കെ. സുരേന്ദ്രൻ
കോഴിക്കോട്: എക്സാലോജിക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക് അഴിമതി കേസിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി സംസ്ഥാന പൊലിസ് മേധാവിക്ക് കത്തയച്ചിട്ടും സർക്കാർ അത് ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇഡി കേസന്വേഷണ വിവരങ്ങൾ പൊലിസിന് കൈമാറിയിട്ടും സർക്കാർ ബോധപൂർവം വൈകിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഹവാലയും അഴിമതിയും മാത്രമല്ല, അധികാര ദുർവിനിയോഗവും ഇതിൽ നടന്നിട്ടുണ്ട്. പൊതുപ്രവർത്തകർ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വീണാ വിജയന്‍റെ കമ്പനിയുടെ സേവനമല്ല, മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നതെന്നും സിഎംആർഎൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്നും സതീശനും അഞ്ച് വർഷമായി ഇതേ ചോദ്യമാണ് ഉന്നയിച്ചതെന്നും എന്നാൽ ഇപ്പോൾ ഇവരൊന്നും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണം മുന്നോട്ടുപോയാൽ യുഡിഎഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സതീശൻ പറയുന്നത് ഒന്നാണെങ്കിലും പ്രവർത്തിക്കുന്നത് മറ്റൊന്നാണെന്നും പിണറായി വിജയന് പിന്തുണയുമായി വൈകാതെ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Tags : Exalogic Case KSurendran UDF LDF Deepika DeepikaNewspaper BreakingNews NewsUpdate