International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്നും നാളെയുമായി ചൈന സന്ദർശിക്കും.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈനാ സന്ദർശിച്ച് ഒരാഴ്ച തികയും മുന്‍പാണു പുടിനെത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്ഷിയിലുണ്ടായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു.
പരിക്കേറ്റ നാലു പേരെ ആശുപത്രിയിലാക്കിയെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.
13 കെട്ടിടങ്ങൾ നിലംപൊത്തി. ലിയുഷൗ നഗരത്തിലെ 7,000 പേരെ ഒഴിപ്പിച്ചുമാറ്റി.
International
വാഷിംഗ്ടൺ ഡിസി: ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നു യുഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
ബെയ്ജിംഗിലെ വിമാനത്താവളത്തിൽനിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിന്റെ പടവുകൾക്ക് സമീപം വച്ചിരുന്ന ചവറ്റുകുട്ടയിലേക്കാണ് ഈ സാധനങ്ങളെല്ലാം നിക്ഷേപിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ബാഡ്ജുകൾ, പിന്നുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, മറ്റ് സ്മരണികകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ ലേഖിക എക്സിൽ കുറിച്ചു.
ഈ സുരക്ഷാ മുൻകരുതലുകൾ യാത്രയ്ക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിലേക്ക് തിരിക്കും മുൻപ് തന്നെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം അമേരിക്കയിൽ തന്നെ വച്ചിട്ടാണ് പുറപ്പെട്ടത്. യാത്രയിലുടനീളം ആശയവിനിമയത്തിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഫോണുകൾ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത്.
International
ബെയ്ജിംഗ്: മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു. അവിശ്വസനീയമായ സന്ദർശനമാണ് പൂർത്തിയാക്കിയതെന്നു പറഞ്ഞ ട്രംപ്, കരാറുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം തുടങ്ങിയവ കൂടുതലായും അമേരിക്കയിൽനിന്നും വാങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷി ചിൻപിംഗുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തായ്വാൻ വിഷയത്തിൽ ട്രംപ് ചൈനയ്ക്കു വഴങ്ങിയതായാണ് കരുതുന്നത്. തായ്വാന് ആയുധങ്ങൾ വിൽക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വില്പന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ഭരണകൂടം വിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്നു ഷി തന്നോട് പറഞ്ഞതായി ട്രംപ് അറിയിച്ചു. “അദ്ദേഹം പറയുന്നത് കേട്ടു. പക്ഷേ, ഒരു അഭിപ്രായവും പറഞ്ഞില്ല’’ ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമെന്നാണു ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ നിലനിർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുക, ആശങ്കകൾ ശരിയായി പരിഹരിക്കുക എന്നിവയിൽ പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും ഷി കൂട്ടിച്ചേർത്തു.
ഇറേനിയൻ സംഘർഷവും ഹോർമുസ് കടലിടുക്കും ചർച്ചയുടെ ഭാഗമായി. ഇറാന് സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
എന്നാൽ ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിലും കരാർ പ്രഖ്യാപനമുണ്ടായില്ല.
International
വാഷിംഗ്ടൺ: ചൈനയുമായി ഒരു സൈനിക പോരാട്ടമുണ്ടായാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക മുന്നോട്ടുവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സന്ദർശനത്തിന് ശേഷം ഔദ്യോഗിക വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന് നേർക്ക് ഈ ചോദ്യം ഉയർന്നത്. ട്രംപിന്റെ ഈ പ്രതികരണത്തിന്റെ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ വിഷയം ഉന്നയിച്ചിരുന്നതായും ട്രംപ് വെളിപ്പെടുത്തി. ട്രംപിന്റെ പുതിയ പരാമർശത്തോടെ തായ്വാൻ വിഷയത്തിൽ വാഷിംഗ്ടൺ കാലങ്ങളായി തുടരുന്ന 'തന്ത്രപരമായ അവ്യക്തത' എന്ന നയം വീണ്ടും ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ചൈനീസ് അധിനിവേശമുണ്ടായാൽ തായ്വാന് അമേരിക്ക സൈനിക സുരക്ഷ നൽകുമോ എന്ന മാധ്യമങ്ങളുടെ നേരിട്ടുള്ള ചോദ്യത്തിന്, താൻ തന്റെ തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്. തന്റെ ചൈന സന്ദർശന വേളയിൽ പ്രസിഡന്റ് ഷി ജിൻപിംഗ് തായ്വാൻ വിഷയം വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തായ്വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ നിലപാട് ബെയ്ജിംഗ് ആവർത്തിച്ചിട്ടുണ്ട്.
തായ്വാന് ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെങ്കിലും, ഒരു യുദ്ധമുണ്ടായാൽ നേരിട്ട് സൈന്യത്തെ ഇറക്കി സംരക്ഷിക്കുമോ എന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ പരസ്യമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല. ട്രംപിന്റെ പുതിയ പ്രസ്താവന തായ്വാന്റെ ആശങ്ക വർധിപ്പിക്കുന്നതാണ്.
International
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നതതല ഉച്ചകോടിയ്ക്കായി ചൈനയിലെത്തി. ബുധനാഴ്ച വൈകുന്നേരം 7.50ന് ബെയ്ജിംഗ് വിമാനത്താവളത്തിലിറങ്ങിയ ട്രംപിന് ഊഷ്മള സ്വീകരണമാണു ലഭിച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, വാഷിംഗ്ടണിലെ ചൈനീസ് അംബാസഡർ സീ ഫെംഗ്, വിദേശകാര്യ സഹമന്ത്രി മാ ഷാവോസു, ബെയ്ജിംഗിലെ യുഎസ് പ്രതിനിധി ഡേവിഡ് പെർഡ്യൂ എന്നിവർ ചേർന്ന് ട്രംപിനെ സ്വീകരിച്ചു.
സൈനിക ഗാർഡ് ഓഫ് ഓണറും നൽകി. 2017ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ഇന്ന് രാവിലെ 10ന് ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയും അമേരിക്കയും രണ്ടു സൂപ്പർ പവറുകളാണെന്ന് അമേരിക്കയിൽനിന്നു പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് നമ്മൾ. മറ്റെന്തിനേക്കാളും വ്യാപാരം സംബന്ധിച്ചായിരിക്കും ഷീയുമായി സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽനിന്ന് പുറപ്പെടുന്നതിനുമുമ്പു തന്നെ ചൈന സന്ദർശനം വിജയകരമായിരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വർഷാവസാനം ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിൽ തളർന്നുനിൽക്കുന്ന സന്ദർഭത്തിലാണ് ട്രംപിന്റെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
തായ്വാന് ആയുധം വിൽക്കാനുള്ള അമേരിക്കൻ പദ്ധതി ചൈന എതിർക്കാനാണു സാധ്യത. ചൈന സ്വന്തം ദേശത്തിന്റെ ഭാഗമായി കണക്കാക്കുന്ന തായ്വാന് ആയുധം നൽകുന്നത് ചൈനയ്ക്ക് താത്പര്യമില്ല.
11 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതി ഡിസംബറിൽ യുഎസ് ഭരണകൂടം അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
തായ്വാൻ വിഷയം ഷീയുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളായ തായ്വാനുമായുള്ള ബന്ധവും അമേരിക്കയ്ക്ക് പ്രധാനമാണ്.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾക്ക് പരിധിനിശ്ചയിക്കുന്ന കരാർ സാക്ഷാത്കരിക്കുന്നതിനും ട്രംപ് ആഗ്രഹിക്കുന്നതായി യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈനയുടെ പക്കൽ 600ലധികം പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നാണ് പെന്റഗൺ കരുതുന്നത്.
ഇത് കൂടാതെ 5,000ത്തിലധികം ആണവവായുധങ്ങൾ സൂക്ഷിക്കുന്നതായും കണക്കാക്കപ്പെടുന്നു. റഷ്യയേക്കാളും യുഎസിനേക്കാളും കൂടുതലാണിത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടി എന്നറിയപ്പെടുന്ന ആണവായുധ ഉടമ്പടി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ചൈനയെക്കൂടി ചേർത്ത് പുതിയ കരാർ ഉണ്ടാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
സിഇഒമാർ, ഇലോൺ മസ്ക്, ടിം കുക്ക്, ലാറി ഫിങ്ക് തുടങ്ങി ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖർ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വൻസംഘവുമായാണ് ട്രംപ് ചൈനയിൽ എത്തിയിരിക്കുന്നത്.
International
ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 21 പേർ കൊല്ലപ്പെട്ടു. 61 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്.
20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമാണത്തിന് മുന്നിലുള്ള ലിയുയാംഗ് പട്ടണത്തിലാണ് അപകടമുണ്ടായിട്ടുള്ളത്.
'ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്' എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു.
സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ 500-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പരിക്കേറ്റ 61 പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Sports
സുഷൗ (ചൈന): ഗുരുഗ്രാമിൽ നടന്ന ക്യാന്പിനുശേഷം 2026ലെ എഎഫ്സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായി ഇന്ത്യയുടെ അണ്ടർ-17 വനിതാ ദേശീയ ടീം ചൈനയിലെ സുഷൗവിലെത്തി.
21 വർഷത്തിനു ശേഷം ടൂർണമെന്റിന് യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.
മേയ് രണ്ടിനാണ് മത്സരം. തുടർന്ന് ജപ്പാനും ലെബനനുമായി മത്സരിക്കും.
International
റിയാദ്: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. സൗദി അറേബ്യയുമായുള്ള ചർച്ചയിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പമാണ് നിലവിൽ ചൈന.
മേഖലയിലെ രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ചൈന യുദ്ധം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു.
ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
International
ഇസ്ലാമാബാദ്/ദുബായ്: പാക്കിസ്ഥാനിൽ ഈയാഴ്ച വീണ്ടും യുഎസ്-ഇറാൻ സമാധാന ചർച്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ഇരുകൂട്ടരെയും ചർച്ചയ്ക്കെത്തിക്കാൻ പാക്കിസ്ഥാൻ ഊർജിത ശ്രമം ആരംഭിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്ന ഏപ്രിൽ 21നു മുന്‍പ് ചർച്ചയ്ക്കു വഴിയൊരുക്കാനാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദർ, സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ശ്രമിക്കുന്നത്. വ്യാഴാഴ്ചയോ വാരാന്ത്യത്തിലോ ഇരുകൂട്ടരും ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുകൂട്ടരും 21 മണിക്കൂർ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച അലസിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് യുഎസ് സംഘത്തെ നയിച്ചത്. ഇറേനിയൻ സംഘത്തെ നയിച്ചത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് ആയിരുന്നു.
ആദ്യചർച്ചയിൽ പങ്കെടുത്ത അതേ പ്രതിനിധിസംഘമാണോ ചർച്ചയ്ക്കെത്തുക എന്നതിൽ വ്യക്തതയായില്ല. യുഎസ്-ഇറാൻ ചർച്ചയ്ക്കു ജനീവ വേദിയായേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎസ്-ഇറാന് ചര്‍ച്ച രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നു യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോടു പറഞ്ഞു. അതേസമയം, ചർച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ഇന്നലെ എണ്ണവില നൂറു ഡോളറിൽ താഴെയായി. അതേസമയം, എണ്ണവിലയിൽ ആശങ്ക തുടരുകയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) അറിയിച്ചു. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കേ ഇന്നലെ ഇറേനിയൻ ബന്ധമുള്ള നാലു കപ്പലുകൾ ഹോർമുസ് കടന്നു. ഇവയിൽ രണ്ടെണ്ണം ഇറാന്റെ തുറമുഖത്ത് എത്തിയിരുന്നു. അതേസമയം, ഒരു കപ്പൽ പോലും കടന്നുപോയിട്ടില്ലെന്ന് യുഎസ് അവകാശപ്പെട്ടു. യുഎസ് ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന വിമർശിച്ചു.
സംഘർഷം വർധിപ്പിക്കാൻ ഇതു കാരണമാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉപരോധത്തിനു നിയമസാധുതയില്ലെന്ന് യുഎൻ മാരിടൈം ഏജൻസി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഉപരോധത്തിന് ഒരു രാജ്യത്തിനും അവകാശമില്ലെന്ന് യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ആഴ്സെനിയോ ദൊമിങ്കെസ് പറഞ്ഞു.
ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. ഓരോ അഞ്ചു വർഷം കൂടുന്പോഴും ഇരു രാജ്യങ്ങളും പ്രതിരോധ കരാർ പുതുക്കാറുണ്ട്. നിലവിലെ സാഹചര്യമനുസരിച്ചാണ് തീരുമാനമെന്നു പറഞ്ഞ മെലോണി, കൂടുതൽ വിശദീകരണം നടത്തിയില്ല.
അമേരിക്കയും ജർമനിയും കഴിഞ്ഞാൽ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ മുന്നിലുള്ളത് ഇറ്റലിയാണ്. മെലോണിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷ വിമർശനമുയർത്തി. ഇറേനിയൻയുദ്ധത്തിൽ മെലോണിക്കു ധൈര്യമില്ലെന്നും തങ്ങളെ സഹായിക്കാൻ മെലോണി ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞതായി അവകാശപ്പെട്ട് അമേരിക്ക. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ ഒരു കപ്പൽ പോലും ഈ പാതയിലൂടെ കടന്നുപോയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. മേഖലയിലെ സുരക്ഷയും സൈനിക നീക്കങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നടപ്പിലാക്കുന്നതിനായി വൻ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 10,000 യുഎസ് സൈനികരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷണത്തിലും സുരക്ഷയിലുമുണ്ട്. ഉപരോധം ലംഘിച്ച് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ യുഎസ് സേന തിരിച്ചയച്ചു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ആഗോളതലത്തിൽ ഭിന്നസ്വരങ്ങൾ ഉയരുന്നുണ്ട്.
യുഎസിന്റെ നടപടി നിരുത്തരവാദപരവും അപകടകരവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതേസമയം, സ്പാനിഷ് പ്രധാനമന്ത്രി 'ബഹുധ്രുവ ലോകം' എന്ന ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത് അമേരിക്കയ്ക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ സാഹചര്യവും ഹോർമുസിലെ നിലവിലെ അവസ്ഥയും സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. മേഖലയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
International
ബെയ്ജിംഗ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന രംഗത്ത്. ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന് ചൈന ഔദ്യോഗികമായി പ്രതികരിച്ചാണ് രംഗത്തെത്തിയത്.
ഇത്തരം ആരോപണങ്ങളുന്നയിച്ച് വീണ്ടും വ്യാപാര താരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന പ്രതികരിച്ചു.
ചൈനീസ് വിദേശകാര്യ മന്ത്രാലയം ആണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചൈനീസ് കമ്പനികളെ ലക്ഷ്യം വച്ചുള്ള അമേരിക്കൻ സമ്മർദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനുമായുള്ള തങ്ങളുടെ ബന്ധം അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാന് ആയുധം നൽകി സഹായിച്ചാൽ ചൈനയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്നാൽ ചൈന സഹായിക്കുന്നതായുള്ള വാർത്ത തള്ളിയ ട്രംപ് അവ സത്യമാണെന്നു തെളിഞ്ഞാൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ചൈന ഷോൾഡർ മിസൈലുകൾ നൽകുന്നതായി വാർത്ത കേൾക്കുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ല. തുടക്കത്തിൽ സഹായം നൽകിയിരിക്കാം.
ഇനി അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ചെയ്യുന്നതായി മനസിലായാൽ അവർക്കെതിരേ 50 ശതമാനം തീരുവ ചുമത്തും- ട്രംപ് പറഞ്ഞു.
ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
International
ബെയ്ജിംഗ്: ചൈന ഇറാന് വ്യോമപ്രതിരോധ മിസൈലുകൾ നല്കാൻ ഒരുങ്ങുന്നതായി അമേരിക്കയിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. തോളിൽ വഹിച്ച് വിമാനങ്ങൾക്കു നേർക്കു പ്രയോഗിക്കാൻ കഴിയുന്ന മിസൈലുകളാണിവ.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവ ഇറാനു ലഭിക്കുമെന്നാണു പറയുന്നത്. ഇടപാട് രഹസ്യമാക്കാനായി മൂന്നാമതൊരു രാജ്യം വഴിയായിരിക്കും കൈമാറ്റം.
അതേസമയം, അമേരിക്കൻ വിദേശകാര്യവകുപ്പോ വാഷിംഗ്ടൺ ഡിസിയിലെ ചൈനീസ് എംബസിയോ ഈ വാർത്തയോടു പ്രതികരിക്കാൻ തയാറായില്ല.
ഇറാന് ആയുധം നല്കുന്ന രാജ്യങ്ങൾക്കുമേൽ 50 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
ചൈനയെ ഉദ്ദേശിച്ചാണ് ട്രംപ് ഇതു പറഞ്ഞതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മേയിൽ ചൈന സന്ദർശിക്കുന്ന ട്രംപ് ചൈനയ്ക്കെതിരേ ചുങ്കം വർധിപ്പിക്കാൻ സാധ്യതയില്ല.
വ്യാപാരചർച്ചകൾ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ചൈനാ സന്ദർശനം. ചൈനയിൽനിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാനും ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
International
ബെയ്ജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യമോഹങ്ങളെ ചൈന അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെത്തിയ തായ്വാൻ പ്രതിപക്ഷ കുമിംതാങ്ങ് പാർട്ടി നേതാവ് ചെംഗ് ലി-വുന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമാധാന ദൗത്യം എന്ന പേരിലാണ് ചെംഗ് ലി-വുൻ ബെയ്ജിംഗ് സന്ദർശിച്ചത്. ചൈനാക്കാരും തായ്വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ചെംഗ് ലി-വുന്നിനോട് ഷി പറഞ്ഞു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ഷി അവകാശപ്പെട്ടു. കുടുംബത്ത് സമാധാനമുണ്ടെങ്കിലേ ഐശ്വര്യമുണ്ടാകൂ. തായ്വാന്റെ സ്വാതന്ത്ര്യ മോഹങ്ങളാണ് സമാധാനസാധ്യത ഇല്ലാതാക്കുന്നത്. തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ഷി സംസാരിച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഭീഷണിയുടെ ഭാഷ ഉപേക്ഷിച്ച് ജനാധിപത്യ തായ്വാനുമായി ചർച്ചയ്ക്കു തയാറാകണമെന്ന് തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ പ്രതികരിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെയെ ചൈന അംഗീകരിക്കുന്നില്ല. ബലപ്രയോഗത്തിലൂടെയാണെങ്കിലും തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കണം എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്.
Business
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടംപിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യണ്‍ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യണ്‍ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്നും എഫ്എസ്ഐപി പ്രവചിക്കുന്നു.
2028 ആകുന്പോഴേക്കും ഇതു സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോണ്‍ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാന്പത്തിക നയവിദഗ്ധ മേഗൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽതന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന യുഎസിനെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Tech
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടം പിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കാലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യൺ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യൺ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന് എഫ്എസ്ഐപി പ്രവചിക്കുന്നു.2028 ആകുമ്പോഴേക്കും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോൺ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടൺ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക നയവിദഗ്ധ മേഘൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽ തന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന അമേരിക്കയെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
International
ബെയ്ജിംഗ്: അതിവേഗ പാതയിൽ രാത്രി ഡ്രൈവറില്ലാ ടാക്സി നിന്നുപോയാൽ എന്തുചെയ്യും? അതും ഇരുവശവും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ.
ചൈനയിലെ വുഹാനിലാണ് യാത്രക്കാർക്ക് റോബോ ടാക്സി പണികൊടുത്തത്. ഒന്നും രണ്ടുമല്ല നൂറിലേറെ റോബോ ടാക്സികളാണ് ഒറ്റയടിക്ക് വഴിയിൽ പണിമുടക്കിയത്.
സിസ്റ്റം തകരാറാണ് കാരണമെന്ന് വുഹാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
പോലീസ് എത്തിയാണ് പലരെയും രക്ഷപ്പെടുത്തിയത്. ചില യാത്രക്കാർക്ക് ടാക്സികളിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു.
എന്നാൽ ഇരുവശത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന റിംഗ് റോഡിന്റെ മധ്യഭാഗത്ത് വാഹനം നിർത്തിയതിനാൽ പലരും കാറിൽനിന്ന് പുറത്തിറങ്ങാൻ ഭയപ്പെട്ടു. ഒരു വളവ് തിരിഞ്ഞപ്പോൾ തങ്ങളുടെ വാഹനം നിന്നുപോയതായി ഒരു യാത്രക്കാരൻ ചൈനീസ് മാധ്യമത്തോട് പറഞ്ഞു.
സിസ്റ്റം തകരാർ, ജീവനക്കാർ അഞ്ച് മിനിറ്റിനുള്ളിലെത്തുമെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. എന്നാൽ, ആരും എത്താത്തതിനെത്തുടർന്ന് എമർജൻസി ബട്ടൺ അമർത്തിയപ്പോൾ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.
കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനായി -യാത്രക്കാരൻ ദുരനുഭവം വിവരിച്ചു. പെട്ടെന്ന് കാറുകൾ തിരക്കുള്ള റോഡിൽനിന്നുപോയപ്പോൾ പിന്നാലെ എത്തിയ വാഹനങ്ങൾ ഇടിക്കുന്ന സ്ഥിതിയുണ്ടായി.
ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത എലവേറ്റഡ് റോഡുകളാണ് റിംഗ് റോഡുകൾ. ചൈനയിൽ ഇതാദ്യമായാണ് റോബോ ടാക്സികൾ കൂട്ടമായി പണിമുടക്കുന്നത്.
ചൈനയിലെ പ്രമുഖ എഐ കമ്പനിയായ ബൈഡുവാണ് വുഹാനിലെ റോബോ ടാക്സികൾ പ്രവർത്തിപ്പിക്കുന്നത്. സംഭവത്തിൽ കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
International
ബീജിംഗ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, യുദ്ധത്തിൽ തങ്ങൾ വിജയിക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവനകളെ പരിഹസിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ. അമേരിക്കയുടേത് വെറും 'വിഭ്രാന്തി' ആണെന്നും യാഥാർത്ഥ്യം മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി പുറത്തുവിട്ട ഒരു പരിഹാസ വീഡിയോയിൽ, രോഗബാധിതനായി കിടക്കുന്ന അമേരിക്കൻ പ്രതിരൂപം തങ്ങൾ വിജയിക്കുകയാണെന്ന് വിളിച്ചുപറയുന്നു. ഇത് കേൾക്കുന്ന ഡോക്ടർ നഴ്സിനോട് "ഇയാൾക്ക് മരുന്നിന്റെ അളവ് ഇരട്ടിയാക്കൂ" എന്ന് നിർദേശിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രതീകമായ 'അങ്കിൾ സാമിന്റെ' മൂക്ക് നുണ പറയുമ്പോൾ നീളുന്നതായും (പിനോക്കിയോയെപ്പോലെ), ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നതെന്നും ചൈനീസ് മാധ്യമങ്ങൾ പരിഹസിക്കുന്നു. അമേരിക്കൻ മിസൈൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഇറാനിലെ ഒരു കളിസ്ഥലത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, അമേരിക്കയുടെ 'വിജയം' സാധാരണക്കാരുടെ ശ്മശാനത്തിന് മുകളിലാണെന്ന് സിൻഹുവ വാർത്താ ഏജൻസി കുറ്റപ്പെടുത്തി.
Kerala
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കാമറൂണിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാമറൂൺ വിജയിച്ചത്.
കാമറൂണിന് വേണ്ടി എട്ടാ ഇയോംഗും സയ്ദാവു അലിയോമും ആണ് ഗോളുകൾ നേടിയത്. ഇയോംഗ് മൂന്നാം മിനിറ്റിലും അലിയോം ഒമ്പതാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
മെൽബണിലെ ആമി പാർക്കിലാണ് മത്സരം നടന്നത്.
Auto
ചൈനയിൽ നിന്ന് 2026 പകുതിയോടെ പൂർണമായും പിന്മാറാൻ ചെക്ക് കാർ നിർമാതാക്കളായ സ്കോഡ തീരുമാനിച്ചതായി അറിയിച്ചു.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ സ്കോഡ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനീസ് വിപണിയിൽ നേരിടുന്ന കടുത്ത തിരിച്ചടിയെത്തുടർന്നാണ് ഈ കടുത്ത തീരുമാനമെടുത്തത്.
ഒരുകാലത്ത് തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായിരുന്ന ചൈനയിൽ നിന്ന് 2026 പകുതിയോടെ പിന്മാറാനാണ് കന്പനി തീരുമാനിച്ചിരിക്കുന്നത്.
2016നും 2018നും ഇടയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്കോഡയ്ക്ക്, 2025ൽ വിൽപ്പന വെറും 15,000 യൂണിറ്റുകളിലേക്ക് ചുരുങ്ങിയതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
ചൈനീസ് വിപണി അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയപ്പോൾ സ്കോഡ ഇപ്പോഴും ഇന്ധന എൻജിനുകളെ അമിതമായി ആശ്രയിച്ചതും ബിവൈഡി, ഗീലി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ മികച്ച സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതുമാണ് സ്കോഡയ്ക്ക് തിരിച്ചടിയായത്.
അതേസമയം, 2026 പകുതി വരെ പ്രാദേശിക പങ്കാളികൾ വഴി നിലവിലുള്ള മോഡലുകളുടെ വിൽപ്പന തുടരുമെന്നും അതിനുശേഷവും നിലവിലുള്ള ഉപഭോക്താക്കൾക്ക് വാറന്റി, സ്പെയർ പാർട്സ്, മറ്റ് ആഫ്റ്റർ സെയിൽസ് സേവനങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
കൂടുതൽ വളർച്ചാസാധ്യതയുള്ള ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്കും തങ്ങളുടെ വിഭവങ്ങൾ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിൽ ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തുന്ന സ്കോഡ, വരും വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കും എന്നും കന്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, സ്കോഡ പിന്മാറുന്നുണ്ടെങ്കിലും ഫോക്സ്വാഗൺ, ഔഡി എന്നീ ബ്രാൻഡുകൾ പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി ചൈനയിൽ പ്രവർത്തനം തുടരും.
Todays Story
മൂന്നു പതിറ്റാണ്ടുകളായി ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച വന്‍ മുന്നേറ്റങ്ങളിലൂടെ അമേരിക്കയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 2030-ഓടെ ചന്ദ്രനില്‍ തങ്ങളുടെ സഞ്ചാരികളെ എത്തിക്കാനും തുടര്‍ന്ന് അവിടെ ഒരു സ്ഥിരം ഗവേഷണകേന്ദ്രം സ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലുമാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എ.
പ്രോജക്റ്റ് 921 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ഭാഗമാണെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് 2011-ല്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈന സ്വന്തമായി തിയാന്ഗോംഗ് എന്ന ബഹിരാകാശ നിലയം നിര്‍മിച്ചു.
നിലവില്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ബഹിരാകാശ നടത്തം, ഡോക്കിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ചൈന ആര്‍ജിച്ച പ്രാവീണ്യം ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിര്‍ണായകമാകും. രാഷ്ട്രീയമായ സ്ഥിരതയും മുടങ്ങാത്ത ഫണ്ടിംഗുമാണ് ചൈനീസ് പദ്ധതികളുടെ വിജയരഹസ്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിലെത്താനുള്ള പുതിയ സാങ്കേതികവിദ്യ ചൈന ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഷെന്‍ഷൗ പേടകത്തിനു പകരമായി മെംഗ്ഷൗ എന്ന പുതിയ ബഹിരാകാശ പേടകം 2026-ല്‍ പരീക്ഷിക്കും.
ഇതോടൊപ്പം ചന്ദ്രനിലേക്കു പേടകത്തെ എത്തിക്കാന്‍ 90 മീറ്റര്‍ നീളമുള്ള അതിശക്തമായ ലോംഗ് മാര്‍ച്ച്-10 റോക്കറ്റും വികസിപ്പിക്കുന്നുണ്ട്. 2028-29 കാലയളവില്‍ ചന്ദ്രനില്‍ ഇറങ്ങാനാവശ്യമായ ലാന്യു ലാന്‍ഡറും പരീക്ഷണ പറക്കലിനു തയാറെടുക്കുകയാണ്.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 3ഡി - പ്രിന്റിംഗ് സാങ്കേതിക വിദ്യയലൂടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പരീക്ഷണം 2028-ലെ ചാംഗ് ഇ 8 - ദൗത്യത്തില്‍ നടക്കും.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക, വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അമേരിക്കയുമായി മത്സരത്തിനില്ലെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പരിമിതമായ സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വരുംകാലത്ത് വലിയ തര്‍ക്കങ്ങള്‍ക്കു കാരണമായേക്കാം.
ചന്ദ്രനില്‍ താവളം ഉറപ്പിച്ച ശേഷം 2040-ന് ശേഷം ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പരീക്ഷണശാലയായി ഈ ചാന്ദ്രകേന്ദ്രത്തെ മാറ്റാനാണ് ചൈനയുടെ ലക്ഷ്യം.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽ പശ്ചാത്തലത്തിൽ മാറ്റിവച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ചൈനാ സന്ദർശനം മേയ് 14, 15 തീയതികളിൽ നടക്കും.
മാർച്ച് 31ന് ചൈനയിലെത്താനായിരുന്നു ട്രംപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറേനിയൻ യുദ്ധം പ്രതീക്ഷയ്ക്കുമപ്പുറം നീണ്ടതോടെ പരിപാടി മാറ്റേണ്ടിവന്നു.
അമേരിക്ക-ചൈന വാണിജ്യ സംഘർഷം പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള ഉന്നതതല ചർച്ചകൾക്കാണ് ട്രംപിന്റെ സന്ദർശനം. ഈ വർഷം അവസാനം ഷി ചിൻപിംഗ് അമേരിക്കയും സന്ദർശിച്ചേക്കും.
കഴിഞ്ഞവർഷം ദക്ഷിണകൊറിയയിൽവച്ച് ട്രംപും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു.
International
ബെയ്ജിംഗ്: വളർത്തുനായ്-യജമാന സ്നേഹത്തിന്റെ കഥകൾ ഒത്തിരിയേറെ നമുക്കുമുന്നിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചൈനയിൽ നടന്നത് വെറുമൊരു സ്നേഹത്തിന്റെ കഥ മാത്രമല്ല, ആരേയും അതിശയിപ്പിക്കുന്ന അതിജീവനത്തിന്റെയും ആഴമേറിയ സൗഹൃദത്തിന്റെയും കഥകൂടിയാണ്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ വൈറലാണിപ്പോൾ.
പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ഓമനമൃഗങ്ങളായിരുന്ന ഒരു കോർഗി, ഗോൾഡൻ റിട്രീവറുകൾ, ലാബ്രഡോർ, ഒരു ജർമ്മൻ ഷെപ്പേർഡ് എന്നിവയുൾപ്പെടെ ഏഴു നായ്ക്കളാണ് കഥാപാത്രങ്ങൾ. എന്നും വൈകുന്നേരം ഒന്നിച്ച് കളിച്ചുനടന്നിരുന്ന അവർ വെറും മൃഗങ്ങളായിരുന്നില്ല, മറിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയിൽ ആ ഗ്രാമത്തെ നടുക്കിക്കൊണ്ട് അതു സംഭവിച്ചു.
പട്ടിയിറച്ചി കച്ചവടം നടത്തുന്ന ഒരുസംഘം ആ ഗ്രാമത്തിൽ എത്തുകയും ഈ ഏഴ് കൂട്ടുകാരെയും മോഷ്ടിക്കുകയും ചെയ്തു. അവരെ ഒരു ട്രക്കിലാക്കി നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ചാംഗ്സ്ഷുവാംഗ് എക്സ്പ്രസ് വേയിലൂടെ പോകവെ ട്രക്ക് നിർത്തിയപ്പോൾ ഈ നായ്ക്കൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
വീടിനു കിലോമീറ്ററുകൾ അകലെ, അപരിചിതമായ ഒരു ഹൈവേയുടെ നടുവിലാണ് അവർ ചെന്നെത്തിയത്. ഭയന്ന് നാലുപാടും ചിതറിയോടുന്നതിനു പകരം അവർ മൂകഭാഷയിൽ ബുദ്ധിപരമായി പ്രവർത്തിച്ചു. ഏഴുപേരും ഒരു സംഘമായി ഒന്നുചേർന്നു നിൽക്കാൻ തീരുമാനിച്ചു. അവിടെനിന്ന് അവരുടെ അതിജീവനത്തിന്റെ മഹായാത്ര ആരംഭിക്കുകയായി. ഈ നായ് സംഘത്തെ നയിച്ചത് കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കോർഗി ആയിരുന്നു. അവൻ മുന്നിൽ നടന്ന് വഴി കാണിച്ചു, ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ബാക്കിയുള്ള ആറുപേരും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി.
യാത്രയ്ക്കിടയിൽ കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡിന് പരിക്കേറ്റിരുന്നു. വേദനകൊണ്ട് നടക്കാൻ പ്രയാസപ്പെട്ട അവനെ ഉപേക്ഷിച്ചുപോകാൻ ആ കൂട്ടുകാർ തയാറായില്ല. ഗോൾഡൻ റിട്രീവറുകളും ലാബ്രഡോറുകളും ആ പരിക്കേറ്റ സുഹൃത്തിനെ നടുവിൽ നിർത്തി അവർക്കുചുറ്റും ഒരു മതിൽ പോലെ നടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവർ ആ ഹൈവേകളിലൂടെയും കാട്ടുപ്രദേശങ്ങളിലൂടെയും നടന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ, അപരിചിതമായ മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് അവർ നീങ്ങി. ഡ്രോൺ ദൃശ്യങ്ങളിലും സിസിടിവി കാമറകളിലും പതിഞ്ഞ അവരുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം അതൊരു അത്ഭുതക്കാഴ്ചയായിരുന്നു.കഴിഞ്ഞ 16ന് ലു എന്ന വഴിയാത്രക്കാരനാണു നായ്ക്കളെ ആദ്യം ശ്രദ്ധിക്കുന്നത്.
നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾത്തന്നെ അവ തെരുവുനായ്ക്കളല്ലെന്നു മനസിലാക്കിയ ലു തിരക്കേറിയ പാതയിലൂടെ നായ്ക്കൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തി. ആ നായ്ക്കളെ ലി തന്റെ അടുത്തേക്കു വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടരുന്നതായി വീഡിയോയിൽ കാണാം.
ഒടുവില്‍ നായ്ക്കളുടെ സുരക്ഷാര്‍ഥം ലു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ തേടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽനിന്നുള്ളവയാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര്‍ രക്ഷപ്പെട്ടിരിക്കാമെന്നും സംഘടന പറയുന്നു.
നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി സംഘടന വോളന്റിയർമാരെയും ഒരു ഡ്രോണും അയച്ചു. ഒടുവില്‍ കഴിഞ്ഞ 19ന് മൂന്ന് വ്യത്യസ്ത വീടുകളിൽനിന്നുള്ള ഏഴു നായ്ക്കളും പ്രിയപ്പെട്ട ഗ്രാമത്തിന്റെ മണം പിടിച്ചറിഞ്ഞ് അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തി.
നായ്ക്കളുടെ ലു പകർത്തിയ വീഡിയോ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ആദ്യം ചൈനീസ് ആപ്പായ ‘ഡൗയിനിൽ’ പ്രചരിച്ച ഈ വീഡിയോ 230 ദശലക്ഷത്തിലധികം ആളുകളാണു കണ്ടത്.
National
ന്യൂഡൽഹി: ചൈനയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊരൈസ്വാമി നിലവിൽ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് പുതിയ നിയമനം.
ഡൽഹി സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ദൊരൈസ്വാമി ഒരു വർഷം പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചശേഷമാണ് സിവിൽ സർവീസിലേക്കു തിരിയുന്നത്. സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയശേഷം അദ്ദേഹത്തെ ഹോങ്കോംഗ് ഹൈക്കമ്മീഷനിൽ തേർഡ് സെക്രട്ടറിയായി നിയമിച്ചു.
തുടർന്ന് ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടിയ ദൊരൈസ്വാമി 1996 മുതൽ നാലുവർഷം ചൈനീസ് എംബസിയിൽ സേവനമനുഷ്ഠിച്ചു. പിന്നീട് മുൻ പ്രധാനമന്ത്രിമാരായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെയും മൻമോഹൻ സിംഗിന്റെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
ഉസ്ബെക്കിസ്ഥാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡറായും ബംഗ്ലാദേശ്, യുകെ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു.
International
ബെയ്ജിംഗ്: യുഎസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം ഡോളർ സഹായവുമായി ചൈന. കുട്ടികൾ കൊല്ലപ്പെട്ടതിൽ ചൈന അനുശോചനം അറിയിച്ചു.
ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റി രണ്ടു ലക്ഷം യുഎസ് ഡോളർ ഇറേനിയൻ റെഡ് ക്രസന്റിനു കൈമാറുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ അറിയിച്ചു.
മിനാബിലെ ഗേൾസ് പ്രൈമറി സ്കൂളിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 150ഓളം പേരാണു കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്കു പരിക്കേറ്റു. റെവലൂഷണറി ഗാർഡ് ആസ്ഥാനത്തിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
International
ടെഹ്റാൻ: ഹോര്‍മുസ് വഴി സുരക്ഷിതമായ എണ്ണ, പ്രകൃതി വാതക ഗതാഗതം അനുവദിക്കുന്നതിനായി ചൈന ഇറാനുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം ദിവസത്തേക്കു കടന്നതോടെ കപ്പനൽപാത പൂര്‍ണമായും അടച്ചിരിക്കുകയാണ്.
ഇതോടെ ലോകമെമ്പാടുമുള്ള എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് തടസപ്പെട്ടിരിക്കുകയാണ്. എണ്ണക്കപ്പലുകളില്‍ 45% ശതമാനം ഹോര്‍മുസിലൂടെയാണു പോകുന്നത്. ദിവസവും 24 കപ്പലുകള്‍ ഇതുവഴി കടന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായി സുഹൃദ് ബന്ധമുള്ളതും മിഡില്‍ ഈസ്റ്റിൽനിന്നുള്ള എണ്ണ വിതരണത്തെ ആശ്രയിക്കുന്നതുമായ ചൈന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് സ്തംഭിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തില്‍ അതൃപ്തരാണ്. ഇതോടെയാണ് ചൈന ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.
എണ്ണക്കപ്പലുകളെ ആക്രമിച്ചതിന്റെയും എണ്ണശുദ്ധീകരണശാലകൾ ഉത്പാദനം നിര്ത്തിവച്ചതിന്റെയും പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില 15ശതമാനത്തിലധികം ഉയര്‍ന്നു. വോര്ടെക്സയും കപ്പല്‍ ട്രാക്കറും പറയുന്നതനുസരിച്ച്, ഏകദേശം 300 എണ്ണടാങ്കറുകള്‍ കടലിടുക്കിനുള്ളില്‍ തന്നെ തുടരുകയാണ്.
അതേസമയം ഇപ്പോള്‍ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില കപ്പലുകള്‍ ഉണ്ടെന്നും അവയെല്ലാം ചൈനീസ് അല്ലെങ്കില്‍ ഇറേനിയന്‍ ഉടമസ്ഥതയിലുള്ളവയാണെന്നു ദുബായ് ആസ്ഥാനമായുള്ള അല്‍ ഖലീജ് ഷുഗറിന്റെ മാനേജിംഗ് ഡയറക്ടര്‍ ജമാല്‍ അല്‍-ഗുരൈര്‍ പറഞ്ഞു.
National
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 കാമറ ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തൽ.
ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബെയ്ജിംഗിലെ ഉദ്യോഗസ്ഥരെ സമീപിച്ചു.
ഗോപ്രോ കാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കണ്ടെത്തുന്നതിന് എൻഐഎ കോടതി ചൈനയുടെ ജുഡീഷ്യൽ അതോറിറ്റിക്ക് ഒരു ലെറ്റർ റോഗേറ്ററി (ഒരു വിദേശ രാജ്യത്ത് നിന്ന് വിവരങ്ങൾ തേടാനുള്ള ജുഡീഷ്യൽ അഭ്യർഥന) പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതിൽ സി3501325471706 എന്ന സീരിയൽ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് കാമറ നിർണായക തെളിവാണ്. തീവ്രവാദികൾ റിസേവിംഗ് ആവശ്യത്തിനായി കാമറ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതിനുമുമ്പ് എൻഐഎ നെതർലൻഡ്സിലെ ഗോപ്രോ ബി വിയെ സമീപിച്ചിരുന്നു. ചൈന ആസ്ഥാനമായുള്ള എഇ ഗ്രൂപ്പ് ഇന്റർനാഷനൽ ലിമിറ്റഡിന് കാമറ നൽകിയതായി ഗോപ്രോ ബി വി വെളിപ്പെടുത്തി.
International
മോസ്കോ: ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യ വ്യക്തമാക്കി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വഞ്ചനാപരമായ നിലപാടാണെന്നും റഷ്യ കുറ്റപ്പെടുത്തി.
യുദ്ധം ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ റഷ്യ ആവശ്യപ്പെട്ടു. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ ഓർമിപ്പിച്ചു.
ഇറാനിലെ സാധാരണക്കാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ചൈന. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈന ചൂണ്ടിക്കാട്ടി.
സൈനിക നീക്കങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും ചൈന ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായ അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്നു റഷ്യ.
അമേരിക്കൻ വൃത്തങ്ങൾ ഇത്തരമൊരു ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരണം നല്‍കുകയായിരുന്നു.
രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ഉയർന്നിരുന്നു. ചൈനയും ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് പെസ്കോവ് കൂട്ടിച്ചേർത്തു.
ചൈന 2020ൽ രഹസ്യമായി അണ്വായുധം പരീക്ഷിച്ചെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കു പുറമേ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ ഉണ്ടാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ 12 പേർ മരിച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലായിരുന്നു സംഭവം.
കടയ്ക്കു തീപിടിച്ചു പൊട്ടിത്തെറിച്ചുവെന്നാണു പ്രാഥമിക റിപ്പോർട്ട്. കാരണം വ്യക്തമല്ല.
ചാന്ദ്ര കലണ്ടർ പ്രകാരമുള്ള പുതുവത്സരാഘോഷത്തിനിടെ ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഞായറാഴ്ച കിഴക്കൻ പ്രവിശ്യായ ജിയാംഗ്സുവിൽ പടക്കക്കടയ്ക്കു തീപിടിച്ച് എട്ടു പേർ മരിച്ചിരുന്നു.
International
ജനീവ: അണ്വായുധ നിയന്ത്രണത്തിനു പുതിയ കരാർ വേണമെന്നും അതിൽ ചൈനയെ ഉൾപ്പെടുത്തണമെന്നും അമേരിക്ക. റഷ്യയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാർ വ്യാഴാഴ്ച കാലഹരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
ലോകത്തിലെ പ്രധാന അണ്വായുധ ശക്തികൾക്കു നിയമപരമായ ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പുതിയ കരാർ ഉണ്ടാക്കുന്നതുവരെ നിലവിലത്തെ കരാർ ഒരു വർഷത്തേക്കു നീട്ടാം എന്ന് റഷ്യ അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ കരാർ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
റഷ്യയും അമേരിക്കയും മാത്രം ഉൾപ്പെട്ട കരാർ ലോകത്തിനു ഗുണം ചെയ്യില്ലെന്നും ചൈനയെക്കൂടി ഭാഗമാക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ ആയുധ നിയന്ത്രണവിഭാഗം അണ്ടർ സെക്രട്ടറി തോമസ് ഡിനാനോ ജനീവയിലെ നിരായുധീകരണ ഉച്ചകോടിയിലും പറഞ്ഞു. ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും 2030ൽ 1000 ആണവ പോർമുനകൾ നിർമിക്കുകയാണു ലക്ഷ്യമെന്നും റഷ്യ ഇതിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ന്യൂ സ്റ്റാർട്ട്’ കരാർ തുടരാൻ അമേരിക്ക വിമുഖത പ്രകടിപ്പിക്കുന്നതു ഖേദകരമാണെന്നും മോസ്കോ എല്ലായ്പോഴും ചർച്ചയ്ക്കു സന്നദ്ധമാണെന്നും റഷ്യൻ പ്രതിനിധി ഗെന്നഡി ഗാറ്റിലോവ് ഉച്ചകോടിയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുമായും റഷ്യയുമായും ചർച്ചയ്ക്കില്ലെന്നാണു ചൈനീസ് പ്രതിനിധി ഷെൻ ജിയാൻ വ്യക്തമാക്കിയത്.
വിന്യസിക്കപ്പെടുന്ന അണ്വായുധങ്ങൾ, അവ വിക്ഷേപിക്കാനുള്ള മിസൈലുകൾ, ബോംബർ വിമാനങ്ങൾ, വിക്ഷേപിണികൾ എന്നിവയുടെ എണ്ണം നിജപ്പെടുത്തുന്നതായിരുന്നു ‘ന്യൂ സ്റ്റാർട്ട്’ കരാർ.
International
ബീജിംഗ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഗ്രാമി പുരസ്കാരം നൽകിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഈ പുരസ്കാര നേട്ടം ചൈനയെ അപകീർത്തിപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.
ആത്മീയതയുടെ മറവിൽ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരാളെ ആഗോള വേദികളിൽ ആദരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബീജിംഗ് ആരോപിച്ചു. ദലൈലാമയെ ഒരു 'വിഘടനവാദി'യായാണ് ചൈന കണക്കാക്കുന്നത്. സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമിയെ രാഷ്ട്രീയം കളിക്കാനുള്ള ആയുധമാക്കി മാറ്റിയെന്ന് ചൈനീസ് ഔദ്യോഗിക വക്താവ് കുറ്റപ്പെടുത്തി.
കലയെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ചൈന അറിയിച്ചു. ടിബറ്റ് ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും പുറത്തുനിന്നുള്ള ശക്തികൾ ഇത്തരം നടപടികളിലൂടെ ഇതിൽ ഇടപെടാൻ ശ്രമിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
2026-ലെ ഗ്രാമി അവാർഡ് വേദിയിൽ ദലൈലാമയുടെ മന്ത്രോച്ചാരണങ്ങൾ ഉൾപ്പെടുത്തിയ ആൽബം പുരസ്കാരം നേടിയത് ലോകമെമ്പാടും വലിയ ആവേശമാണ് സൃഷ്ടിച്ചത്. എന്നാൽ ഈ നേട്ടത്തെ രാഷ്ട്രീയമായി നേരിടാനാണ് ചൈനയുടെ തീരുമാനം. ദലൈലാമയുടെ അന്താരാഷ്ട്ര സ്വീകാര്യത വർദ്ധിക്കുന്നതിലുള്ള ചൈനയുടെ അതൃപ്തിയാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
International
ബെയ്ജിംഗ്: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്കു ഗ്രാമി അവാർഡ് നൽകിയതിൽ കടുത്ത എതിർപ്പുമായി ചൈന. ഈ അംഗീകാരം ഉപയോഗിച്ച് ദലൈലാമ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുന്നു എന്നും ചൈന വ്യക്തമാക്കി.
ലോസ് ആഞ്ചലസിൽ നടന്ന 68-ാമത് ഗ്രാമി അവാർഡ് ചടങ്ങിൽ, മെഡിറ്റേഷൻസ്: "ദ റിഫ്ലളക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ' എന്ന സ്പോക്കൺ വേഡ് ആൽബത്തിലൂടെ മികച്ച ഓഡിയോ ബുക്ക്, നറേഷൻ, സ്റ്റോറി ടെല്ലിംഗ് റിക്കാർഡിംഗ്' വിഭാഗത്തിലാണ് ടെൻസിൻ ഗ്യാറ്റ്സോ എന്ന ദലൈലാമ ആദ്യ ഗ്രാമി പുരസ്കാരം സ്വന്തമാക്കിയത്. ചടങ്ങിൽ റൂഫസ് വെയ്ൻറൈറ്റ് ദലൈലാമയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി
രൂക്ഷ വിമർശനം
ദലൈലാമയുടെ പുരസ്കാര നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ഈ ആത്മീയ നേതാവ് മതത്തിന്റെ പേരിൽ വിഘടനവാദ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചു. അദ്ദേഹം ഒരു മതസമൂഹത്തിന്റെ പ്രതിനിധിയല്ലെന്നും മതത്തിന്റ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസിയാണ് ദലൈലാമ എന്നു ലിൻ ആരോപിച്ചു.
ചൈനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു ഉപകരണമായി ഈ പുരസ്കാരത്തെ ഉപയോഗിക്കുന്നതിനെ ബെയ്ജിംഗ് ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1959ൽ ടിബറ്റ് വിട്ടതിനു ശേഷം ധർമശാലയിൽ പ്രവാസ ജീവിതം നയിക്കുന്ന ദലൈലാമയ്ക്ക്, ടിബറ്റിന്റെ മോചനത്തിനായി നടത്തിയ പോരാട്ടങ്ങൾക്ക് 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ചൈനയുമായുള്ള ബിസിനസ് ഇടപാടുകൾ ബ്രിട്ടന് ആപത്കരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ചൈന സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹം നല്‍കിയില്ല.
ട്രംപിന്റെ അപ്രതീക്ഷിത വാണിജ്യ, വിദേശനയങ്ങളിൽ വശംകെട്ട പാശ്ചാത്യ മിത്രങ്ങൾ ചൈനയോട് അടുക്കാൻ തുടങ്ങിയതിന്റെ ഫലമാണ് സ്റ്റാർമറുടെ സന്ദർശനം. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കാനഡയ്ക്കു മേൽ തീരുവ ചുമത്തുമെന്നു ട്രംപ് ഭീഷണി മുഴക്കി.
വ്യാഴാഴ്ച ഷിയുമായി സ്റ്റാർമർ നടത്തിയ മൂന്നു മണിക്കൂർ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ധാരണയായിരുന്നു. ബ്രിട്ടീഷ് മദ്യത്തിനു തീരുവ കുറയ്ക്കാനും ബ്രിട്ടീഷ് പൗരന്മാർക്കു വീസ ഇളവു നല്‍കാനും ചൈനയുമായി ഉണ്ടാക്കിയ ധാരണയെ സ്റ്റാർമർ പ്രശംസിച്ചു. പരസ്പരവിശ്വാസവും ബഹുമാനവും വർധിപ്പിക്കുന്നത് ഇങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്‍കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.
International
ബെയ്ജിംഗ്: മ്യാൻമറിൽ തട്ടിപ്പ് കേന്ദ്രങ്ങൾ നിയന്ത്രിച്ചിരുന്ന ചൈനയിലെ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെയും വധശിക്ഷയ്ക്കു വിധേയരാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ കോടതി മിംഗ് മാഫിയ കുടുംബാംഗങ്ങൾക്കെതിരെ കൊലപാതകം, നിയമവിരുദ്ധമായി തടവിൽ വയ്ക്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി
വധശിക്ഷയ്ക്കു വിധിച്ചിരുന്നു. മിംഗ് കുടുംബത്തിലെ 39 അംഗങ്ങൾക്കാണ് വിവിധ ശിക്ഷകൾ ലഭിച്ചത്. ഇതിൽ 11 പേരെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്.
ചൈനീസ് അതിർത്തിയോടു ചേർന്നുള്ള മ്യാൻമറിലെ ലൗക്കൈങ് നിയന്ത്രിച്ചിരുന്ന പ്രധാന സംഘങ്ങളിൽ ഒന്നായിരുന്നു മിംഗ് കുടുംബം. 2023ലെ ആഭ്യന്തര യുദ്ധത്തിനിടയിൽ മ്യാൻമറിലെ ലൗക്കൈങ് പ്രവിശ്യയുടെ നിയന്ത്രണം ഗോത്രവർഗ സംഘങ്ങൾ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഗോത്രസംഘം മാഫിയ സംഘത്തെ പിടികൂടി ചൈനയ്ക്കു കൈമാറിയതോടെയാണ് ഇവരുടെ തട്ടിപ്പ് സാമ്രാജ്യം തകർന്നത്.
ആയിരക്കണക്കിനു ചൈനീസ് തൊഴിലാളികളാണ് മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ വർഷങ്ങളായി കുടുങ്ങിക്കിടന്നത്. കഴിഞ്ഞ വർഷം, അഭിനയ അവസരത്തിനായി തായ്ലൻഡിലേക്കു പോയ ഒരു ചൈനീസ് നടനെ മ്യാൻമറിലെ തട്ടിപ്പ് കേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടുപോയ വാർത്ത ചൈനീസ് സൈബർ ലോകത്തു പ്രചരിച്ചിരുന്നു. സംഭവത്തെതുടർന്ന്, മ്യാൻമറിലെ സൈനിക ഭരണകൂടത്തോട് ഈ മാഫിയ സംഘങ്ങളെ അടിച്ചമർത്തണമെന്നു ചൈന നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2015നും 2023നും ഇടയിൽ മിംഗ് മാഫിയ തട്ടിപ്പ് കേന്ദ്രങ്ങളിൽനിന്ന് ഏകദേശം 10 ശതകോടി യുവാൻ (13,200 കോടി ഇന്ത്യൻ രൂപ) മാഫിയ സമ്പാദിച്ചതായി കണ്ടെത്തിയ ചൈനയിലെ പരമോന്നത കോടതി നവംബറിൽ ഇവരുടെ അപ്പീലുകൾ തള്ളിയിരുന്നു. 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇവരുടെ കുറ്റകൃത്യങ്ങൾ കാരണമായതായും കോടതി ചൂണ്ടിക്കാട്ടി.
National
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി അടക്കമുള്ള വെല്ലുവിളികൾക്കും സമ്മർദങ്ങൾക്കുമുള്ള ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും മറുപടിയാകും സ്വതന്ത്ര വ്യാപാര കരാർ.
അമേരിക്കയും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യ- ഇയു നയതന്ത്ര ബന്ധം സഹായകമാകുമെന്നാണു പ്രതീക്ഷ.
ഇന്ത്യക്കെതിരായ തീരുവ മുതൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ളതടക്കം ട്രംപിന്റെ നടപടികളാണ് ഇന്ത്യ-ഇയു കരാർ വേഗത്തിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 50 ശതമാനം തീരുവ ചുമത്തുകയും യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ ആരംഭിച്ച ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ വഴിമുട്ടി നിൽക്കുകയുമാണ്.
ചൈനയുടെ വെല്ലുവിളിയും പ്രധാന ഘടകമായിരുന്നു. ഉത്പാദന മേഖലകളിലെ ചൈനയുടെ ആധിപത്യത്തെക്കുറിച്ച് ഇയു കൂടുതൽ ആശങ്കാകുലരാണ്. ചൈനീസ് എതിരാളികളുമായി മത്സരിക്കുക ഇന്ത്യക്കും യൂറോപ്യൻ യൂണിയനും പ്രയാസമാണ്.
International
ബെയ്ജിംഗ്: ചൈനയിൽ ഉന്നത പട്ടാളമേധാവിമാർക്കെതിരേ അന്വേഷണം. പോളിറ്റ് ബ്യൂറോ അംഗവും സൈന്യത്തിന്റെ ചുമതലയുള്ള സെൻട്രൽ മിലിട്ടറി കമ്മീഷൻ (സിഎംസി) വൈസ് ചെയർമാനുമായ ഴാംഗ് യോഷിയ, സിഎംസി ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായ ലിയു ഴെൻലി എന്നിവർക്കെതിരേ അച്ഛടക്കലംഘനത്തിനും നിയമലംഘനത്തിനും അന്വേഷണം നടത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചു.
എഴുപത്തഞ്ചുകാരനായ ഴാംഗ് യോഷിയ സിഎംസിയുടെ രണ്ടു വൈസ് ചെയർമാന്മാരിൽ ഒരാളാണ്. പ്രസിഡന്റ് ഷി ചിൻപിംഗാണ് സിഎംസിയുടെ ചെയർമാൻ. ഷിയുടെ വിശ്വസ്തനായിട്ടാണ് ഴാംഗ് അറിയപ്പെട്ടിരുന്നത്.
പ്രസിഡന്റ് ഷി പാർട്ടിയിലും പട്ടാളത്തിലും നടത്തുന്ന ശുദ്ധികലശത്തിന്റെ ഭാഗമാണ് മുതിർന്ന സൈനിക മേധാവിമാർക്കെതിരായ നടപടി. ഒട്ടേറെ ഉന്നത ജനറൽമാരും രണ്ടു മുൻ പ്രതിരോധ മന്ത്രിമാരും അഴിമതിവിരുദ്ധ നടപടികൾ നേരിട്ടിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ജനപ്രീതിയുണ്ടായിരുന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്ടോക് യുഎസുമായി പുതിയ കരാർ ഒപ്പിട്ടു. ചൈനീസ് ടിക്ടോക് ഉടമ ബൈയ്റ്റി ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
2020 ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി ടിക്ടോക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നു വർഷങ്ങൾക്കു ശേഷമുള്ള ശ്രമത്തിനൊടുവിലാണ് ഈ സംയുക്ത കരാറിനു കൈകോർക്കുന്നത്. യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ, സൈബർ സുരക്ഷാ നടപടികളിലൂടെ ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ചർ എൽഎൽസി സുരക്ഷിതമാക്കുമെന്നു ബൈറ്റ് ഡാൻസ് അറിയിച്ചു.
ഈ കരാർ പ്രകാരം സംരംഭത്തിന്റെ 80.1 ശതമാനം ഓഹരികൾ അമേരിക്കൻ- ആഗോള നിക്ഷേപകർക്കും ബാക്കി 19.9 ശതമാനം ബൈറ്റ്ഡാൻസിനും ആയിരിക്കും. ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വറിലെ പ്രധാന നിക്ഷേപകരായ ഒറാക്കിൾ, പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള നിക്ഷേപസ്ഥാപനമായ എംജിഎക്സ് എന്നിവർക്കും 15 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
ടിക്ടോക്കിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്കു സന്തോഷമുണ്ടെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഇടയിൽ താൻ എന്നും ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
International
ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.
മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.
തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.
ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.
International
ബെയ്ജിംഗ്: ഒരു കാലത്ത് ജനസംഖ്യാ വർധന തടയാൻ കർശനമായ നിയമങ്ങളും ഒറ്റക്കുട്ടി സന്പ്രദായവും നിർബന്ധിതമാക്കിയ ചൈന ഇപ്പോൾ അതിന്റെ പ്രത്യാഘാതം എങ്ങനെ താങ്ങണമെന്നറിയാതെ നട്ടംതിരിയുന്നു.
ഏറ്റവും പുതിയ ജനന നിരക്ക് കണക്കുകൾ ചൈനയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 17 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റക്കുട്ടി സമ്പ്രദായത്തിലെ അപകടം തിരിച്ചറിഞ്ഞ് പത്തു വർഷം മുന്‍പ് പിൻവലിച്ചെങ്കിലും അതു ഇനിയും ജനനനിരക്കിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ചൈനയെ വലയ്ക്കുന്നത്.
17 ശതമാനം ഇടിവ്
ജനനനിരക്ക് കൂട്ടാനായി കുറെ വർഷങ്ങളായി വൻ സൗജന്യങ്ങളും പദ്ധതികളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, അതൊന്നും കാര്യമായി ചലനമുണ്ടാക്കുന്നില്ലെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. 2025ൽ 7.92 ദശലക്ഷം കുഞ്ഞുങ്ങൾ മാത്രമേ ജനിച്ചുള്ളൂ. മുൻ വർഷത്തെ അപേക്ഷിച്ച് 1.62 ദശലക്ഷം അഥവാ 17 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവ്. 2024ൽ ജനനനിരക്കിൽ നേരിയ വർധന പ്രകടമായിരുന്നു. എന്നാൽ, ഇതു താത്കാലികം മാത്രമായിരുന്നു. അതേസമയം, 2023 വരെ തുടർച്ചയായി ഏഴ് വർഷങ്ങളിൽ ജനന നിരക്ക് കുറഞ്ഞുവരികയായിരുന്നു.
ഒരു കാലത്ത് ജനസംഖ്യയെ ബാധ്യതയായിട്ടാണ് ലോകം വിലയിരുത്തിയിരുന്നത്. എന്നാൽ, ഇന്നു ജനസംഖ്യയുള്ള രാജ്യങ്ങളാണ് അതിവേഗം വളർച്ച നേടുന്നത്. ജനസംഖ്യയെ ആസ്തിയായി കരുതണമെന്ന നിലപാടിനാണ് ഇപ്പോൾ മുൻതൂക്കം.
സൗജന്യങ്ങൾ ഇഷ്ടം പോലെ
പല രാജ്യങ്ങളെയും പോലെ ചൈനയും കുറഞ്ഞുവരുന്ന ഫെർട്ടിലിറ്റി റേറ്റ് മൂലം പ്രതിസന്ധി നേരിടുകയാണ്. 2020ൽ ഫെർട്ടിലിറ്റി റേറ്റ് 1.3 ആയിരുന്നു. എന്നാൽ, നിലവിൽ ഇത് ഒന്ന് മാത്രമാണ്. ചൈനയുടെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്.
2015ൽ സർക്കാർ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് കുട്ടികളുടെ എണ്ണം രണ്ടായും 2021ൽ മൂന്നായും കൂട്ടിയിരുന്നു. കുട്ടികളുണ്ടാകാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ വലിയ പദ്ധതികളും പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂലൈയിൽ, ജനിക്കുന്ന ഓരോ കുട്ടിക്കും 3,600 യുവാൻ ഏകദേശം 47,000 ഇന്ത്യൻ രൂപ വീതം നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗർഭനിരോധന ഉറകൾക്ക് നികുതി ഏർപ്പെടുത്തി. കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഡേ കെയർ, കിന്റർ ഗാർട്ടൺ, വിവാഹാലോചന സേവനം ഈ മേഖലകളിലെല്ലാം നികുതിയിളവ് കൊണ്ടുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈനയെ 2023ൽ ഇന്ത്യ മറികടന്നിരുന്നു.
International
ബെയ്ജിംഗ്: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണയായി.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു കാനഡയും കനേഡിയൻ കടുക് ഉത്പന്നങ്ങൾക്ക് ചൈനയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കും. കാനഡയിലെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് പരസ്പരം ചുമത്തിയ ഇറക്കുമതിച്ചുങ്കങ്ങളാണു കുറയ്ക്കുക.
49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6.1% തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള ധാരണയാണ് ഇന്നലെയുണ്ടായത്. ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ചുമത്തിയ 100 ശതമാനം ചുങ്കമാണ് നാമമാത്രമായി കുറച്ചിരിക്കുന്നത്.
ഇതിനു പകരമായി കാനഡയിലെ കടുക് ചുങ്കം 15% ആയി കുറയ്ക്കാമെന്നു ചൈനയും സമ്മതിച്ചു. ട്രൂഡോയ്ക്കുള്ള മറുപടിയെന്ന നിലയിൽ ചൈന കടുക് ഉത്പന്നങ്ങൾക്കുള്ള ചുങ്കം 84 ശതമാനമായി ഉയർത്തിരുന്നു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം വ്യാപാര വിഷയങ്ങളിൽ പ്രതികൂല നിലപാടുകൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണു കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. ഇതിനു മുന്‍പ് കനേഡിയൻ ഭരണാധികാരി ചൈന സന്ദർശിച്ചത് 2017ലാണ്.
International
ജൊഹാനസ്ബർഗ്: ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക നാവികാഭ്യാസം ആരംഭിച്ചു. ‘വിൽ ഫോർ പീസ് 2026’ എന്നാണു പേര്. ബ്രിക്സ് പ്ലസ് സൈനികാഭ്യാസം ആണിതെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു.
ബ്രസീൽ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നിരീക്ഷകരായി പ്രവർത്തിക്കും. റഷ്യ, ചൈന രാജ്യങ്ങളുമായി ചേർന്ന് ദക്ഷിണാഫ്രിക്ക സൈനികാഭ്യാസം നടത്താറുള്ളതാണ്.
എന്നാൽ, ബ്രിക്സ് രാജ്യങ്ങൾക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് കണ്ണുരുട്ടുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ അഭ്യാസം പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിനു പുറത്തു പ്രവർത്തിക്കുന്ന ക്രൈസ്തവ സഭയിലെ (അണ്ടർഗ്രൗണ്ട് സഭകൾ) ആറ് അംഗങ്ങൾ അറസ്റ്റിലായി.
ചെംഗ്ഡു നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഏർളി റെയ്ൻ കവനന്റ് ചർച്ച്’ എന്ന പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവ് ലി യിംഗ്ക്വിയാംഗ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ലിയെ അദ്ദേഹത്തിൽ വീട് റെയ്ഡ് ചെയ്താണു കസ്റ്റഡിയിലെടുത്തത്.
ഇവർ ചെയ്ത കുറ്റകൃത്യം ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. രജിസ്റ്റർ ചെയ്യാത്ത ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന നടപടികളുടെ തുടർച്ചയാണിതെന്നു സൂചനയുണ്ട്.
ഡിസംബറിൽ അണ്ടർഗ്രൗണ്ട് സഭകളെ ലക്ഷ്യമിട്ട് വെൻചൗ നഗരത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ നൂറിലധികം വിശ്വാസികൾ അറസ്റ്റിലായിരുന്നു. ഒക്ടോബറിൽ സയൺ ചർച്ച് എന്ന അണ്ടർഗ്രൗണ്ട് സഭയിലെ പാസ്റ്റർമാർ അടക്കം 30 പേർ അറസ്റ്റിലായിരുന്നു.
ചൈനയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിക്കുന്ന സഭകളുണ്ട്.
International
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന വാദം അംഗീകരിച്ച് പാക്കിസ്ഥാൻ. 2025 മേയിൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബിയാണ് മധ്യസ്ഥരായി ചൈന ഇടപെട്ടുവെന്ന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.
ചൈനീസ് നേതാക്കൾ പാക്കിസ്ഥാൻ നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തിയെന്നുമാണ് താഹിർ പറയുന്നത്.
വളരെ നല്ല നയതന്ത്ര നീക്കങ്ങൾ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്നതിനും ചൈനീസ് നേതാക്കൾ പങ്കുവഹിച്ചു എന്ന് ഞാൻ കരുതുന്നു. മധ്യസ്ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് താഹിർ പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ചെന്നായിരുന്നു ഇതുവരെ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ തള്ളിയാണ് ചൈനയാണ് മധ്യസ്ഥത വഹിച്ചുവെന്ന പാക്കിസ്ഥാന്റെ വെളിപ്പെടുത്തൽ.
അതേസമയം പാക്കിസ്ഥാൻ ഡിജി ഓഫ് മിലിട്ടറി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് സൈനിക നടപടി നിർത്തിവച്ചതെന്നും വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ വാദം.
International
ബെയ്ജിംഗ്: തായ്വാനെ വളഞ്ഞ് ചൈനയുടെ വന്പൻ സൈനികാഭ്യാസം. അമേരിക്ക തായ്വാന് 11.1 ബില്യൻ ഡോളറിന്റെ സൈനികോപകരണങ്ങൾ വില്‍ക്കുമെന്നു പ്രഖ്യാപിച്ചതിന്റെ 11-ാം ദിവസമാണു ചൈന സൈനികാഭ്യാസം തുടങ്ങിയിരിക്കുന്നത്.
തായ്വാൻ വിഷയത്തിൽ പുറംകക്ഷി ഇടപെടുന്നതു തയാൻ ഉദ്ദേശിച്ചാണ് അഭ്യാസമെന്നും ചൈനീസ് സേന ഇന്നലെ വ്യക്തമാക്കി.
തായ്വാൻ ദ്വീപിനു ചുറ്റും കപ്പലുകളും അത്യാധുനിക ആയുധങ്ങളും വിന്യസിച്ചിരിക്കുകയാണ്. തായ്വാന്റെ വടക്ക്, തെക്ക് കടൽമേഖലകളിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് പത്തു മണിക്കൂർ നീണ്ട വെടിവയ്പു പരിശീലനം ഇന്നലെയുണ്ടായി. ചൈനീസ് യുദ്ധവിമാനങ്ങൾ ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ നേരിടുന്നതിന്റെ പരിശീലനവും നടത്തി.
തായ്വാൻ വിഷയത്തിൽ ഇടപെടുകയോ ഇടപെടാൻ ശ്രമിക്കുകയോ ചെയ്യുന്നവരുടെ ശിരസ് ചൈനീസ് സേനയാകുന്ന ഇരുന്പുമതിലിൽ തട്ടി തകരുമെന്ന പ്രസ്താവന ചൈനീസ് അധികൃതർ ഇന്നലെ പുറത്തിറക്കി.
ജനാധിപത്യഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ ഔദ്യോഗിക നയം.
Business
ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ചൈനയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയുടെ അരി കയറ്റുമതി ഏകദേശം ഇരട്ടിയായി. ഈ സാന്പത്തിക വർഷം 20 മെട്രിക് ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്.
അരിയുടെ ഉത്പാദനത്തിലും കയറ്റുമതിയിലും രാജ്യം മുന്നിലെത്തിയെങ്കിലും നെൽ കർഷകർക്ക് ആഘോഷിക്കാനുള്ള അവസ്ഥയല്ല ഉള്ളത്.
കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഭൂഗർഭജല കണക്കുകളുടെ അവലോകനവും വലിയൊരു ആശങ്കയാണ് പങ്കുവയ്ക്കുന്നത്. നെൽകൃഷിക്ക് വളരെയേറെ ജലം ആവശ്യമാണ്. ഈ ആവശ്യത്തിനുള്ള ജലം ഇല്ലെന്ന കാര്യമാണ് ഇവർ പങ്കുവയ്ക്കുന്നത്. നെൽക്കൃഷി ഇപ്പോൾതന്നെ ഇന്ത്യയിൽ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗർഭജല സ്രോതസുകളെ അമിതമായി ചൂഷണം ചെയ്യുന്നു. ഇതിനാൽ കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വൻ തോതിൽ കടമെടുക്കുന്നതിനും കർഷകരെ നിർബന്ധിതരാക്കുന്നു.
വൻതോതിൽ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കാർഷികമേഖലകളിൽ ഏകദേശം ഒരു ദശാബ്ദം മുന്‍പ് 30 അടി താഴ്ചയിൽ ഭൂഗർഭജലം ലഭ്യമായിരുന്നുവെന്ന് കർഷകരും കൃഷി-ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂഗർഭജലത്തിന്റെ അളവ് അതിവേഗമാണ് താഴ്ന്നു. ഇപ്പോൾ കുഴൽക്കിണറുകൾ 80 അടി മുതൽ 200 അടി വരെ താഴ്ത്തേണ്ടിയും വരുന്നുവെന്ന് കർഷകർ പറയുന്നു. കർഷകരുടെ വാക്കുകളെ ശരിവയ്ക്കുന്നതാണ് സർക്കാർ കണക്കുകളും പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും.
അതേസമയം, നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്ന സർക്കാർ സബ്സിഡികൾ, കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമായ കൃഷിയിലേക്ക് മാറുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏകദേശം 70 ശതമാനത്തോളം വർധിച്ച നെല്ലിന്റെ മിനിമം താങ്ങുവിലയും കൃഷിക്കാവശ്യമായ വെള്ളം പന്പ് ചെയ്യാൻ കർഷകരെ സഹായിക്കുന്ന വൈദ്യുത സബ്സിഡികളും ഇതിൽപ്പെടുന്നു. ഈ നയം കർഷകരെ വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിക്കു പകരം നെൽകൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു.
ഈ സബ്സിഡികളിൽ പലതും ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഒരു ദേശീയ ആശങ്കയായിരുന്ന കഴിഞ്ഞ ദശകങ്ങളിൽ രൂപകല്പന ചെയ്തതാണ്. ഇതിപ്പോൾ വിള വൈവിധ്യവത്കരണത്തിനു തടസമായിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിൽ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ വിലയേറിയ ഭൂഗർഭജലം വൻതോതിൽ ഉപയോഗിക്കുന്നതിനായി കർഷകർക്കു പണം നൽകുന്നു എന്നതാണ് ഇതിന്റെ ആകെത്തുകയെന്ന് വാഷിംഗ്ടണിലെ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവിനാഷ് കിഷോർ പറഞ്ഞു.
ലോകത്തെ മൊത്തം അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽനിന്നാണ്. അതിൽ ഇന്ത്യയുടെ ഉത്പാദനത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് അവിനാഷ് കിഷോർ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലും കൂടുതൽ അരി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ കർഷകർ ഉപരിതല, ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നെല്ലുത്പാദിപ്പിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരകളാകുന്നു. മണ്‍സൂണ്‍ ദുർബലമായാൽ ഭൂഗർഭജലസ്രോതസുകൾ നിറയാതിരിക്കും.
ജല ചൂഷണവും അധികച്ചെലവും
കഴിഞ്ഞ രണ്ടു വർഷമായി ശക്തമായി മഴ ലഭിച്ചിട്ടുണ്ടെങ്കിലും കർഷകർ വൻതോതിൽ ജലം ഉൗറ്റിയെടുക്കുന്നതുമൂലം പഞ്ചാബിലെയും ഹരിയാനയിലെയും വലിയൊരു ഭാഗം ഭൂർഗർഭജലസ്രോതസുകളെയും ഇന്ത്യൻ സർക്കാർ അമിതമായി ചൂഷണം ചെയ്യപ്പെട്ടവ എന്നോ അല്ലെങ്കിൽ അപകടകരമായ അവസ്ഥയിലുള്ളതെന്നോ തരംതിരിച്ചിരിക്കുന്നു.
2024ലെയും 2025ലെയും കണക്കുകൾ പ്രകാരം ഈ രണ്ടു സംസ്ഥാനങ്ങളും ഭൂഗർഭജലസ്രോതസുകളിൽ സ്വാഭാവികമായി റീചാർജ് ചെയ്യപ്പെടുന്നതിനേക്കാൾ 35 ശതമാനം മുതൽ 57 ശതമാനം വരെ അധിക ജലം ഉൗറ്റിയെടുക്കുന്നു.
ഈ സാഹചര്യം പരിഹരിക്കാനായി 2023ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിതീവ്രമായി ജലചൂഷണം നേരിടുന്ന മേഖലകളിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കുന്നത് നിരോധിച്ചു.
പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ അനുവാദമില്ലാത്തതിനാൽ നിലവിലുള്ള കിണറുകളിൽനിന്ന് താഴേക്കു പോയി ജലമെത്തിക്കാൻ കർഷകർക്കു നീളമുള്ള പൈപ്പുകളും ശക്തമായ മോട്ടോർ പന്പുകളും ഉപയോഗിക്കേണ്ടിയും വരുന്നു.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3000 മുതൽ 4000 ലിറ്റർ വരെ ജലം ആവശ്യമാണെന്നും അത് ആഗോള ശരാശരിയേക്കാൾ 20 മുതൽ 60 ശതമാനം വരെ കൂടുതലാണെന്നും കാർഷിക സാന്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി പറഞ്ഞു.
നയങ്ങളിൽ മാറ്റം
നെല്ലിനുള്ള സബ്സിഡിയും ഭൂഗർഭജല ചൂഷണവും ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കാനുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. വെള്ളം കുറച്ച് ആവശ്യമുള്ള കൃഷിയിലേക്കു കടക്കാൻ ഹരിയാന സർക്കാർ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു. മില്ലറ്റുകളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ വാഗ്ദാനം ഒരു കൃഷിക്കാലത്തേക്കു മാത്രമാണ്. അതുകൊണ്ടുതന്നെ വലിയതോതിൽ കർഷകർക്കിടയിൽ ഇതിനു പ്രചാരം ലഭിച്ചില്ല.
നെൽക്കൃഷി ചെയ്യുന്ന ഓരോ ഹെക്ടറിനും വളം, വൈദ്യുതി സബ്സിഡിയായി പഞ്ചാബ് 39,000 രൂപയാണ് ചെലവാക്കുന്നത്. ഈ സബ്സിഡിയുടെ ഒരു ഭാഗമുപയോഗിച്ച് കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിള ഉത്പാദനം പ്രോത്സാഹിക്കാൻ കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കർഷകരുടെ വരുമാനം നിലനിർത്താനും സർക്കാരിന് സാന്പത്തിക ലാഭത്തിനും കാരണമാകും.
International
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഭീഷണി നേരിടുന്ന തായ്വാന് വന്പൻ ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. എട്ടു വിൽപന കരാറുകളിലായി മിസൈലുകളും ഡ്രോണുകളും അടക്കം 1,115 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്വാനു വിൽക്കാൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചു.
തായ്വാന് അമേരിക്ക പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സൈനികസഹായമാണിത്. ട്രംപിനു മുന്‍പ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ കാലത്ത് മൊത്തം 840 കോടി ഡോളറിന്റെ സൈനികസഹായമേ തായ്വാനു ലഭിച്ചിരുന്നുള്ളൂ.
ഹിമാർസ് റോക്കറ്റ് സംവിധാനത്തിന്റെ 82 യൂണിറ്റ്, 420 ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനങ്ങൾ എന്നിവ അടക്കമാണ് ട്രംപ് ഭരണകൂടം തായ്വാനു നല്‍കുന്നത്. യുക്രെയ്ൻ സേന റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കുന്ന ആയുധങ്ങളാണിവ.
തായ്വാൻ പാക്കേജിൽ നൂറു കോടി ഡോളറിന്റെ സൈനിക സോഫ്റ്റ്വേറുകളും ഉൾപ്പെടുന്നതായാണ് അറിയിപ്പ്. തായ്വാന്റെ സുരക്ഷ വർധിപ്പിക്കാനും മേഖലയിൽ സന്തുലനം ഉറപ്പാക്കാനും സൈനിക പാക്കേജിനു കഴിയുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രഖ്യാപനത്തിൽ രോഷത്തോടെയാണ് ചൈന പ്രതികരിച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ധാരണകൾ ലംഘിക്കപ്പെട്ടെന്നും അമേരിക്കൻ ആയുധങ്ങൾ ചൈനയുടെ പരമാധികാരത്തിനു ദോഷകരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
International
മോസ്കോ: വെനസ്വലേയുടെ എണ്ണവില്പന തടഞ്ഞ അമേരിക്കയ്ക്കു മുന്നറിയിപ്പുമായി റഷ്യ. വെനസ്വേലൻ വിഷയത്തിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം വലിയ അബദ്ധം കാണിക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു.
വെനസ്വേല റഷ്യയുടെ സൗഹൃദരാജ്യമാണ്. കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്ക് അമേരിക്ക കടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക സമീപനം പുലർത്തുന്ന ട്രംപ് ഭരണകൂടം വലിയ അബദ്ധത്തിനു മുതിരില്ലെന്നു കരുതുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്നതിന് ഉപരോധം നേരിടുന്ന ടാങ്കർ കപ്പലുകളെല്ലാം തടയാൻ ട്രംപ് ഉത്തരവിട്ടതിനു പിന്നാലെയാണു റഷ്യയുടെ പ്രതികരണം. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ഒരു ടാങ്കർ കഴിഞ്ഞയാഴ്ച അമേരിക്കൻ സേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുഖ്യ വരുമാനമാർഗമായ എണ്ണ വിൽക്കാൻ വെനസ്വേലയ്ക്കു കഴിയുന്നില്ല. കോടിക്കണക്കിനു ബാരൽ എണ്ണ കയറ്റിയ ടാങ്കറുകൾ അമേരിക്കൻ നടപടി ഭയന്ന് വെനസ്വേലയിൽനിന്നു പുറപ്പെടാൻ കൂട്ടാക്കുന്നില്ല.
വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക വൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വെനസ്വേലയിലെ മഡുറോ ഭരണകൂടത്തെ സ്ഥാനഭ്രഷ്ടനാക്കാനാണു ട്രംപിന്റെ നീക്കമെന്നു പറയുന്നു. വെനസ്വേലൻ എണ്ണ വാങ്ങുന്ന ചൈനയും അമേരിക്കൻ ഭീഷണിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ബുധനാഴ്ച വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൽ ഗില്ലുമായി ഫോണിൽ സംസാരിച്ചു. ഏകപക്ഷീയ ഭീഷണികളെ ചൈന എതിർക്കുന്നതായും പരമാധികാരം സംരക്ഷിക്കാൻ രാജ്യങ്ങൾക്കുള്ള അവകാശത്തെ മാനിക്കുന്നതായും വാംഗ് യി വെനസ്വലേൻ മന്ത്രിയോടു പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
National
ശ്രീനഗർ: വീസ നിബന്ധനകൾ ലംഘിച്ച് ലഡാക്കിലും ജമ്മു കാഷ്മീരിലും പ്രവേശിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ചൈനീസ് പൗരൻ ഹു കോങ്ടായിയെ ഹോങ്കോംഗിലേക്ക് നാടുകടത്തി.
ടൂറിസ്റ്റ് വീസയിലാണ് ഹു ഡൽഹിയിലെത്തിയത്. വാരാണസി, ആഗ്ര, ന്യൂഡൽഹി, ജയ്പുർ, സർനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയും ലഭിച്ചിരുന്നു.
എന്നാൽ, നവംബർ 20ന് ലേയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തുകയും അവിടുത്തെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ വിമാനത്തിൽ കയറുകയും ചെയ്തു.
International
ബീയ്ജിംഗ്: പരീക്ഷണയോട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിംഗ് പട്ടണത്തിലാണ് സംഭവം.
ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. ഭൂചലനങ്ങൾ രേഖപ്പെടുത്താൻ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനായാണ് ട്രെയിൻ ഓടിച്ചത്.
ഈ ട്രെയിൻ കുന്മിംഗ് പട്ടണത്തിനരികിലെ ട്രാക്കിൽ വച്ച് നിർമാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ചൈന വൻതോതിൽ സോയാബീൻ വാങ്ങിയതായി റിപ്പോർട്ടുകൾ. യുഎസ്- ചൈന വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാസങ്ങളോളം കാർഷികോത്പന്നങ്ങളുടെ കയറ്റുമതി അനശ്ചിതത്വത്തിലായിരുന്നു.
യുഎസിൽ നിന്നുള്ള സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. ഇറക്കുമതി തീരുവയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുഎസിൽ നിന്നുള്ള കാർഷികോത്പന്നങ്ങൾ വാങ്ങാൻ ചൈന തയാറായിരുന്നില്ല.
ഇതേ തുടർന്ന് അമേരിക്കൻ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഡോണൾഡ് ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതായി ട്രംപ് അറിയിച്ചിരുന്നു.
മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈന വാങ്ങുന്നത്. കയറ്റുമതി വീണ്ടും ആരംഭിച്ചതോടെ നഷ്ടം ഒരു പരിധി വരെ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ കർഷകർ.
.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നീങ്ങിയ ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങി. ഇതോടെ രാജ്യത്തെ വിമാന സർവീസുകൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായിട്ടുണ്ട്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ ചാരവും കരിമേഘപടലവും ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് എത്തിയിരുന്നു. തുടർന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകളും ഇക്കാരണത്താൽ റദ്ദാക്കിയിരുന്നു.
എന്നാൽ രാജ്യത്തിന് ആശ്വാസമായി ചാരവും കരിമേഘപടലവും ചൈനീസ് ഭാഗത്തേക്ക് നീങ്ങിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിജിസിഎയുടെ ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തെ ചാരം ബാധിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാംഗ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിന് പിന്നാലെയാണ് ചൈനീസ് പ്രസ്താവന.
എത്ര നിരാകരിച്ചാലും അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ സ്വദേശിനിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് നിയമം. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
National
ലക്നൗ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശത്തെ തന്ത്ര പ്രധാനമായ ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ രൂപൈദിഹ ചെക്ക്പോസ്റ്റിലാണ് സംഭവം.
സശസ്ത്ര സീമ ബാൽ ആണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ലിയു കുൻജിംഗിനെ പിടികൂടിയത്. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ശേഷം ലിയു കുൻജിംഗ് അതിർത്തി പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഇന്ത്യയിലേക്ക് കടക്കാൻ മതിയായ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എസ്എസ്ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാക്കിസ്ഥാൻ,ചൈനീസ്, നേപ്പാൾ കറൻസികളും . മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എസ്എസ്ബിയും പോലീസും മറ്റ് അന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
International
ടോക്കിയോ: ചൈനയിലുള്ള തങ്ങളുടെ പൗരന്മാർ സുരക്ഷാ കാര്യത്തിൽ ജാഗ്രതപുലർത്തണമെന്നു ജപ്പാൻ. ജനക്കൂട്ടങ്ങൾ ഒഴിവാക്കണം. ചൈനയുമായുള്ള ബന്ധം വഷളായിരിക്കേയാണു ജപ്പാന്റെ മുന്നറിയിപ്പ്.
ചൈന തായ്വാനെ ആക്രമിച്ചാൽ ജപ്പാനു സൈനികമായി പ്രതികരിക്കേണ്ടിവരുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി പറഞ്ഞതാണു പ്രശ്നങ്ങളുടെ തുടക്കം. ജനാധിപത്യ സർക്കാർ ഭരിക്കുന്ന തായ്വാനെ തങ്ങളുടെ വിഘടിത പ്രവിശ്യയായിട്ടാണു ചൈന പരിഗണിക്കുന്നത്. സൈനിക നടപടിയിലൂടെ തായ്വാൻ പിടിച്ചെടുക്കുന്ന കാര്യം ചൈന തള്ളിക്കളഞ്ഞിട്ടില്ല.
പ്രശ്നപരിഹാരത്തിന് ജപ്പാനും ചൈനയും ചർച്ച നടത്തുന്നുണ്ടെങ്കിലും പ്രയോജനമില്ല. തകായിച്ചി പ്രസ്താവന പിൻവലിക്കണമെന്നാണു ചൈന ആവശ്യപ്പെടുന്നത്. ഇതു സാധ്യമല്ലെന്നു ജപ്പാനും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ തങ്ങളുടെ പൗരന്മാർ ജപ്പാൻ സന്ദർശിക്കരുതെന്നു ചൈന നിർദേശിച്ചിരുന്നു. ജപ്പാനിലെത്തുന്ന ടൂറിസ്റ്റുകളിൽ നാലിലൊന്നും ചൈനക്കാരാണ്. ചൈനയുടെ നിർദേശം ജപ്പാന്റെ ടൂറിസംവിപണിക്കു തിരിച്ചടിയാകും.
Business
മുംബൈ: അപൂർവ ഭൗമ ധാതുക്കൾക്കും ഖനനവുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങൾക്കുമായുള്ള ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം കുത്തനെ വർധിച്ചതായി റിപ്പോർട്ട്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അജിറ്റേറ്ററുകൾ, ഫർണസുകൾ, ഇലക്ട്രോലൈസറുകൾ, വേർതിരിക്കൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ അപൂർവ ധാതുക്കളുടെ ശുദ്ധീകരണത്തിനും ഉത്പാദനത്തിനും ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളുടെ ഇറക്കുമതി 2018 സാന്പത്തിക വർഷത്തിലെ 263 മില്യണ്‍ ഡോളറിൽനിന്ന് 2025 സാന്പത്തികവർഷത്തിൽ 1.1 ബില്യണ്‍ ഡോളറായി ഉയർന്നു.
ഇത്തരം യന്ത്രസാമഗ്രികളുടെ ഇന്ത്യയുടെ ഇറക്കുമതിയിൽ ചൈനയുടെ പങ്ക് 2018 സാന്പത്തിക വർഷത്തിൽ 24.6 ശതമാനത്തിൽ നിന്ന് 2025 സാന്പത്തിക വർഷത്തിൽ 44.6 ശതമാനമായി ഉയർന്നു, ഇത് ഈ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
അസംസ്കൃത വസ്തുക്കൾക്ക് പുറമെ, അവ സംസ്കരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളിലേക്കും ഇന്ത്യയുടെ ചൈനീസ് ആശ്രിതത്വം ഉയരുന്നു. സ്വന്തമായ അപൂർവ ധാതു മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ നേരിടുന്ന തന്ത്രപരമായ വെല്ലുവിളിയാണ് ഇത് അടിവരയിടുന്നത്. ശുദ്ധീകരണം, വേർതിരിക്കൽ, കാന്ത നിർമാണം എന്നിവയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഇന്ത്യൻ ഇറക്കുമതിയുടെ പകുതിയോളം ഇപ്പോൾ ചൈനയിൽ നിന്നാണ്. ക്ലീൻ എനർജി, ഇലക്ട്രിക് മൊബിലിറ്റി, പ്രതിരോധ നിർമാണം തുടങ്ങിയ നിർണായകമായ സാങ്കേതികവിദ്യകൾക്ക് ഈ യന്ത്രങ്ങൾ അത്യാവശ്യമാണ്.
ചില ഉത്പന്ന വിഭാഗങ്ങളിൽ, ചൈനയിൽനിന്നുള്ള പ്രത്യേക യന്ത്രോപകരങ്ങളുടെ ഇറക്കുമതി അഞ്ചിരട്ടിയായി വർധിച്ചു. സെഡിമെന്റേഷൻ, ക്രിസ്റ്റലൈസേഷൻ അജിറ്റേറ്ററുകൾ, മാഗ്നെട്രോണ്‍ സ്പട്ടറിംഗ്, കോട്ടിംഗ് സിസ്റ്റങ്ങൾ, അപൂർവ എർത്ത് മാഗ്നറ്റ് ഉത്പാദനത്തിൽ ഉപയോഗിക്കുന്ന വൈൻഡിംഗ്, ലാമിനേറ്റിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പ്രത്യേക യന്ത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2018 സാന്പത്തിക വർഷത്തിലെ 159 മില്യണ്‍ ഡോളറിൽ നിന്ന് 2025 സാന്പത്തിക വർഷത്തിൽ 864 മില്യണ്‍ ഡോളറായി.
മിക്സിംഗ് പാഡിലുകൾ, ഇൻഡസ്ട്രിയൽ മിക്സറുകൾ എന്നിവയുടെ ഇറക്കുമതി ഇരട്ടിയായി 170 മില്യണ്‍ ഡോളറിലെത്തി. ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകളുടെ ഇറക്കുമതി 32 മില്യണ്‍ ഡോളറായി മൂന്നിരട്ടിയായി വർധിച്ചു.
ഇലക്ട്രോലൈസറുകളെ വിഭാഗത്തിൽ ജപ്പാനെയും ജർമനിയെയും മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായി. 2019 സാന്പത്തിക വർഷത്തിലെ 24 ശതമാനത്തിൽനിന്ന് 2025 സാന്പത്തിക വർഷം 44 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ത്യയിലേക്കുള്ള ഫർണസുകളുടെ കയറ്റുമതിയിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതിന്റെ വിഹിതം 38.2 ശതമാനമായി കുറഞ്ഞു. 2018 സാന്പത്തിക വർഷത്തിനും 2020 സാന്പത്തിക വർഷത്തിനും ഇടയിൽ ഇത് 56 ശതമാനമായിരുന്നു.
2025 സാന്പത്തിക വർഷം മൊത്തത്തിൽ ഇന്ത്യ 2.47 ബില്യണ്‍ ഡോളറിന്റെ അപൂർവ ധാതുക്കളും ഖനനവുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഇറക്കുമതി ചെയ്തു. 2018 സാന്പത്തിക വർഷത്തിൽ ഇത് 1.07 ബില്യണ്‍ ഡോളറായിരുന്നു. ഇതിൽ 1.1 ബില്യണ്‍ ഡോളർ ചൈനയിൽ നിന്നാണ്, ഏഴ് വർഷം മുന്‍പ് ഇത് വെറും 263 മില്യണ്‍ ഡോളറായിരുന്നു.
Business
ന്യൂഡൽഹി: ചൈനയിൽനിന്ന് അപൂർവ ഭൗമ ധാതുക്കൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് ചില ഇന്ത്യൻ കന്പനികൾക്ക് ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി.
സോളാർ പാനലുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെയും ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ സംവിധാനങ്ങൾ വരെയുള്ള നിർമാണങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഈ അപൂർവ ഭൗമ ധാതുക്കൾ. ഇവയുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇലക്ട്രോണിക് ഉത്പനങ്ങളുടെ വ്യവസായത്തിന് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.
ഭാവിൽ അപൂർവ ഭൗമ വസ്തുക്കളുടെ വിതരണശൃംഖലയിലെ തടസങ്ങളിൽനിന്ന് ആഭ്യന്തരവ്യവസായത്തെ സംരക്ഷിക്കാൻ ഇന്ത്യ ഇവയുടെ കരുതൽ ശേഖരം വർധിപ്പിക്കാനും പദ്ധതിയിടുന്നു.
കേന്ദ്ര മന്ത്രിസഭ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന് അംഗീകാരം നൽകി. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ധാതു സംസ്കരണപ്ലാന്റുകൾ നിർമിക്കുന്നതിന് ഇൻസെന്റീവുകൾ നൽകുന്നതിനായി സർക്കാർ 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഈ പാർക്കുകളിൽ ധാതു സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കു സർക്കാർ പ്രോത്സാഹനം നൽകും. കൂടാതെ സാങ്കേതികവിദ്യ വികസിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.
National
ന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികർ 2020ൽ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയ്ക്കു സമീപം ചൈന പുതിയ വ്യോമ പ്രതിരോധ സൈറ്റ് നിർമിക്കുകയാണെന്നു റിപ്പോർട്ട്.
ഇന്ത്യ-ചൈന തർക്കഭൂമിയിലെ ഒരു ഫ്രിക്ഷൻ പോയിന്റുകളിലൊന്നിനു സമീപം ചൈനയുടെ നിർമാണപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇന്ത്യ കണ്ടെത്തിയത്.
ഫ്രിക്ഷൻ പോയിന്റുകളിലൊന്നിൽനിന്നും ഏകദേശം 110 കിലോമീറ്റർ മാത്രമകലെ ടിബറ്റിലെ പാങ്കോംഗ് തടാകത്തിന്റെ കിഴക്കൻ ഭാഗത്തെ തീരങ്ങളിലാണു ചൈനയുടെ നിർമാണം.
വ്യോമപ്രതിരോധ സമുച്ചയത്തിൽ കമാൻഡ് ആൻഡ് കണ്ട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹന ഷെഡുകൾ, യുദ്ധോപകരണ സംഭരണശാലകൾ, റഡാർ സ്ഥാനങ്ങൾ എന്നിവയുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.
ദീർഘദൂര എച്ച്ക്യു-9 സർഫസ്-ടു- എയർ മിസൈലുകൾക്ക് ഈ സ്ഥാനങ്ങൾ മറവും സംരക്ഷണവും നൽകുമെന്നാണ് വിദഗ്ധരുടെ അനുമാനം.