ആന്ത്രോപിക് സിഇഒ ഡാനിയോ അമോദെയ് , ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും തങ്ങളുടെ സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ വിദേശ കമ്പനികളുടെ നിർമിതബുദ്ധി മോഡലുകൾ ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നിർദേശം നൽകി. സുരക്ഷാ ഭീഷണികളും ഡാറ്റാ സ്വകാര്യതയും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.
വിദേശ കമ്പനികളുടെ മോഡലുകളിൽ സർക്കാർ വിവരങ്ങൾ കൈമാറുമ്പോൾ അത്യാവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ ഈ മോഡലുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയേക്കാമെന്നും നിർണായകമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിദേശ അൽഗോരിതങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന് ഭീഷണിയാണെന്നും സർക്കാർ കരുതുന്നു.
എഐ മോഡലുകൾക്ക് പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷാ മേഖലകളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശ മോഡലുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതോ വിശ്വസനീയമായ സുരക്ഷാ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കാനാണ് വകുപ്പുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഡിജിറ്റൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് മന്ത്രാലയം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെയല്ല, മറിച്ച് അതിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരെയാണ് ഈ ജാഗ്രതാ നിർദേശമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Tags : MeitY cybersecurity Technology Software AI ArtificialIntelligence Coding Programming MachineLearning DataScience Cybersecurity Gadgets Smartphones TechNews