ട്രംപും മുഹമ്മദ് ബിൻ സൽമാനും (ഫയൽ ചിത്രം).
റിയാദ്: യെമനിലെ ഹൂതി വിമതരെ നേരിടാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനോട് സഹായം ചോദിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. എന്നാൽ ട്രംപ് സഹായിക്കാൻ തയാറായില്ല. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്‍റെ പിന്തുണയുള്ള ഹൂതികൾ യെമൻ തീരത്ത് മുന്നേറ്റം തുടർന്ന വ്യാഴാഴ്ച മുഹമ്മദ് ബിൻ സൽമാൻ രണ്ടു തവണ ട്രംപിനെ ഫോണിൽ വിളിച്ചുവത്രേ. ഹൂതികൾക്കെതിരേ അമേരിക്ക ആക്രമണം നടത്തണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചു.
ഹൂതികൾക്കെതിരേ ഇപ്പോൾ നേരിട്ടു സൈനിക നടപടിക്ക് അമേരിക്കയ്ക്കു താത്പര്യമില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽത്തീരത്തെ പുതിയ സംഭവവികാസങ്ങൾ ട്രംപ് ഭരണകൂടത്തെ ഉത്കണ്ഠയിലാക്കുന്നുണ്ട്. സൗദിക്കു സഹായം നല്കാൻ അമേരിക്ക തയാറാണെങ്കിലും ഹൂതികളെ നേരിട്ട് ആക്രമിക്കാൻ മടിയാണ്.
അമേരിക്കൻ സേനയിലെ പശ്ചിമേഷ്യാ പ്രദേശത്തിന്‍റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്‍റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദിയിലെത്തി ഉന്നത വൃത്തങ്ങളുമായി ചർച്ച നടത്തി.
ഇറാനെതിരായ സൈനിക നടപടിക്കും ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷയ്ക്കുമാണ് അമേരിക്ക ഇപ്പോൾ മുൻഗണന നല്കുന്നതെന്ന് യുഎസ് വൃത്തങ്ങൾ സൗദി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
Tags : Houthi Yemen Trump Saudi Mohammed bin Salman