International
റിയാദ്: സൗദി അറേബ്യയിലെ അരാംകോ എണ്ണശുദ്ധീകരണശാല അടച്ചു. റാസ് തനുര റിഫൈനറിക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടിയത്.
സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കപ്പലുകൾ ഇതുവഴി പോകുന്നില്ല.
NRI
മക്ക: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സൗദിവെസ്റ്റ് നാഷണൽ "പ്രവാസി സാഹിത്യോത്സവ്' വെള്ളിയാഴ്ച മക്കയിൽ അരങ്ങേറുന്നു. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ തുടങ്ങിയ വൻകരകളിലെ 26-ഓളം രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവുകൾ നടക്കുന്നുണ്ട്.
ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി, യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരയ്ക്കുന്നത്. സൗദി വെസ്റ്റിലെ ജിസാൻ, അസീർ, അൽബഹ, തായിഫ്, മക്ക, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മദീന, റാബിഖ്, യാമ്പു, തബൂക്ക് തുടങ്ങി 11 സോണുകളിൽ നിന്നായി 300 പ്രതിഭകളും വിവിധ സോണുകളിലെ ക്യാമ്പസ് തല മത്സര വിജയികളും അതത് സോണുകളെ പ്രതിനിധീകരിച്ചു മത്സരരംഗത്തുണ്ടാകും.
പാരമ്പര്യ കലകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിക്കുന്ന വേദിയാണ് സാഹിത്യോത്സവിന്റേത്. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റർ ടു ദി എഡിറ്റർ, പ്രബന്ധ രചന എന്നിവയും സർഗാത്മകതയുടെ പുതിയ തലങ്ങൾ തേടുന്ന സോഷ്യൽ ട്വീറ്റ്, അറബിക് കാലിഗ്രാഫി, കൊളാഷ്, സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 80 ഇനങ്ങൾ മത്സരങ്ങളുടെ മാറ്റുകൂട്ടും.
ജൂണിയർ, സെക്കന്ററി, സീനിയർ, ജനറൽ തുടങ്ങിയ 14 കാറ്റഗറികളിലായി 12 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടക്കുക. സാഹിത്യോത്സവിന്റെ ഭാഗമായി വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം നടക്കും.
സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ് സംസാരിക്കും. സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന "സ്നേഹോത്സഹവും' പ്രവാസത്തിന്റെ ജോലിത്തിരക്കുകൾക്കിടയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാവാൻ കഴിയാത്തവർക്കായി "കലോത്സാഹവും' സ്ത്രീകൾക്ക് തങ്ങളുടെ സർഗാത്മക കഴിവുകൾ പങ്കുവയ്ക്കാനായി "ഒരിടത്ത്' എന്ന സാഹിത്യ സംഗമവും സാഹിത്യോത്സവിന്റെ ഭാഗമായി നടന്നു.
സാഹിത്യോത്സവിന്റെ നഗരിയിൽ പ്രത്യേകം സജമാക്കിയ സാംസ്കാരിക കോർണറിൽ സാഹിത്യ സംസാരങ്ങൾ നടക്കും. പ്രശസ്ത എഴുത്തുകാരായ മുഹമ്മദലി പുത്തൂർ, ലുക്മാൻ വിളത്തൂർ, ജാബിറലി പത്തനാപുരം തുടങ്ങിയവർ സംസാരിക്കും.
ഷാഫി ബഖവി (സംഘാടക സമിതി ചെയർമാൻ), ജമാൽ കക്കാട് (സംഘാടക സമിതി എക്സിക്യൂട്ടീവ് കൺവീനർ), മൻസൂർ ചുണ്ടമ്പറ്റ (സെക്രട്ടറി - ആർഎസ്സി ഗ്ലോബൽ), ഉമൈർ വയനാട് (ജനറൽ സെക്രട്ടറി - ആർഎസ്സി സൗദി വെസ്റ്റ് നാഷണൽ), ഷബീറലി തങ്ങൾ (സെക്രട്ടറി - ആർഎസ്സി സൗദി വെസ്റ്റ് നാഷണൽ), റഫീഖ് കൂട്ടായി (സെക്രട്ടറി - ആർഎസ്സി സൗദി വെസ്റ്റ് നാഷണൽ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
International
ന്യൂഡൽഹി: ഇന്ത്യക്കാരുൾപ്പടെ മരിച്ച മദീന അപകടത്തിൽ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിക്കും.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. സഘം സൗദിയിൽ ബുധനാഴ്ചയെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
"മൃതദേഹങ്ങൾ തിരിച്ചറിയൽ വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട്. ഈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് വാഹനം മിനിറ്റുകൾക്കുള്ളിൽ പൂർണമായി തകർന്നു. 45പേരാണ് അപകടത്തിൽ മരിച്ചത്.
International
റിയാദ്: സൗദി അറേബ്യയുടെ കിഴക്കന് പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന് ഗൾഫ് കടലില് ഭൂചലനം രേഖപ്പെടുത്തി.
ഞായർ 12. 27ന് ശേഷം ഖഫ്ജിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്കുകിഴക്കായി അറേബ്യൻ ഗൾഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
റിക്ടർ സ്കെയിലിൽ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തിയത്.
International
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ ഇദ്ദേഹം കോമയിൽ കിടന്നത്.
2005ൽ യുകെയിലെ സൈനിക കോളജിൽ പഠിക്കവെയുണ്ടായ കാറപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്നാണ് അദ്ദേഹം കോമയിലായത്. അപകടം നടക്കുന്പോൾ അദ്ദേഹത്തിന് 15 വയസായിരുന്നു. അപകടത്തിനുശേഷം ഒരിക്കൽപ്പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടത്.
റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്. ട്യൂബ് വഴിയാണു ഭക്ഷണം നൽകിവന്നിരുന്നത്. 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.
പിതൃസ്നേഹത്തിന്റെ ആഴം:
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻരക്ഷാ സംവിധാനങ്ങൾ മാറ്റി മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാ ചികിത്സയും നൽകി ദൈവം വിളിക്കുമ്പോൾ മകൻ പോകട്ടെയെന്നു നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹപരിചരണത്താൽ രാജകുമാരൻ എപ്പോഴും സുന്ദരനായാണു കാണപ്പെട്ടത്.
20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്ഥനയും തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്.
കോടീശ്വരനായ ഖാലിദ് ബിൻ തലാൽ അൽ സഈദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മൂത്ത മകനാണ് അൽ വലീദ്. ലോകത്തു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. ഇതിനായി അമേരിക്കയിൽനിന്നും സ്പെയിനിൽനിന്നുമൊക്കെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ചു. പ്രാർഥനകളും പിന്തുണയുമായി നിരവധി സന്ദർശകരാണ് റിയാദിലെ ആശുപത്രിയിൽ അൽവലീദ് രാജകുമാരനെ സന്ദർശിച്ചിരുന്നത്.
രാജകുമാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കു വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിനു സ്ഥിരീകരണമുണ്ടായിരുന്നില്ല. എല്ലാ ദിവസവും മകനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്ന പിതാവ് ഖാലിദ് ബിൻ തലാൽ, മകന്റെ വിവിധ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. മകൻ മരിച്ച വിവരം അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറംലോകത്തെ അറിയിച്ചതും.