അറസ്റ്റിലായ പ്രതികൾ
ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി മധ്യവയസ്കന്‍റെ കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കുന്നപ്പുഴ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800 രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വർണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്‌വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്ലാമിനെ (നാസർ 52) ഒന്നാം പ്രതി ശ്രീജിത്ത് കാർത്തികപ്പള്ളിയിലുള്ള ഒരു ഫൈനാൻസിന്‍റെ ചീട്ട് അയച്ചുനൽകി വിശ്വസിപ്പിച്ചു. ആലപ്പുഴയിൽനിന്നും സ്കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തിയ നാസറിനൊപ്പം വാഹനത്തിന് പിന്നിൽ കയറിയ ശ്രീജിത്ത് ആറാട്ടുപുഴ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ് ഭാഗത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനാണെന്ന് പറഞ്ഞ് വാഹനം നിർത്തിച്ചശേഷം നാസറിന്‍റെ കണ്ണിൽ മുളകുപൊടി വിതറി സ്കൂട്ടറിന്‍റെ മുന്നിലിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഇടറോഡിൽ സ്കൂട്ടറുമായി കാത്തുനിന്ന അനീഷിനും അരവിന്ദിനുമൊപ്പം ശ്രീജിത്ത് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു.
ഒരു സ്കൂട്ടറിൽ മൂന്നുപേർ പണം കവർന്നുവരുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച പോലീസ് മതുക്കൽ ജങ്കാറിന് സമീപത്തുവച്ച് ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്.
Tags : theft case arrest police gold