ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉസ്ബെക്കിസ്ഥാനിൽ നടന്ന സംഭവത്തിൽ നിർബന്ധിത മതംമാറ്റ ശ്രമങ്ങളുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ശക്തമായ ഏകോപനമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന കർശന നിർദ്ദേശവും കമ്മീഷൻ നൽകി.
അതേസമയം സാവരിയ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി ആരോപിച്ചു.
Tags : SavariyaMurderCase CaseRegister Uzbekistan Report Dgp