National
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. സൈബർ ഭീകരാക്രമണ കേസിലാണ് റെയ്ഡ്.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 54 കേന്ദ്ര സർക്കാർ വെബ്സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി.
ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം നടന്ന സൈബർ ആക്രമണങ്ങളിലെ കേസാണിത്. കേസിൽ മുൻപ് രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഹാക്കിങ്ങിന് സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പരിശോധനയുടെ ഭാഗമായി മൂന്ന് ലാപ്ടോപ്പുകളും അഞ്ച് മൊബൈൽ ഫോണുകളും എൻഐഎ പിടിച്ചെടുത്തു. കൂടാതെ പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൈബര്‍ ആക്രമണം 54 വെബ്സൈറ്റുകള്‍ക്കു നേരേ
ഓപ്പറേഷന് സിന്ദൂര്‍ സമയത്ത് നിര്‍ണായകമായ കംപ്യൂട്ടര്‍ സംവിധാനങ്ങളെയും സുപ്രധാന വിവരങ്ങളെയും ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 54 വെബ്സൈറ്റുകളിലേക്ക് അത്യാധുനിക രീതിയിലുള്ള ആക്രമണങ്ങള്‍ നടത്തിയെന്നാണ് ആരോപണം.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തിലേക്ക് 2025 മേയ് ഏഴിന് ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന് സിന്ദൂര്‍. ജമ്മുകാഷ്മീരിലെ പഹല്‍ഗാമില്‍ 2025 ഏപ്രില്‍ 22ന് നടന്ന ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരവാദ സംഘടനകളുടെ ഒളിത്താവളങ്ങള്ക്കുനേരേയായിരുന്നു ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
Kerala
കാസർഗോഡ്: ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ഡിഎഫ്ഒയ്ക്കെതിരെ പരാതി. സംഭവത്തിൽ കാസർഗോഡ് ഡിഎഫ്ഒ ജോസ് മാത്യൂവിനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.
ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്ന് കാസർഗോട്ടേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി.
അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന പീഡനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണ് ഇഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ലേക്കർ ഇന്ത്യ കടലാസ് കമ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്നും എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നും പാർട്ടിക്ക് എതിരായ വാർത്തകൾക്കായി മാത്രമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇഡിയും മാധ്യമങ്ങളും കരുതേണ്ടതില്ലെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് പാർട്ടി വളർന്നു വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിഎംഎൽഎ വകുപ്പുകൾ കൂടി കൈകാര്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് നൽകിയത് മുൻ കേന്ദ്രമന്ത്രി പി.ചിദംബരമാണെങ്കിലും, പിന്നീട് അതേ നിയമപ്രകാരം ചിദംബരത്തിന് പോലും അറസ്റ്റ് നേരിടേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അന്വേഷണം എന്ന പ്രക്രിയക്കപ്പുറം ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സമീപനമാണ് ഇഡിയുടേത്. രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ കേസുകളുള്ളത് അവർ നിലപാടുകളിൽ നിന്ന് മാറാൻ തയാറാകാത്തതുകൊണ്ടാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമപരമായ അന്വേഷണങ്ങളെ എതിർക്കുന്നില്ലെന്നും എന്നാൽ ഇഡിയുടെയും മാധ്യമങ്ങളുടെയും സമീപനം രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ചു.
കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സിപിഎം എതിർക്കുന്നത്. അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്തി ഇഡി വാർത്താക്കുറിപ്പുകൾ ഇറക്കുന്നത് അസാധാരണവും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയതുമാണ്. റെയ്ഡുകളിൽ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ചിലരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മകളുടെ വിവാഹം മുടക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയതായും ഹവാല ആരോപണങ്ങൾ ഇഡി പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലാവ്ലിൻ കേസിനെക്കുറിച്ചും കരുവന്നൂർ ബാങ്ക് വിഷയത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, ലാവ്ലിൻ എന്ന് പറഞ്ഞൊരു കേസ് നിലവിലില്ലെന്നും നാണക്കേട് കൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ പോലും പോകാൻ മടിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
കൊച്ചി: ലഹരി നല്കി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ച കേസില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അധ്യാപികയായ തൃശൂര്‍ സ്വദേശിനി. ഭര്‍ത്താവ് പാലക്കുഴ അമ്പലംകുന്ന് സ്വദേശി പ്രശാന്ത് പരമേശ്വരന് ലഹരിക്കടിമയെന്ന് അധ്യാപിക. മയക്കുമരുന്ന് ഇന്ജെക്ഷന് എടുക്കാറുണ്ടെന്നും അധ്യാപിക ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
കൂത്താട്ടുകളം എസ്എച്ച്ഒയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ കേസ് പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഷമീര്‍ എന്ന ലഹരിക്കേസ് പ്രതിയുമായി ഭര്‍ത്താവിന് വര്‍ഷങ്ങളായി ബന്ധമുണ്ട്.
കാക്കനാടുള്ള ഷെമീറിന്റെ ഫ്ലാറ്റിലേക്ക് ഇയാള്‍ സ്ഥിരമായി പോകാറുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ ചെക്ക് ചെയ്താല്‍ ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ല്‍സ് കിട്ടും. എന്നാല്‍ അതൊന്നും കൂത്താട്ടുകുളം പൊലിസ് ചെയ്തിട്ടില്ല.
ഇയാള്‍ എംഡിഎംഎ ഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില്‍ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
ഇവനെതിരെ താന്‍ ഇറങ്ങുമെന്ന് തോന്നിയപ്പോള്‍ തനിക്കെതിരെ തൂഫാനില്‍ കള്ളപ്പരാതി നല്കി. തന്റെ വീട്ടില്‍ ഡാന്‍സാഫ് സംഘമെത്തി വണ്ടി ചെക്ക് ചെയ്തിട്ട് പോയി. തന്നെ ഭയപ്പെടുത്താന്‍ ചെയ്തതാണ്. ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും തന്റെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച എഫ്ഐആര്‍ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അതും ചെയ്തിട്ടില്ല എന്ന് അധ്യാപിക പറഞ്ഞു.
അതേസമയം, പാലക്കുഴ അമ്പലംകുന്നിലെ പ്രശാന്തിന്റെ വീട്ടില്‍ രാത്രികളില്‍ കാറുകളും മറ്റ് വാഹനങ്ങളും എത്തുന്നതായി നാട്ടുകാരും പറഞ്ഞു. പ്രശാന്തിന്റെ വീട് അന്വേഷിച്ച് രാത്രികളില്‍ പലതവണ അയല്‍വാസികളുടെ വീടുകളിലേക്കും ആളുകള്‍ എത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധവുമായി സിപിഎം. പാർട്ടി മുഖപത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇത്തരം ഏത് നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്തും ആർജവവും സിപിഎമ്മിനുണ്ടെന്നും വ്യക്തമാക്കുന്നത്. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ മാസപ്പടി കേസിൽ പത്രക്കുറിപ്പ് ഇറക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അതു പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരേ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ പരിധികടന്ന് ഒരു രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകൾ നടക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു മുഖപ്രസംഗത്തിൽ പറയുന്നു. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്.
അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണ്. അന്വേഷണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപകരണമാക്കുന്നതിന്റെ ഭാഗമാണ്. ഇഡി കണ്ടെത്തൽ, അന്വേഷണത്തിൽ തെളിഞ്ഞു തുടങ്ങിയ തലക്കെട്ടുകൾ പലപ്പോഴും കോടതികൾ കണ്ടെത്തിയ വസ്തുതകളെന്ന മട്ടിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ചില സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിപിഎം നേതാക്കളെ മാത്രമല്ല പാർട്ടിയെത്തന്നെ പ്രതിചേർത്ത വിചിത്രസംഭവമുണ്ടായെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടിയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്. നിലവിൽ ഒരാൾക്കെതിരേ പറയുന്ന രണ്ടു കോടി കഴിച്ച് ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ? ബാങ്ക് വഴി വാങ്ങുകയും ആദായനികുതി അടയ്ക്കുകയും ചെയ്തത് സാന്പത്തിക തട്ടിപ്പാണെന്ന് ആരോപിക്കുന്നു.
സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന് ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
തൊടുപുഴ: ലഹരി ഉപയോഗം പുറത്തറിയിച്ചതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത കേസില്‍ ആരോപണ വിധേയരായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം പിറവം കല്ലുമാരിയില്‍ അക്ഷയ് സജു (18), അമ്പലവയല്‍ നെച്ചിക്കാട്ടുകുഴി ഗൗതം കൃഷ്ണ (18) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാക്കനാട് ബോര്‍സ്റ്റല്‍ സ്കൂളിലേക്ക് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കേസില്‍ പ്രധാന കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പോലീസ് കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലാക്കി. ഈ വിദ്യാര്‍ഥിയെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ഇന്നലെ വീണ്ടും ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഹാജരായപ്പോള്‍ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയായിരുന്നു.
കേസിന്റെ ഗൗരവവും കുറ്റാരോപിതന് നടത്തിയ ക്രൂരതയും പരിഗണിച്ചാണ് നടപടി. കൂടാതെ കുറ്റാരോപിതന്, പരിക്കേറ്റ വിദ്യാര്‍ഥിക്ക് ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി രൂപത്തിലുള്ള സന്ദേശവും അയച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് നടപടി. ഗൗതമിനും അക്ഷയ്ക്കുമെതിരെ ആദ്യഘട്ടത്തില്‍ പോലീസ് കേസെടുത്തിരുന്നില്ല.
എന്നാല്‍ ഇവരും അക്രമത്തില്‍ പങ്കാളികളാണെന്ന് പിന്നീട് ആരോപണം ഉയര്‍ന്നു. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. തങ്ങള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ അക്രമത്തില്‍ ഇവരും പങ്കാളികളാണെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
National
ന്യൂഡൽഹി: നൂറ്റിയഞ്ചാം വയസിൽ കൊലപാതകക്കേസിൽ ശിക്ഷായിളവ് നേടി പശ്ചിമബംഗാൾ സ്വദേശി രസിക് ചന്ദ്ര മൊണ്ടൽ നിയമപുസ്തകങ്ങളിലെ അപൂർവ അധ്യായങ്ങളിലൊന്നാകുന്നു. കേസ് അവസാനിക്കുക മാത്രമല്ല ജീവപര്യന്തം ശിക്ഷയിലെ അവശേഷിക്കുന്ന കാലാവധിയും മൊണ്ടലിന്റെ കാര്യത്തിൽ സുപ്രീംകോടതി എഴുതിത്തള്ളി.
പ്രായത്തിന്റെ ആനൂകൂല്യവും പ്രതിയുടെ ശാരിരീക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ജസ്റ്റീസ് വി. മോഹനയും അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം. ജീവപര്യന്തം പൂർത്തിയായിട്ടില്ലെങ്കിലും രസിക് ചന്ദ്രയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടെതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ മാൽഡയിൽ 1920 ലാണു രസിക് ചന്ദ്രയുടെ ജനനം. അറുപത്തിയെട്ടാം വയസിൽ, 1994ൽ കൊലക്കേസ് പ്രതിയായി. 2024 നവംബർ 29വരെ ജീവപര്യന്തം തടവുംകിട്ടി. പിന്നാലെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം നിയമയുദ്ധത്തിലൂടെ ജയിൽ മോചനമായി.
കൊലപാതകക്കേസിലെ ശിക്ഷ ചോദ്യംചെയ്ത് 2018 ലാണു രസിക് ചന്ദ്ര നിയമയുദ്ധം തുടങ്ങിയത്. ആദ്യം കൽക്കട്ട ഹൈക്കോടതിയെയും പിന്നാലെ സുപ്രീംകോടതിയെയും സമീപിച്ചുവെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനുശേഷം പ്രായാധിക്യം ചൂണ്ടിക്കാട്ടി 2020 ൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്പോൾ രസിക് ചന്ദ്രയ്ക്കു പ്രായം 99 വയസ്. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടിയശേഷം അന്തിമവിധിയിലെത്തുന്പോൾ പ്രതിയുടെ പ്രായം 105!.
District News
ആറന്മുള: വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ആറന്മുള ക്ഷേത്ര ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി നാലുപേര്‍ക്ക് ആറന്മുള വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് തരപ്പെടുത്തി നല്കാമെന്നറിയിച്ചു. ഇതിനായി 2000 രൂപ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു.
പണം അയച്ച ശേഷം വള്ളസദ്യ കഴിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. തുടര്‍ന്ന് ഇവര്‍ ആറന്മുള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സിഐ എം. ആര്. രാജേഷ് കുമാര്‍, എസ്എച്ച്ഒ ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ ഫോണ്‍ നമ്പര്‍, വിലാസം, ബാങ്ക് വിവരങ്ങള്‍ എന്നിവ ശേഖരിച്ചിട്ടുള്ളതായും ഉടന്‍തന്നെ പിടികൂടാന്‍ കഴിയുമെന്നും പോലീസ് അറിയിച്ചു.
Kerala
വടകര: വടകര എംഡിഎംഎ കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന രണ്ടു അധ്യാപികമാരെ വടകര എന്‍ഡിപിഎസ് കോടതി രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലിനു തിരികെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.
മൂന്ന്, നാല് പ്രതികളായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരെയാണു കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനായി പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് അപേക്ഷ നല്‍കിയതെങ്കിലും രണ്ടു ദിവസമാണു കോടതി അനുവദിച്ചത്.
കോടതിയില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ തങ്ങള്‍ക്ക് യാതൊന്നും പറയാനില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിച്ചത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായിരുന്നു കാവ്യയും നീഷ്മയും. രണ്ടാം പ്രതിയായ മരുതോങ്കര സ്വദേശിയായ അധ്യാപിക കീര്‍ത്തനയെ നേരത്തേ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു.
വടകര സ്വദേശി സഫ്വാന്, ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. കേസിലെ മുഖ്യ സൂത്രധാരനായ വയനാട് സ്വദേശിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എംഡിഎംഎ വില്പനയുടെ സാമ്പത്തിക ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധ്യാപികമാരെ അറസ്റ്റ് ചെയ്തത്. ഇടപാടുകാര്‍ പണം അയച്ചിരുന്നത് അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണ ആവശ്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കാത്തതില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റീസ് എ. ബദറുദീന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ചെറിയ കുഴപ്പമുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി ചുമതല നിര്‍വഹിക്കുന്നില്ലെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു.
ഡിജിപി ശ്രീജിത്ത് മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.
Kerala
പുല്‍പ്പള്ളി: വിജിലന്‍സ് വയനാട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി സിഐ ഓഫീസില്‍ എഎസ്ഐയായിരുന്ന അമ്പലവയല്‍ സ്വദേശി റെജി ജയിംസിനെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജി കെ. രാമകൃഷ്ണന് ശിക്ഷിച്ചത്.
2016ലാണ് കേസിന് ആസ്പദമായ സംഭവം. ഗൂഡല്ലൂര്‍ സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ബന്ധു പ്രതിയായി പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 30,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യഗഡുവായി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റുന്നതിനിടെയാണ് എഎസ്ഐ കുടുങ്ങിയത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. അനൂപ് ഹാജരായി.
Kerala
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനു വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ സംഘ തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം കുടി കുറ്റപത്രം തയാറാക്കല്‍ തുടങ്ങി.
2025ലെ സ്വര്‍ണ പൂശല്‍ കേസ് ഉള്‍പ്പെടെ ഒറ്റ കുറ്റപത്രം നല്‍കാനാണ് തീരുമാനം. 2019ലെ സ്വര്ണക്കൊള്ളയ്ക്കൊപ്പമാണ് 2025ലെ ഗൂഢാലോചന കേസിന്റെ അന്വേഷണവും പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പുതിയ കണ്ടെത്തലുകള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ ഉന്നതര്‍ പ്രതികളായേക്കുമെന്നാണ് സൂചന.
2025ലെ സ്വര്‍ണ പൂശല്‍ കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാര്‍ എന്നിവരെ ഒരു ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഗൂഢാലോചനയില്‍ പങ്കാളികളായവരെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍, മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ഫൊറന്‍സിക് പരിശോധനാഫലം, പ്രതികളുടെ ഫോണ്‍ രേഖകള്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ഹൈക്കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം വൈകുന്നതില്‍ നേരത്തെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എസ്പി ശശിധരന് തന്നെ നേരിട്ടെത്തി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും 2025ലെ സ്വര്‍ണ പൂശല്‍ കേസ് ഉള്‍പ്പെടെ ഉള്‍പ്പെടുത്താനാണ് കാലതമസം ഉണ്ടായതെന്നും അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കോടതി കുറ്റപത്രം നല്‍കുന്നത് നീട്ടി കൊടുത്തിട്ടുണ്ട്. അതേ സമയം, കുറ്റപത്രം തയാറാക്കല്‍ തുടങ്ങിയിട്ടും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനപ്പുറം ഹൈക്കോടതി തന്നെ സൂചിപ്പിച്ച ‘വന്‍ തോക്കുകള്‍’ ഉണ്ടെങ്കില്‍ അവരെ പിടികൂടാനോ രാജ്യാന്തര ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടുമില്ല. മാത്രമല്ല മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി ബന്ധമുള്ള എല്ലാവരിലേക്കും എസ്ഐടി അന്വേഷണം നടത്തുകയോ ചെയ്തില്ല. സമയ ബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയടക്കമുള്ളവര്‍ക്കു സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
Kerala
കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്‍. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
കിടപ്പുമുറിയില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.
ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില്‍ പ്രകോപിതനായി ഇയാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്‍സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്‍, കൗണ്‍സലിംഗിനു പോകണമെന്നു നിര്‍ബന്ധിച്ചപ്പോഴും മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Kerala
കൊല്ലം: ശബരിമല സ്വർണ്ക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വീണ്ടും റിമാൻഡ് ചെയ്തു. ബോർഡ് അംഗം എ. അജികുമാറിനെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യ അപേക്ഷയിൽ വാദം തുടരും.
ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ശബരിമല നെയ്യ് ക്രമക്കേടിലും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് SIT ഹൈടതിയിൽ അറിയിച്ചിരിക്കുന്നത്.
2025ൽ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പി.എസ്. പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികൾ.
പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ട് പറയുന്നു. ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയെ മലപ്പുറം തവനൂർ സെൻട്രൽ ജയിലിൽനിന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാറ്റി. തവനൂർ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കങ്ങളും ഏറ്റുമുട്ടലുകളുമാണ് ജയിൽമാറ്റത്തിനു കാരണം.
ജയിൽ ചട്ടങ്ങൾ നിരന്തരം ലംഘിച്ചതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നതും മാറ്റത്തിനു കാരണമായിട്ടുണ്ട്. ജയിലിൽ സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് അനധികൃതമായി ഫോൺ വിളിച്ച സംഭവം വിവാദമായിരുന്നു. ജയിലിലെ പെരുമാറ്റദൂഷ്യം കാരണം പലതവണ ഇയാളെ വിവിധ ജയിലുകളിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.
തടവുകാർക്ക് അധികൃതർ അനുവദിക്കുന്ന ഫോൺ കാർഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിൽ വിളിക്കാനാകും. ജയിൽ അധികൃതരുടെ നിരീക്ഷണത്തിൽ മാത്രമേ ഫോൺ വിളിക്കാനാവുകയുള്ളൂ. ഇതു ലംഘിച്ചാണ് കൊടി സുനിയുടെ ഫോൺ വിളി. ഇതേത്തുടർന്ന് പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയിരുന്നു.
തവനൂർ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരേ നേരത്തേ കുറ്റിപ്പുറം പോലീസ് കേസെടുത്തിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കൊടി സുനിയെ 2023 നവംബർ ഒൻപതിനാണ് ആദ്യമായി തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു ജയിൽ മാറ്റത്തിന് കാരണം. ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിനും സുനിക്കെതിരേ കേസുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് സുനി.
Kerala
മലപ്പുറം: കരിപ്പുർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദ് ആണ് അറസ്റ്റിലായത്. മൂന്ന് മാസമായി പ്രതി ഒളിവിലായിരുന്നു
കേസിൽ മുഖ്യപ്രതിയോടൊപ്പം സ്വർണം പങ്കിട്ട് എടുത്തത് ഷെബീ റുഷ്ദ് ആയിരുന്നു. സ്വർണം പൂർണമായും കണ്ടെടുക്കാൻ ആയിട്ടില്ല.
മറ്റൊരു സംഭവത്തിൽ എടക്കര പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന മുൻ എസ്ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. ഈ കേസിൽ നേരത്തെ ഇയാൾക്കെതിരെ എടക്കര പൊലീസും കേസെടുത്തിരുന്നു.
Kerala
കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കൗണ്‍സലിംഗ് നല്കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെ ആദ്യം രക്ഷപ്പെടാൻ അനുവദിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടിയില്ലാത്തതിൽ ആഭ്യന്തരവകുപ്പിനെ വിമർശിച്ചു ഹൈക്കോടതി.
ഇത്തരമൊരു ഉദ്യോഗസ്ഥനെതിരേ ഇതുവരെ നടപടിയെടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും ഓപ്പറേഷൻ തൂഫാനല്ലാത്ത ആഭ്യന്തരവകുപ്പിന്റെ മറ്റു നടപടികളെല്ലാം പക്ഷപാതപരമാണെന്നും ജസ്റ്റീസ് എ. ബദറുദ്ദീൻ വിമർശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ സർവീസിൽ തുടരുന്നതു സംബന്ധിച്ച് കോടതി ആരാഞ്ഞപ്പോൾ, സസ്പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് ഉദ്യോഗസ്ഥനെതിരായ തീരുമാനം വൈകുന്നതെന്നായിരുന്നു വിജിലൻസ് അഭിഭാഷകന്റെ വാദം. നടപടിയുടെ കാര്യത്തിൽ ഇരട്ടത്താപ്പാണു കാട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിന ക്വിസിൽ സവർക്കറെക്കുറിച്ചു ചോദ്യം എഴുതിയ അധ്യാപകനെയും തിരുവനന്തപുരം കോർപറേഷൻ വിഷയത്തിൽ കത്തയച്ച അണ്ടർ സെക്രട്ടറിയെയും എഡിജിപി അജിത്കുമാറിനെയും സസ്പെൻഡ് ചെയ്തത് ഇത്തരം നടപടിക്രമങ്ങൾ പാലിച്ചാണോയെന്നു കോടതി ചോദിച്ചു. ഈ കേസിൽ എന്താണ് ഇത്രയേറെ നപടിക്രമങ്ങൾ വേണ്ടിവരുന്നത്.
ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയതെന്നറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് അന്വേഷണത്തിലെ വീഴ്ചകളടക്കം വ്യക്തമാക്കി നിതിൻ രാജിന്റെ മാതാപിതാക്കൾ നൽകിയ ഉപഹർജി കോടതിയുടെ ഉത്തരവിനായി മാറ്റി.
Kerala
കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികളാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.
20 ഓളം വിദ്യാര്‍ഥിള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടല്‍.
പാലാരിവട്ടം പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
National
ന്യൂഡൽഹി: വി.ഡി.സവർക്കറെ അപകീർത്തിപ്പെടുത്തി വർഗീയ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി.
ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
Kerala
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കോതമംഗലം, ഊന്നുകൽ എസ്എച്ച്ഓമാരെ സമൂഹമാധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തിയ കേസിൽ എറണാകുളം കുട്ടമ്പുഴ പോലീസാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.
തലശ്ശേരി സബ് ജയിലിൽ നിന്നും പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയ ശേഷമായിരുന്നു നടപടി. ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച മറ്റൊരു കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന അർജുനെ രാവിലെ തലശേരി സിജെഎം കോടതിയിൽ ഹാജരാക്കിയിരുന്നു.
കോടതി ഇയാളെ വീണ്ടും റിമാൻഡ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തി പ്രൊഡക്ഷൻ വാറന്റ് വഴി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കോതമംഗലത്ത് എത്തിച്ച അർജുൻ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണത്തിനായി തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
Kerala
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ച് നെടുമങ്ങാട് എസ്സി/എസ്ടി കോടതി. പ്രതികൾ ഓരോരുത്തരും 1,75000 രൂപ പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയിൽനിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയ്ക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
2016ലാണ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുന്നതിനിടെ യുവമോർച്ചാ പ്രവർത്തകനായിരുന്ന വിഷ്ണുവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രതികളിൽ ഒരാളുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണുവിന്റെ ബന്ധു ഉണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
Kerala
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.
District News
പേരൂർക്കട: പൂജപ്പുര സ്റ്റേഷൻ പരിധിയിലെ ഒരു ബാറിനെതിരേ വ്യാപകമായ പരാതി നിലനിൽക്കെ കഴിഞ്ഞ ഒരു മാസത്തിനിടെ ബാറുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തത് അഞ്ചു കേസുകൾ. തിരുമലയിൽ പ്രവർത്തിച്ചുവരുന്ന ബാറിനെതിരേയാണ് പരാതികൾ ഉയരുന്നത്. രാത്രി 11 നു ശേഷം ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്നിരിക്കെ 12 മണി കഴിഞ്ഞാലും ബാർ അടയ്ക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം തങ്ങൾ നിസ്സഹായരാണെന്നും ബാറിൽ എത്തുന്നവർ തിരികെ പോകുന്നതു വൈകുന്നതുകൊണ്ടാണ് ബാർ അടയ്ക്കാൻ കാലതാമസം നേരിടുന്നത് എന്നുമാണ് ബാർ മാനേജർ പറയുന്നത്. കൃത്യസമയത്ത് ബാർ അടക്കുകയാണെങ്കിൽ മദ്യപാനികളുടെ ശല്യവും ആക്രമണവും നേരിടേണ്ടി വരുമെന്ന് ഇവർ ഭയപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് കേസുകളാണ് പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്തത്.
മദ്യപിച്ച് ലക്കുകെട്ട് അസമയത്ത് പരസ്പരം അസഭ്യം പറയുകയും കുപ്പികൾ എടുത്ത് തലയ്ക്കടിക്കുകയും ചെയ്ത സംഭവങ്ങളാണ് ഇവ. പൂജപ്പുര പോലീസ് നിരന്തരം ബാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും തങ്ങൾ നിസ്സഹായരാണ് എന്നുള്ള നിലപാടിലാണ് ഇവർ. വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽ അടിയന്തരമായി പതിയേണ്ടതുണ്ട്..
National
മുംബൈ: മഹാരാഷ്ട്രയിൽ 19 വയസുകാരിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സുഹൃത്തിനൊപ്പം റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായതെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ തലാസരി താലൂക്കിലാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് ബൈക്കുകളിലെത്തിയ ആറുപേര്‍ ചേര്‍ന്ന് വിജനമായ ഒരു ബംഗ്ലാവിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ ആറ് പേർക്കെതിരെ തലാസരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി കോടതി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കി വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണായക നടപടി. അതേസമയം സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഭ്യന്തര മന്ത്രിക്കെതിരെ എഫ് ബി പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുക്കാനാണ് കണ്ണൂർ സൈബർ പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
Kerala
കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ, കോട്ടയം ജയിലുകളിൽ എത്തിയാണ് ചക്കരക്കൽ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കായി ചക്കരക്കൽ പോലീസ് കസ്റ്റഡി അപേക്ഷയും നൽകും.
പ്രതികളായ തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് കുട്ടികളെ വിൽക്കുന്ന സംഘത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് അസം സ്വദേശിയായ ഗർഭിണി കോട്ടയം തീക്കോയിയിലെ കേന്ദ്രത്തിലെത്തിയത്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് യുവതി ഈ കേന്ദ്രം കണ്ടെത്തിയത്. പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താനുള്ള സഹായവും വാഗ്ദാനം ചെയ്ത പ്രതികൾ ട്രെയിൻ ടിക്കറ്റും പണവും ഉൾപ്പെടെ അയച്ചുനൽകി യുവതിയെ തീക്കോയിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ഇവിടെ യുവതിയെ തടവിലാക്കുകയും കുഞ്ഞിനെ നൽകിയാൽ മൂന്നുലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി ഇവിടെനിന്ന് രക്ഷപ്പെട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഈരാറ്റുപേട്ട പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുട്ടികളെ വിൽപ്പന നടത്തുന്ന മാഫിയ സംഘമാണെന്ന് തിരിച്ചറിഞ്ഞത്.
Kerala
കണ്ണൂർ: കണ്ണൂർ അഴീക്കോട് പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.
യുവതി മുന്‍പ് ജീവനൊടുക്കാൻ ശ്രമിച്ചതായി തങ്ങൾക്ക് അറിയില്ലെന്നാണ് ആസിഫിന്റെ മാതാപിതാക്കൾ മൊഴി നൽകിയിട്ടുള്ളത്. കൂടാതെ, ആസിഫ് ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചും വിവരമില്ലെന്ന് ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ മാതാപിതാക്കളുടെ മൊഴിയിൽ എന്തെങ്കിലും വൈരുധ്യമുണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
റിസ മുന്‍പ് ചികിത്സ തേടിയിരുന്ന ആശുപത്രികൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ പിന്നീട് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആസിഫിനെതിരെ ആത്മഹത്യാ പ്രേരണ, ഭർതൃപീഡനം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തുകയായിരുന്നു.
Kerala
കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയെയും വധിക്കുമെന്ന് കാണിച്ച് തിങ്കളാഴ്ച രണ്ട് കത്തുകൾ അദ്ദേഹത്തിന്റെ കോൽക്കത്തയിലെ ഓഫീസിൽ ലഭിച്ചു. ഇരുവരുമായി അടുത്ത് നിൽക്കുന്നവരെയും വധിക്കുമെന്ന് കത്തുകളിലുണ്ട്.
സൗരവിന് മുന്‍പും ഇത്തരം കത്തുകൾ ലഭിച്ചിരുന്നെങ്കിലും അന്ന് അത് കാര്യമാക്കിയിരുന്നില്ല. സൗരവിനെ അപമാനിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായിരുന്നു ആ കത്തുകൾ. എന്നാൽ തിങ്കളാഴ്ച ലഭിച്ച ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ സൗരവിന്റെ സെക്രട്ടറി സൗത്ത് കോൽക്കത്തയിലെ താക്കൂർപുകൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബംഗാളിലെ പർഗാനാസ് ജില്ലയിലുള്ള ബെൽഗോറിയയിൽ നിന്നാണ് കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അരുൺ എന്ന പേരിൽ ഉള്ളയാളാണ് കത്ത് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്.
കത്തയച്ച കൊറിയർ സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം സംഭവത്തിൽ സൗരവ് ഗാംഗുലിയോ ഡോണയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ.
തലശ്ശേരി സബ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
Kerala
തിരുവനന്തപുരം: യൂണിഫോം നൽകാമെന്ന് വിശ്വസിപ്പിച്ച് പോലീസുകാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ സേനാംഗത്തിനെതിരെ നിയമനടപടി. പത്തനംതിട്ട കെഎപി ബറ്റാലിയൻ ഉദ്യോഗസ്ഥനായ ശംഭു ആർ കൃഷ്ണനെതിരെയാണ് പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം എസ്എപി കാമ്പിലെ പരിശീലനാർഥികളിൽ നിന്ന് യൂണിഫോം തയ്യലിനും വിതരണത്തിനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
എസ്എപി കാമ്പിലെ ഔദ്യോഗിക യൂണിഫോം കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചിരുന്ന സമയത്താണ് പ്രതി ട്രെയിനി ഉദ്യോഗസ്ഥരിൽ നിന്നും തുക ഈടാക്കിയത്. ഈ പണം അതാത് സൊസൈറ്റികളിലേക്ക് അടച്ചു തീർക്കാതെ തട്ടിയെടുക്കുകയായിരുന്നു
ഉദ്യോഗസ്ഥർ കൂട്ടത്തോടെ പരാതിയുമായി മുന്നോട്ടുവന്നതോടെയാണ് ഗുരുതരമായ ഈ ക്രമക്കേട് പുറത്തുവരുന്നത്. കാമ്പിലെ അംഗങ്ങളിൽ നിന്ന് കൈക്കലാക്കിയ മുഴുവൻ തുകയും പ്രതി ഓൺലൈൻ ഗെയിമിംഗിലൂടെ ധൂർത്തടിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
Kerala
കൊച്ചി: കോതമംഗലത്ത് വച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തങ്കളം ജവഹർ കോളനി കരോട്ട് പുത്തൻപുര വീട്ടിൽ മുഹമ്മദ് മുനീർ (സെബാട്ടി-32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സംഭവം. കേസിലെ മറ്റ് രണ്ട് പ്രതികളെ മുൻപ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കോതമംഗലം അങ്ങാടിക്കര ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
പിടികൂടിയ സമയം ഇയാളുടെ പക്കൽ നിന്നും 0.29 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഗാന്ധി നഗർ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൽദോ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
മഞ്ചേരി: മലപ്പുറത്ത് നിന്നും വൻ തോതിൽ അനധികൃത സ്ഫോടക വസ്തു ശേഖരം പിടികൂടിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കേസിലെ പ്രധാന കണ്ണിയായ ടി.എ. ഹാരിസിനെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടിയത്. മഞ്ചേരിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ അധികൃതർ അറിയിച്ചു.
സ്ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുൻപ് നടത്തിയ റെയ്ഡിൽ 448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്ന വൻ ശേഖരമാണ് പിടിച്ചെടുത്തിരുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ എൻഐഎയുടെ നേതൃത്വത്തിലുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: ദിവസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാവ് അര്ജുന് ആയങ്കിയ്ക്കായി വ്യാപക തെരച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിനെതിരെ പ്രതിക്കെതിരെ വീണ്ടും കേസ് എടുത്തു. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ ഡിജിപിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ആലുവ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്.
കോമാളി, നുണയന്, പറഞ്ഞ വാക്കിന് വിലയില്ലാത്തയാള്‍ എന്നതടക്കം അധിക്ഷേപ, അശ്ലീല പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അര്ജുന് ആയങ്കി നടത്തിയത്. ഇതില്പരം നാണക്കേട് കേരള ജനതയ്ക്കില്ല. ഇതിനേക്കാള്‍ നല്ലത് പിണറായി വിജയന് ആയിരുന്നു എന്നല്ല, ഇതിനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആയിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്ജുന് ആയങ്കി ഈ മാസം അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു എന്നാണ് എഫ്ഐആര്‍ പറയുന്നത്. ഐടി ആക്ടുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, കോതമംഗലം സിഐയെയും ഊന്നുകല്‍ സിഐയെയും ഭീഷണിപ്പെടുത്തിയ കേസുകളില്‍ അര്ജുന് ആയങ്കിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. പ്രതിയുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരന് അഖിലിനെയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്ന് തിരുവനന്തപുരത്തും നിന്നും അര്‍ജുന്റെ അഞ്ച് സുഹൃത്തുക്കളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.
ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്ജുന് തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ പത്തംഗ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ച നിര്‍ദേശം.
Kerala
കൊച്ചി: വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പൊതുമേഖലാ ബാങ്കില്‍നിന്നു 29.82 കോടി രൂപയുടെ ഭവനവായ്പയെടുത്ത കേസില്‍ 27പേര്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് കേസെടുത്തു.
ഇന്ത്യന്‍ ബാങ്ക് എം.ജി. റോഡ് ശാഖാ മാനേജരുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. വിദേശ എംബസികളുടെ പേരിലുള്ള വ്യാജ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റും റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റും നല്കി ബാങ്കിനെ കബളിപ്പിച്ച് പല ഘട്ടങ്ങളിലായാണ് ഇത്രയും വലിയ വായ്പാതട്ടിപ്പ് നടത്തിയിരിക്കുന്നത്.
കൊച്ചിയിലുള്ള സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനം, അതിന്റെ എം.ഡി. മിഥുന് മാനുവല്‍, ഡയറക്ടര്‍ മേബിള്‍ മേരി എന്നിവര്‍ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാണ്.
ഇവര്‍ നാലു മുതല്‍ 27 വരെയുള്ള പ്രതികളുമായി ചേര്‍ന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇത്രയും വായ്പയെടുത്തത്. രണ്ടും മൂന്നും പ്രതികള്‍ ഓരോ വായ്പയിലും രണ്ടുവീതം ആളുകളെ വീതം ചേര്‍ത്താണു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ 25 പേരെ ഉപയോഗിച്ച് 12 വായ്പകള്‍ തരപ്പെടുത്തിയിട്ടുണ്ട്.
ബാങ്കിന്റെ എന്‍ആര്‍ഐ. സെക്ടര്‍ ഹൗസിംഗ് വായ്പയാണ് ഇവര്‍ നേടിയെടുത്തത്. അതിനായി റിയാദ് , മസ്കറ്റ് , ദോഹ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പേരില്‍ പ്രതികളുടെ പാസ്പോര്‍ട്ട്, സാലറി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വ്യാജ അറ്റസ്റ്റേഷന് രേഖകളാണു സമര്‍പ്പിച്ചത്.
Kerala
മലപ്പുറം: മലപ്പുറം സ്ഫോടക വസ്തു കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. കർണാടക വിജയപുര സ്വദേശികളായ മന്തഗൗഡ് ബിരാദർ, ബാപഗൗഡ് ഭീരമായ ചൗദ്രി, പ്രകാശ് ഗൗഡ ബിരാദർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്നാണ് എൻഐഎ വ്യക്തമാക്കിയത്.
യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ദേശീയ സുരക്ഷയെത്തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻഐഎ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും വിവരിച്ചിട്ടുണ്ട്.
448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത വൻ സ്ഫോടകവസ്തു ശേഖരം.
Kerala
കൊച്ചി: ഒളിവിലിരുന്ന് ഊന്നുകല്‍ സിഐയെ ഭീഷണിപ്പെടുത്തിയ അര്ജുന് ആയങ്കിക്കെതിരെ ഊന്നുകല്‍ പോലീസ് കേസ് എടുത്തു. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്ന ഭീഷണിക്ക് പിന്നാലെയാണ് അര്ജുന് ആയങ്കിക്കെതിരെ പുതിയ കേസ് എടുത്തിരിക്കുന്നത്.
കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്ജുന് ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണ് എന്നുമാണ് അര്ജുന് ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്.
ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്ജുന് പറയുന്നത്. അതേസമയം, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്ജുന് ആയങ്കിയെ അടക്കം ആറു പേരെ മേയിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്ജുന് ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്ഷന് വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.
Kerala
കൊച്ചി: അങ്കമാലിയിലേക്ക് സ്പിരിറ്റ് കടത്താനായി തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് 50,000 രൂപയാണെന്ന് അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രതീഷിന്റെ മൊഴി. ഓണവിപണി ലക്ഷ്യമിട്ട് വ്യാജ മദ്യം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 1,248 ലിറ്റര്‍ സ്പിരിറ്റ് അങ്കമാലി എക്സൈസ് ബുധനാഴ്ച പിടികൂടിയിരുന്നു.
അറസ്റ്റിലായ കൂട്ടാളി പറവൂര്‍ സ്വദേശി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നതെന്നും രതീഷ് മൊഴി നല്കി.
കോതകുളങ്ങര ഭാഗത്ത് പൂട്ടിക്കിടന്നിരുന്ന ഹോളോബ്രിക്സ് ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.
ഒരു ലോഡ് സ്പിരിറ്റ് എത്തിക്കുമ്പോള്‍ 50,000 രൂപയാണ് ലഭിച്ചിരുന്നത്. ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബൈജുവിനെയും പ്രധാന പ്രതിയായ രാജേഷിനെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ച പിടികൂടിയ ലോഡിന് പുറമെ മറ്റൊരു ലോഡും പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സ്പിരിറ്റ് കടത്ത് തടയുന്നതിനായി പരിശോധനകളും എക്സൈസ് കര്‍ശനമാക്കിയിട്ടുണ്ട്.
Kerala
കാസർഗോഡ്: പോലീസ് ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. രാജപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സാം സനലിനെയാണ് (27) കാണാതായത്. ബേളൂർ അട്ടേങ്ങാനം സ്വദേശിയാണ് അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരമില്ലാതായത്.
സംഭവത്തിൽ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ, അവസാനമായി സിഗ്നൽ ലഭിച്ചത് മൈസൂർ ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
District News
കോട്ടയം: റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിച്ച രാഷ്ട്രീയ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതായി ആരോപണം. കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സജി മഞ്ഞക്കടമ്പിലാണ് പരാതിയുമായി രംഗത്തെത്തിയത്.
കരൂര്‍ പഞ്ചായത്ത് പോണാട് ഈസ്റ്റ് കരയോഗത്തിനുസമീപം സ്വകാര്യ വ്യക്തി വെള്ളം ഒഴുകുന്ന ചാല് കെട്ടിയടച്ചതിനെത്തുടർന്ന് റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്തവിധം വെള്ളക്കെട്ട് ഉണ്ടായപ്പോള്‍ സമീപത്തെ മതിലിനടുത്തുകൂടി വെള്ളം ഒഴുക്കിവിട്ടു. ഇതോടെ റോഡിലെ വെള്ളക്കെട്ട് മാറി യാത്ര സുഗമമായി. ഇതില്‍ പ്രകോപിതനായ സമീപവാസി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണുണ്ടായതെന്ന് സജി മഞ്ഞക്കടമ്പില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസെടുത്തെങ്കിലും താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നില്ലെന്നും സജി പറഞ്ഞു. തനിക്കെതിരേ പാലാ പോലീസ് രജിസ്റ്റര്‍ ചെയ്തത് വ്യാജകേസാണെന്നും സത്യാവസ്ഥ മനസിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.
വെള്ളം ഒഴുക്കിവിടാന്‍ മതിലിന്റെ ഒരു ഭാഗം പൊളിച്ചതിലുള്ള വൈരാഗ്യമാണ് കേസ് നല്‍കാനിടയാക്കിയതെന്ന് സജി പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും താന്‍ ആരെയും അസഭ്യം പറയുകയോ വസ്ത്രം മാറ്റി കാണിക്കുകയോ ചെയ്തിട്ടില്ലെന്നും സജി പറഞ്ഞു. പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി തനിക്കെതിരെയുള്ള പോസ്കോ കേസ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതായും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
Kerala
ഉള്ളൂർ: പോക്സോ കേസിൽ യുവാവിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പാറ്റൂർ സ്വദേശി അമൽ (23) ആണ് അറസ്റ്റിലായത്. പാറ്റൂരിൽ താമസിക്കുന്ന 14 വയസുകാരിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പെൺകുട്ടിയുമായി പരിചയപ്പെട്ട അമൽ കുട്ടിയെ സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ രക്ഷിതാക്കൾ പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പാറ്റൂരിലെ വീട്ടിൽനിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ സുരക്ഷിത താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പേട്ട സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.
Kerala
തിരുവനന്തപുരം: വർക്കലയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചു മടങ്ങിയ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ഷാനവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം വർക്കലയിലേക്ക് തിരിച്ചുവരുന്നതിനിടയിൽ ചെറുന്നിയൂരിൽ വെച്ചായിരുന്നു ഈ അതിക്രമം ഉണ്ടായത്. റോഡിൽ ആംബുലൻസ് തടഞ്ഞുനിർത്തിയ യുവാവ് വാഹനത്തിന്റെ മുൻസീറ്റിലിരിക്കുകയായിരുന്ന ഷാനവാസിനോട് അകാരണമായി കയർക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
താൻ ഔദ്യോഗിക ഡ്യൂട്ടിയിലാണെന്ന് അറിയിച്ചിട്ടും യുവാവ് ആക്രോശിക്കുന്നത് തുടരുകയും, ഷാനവാസിന്റെ കൈയിൽ പിടിച്ച് വലിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഡ്യൂട്ടിയിലാണെങ്കിൽ ആംബുലൻസിനുള്ളിലെ രോഗിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതി കൈയേറ്റം നടത്തിയത്.
Kerala
തിരുവനന്തപുരം: റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.
യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി യുവാക്കൾ ബൈക്കിൽ സ്ഥലത്തുനിന്നും കടന്ന് കളഞ്ഞു.
ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം നൽകി. രാഹുൽ, വൈശാഖ് അടക്കമുള്ള പ്രവർത്തകർക്കാണ് ജാമ്യം നൽകിയത്. അമൽ, ലെനിൻ രാജ് എന്നിവർക്കും ജാമ്യം ലഭിച്ചു.
കഴിഞ്ഞദിവസം ഒമ്പത് പേർക്ക് ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗൗരവമേറിയ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമാക്കിയ കോടതി വധശ്രമ കുറ്റം നിലനിൽക്കാനുള്ള തെളിവുകൾ ഇല്ലെന്നും നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ഇഡി എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഒമ്പത് പ്രതികൾക്ക് 67 ദിവസത്തിന് ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ ടി.എസ് കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി രാഹുൽ രാജ് അടക്കമുള്ള പ്രതികൾക്കാണ് ഇന്ന് ജാമ്യം നൽകിയത്.
ബുധനാഴ്ച നാല് പ്രതികളുടെ ജാമ്യ ഹർജികൂടി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണ്, അന്വേഷണം അവസാനഘട്ടത്തിലെത്തി, പോലീസിന്റെ കസ്റ്റഡി ആവശ്യവും നിലനിൽക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ജാമ്യം അനുദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ തുടർനടപടി സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിദ്യാർഥികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ അടുത്ത വാദം കേൾക്കുന്ന 18ന് തീരുമാനം സുപ്രീംകോടതിയെ അറിയിക്കണം.
എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതിയുടെ ജൂലൈ 28ലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് വ്യക്തത വരുത്തിയത്. ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു.
കൂടാതെ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന ഇടക്കാല ഉത്തരവിലെ പരാമർശം പെറ്റിക്കേസുകളിൽ ഉൾപ്പെട്ടവർക്കു ബാധകമല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ മാത്രം ഉദ്ദേശിച്ചാണിതെന്നും കോടതി പറഞ്ഞു. ഇടക്കാല ഉത്തരവു പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കാൻ തടസം നേരിടുമെന്ന് കേന്ദ്രസർക്കാരും ഹർജിക്കാരും ആശങ്ക ഉന്നയിച്ചതോടെയാണ് കോടതി വിശദീകരണം നൽകിയത്. കസ്റ്റഡിയിലെടുത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ വിട്ടയയ്ക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കെതിരേ പോലീസ് നടത്തിയ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. ഇതിനൊപ്പം പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപിക്കുന്ന ഹർജികളും കോടതിമുന്പാകെ എത്തി.
വിദ്യാർഥികൾക്കെതിരേ അമിത അതിക്രമം നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനും സംരക്ഷിക്കപ്പെടരുതെന്നും അതുപോലെ പ്രതിഷേധത്തിന്റെ മറവിൽ കുറ്റവാളികൾ സംരക്ഷിക്കപ്പെടരുതെന്നും ഇന്നലത്തെ വാദത്തിനിടയിൽ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
വിഷയം 28ന് സുപ്രീംകോടതി പരിഗണിക്കും.
Kerala
സുല്‍ത്താന്‍ബത്തേരി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെ വില്‍പ്പനക്കായി എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 51.350 ഗ്രാം എംഡിഎംഎ യുമായി പതിനാറുകാരനടക്കം നാലുപേര്‍ പിടിയിലായിരിക്കുന്നത്.
കല്‍പ്പറ്റ മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഇവരുടെ ഒപ്പമുണ്ടായിരുന്ന 16 വയസുകാരന് പുറമെ ഗുണ്ടല്‍പേട്ടില്‍ വച്ച് ഈ സംഘത്തിന് എംഡിഎംഎ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ്. അമല്‍(33) എന്ന യുവാവിനെയുമാണ് പോലീസ് പിടികൂടിയത്.
കര്‍ണാടക ഭാഗത്തുനിന്നു വന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. ഇതോടെ യുവാക്കളെ ദേഹപരിശോധന നടത്തിയതില്‍ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.
National
വാരണസി: ലോക്സഭാ കോംപ്ലക്സിനു മുന്നിൽ നടത്തിയ പ്രതിഷേധം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ്, അവാദേശ് പ്രസാദ് എന്നിവർക്കെതിരേ വാരണസി ക്വത്വാലി പോലീസ് സ്റ്റേഷനിൽ കേസ്.
പാടൽപുരി മഠാധിപൻ ജഗത്ഗുരു ബാലക് ദേവാചാര്യയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സന്യാസിമാരാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ സംഘമായി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
വിശ്വാസികൾ ശ്രീരാമ ക്ഷേത്രത്തിൽ കാണിക്കയായി അർപ്പിക്കുന്ന പല വസ്തുക്കളും പ്രകടനത്തിനിടെ പ്രതീകാത്മകമായി എംപിമാർ പ്രദർശിപ്പിച്ചെന്നും ഇത് നിരവധിയായ വിശ്വാസികളുടെ വികാരത്തെ മുറിവേൽപ്പിച്ചുവെന്നുമാണ് പരാതി.
മാധ്യമശ്രദ്ധ ലക്ഷ്യമിട്ട് കരുതിക്കൂട്ടി തയാറാക്കിയ പദ്ധതിയായിരുന്നു ഇതെന്നും ഇവർക്കെതിരേ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മോർഫ് ചെയ്തതും എഐ നിർമിതവുമായ അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കുന്നതിൽ മെറ്റയുടെ ഇന്ത്യയിലെ തലവനെതിരേ കേസ്.
ഹൈദരാബാദിലെ സൈബർ ക്രൈം പോലീസാണ് മെറ്റയുടെ ഇന്ത്യയിലെ മേധാവി അരുൺ ശ്രീനിവാസനെതിരേയും വിവിധ സമൂഹമാധ്യമ ഉപയോക്താക്കൾക്കെതിരേയും കേസെടുത്തത്.
വിഷയത്തിൽ മെറ്റ പ്ലാറ്റ്ഫോമുകൾക്കു നോട്ടീസ് നൽകാൻ തയാറെടുക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള വിദ്യാർഥിപ്രതിഷേധങ്ങൾക്കിടെയാണു പ്രധാനമന്ത്രിക്കെതിരേ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിച്ചത്.
Kerala
കൊച്ചി: മരടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി എന്ന കേസില്‍ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് ഇന്ന് രാവിലെ പിടികൂടി. റിജോ എന്ന യുവാവിനെയും ഒപ്പമുണ്ടായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ബുധനാഴ്ച രാത്രിയായിരുന്നു ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര് ചേര്‍ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി. 4 യുവാക്കള്‍ ചേര്‍ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോ ഉള്‍പ്പെടെ നാലു പേരെ പാലാരിവട്ടം പോലീസ് ലഹരിയുമായി പിടികൂടിയത്. യുവാള്ക്കൊപ്പം രണ്ടു സ്ത്രീകളുമുണ്ടെന്നാണ് വിവരം. റിജോ മുമ്പും ലഹരിക്കേസിലെ പ്രതിയാണ്.
Kerala
കൊല്ലങ്കോട്: പാലക്കാട്പോസ്റ്റ് ഓഫീസ് പാർസൽ വഴി ഏഴു കിലോ കഞ്ചാവുകടത്തിയ കേസിലെ മുഖ്യകണ്ണികളെന്നു സംശയിക്കുന്ന നാലുപേരെ ഗോഹട്ടി എയർപോർട്ടിൽ അസാര പോലീസ് അറസ്റ്റ് ചെയ്തു. 111 പാർസലുകളിലായി 670 കിലോ കഞ്ചാവ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ എത്തിച്ചപ്പോഴാണു ബംഗ്ലാദേശ് സ്വദേശി അബുബക്കർ സിദ്ദിഖ് എന്ന റോമൻ (22), മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലക്കാരായ ഫൽബക്സ്റ്റാർ പർലോംഗ്(32), അൽവിനെസ്റ്റാർ സിയം(21), ക്രഷ് ദോഖർ(40) എന്നിവർ പിടിയിലായത്.
മേഘാലയയിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പോസ്റ്റ്ഓഫീസ് പാർസൽ വഴി കഞ്ചാവ് അയക്കുന്ന സംഘമാണു പിടിയിലായത്. 2026 ഫെബ്രുവരി നാലിനാണു മേഘാലയയിൽനിന്നു വന്ന 7.3 കിലോഗ്രാം കഞ്ചാവ് അടങ്ങിയ പാർസൽ കൈപ്പറ്റവേ കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ സഹോദരങ്ങളായ സഞ്ജയ്, രാഹുൽ എന്നിവർ പിടിയിലാകുന്നത്. കഞ്ചാവ് ഓർഡർ ചെയ്ത കൊല്ലങ്കോട് ത്രാമണി സ്വദേശി തടനാറ വീട്ടിൽ ജിജിറ്റിനെ(19) ജൂണ്‍ 25ന് അറസ്റ്റ് ചെയ്തു. തുടർന്ന് സഹായംചെയ്ത ത്രാമണി താടനാറ വീട്ടിൽ സിബി എന്ന കൃഷ്ണൻകുട്ടി, കവിത എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
മേഘാലയയിൽനിന്ന് കഞ്ചാവ് പാർസൽ അയച്ച ആളെക്കുറിച്ച് ജിജിറ്റിൽനിന്നു വിവരം ലഭിച്ചിരുന്നു. എൻസിബി ഗുവാഹത്തി യൂണിറ്റ് ഇതിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിക്ക് അയക്കാൻ എത്തിച്ച പാർസലുകളിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടന്നത്. പിടിക്കപ്പെടാതിരിക്കാൻ മരിച്ചുപോയ വ്യക്തികളുടെ പേരും വിലാസവും ഉപയോഗിച്ചാണു പാഴ്സലുകൾ ബുക്ക് ചെയ്തിരുന്നതെന്നു പോലീസ് കണ്ടെത്തി.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഭരണഘടനാബെഞ്ച് പരിഗണിക്കണോയെന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി.
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ 2023ൽ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് എന്ന സംഘടന സമർപ്പിച്ച ഹർജിയാണു ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം തീരുമാനിക്കു ന്നത്.
Kerala
തൃശൂർ:വരവൂരിൽ സർക്കാർ സ്കൂളിൽ ഒന്‍പതാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം.
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠൻ ആണ് വിദ്യാർഥിയെ മർദിച്ചത്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അധ്യാപകനെതിരേ കേസെടുത്തു.
ക്ലാസിലെ മറ്റൊരു കുട്ടി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.
മണികണ്ഠൻ കഴിഞ്ഞ 18 വർഷമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. പേനയുടെ മൂടി താഴെവീണത് എടുക്കാൻ നോക്കിയതിനാണു മകനെ ക്രൂരമായി മർദിച്ചതെന്നു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനും ചൈൽഡ് ഹെൽപ് ലൈനിലും ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
ചെറുതുരുത്തി പോലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം അധ്യാപകനെതിരേ കേസെടുത്തു. ഈ അധ്യാപകൻ മറ്റു വിദ്യാർഥികളോടും ദേഷ്യത്തിലാണു പെരുമാറാറുള്ളതെന്നു പരാതിയുണ്ട്.
National
ഉഡുപ്പി(കർണാടക): ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയതിന് ബിജെപി എംഎൽഎ യശ്പാൽ സുവർണയ്ക്കെതിരേ പോലീസ് കേസെടുത്തു.
നീറ്റ് വിവാദത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാർഥികളുടെ യുവജനങ്ങളും പ്രക്ഷോഭം സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ ബിജെപി നേതൃത്വം ഉഡുപ്പി സർവീസ് ബസ് സ്റ്റാൻഡിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയ്ക്കിടെയാണ് രാഹുലിനെതിരേ യശ്പാൽ അപകീർത്തികരമായ പ്രസ്താവന നടത്തിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അശോക് കൊടവൂരിന്റെ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തത്.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ മോശമായ പരാമർശം നടത്തിയ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.
നീറ്റ് പരീക്ഷ വിവാദത്തിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ടി. ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് കേസ്. സംഘപരിവാർ ആശയപ്രചാരകനായ മോഹൻദാസിന്റെ നിലപാടുകൾ ആർഎസ്എസും തളളിയിരുന്നു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്സി ഉദ്യോഗസ്ഥര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ ക്രമക്കേടിനു വഴിവിട്ട സഹായങ്ങള്‍ നല്കിയ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഔദ്യോഗികമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
ആസൂത്രണ ബോര്‍ഡ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.
ഡെപ്യൂട്ടി സെക്രട്ടറി, ജൂണിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Movies
അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നടി അൻസിബ ഹസനെതിരെ രൂക്ഷ വിമർശനവുമായി ശ്വേത മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലാത്തതിനാൽ കേസിൽ കക്ഷിചേരാൻ അൻസിബയ്ക്ക് യാതൊരു അവകാശവുമില്ലെന്നും, വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമായാണ് അൻസിബയുടെ ഈ നീക്കമെന്നും ശ്വേത വ്യക്തമാക്കി.
അഡ്ഹോക് കമ്മിറ്റി അംഗമല്ലാത്തതിനാൽ കക്ഷിചേരാനുള്ള അൻസിബയുടെ അപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും, കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് ഈ ശ്രമമെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു. താൻ തെറ്റായ രേഖകൾ നൽകിയെന്ന അൻസിബയുടെ വാദം ശ്വേത തള്ളി. അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിക്കും മറ്റ് ഭാരവാഹികൾക്കുമെതിരെയാണ് താൻ പരാതി നൽകിയിട്ടുള്ളതെന്നും, 'അമ്മ' പ്രസിഡന്റായി തുടരാനുള്ള തന്റെ അവകാശം സംരക്ഷിക്കാനാണ് ഈ കേസ് എന്നും ശ്വേത കൂട്ടിച്ചേർത്തു. അതിനാൽ അൻസിബയുടെ അപേക്ഷ തള്ളണമെന്നാണ് ശ്വേതയുടെ പ്രധാന വാദം.
അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ഇനി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് രമേഷ് പിഷാരടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ശ്വേത മേനോന് കേസിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് രമേഷ് പിഷാരടിയും കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചിട്ടുണ്ട്.
Kerala
പാലാ: പാലായിൽ തട്ടുകടയിൽ മോഷണം നടത്താൻ കയറിയ യുവാക്കൾ കാമറയിൽ കുടുങ്ങി. പാലാ - തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിൽ പ്രവർത്തിക്കുന്ന തട്ടുകടയിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
ഈ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കടയിൽ സിസി ടിവി ഉള്ള കാര്യം ശ്രദ്ധയിൽപ്പെടാതെയാണ് മോഷ്ടാക്കൾ കയറിയെന്നു കരുതുന്നു. കടയിൽ കുറെ സമയംചെലവഴിച്ച ഇവർ മേശയിലും അലമാരയിലുമെല്ലാം പരിശോധിക്കുന്നതും ചില സാധനങ്ങൾ പോക്കറ്റിലാക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
കുറെനേരം കഴിഞ്ഞാണ് കാമറ ഇവരുടെ കണ്ണിൽപ്പെടുന്നത്. ഇതോടെ കാമറ ഒരു വശത്തേക്കു തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മോഷണം. പിഴക് സ്വദേശി ഷോബിയുടെ ഉടമസ്ഥതയിലുള്ള കട ബാബു എന്നയാളാണ് ഇപ്പോൾ നടത്തുന്നത്.
മോഷണം നടന്ന ദിവസംകട നേരത്തെ അടച്ചതായി പറയുന്നു. ഗ്ലാസ് ഡോർ ആണ് കടയ്ക്ക് ഉള്ളത്. ചായത്തട്ട് ഇരിക്കുന്ന ഭാഗത്തെ ഗ്ലാസ് ഡോർ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.
ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറു’മെന്ന് മറ്റൊരു വീഡിയോയിൽ മോഹൻദാസ് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളിലാണ് കേസെടുത്തത്.
Kerala
കോഴിക്കോട്: സിജെപി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളാണ് ജാൻമണി ദാസിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം സംഭവം വിവാദമായതോടെ ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.