സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്‍റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്‍റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.
ബാബ് അൽ മൻഡെപിന്‍റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്‍റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.
ബാബ് അൽ മന്‌ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.