വെടിവച്ചുവീഴ്ത്തിയ സൗദി എഫ്-15 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കു സമീപം ഹൂതി പോരാളികൾ.
ടെഹ്റാൻ: ഹൂതികളെ അടക്കിനിർത്താൻ ഇറാന്‍റെ സഹായം അഭ്യർഥിച്ച് ചൈന. സൗദിക്കുവേണ്ടിയാണ് ചൈനയുടെ രഹസ്യ ഇടപെടലുകളെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ കഴിഞ്ഞയാഴ്ച ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തിയതോടെയാണ് സൗദി അധികൃതർ ചൈനയെ സമീപിച്ചത്. ബാബ് അൽ മൺഡെപ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലായതോടെ സൗദി എണ്ണക്കയറ്റുമതി അപകടത്തിലായതാണ് കാരണം.
പശ്ചിമേഷ്യാ സംഘർഷം പടരുന്നത് ചൈനയിലേക്കുള്ള എണ്ണക്കയറ്റുമതിയെയും ബാധിക്കുമോ എന്ന ആശങ്കയാണ് ചൈനയെ ഇക്കാര്യത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൂതികൾക്കുമേൽ ഇറാനുള്ള സ്വാധീനം ഉപയോഗിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വേളയിലാണോ ചൈന ആവശ്യം ഉന്നയിച്ചത് എന്നതിൽ വ്യക്തതയില്ല.
ഇറാൻ നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്താൻ കഴിയുന്ന അപൂർവ രാജ്യങ്ങളിലൊന്നാണ് ചൈന. ഒരു പതിറ്റാണ്ടിലേറയായി ഇറാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. പാശ്ചാത്യ ഉപരോധങ്ങളിൽ വലയുന്ന ഇറാന് ചൈനയുമായുള്ള ഇടപാടുകൾ വലിയ ആശ്വാസമാണ്. ഇറാനിൽനിന്ന് കുറഞ്ഞവിലയിൽ എണ്ണ ലഭിക്കുമെന്നതാണ് ചൈനയ്ക്കുള്ള നേട്ടം. 2025ൽ ഇറാൻ കടൽവഴി വിറ്റ എണ്ണയിൽ 80 ശതമാനത്തിലധികവും വാങ്ങിയത് ചൈനയായിരുന്നു.
പക്ഷേ, യുഎസും ഇസ്രയേലും ഇറാനോടുള്ള യുദ്ധം അവസാനിപ്പിച്ചാലേ പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കപ്പെടൂ എന്ന് ഇറാൻ ചൈനയ്ക്കു മറുപടി നല്കിയതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.
Tags : Houthi Yemen Saudi China Gulf War Iran