International
ഏഥൻസ്: ഗ്രീസിലെ പ്രശസ്തമായ അക്രൊപോളിസ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുണ്ടായ ആക്രമണത്തിൽ രണ്ടു വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.
ഗ്രീക്ക് വംശജരായ അമേരിക്കൻ ദമ്പതികൾക്കാണു പരിക്കേറ്റത്. ആക്രൊപോളിസ് മ്യൂസിയത്തിനും പുരാവസ്തു കേന്ദ്രത്തിലേക്കുമുള്ള പ്രവേശനകവാടത്തിനു സമീപമുള്ള നടപ്പാതയിൽവച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ 53കാരന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. 48 വയസുള്ള സ്ത്രീയുടെ കാലിനാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 60കാരനായ ഗ്രീക്ക് പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
International
മനാഗ്വ: രാജ്യത്ത് ഇനി പ്രതിപക്ഷത്തിന് അധികാരം പിടിച്ചെടുക്കാൻ അവസരം നൽകുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ. 1979ലെ സാന്ദിനിസ്റ്റ വിപ്ലവത്തിന്റെ 47-ാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനമായ മനാഗ്വയിൽ നടന്ന പൊതുപരിപാടിയിലാണ് 80കാരനായ ഒർട്ടേഗയുടെ പ്രഖ്യാപനം.
തന്റെ നിയന്ത്രണത്തിലുള്ള ദേശീയ അസംബ്ലി വഴി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രതിപക്ഷ പാർട്ടികൾക്കു ഭരണം പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം ശക്തമായ ‘മതിലുകൾ’തീർക്കുമെന്നും ഒർട്ടേഗ വ്യക്തമാക്കി. അടുത്ത വർഷം നടക്കേണ്ട തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
2007 മുതൽ തുടർച്ചയായി ഭരണത്തിലുള്ള ഒർട്ടേഗ, കഴിഞ്ഞ വർഷം ഭരണഘടനയിൽ മാറ്റം വരുത്തി തന്റെ ഭാര്യ റൊസാരിയോ മുറില്ലോയെ ‘കോ-പ്രസിഡന്റ്’ആയി ഉയർത്തുകയും ഭരണകാലാവധി ആറു വർഷമായി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ നേതാക്കളെയും വ്യവസായികളെയും ജയിലിലടച്ചശേഷമാണ് ഒർട്ടേഗ അധികാരം നിലനിർത്തിയത്. നിലവിൽ നൂറുകണക്കിനു രാഷ്ട്രീയ തടവുകാർ നിക്കരാഗ്വയിലെ ജയിലുകളിലുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കത്തോലിക്കാസഭയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തുകളിലെ പ്രാർഥനായാത്രകളും മതപരമായ പരിപാടികളും നിരോധിച്ചു.
നിരവധി വൈദികരെയും ബിഷപ്പുമാരെയും ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. 2018നുശേഷം എൻജിഒകൾ, മാധ്യമങ്ങൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ 5,000ത്തിലധികം സംഘടനകൾ ഭരണകൂടം ബലംപ്രയോഗിച്ച് അടപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
International
ശാസ്ത്രം തിരിച്ചറിയുന്നതിനു മുൻപുതന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലെ ഉൾക്കാടുകളിലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാധ്യതയുള്ള അപൂർവ ജീവികളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ വാനരകുടുംബത്തിന്റെ കണ്ടെത്തലെന്നു ശാസ്ത്രജ്ഞർ പറയുന്നു.
വിസ്മയങ്ങളുടെ മഹാഭൂഖണ്ഡമായ ആഫ്രിക്കയിലെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നിബിഡവനങ്ങളിലാണ് അപൂർവ വാനരകുടുംബത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്തിന് അദ്ഭുതമായി മാറിയ കണ്ടെത്തൽ അഫ്രിക്കയിൽ ഇതാദ്യമല്ല. 75 വർഷത്തിനിടയിൽ ആഫ്രിക്കയിൽനിന്നു കണ്ടെത്തിയ അഞ്ചാമത്തെ കുരങ്ങുവർഗമാണിത്. അതുകൊണ്ടുതന്നെ ആധുനിക പ്രൈമേറ്റ് ശാസ്ത്രശാഖയിലെ ഏറ്റവും അപൂർവമായൊരു സംഭവമായാണ് ഗവേഷകർ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
കൊളൊബസ് കോംഗോയെൻസിസ്
അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണു പുതിയ ജീവിവർഗത്തിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്. കൊളൊബസ് കോംഗോയെൻസിസ് (Colobus congoensis) എന്നാണു ശാസ്ത്രജ്ഞർ ഈ വാനരകുടുംബത്തിനു പേരിട്ടിരിക്കുന്നത്. എന്നാൽ പ്രാദേശികവാസികൾ കുരങ്ങനെ, ലിവേലി എന്നാണു വിളിക്കുന്നത്. ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി, ലുക്കൂരു വൈൽഡ്ലൈഫ് റിസർച്ച് ഫൗണ്ടേഷൻ, യേൽ യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, ലൊമാമി നാഷണൽ പാർക്ക്, ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റി എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണു സുപ്രധാന കണ്ടെത്തലിനുപിന്നിൽ. കിഴക്കൻ മധ്യ കോംഗോയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലുള്ള ഉൾക്കാടുകളിൽനിന്നാണു പുതിയ ജീവിയെ കണ്ടെത്തിയത്.
മറ്റ് കൊളൊബസ് കുരങ്ങുകളിൽനിന്ന് ഇതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന നിരവധിഘടകങ്ങളുണ്ട്. തിളങ്ങുന്ന കറുത്ത രോമങ്ങളുള്ള ഇവയുടെ മുഖത്തിനു ചുറ്റും ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള ഒരു പാടുണ്ട്. നീളമുള്ള വാലും തിളങ്ങുന്ന രോമങ്ങളുമാണു മറ്റൊരു പ്രത്യേകത. ഏകദേശം ഏഴു കിലോഗ്രാമോളം തൂക്കമുണ്ടാകും. ഇവയുമായി സാമ്യംതോന്നുന്ന മറ്റു വർഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇവയ്ക്കു വലിപ്പം കുറവാണ്. മടങ്ങിയ വലിയ ചെവികളും വാലിന്റെ ഭാഗത്തുള്ള അടയാളങ്ങളും ഇവയെ മറ്റുള്ളവയിൽനിന്നു വേറിട്ടുനിർത്തുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പേരു നേരിട്ടു ലഭിക്കുന്ന ആദ്യത്തെ പ്രൈമേറ്റ് വർഗമാണിത്.
16 വർഷത്തെ അന്വേഷണം
2008-ൽ കോംഗോ ഉൾക്കാടുകളിൽനിന്നു ഗവേഷകർക്കു ലഭിച്ച മങ്ങിയ ചിത്രത്തിൽനിന്നാണ് അന്വേഷണങ്ങളുടെ തുടക്കം. എന്നാൽ, കുരങ്ങന്റെ വ്യക്തമായ ചിത്രം ലഭിക്കാൻ ശാസ്ത്രജ്ഞർക്കു പിന്നെയും പത്തുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. 2018-ൽ ലഭിച്ച രണ്ടാമത്തെ വ്യക്തമായ ചിത്രത്തിനുശേഷമാണു ജനിതക പരിശോധന, അസ്ഥികൂടങ്ങളുടെ താരതമ്യം, ഇവയുടെ ശബ്ദങ്ങളുടെ റെക്കോർഡിംഗുകൾ എന്നിവയടക്കമുള്ള ആഴത്തിലുള്ള ശാസ്ത്രീയ അന്വേഷണങ്ങളിലേക്കു സംഘം കടന്നത്.
ജനിതക പരിശോധനയിൽ ഗവേഷകരെ ഞെട്ടിക്കുന്ന വസ്തുതകളാണു പുറത്തുവന്നത്. ഈ വാനരകുടുംബത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ കൊളൊബസ് സറ്റനസ് ജീവിക്കുന്നത് ഇവിടെ നിന്ന് 1200 കിലോമീറ്ററിലധികം അകലെയുള്ള പശ്ചിമ മധ്യ ആഫ്രിക്കയിലാണ്. എന്നിരുന്നാലും, ഈ രണ്ടു വർഗങ്ങളും ഏകദേശം നാലു മുതൽ അഞ്ചു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരേയൊരു പൂർവികനിൽനിന്നാണു വേർപിരിഞ്ഞതെന്നു ജനിതക പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളൊബസ് കുടുംബവൃക്ഷത്തിലെ ഏറ്റവും പഴക്കമേറിയ വേർപിരിയലുകളിൽ ഒന്നാണിത്.
കടുത്ത വംശനാശ ഭീഷണിയിൽ
വളരെ കുറഞ്ഞ എണ്ണം മാത്രമുള്ള ഈ ജീവിവർഗം കടുത്ത വംശനാശ ഭീഷണിയിലാണ്. 2018-നും 2022-നും ഇടയിൽ കേവലം 114 തവണ മാത്രമാണ് ശാസ്ത്രജ്ഞർക്ക് ഇവയെ കാണാൻ കഴിഞ്ഞത്. വെറും 1,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ചെറിയ പ്രദേശത്തു മാത്രമാണ് ഇവ ജീവിക്കുന്നത്. ചുറ്റുമുള്ള നദികളും കാടുകളും ഇവയെ മറ്റു പ്രദേശങ്ങളിൽ നിന്നു ഒറ്റപ്പെടുത്തി നിർത്തിയിരിക്കുന്നു.
ചെറിയ വാസസ്ഥലം, കുറഞ്ഞ എണ്ണം, വനനശീകരണം, വേട്ടയാടൽ എന്നിവ കണക്കിലെടുത്ത് ഈ പുതിയ കുരങ്ങുവർഗത്തെ ഐയുസിഎൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഗവേഷകർ ശിപാർശ ചെയ്തു. ഇവയുടെ ഭൂരിഭാഗം വാസസ്ഥലങ്ങളും ലൊമാമി നാഷണൽ പാർക്കിനുള്ളിലായതിനാൽ, പാർക്കിന്റെ സംരക്ഷണം ഈ അപൂർവജീവികളുടെ നിലനിൽപ്പിനു നിർണായകമാകും.
International
ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രംഗങ്ങൾ; ചരിത്രം കണ്ട ഏറ്റവും സാഹസികവും നാടകീയവുമായ സൈനികനീക്കം, അതാണ് ഓപ്പറേഷൻ എന്റബെ അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്! നാലായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച്, മറ്റൊരു രാജ്യത്തിന്റെ അതീവസുരക്ഷയുള്ള വിമാനത്താവളത്തിനുള്ളിൽ ബന്ദിയാക്കിയ 106 പേര രക്ഷപ്പെടുത്താൻ ഇസ്രയേൽ കമാൻഡോകളുടെ മിന്നൽപ്പോര്; നടന്നത്, ഉഗാണ്ടയിൽ, അതേ ശത്രുക്കളെ കൊന്നുതിന്നിരുന്നുവെന്ന് പറയപ്പെടുന്ന, ലോകം കണ്ടതിൽ ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരി ഈദി അമീൻ എന്ന കൊടുംക്രൂരന്റെ നാട്..!
അന്‍പതു വർഷം മുന്പുനടന്ന ദൗത്യത്തെക്കുറിച്ചുള്ള ഇസ്രയേലിന്റെ അതീവ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുയാണ് ജർമൻ മാധ്യമമായ വെൽറ്റ്. വെൽറ്റ് നൽകിയ ഔദ്യോഗിക അഭ്യർഥനയെത്തുടർന്ന്, ദൗത്യത്തിന്റെ അന്‍പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ജർമൻ സർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമിൽ നിന്നുള്ള രഹസ്യരേഖകൾ പരസ്യപ്പെടുത്തിയത്.
1977 ഏപ്രിലിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ (ഐഡിഎഫ്) തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് മാത്രം കടുത്ത സുരക്ഷാനിർദേശങ്ങളോടെ വ്യക്തിപരമായി വിതരണം ചെയ്ത 109 പേജുകളുള്ള ഹീബ്രു ഭാഷയിലുള്ള ബുക്ക്ലെറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ബുക്ക്ലെറ്റ് ലഭിക്കുന്ന ഓഫീസർ, തന്റെ യൂണിറ്റിലെ മറ്റ് ഉദ്യോഗസ്ഥർക്കോ പുറത്തുള്ളവർക്കോ ഇതു കൈമാറാൻ പാടില്ല എന്ന കർശനമായ വിലക്കോടെയായിരുന്നു നൽകിയിരുന്നത്.
ഭീതിയുടെയും അതിജീവനത്തിന്റെ 90 മിനിറ്റ്
1976 ജൂൺ അവസാനത്തോടെയാണ് ടെൽ അവീവിൽ നിന്ന് പാരീസിലേക്ക് ഏഥൻസ് വഴി പറന്ന എയർ ഫ്രാൻസ് ഫ്ലൈറ്റ് എഎഫ് 139 പാലസ്തീൻ-ജർമൻ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത്. 248 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിൽ, ഇസ്രേലികളല്ലാത്തവരെ വിട്ടയച്ചു. എന്നാൽ, ഇസ്രേലികളെയും വിമാനത്തിലെ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. നൂറിലധികം വരുന്ന ഇവരെ രക്ഷിക്കാൻ ഇസ്രേലി കമാൻഡോകൾ നടത്തിയ, ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന അതീവ രഹസ്യദൗത്യത്തിന്റെ അണിയറക്കഥകൾ, അതിന്റെ ആസൂത്രണം തുടങ്ങിയവ കമാൻഡോ ഓപ്പറേഷനുകൾക്കുള്ള ഗൈഡ് ആയി മാറി.
കമാൻഡോകൾ തയാറാക്കിയ രക്ഷാപ്രവർത്തന പ്ലാനിനെ നാലു ഘട്ടങ്ങളായാണു തിരിച്ചിരുന്നത്. ഒന്നാം ഘട്ടം- പഴയ ടെർമിനൽ കെട്ടിടം സുരക്ഷിതമാക്കാൻ ഒരു സിംഗിൾ എയർക്രാഫ്റ്റ് ആദ്യം റൺവേയിൽ ഇറക്കുക. രണ്ടാം ഘട്ടം - ബാക്കിയുള്ള സൈനികരെ വിമാനത്താവളത്തിൽ ഇറക്കി റൺവേയും എയർപോർട്ടും പൂർണമായി നിയന്ത്രണത്തിലാക്കുക. മൂന്നാം ഘട്ടം ബന്ദികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുക. നാലാം ഘട്ടം- എല്ലാവരുമായി സുരക്ഷിതമായി അവിടെനിന്നും തിരികെ പറക്കുക.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്തസഹോദരൻ, യോനാഥൻ നെതന്യാഹുവിന്റെ നേരിട്ടുള്ള കമാൻഡിനു കീഴിലുള്ള സയറത് മത്കൽ എന്ന എലൈറ്റ് യൂണിറ്റിലെ മുപ്പത്തിനാല് പ്രമുഖ സൈനികരാണ് ആദ്യ ഘട്ടത്തിനു നിയോഗിക്കപ്പെട്ടത്. ഉഗാണ്ടൻ ഏകാധിപതി ഈദി അമീൻ ഉപയോഗിക്കുന്നതുപോലെയുള്ള കറുത്ത മെഴ്സിഡസ് 220 ഡി കാറിലും രണ്ട് ലാൻഡ് റോവറുകളിലുമാണ് ഇവർ വിമാനത്തിൽ നിന്നിറങ്ങി ടെർമിനലിലേക്ക് നീങ്ങിയത്. ഈദി അമീൻ വരുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ഉഗാണ്ടൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം.
രണ്ടാം ഘട്ടത്തിൽ 152 സൈനികരാണ് പങ്കെടുത്തത്. മുൻപ് യോം കിപ്പുർ യുദ്ധത്തിൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുത്ത സോവിയറ്റ് നിർമിത ബിടിആർ-152 വാഹനങ്ങളും പ്യൂഷോ ലൈറ്റ് ട്രക്കുമാണ് ഇവർ ഉപയോഗിച്ചത്. പരിക്കേൽക്കുന്നവരെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരും മെഡിക്കൽ സംഘവും ഈ ദൗത്യത്തിനൊപ്പം ഉണ്ടായിരുന്നു.
International
മനില: ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടി ഫിലിപീൻസ് തലസ്ഥാനമായ മനിലയിൽ പുരോഗമിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്ന് അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പങ്കാളിത്ത രാജ്യങ്ങളിലെ പ്രതിനിധികളുമാണ് മനിലയിൽ സമ്മേളിക്കുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ് - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നു.
മേഖലയിലും ആഗോളതലത്തിലും നിലനിൽക്കുന്ന കടുത്ത രാഷ്ട്രീയ, സുരക്ഷാ ആശങ്കകൾ ചർച്ചയാകും. പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തിക രംഗത്തെയും ഊർജ വിതരണത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യവും പ്രധാന ചർച്ചയിൽപ്പെടുന്നു. മ്യാന്മറിലെ സൈനിക അട്ടിമറിയെത്തുടർന്നുണ്ടായ ആഭ്യന്തരകലാപം അവസാനിപ്പിക്കാൻ ആസിയാൻ മുന്നോട്ടുവച്ച സമാധാനപദ്ധതി അഞ്ചു വർഷം പിന്നിട്ടിട്ടും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ട സംഘർഷത്തിനു പരിഹാരം കാണാൻ അംഗരാജ്യങ്ങൾ പ്രാഥമിക ചർച്ചകൾ നടത്തും.
തെക്കൻ ചൈനാ കടലിലെ തർക്കങ്ങൾ പരിഹരിക്കാൻ ആസിയാനും ചൈനയും തമ്മിൽ പെരുമാറ്റച്ചട്ടം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പത്തു വർഷമായി തുടരുകയാണ്. അടുത്തിടെ തർക്കപ്രദേശമായ സെക്കൻഡ് തോമസ് ഷോളിനു സമീപം ഫിലിപീൻസ് സൈനികനുനേരേ ചൈനീസ് കോസ്റ്റ് ഗാർഡ് ആക്രമണം നടത്തിയത് മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇവർക്ക് പുറമെ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കുചേരും. ഉച്ചകോടിയുടെ അനുബന്ധമായി യുഎസ് - ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, തെക്കൻ ചൈനാ കടലിലൂടെയുള്ള കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി. വാണിജ്യ പാതകൾ ഒരു പ്രത്യേക ശക്തിയുടെ നിയന്ത്രണത്തിലാകുന്നത് മേഖലയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും റൂബിയോ മുന്നറിയിപ്പ് നൽകി. 2016-ലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ വിധി അനുസരിച്ച് ദക്ഷിണ ചൈനാ കടലിൽ ചൈന ഉന്നയിക്കുന്ന അവകാശവാദങ്ങൾക്കു നിയമസാധുതയില്ലെന്നും റൂബിയോ ആവർത്തിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഏഴ് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ലാം ഡോംഗ് പ്രവിശ്യയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നുപിടിച്ചതിനാൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല. പരിക്കേറ്റ അഞ്ച് പേരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് വകുപ്പിന്റെ ഗൗരവമേറിയ റിപ്പോർട്ടാണ് ശക്തമായ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്.
പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്രഞ്ച് പാർലമെന്റ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും. പാർലമെന്റിന്റെ ഇരുസഭകളും തമ്മിൽ ബില്ലിന്റെ കരടുരേഖയിൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ചരിത്രപരമായ നിയമനിർമാണത്തിനു വഴിയൊരുങ്ങുന്നത്.
കുട്ടികളെ സൈബർ ലോകത്തെ അപകടങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി ആനി ലെ ഹെനാൻഫ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണങ്ങളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനവും പൂർണമായി നിലവിൽ വരുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു.
രണ്ടു ഘട്ടങ്ങളായി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ, സെപ്റ്റംബർ ഒന്നു മുതൽ 15 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് പൂർണമായും നിർത്തലാക്കും. നിലവിലെ അക്കൗണ്ടുകൾ നിരോധിക്കാനുള്ള നടപടികൾ, അടുത്തവർഷം ജനുവരി ഒന്നുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. എന്നാൽ ഓൺലൈൻ എൻസൈക്ലോപീഡിയകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ടിക് ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് വകുപ്പിന്റെ ഗൗരവമേറിയ റിപ്പോർട്ടാണ് ശക്തമായ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. കുട്ടികളുടെ പ്രായം കൃത്യമായി പരിശോധിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ്.
നിലവിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പതിനാറു വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്.
International
മാഡ്രിഡ്: ഫുട്ബോൾ ലോകകപ്പ് ജയം ആഘോഷിക്കുന്നതിനിടെ സ്പെയിനിൽ ഫൗണ്ടൻ തകർന്ന് 13 വയസുകാരൻ മരിച്ചു. സിയുഡാഡ് റോഡ്രിഗോയിലാണ് സംഭവം നടക്കുന്നത്.
ഫൗണ്ടൻ തകർന്ന് നിരവധി പേരുടെ മേൽ വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ലോകകപ്പ് വിജയം ആഘോഷിക്കാൻ ധാരാളം ആരാധകരാണ് ഫൗണ്ടനിൽ കയറി നിന്നത്. ജനങ്ങളുടെ ഭാരം താങ്ങാനാവാതെയാണ് ഫൗണ്ടൻ തകർന്നു വീണത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പറഞ്ഞിരുന്നു.
ഇതിനു മറുപടിയായിട്ടാണ് ട്രംപ് രംഗത്തെത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ സെപ്റ്റംബറിൽ നെതന്യാഹു ന്യൂയോർക്കിലെത്തും. അമേരിക്കയിൽ എവിടെ വച്ചും നെതന്യാഹുവിനെ ഒരു തരത്തിലും അറസ്റ്റ് ചെയ്യില്ലെന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ന്യൂയോർക്ക് സിറ്റി മേയറെ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രിക്ക് യുഎസ് മണ്ണിൽ പൂർണ സംരക്ഷണം ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യാന്തര ക്രിമിനൽ കോടതി കുറ്റം ചുമത്തിയ യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു എന്ന വാദമുയർത്തിയാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വിമർശനം കടുപ്പിച്ചത്.
International
ടെഹ്റാൻ: അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതോടെ തിരിച്ചടിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു. തീപടർന്നതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. ഹോർമുസിൽ മറ്റ് രണ്ട് എണ്ണ ടാങ്കറുകൾക്കുകൂടി തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ പ്രദേശങ്ങളിലെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്. അതേസമയം ശക്തമായ പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി.
ബഹ്റൈനിലും കുവൈറ്റിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐആർജിസി സ്ഥിരീകരിച്ചു. ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.
സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാക്കിസ്ഥാനിലേക്ക് തിരിച്ചു. കഴിഞ്ഞ മാസം ഒപ്പുവെച്ച താ
ത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
International
ജോർജ്ജ്ടൗൺ: ഗയാന തീരത്തിന് സമീപം യാത്രാ ബോട്ട് മറിഞ്ഞു. അപകടത്തിൽ 27 പേർ മരിച്ചു.83 പേരെ കാണാതായതായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാർക്ക് ഫിലിപ്പ് തിങ്കളാഴ്ച അറിയിച്ചു.
കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും മാർക്ക് ഫിലിപ്പ് പറഞ്ഞു. ഇതുവരെ 69 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
എംവി ബരിമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
International
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി യുഎസ്. പുതിയ തീരുവ ഏർപ്പെടുത്തി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു.
മദ്യം, വാഹനങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ കാനഡ തങ്ങളോട് "വിവേചനപരമായ സമീപനം" കാണിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.പുതിയ നികുതി നിരക്കുകൾ 30 ദിവസത്തിനകം നിലവിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഊർജ്ജം, പൊട്ടാഷ്, മറ്റ് പ്രത്യേക മേഖലകളിൽ പെടുന്ന ചില ഉൽപ്പന്നങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ പ്രകാരം രാജ്യത്തേക്ക് എത്തുന്ന ഉൽപ്പന്നങ്ങളെ ഈ പുതിയ തീരുമാനം ബാധിക്കും.
International
ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രതിരോധ മന്ത്രിയായി വെസ് സ്ട്രീറ്റിംഗിനെ നിയമിച്ചു. പുതിയ പ്രധാനമന്ത്രി ആൻഡി ബേർനാമാണ് മുൻ ആരോഗ്യ മന്ത്രി കൂടിയായ വെസ് സ്ട്രീറ്റിംഗിനെ പ്രതിരോധ സെക്രട്ടറിയായി (പ്രതിരോധ മന്ത്രി) പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പുതിയ മന്ത്രിസഭാംഗങ്ങളുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിലാണ് വെസ് സ്ട്രീറ്റിംഗ് ആരോഗ്യ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ആൻഡി ബേർനാമിനെതിരെ മത്സരിക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറുകയായിരുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ പ്രളയത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം വലിയ നാശം വിതച്ചത്. പ്രവിശ്യയുടെ മേയർ അടക്കമുള്ള പ്രമുഖരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്.
ഇതുവരെ 20 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും 80-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാൻ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള നൂറിസ്ഥാന്റെ വിവിധ ഭാഗങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.
നദിക്കരയിലുണ്ടായിരുന്ന കടകളും കെട്ടിടങ്ങളും ഹോട്ടലുകളും പൂർണ്ണമായും ഒലിച്ചുപോയി. മുൻപ് വിപണികളും കടകളും സജീവമായിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ചെളി മാത്രമാണ് ശേഷിക്കുന്നത്. പ്രളയത്തിൽ നഗരസഭാ കാര്യാലയം പൂർണമായും തകർന്നുപോയതായി പ്രാദേശിക സന്നദ്ധ സംഘടനയായ 'ഷ്പൂൾ' വ്യക്തമാക്കി.
കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വിദൂര വടക്കുകിഴക്കൻ മലയോര മേഖലയായതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
International
ഒഡേസ: യുക്രെയ്നിലെ ഒഡേസ തുറമുഖത്തിനു സമീപം ധാന്യം കയറ്റിയ കപ്പലിനു നേര്‍ക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പത്തു പേര് കൊല്ലപ്പെട്ടു.
ഇവരിൽ മലയാളി ഉള്‍പ്പെടെ നാലു പേർ ഇന്ത്യക്കാരാണ്. ഗിനിയ-ബിസു പതാകയേന്തിയ എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ഞായറാഴ്ച കരിങ്കടലില്‍ ആക്രമിക്കപ്പെട്ടത്.
ഇന്ത്യയില്‍നിന്നും സിറിയയില്‍നിന്നുമുള്ള ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. മൂന്നു ക്രൂസ് മിസൈലുകളാണു കപ്പലിനു നേര്‍ക്ക് റഷ്യന്‍ സൈന്യം തൊടുത്തത്.
വെള്ളരിക്കുണ്ട് വാളിപ്ലാക്കൽ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി. ഇന്നലെ ഉച്ചയോടെയാണ് അഖിൽ മരിച്ച വിവരം വീട്ടുകാർക്ക് ഇ-മെയിൽ സന്ദേശമായി ലഭിച്ചത്.
19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളരിക്കുണ്ടിലെ ജോയന്-സാലി ദമ്പതികളുടെ ഏകമകനാണ്. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ചാണു തിരിച്ചുപോയത്. വടംവലി താരമായ ജോയന് ഫിംഗര്‍ പുള്ളിംഗില്‍ റിക്കാര്‍ഡ് ഹോള്‍ഡറാണ്.
കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് കപ്പല്‍ ജീവനക്കാരും ഒരാള്‍ മാരിടൈം പൈലറ്റുമാണ്. കപ്പലിലുണ്ടായിരുന്ന എട്ടു പേരെ യുക്രെയ്ന് നാവികസേന രക്ഷപ്പെടുത്തി. ഇവരില്‍ പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്.
ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മുംബൈ കേന്ദ്രമായ ഓഷ്യന്‍ ഗ്രേസ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോള്‍ഡന്‍ ലിയോ.
യുക്രെയ്നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരു റഷ്യന്‍ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഈ മാസം മാത്രം റഷ്യന്‍ ആക്രമണത്തില്‍ ഒഡേസയില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.
കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
International
ദുബായ്: സൗദി അറേബ്യക്കെതിരേ യെമനിലെ ഹൂതി വിമതർ നാവിക ഉപരോധം പ്രഖ്യാപിച്ചു. യുഎസ്-ഇറാൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ഹൂതികളുടെ പുതിയ നീക്കം.
സൗദിയുടെ ഉപരോധത്തിനു മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയായ ബാബ് എൽ മന്ദബ് വഴിയുള്ള എണ്ണനീക്കം തടസപ്പെടാൻ സാധ്യതയേറി.
യെമനെതിരേ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിനും വിഭവങ്ങൾ കവർച്ച ചെയ്യുന്നതിനുമുള്ള മറുപടിയാണ് ഈ നടപടിയെന്ന് ഹൂതി വക്താവ് ടെലിവിഷൻ സന്ദേശത്തിൽ വ്യക്തമാക്കി.
സന വിമാനത്താവളത്തിനുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതുവരെ സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം നടന്നതിനു പിന്നാലെ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.
International
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേർനാം ചുമതലയേറ്റു. രാജ്യത്ത് പുതിയ രാഷ്ട്രീയ, സാമ്പത്തിക മാതൃക സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യപ്രസംഗത്തിൽ ബേർനാം പറഞ്ഞു.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരും. രാജ്യത്തിന് ഇതൊരു സർക്യൂട്ട് ഭേദിക്കൽ നിമിഷമാകുമെന്നു താൻ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുകളിൽ കഴിയേണ്ടിവരുന്നവരുടെ (റഫ് സ്ലീപ്പിംഗ്) പ്രശ്നം അവസാനിപ്പിക്കുകയാണു തന്റെ പ്രഥമ പരിഗണനയെന്ന് പറഞ്ഞ ബേർനാം, കൂടുതൽ വീടുകൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചു. ജനങ്ങളെ നന്നായി ജീവിക്കാൻ ഞങ്ങൾ സഹായിക്കും. ജനങ്ങളുടെ ആരോഗ്യത്തിലും വിജയത്തിലും നിക്ഷേപം നടത്തും. ആ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബേർനാം പറഞ്ഞു.
നേരത്തേ ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ബേർനാമിനെ സർക്കാർ രൂപവത്കരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്നായിരുന്നു അധികാരമേൽക്കൽ ചടങ്ങുകൾ. കീയർ സ്റ്റാമർ രാജിവച്ചതിനു പിന്നാലെയാണു പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
ബേർനാമിനു എല്ലാ പിന്തുണയുമുണ്ടാകുമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ സ്റ്റാർമർ പറഞ്ഞു. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ദോഹ: ഹമാസിന്റെ പുതിയ പരമോന്നത നേതാവായി ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തു.
2024 ഒക്ടോബറിൽ ഇസ്രേലി ആക്രമണത്തിൽ മുൻ മേധാവി യഹിയ സിൻവാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹമാസിനെ നയിച്ചിരുന്ന അഞ്ചംഗ നേതൃസമിതിയിലെ പ്രമുഖ അംഗമായിരുന്നു 66കാരനായ ഖലീൽ.
സംഘടനയിലെ സജീവസാന്നിധ്യമായ അദ്ദേഹം, ഗാസയിലെയും വിദേശത്തെയും നയതന്ത്ര ചർച്ചകളുടെ പ്രധാന സംഘാടകനാണ്. മുന്‍പ് നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് പ്രതിനിധിസംഘത്തെ നയിച്ചതും ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലീൽ അൽ ഹയ്യയായിരുന്നു.
ഇസ്രേലി സേന നടത്തിയ വിവിധ ആക്രമണങ്ങളിൽ ഖലീൽ അൽ ഹയ്യയുടെ നാലു മക്കൾ കൊല്ലപ്പെട്ടിരുന്നു.
International
ബൊളോഞ്ഞ: വടക്കൻ ഇറ്റാലിയൻ നഗരമായ ബൊളോഞ്ഞയിൽ പോലീസ് നടപടിക്കിടെ 43കാരനായ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു.
നഗരത്തിലെ പിലാസ്ട്രോ മേഖലയിലെ വിയാ ഇറ്റാലോ സ്വെവോയിൽ ഞായറാഴ്ചയുണ്ടായ അക്രമസംഭവത്തിൽ അബ്ദുറഹീം ഫക്കീർ എന്നയാളാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളെ കാണാനെത്തിയ ഫക്കീർ അക്രമാസക്തമായി പെരുമാറുന്നുവെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഇയാൾക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിലത്ത് മുഖം അമർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടി ബലമായി കീഴടക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് വാൻ കേടുവരുത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അധികൃതർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യ ഉഷ വാൻസിനും ആൺകുഞ്ഞ് പിറന്നു. തങ്ങളുടെ നാലാമത്തെ കുഞ്ഞിന്റെ വരവ് വാൻസ് തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് അലെക് നീൽ വാൻസ് എന്നു പേരിട്ടതായും വാൻസ് കുറിച്ചു. ഇന്ത്യൻ വംശജയായ ഉഷ വാൻസിനും ജെ.ഡി. വാൻസിനും ഇവാൻ, വിവേക് എന്നീ രണ്ട് ആൺമക്കളും മിരാബെൽ എന്നൊരു മകളുമുണ്ട്.
നാലാമത്തെ കുഞ്ഞിന്റെ വരവോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപടക്കം നിരവധി പ്രമുഖരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. അധികാരത്തിലിരിക്കെ ഒരു അമേരിക്കൻ വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് കഴിഞ്ഞ 150 വർഷത്തിനിടയിൽ ഇതാദ്യമായാണ്.
International
കീവ്: റഷ്യൻ തലസ്ഥാനത്തിനു നേർക്ക് യുക്രെയ്ന്റെ കനത്ത ഡ്രോൺ ആക്രമണം. 400ലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ പറഞ്ഞു.
കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങൾക്കും നേരേ റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ മിന്നലാക്രമണം. 10 പേർക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി.
മോസ്കോയിലെ എണ്ണസംസ്കരണ കേന്ദ്രത്തിനു നേർക്കും ആക്രമണമുണ്ടായി. കരിങ്കടലിൽ റഷ്യയുടെ നാലു ചരക്കുകപ്പലുകളുൾപ്പെടെ ആറ് കപ്പലുകളെ ആക്രമിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
International
ബുനിയ: കോംഗോയിൽ എബോള വ്യാപനം രൂക്ഷം. രാജ്യത്ത് ഇതുവരെ 930 പേർ എബോള ബാധിച്ചു മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയിൽ 37 മരണമാണു റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച വരെ 2,344 കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് മാസം 15ന് കിഴക്കൻ കോംഗോയിൽ റിപ്പോർട്ട് ചെയ്ത എബോള റിക്കാർഡ് വേഗത്തിലാണ് വ്യാപിക്കുന്നത്.
ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റൂരി പ്രവിശ്യയിൽ വിമത ആക്രമണവും ജനങ്ങളുടെ നിസഹകരണവും മൂലം പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതോടെ ഇവിടെ മരണനിരക്ക് വർധിച്ചു. കിഴക്കൻ മേഖലയിലെ അഞ്ചു പ്രവിശ്യകളിലാണ് വിമതരുടെ ആക്രമണമുണ്ടായത്. ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നേരേ കുറഞ്ഞത് 12 ആക്രമണങ്ങളെങ്കിലുമുണ്ടായി.
വേതനം സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് ആരോഗ്യപ്രവർത്തകർ സമരത്തിലായതും പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു. വിമതരുടെ അക്രമം വ്യാപകമായ കിഴക്കൻ മേഖലയിലെ അഞ്ചു പ്രവിശ്യകളെയാണ് ഇതു ബാധിച്ചിരിക്കുന്നത്. അതേസമയം, ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി ആരോഗ്യ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്‍പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
International
കീവ്: യുക്രെയ്നിലെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ഗിനിയ-ബിസൗ പതാക വഹിച്ചെത്തിയ "ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ പൂർണ്ണമായി തകർന്നു.
കൊല്ലപ്പെട്ടവരിൽ ഒൻപത് വിദേശ നാവികരും യുക്രെയ്ൻ സീപോർട്ട് അതോറിറ്റിയിലെ ഒരു പൈലറ്റും ഉൾപ്പെടുന്നു. ഞായറാഴ്ചയാണ് റഷ്യൻ ക്രൂയിസ് മിസൈലുകൾ പതിച്ച് കപ്പലിന് തീപിടിച്ചത്. തുടർന്ന് രാത്രി മുഴുവൻ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ എട്ട് പേരെ രക്ഷപ്പെടുത്തിയത്.
ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 17 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ ഇന്ത്യൻ, യുക്രെയ്നിയൻ പൗരന്മാരാണ് ഭൂരിഭാഗവും.
സമീപ ആഴ്ചകളിൽ ഒഡേസ തുറമുഖ മേഖല കേന്ദ്രീകരിച്ച് റഷ്യൻ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഇവിടെ റഷ്യ നടത്തിയ വിവിധ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഒഡേസ ഗവർണർ ഒലെഹ് കിപ്പർ അറിയിച്ചു.
International
ദുബായ്: ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ അതിശക്തമായി തിരിച്ചടിച്ച് യുഎസ് സേന. ഇറാന്റെ റവലൂഷണറി ഗാർഡുകളെയും അമേരിക്ക ലക്ഷ്യമിട്ടു.
ആദ്യമായാണ് റവലൂഷണറി ഗാർഡുകളെ യുഎസ് സേന പ്രത്യേകം ലക്ഷ്യമിട്ടത്. ഇറാനിൽ പാലങ്ങളും വൈദ്യതിനിലയങ്ങളും ഉൾപ്പെടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായി. യുദ്ധവിമാനങ്ങളും ടോമഹാക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ യുഎസ് സേന പുറത്തുവിട്ടു. പർവതമേഖലയിലുള്ള റവലൂഷണറി ഗാർഡ് താവളമാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയും വ്യോമ പ്രതിരോധ സംവിധാനവും യുഎസ് സേന ആക്രമിച്ചു. ദാർഖോവിൻ നഗരത്തിൽ നിർമാണത്തിലിരുന്ന ആണവോർജ നിലയത്തിനു നേർക്കും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷം.
കുവൈറ്റിലെ ഊർജ, ജലശുദ്ധീകരണ പ്ലാന്റുകളിൽ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾ ആക്രമിക്കപ്പെട്ടത്. കുവൈറ്റിൽ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെയും കുവൈറ്റിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തു. ബഹ്റിനു നേർക്കും ആക്രമണമുണ്ടായി.
ജോർദാനിലേക്കും ഇന്നലെ ഇറാൻ മിസൈൽ വർഷിച്ചു. ജോർദാനിലേക്കുള്ള ആക്രമണത്തിനു പിന്നാലെ ഇറാന് ഇസ്രയേൽ മുന്നറിയിപ്പ് നല്കി. ജോർദാനിയൻ തുറമുഖ നഗരമായ അഖാബ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേൽ അതിർത്തിയോടു ചേർന്നാണ് അഖാബ സ്ഥിതി ചെയ്യുന്നത്. ജോർദാനിലെ യുഎസ് താവളത്തിനു നേർക്കായിരുന്നു വെള്ളിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയത്.
രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലു പേർക്കു പരിക്കേറ്റു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം 16 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 430 പേർക്കു പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ തങ്ങളുടെ രാജ്യത്ത് 50 പേർ കൊല്ലപ്പെട്ടെന്നും 517 പേർക്ക് പരിക്കേറ്റെന്നും ഇറേനിയൻ അധികൃതർ അറിയിച്ചു.