റിയാദ്: സൗദിക്കെതിരായ ഹൂതി ആക്രമണത്തോടെ ചെങ്കടലിൽ കപ്പൽ ഗതാഗതം നാമമാത്രമായി.
ഇറാന്റെ പിന്തുണയോടെ യെമൻ നിയന്ത്രിക്കുന്ന ഹൂതികൾ കഴിഞ്ഞയാഴ്ച സൗദിക്കെ തിരേ നാവിക ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. സൗദിയുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടു.
സൗദി എണ്ണക്കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ആക്രമണത്തിനിരയായി. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപിലൂടെ ഞായറാഴ്ച 11 കപ്പലുകൾ മാത്രമാണു കടന്നുപോയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിൽ ഏഴു കപ്പലുകൾ എണ്ണടാങ്കറുകളായിരുന്നു. റഷ്യയുമായും ചൈനയുമായും ബന്ധമുള്ള കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു.
സൗദിയുടെ മറുവശത്ത് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്. അമേരിക്ക ഇറാനെ ആക്രമിക്കുന്നത് താത്കാലികമായി നിർത്തിവച്ചെങ്കിലും ഹോർമുസിലൂടെ പോകുന്ന കപ്പലുകളുടെ എണ്ണം വർധിച്ചിട്ടില്ല.
ശനി, ഞായർ ദിവസങ്ങളിലായി പത്തു കപ്പലുകളാണു കടന്നുപോയത്. ഇതിൽ മൂന്നെണ്ണം ഇറാനുമായി ബന്ധമുള്ള എണ്ണടാങ്കറുകളായിരുന്നു.