Kerala
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് രണ്ടു വർഷം മുന്‍പ് നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിലെ പാകപ്പിഴകൾ സംബന്ധിച്ച് വിലയിരുത്തലുകൾ നടത്താനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി ഒരുമാസത്തിനുള്ളിൽ കരട് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് സമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത്. സമിതിയുടെ പ്രഥമ യോഗം ഈ മാസം 10ന് നടക്കും.
പോരായ്മകളുടെ കൂന്പാരമായി നാലുവർഷ ബിരുദകോഴ്സുകൾ നടക്കുന്നതിനിടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോഴ്സ് നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്ത് ഒരു ഏകീകൃത സ്വഭാവമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിവിധ സർവകലാശാലകളുടെ പ്രതിനിധികളുമായും കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായും വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സമിതി കൂടിക്കാഴ്ചകൾ നടത്തും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കരട് റിപ്പോർട്ട് തയാറാക്കുക.
ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയതിനാൽ വിദ്യാർഥികളും അധ്യാപകരും ഏറെ പ്രതിസന്ധിയാണ് നേരിടുന്നത്. കെ റീപ്പ് എന്ന സോഫ്റ്റ്വേറിലൂടെ ഉടലെടുത്ത പ്രശ്നങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര നോളജ് കോർപറേഷനാണ് കെ റീപ്പ് തയാറാക്കിയത്. കെ റീപ്പ് പ്രതിസന്ധിയെ തുടർന്ന് കേരള സർവകലാശാലയിൽ പരീക്ഷകൾ പലതും നീട്ടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. മാർക്കുകൾ എൻട്രി ചെയ്യാൻ കഴിയാതെ വന്നു. കൂടാതെ പ്രതിദിനം ആയിരക്കണക്കിനു പരാതികളായിരുന്നു സോഫ്റ്റ്വേർ സംബന്ധിച്ച് ഉണ്ടായത്.
കെ റീപ്പ് സോഫ്റ്റ്വേർ ആദ്യം നടപ്പിലാക്കിത് കണ്ണൂർ യൂണിവേഴ്സിറ്റിയിലായിരുന്നു. തുടർന്ന് കേരളാ സർവകലാശാലയിലും നടപ്പിലാക്കി. രണ്ടു സർവകലാശാലകളിലും അതിരൂക്ഷമായ പ്രതിസന്ധിയാണ് സോഫ്റ്റ്വേർ അനുബന്ധമായി ഉണ്ടായത്. 2024ൽ ചേർന്ന ആദ്യ നാലുവർഷ ബിരുദ കോഴ്സിലെ ആദ്യ സെമസ്റ്ററിലെ പോലും സപ്ലിമെന്ററി പരീക്ഷകൾ പലതും നടത്താൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയും പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
നാലുവർഷ ബിരുദ കോഴ്സ് സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകൾ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്വൈയുജിപി) വിലയിരുത്താൻ പ്രഫ. ഗ്ലാഡ്സ്റ്റണ് രാജിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്.
പാഠ്യ പദ്ധതി നടപ്പിലാക്കുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമേ സിലബസ് പരിഷ്കരണം, ചോദ്യബാങ്ക് തയാറാക്കൽ, മൂല്യനിർണയ സംവിധാനം എന്നിവയും ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി പഠിച്ച് ആവശ്യമായ പരിഹാര നിർദേശങ്ങൾ ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും പിന്നീട് വിശദമായ റിപ്പോർട്ടും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് സമർപ്പിക്കും.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍ സാവകാശം ആവശ്യപ്പെട്ട് പോലീസ്. ഇതോടെ കേസ് 27-ാം തീയതിയിലേക്ക് പരിഗണിക്കാന്‍ മാറ്റി. ഈ ആഴ്ച തന്നെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് കടവന്ത്ര പോലീസ്.
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആര്‍ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബയുടെ ഹര്‍ജി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ടിനി ടോമിന്റെയും ശ്വേത മേനോന്റെയും അന്‍സിബ മതം മാറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളുറുടെ മൊഴി പോലീസ് എടുത്തിരുന്നു.
നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെ അധിക്ഷേപിക്കുന്നതും ജിഹാദി എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണ് എന്നുമായിരുന്നു അന്‍സിബ പറഞ്ഞത്. എന്നാല്‍ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ശ്വേത മേനാന്റെ മൊഴി.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റിന്റെ പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു പുറമെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ.
• വ്യവസായ, ഐടി, ഫ്യൂച്ചർ ടെക്നോളജി ആൻഡ് എഐ വകുപ്പിന് 100 കോടി രൂപ വകയിരുത്തും.
• അരൂരിൽ കെ.ആർ. ഗൗരിയമ്മ സ്മാരകം പണിയാൻ ഒരു കോടി രൂപ
• ശാസ്താംകോട്ട താലൂക്ക് ആശുപത്രി ആധുനികവത്കരിക്കാൻ അഞ്ചു കോടി രൂപ
• തിക്കോടി മൂടാടി പഞ്ചായത്തിലെ കോടിക്കൽ മിനി ഫിഷിംഗ് ഹാർബർ നിർമാണത്തിന് 7.5 കോടി രൂപ
• മാവൂർ പഞ്ചായത്തിലെ കുറ്റിക്കടവ് പാലത്തിന് 10 കോടി രൂപ
• പണ്ഡിറ്റ് കറുപ്പൻ സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കാൻ 50 ലക്ഷം
• അമ്പൂരി പഞ്ചായത്ത് കെട്ടിടം പണിയാൻ ഒരു കോടി രൂപ
• തിരൂർ കാൻസർ ആശുപത്രിക്ക് ഉപകരണം വാങ്ങാൻ മൂന്നു കോടി രൂപ
• നീർക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിന് അഞ്ചു കോടി രൂപ
• കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ സ്റ്റേഡിയം നിർമാണം അഞ്ചു കോടി രൂപ
• ഷിറിയ റെയിൽവേ അടിപ്പാത നിർമാണത്തിനായി മൂന്നു കോടി രൂപ
• കറുകച്ചാൽ ഫയർ സ്റ്റേഷൻ നിർമാണത്തിന് ഒരു കോടി രൂപ
• വെള്ളയിൽ ഫിഷിംഗ് ഹാർബർ നവീകരണത്തിന് രണ്ടു കോടി രൂപ
• കോവളം നിയോജകമണ്ഡലത്തിൽ സ്ഥലം വാങ്ങി സ്റ്റേഡിയം നിർമിക്കാൻ 20 കോടി രൂപ
• കക്കോടി പോലീസ് സ്റ്റേഷൻ രണ്ടു കോടി രൂപ
• കുരുവട്ടൂർ എഫ്എച്ച്സിയെ സിഎച്ച്സി ആയി ഉയർത്താൻ 1.5 കോടി രൂപ
• കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാഞ്ഞിരം മുതൽ ആനമൂളി വരെയുള്ള റോഡിന് ഒരു കോടി
• നീലിപ്പാറ മണിയൻ കിണർ റോഡ് നവീകരണത്തിന് രണ്ടു കോടി
• പുഞ്ചിരിപ്പാടം റോഡ് അഭിവൃദ്ധിപ്പെടുത്താലും സൗന്ദര്യവത്കരണത്തിനായി ഒരു കോടി രൂപ
• വളാഞ്ചേരി ഫയർ സ്റ്റേഷന് അഞ്ചു കോടി രൂപ
• പുത്തൂർ ചെന്നക്കൽ ബൈപാസ് മൂന്നാം ഘട്ടം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അഞ്ചു കോടി രൂപ
• ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ കൂടൽമാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, അങ്കമാലി മണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം എന്നിവ ഉൾപ്പെടെ നാലമ്പല തീർഥാടന പാക്കേജിനായി 10 കോടി രൂപ
• കടുത്തുരുത്തി വലിയ തോടുകളുടെയും വിവിധ ജലാശയങ്ങളുടെയും പുനരുജ്ജീവനും വെള്ളപ്പൊക്ക നിയന്ത്രണവും ജലസേചന ടൂറിസം അടിസ്ഥാന സൗകര്യ വികസനവും 10 കോടി രൂപ
• കടുത്തുരുത്തി പഞ്ചായത്തിൽ ജലസേചന വകുപ്പിന് വേണ്ടിയുള്ള പുതിയ കെട്ടിട നിർമാണവും അനുബന്ധ വികസന പ്രവർത്തനങ്ങളും നടത്താൻ രണ്ടു കോടി
• പുനലൂർ റവന്യു ടവറിന് ഒരു കോടി രൂപ
• ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിർമാണത്തിന് രണ്ടു കോടി രൂപ
• കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അഞ്ചു കോടി രൂപ
• മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിൽ എൽബിഎസ് ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന് അഞ്ചു കോടി രൂപ
• പാലാ -എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ നിർമാണ് പഠനത്തിനായി ഒരു കോടി രൂപ
• റിവർവ്യൂ റോഡ് വന്നുനിൽക്കുന്ന സാന്തോം കോംപ്ലക്സ് മുതൽ വൈക്കം റോഡ് ആർവി ജംഗ്ഷൻ ക്രോസ് ചെയ്തു ഫ്ളൈ ഓവറിനായി 10 ലക്ഷം
• പാലായിലെ പൂർത്തിയാകാത്ത ബൈപാസ് റോഡിനു റിവർവ്യൂം റോഡിനും ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി അഞ്ചു കോടി രൂപ
• വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ലി വികസനത്തിന് മൂന്നു കോടി രൂപ
• പിറവത്ത് ടി.എം. ജേക്കബ് സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ
• ആലുവ നാഷണൽ ഹൈവേ പുളിഞ്ചോടുമുതൽ മംഗലപ്പുഴ പാലം വരെ ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിനായി എൻഎടിപിഎസിയെ കൊണ്ട് സാധ്യത പഠനം നടത്തി വിശദമായ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് 30 ലക്ഷം രൂപ
• എക്സൈസ് ഡിപ്പാർട്മെന്റിലെ ലഹരി വിരുദ്ധ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപ
• കായംകുളം ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നവീകരണത്തിന് നാലു കോടി രൂപ
• രാമന്തളി വടക്കുമ്പാട് മാപ്പിള യുപി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ
• പേരൂർക്കട ജില്ലാ മോഡൽ ഹോസ്പിറ്റലിന് ആറു കോടി രൂപ
• കന്യാകുളങ്ങര സിയോണ്‍ കുന്ന് റോഡിന് രണ്ടു കോടി രൂപ
• മല്ലപ്പള്ളി ഫയർ സ്റ്റേഷന് ഒരു കോടി രൂപ
• മുണ്ടക്കയം എഫ്എച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് ഒരു കോടി രൂപ
• കാഷ്യൂ വർക്കേഴ്സിന് ഗ്രാറ്റുവിറ്റിയായി 10 കോടി രൂപ അധികമായി അനുവദിച്ചു
• കരമന കളിയിക്കാവിള നാലുവരി പാത വികസനത്തിന് ആവശ്യമായ പണം അനുവദിക്കുന്നു.
Kerala
തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.
നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്ന കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതു സ്വാഗതാർഹമാണ്.
പരമാവധി സ്കൂളുകൾക്ക് എയ്ഡഡ് പദവി ലഭ്യമാക്കാൻ നിയമങ്ങളിൽ ഭേദഗതി വരുത്തണം. ഉപാധിരഹിത പട്ടയം സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകണം.
ബജറ്റിൽ പരാമർശിച്ച മിഷൻ സമുദ്ര പതിനായിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പടുമെന്നും അപു ജോണ്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉപസമിതി വിശദമായി പരിശോധിക്കും.
പദ്ധതി നടപ്പിലാക്കുമ്പോഴും സംസ്ഥാന സർക്കാരിന് സ്വന്തമായി പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്.
മുൻ സർക്കാർ ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നേരത്തെ പിടിച്ചുവെച്ചിരുന്ന ഫണ്ട് റിലീസ് ചെയ്തു തന്നത്. ധാരണാപത്രത്തിൽ ഒപ്പിട്ട് നാലാമത്തെ ദിവസം തന്നെ സമഗ്ര ശിക്ഷാ കേരള ഫണ്ട് കേന്ദ്രം ലഭ്യമാക്കിയതായും ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചു.
കേന്ദ്ര പദ്ധതികളുടെ ഭാഗമാകുമ്പോഴും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും താൽപര്യങ്ങൾക്കും കോട്ടം തട്ടാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച വിവരവും റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. സീല്‍ഡ് കവറിലാണ് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരപാലക ശില്പ്പങ്ങളില് നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും എസ്ഐടി തേടും.
2025ല്‍ ദ്വാരപാലക ശില്പങ്ങള് ചെന്നൈയില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഇടക്കാല ഉത്തരവില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അറിയിച്ചിരുന്നു. ആ വിവരങ്ങളും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു വരികയാണ്.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവമായ നടപടികള്‍ ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്നു പ്രത്യാശിക്കുന്നതായി കെസിബിസി. ക്രൈസ്തവസമൂഹത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്നും മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസിയുടെ വര്‍ഷകാല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മറ്റു ഭാഗങ്ങൾ ചുവടെ:
പുതിയ സർക്കാരിൽ പ്രതീക്ഷ
ഉജ്ജ്വല വിജയത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് മന്ത്രിസഭയ്ക്ക് കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യനീക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പാവപ്പെട്ട ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സംസ്ഥാനത്ത് സുസ്ഥിര വികസനവും ഉറപ്പുവരുത്താനും പ്രതിസന്ധികളില്‍ കഴിയുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്കു കൈത്താങ്ങാകാനും ഈ സര്‍ക്കാരിനു കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള്ക്കുപൂർണ പിന്തുണ
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടൻതന്നെ, ലഹരിനിര്മാര്ജനത്തിനുള്ള പദ്ധതി ‘ഓപ്പറേഷന് തൂഫാന്’ പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതിക്കും തുടര്‍നീക്കങ്ങള്‍ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നു. കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂര്‍ണ സഹകരണം ലഹരിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സര്‍ക്കാരിന് ഉണ്ടാകും.
വയനാട്-വിലങ്ങാട് പുനരധിവാസം
കെസിബിസിയുടെ വയനാട്-വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 80 ഭവനനിര്‍മാണങ്ങള്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണ്. 180 ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. ഈ വലിയ പദ്ധതിക്ക് കരുത്തു പകര്‍ന്നവർക്ക് നന്ദി.
മുനമ്പത്ത് വാഗ്ദാനം പാലിക്കണം
മുനമ്പം ജനതയുടെ ഭൂസ്വത്തിനുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങളെ കെസിബിസി പിന്തുണയ്ക്കുന്നു. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആശുപത്രികളിലെ സമരങ്ങളും പ്രതിസന്ധികളും
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനനിരക്കിനേക്കാള് കൂടിയ വേതനം നല്കുന്ന കത്തോലിക്കാ ആശുപത്രികളില്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ്. സമരത്തിനു നേതൃത്വം നല്കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പളപരിഷ്കരണം ചികിത്സച്ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാകാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ നിലയ്ക്കാനും കാരണമാകും.
സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പളപരിഷ്കരണത്തിന്റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണം. അതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കണം.
കഴിഞ്ഞ നാളുകളില്‍ കണ്ടതുപോലെ ചില ആശുപത്രികള്‍ കേന്ദ്രീകരിച്ചു മിന്നല്‍ പണിമുടക്കുകള്‍ ഉണ്ടാകുകയും നൂറുകണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം വീണ്ടും ഉടലെടുക്കാതിരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം.
തീരദേശം, മത്സ്യത്തൊഴിലാളികള്‍
ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്കു ശാശ്വത പരിഹാരമുണ്ടാകണം. തീരശോഷണവും കടലാക്രമണവും വര്‍ധിക്കുന്നതിനനുസരിച്ച് ഇത്തരം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോമലബാര്‍, സീറോമലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര് പങ്കെടുത്തു. ലെയോ പതിനാലാമന്‍ മാർപാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒത്തുചേര്‍ന്ന മെത്രാന്മാര് സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അറിയിച്ചു.
മലയോരജനതയുടെ അതിജീവന പ്രതിസന്ധി പ്രധാനം
മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവശ്രദ്ധ അര്‍ഹിക്കുന്നതാണെന്ന് കെസിബിസി. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷികമേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കര്‍ഷകരും കൃഷിയും നേരിടുന്ന പ്രതിസന്ധികള്‍ ആഴത്തില്‍ പഠിച്ച് കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ഉതകുന്ന പദ്ധതികള്‍ തയാറാക്കാനും നടപ്പില്‍ വരുത്താനും പുതിയ സര്‍ക്കാരിനാകണം.
കാര്‍ഷികമേഖലകളില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗശല്യം, മലയോരമേഖലകളില്‍ അവശ്യനിര്മിതികള്ക്കുപോലും നിയമതടസങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ പ്രതിസന്ധികളില്‍ ഗൗരവപൂര്‍ണമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം.
പുതിയ വനംമന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. വന്യമൃഗ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ പക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരിക്കാനും വനംവകുപ്പ് തയാറാകണം. മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നല്‍കിക്കൊണ്ട് വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഉചിതമായ പരിഷ്കരണങ്ങള്‍ വരുത്തണം. വനം സംബന്ധമായി ജീവിതം വഴിമുട്ടിയിരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണനയ്ക്കെടുക്കണമെന്നും കെസിബിസി അഭ്യർഥിച്ചു.
Kerala
കല്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സിപിഎം നേതാക്കൾ തന്നെ നിയോഗിച്ച ഓഡിറ്റ് സംഘത്തിന്റെതാണ് കണ്ടെത്തൽ.
ബ്രഹ്മഗിരിയിൽ വലിയ ക്രമക്കേടുകളും കെടുകാര്യസ്ഥതയും നടന്നു. കോടികൾ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായി എന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു. ബ്രഹ്മഗിരിയിലെ ഇടപാടുകൾ പലതും സംശയാസ്പദമാണ് കൃത്യമായ രേഖകൾ പോലും ഇല്ലാതെ ഇടപാടുകൾ നടത്തി.
സർക്കാർ നൽകിയ ഫണ്ടുകൾ ഉപയോഗിച്ചതിലും കൃത്യതയില്ല നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്മഗിരിയിലെ ആളുകൾക്ക് തന്നെ വായ്പയായും അഡ്വാൻസായി നൽകിയെന്നും റിപ്പോര്‍ട്ടില്‍ പരാമർശം ഉണ്ട്.
ക്രമക്കേടുകൾ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഓഡിറ്റ് സംഘത്തെ നേതൃത്വം വിലക്കി. 2023ല്‍ സമർപ്പിച്ച റിപ്പോർട്ട് ബ്രഹ്മഗിരി നേതൃത്വം പുറത്തുവിട്ടിരുന്നില്ല.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്‍പി സ്കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന്‍ മറിഞ്ഞ് അധ്യാപകരുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര്‍ കാബിനില്‍ അനധികൃതമായി ഫ്ലാഷ് ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കഴിഞ്ഞ മാസം 17ന് വാല്‍പ്പാറയിലെ ഹെയര്‍പിന്‍ വളവിലാണ് വാന്‍ മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ മിന്നുന്ന ലൈറ്റുകള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്‍ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ലെന്ന് സിപിഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള തിരുത്തൽ പാർട്ടിയുടെ എല്ലാത്തലത്തിലും വേണമെന്നാണ് ആവശ്യം.
പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങളെ സമീപിച്ചുകൊണ്ടുളള പ്രതികരണങ്ങൾ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലായിരുന്നില്ല. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനം.
സംസ്ഥാന സമിതിയിൽ സിപിഐക്കെതിരെയും സിപിഎം രൂക്ഷ വിമർശനം ഉയർത്തി. പി.എം.ശ്രീ പദ്ധതിയിൽ അടക്കം സിപിഐ ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫിന് ശക്തിപകരുന്നതായെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് എമ്മിനും വിമർശനമുണ്ട്. കേരളാ കോൺഗ്രസ് എം മുന്നണി വിടാനൊരുങ്ങിയ നീക്കം ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ വി.ഡി. സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്കി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇടുക്കിയില്‍ സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ പ്രതികരിച്ചത്.
മറ്റിടങ്ങളില്‍ നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന്‍ പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.
National
ഗാന്ധിനഗർ: അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിന് സമീപം നടന്ന എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ പൗരന്മാരും അപകടത്തിൽപ്പെട്ടതിനാൽ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകൾ അന്വേഷണ റിപ്പോർട്ടിന്മേൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. "ഏതൊരു രാജ്യത്തിനും സംഘടനയ്ക്കും ഈ റിപ്പോർട്ടിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാം. അതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയും സുതാര്യവുമായാണ് അന്വേഷണം പുരോഗമിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
2025 ജൂൺ 12-നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ 171 ബോയിംഗ് 787-8 വിമാനം തകർന്നു വീണത്. വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കൽ കോളേജ് സമുച്ചയത്തിലേക്കാണ് വിമാനം തകർന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 241 പേരും നിലത്തുണ്ടായിരുന്ന 19 പേരും ഉൾപെടെ 260 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണയുടനെ തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. വിമാനാപകടത്തിന്റെ കൃത്യമായ കാരണം റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്
Kerala
കൊച്ചി: സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ 13 ശതമാനം വര്‍ധനയെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനറിപ്പോര്‍ട്ട്.
കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ലഭ്യതയാണിത്. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വര്‍ഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്.
മത്തിക്കുപുറമെ കിളിമീന്‍, കണവ, കൂന്തല്‍, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്‍ധനയുണ്ടായി. എന്നാല്‍ തിരിയാന്‍, ചെമ്മീന്‍, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാല്‍ അയില (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണു സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.
ശക്തമായ മഴയും ചരക്കുകപ്പല്‍ അപകടവും കാരണം മേയ്, ജൂണ്‍ മാസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മത്സ്യബന്ധന ദിവസത്തില്‍ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാര്‍ബറുകളില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്‍.
എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണു മത്തിപോലുള്ള ചെറിയ മീനുകള്‍ക്ക് ഗുണകരമായതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍നിന്നു പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യമാണെന്നാണ് സിഎംഎഫ്ആര്‍ഐയുടെ പഠനറിപ്പോര്‍ട്ടിലുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ രാജ്യത്തു മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്നാടാണ്. 6.85 ലക്ഷം ടണ്‍. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടു ശതമാനം വര്‍ധനയോടെ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. കേരളത്തിലേതു 6.24 ലക്ഷം ടണ്ണാണ്.
രാജ്യത്താകെ അയിലയാണ് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം (2.70 ലക്ഷം ടണ്‍). സമുദ്ര മത്സ്യോത്പാദനത്തില് കര്‍ണാടകയില്‍ 44 ശതമാനവും മഹാരാഷ്ട്രയില്‍ 18 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
സമുദ്രമത്സ്യ മേഖലയില്‍നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടായി. രാജ്യത്താകെ ലാന്‍ഡിംഗ് സെന്ററുകളില്‍ 69,254 കോടി രൂപയും (10.45 ശതമാനം വര്‍ധന) ചില്ലറ വിപണിയില്‍ 97,702 കോടി രൂപയും (8.43 ശതമാനം വര്‍ധന) വിറ്റുവരവുണ്ടായി.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സാമൂഹിക പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിലയിരുത്തുന്നതിനായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ എപ്പിസ്കോപ്പൽ മെംബറുമായ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാരിന്റെ മുമ്പിൽ ഉന്നയിച്ചതുമുതൽ റിപ്പോർട്ട് പുറത്തുവിടുന്നതിനായി സഭ നടത്തിയ നിരന്തരമായ ഇടപെടലുകളെ അദ്ദേഹം അനുസ്മരിച്ചു.
കമ്മീഷൻ റിപ്പോർട്ടിലെ പ്രതിപാദ്യവിഷയങ്ങൾ സമുദായാംഗങ്ങളിൽ ഏവരിലും എത്തിക്കാനുള്ള ഊർജിതശ്രമങ്ങൾ രൂപതകൾ നടത്തണമെന്ന് പഠനശിബിരത്തിൽ സമാപനസന്ദേശം നൽകിയ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർദേശിച്ചു. കമ്മീഷൻ റിപ്പോർട്ട് സഭകളുമായി ആലോചിച്ചു നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിലെ വിവിധ അധ്യായങ്ങളെ ആസ്പദമാക്കി വിദഗ്ധ സമിതി അംഗങ്ങളായ ഡോ. മേരി റജീന, ഡോ. സിജോ ജേക്കബ്, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവിധ രൂപതകളിലെ വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. വിൻസെന്റ് നെടുങ്ങാട്ട്, മോൺ. ജോസഫ് വെള്ളമറ്റം എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി ചർച്ചകൾ നയിച്ചു.
സീറോമലബാർ സഭാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കാർപ്പ് കോ-ഓർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ സീറോമലബാർ രൂപതകളിൽനിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും പഠനശിബിരത്തിൽ പങ്കെടുത്തു. കമ്മീഷൻ ശിപാർശകൾ സമയബന്ധിതമായി സഭകളുമായി ആലോചിച്ച് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: വോട്ടിനു പണം നൽകിയെന്ന ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരായ പരാതിയിൽ ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനു സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കൈമാറിയതായി കളക്ടർ അറിയിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ, പണം ലഭിച്ചുവെന്നാരോപണമുയർന്ന വയോധിക എന്നിവർ നൽകിയ മൊഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം കൈമാറിയെന്ന പരാതിയിൽ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം ഉൾപ്പടെയാണ് റിപ്പോർട്ട് കൈമാറിയത്.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കണ്ണാടി പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയപ്പോൾ ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവതി വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വം കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
പണം കൈമാറിയത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പണം നൽകിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ശോഭ സുരേന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം.
Kerala
ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് തേടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ബിജെപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നിതിന്റെ മരണത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്ക് പുറമെ കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും, ലതയെന്ന അധ്യാപികയ്ക്കും മരണത്തില്‍ പങ്കുണ്ടെന്ന് നിതിന്‍ പിതാവ് ആരോപിച്ചു.
അന്വേഷണത്തിൽ പോലീസ് വീഴ്ചവരുത്തിയെന്ന് ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് കെഎസ്യു - എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Kerala
പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരായ പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. അടൂർ പോലീസ് റേഷനിംഗ് ഇൻസ്പെക്ടറോടാണ് വിവരം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേരു ചേർത്തുവെന്നാണ് പരാതി.
എന്നാൽ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേയ്ക്ക് ജയിച്ചപ്പോൾ ഇതേ വിലാസത്തിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീനാദേവി കുറ്റപ്പെടുത്തി.
അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയനാണ് മത്സരിക്കാനായി ഇതേ അഡ്രസിൽ റേഷൻ കാർഡിൽ പേര് ചേർത്തതെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ കാലം മുതൽ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്. പരാതി നൽകിയവർ ബന്ധുക്കളാണ്. അവരുടെ സഹോദരി തന്റെ ഒപ്പമുണ്ട്. അവർ വസ്തുവിൽ അവകാശം എഴുതി തന്നു.
രാതിയുമായി പോയ സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളാണ്. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീനാദേവി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്.
കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞുവെന്നും 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
മന്ത്രിയുടെ വസതിയിലെത്തിയ പോലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിൽ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു..
Kerala
കൊച്ചി: അങ്കമാലിയില്‍ ബികോം വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്‍സന്റെ വാഹനപകടത്തില്‍ പ്രതി സിറിയക് പി. ജോര്‍ജിനെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുവെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്റെ കണ്ണുവെട്ടിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിയെ പിടികൂടാന്‍ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ അലംഭാവം കാണിച്ചുവെന്നും ജാസ്ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറല്‍ എസ്പി കെ. സുദര്‍ശന്റെ നിര്‍ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്.
ഫെബ്രുവരി 28ന് ആയിരുന്നു പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങിയ ജാസ്ലിയയെ സിറിയക് ഇടിച്ചു തെറിപ്പിച്ചത്. സംഭവം നടന്ന് ഏഴാം ദിവസമാണ് സിറിയക്കിനെ വാഗമണ്ണില്‍ നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ജാസ്ലിയയുടെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അങ്കമാലി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയിരുന്നു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവിരുദ്ധവും ക്രൈസ്തവ പ്രീണനപരവുമായ കാര്യങ്ങളാണു കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി വിശ്വഹിന്ദു പരിഷത്ത് നേരിടും.
ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാര്‍ശയനുസരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് അനുവദിക്കുന്നത് വലിയതോതില്‍ മതപരിവര്‍ത്തനത്തിനു വഴിതെളിക്കുമെന്നും ബജറംഗ് ലാല്‍ ബാഗ്ര ആരോപിച്ചു.
Kerala
കൊച്ചി: ചെറായിയിൽ 17 വയസുകാരനായ വിദ്യാർഥിയെ സഹപാഠികളായ നാലംഗ സംഘം മർദിച്ചതായി പരാതി. ചെറായി ഗുരുകുലം ട്യൂഷൻ സെന്ററിലാണ് സംഭവം.
ബുധനാഴ്ചയാണ് എടവനക്കാട് സ്വദേശിയായ വിഘ്നേഷിനെ ചെറായി യക്ഷിത്തറ ഭാഗത്തു വച്ച് സഹപാഠികൾ മർദിച്ചത്. വിഘ്നേഷിന്റെ മാതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
മുനമ്പം പോലീസ് റിപ്പോർട്ട് തയാറാക്കി എറണാകുളം ജുവനൈൽ കോടതിയിൽ സമർപ്പിച്ചു. മർദിച്ച നാലുപേരും പ്രായപൂർത്തി ആകാത്തവരായതിനാലാണ് ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകിയത്.
മർദിച്ച സംഘത്തിലെ ഒരാളുമായി കുറച്ച് ദിവസം മുമ്പ് പറവൂർ വച്ച് വിഘ്നേഷ് വഴക്കുണ്ടായിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം 'വയസായ' സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.
ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.
വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.
സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ.
തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.
District News
എടത്വ: ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷയുടെ പ്രതീകമായിരുന്ന ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉത്തരവാദിത്വപ്പെട്ടവരടെ അനാസ്ഥ മൂലം അവഗണനയുടെ പ്രതീകമായി അവശേഷിക്കുന്നെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം.
സാമൂഹിക സൂചികയില്‍ സംസ്ഥാനത്തെ ഏറെ മുന്നിലെത്തിക്കുന്നതില്‍ ഏറെ നിര്‍ണായകമായ സംഭാവനകള്‍ നല്കിയ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കനോ അതിലെ ശിപാര്‍ശകള്‍ സുതാര്യമായി നടപ്പാക്കാനോ മുന്നോട്ടുവരാത്ത ഭരണാധികാരികളുടെ നിഷ്ക്രിയ സമീപനത്തെ യോഗം അപലപിച്ചു.
ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനം എന്ന പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉയര്‍ത്തിക്കൊണ്ടു രാഷ്ട്രീയ ലക്ഷ്യം നേടുന്നതിന് ഭരണനേതൃത്വം നടത്തിയ ചുവടുവയ്പായി കമ്മീഷനെ നിയോഗിച്ച നടപടിയെ യോഗം വിലയിരുത്തി. കമ്മീഷന് റിപ്പോര്‍ട്ട് കാര്യത്തില്‍ പുറത്തുവരുന്ന ചുമതലപ്പെട്ടവരുടെ പ്രസ്താവനകള്‍ ഏറെ നിരാശാജനകമെന്നും കൂരിരുട്ടില്‍ കരിവീരനെ കണ്ടതുപോലെയുള്ള അവ്യക്തത ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നെന്നും യോഗം കുറ്റപ്പെടുത്തി.
സമുദായത്തെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ കരുവാക്കുന്ന നയസമീപനം ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഇത്തരം നടപടികളില്‍നിന്ന് പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കരുമാടി സെന്റ് നിക്കോളാസ് പള്ളിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഫൊറോന തല സമുദായ ശക്തീകരണ സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് മാത്യു, മീനു സോബി, കെ.ജെ. മാത്യു, പി.ജെ. ജോസഫ്, വി.ജെ. കുര്യന്, റോയി വര്‍ഗീസ്, റൂബി ജോസഫ്, റ്റി.എം. ലോനപ്പന് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനും സ്പോണ്സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഗോവർധന്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേയ്ക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഇത് കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണെന്നും റിപ്പാർട്ടിൽ പറയുന്നു.
പിടിക്കപ്പെടാതിരിക്കാൻ ബംഗളൂരുവിൽ വൻ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വാദിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ ഈ മാസം 12നകം തെരഞ്ഞെടുപ്പ് ചെലവുകണക്ക് ഓണ്‍ലൈനായി സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,573 വാർഡുകളിലായി ആകെ 75627 സ്ഥാനാർഥികളാണ് മത്സരിച്ചത്.
പത്രികാ സമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവുകണക്കാണ് നൽകേണ്ടത്. തെരഞ്ഞെടുപ്പ് ചെലവുകണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് നേരിട്ടും നൽകാം. നിശ്ചിത ഫോറത്തിൽ നൽകുന്ന ചെലവുകണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം.
മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവുകണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർഥികളുടെ പരാതികളെത്തുടർന്നാണ് ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമ്മീഷണർ അറിയിച്ചു.
https://www.sec.kerala.gov.in/login എന്ന ലിങ്കിൽ കാൻഡിഡേറ്റ് രജിസ്ട്രേഷനിൽ ലോഗിൻ ചെയ്ത് വേണം ഓണ്‍ലൈനായി കണക്ക് സമർപ്പിക്കാൻ.
മാർഗനിർദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കിൽ ലഭിക്കും.
Kerala
പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂർ സ്വർണപിരിവിൽ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിൽ വച്ച് പ്രസവിക്കുകയായിരുന്നു.
പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി.
ജില്ലാ മെഡിക്കൽ ഓഫീസർ, ഐസിഡിഎസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ഇത്തവണ മാർച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാൽ ആറുമാസമായപ്പോൾ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക.
ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വിദഗ്ധനും അന്വേഷണ സംഘത്തിൽ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.
ഞായറാഴ്ചയാണ് 26 കാരിയായ കരിയ്ക്കകം സ്വദേശി ശിവപ്രിയ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി.
തുടർച്ചയായ ചികിത്സ പിഴവ് ആരോപണങ്ങളിൽ കടുത്ത നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്,വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള അന്വേഷണത്തിലേക്ക് കടക്കുന്നത്. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തിൽ, അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നൽകിയിരുന്നു. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം വേണുവിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്ന നിർദേശം റിപ്പോർട്ടിലുണ്ട്. ഇതിനായി വേണുവിന്റെ ഭാര്യ സിന്ധുവിൽ നിന്ന് വിവരങ്ങൾ തേടും.
അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പഠിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നാണ് ഡിഎംഇയുടെ നിലപാട്. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും ആരോഗ്യ മന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറുക.