിലാകും. ഇനി പരത്തി ഇടത്തരം വലിപ്പമുള്ള പറാത്തകൾ തയാറാക്കുക.
ചപ്പാത്തിക്കല്ല് ചൂടാക്കി, എണ്ണ തടവി പറാത്തയിടുക. മീതേയും എണ്ണ തേക്കുക. ചട്ടുകംകൊണ്ട് ഒന്നമർത്തി മറിച്ചിടുക. അവിടെയും എണ്ണ തേക്കുക. ബ്രൗണ്‍ നിറമാക്കി കോരുക. അധികമുള്ള എണ്ണ പേപ്പർ ടവൽകൊണ്ട് ചെറുതായൊന്നമർത്തിയാൽ മാറ്റാവുന്നതാണ്. മീതേ സവാളയും തക്കാളിയും വട്ടത്തിലരിഞ്ഞ് ഉപ്പു വിതറിയതുവച്ച് ടിഫിൻ ബോക്സിൽവച്ച് കൊടുത്തയയ്ക്കുക. നിറമുള്ള ഭക്ഷണം ആരോഗ്യപ്രദമാണ്.
2. സ്വീറ്റ് ആൻഡ് സവർ ദോശ
ചേരുവകൾ: ദോശമാവ്- മൂന്നു കപ്പ്, കാപ്സിക്കം- ചെറുതായരിഞ്ഞത്, ഒരു കപ്പിന്റെ മൂന്നിലൊന്നു ഭാഗം, സവാള- ചെറുതായരിഞ്ഞത്, കപ്പിന്റെ മൂന്നിലൊന്ന്, കാരറ്റ്- ചെറുതായരിഞ്ഞത്, അര കപ്പ്, കാബേജ്- ചെറുതായരിഞ്ഞത്, അര കപ്പ്, തക്കാളി- ചെറുതായരിഞ്ഞത്, മുക്കാൽ കപ്പ്, മല്ലിയില- ചെറുതായരിഞ്ഞത്, ഒന്നര കപ്പ്, ടൊമാറ്റോ കെച്ചപ്പ്- കാൽ കപ്പ്, ഉപ്പ്- അല്പം, ഷെഷുവൻ സോസ്- കാൽ കപ്പ്, ഗരം മസാല പൗഡർ- നാലു ടീസ്പൂണ്‍, ബട്ടർ, എണ്ണ, ചീസ്- ആവശ്യത്തിന്.
തയാറാക്കുന്നവിധം:
പച്ചക്കറികൾ അരിഞ്ഞത് എടുത്തുവയ്ക്കുക. ദോശക്കല്ല് ചൂടാക്കി എണ്ണ തേക്കുക. ചെറു തീയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഒരു തവി മാവ് കല്ലിൽ ഒഴിച്ച് വൃത്താകൃതിയിൽ വ്യാപിപ്പിക്കുക. മുകൾവശം വെന്തു എന്നുറപ്പായാൽ കാബേജ്, കാപ്സിക്കം, കാരറ്റ്, സവാള, തക്കാളി, മല്ലിയില എന്നിവയിൽനിന്ന് ഓരോ ടേബിൾ സ്പൂണ്‍ വീതം ഒരു ബൗളിൽ എടുത്ത് ഒരു ടേബിൾ സ്പൂണ്‍ ബട്ടർ മീതേ ഒഴിക്കുക. അര ടേബിൾ സ്പൂണ്‍ ഷെഷുവൻ സോസ്, അര ടേബിൾ സ്പൂണ്‍ ടൊമാറ്റോ കെച്ചപ്പ് എന്നിവ ഒഴിക്കുക. കാൽ ടീസ്പൂണ്‍ ഗരംമസാലപ്പൊടി വിതറാം. ഇവയെല്ലാം കൂടി നന്നായി ഉടയ്ക്കുക. ഈ കൂട്ട് ദോശയ്ക്കു മധ്യത്തിലായി വിളന്പി വ്യാപിപ്പിക്കുക. ഇത് അടച്ച് അരമിനിറ്റ് വയ്ക്കുക. ചെറുതീയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഇനി തുറന്ന് ഈ കൂട്ട് ദോശയിൽ ആകമാനം വ്യാപിപ്പിക്കുക.
ദോശക്കല്ലിൽ വച്ചുതന്നെ ദോശ നാലു സമഭാഗങ്ങളായി മുറിക്കുക. ഇത് സ്റ്റീൽ പ്ലേറ്റുകളിലേക്കു മാറ്റുക. ചീസ് ഗ്രേറ്റ് ചെയ്ത് മല്ലിയില ഓരോ ദോശത്തുണ്ടുകൾക്കും മീതേ ഇടുക. ഇനി ഓരോന്നും ഓരോ റോൾ ആക്കുക.
കുറിപ്പ്: പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണമാണ്. സോസുകളിൽ ഉപ്പ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കുറച്ചേ ചേർക്കാവൂ.
3. കാരറ്റ് ഊത്തപ്പം
ചേരുവകൾ: ദോശമാവ്- ഒരു ബൗൾ, കാരറ്റ്- ഒരെണ്ണം, ഗ്രേറ്റ് ചെയ്തത്, പച്ചമുളക്- ഒന്ന്, ചെറുതായി അരിഞ്ഞത്, കറിവേപ്പില- ഒരു തണ്ട്, ചെറുതായി അരിഞ്ഞത്, ഉള്ളി- നാലെണ്ണം, ചെറുതായി അരിഞ്ഞത്, എണ്ണ- ആവശ്യത്തിന്, ഉപ്പ്- പാകത്തിന്.
മീതേ വിതറാൻ: പച്ചമുളക്- ഒരെണ്ണം, വട്ടത്തിൽ അരിഞ്ഞത്, കറിവേപ്പില- ഒരു തണ്ട്, ഉതിർത്തത്.
തയാറാക്കുന്നവിധം:
ദോശമാവ് ഒരു ബൗളിൽ എടുക്കുക. ഇതിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉള്ളി അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
ദോശക്കല്ല് ചൂടാക്കി എണ്ണ തേച്ച് മാവ് ചെറുവൃത്തമായി ഒഴിക്കുക. മീതേ പച്ചമുളക് അരിഞ്ഞതും കറിവേപ്പില ഉതിർത്തതും വിതറുക. ചുറ്റിനും എണ്ണയൊഴിച്ച് അടച്ച് അല്പനേരം വയ്ക്കുക. ഇനി തുറന്ന് ഊത്തപ്പം മറിച്ചിടുക.
കുറിപ്പ്: കുട്ടികൾക്കായതിനാൽ എണ്ണയുടെ സ്ഥാനത്ത് നെയ്യു ചേർക്കുന്നതു നല്ലതാണ്.
4. ഡ്രൈഫ്രൂട്സ് കൊഴുക്കട്ട
ചേരുവകൾ: പച്ചരി- അര കപ്പ്, എണ്ണ- ഒരു ടീസ്പൂണ്‍, ഈന്തപ്പഴം- 10 എണ്ണം, ഏലയ്ക്കാപ്പൊടി- കാൽ ടീസ്പൂണ്‍, ബദാം പൊടിച്ചത്- കാൽ കപ്പ്, വാൽനട്ട്- രണ്ടെണ്ണം, പൊടിച്ചത്, നെയ്യ്- ഒരു ടീസ്പൂണ്‍, ഉപ്പ്- ഒരു നുള്ള്, ജീരകം- ഒരു നുള്ള്.
തയാറാക്കുന്നവിധം:
പച്ചരി നന്നായി കുതിർത്ത് അരിച്ചുവാരുക. ഒരുകപ്പ് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. ഒരു നോണ്‍സ്റ്റിക് പാൻ അടുപ്പത്തുവച്ച് ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് മാവും ഒഴിച്ച് തുടരെ ഇളക്കുക. മാവ് കൈയിൽ ഒട്ടിപ്പിടിക്കാത്ത പരുവമായാൽ വാങ്ങുക. ഒരു നുള്ള് ജീരകം ചേർത്ത് ഇളക്കുക. നന്നായി കുഴച്ചുവയ്ക്കുക. ഒരു പേപ്പർ ടവൽകൊണ്ട് മൂടിവയ്ക്കുക. ഈന്തപ്പഴം ആവിയിൽ വേവിച്ച് മയമാക്കുക. കുരു നീക്കി നന്നായി അരയ്ക്കുക. ഇതിൽ ഏലയ്ക്കാപ്പൊടി, ബദാംപൊടി, വാൽനട്ട് പൊടിച്ചത്, ഒരു ടീസ്പൂണ്‍ നെയ്യ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. സ്റ്റഫിംഗ് തയാർ. കൈയിൽ അല്പം എണ്ണ തടവി അരിമാവ് കുറച്ചെടുത്ത് ഉരുളയാക്കി കൈവെള്ളയിൽവച്ച് അല്പമൊന്നു പരത്തുക. ഇതിന്റെ നടുവിലായി സ്റ്റഫിംഗ് കുറച്ചുവച്ച് വീണ്ടും ഉരുളയാക്കി ആവിയിൽ വേവിച്ചെടുക്കുക.
കുറിപ്പ്: ആവിയിൽ വേവിച്ചെടുക്കുന്ന ആഹാരം ആരോഗ്യത്തിനു യോജിച്ചതാണ്. കുട്ടികൾ ആരോഗ്യത്തോടെ വളർന്നു പഠിക്കട്ടെ.
Editorial
മലയാളക്കര ഇന്ന് അതിന്റെ സത്യദൂതികയെ ഒരിക്കൽകൂടി പുണരുകയാണ്. ഇന്നുള്ളതിൽ ആദ്യ മലയാള പത്രത്തിന്റെ 140-ാം വാർഷികാഘോഷങ്ങൾ അക്ഷരനഗരിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. നവോത്ഥാനമെന്നത് നൂറ്റാണ്ടിലൊരിക്കലോ വല്ലപ്പോഴുമോ പൊട്ടിപ്പുറപ്പെടുന്നൊരു വിപ്ലവം മാത്രമല്ല; കൂടുതൽ മികച്ചതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആനന്ദകരവുമായൊരു നാഗരികതയ്ക്കുവേണ്ടിയുള്ള പുരോഗമനപരവും ലക്ഷ്യബോധമുള്ളതുമായ നിരന്തരയത്നംകൂടിയാണ്. പരിമിതികളിലും ആ നിരന്തര നവോത്ഥാന പ്രക്രിയയിൽ അനുദിനം വ്യാപൃതയാണ് ദീപിക. നമുക്കൊന്നായ് മുന്നേറാം.
സർക്കാരുകളെ വിമർശിക്കുന്ന പത്രപ്രവർത്തനം ഒരുകാലത്തും ഒട്ടുമേ അനായാസമല്ല. പക്ഷേ, 1887ൽ ദീപിക പ്രസിദ്ധീകരണം തുടങ്ങുന്പോൾ അതിനു വിമർശിക്കേണ്ടിയിരുന്ന ഭരണകൂടം ബ്രിട്ടീഷ് സാമ്രാജ്യത്വമെന്ന അധിനിവേശ ദുരയുടേതായിരുന്നു. ‘ദീപിക’യ്ക്കു രണ്ടു വർഷം മുന്‍പ്, 1885ൽ പിറന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്നതു ഭരണകൂടവിരുദ്ധവും നമ്മുടെ രാജ്യസ്നേഹം അവരുടെ രാജ്യദ്രോഹവുമായിരുന്ന കാലം. ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സ്വാതന്ത്ര്യസമരം തുടക്കത്തിൽ അത്ര ശക്തമായിരുന്നില്ല. നാട്ടുരാജ്യങ്ങളിൽ സ്വാതന്ത്ര്യസമരത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നുമില്ല. എന്നിട്ടും ഭാരത മഹാജനസഭ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസിന്റെ വാർഷിക റിപ്പോർട്ടുകൾപോലും ദീപിക പ്രസിദ്ധീകരിച്ചു. ഹരിജൻ, യംഗ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിലെ ഗാന്ധിജിയുടെ ലേഖനങ്ങൾ ദീപിക അപ്പപ്പോൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.
തുടക്കം മുതൽ ദേശീയപ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ മുഖപ്രസംഗങ്ങളെഴുതി. അതേസമയം, കോൺഗ്രസിലെ അന്തഃഛിദ്രത്തിനെതിരേയുമെഴുതി. കോൺഗ്രസ് തീവ്ര-മിതവാദ പോരിൽ പിളരുന്നത് സ്വാതന്ത്ര്യസമരത്തെ തളർത്തുമെന്നറിഞ്ഞ ദീപിക, 1907 ഡിസംബർ 31ലെ മുഖപ്രസംഗത്തിലെഴുതി: “കോൺഗ്രസിൽ സംഭവിച്ചിരിക്കുന്ന പിളർപ്പ് വിദേശശക്തികളെ സഹായിക്കാനേ ഉപകരിക്കൂ... നേതാക്കൾ ഛിദ്രവാസന ഉപേക്ഷിക്കണം. തങ്ങളുടെ സ്വാതന്ത്ര്യത്തെ ന്യായമായ വഴിക്കുറപ്പിക്കാൻ പുറപ്പെട്ട ഭാരതീയ നേതാക്കന്മാർ സഭാ മണ്ഡപത്തിൽനിന്നു പ്രാണരക്ഷാർഥം ഓടിപ്പോകേണ്ടിവന്നത് ഓർക്കാൻപോലും പാടില്ലാത്ത കഷ്ടാവസ്ഥയാകുന്നു.” സാമ്രാജ്യത്വത്തെ എതിർക്കുന്നതിനൊപ്പം അതിനെ ചെറുക്കേണ്ട ദേശീയപ്രസ്ഥാന നായകരുടെ തമ്മിലടിയെ വിമർശിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന കാര്യത്തിൽ ദീപികയ്ക്കു സംശയമില്ലായിരുന്നു. ഇന്നും ഭരണകൂടങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്നത് അവയ്ക്കു ഭ്രഷ്ട് കൽപ്പിക്കുന്ന സ്മാർത്തവിചാരത്താലല്ല, യഥാർഥ പത്രപ്രവർത്തനത്തിന്റെ മൂല്യവിചാരത്താലാണ്.
നവോത്ഥാനവും സ്വാതന്ത്ര്യസമര ചേതനയും ബ്രിട്ടീഷുകാർക്കെതിരേ മാത്രമല്ല, എല്ലാ തിന്മകൾക്കുമെതിരേയുള്ളതാണ്. ഭരണകൂട രാഷ്ട്രീയാപചയങ്ങളെയും രാഷ്ട്രീയ പിഴവുകളെയും എല്ലാ മതങ്ങളെയും ഏറിയോ കുറഞ്ഞോ ദുഷിപ്പിക്കുന്ന തീവ്രചിന്തയെയും തള്ളിപ്പറയാനായില്ലെങ്കിൽ, ഈ പത്രത്തിന്റെ സ്ഥാപക പത്രാധിപർ നിധീരിക്കൽ മാണിക്കത്തനാരുടെയും, അദ്ദേഹത്തിന്റെ പത്രപ്രവർത്തനത്തിലൂന്നിയ നവോത്ഥാന പരിശ്രമങ്ങൾക്ക് ധാർമിക പിന്തുണകൊണ്ടും, പത്രമടിക്കുന്നതു ക്ലേശകരമായിരുന്ന കാലത്ത് സ്വയം നിർമിച്ചൊരു മരപ്രസ് കൊണ്ടും സാക്ഷാത്കാരം നൽകിയ നവോത്ഥാനനായകനായ ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും ലക്ഷ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. ബ്രിട്ടീഷുകാർ, നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരുമായ സ്വാതന്ത്ര്യകാംക്ഷികൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹം പല വേഷങ്ങളിൽ തുടരുന്നുണ്ട്. പത്രങ്ങളിലെ അക്ഷരവെളിച്ചത്തെ സ്വീകരിക്കാൻ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെപ്പോലെ എല്ലാവർക്കും കഴിഞ്ഞിട്ടില്ല. അടിയന്തരാവസ്ഥകളെയും പ്രഖ്യാപിക്കാത്ത ഫാസിസത്തെയുമൊക്കെ കണ്ടില്ലെന്നു നടിച്ച് നമുക്കെങ്ങനെയാണ് ഒരു പത്രമെന്നു സ്വയം വിശേഷിപ്പിക്കാനാകുന്നത്?
ലോകത്തെ ഏറ്റവും വലിയ അഹിംസാത്മക വിമോചനസമരത്തിന്റെ തഴന്പ് ആത്മാവിലുള്ളവരാണ് 140 സംവത്സരങ്ങളിലെ പത്രപ്രവർത്തന പാരന്പര്യത്തിന്റെ നാഴികക്കല്ലിൽ ഒന്നു തൊടാൻ ഇന്നീ സമ്മേളനത്തിനെത്തിയിരിക്കുന്നത്. മാമ്മൻ മാപ്പിള ഹാളിലെത്തിയവർ മാത്രമല്ല; സമൂഹമാധ്യമങ്ങളിൽ ഈ ദിനത്തിനു സാക്ഷികളാകുന്നവരും വരിക്കാരും വായനക്കാരും അഭ്യുദയകാംക്ഷികളുമായ മഹദ് വ്യക്തികളേ, നമസ്കാരം! നിങ്ങൾ ഒരു പത്രത്തിന്റെയല്ല, ഒരു സംസ്കാരത്തിന്റെ വരിക്കാരാണ്. ഇരുട്ട് വളയുന്പോൾ മിന്നാമിനുങ്ങുകളേ, നിങ്ങളല്ലാതാരുണ്ട് ഈ വിളക്ക് കെടാതെ സൂക്ഷിക്കാൻ!
ഇന്ത്യ നമ്മുടെ രാജ്യമാണ്. നാം സഹോദരീസഹോദരന്മാരാണ്. മനുഷ്യവംശത്തിന്റെ ഭൗമപ്രതലങ്ങളിൽ നാമൊരു ഖണ്ഡം മാത്രം. വിയോജിപ്പുകളെന്ന സൗന്ദര്യത്തെ വിളക്കിച്ചേർക്കാനുള്ള കഠിനമായ ഉത്തരവാദിത്വം പത്രങ്ങൾക്കുമുണ്ട്. മത-സാംസ്കാരിക-സാഹിത്യ നായകരുടെ ജാഗ്രതയാലാണ് ദീപിക പിച്ചവച്ചു വളർന്നതെന്നു നിങ്ങൾക്കറിയാമല്ലോ. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മുട്ടത്തു വർക്കി, പി. ഭാസ്കരൻ, വേളൂർ കൃഷ്ണൻകുട്ടി, ജോസഫ് പൈലി, കുമ്മനം ഗോവിന്ദപ്പിള്ള, തെങ്ങുംമൂട്ടിൽ വർഗീസ് മാപ്പിള, ജോസഫ് മറ്റം, ടി.വി. വർക്കി, സി. അന്തപ്പായി, ഐ.സി. ചാക്കോ, വി.സി. ജോർജ്, ഫാ. കൊളംബിയർ തുടങ്ങിയ എത്ര മഹാരഥന്മാരാണ് ഈ പത്രത്തെ വളർത്തിയത്. നമോവാകം! പത്രപ്രവർത്തനത്തെ സാഹോദര്യാതിജീവനമായി, രാഷ്ട്രധർമമായി കൊണ്ടാടുന്ന എത്ര മനുഷ്യരാണ് ഇന്നീ വിളക്കേന്തുന്നത്! കർഷകരും ദളിതരും പാവങ്ങളും ക്ലേശിക്കുന്നുണ്ട്. നമുക്കീ അക്ഷരം നിരത്തേണ്ടതുണ്ട്.
മാധ്യമപ്രവർത്തനത്തിന്റെ ആധികാരിക വർത്തമാനമായി, ചരിത്രത്തിന്റെ ആദ്യരേഖയായ പത്രമായി നിലനിൽക്കാൻ ദീപികയെ അനുവദിച്ച വായനക്കാരേ, പ്രിയപ്പെട്ട മലയാളികളേ, ജനാധിപത്യ മതേതര ഭരണഘടനയുടെ സംരക്ഷകരായി, പ്രഖ്യാപിത-അപ്രഖ്യാപിത അടിയന്തരാവസ്ഥകളുടെ ശത്രുവായി, വിശ്വസാഹോദര്യത്തിന്റെ മിത്രമായി, മതം നോക്കാത്ത വർഗീയവിരുദ്ധതയുടെ വക്താവായി, രാഷ്ട്രീയത്തിനതീതമായ രാഷ്ട്രബോധത്തിന്റെ ദീപികയായി, മുഖം നോക്കാതെ മൂല്യം നോക്കുന്ന മുഖപ്രസംഗങ്ങളുടെ അക്ഷരായുധമായി, 19-ാം നൂറ്റാണ്ടിലെ പത്രധർമം 21-ാം നൂറ്റാണ്ടിലും നിർഭയം തുടരാൻ അനുവദിക്കുക. നന്ദി!
Kerala
കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ കോട്ടയത്ത് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കേന്ദ്രസംഘം കോട്ടയത്ത് സന്ദര്‍ശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, പ്രോട്ടോകോള്‍ ഓഫീസര്‍ അമിത് ശര്‍മ, തരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതി വന്നിറങ്ങുന്ന കളക്ടറേറ്റിനു സമീപമുള്ള ഹെലിപാഡ്, സമ്മേളനം നടക്കുന്ന മാമ്മന്‍മാപ്പിള ഹാള്‍, ദീപിക കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാമ്മന്‍മാപ്പിള ഹാളില്‍ സ്റ്റേജിനു സമീപമായി ഉപരാഷ്ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന്‍ റൂം സജ്ജമാക്കി. ഗ്രീന്‍ റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്‍, സദസിലെ ഇരിപ്പടങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങൾ, റിഫ്രഷ്മെന്റ് ഏരിയ തുടങ്ങിയവയില്‍ കേന്ദ്ര സംഘം സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ പോലീസ് സംതൃപ്തരാണ്.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ പോലീസ് ക്ലബ്ബില്‍ അവലോകന യോഗവും ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, പോലീസ്, സ്പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ എത്തുന്ന പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണം പൂര്‍ത്തിയായി ട്രയല്‍ നടത്തി. പരേഡ് ഗ്രൗണ്ടില്‍നിന്ന് ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളന നഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സന്ദര്ശനത്തോടനബന്ധിച്ചുള്ള ട്രയല്‍റണ്‍ ആന്‍ഡ് റിക്രിയേഷന്‍ ഇന്നുച്ചകഴിഞ്ഞു നടക്കും.
◄ പ്രവേശനം പാസ് മൂലം
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നവർക്കു പാസ് ലഭ്യമാക്കും. നിർബന്ധമായും പാസും തിരിച്ചറിയൽ കാർഡും കൈവശം കരുതണം. പാസില്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യം 1.30ന് സമ്മേളന ഹാളില്‍ പ്രവേശിക്കണം.
പങ്കെടുക്കാനെത്തുന്നവര്‍ ബാഗ്, കുട, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഇത് അനുവദിക്കുന്നതല്ല. സമ്മേളന ഹാളില്‍ പ്രവേശിച്ചയുടൻതന്നെ എല്ലാവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്‍ഥനാഗാനം എന്നീ സമയങ്ങളില്‍ വേദിയില്‍നിന്നു തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
◄ പാര്‍ക്കിംഗ്
സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിഐപികളുടെ വാഹനങ്ങള്‍ ജറുസലേം പള്ളി മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. മറ്റു വാഹനങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍, ബിസിഎം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങളിലെത്തുന്നവര്‍ സമ്മേളന ഹാളിനു സമീപം ആളെ ഇറക്കി നഗരത്തില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
Kerala
കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനുള്ള ഒരുക്കം ദ്രുതഗതിയിൽ. ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാള്‍ മോടി കൂട്ടുന്ന ജോലികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുകയാണ്.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഹെലിപാഡിനു സമീപത്തേക്ക് വാഹനം എത്തുന്നതിനുള്ള വഴി ടാര്‍ ചെയ്യുന്ന ജോലികൾ പൂര്‍ത്തിയായി.
മഴക്കാലമായതിനാല്‍ ചെളിയും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ടാര്‍ ചെയ്ത പുതിയ വഴി നിര്‍മിക്കുന്നത്. ഹെലിപാഡിനു ചുറ്റുമുള്ള പുല്ലും ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിനു തടസമായിട്ടുള്ള മരച്ചില്ലകളും വെട്ടിമാറ്റി. ഹെലിപാഡിലും ഗ്രൗണ്ടിലുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളനനഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറ്റൊരു വാഹനവും റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പോലീസിന്റെ ട്രയല്‍ റണ്‍ 30ന് ഉച്ചയ്ക്ക് നടക്കും.
Editorial
മുനന്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണ്. തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.
ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുന്‍പ് ഈ മതനിയമത്തിൽ പെട്ടുപോയ മുനന്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനന്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽ പെടുത്തുകയാണ്.
മുനന്പത്തെ ജനങ്ങൾ പണംകൊടുത്തു വാങ്ങിയതും, അതു വഖഫ് ഭൂമിയല്ലെന്ന് അവർക്കത് കൊടുത്ത ഫാറൂഖ് കോളജ് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതി അനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തത്. ഇതു വഖഫ് ആണോ അല്ലയോ എന്നതിൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതു വഖഫല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ഒക്ടോബറിൽ നിരീക്ഷിച്ചിരുന്നു.
വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും കോടതിക്കു പരാമർശിക്കേണ്ടിവന്നിരുന്നു. ഇതിനെതിരേ വഖഫ് ബോർഡിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും അപ്പീലിൽ ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇനി നിർണായകം. മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനന്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണ് വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? എത്ര രാഷ്ട്രീയനേതാക്കളെയാണ് നിശബ്ദരാക്കിക്കളഞ്ഞത്? എത്ര കോടതികളെയാണ് നിസഹായരാക്കിയത്? എത്ര മതവിഭാഗീയതയ്ക്കാണ് അതിടയാക്കിയത്? കേരളത്തിൽപോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ?
യഥാർഥ മുതവല്ലി (കൈവശക്കാരൻ)യായ ഫാറൂഖ് കോളജ് മുനന്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാൽ വഖഫ് ബോർഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഉമീദിൽ വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശ്നം പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നിലും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന് ബോർഡ് അവകാശപ്പെട്ടിരുന്നു. ചുമ്മാ അവകാശപ്പെട്ടാൽ മതി; ഒരു രേഖയും വേണ്ട. 1954ലെ വഖഫ് നിയമത്തിൽ കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. ഈ നിയമം ഉപയോഗിച്ചാണ് 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തിവിവരത്തിൽ ഉൾപ്പെടുത്തിയത്. അന്നുമുതൽ മുനന്പത്തുകാരുടെ ജീവിതം ഈ മതനിയമത്തിന്റെ കാരുണ്യത്തിലായി. ആധുനിക മതേതര-ജനാധിപത്യ ഭരണഘടന നിലവിലുള്ള ഒരു രാജ്യത്തും സാധ്യമല്ലാത്ത ഈ വകുപ്പുകൾ എങ്ങനെ നമ്മുടെ രാജ്യത്തു പാസാക്കി എന്നത് രാഷ്ട്രമീമാംസകർ ഗവേഷണം നടത്തേണ്ടതാണ്.
കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലുമെല്ലാം പുതിയ സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയപ്പോൾ മുഖ്യമന്ത്രിതന്നെ പറഞ്ഞത്, “സ്ഥലം ഏറ്റെടുക്കാൻ നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും. ആ മനുഷ്യർക്കു സ്വന്തം സ്ഥലം വിൽക്കാനോ ആർക്കെങ്കിലും വാങ്ങാനോ മക്കളുടെ ആവശ്യത്തിനു പണയം വയ്ക്കാനോ പോലും വയ്യാത്ത സ്ഥിതിയാണ്” എന്നാണ്. അതേ അവസ്ഥയിലാണ് മുനന്പത്തെ മനുഷ്യർ. മുനന്പം ഭൂമി വഖഫല്ലെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.നീതിക്കുപോലും മതം തടസമാണെന്നു വരികയാണോ? സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പമല്ലേ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ?
ഇസ്ലാമോഫോബിയ പലരും വളർത്തുന്നുണ്ടാകും. പക്ഷേ, അതു നിർമിച്ചെടുത്തതും കേടുകൂടാതെ സൂക്ഷിക്കുന്നതും ഇസ്ലാമിക തീവ്രവാദമാണ്. ഇന്ത്യയിലെ അതിന്റെ ഈറ്റില്ലങ്ങളിൽ ഒന്ന് വഖഫ് നിയമവും അതിന്റെ വെട്ടിപ്പിടിത്ത ഭേദഗതികളുമാണ്. അതാണ് ബോർഡ് കുറ്റബോധമേതുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരു മതേതര-ജനാധിപത്യ നിയമ വ്യവസ്ഥയിലും സാധ്യമല്ലാത്ത വകുപ്പുകളുമായി ബോർഡ് ഇരുളിന്റെ മറവിലെത്തുന്പോൾ മുനന്പത്തുകാർ പേടിക്കാതിരിക്കുമോ? 2025ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ സ്വീകരിച്ച നിലപാട് മുനന്പത്തുകാർക്ക് അനുകൂലമായിരുന്നു.
1950ൽ ഫാറൂഖ് മാനേജ്മെന്റിനു നൽകിയ എൻഡോവ്മെന്റ് ആധാരം വഖഫ് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ഇടപാടു നടന്ന് 69 വർഷത്തിനുശേഷം മുനന്പം ഭൂമി അവകാശപ്പെട്ട് വഖഫ് ബോർഡ് നടത്തിയ ഏകപക്ഷീയ വിജ്ഞാപനം സർക്കാരും കോടതിയും പരിശോധിക്കേണ്ടതാണെന്നുമായിരുന്നു വാദം. മുനന്പത്തേതു വഖഫ് സ്വത്തല്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, മതപ്രീണനക്കാർ സൃഷ്ടിച്ച വഖഫ് വകുപ്പുകൾ അങ്ങേയറ്റം മനുഷ്യവിരുദ്ധവും പതിറ്റാണ്ടുകളുടെ കോടതി വ്യവഹാരത്തിനുപോലും കുരുക്കഴിക്കാൻ ബുദ്ധിമുട്ടുള്ളതുമായിപ്പോയി. വിറ്റവരെയും വാങ്ങിയവരെയും തല്ലിയോടിച്ച് സ്വത്തു തട്ടിയെടുക്കുന്നവർക്കു നിയമ പരിരക്ഷ കൊടുക്കുന്ന നിയമം!
വഖഫിന്റെ ചെരുപ്പിനനുസരിച്ച് നീതിയുടെ കാലുകൾ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്പോൾ, ഇരകളേക്കാൾ വലിയ നിസഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണം. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനന്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ ‘10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല.
Kerala
കോട്ടയം: ദീപികയ്ക്കു തന്റെ ഹൃദയത്തിലാണു സ്ഥാനമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതിനാലാണ് സ്പീക്കറായി ചുമതലയേറ്റതിന്റെ പിറ്റേന്നുതന്നെ താൻ ദീപികയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷംകൊണ്ട് നമുക്കു സാധിക്കാതെപോയ ഒരുപാട് കാര്യങ്ങളുമുണ്ട്. വേദനയും ദുഃഖവും അവശേഷിപ്പിക്കുന്ന ഒരു രൂപമുണ്ട് കോട്ടയത്ത്. അതു നമുക്ക് പൂര്‍ത്തിയാക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയം പണിയിപ്പിച്ചതു താനാണ്. 2011ല്‍ താന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് അതു പൂര്‍ത്തിയാക്കിയത്. മൂന്നിലൊന്നു പണി ഇപ്പോഴും പൂര്‍ത്തിയാക്കാനുണ്ട്. അതിന്റെ അന്തിമഘട്ടം പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിനെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
Kerala
കോട്ടയം: ദീപിക 140-ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്നു. സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിലാണ് ആദരവുകള്‍ സംഘടിപ്പിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ എട്ട് എപ്ലസ്, പ്ലസ് ടു പരീക്ഷയില്‍ നാല് എപ്ലസ്, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷയില്‍ 80 ശതമാനത്തിനു മുകളില്‍ എന്നിങ്ങനെ വിജയം കൈവരിച്ചവരെയാണ് ആദരിക്കുന്നത്. വിജയികള്‍ക്ക് പതക്കവും സര്‍ട്ടിഫിക്കറ്റും നല്‍കും. നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങള്‍ക്ക് ട്രോഫി നല്കി അനുമോദിക്കും.
വിജയോത്സവത്തിന്റെ ഭാഗമായി പ്രമുഖ കരിയര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളെപ്പറ്റി വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സംശയനിവാരണം നടത്താനുള്ള അവസരവുമുണ്ട്. ദീപിക വിജയോത്സവം 2026 ആദരവിലേക്കുള്ള രജിസ്ട്രേഷന് പുരോഗമിക്കുന്നു.
ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നവരെ വാട്സ്ആപ്പ് വഴി പരിപാടിയുടെ സ്ഥലവും സമയവും അറിയിക്കും.
Editorial
ദിവസങ്ങൾക്കുമുന്‍പ്, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം, വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഡംബരങ്ങളെല്ലാം കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നടത്തിയത് ദുഃസൂചനയായിരുന്നു.
തൊട്ടുപിന്നാലെ പെട്രോളിനും ഡീസലിനും വില കൂട്ടി- രണ്ടു തവണ. പിന്നാലെ ധാന്യങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ... എല്ലാറ്റിനും വില കുതിച്ചുകയറി. മൂല്യമിടിഞ്ഞ രൂപ പാതാളത്തിലായി. വിലക്കയറ്റം ഇനിയും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാന്പത്തികവളർച്ചാനിരക്കും കുറഞ്ഞു. ആഡംബരങ്ങളും ധൂർത്തും കുറയ്ക്കാം.
പക്ഷേ, അതൊന്നും പണ്ടേയില്ലാത്ത മഹാഭൂരിപക്ഷം ഇന്ത്യക്കാർക്ക് തിന്നാനും കുടിക്കാനും വേണ്ടേ? കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും ഒപ്പമിരുത്തി അടിയന്തര നടപടികൾ സ്വീകരിക്കണം. വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുന്പോൾ ഹോർമുസ് എന്നു പറഞ്ഞാൽ പോരാ.
ഇറാനെതിരേ ഇസ്രയേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധം കാര്യമായ ഫലം കണ്ടില്ലെന്നു മാത്രമല്ല, ലോകത്തെ സാന്പത്തികമാന്ദ്യത്തിലേക്കു വീഴ്ത്തുകയും ചെയ്തു. ഗൾഫിലെ സുന്നി രാഷ്ട്രങ്ങളെ ഉൾപ്പെടെ വലയ്ക്കുന്ന ഇറാന്റെ തീവ്രവാദ വ്യാപാരം യാഥാർഥ്യമാണ്. പക്ഷേ, അമേരിക്കയുടെ കണക്കുകൂട്ടലുകൾ ഇറാൻ യുദ്ധത്തിലെന്നപോലെ പിഴച്ചു.
തുടക്കത്തിൽ തിരിച്ചടി നേരിട്ട ഇറാൻ ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കിയതോടെ ഇന്ധനക്കപ്പലുകൾ ഉൾപ്പെടെ കടലിൽ കിടപ്പായി. ഇന്ത്യ ഏതാനും കപ്പലുകൾ ഇറാന്റെ സഹായത്താൽ കടത്തിക്കൊണ്ടുവന്നതൊഴിച്ചാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയാണ്. യുദ്ധകാല നയതന്ത്രങ്ങൾ ഓരോ ദിവസവും മാറ്റാൻ പങ്കാളികളായ രാജ്യങ്ങൾ നിർബന്ധിതരാകും.
തിക്തഫലം അനുഭവിക്കുന്നത് മറ്റു രാജ്യങ്ങളാണ്. കടുത്ത എണ്ണക്ഷാമത്തില്‍ സമ്പദ്വ്യവസ്ഥ അടിമുടി തകരാതിരിക്കാൻ എണ്‍പതോളം രാജ്യങ്ങള്‍ ഇതിനകംതന്നെ മുൻകരുതൽ നടപടികള്‍ സ്വീകരിച്ചെന്നാണ് ‘ഫിനാൻഷ്യൽ ടൈം’സിന്റെ റിപ്പോർട്ട്. ഹോർമുസ് പ്രതിസന്ധി എത്രയും പെട്ടെന്നു പരിഹരിച്ചില്ലെങ്കിൽ എണ്ണവില ഇനിയും കൂടും. ഇന്ത്യയുടെ എണ്ണശേഖരം 18 ദിവസത്തേക്കേ ബാക്കിയുള്ളെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ രാജ്യങ്ങൾ എണ്ണ സബ്സിഡികൾ നിർത്തലാക്കുകയാണ്. ഇന്ത്യ അതു പണ്ടേ ഒതുക്കത്തിൽ ഒഴിവാക്കുകയും നികുതി വർധിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ആഗോള എണ്ണവില വർധിച്ചതോടെ വീണ്ടും വില കൂട്ടി. ഒന്നും പേടിക്കാനില്ലെന്ന പ്രസംഗമൊന്നും പ്രവൃത്തിയിൽ വന്നില്ല. തീർച്ചയായും ശ്രമങ്ങൾ നടത്തുന്നുണ്ടാകും.
പക്ഷേ, ചന്തയിൽ സാധനങ്ങളുടെ വില ദിവസവും കുതിച്ചുകയറുന്നത് സാധാരണക്കാരുടെ അടുക്കളബജറ്റ് അട്ടിമറിച്ചുകഴിഞ്ഞു. പാചകവാതകക്ഷാമം വന്നതോടെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലുമായി തൊഴിൽ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ ദുരിതം വേറെ. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതിയും പരിതാപകരമാകുകയാണ്. കേരളത്തിൽ വനിതകളുടെ സൗജന്യയാത്രയുടെ സാന്പത്തികാഘാതം കുറയ്ക്കാൻ കൂടുതൽ ഗൃഹപാഠം വേണ്ടിവരും. വിലക്കയറ്റം തടയാൻ കേരളത്തിൽ പലയിടത്തും ജില്ലാതല അവലോകന യോഗങ്ങൾ നടത്തി.
പക്ഷേ, ആഗോള മലവെള്ളപ്പാച്ചിലിനെ തടയാൻ ജില്ലാ കളക്ടർക്കും സംഘത്തിനും ഒരു പരിധിക്കപ്പുറം കഴിയില്ലെന്നതാണ് വസ്തുത. രാസവളത്തിന്റെ വിലക്കയറ്റം രാജ്യത്തെ കർഷകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുന്‍പുതന്നെ വളത്തിനു സബ്സിഡി കുറച്ച് വില കൂട്ടിയിരുന്നു. കൃഷിച്ചെലവേറുന്നത് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണമാകും. അല്ലെങ്കിൽ കർഷകർ തകരും.
ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ആരുടെയും അഭിപ്രായത്തിനു കാത്തുനിൽക്കാതെ അമിത ആത്മവിശ്വാസത്തിൽ യുദ്ധത്തിനിറങ്ങിയ ട്രംപ് ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. ദിവസങ്ങൾക്കകം യുദ്ധം തീരുമെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചിരുന്നു. ഇരുട്ടിവെളുക്കുന്പോഴേക്കും ഇറാനെ തീർക്കാൻ പോകുകയാണെന്നു പറയാനും മടിയില്ല.
യുദ്ധം അവസാനിക്കുമോ, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുമോ എന്നു പ്രവചിക്കാൻ വിദഗ്ധർക്കുപോലും കഴിയാത്ത സ്ഥിതിയാണ്. ഐക്യരാഷ്ട്രസഭ സാന്പത്തിക-സാമൂഹികകാര്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇന്ത്യയുടെ 2026ലെ സാന്പത്തികവളർച്ചാനിരക്ക് മുന്‍പു പ്രവചിച്ചിരുന്ന 6.6ൽനിന്ന് 6.4 ആയി കുറച്ചു. ആഗോള ധനസ്ഥിതി പ്രതികൂലമാകുന്നത് റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തെയും ബാധിക്കും.
ഇപ്പോൾ 97നടുത്തെത്തിയ രൂപയുടെ മൂല്യം വൈകാതെ 100ലെത്തുന്നതു തടയാൻ റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ബാധ്യതയും ജനങ്ങളിലേക്കാകും. ആർബിഐ മറ്റു ബാങ്കുകൾക്ക് വിദേശനാണ്യശേഖരത്തിൽനിന്ന് ഡോളർ നൽകാനുള്ള സാധ്യതയുമുണ്ട്. എങ്ങനെയും മൂല്യത്തകർച്ച തടയുകയാണു ലക്ഷ്യം. ഇന്ധന ഇറക്കുമതി ഏറെയുള്ള രാജ്യമായതിനാൽ വിദേശനാണ്യശേഖര ശോഷണത്തിനുമിടയാക്കിക്കഴിഞ്ഞു.
ചെലവ് ചുരുക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർഥന അതിന്റെ തുടർച്ചയായിരുന്നു. അധികാരത്തിൽ ഇല്ലാതിരുന്നപ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയാക്കുമെന്നൊക്കെ വീന്പിളക്കിയെങ്കിലും മോദിഭരണത്തിൽ രൂപ ചരിത്രത്തിലെ എറ്റവും വലിയ തകർച്ചയിലെത്തി. പെട്രോൾവില 50 ആക്കുമെന്നു പറഞ്ഞ ബിജെപിക്കാരെ വില 110നോടടുത്തപ്പോൾ കാണാനേയില്ല.
പക്ഷേ, കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും മുന്‍പുതന്നെ സ്ത്രീകൾക്കു സൗജന്യയാത്രയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയില്ലെന്നു പറഞ്ഞ് സമരത്തിനിറങ്ങി. അടുക്കളയും വയറും കത്തുന്പോൾ യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ ഇത്തരം സമരങ്ങൾ പോരാതെ വരും.
ഇന്ത്യയുടെ സാന്പത്തിക പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്നു പറഞ്ഞൊഴിയാനാകില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ, താൻ വന്നാൽ എല്ലാം മാറ്റിമറിക്കുമെന്നു മോദി പറഞ്ഞതുപോലെ യാഥാർഥ്യബോധമില്ലാതെ പറയാൻ ഇന്നു പ്രതിപക്ഷത്താരും മുതിരുന്നില്ല. മന്ത്രിസഭാ യോഗങ്ങൾ മാത്രമല്ല, പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും വിളിച്ചുകൂട്ടി രക്ഷാമാർഗം ആരായണമെങ്കിൽ അതിനു വൈകരുത്.
ജനം ബുദ്ധിമുട്ടുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച കേന്ദ്രം, നികുതിവർധനയാണോ അടുത്തതായി ആലോചിക്കുന്നതെന്ന ഭീതി ജനങ്ങൾക്കുണ്ട്. അങ്ങനെയെങ്കിൽ സാന്പത്തികമാന്ദ്യം പടിവാതിൽക്കലാണ്. ഒരു ലോക്ഡൗണിൽനിന്ന് ജനം നടു നിവർത്തിവരുന്നതേയുള്ളെന്നു മറക്കരുത്.
Editorial
അഞ്ചു വർഷത്തിലേറെ പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ പദ്ധതിക്ക് അന്ത്യം. 2020ലെ പദ്ധതി വിജ്ഞാപനവും തുടർന്നുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കാൻ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വർഷങ്ങളായി ഈ ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ വിഷമിക്കുന്ന മനുഷ്യരെയാണ് ഈ സർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതേയവസ്ഥയിൽ പ്രാകൃത നിയമങ്ങളാലും വിജ്ഞാപനങ്ങളാലും ഏറ്റെടുക്കലുകളാലും സ്വന്തം കിടപ്പാടത്തിൽ ബന്ദികളാക്കപ്പെട്ട മുഴുവൻ മനുഷ്യരെയും മോചിപ്പിക്കുന്നതിന്റെ തുടക്കമാകട്ടെ ഈ മന്ത്രിസഭാ തീരുമാനം.
തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേരളം ആശ്വാസത്തോടെയാണു കേട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി നാട്ടിയ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിനു നിർദേശവും നൽകി. ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശ ആഭ്യന്തരവകുപ്പ് കോടതിയിൽ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ നാട് കേൾക്കാൻ കാത്തിരുന്ന കാര്യങ്ങളാണ് പുതിയ സർക്കാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. അതിനു കാലതാമസമുണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
പതിനൊന്ന് ജില്ലകളിലൂടെ 529.45 കിലോമീറ്റർ കടന്നുപോകുന്നതാണ് കെ-റെയിൽ പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം. 63,940.67 കോടിയായിരുന്നു പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഏറ്റെടുക്കേണ്ടിവരുന്നത് ഏകദേശം 1,200 ഹെക്ടർ (2,965 ഏക്കർ). 185 ഹെക്ടര്‍ ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ളത് വിട്ടുനല്‍കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്. 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിക്കുവേണ്ടിയാണ് മഞ്ഞക്കുറ്റി നാട്ടിയത്. റെയിൽവേയുടെയും കേരള സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനായിരുന്നു (കെ-റെയിൽ) നടത്തിപ്പ്. 2020ൽ വിജ്ഞാപനം ഇറങ്ങി.
ഒരു ജനാധിപത്യ സർക്കാരിന്റെ ശൈലിയിലായിരുന്നില്ല സർക്കാരിന്റെ നീക്കങ്ങൾ. സമരങ്ങൾ, പോലീസ് മർദനം, കേസുകൾ... പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ജീവിതം തുലാസിലായി. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതുപോലെ, പദ്ധതി നടക്കുന്നില്ലെന്നു മാത്രമല്ല, ഉപേക്ഷിച്ചിട്ടുമില്ല.
ഭൂമി വിൽക്കാനോ വാങ്ങാനോ വിവാഹാവശ്യത്തിനു പണയപ്പെടുത്താനോ സാധിക്കാതെ പദ്ധതിപ്രദേശത്തെ ജനം തടവിലാക്കപ്പെട്ടു. വഖഫ് ബോർഡ് ഏറ്റെടുക്കാനിറങ്ങിയ മുനന്പത്തെ മനുഷ്യരുടെ അതേ ഗതികേട്! ഈ നിലപാടു മതി, സ്വന്തം മണ്ണിൽ കഠിനതടവിനു വിധിക്കപ്പെട്ട മുനന്പത്ത് ഉൾപ്പെടെയുള്ള നിരപരാധികൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ. ഇന്നലെ മനുഷ്യത്വം കാണിച്ച മന്ത്രിസഭയ്ക്ക് അതു സാധിക്കും. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ്.
ചത്തഴുകി ജനജീവിതം ദുഃസഹമാക്കിയ സിൽവർലൈനിന്റെ സംസ്കാരമാണ് വിഡിഎസ് സർക്കാർ നടത്തിയത്. അതേസമയം, പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാത്ത ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും അക്കാര്യങ്ങൾ പിന്നീട് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതീക്ഷയാണ്. വികസനങ്ങളെ തടയുകയല്ല, മനുഷ്യർക്കും പ്രകൃതിക്കും നേർക്കുള്ള ആഘാതം പരമാവധി കുറച്ച്, ഭൂമിയും ജീവിതമാർഗവും നഷ്ടപ്പെടുന്നവരെ അന്തസായി പുനരധിവസിപ്പിച്ച് വികസനത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കുകയാണു വേണ്ടത്.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടിയത് ഉദ്യോഗാർഥികളുടെ മനസ് കുളിർപ്പിക്കുന്ന തീരുമാനമായി. ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട കാലാവധി നവംബർ വരെയാണ് ദീർഘിപ്പിച്ചത്. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നിർവഹണം വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയത് ക്രിയാത്മക നടപടിയായി. അടുത്ത തെരഞ്ഞെടുപ്പിന്റെ തലേന്നു വരെ തുടരേണ്ട ചർച്ചയല്ല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
ഒരു സർക്കാരിനു തീരുമാനങ്ങളെടുക്കാൻ ഇത്രയൊക്കെ സമയമേ വേണ്ടൂയെന്ന് കേരളം തിരിച്ചറിയുകയാണ്. എല്ലാ തീരുമാനങ്ങളും അതിവേഗം എടുക്കാനാകില്ല. പക്ഷേ, ചുവപ്പുനാടകളിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിനു ജീവിതങ്ങളെ മോചിപ്പിക്കാനാകും. സർക്കാരിനും ജനങ്ങൾക്കും സഹായമാകേണ്ട ഉദ്യോഗസ്ഥരെ ദുഷ്പ്രഭുക്കളാക്കിയത് മാറിമാറി വന്ന സർക്കാരുകളാണ്. ഈ ഇച്ഛാശക്തി തുടർന്നാൽ സർക്കാർ കാര്യം ‘മുറപോലെ’ നടക്കുമെന്ന് ഉറപ്പാക്കാം. പണ്ടത്തെ ആമയിഴയും മുറയല്ല; പുതിയത്
Kerala
കോട്ടയം: ദീപികയുടെ 140-ാം വാർഷികാഘോഷം 31ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ സാമൂഹിക, സാമുദായിക, രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ചീഫ് എഡിറ്റർ ഡോ. ജോർജ് കുടിലിൽ എന്നിവർ അറിയിച്ചു.
പ്രഥമ മലയാള ദിനപത്രമായ ദീപികയുടെ പ്രയാണത്തിലെ മറ്റൊരു സുവർണ മൂഹൂർത്തമാണിത്. 1887 ഏപ്രിൽ 15ന് തുടക്കമിട്ട സത്യം തേടിയുള്ള യാത്ര ഇന്നും അതേ ആർജവത്തോടെ തുടരുന്നു.
ദേശീയ സ്വാതന്ത്ര്യസമരം, ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം, നിവർത്തന പ്രക്ഷോഭം, വൈക്കം സത്യഗ്രഹം തുടങ്ങിയ നവോത്ഥാന മുന്നേറ്റങ്ങളിൽ നാടിന്റെ ചാലകശക്തിയായി ദീപിക നിലകൊണ്ടു. പൗരാവകാശസംരക്ഷണത്തിന്റെ മതിലായും കാവലാളായും പോരാളിയായും നീതിയുടെ പക്ഷം ചേർന്നു.
1975ലെ അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ നിലപാടുകളെ സധൈര്യം വിമർശിച്ചു. അതിജീവനത്തിനു മണ്ണുതേടി മലബാറിലേക്കും മലനാട്ടിലേക്കും പോയ കർഷകരെ നിഷ്കരുണം കുടിയിറക്കാൻ സർക്കാരുകൾ നടത്തിയ നീക്കങ്ങളെ നഖശിഖാന്തം ചെറുത്തു. ഭരണഘടന അനുശാസിക്കുന്ന മതന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ദീപിക തൂലിക ചലിപ്പിച്ചു.
വിദ്യാഭ്യാസമേഖലയിലെ അവകാശങ്ങൾ കവർന്നെടുക്കാനും അലങ്കോലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കങ്ങൾ ചെറുക്കുന്നതിലും ദീപികയുടെ നിലപാട് നിർണായകമായി.
രാജ്യത്തു നടക്കുന്ന സംഭവങ്ങളിൽ ദീപിക എഴുതുന്ന ശക്തമായ മുഖപ്രസംഗങ്ങൾ സമൂഹം നിരന്തരം ചർച്ചചെയ്യുന്നു. അധികാരമേറ്റ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ ദീപികയെക്കുറിച്ചു പറഞ്ഞത് “നിലപാടുള്ള പത്രം, സത്യം പറയുന്ന പത്രം” എന്നാണ്.
പുതിയ തലമുറയെ ദേശീയബോധത്തിലും മതമൈത്രിയിലും സാഹോദര്യത്തിലും വളർത്താൻ സ്ഥാപിതമായ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ ദീപിക ബാലസഖ്യവും ദീപികയുടെ കരുതലാണ്.
ഒരു നൂറ്റാണ്ട് സിഎംഐ സന്യാസസഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ദീപികയും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഇപ്പോൾ രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയാണ് വായനക്കാരിലെത്തിക്കുന്നത്. ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആണ് നിലവിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ.
Kerala
“സ്കൂൾ പഠനകാലം മുതൽ ഞാൻ വായിക്കുന്ന പത്രമാണ് ദീപിക. വളരെ കൃത്യമായ നിലപാടുകളുള്ള, സത്യം മാത്രം എപ്പോഴും റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന, വാർത്തകളെ വളച്ചൊടിക്കാത്ത പത്രമാണ് ദീപിക എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.
ദീപികയുടെ എഡിറ്റോറിയലുകളും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കുറെ നാളുകളായി ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും മനോഹരമായ എഡിറ്റോറിയലുകളാണ് ദീപിക സംഭാവന ചെയ്യുന്നത്.
അത് പറയാൻ എനിക്കൊരു മടിയുമില്ല. കാരണം ഞാൻ ചില സമയത്ത് ദീപിക മാനേജ്മെന്റിനെപോലും വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട് .
ശക്തമായ നിരീക്ഷണവും വിമർശനവും എല്ലാമുള്ളതാണ് ദീപികയുടെ എഡിറ്റോറിയലുകൾ. ദീപികയുടെ 140ാം വാർഷിക പരിപാടികൾ വരുന്നു എന്നറിഞ്ഞു. ഉപരാഷ്ട്രപതി എത്തുന്നുണ്ട്. ഞാനും ഒപ്പമുണ്ടാകും. അതിൽ പങ്കെടുക്കും. വളരെ സന്തോഷം.”
Editorial
പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
16-ാം നിയമസഭ, 24-ാമതു മുഖ്യമന്ത്രി; കേരളം ഇന്നു പുതിയൊരു ചുവടു വയ്ക്കുകയാണ്. 21 മന്ത്രിമാരുള്ള ടീം വി.ഡി. സതീശന് വിജയാശംസകൾ! നല്ലൊരു ഭരണത്തിനും മാറ്റത്തിനും ഉചിതമെന്നു ജനം തീരുമാനിച്ചവരാണ് അധികാരമേൽക്കുന്നത്. പ്രതിപക്ഷത്തുള്ളവരെയും ജനം തെരഞ്ഞെടുത്തതാണ്.
മാറ്റത്തിനായി അക്ഷമരായ മലയാളികളോട് ഇരുകൂട്ടർക്കുമുണ്ട് ഉത്തരവാദിത്വം. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കു സ്വാർഥ താത്പര്യങ്ങളില്ലെങ്കിൽ, പാർട്ടിക്കപ്പുറം ജനങ്ങളെ വളർത്താനാണു ശ്രമിക്കുന്നതെങ്കിൽ പുതുകേരളത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും. സദ്ഭരണമെന്നത് തങ്ങളുടെ പാർട്ടിക്കോ താത്പര്യങ്ങൾക്കോ മതത്തിനോ ജാതിക്കോ സമുദായത്തിനോ വേണ്ടി മാത്രമുള്ളതല്ലെന്ന് ജനങ്ങൾ ഉൾപ്പെടെ ചിന്തിക്കണം.
ഇടുങ്ങിയ താത്പര്യങ്ങളും പുത്തൻ കേരളവും ഒരേസമയം സാധ്യമല്ല. നിയുക്ത മുഖ്യമന്ത്രിക്ക് നിലപാടുകളുണ്ടെന്ന സാക്ഷ്യപത്രം കൊടുത്തവർ ഒപ്പമൊരു ചങ്ങലയും കൊടുക്കരുത്. പ്രവർത്തിക്കാൻ അനുവദിക്കണം. പുത്തൻ കേരളത്തിനായി മുഖ്യമന്ത്രിക്കൊപ്പം നമുക്കും സത്യപ്രതിജ്ഞ ചെയ്യാം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇന്നലെ വൈകുവോളം പുതിയ സർക്കാരിനെയും മന്ത്രിമാരെയും സംബന്ധിച്ച ചർച്ചകളായിരുന്നു. വർഗീയതയുടെ ആക്രോശങ്ങളും സജീവമായിരുന്നു. ഇപ്പോൾ ആരും അതിനത്ര വിലകൊടുക്കാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്നത് ആശ്വാസമായി.
ഏതായാലും എല്ലാവരെയും ഒരുവിധം അനുനയിപ്പിച്ച് മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറാൻ വി.ഡി. സതീശനു കഴിഞ്ഞു. അതിരുവിട്ട വീതംവയ്പു-വിലപേശൽ രാഷ്ട്രീയം യുഡിഎഫിന്റെ ജനിതക വൈകല്യമാണ്. പുറത്തുനിന്നുള്ള സമ്മർദങ്ങളും അതിന്റെ ഫലമാണ്.
അതേസമയം, സ്ഥാനാർഥിത്വത്തിലെന്നപോലെ മന്ത്രിസഭയിലും സ്ത്രീകളുടെയും ദളിതരുടെയും പ്രാതിനിധ്യം കുറയുന്നത്, ഇടതു-വലതു സർക്കാരുകളുടെ നീതി-തുല്യത-സംവരണ പ്രസംഗങ്ങളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. അതിപ്പോഴുമുണ്ട്. താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യമെന്ന വ്യാഖ്യാനം ന്യായീകരണത്തിനപ്പുറം പുരോഗമനപരമല്ല. സർക്കാരെന്നതു മന്ത്രിസ്ഥാനങ്ങൾ മാത്രമല്ലെന്ന ബോധ്യത്തോടെ മറ്റ് നയരൂപീകരണ സ്ഥാനങ്ങളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്.
പ്രതിപക്ഷത്തും തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമുണ്ടായിരുന്നു. പിണറായി വിജയന്റെ പ്രതിപക്ഷനേതാവ് സ്ഥാനത്തോടും എം.വി. ഗോവിന്ദന്റെ സിപിഎം സെക്രട്ടറി സ്ഥാനത്തോടും പാർട്ടിയിൽ വിയോജിപ്പുണ്ടായി. പക്ഷേ, അത്തരം പാർട്ടിക്കാര്യങ്ങൾ നിയമസഭയെയോ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെയോ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടതു പാർട്ടിയും എൽഡിഎഫുമാണ്.
അതുപോലെ മൂന്ന് എംഎൽഎമാരുമായി ബിജെപിയും നിയമസഭയിലെത്തുന്നത് ശക്തമായ പ്രതിപക്ഷത്തിന്റെ അടയാളമാകണം. കേന്ദ്ര അവഗണനയെന്നതിനു പകരം കേന്ദ്രപരിഗണനയുടെ കാലമാണ് ഇനിയുള്ളതെന്ന് ഉറപ്പിക്കാൻ അവർക്കു കഴിയട്ടെ. അതേസമയം, സർക്കാർ അധികാരത്തിലെത്തുന്നതിനുമുന്‍പ് സർക്കാരിനെതിരേ സമരം നടത്തിയതുപോലുള്ള അസംബന്ധങ്ങളിലൂടെ ബിജെപി അപഹാസ്യരാകരുത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മഹിളാമോർച്ചയുടെ സമരം. ഇത്തരം മണ്ടത്തരങ്ങൾ പാർട്ടിയെക്കുറിച്ച് നിഷേധാത്മക മുൻവിധിയുണ്ടാക്കുന്നതാണ്. ക്രിയാത്മക പ്രതിപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും സർക്കാരിന്റെ ഓഡിറ്ററുമാണെന്ന് തിരിച്ചറിയണം.
കോൺഗ്രസ് മന്ത്രിമാരുടെ ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകളും വിശകലനവും ഇന്നലെ തുടങ്ങിയിട്ടുണ്ട്. ജനം വോട്ടു ചെയ്തത് ഗ്രൂപ്പുകൾക്കല്ലെന്ന് ഇനിയും മനസിലാക്കാത്ത നേതാക്കളുണ്ടെങ്കിൽ പാർട്ടിക്കും സർക്കാരിനും ബാധ്യതയാണ്. അതേസമയം, അത്തരം ഗ്രൂപ്പ് സമ്മർദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൂപ്പ് താത്പര്യങ്ങളുടെ സംശയനിഴലിലും നേതൃസ്ഥാനത്തു മറ്റു നേതാക്കളെ നിർത്താതിരിക്കാൻ ആ വാക്കുകൾക്കു കഴിയും. മാത്രമല്ല, മന്ത്രിമാരെ ഗ്രൂപ്പുതിരിച്ചല്ല കാണുന്നതെന്ന സൂചന ക്രിയാത്മകവുമാണ്. പക്ഷേ, കോൺഗ്രസിന്റെ കാര്യത്തിൽ ജനങ്ങൾക്കു ഗ്രൂപ്പുസംശയങ്ങളുണ്ട്. പ്രലോഭനങ്ങളുണ്ടാകുന്പോൾ, ഗ്രൂപ്പുകൾക്കുവേണ്ടി സമയം ചെലവഴിക്കാനല്ല ജനം വിളിച്ചുവരുത്തിയതെന്ന് ഓരോ മന്ത്രിയും എംഎൽഎമാരും ഓർമിക്കേണ്ടതാണ്.
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ നവകേരള വിളംബരമാകട്ടെ. ഈ നാടിനെ യഥാർഥ നന്പർ വൺ ആക്കാനുള്ള തുടക്കം. മുഖ്യമന്ത്രിക്കും സംഘത്തിനുംമേൽ വയ്ക്കപ്പെട്ടിരിക്കുന്നത് പ്രതീക്ഷകളാണ്; ഭാരമല്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസുകൾ, ആർഎസ്പി, സിഎംപി, കെഡിപി പാർട്ടികൾക്കും ആർഎംപിക്കും സ്വതന്ത്രർക്കും മികച്ച ഭരണത്തിലൂടെ ജനമനസിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തുള്ളവരുടെയും ചിറകിൽ കുതിക്കട്ടെ കേരളം.
SUNDAY DEEPIKA
ഷാൾ ദ ഗോൾ വിമാനത്താവളം, പാരീസ്.
2016 മേയ് 18 ബുധനാഴ്ച,
രാത്രി പതിനൊന്നു മണി.
ടെർമിനൽ ഒന്നിൽ ഏറെ തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനത്തെ പറക്കലിനു തയാറെടുക്കുകയായിരുന്നു, ഈജിപ്ത്എയർ ഫ്ളൈറ്റ് നമ്പർ എംഎസ്804. 2003ൽ എയർബസിന്റെ പക്കൽനിന്നു വാങ്ങിയ, എസ്യു-ജിസിസി രജിസ്ട്രേഷനുള്ള എയർബസ് എ320-232 വിമാനം. കെയ്റോയ്ക്കു പറക്കാനുള്ള 56 യാത്രക്കാരും ഉള്ളിലെത്തി.
ആഫ്രിക്കയിലെ എരിത്രിയയിൽനിന്ന് അന്നു പുലർച്ചെ ഒന്നരയ്ക്ക് പറന്നുയർന്ന്, ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ രാവിലെ 6.20ന് എത്തിയ വിമാനം അവിടെനിന്ന് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലേക്കു പറന്നു. അവിടെനിന്ന് രാവിലെ പതിനൊന്നോടെ തിരിച്ചുപറന്ന് കെയ്റോയിൽ തന്നെയെത്തി. കെയ്റോയിൽനിന്ന് പറന്ന് രാത്രി 10.10ന് പാരീസിൽ ഇറങ്ങിയ വിമാനം അന്നത്തെ അവസാനത്തെ പറക്കലിനായി റൺവേ 09എലിൽനിന്ന് ടേക്കോഫ് ചെയ്യുമ്പോൾ സമയം രാത്രി 11.21.
ഇനി 3223 കിലോമീറ്റർ താണ്ടി വെളുപ്പിനു 3.05ന് കെയ്റോയിൽ ഇറങ്ങാൻ രാത്രിയുടെ ശാന്തതയിൽ ശരാശരി 35,000 അടി ഉയരത്തിൽ മൂന്നു മണിക്കൂർ 44 മിനിറ്റ് പറക്കൽ മാത്രം.
വിളിച്ചു, വിളികേട്ടില്ല
ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, അൽബേനിയ എന്നീ രാജ്യങ്ങളുടെ ആകാശങ്ങൾ കടന്ന് വിമാനം ഗ്രീക്ക് ആകാശാതിർത്തിയിൽ കടക്കുമ്പോൾ സമയം പുലർച്ചെ 1:22:27. വൈകാതെ ഗ്രീക്ക് ഏരിയാ കൺട്രോൾ വിമാനവുമായി ബന്ധപ്പെട്ട് ഗ്രീസ്, ഈജിപ്ത് അതിർത്തിയിലുള്ള KUMBI വേപോയിന്റിലേക്കു നേരേ പറക്കാനുള്ള അനുമതി കൊടുത്തു.
2:27:25ന് ഗ്രീസ് റഡാർ കൺട്രോളർ 132.375 മെഗാഹെർട്സ് എന്ന പതിവു ഫ്രീക്വൻസിയിൽ വിമാനത്തെ വിളിച്ച്, കെയ്റോ കൺട്രോളറുമായി 124.7 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെടാവുന്നതാണ് എന്ന് അറിയിച്ചു. പക്ഷേ, മറുപടി ഒന്നും ഉണ്ടായില്ല. വിമാനം KUMBI വേ പോയിന്റിന് 14.8 നോട്ടിക്കൽ മൈൽ വടക്കെത്തുമ്പോൾ ഗ്രീക്ക് കൺട്രോളർ വീണ്ടും ഇക്കാര്യം റേഡിയോയിൽ വിളിച്ചറിയിച്ചു.
അന്നേരവും മറുപടി ഉണ്ടായില്ല. നൊടിയിടകൊണ്ട് ഒരു യാത്രാവിമാനം ആകാശത്ത് അപ്രത്യക്ഷമായി എന്ന തിരിച്ചറിവിന്റെ തുടക്കമായിരുന്നു അത്.
02:28 ന് ഗ്രീക്ക് ഏരിയാ കൺട്രോൾ എസി5, കെയ്റോ ഏരിയാ കൺട്രോളിനോട്, വിമാനത്തെപ്പറ്റി വിവരമെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. തുടർന്ന് ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകരും വിമാനത്തെ നിരന്തരം വിളിച്ചു തുടങ്ങി. 02:29:57 ന്, KUMBI വേ പോയിന്റിന് 7.1 നോട്ടിക്കൽ മൈൽ കിഴക്കെത്തിയപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതായി കണ്ടു. 02:30:08ന് കെയ്റോ ഏരിയ കൺട്രോളിലെ റഡാറിലും വിമാനം കാണുന്നില്ല എന്ന് സ്ഥിരീകരിച്ചു.
ഒരു മിനിറ്റു കഴിയുംമുമ്പ ഗ്രീക്കുകാർ വിമാനം ഞങ്ങൾക്കും റഡാറിൽ കാണാൻ കഴിയുന്നില്ലെന്ന് കെയ്റോയോടു പറഞ്ഞു. പുലർച്ചെ 2.32ന്, ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകർ ഗ്രീക്ക് എയർഫോഴ്സിനെ വിവരം അറിയിച്ചു. അഞ്ചു മിനിറ്റ് തികയുംമുമ്പേ, വിമാനത്തിന്റെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ(ഇഎൽടി)നിന്നുള്ള സിഗ്നൽ ലഭിച്ചു. വിമാനം തകർന്നുവെന്നതിന്റെ ആദ്യത്തെ വ്യക്തമായ സൂചന!
വിമാനം വെള്ളത്തിനടിയിൽ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനു സഹായിക്കുന്നതിനുള്ള ഇഎൽടി പ്രവർത്തിച്ചു തുടങ്ങുന്നത്, വിമാനം വെള്ളത്തിൽവീണ് തകർന്നു കഴിയുമ്പോഴാണ്.
കാണുന്നുണ്ടോ ആ വിമാനം?
വെളുപ്പിനു മൂന്നേകാൽ ആകുമ്പോഴേക്ക്, മധ്യധരണ്യാഴിക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാരോടെല്ലാം, വിമാനം താഴെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കണമെന്ന് ഈജിപ്ത് വ്യോമഗതാഗതനിയന്ത്രകർ ആവശ്യപ്പെട്ടുതുടങ്ങിയിരുന്നു. 3.40ന് സെർച്ച് ആൻഡ് റസ്ക്യൂ സെന്ററിനെയും ഈജിപ്ത് വിവരം അറിയിച്ചു. ആ സമയംതന്നെ ഗ്രീസിന്റെ തെരച്ചിൽവിമാനങ്ങളും കടലിനുമീതേ എത്തിക്കഴിഞ്ഞിരുന്നു.
ഒടുവിൽ ആ വിവരമെത്തി
കാറും കോളും കൊടുങ്കാറ്റും ഒന്നുമില്ലാത്ത കാലാവസ്ഥയിൽ, ആകാശത്ത് 37,000 അടി പൊക്കത്തിൽ 56 യാത്രക്കാരും ഏഴു വിമാന ജോലിക്കാരും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരുമായി പറക്കുകയായിരുന്ന ഈജിപ്ത് എയറിന്റെ എ32-232 വിമാനം ഈജിപ്തിന്റെ തീരത്തുനിന്ന് 280 കിലോമീറ്റർ വടക്ക്, 2016 മേയ് 19ന് പുലർച്ചെ 02.33ന് കടലിൽ വീണു. യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ മൂന്നു മാസം നീണ്ട, നാലു രാജ്യങ്ങൾ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അതിവിപുലമായ ഒരു തെരച്ചിലിന്റെ തുടക്കമാവുകയായിരുന്നു.
തെരച്ചിൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ, അപകടത്തിന്റെ ചിത്രം കുറേശെ വ്യക്തമായിത്തുടങ്ങി- അതിൽ തീയുടെ പങ്കും. ഏകാർസ് അഥവാ എയർക്രാഫ്റ്റ് കമ്യൂണിക്കേഷൻസ് അഡ്രസിംഗ് ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം എന്ന സംവിധാനത്തിൽനിന്നു കിട്ടിയ സന്ദേശങ്ങൾ പരിശോധിച്ചതോടെയാണിത്. വിമാനത്തിൽനിന്ന് ഭൂമിയിൽ വിവിധസ്ഥലങ്ങളിലുള്ള സ്റ്റേഷനുകളിലേക്ക് വിമാന ഉപകരണങ്ങളുടെ പ്രവർത്തനത്തെപ്പറ്റി തത്സമയം, തനിയേ റിപ്പോർട്ടുകൾ പോകുന്ന സംവിധാനമാണ് ഏകാർസ്.
വിമാനത്തിന്റെ മുൻഭാഗത്തെ ടോയ്ലെറ്റുകളിലും ഏവിയോണിക്സ് ഉപകരണങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും പുക കാണപ്പെടുന്നുവെന്നും, വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന കംപ്യൂട്ടറുകൾക്കും കോക്പിറ്റ് ജനാലകൾക്കും തകരാറുണ്ടെന്നുമുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ രാത്രി 1.26 മുതൽ മൂന്നു മിനിറ്റു നേരത്തേക്ക് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തിയത്.
കണ്ടു, അവശിഷ്ടങ്ങൾ
ഉള്ളിൽ തീപിടിത്തമുണ്ടായി വിമാനം കടലിൽവീണു എന്ന ധാരണയോടെ തുടങ്ങിയ തെരച്ചിലിൽ ഈജിപ്ത്, ഗ്രീസ്, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമായി പങ്കുചേർന്നു. അവശിഷ്ടം കണ്ടുവെന്ന് ആദ്യം അറിയിച്ചത് ഗ്രീക്ക് തെരച്ചിൽകാരായിരുന്നു.
19ന് രാവിലെതന്നെ കടലിൽ ഓറഞ്ച് നിറത്തിലുള്ള വസ്തുക്കൾ ഒഴുകി നടക്കുന്നതായുള്ള അറിയിപ്പിൽ കഴമ്പൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. പിറ്റേന്ന്, ഈജിപ്ത് തെരച്ചിൽ സംഘമാണ് ശരിക്കുള്ള ആദ്യ അവശിഷ്ടം കണ്ടെത്തിയത്. ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്ന് കടലിൽ 290 കിലോമീറ്റർ വടക്കുമാറി വിമാനത്തിന്റെ ചെറുകഷണങ്ങൾ, സീറ്റുകൾ, ലഗേജ്, ശരീരാവശിഷ്ടങ്ങൾ, കാബിനിലെ മറ്റുവസ്തുക്കൾ എന്നിവ ഒഴുകിനടക്കുന്നതായാണ് കണ്ടത്. 22 ആയപ്പോഴേക്കും തെരച്ചിൽ ബോട്ടുകളും കപ്പലുകളും കൂടുതൽ ശരീരാവശിഷ്ടങ്ങളും ലൈഫ്ജാക്കറ്റുകളും വിമാനഭാഗങ്ങളും കടലിൽനിന്ന് എടുത്തുതുടങ്ങി.
അഞ്ചുകിലോമീറ്ററിലേറെ വിസ്തൃതിയിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങളുടെ രണ്ടു കൂട്ടങ്ങളാണ്, 23 ആയപ്പോഴേക്കും കടലിൽ 14,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്, എണ്ണായിരം മുതൽ പതിനായിരം അടിവരെ ആഴത്തിൽ നടത്തിയ തെരച്ചിലിൽ വീണ്ടെടുക്കാനായത്. മേയ് 26ന് എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ നിന്നുള്ള കൂടുതൽ സിഗ്നലുകൾ കിട്ടിയതോടെ, തെരച്ചിൽ പ്രദേശം കൂടുതൽ പരിമിതപ്പെടുത്താനായി.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. ആഴക്കടൽ തെരച്ചിൽ നടത്തുന്ന ജോൺ ലേത്ത്ബ്രിജ് എന്ന കപ്പൽ ജൂൺ 15ന് കോക്പിറ്റ് വോയ്സ് റിക്കോർഡറും, 17ന് ഫ്ളൈറ്റ് ഡാറ്റാ റിക്കോർഡറും കണ്ടെടുത്തു. ജൂലൈ 16 ആകുമ്പോഴേക്കും മിക്കവാറും എല്ലാ വിമാനാവശിഷ്ടങ്ങളും ഏറെ ശരീരഭാഗങ്ങളും കടലിന്റെ ആഴങ്ങളിൽനിന്ന് വീണ്ടെടുത്തുകഴിഞ്ഞിരുന്നു.
എന്ത്? എങ്ങനെ?...
എന്താണ് സംഭവിച്ചത് എന്ന പരമപ്രധാനമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണവും ഇതിനിടെ തുടങ്ങിയിരുന്നു. ലോക വ്യോമയാന ചരിത്രത്തിൽ ഏറ്റവും സങ്കീർണമായതിലൊന്ന് എന്നു പറയാവുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രണ്ടു രാജ്യങ്ങൾ പരസ്പരം ചോദ്യംചെയ്യുകകൂടി ചെയ്തിരുന്നു എന്നതും ഈ അപകടത്തിന്റെ പ്രത്യേകതയായി.
വിമാനത്തിനുള്ളിൽ തീപിടിത്തമുണ്ടായി എന്ന സൂചന ആദ്യമേ ലഭിച്ചിരുന്നതിനാൽ ബോംബ് സ്ഫോടനം, ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് തീപിടിത്തം, മിസൈൽ ആക്രമണം, പൈലറ്റുമാരുടെ പിഴവ് തുടങ്ങിയവയായിരുന്നു സംശയപ്പട്ടികയിൽ ആദ്യം മുതൽ ഉണ്ടായിരുന്നത്. റഡാറിൽനിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് വിമാനം ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുവെന്നും പിന്നെ 37,000 അടിയിൽനിന്ന് പൊടുന്നനെ താഴേക്കു പതിക്കുകയായിരുന്നുവെന്നുമുള്ള കാര്യങ്ങളും അന്വേഷകർ കണക്കിലെടുത്തു.
വിമാനത്തിൽ തീയുണ്ട് എന്ന് ക്യാപ്റ്റൻ പറയുന്നതും അത് നേരിടാനുള്ള ശ്രമവും എല്ലാം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ ഉണ്ടായിരുന്നു. ACARSൽ കിട്ടിയതിനു സമാനമായ തകരാർ രേഖകളെല്ലാം ഡിഎഫ്ഡിആറിൽ നിന്ന് കിട്ടി. കൂടാതെ, വിമാനത്തിന്റെ അവസാന നിമിഷങ്ങളിലെ വേഗവും ഉയരവും ദിശയും എല്ലാം.
ഭീകരാക്രമണത്തിനും ബോംബ് സ്ഫോടനത്തിനുമൊന്നും തെളിവില്ലെന്ന നിലപാടായിരുന്നു അപകടം അന്വേഷിച്ച രണ്ടു രാജ്യങ്ങളിലൊന്നായ ഫ്രാൻസിന്റേത്. ഒരു ഭീകരസംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്നതും, സ്ഫോടനമുണ്ടായി എന്നത് സാധൂകരിക്കുന്നതായിരുന്നില്ല വിമാനാവശിഷ്ടങ്ങളുടെ ഘടനയും ചിതറിയ രീതിയുമെന്നതും ഫ്രാൻസ് ചൂണ്ടിക്കാട്ടി.
കോക്പിറ്റിനുള്ളിൽ തീപിടിത്തമുണ്ടായി എന്നതാണ് പിന്നെ പരിഗണിച്ചത്. ഫ്രാൻസ് കൂടുതൽ പിന്തുണച്ചതും ഇതിനെയാണ്. ACARSൽ കിട്ടിയ സന്ദേശങ്ങളും കോക്പിറ്റ് വോയ്സ് റെക്കോർഡറും വിമാനാവശിഷ്ടങ്ങളിലെ തീയുടെയും പുകയുടെയും ലക്ഷണവും റഡാർ രേഖകളും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഫ്രാൻസ് പറഞ്ഞു.
കോക്പിറ്റിനു സമീപത്തുനിന്ന് ഏതോ കാരണംകൊണ്ട് ഉണ്ടായ തീ, എമർജൻസി ഓക്സിജൻ മാസ്കിൽനിന്നു പരന്ന ഓക്സിജനിൽ ആളിക്കത്തുകയും ആദ്യം കോക്പിറ്റ് മുഴുവൻ വ്യാപിക്കുകയും ചെയ്തപ്പോൾ പൈലറ്റുമാർ അപകടപ്പെടുകയോ ബോധരഹിതരാവുകയോ ചെയ്തു. പിന്നെ തീ വിമാനം മൊത്തം വ്യാപിച്ചു. വിമാനം കത്തിപ്പടർന്ന് കടലിൽ വീഴുകയും ചെയ്തു- ഈ നിഗമനത്തിൽ ഫ്രാൻസ് അവസാനംവരെ ഉറച്ചുനിന്നു.
അല്ലെന്ന് ഈജിപ്ത്
എന്നാൽ, അപകടംനടന്ന് എട്ടുകൊല്ലം കഴിഞ്ഞ്, 2024ൽ പുറത്തിറക്കിയ അവസാന റിപ്പോർട്ടിൽ ഈജിപ്ത് മുഖ്യകാരണമായി പറഞ്ഞത് കോക്പിറ്റിനുപിന്നിലെ ഗാലിയിൽ നടന്ന ഒരു പൊട്ടിത്തെറിയാണ്. പൊട്ടിത്തെറിയിൽ തീപടർന്നു, ഓക്സിജന്റെ സാന്നിധ്യം തീ ആളാൻ സഹായിച്ചു, വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലായി, വിമാനം കടലിൽ വീണു- ഈജിപ്ത് ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ രണ്ടു കാര്യങ്ങൾ ഫ്രാൻസിനും ഈജിപ്തിനും വിശദീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല: എങ്ങിനെയാണ് കോക്പിറ്റിൽ തീപിടിത്തമുണ്ടായതെന്ന് ഫ്രാൻസിനും ഗാലിയിൽ പൊട്ടിത്തെറിയുണ്ടായത് എങ്ങിനെയെന്ന് ഈജിപ്തിനും!
പൊട്ടിത്തെറിയുണ്ടായി എന്ന വാദം ഉറപ്പിക്കാൻ, അന്വേഷണത്തിനിടെ ഈജിപ്ത് കണ്ടെത്തിയ പലതും തെറ്റാണെന്ന് ഫ്രാൻസ് തെളിയിച്ചുകൊണ്ടിരുന്നത് അന്വേഷണം നീണ്ടുപോകാൻ കാരണമായി. ശരീരാവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഈജിപ്ത് 2016ൽ പറഞ്ഞത് തെറ്റായിരുന്നുവെന്ന്, സ്വന്തമായി നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് വാദിച്ചു. വിമാനത്തിന്റെ പൈലറ്റുമാർ കുറ്റക്കാരാണ് എന്നതിന്റെ സൂചനയും അവർ പുറത്തുവിട്ടിരുന്നു.
കോക്പിറ്റിൽ പുകവലി നിരോധിച്ചിട്ടില്ലായിരുന്ന ഈജിപ്ത്എയർ വിമാനത്തിന്റെ പൈലറ്റുമാരിൽ ആരോ ഒരാൾ വലിച്ച സിഗരറ്റിൽ നിന്നാകാം തീപടർന്നതെന്ന ഈ വാദവും തെളിയിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. ഇതിനിടെ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ 2019ൽ വന്ന ഒരു വാർത്തയും ഏറെ ചർച്ച ചെയ്യപ്പെട്ടു. തീപിടിത്തമുണ്ടായി എന്ന് ക്യാപ്റ്റൻ യാത്രക്കാരോട് അനൗൺസ് ചെയ്യുന്നതായി കേൾക്കുന്നതിനു മുമ്പ്, വായു പുറത്തേക്കു ചീറ്റിവരുന്നതു പോലെയുള്ള ശബ്ദം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ കേൾക്കാമെന്നും അത് ഓക്സിജൻ ലീക്കാണ് എന്നുമായിരുന്നു വാർത്ത.
എന്നാൽ അപ്പോഴും ഒരു ചോദ്യം ബാക്കിയായി- ഓക്സിജൻ ലീക്കിനു മുന്നേ തീപിടിത്തമുണ്ടായത് എങ്ങനെ? എന്തായാലും, അപകടകാരണം കൃത്യമായി എന്നെങ്കിലും കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കാനാവാത്ത വിമാനദുരന്തങ്ങളുടെ നീണ്ട പട്ടികയിൽ ഒരെണ്ണം കൂടിയാവുകയായാണ് 2016ലെ ഈജിപ്ത് എയർ ദുരന്തം.
SUNDAY DEEPIKA
"എന്റെ മകന്റെ അമ്പതാം പിറന്നാളാണ് 19ന്. അവന് എനിക്കൊപ്പം ഏഴു വയസുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ഏഴു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് എന്നും എന്റെ മനസിൽ. അവന് എന്റെകൂടെ നടക്കുന്നതും വരച്ച ചിത്രങ്ങള്‍ കാണിക്കുന്നതും ഞാന്‍ അവന് കഥകളും പാട്ടുമൊക്കെ പറഞ്ഞുകൊടുക്കുന്നതും എല്ലാം.. അവനെ 50കാരനായി കാണാന്‍ എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല...' സ്വീകരണമുറിയില്‍ വച്ചിരിക്കുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മകന്റെ പ്രതിമയില്‍ തലോടിക്കൊണ്ട് ഇതുപറയുമ്പോള്‍ ചിന്നമ്മ ജോസഫ് എന്ന അമ്മയുടെ കണ്ണുകളില്‍ നനവുപടര്‍ന്നു...
കാല്‍ലക്ഷത്തിലേറെ ചിത്രങ്ങള്‍ വരച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി കടന്നുപോയ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ അമ്മയായ ചിന്നമ്മയുടെ ജീവിതം മകന്റെ ഓർമകളിലൂടെയാണ് ഒഴുകുന്നത്. ആറു വര്‍ഷംമുമ്പ് ഭര്‍ത്താവ് സിഫ്ട് ഉദ്യോഗസ്ഥനായിരുന്ന എം.ടി. ജോസഫും ജീവിതത്തില്‍നിന്ന് പറന്നകന്നതോടെ ഈ അമ്മ ഒറ്റയ്ക്കാണ്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലെ ക്ലിന്റ് എന്ന വീട്ടില്‍ മകന്റെ ചിത്രങ്ങളുടെ ശേഖരം ചിന്നമ്മ നിധിപോലെ സൂക്ഷിക്കുന്നു. ആ അമ്മമനസ് വായിക്കാം...
ക്ലിന്റ് എന്ന അദ്ഭുതപ്രതിഭ
1976 മേയ് 19ന് എറണാകുളം മാര്‍ക്കറ്റ് റോഡ് മുല്ലപ്പറമ്പില്‍ എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും മകനായിട്ടായിരുന്നു ക്ലിന്റിന്റെ ജനനം. അവൻ ഇന്നു ജീവിച്ചിരുന്നെങ്കിൽ 19ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ബാസ്കറ്റ് ബോള്‍ താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്. തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായപ്പോള്‍ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോര്‍ത്തിണക്കിയ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന പേരിട്ടു.
ആറുമാസം പ്രായമുള്ളപ്പോൾ കൈയില്‍ കിട്ടിയ കല്ലുകഷണംകൊണ്ട് ഭിത്തിയില്‍ വൃത്തംവരച്ച് അവന് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തി. പിന്നീടങ്ങോട്ട് പക്ഷികളും മൃഗങ്ങളും ഉത്സവങ്ങളുമെല്ലാം ആ വരകളില്‍ നിറഞ്ഞു. അമ്മ പറഞ്ഞുകൊടുക്കുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളെല്ലാം ക്ലിന്റിന്റെ ഭാവനയിലൂടെ വരകളായി പുനര്‍ജനിച്ചു. ഗണപതിയുടെയും ഭദ്രകാളിയുടെയും വിവിധ ഭാവങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളായി. ഭഗവാന്റെ വിശ്വരൂപംമുതല് ശരശയ്യവരെ ആ കുരുന്ന് വരച്ചെടുത്തു. എവിടെ ചിത്രരചനാ മത്സരമുണ്ടെങ്കിലും ചിന്നമ്മയും ജോസഫും മകനെ കൊണ്ടുപോകും. ഒന്നാം സമ്മാനവുമായിട്ടായിരിക്കും ക്ലിന്റിന്റെ മടക്കം.
ചായക്കൂട്ടുകള്‍ തട്ടിത്തെറിപ്പിച്ച്...
2,522 ദിവസങ്ങള്‍ മാത്രമാണ് ക്ലിന്റ് ഈ ഭൂമിയില്‍ ജീവിച്ചത്. മൂന്നാംവയസില്‍ പനിക്കു മാറിനല്‍കിയ മരുന്നാണു മകനെ വൃക്കരോഗിയാക്കിയതെന്നും പിന്നീടു മരണത്തിലേക്കു നയിച്ചതെന്നും ചിന്നമ്മ ഓര്‍ക്കുന്നു. "ഏഴു വയസുകഴിഞ്ഞാല്‍ പിന്നെ പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാലതിനു കാത്തുനില്‍ക്കാതെ ഏഴാംപിറന്നാളിന് ഒരു മാസം മുന്നേ ക്ലിന്റ് ഞങ്ങളെ വിട്ടകന്നു'- ചിന്നമ്മ പറഞ്ഞു. 1983 ഏപ്രില്‍ 15നാണ് നിറമുള്ള ഓര്‍മകള്‍ ബാക്കിയാക്കി ക്ലിന്റ് ഈ ലോകത്തോടു വിടപറഞ്ഞത്. എന്നാല്‍ ആ ചെറിയ കാലയളവില്‍ ക്ലിന്റ് വരച്ചുതീര്‍ത്തത് 25,000 ചിത്രങ്ങൾ...
ക്ലിന്റിനായൊരു മുറി
കലൂരിലെ വീട്ടിലെ മുകളിലത്തെ നിലയില്‍ ചിന്നമ്മ ഒരു മുറി ക്ലിന്റിനായി ഒരുക്കിയിട്ടുണ്ട്. അവൻ വരച്ച ചിത്രങ്ങള്‍ മൂന്നു പെട്ടികളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ക്ലിന്റ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൈക്കിള്‍, ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, മത്സരങ്ങളിലെ വിജയങ്ങളില്‍ ലഭിച്ച ട്രോഫികള്‍... ഇതെല്ലാം ആ മുറിയില്‍ ഭദ്രം. ചിത്രങ്ങളുടെ സംരക്ഷണത്തിനായി ക്ലിന്റ് ഫൗണ്ടേഷന് എന്ന പേരില്‍ ഒരു ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. ക്ലിന്റ് കഴുത്തില്‍ അണിഞ്ഞിരുന്ന മാല അവന്റെ ശില്പത്തില് ചാര്‍ത്തിയിരിക്കുന്നു. പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന്റെ ഫോട്ടോയ്ക്കു മുന്നില്‍ ചിന്നമ്മ എന്നും പുഷ്പങ്ങള്‍ വയ്ക്കും.
2019 ലായിരുന്നു ഭര്‍ത്താവിന്റെ മരണം. അതുവരെ ഞങ്ങള്‍ക്കൊപ്പം നിന്നിരുന്ന ഒരു ബന്ധു മൂന്നു ലക്ഷത്തിലധികം രൂപ ഞങ്ങളില്‍നിന്ന് തട്ടിയെടുത്തു. അതുകൊണ്ട് ആരെയും എനിക്കിപ്പോള്‍ വിശ്വാസമില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ട്. ജോലിക്കാരെ വീട്ടില്‍ നിര്‍ത്താന്‍പോലും എനിക്ക് ഭയമാണ്. എന്റെ മകന്റെ ചിത്രങ്ങള്‍ നിധിപോലെയാണ് ഞാന്‍ സൂക്ഷിക്കുന്നത്. മറ്റൊരാള്‍ വന്നാല്‍ അതില്‍ വല്ലതും നഷ്ടമാകുമോയെന്ന് വല്ലാതെ ഭയമുണ്ട്'- ചിന്നമ്മ പറഞ്ഞു. ചിന്നമ്മയുടെ 34-ാം വയസിലാണ് മകനെ നഷ്ടമായത്. ക്ലിന്റിന്റെ മരണശേഷം ലക്ഷ്മിക്കുട്ടി എന്ന തത്തയും കണ്ണനെന്നു പേരിട്ടു വിളിച്ച അണ്ണാനും ഇവരുടെ ജീവിതത്തിന് കുറച്ചുകാലം നിറംനല്കിയിരുന്നു.
ക്ലിന്റ് ആര്‍ട്ട് ഗാലറി
ക്ലിന്റിന്റെ സ്മാരകമായി കൊച്ചിയില്‍ ജിസിഡിഎ ആസ്ഥാന മന്ദിരത്തിനു പിന്നിലെ ഗാന്ധിനഗര്‍ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാംനിലയില്‍ 3,500 ചതുരശ്രയടിയില്‍ ആര്‍ട്ട് ഗാലറിയുണ്ട്. ക്ലിന്റ് വരച്ചതില്‍ തെരഞ്ഞെടുത്ത 101 ചിത്രങ്ങളുടെ പകര്‍പ്പാണു ഫ്രെയിം ചെയ്തു ഗാലറിയില്‍ വച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വരച്ചതിനെക്കുറിച്ച് ചിന്നമ്മ പറഞ്ഞ അനുഭവങ്ങളും, അവയെക്കുറിച്ചുള്ള ലഘു വിവരണങ്ങളും വായിക്കാനും ഇവിടെ കഴിയും.
"എന്റെ കാര്യങ്ങള്‍ ഞാന്‍ തനിച്ചുതന്നെയാണ് ചെയ്യുന്നത്. മുമ്പ് ഭര്‍ത്താവിന്റെ നിഴല്‍പറ്റി നടന്നിരുന്ന ഞാനിന്ന് എല്ലാം സ്വന്തമായി ചെയ്യാന്‍ ശീലിച്ചു. എനിക്ക് സങ്കടമില്ല. കാരണം അച്ഛനും മകനും ഒന്നിച്ചുണ്ടല്ലോ. മുമ്പ് ക്ലിന്റ് തനിച്ചായിരുന്നു. ഇപ്പോള്‍ അവന്റെ പ്രിയപ്പെട്ട "പപ്പു' അവനൊപ്പമുണ്ട്. ഏതുലോകത്തായാലും അവര്‍ രണ്ടാളും ഹാപ്പിയായിട്ട് ഇരിക്കുന്നുണ്ടാകും. ഇനി ഞാന്‍ അങ്ങോട്ട് ചെന്നാല്‍ മതിയല്ലോ.... മകന്റെയും ഭര്‍ത്താവിന്റെയും ഓര്‍മകളില്‍ 73കാരിയായ ചിന്നമ്മ പറഞ്ഞുനിര്‍ത്തുന്നു.
SUNDAY DEEPIKA
ചിന്താവിഷയം
ഗ്രീക്ക് കവിയായ ഹോമർ മൂവായിരം വർഷംമുന്പ് രചിച്ച മഹാകാവ്യമാണ് ഒഡിസ്സി. ട്രോജൻ യുദ്ധത്തിനുശേഷം ഗ്രീക്ക് യുദ്ധവീരനായ ഒഡിസ്യസ് സ്വന്തം നഗരമായ ഇത്താക്കയിലേക്കു നടത്തുന്ന മടക്കയാത്ര വിവരിക്കുന്നതാണ് ഈ മഹത്തായ കൃതി. ഗ്രീക്കുകാരും ട്രോജൻ നഗരവും തമ്മിലായിരുന്നു യുദ്ധം. ഈ യുദ്ധത്തിൽ അഗമെംനോണ്‍ സൈന്യത്തിന്റെ മുഖ്യനായകനായിരുന്നു. അക്കിലീസ് ആയിരുന്നു ഏറ്റവും ശക്തനായ യോദ്ധാവ്. എന്നാൽ ഒഡിസ്യസിന്റെ ബുദ്ധിശക്തിയും തന്ത്രപരമായ നീക്കങ്ങളുമാണ് യുദ്ധം വിജയിപ്പിച്ചത്. ആ കഥയാണ് അദ്ദേഹം രൂപകല്പനചെയ്ത് ആവിഷ്കരിച്ച ട്രോജൻ കുതിരയുടെ കഥ.
ഗ്രീക്കുകാരും ട്രോജൻ നഗരവും തമ്മിലുള്ള യുദ്ധം പത്തുവർഷം നീണ്ടുനിന്നു. ട്രോജൻ നഗരത്തിന്റെ പ്രതിരോധം തകർക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഗ്രീക്ക് പോരാളികൾക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചില്ല. അപ്പോഴാണ് തടികൊണ്ട് ഭീമാകാരനായ ഒരു കുതിരയെ നിർമിച്ച് അതിനുള്ളിൽ മുപ്പതു യോദ്ധാക്കളെ ഒളിപ്പിച്ച് അവർ ട്രോജൻ നഗരത്തിൽ കടക്കുകയും അതേത്തുടർന്ന് ഗ്രീക്കുകാർ ട്രോജൻ നഗരത്തെ തോൽപ്പിക്കുകയും ചെയ്തത്.
യുദ്ധം ജയിച്ചശേഷം ഒഡിസ്യസ് തന്റെ രാജ്യത്തേക്കുള്ള മടക്കയാത്ര ആരംഭിച്ചു. എന്നാൽ ആ മടക്കയാത്രയാകട്ടെ പത്തുവർഷം നീണ്ടുനിന്നു. പല പരീക്ഷണങ്ങളും പ്രലോഭനങ്ങളും നിറഞ്ഞ യാത്രയായിരുന്നു അത്. യാത്രയ്ക്കിടയിൽ ഒഡിസ്യസും കൂട്ടരും ഒരു ദ്വീപിലെത്തി. അവിടെ താമസിച്ചിരുന്ന ആളുകൾ വളരെ സൗമ്യരായിരുന്നു. അവർ അതിഥികൾക്ക് ലോട്ടസ് എന്ന വിചിത്ര പഴം നൽകി. മറവിയും മയക്കവും സൃഷ്ടിക്കുന്ന ഒരു പഴമായിരുന്നു അത്.
ലോട്ടസ് പഴം കഴിച്ച ഒഡിസ്യസിന്റെ പോരാളികൾ അതിവേഗം അവരുടെ ഭൂതകാലം മറന്നു. വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം അവർക്ക് ഇല്ലാതായി. ലോട്ടസ് പഴം നൽകിയ സുഖാനുഭൂതിയിൽ അവർ ലയിച്ചു. അവിടെ തുടർന്നു ജീവിക്കണമെന്ന് അവർ മോഹിച്ചു. എന്നാൽ ഒഡിസ്യസ് അതിവേഗം അപകടം മണത്തറിഞ്ഞു. അദ്ദേഹം ഉണർന്നു പ്രവർത്തിച്ചു. തന്റെ പോരാളികളെ ബലമായി വലിച്ചിഴച്ച് കപ്പലിലേക്കു കൊണ്ടുപോയി അവിടെ കെട്ടിയിട്ടു. അതേത്തുടർന്നാണ് അദ്ദേഹം മടക്കയാത്ര വീണ്ടും ആരംഭിച്ചത്. ആ ദ്വീപിൽ തുടർന്നാൽ അവർ ഒരിക്കലും വീട്ടിലേക്കു മടങ്ങില്ലെന്ന് ഒഡിസ്യസിന് അറിയാമായിരുന്നു. കാരണം അവർ ഒരു സ്വപ്നലോകത്തിൽ മുങ്ങിപ്പോയിരുന്നു.
ഈ കഥ നൂറ്റാണ്ടുകളായി കലാകാരന്മാരെയും എഴുത്തുകാരെയും ഏറെ ആകർഷിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കവിയായ ആൽഫ്രഡ് ടെന്നിസണ്‍ ഈ കഥയെ ആധാരമാക്കിയാണ് "ദി ലോട്ടസ് ഈറ്റേഴ്സ്' എന്ന കവിത രചിച്ചത്. ഉത്തരവാദിത്വങ്ങളിൽനിന്നും ജീവിതത്തിന്റെ യാഥാർഥ്യങ്ങളിൽനിന്നും അകന്നുമാറി സ്വപ്നലോകത്തിൽ മുങ്ങിപ്പോകുന്നവരെയാണ് ടെന്നിസണ്‍ ഈ കവിതയിൽ അവതരിപ്പിക്കുന്നത്.
ബ്രിട്ടീഷ് സംഗീതജ്ഞനായ ഹ്യൂബെർട്ട് പാരി ഈ കവിതയെ ആധാരമാക്കി ഒരു ഓർക്കെസ്ട്രയ്ക്ക് രൂപംനൽകിയിട്ടുണ്ട് എന്നത് ഈ കഥയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു. റിക്ക് റിയോർഡൻ എഴുതിയ "ദ ലൈറ്റ്നിംഗ് തീഫ്' എന്ന നോവലിൽ ഒരു ലോട്ടസ് ഹോട്ടൽ ആൻഡ് കസീനോ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഹോട്ടലിലെ വിനോദങ്ങളിൽ മുഴുകിക്കിടക്കുന്നവർക്ക് സമയംപോകുന്നത് അറിയുന്നില്ല. എന്നാൽ അതുവഴി അവരുടെ ജീവിതം പാഴായിപ്പോകുന്നു.
1935ൽ സ്റ്റാൻലി വെയ്ൻബൗം എഴുതിയ "ദി ലോട്ടസ് ഈറ്റേഴ്സ്' എന്ന ഒരു കഥയുണ്ട്. ഈ കഥയിൽ സസ്യസ്വഭാവമുള്ള ബുദ്ധിജീവികളെയാണ് അവതരിപ്പിക്കുന്നത്. മന്ദഗതിയിലുള്ള ജീവിതം നയിക്കുന്ന ഈ ജീവികൾക്ക് പോരാട്ടവീര്യമോ ലക്ഷ്യബോധമോ ഇല്ല.
ഹോമർ പറയുന്ന ലോട്ടസ് ദ്വീപിന്റെ കഥയും ആ കഥയെ അനുകരിച്ച് പിന്നീടു പ്രത്യക്ഷപ്പെട്ട മറ്റു സാഹിത്യസൃഷ്ടികളും നൽകുന്നത് ഒരേ സന്ദേശംതന്നെയാണ്. അതായത് മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ഭീഷണി കഷ്ടപ്പാടോ പരാജയമോ അല്ല. പ്രത്യുത, ലക്ഷ്യബോധമില്ലാത്ത സുഖാന്വേഷണമാണ്.
ഇന്നത്തെ മനുഷ്യനും ജീവിതത്തിൽ സുഖം അന്വേഷിക്കുന്നു. ചിലർ അതു സന്പത്തിൽ കണ്ടെത്തുന്പോൾ മറ്റു ചിലർ അധികാരത്തിലും സ്ഥാനമാനങ്ങളിലുമാണ് അതു ദർശിക്കുക. വേറേ ചിലരാകട്ടെ പ്രശസ്തിയുടെ പിന്നാലെയാണ് പായുന്നത്. സോഷ്യൽ മീഡിയയുടെയും മറ്റും മായാജാലത്തിൽ മയങ്ങിപ്പോകുന്നവരും ഏറെയാണ്.
ഇന്നത്തെ ലോകം മനുഷ്യനു നൽകുന്ന ലോട്ടസ് ഫലങ്ങൾ വേറേയുമുണ്ട്. ധാർമികത മറന്നു ജീവിക്കാൻ ഈ ഫലങ്ങൾ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഒന്നും തെറ്റല്ല എന്ന ചിന്താഗതിയോടെ ജീവിക്കാനും അങ്ങനെ നൈമിഷിക സുഖം തേടുവാനും അതു കാരണമാകുന്നു. തന്മൂലം സംഭവിക്കുന്നത് എന്താണെന്നോ? ജീവിതത്തിൽ ദിശാബോധം നഷ്ടപ്പെടുന്നു. ബന്ധങ്ങൾ ക്ഷയിച്ചുപോകുന്നു. സ്വപ്നങ്ങൾ മങ്ങുന്നു. ജീവിതം അർഥമില്ലാത്തതായി മാറുന്നു.
റോമൻ ചിന്തകനായ സെനക്ക ഒരിക്കൽ എഴുതി: ""നമുക്കു ജീവിക്കാൻ സമയം ധാരാളമുണ്ട്. എന്നാൽ നമ്മൾ അതു വെറുതെ കളയുന്നു.'' ഓസ്ട്രിയൻ സൈക്യാട്രിസ്റ്റായിരുന്ന വിക്ടർ ഫ്രാങ്കൽ എഴുതി: ""ജീവിക്കാൻ നമുക്കൊരു കാരണമുണ്ടെങ്കിൽ നാം ഏതു പ്രതിസന്ധിയും ധൈര്യപൂർവം നേരിടും. ശരിയായ ലക്ഷ്യബോധമില്ലാത്ത ജീവിതമാണ് പലരുടേയും.'' പക്ഷേ ആ ജീവിതം എത്ര സുഖകരമെന്നു തോന്നിയാലും അതിന്റെ അന്ത്യം വിനാശമായിരിക്കും.
ലോട്ടസ് ഈറ്റേഴ്സിന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നത് ജീവിതം ഒരു യാത്രയാണെന്നുള്ളതാണ്. സന്തോഷവും സമാധാനവും നിറഞ്ഞുനിൽക്കുന്ന ഭവനത്തിലേക്കുള്ള ഒരു മടക്കയാത്ര. ആ യാത്രയ്ക്കിടയിൽ ശരിയായ സന്തോഷം അനുഭവിക്കുന്നതിൽ തെറ്റില്ല. എന്നാൽ സുഖം തേടലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ യാത്ര ശരിയായ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ലെന്നതാണ് വസ്തുത.
തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്ന സെന്റ് അഗസ്റ്റിൻ എഴുതി: ""ദൈവമേ, അങ്ങേക്കായി നീ ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ എത്തുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും.'' നാം ദൈവത്തിൽനിന്നാണല്ലോ വരുന്നത്. നാം മടങ്ങുന്നതും ദൈവത്തിലേക്കുതന്നെ. ഇതു മറക്കാതെവേണം നാം ജീവിക്കാൻ.
ലോട്ടസ് പഴം നൽകിയ നൈമിഷികസുഖത്തിന് അടിമകളായി ജീവിക്കാൻ ഒഡിസ്യസ് തന്റെ പോരാളികളെ അനുവദിച്ചില്ല. അവരെ സ്വന്തം ഭവനങ്ങളിൽ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അവരെ വലിച്ചിഴച്ചു കൊണ്ടുപോയത്. നമ്മെയും നമ്മെപ്പോലെ മറ്റുള്ളവരെയും യഥാർഥ ഭവനമായ സ്വർഗത്തിലെത്തിക്കണമെന്നുള്ളതായിരിക്കട്ടെ നമ്മുടെ ആത്യന്തിക ജീവിതലക്ഷ്യം. അപ്പോൾ യാത്രയ്ക്കിടയിൽ നാം ലോട്ടസ് ഫലം തേടി പോവില്ല.
Editorial
തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട ബിജെപി സർക്കാർ തനിനിറം പുറത്തെടുത്തു. പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ വർധിപ്പിച്ചു. എണ്ണക്കന്പനികൾക്കു നഷ്ടമായതിനാൽ പിടിച്ചുനിൽക്കാനാകുന്നില്ലത്രേ. ജനം എവിടെ പിടിച്ചുനിൽക്കും? രാജ്യത്ത് വിലക്കയറ്റത്തോതും പണപ്പെരുപ്പവും വർധിച്ച് അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുകയറുന്നതിനിടെയാണ് ഇന്നലെ കേന്ദ്രം എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുന്നത്.
നാലു വർഷത്തോളം സർക്കാർ വില വർധിപ്പിച്ചില്ലെന്നാണു പറയുന്നത്. ദുർവ്യാഖ്യാനമാണ്. കൂട്ടിയില്ലെന്നല്ല, ആഗോളവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ കുറച്ചില്ലെന്നാണു പറയേണ്ടത്. മന്ത്രിമാരെയും എണ്ണക്കന്പനി ഉദ്യോഗസ്ഥരെയുമൊന്നും ഒരു വർധനയും ബാധിക്കില്ല. സാധാരണക്കാരുടെ വരുമാനം കുറഞ്ഞു, ജീവിതച്ചെലവ് കൂടി. അതൊന്നും സർക്കാരിന് അറിയേണ്ടെന്നാണോ പറയുന്നത്?
പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയിലധികവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു. പെട്രോളിന് കൊച്ചിയിൽ 108.62, ഡീസലിനു 97.55 രൂപ. എണ്ണക്കന്പനികൾ സർക്കാരിനോട് കൂടുതൽ വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇനിയും പ്രഹരിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഗാർഹിക പാചകവാതക വിലവർധനയുടെ ഭീതി വേറെ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം തെരഞ്ഞെടുപ്പിനുമുന്പ് ആവർത്തിക്കുകയായിരുന്നു. ആരുടേതായിരുന്നു തെറ്റായ പ്രസ്താവന? വോട്ടെണ്ണാൻപോലും കാത്തുനിൽക്കാതെ വാണിജ്യ പാചകവാതകത്തിനു ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കി.
19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഇരുട്ടടി. വാഹനമോടിക്കാൻ ചെലവേറുമെന്നത് ഇതിന്റെ ഏറ്റവും ചെറിയ ആഘാതമാണ്. അവശ്യവസ്തുക്കൾ ഉൾപ്പെടെ സകലതിനും വീണ്ടും വില കൂടുമെന്നതാണ് യഥാർഥ പ്രശ്നം. ജനങ്ങളോടു കൂടുതൽ പണം ആവശ്യപ്പെടുന്ന സർക്കാർ, വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വരുമാനത്തിൽ കുറവുണ്ടായവർ അത് എവിടെനിന്നെടുത്തു തരുമെന്ന് ചിന്തിക്കുന്നില്ല.
കേരളത്തിൽ പച്ചക്കറിക്കും കോഴിയിറച്ചിക്കും ഉൾപ്പെടെ വില കുതിച്ചുകയറി. ഇനിയതു വീണ്ടും വർധിച്ചേക്കും. ഹോട്ടലുകൾ പലതും അടഞ്ഞു. ചിലത് ഇനി തുറക്കില്ല. ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിത തൊഴിലാളികൾ, ആശമാരെപ്പോലെ തുച്ഛവരുമാനക്കാർ, കർഷകർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ, ചെറുകിട കച്ചവടക്കാർ... എന്നിവരുടെ ജീവിതം ദുഃസഹമായി. തിങ്കളാഴ്ച അധികാരമേൽക്കുന്ന സംസ്ഥാന സർക്കാരിനും ബാധ്യതയേറി. നാലു വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വെറും മൂന്നു രൂപ വർധിപ്പിച്ചതെന്ന ‘വേദനസംഹാരി ഗുളിക’യും വിതരണം ചെയ്യുന്നുണ്ട്. പക്ഷേ, അടുത്തയിടെ യുദ്ധം മുറുകുവോളം ആഗോള മാർക്കറ്റിൽ എണ്ണവില കൂപ്പുകുത്തിക്കിടക്കുകയായിരുന്നു. അപ്പോഴൊന്നും വില കുറച്ചില്ലെന്നുള്ള വസ്തുത മറച്ചുവയ്ക്കാനാകുമോ? 2022 മുതൽ പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരിക്കുകയാണെന്നാണ് ഭാഷ്യം.
2022 മുതൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുവോളം അസംസ്കൃത എണ്ണവില വീപ്പയ്ക്ക് ശരാശരി 70 യുഎസ് ഡോളറായിരുന്നു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 108 ഡോളർ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപയും ഡീസല്‍ വില 48-49 രൂപയുമായിരുന്നെന്ന്, അന്നു കാളവണ്ടിസമരം നടത്തിയ ബിജെപിയെ ഓർമിപ്പിക്കട്ടെ. അവർ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70. നികുതി കൂട്ടിക്കൊണ്ടിരുന്നു. എന്നിട്ടിപ്പോൾ മൂന്നുമാസമായി ആഗോള വിപണിയിലെ വില വർധിച്ചപ്പോൾ വോട്ടെടുപ്പ് കഴിയാൻ കാത്തിരുന്നു.
രാജ്യത്ത് പണപ്പെരുപ്പം ഉയരുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 8.30 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചില്‍ ഇത് 3.88 ശതമാനമായിരുന്നു. വിലക്കയറ്റവും സ്വാഭാവികം. പൊറുതിമുട്ടുന്നത് ജനങ്ങളാണ്. ആഗോള വിലക്കയറ്റത്തിന്റെ പേരിൽ ഇവിടെ ഇന്ധനവില വർധിപ്പിക്കാൻ ഒരു ന്യായവുമില്ല. കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറച്ച് പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്.
ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെങ്കിൽ പരാജയം ജനങ്ങളോടു തുറന്നുപറയണം. അല്ലാതെ, ചരിത്രത്തിലില്ലാത്തവിധം കൂട്ടിയ നികുതിയും സർക്കാരിന്റെയോ എണ്ണക്കന്പനികളുടെയോ ആർഭാടങ്ങളും ചെലവുമൊന്നും കുറയ്ക്കാതെ ജനങ്ങളോടു സഹിച്ചോളാൻ പറയുന്നത് ക്രൂരതയാണ്; കഴിവില്ലായ്മയാണ്.
Editorial
ഭാഗികമായൊരു ലോക്ഡൗണിന്റെ ഓർമയിലേക്കു തള്ളിവിടുന്നതെങ്കിലും, ഇന്ധന ഉപയോഗത്തിലുൾപ്പെടെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കേണ്ടതാണ്. ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം നടത്തിയത്. കൊടുംവേനലിൽ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ അടുത്തിടെ കേരളത്തിൽ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അത്രപോലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത യുദ്ധത്തിന്റെ ആഗോള പ്രതിസന്ധിയാണ് ഇന്ധനക്കടത്തിലുൾപ്പെടെ സംജാതമായിരിക്കുന്നത്. അതേസമയം, ഈ മുന്നറിയിപ്പ് ഇന്ധന വിലവർധനയുടെ മുന്നോടിയോ ന്യായീകരണമോ ആണെങ്കിൽ ജനദ്രോഹമാണ്.
വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം നടപ്പിലാക്കുക, ആഡംബരത്തിനായി സ്വർണം വാങ്ങിക്കൂട്ടാതിരിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് അസംസ്കൃത എണ്ണവില ഉയരുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാവുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നതാണ് പ്രശ്നം. എണ്ണ-സ്വർണം ഇറക്കുമതി വിനിമയം ഡോളറിലാണ് നടത്തുന്നത്. എണ്ണ ഇറക്കുമതി ചെയ്യാതിരിക്കാനാകില്ല.
പക്ഷേ, ആഡംബരത്തിനും നിക്ഷേപത്തിനുമായുള്ള സ്വർണമെടുക്കൽ പരിമിതപ്പെടുത്തിയാൽ, കൂടുതൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതു തടയാം. വ്യക്തികേന്ദ്രീകൃത ജീവിതം സുഖകരവും സൗകര്യപ്രദവുമെങ്കിലും ചെലവേറിയതാണ്. കാറുകളിൽ ഒന്നിലേറെ ആളുകൾ യാത്ര ചെയ്യുന്നതും അതു പ്രായോഗികമല്ലാത്തിടത്ത് ബസും ട്രെയിനും മെട്രോയും ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നതുമൊക്കെ ചെലവ് കുറയ്ക്കുകയും രാജ്യത്തിന്റെ സാന്പത്തിക സുരക്ഷയ്ക്കു ഗുണകരമാകുകയും ചെയ്യും. തദ്ദേശീയ ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും വിദേശനാണ്യശേഖര ശോഷണത്തെ നിയന്ത്രിക്കും. ഇതു രാജ്യത്തോടുള്ള പ്രതിബദ്ധതയായി എല്ലാവരും കണക്കിലെടുക്കേണ്ടതാണ്.
വിദേശ വിനിമയശേഷിയെയും സാന്പത്തികസുരക്ഷയെയും യുദ്ധം കൂടുതലായി ബാധിക്കുമെന്ന നിരീക്ഷണം സർക്കാരിനുണ്ടായിരിക്കാം. അതല്ലെങ്കിൽ ഇപ്പോൾതന്നെ വർധിച്ചിരിക്കുന്ന അസംസ്കൃത എണ്ണവിലയുടെ ഭാരം, നികുതി കുറച്ചു പരിഹരിക്കാതെ ജനങ്ങളിലേക്കു കൈമാറാനുള്ള ഒരുക്കവുമാകാം. പക്ഷേ, ആഗോളവില കൂപ്പുകുത്തിയ കാലത്ത് ജനങ്ങൾക്ക് ഇളവൊന്നും കൊടുക്കാതെ നികുതി വർധിപ്പിച്ചുകൊണ്ടിരുന്ന സർക്കാരിന് വിലവർധനയുടെ പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും ഗാർഹിക പാചകവാതകത്തിന്റെയും വില വർധിപ്പിക്കാൻ ന്യായീകരണമില്ല.
യുദ്ധം സർക്കാരിന്റെ ബാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, ജനങ്ങളുടെ ജീവിതച്ചെലവും ബാധ്യതകളും അതിലേറെ വർധിച്ചു. വരുമാനം കൂടിയിട്ടുമില്ല. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിൽനഷ്ടവുമൊക്കെ കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചുകഴിഞ്ഞു. ഇന്ധനവില വർധിപ്പിച്ചാൽ ഇനിയും കുതിച്ചുയരാനിരിക്കുന്ന ജീവിതച്ചെലവ് അവർക്കു യുദ്ധസമാനമാകും.
ദേശസ്നേഹം എന്നത് സൈനികരുടെ ത്യാഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പൗരന്മാരുടെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ഉൾക്കൊള്ളേണ്ട സമയമാണിത്. ഇത്തരം നിയന്ത്രണങ്ങളിലേക്കാണ് 12 വർഷംകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ വിമർശനം യുക്തിസഹമല്ല.
അങ്ങനെയാണെങ്കിൽ ലോകത്തെ ഏതാണ്ട് എല്ലാ ഭരണാധികാരികളും അവരുടെ രാജ്യത്തെ അത്തരമൊരു സാഹചര്യത്തിൽ എത്തിച്ചെന്നുകൂടി പറയേണ്ടിവരും. മാത്രമല്ല, അപക്വമതികളായ യുദ്ധകക്ഷികൾക്കു മുന്നിൽ അമിതാവേശവും എടുത്തുചാട്ടവും നടത്താത്ത നയതന്ത്രത്തിലൂടെ പരമാവധി ഇന്ധനം ഹോർമുസിലൂടെ കടത്തിക്കൊണ്ടുവന്ന രാജ്യമാണ് ഇന്ത്യ. ദുർവ്യാഖ്യാനങ്ങളെ ഭരണകൂട വിമർശനവുമായി ലയിപ്പിക്കുന്നത് പ്രതിപക്ഷ വിശ്വാസ്യതയിൽ വെള്ളം ചേർക്കുമെന്നും മറക്കരുത്.
ജനങ്ങൾ സ്വയം നിയന്ത്രണത്തിനു തയാറാകണം; സർക്കാർ ഇന്ധനവില വർധിപ്പിക്കുകയുമരുത്. ഈ രണ്ടു പ്രതിജ്ഞകൾ ഇന്നെടുത്താൽ നാളെ ഇരുട്ടിലാകില്ല. എണ്ണയൊഴിക്കാതിരുന്നാൽ യുദ്ധത്തീയണയ്ക്കാം. അവിടത്തെ യുദ്ധങ്ങളെ ഇവിടെ തോൽപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
Editorial
കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ലഭിച്ച ചരിത്രവിജയത്തിന്റെ ശോഭയിൽ മങ്ങലേൽക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം കാണാതിരിക്കരുത്. തെരഞ്ഞെടുപ്പു വരെയുള്ള കോൺഗ്രസ് നേതാക്കളുടെ യോജിപ്പും ആത്മവിശ്വാസവും ഫലമറിഞ്ഞതോടെ മറ്റൊരു തലത്തിലേക്കു മാറിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുമുന്പ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതിരുന്നത് കോൺഗ്രസിന്റെ വിജയത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അല്ലെങ്കിൽ തമ്മിലടിച്ചും സെൽഫ് ഗോളടിച്ചും തോറ്റുപോകുമായിരുന്നു. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി തർക്കിക്കുന്നുവെന്ന അവസ്ഥ അവർക്ക് വോട്ട് ചെയ്തവരോടുള്ള അവഹേളനമായി മാറുകയാണ്.
ഇത്തരമൊരവസ്ഥ കേരളത്തിൽ മാത്രമല്ല, വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലുൾപ്പെടെ പാർട്ടിക്കു ക്ഷീണമാകുമെന്നത് നേതൃത്വം ഗൗരവത്തിലെടുക്കണം. മുഖ്യമന്ത്രിയെ ചർച്ചകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനിക്കുന്നതുപോലെ ജനാധിപത്യവിരുദ്ധമാണ് യുക്തമായ തീരുമാനം സമയബന്ധിതമായി എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും.
വിജയശിൽപി, സീനിയോരിറ്റി, എംഎൽഎ ബലം- എല്ലാറ്റിനും ന്യായീകരണമുണ്ട്. അതൊന്നും അവഗണിക്കാവുന്നതുമല്ല. പക്ഷേ, മൂന്നു മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാകില്ല. എല്ലാ പരിഗണനകളെയും വിലയിരുത്തി എംഎൽഎമാരുടെയും ജനങ്ങളുടെയും മനസു വായിച്ചേ തീരുമാനമെടുക്കാനാകൂ. കോൺഗ്രസിനു സംഘടനാശൈലികളുമുണ്ട്. അതിനു സമയവും ആവശ്യമായിരിക്കാം.
എന്നാൽ ജനം 63 എംഎൽഎമാരെ കൊടുത്തിട്ട് ഇത്രയും ദിവസമായിട്ടും പാർട്ടിക്ക് ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ല എന്നുവരുന്നത് ഭൂഷണമല്ല. തർക്കവും തർക്കത്തിൽ കക്ഷിചേരലും കോൺഗ്രസ് പ്രവർത്തകരിൽ മയങ്ങിക്കിടന്ന ഗ്രൂപ്പുവാസനകളെ പത്തിവിടർത്തിയാടാൻ പ്രോത്സാഹിപ്പിക്കുമെന്ന് മറക്കരുത്. ഫ്ലക്സുകളും ബാനറുകളും പ്രാദേശിക ഗ്രൂപ്പുയോഗങ്ങളും പ്രകടനങ്ങളുമൊക്കെ തെരഞ്ഞെടുപ്പുകാലത്തേക്കാൾ വാശിയിലായി. തീരുമാനം വൈകുംതോറും, ഭാവിയിൽ എന്നു വേണമെങ്കിലും പുറത്തെടുക്കാവുന്ന പകയിലേക്ക് ഈ താത്കാലിക ഗ്രൂപ്പുകൾ കൂപ്പുകുത്താനിടയുണ്ട്.
വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മേയ് നാലുവരെ പാർട്ടി നേതാക്കളായി കണ്ടിരുന്നവർ ഇപ്പോൾ ഗ്രൂപ്പ് നേതാക്കളായി കണ്ടുതുടങ്ങി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും പേരിൽ കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമായിരുന്നെങ്കിലും കുറച്ചുകാലമായി നിർവീര്യമായിരുന്ന വിഭാഗീയത ഈ തെരഞ്ഞെടുപ്പോടെ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആധി, ഏറെ സ്വപ്നങ്ങളോടെ തങ്ങൾ വോട്ട് കൊടുത്തവരുടെ തമ്മിലടി, ഗുണകരമാകുമെന്നു പ്രതീക്ഷിച്ച ഭരണത്തെയും ബാധിക്കുമോ എന്നാണ്.
അഭിപ്രായവ്യത്യാസങ്ങളും ആശയപരമായ ചേരിതിരിവുകളും തർക്കങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, അധികാരത്തോടുള്ള അടക്കാനാവാത്ത കൊതി മറ്റൊരു വിഷയമാണ്. 2006ൽ പിണറായി-വിഎസ് ഏറ്റുമുട്ടലിലും ആശയത്തേക്കാൾ മുഴച്ചുനിന്നത് അധികാരമായിരുന്നു. എല്ലാവരും അധികാരക്കൊതിയരാണെന്ന് അർഥവുമില്ല. ആഴത്തിൽ പഠിച്ചാൽ, ഇത്തരം അധികാരത്തർക്കങ്ങളിൽ ചിലരുടെ ആർത്തിയും വെട്ടിപ്പിടിക്കാനുള്ള വിരുതും വേർതിരിച്ചറിയാനാകും.
സ്ഥാനമാനങ്ങൾ, തട്ടിയെടുക്കാനുള്ളതാണെന്നു കരുതുന്ന നേതാക്കൾ എല്ലാ പാർട്ടികളിലുമുണ്ട്. പക്ഷേ, ഈ തർക്കം പാർട്ടിയിൽനിന്നു തെരുവിലേക്കെത്തുന്പോൾ, ഇവർക്കൊക്കെയാണല്ലോ വോട്ട് ചെയ്തതെന്ന ലജ്ജയിൽ പിരിഞ്ഞുപോകുന്നവർ, നേതാക്കളുടെയല്ല പാർട്ടിയുടെ നഷ്ടമാണ്. ആ നിഷ്പക്ഷ വോട്ടർമാരെ വശീകരിക്കാൻ ആളുണ്ട്. ഒന്നര പതിറ്റാണ്ടിനിടെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ കോൺഗ്രസിന് അതു ബോധ്യമാകും. എസ്ഐആറിന്റെ നഷ്ടങ്ങൾക്കും എത്രയോ മുന്‍പേ കോൺഗ്രസ് അതിന്റെ സ്വയംനിർമിത നഷ്ടങ്ങളെ വരിച്ചിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്ന ഓരോ മണിക്കൂറും നിർണായകമാണ്. ചികിത്സ വൈകുംതോറും പരിക്ക് ഗുരുതരമാകും.
മറ്റു പാർട്ടികളിലെ ഏകാധിപത്യത്തെയും ധാർഷ്ട്യത്തെയും പെട്ടെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ്, സ്വന്തം പാർട്ടിയിലെ അച്ചടക്കമില്ലായ്മയും മുഖസ്തുതി-വിധേയ രാഷ്ട്രീയവും വ്യക്തിപൂജകളും കാണുന്നില്ല. മികച്ച നേതാക്കളിൽ പലരും പാർട്ടിവിട്ടു പോയി. മേൽത്തട്ടിലെ പക്വതയില്ലായ്മ പടിപടിയായി താഴേക്കു നീങ്ങുന്നുണ്ട്. ചർച്ച, പാർട്ടി ഭാരവാഹികളെക്കുറിച്ചല്ല, മുഖ്യമന്ത്രിയെക്കുറിച്ചാണെന്നു മറക്കരുത്. കോൺഗ്രസ് ഏതു നേതാവിനെ വേണമെങ്കിലും മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊള്ളട്ടെ. പക്ഷേ, കഴിഞ്ഞ രണ്ടു തവണ എൽഡിഎഫിനു വോട്ട് ചെയ്ത നിരവധിപ്പേര്‍ ഇത്തവണ നിങ്ങൾക്കുവേണ്ടി തിരിച്ചുകുത്തിയിട്ടുണ്ട്. അവരെ പിന്നിൽനിന്നു കുത്തരുത്.
അർഹതയുള്ളതു ചോദിച്ചുവാങ്ങുന്നത് അപരാധമൊന്നുമല്ല. പക്ഷേ, ഏറെ അധ്വാനിച്ചിട്ടുണ്ടെങ്കിലും, പാർട്ടിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും താൻ പിന്മാറുന്നുവെന്ന് ആരെങ്കിലും അറിയിച്ചാൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കാൾ വിലപ്പെട്ടതായി ആ സ്ഥാനത്യാഗം ജനമനസിലും ചരിത്രത്തിലുണ്ടാകുമെന്നതിൽ സംശയമില്ലെന്നുകൂടി ഓർമിപ്പിക്കട്ടെ. അതും രാഷ്ട്രീയമാണ്, മൂല്യമേറിയത്.
Editorial
ഏകാധിപതികളിൽ ചിലരുടെ വീഴ്ച മാത്രമല്ല, വർഗീയതയുടെ രാക്ഷസീയമുഖവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. ജനാധിപത്യപ്രഹരമേറ്റതിന്റെ പക വിദ്വേഷപ്രചാരണത്തിലൂടെ തുപ്പുകയാണ്. ഹിന്ദുത്വയുടെ ഒരു നേതാവ് മറ്റൊരു നേതാവിനോട് പറയുന്നു: “ക്രൈസ്തവർ ഔദാര്യം പറ്റിയിട്ട് ബിജെപിയെ കുഴിയിൽ ചാടിച്ചു. പാതിരിമാരും ബിഷപ്പുമാരും പരക്കള്ളന്മാരും ദുഷ്ടക്കൂട്ടങ്ങളുമാണ്.
ഹിന്ദുക്കളെ നശിപ്പിക്കുകയാണ് അവരുടെ അജണ്ട.” ഹിന്ദുത്വവാദിയായ ഒരു നടി പറയുന്നു: “അരമനയുടെ തിണ്ണ നിരങ്ങാൻ പോകരുത്. എത്ര ഉരുട്ടിക്കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല.” ജനം വീട്ടിലിരുത്തിയ മറ്റൊരു നേതാവ് പറഞ്ഞത്, ക്രിസ്ത്യാനികൾ നന്ദി കാണിച്ചില്ലെന്നാണ്. ന്യൂനപക്ഷവും ഭൂരിപക്ഷവും ദളിതരും ആദിവാസികളുമൊക്കെയടങ്ങുന്ന ഈ രാജ്യത്തെ പൗരന്മാർക്ക് ഔദാര്യങ്ങൾ ഉരുട്ടിക്കൊടുക്കാൻ ഇവരൊക്കെ ആരാണ്? വ്യാജപ്രസ്താവനകളിലൂടെയുള്ള ഇത്തരം ആശയക്കുഴപ്പനിർമിതി തീവ്രഹിന്ദുത്വയുടെ നിർമാണശാലകളിൽനിന്നാണെന്നു തിരിച്ചറിയണം. ഈ വിഷപ്രളയത്തെയും നാം അതിജീവിക്കേണ്ടതുണ്ട്.
ഇത്ര പച്ചയ്ക്ക് വർഗീയതയും വിദ്വേഷപ്രസംഗങ്ങളും നടത്താൻ ഏതാനും വർഷങ്ങൾക്കു മുന്‍പുവരെ ആരും ധൈര്യപ്പെടില്ലായിരുന്നു. അധികാരത്തണലിലും വർഗീയവിചാരധാരകളുടെ ലക്ഷ്യബോധത്തിലും അതവർ സാധിച്ചെടുത്തു. നിയമനടപടികൾ ഉണ്ടാകുന്നില്ലെന്നു കണ്ടതോടെ സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം പലരും ഊർജിതമാക്കി. നൂറുകണക്കിന് ഉദാഹരണങ്ങളിൽനിന്ന് രണ്ടെണ്ണം ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. “ബിഷപ്പും കർദിനാളുമൊക്കെ ദുഷ്ടക്കൂട്ടങ്ങളാണ്. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ. ബിജെപിയുടെ സുഹൃത്താണെന്നു നടിച്ചുകൊണ്ട് തേൻ പുരട്ടിയ കത്തികൊണ്ട് കഴുത്തറത്തുകൊണ്ടിരിക്കുകയാണ്.”
ഈ ഫാസിസം കേട്ട് തലകുലുക്കിയിരിക്കുന്നത്, പണ്ഡിതനെന്നു കരുതിയിരുന്ന ഒരാൾ! രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി വർഗീയത ആവാമെന്ന് തീരുമാനിച്ചെന്നു തോന്നുന്നു. ഒരു കേസുമെടുത്തിട്ടില്ല. “വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും പ്രശ്നം അതു നടപ്പാക്കുന്നതിലെ പോരായ്മയാണെന്നും” സുപ്രീംകോടതി പറഞ്ഞിട്ടു ദിവസങ്ങളേ ആയുള്ളൂ.
വിദ്വേഷപ്രസംഗങ്ങൾ തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജികളിലായിരുന്നു കോടതിയുടെ നിരീക്ഷണം. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാലും ഭരിക്കുന്നവർ കണ്ണടച്ചാൽ പ്രയോജനമില്ലെന്ന സൂചന വായിച്ചെടുക്കാനാകും. വർഗീയത അധികാരമാർഗമായാൽ രാജ്യം എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഭയാനകമായ രണ്ടു കാര്യങ്ങൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒന്ന്, വർഗീയവാദികൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം. സനാതനധർമത്തെ നശിപ്പിക്കുകയാണ് അവരുടെ അജൻഡ എന്ന് സമൂഹത്തിൽ പേരും പ്രശസ്തിയുമുള്ളവർ പറയുന്പോൾ വർഗീയവാദികളല്ലെങ്കിലും, അതിൽ കാര്യമില്ലേയെന്ന് വിവേചനബോധമില്ലാത്തവർ സംശയിച്ചുതുടങ്ങും. ക്രൈസ്തവർക്ക് എന്ത് ഉരുട്ടിക്കൊടുത്താലും നന്ദിയില്ലെന്നു പറയുന്പോൾ, എന്താണ് ഉരുട്ടിക്കൊടുത്തതെന്നു ചോദിക്കാൻ ശേഷിയില്ലാത്തവർ ഓർക്കും, ശരിയാണല്ലോ നന്ദികേടല്ലേയെന്ന്.
ഉത്തരേന്ത്യയിൽ വർഗീയവാദികളുടെ പിടിയിൽനിന്നു കന്യാസ്ത്രീകളെ രക്ഷിച്ചെന്ന് അവകാശപ്പെടുന്നവരോട്, നൂറുകണക്കിനു ന്യൂനപക്ഷങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുന്ന ആ വർഗീയവാദികളെ തീറ്റിപ്പോറ്റുന്നത് ആരാണെന്ന് വിദ്വേഷത്തിന്റെ ചെപ്പടിവിദ്യകളറിയാത്തവർ ചോദിക്കില്ല. എന്ത് ഔദാര്യമാണ് ബിജെപി ക്രൈസ്തവർക്കു നൽകിയതെന്ന് അഭിമുഖം നടത്തുന്ന പണ്ഡിതൻ ചോദിക്കുന്നില്ലാത്തതിനാൽ കാഴ്ചക്കാരും ചോദിക്കില്ല.
ക്ഷേത്രപരിസരത്ത് ക്രിസ്ത്യൻ ഭജന പാടിയത് ഹിന്ദുവിനെ നശിപ്പിക്കാനാണെന്ന വ്യാജപ്രസ്താവന കേൾക്കുന്ന സാധാരണക്കാർ പെട്ടെന്നൊരു സന്ദേഹത്തിലാകും. ഇത് പെരുന്നാളിലും ഉത്സവങ്ങളിലുമൊക്കെ കേരളത്തിൽ പണ്ടേ ഉള്ളതല്ലേ, അതിലെന്താണ് പ്രശ്നമെന്നു ചോദിക്കാൻ മറന്നുപോകും. ഇവിടത്തെ ക്രിസ്ത്യാനികളും മുസ്ലിംകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാം തട്ടിയെടുത്തെന്ന് സമുദായ നേതാവ് പറയുന്പോൾ നിഷ്കളങ്കരായ കേൾവിക്കാർക്ക് സംശയമുണ്ടാകും.
വേണ്ടതു ചെയ്തിരുന്നെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ തങ്ങൾക്കും ലഭിക്കില്ലായിരുന്നോ, പറയുന്നത് സ്ഥിരം വർഗീയത പറയുന്ന ആളല്ലേ എന്നൊന്നും പെട്ടെന്ന് ഓർത്തെന്നു വരില്ല. ഇങ്ങനെ നൂറുനൂറ് നുണകളിലൂടെ പടച്ചെടുക്കുന്ന ആശയക്കുഴപ്പം വർഗീയതയുടെ ശത്രുനിർമിതിയുടെ ഭാഗമാണ്. ക്രമേണ അവർ നിർമിച്ചെടുത്ത ശത്രുവിനെ സംശയത്തിന്റെ പുകമറയിലൂടെ പൊതുസമൂഹത്തിൽ പ്രതിഷ്ഠിക്കും.
മതസ്വാതന്ത്ര്യത്തിന്റെ റിപ്പോർട്ടുകളിലെല്ലാം അപമാനകരമായ റാങ്ക് പട്ടികയിൽ തലകുനിച്ചു നിൽക്കുകയാണ് രാജ്യം. 2025 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ, സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമായേക്കാം.
കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതേ, ആശയക്കുഴപ്പമുണ്ടാക്കലും ശത്രുനിർമിതിയും മറയില്ലാതെ നടക്കുകയാണ്. ഇന്ത്യയിലെ ചില വർഗീയ സംഘടനകൾ പിറക്കുന്നതിനും മുന്‍പ് വിദ്യാഭ്യാസത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും രാഷ്ട്രനിർമിതിയിൽ സജീവമായ ക്രൈസ്തവസമൂഹത്തെ സംഘപരിവാർ സംശയനിഴലിലാക്കിയത് നുണകളിലൂടെ ആശയക്കുഴപ്പമുണ്ടാക്കിയാണ്. മതപരിവർത്തന ആരോപണം ആയുധമാക്കി.
കേരളത്തിൽ ബിജെപിക്കു വോട്ട് ചെയ്തവരിലും ചെയ്യാത്തവരിലും എല്ലാ മതസ്ഥരുമുണ്ട്. ക്രിസ്ത്യാനികൾ വോട്ട് ചെയ്തില്ലെന്നു വിളിച്ചുപറയുന്നവർ ഹിന്ദുക്കളും തങ്ങൾക്കു വോട്ട് ചെയ്തില്ലെന്ന യാഥാർഥ്യം മറച്ചുവയ്ക്കുന്നതിലെ ഒളിച്ചുകളി നിഷ്കളങ്കമല്ല. ഈ വിദ്വേഷപ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സനാതനസംരക്ഷകരിലേറെയും ക്രൈസ്തവസ്ഥാപനങ്ങളിൽ പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിയവരും ഇന്നും സ്വമതത്തിൽ തുടരുന്നവരുമാണ്. എത്ര ജ്ഞാനമാർജിച്ച മസ്തിഷ്കത്തെയും നിശ്ചലമാക്കാൻ ഒരു തുള്ളി വിഷം മതി.
ജനാധിപത്യ-മതേതര ശക്തികൾ, എല്ലാം ഭരണഘടന നോക്കിക്കൊള്ളുമെന്ന് ആശ്വസിച്ച് ഉറങ്ങരുത്. അധികാരമോഹവുമായി രാഷ്ട്രീയത്തിലെത്തിയ പണ്ഡിതർ, നടീനടന്മാർ, സമുദായ നേതാക്കൾ, മതേതര മുഖ്യധാര പുറംതള്ളിയ മാധ്യമപ്രവർത്തകർ, ഇതര മതവിദ്വേഷം ഭക്ഷിച്ചു ജീവിക്കുന്ന ന്യൂനപക്ഷ വർഗീയവാദികൾ... നാടു നശിപ്പിക്കുകയാണ്. സംശയ-ശത്രുനിർമിതികളെ കരുതിയിരിക്കണം. ഇന്നലെവരെ തോളിൽ കൈയിട്ട് ഒന്നിച്ചുനടന്ന അയൽക്കാരൻ ശത്രുവാണെന്നു പറയുന്നവർ രണ്ടുപേരുടെയും ശത്രുവാണെന്നു തിരിച്ചറിയണം. ഇതിനെതിരേ പൊരുതിയില്ലെങ്കിലും ദയവായി പങ്കെടുക്കരുത്. ഏതു പ്രളയത്തെയും നാം അതിജീവിക്കും. പക്ഷേ, സഹോദരങ്ങളുടെ വെറുപ്പുമഴയിൽ ദുർബലരായിപ്പോകും. പരസ്പരം കരുത്തു പകരാം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്നും മലപ്പുറത്തെയും എറണാകുളത്തെയും മുഴുവൻ സീറ്റും വിജയിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവചനം യാഥാർഥ്യമായി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ജയത്തെക്കുറിച്ച് വി.ഡി. സതീശൻ വിസ്മയ പ്രവചനം നടത്തിയത്.
വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നായിരുന്നു അന്ന് പ്രധാനമായി പറഞ്ഞത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ തൂത്തുവരുമെന്നായിരുന്നു സതീശന്റെ പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും അത്ഭുതകരമായ മാറ്റമുണ്ടാകും. തൃശൂരിൽ പഴയ പ്രതാപത്തിലേക്കു മടങ്ങുമെന്നും അന്നത്തെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ദീപിക അഭിമുഖത്തിലും പേരെടുത്തു പറഞ്ഞു നാലു കോർപറേഷനുകളിലെ വിജയവും ഭൂരിഭാഗം പഞ്ചായത്തുകളിലെ വിജയവും യാഥാർഥ്യമായിരുന്നു. ഇതു പൊതുസമൂഹത്തിൽ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
അഞ്ചു വർഷം മുൻപു നടന്ന തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തിൽ മടക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് പറവൂരിൽനിന്നുള്ള എംഎൽഎയായ വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഏൽപിച്ചത്. ഇതിന്റെ ഭാഗമായി ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ- തദ്ദേശ തെരഞ്ഞടുപ്പിലും വലിയ വിജയത്തിലെത്തിക്കാൻ വി.ഡി. സതീശനായി.
സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുന്നതു വരെ ഒട്ടേറെ യാഥാർഥ്യങ്ങൾ വിസ്മയകരമായി നടപ്പാക്കിയാണ് അദ്ദേഹം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയ പ്രവചനം നടപ്പാക്കുന്നത്. ഇതാണ് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാൻ സഹായിക്കുന്നതെന്നാണ് സതീശന്റെ പക്ഷം.
യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നും വർഗീയ വിരുദ്ധ നിലപാടും അടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിച്ചും സതീശൻ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നേതാവായി ഉയരുകയായിരുന്നു.
Editorial
രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം പുതിയതല്ല. പക്ഷേ, പണ്ട് രാഷ്ട്രീയ വാണിഭക്കാർ ജനങ്ങളറിയാതെ തലയിൽ മുണ്ടിട്ട് അത്യപൂർവമായി പോയിരുന്ന ആ അധോലോകത്തിന്റെ തൊട്ടുകൂടായ്മ അവസാനിപ്പിച്ചതു ബിജെപിയാണ്. ആർക്കെതിരേ ജനം വോട്ട് ചെയ്തു വിജയിപ്പിച്ചോ അവരുമായി സന്ധി ചെയ്യുന്ന ജനപ്രതിനിധികൾ വോട്ട് ചെയ്തവരെ വഞ്ചിക്കുക മാത്രമല്ല, ജനാധിപത്യത്തെ വ്യാപാരമാക്കുകയും ചെയ്യുന്നു.
ആം ആദ്മി പാർട്ടിയിൽനിന്ന് രാജ്യസഭയിലെത്തിയ രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴു കുതിരകളാണ് ഏറ്റവുമൊടുവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ബിജെപി വാങ്ങിയതാണോ ഛദ്ദയും കൂട്ടരും സ്വയം വിറ്റതാണോ എന്നതിനേക്കാൾ പ്രസക്തം, ജനം ചതിക്കപ്പെട്ടു എന്നതാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. പക്ഷേ, ജനവഞ്ചനയുടെയും ജനാധിപത്യ അട്ടിമറിയുടെയും പരിധിയിൽ വരും.
രാജ്യസഭയിലെ 10 ആം ആദ്മി പാർട്ടി എംപിമാരിൽ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നീ ഏഴ് എംപിമാരാണ് ബിജെപിയിൽ ചേർന്നത്. ലയനത്തെ രാജ്യസഭാ അധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അംഗീകരിക്കുകയും ചെയ്തു. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു. 18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും.
പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്. ബിജെപിക്ക് പഞ്ചാബ് മറ്റൊരു കേരളം പോലെയാണെന്നർഥം. തുടക്കത്തിൽ പറഞ്ഞതുപോലെ, ബിജെപിക്കും കോൺഗ്രസിനുമെതിരേ ആം ആദ്മിയെ വിജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളുടെ വിധി കുതിരക്കച്ചവടക്കാർ അട്ടിമറിച്ചിരിക്കുന്നു.
എന്തു ലാഭത്തിനുവേണ്ടിയാണ് ആം ആദ്മി എംപിമാർ ജനവിധി വിറ്റതെന്ന ചോദ്യമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ മുതൽ ഇഡിയെ (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉപയോഗിച്ചുള്ള ബിജെപിയുടെ ഭീഷണിവരെ ആരോപിക്കപ്പെടുന്നുണ്ട്. രാഘവ് ഛദ്ദയാണ് കൂറുമാറ്റസംഘത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഛദ്ദയുടെ നീക്കം മണത്തറിഞ്ഞ ആം ആദ്മി പാർട്ടി അദ്ദേഹത്തെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് നീക്കുകയും പഞ്ചാബ് എംപി അശോക് കുമാർ മിത്തലിനെ പകരം നിയമിക്കുകയും ചെയ്തു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മിത്തലിന്റെ ഉടമസ്ഥതയിൽ ഗുഡ്ഗാവിലും ജലന്ധറിലുമുള്ള 10 സ്ഥാപനങ്ങളിൽ ഏപ്രിൽ 10ന് ഇഡി പരിശോധന നടത്തി. ദിവസങ്ങൾക്കകം അദ്ദേഹം ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു.
ബിജെപി അധികാരത്തിലെത്തി രണ്ടു വർഷത്തിനകം സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതും. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു അധികാരം പിടിച്ചത്. വിഷയം കോടതിയിൽ ചോദ്യംചെയ്യുമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടുണ്ട്. അയോഗ്യതാ വിഷയത്തിൽ സഭാധ്യക്ഷന്റെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും നിയമമുണ്ടെങ്കിലും 1992ലെ കിഹോതോ ഹോളോഹാൻ കേസിൽ, അധ്യക്ഷന്റെ തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന സുപ്രീംകോടതി വിധിയുണ്ട്. കേസിന്റെ ഫലം എന്തായാലും അടുത്തവർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് ആം ആദ്മി എംപിമാരുടെ വരവ് ഗുണകരമാകുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസിന്റെ മനസിലൊരു ലഡു പൊട്ടിയിട്ടുണ്ട്. തങ്ങളെ കൈയൊഴിഞ്ഞ് ആം ആദ്മിയെ വിജയിപ്പിച്ചവർ തിരിച്ചു ചിന്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കോൺഗ്രസ് മുക്ത ഭാരതമെന്നാൽ പ്രതിപക്ഷ മുക്ത ഭാരതമാണെന്ന് ആം ആദ്മിക്കും തിരിച്ചറിവായി. അഴിമതിക്കെതിരേ അണ്ണാ ഹസാരെ ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ജൻ ലോക്പാൽ സമരത്തിലെ പങ്കാളിയായിരുന്ന അരവിന്ദ് കേജരിവാൾ 2012ൽ രൂപീകരിച്ചതാണ് ആം ആദ്മി പാർട്ടി. ഡൽഹിയിലും പിന്നീട് പഞ്ചാബിലും അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ബിജെപിയുടെ കോട്ടയായ ഗുജറാത്തിലേക്കും ആം ആദ്മി മത്സരത്തിനിറങ്ങിയതോടെ ഡൽഹി മദ്യനയത്തിൽ അഴിമതിയാരോപിച്ച് കേജരിവാളിനെ ബിജെപി പൂട്ടി.
കെട്ടിച്ചമച്ച കേസാണെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ എത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധതയ്ക്കും ജനാധിപത്യവത്കരണത്തിനുംവേണ്ടി പ്രസംഗിച്ച പാർട്ടി, ക്രമേണ കേജരിവാളിന്റെ ഏകാധിപത്യത്തിലായി. 2014ൽ യുപിഎ സർക്കാരിനെ വീഴ്ത്തി ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ചത് ആം ആദ്മി പാർട്ടിയാണ്. പക്ഷേ, അതിന്റെ വളർച്ച കൂടുതൽ സംസ്ഥാനങ്ങളിലേക്കും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കും നീളുന്നത് ബിജെപി താത്പര്യപ്പെടുന്നില്ല.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങൽ മുന്‍പും ഉണ്ടായിരുന്നെങ്കിലും 1893 മാർച്ച് 22ന് ‘ന്യൂയോർക്ക് ടൈംസ്’, ‘നുണയും നിയമനിർമാണവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ‘കുതിരക്കച്ചവടം’ എന്ന പ്രയോഗം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഈ കച്ചവടക്കാരുടെ പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടെയുണ്ട്. കോൺഗ്രസ് തന്നെയാണ് 1985ൽ കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഇതിൽ ഭേദഗതി കൊണ്ടുവന്നു. അതോടെ കൂറുമാറ്റത്തിന്റെ സാധുതയ്ക്കു മൂന്നിലൊന്ന് ഭൂരിപക്ഷമെന്നത് മൂന്നിൽ രണ്ടായി. പാവം വാജ്പേയി! അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയവത്കരണകാലത്ത് കുതിരച്ചന്തയിൽ മൂന്നിൽ രണ്ടൊന്നും തടസമാകില്ലെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടില്ല.
ഇങ്ങനെ സംഗ്രഹിക്കാം: ജനാധിപത്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രഥമസ്ഥാനം കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ ഭിക്ഷാംദേഹികളായ ജനപ്രതിനിധികൾ കൈയടക്കുകയാണ്. ആരു ജയിക്കണമെന്നല്ലാതെ ആരു ഭരിക്കണമെന്ന് ജനത്തിനു തീരുമാനിക്കാനാകാത്ത അവസ്ഥ. “ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ” എന്ന ജനാധിപത്യ സങ്കൽപ്പത്തോട് ഇതിനു ചില സാദൃശ്യങ്ങളുണ്ടെന്നതു ശരിയാണ്. അതാണ് കൂടുതൽ അപകടം.
Kerala
കോട്ടയം: ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനവ്യാപകമായി ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) പതാകദിനമായി ആചരിക്കും.
ഇടവകതലത്തിലുള്ള ഡിഎഫ്സി യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ദീപിക ഫ്രണ്ട്സ് ക്ലബ് ആന്തം ആലപിക്കലും നടക്കും. ഇടവക വികാരി പതാക ഉയർത്തുകയും ഡിഎഫ്സിയുടെ പുരുഷ-വനിതാ പ്രസിഡന്റുമാർ സന്ദേശം നൽകുകയും ചെയ്യും. ദീപിക ഫ്രണ്ട്സ് ക്ലബ്, കുടുംബകൂട്ടായ്മ ഭാരവാഹികൾ, ഇടവകയിലെ എല്ലാ സംഘടനാ പ്രതിനിധികൾ എന്നിവർ പതാകദിനത്തിന് നേതൃത്വം നൽകും.
ഇന്നു മുതൽ 26 വരെ "ദീപിക വാരം' ആഘോഷിക്കണമെന്നും ഇന്നോ 26-നോ എല്ലാ ഇടവകകളിലും ദീപിക പതാകദിനവും സമ്മേളനവും നടത്തണമെന്നും ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ അറിയിച്ചു.
ദീപികയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാനം മുഴുവൻ "കുടുംബങ്ങളിൽ പത്രവായന പ്രോത്സാഹന വർഷം' ആയി ആഘോഷിക്കാൻ വിവിധ കർമപദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ദീപിക എഡിറ്റോറിയൽ വായനാ മത്സരം, ദീപിക ക്വിസ് മത്സരം, "എല്ലാ കുടുംബങ്ങളിലും ക്ലാസ് മുറികളിലും ദീപിക'പദ്ധതി, കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള യുവതലമുറയെയും കുട്ടികളെയും പത്രവായനയിലേക്കും മലയാള ഭാഷയിലേക്കും തിരികെ കൊണ്ടുവരാനായി ദീപിക ഓൺലൈൻ ഇ-പേപ്പർ പ്രചാരണം തുടങ്ങിയ വിപുലമായ കർമപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫാ. റോയി കണ്ണൻചിറ, ഡിഎഫ്സി ജോയിന്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, പ്രസിഡന്റുമാരായ ലോറൻസ് ഈനാനിക്കൽ, ആൻസി മാത്യു ചേന്നോത്ത് എന്നിവർ അറിയിച്ചു.
Kerala
കോട്ടയം: 140-ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മലയാളത്തിലെ ആദ്യത്തെ ഒാൺലൈൻ പത്രമായ ദീപിക പുറത്തിറക്കിയ പുതിയ മൊബൈൽ ന്യൂസ് ആപ്പിനു മികച്ച പ്രതികരണം. നിരവധി പേരാണ് ആദ്യ ദിനങ്ങളിൽത്തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങിയത്.
കൂടുതൽ വേഗവും ആകർഷകമായ വാർത്താ വിന്യാസവുമാണ് ആപ്പിന്റെ പ്രത്യേകത. അതിവേഗം വാർത്തകൾ തുറന്നുവരുന്നതും വളരെ എളുപ്പത്തിൽ ഷെയർ ചെയ്യാൻ കഴിയുന്നതും ആപ്പിന്റെ പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു.
ആവശ്യത്തിനനുസരിച്ച് ഫോണ്ട് വലിപ്പം ക്രമീകരിക്കാനുള്ള സംവിധാനം, നൈറ്റ് മോഡ്, വായന ആയാസരഹിതമാക്കുന്ന വിന്യാസം, ഭംഗിയുള്ള ഫോണ്ടുകൾ എന്നിവയാണ് ആപ്പിന്റെ പ്രത്യേകതകൾ. മാത്രമല്ല, എഐ പിന്തുണയോടെയാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഐ ഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ആപ്പ് ലഭ്യമാണ്.
ഐ ലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ദീപികയ്ക്കായി ആപ്പ് അണിയിച്ചൊരുക്കിയത്. ഒന്നര പതിറ്റാണ്ടായി ഐടി രംഗത്തെ ശ്രദ്ധേയ സ്ഥാപനമാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐ ലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ആപ്പ് ഡൗൺലൗഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Leader Page
ദീപിക 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദീപിക കണ്ണൂർ യൂണിറ്റിൽ എഴുത്തുകാരൻ വിനോയ് തോമസ് നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ
വളരെ നാളുകൾക്കുശേഷമാണ് ഞാൻ ദീപിക കണ്ണൂർ ഓഫീസിലേക്കു കടന്നുവരുന്നത്. 1995-96 കാലഘട്ടത്തിൽ എല്ലാ ദിവസവുംതന്നെ ഞാനിവിടെ വരുമായിരുന്നു. ഡിഗ്രി പഠിക്കുന്ന സമയത്ത് കണ്ണൂരിൽനിന്ന് അച്ചടിച്ച് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്ന പത്രവണ്ടിയുടെ ക്ലീനറായിരുന്നു ഞാൻ. ദിവസവും രാത്രി എട്ടുമണിയാകുന്പോൾ ഞാനിവിടെ എത്തും. രാത്രി 12 വരെ ഞാൻ ഓഫീസിൽ ഉണ്ടാകും. 12ന് പത്രം അച്ചടിച്ച് കിട്ടിയിട്ടു വേണം പത്രവുമായി വണ്ടിയിൽ പോകാൻ. എന്റെ ഡിഗ്രിയുടെ റിസൾട്ട് അറിഞ്ഞത് ദീപിക പത്രത്തിലൂടെയായിരുന്നു. രാത്രിയിൽ ദീപിക പത്രം എടുക്കാൻ വരുന്നതുകൊണ്ട് എനിക്കാദ്യം റിസൾട്ട് അറിയാൻ സാധിച്ചു. അപ്പോൾ, ക്ലീനർ പയ്യൻ ഡിഗ്രി പഠിക്കുന്നയാളാണെന്ന് ചുറ്റുമുണ്ടായിരുന്നവർ അന്നു തിരിച്ചറിഞ്ഞു. ഡിഗ്രിക്ക് എനിക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. ഇതാണ് ദീപികയുമായി എന്റെ ആദ്യത്തെ ബന്ധം. കൂടാതെ, നെല്ലിക്കാംപൊയിൽ എന്ന നാട്ടിൽനിന്നു ദീപിക പത്രത്തിനായി വാർത്തകൾ പ്രാദേശിക ലേഖകൻ എന്ന രീതിയിൽ അയച്ചിരുന്നു.
മലയാള ഭാഷയുടെ സ്രഷ്ടാക്കൾ
ആരാണ് മലയാള ഭാഷ സൃഷ്ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.
മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും. നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതിൽ, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതിൽ നോവൽ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നു മലയാളം. ഇത് എഴുത്തച്ഛനാണോ നിർമിച്ചത്?
ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്.
മലയാളഭാഷയുടെ വക്താക്കൾ ക്രിസ്ത്യൻ മിഷനറിമാരാണെന്ന് ഉയർത്തിക്കാട്ടാനുള്ള ബോധ്യം ദീപികയ്ക്കുണ്ടാകണം. ഇത് തമസ്കരിക്കപ്പെട്ട ചരിത്രമാണ്. ഒരു വിഭാഗത്തെ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു. എഴുത്തച്ഛനെക്കുറിച്ച് നമ്മൾ പഠിക്കുന്നു. എന്നാൽ, ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്കാരിക പ്രവർത്തനത്തെക്കുറിച്ചോ സാമൂഹിക പ്രവർത്തനത്തെക്കുറിച്ചോ ഒരിടത്തും നമ്മൾ പഠിക്കുന്നില്ല. ഇതിന്റെ പാരന്പര്യം ഏറുന്ന എന്നെ മലങ്കൾട്ട് സാഹിത്യകാരനായിട്ടാണ് കാണുന്നത്. അവനൊരു കപ്പ അല്ലെങ്കിൽ നസ്രാണി സാഹിത്യകാരനായിട്ടാണ് കാണുന്നത്. ഇതിനെതിരേ സംസാരിച്ചുതുടങ്ങിയപ്പോൾ മലയാളത്തിലെ സാഹിത്യരംഗത്തുനിന്ന് എനിക്ക് ചീത്തവിളി വരാൻ തുടങ്ങി. പരന്പരാഗതമായി പറയുന്ന കാര്യങ്ങളെ അംഗീകരിച്ചുകൊണ്ടുപോയാൽ ഒരു പ്രശ്നവുമില്ല. മലയാള ഭാഷ സംസ്കാരം എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് നമ്മൾക്ക് കൃത്യമായ ധാരണ വേണം.
കർഷകസമരങ്ങൾ കുടിയേറ്റക്കാരുടേത്
കേരളം ഏകീകരിക്കപ്പെട്ടതിന്റെ പ്രധാന കാരണം മലബാർ കുടിയേറ്റമാണ്. കുടിയേറിയപ്പോൾ ജന്മിമാരുടെ അടുത്തുനിന്ന് പൈസ കൊടുത്ത് കരംകെട്ടി സ്ഥലം വാങ്ങി. കുടിയേറ്റക്കാർ വാങ്ങിയത് കാടല്ല. കുടിയേറ്റക്കാർ മരം വെട്ടിയിട്ടില്ല. നൂറ്റാണ്ടുകൾക്കു മുന്‍പുതന്നെ വളപട്ടണം തുറമുഖമുണ്ട്, പൊന്നാനിയിൽ തുറമുഖമുണ്ട്. ഇതൊക്കെ തടിക്കച്ചവടത്തിനുള്ളതാണ്. ജന്മിമാരാണ് തടി വെട്ടി ഈ തുറമുഖം വഴി വിറ്റിരുന്നത്. അവരാണ് മരം വെട്ടിയത്. നമ്മൾ വാങ്ങിയത് അവരുടെ കൃഷിഭൂമിയാണ്. എന്നാൽ, കുടിയേറ്റക്കാരെ വനം കൈയേറ്റക്കാരായാണ് ആളുകൾ കാണുന്നത്. കുടിയേറ്റക്കാർ സ്ഥലം വാങ്ങി കൃഷിയെ ആധുനികമായി പരിഷ്കരിക്കുകയാണു ചെയ്തത്.
കപ്പയിടാൻ കൂടം കുത്തുന്ന പരിപാടി കുടിയേറ്റക്കാർ വരുന്നതിനുമുന്പ് ഇവിടെ ഇല്ലായിരുന്നു. വലിയ തൂന്പ കൊണ്ടുവന്ന് കൂടം കുത്തിയത് കുടിയേറ്റക്കാരാണ്. നല്ല വിളവുണ്ടാക്കിയപ്പോൾ ജന്മിമാർ കുടിയേറ്റക്കാരോട് പണം തരണം, ഇല്ലെങ്കിൽ വാരം കൂട്ടിത്തരണം എന്നാവശ്യപ്പെട്ടു. ഇതാണ് ശരിക്കും മലബാറിലെ കർഷകസമരങ്ങളുടെ അടിസ്ഥാനം. ജന്മിമാർ വാരം കൂട്ടി ചോദിച്ചതാണ് സമരത്തിനു കാരണം. എന്നാൽ, ഈ സമരങ്ങൾ ചരിത്രത്തിലില്ല. പകരം, മുനയംകുന്ന് ഉൾപ്പെടെയുള്ള സമരങ്ങൾ മലബാറിലെ കർഷകസമരത്തിന്റെ ഭാഗമായി. കുടിയേറ്റക്കാർ നടപ്പാക്കിയ കാർഷിക വിപ്ലവത്തെ സംബന്ധിച്ച് ചരിത്രം പറയുന്നില്ല. ഈ ചരിത്രം തിരുത്തിയെഴുതണം. നമ്മുടെയെല്ലാം കൃഷിയിടങ്ങൾ വനനിബിഡമാണ്. കാരണം, ഒരു ചെറിയ വെയിൽപോലും കൃഷിയിടത്തിൽ വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കും. എന്നിട്ടും കുടിയേറ്റക്കാർ കാട് കൈയേറി കൃഷി ചെയ്യുന്നുവെന്ന് ആക്ഷേപിക്കുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ആഴത്തിലുള്ള ശ്രമം നടത്തിയ ഒരു ജനവിഭാഗത്തിന്റെ ശബ്ദത്തെ മറച്ചുവച്ചുള്ള ചരിത്രനിർമാണമാണ് നടക്കുന്നത്.
ദീപികയുടേത് മലയാള ഭാഷയുടെ പാരന്പര്യം
ദീപികയുടെ 140 വർഷത്തെ പാരന്പര്യം മലയാള ഭാഷയുടെ പാരന്പര്യമാണ്. ഒരു പത്രം ഉണ്ടാകുകയെന്ന് പറഞ്ഞാൽ ഒരു ഭാഷയുടെ പ്രധാനപ്പെട്ട കാര്യമാണ്. 140 വർഷം ഈ പത്രത്തിലൂടെ സംസാരിക്കാൻ നമ്മൾക്ക് അവസരം ലഭിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിനുവേണ്ടിയാണ് ദീപിക പ്രവർത്തിക്കുന്നത്. കുറച്ചു ദിവസമായി ദീപികയുടെ കരുത്ത് തിരിച്ചറിയുന്നുണ്ട്. സാംസ്കാരിക പശ്ചാത്തലത്തിന്റെ ആഴത്തിൽനിന്ന് ദീപിക പോരാടണം. ഒരു ആഴമുള്ള സാംസ്കാരിക ചരിത്രം ദീപികയ്ക്കുണ്ട്. മലയാളഭാഷ ഉണ്ടാക്കിയവരുടെ പൈതൃകം ദീപികയ്ക്കുണ്ട്. ദീപികയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ചരിത്രദൗത്യമുണ്ട്.
റബർ വിദ്യാഭ്യാസം തന്നു;കപ്പ പട്ടിണി മാറ്റി
റബർ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്. റബർ വെട്ടിവച്ചു കഴിഞ്ഞാൽ പിന്നെ പാലെടുത്താൽ മതി. വൈകുന്നേരമാകുന്പോൾ ഷീറ്റടിക്കണം. പിള്ളേർക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമുണ്ടായി. കോട്ടയത്താണ് ആദ്യം റബർ വരുന്നത്. ഈ വിദ്യാഭ്യാസമാണ് കേരളത്തെ മാറ്റിമറിച്ചത്. എന്നാൽ, നെൽകൃഷി കേരളത്തിന് ദോഷമാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിൽ നെൽകൃഷിയാണ് കൃഷിയെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, കേരളത്തിന്റെ ചരിത്രത്തിൽ നെൽകൃഷികൊണ്ട് ഒരു കാലത്തും പട്ടിണി മാറ്റാൻ പറ്റിയിട്ടില്ല. കപ്പയാണ് നമ്മുടെ പട്ടിണി മാറ്റിയത്.
കപ്പയില്ലെങ്കിൽ കേരളം പട്ടിണി കിടന്നു മരിക്കുമായിരുന്നു. ‘കപ്പ-റബർ സാഹിത്യകാരൻ’ എന്ന വിളിയെ അഭിമാനത്തോടെ ഞാൻ സ്വീകരിക്കുന്നു. മലയോരത്തുനിന്ന് സാഹിത്യകാരന്മാർ പാടില്ലെന്നാണ് ചിലർ പറയുന്നത്. സാഹിത്യമെന്ന് വച്ചാൽ കപ്പ ചേട്ടന്മാർക്ക് പറ്റില്ലെന്നാണ് ചിലരുടെ വിചാരം. ഞാനും ഇത് എല്ലാ മേഖലയിലും നേരിടുന്നുണ്ട്. ഞാൻ ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്. എന്നെ, മലങ്കൾട്ട് എന്നു വിളിച്ച് ഒതുക്കേണ്ട.
Kerala
കോട്ടയം: ദീപികയ്ക്ക് ആരോടും വേര്‍തിരിവുകളില്ലെന്നും തുല്യതയാണ് ദീപികയുടെ മുഖമുദ്രയെന്നും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടി ക്കാട്ട്.
ദീപിക സത്യം മാത്രമേ പറയൂ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ദീപിക. തുല്യതയ്ക്കായാണ് ദീപിക പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ 140-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്തു നടന്ന വിളംബര റാലിയുടെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്.
ഇന്നലത്തെ ദീപികയുടെ പ്രധാനവാർത്തയിലെ ലെയോ മാർപാപ്പയുടെ നിലപാടു ചൂണ്ടിക്കാട്ടി, ദീപിക ആരെയും ഭയപ്പെടുന്നില്ലെന്നും ദീപികയ്ക്ക് ഭയം സര്‍വശക്തനായ ദൈവത്തെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ മുഖപ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാകും. ദീപികയുടെ അഭിപ്രായ സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വയ്ക്കില്ല. നിലപാടുകളില്‍ ദീപികയ്ക്ക് തെല്ലും മാറ്റമില്ല.
സത്യദൂതികയ്ക്ക് 140 ദീപ്തവര്‍ഷങ്ങള്‍ എന്നതാണ് ശതോത്തര റൂബി ജൂബിലി വര്‍ഷത്തെ ദീപികയുടെ ആപ്തവാക്യം.ദീപികയുടേത് സത്യമുള്ള കാഴ്ചപ്പാടാണ്. അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും തുറവിയോടെ പറയും. അവഗണിക്കപ്പെടുന്നവരുടെ ശബ്ദമായി ദീപിക പ്രശോഭിക്കും.
140-ാം വയസിലേക്ക് ദീപിക പ്രവേശിക്കുമ്പോള്‍ പ്രഥമ പ്രത്രാധിപരായിരുന്ന നിധീരിക്കൽ മാണിക്കത്തനാർ പ്രഖ്യാപിച്ച നിലപാടുകളും തുടങ്ങിവച്ച പാരമ്പര്യങ്ങളും അണുവിട വ്യത്യാസമില്ലാതെ ഏറ്റുപറയാനും പ്രതിഷ്ഠിക്കാനും ദീപിക കുടുംബത്തിലെ ഓരോരുത്തരും സുസജ്ജരാണ്.
മലയാളക്കരയ്ക്ക് സിഎംഐ സന്യാസ സമൂഹത്തിലൂടെ കത്തോലിക്കാ സഭ നല്കിയ നൂറ്റാണ്ടുകൾ നിലനിൽക്കുന്ന വിഷുക്കൈ നീട്ടമാണ് ദീപികയെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.
District News
രാമങ്കരി: സഹസ്രാബ്ദങ്ങളായി ലോകത്ത് നിലനിൽക്കുന്ന ക്രൈസ്തവ സഭയെയും നൂറ്റാണ്ടുകളായി കേരളത്തിന്റെ മുഖമായി പ്രശോഭിക്കുന്ന ദിനപത്രത്തെയും ആക്ഷേപിക്കാൻ മുതിർന്ന നേതാവിനെതിരേ കേസെടുക്കണമെന്ന് കേരള കോൺഗ്രസ് എം. രാമങ്കരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പരാജയഭയത്തിൽ മാനസിക നിലതെറ്റിയ ജല്പനമാണ് ഇത് എന്ന് ലഘൂകരിക്കാൻ പാടില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് നെല്ലുവേലി അഭിപ്രായപ്പെട്ടു.
ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതുകൊണ്ട് നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ബിനീഷ് തോമസ് തെക്കേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സാബു മാത്യു പള്ളിക്കളം, ജോമോൻ ജോസഫ് മാവേലിക്കളം, ലാലിച്ചൻ ജോബ് കൈതപ്പറമ്പിൽ, സിജെ ജോസഫ് നടിച്ചിറ, ബൈജു തോമസ് ചെന്നാട്ടുശേരി, ബൈജു കുഞ്ഞച്ചൻ മാരാം പറമ്പിൽ, സോവി ച്ചൻ എംബ്രായിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസാണ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
മാര്‍ ജോസഫ് പളളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം പാലാ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. സഭയെ എക്കാലത്തും വഴികാട്ടിയ നക്ഷത്രമായിരുന്നു മാര്‍ പള്ളിക്കാപ്പറമ്പില്‍. ആ നക്ഷത്ര ശോഭയിലൂടെയാണ് സഭ സഞ്ചരിക്കുന്നത്.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ പള്ളിക്കാപറമ്പില്‍ ശരിയായ പാത കാണിച്ചു നല്കിയ ആത്മീയ നേതാവാണെന്നു കര്‍ദിനാള്‍ ഓസ്വാഡ് ഗ്രേഷ്യസ് പറഞ്ഞു.
ആഗോളസഭയ്ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലായില്‍ നിന്നും ഒട്ടനവധി വൈദികരെയും സന്യസ്തരെയും പ്രദാനം ചെയ്തുവെന്നും കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചേര്‍ന്ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പില്‍, മാര്‍ ഔഗിന്‍ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ കേക്ക് മുറിച്ചു. ദൈവം നല്കി അവര്‍ണനീയമായ ദാനമാണ് തന്റെ ജീവിതമെന്നും ദൈവത്തിന്റെ കാരുണ്യത്തിനും എല്ലാവര്ക്കും നന്ദി പറയുന്നതായും മാര്‍ പള്ളിക്കാപ്പറമ്പില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വിവിധ രൂപതകളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപുമാര്‍, ബിഷപ്പുമാര്‍, വൈദികര്‍, ജോസ് കെ. മാണി എംപി, ഫ്രാന്‍സീസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Editorial
നാളെയാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്. ഇനിയും തീരുമാനമെടുക്കാനാകാത്തവർക്ക് ഇന്ന് ധ്യാനദിവസമാണ്. പാർട്ടി ഏതുമാകട്ടെ, ഉറപ്പായും വോട്ട് ചെയ്യുമെന്നും അതു ജാതി-മത-വർഗ പരിഗണനകൾക്കപ്പുറം ജനാധിപത്യത്തിനും വികസനത്തിനും വേണ്ടിയാണെന്നും ഉറപ്പാക്കുക. രാഷ്ട്രീയ പാർട്ടികൾ ഗുണ്ടായിസം കാണിക്കാതെ ജനങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിക്കണം. ബൂത്തുപിടിത്തവും കള്ളവോട്ടുമൊക്കെ കേരളത്തിലുമുണ്ട്. ഉദ്യോഗസ്ഥർപോലും ഭയപ്പെടുന്ന ഈ തെമ്മാടികളെ ബൂത്തിനകത്തും പുറത്തുംനിന്ന് ആട്ടിപ്പായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയണം.
അഞ്ചു ലക്ഷത്തിലധികം വരുന്ന കന്നിവോട്ടർമാരേ, പോളിംഗ് ബൂത്തുകളിലേക്കു നീങ്ങുക. കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക യുവശക്തിയാണ് നിങ്ങൾ. 17-ാമത് സർക്കാരിനെ തെരഞ്ഞെടുക്കാൻ, ഭാവി വിധാതാക്കളാകാൻ, വിരൽത്തുന്പിലൊരു ജനാധിപത്യ മുദ്ര പതിപ്പിക്കാൻ നമുക്കൊന്നായിറങ്ങാം.
ഇന്നലെ പരസ്യപ്രചാരണ പരിപാടികൾ അവസാനിച്ചു. നാളെ രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡാണ് തിരിച്ചറിയൽ രേഖകളിൽ പ്രധാനം. ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ സഹിതമുള്ള ബാങ്ക്-പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, പാൻ കാർഡ് തുടങ്ങിയവയും ഉപയോഗിക്കാം.
വോട്ടിംഗ് സമയത്ത് സമ്മതിദായകരുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യവുമുണ്ടെന്നാണ് അറിയിപ്പ്. കടുത്ത ചൂട് മാത്രമല്ല, കള്ളവോട്ടിന്റെ സാധ്യതപോലും ഒഴിവാക്കാൻ രാവിലെതന്നെ പോളിംഗ് ബൂത്തുകളിലേക്കു പോകുന്നത് സഹായമാകും. ജോലിയുടെയോ പഠനത്തിന്റെയോ ക്ഷീണത്തിന്റെയോ കാര്യം പറഞ്ഞ് വോട്ട് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം ഉത്തരവാദിത്വമില്ലായ്മയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളൊന്നും വോട്ട് ചെയ്യുന്നതിൽനിന്നു ജീവനക്കാരെ തടയില്ല. തടയപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ ഒരു മടിയും വേണ്ട. ഉടൻ നടപടിയുണ്ടാകും.
കന്നിവോട്ട് ചെയ്യാൻ പോകുന്നവർ മറ്റുള്ളവരോടു കാര്യങ്ങൾ ചോദിച്ചറിയുന്നത് അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാൻ സഹായിക്കും. രാഷ്ട്രീയ പാർട്ടികൾ വിതരണം ചെയ്ത, ബൂത്തും ക്രമനന്പരും രേഖപ്പെടുത്തിയിട്ടുള്ള വോട്ടർ സ്ലിപ് കൈയിലെടുത്താൽ ഉദ്യോഗസ്ഥർക്കും ജോലി എളുപ്പമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലും ഇതു ലഭ്യമാണ്. ബൂത്തിലെത്തിയാൽ മറ്റു കാര്യങ്ങൾ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ചു ചെയ്യുകയേ വേണ്ടൂ.
എൽഡിഎഫോ യുഡിഎഫോ എൻഡിഎയോ ഏതു പാർട്ടിയിൽ വിശ്വസിക്കുന്നവരായാലും നമ്മുടെ വോട്ട് പാർട്ടിക്കുവേണ്ടി മാത്രമല്ല, ഈ സംസ്ഥാനത്തിനും രാജ്യത്തിനും ലോകത്തിനുംവേണ്ടിയാണ്. നാളെ വോട്ട് ചെയ്യാൻ നാം പോകുന്ന വഴി, ബൂത്താക്കി മാറ്റിയ വിദ്യാലയങ്ങൾ തുടങ്ങി ഈ വോട്ടവകാശവും ജനാധിപത്യവും സ്വാതന്ത്ര്യവുംപോലും അനേകം മനുഷ്യർ പൊരുതി നേടിയതാണ്. അവരുടെ അധ്വാനഫലം സൗജന്യമായി അനുഭവിക്കുന്ന നമുക്ക്, ഭാവിതലമുറയ്ക്കുവേണ്ടി അവ നിലനിർത്തേണ്ട ഉത്തരവാദിത്വമുണ്ട്.
എല്ലാം തികഞ്ഞ ഒരു പാർട്ടിയോ സ്ഥാനാർഥിയോ ഉണ്ടാകില്ല. പക്ഷേ, ഉള്ളതിൽ നല്ലതൊന്നിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നന്മയെന്നു നാം കരുതുന്നതിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതും തിന്മയുടെ ഭൂരിപക്ഷം കുറയ്ക്കുന്നതും ജനാധിപത്യത്തിൽ വിജയ-പരാജയങ്ങളോടൊപ്പം പ്രധാനമാണെന്നു മറക്കരുത്. വോട്ടുകളുടെ എണ്ണംപോലും മുന്നറിയിപ്പാണ്.
ഞാനൊരാൾ വോട്ട് ചെയ്തില്ലെങ്കിലും എന്തു സംഭവിക്കാനാണ് എന്നു കരുതുന്നവരുണ്ട്. ഞാനൊരാൾ വലിച്ചെറിഞ്ഞില്ലെങ്കിലും നാട്ടിലെ മാലിന്യപ്രശ്നം ഇല്ലാതാകുമോ, ഞാനൊരാൾ സഹായിച്ചില്ലെങ്കിലും പ്രളയഫണ്ടിൽ എന്തു കുറവ് വരാനാണ്, ഞാനൊരാൾ വെറുപ്പും വിദ്വേഷവും പരത്തിയെന്നു കരുതി നാടു നശിക്കുമോ, വാഹനാപകടത്തിൽ പരിക്കേറ്റ അപരിചിതനെ സഹായിച്ച് ഞാനന്തിനു പുലിവാലു പിടിക്കണം... തുടങ്ങിയ ചോദ്യങ്ങളുടെ തുടർച്ചയാണ് ഞാൻ വോട്ട് ചെയ്തില്ലെങ്കിലെന്ത് എന്നത്. നമ്മളില്ലെങ്കിലും ലോകം മുന്നോട്ടു പോകും. പക്ഷേ, ഇതൊക്കെ ചെയ്യുന്ന സമൂഹമെന്ന മഹാവൃക്ഷം നമ്മളെന്ന ഇത്തിൾക്കണ്ണിയെ ചുമക്കേണ്ടിവരും.
ഗൗരവം അറിയാതെയാവാമെങ്കിലും വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരെപ്പോലെ ജനാധിപത്യ അട്ടിമറിയിൽ പങ്കാളികളാകുകയാണ്. അതേ, നമ്മൾ വോട്ട് ചെയ്യാത്തതിന്റെ പേരിൽ അർഹരായവർ തോൽക്കുകയോ അനർഹർ ജയിക്കുകയോ ചെയ്യരുത്. നാളെയാണ് ആ ദിവസം.
Editorial
ഉയിർപ്പ്, മാന്ത്രികവടി വീശിയൊരുക്കുന്ന മായക്കാഴ്ചയല്ല, സ്വന്തം കുരിശെടുത്ത് അനുഗമിക്കുന്നവർക്കു ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വസന്തമാണ്! പക്ഷേ, പങ്കുവയ്ക്കപ്പെടാത്ത തീൻമേശയിൽ ക്രിസ്തു വിരുന്നുകാരനല്ല.
പ്രിയരേ, ഹൃദയകവാടങ്ങളിലൂടെ ഭൂമിയെ നോക്കുക. ഇന്നുദിച്ചിരിക്കുന്നത് നീതിസൂര്യനാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. കണ്ടാലും; അവന്റേതൊരു കൃത്രിമഗാത്രമല്ല, പീഡാസഹനത്തിന്റെ മുറിപ്പാടുകളെല്ലാം അതുപോലെതന്നെയുണ്ട്. അങ്ങനെതന്നെയാണ് ജറൂസലെമും. ക്രിസ്തുവിന്റെ ആണിപ്പഴുതുകൾപോലെ, കടന്നുപോയ കഷ്ടകാലങ്ങളുടെ തെളിവുകളെല്ലാം അവിടെത്തന്നെയുണ്ട്.
അന്ത്യ അത്താഴമുറി, ഗത്സമേൻ തോട്ടം, പീലാത്തോസിന്റെ അരമന, പീഡനമുറികൾ, സ്ലീവാപ്പാത, കാൽവരി... അങ്ങനെയങ്ങനെ. പക്ഷേ, കല്ലറ തുറക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിനു സമാനമായിക്കഴിഞ്ഞ ജറൂസലെം, പൊന്നൊളിയിൽ മിന്നുന്ന കല്ലറയിലേക്കു ചൂണ്ടി മനുഷ്യവംശത്തോടു സുവിശേഷം പറയുന്നു; ഭീതിയും സങ്കടവും വിട്ടെഴുന്നേൽക്കുക, പ്രത്യാശയുള്ളവരാകുക.
ഉയിർപ്പിന്റെ ചരിത്രം തുറക്കപ്പെട്ട ഒരു കല്ലറയുടെ വാതിൽക്കൽ അവസാനിച്ചില്ല. അതൊരു ഉണർത്തുപാട്ടായി ലോകമെങ്ങും ആലപിക്കപ്പെട്ടു. ജീവനോടെയുണ്ടായിരുന്ന 11 ശിഷ്യന്മാരും ദുഃഖത്തിലും അധികാരികളോടുള്ള ഭീതിയിലും കഴിയുകയായിരുന്നു. ക്രിസ്തുവിനെ വേട്ടയാടിയവർ തങ്ങളെയും വെറുതെ വിടില്ലെന്ന് അവർ ഭയന്നു. ഉയിർത്തേഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ട സ്ത്രീകളോട് ക്രിസ്തു ആദ്യം പറയുന്നത് ഭയപ്പെടേണ്ട എന്നാണ്. ഉയിർപ്പിന്റെ ആ മഹാസന്ദേശം ഈ ഞായറാഴ്ചയിലും പ്രസക്തമാണ്.
ഭയം മനുഷ്യരെ നിഷ്ക്രിയരോ ഉദാസീനരോ ആകാൻ പ്രേരിപ്പിക്കുന്നു. ഉത്ഥിതൻ മൃതതുല്യരായ ശിഷ്യരെയും കാണുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശ്രദ്ധേയമായ ഒരു കൂടിക്കാഴ്ചയായിരുന്നു എമ്മാവൂസിലേക്കു പോവുകയായിരുന്ന രണ്ടു ശിഷ്യരുമായി ക്രിസ്തു നടത്തിയത്. അവൻ ഒപ്പം നടന്നിട്ടും അവർ തിരിച്ചറിഞ്ഞില്ല. അന്നു രാത്രി അത്താഴനേരത്ത് അവൻ അപ്പമെടുത്ത് ആശീർവദിച്ച് അവർക്കു കൊടുത്തപ്പോഴാണ് അതു ക്രിസ്തുവാണെന്ന് അവർ തിരിച്ചറിഞ്ഞത്. പിന്നീടവർ പരസ്പരം പറയുന്നുണ്ട്: ""വഴിയില്‍വച്ച് അവന് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?’’ ഉത്ഥിതനായ ക്രിസ്തു ഒപ്പമുണ്ടെന്നറിഞ്ഞ് ഹൃദയം ജ്വലിച്ചവരാണ് അന്നുമുതൽ ഇന്നുവരെ സുവിശേഷം പ്രസംഗിച്ചത്. ദുർഭരണങ്ങളോട് സത്യം പറയാൻ അവർക്കേ ധൈര്യമുണ്ടായിട്ടുള്ളു.
വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും വീണ്ടും കുരിശുമായി നടക്കുന്ന മനുഷ്യരുടേതുകൂടിയാണ് ലോകം. അവർ അതിജീവിച്ചുകഴിഞ്ഞാലും ശരീരങ്ങളിലും മനസുകളിലും പോയകാലസഹനങ്ങളുടെ മുദ്രയുണ്ട്. ചിലരുടെ തഴന്പുവീണു പൊട്ടിയ കൈകാലുകളും ചുളിഞ്ഞുപോയ ചർമങ്ങളും കാലിയായ അക്കൗണ്ടുകളും മറ്റു ചിലരുടെ യൗവനത്തിനും സന്തോഷത്തിനും പകരം കിട്ടിയതാണ്. യുദ്ധങ്ങളിൽ അനാഥരായവർ, വീടില്ലാത്തവർ, സ്വന്തം മണ്ണിൽ പൗരത്വം നഷ്ടപ്പെട്ടവർ, തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്ന ദളിതർ, അരിയെടുത്തതിനു തല്ലിക്കൊല്ലപ്പെടുന്നവർ, പീലാത്തോസുമാരുടെ കൺമുന്നിൽ ആൾക്കൂട്ടവിചാരണയ്ക്കിരയാകുന്ന ന്യൂനപക്ഷങ്ങൾ, വീട്ടിലും നാട്ടിലും പാർട്ടിയിലും പള്ളിയിലും ഭരണകേന്ദ്രങ്ങളിലും തള്ളിമാറ്റപ്പെടുന്ന സ്ത്രീകൾ, വിദ്വേഷരാഷ്ട്രീയക്കാരുടെ തുപ്പലുകൾ മുഖത്തുവീണ മത-രാഷ്ട്രീയ നേതാക്കൾ, മതഭ്രാന്തരുടെ വസ്ത്രാക്ഷേപങ്ങളിൽ സമൂഹമാധ്യമങ്ങൾ അവമതിക്കപ്പെട്ടവർ... ഇത്തരം പരിസരങ്ങളിലേ ക്രിസ്തുവുള്ളു.
മറ്റുള്ളവരുടെ സന്തോഷത്തിനും നീതിക്കുംവേണ്ടി വാളെടുക്കാതെ പൊരുതുന്നവർക്കെല്ലാം ക്രിസ്തുവിന്റെ മുഖമുണ്ട്. മറക്കരുത്, ദാരിദ്ര്യം, അടിമത്തം, അധിനിവേശം, ഗൂഢാലോചന, വ്യാജപൊതുബോധനിർമിതി, അധികാരപ്രമത്തത, കള്ളപ്രചാരണങ്ങൾ, പീഡനം... ആദിമുതൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യർ ഏറ്റുവാങ്ങിയിരുന്ന ദുഃഖത്തിന്റെ പാനപാത്രങ്ങളിലൊന്നും ക്രിസ്തുവിനായി ഒഴിവാക്കപ്പെട്ടിരുന്നില്ല.
മുന്നോ നാലോ മൈലുകളുടെ ചുറ്റളവിലാണ് ജറൂസലെമിലെ ഓശാനവീഥിയും അന്ത്യ അത്താഴമുറിയും കുരിശിന്റെ വഴിയും കാൽവരിയും ഉത്ഥാനസ്ഥലവുമൊക്കെയുള്ളത്. പീഡ സഹിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുഗാത്രത്തിന്റെ പരിഛേദമാണത്. ഉയിർപ്പ്, മാന്ത്രികവടി വീശിയൊരുക്കുന്ന മായക്കാഴ്ചയല്ല. പങ്കുവയ്ക്കപ്പെടാത്ത തീൻമേശയിൽ ക്രിസ്തു വിരുന്നുകാരനുമല്ല.
ഗ്രീഷ്മവും ശിശിരവും വർഷവും ഇലപൊഴിയും ശരത്കാലവുമൊക്കെ ആകാശത്തും ഭൂമിയിലും അടയാളങ്ങളിടും. അപ്പോഴും സ്വന്തം കുരിശെടുത്ത് അനുഗമിക്കുന്നവർക്കു ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വസന്തമാണ് ഉയിർപ്പുതിരുനാൾ. അവരുടെ കൈകാലുകളിലും ആണിപ്പഴുതകളുണ്ടായിരിക്കും. എഴുന്നേൽക്കുക, ആത്മ-ശരീരങ്ങളിൽ ക്രിസ്തുവിന്റെ മുദ്ര തെരയാനുള്ള ഞായറാഴ്ചയാണിത്. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ ആശംസകൾ!
Kerala
കോട്ടയം: 36 വര്‍ഷത്തെ സേവനത്തിനുശേഷം ദീപിക ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) കെ.സി. തോമസ് വിരമിച്ചു.
1989ല്‍ ദീപികയില്‍ ജോലിയിൽ പ്രവേശിച്ച കെ.സി. തോമസ് തിരുവനന്തപുരം, കൊല്ലം, കൊച്ചി യുണിറ്റുകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. 16 വര്‍ഷമായി കോട്ടയം കേന്ദ്ര ഓഫീസില്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ആയിരുന്നു.
കോട്ടയം ഇരവുചിറ കണ്ട്രാമറ്റത്ത് കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. ഭാര്യ: ജാസ്മിന് തോമസ്. മകൾ: ദീപ തോമസ്, മരുമകന്: ടോണി തോമസ്.
ഇന്നലെ ദീപിക കേന്ദ്ര ഓഫീസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലിൽ, ചീഫ് കോ ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തിൽ, ജനറല്‍ മാനേജർ ഫാ. രഞ്ജിത്ത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ആന്‍ഡ് പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവർ പ്രസംഗിച്ചു. ദീപികയുടെ ഉപഹാരം മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും ചേര്‍ന്ന് സമ്മാനിച്ചു.
Editorial
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനി കാലെ (20) യാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
SUNDAY DEEPIKA
ഒടുവില്‍, പുരാതന ചരിത്രത്തിലെ വലിയൊരു ദുരൂഹതയ്ക്കു വിരാമം! അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതായി കരുതപ്പെടുന്ന "അലക്സാൻഡ്രിയ ഓണ്‍ ദ ടൈഗ്രിസ്’ എന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ദക്ഷിണ ഇറാക്കില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനോടു ചേര്‍ന്നുള്ള പുരാതനനഗരം നൂറ്റാണ്ടുകളായി ചരിത്രത്താളുകളില്നിന്നു മറഞ്ഞുകിടക്കുകയായിരുന്നു.
ജര്‍മനിയിലെ കോൺസ്റ്റൻസ് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഗവേഷകരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലേക്കുള്ള വലിയ വാതായനമാണ് ഗവേഷകര്‍ ചരിത്രാന്വേഷകര്‍ക്കായി തുറന്നിട്ടത്. ബിസി നാലാം നൂറ്റാണ്ടില്‍, ഇന്ത്യയില്‍നിന്നും മെസൊപ്പൊട്ടാമിയയില്നിന്നും മെഡിറ്ററേനിയന്‍ മേഖലയിലേക്കുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുറമുഖ നഗരമായാണ് ഇതു നിര്‍മിക്കപ്പെട്ടത്.
ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടോടെ ടൈഗ്രിസ് നദിയുടെ ഗതി മാറിയതോടെയാണ് അലക്സാണ്ടറിന്റെ നഗരം വിസ്മൃതിയിലേക്കാണ്ടുപോയത്. ബിസി 324ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി നേരിട്ടാണ് ഈ നഗരത്തിന്റെ സ്ഥാനം തെരഞ്ഞെടുത്തതെന്ന് പ്ലിനി ദി എല്‍ഡര്‍ പോലുള്ള പുരാതന ചരിത്രകാരന്മാരുടെ രേഖകള്‍ സൂചിപ്പിക്കുന്നു.
കഠിനം, ഗവേഷണം
2010ല്‍ ആരംഭിച്ച ഗവേഷണം അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. അക്കാലത്ത് ഇറാക്കിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിൽ, ഡ്രോണ്‍ ചിത്രീകരണങ്ങളും ഹൈ-റെസല്യൂഷന്‍ ജിയോഫിസിക്കല്‍ സ്കാനിംഗും ഉപയോഗിച്ചാണ് ഗവേഷകര്‍ നഗരത്തിന്റെ രൂപരേഖ തയാറാക്കിയത്.
2.5 ചതുരശ്ര മൈല്‍ വിസ്തൃതിയുണ്ടായിരുന്ന നഗരം അക്കാലത്തെ മറ്റു പ്രധാന നഗരങ്ങളേക്കാള്‍ വലുതാണെന്ന് കോണ്‍സ്റ്റന്‍സിലെ പുരാവസ്തു ഗവേഷകന് പ്രഫ. സ്റ്റെഫാന്‍ ആര്. ഹൗസര്‍ പറയുന്നു. ഗവേഷണത്തിലൂടെ നഗരത്തിന്റെ സുരക്ഷാമതിലുകളും തെരുവുകളും കൃത്യമായി മാപ്പ് ചെയ്യാന്‍ സാധിച്ചു.
ദേവാലയസമുച്ചയങ്ങള്, ഉലകളും ചൂളകളുമുള്ള വര്‍ക്ക്ഷോപ്പുകള്‍, തുറമുഖങ്ങള്‍, കനാലുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. നഗരം പലതവണ വെള്ളപ്പൊക്കത്തിനിരയായെങ്കിലും പൗരാണിക ശേഷിപ്പുകള്‍ക്കു വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു.
അലക്സാണ്ടറുടെ കാലശേഷം ഈ നഗരം പാര്‍ഥിയന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. അലക്സാൻഡ്രിയ ഓണ്‍ ദ് ടൈഗ്രിസിലെ പഠനങ്ങള്‍ പാര്‍ഥിയന്‍ സാമ്രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭരണഘടന എന്നിവയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുമെന്ന് പ്രഫ. ഹൗസര്‍ പറഞ്ഞു.
പുരാതനകാലത്തിനു ശേഷം, പിന്നീട് പുതിയ നിര്‍മാണങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍, ഒരു നഗരത്തിന്റെ മുഴുവന്‍ ഘടനയും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്ന അപൂര്‍വമായ സാഹചര്യമാണ് ഗവേഷകര്‍ കണ്ടെത്തിയത്. പുരാതനനഗരത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് ഗവേഷകരുടെ തീരുമാനം.
SUNDAY DEEPIKA
സ്വന്തം ആകാശാതിർത്തിക്കുള്ളിൽ പറക്കാൻ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാനും ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെ, ഈ മാസം പാക്കിസ്ഥാനിൽനിന്ന് ജക്കാർത്തയിലേക്കും കൊളംബോയിലേക്കും പോയ രണ്ട് പാക് സേനാവിമാനങ്ങളുടെ പറക്കൽപ്പാത ഏറെ ശ്രദ്ധയാകർഷിക്കുന്നതായി.
കഴിഞ്ഞ ഒന്പതിനു തിങ്കളാഴ്ച രാവിലെ ഏഴോടെ ലാഹോറിൽനിന്ന് ടേക്കോഫു ചെയ്ത പാക്കിസ്ഥാൻ എയർഫോഴ്സിന്റെ, ജെ758 റജിസ്ട്രേഷനുള്ള ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം ജക്കാർത്തയിലിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാലായിരുന്നു.
ഇന്ത്യയുടെ ആകാശത്തുകൂടി പറക്കുന്നത് ഒഴിവാക്കാൻ, വടക്കോട്ടു വളഞ്ഞു പറന്ന് ചൈനയ്ക്കു മീതേയെത്തി പിന്നെ തെക്കോട്ടു സഞ്ചരിച്ച് തായ്ലൻഡ്, കമ്പോഡിയ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളുടെ മീതേ പറന്ന് ജക്കാർത്തയിലെത്താൻ നിർത്താതെ പറന്ന ദൂരം 7000 കിലോമീറ്റർ!.
ലാഹോറിൽനിന്ന് നേരേ ഇന്ത്യയ്ക്കു മുകളിലൂടെ, ബംഗാൾ ഉൾക്കടലിനുമീതേ വീണ്ടും തെക്കോട്ടു പോയി മ്യാൻമാർ, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യയിലെത്തുന്ന പഴയ റൂട്ടായിരുന്നെങ്കിൽ, പാക് വിമാനത്തിന് പറക്കേണ്ടിയിരുന്നത് 5400 കിലോമീറ്റർ മാത്രമായിരുന്നു.
ഇന്ത്യൻ ആകാശം ഒഴിവാക്കാൻ 1600 കിലോമീറ്റർ അധികദൂരം പറക്കുകയെന്ന ഇതേ ബുദ്ധിമുട്ടു തന്നെയാണ്, കഴിഞ്ഞ 14ന് ലാഹോറിൽ നിന്ന് കൊളംബോയിലേക്കും 16ന് കൊളംബോയിൽനിന്ന് തിരിച്ച് ലാഹോറിലേക്കും പറന്ന മറ്റൊരു പാക്സേനാ വിമാനവും സഹിക്കേണ്ടിവന്നത്.
ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയിൽനിന്ന് ഇക്കൊല്ലമാദ്യം വാങ്ങിയ 13 കൊല്ലം പഴക്കമുള്ള, ഗൾഫ്സ്ട്രീം ജി450 വിമാനം 14ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാഹോറിൽനിന്ന് ടേക്കോഫ് ചെയ്ത് വൈകിട്ട് ഏഴേകാലിന് കൊളംബോയിൽ ലാൻഡു ചെയ്യുമ്പോൾ, സഞ്ചരിച്ച ദൂരം 4450 കിലോമീറ്റർ (ഇപ്പോഴത്തെ റജിസ്ട്രേഷൻ വി4105 ആണെങ്കിലും അമേരിക്കൻ റജിസ്ട്രേഷനായ എൻ881ജെജെ എന്നാണ് ഫ്ളൈറ്റ് ട്രാക്കിംഗ് സൈറ്റുകളിൽ കാണാമായിരുന്നത്).
ലാഹോറിൽനിന്ന് നേരെ കറാച്ചിയിലേക്കു പറന്ന് അവിടെനിന്ന് ഗുജറാത്തിനു വടക്കുകൂടി അറേബ്യൻ കടലിനു മുകളിലെത്തി, തെക്കോട്ട്, ഇന്ത്യയെ അകന്നുമാറി പറന്ന്, വളഞ്ഞു ചുറ്റി ശ്രീലങ്കൻ തലസ്ഥാനത്ത് ഇറങ്ങിയ ഈ റൂട്ടിനു പകരം പറക്കൽ നിരോധനത്തിനു മുമ്പുള്ള, ഇന്ത്യയ്ക്കു മീതേകൂടി നേരെ തെക്കോട്ടുള്ള പാതയിൽ പോയിരുന്നെങ്കിൽ 2750 കിലോമീറ്ററായിരുന്നു ദൂരം. ഇപ്പോഴത്തെ റൂട്ടിനേക്കാൾ 1700 കിലോമീറ്റർ കുറവ്.
കൊളംബോയാത്രയിൽ 1700 കിലോമീറ്റർ കൂടുതൽ പറക്കുന്നതിന് എത്ര പണം അധികം ചെലാവാക്കേണ്ടി വന്നുകാണും പാക് വിമാനം? ഗൾഫ്സ്ട്രീം ജി450 വിമാനം 100 കിലോമീറ്റർ പറക്കുന്നതിനുള്ള ഏകദേശ ചെലവ് 700 ഡോളറാണ്. അതനുസരിച്ച്, 1700 കിലോമീറ്റർ അധികം പറക്കാൻ ചെലവായ തുക 11,900 ഡോളർ.
അതേപോലെ, ലാഹോറിൽനിന്ന് ജക്കാർത്തയിലേക്ക്, ഇന്ത്യയെ ഒഴിവാക്കി പറക്കാൻ 1600 കിലോമീറ്റർ അധികദൂരം താണ്ടേണ്ടിവന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 കൂടുതൽ ചെലവാക്കിയത്, ഏകദേശം 10,400 ഡോളറായിരിക്കും (100 കിലോമീറ്റർ പറക്കാൻ ഏകദേശം 650 ഡോളർ).
അയൽരാജ്യത്തിന്റെ ആകാശാതിർത്തിയിൽ കടക്കാതിരിക്കുന്നത്, ഇന്ത്യൻ വിമാനങ്ങൾക്കും ഇതേപോലെതന്നെ ചെലവുള്ള കാര്യമാണെന്ന കാര്യവും മറക്കേണ്ടതില്ല. ഇത്രയും "എക്സ്ട്രാ' പണം മുടക്കിയിട്ടും, ലാഹോറിൽനിന്ന് കൊളംബോയിലേക്കുപോയ പാക് വിമാനം അന്നാട്ടിലും ഇന്ത്യയിലുമുള്ള ചില മാധ്യമങ്ങളുടെയെങ്കിലും പഴികേൾക്കേണ്ടിവരികയും സംശയത്തിന് പാത്രമാവുകയും ചെയ്തു എന്നതു വേറെകാര്യം.
കറാച്ചിയിൽനിന്ന് അറബിക്കടലിനുമീതേ തെക്കോട്ടുള്ള പറക്കൽ മുംബൈ എഫ്ഐആർ എന്ന ഫ്ലൈറ്റ് ഇൻഫർമേഷൻ റീജണിനിലൂടെയായിരുന്നു എന്നതാണ് കാരണം. അതേപോലെതന്നെ ഇന്ത്യയുടെ തെക്കേ മുനമ്പ് അടുക്കുമ്പോൾ ചെന്നൈ എഫ്ഐആറിനുള്ളിലൂടെയും. ഈ എഫ്ഐആറുകളിലൂടെ പറക്കുമ്പോൾ ഇന്ത്യൻ എടിസിയുടെ മേൽനോട്ടത്തിലും വഴികാട്ടലിലുമാണ്, വിമാനങ്ങൾ തത്വത്തിൽ.
എടിസിയുമായി സംസാരിക്കേണ്ടിയും വരും. ഇത് പലർക്കും പ്രശ്നമായി തോന്നിയിരുന്നു. മാത്രമല്ല, ഫ്ളൈറ്റ്ട്രാക്കിംഗ് സൈറ്റുകളിൽ കാണാവുന്ന ഇന്ത്യൻ എഫ്ഐആർ അതിർത്തിവരകൾക്കുള്ളിലൂടെയാണ് പാക് വിമാനം പറന്നതെന്നതും അമ്പരപ്പായി.
എന്നാൽ, എഫ്ഐആർ എന്ന ഫ്ളൈറ്റ് ഇൻഫർമേഷൻ റീജൺ ഇന്ത്യയുടെ ആകാശാതിർത്തിയല്ല, എന്നതാണ് വാസ്തവം. വിമാനയാത്രാ നിയന്ത്രണത്തിന്റെ നൈരന്തര്യം ഉറപ്പാക്കാനുള്ള വെറും സാങ്കേതികമായ ഏർപ്പാടുമാത്രമാണ് അത്. ഓരോ രാജ്യത്തിനും അവകാശപ്പെട്ട ആകാശം, ആ രാജ്യത്തിന്റെ തീരത്തു നിന്ന്, 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) ദൂരംവരെ മാത്രമാണ്. 22.2 കിലോമീറ്ററിനപ്പുറം രാജ്യാന്തര ആകാശമാണ്.
SUNDAY DEEPIKA
"നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ
ഗീത ചൊല്ലിക്കേട്ടൊരര്ജുനനല്ല ഞാന്‍
വീണ്ടുമീ മണ്ണില്‍ ജനിച്ചു വളര്‍ന്നൊരു
വേദനകെട്ടിയ കൊച്ചുകൂടാണു ഞാന്‍''
മഹാകവി അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയിലെ വരികള്‍ നമ്മുടെ മനസില്‍ മിക്കപ്പോഴും തിളച്ചുമറിയാറുണ്ട്. എന്നാല്‍ നീതിയുടെ പക്ഷത്തുനിന്നു പോരാടാനുള്ള ആത്മീയജ്വാല എത്രപേര്‍ക്കുണ്ട്?.
പുറമ്പോക്കുകളിലേക്കു വലിച്ചെറിയപ്പെടുകയും ഉണ്ണാനും ഉടുക്കാനും കിടക്കാനും ചികിത്സിക്കാനും വകയില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുകയും ചെയ്യുന്ന ഹതഭാഗ്യരെ കാണുമ്പോള്‍ നിസംഗതയോടെയും നിര്‍വികാരതയോടെയും മുഖംതിരിച്ചു കടന്നുപോകാനല്ലേ നമ്മുടെ പ്രവണത?.
നവമുതലാളിത്തം നമ്മുടെമേല്‍ അടിച്ചേല്പിച്ച കമ്പോളവത്കരണത്തിന്റെ ഭോഗപരതയില്‍ ആറാടുമ്പോള്‍ പാവപ്പെട്ടവരുടെയും ചൂഷിതരുടെയും രോദനം കേള്‍ക്കാന്‍ നമുക്കാവുന്നില്ല. ഇവിടെ നീതിയുടെയും ധര്‍മത്തിന്റെയും തിരിനാളം തെളിയിക്കാന്‍ ആരുണ്ട്?
ബിസി എട്ടാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയില്‍ ഇസ്രയേല്‍ ദേശത്തെ ബഥേലില്‍ വരേണ്യവര്‍ഗത്തിന്റെ അഴിമതിക്കും അധാര്‍മികതയ്ക്കുമെതിരേ സിംഹഗര്‍ജനം മുഴക്കി കടന്നുവന്ന തെക്കോവാക്കാരന് ആട്ടിടയനായ ആമോസ് ഒരു പ്രകാശഗോപുരംപോലെ നമ്മുടെ മുന്നില്‍ ഉയര്ന്നുനില്ക്കുന്നു. ആമോസിന്റെ പ്രവചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാമൂഹികനീതിയുടെ പടവാളായിത്തീരാന് നമ്മെ പ്രാപ്തരാക്കും.
കാലഘട്ടം
ജറോബോവാം രണ്ടാമന് രാജാവ് ഇസ്രയേല്‍ ഭരിക്കുന്ന കാലഘട്ടം (ബിസി 783- 743) കാര്‍ഷിക-വ്യവസായ രംഗങ്ങളില്‍ പുരോഗതിയുണ്ടായി. അന്തര്‍ദേശീയ വ്യാപാരത്തിലൂടെ സമ്പത്ത് കുന്നുകൂടി. പക്ഷേ ഈ ഭൗതികാഭിവൃദ്ധി സമൂഹത്തിലെ ധനികരെ മാത്രമേ സഹായിച്ചുള്ളൂ. ധനികരും ദരിദ്രരും തമ്മിലുള്ള വിടവു വര്‍ധിച്ചു. ധനികര്‍ ദരിദ്രരെ ചൂഷണംചെയ്ത് പീഡിപ്പിച്ചു.
ഈ കഷ്ടസ്ഥിതിയിലാണ് നീതി-ധര്‍മങ്ങളുടെ തമ്പുരാനായ യാഹ്വേയായ ദൈവം അപ്രതിരോധ്യമായ ആത്മീയ-ധാര്‍മിക ശക്തി സമൂഹത്തിലേക്കു തുറന്നുവിട്ടത്. അധര്‍മത്തിന്റെ ഭോഗലാലസതയില്‍ അമര്‍ന്നുകിടന്ന മേലാളവര്‍ഗത്തിന് അവിടന്ന് ഒരു "ഷോക്ക് ട്രീറ്റ്മെന്റ്' നല്കി. ആമോസിനെപ്പോലെയുള്ള പരുക്കന്‍ സ്വഭാവക്കാരായ വ്യക്തികളെയാണ് ഈ ധര്‍മസമരത്തിന് നടുനായകത്വം വഹിക്കാന്‍ ദൈവം നിയോഗിച്ചത്.
പേരിന്റെ അര്‍ഥം
ആമോസ് യൂദാരാജ്യത്തെ തെക്കോവായിലാണ് ജനിച്ചത്. ആടുമേയ്ക്കലും കന്നുകാലി വളര്‍ത്തലും കൃഷിയുമായിരുന്നു അയാളുടെ തൊഴില്‍. തന്റെ ജോലിക്കിടയില്‍ സാധാരണജനങ്ങളുടെ ദൈന്യാവസ്ഥ കാണാനും അതില്‍ പങ്കാളിയാവാനും ആമോസിനു കഴിഞ്ഞു.
ആമോസ് എന്ന പേരിന്റെ അര്‍ഥം "ഭാരം വഹിക്കുന്നവന്' എന്നാണ്. പാവപ്പെട്ടവന് പീഡിപ്പിക്കപ്പെട്ടതുമൂലം യാഹ്വേയായ ദൈവത്തിന്റെ ഹൃദയത്തിനേറ്റ മുറിവിന്റെ ഭാരവും, പാവപ്പെട്ടവരുമായി താദാത്മ്യപ്പട്ടതിലൂടെ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ ഭാരവും ഹൃദയത്തില്‍ പേറിയ പ്രവാചകനായിരുന്നു ആമോസ്.
ഒരേസമയം ദൈവത്തിന്റെ വേദനയും ദരിദ്രജനതയുടെ വേദനയും ഉള്ത്തടത്തില് പേറിയ കരുണാമയനായ വിപ്ലവകാരി. തെക്കന്നാട്ടുകാരനായിരുന്നെങ്കിലും വടക്കന്‍ ഇസ്രയേലില്‍ പോയി പ്രവാചക ശുശ്രൂഷ നിര്‍വഹിക്കാനാണ് അയാള്‍ നിയോഗിക്കപ്പെട്ടത്.
അന്തര്‍ദേശീയ നീതി
ആമോസിന്റെ പുസ്തകത്തിന്റെ ആദ്യഭാഗം അന്തര്‍ദേശീയ നീതിയുടെ വിളംബരമാണ് (ആമോ 1:3-2:3). ഇസ്രയേലിനു ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാതെ യുദ്ധത്തിലേര്‍പ്പെട്ടു ചെയ്തുകൂട്ടിയ പാതകങ്ങളാണ് അന്തര്‍ദേശീയരംഗത്തെ അനീതികളായി ഇവിടെ വിവരിക്കുന്നത്.
സാധാരണ പൗരന്മാര്ക്കുണ്ടായ കൊടിയ മര്‍ദനം, മനുഷ്യക്കടത്ത്, അടിമക്കച്ചവടം, സഹോദരങ്ങളോടുള്ള അവിശ്വസ്തത, ഗര്‍ഭിണികളുടെ ഉദരംപിളര്ന്ന നിന്ദ്യമായ പ്രവൃത്തി, മൃതദേഹത്തോടുള്ള അവഹേളനം മുതലായവയാണ് അന്തര്‍ദേശീയരംഗത്തെ അനീതികള്‍. മതരംഗത്തെയോ ആരാധനാരംഗത്തെയോ പാളിച്ചകളല്ല, മനുഷ്യബന്ധത്തിലെ സാഹോദര്യധ്വംസനമാണ് ആമോസ് എടുത്തുകാട്ടുന്ന അനീതികളെന്നത് ശ്രദ്ധേയമാണ്. ഇവയ്ക്കെല്ലാം ശിക്ഷയുണ്ടാകുമെന്ന് ആമോസ് മുന്നറിയിപ്പുനല്കുന്നു.
സാമൂഹികനീതി
അന്തര്‍ദേശീയ നീതിയെപ്പറ്റി പരാമര്‍ശിച്ച ശേഷം ഇസ്രയേല്‍ സമൂഹത്തില്‍ നടമാടുന്ന കൊടിയ അധര്മങ്ങളിലേക്കാണ് ആമോസ് വിരല്‍ചൂണ്ടുന്നത്. ഈ അധര്‍മങ്ങളെ മൊത്തത്തില്‍ സാമൂഹികമായ അനീതികള്‍ എന്നുവിളിക്കാം.
സാമൂഹിക നീതിയെ കുറിക്കാന്‍ ആമോസ് രണ്ടു ഹീബ്രു പദങ്ങള്‍ ഉപയോഗിക്കുന്നു: മിഷ്പാത്ത്, സ്സെദാക്കാ. ചില വാക്യങ്ങളില്‍ ഈ രണ്ടു പദങ്ങളും ഒന്നിച്ച് ഉപയോഗിച്ചിട്ടുണ്ട് (5:7, 5:24, 6:12). കരുണയില്‍ കുതിര്‍ന്ന നീതിയാണ് മിഷ്പാത്ത്. പാവപ്പെട്ടവര്‍ക്ക് നഷ്ടപ്പെട്ടുപോയ അവകാശങ്ങള്‍ തിരിച്ചുനല്‍കി അവരെ കൈപിടിച്ച് ഉയര്‍ത്തുന്നതാണ് മിഷ്പാത്ത്. പാവങ്ങളോടു പക്ഷം ചേരുന്നതും അവരുടെ വിമോചനത്തിനായി ജീവിതം സമര്‍പ്പിക്കുന്നതുമാണ് മിഷ്പാത്ത്. സ്സെദാക്കായെ ധര്‍മം എന്നു വിവര്ത്തനംചെയ്യുന്നതാണ് ഉചിതം.
മിഷ്പാത്ത്, സ്സെദാക്കാ എന്നീ രണ്ടുപദങ്ങള്‍ ഒന്നിച്ചുപയോഗിക്കുമ്പോള്‍ സാമൂഹികനീതി എന്ന അര്‍ഥം ലഭിക്കും. പല കാരണങ്ങളാല്‍ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളപ്പെട്ടവരെ പ്രത്യേകം സഹായിച്ച്, കൈകൊടുത്തുയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹികമായ ഉത്തരവാദിത്വമാണ് സാമൂഹികനീതി.
സാമൂഹികമായ അനീതിയുടെ മേഖലകള്‍
അഞ്ചു മേഖലകളിലാണ് ആമോസ് സാമൂഹികാനീതി ദര്‍ശിച്ചത്. പാവപ്പെട്ടവരെ അടിച്ചമര്‍ത്തുന്നതാണ് ഒന്നാമത്തെ മേഖല. ""അവര്‍ നീതിമാന്മാരെ വെള്ളിക്കും ഒരു ജോടി ചെരിപ്പിനു സാധുക്കളെയും വില്‍ക്കുന്നു. പാവപ്പെട്ടവരുടെ തല മണ്ണില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. പണയം കിട്ടിയ വസ്ത്രംധരിച്ച് ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം ദേവാലയത്തില്‍വച്ച് പാനംചെയ്യുന്നു'' (ആമോ 2:6-8).
നീതിന്യായ കോടതിയിലെ അഴിമതിയാണ് ആമോസ് ചൂണ്ടിക്കാണിക്കുന്ന അടുത്ത മേഖല (ആമോ 5:10,12,15). ധനികര്‍ കൈക്കൂലികൊടുത്ത് കോടതിവിധി തങ്ങള്‍ക്കനുകൂലമായി അട്ടിമറിക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് നീതിപീഠങ്ങളില്നിന്ന് നീതി ലഭിക്കുന്നില്ല. കച്ചവടക്കാര്‍ നേരും നെറിയുമില്ലാതെ കള്ളത്തുലാസും കള്ളക്കട്ടികളും ഉപയോഗിച്ച് കച്ചവടംചെയ്ത് പാവപ്പെട്ടവരെ കൊള്ളയടിക്കുന്നതാണ് അനീതിയുടെ മറ്റൊരു മേഖല (ആമോ 8:4-6). ധനികര്‍ ചുറ്റുപാടുമുള്ള ദരിദ്രരെ അവഗണിച്ചുകൊണ്ട് സുഖലോലുപജീവിതം നയിക്കുന്നത് പ്രകടമായ അനീതിതന്നെയാണ്.
അവര്‍ രമ്യഹര്‍മ്യങ്ങളില്‍ വസിച്ചുകൊണ്ട് സുഖഭോഗങ്ങളില്‍ മുഴുകുന്നു. തൊട്ടടുത്തു താമസിക്കുന്ന ദരിദ്രന്റെ കണ്ണീരുകാണാന്‍ അവര്‍ക്കു കണ്ണില്ല (4:1-3, 3:15, 5:11). ദരിദ്രനെ ചവിട്ടിയരച്ചുകൊണ്ട് ചെത്തിയൊരുക്കിയ മാളികകള്‍ പണിതാല്‍ അവിടെ അവര്‍ക്കു വസിക്കാനാവില്ലെന്ന് ആമോസ് മുന്നറിയിപ്പു നല്കുന്നു. മതമേഖലയിലെ അധര്‍മമാണ് ആമോസ് ചൂണ്ടിക്കാണിക്കുന്ന അഞ്ചാമത്തെ അനീതിയുടെ മേഖല. നീതിയും ധര്‍മവും പുലര്‍ത്താതെ, പാവപ്പെട്ടവരെ പീഡിപ്പിച്ചുകൊണ്ടും അന്യായമാര്ഗത്തില് പണം കവര്ന്നെടുത്തുകൊണ്ടും തിരുനാളുകള്‍ ആചരിച്ചാല്‍, ദൈവം അതു സ്വീകരിക്കയില്ലെന്ന് ആമോസ് തീര്‍ത്തുപറഞ്ഞു.
""നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്. അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങളുടെ ദഹനബലികളും ധാന്യബലികളും ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ട. നീതി ജലംപോലെ ഒഴുകട്ടെ. ധര്‍മം വറ്റാത്ത നീര്‍ച്ചാലുപോലെയും'' (ആമോ 5:21-24).
സാമൂഹിക നീതിക്കെതിരേ, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കെതിരേ ധനികവര്‍ഗം ചെയ്തുകൂട്ടുന്ന ഏഴു തിന്മകള് ആമോസ് അവതരിപ്പിക്കുമ്പോള്‍ അവ ഇന്നത്തെ സമൂഹത്തെ ജീര്ണതയിലാഴ്ത്തുന്ന തിന്മകള് തന്നെയാണ് നാം തിരിച്ചറിയും.
അവ ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യാവകാശ ലംഘനം, മനുഷ്യക്കടത്ത്, ദരിദ്രരെ അടിമകളാക്കുന്ന സാമൂഹിക വ്യവസ്ഥിതി, പാവപ്പെട്ടവരുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്ന ദുഷ്കൃത്യങ്ങള്‍, ലൈംഗിക മണ്ഡലത്തിലെ കുറ്റകൃത്യങ്ങള്‍, പാവപ്പെട്ടവരുടെ വസ്തുവകകള്‍ കൈയേറുന്ന ഹീനകൃത്യം, പാവപ്പെട്ടവരെ ഞെരുക്കിക്കൊണ്ട് സുഖഭോഗങ്ങളില്‍ രമിക്കുന്ന ധനികരുടെ ആഡംബരജീവിതം.
സമത്വവും സാഹോദര്യവും തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നീതിപുലരുന്നുണ്ടെന്നു പറയാനാവുമോ? സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഭീകരമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രം സാമ്പത്തികമായ ഉത്കര്‍ഷം നേടുന്നുണ്ടെന്നു പറയാനാവുമോ? വര്‍ഗീയ ധ്രുവീകരണവും മതസ്പര്‍ധയും ഭയാനകമാംവിധം വളരുന്നിടത്ത്, ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്നിടത്ത് ക്ഷേമരാഷ്ട്രമുണ്ടെന്നു പറയാനാവുമോ? ദളിതരും ന്യൂനപക്ഷങ്ങളും ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നിടത്ത് മതേതര സമഭാവനയും സാഹോദര്യവുമുണ്ടെന്നു പറയാനാവുമോ?
ചില മതചര്യകളുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നിടത്ത് നീതിപൂര്‍വമായ സാമൂഹിക വ്യവസ്ഥിതിയുണ്ടെന്നു പറയാനാവുമോ? അംബരചുംബികളായ ദേവാലയങ്ങളും ക്ഷേത്രങ്ങളും മിനാരങ്ങളും പണിതുയര്‍ത്തുകയും അതിനുവേണ്ടി നിര്‍ബന്ധ പിരിവു നടത്തുകയും മതാഘോഷങ്ങള്‍ പൊടിപൊടിക്കുകയും ചെയ്യുമ്പോഴും ദരിദ്രന്റെ ആര്‍ത്തനാദം കേള്‍ക്കാതിരിക്കാന്‍ ചെവിപൊത്തുന്നെങ്കില് നാം ഈശ്വരവിശ്വാസികളാണെന്നു പറയാനാവുമോ? "മാധവസേവ മാനവസേവ'യാണെന്ന തിരിച്ചറിവിലേക്ക് നാം വളരുന്നതെപ്പോള്?
നമ്മുടെ പ്രത്യേക തെരഞ്ഞെടുപ്പും സാമ്പത്തിക സമൃദ്ധിയും പാവപ്പെട്ടവരെ മോചിപ്പിക്കാന്‍ ദൈവം കനിഞ്ഞുനല്കിയിരിക്കുന്നതാണെന്ന ബോധ്യം ആമോസിനുണ്ടായിരുന്നു (3:2). കര്‍ത്താവിന്റെ ദിനത്തെക്കുറിച്ചുള്ള പ്രത്യയശാസ്ത്രവും (5:18-20), പുറപ്പാടിന്റെ അനന്യതയെക്കുറിച്ചുള്ള പ്രത്യയശാസ്ത്രവും (9:7) തകിടംമറിച്ചുകൊണ്ട് എല്ലാ മനുഷ്യരും തുല്യരാണെന്നും മനുഷ്യന്റെ മേന്മ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതില്‍ മാത്രമാണെന്നും ആമോസ് പ്രഘോഷിച്ചപ്പോള്‍ ഒരു പുതുയുഗത്തിനുവേണ്ടിയുള്ള ആഭേരി അദ്ദേഹം മുഴക്കുകയായിരുന്നു.
സംഘട്ടനം
സാമൂഹികനീതിക്കുവേണ്ടിയുള്ള ആമോസിന്റെ പ്രവചനങ്ങളെ ബഥേലിലെ പുരോഹിതനായ അമസിയാ നേരിട്ടെതിര്‍ത്തു (7:10-17). ആമോസ് ധീരമായി ചെറുത്തുനിന്നു. അമസിയാ പലപ്രാവശ്യം ആമോസിനെ പ്രഹരിച്ചു. അമസിയായുടെ മകന് കുന്തമെറിഞ്ഞ് ആമോസിനെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്ക്കാരുടെയിടയിലെ പാരമ്പര്യം.
സ്ഥാപനാത്മകതയുടെ വക്താക്കള്‍ സത്യപ്രവാചകര്ക്കെതിരേ തിരിയും. സ്ഥാപനത്തിന്റെ ജീര്‍ണത മറനീക്കിക്കാണിക്കുകയും സ്ഥാപനത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി വചനത്തിന്റെ വാള് ചുഴറ്റുകയും ചെയ്യുന്നതുകൊണ്ടാണ്, സ്ഥാപനത്തിന്റെ വക്താക്കള്‍ പ്രവാചകനെതിരേ തിരിയുന്നത്.
രക്തരൂക്ഷിതമായ പോരാട്ടത്തില്‍ പ്രവാചകന് മൃതിപ്പെട്ടെന്നുവരും. എന്നാല്‍ അവര്‍ കൊളുത്തിയ നവോത്ഥാനത്തിന്റെ അഗ്നി കെടാതെ കത്തിജ്വലിക്കുകതന്നെ ചെയ്യും.
SUNDAY DEEPIKA
അറബിക്കടലിന്റെ ശാന്തതയിലേക്ക് നീളുന്ന ബോട്ടുയാത്ര അവസാനിക്കുമ്പോൾ പാറക്കെട്ടുകളിൽ കൊത്തിയെടുത്ത ഒരു പുരാതന ലോകമാണ് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. നഗരത്തിരക്കിൽനിന്ന് അല്പം മാറി, ചരിത്രത്തിന്റെ ആഴത്തിൽ മുങ്ങിയ ഒരു അത്ഭുതം- എലഫന്റാ ഗുഹകൾ.
മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് ഏകദേശം ഒരു മണിക്കൂർ ബോട്ടുയാത്രയ്ക്കപ്പുറമാണ് എലഫന്റാ ദ്വീപ്. പച്ചപ്പും പാറയും ചേർന്ന ദ്വീപിലെ ഗുഹാസമുച്ചയം ഇന്ത്യയുടെ ശില്പകലാ-ആത്മീയ പാരമ്പര്യത്തിന്റെ ഉദാഹരണമായി നിലകൊള്ളുന്നു.
ചരിത്രം
എഡി അഞ്ച്, ആറ് നൂറ്റാണ്ടുകൾക്കിടയിൽ നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ ഗുഹകൾ ആരുടെ നിർമിതിയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. പ്രധാനമായും ശൈവസങ്കൽപ്പങ്ങളെ ആസ്പദമാക്കിയാണ് രൂപപ്പെട്ടിരിക്കുന്നത്. പൂർണമായും പാറയിൽനിന്ന് കൊത്തിയെടുത്ത ക്ഷേത്രസങ്കേതം, അന്നത്തെ ശില്പികളുടെ സാങ്കേതിക മികവിനും ദാർശനിക ആഴത്തിനും സാക്ഷ്യമാണ്.
ത്രിമൂർത്തി
ഗുഹകളിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശില്പം ഏകദേശം 20 അടി ഉയരമുള്ള സദാശിവ ത്രിമൂർത്തിയാണ്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിങ്ങനെ ശിവന്റെ മൂന്നു ഭാവങ്ങൾ ശാന്തവും ഗൗരവവും നിറഞ്ഞ മുഖഭാവങ്ങളിലൂടെ ഇവിടെ ഒരേസമയം അവതരിക്കുന്നു.
പ്രകൃതിദത്ത വെളിച്ചവും നിഴലും ചേർന്ന് ശില്പത്തിന് നൽകുന്ന ജീവൻ, കാണികളെ വിസ്മയിപ്പിക്കും.
കഥപറയുന്ന ശില്പങ്ങൾ
ശില്പകലയും ആത്മീയതയും കൈകോർക്കുന്ന ഗുഹാസമുച്ചയത്തിലെ വിവിധ ശില്പങ്ങൾ ആരെയും അമ്പരപ്പിക്കും. അർധനാരീശ്വരൻ, നടരാജൻ, ഗംഗാധരൻ... എല്ലാം കഥപറയുന്ന ശില്പങ്ങൾ. മതവിശ്വാസം മാത്രമല്ല, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ കലാത്മക അവതരണവുമാണ് ഇവ.
യുനെസ്കോ അംഗീകാരം
1987ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എലഫന്റാ ഗുഹകൾക്ക് ആഗോള ശ്രദ്ധ ലഭിച്ചു. സംരക്ഷണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും, കാലത്തിന്റെയും കാലാവസ്ഥയുടെയും ആഘാതം ശില്പങ്ങളിൽ കാണാം. പോർച്ചുഗീസുകാരാണ് ശില്പങ്ങൾ നശിപ്പിച്ചതെന്ന് സെക്യൂരിറ്റി ഗൈഡുകൾ വിശദമാക്കുന്നുണ്ടെങ്കിലും ചരിത്രപരമായി അതിന് സാധുതയില്ല.
ചരിത്രം അനുഭവിക്കാം
ഗുഹയ്ക്കുള്ളിലേക്ക് കാൽവയ്ക്കുന്ന നിമിഷംമുതൽ പാറയ്ക്കുള്ളിലെ തണുപ്പും ശാന്തതയും മനസിനെ മറ്റൊരു കാലത്തേക്ക് കൊണ്ടുപോകും. കാമറക്കണ്ണിലൂടെ മാത്രമല്ല, ഹൃദയത്തിലൂടെയാണ് ഈ ഇടം കാണേണ്ടത്. ചരിത്രം ഇവിടെ വായിക്കാനല്ല അനുഭവിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക. ഗുഹകൾ കാണുന്നതിനൊപ്പം, ദ്വീപിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാം. ഇതൊരു യാത്രയല്ല, ഒരു ചരിത്രസന്ദർശനംതന്നെ.
SUNDAY DEEPIKA
"എന്റെ മനസ് പതറുന്നു, വാക്കുകൾ ചിതറുന്നു, ഹൃദയം ശൂന്യമായി സ്പന്ദിക്കുന്നു''- ഒരു യുവസന്യാസി തന്റെ ആത്മപിതാവിനോടു പറഞ്ഞു. ""എന്റെ പ്രാർഥനയ്ക്ക് ജീവൻ തോന്നുന്നില്ല.''
ആ ഗുരുവിന്റെ മേശപ്പുറത്ത് ഒരു ഓടക്കുഴൽ ഇരിപ്പുണ്ടായിരുന്നു. ആ ഓടക്കുഴൽ കൈയിലെടുത്ത് അദ്ദേഹം ചോദിച്ചു: ""ഈ ഓടക്കുഴലിന് തന്നിൽനിന്നു പുറപ്പെടാൻപോകുന്ന സംഗീതം അറിയാമോ?'' "അറിയില്ല.'' ശിഷ്യൻ മറുപടിനൽകി. അപ്പോൾ ഗുരു പറഞ്ഞു:
"എന്നാൽ മിടുക്കനായ ഒരു സംഗീതജ്ഞന്റെ കൈയിൽ പൊള്ളയായ ഈ കുഴൽ ശ്രുതിമധുരമായ സംഗീതമായി മാറുന്നു.'' തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു മന്ദഹാസത്തോടെ ഗുരു തുടർന്നു: ""പ്രാർഥനയും ഇതുപോലെതന്നെയാണ്. നാം നമ്മുടെ ശൂന്യത ദൈവത്തിനു സമർപ്പിക്കുന്പോൾ അവിടത്തെ സംഗീതം നമ്മിലൂടെ ഒഴുകും.''
അനുദിനം പ്രാർഥിക്കുന്നവരാണ് നമ്മൾ. പ്രാർഥനയിൽ ഏറിയപങ്കും വാചാപ്രാർഥനയുമായിരിക്കും. പ്രാർഥനകൾ കൃത്യമായി ചൊല്ലുന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. അതു നല്ലതുതന്നെ. എന്നാൽ പ്രാർഥനയുടെ മഹത്വം അടങ്ങിയിരിക്കുന്നത് വാക്കുകളുടെ ശോഭയിലോ അവയുടെ ഉരുവിടലിലോ അല്ല. പ്രാർഥനവഴി ദൈവം നമ്മിലേക്ക് കടക്കാൻ നാം അനുവദിക്കുന്നുണ്ടോ എന്നതിലാണ്.
ദൈവം നമ്മിലേക്കു കടന്നുവരാൻ പ്രാർഥന നമ്മെ സജ്ജമാക്കിയാൽ ആ പ്രാർഥന ഒരിക്കലും നിർജീവമാകില്ല. എന്നു മാത്രമല്ല, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുകയും ചെയ്യും. തന്മൂലമാണ് ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നത്:
""വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു'' (റോമ 8:26). അതായത് ഗുരു യുവസന്യാസിയോടു പറഞ്ഞതുപോലെ, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുമെന്നു സാരം.
അപ്പോഴാണ് പ്രാർഥനാമധ്യേ നാം ദൈവത്തിന്റെ സ്വരം കേൾക്കുക. ആ സ്വരം കേൾക്കുന്പോൾ, പ്രവാചകനായിത്തീർന്ന ബാലനായ സാമുവൽ പറഞ്ഞതുപോലെ, നാമും പറയണം: ""ദൈവമേ, സംസാരിക്കണമേ. അങ്ങയുടെ ദാസൻ കേൾക്കുന്നു'' (1 സാമുവൽ 3:9).
ചൈനീസ് പുരാണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ചക്രവർത്തി തന്റെ സദസിലുള്ളവരോട് ഏറ്റവും ചെറുതും എന്നാൽ ഏറ്റവും വിശിഷ്ടവുമായ ഒരു പ്രാർഥന എഴുതാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന ആധ്യാത്മികചിന്തകൻ ഇപ്രകാരം എഴുതിയ ഒരു കുറിപ്പ് ചക്രവർത്തിക്കു കൊടുത്തു: "കേൾക്കുക, അനുസരിക്കുക.'
ഇതു കണ്ടപ്പോൾ ചക്രവർത്തിക്ക് കാര്യം വ്യക്തമായില്ല. വിശദീകരണം ചോദിച്ച ചക്രവർത്തിയോട് ആധ്യാത്മികചിന്തകൻ പറഞ്ഞു: ""നമ്മുടെ പ്രാർഥനയിൽ മുഴുവനും നാമാണ് സംസാരിക്കുന്നത്. എന്നാൽ യഥാർഥ പ്രാർഥനയിൽ നാം ദൈവസ്വരത്തിനായി കാതോർത്തിരിക്കണം. ആ സ്വരം നാം അനുസരിക്കുകയും വേണം.''
ദൈവം എപ്പോഴും നമ്മോടു സംസാരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ദൈവം പ്രവാചകനിലൂടെ പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി. ഇതിലേ പോവുക'' (ഏശയ്യാ 30:21). ദൈവത്തിന്റെ ഈ സ്വരം കേൾക്കാനുള്ള അവസരംകൂടിയായിരിക്കണം നമ്മുടെ പ്രാർഥന.
നമ്മുടെ നാഥനും രക്ഷകനുമായ യേശു പറയുന്നു: ""എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു'' (യോഹ 10:27). ലാസറിനെയും അയാളുടെ രണ്ടു സഹോദരികളെയും യേശു സന്ദർശിച്ചപ്പോൾ അവരിലൊരാളായ മേരി അവിടത്തെ പാദാന്തികത്തിലിരുന്ന് അവിടത്തെ സ്വരം കേട്ടുകൊണ്ടിരുന്നു. അതേക്കുറിച്ച് പരാതിപറഞ്ഞ മർത്തായോട് യേശു പറഞ്ഞു: ""മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'' (ലൂക്കാ 10:42)
മറിയം യേശുവിന്റെ സ്വരത്തിനു ചെവികൊടുത്തതുപോലെ, നമ്മുടെ പ്രാർഥനയിലും നാം ദൈവസ്വരത്തിനു ചെവികൊടുക്കണം. എന്നാൽ അതുകൊണ്ട് പ്രാർഥനയിലൂടെ നമ്മുടെ ആവശ്യങ്ങൾ ദൈവത്തോടു പറയേണ്ട എന്ന് അർഥമില്ല. എന്നുമാത്രമല്ല, പ്രാർഥനയിലൂടെ നമ്മുടെ അനുദിനാവശ്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കുകയും വേണം.
സ്കോട്ട്ലൻഡിനു പടിഞ്ഞാറുഭാഗത്തുള്ള ഒരു ദ്വീപാണ് അയോണ. ഈ ദ്വീപിൽ പൊള്ളയായ ഒരു വലിയ പാറയുണ്ടത്രേ. പണ്ടുകാലത്തു തീർഥാടകർ ഈ പാറയുടെ അരികിൽ പോയിനിന്നു പ്രാർഥിക്കുമായിരുന്നു. ആ പാറയുടെ വിടവിലൂടെ പ്രാർഥിക്കുന്പോൾ കാറ്റ് ആ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
ഇതേക്കുറിച്ച് പിന്നീട് ഒരു തീർഥാടകൻ എഴുതി: ""ഈ പാറയുടെ വിടവിലൂടെ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നതല്ല അദ്ഭുതം. പ്രത്യുത ഈ പ്രാർഥനയിലൂടെ അവിടെ പ്രാർഥിച്ചവരുടെ മനസിലും ജീവിതത്തിലും മാറ്റംവന്നു എന്നതാണ് അദ്ഭുതം.''
പ്രാർഥന എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ മാറ്റിമറിച്ചു എന്നുവരില്ല. അതുപോലെ പ്രാർഥനവഴി നാം ആഗ്രഹിച്ചതെല്ലാം ലഭിച്ചുവെന്നും വരില്ല. എന്നാൽ ദൈവസ്വരത്തിനു കാതോർക്കുന്ന തരത്തിലുള്ളതുകൂടിയാണു നമ്മുടെ പ്രാർഥനയെങ്കിൽ ആ പ്രാർഥന നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും. അപ്പോൾ നമ്മുടെ ക്രോധം ക്ഷമയായും, ദുഃഖം ശക്തിയായും, ഇരുട്ട് വെളിച്ചമായും മാറും. തന്മൂലമാണ് തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറൻ കിർക്കെഗാർഡ് എഴുതിയത്: ""പ്രാർഥന ദൈവത്തെ മാറ്റാനുള്ളതല്ല, പ്രാർഥിക്കുന്നവനെ മാറ്റാനുള്ളതാണ്.''
പ്രാർഥനയിലൂടെ ദൈവം നമ്മിലേക്കു കടന്നുവരാൻ നമുക്ക് അനുവദിക്കാം. അപ്പോൾ അദ്ഭുതങ്ങൾ നമ്മിൽ സംഭവിക്കും. കാരണം ദൈവം കടന്നുവരുന്നിടത്ത് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കുകയില്ല. അവിടെയെല്ലാം പുതിയ രീതിയിലായിരിക്കും. അതാകട്ടെ, ദൈവം ആഗ്രഹിക്കുന്ന രീതിയിലും.
SUNDAY DEEPIKA
സംഘര്‍ഷ കലുഷിതമായ സ്വന്തം നാട്ടില്‍നിന്ന് അറുപതോളം വിദ്യാര്‍ഥികള്‍ മൂന്നുവര്‍ഷം മുന്‍പ് തിരുവനന്തപുരത്തേക്കു ട്രെയിന്‍ കയറിയത് ചെറുതല്ലാത്ത ആശങ്കയോടെയായിരുന്നു.
മണിപ്പുരില്‍ കുക്കി-മെയ്ത്തി-നാഗാ സംഘര്‍ഷത്തിന് ഇപ്പോഴും അയവു വന്നിട്ടില്ല. എന്നാല്‍ കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജില്‍ ഡിഗ്രി പഠനത്തിനെത്തിയ മണിപ്പുരി വിദ്യാര്‍ഥികള്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം മടങ്ങാനൊരുങ്ങുന്നത് ചങ്ങനാശേരി അതിരൂപതയും കോളജും കൂട്ടുകാരുമെല്ലാം നല്കിയ ആത്മവിശ്വാസം കൈമുതലാക്കിയാണ്.
ഭീതിജനകമായ അന്തരീക്ഷം
പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍നിന്നാണ് തങ്ങള്‍ ലൂര്‍ദ് മാതാ കോളജിന്റെ സ്നേഹത്തണലിലേക്ക് എത്തിയതെന്നു ബികോം വിദ്യാര്‍ഥിനിയായ മേരി പറയുന്നു. ആദ്യമായാണ് കേരളത്തിലേക്കു വരുന്നത്. മണിപ്പുരിലെ ചുരാചന്ദ്പുര്‍ ജില്ലയിലെ താമസക്കാരാണ് കുടുംബം. പത്താം ക്ലാസും പ്ലസ്ടുവുമെല്ലാം നല്ല മാര്‍ക്കോടെ പാസായി.
പ്ലസ്ടുവിനുശേഷം ഞങ്ങളുടെ അടുത്തുതന്നെയുള്ള ഒരു കോളജില്‍ പഠിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. അപ്പോഴാണ് മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായത്. 2023 മേയ് ആയപ്പോഴേക്കും പ്രശ്നങ്ങള്‍ കടുത്തു. അതോടെ ഉപരിപഠനം എന്ന സ്വപ്നം മങ്ങി. സ്കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരുന്നു.
ദിവസം ചെല്ലുംതോറും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. ട്രൈബല്‍ വില്ലേജുകള്‍ കത്തിച്ചതായിരുന്നു പ്രശ്നങ്ങള്‍ ഏറെ വഷളാക്കിയത്. രാത്രി വീടുകളില്‍നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടുന്ന കാഴ്ച പറഞ്ഞറിയിക്കാനാകില്ല.
അച്ഛനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്നതാണ് തങ്ങളുടെ കുടുംബം. ഇതില്‍ ഏറ്റവും ഇളയയാളാണ് ഞാന്‍. എന്നില്‍ എല്ലാവര്ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. പഠനം നിലച്ചുപോകുമെന്ന സാഹചര്യത്തിലാണ് ലൂര്‍ദ് മാതാ കോളജ് സഹായഹസ്തവുമായി ഞങ്ങള്‍ക്കു മുന്നിലെത്തിയത്.
കൃഷിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ പ്രധാന വരുമാനം. കൃഷിയിലൂടെ കുടുംബം ജീവിതം കരുപ്പിടുപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് മണിപ്പുരില്‍ വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി ഞങ്ങളുടെ നാട് മാറിയതും.
ഞങ്ങളുടെ ജില്ലയില്‍ രണ്ടു സര്‍ക്കാര്‍ കോളജുകളും ഒരു സ്വകാര്യ കോളജുമുണ്ട്. ഇതില്‍ ഒരു സര്‍ക്കാര്‍ കോളജില്‍ ഉപരിപഠനത്തിനായി പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ ക്ലാസുകളുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടര്‍ന്നു. ക്ലാസുകള്‍ തുടങ്ങാനുള്ള സമയമായിട്ടും സ്കൂളുകളും കോളജുകളും അടഞ്ഞുതന്നെ കിടന്നു.
മണിപ്പുരില്‍ മെയ്ത്തി, കുക്കി, സോമി, നാഗ വിഭാഗക്കാർ സംഘർഷത്തിന്റെ പാതയിലായിരുന്നെങ്കിൽ ഇവിടെ ഈ നാലു വിഭാഗക്കാരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ കഴിയുന്നുവെന്നതാണ് പ്രത്യേകത.
മണിപ്പുരിലെ പള്ളി വഴിയാണ് ഞങ്ങള്‍ തിരുവനന്തപുരത്തുള്ള ലൂര്‍ദ് മാതാ കോളജിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയാണ് ഇവിടെ പഠിക്കുന്നതിനായി അപേക്ഷ അയച്ചത്. ഇവിടെ പ്രവേശനം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ ഇവിടെ പഠിക്കാന്‍ അവസരം ലഭിച്ചുവെന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ക്ക് വലിയ സന്തോഷംനല്കി.
ഇവിടേക്കു വരാനും പ്രയാസങ്ങളുണ്ടായിരുന്നു. ആദ്യമായാണ് ഞങ്ങള്‍ മണിപ്പുര്വിട്ട് പുറത്തേക്കു പോകുന്നത്. വീട്ടുകാര്‍ക്ക് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഒടുവില്‍ 2023 ജൂലൈയില്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍കയറി.
കോളജിലെത്തിയശേഷം ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. കോളജ് മാനേജ്മെന്റ് ഞങ്ങളെ ഇരുകൈയുംനീട്ടി സ്വീകരിച്ചു, സഹപാഠികളും. ഭക്ഷണവും താമസവും പഠനവുമെല്ലാം സൗജന്യം. ഇത്തരത്തില്‍ ഒരു സാഹചര്യം തങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിനേക്കാള്‍ വലുതായിരുന്നുവെന്നും മേരി പറയുന്നു.
ചെറിയ തുടക്കം
2023ല്‍ മണിപ്പുര്‍ കലാപം അതിന്റെ മുര്ധന്യാവസ്ഥയിലെത്തിയ സമയത്ത് അവിടെയുള്ള ഏതാനും വൈദികരും പാസ്റ്റര്‍മാരുമാണ് കുറച്ചു വിദ്യാര്‍ഥികളെ ലൂര്‍ദ് മാതാ കോളജില്‍ പഠിപ്പിക്കാന്‍ സാധിക്കുമോ എന്നു ചോദിച്ചതെന്നു കോളജ് ഡയറക്ടര്‍ റവ.ഡോ. ബിജോയ് അറയ്ക്കല്‍ പറഞ്ഞു.
പഠനം മുടങ്ങുന്ന സാഹചര്യമുള്ള 10 കുട്ടികളെ പഠിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. അന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാനും ഇപ്പോള്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് തറയിലിന്റെ പ്രത്യേക താല്പര്യത്തിലാണ് പ്രശ്നബാധിതരായ 60 വിദ്യാര്‍ഥികളെ പഠിപ്പിക്കാമെന്നു തീരുമാനിച്ചത്.
ബികോം, ബിസിഎ, ബിഎ കോഴ്സുകള്‍ക്കാണ് അഡ്മിഷന് നല്‍കിയത്. വളരെ സന്തോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാനായി എത്തിയത്. പുതിയ കോളജും സഹപാഠികളും നാടുമെല്ലാമായി വളരെവേഗം അവര്‍ ഇഴുകിച്ചേര്‍ന്നു.
കേരളത്തിലെ ഭക്ഷണവും അവർക്ക് ഇഷ്ടമായി. മലയാളികള്‍ക്കൊപ്പം അവര്‍ സന്തോഷത്തോടെ മുന്നോട്ടുപോയി. പഠനകാര്യത്തില്‍ അവര്‍ വളരെ കര്ക്കശക്കാരായിരുന്നുവെന്നും ഫാ. ബിജോയ് പറയുന്നു. പഠനത്തോട് എന്നും അവര്‍ ആത്മാര്‍ഥത പുലര്‍ത്തി. യൂണിവേഴ്സിറ്റി റാങ്ക് പ്രതീക്ഷയുള്ള കുട്ടികള്‍വരെ ഇക്കൂട്ടത്തിലുണ്ടെന്നും ഫാ. ബിജോയ് പറഞ്ഞു.
പഠിക്കാനെത്തിയ മണിപ്പുരി വിദ്യാര്‍ഥികളില്‍ 60 ശതമാനത്തോളം പേര്‍ക്ക് പ്ലേസ്മെന്റ് നല്‍കാനായി എന്നതാണ് ഏറ്റവും ചാരിതാര്‍ഥ്യം നല്കുന്ന കാര്യം. ടിസിഎസ്, അലയന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ ഒരാള്‍ക്ക് സ്പൈസ് ജെറ്റില്‍ ജോലി ലഭിച്ചിരുന്നു. കുറച്ചു കുട്ടികള്‍ ഉപരിപഠനത്തിനു പോകാന്‍ താല്പര്യമുള്ളവരാണ്.
കേരളത്തില്‍ മൂന്നു വര്‍ഷത്തോളം താമസിച്ചതുകൊണ്ടാകാം ഇപ്പോള്‍ ഇവിടത്തെ ഭക്ഷണങ്ങള്‍ ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. അതേസമയം മണിപ്പുരിലെ ഉത്സവവേളകളില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടാതെതന്നെ അവര്‍ക്കു പരമ്പരാഗത മണിപ്പുരി ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാറുമുണ്ട്. അവരുടെ ഭക്ഷണം മലയാളി വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുന്നതിനെല്ലാം അവര്‍ക്കു വലിയ സന്തോഷമാണ്.
ആദ്യം കൗണ്‍സലിംഗ്
മനസിനേറ്റ വലിയ മുറിവുമായാണ് മണിപ്പുരില്‍ നിന്നു വിദ്യാര്‍ഥികള്‍ കേരളത്തിലേക്കു ട്രെയിന്‍ കയറിയത്. പഠനം മുടങ്ങുമോ എന്ന ചിന്തയും ജീവിത്തെക്കുറിച്ചുള്ള ആശങ്കകളും കുടുംബത്തിന്റെ അവസ്ഥകളുമെല്ലാം നിറഞ്ഞ വലിയ പ്രതിസന്ധിയിലായിരുന്നു അവര്‍ മാസങ്ങളോളം കഴിഞ്ഞത്.
അതുകൊണ്ടുതന്നെ കോളജിലെത്തിയ കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയാണ് ആദ്യം ചെയ്തത്. സ്കില്‍ ട്രെയിനിംഗ്, കംപ്യൂട്ടര്‍ പരിശീലനം, പേഴ്സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയവയെല്ലാം ആദ്യഘട്ടത്തില്‍ ഇവര്‍ക്കു നല്‍കിയിരുന്നു.
മലയാളം പഠിക്കും, മണിപ്പുരി സംഗീതം പഠിപ്പിക്കും
മണിപ്പുരി വിദ്യാര്‍ഥികള്‍ക്കു മലയാളം പഠിക്കുന്നതിനു വലിയ താല്പര്യമാണ്. വാക്കുകളും അര്ഥങ്ങളുമെല്ലാം അവര്‍ കൂട്ടുകാരോടു ചോദിച്ചു മനസിലാക്കും. പകരമായി മലയാളി കുട്ടികള്‍ക്ക് മണിപ്പുരി സംഗീതം പഠിപ്പിച്ചു കൊടുക്കും. യൂണിവേഴ്സിറ്റി തലത്തില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഇവര്‍ക്ക് ആഘോഷവേളകളില്‍ പരമ്പരാഗത മണിപ്പുരി സംഗീതം അവതരിപ്പിക്കുന്നതിനും ആവേശമാണ്.
ഒരിക്കല്‍ ഇവര്‍ ലൂര്‍ദ് മാതാ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി എക്സിബിഷന് ഒരുക്കി. മണിപ്പുരി വസ്ത്രധാരണ രീതി, ഭക്ഷണ വൈവിധ്യങ്ങള്‍ തുടങ്ങിയവയെല്ലാം മലയാളികളായ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കുന്നതിനുള്ള പരിപാടിയായിരുന്നു അത്.
മലയാളി വിദ്യാര്‍ഥികൾക്ക് അതൊരു കള്‍ച്ചറല്‍ എക്സ്ചേഞ്ചായിരുന്നു. മണിപ്പുരി കൂട്ടുകാരുടെ നല്ല ശീലങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ പാഠമാക്കിയിട്ടുമുണ്ട്. പ്രത്യേകിച്ച് കായിക വിനോദങ്ങളുടെ കാര്യത്തിൽ.
മാതാപിതാക്കളുമായി നല്ല ബന്ധം
പഠനത്തിനെത്തിയതുമുതല് മണിപ്പുരി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ കോളജ് അധികൃതരുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ലൂര്‍ദ് മാതായോടും ചങ്ങനാശേരി അതിരൂപതയോടും അവര്‍ നല്ല അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു.
വലിയ പ്രതിസന്ധിയില്‍ സഹായിച്ച ചങ്ങനാശേരി അതിരൂപതയോടും കോളജ് അധികൃതരോടും അവര്‍ നന്ദിപറയുകയാണ്. മണിപ്പുരി വിദ്യാര്‍ഥികള്‍ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണെന്ന് അധ്യാപകര്‍ പറയുന്നു.
സഹായപ്രവാഹം
ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നാണ് ഇവര്‍ക്കു പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭക്ഷണം, താമസം, ഫീസ്, മറ്റു ചെലവുകള്‍ എല്ലാം സൗജന്യമാണ്. കോളജ് അധികൃതരുടെ സഹായങ്ങളും മലയാളികളുടെ ആതിഥ്യ മര്യാദയും സ്നേഹവുമെല്ലാം ഇവര്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.
"മോസ്റ്റ് ലവബില് പീപ്പിള്‍' എന്നാണ് മണിപ്പുരി വിദ്യാര്‍ഥികള്‍ കോളജിലെ സഹപാഠികളായ വിദ്യാര്‍ഥികളെക്കുറിച്ചു പറയുന്നത്.
അതിജീവന കഥയുമായി ബെറ്റി
മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമായ സമയത്താണ് തന്റെ പിതാവിന് പക്ഷാഘാതം വന്നതെന്നു കോമേഴ്സ് വിദ്യാർഥിനിയായ ബെറ്റി പറയുന്നു. പിതാവിന്റെ അസുഖവും നാട്ടിലെ കലാപവുമെല്ലാം വലിയ ആഘാതമാണ് ഞങ്ങളുടെ കുടുംബത്തിനുണ്ടാക്കിയത്.
പഠനം അവസാനിപ്പിക്കുകയും എന്തെങ്കിലും ജോലി കണ്ടെത്തുകയും ചെയ്യേണ്ട അവസ്ഥയിലായിരുന്നു. അത്തരം ചിന്തകളിലേക്കു പോകുന്നതിനിടെയാണ് ലൂര്‍ദ് മാതാ കെയര്‍ സഹായഹസ്തവുമായെത്തിയത്. തന്റെ ജീവിതത്തിലേ ഏറ്റവും സന്തോഷകരമായ ഒരു മുഹൂര്‍ത്തമായിരുന്നു അതെന്നു ബെറ്റി ഓര്‍മിക്കുന്നു.
ഇവിടെയെത്തിയപ്പോള്‍ മറ്റു കുട്ടികളുമായി ഏങ്ങനെ ഇടപഴകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മലായളികളായ കൂട്ടുകാര്‍ ഞങ്ങള്‍ക്ക് സ്നേഹവും പഠിക്കാന്‍ പ്രോത്സാഹനവും നല്കി. ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ് ലൂര്‍ദ് മാതാ കോളജ് ഞങ്ങള്‍ക്കു സമ്മാനിക്കുന്നത്.
ലൂര്‍ദ് മാതാ കോളജ്
ചങ്ങനാശേരി അതിരൂപതയ്ക്കു കീഴില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയായ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റും മാനേജരും ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂര്‍ദ് ഫൊറോന വികാരിയുമായ മോണ്‍.ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കരയാണ്.
റവ.ഡോ. ബിജോയ് അറയ്ക്കല്‍ ഡയറക്ടറായും അഡ്വ.ഫാ. ജോണ്‍ വടക്കേക്കളം ബര്‍സാറായും പ്രവര്‍ത്തിക്കുന്നു. ഫാ.സെബാസ്റ്റ്യന്‍ ചാലയ്ക്കലാണ് ഹോസ്റ്റല്‍ വാര്ഡന്.
ഡോ. ബഷിബ വിത്സന് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലായും ഡോ.സെബി പി. മാത്യൂസ് ഹോട്ടല്‍ മാനേജ്മെന്റ് കോളജ് പ്രിന്‍സിപ്പലായും ഡോ.അനു ബാലകൃഷ്ണന് ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.
മണിപ്പുരിനു പുറമേ ജമ്മു കാഷ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്ന് ലൂര്‍ദ് മാതാ കോളജില്‍ പഠിക്കുന്നുണ്ട്. കോളജിലെ അച്ചടക്കവും കുട്ടികളുടെ പഠനമികവും പ്ലേസ്മെന്റുമെല്ലാം ഇതിനു കാരണങ്ങളാണ്.
പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ തരത്തിലുള്ള സ്കോളര്‍ഷിപ്പുകളാണ് ചങ്ങനാശേരി അതിരൂപത നല്‍കിവരുന്നത്. കേരളത്തിലെ ആദ്യത്തെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വരുന്നത് ഈ കോളജിലാണെന്നതും ഏറെ അഭിമാനകരം.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്കാരം ദീപിക പാലക്കാട് ബൂറോ ചീഫ് എം.വി. വസന്തിന്.
കഴിഞ്ഞ ഓഗസ്റ്റില്‍ ദീപികയില്‍ പ്രസിദ്ധീകരിച്ച "കൊഴിയരുത് പൊന്‍വസന്തം’ എന്ന വാര്ത്താപരമ്പരയ്ക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 19ന് കണ്ണൂര്‍ ആന്തൂരില്‍ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന് സമ്മാനിക്കും.
2003 മുതല്‍ ദീപികയില്‍ പ്രവര്‍ത്തിക്കുന്ന വസന്ത് 2016ലെ സംസ്ഥാന സര്‍ക്കാരിന്റെ ജനറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവപ്രതിഭ പുരസ്കാരം, സംസ്ഥാന സര്‍ക്കാര്‍ ബി.ആര്. അംബേദ്കര്‍ അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമ സമിതി മാധ്യമ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
പാലക്കാട് ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപം വിഎസ്എ ഭവനത്തില്‍ റിട്ടയേഡ് സെയില്‍സ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ഐ. വാസുവിന്റെയും കെ. ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീനന്ദ (ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്കൂള്‍,) ശ്രീരുദ്ര (യംഗ് വേള്‍ഡ് സ്കൂള്‍ ചിറ്റൂര്‍).
Kerala
കോട്ടയം: നിഷ്പക്ഷമായി തങ്ങളുടെ പത്രധർമം നിർവഹിക്കുന്ന ദീപികയുടെ പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്.
എന്താണു സത്യമെന്ന് അറിയാൻ വയ്യാത്ത ഇക്കാലത്ത് നമുക്ക് വിശ്വസിക്കാവുന്ന ദീപസ്തംഭങ്ങൾ കുറവാണ്. അവിടെയാണ് ദീപികയുടെ പ്രസക്തിയേറുന്നതെന്നും കർദിനാൾ പറഞ്ഞു. ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ പുതുതായി നിർമിച്ച സ്റ്റുഡിയോയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് കൂവക്കാട്.
കേരള സഭയിലെ നമ്മുടെ പൂർവികന്മാരുടെ ദീർഘവീക്ഷണവും സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധതയുമാണ് ദീപികയുടെ സ്ഥാപനം. ലാഭേച്ഛ കൂടാതെ നന്മചെയ്തുകൊണ്ടും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടുമുള്ള പത്രധർമമാണ് ദീപികയുടേത്. ഇത് അങ്ങേയറ്റം ആദരവോടെയാണു താൻ കാണുന്നത്. ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറയാറുണ്ടായിരുന്നു, മാധ്യമങ്ങൾക്കുവേണ്ടത് ഇടർച്ചയുള്ള വാർത്തകളാണെന്ന്.
അതേ ആൾക്കാർ വായിക്കാറുള്ളു. അത്തരമൊരു കാലഘട്ടത്തിൽ സത്യം അറിയിക്കാനുള്ള ദൗത്യമാണ് ദീപിക നിറവേറ്റുന്നത്. ലാഭം നോക്കുകയായിരുന്നെങ്കിൽ ഇതൊക്കെ വിറ്റൊഴിഞ്ഞ് എന്നേ സുരക്ഷിതമാകാമായിരുന്നു. ചില മൂല്യങ്ങൾക്കുവേണ്ടിയാണ് പ്രതിസന്ധികളിലും പിടിച്ചുനിന്നത്. സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും അവരെ ഉണർത്താനുമാണ് ദീപിക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപക പിതാക്കന്മാർ മുതലുള്ളവരുടെ സാമൂഹിക പ്രതിബദ്ധതയാണതെന്നും കർദിനാൾ പറഞ്ഞു.
ദീപികയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കോട്ടയത്തു പുതിയ സ്റ്റുഡിയോ തുറന്നത്. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, ചീഫ് കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഫാ. രഞ്ജിത്ത് ആലുങ്കല്‍, കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ചിത്രകാരൻ കൂടിയായ ഫാ. ജേക്കബ് കൂരോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Editorial
കൽപ്പറ്റയിൽ 16കാരനെ വളഞ്ഞിട്ടു മർദിച്ച ഗുണ്ടകൾക്കു കുട്ടികളുടെ എന്തെങ്കിലും ലക്ഷണമുണ്ടോ? ആ ഭയാനകദൃശ്യം മുഴുവൻ കാണാൻ മുതിർന്നവർക്കുപോലും, പ്രത്യേകിച്ച്, മക്കളുള്ളവർക്കു സാധ്യമല്ല. ഈ അക്രമിസംഘത്തിനു നാളെ കൊലയാളിസംഘമാകാനുള്ള ലക്ഷണങ്ങളെല്ലാമുണ്ട്. പക്ഷേ, കൽപ്പറ്റ കുറ്റവാളികളിൽ ഒരാളൊഴികെ ആർക്കും പ്രായപൂർത്തിയായിട്ടില്ല. ശിക്ഷ ഉപദേശത്തിലും നല്ലനടപ്പിലും തീരും. അതായത്, പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ, പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ആരുമില്ല. അവരിനിയും തല്ലു കൊള്ളും, ചിലപ്പോൾ കൊല്ലപ്പെടും.
കൽപ്പറ്റ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഇത്തരം കുട്ടിക്കുറ്റവാളികളും മയക്കുമരുന്നടിമകളും ഭരിച്ചുതുടങ്ങിയത് സർക്കാരോ നിയമസംവിധാനങ്ങളോ അറിഞ്ഞിട്ടില്ല. കൊടുംക്രൂരരായ ‘പൊന്നുമക്കളെ’യും അവരെ ഇവ്വിധമാക്കി അഴിച്ചുവിട്ട മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും വിട്ടയയ്ക്കുന്പോൾ, ഇരകൾ അനീതിക്കിരയാകുകയാണ്. ഈ ഏർപ്പാട് പുനഃപരിശോധിക്കണം. കുറ്റകൃത്യമുണ്ട്, കുറ്റവാളിയില്ല എന്ന ദുരവസ്ഥ മാറണം.
കഴിഞ്ഞ 21നു വൈകുന്നേരം മൂന്നിനാണ് സംഭവം. ഇരട്ടപ്പേരു വിളിച്ചതിനാണ് ഫോണിലൂടെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി 16കാരനെ ഇടിച്ചും ചവിട്ടിയും വടിയൊടിയുവോളം തല്ലിയും വീഴ്ത്തിയത്. ക്രൂരത അതിരുകടന്നപ്പോൾ ദൃശ്യം പകർത്തിക്കൊണ്ടിരുന്നയാൾ മതിയെന്നു പറയുന്നുണ്ട്. പക്ഷേ, അക്രമികൾക്കു മതിയായില്ല. ഷൂസിട്ടു മുഖത്തു ചവിട്ടുന്നതും മർദിക്കുന്നവരുടെ ഓരോരുത്തരുടെയും കാലു പിടിപ്പിച്ചു മാപ്പു പറയിക്കുന്നതും ദൃശ്യത്തിലുണ്ട്. മാപ്പു പറയുമ്പോഴും മർദിക്കുകയാണ്. കുറ്റവാളികൾതന്നെ ദൃശ്യം പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അറസ്റ്റിലായ കൽപ്പറ്റ സ്വദേശി മുഹമ്മദ് നാഫി ഒഴികെയുള്ള മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ നിയമപ്രകാരം നടപടിയെടുക്കും. സംഭവം ചർച്ചയായതോടെ മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി രക്ഷപ്പെടാൻ ശ്രമിച്ച നാഫിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ പത്താം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മർദിക്കുന്നവർ മാപ്പു പറയിക്കുന്നതിനൊപ്പം ഹല്ലേലുയ്യയും യേശുക്രിസ്തുവിന്റെ നാമവുമൊക്കെ ഏറ്റു ചൊല്ലിക്കുന്നതും പോലീസ് അന്വേഷിക്കേണ്ടതാണ്. കുറ്റവാളികൾക്കു മതപരമായ ദുരുദ്ദേശ്യമുണ്ടെങ്കിൽ അതു കൂടുതൽ ഗൗരവമുള്ളതാണ്. ഇല്ലെങ്കിൽ മതസ്പർധ പരത്താൻ തക്കം പാർത്തിരിക്കുന്നവർക്കു ദുർവ്യാഖ്യാനത്തിന് അവസരമുണ്ടാകും.
ദിവസങ്ങൾക്കു മുന്‍പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒന്‍പതാം ക്ലാസുകാരനെ സഹപാഠികൾ പോലീസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. രാവിലെ സ്കൂളിലേക്കു പോകാനായി പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥിയെ സഹപാഠികളും മറ്റൊരു സ്കൂളിലെ രണ്ടു വിദ്യാർഥികളും, ഉപയോഗിക്കാതെ കിടന്ന എയ്ഡ്പോസ്റ്റിലേക്കു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു ക്ലാസിലെത്തിയ വിദ്യാർഥിയെ, മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതർ ആശുപത്രിയിലേക്കു വിട്ടു. തുടർന്നു പോലീസെത്തി കേസെടുത്തെങ്കിലും ഇരുകൂട്ടരുടെയും മാതാപിതാക്കൾ ഒത്തുതീർപ്പിലെത്തി. പക്ഷേ, അക്രമികൾതന്നെ ദൃശ്യം പുറത്തുവിട്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ ക്രൂരത തിരിച്ചറിഞ്ഞ് വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രം ചിലതു ശ്രദ്ധിക്കപ്പെടുന്നുവെന്നേയുള്ളൂ. സ്കൂളുകളിൽ ഉൾപ്പെടെ നാടാകെ കുട്ടിക്കുറ്റവാളി സംഘങ്ങൾ പെരുകുകയാണ്. ഉത്തരവാദിത്വമില്ലാത്തവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായ മാതാപിതാക്കളാണ് പ്രധാന ഉത്തരവാദികൾ. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിയാതെ, കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും വെന്പൽകൊള്ളുന്ന പക്വതയില്ലാത്ത അധ്യാപകരും ഉത്തരവാദികളാണ്. ഇവരാരും മർദനത്തിനിരയാകുന്ന കുട്ടികളുടെ മാനസികാഘാതങ്ങൾ തിരിച്ചറിയുന്നില്ല.
കേരളം അതിഗുരുതരമായൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടത്തെ ചില രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തിയിരുന്ന ഗുണ്ടായിസം മയക്കുമരുന്നടിക്കുന്ന പ്രായപൂർത്തിയാകാത്തവർ ഏറ്റെടുത്തിരിക്കുന്നു. സഹജീവിയെ ആക്രമിക്കാൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമില്ല. മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നവർ വിദ്യാലയങ്ങളെ വലയം ചെയ്തിരിക്കുകയാണ്. അധ്യാപകർ ഭീതിയിലും നിസഹായതയിലുമായി. നാട്ടിൻപുറങ്ങളിൽപോലും ഈ കുട്ടിക്കുറ്റവാളികളെ നേരിടാൻ മുതിർന്നവർക്കും ഭയമാണ്. ഇത്തരക്കാരെ പേടിച്ച് ഉത്സവങ്ങളും പെരുന്നാളുകളും നടത്താനാകാത്ത സ്ഥിതിയായി. ചോദ്യംചെയ്താൽ സംഘം ചേർന്ന് ആക്രമിക്കും. മക്കളുടെ തോന്ന്യാസങ്ങളെ നിസാരമായി കണ്ട് അവഗണിച്ചിരുന്ന മാതാപിതാക്കൾക്കും നിയന്ത്രണം നഷ്ടമായി.
അധോലോകങ്ങളെ ലജ്ജിപ്പിക്കും വിധമുള്ള ക്രൂരതകൾക്കു മടിക്കാത്തവരെ പ്രായപൂർത്തിയായില്ലെന്ന പേരിൽ സംരക്ഷിക്കുന്ന നിയമങ്ങൾ അഴിച്ചുപണിയേണ്ടതാണ്. രാജ്യത്തെ നടുക്കിയ ‘നിർഭയ’ കൂട്ടമാനഭംഗ-കൊലപാതക കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കരുതെന്ന ഹർജിയുമായി 2015ൽ, ഡൽഹി വനിതാ കമ്മീഷൻ സമീപിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞത്, അയാളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നെന്നും പക്ഷേ, നിലവിലുള്ള നിയമത്തിനപ്പുറത്തേക്കു പോകാൻ തങ്ങൾക്കാകില്ലെന്നുമാണ്. വനിതാ കമ്മീഷന്റെ ഹർജിയെ പിന്തുണയ്ക്കുന്നുവെന്നു ബോധിപ്പിച്ച സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്, ആദ്യം നിയമം ഉണ്ടാക്കൂ എന്നാണ്.
വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാർഥിസംഘടനാ ഗുണ്ടായിസ ന്യായീകരണവും അക്രമം കുത്തിനിറച്ച പുതുതലമുറ സിനിമകളും പക്വതയുള്ളതും അച്ചടക്കത്തിൽ വളർന്നതുമായ കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കണം. മനുഷ്യർ ചോരയൊലിച്ചും പേവിഷബാധയേറ്റും നരകിക്കുന്പോൾ, അവരെ കടിച്ചുകുടഞ്ഞ നായ്ക്കൾക്കുവേണ്ടി കണ്ണീരൊലിപ്പിക്കുന്നവർ, കേരളത്തെ മുൾമുനയിൽ നിർത്തുന്നതിനു തുല്യമാണ് സ്ഥിതി. പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്.
അവർ ചവിട്ടിക്കൂട്ടുന്ന പ്രായപൂർത്തിയാകാത്തവരും അല്ലാത്തവരുമായ ഇരകൾക്കു നീതിയില്ല. അനീതിയുടെ നൈയാമിക സംരക്ഷണമാണിത്. കാലഹരണപ്പെട്ട നിയമങ്ങളാണ് കോടതികളെയും നിസഹായരാക്കുന്നത്. കുട്ടികളുടെ ചെറിയ കുറ്റങ്ങൾക്ക് കഠിനശിക്ഷ നൽകണമെന്നല്ല, അവരുടെ സംഘടിതമായ കൊടുംക്രൂരതകൾക്ക് പ്രായക്കുറവിന്റെ ഇളവു നൽകി ഇരകളെ വീണ്ടും ശിക്ഷിക്കരുതെന്നാണ് പറയാനുള്ളത്. കൊടുംകുറ്റവാളികൾക്ക് പ്രായപൂർത്തിയാകാത്തതിനു നാട്ടുകാരെന്തു പിഴച്ചു?
District News
കൊച്ചി: സത്യത്തിനും സമൂഹത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന പത്രമാണ് ദീപികയെന്നു ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. കൊച്ചിയിൽ ദീപികയുടെ 139-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീപികയുമായി തനിക്ക് അടുത്ത ബന്ധമാണെന്നും ഗവർണർ പറഞ്ഞു. തന്റെ 75-ാം പിറന്നാൾ ദീപികയ്ക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്റെ സന്തോഷവും ഗവർണർ പങ്കുവെച്ചു.
കലൂർ ഐഎംഎ ഹാളിലാണ് ദീപികയുടെ 139-ാം വാർഷികാഘോഷം നടന്നത്. ചടങ്ങിൽ ഗവർണർ ദീപിക ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുൻ മന്ത്രി ടി.യു. കുരുവിള, ടോക് എച്ച് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടെലി ജോസ്, കാൻകെയർ സീനിയർ കെയർ ഫൗണ്ടർ ഡോ.ബോബി സാറ തോമസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക് റീജണൽ ഹെഡ് പി. അഭിലാഷ്, ഹെയർ ക്രാഫ്റ്റ് എയ്സ്തെറ്റിക് ക്ലിനിക്ക് ഫൗണ്ടർ സെബാസ്റ്റ്യൻ ബെൻസി, എംഎജിജെ ഹോസ്പിറ്റൽ ഡയറക്ടർ റവ. തോമസ് കരോണ്ടുകടവിൽ എന്നിവർ ദീപിക ഐക്കൺ അവാർഡുകൾ ഏറ്റുവാങ്ങി.
SUNDAY DEEPIKA
കഴിഞ്ഞ നവംബർ ഒന്നിന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഷെയർ ചെയ്തു. പനവേലിലെ തന്റെ ഫാം ഹൗസിൽ കൗബോയ് ലുക്കിൽ ഒരു കുതിരയ്ക്കു സമീപം നിൽക്കുന്ന ചിത്രം.
അതിനു താഴെ ഗായകൻ മാൻ പാനുവിനെ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തിന്റെ പാട്ടിനെക്കുറിച്ച് സൽമാൻ എഴുതി- "ഒരുപാടു കാലത്തിനുശേഷം ഒരു അതിശയകരമായ പാട്ട്.. അഭിനന്ദനങ്ങൾ! ഇത് എന്റെ സിനിമയിലെ പാട്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു...'
"നൗ ഐ ആം ഡണ്‍!' എന്നായിരുന്നു ഗായകന്റെ ഹൃദയപൂർവമുള്ള മറുപടി. ഐ ആം ഡണ്‍ എന്നാണ് ആ പാട്ടിന്റെ പേരും.
ആരാണ് മാൻ പാനു?
ഉത്തരാഖണ്ഡിൽ 2000 ജൂലൈ അഞ്ചിനാണ് മാൻ പാനു എന്ന ഗായകന്റെ ജനനം. കുമയൂണ്‍ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. ഇരുപത്തിരണ്ടാം വയസിൽ ഹൈടെക് പ്രോഓഡിയോ ഇന്ത്യ എന്ന കന്പനിയിൽ മാർക്കറ്റിംഗ് ഇന്റേണ്‍ ആയി പ്രവർത്തിച്ചുതുടങ്ങി. തുടർന്ന് ഏതാണ്ടു മൂന്നുകൊല്ലം മുംബൈയിലെ ഫർ സ്റ്റുഡിയോയിൽ അസിസ്റ്റന്റ് മ്യൂസിക് പ്രൊഡ്യൂസറായിരുന്നു.
പിന്നീട് സംഗീതനിർമാണ സ്ഥാപനമായ സോയീയിൽ ഗായകനും ഗാനരചയിതാവുമായി. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള എട്ടുമാസക്കാലമാണ് അവിടെയുണ്ടായിരുന്നത്. സെപ്റ്റംബറിൽ അയാൾ ഒരു പാട്ടുണ്ടാക്കി. വാർണർ മ്യൂസിക് ഇന്ത്യയുടെ ഐ-പോപ്സ്റ്റാർ വോള്യം 1ൽ ഉൾപ്പെട്ട ആ ഗാനം ചെവികളിൽനിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകി. ഇതേ ഗാനത്തെയാണ് സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ വാഴ്ത്തിയത്. പിന്നെയത് ദശലക്ഷങ്ങളുടെ പ്രിയഗാനമായി.
ലാളിത്യം, വൈകാരികമായ ആഴം, പാനുവിന്റെ സുന്ദരശബ്ദം- ഇത്രയും കാരണങ്ങളാണ് പാട്ടു പറന്നതിനു പിന്നിൽ. വന്പൻ ആരാധകവൃന്ദമാണ് മാൻ പാനുവിന് ഇപ്പോൾ ഉള്ളത്. ഐ-പോപ്സ്റ്റാർ റിയാലിറ്റി ഷോയിൽ ആദിത്യ രിഖാരി നയിക്കുന്ന ടീമിലെ മത്സരാർഥിയാണ് പാനു.
ഹാർട്ട്ബ്രേക്ക് ആൻതം
വിരഹഗാനങ്ങൾക്ക് എല്ലാ ഭാഷകളിലും എല്ലാ കാലത്തും ആരാധകരുണ്ട്. വ്രണിതഹൃദയങ്ങൾ ദുഃഖഗാനങ്ങൾ കേട്ടാണ് ആശ്വസിക്കാറെന്ന് പഠനങ്ങൾപോലും വന്നു. പാനുവിന്റെ പാട്ട് ഒരു ഇമോഷണൽ ബ്രേക്കിംഗ് ഫ്രീ കഥയാണ് പറയുന്നത്. വിരഹത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിന്നെ ഞാൻ ഓർമിക്കാറില്ല, നീ പോയതിൽ എനിക്കു വിഷമവുമില്ല എന്നാണ് വരികളുടെ തുടക്കം. നിന്നെയിപ്പോൾ കാത്തിരിക്കാറില്ലെന്നും മനസിൽ ഒരു ചോദ്യവും ബാക്കിയില്ലെന്നും ഹൃദയം തകർത്തയാളോട് ഗായകൻ പറയുന്നു. ഐ-പോപ്സ്റ്റാർ പ്ലാറ്റ്ഫോമിൽ പുഞ്ചിരിക്കുന്ന മുഖത്തോടെ മാൻ പാടുന്നതു കാണുന്പോൾ പ്രണയപരാജയമൊക്കെ ഇത്രവലിയ സംഭവമാണോ എന്നു തോന്നും. ജീവിതാനുഭവങ്ങളെയാണ് താൻ വരികളും ഈണങ്ങളുമാക്കുന്നതെന്ന് അയാൾ പറയുന്നു.
തന്റെ പഴയഗാനങ്ങളിൽനിന്ന് തീർത്തും വിഭിന്നമായി ഈ പാട്ടിനെ ഒരുക്കാൻ പാനുവിനു കഴിഞ്ഞിട്ടുണ്ട്. മിനിമലിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്നതാണ് ഓർക്കസ്ട്രേഷൻ. ഹൃദയമിടിപ്പിനെ ഓർമിപ്പിക്കുന്ന ബീറ്റുകൾ. ഒരുപക്ഷേ ഒറ്റയ്ക്കിരുന്നു വീണ്ടും കേൾക്കാൻ തോന്നിപ്പിക്കും അത്.
പാട്ടുകേട്ട് ഒരാൾ എഴുതിയ കമന്റ് ഇങ്ങനെ: "വെറുതെ കരഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം ഇങ്ങനെ പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിപ്പിക്കുന്നു, ഓരോ വരികളും...' പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ടിക് ടോക് വീഡിയോകളും മറുപടി പതിപ്പുകളും ഫീമെയിൽ വേർഷനുകളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
ഏക് ദിൻ കാ രാജാ
പെട്ടെന്ന് എവിടെനിന്നോ വന്ന് ഒറ്റ പാട്ടുകൊണ്ട് വൈറലാവുകയും പിന്നീട് എവിടെയും കാണാതാവുകയും ചെയ്ത ഒട്ടേറെ ഗായകരുണ്ട്. ഓ, ഇങ്ങനെയൊരു ഹിറ്റ് പാട്ടുണ്ടായിരുന്നല്ലോ എന്ന് ഓർമിച്ചാലും അതിനുപിന്നിൽ ആരായിരുന്നുവെന്ന് അറിയാത്തവിധം.
എന്നാൽ ഐ ആം ഡണ്‍ കേട്ടിടത്തോളം മാൻ പാനു മറവിയിലേക്കു മായാൻ സാധ്യത കുറവാണ്. ഒരുദിവസത്തേക്കു മാത്രമുള്ള രാജാവല്ല, പാട്ടിന്റെ രാജകുമാരനാണ് അയാളെന്നു ചുരുക്കം.
Kerala
ദീപികയുടെ മ്യൂസിക് ചാനലായ ദീപിക മ്യൂസിക് ഒഫീഷ്യൽ വഴി പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു.
കരോൾ ഗാന മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ പുത്തൻ അനുഭവമായിരിക്കും കരോൾ 2025. ഇടവകകൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, സംഘടനകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം അയ്യായിരം രൂപ, മൂന്നാം സമ്മാനം മൂവായിരം രൂപ.
ഉണ്ണീശോ, വെള്ളിമേഘങ്ങൾ, മഞ്ഞിൽ നിലാവിൽ എന്നീ ഗാനങ്ങളിൽ ഏതുവേണമെങ്കിലും മത്സരത്തിനായി തെരഞ്ഞെടുക്കാം. പാട്ടുകളുടെ കരോക്കെകൾ Deepi ka Music official , DCL DEEPIKA എന്നീ യൂട്യൂമ്പ് ചാനലുകളിൽ ലഭ്യമാണ്. കരോക്കെ വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ അതതു ഗാനത്തിന്റെ വീഡിയോ ലിങ്കുകളും നൽകിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുകയയും ഗാനങ്ങൾ കേട്ടുപഠിക്കുകയും ചെയ്യാം. പങ്കെടുക്കുന്നവരുടെ എണ്ണം എത്രവേണമെങ്കിലുമാവാം.
ആറു പേരിൽ കുറയരുത്. നൂറു മാർക്കിലായിരിക്കും മൂല്യനിർണയം. 60 മാർക്ക് ഗാനാലാപനത്തിനും 20 മാർക്ക് ഡ്രസ് കോഡ് ക്രിസ്മസ് അലങ്കാരങ്ങൾ, വീഡിയോ ക്വാളിറ്റി എന്നിവയ്ക്കുമായിരിക്കും. നിങ്ങളുടെ വീഡിയോ Deepika Music official പാനലിൽ അപ് ലോഡു ചെയ്ത ശേഷം മൂല്യനിർണയം നടത്തുന്ന ദിവസം വരെയുള്ള വ്യൂസ്, ലൈക്ക്, കമന്റ്, സബ്സ്ക്രിപ്ഷൻ എന്നിവയ്ക്കെല്ലാം കൂടി 20 മാർക്കും ലഭിക്കും. 7034023252 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ deepikamusic @deepika. com എന്ന ഇ മെയിലിലേക്കോ മത്സരത്തിനായുള്ള വീഡിയോകൾ അയയ്ക്കാം.
വീഡിയോയോടൊപ്പം അഡ്രസും ഫോൺ നമ്പറും കൃത്യമായി ചേർത്തിരിക്കണം. വീഡിയോകൾ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്.
SUNDAY DEEPIKA
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്‍പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്. ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ലണ്ടനിലെ ഒരു പ്രമുഖ വ്യവസായിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കാനും മറ്റുചില ബിസിനസ് കാര്യങ്ങൾക്കുമായി മാക്സിം രണ്ടുദിവസത്തേക്ക് ലണ്ടനിലേക്കു പോയി.
ഞാൻ ഈ വലിയ ഭവനത്തിൽ ഒറ്റപ്പെട്ട പോലെയായി. മാക്സിമിന്റെ അസാന്നിധ്യം എന്നെ നിരുന്മേഷയാക്കി. മാൻഡെർലിയിൽ വന്നിട്ട് ഇങ്ങനെയൊരു ഏകാന്തത അനുഭവപ്പെടുന്നത് ആദ്യം. ഒറ്റയ്ക്ക് കാറിലാണു പോയിരിക്കുന്നത്. മനസിൽ വല്ലാത്ത ആധിയും ഉത്കണ്ഠയും.
മണിക്കൂറുകൾക്കുശേഷം റോബർട്ട് വന്ന് അറിയിച്ചു, "സാർ അവിടെ സുരക്ഷിതനായി എത്തി'യെന്ന്. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഉണർവും ഉന്മേഷവും എന്നിലേക്കു തിരിച്ചുവന്നു. പുതിയൊരു സ്വാതന്ത്ര്യം കിട്ടിയപോലെ മനസു തുള്ളിച്ചാടി. അപ്പോഴേക്കും ജാസ്പ്പറും ഓടിയെത്തി. വിശപ്പില്ലാത്തതിനാൽ ലഞ്ചിനുവേണ്ടി കാത്തുനിന്നില്ല.
ഞങ്ങൾ ലോണിലേക്കു നടന്നു. അതിനപ്പുറം പടർന്നുപന്തലിച്ച് തണൽവിരിച്ചുനിൽക്കുന്ന വിവിധ വൃക്ഷങ്ങൾ, കാറ്റിൽ ചാമരം വീശുന്ന അവയുടെ ശിഖരങ്ങൾ. സൂര്യൻ ഇറക്കുമതിചെയ്യുന്ന വെയിലിനെ വൃക്ഷത്തലപ്പുകൾ തടഞ്ഞുനിർത്തി. തണലും തണുപ്പുമുള്ള ആ കാട്ടുവഴിയിലൂടെ നടന്നു. ഹാപ്പി വാലിയിൽ എത്തി അവിടെ അല്പം നിന്നശേഷം താഴ്വരയിലൂടെ ഇറങ്ങി നേരേ കടൽത്തീരത്തേക്ക്. ബീച്ചിലെ ഉച്ചച്ചൂടിനെ തണുത്ത കാറ്റ് വലിച്ചെടുത്തു. തുടർന്ന് അന്നുപോയ അതേ ഭാഗത്തേക്ക്, ബോട്ട് ഹൗസിലേക്ക്, കോട്ടേജിലേക്കു നീങ്ങി. കടൽ ശാന്തമാണ്. എങ്കിലും ചെറിയ തിരകൾ പാറക്കെട്ടുകളിൽ തട്ടി തിരിച്ചുപോകുന്നു.
ജാസ്പ്പർ നിന്നു കുരയ്ക്കുന്നുണ്ട്. ""ജാസ്പ്പർ! നീ ഇങ്ങോട്ടു വാ!'' ഒരു കൂട്ടിന് ഇവൻ നല്ലതാണ്. എന്നാൽ ചിലനേരത്ത് തീരെ അനുസരണയില്ല. വീണ്ടും ഞാൻ വിളിച്ചു. അവൻ വന്നില്ല. ഞാൻ പതുക്കെ സ്റ്റോറിന്റെ വാതിൽക്കൽ ചെന്നു. വിളിച്ചു ചോദിച്ചു: ""ഇതിനകത്ത് ആരെങ്കിലുമുണ്ടോ?'' കുനിഞ്ഞു നോക്കിയപ്പോൾ അകത്ത് ആരോ ഉണ്ട്. പതുങ്ങി നിൽക്കുകയാണ്. അയാളേക്കാൾ കൂടുതൽ പേടിച്ചത് ഞാനാണ്. നോക്കിയപ്പോൾ ബെൻ! പകച്ച് വിളറി നിൽക്കുകയാണ്. അനിഷ്ടത്തോടെ ഞാൻ ചോദിച്ചു: ""എന്താ നീ ഇവിടെ? എന്താ നിനക്കു വേണ്ടത്?''
അവൻ ഒന്നും മിണ്ടുന്നില്ല. ഭിന്നമാനസികാവസ്ഥയുടെ അതേ നോട്ടത്തോടെ ഭയന്നു നിൽക്കുകയാണ്.
""ഈ ഭാഗത്ത് ഇങ്ങനെ ചുറ്റിപ്പറ്റി നടക്കുന്നത് മാക്സിമിന് ഇഷ്ടമില്ല.''
കൈയുടെ പിറകിൽ അവൻ എന്തോ മറച്ചുപിടിച്ചിട്ടുണ്ട്.
""എന്താണ് നിന്റെ കൈയിൽ?''
അവൻ കൈ നിവർത്തിക്കാണിച്ചു. ""മീൻ പിടിക്കാനുള്ള ചൂണ്ടക്കൊളുത്ത്. ഇവിടന്ന് എടുത്തതാ.''
ഞാൻ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു.
""മേലിൽ ഈ ഭാഗത്തു വരരുത്. ഈ ചൂണ്ടക്കൊളുത്ത് നീ എടുത്തോളൂ!''
ഇതു കേട്ടപ്പോൾ നിധി കിട്ടിയ സന്തോഷത്തോടെ അത് അവൻ മാറോടു ചേർത്തുപിടിച്ചു. എന്നിട്ടു ദൈന്യതയോടെ പറഞ്ഞു:
""എന്നെ... എന്നെ... ഭ്രാന്താശുപത്രിയിൽ വിടരുത്. ഞാൻ ആരോടും ഒന്നും പറയില്ല...!''
""പേടിക്കേണ്ട. നിന്നെ അവിടേക്കൊന്നും വിടില്ല. മേലിൽ ഇങ്ങോട്ടു വരരുത്.''
നിറഞ്ഞ സംതൃപ്തിയോടെ എന്നെ ഒരു നിമിഷം നോക്കിയിട്ടു പറഞ്ഞു: ""മാഡത്തിന്... മാഡത്തിന്... മാലാഖയുടെ കണ്ണുകളാ.''
""നീ എന്താ വിവരക്കേടു പറയുന്നോ?''
""മാഡം... മറ്റേ മാഡത്തെപ്പോലെയല്ല.''
കൂടുതൽ പറയാൻ ഞാൻ അനുവദിച്ചില്ല. ഞാനും ജാസ്പ്പറും മടങ്ങി. കൂടെ അവനും പോന്നു. കാഴ്ചയ്ക്ക് അവൻ വലിപ്പത്തിലുണ്ടെങ്കിലും ഒരു കുട്ടിയുടെ മനസാണ്.
ഹാപ്പി വാലി വഴിതന്നെ ഞാനും ജാസ്പ്പറും മടങ്ങി.
കാടുപോലെ വളർന്നുനിൽക്കുന്ന മരങ്ങളും ഇടതൂർന്നു തലയാട്ടിനിൽക്കുന്ന ചെടികളും പച്ചപ്പുല്ലു വളരുന്ന മൈതാനവും കടന്ന് ഞങ്ങൾ വീടിനു സമീപമെത്താറായി. വാച്ചിൽ സമയം നോക്കി. നാലായിട്ടില്ല. ചായ വേണമെന്നു പറയാൻ ഫ്രിത്തിനെയോ റോബർട്ടിനെയോ കാണുന്നില്ല. അറ്റത്ത് ടെറസിലേക്കുവരെ നീണ്ടുകിടക്കുന്ന ലോണിലൂടെ ചുമ്മാ അലസമായി നടന്നപ്പോൾ ഗേറ്റിനു പുറത്ത് ഏതോ ഒരു വാഹനം കിടക്കുന്നതുപോലെ. കണ്ണിനു മുകളിൽ കൈപ്പത്തിവച്ച് ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു കാറാണ്. ഏതെങ്കിലും അതിഥി വന്നതായിരിക്കുമോ? അങ്ങനെയെങ്കിൽ വണ്ടി ഇങ്ങനെ നിർത്തില്ലല്ലോ.
എന്തായാലും വീടിനെ ലക്ഷ്യമാക്കി ഞാൻ ലോണിലൂടെ നടന്നു. ജനാലയുടെ ചില്ലിൽനിന്നെത്തിയ സൂര്യപ്രകാശം കണ്ണിലടിച്ചപ്പോൾ സ്വാഭാവികമായും ഞാൻ ആ ഭാഗത്തേക്കു നോക്കി. ആ നിമിഷത്തിൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറു ഭാഗത്തുള്ള ഒരു ജനാല തുറന്നുകിടക്കുന്നു. ജനാലയ്ക്കരികേ ആരോ ഒരാൾ നിൽക്കുന്നുണ്ട്. ഞാൻ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു എന്നു തോന്നുന്നു. ഉടനെ അയാൾ തല പിൻവലിച്ചു.
അയാളുടെ അരികെനിന്ന രൂപം തത്ക്ഷണം ഒരു കൈകൊണ്ട് ജനാല അടച്ചു. അടച്ചത് മിസിസ് ഡാൻവേഴ്സ്! കറുത്ത വസ്ത്രത്തിന്റെ കൈ കണ്ടപ്പോൾ അതു മനസിലായി. ഭവനം സന്ദർശിക്കാൻ വന്ന ഏതെങ്കിലും വ്യക്തിയായിരിക്കുമോ? അങ്ങനെയാണെങ്കിൽ അതു കാണിക്കേണ്ട ചുമതല ഫ്രിത്തിനോ റോബർട്ടിനോ ആണ്. രണ്ടുപേരും അവിടെയില്ലാത്തതിനാൽ മിസിസ് ഡാൻവേഴ്സ്തന്നെ അതിനു മുതിർന്നതാവും.
ഇനി അഥവാ ആ സ്ത്രീയുടെ ഏതെങ്കിലും പരിചയക്കാരനാവുമോ വന്നിരിക്കുന്നത്? മാക്സിം സ്ഥലത്തില്ലാത്ത ദിവസംനോക്കി വന്നത് യാദൃച്ഛികമോ മനഃപൂർവമോ? ആകെയൊരു ദുരൂഹത!
ഏതായാലും ഞാൻ മുൻവശത്തെ വാതിൽ തുറന്ന് വീടിനുള്ളിലേക്കു കയറി. ഹാളിൽ ഗസ്റ്റ് വന്നതിന്റെ ലക്ഷണമായി വിസിറ്റിംഗ് കാർഡോ തൊപ്പിയോ ഒന്നും കണ്ടില്ല. അതുകൊണ്ടു ഞാൻ കൈയും മുഖവും കഴുകി മോണിംഗ് റൂമിലേക്കു ചെന്നപ്പോൾ അതു തുറന്നുകിടക്കുന്നു. എന്റെ തുന്നൽ സാമഗ്രികൾ അടങ്ങിയ ബാഗ് അവിടെനിന്നു മാറ്റി കുഷന്റെ പിന്നിൽ വച്ചിരിക്കുന്നു. ഡിവാൻമേലായിരുന്നു ഞാനത് വച്ചിരുന്നത്. അതിന്മേൽ ആരോ ഇരുന്നതായ ലക്ഷണമുണ്ട്. ഞാനും മാക്സിമും ഇല്ലാത്ത സമയത്ത് മിസിസ് ഡാൻവേഴ്സ് അങ്ങനെ ചെയ്തത് ഒരുതരം തന്നിഷ്ടവും ധിക്കാരവുമല്ലേ?
അപ്പോഴേക്കും ആ സ്ത്രീയുടെ സംസാരം കേട്ടു.
""എന്താണാവോ ഇന്നു നടത്തം കഴിഞ്ഞ് നേരത്തേ വന്നിരിക്കുന്നു. ലൈബ്രറിയിലേക്കാണു പോകുന്നതെങ്കിൽ അവർ കാണാതെ നിനക്ക് ഹാളിലൂടെ പുറത്തുപോകാം. നിൽക്ക്, ഞാൻ പോയി നോക്കട്ടെ.''
അപ്പോഴേക്കും ജാസ്പ്പർ ഓടിവന്നു. അപരിചിതനെ കണ്ട് കുരയ്ക്കാൻ തുടങ്ങി. ഇനി രക്ഷയില്ല. അയാളുടെ പരുക്കൻ സ്വരം.
""എടാ കൊച്ചു കള്ളപ്പട്ടി! നീ എന്നെ മറന്നോ?'' നായയുടെ നീണ്ട കുര. എവിടെ ഒളിക്കണമെന്നറിയാതെ ഞാൻ ഭയചകിതയായി നിന്നു. അപ്പോഴേക്കും ഒരു കാലടിശബ്ദം എന്റെ അടുത്തേക്ക് എത്തി. തുടർന്ന് അയാൾ എന്റെ മുറിയിലെത്തി. ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചതുകാരണം എന്നെ ആദ്യം അയാൾക്കു കാണാനായില്ല. അപ്പോഴേക്കും നായ കുതിച്ച് എന്റെ അടുത്തുവന്നു.
ഒരദ്ഭുതവസ്തുവിനെ കണ്ടപോലെ അയാൾ എന്നെ അടിമുടി നോക്കി. ""ദയവായി ക്ഷമിക്കണം.''
നല്ല തണ്ടും തടിയുമുള്ള ഒത്ത പൊക്കമുള്ള ഒരു മനുഷ്യൻ. കാഴ്ചയ്ക്കു നിറമുണ്ടെങ്കിലും ലക്ഷണമില്ലാത്ത മുഖം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു മദ്യപാനിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. അയാൾ അടുത്തുവന്നപ്പോൾ വിസ്കി മണക്കുന്നുണ്ട്. പിന്നെ എന്നെ നോക്കി ചിരിച്ചു. മറ്റു സ്ത്രീകൾക്കു കൊടുക്കുന്ന ഒരുതരം ചിരി.
""എന്നെ കണ്ട് മാഡം ഞെട്ടിയോ?''
""ഒരിക്കലുമില്ല. അകത്തു സംസാരിക്കുന്നതിന്റെ സ്വരങ്ങൾ കേട്ടു. ഗസ്റ്റുകളല്ലെന്നു മനസിലായി.''
""ശ്യോ! എന്തൊരു നാണക്കേടാണ്. എന്നോടു ക്ഷമിക്കുമെന്നു വിചാരിക്കുന്നു. സത്യം എന്താണെന്നുവച്ചാൽ ഞാൻ ഡാനിയെ ഒന്നു കാണാൻ വന്നതാ. അവൾ എന്റെ പഴയൊരു കൂട്ടുകാരിയാണ്.''
""അതിനു വിരോധമില്ല.''
അപ്പുറത്തു മറഞ്ഞുനിൽക്കുന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു: ""ഹലോ ഡാനി! നിന്റെ പ്ലാനും മുൻകരുതലുമെല്ലാം പാളി. ഇവിടെ ഒരാൾ ഒളിഞ്ഞുനിന്നു കേൾക്കുന്നുണ്ടായിരുന്നു.''
ഇതുംപറഞ്ഞ് അയാൾ ഒരു സിഗരറ്റെടുത്തു കത്തിച്ചു. യാതൊരു മര്യാദയുമില്ലാത്ത പ്രവൃത്തി. എന്നിട്ട് എന്നോടൊരു ചോദ്യം- ""മാക്സ് എന്തു പറയുന്നു?''
ഇതു മറ്റൊരു മര്യാദകേട്. മാക്സിമിനെ ആരും മാക്സ് എന്നു വിളിക്കാറില്ല. താനായിട്ടു ദീർഘകാലത്തെ പരിചയമുണ്ടെന്ന് എനിക്കു തോന്നാനായിരിക്കാം.
ഞാൻ പറഞ്ഞു: ""മാക്സിം ലണ്ടനിൽ പോയിരിക്കയാണ്.''
""ഈ പുതുപ്പെണ്ണിനെ എന്തേ കൂടെ കൊണ്ടുപോകാഞ്ഞത്? അതു മോശമായി.''
ഈ സമയത്ത് മിസിസ് ഡാൻവേഴ്സ് കടന്നുവന്നു. വിളറിയ മുഖം. അസ്വസ്ഥമായ നോട്ടം.
""ഡാനി! എന്നെ ഒന്നു പരിചയപ്പെടുത്ത്.''
""മാഡം, ഇത് മിസ്റ്റർ ഫാവെൽ.''
""ഓ! പരിചയപ്പെടുത്തിയതിൽ സന്തോഷം.''
ഇതിനിടയ്ക്ക് ഫാവെലിനോട് സ്ഥലംവിടാൻ അവർ കണ്ണുകൊണ്ടു സൂചന കൊടുക്കുന്നുണ്ടായിരുന്നു.
""ഞാൻ പോകട്ടെ മാഡം. വീട്ടിൽ കാത്തിരിക്കാനായി എനിക്കാരുമില്ല. ഞാനൊരു ബാച്ചിലർ ആണ്. ഗുഡ് ബൈ!''
ഇതുംപറഞ്ഞ് ഒരു പ്രത്യേക ചിരിയുമായി അയാൾ കാറിന്റെ അടുത്തേക്കു പോയി. മിസിസ് ഡാൻവേഴ്സ് ഒരു കള്ളക്കളി പൊളിഞ്ഞതിന്റെ ചമ്മലോടെ, എന്നെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെയാവണം വേഗം മുറിവിട്ടു പോയി.
ഞാൻ ബെല്ലടിച്ചു. ആരും വരുന്നില്ല. ആരെയും കാണുന്നില്ല. ഫ്രിത്തിനെയും റോബർട്ടിനെയും ഓരോ കാര്യങ്ങൾക്കായി പറഞ്ഞുവിട്ടിരിക്കുന്നു. വേലക്കാരികൾ അവരുടെ ക്വാർട്ടേഴ്സിൽ. എല്ലാം കരുതിക്കൂട്ടി ഒരുക്കിയ സംവിധാനങ്ങൾ. കഠിനമായ വെറുപ്പോടെ എന്റെ മനസു മന്ത്രിച്ചു: "മാൻഡെർലിയുടെ മാനംകെടുത്തിയ മഹാപാപി!'
(തുടരും)
Kerala
തൃശൂർ: പിഎം ശ്രീ കേരളത്തിൽ ഇല്ലെന്നും അതിന്റെ ആത്മാവായി ബിജെപി ചൂണ്ടിക്കാണിക്കുന്ന ദേശീയപാഠ്യപദ്ധതി (എൻഇപി) സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ സിപിഐയുടെയും സിപിഎമ്മിന്റെയും നിലപാട് ഒന്നാണ്. ഒരേമനസോടെ, ഒരേ ഐഡിയോളജിയിൽ എടുത്ത തീരുമാനത്തിന്റെ ഉറപ്പിൽതന്നെയാണ് ഇക്കാര്യം പറയുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും ഇല്ല. എൻഇപിയുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിലും എൽഡിഎഫ് പങ്കാളിയാകില്ല. ഇക്കാര്യത്തിൽ എൽഡിഎഫിന് 100 ശതമാനവും ഒരു കാഴ്ചപ്പാടാണുള്ളതെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ട് വൈബി’ൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ഗുരുതരമായ പ്രശ്നം നേരിടുകയാണ്. അതു മാഫിയ കൾച്ചറൽ പ്രതീകമായി മാറി. അതിന്റെ പേരാണ് രാഹുൽ മാങ്കൂട്ടത്തിൽ. സ്ത്രീത്വത്തെ മാനിക്കാത്തവിധം കോൺഗ്രസ് പ്രസ്ഥാനം മാറി. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്ന സംസ്കാരമാണ് ഇപ്പോൾ കോൺഗ്രസിന്റേത്. സ്ത്രീകളെ അപമാനിക്കുന്നത് ആരായാലും തെറ്റാണ്. അതു തീവ്രത കൂടിയതും കുറഞ്ഞതും എന്ന അളവൊന്നുമില്ലെന്നു ബിനോയ് വിശ്വം വ്യക്തമാക്കി.
മുകേഷ് എംഎൽഎയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തെളിഞ്ഞ കുറ്റത്തിന് ആരായാലും ശിക്ഷിക്കപ്പെടും എന്നായിരുന്നു മറുപടി. ആർഷോയ്ക്കെതിരേ ഉയർന്ന ജാതിഅധിക്ഷേപ പരാതിയും രാഹുൽ മാങ്കൂട്ടത്തിലിന്റേതും തമ്മിൽ താരതമ്യം ചെയ്യരുത്. ആനയും ഉറുമ്പുംപോലെയാണ് വ്യത്യാസം.
ശബരിമലകേസിൽ കവർച്ച നടത്തിയതാരായാലും ശിക്ഷിക്കപ്പെടണമെന്നതു സിപിഐയുടെ നിലപാടാണ്. തൃശൂർ പൂരം കലക്കലിൽ ഉയർന്ന ചോദ്യങ്ങൾക്ക് എഡിജിപി മറുപടി പറയേണ്ടതുണ്ട്. ആർഎസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയും മന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതും ഗൗരവകരമാണ്. ഇക്കാര്യത്തിൽ തീരുമാനം സർക്കാരിന്റെ പരിഗണനയിലാണ്.
SUNDAY DEEPIKA
ഒരു സംവിധായകന്റെയും സഹായിയാവാതെ, ക്ലാപ്പടിക്കാതെ, പരിശീലനങ്ങളൊന്നുമില്ലാതെ ഒരു മൂവി കാമറയിലൂടെ ആദ്യം നോക്കുന്നത് 1978ല്‍ പുറത്തിറങ്ങിയ തന്റെ ഉത്രാടരാത്രി എന്ന സിനിമയുടെ ആദ്യഷോട്ടിലാണ് എന്നു പറയാറുണ്ട് ബാലചന്ദ്രമേനോന്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അതു സാധിക്കാതെ, സിനിമ സ്വയം പഠിച്ച് മുന്നോട്ടു നടന്നതുകൊണ്ടാണ് ബാലചന്ദ്രമേനോന് എന്ന യുവാവ് ഇന്നത്ത ബാലചന്ദ്രമേനോനായി മാറുന്നത്. 1975ല്‍ ഒരു പ്രമുഖ ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധിയായാണ്, പില്ക്കാലത്ത്
സംവിധാനവും അഭിനയവും നിര്‍മാണവും കഥയും തിരക്കഥയും സംഭാഷണവും ഉള്‍പ്പെടെ സിനിമയുടെ സമസ്ത മേഖലയും തൊട്ടറിഞ്ഞ മേനോന്റെ തുടക്കം. തലമുടി പിന്നിലേക്ക് നീട്ടി വളര്‍ത്തിയ, മെലിഞ്ഞു നീണ്ട യുവപത്രപ്രവര്ത്തകന് ആദ്യം അഭിമുഖം നടത്തിയത് അക്കാലത്തെ പ്രശസ്ത നായികനടിയായ റാണിചന്ദ്രയെയായിരുന്നു. പിന്നീട് പ്രേംനസീര്‍, കെ.പി. ഉമ്മര്‍ തുടങ്ങി എത്രയോ താരങ്ങള്‍ ബാലചന്ദ്രമേനോന്റെ മുന്നിലിരുന്നു.
അന്നുമുതൽ അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടാവാം ബാലചന്ദ്രമേനോൻ. ഈ മുന്നൊരുക്കങ്ങള്‍ മേനോന്റെ സിനിമാ ജീവിതത്തിലെ വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്. ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
സമാന്തരങ്ങൾ, അച്ചുവേട്ടന്റെ വീട്, ഏപ്രിൽ 18, കാര്യം നിസാരം, കുടുംബപുരാണം തുടങ്ങിയ അവിസ്മരണീയങ്ങളായ സിനിമകളുടെ ശില്പി തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിലാണ്. ബാലചന്ദ്രമേനോന് സംസാരിക്കുന്നു....
? അരനൂറ്റാണ്ടു തികയുന്ന അവസരത്തില്‍ എന്താണ് മനസിൽ തെളിയുന്നത്.
= എന്റെ ജീവിതത്തില്‍ ഒരു പൂവ് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്കു പക്ഷേ ഒരു പൂന്തോട്ടം ഈശ്വരാനുഗ്രഹത്താല്‍ ലഭിച്ചു. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സിനിമ. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടേയിരിക്കുന്ന രംഗം. ഇതിനിടയില്‍ അമ്പതു വര്‍ഷം നിലനില്ക്കാന് കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനു ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുകയാണ്.
? ചെറുപ്പം മുതല്‍ സിനിമയെ പ്രണയിക്കുകയും സിനിമ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മേനോന് സിനിമാ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നതും മറ്റൊരു വാതിലിലൂടെ സിനിമയിലെത്താൻതന്നെയാണെന്ന് കേട്ടിട്ടുണ്ട്.
= അതേ. പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എന്റെ അധ്യാപകനുമായിരുന്ന പ്രഫ. ഒ.എന്‍.വി. കുറുപ്പാണ് എന്നോട് സിനിമയിലേക്കു തുറക്കുന്ന മറ്റൊരു കൗണ്ടറിനെക്കുറിച്ച് പറയുന്നത്. സംവിധായകന്റെ അസിസ്റ്റന്റായി തുടങ്ങാമെന്ന് കരുതിയെങ്കിലും അതിന് എനിക്ക് കഴിയില്ല എന്ന് മനസിലായപ്പോള്‍ ഞാനക്കാര്യം ഒ.എന്‍.വി സാറുമായി പങ്കുവച്ചു. കോളജ് യൂണിയന് ചെയര്‍മാനായും നാടക നടനായും സംവിധായകനായും എന്നെ കണ്ടിട്ടുള്ള സാര്‍ അപ്പോള്‍തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന കാര്യം ഉറപ്പിച്ചു പറഞ്ഞു.
ജേര്‍ണലിസം പഠിക്കാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു. അക്കാലത്ത് ജേര്‍ണലിസം കോഴ്സിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ഒന്നാം റാങ്കോടെ പത്രപ്രവര്‍ത്തന കോഴ്സ് പാസായി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രപ്രവര്‍ത്തകനായി ജോലി ലഭിച്ചെങ്കിലും സിനിമയെ വിട്ടുമാറാന്‍ എന്റെ മനസ് തയാറാവാത്തതിനാല്‍ നാന സിനിമാവാരികയുടെ മദ്രാസിലെ പ്രതിനിധിയാവാന്‍ മദ്രാസ് മെയിലില്‍ കയറുകയായിരുന്നു.
? എത്രയോ പ്രശസ്ത താരങ്ങള്‍ക്കൊപ്പമിരുന്ന് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. മുമ്പ് താരങ്ങള്‍ ഇരുന്ന കസേരയില്‍ ഇരുന്ന് പിന്നീട് താങ്കൾ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിത്തുടങ്ങി. എങ്ങനെ കാണുന്നു. ഭാഗ്യമായിട്ടാണോ.
= അതേ, ഭാഗ്യത്തിന്റെ അംശം ജീവിതത്തിന്റെ എല്ലാ തലത്തിലുമുണ്ടല്ലോ. എനിക്കു കസേരകള്‍ മാറി നല്‍കിയതിലും ഈ ഭാഗ്യമുണ്ട്. സിനിമ ഉള്‍പ്പെടെ എന്തും വിജയിക്കുന്നതിലും ഭാഗ്യം എന്ന ഘടകമുണ്ട്. ഉദാഹരണമായി ഒരു സദസിലിരുന്ന് നമ്മള് ഒരു തമാശ പറഞ്ഞുവെന്നിരിക്കട്ടെ. അപ്പോള്‍ പെട്ടെന്ന് പുറത്തൊരു പടക്കം പൊട്ടിയാല്‍ ജനം അങ്ങോട്ടേക്ക് ശ്രദ്ധ തിരിക്കില്ലേ? നമ്മള് പറഞ്ഞ നര്‍മം ആരെങ്കിലും ആസ്വദിക്കുമോ?
? ഉത്രാട രാത്രി എന്ന ആദ്യ സിനിമയിൽ തന്നെ അഭിനയവും തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം സിനിമയിലും പ്രശസ്തരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തം സിനിമകളാണോ മറ്റു സംവിധായകരുടെ സിനിമകളാണോ കൂടുതല്‍ സുഖകരം.
= സിനിമ എല്ലാക്കാലത്തും എന്റെ പാഷനാണ്. എല്ലാ സിനിമകളും ഒരുപോലെ ആഹ്ലാദകരമായ അനുഭവങ്ങളുമാണ്. അതിന് എന്റെ സിനിമ, മറ്റുള്ളവരുടെ സിനിമ എന്ന വേര്‍തിരിവില്ല.
? താങ്കളുടെ ഉള്ളിലെ നടനെ പൂര്‍ണ അര്‍ഥത്തില്‍ പുറത്തുകൊണ്ടുവന്നത് മറ്റു സംവിധായകരാണെന്ന് ചില സിനിമാപ്രേമികള്‍ പറയാറുണ്ട്.
= അങ്ങനെ വിശ്വസിക്കുന്നത് അവരുടെ ആസ്വാദ്യതലം അത്തരത്തിലായതു കൊണ്ടാവാം. എനിക്ക് ദേശീയ അംഗീകാരം ലഭിച്ചത് എന്റെതന്നെ സിനിമയായ സമാന്തരങ്ങളിലെ ഇസ്മയിലിനെ അവതരിപ്പിച്ചതിനാണ്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തില്‍ എനിക്കു നന്ദിപറയേണ്ടിവന്നത് എന്നോടുമാത്രമായിരുന്നു. മറ്റ് അവാര്‍ഡ് ജേതാക്കള്‍ സംവിധായകനും, നിര്‍മാതാവിനും, തിരക്കഥാകൃത്തിനും നന്ദി പറഞ്ഞിടത്ത് എനിക്ക് ബാലചന്ദ്രമേനോനു മാത്രമേ നന്ദിപറയേണ്ടിവന്നിട്ടുള്ളൂ എന്നതും സത്യമാണ്.
? ബാലചന്ദ്രമേനോന് ഏറ്റവും ഇഷ്ടപ്പെട്ട ബാലചന്ദ്രമേനോന് സിനിമ.
= അങ്ങനെ ഒരു സിനിമയുടെ മാത്രം പേരെടുത്തുപറയാന്‍ കഴിയില്ല. ഓരോ സിനിമയ്ക്കും ആ സിനിമയുടേതായ സവിശേഷതകളില്ലേ. എല്ലാ സിനിമകളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.
? മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഭരത് ഗോപി, തിലകന്, മണിയന്‍പിള്ള രാജു, ശ്രീവിദ്യ, അംബിക, ജലജ തുടങ്ങിയ പ്രതിഭകളായ അഭിനേതാക്കള്‍ക്കു വളരെ വ്യത്യസ്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ നൽകാവാന്‍ സാധിച്ചിട്ടുണ്ട്. പ്രേംനസീര്‍ എന്ന മലയാളത്തിന്റെ അഭിമാനതാരത്തിന് ഏറെ ഇഷ്ടമായിരുന്നു മേനോന് നല്കിയ കാര്യം നിസാരത്തിലെ ഉണ്ണിത്താന് വേഷം. കാര്യം നിസാരത്തിലും ശേഷം കാഴ്ചയിലും പ്രേക്ഷകര്‍ കണ്ട കെ.പി. ഉമ്മറിന്റെ അഭിനയവും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതായിരുന്നു.
= സംവിധായകന് എന്ന നിലയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്. ചലച്ചിത്ര ലോകത്തെ മുഖ്യധാരാ താരങ്ങള്‍ക്കു മാത്രമല്ല, അഭിനയസിദ്ധിയുള്ള നിരവധി മറ്റ് അഭിനേതാക്കള്‍ക്കും എന്റെ സിനിമകളില്‍ നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, ശാന്താദേവി.. അങ്ങനെ എത്രയോ അഭിനേതാക്കള്‍... അങ്ങനെ ചെയ്താല്‍ മാത്രമേ സിനിമ ജനകീയമാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയില്‍ എന്റെ പേര് എഴുതിക്കാണിക്കുമ്പോഴും എന്റെ സിനിമ എല്ലാവരുടെയും സിനിമതന്നെയാണ്.
? പ്രതാപ് പോത്തന് സംവിധാനം ചെയ്ത "ഋതുഭേദ’ത്തില്‍ രാജന് മാഷ് എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. നായിക ഗീതയുടെ കഥാപാത്രത്തോട് രാജന് മാഷ് പറയുന്ന ഒരു ഡയലോഗിന്റെ കാര്യം താങ്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതായത് "കാണാക്കയറുകള്‍ പൊട്ടിച്ച് കന്മതിലിനു പുറത്തേക്കുവരാന്‍ തയാറാണോ’ എന്നുള്ള ചോദ്യത്തെക്കുറിച്ച്. സാക്ഷാൽ എം.ടി. വാസുദേവൻ നായരുടേതായിരുന്നു തിരക്കഥയും സംഭാഷണവും എന്ന കാര്യവും ഓർമിക്കാം.
= അതേ. വികാരതീവ്രമായ രംഗത്തെ ആ സംഭാഷണം പറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിയാണ് വന്നത്. കാരണം എന്റെ രീതിയിലാണെങ്കില്‍ ഇറങ്ങി വാ... എന്നായിരിക്കും നായികയോടുള്ള ഡയലോഗ്. വളഞ്ഞുചുറ്റി മൂക്കില്‍ പിടിക്കണോ? നേരേ പിടിച്ചാല്‍ പോരേ എന്ന് ഞാന്‍ പ്രതാപ് പോത്തനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്...
""അങ്ങനെ ചെയ്താല്‍, അത് എം.ടി ആവില്ല’’ എന്നാണ്. ഓരോ കഥാകൃത്തിനും തിരക്കഥാകൃത്തിനും അവരുടേതായ ആഖ്യാനശൈലിയുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ നമ്മുടെ കടമ അതനുസരിച്ച് അഭിനയിക്കുക എന്നതാണ്. അവിടെ നമ്മള് എന്ന വ്യക്തിയുടെയോ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ഒരു ഇടപെടലും വരാന്‍ പാടില്ല.
? നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന് ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയ സുകുമാരൻ എന്ന കഥാപാത്രം വളരെയേറെ ആരാധകരെ നേടിയിട്ടുണ്ട്. മമ്മൂട്ടി അതില്‍ ബാലചന്ദ്രമേനോന്റെ മാനറിസങ്ങള്‍ അനുകരിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
= സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി എന്നോടു പറഞ്ഞത്... ഞാനീ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ അനുകരിച്ചതേയുള്ളൂ എന്നാണ്. ഈ സിനിമയില്‍ ബാലചന്ദ്രമേനോന് അഭിനയിച്ചാല്‍ എങ്ങനെയായിരിക്കും എന്ന് സങ്കല്പിച്ച് ഞാന്‍ അഭിനയിച്ചു. എന്നാണ് മമ്മൂട്ടി പറഞ്ഞത്.
? കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് എന്നും ബാലചന്ദ്രമേനോന്. കുടുംബത്തിനുള്ളിലെ അമ്മയുടെ മനസ്, അമ്മ വച്ചുണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി. പുറമേയുള്ള കാര്‍ക്കശ്യത്തിനുള്ളില്‍ പിടയുന്ന അച്ഛന്റെ ഉള്ളം. ഇതെല്ലാം ബാലചന്ദ്രമേനോന്റെ സ്പെഷല്‍ ചേരുവകളായിരുന്നു. ഇനിയുമൊരു കുടുംബചിത്രം മനസിലുണ്ടോ.
= കുടുംബത്തിനുള്ളിലെ നന്മയെ എന്റെ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകന്‍തന്നെയാണ് ഞാന്‍. റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററായി ജോലി ചെയ്തിരുന്ന എന്റെ അച്ഛന് എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ കൊല്ലത്ത് സാധനങ്ങള്‍ വാങ്ങാനായി പോകും. പന്ത്രണ്ടു വയസുള്ള എന്നെയും കൂട്ടും.
പലവ്യഞ്ജനങ്ങളും മറ്റും വാങ്ങിക്കഴിഞ്ഞാല്‍ അച്ഛന് ടെക്സ്റ്റൈല്‍സില്‍ കയറി അമ്മയ്ക്കൊരു സാരി വാങ്ങും. വീട്ടിലെത്തിയാലുടനെ അമ്മ അത് ഉടുത്തുകാണണം. അമ്മ ഒട്ടും നന്നായിട്ടായിരിക്കില്ല പുതിയ സാരി ഉടുത്തുവരുന്നത്. ഉടനെ അച്ഛന് ഇങ്ങനെയാണോ സാരിയുടെ ഞൊറിവുകള്‍ ഇടുന്നത്. എന്നുപറഞ്ഞ് നിലത്തുചടഞ്ഞിരുന്ന് പ്ലീറ്റുകള്‍ ശരിയാക്കും.
ഈ ഒരു രംഗം കണ്ടുവളര്‍ന്നതുകൊണ്ടാണ് ഏപ്രില്‍ 18ല്‍ ഭാര്യയുടെ (ശോഭന അവതരിപ്പിക്കുന്ന കഥാപാത്രം) സാരി പ്ലീറ്റ് ഭര്‍ത്താവും സ്ഥലം എസ്ഐയുമായ രവികുമാർ നിലത്തിരുന്ന് ശരിയാക്കുന്ന രംഗം ഞാന്‍ ഉള്‍പ്പെടുത്തിയത്. ഞാൻതന്നെ അഭിനയിച്ച ആ രംഗം ധാരാളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്. ജീവിതത്തില്‍നിന്നും സിനിമയില്‍നിന്നും ഇപ്പോള്‍ ഇത്തരം പ്രിയ നിമിഷങ്ങള്‍ ഒഴിഞ്ഞുപോവുകയാണ്.
കുടുംബചിത്രങ്ങള്‍ എടുക്കണമെന്ന എന്റെ ആഗ്രഹം ഇപ്പോഴും തീര്‍ന്നിട്ടില്ല. സിനിമയുടെ മുഖവും പുതിയ തലമുറയിലെ പ്രേക്ഷകരുടെ അഭിരുചിയും മാറിയെങ്കിലും ഒരു നല്ല കുടുംബചിത്രം എന്റെ സ്വപ്നമാണ്.
SUNDAY DEEPIKA
ബര്‍മുഡ ട്രയാംഗിളിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുറവാണ്. എന്നാല്‍ നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമുണ്ട് ഒരു "ബര്‍മുഡ ട്രയാം ഗിള്‍' എന്നത് എത്ര പേര്‍ക്കറിയാം. ഡല്‍ഹിയില്‍ രോഹിണി ജില്ലയിലൂടെ ഒഴുകുന്ന യമുനാ നദിയുടെ ഒരു ചെറിയ കൈവഴിയാണ് ഖൂനി നദിയെന്നും ഡല്‍ഹിയിലെ ബര്‍മുഡ ട്രയാംഗിള്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.
"ഖൂനി’ എന്ന വാക്കിനര്‍ഥം രക്തമയമായ എന്നാണ്. ഈ നദിക്ക് ഈ പേരു വരാനുള്ള കാരണങ്ങളും അതുമായി ബന്ധപ്പെട്ട കഥകളും അല്‍പ്പം പേടിപ്പെടുത്തുന്നതാണ്.
കരയില്‍ എത്തുന്ന ആളുകളെ ഏതോ ഒരു അജ്ഞാതശക്തി നദിയിലേക്ക് വലിച്ചിടുന്നുവെന്നാണ് പ്രദേശത്ത് നിലനില്‍ക്കുന്ന വിശ്വാസം. അസാധാരണമാംവിധം നിരവധി മുങ്ങിമരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നത് ഈ വാദങ്ങള്‍ക്ക് ശക്തിപകരുന്നു.
പലതും ആത്മഹത്യകളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ദുരൂഹമായ സാഹചര്യങ്ങളില്‍ ആളുകള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതുമാണ് ഈ നദിയെ ഭീതിജനകമായ ഒന്നാക്കി മാറ്റുന്നത്. ഇത്തരത്തില്‍ നിരവധിപേര്‍ മരിച്ചതിനാലാണ് നദിക്ക് രക്തമയ നദിയെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു.
നദിയില്‍ അബദ്ധത്തില്‍ വീഴുന്നവര്‍ തിരികെ വരുന്നില്ലെന്നും നദി അവരെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നുവെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം. നദിക്ക് ആഴം കുറവാണെങ്കിലും ഇവിടെ മുങ്ങിമരണങ്ങള്‍ കൂടുന്നതാണ് നാട്ടുകാരെ ഈ വിശ്വാസത്തിലേക്ക് നയിക്കുന്നത്.
ഒറ്റയ്ക്ക് തീരത്ത് എത്തുന്നവരെ നദി വശീകരിക്കുമെന്നും ഇതോടെ ആളുകള്‍ നദിയിലേക്ക് എടുത്തു ചാടുമെന്നും നാട്ടുകാര്‍ പറയുന്നു.
ഖൂനി നദിയുടെ പരിസരപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ നിലവിളി ശബ്ദങ്ങളും ഞരക്കവുമെല്ലാം കേള്‍ക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. മുമ്പ് ഇവിടെ മരിച്ചവരുടെ ആത്മാക്കളാണിതെന്നും സന്ധ്യ മയങ്ങുമ്പോഴാണ് നദിയിലെ ഈ അദൃശ്യ ശക്തികള്‍ പുറത്തുവരുന്നതെന്നും അവര്‍ വിശ്വസിക്കുന്നു.
നദിക്കരയിലേക്ക് ഒറ്റയ്ക്ക് പോവാന്‍ പ്രദേശവാസികള്‍ ആരെയും അനുവദിക്കാറില്ല. അങ്ങനെ പോയാല്‍ പിന്നൊരു തിരിച്ചുവരവുണ്ടാകില്ലെന്നും അവര്‍ പറയുന്നു. ഇതൊക്കെയാണ് നദിക്ക് ഡല്‍ഹിയുടെ ബര്‍മുഡ ട്രയാംഗിള്‍ എന്ന വിശേഷണം നേടിക്കൊടുക്കുന്നത്.
എന്നാല്‍ പ്രേതകഥകള്‍ നിരവധിയുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കാഴ്ചയില്‍ അത്ര വലിയ നദിയല്ലെങ്കിലും മഴക്കാലത്ത് നദിയില്‍ ജലനിരപ്പുയരുകയും തത്ഫലമായി വലിയ അടിയൊഴുക്കുണ്ടാകുകയും ചെയ്യും. ഇതില്‍ അകപ്പെടുന്ന ആളുകള്‍ക്ക് പൊങ്ങിവരാനാകില്ല. ഇത് അവരുടെ മരണത്തിനു കാരണമാ കുന്നു. കൂടാതെ നദിയില്‍ അപകടകരമായ ചുഴികളുള്ളത് മരണസാധ്യത ഇരട്ടിയാക്കുന്നു.
ചെളിയും മൃദുവായ മണലും നിറഞ്ഞിരിക്കുന്നതിനാല്‍ അപകടമറിയാതെ കാല്‍വയ്ക്കുന്ന ആള് ചതുപ്പിലെന്നവണ്ണം ആഴങ്ങളിലേക്കു താഴ്ന്നുപോവുന്നതാണ് നദി വിഴുങ്ങുവെന്നും മറ്റുമുള്ള വിശ്വാസങ്ങള്‍ക്കാധാരം. തീരങ്ങളില്‍ വേലിക്കെട്ടുകളൊന്നുമില്ലാത്തതും ആളുകള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
അതേസമയം 1857ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് കൊല്ലപ്പെട്ട വിമതരെയും ബ്രിട്ടീഷ് സൈനികരെയും ഈ നദിയില്‍ വലിച്ചെറിഞ്ഞിരുന്നുവെന്നും, അവരുടെ രക്തത്താല്‍ ചുവന്നതിനാലാണ് ഇതിന് "ഖൂനി നദി’ എന്ന പേര് വന്നതെന്നും ചില കഥകളുണ്ട്.
1970-80 കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമാണ് പ്രദേശത്തുണ്ടായിരുന്നത്. ആ സമയത്ത് ഒട്ടേറെ അപകടങ്ങളും ഉണ്ടായി. ഇതിനൊന്നും കാര്യമായ ദൃക്സാക്ഷികളില്ലാഞ്ഞതിനാല് അവയൊക്കെ പ്രേതകഥകളായി മാറുകയായിരുന്നു.
കാലം പിന്നെയും കഴിഞ്ഞപ്പോള്‍ ഈ കഥകളൊക്കെ ചേര്‍ന്ന് നദിക്ക് ഒരു രക്തദാഹിയുടെ പരിവേഷം നല്‍കുകയും ചെയ്തു. എന്തൊക്കെയായാലും ഇന്ന് ഡല്‍ഹിയിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഖൂനി നദിയുടെ സ്ഥാനം.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
കഴിഞ്ഞ ഒരാഴ്ചയായിട്ട് നല്ല മഴയും തണുപ്പുമാണ്. അതിനാൽ വീണ്ടും ഞങ്ങൾ ബീച്ചിലേക്കു പോയില്ല. ടെറസിൽ നിന്നാൽ അകലെ കടലും തിരമാലകളും കാണാം. ചിലനേരത്ത് കൂറ്റൻ തിരമാലകളുടെ ഇളകിമറിയൽ. പാറക്കെട്ടുകളിൽ അടിച്ച് ഉള്ളറകളിൽ തള്ളിക്കേറി അലറുന്ന ശബ്ദത്തോടെ തിരിച്ചുപോകുന്നു.
അന്നുകണ്ട വിജനമായ കോട്ടേജും ബോട്ട് ഹൗസും എന്റെ മനസിനെ പലപ്പോഴും അലോസരപ്പെടുത്തുന്നു. എന്തൊക്കെയോ ചില അവ്യക്തതകൾ! മാക്സിമുമായി സംസാരിക്കുന്പോൾ ഒരിക്കലും അതേപ്പറ്റി ഞാൻ സ്പർശിക്കില്ല. സംസാരിച്ചുതുടങ്ങിയാൽ അത് കടലിലേക്കും ബോട്ടിലേക്കും അപകടത്തിലേക്കും തുടർന്ന് മുങ്ങിമരണത്തിലേക്കും ചെന്നെത്തും.
ഒരുദിവസം ഫ്രാങ്ക് ലഞ്ചു കഴിക്കുന്നതിനിടയിൽ പറഞ്ഞു: ""നമ്മുടെ ബീച്ചിൽനിന്ന് വെറും മൂന്നു നാഴിക അകലെയുള്ള കെരിത്ത് ഹാർബറിൽ ഇടയ്ക്കിടയ്ക്ക് കപ്പലോട്ട മത്സരം നടക്കാറുണ്ട്.'' അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
കഴിഞ്ഞദിവസം പ്രൗഢയായ ഒരു സ്ത്രീ കാറിൽ വന്നിറങ്ങി. ഒരു വൈദിക ശ്രേഷ്ഠന്റെ ഭാര്യയാണത്രേ. വന്നത് പ്രധാനമായും ഈ പുതിയ മണവാട്ടിപ്പെണ്ണിനെ കാണാനും പരിചയപ്പെടാനും വിലയിരുത്താനുമാണ്. സംസാരത്തിൽനിന്നു മനസിലായി അവർ റെബേക്കയുടെ വലിയ ആരാധികയാണെന്ന്. അവരെ പുകഴ്ത്തിയും ഉയർത്തിയും സൗന്ദര്യം വർണിച്ചും എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല. എല്ലാം ഞാൻ സമ്മതിച്ചുകൊടുത്തു. ചായ വരുത്തി സൽക്കരിക്കുകയും ചെയ്തു.
അവർ പറഞ്ഞു: ""റെബേക്കയുള്ള കാലത്ത് ഇവിടെ കൂടെക്കൂടെ നൃത്തപരിപാടികളും ഗാനമേളകളും ഫാൻസി ഡ്രെസ് പ്രകടനങ്ങളും ഡിന്നർ പാർട്ടികളും ഉണ്ടായിരുന്നു. ഒരു പാർട്ടി നടന്നത് ഇവിടത്തെ റോസ് ഗാർഡനിൽ. ഹോ! അതൊന്നും മറക്കാനാവില്ല. അതുപോലുള്ള നല്ല പരിപാടികൾ ഈ മാൻഡെർലിയിൽ നടത്തിയാൽ കൊള്ളാം.''
""അത്തരം പരിപാടികൾ നടത്താൻ ഒരുപാടു കാര്യങ്ങൾ ചെയ്യാനും ആലോചിക്കാനുമുണ്ട്. മാക്സിം സ്ഥലത്തില്ല. വരുന്പോൾ പറയാം.''
ഈ സമയത്താണ് ഫ്രാങ്ക് അവിടേക്കു വന്നത്. ഉടനെ ആ സ്ത്രീ പറഞ്ഞു: ""എല്ലാം ഇദ്ദേഹത്തിനറിയാം. എത്രയോ മികച്ച കലാപരിപാടികൾ ഇവിടെ നടത്തിയിരിക്കുന്നു. പുതിയ മണവാട്ടിയുടെ ബഹുമാനാർഥം ഒരെണ്ണം നടക്കട്ടെ. ശരി, ഞാനിറങ്ങുന്നു.'' വന്ന കാറിൽ അവർ തിരിച്ചുപോയി.
""ഏറ്റവുമൊടുവിൽ നടന്ന പരിപാടിക്ക് ഈ സ്ത്രീയും ഭർത്താവും വന്നിരുന്നു. നല്ലൊരു സദസുമുണ്ടായിരുന്നു.''
""അതുപോലെയൊന്ന് നടത്താനാണ് അവർ പറയുന്നത്. അതെല്ലാം ശ്രമകരമായ, ബുദ്ധിമുട്ടേറിയ പണിയല്ലേ? എനിക്ക് അതിലൊന്നും താത്പര്യമില്ല.''
""മാക്സിമിന്റെ അഭിപ്രായം അറിയട്ടെ. കഴിഞ്ഞ പരിപാടിയുടെ വിജയത്തിനായി ഞങ്ങൾ നന്നായി ഉത്സാഹിച്ചിരുന്നു.''
ഈ സമയത്ത് ജാസ്പ്പർ വാലാട്ടിക്കൊണ്ട് എന്റെ അരികിൽ വന്നു. ""കഴിഞ്ഞാഴ്ച ഇവനെയുംകൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി. കുറെകഴിഞ്ഞു നോക്കിയപ്പോൾ ഇവനെ കാണുന്നില്ല. അന്വേഷിച്ച് അറ്റംവരെ പോയപ്പോൾ ഇവൻ ഭിന്നമാനസികശേഷിയുള്ളപോലെ തോന്നിക്കുന്ന ഒരാളുടെ മുന്നിൽ നിന്നു കുരയ്ക്കുന്നു.''
""ഓ, അത് ബെൻ ആണ്. അവൻ നല്ലവനും മര്യാദക്കാരനുമാണ്. ഒരീച്ചയെപ്പോലും ഉപദ്രവിക്കില്ല.''
""ഇവനെ കഴുത്തിൽകെട്ടി കൊണ്ടുപോരാനായിട്ട് ഒരു ചരടന്വേഷിച്ച് കോട്ടേജിൽ കയറിയപ്പോൾ അവിടമെല്ലാം താറുമാറായി കിടക്കുന്നു. പുസ്തകങ്ങളും മറ്റുപലതും നശിച്ചുകൊണ്ടിരിക്കുന്നു.''
ഇതിന് ഫ്രാങ്കിന്റെ പ്രതികരണമില്ല. വളരെ കരുതലോടെയാണ് മറുപടി പറയുന്നത്. ഞാൻ ചോദിച്ചു: ""അവയെല്ലാം റെബേക്കയുടേതാണോ?''
""അതേ.''
""ആ കോട്ടേജ് എന്തിനാണ് ഉപയോഗിച്ചിരുന്നത്? അതു നന്നായി അലങ്കരിച്ചിട്ടുണ്ടല്ലോ. അതൊരു ബോട്ട് ഹൗസ് മാത്രമാണെന്നാണ് ഞാൻ വിചാരിച്ചത്.''
""സത്യത്തിൽ അതായിരുന്നു ആദ്യം. പിന്നീട് അവൾ അങ്ങനെ ആക്കിയെടുത്തതാണ്.''
ഫ്രാങ്കിന്റെ അവൾ എന്ന പ്രയോഗം ഞാൻ ശ്രദ്ധിച്ചു. റെബേക്ക എന്നോ മിസിസ് മാക്സിം എന്നോ അല്ല പറഞ്ഞത്.
""റെബേക്ക അതു കാര്യമായി ഉപയോഗിച്ചിരുന്നോ?''
""ഉപയോഗിച്ചിരുന്നു. പൂനിലാവിലെ പിക്നിക്കിനും ചില നിശാപാർട്ടികൾക്കും.''
""ആ കൊച്ചു ഹാർബറിൽ എന്തിനാണ് പൊങ്ങിക്കിടക്കുന്ന വളയമിട്ടിരിക്കുന്നത്?''
""ബോട്ട് നീങ്ങിപ്പോകാതിരിക്കാൻ നങ്കൂരമിടാൻ.''
""ഏതു ബോട്ട്?''
""അവളുടെ ബോട്ട്.''
കൂടുതൽ വിശദീകരിക്കാൻ ഫ്രാങ്ക് ഇഷ്ടപ്പെടുന്നില്ലെന്നു തോന്നി. വളരെ സൂക്ഷിച്ചും ശങ്കിച്ചുമാണ് മറുപടി. എങ്കിലും ആകാംക്ഷയോടെ ഞാൻ ചോദിച്ചു: ""എന്നിട്ട് എന്തു സംഭവിച്ചു? ആ ബോട്ടാണോ മുങ്ങിയത്? അവർ ഒറ്റയ്ക്കായിരുന്നോ?''
""അതെ. ആ രാത്രി, അവൾ ഒറ്റയ്ക്ക്. ആരും അതു കണ്ടില്ല. ആരും അറിഞ്ഞുമില്ല.''
""വീട്ടിൽ ആരും അറിഞ്ഞില്ലെന്നോ?''
""ഇല്ല. അവൾ മിക്കപ്പോഴും ഒറ്റയ്ക്കാണ് പോവുക. ബോട്ടുസവാരി കഴിഞ്ഞ് രാത്രി തോന്നിയ സമയത്താണ് തിരിച്ചെത്തുക. ചിലപ്പോൾ ആ കോട്ടേജിൽതന്നെ കിടന്നുറങ്ങും.''
""മാക്സിം ഇതൊന്നും അറിയാറില്ലേ?''
""അതൊന്നും എനിക്കറിയില്ല.'' മ്ലാനമായിരുന്നു ആ മുഖം.
എന്റെ മനസും സംഘർഷഭരിതമാണ്. നീറുന്ന ചില ചിന്തകൾ. ഞാൻ പറഞ്ഞു: ""ആരെങ്കിലും പുതിയതായി എന്നെ കാണാൻ വന്നാൽ ഉടനെ പറയും- റെബേക്കയെ അപേക്ഷിച്ചു ഞാൻ വ്യത്യസ്തയാണെന്ന്. എല്ലാം കേൾക്കുന്പോൾ മാക്സിമിനെ ഞാൻ വിവാഹം കഴിച്ചത് ഒരബദ്ധമായിപ്പോയോ എന്നു തോന്നുന്നു.''
""അയ്യോ മാഡം! അങ്ങനെ പറയല്ലേ! സത്യമായും ഞാൻ പറയട്ടെ, മാക്സിം മാഡത്തിനെ വിവാഹം കഴിച്ചതിൽ വളരെയേറെ സന്തുഷ്ടനാണ് ഞാൻ. ഈ ബന്ധം മാക്സിമിന്റെ ജീവിതത്തിൽ ഒരു വിജയമാണ്. ഇതു ഗുണകരമായ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കും. മാഡത്തിന് ഒരുപാടു നല്ല ഗുണങ്ങളുണ്ട്.''
""ഇങ്ങനെ കേൾക്കുന്നതിൽ സന്തോഷം. മാക്സിം എന്നോടു പറഞ്ഞിട്ടുണ്ട്, ഫ്രാങ്ക് സമർഥനും ശുദ്ധനും അർപ്പണബോധമുള്ളവനുമാണെന്ന്. നമ്മുടെ ഈ സംസാരം അവസാനിപ്പിക്കുന്നതിനുമുന്‍പ് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. സത്യസന്ധമായി മറുപടി പറയണം.''
ഇതുകേട്ട് പകച്ചുനിൽക്കുകയാണ് ഫ്രാങ്ക്.
""എന്താണ് മാഡം?
റെബേക്ക ഏറെ സുന്ദരിയായിരുന്നോ?''
ഫ്രാങ്ക് മറുപടി പറഞ്ഞു: ""അവൾ അതിസുന്ദരിയായിരുന്നു, ബാഹ്യമായി.''
(തുടരും)
SUNDAY DEEPIKA
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല. കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്‍പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുന്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
Editorial
എസ്ഐആറിൽ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) പങ്കെടുക്കുന്ന ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ജീവനൊടുക്കുന്ന വാർത്തകൾ ഒന്നിനു പിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. പലരും ആത്മഹത്യാഭീഷണി മുഴക്കുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാവശ്യ തിടുക്കം ആദ്യംമുതലേ വിവാദത്തിലായിരുന്നു. അർഹരായ പലരും പട്ടികയിൽനിന്ന് ഒഴിവായെന്ന ആരോപണവും ഉണ്ടായി.
പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള സർക്കാർ, തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയപ്പോൾ വോട്ടർമാരെ മുൾമുനയിൽ നിർത്തിയും ഉദ്യോഗസ്ഥരെ മരണത്തിലേക്കു തള്ളിവിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. നിഗൂഢ നടപടികൾകൊണ്ടല്ല, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാകണം ജനാധിപത്യത്തെ സുതാര്യമാക്കേണ്ടത്.
ഗുജറാത്തിലും രാജസ്ഥാനിലും ബംഗാളിലും യുപിയിലും കേരളത്തിലുമൊക്ക ബിഎൽഒമാർ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കി. യുപിയിലാണ് ഒടുവിലത്തെ സംഭവം. വിവാഹത്തിനുപോലും അവധി കൊടുത്തില്ലെന്നതിന്റെ മനോവേദനയിലാണ് സുധീർ കുമാർ എന്ന യുവാവ് ജീവനൊടുക്കിയത്. അവിടെത്തന്നെ മറ്റൊരു ബിഎൽഒയും വിഷം കഴിച്ചു ജീവനൊടുക്കി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജീവനൊടുക്കിയതിൽ ഒരാൾ വനിതയാണ്. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ഭാര്യക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ, ഭാര്യയെയും മകനെയും ഏറെ സ്നേഹിക്കുന്നെങ്കിലും എസ്ഐആറിന്റെ ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാകുന്നില്ലെന്നാണ് എഴുതിയിരിക്കുന്നത്.
കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജാണ് ജീവനൊടുക്കിയത്. ജോലിസമ്മർദത്തിനൊപ്പം ഇദ്ദേഹത്തിനെതിരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. സമ്മർദം താങ്ങാനാകാതെ, ജീവനൊടുക്കുമെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ ഒരു ബിഎൽഒ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യു ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണെന്നും വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ ജീവനൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മേലുദ്യോഗസ്ഥർ ബന്ധപ്പെട്ട് വിടുതൽ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ജോലിയിൽ തുടരാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ജീവനക്കാർക്കുമേൽ സമ്മർദമേറുന്നതിനിടെ ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും ഏഴു സൂപ്പർവൈസർമാർക്കുമെതിരേ യുപിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. വോട്ടർപട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം ഉൾപ്പെടെ ആരും എതിരല്ല. വ്യാജ വോട്ടർമാരെ പുറത്താക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും വേണം. പക്ഷേ, അനാവശ്യ തിടുക്കമാണ് സംശയത്തിനും ആശങ്കയ്ക്കുമൊക്കെ ഇടയാക്കിയത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം.
2002ലെ പട്ടിക അടിസ്ഥാനമാക്കിയതും ബിഎൽഒമാർക്ക് ആവശ്യത്തിനു പരിശീലനം നൽകാത്തതുമൊക്കെ സ്ഥിതി സങ്കീർണമാക്കി. ഇതിനുമുന്‍പ് ബംഗാളിൽ എസ്ഐആർ നടത്തിയത് രണ്ടു വർഷമെടുത്താണെന്നും ഇപ്പോൾ എന്തിനാണ് കേന്ദ്രസർക്കാർ ഇത്ര വലിയ ധൃതി കാണിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി ചോദിക്കുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ആളുകളെ മരണത്തിലേക്കു തള്ളിവിടുന്നതെന്നും മമത ചോദിച്ചു.
ജനങ്ങളോടാണോ ഭരിക്കുന്ന പാർട്ടിയോടാണോ പ്രതിബദ്ധത എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയേറ്റതു മുതൽ ആവർത്തിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്. ജനങ്ങളെ മടുപ്പിക്കുകയല്ല, ആയാസരഹിതമായി തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞദിവസം ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, ജീവനക്കാർ ദിവസം 12 മണിക്കൂർ വീതം ആറു ദിവസവും ജോലിയെടുക്കണമെന്ന പഴയ അശാസ്ത്രീയ നിലപാട് ആവർത്തിച്ചിരുന്നു.
അനാരോഗ്യകരവും ആപത്കരവുമായ അത്തരം ചൂഷണം ജീവനക്കാരെ ക്ഷീണിതരാക്കുമെന്നു മാത്രമല്ല, ജോലിയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചതൊന്നും അദ്ദേഹത്തിനു വിഷയമല്ല. മരിക്കാനല്ല, ജീവിക്കാനാണു മനുഷ്യർ പണിയെടുക്കുന്നതെന്നു മുതലാളിത്ത മൂർത്തിമാർക്കു മനസിലായില്ലെങ്കിലും ജനാധിപത്യ സർക്കാരിനു മനസിലാകണം. ബിഎൽഒമാരുടെ ആത്മഹത്യാക്കുറിപ്പുകൾപോലും തിരുത്തലുകൾക്കു പ്രേരിപ്പിക്കുന്നില്ലെങ്കിൽ, അവരുടെ പേരില്ലാത്ത വോട്ടർപട്ടിക ജനാധിപത്യത്തിന് അപമാനമാണ്. ചൂഷണത്തിന്റെ സമയം നീട്ടാൻ ആക്രോശിക്കുന്ന ചൂഷണമൂർത്തിയാകരുത് സർക്കാരുകൾ.
District News
അങ്കമാലി: സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികൾക്ക് ദീപിക പത്രത്തിന്റെ കോപ്പി നൽകി സ്പോൺസറും അങ്കമാലി നഗരസഭ കൗൺസിലറുമായ ബെന്നി മൂഞ്ഞേലി നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബെറ്റി തോമസ്, അധ്യാപകൻ ലൂക്കോസ് ജോസ്, ദീപിക അങ്കമാലി ഏരിയ മാനേജർ പി.എൽ. ജിജോ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റിന് മികച്ച പ്രതികരണം. പുതുമോടികളും മികവുകളുമായെത്തിയ ന്യൂസ് പോർട്ടലിന് ആദ്യ മണിക്കൂറുകളിൽത്തന്നെ മികച്ച പ്രതികരണമാണ് വായനക്കാരിൽനിന്നു ലഭിച്ചത്. ഇതിനൊപ്പം തുടക്കമായ ദീപിക ഓൺലൈൻ ന്യൂസ് ചാനലും ദീപിക മ്യൂസിക് ചാനലും പ്രേക്ഷകരും ആസ്വാദകലോകവും ആവേശത്തോടെ സ്വീകരിച്ചു.
കൊച്ചി തൃക്കാക്കര റെക്കാ ക്ലബ്ബിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്ത പ്രൗഢോജ്വലമായ സമ്മേളനത്തിൽ മന്ത്രി പി. രാജീവാണു ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് അവതരിപ്പിച്ചത്. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ സിനിമാതാരം നരേനും, ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറന്പിലും അവതരിപ്പിച്ചു.
ഐസിഎൽ ഫിൻകോർപ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. ടൈറ്റിൽ സ്പോൺസർ സൗത്ത് ഇന്ത്യൻ ബാങ്കാണ്. ഓക്സിജൻ, ജോസ്കോ ജ്വല്ലേഴ്സ്, ചാവറ കൾച്ചറൽ സെന്റർ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരും, ചാവറ മാട്രിമണി, സമ്മർ ഇൻ ബത്ലേഹം ഫെസ്റ്റ്, പുളിമൂട്ടിൽ സിൽക്സ്, വെള്ളാപ്പള്ളി കൺസ്ട്രക്ഷൻസ്, ഐ ലീഫ് സൊലൂഷൻസ്, മാജിക് ഫ്രെയിംസ്, ഹോസ്ടെക് എന്നിവ സ്പോൺസർമാരുമായിരുന്നു. സ്പോൺസർമാർക്കുള്ള ദീപികയുടെ ഉപഹാരങ്ങൾ മന്ത്രി പി. രാജീവ് കൈമാറി.
കൂടുതൽ വേഗവും വായനാസുഖവും പകരുന്ന വിന്യാസമാണു ദീപികയുടെ പുതിയ വെബ്സൈറ്റിലുള്ളത്. ഐടി സ്ഥാപനമായ കോർഹബ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ന്യൂസ് പോർട്ടലിന്റെ വിപുലീകരണം നിർവഹിച്ചത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെയും ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സാങ്കേതിക സഹകരണവും ലഭിച്ചിട്ടുണ്ട്.
ദീപിക വാർത്തകൾനിഷ്പക്ഷം,സത്യസന്ധം: നരേന്
കൊച്ചി: നീതിബോധത്തോടെ നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്ന ദീപിക അതിന്റെ മഹനീയ ദൗത്യം എക്കാലവും തുടരണമെന്ന് സിനിമാതാരം നരേൻ. കൊച്ചിയിൽ ദീപിക ന്യൂസ് ചാനലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുന്നതിൽ ദീപിക എന്നും ഒരുപടി മുന്നില്‍ത്തന്നെയാണ്. എണ്ണത്തിലല്ല, മറിച്ച് സത്യത്തിനാണു പ്രാധാന്യം നല്‍കേണ്ടത്. ആ കര്‍ത്തവ്യം ദീപിക നന്നായി നിർവഹിക്കുന്നുണ്ട്. ദീപിക ന്യൂസ് ചാനലിലൂടെ ആ കര്‍ത്തവ്യം കൂടുതലായി വിനിയോഗിക്കാന്‍ കഴിയട്ടെ. ദീപിക ന്യൂസ് ചാനലിന്റെ ലോഞ്ചിംഗ് നിർവഹിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നരേന് പറഞ്ഞു.
ദീപികയുടെ പൈതൃകവും വർത്തമാനവും അഭിമാനകരം: ഹൈബി
കൊച്ചി: മഹത്തായ പൈതൃകവും കാലത്തിനൊത്തു പുതുക്കുന്ന പ്രഫഷണലിസവും മാധ്യമലോകത്തു ദീപികയ്ക്ക് അഭിമാനകരമായ ഇടമൊരുക്കിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എംപി. ദീപികയിലൂടെ അച്ചടിച്ചുവരുന്നത് സത്യത്തിന്റെ വാക്കുകളെന്ന ബോധ്യം സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ഡോട്ട് കോം റീലോഞ്ചിംഗ് ഇവന്റിൽ പ്രസംഗിക്കുകയായിരുന്നു ഹൈബി.
1887ല്‍ ആരംഭിച്ച ദീപിക എന്ന ഒരു സംസ്കാരത്തിന്റെ പിറവി ഇന്ന് ആധുനിക കാലഘട്ടത്തിന്റെ ടെക്നോളജിയിലേക്കു മാറിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും ശബ്ദമാകാന്‍ എന്നും ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാധ്യമരംഗത്ത് പ്രഫഷണലിസം കൊണ്ടുവരാന്‍ ദീപികയ്ക്കു സാധിച്ചുവെന്നതും വലിയ വിജയമാണ്.
ബ്രേക്കിംഗ് ന്യൂസുകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സത്യസന്ധമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളെങ്കിലും മറക്കുന്നുണ്ട്. എന്നാല്‍, ദീപികയിലൂടെ അച്ചടിച്ചുവരുന്ന ഓരോ വാക്കും സത്യത്തിന്റെ വാക്കുകളായിരിക്കുമെന്നാണ് പൊതുബോധം. മണിപ്പുര്‍ വിഷയം ഉള്‍പ്പെടെ പ്രസക്തമായ പല കാര്യങ്ങളും ജനപ്രതിനിധികള്‍ക്കു മുന്നിലെത്തിക്കാന്‍ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: എക്കാലത്തും സത്യത്തിന്റെ ദീപശിഖയായി പ്രവര്‍ത്തിച്ച മാധ്യമമാണ് ദീപികയെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.
അമലഗിരി ബി.കെ. കോളജില്‍ ദീപികയുടെ 139-ാം വാര്‍ഷികാഘോഷവും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള എക്സലന്‍സ് പുരസ്കാരവിതരണവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കു കരുതലായ ദീപിക എക്കാലത്തും കര്‍ഷകര്‍ക്കൊപ്പമാണു നിലകൊള്ളുന്നത്. ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് അഴിമതിക്കെതിരേ പേരാടുന്നതില് ദീപിക വഹിച്ച പങ്ക് വലുതാണ്. സാമൂഹിക സംശുദ്ധത ലക്ഷ്യമാക്കുന്ന ദീപിക തലമുറകള്‍ക്കു വഴികാട്ടിയാണ്.
വ്യക്തിത്വവികസനത്തില്‍ വിവിധ സന്യാസ സമൂഹങ്ങളിലെ സിസ്റ്റേഴ്സ് എല്ലാക്കാലത്തും സേവനസന്നദ്ധരാണെന്നും തന്റെ വളര്‍ച്ചയില്‍ ദീപികയും ദീപിക ബാലസഖ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഡോ. സി.വി. ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.
ദീപിക സത്യം പ്രകാശിപ്പിച്ചാണു മുന്നേറുന്നതെന്ന് അധ്യക്ഷത വഹിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലുള്ളവരെ കൂട്ടിയിണക്കുന്നതില്‍ ദീപികയ്ക്കു സുപ്രധാന പങ്കുണ്ട്. ദീപികയുടെ വാക്കുകളും നിലപാടുകളും നിര്‍ണായകമാണ്.
സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരമായ ദീപിക നിരവധി പേരെയാണു വായിക്കാന്‍ പഠിപ്പിച്ചത്. എല്ലാക്കാലത്തും ജനാധിപത്യമൂല്യങ്ങളെ പോഷിപ്പിച്ചാണ് ദീപിക അച്ചുകള്‍ നിരത്തിയത്. കാലഘട്ടത്തിനുനേരേ തിരിച്ച കണ്ണാടിയായ ദീപിക നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
ഡിസിഎൽ 75-ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു
ദീപിക ബാലസഖ്യം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോ ഡോ. സി.വി. ആനന്ദ ബോസ് പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിലെ ഡോ. സിസ്റ്റര്‍ ദീപ എസ്വിഎം, അമലഗിരി ബി.കെ. കോളജ് മാനേജര്‍ സിസ്റ്റര്‍ ലില്ലി റോസ് എസ്എബിഎസ്, അഞ്ചാനി സിനിമാസ് എംഡി ജിജി അഞ്ചാനി, ടിഷ്യുകള്‍ച്ചര്‍ തേക്ക് നഴ്സറി ഉടമ സോജന് കെ. ജോസഫ് കരോട്ട്കിഴക്കേല്‍ ഭാര്യ സ്വപ്ന ജോര്‍ജ് എന്നിവര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ഗവർണർ സമ്മാനിച്ചു.
അമലഗിരി ബി.കെ. കോളജിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി പ്രിന്‍സിപ്പല്‍ മിനി തോമസ് ഡോ. സി.വി. ആനന്ദബോസിനു സമ്മാനിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ബി.കെ. കോളജ് മലയാള വിഭാഗം മേധാവി എം.എസ്. മെല്‍ബി എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും സിസ്റ്റര്‍ ലില്ലി റോസ് എസ്എബിഎസ് നന്ദിയും പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.
ദീപിക ബാലസഖ്യം കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ദീപിക ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്), ഫാ. രഞ്ജിത്ത് ആലുങ്കല്‍, പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Movies
140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ അനുസ്മരിച്ചു.
“48 വർഷത്തെ ഈ യാത്രയിൽ എല്ലാവരുടെയും സ്നേഹവും പിന്തുണയുമാണ് എന്നെ നയിക്കുന്നത്. എന്റെ കൂടെയുള്ളവരും എന്നോടൊപ്പം സഹകരിക്കുന്നവരുമെല്ലാമാണ് എന്നെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. അവർക്കെല്ലാമായാണ് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സമർപ്പിക്കുന്നത്- മോഹൻലാൽ പറഞ്ഞു.
Samskarikam
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരനും മുന്‍ പത്രാധിപരുമൊക്കെയായ അയ്യമ്പിള്ളി ഭാസ്കരന്, സിനിമ സംവിധായകനായ ചാള്‍സ് അയ്യമ്പിള്ളി, സിനിമാ നിര്‍മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി, നാടക രചയിതാവും സംവിധായകനുമായിരുന്ന പരേതനായ ബാലന് അയ്യമ്പിള്ളി എന്നിവരൊക്കെ ജനിച്ചു വളര്‍ന്ന കലയുടെ വളക്കൂറുള്ള മണ്ണാണിത്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍പ്പെട്ട അയ്യമ്പിള്ളി എന്ന ഗ്രാമത്തെ കലയെയും എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മനസിലേക്ക് എത്തിച്ച മഹദ് വ്യക്തികളെന്നുവേണം ഇവരെ വിശേഷിപ്പിക്കാന്‍. ഇവര്‍ക്ക് പിന്നാലെ അയ്യമ്പിള്ളിക്ക് പെരുമ കൂട്ടാന്‍ ഇപ്പോഴിതാ പ്രവീണ്‍ അയ്യമ്പിള്ളി എന്ന യുവ താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്.
ഹൃദയം തൊട്ട ആമ വൈബ്
ആമ വൈബ് എന്ന ഒറ്റ കൃതിയിലൂടെ കലാഹൃദയത്തിന്റെ ഉള്ളു തൊട്ട പ്രവീണ്‍ പഠന കാലം മുതല്‍ക്കെ കഥയും കവിതയുമൊക്കെ മനസില്‍ താലോലിച്ച് കൊണ്ടു നടന്നിരുന്നയാളാണ്.
രചനകള്‍ ചിലതൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോളജ് പഠനകാലത്ത് രണ്ടു തവണ സംസ്ഥാന പാരലല്‍ കോളജ് കലോത്സത്തില്‍ കലാപ്രതിഭയുമായി. സാമൂഹ്യ മാധ്യമങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇപ്പോള്‍ പ്രവീണിന്റെ ലൈവ് കവിതകള്‍ സുപരിചിതമായിരിക്കും.
എന്നാല്‍ ആമ വൈബ് എന്ന കഥ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ചരിതമാണ് പറയുന്നത്. പഴയ തലമുറ ഇത് വായിക്കുമ്പോഴാകട്ടെ ഇതൊരു അനുഭവമാകാം. വെറും അനുഭവമല്ല, ഗൃഹാതുരത്വം വിളമ്പുന്ന അനുഭവമെന്ന് തന്നെ പറയാം. ഇനി പുതു തലമുറയുടെ കാര്യം പറഞ്ഞാലോ, അവരെ ഈ കൃതി ജിജ്ഞാസുക്കളാക്കും.
Leader Page
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ ദീപിക കാട്ടിയ ചങ്കൂറ്റം ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. പത്രസ്വാതന്ത്ര്യത്തിനു കടുത്ത വെല്ലുവിളി ഉയർന്ന ആ നാളുകളിൽ ദീപികയുടെ പോരാട്ടം ത്രസിപ്പിക്കുന്നതായിരുന്നു.
1975 ജൂണ്‍ 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാർച്ച് 21 വരെ ഇതു നീണ്ടു.ഇക്കാലത്തു പത്രസ്വാതന്ത്ര്യം ഉൾപ്പെടെ എല്ലാ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങു വീണു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ (പിഐബി) ഉദ്യോഗസ്ഥരെ പേജുകൾ കാട്ടി അവരുടെ അനുവാദത്തോടെമാത്രമേ പത്രം പ്രസിദ്ധീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. സർക്കാരിനെതിരായുള്ള എല്ലാ വാർത്തകളും അവർ നീക്കംചെയ്തു. അവരെ കബളിപ്പിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾക്കു ശിക്ഷയായി കനത്ത പിഴ അടയ്ക്കേണ്ടിവന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇറങ്ങിയ ദീപികയിൽ മുഖപ്രസംഗം ഉണ്ടായിരുന്നില്ല. ചില ദേശീയ പത്രങ്ങളും ഇതേ മാതൃക സ്വീകരിച്ചു. ഇവർക്കെല്ലാം സർക്കാരിന്റെ ശക്തമായ താക്കീതു കിട്ടി. ഇന്നത്തെ ഒന്നാം പേജിൽ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്ന കാർട്ടൂൺ 1975 ജൂൺ 26ന് ദീപിക നാലാം പേജിൽ ‘പൊൻമുട്ടയിടുന്ന താറാവ് ’എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഈ കാർട്ടൂൺ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു.
ജൂൺ 28ന് ദീപിക മുഖപ്രസംഗത്തിന്റെ സ്ഥാനത്ത് ചിന്താവിഷയമായി രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ഗീതാഞ്ജലിയിലെ വരികളുടെ പരിഭാഷ പ്രസിദ്ധീകരിച്ചു. അതിപ്രകാരമായിരുന്നു:
“എവിടെ മനസ് നിർഭയമായിരിക്കുന്നുവോ,
ശിരസ് ഉയർത്തിപ്പിടിക്കപ്പെടുന്നുവോ,
എവിടെ ലോകം ഇടുങ്ങിയ ഗാർഹികഭിത്തികളിൽ
ശിഥിലമായിത്തീരാതിരിക്കുന്നുവോ,
എവിടെ വാക്കുകൾ സത്യത്തിന്റെ അഗാധതയിൽനിന്ന് ഉയർന്നുവരുന്നുവോ,
എവിടെ അക്ഷീണമായ യത്നം പൂർണതയിലേക്ക്
അതിന്റെ കൈകൾ നീട്ടുന്നുവോ,
എവിടെ യുക്തിയുടെ സ്വച്ഛമായ സരിത്ത് മൃതമായ
ശീലങ്ങളുടെ മണലാരണ്യത്തിലേക്കു വഴിതെറ്റിപ്പോകാതിരിക്കുന്നുവോ,
എവിടെ മനസ് അങ്ങയാൽ സദാ വികസിച്ചുകൊണ്ടിരിക്കുന്ന ചിന്തായത്നത്തിലേക്കും
കർമത്തിലേക്കും മുന്നോട്ടു നയിക്കപ്പെടുന്നുവോ
സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് അല്ലയോ
പിതാവെ എന്റെ നാട്ടിനെ ഉണർത്തിയാലും..
1933 ഓഗസ്റ്റ് 9-ന് പണ്ഡിറ്റ് നെഹ്റു മകൾക്കയച്ച കത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽ നിന്നും ഉദ്ധരിച്ച ഒരു കവിത.
വിശ്വചരിത്രാവലോകനം-പേജ് 1314.
മുഖപ്രസംഗത്തിനു പകരം ഇങ്ങനെയൊരു കൃത്യം നടത്തിയതു വലിയ ധിക്കാരമാണെന്നു സർക്കാർ താക്കീതുനൽകി. ജൂൺ 29ന് ഭരണഘടനയിലെ 14, 21, 22 വകുപ്പുകളനുസരിച്ച് കോടതിയെ സമീപിക്കാൻ പൗരന്മാർക്കുള്ള അവകാശം റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവാണ് ‘കോടതിയെ സമീപിക്കാനുള്ള അവകാശം റദ്ദാക്കി’ എന്ന തലക്കെട്ടിൽ പ്രധാന വാർത്തയാക്കിയത്. ഈ വാർത്തയോടു ചേർന്ന് ഇറ്റലിയിലെ ചെരിഞ്ഞ പിസ ഗോപുരത്തിന്റെ പടവും പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിച്ചു. ചാഞ്ഞുനിൽക്കുന്ന പിസ ഗോപുരത്തെ ഒരു യുവതി താങ്ങിനിർത്തുന്ന മട്ടിലുള്ളതായിരുന്നു ചിത്രം. ‘പിസായിലെ ചെരിയുന്ന ഗോപുരത്തെ താങ്ങുന്ന വനിത...’
(ഫോട്ടോഗ്രഫി സൃഷ്ടിച്ച മിഥ്യ) എന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പ്രസിദ്ധീകരിച്ചത്. രാജ്യം എത്രനാൾ അടിയന്തരാവസ്ഥയെ താങ്ങും എന്നായിരുന്നു വ്യംഗ്യം. പിഐബിക്കു പിറ്റേദിവസമാണ് സംഭവം കത്തിയത്. ദീപികയ്ക്ക് 25,000 രൂപ പിഴ. ഇതുകൊണ്ടും ദീപിക പത്തിമടക്കിയില്ല. ഇത്തരം ഒളിപ്പോരുകൾ തുടർന്നു. ശിക്ഷയും കിട്ടിക്കൊണ്ടിരുന്നു.
എറണാകുളം ജില്ലയിലെ കോടനാട് ആനപരിശീലനകേന്ദ്രമുണ്ട്. കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചുകെട്ടി ഇവിടെ കൊണ്ടുവന്ന് പരിശീലിപ്പിക്കുകയാണ് പതിവ്. ആയിടെ ഒന്‍പത് ആനകൾ ഒറ്റയടിക്കു വാരിക്കുഴിയിൽ വീണു. അതിന്റെ ഉഗ്രനൊരു പടവുമായി അവിടത്തെ ഏജന്റ് വന്നു. ‘സ്വാതന്ത്ര്യമേ വിട...’എന്ന അടിക്കുറിപ്പോടെ 1975 ഓഗസ്റ്റ് മൂന്നിന് ദീപിക അത് ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചു. പിഐബി ഉദ്യോഗസ്ഥർ പത്രം അച്ചടിക്കുന്നതിനുമുന്പ് ചിത്രം കണ്ടെങ്കിലും അവർക്കു ഗുട്ടൻസ് പിടികിട്ടിയില്ല. പ്രസിദ്ധീകരിച്ച അന്നുതന്നെ സർക്കാരിന്റെ നോട്ടീസ്.
അടിയന്തരാവസ്ഥയെ കളിയാക്കിയിരിക്കുന്നു. സമാധാനം ബോധിപ്പിക്കണം. ദീപിക നൽകിയ വിശദീകരണം സർക്കാരിനു ബോധിച്ചില്ല. ഒന്നര ലക്ഷം രൂപ പിഴയടിച്ചു. ഇത്തരത്തിലായിരുന്നു ദീപികയുടെ പോരാട്ടം.
District News
ചങ്ങനാശേരി: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. കേരളസമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് ദീപിക നിര്‍വഹിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ചലച്ചിത്രതാരം കൃഷ്ണപ്രസാദ്, സ്കൂള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ദീപിക പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി.
ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ്കുട്ടി നെടുമ്പറമ്പില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണ്,
ദീപിക ഡെപ്യൂട്ടി ജനറല്‍മാനേജര്‍ (എച്ച്ആര്‍)കോര ജോസഫ്, ദീപിക എജിഎം ആൻഡ് പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട്, ദീപിക എജിഎം ജോസഫ് ജോസഫ്, ദീപിക സര്‍ക്കുലേഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ വര്‍ഗീസ് ഡൊമിനിക്, ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, ദീപിക ഫ്രണ്ട്സ്ക്ലബ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ഡിസിഎല്‍ മേഖല ഓര്‍ഗനൈസര്‍ ജോഷി കൊല്ലാപുരം എന്നിവര്‍ പ്രസംഗിച്ചു.