ഹമിഷ ദാസ്
പട്ടിക്കാട്: സോഷ്യൽമീഡിയ വഴി പ്രണയംനടിച്ച് യുവാവിനെ കാണാനെത്തി ആഭരണവും ഫോണും തട്ടിയെടുത്തു മുങ്ങിയ യുവതിയെ പീച്ചി പോലീസ് പിടികൂടി. പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷ ദാസ്(25) ആണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ അമീർഅലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
ജൂണ്‍ 26നാണു കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ യുവതി പീച്ചി ഡാമിലേക്കു വിളിച്ചുവരുത്തി. പീച്ചിഡാം പാർക്കിംഗ് ഏരിയയിൽവച്ച് യുവാവിന്റെ കഴുത്തിൽകിടന്ന നാലുപവന്റെ സ്വർണമാല യുവതി ഉൗരി ധരിക്കുകയായിരുന്നു. എതിർത്ത യുവാവിനോട് ബഹളംവച്ച് ആളെ കൂട്ടുമെന്നു ഭീഷണിപ്പെടുത്തി മൊബൈൽഫോണും കൈക്കലാക്കി.
പീച്ചി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ എറണാകുളം കടവന്ത്രയിൽനിന്നു പിടികൂടിയത്. സബ് ഇൻസ്പെക്ടർ ജിനോ പീറ്റർ, അസി. സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പോലീസ് ഓഫിസർ നിധീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Tags : Arrest Nattuvishesham District news