ന്യൂഡൽഹി: എസ്ഐആർ പ്രക്രിയയിലൂടെ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്തു എന്ന കാരണത്താൽ ഒരാളുടെ പൗരത്വം നഷ്ടപ്പെടില്ലെന്ന് സുപ്രീംകോടതി. പൗരത്വം നിർണയിക്കുന്നതിനുള്ള പരമാധികാരം തെരഞ്ഞെടുപ്പു കമ്മീഷനല്ലെന്ന ബിഹാർ എസ്ഐആർ കേസിലെ വിധിയും സുപ്രീംകോടതി ഇന്നലെ ഓർമിപ്പിച്ചു.
വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ പരിഗണിക്കുന്ന അപ്പീൽ ട്രൈബ്യൂണലുകളുടെ നടപടികൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ നിരീക്ഷണം.
സംശയസ്പദമായ പൗരത്വത്തിന്റെ പേരിൽ ഒരാളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയാൽ പൗരത്വ നിയമപ്രകാരം അന്തിമ തീരുമാനത്തിനായി വിഷയം കേന്ദ്രസർക്കാരിന് കൈമാറാൻ തെരഞ്ഞെടുപ്പു കമ്മീഷന് ബാധ്യതയുണ്ടെന്ന് മുൻവിധിയിൽ വ്യക്തമാക്കിയതായി ബെഞ്ചിലെ അംഗം ജസ്റ്റീസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
അപ്പീലുകൾ തീർപ്പാകാതെ കിടക്കുമ്പോൾതന്നെ, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ, അന്നപൂർണ, യോജന തുടങ്ങിയ ക്ഷേമപദ്ധതികളും ജാതി സർട്ടിഫിക്കറ്റും പശ്ചിമബംഗാൾ സർക്കാർ നിഷേധിക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ വോട്ടർപട്ടികയുടെ നിയന്ത്രണം കമ്മീഷനാണെങ്കിലും പൗരത്വം റദ്ദാക്കാൻ അവർക്ക് ഭരണഘടനാപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ പരാതി പരിഗണിക്കുന്ന 19 അപ്പീൽ ട്രൈബ്യൂണലുകളിലായി 34 ലക്ഷത്തോളം അപ്പീലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും, ഇതുവരെ തീർപ്പാക്കിയ 38,000 അപ്പീലുകളിൽ 70 ശതമാനവും ഹർജിക്കാർക്ക് അനുകൂലമായാണ് വിധിച്ചതെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു.
അപ്പീൽ നടപടികൾ കൂടുതൽ സുതാര്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. പശ്ചിമ ബംഗാൾ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ കേസും കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.