Kerala
തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ച വിദ്യാർഥികളെ മർദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന സ്ഥാപനത്തിൽ നടന്ന സംഭവത്തിൽ കട ഉടമയടക്കം മൂന്നുപേർ അറസ്റ്റിലായെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മർദനമേറ്റത്. ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെയാണ് ഹോട്ടൽ ജീവനക്കാരുമായി വിദ്യാർഥികൾ വാക്കുതർക്കത്തിലേർപ്പെട്ടത്.
ഫുൾ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധിക റൈസ് നൽകാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഇതിനിടെ ഇവർ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Kerala
പത്തനംതിട്ട: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അപകടം ഉണ്ടായ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ വിശ്വജിത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ്. മദ്യലഹരിയിൽ ഇവർ ഓടിച്ച കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം മറ്റ് വാഹനങ്ങളിലും ഇടിച്ചിരുന്നു. അപകടത്തിൽ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്.
അപകടത്തിൽ ഒമ്പത് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Kerala
കട്ടപ്പന: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിക്കുന്ന കൊള്ള സംഘത്തിലെ നാലു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ മനു (സുധീഷ്, 36), മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.എസ്. ഹരി (32), പാമ്പാടുമ്പാറ വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യസംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കൈയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്.
ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ഡ് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ഡ് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്റെ നിർദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ കെ. പ്രേംകുമാർ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്, കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. ജോസഫ്, സബ് ഇൻസ്പെക്ടർ പി.വി. മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Kerala
കണ്ണൂർ: കണ്ണൂരിൽ റോബോട്ട് കളിപ്പാട്ടത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്. വിദഗ്ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റു ചെയ്തു. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസൽ (33) ആണ് അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 20.5 ഗ്രാം എംഡിഎംഎയുമായി ഫൈസൽ വലയിലാകുന്നത്. ടോയിസ് ബംഗളൂരുവിൽ നിന്ന് പാഴ്സൽ വഴി അയച്ചതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ നിർദേശപ്രകാരം എസ്ഐ പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്സിപിഒ ബിജു, സിപിഒമാരായ ജിഷാന്ത്, റാസിം, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Kerala
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്.
മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
നിഷയും ഭർത്താവ് സുരേഷും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസിനു ലഭിച്ച സൂചന. മർദ്ദനത്തിനിടെ കല്ലിൽ തലയടിച്ച് വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിച്ച നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം.
സുരേഷിനെ ബുധനാഴ്ച രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Kerala
തിരുവനന്തപുരം: വെങ്ങാനൂരിലെ വെട്ടു കേസിൽ അഞ്ചംഗ സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. മുട്ടത്തറ പരുത്തിക്കുഴി അമ്പറ പുതുവൽ പുത്തൻ വീട്ടിൽ സൂര്യനാരായണൻ (19) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആ സംഭവത്തിൽ തിരുവല്ലം ശാന്തിപുരം വലിയവിളവീട്ടിൽ അനന്തു(21), സഹോദരൻ യദു(24) എന്നിവരെ തിരുവല്ലം, വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെട്ടു കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾകൂടി പിടിയിലാകാനുണ്ട്. നാലിന് വെങ്ങാനൂരിൽ നടന്ന സംഭവത്തിൽ വിഷ്ണുവിന് വെട്ടേറ്റത്. കേസിലെ പ്രതിയാണ് അനന്തു. ഈ കേസിലാണ് ശേഷിച്ച മൂന്ന് പ്രതികളെ പോലീസ് തിരയുന്നത്. വെങ്ങാനൂർ ജംഗ്ഷനിൽ ബൈക്കിനു സൈഡു നൽകാത്തതിനെ തുടർന്നുള്ള വാക്കേറ്റവും മുൻ വൈരാഗ്യവുമാണ് ആക്രമണ കാരണമെന്നു പോലീസ് പറഞ്ഞു.
പോലീസിനു നേർക്കുള്ള ആക്രമണത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ സി.പി.രാകേഷ്(35), എസ്സിപിഒ വിനയകുമാർ(40) എന്നിവർക്കാണ് പരിക്കേറ്റത്. പിടിയിലായ പ്രതികൾ റിമാൻഡിലാണ്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട വാർത്തകൾ പരമ്പരയായി പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയ്ക്ക് ആശ്വാസം. ഇദ്ദേഹത്തിനെതിരേ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിൽനിന്നു സുപ്രീംകോടതി താത്കാലിക സംരക്ഷണം നൽകി.
വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പ് ഹർജിക്കാരനു നൽകാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
എഫ്ഐആർ റദ്ദാക്കുന്നതിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി സെപ്റ്റംബർ ഏഴിലേക്കു മാറ്റി.
സംസ്ഥാനത്തെ അഴിമതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിലുള്ള പ്രതികാരനടപടിയായാണ് പോലീസ് വ്യാജ കേസ് കെട്ടിച്ചമച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എഫ്ഐആറിന്റെ പകർപ്പ് നൽകാൻ വിസമ്മതിച്ച പോലീസ്, സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പ്രാദേശിക വ്യാപാരികളെ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ആരോപണമുണ്ട്.
Kerala
പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പഴശിയിലെ സൗരവ് നിവാസില്‍ സൗരവ് സുനി (30), മട്ടന്നൂര്‍ ദേവര്കാട്ടെ വി.വി. ജ്യോതിഷ് (35) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഒളിവില്‍ കഴിയുന്നതിനിടെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കവേ കൂട്ടുപുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. മുമ്പ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അശ്വന്തിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.
എന്നാല്‍, കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് പറ്റിയ വീഴ്ചയാണ് ഈ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്ത സാഹചര്യമുണ്ടായിട്ടും ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വഴിവച്ചതെന്നാണ് സൂചന.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍ (38), ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടി.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടാണ് സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് മുപ്പത് പവനോളം സ്വര്‍ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ച നടത്തിയ സംഭവമുണ്ടായത്.
Kerala
കൊച്ചി: 232 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് ഡല്‍ഹിയില്‍ നിന്ന് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്സൈസ്. ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വരുണ്‍ ലഹരി വില്പന നടത്തിയിരുന്നത്.
വരുണ്‍ ദേവിന്റെ സുഹൃത്തുക്കളിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനുള്ള നടപടിയും എക്സൈസ് ആരംഭിച്ചിട്ടുണ്ട്. വരുണ്‍ദേവും സംഘവും ഡല്‍ഹി-രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരി സംഭരിച്ചിരുന്നത്. പിന്നീടിത് ഇടനിലക്കാര്‍ വഴി കൊച്ചിയിലെ വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ല. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പിടിയിലായ സിദ്ദിഖ്, ഫിനില എന്നിവരില്‍ നിന്നാണ് ലഹരിയുമായി ശനിയാഴ്ച ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്ന വിവരം എക്സൈസിന് ലഭിച്ചത്.
വൈറ്റിലയില്‍ വച്ച് ഇവരെ 232 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഏറെ നാളായി പോലീസും എക്സൈസും അന്വേഷിച്ചിരുന്ന ലഹരിസംഘത്തിന്റെ ബോസാണ് വരുണ്‍ ദേവ് എന്ന് തിരിച്ചറിയുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് പ്രതി മൊഴി നല്കി. കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ കെവിന് ബി. മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരും വരുണ്‍ ദേവില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ട്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി ആകാശത്തേക്ക് വെടിയുതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാൻ (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ബട്ട്യപ്പദവിലെ എ.എസ്. ജനറൽ സ്റ്റോർസ് ഉടമ ശുഹൈബ് മൊയിൻ ഷേഖിനെ ഒരു സംഘം കടയിൽ കയറി ഭീഷണിപ്പെടുത്തിയത്.
തുടർന്ന് സംഘം ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. നിരവധി കേസുകളിൽ പ്രതികളായ മിയാപദവ് റഹീം, ഖാദർ മദങ്കല്ല് എന്നിവരാണ് വെടിയുതിർത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർക്കൊപ്പമുണ്ടായിരുന്ന ആളാണ് അറസ്റ്റിലായ മുഹമ്മദ് സഫ്വാൻ.
സംഭവവുമായി ബന്ധപ്പെട്ട് ശുഹൈബ് മൊയിൻ ഷേഖിന്റെ സഹോദരീഭർത്താവ് അബൂബക്കർ സിദ്ദീഖും കേസിൽ പ്രതിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം(34)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായാണ് സിറാജുൽ ഇസ്ലാം പിടിയിലായത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പോലീസിന്റെ വലയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ബസിൽ ആണ് ഇയാൾ വല്ലത്ത് വന്നത്. ഇയാൾക്ക് മയക്ക് മരുന്ന് കൊടുത്തവരെയും ഇയാളിൽ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് മൂന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വച്ച് ഇവർ പിടിയിലാകുകയായിരുന്നു.
ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Kerala
പത്തനംതിട്ട: ഒപ്പം താമസിച്ചു വന്നിരുന്ന അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസ്(75) കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37 എന്നിവരെ കോയിപ്രം പോലിസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിനു പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കീഴ്വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികതകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദിനെ അറിയിച്ചു.
തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി തിരുവല്ല ഡിവൈഎസ്പി പി.ആർ. ന്തോഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിഐ ജി. സുരേഷ് കുമാര്‍, എസ്ഐ പങ്കജ് വി. കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പോലീസ് സര്ജന് ഡോ. അശ്വതി നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥീരീകരിച്ചു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലിസ് പൊന്നമ്മക്കൊപ്പം താമസിച്ചിരുന്ന മകന് ടിജോ തോമസിനെയും റിന്‍സിമോളെയും ചോദ്യം ചെയ്തു.
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസിനൊപ്പം ആറു മാസത്തിലേറെയായി റിന്‍സിയും താമസിക്കുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസം പിടിക്കാന്‍ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മയെ ടിജോ നെഞ്ചില്‍ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിന്‍രാജ്, അഭിലാഷ്, സി പി ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Kerala
പത്തനംതിട്ട: പന്തളത്ത് ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
പന്തളം ടൗണിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തിപ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. രാജേഷ് (43), വിനീത് (38), സുരേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.
കാട്ടാക്കട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഎല്‍എ ആശുപത്രിയിലാണെന്നും സഹായം വേണമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.
എംഎല്‍എയുടെ പേരില്‍ വ്യാപാരിയില്‍ നിന്ന് 1000 രൂപ ഇവര്‍ കൈക്കലാക്കി. വിവരമറിഞ്ഞ എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒ.എം.ആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്.
തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ സുധീറിനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ കടയ്ക്കാവൂർ എസ്എച്ച്ഒ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പുല്‍പ്പള്ളി: വിജിലന്‍സ് വയനാട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി സിഐ ഓഫീസില്‍ എഎസ്ഐയായിരുന്ന അമ്പലവയല്‍ സ്വദേശി റെജി ജയിംസിനെയാണ് തലശേരി വിജിലന്‍സ് കോടതി ജഡ്ജി കെ. രാമകൃഷ്ണന് ശിക്ഷിച്ചത്.
2016ലാണ് കേസിന് ആസ്പദമായ സംഭവം. ഗൂഡല്ലൂര്‍ സ്വദേശിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ബന്ധു പ്രതിയായി പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 30,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യഗഡുവായി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റുന്നതിനിടെയാണ് എഎസ്ഐ കുടുങ്ങിയത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. അനൂപ് ഹാജരായി.
National
ബംഗളൂരു: ആഡംബര കാറുകൾ മോഷ്ടിച്ച് രാജസ്ഥാനിലേക്ക് കടത്തുന്ന ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ചെന്നൈ സ്വദേശിയായ പരാതിക്കാരൻ കഴിഞ്ഞ ജൂൺ 26-നാണ് ഫോർച്യൂണർ കാറിൽ ബംഗളൂരുവിൽ എത്തിയത്. ഹോസൂർ റോഡിലെ ഒരു ഹോട്ടലിൽ മുറയെടുത്ത അദ്ദേഹം, രാത്രി 9:30-ഓടെ സിനിമ കാണാനായി കാറിൽ പുറത്തുപോയി. തുടർന്ന് രാത്രി 1:30-ഓടെ തിരിച്ചെത്തി ഹോട്ടൽ പാർക്കിംഗ് സ്ഥലത്ത് വാഹനം നിർത്തി മുറിയിലേക്ക് പോയി. എന്നാൽ പിറ്റേദിവസം രാവിലെ വന്നു നോക്കിയപ്പോൾ കാർ കാണാനില്ലായിരുന്നു. ഉടൻ തന്നെ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.
വാഹനം ബെല്‍ഗാവി-പൂന ദേശീയപാതയില്‍ക്കൂടി കടന്നുപോയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ പെട്ടെന്ന് പണം ഉണ്ടാക്കാനായി ഇരുവരും ചേർന്ന് വിലകൂടിയ കാറുകൾ മോഷ്ടിച്ച് വരികയായിരുന്നുവെന്ന് യുവതി സമ്മതിച്ചു. പ്രധാന പ്രതിക്കായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽക്ക് ബോർഡിന് സമീപത്തുനിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.
ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ചാണ് പ്രതി കാറുകൾ തുറന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് വാഹനം രാജസ്ഥാനിലെ വിവിധ നഗരങ്ങളിൽ വിൽക്കുകയായിരുന്നു പതിവ്.
പ്രധാന പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, രാജസ്ഥാനിൽ നിന്ന് 35 ലക്ഷം രൂപ വിലമതിക്കുന്ന കാർ പോലീസ് കണ്ടെടുത്തു. ബംഗളൂരു, ഹൈദരാബാദ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലായി ഇയാൾക്കെതിരെ ഇത്തരത്തിലുള്ള 21-ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജൂലി തോമസ് കഞ്ചാവുമായി പിടിയിൽ. 30 ഗ്രാം കഞ്ചാവ് ആണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാവേലിക്കര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അഞ്ച് ഗ്രാം കഞ്ചാവുമായി എബ്രഹാം കോശി എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാൾക്ക് വീണ്ടും നൽകാനായി ബൈക്കിൽ കഞ്ചാവുമായി വരുമ്പോഴാണ് ജൂലി തോമസ് പിടിയിലാകുന്നത്.
മാവേലിക്കര, കായംകുളം ഭാഗങ്ങളിൽ പലയിടത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജൂലി തോമസ്. പ്രതി കാലങ്ങളായി നേരിട്ടല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചാണ് ലഹരിവിൽപന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
Kerala
മലപ്പുറം: കെഎസ്ആർടിസിബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശിയായ വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇന്ന് പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Kerala
കൊല്ലം: ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂതക്കുളം വലിയവിള പുത്തൻവീട്ടിൽ ടി.ശരത് (37) ആണ് പിടിയിലായത്. പരവൂർ കലക്കോട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
പരവൂർ പോലീസിന്റെ പിടിയിലായ ശരത് റിമാൻഡിലാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 2024 ൽ പിതാവ് ശശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു ശരത്. ഈ കേസിൽ ശരത്തിനെ കോടതി വെറുതെ വിട്ടിരുന്നു.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. സാഹിൽ ഖൈരെ (25) എന്ന യുവാവാണ് അറസ്റ്റിലായത്.
നാലാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അസുഖബാധിതയായതിനാൽ ചൊവ്വാഴ്ച സ്കൂളിൽ പോയിരുന്നില്ല. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഉച്ചകഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് അടുത്തുള്ള തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സാഹിൽ കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഒരു സൈക്കിളിൽ സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ച വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സാഹിലാണ് സൈക്കിളിൽ ഉണ്ടായിരുന്നതെന്നും കുറ്റം ചെയ്തതായും സമ്മതിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരിയാണ്.
Kerala
പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണ വ്യാപാരിയുടെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചൊക്ലി നെടുമ്പ്രത്തെ രാജീവന്റെ മകന് അഭിനവിനെ (27) യാണ് കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഇരിട്ടിയില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത് (26),പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടികയിലെ സനു സന്തോഷ്, കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടു എന്ന ആരംഭന്‍ ഹൗസില്‍ ജിജില്‍(38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണസംഘം പിടികൂടിയിരുന്നു.
നേരത്തെ അറസ്റ്റിലായ അശ്വന്തിനെ തെളിവെടുപ്പിനായി മൂന്നുദിവസം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയുമായി അന്വേഷണ സംഘം മാനന്തവാടിയിലെത്തി തെളിവെടുപ്പ് നടത്തി. സ്വര്ണംപൊട്ടിക്കലിനായി സംഘം ഗൂഢാലോചന നടത്തിയ ലോഡ്ജിലും മറ്റുമായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ നാലാമത്തെ പ്രതിയെ പിടികൂടിയത്.
ജൂണ്‍ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തുകയായിരുന്നു.
കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വര്‍ണവും ഒന്നരക്കോടിയോളം രൂപയുമാണ് കൊള്ളയടിച്ചത്. തട്ടിയെടുത്ത കാര്‍ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്തനിലയില്‍ കണ്ടെത്തി.
Kerala
തൊടുപുഴ: മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തൊടുപുഴ കുമ്മംകല്ല് ഓലിക്കല്‍ ആഷിക് സഹീര്‍( 23), ഇടവെട്ടി ചീങ്കല്ലേല്‍ ഹര്‍ഷിദ് ജബ്ബാര്‍(33), വെങ്ങല്ലൂര്‍ കണിപറമ്പില്‍ നിഹാല്‍ ഷെഫീഖ്(22) ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായ വെങ്ങല്ലൂര്‍ കണിപറമ്പില്‍ ടി.എസ്.ഷിയാസ് (35) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇടവെട്ടി ജംഗ്ഷനില്‍ കനാല്‍ പാലം ഭാഗത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിന്നും കാറില്‍ നിന്നുമായി 18.18 ഗ്രാം എംഡിഎംഎയും10 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മേഖലയില്‍ ലഹരി വില്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ടി.എസ്. ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എസ്.ഷിയാസ് മത്സരിച്ചിരുന്നു. ലഹരി മാഫിയയുമായി ബന്ധമുള്ളതിന്റെ പേരില്‍ ഇയാളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തെറ്റ് തിരുത്തിയെന്ന് അവകാശപ്പെട്ടതോടെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൻ രാസലഹരി വേട്ട. അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ സംഘത്തെയാണ് പിടികൂടിയത്.
ഈഞ്ചക്കല്‍ സ്വദേശി കിരണ്‍, കിരണിന്റെ അമ്മ ബീന, പെണ്‍സുഹൃത്ത് സന്ധ്യ, അക്ഷയ് എന്നിവരാണ് പിടിയിലായത്. 125 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. നെയ്യാറ്റിന്‍കര ആറാലുംമൂട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
Kerala
കോഴിക്കോട്: കൃത്യനിര്‍വഹണത്തിനിടെ പോലീസ് എസ്ഐയെ ചവിട്ടിവീഴ്ത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടില്‍ സുജിത്താണ്(31) അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാള്‍ ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ഷിബുവിന്റെ തൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ സുജിത്ത് കൈയില്‍ ചോരയൊലിപ്പിച്ച നിലയില്‍ റോഡില്‍ നിന്ന് ബഹളം വെക്കുന്നത് കണ്ടു.
പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയുമായിരുന്നു.
ചവിട്ടേറ്റ് റോഡിലേക്ക് വീണ എസ്ഐക്ക് കൈമുട്ടിനും വയറിനും കഴുത്തിനും പരിക്കേറ്റു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. പരിക്കേറ്റ എസ്ഐയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സുജിത്തിനെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ബുറാരിയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ട പോലീസ്, തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ച സ്ഥലം എവിടെയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അജിത് വിഹാറിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് പോലീസ് കണ്ടെടുത്തു.
അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
തൃപ്പൂണിത്തുറ: അത്തക്കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. അത്തം നഗറില്‍ കളിപ്പാട്ട കച്ചവടത്തിന് വന്ന തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി പ്രിന്‍സിനാണ് (40) കുത്തേറ്റത്.
ഇയാളെ ആക്രമിച്ച കേസില്‍ കുറ്റിമുല്ല കച്ചവടക്കാരന് കൊട്ടാരക്കര സ്വദേശി ജോസഫിനെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 12 ഓടെയായിരുന്നു സംഭവം. ഇരുവരും ബാറില്‍ വച്ചുള്ള മദ്യപാനത്തിനിടെ പണത്തിന്റെ കാര്യം പറഞ്ഞ് തര്‍ക്കം നടന്നിരുന്നു.
പിന്നീട് സ്റ്റാച്യുവിനടുത്തുള്ള കടയ്ക്ക് മുന്നില്‍ പ്രിന്‍സ് കിടക്കാന്‍ എത്തിയപ്പോള്‍ ജോസഫ് ആക്രമിക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ പ്രിന്‍സിനെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Kerala
കൊച്ചി: കഞ്ചാവുമായി കുഴുപ്പിള്ളി ബീച്ചിലെത്തിയ യുവാവ് പോലീസ് പിടിയില്‍. ചെറായി ബീച്ച് തെക്കേക്കരയില്‍ വീട്ടില്‍ ഷാരോണ്‍ (26) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. മൂന്നു ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. കേസ് എടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
അതേസമയം, ബീച്ച് പരിസരത്ത് ലഹരി വില്‍പ്പന വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം മെബിൻ ജോസ്, സർവകലാശാലയിലെ എസ്എഫ്ഐ പ്രവർത്തകരായ ബേസിൽ, യദു, ബിനീഷ് എന്നിവരാണ് റിമാൻഡിലായത്. തന്നെ കയ്യേറ്റം ചെയ്തു എന്ന സിസ തോമസിന്റെ പരാതിയിൽ എടുത്ത കേസിലാണ് നടപടി. സമരവുമായി ബന്ധപ്പെട്ട ആദ്യകേസിൽ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം സർവകലാശാലയിൽ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ ലിഫ്റ്റിന് മുൻപിലും സർവകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.
NRI
അറ്റ്ലാന്റാ: യുഎസിലെ ജോർജിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡികാൽബ് കൗണ്ടിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.8 മില്യൺ ഡോളർ വിലമതിക്കുന്ന ലഹരിവസ്തുക്കളും 40,000 ഡോളറിലധികം പണവും പിടിച്ചെടുത്തതായി ഡികാൽബ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ഈ മാസം നാലിന് നടത്തിയ വാഹന പരിശോധനയിലാണ് സംഭവങ്ങളുടെ തുടക്കം. ഒരു വാനിൽ നിന്ന് ഏകദേശം 220 മുതൽ 250 പൗണ്ട് വരെ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തുടർന്ന് സമീപത്തെ സ്റ്റോറേജ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 1,200 പെട്ടികളിലായി സൂക്ഷിച്ചിരുന്ന സിന്തറ്റിക് ടിഎച്ച്സി ഉത്പന്നങ്ങൾ, സൈലോസൈബിൻ കൂണുകൾ, വിവിധ കഞ്ചാവ് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഇതിന് പുറമെ 40,000 ഡോളറിലധികം പണവും പോലീസ് കണ്ടുകെട്ടി. സംഭവവുമായി ബന്ധപ്പെട്ട് സഫിൻ ടി. രാജ്വാനി, ആദിൽ സമ്നാനി, നൂറുദ്ദീൻ ടി. രാജ്വാനി, സലിം വാഡ്സാരിയ, റഹീൻ എസ്. ദദാനി, പിയൂഷ് വാഡ്സാരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ ഡികാൽബ് കൗണ്ടി ജയിലിലേക്ക് മാറ്റി. വിവിധ ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്നും ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉൾപ്പെടെയുള്ള കാര്യങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.
Kerala
കൊച്ചി: പോലീസ് ജീപ്പ് കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ. വൈപ്പിന്‍ എളങ്ങുന്നപ്പുഴ സ്കൂൾമുറ്റം തൈപ്പറമ്പിൽ ജസ്റ്റിൻ ജോസ് (27) ആണ് ഞാറയ്ക്കൽ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ഏഴിന് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജസ്റ്റിൻ പോലീസ് ജീപ്പ് കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു. സംശയം തോന്നിയ പോലീസ് പിന്നാലെ പിന്തുടർന്ന് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
യുവാവിൽനിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾക്ക് എവിടെ നിന്നാണ് ഹാഷിഷ് ഓയിൽ ലഭിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
National
ബെംഗളൂരു: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും പിന്നീട് ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. സിക്കന്ദർ, ഷബിറഹ്മദ് ജുനാസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സ് രേഖ എന്നിവരാണ് അറസ്റ്റിലായത്.
ഡോ. നാഗരാജും രേഖയും ഗർഭഛിദ്രത്തിനായി യുവതിക്കു 10 ഗുളികകൾ നൽകിയെന്നും ഗർഭം അലസിപ്പിച്ചെന്നും സന്ദീപ് പോലീസിന് മൊഴി നൽകി. മറ്റ് നാല് പേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. 26കാരി നിലവിൽ ചികിത്സയിലാണ്. കർണാടകയിലെ ഗഡാഗ് ജില്ലായിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
രണ്ടു പുരുഷന്മാർ വ്യത്യസ്ത അവസരങ്ങളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. യുവതിയെ മറ്റ് രണ്ട് പേർ കൂടി വ്യത്യസ്ത സാഹചര്യങ്ങളിൽ പീഡിപ്പിച്ചതായി കണ്ടെത്തി. കുറ്റകൃത്യം മറച്ചുവയ്ക്കുകയും ഗർഭഛിദ്രത്തിനു കൂട്ടുനിന്ന മറ്റു മൂന്നു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യുവതി മൂന്ന് മാസം ഗർഭിണിയായതോടെയാണു പീഡനവിവരം കുടുംബാംഗങ്ങൾ അറിയുന്നത്. പ്രതികൾ പണം വാഗ്ദാനം ചെയ്തു കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും ഇരയുടെ മാതാപിതാക്കൾ ആരോപിച്ചു. ഗർഭഛിദ്രം മറച്ചുവയ്ക്കാൻ ശ്രമിച്ച മൂന്നു പേർക്കെതിരെയും മാതാപിതാക്കൾ പരാതി നൽകി.
അനുമതിയില്ലാതെ ഗർഭഛിദ്ര ഗുളിക വിറ്റ മെഡിക്കൽ ഷോപ്പ് ഉടമയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്സ് രേഖയുടെ മുൻകാല പശ്ചാത്തലവും പോലീസ് അന്വേഷിച്ചുവരികയാണ്.
District News
കുമളി: പതിനാറുകാരിയായ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻകുഴിയിൽ വീട്ടിൽ അഭിരാജൻ ( 21 ) ആണ് പിടിയിലായത്. കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്ലസ്ടു വിദ്യാർഥിനിയായ പതിനാറുകാരി വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തി. തുടർന്നാണ് സുഹൃത്തായ അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ വാഹനത്തിൽ മുൻപ് ഡ്രൈവറായിരുന്നു അഭിരാജൻ. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്ന ശേഷം പല സ്ഥലത്തെത്തിച്ച് കുട്ടിയെ പീഡിപ്പിച്ചതായി അഭിരാജൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ അമ്മ മറ്റൊരാൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
അഭിരാജനുമായുള്ള ബന്ധം പിതാവ് ചോദ്യം ചെയ്തതോടെ കുട്ടി കുമളി പോലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ച ശേഷം കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്നാണ് കുട്ടി അച്ഛനൊപ്പം തിരികെയെത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അഭിരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി.
Kerala
മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന്
പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. വടകര പറയുള്ളതില്‍ ലത സുനിലിനെയാണ്(59) എസ്ഐമാരായ കെ. സിന്‍ഷ, പി.ജെ. റെജി, എഎസ്ഐ സി.വി. ഗീത, എസ്സിപിഒ റയീസ്, ഡ്രൈവര്‍ എസ്സിപിഒ ടൈറ്റസ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞദിവസം കരിപ്പുര്‍ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസ്.
ഒമാനില്‍ പുതിയതായി തുടങ്ങുന്ന സ്ഥാപനത്തില്‍ 70,000 രൂപ മാസ ശമ്പളത്തില്‍ സെയില്സ്മാന് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വീസയ്ക്കുള്ള ചെലവെന്ന് പറഞ്ഞ് ആറാട്ടുതറ സ്വദേശിക്കു പരിചയമുള്ള 21 പേരടക്കം 51 ആളുകളില്‍നിന്നാണ് ലത പണം വാങ്ങിയത്. പിന്നീട് വിദേശത്തേക്കു കടന്ന ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
മസ്കറ്റില്‍നിന്നു വരുന്നതിനിടെയാണ് ലതയെ പോലീസ് അറസ്റ്റുചെയ്തത്. 2025 ജനുവരിയിലാണ് ആറാട്ടുതറ സ്വദേശിയില്‍നിന്ന് 65,000 രൂപ കൈക്കലാക്കിയത്. മറ്റുള്ളവരില്‍നിന്ന് പല ദിവസങ്ങളിലായി 75,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ കൈക്കലാക്കി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ ലത നല്കിയ മേല്‍വിലാസത്തില്‍ 10 വര്‍ഷമായി താമസമില്ലന്നും വിദേശത്തേക്ക് കടന്നതായും കണ്ടെത്തി. തുടര്‍ന്നാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്.
Kerala
കൂത്തുപറമ്പ്: ഗൂഗിൾ പേ ഇല്ലാത്തതിനു ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വി.വി.രാഘവനാണ് (68) മർദനമേറ്റത്.
പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വച്ചായിരുന്നു സംഭവം. പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് അറസ്റ്റിലായത്. തടയാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചു.
കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തിയാണു യുവാവിനെ പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മർദനത്തിൽ മൂക്ക് പൊട്ടിയ രാഘവൻ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
Kerala
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സ്ത്രീകൾ ബഹളം വയ്ക്കുന്നത് കേട്ട് ആളുകൾ കൂടിയപ്പോഴേക്കും രണ്ടിടത്തു നിന്നും സുനീഷ് ഓടി രക്ഷപ്പെട്ടു.
സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് പ്രതിയെ ശനിയാഴ്ച വൈകുന്നേരം പിടികൂടിയത്. സുനീഷിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മൂന്നാഴ്ച മുമ്പാണ് സുനീഷ് തമിഴ്നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Kerala
എൻമകജെ: കാസർകോട് 162 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടി. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കാസർകോട് എൻമകജെ ഓർമ്പൊടി കണ്ടിഗെയിൽ അബ്ദുൾ അസീസ് ആണ് പിടിയിലായത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 157 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
അബ്ദുൽ അസീസിന്റെ പാന്റിസിന്റെ കീശയിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തു. കെഎൽ 14 കെ 1338 ഐ 20 കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടകയിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു ഇത്.
Kerala
ആലപ്പുഴ: ചേർത്തല പതിനൊന്നാം മൈലിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. പതിനൊന്നാം മൈൽ ഭജനമഠം ഐക്കരശേരി വെളിവീട്ടിൽ എൻ. ദിനീഷാണ് അറസ്റ്റിലായത്.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 21.62 ഗ്രാം എംഡിഎംഎയും 5.12 ഗ്രാം കഞ്ചാവും 3,64,500 രൂപയും പിടിച്ചെടുത്തു.
പ്രതിയുടെ വീടിന്റെ പ്രവേശനമുറിയിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എംഡിഎംഎ വിൽപനയിലൂടെ ലഭിച്ച 3,64500 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
Kerala
കാഞ്ഞങ്ങാട്: ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകി പോലീസിനെയും സുരക്ഷാസേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ പ്രതി അറസ്റ്റിൽ. ബങ്കളം സ്വദേശി പി.വി. രതീഷ് (42) ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഹൊസ്ദുർഗ്, കാസർഗോഡ് പോലീസ് സ്റ്റേഷനുകളിലേക്കും കാസർഗോഡ് റെയിൽവേ പോലീസിലേക്കും എമർജൻസി നമ്പറായ 112 വഴിയാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിളിക്കുന്നത് ആരാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കാൻ ഇയാൾ തയാറായിരുന്നില്ല.
സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് വ്യാപകമായ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. നേത്രാവതി, മലബാർ, പരശുറാം എക്സ്പ്രസ് ട്രെയിനുകളിൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയാണ് പോലീസും റെയിൽവേ സുരക്ഷാസേനയും പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ട്രെയിനുകളിൽ നിന്ന് ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാഞ്ഞങ്ങാട് ഭാഗത്തുനിന്നാണ് കോൾ വന്നതെന്ന് പോലീസ് കണ്ടെത്തി. മാവുങ്കാലിൽ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഉത്തരേന്ത്യക്കാരായ രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും, അവരുടെ കൈവശം ബോംബ് ഉണ്ടെന്ന് സംശയിച്ചാണ് താൻ ഇത്തരത്തിൽ വിവരം അധികൃതരെ അറിയിച്ചതെന്നുമാണ് പ്രതിയുടെ മൊഴി.
Kerala
കൊച്ചി: കപ്പല്‍ ജീവനക്കാരുടെ ശമ്പള കുടിശികയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദേശ കപ്പല്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അറസ്റ്റ് ചെയ്യപ്പെട്ട കപ്പലിന്റെയും ബാധ്യത വരുത്തിയ കപ്പലിന്റെയും ഉടമസ്ഥര്‍ ഒന്നല്ലാത്തതിനാല്‍ സഹോദര കപ്പല്‍ (സിസ്റ്റര്‍ വെസല്‍) എന്ന നിലയില്‍ കണക്കാക്കി തടഞ്ഞുവയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അറസ്റ്റ് ഉത്തരവ് ജസ്റ്റീസ് എം.എ. അബ്ദുള്‍ ഹക്കീം റദ്ദാക്കിയത്.
മൂന്നു കപ്പലുകളിലേക്ക് ജീവനക്കാരുടെ സേവനം ലഭ്യമാക്കിയതിലൂടെ ലഭിക്കാനുള്ള 94.44 ലക്ഷത്തോളം രൂപ ഈടാക്കാനായി ചെന്നൈ കേന്ദ്രമായ ലൈറ്റ് ഹൗസ് മറൈന്‍ സര്‍വീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുളളവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2024 മേയിലാണ് ന്യുസിലഡിലെ കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന എം.ടി ഓഷ്യന്‍ ഫേ എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവുണ്ടായത്.
എന്നാല്‍, കപ്പലുകളുടെ ഉടമസ്ഥാവകാശം വ്യത്യസ്ഥമാണെന്ന് വ്യക്തമാക്കി യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വണ്‍ മൂണ്‍ മറൈന്‍ സര്‍വീസസ് അടക്കം നല്കിയ ഉപഹര്‍ജിയിലാണ് അറസ്റ്റ് ഉത്തരവ് റദ്ദാക്കിയത്. കപ്പല്‍ വിട്ടു നല്‍കാനായി നേരത്തെ ഹൈക്കോടതിയില്‍ കെട്ടിവെച്ച 1.03 കോടി രൂപ തുക പലിശ സഹിതം ഉപഹര്ജിക്കാര്ക്ക് നല്കാന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് അഡ്മിറാലിറ്റി സ്യൂട്ടും കോടതി തള്ളി.
District News
കോന്നി: കുടുംബ വഴക്കിനിടെ സഹോദര പുത്രന്റെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കൂടല്‍ കുളത്തുമണ്‍ അംബേദ്കര്‍ കോളനിയില്‍ കാലായില്‍ പടിഞ്ഞാറ്റതില്‍ അനില്‍ (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ സഹോദര പുത്രൻ കോന്നി കൊല്ലംപടി കുളത്തുമണ്‍ സുമേഷ് ഭവനം വീട്ടില്‍ സുധീഷിനെ (27) കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് ക്രൂരമായ മര്‍ദനമേറ്റ് അനിൽ മരിച്ചത്. കുടുംബപരമായ പ്രശ്നങ്ങളുടെ പേരില്‍ സുധീഷ് അനിലിനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും പതിവായിരുന്നുവെന്ന് പറയുന്നു. ഇതേ കാര്യത്തിന് പലതവണ അനിലും ബന്ധുക്കളും സുധീഷിനെതിരേ കൂടല്‍ പോലീസില്‍ പരാതി നല്‍കുകയും സുധീഷിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്കി വിട്ടയച്ചിരുന്നതുമാണ്.
കുളത്തുമണിലുള്ള കുടുംബ വീടിന്റെ അവകാശത്തെച്ചൊല്ലിയായിരുന്നു സുധീഷ് തര്‍ക്കം ഉണ്ടാക്കിയതും അനിലിനെ കൊലപ്പെടുത്തിയതുമെന്ന് പറയുന്നു.
മര്‍ദനമേറ്റ അനിലിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടല്‍ എസ്ഐ രജിത് നാഥ്, എസ്സിപിഒ പ്രശാന്ത്, സിപിഒമാരായ പ്രവീണ്‍, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ച സംഭവത്തിൽ മകനും സുഹൃത്തും പിടിയിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു സംഭവം. വീടിനുള്ളിൽ വച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.
ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടംവീട്ടുകയും ചെയ്തു. ബാക്കി പണം മദ്യപിച്ച് തീർത്തു. ടോജൻ മുമ്പും വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ പിതൃ സഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പത്തനംതിട്ട കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ സഹോദരന്റെ മകൻ സുധീഷ് (27) ആണ് പിടിയിലായത്.
കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ആയിരുന്നു സംഭവം. സുധീഷിന്റെ അച്ഛൻ നിർമിച്ച വീട്ടിൽ അനിൽ താമസിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടെ അനിലിനെ സുധീഷ് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് വീണ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിടിയിലായ സുധീഷ് നേരത്തെ പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നു.
Kerala
പാലക്കാട്: പാലക്കാട് വേലന്താവളത്ത് കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. വേലന്താവളം ചെക്ക്പോസ്റ്റിലാണ് സംഭവം. ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അതിനുള്ളിലാണ് പണം കടത്താൻ ശ്രമിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. എക്സൈസ് സംഘം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
നൂറനാട്: കൊല്ലം നൂറനാട് സുഹൃത്തായ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ശോഭാ ഭവനത്തിൽ ശരത് ആണ് പിടിയിലായത്. ഓഗസ്റ്റ് 11ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധത്തെത്തുടർന്ന് ആയിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ പ്രതി വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ വയോധികനിൽ നിന്ന് പത്ത് കോടി തട്ടിയെടുത്ത സോഷ്യൽ മീഡിയ താരം പിടിയിൽ. ഛത്രപതി സംഭാജിനഗർ സ്വദേശി രോഹൻ ജാദവ് ആണ് പിടിയിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
സിബിഐ ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുസംഘം വയോധികനെ ബന്ധപ്പെട്ടത്. തുടർന്ന് ഡിജിറ്റൽ അറസ്റ്റിലാക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വയോധികൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹർഷദ് സുഭാഷ് ധൻടോലെ, സമർത്ത് സുരേഷ് ദേശ്മഖ്, അമർ ശിവാജി അട്ടാർഖി എന്നിവർ പിടിയിലായി.
പിടിയിലായവരിൽ നിന്നാണ് രോഹനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വയോധികനിൽ നിന്ന് തട്ടിയെടുത്ത പണം 5,436 ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയിരുന്നു.
ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും പൊലീസ് മരവിപ്പിച്ചതോടെ രോഹൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
NRI
ടെക്സസ്: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന 48 വയസുകാരിയായ മരിയ നാരസ് മെക്സിക്കോയിൽ അറസ്റ്റിലായി. 1996ൽ മൂന്ന് വയസുകാരിയായ മകൾ കാസാൻഡ്ര എൽ.
വൈറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് ടെക്സസിലെ ടാറന്റ് കൗണ്ടിയിൽ രജിസ്റ്റർ ചെയ്ത ക്യാപിറ്റൽ മർഡർ കേസിലാണ് നാരസ് പ്രതിയായിരുന്നത്. അന്വേഷണ രേഖകൾ പ്രകാരം, കുഞ്ഞിനെ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
1997ൽ ഗ്രാൻഡ് ജൂറി നാരസിനെതിരെ ക്യാപിറ്റൽ മർഡർ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ജാമ്യത്തുക 25,000 ഡോളറായി കുറച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ നാരസ് രാജ്യം വിട്ട് ഒളിവിൽ പോയതായാണ് അധികൃതർ പറയുന്നത്.
മെക്സിക്കൻ ഇന്റർപോൾ, യുഎസ് മാർഷൽസ് സർവീസ്, യുഎസ് ഡിപ്പാർട്മെന്റ ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി, യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്ത അന്തർദേശീയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച നാരസിനെ മെക്സിക്കോയിൽ പിടികൂടിയത്.
ടാറന്റ് കൗണ്ടിയിൽ വിചാരണ നേരിടുന്നതിനായി നാരസിനെ അമേരിക്കയിലേക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാറിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മുന്ന ലാലി (55) നെയാണ് ഭാര്യ നാസിയ (45), കാമുകൻ ചമൻ (20) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
വീട്ടിൽ മോഷണം നടന്നതായും മുന്ന ലാലിന് പരിക്കേറ്റതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോൾ ഗുരുതര പരിക്കുകളോടെ കിടന്നിരുന്ന മുന്ന ലാലിനെ ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുന്ന ലാൽ മുൻവശത്തെ മുറിയിലും താനും മക്കളും മറ്റൊരു മുറിയിലുമാണ് കിടന്നതെന്നും, രാവിലെ എഴുന്നേറ്റപ്പോൾ വീട് അടിച്ചു തകർക്കപ്പെട്ട നിലയിലും ഭർത്താവിനെ പരിക്കേറ്റു കിടക്കുന്നതുമാണ് കണ്ടതെന്നുമാണ് നാസിയ ആദ്യം പോലീസിനോട് പറഞ്ഞത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് ഇവർ വരുത്തിതീർത്തത്.
രക്തക്കറകൾ തുടച്ചുമാറ്റാൻ ശ്രമിച്ചതും വീട്ടുസാധനങ്ങൾ അലങ്കോലപ്പെടുത്തി വച്ചതും മോഷണശ്രമമല്ലെന്ന് പോലീസ് കണ്ടെത്തി. മുഖംമൂടി ധരിച്ച ഒരാൾ വീടിനുള്ളിൽ പ്രവേശിക്കുന്നതും രണ്ട് മണിക്കൂറിന് ശേഷം പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാസിയ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ 22 വർഷമായി ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാസിയ പോലീസിനോട് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ചമനെ പരിചയപ്പെടുകയും പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയും ചെയ്തത്. മുന്നയെ കൊലപ്പെടുത്താൻ നാസിയ ഇയാൾക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.
സംഭവം നടക്കുന്ന ദിവസം മുന്ന ലാലിന് ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം നാസിയയും ചമനും ചേർന്ന് കഴുത്തുഞെരുച്ചു. തുടർന്ന് വൈദ്യുതാഘാതമേൽപിച്ച് വടിയുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ആക്ടൻ സ്വദേശി അർജുൻ അരവിന്ദ് (17) ആണ് പിടിയിലായത്. സുധ വെങ്കിടേശൻ (45), സഹോദരൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്ടൻ ബോക്സ്ബറോ റീജിയണൽ ഹൈസ്കൂൾ വിദ്യാർഥിയായ അർജുൻ, ചൊവ്വാഴ്ചയാണ് വീട്ടിൽ വച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത്. തുടർന്ന് അമ്മയുടെ കാറുമായി രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ട്യൂഷനായി എത്തിയ അധ്യാപിക വീട് പൂട്ടിയിരിക്കുന്നതായി കണ്ടതിനെത്തുടർന്ന് അർജുന്റെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ പോലീസിൽ വിവരമറിയിക്കുകയും പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ സുധയുടെയും സിദ്ധാർത്ഥിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന അർജുനെ കണ്ടെത്താൻ പോലീസ് രാത്രി മുഴുവൻ തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ മസാച്ചുസെറ്റ്സിലെ വേലാൻഡിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ കാറിൽ നിന്നാണ് അർജുനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: പുത്തൂർ മൂഴിക്കോടിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തർക്കത്തെത്തുടർന്ന് മൂഴിക്കോട് സ്വദേശി ആദർശിനെ (30) പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസിൽ നിന്ന് മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26) അസം സ്വദേശികളായ സഫിയാഖുൽ ഇസ്ലാം (30) മൊഫീദുൽ ഇസ്ലാം (35) എന്നിവരാണ് പിടിയിലായത്.
ലേബർ കമ്മീഷണർ ഓഫീസിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും പ്രതികൾ അഴിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കവർച്ചയ്ക്ക് ശേഷം സഫിയാഖുൽ ഇസ്ലാമും മൊഫീദുൽ ഇസ്ലാമും ആലുവയിലേക്കും മുസ്താഖുൽ ഷേക്ക് കാക്കനാട്ടെ താമസ സ്ഥലത്തേക്കും പോയി.
എന്നാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച മറ്റ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് പോലീസിന് യഥാർഥ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
അന്തിക്കാട്: സർപ്പദോഷമുണ്ടെന്ന് ആരോപിച്ച് വീട്ടമ്മയുടെ പണവും സ്വർണാഭരങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് പിടിയിലായത്.
പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലതയിൽ നിന്നാണ് പ്രതികൾ ആറരപ്പവൻ സ്വർണവും പണവും തട്ടിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തിയാണ് സ്വർണലതയിൽ നിന്ന് പ്രതികൾ ആഭരണങ്ങളും 6500 രൂപയും തട്ടിയെടുത്തത്.
സർപ്പകോപം ഇല്ലാതാക്കാൻ സ്വർണത്തിൽ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി സമർപ്പിക്കണമെന്നായിരുന്നു പ്രതികൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചത്. പിന്നാലെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ സ്വർണലത പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിക്കാരിയിൽ നിന്ന് കൈവശപ്പെടുത്തിയ സ്വർണം പ്രതികൾ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റിരുന്നു. പോലീസ് സ്വർണം വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
മുക്കം: മുക്കത്ത് വീണ്ടും ലഹരി വേട്ട. മാരക ലഹരിമരുന്നായ 20 ഗ്രാം കൊക്കെയ്നുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
മലപ്പുറം എടവണ്ണ, അയിന്തൂർ സ്വദേശി മണ്ണിൽകടവൻ അൻഫാസ് (27) ആണ് ഇന്നലെ പുലർച്ചെ മുക്കം ടൗണിൽ പിസി ജംഗ്ഷന് സമീപം റൂറൽ ഡാൻസാഫ് സംഘത്തിന്റെയും മുക്കം പോലീസിന്റെയും വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കൊക്കെയ്ൻ കർണാടകയിൽ നിന്നാണ് ഇയാൾ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഗ്രാമിന് പതിനായിരം രൂപ വരെയാണ് ഈ ലഹരിമരുന്നിന്റെ വില. അൻഫാസ് മുന്‍പ് വിദേശത്ത് ജോലി ചെയ്തിരുന്ന വ്യക്തിയാണ്.
പിന്നീട് നാട്ടിലെത്തുകയും ബംഗളൂരുവിലെ ലഹരി ഇടപാടിലേക്ക് കടക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രധാനമായും ലഹരി വില്പന നടത്തുന്നത്. ഇയാളിൽ നിന്നും ലഹരി വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തിവരികയാണ്. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിൽ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയിട്ടുണ്ട്.
District News
നേമം: നരുവാമൂട് കുളങ്ങരക്കോണം ചാണിക്കുഴി പുത്തൻവീട്ടിൽ പുഷ്പരാജന്റെ വീട്ടിൽ കയറി കഴിഞ്ഞ ദിവസം പുലർച്ച റബ്ബർ ഷീറ്റുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു.
കുളങ്ങരകോണം സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന അനിൽകുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളോടൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
പുഷ്പരാജന്റെ വീടിന്റെ ടെറസിനു മുകളിൽ ഉണങ്ങാനിട്ടിരുന്ന റബ്ബർ ഷീറ്റുകളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ അനിൽകുമാറിനെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
District News
ഉള്ളൂർ: മെഡിക്കൽ കോള ജ് അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി കുത്തിവയ്പിനുള്ള സൂചികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊല്ലം മുളങ്കാടകം മല്യകുളങ്ങര എം സി ആർഎ 36-ൽ സിജിൻ പീറ്റർ (37), കൊല്ലം മുണ്ടയ്ക്കൽ എൽ പി സ്കൂളിനു സമീപം പീറ്റർ കോട്ടേജിൽ ഡിക്സൺ പീറ്റർ (47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലെ നഴ്സിംഗ് ഡ്യൂട്ടി റൂമിൽ സൂക്ഷിച്ചിരുന്ന കുത്തിവയ്പിനുള്ള സൂചി അടങ്ങുന്ന ബോക്സ് ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു.
പ്രതികളെ കണ്ടു സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ചികിത്സ തേടിയെത്തിയതാണെന്ന് മറുപടി നൽകി. തുടർന്ന് ഒപി ടിക്കറ്റ് ചോദിച്ചപ്പോൾ ഇപ്പോൾ കൈവശമില്ലെന്ന് പറഞ്ഞു. ആശുപത്രി ജീവനക്കാർ ഉടൻതന്നെ മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കഴക്കൂട്ടം : ഓണം പ്രമാണിച്ച് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പനയ്ക്കായി ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന ആറു കിലോ കഞ്ചാവ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘം പിടികൂടി.
പാപ്പനംകോട് തുമ്പാനൂർ പനങ്ങോട് മരുതുംമൂട് വീട്ടിൽ നൗഷാദ് ഖാൻ (49), വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ പുതുവൽ പുത്തൻ പുത്തൻവീട്ടിൽ മാഹിൻ കണ്ണ് (45) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ പലസാ എന്ന സ്ഥലത്തുനിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പലാസയിൽനിന്നും പ്രതികൾ മയക്കുമരുന്നു കടത്തിക്കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരളത്തിലേക്കു വരുന്ന ട്രെയിനുകൾ ഡാൻസഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
സംശയം തോന്നിയ പ്രതികൾ ട്രെയിൻ ഉപേക്ഷിച്ചു ലോറിയിലും കാറിലും മറ്റുമായി കഞ്ചാവ് കോയമ്പത്തൂരിൽ എത്തിക്കുകയായിരുന്നു. അവിടെനിന്നും നിരവധി വാഹനങ്ങളിൽ മാറി കയറ്റി കഞ്ചാവ് എറണാകുളത്ത് എത്തിച്ചു. അവിടെനിന്നും ഇന്നലെ പുലർച്ചെ ഊബർ ടാക്സിയിൽ യാത്ര തിരിച്ച സംഘത്തെ കഴക്കൂട്ടത്തുവച്ചു ഡാൻസഫ് സംഘം തടയുകയായിരുന്നു. പോലീസിനെ തിരിച്ചറിഞ്ഞ സംഘം അതിവേഗത്തിൽ വാഹനം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ കഴക്കൂട്ടം മിഷൻ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്ന മറ്റൊരു ഡാൻസഫ് സംഘം പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രതികൾക്കെതിരെ നേരത്തെയും മയക്കു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പോലീസ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ വി. ഗോപകുമാർ, എസ്ഐ മാരായ വൈശാഖ്, മിഥുൻ, വിനോദ്, അജേഷ് എന്നിവരും 15 ഓളം ഉദ്യോഗസ്ഥരും ചേർന്നാണു പ്രതികളെ കുടുക്കിയത്. കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഷെഹൻഷാ കേസന്വേഷണത്തിനു നേതൃത്വം നൽകി.
District News
നെയ്യാറ്റിന്‍കര: കാപ്പ ഉത്തരവ് ലംഘിച്ച നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര ഫോര്‍ട്ട് തെക്കേമഠം വീട്ടില്‍ വൈശാഖ് പോറ്റിയെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍നിന്നും ഇയാളെ നാടു കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാള്‍ രഹസ്യമായി നെയ്യാറ്റിന്‍കരയിലും സമീപ പ്രദേശങ്ങളിലും എത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നു നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്പെക്ടര്‍ പി. പ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിലാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. എസ്ഐ ദീപു, സിപിഒ ഷൈജു, അജിത്ത്, നിധിന് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
ചെറുതോണി: ഇടുക്കി, ചെറുതോണി പ്രദേശങ്ങളിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തങ്കമണി എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ജോണും സംഘവും നാരകക്കാനം, വാഴത്തോപ്പ് മേഖലകളിൽ നടത്തിയ തുടർച്ചയായ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. നാരകക്കാനം നിവാസികളായ പൂപ്പള്ളിൽ സെബിൻ സന്തോഷ് (22), മുതിയേടത്തുകുഴിയിൽ ആൽബിൻ തോമസ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. വില്പനക്കായി പൊതികളായി സൂക്ഷിച്ചുവച്ചിരുന്ന 31 ഗ്രാം ഉണക്ക കഞ്ചാവ് ഇവരിൽനിന്ന് കണ്ടെടുത്തു.