പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കു താത്കാലിക നിയന്ത്രണം ഏർപ്പെടുത്തികേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തയാഴ്ച ആദ്യം സുപ്രീംകോടതി വാദം കേൾക്കും.
ഹൈക്കോടതി അനുമതിയില്ലാതെ വഖഫ് ബോർഡ് പ്രമുഖ തീരുമാനങ്ങൾ എടുക്കുന്നതും മൂലധനച്ചെലവുകൾ നടത്തുന്നതും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും തടഞ്ഞു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വഖഫ് ബോർഡിന്റെ ഘടന ചോദ്യം ചെയ്തുള്ള ഹർജിയെത്തുടർന്നായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ ഈ ഉത്തരവിലൂടെ വഖഫ് ബോർഡിന്റെ പ്രവർത്തനം നിലച്ചതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ വി. ചിദംബരേഷ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. എങ്കിലും വിഷയത്തിൽ അടിയന്തിര വാദം കേൾക്കാൻ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വിസമ്മതിച്ചു.
2025ലെ വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം ഓരോ സംസ്ഥാന വഖഫ് ബോർഡിലും കുറഞ്ഞത് രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന നിബന്ധന നിലവിലെ ബോർഡ് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.
വിവാദമായ മുനമ്പം ഭൂമിയുടെ വിവരങ്ങൾ കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഉമ്മീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള ബോർഡിന്റെ തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
Tags : SupremeCourt WaqfBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash