മൂന്നര പതിറ്റാണ്ടിനുശേഷം കടം വീട്ടാനെത്തിയ ഇസ്മായിലും സുഹൃത്ത് ലാച്ചന്നയും.
തെലങ്കാന: പലായനം ചെയ്ത സൗഹൃദത്തെ തേടി 35 വർഷത്തിന് ശേഷം ഒരു മലയാളി നടത്തിയ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 1991-ൽ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തായ എഡ്ല ലാച്ചന്നയിൽ നിന്ന് കടം വാങ്ങിയ 120 സൗദി റിയാൽ (അന്ന് ഏകദേശം 1000 രൂപ) തിരികെ നൽകാനായിരുന്നു ഇസ്മായിൽ എന്ന പ്രവാസി മലയാളി തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ ധർമപുരിയിലേക്ക് യാത്ര തിരിച്ചത്.
സൗദിയിലെ അബ്കായിക്കിൽ ഒരുമിച്ച് താമസിച്ചിരുന്നവരാണ് ഇസ്മായിലും തെലങ്കാന സ്വദേശിയായ ലാച്ചന്നയും. അക്കാലത്ത് ഇസ്മായിൽ ലാച്ചന്നയിൽ നിന്ന് 120 റിയാൽ കടം വാങ്ങിയിരുന്നു. എന്നാൽ പിന്നീട് ലാച്ചന്ന നാട്ടിലേക്ക് മടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞു. ഫോൺ നമ്പറോ വിലാസമോ ഇല്ലാതിരുന്നിട്ടും ആ പഴയ വാക്ക് പാലിക്കാൻ ഇസ്മായിൽ തീരുമാനിക്കുകയായിരുന്നു.
ലാച്ചന്ന ധർമപുരി സ്വദേശിയാണെന്ന ഓർമ മാത്രമായിരുന്നു ഇസ്മായിലിന്റെ കൈവശമുണ്ടായിരുന്നത്. ഈ ചെറിയ സൂചന വച്ച് ഓൺലൈൻ തെരച്ചിൽ നടത്തിയും നാട്ടുകാരോട് ചോദിച്ചറിഞ്ഞും ഒടുവിൽ അദ്ദേഹം ലാച്ചന്നയുടെ വസതി കണ്ടെത്തി. ഇസ്മായിൽ ലാച്ചന്നയുടെ കുടുംബത്തെ കണ്ട് താൻ കടം വാങ്ങിയ തുകയായ 25,000 രൂപ കൈമാറി. അപ്പോൾ ഗൾഫിലായിരുന്ന ലാച്ചന്നയുമായി അദ്ദേഹം വാട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിച്ചു.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഇസ്മായിൽ കാണിച്ച സത്യസന്ധത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ലാച്ചന്ന പറഞ്ഞു. പണം തിരികെ ലഭിച്ചതിലുപരി ഇസ്മായിലിന്റെ നിഷ്കളങ്കമായ സൗഹൃദവും സത്യസന്ധതയുമാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags : Saudi Friends Debt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash