ഡോണൾഡ് ട്രംപും ഷി ചിൻപിംഗും (ഫയൽ ചിത്രം).
വാഷിംഗ്ടൺ ഡിസി: പതിറ്റാണ്ടിനുശേഷം വൈറ്റ് ഹൗസ് സന്ദർശിക്കാനെത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനെ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് വിമാനത്താവളത്തിൽ നേരിട്ടു സ്വീകരിക്കും. ഷിയും പത്നി പെംഗ് ലിയുവാനും ബുധനാഴ്ചയാണ് വാഷിംഗ്ടൺ ഡിസിക്കു സമീപമുള്ള ആൻഡ്രൂസ് സംയുക്ത സൈനിക താവളത്തിൽ വിമാനമിറങ്ങുന്നത്. ട്രംപ് അവരെ കാത്തുനിൽക്കുമെന്നാണ് അറിയിപ്പ്.
ഷിയുടെ സന്ദർശനത്തിന് ട്രംപ് ഭരണകൂടം നല്കുന്ന പ്രാധാന്യമാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. അമേരിക്കൻ പ്രസിഡന്‍റുമാർ സാധാരണ ഒരു രാഷ്‌ട്രത്തലവനെയും വിമാനത്താവളത്തിൽ സ്വീകരിക്കാറില്ല. ട്രംപിന്‍റെ രണ്ടാം ഭരണകാലത്ത് ഇത്തരം സ്വീകരണം ആദ്യമാണ്. ആദ്യ ഭരണകാലത്ത് 2017ൽ അന്നത്തെ കുവൈറ്റ് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു.
ബിവൈഡി, ഷവോമി തുടങ്ങിയ പ്രമുഖ കന്പനികളുടെ നേതാക്കൾ ഉൾപ്പെടുന്ന വലിയ ബിസിനസ് പ്രതിനിധി സംഘവും ഷിയ്ക്കൊപ്പം അമേരിക്കയിലെത്തും. വ്യാഴാഴ്ച ട്രംപും പത്നി മെലാനിയയും ഷിയ്ക്കും പത്നിക്കും നല്കുന്ന സ്റ്റേറ്റ് ഡിന്നറിൽ അമേരിക്കയിലെ വൻകിട കന്പനികളായ ആമസോണിന്‍റെ മേധാവി ജെഫ് ബസോസ്, ടെസ്‌ല മുതലാളി ഇലോൺ മസ്ക്, ഗൂഗിൾ മേധാവി സുന്ദർ പിച്ചെ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
ഷി-ട്രംപ് കൂടിക്കാഴ്ചയിൽ വ്യാപാരം, ചുങ്കം, നിർമിതബുദ്ധി, തായ്‌വാൻ, പശ്ചിമേഷ്യാ പ്രതിസന്ധി, അപൂർവ ധാതുക്കളുടെ കയറ്റുമതി മുതലായ വിഷയങ്ങൾ ചർച്ചയാകും. തന്ത്രപ്രാധാന്യമില്ലാത്ത ചില വസ്തുക്കളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. വെള്ളിയാഴ്ച ത്രിദിന സന്ദർശനം പൂർത്തിയാക്കി ഷി മടങ്ങും.
2015ൽ ബറാക് ഒബാമ പ്രസിഡന്‍റായിരിക്കേയാണ് ഷി ഇതിനു മുന്പ് വൈറ്റ്ഹൗസിൽ ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുള്ളത്. ഷി 2017ലും 2023ലും രണ്ട് ഉച്ചകോടികൾക്കായി അമേരിക്കയിലെ ഫ്ലോറിഡയിലും സാൻഫ്രാൻസിസ്കോയിലും സന്ദർശനം നടത്തിയിരുന്നു.
ട്രംപ് മാർച്ചിൽ ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Tags : China Xi Jinping Trump