Tech
ന്യൂ ഡൽഹി: ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 സീരീസിന്റെ ആഗോള ലോഞ്ച് സെപ്റ്റംബർ 9ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10:30ന് നടക്കുന്ന ചടങ്ങിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, കൂടാതെ ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ 'ഐഫോൺ ഫോൾഡ്' എന്നിവയും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ എന്നീ പുതിയ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഡിസ്പ്ലേയിലെ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം മുൻ മോഡലുകളെ അപേക്ഷിച്ച് ചെറുതായിരിക്കും. കൂടുതൽ വേഗതയും മികച്ച പ്രകടനവും നൽകുന്ന 2nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച A20 Pro ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്.
ഇത് മുൻ പ്രൊസസറിനേക്കാൾ 18 ശതമാനം വേഗത കൂടിയതും 30 ശതമാനം കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്നതുമാണ്. ഐഫോൺ 18 പ്രോ മാക്സിൽ 5,425mAh വരെശേഷിയുള്ള ശക്തമായ ബാറ്ററി ഉണ്ടാകും. ആപ്പിൾ തന്നെ നിർമിച്ച സി2 മോഡം ഉപയോഗിക്കുന്നതിനാൽ ബാറ്ററി ബാക്കപ്പ് ഗണ്യമായി വർധിക്കും.
സാഹചര്യങ്ങൾക്കനുസരിച്ച് വെളിച്ചം ക്രമീകരിക്കാൻ സാധിക്കുന്ന വേരിയബിൾ അപ്പർച്ചർ കാമറ സാങ്കേതികവിദ്യ ഐഫോൺ 18 പ്രോ മാക്സിൽ ഉൾപ്പെടുത്തിയേക്കും. മൂന്ന് 48 മെഗാപിക്സൽ പ്രധാന ക്യാമറകളും 18 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിലുണ്ടാവുക.
യുഎസിൽ 1,199 ഡോളർ മുതൽ വില ആരംഭിച്ചേക്കാവുന്ന ഐഫോൺ 18 പ്രോയ്ക്ക് ഇന്ത്യയിൽ ഏകദേശം 1,39,900 രൂപയായിരിക്കും ആരംഭ വില. പ്രോ മാക്സ് മോഡലിന് 1,54,900 രൂപയോളം വില പ്രതീക്ഷിക്കാം.
Tech
ന്യൂഡൽഹി: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്ന കൗമാരക്കാരായ ഉപയോക്താക്കൾക്ക് കർശന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താനൊരുങ്ങി മെറ്റാ. സോഷ്യൽ മീഡിയ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന അമിത ആസക്തിക്കെതിരെ യുഎസിലെ 47 സംസ്ഥാനങ്ങളും വിവിധ പ്രദേശങ്ങളും നൽകിയ കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായാണ് മെറ്റ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. അടുത്ത ആറുമാസത്തിനകം ഇവ ഘട്ടംഘട്ടമായി നടപ്പിലാക്കും.
ഇനിമുതൽ കൗമാരക്കാർക്ക് ദിവസം പരമാവധി രണ്ട് മണിക്കൂർ മാത്രമേ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കൂ. അർധരാത്രി 12 മുതൽ രാവിലെ 6 മണി വരെ ആപ്പുകളിലേക്കുള്ള പ്രവേശനം സ്വയം തടയപ്പെടും. സ്കൂൾ സമയമായ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കും.
വീഡിയോകളും മറ്റും സ്വയം പ്ലേ ആകുന്നത് തടയാൻ ഉപയോക്താക്കൾക്ക് ഓട്ടോപ്ലേ ഫീച്ചർ ഓഫാക്കാൻ സാധിക്കും. കൂടാതെ, ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനും പ്ലാസ്റ്റിക് സർജറിയെ അനുകരിക്കുന്ന തരം ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് തടയാനും നിയന്ത്രണമുണ്ട്.
അപരിചിതരായ മുതിർന്ന ആളുകൾ കുട്ടികൾക്ക് സന്ദേശങ്ങൾ അയക്കുന്നതും അവരുടെ പ്രൊഫൈൽ കാണുന്നതും തടയാൻ ശക്തമായ സംവിധാനങ്ങൾ വരും. തങ്ങൾക്ക് നേരെയുണ്ടാകുന്ന മോശം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ 90 ശതമാനം കേസുകളിലും 6 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്ന് മെറ്റാ ഉറപ്പുനൽകുന്നു. 13 വയസിൽ താഴെയുള്ള കുട്ടികളുടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള പ്രായപരിശോധന സാങ്കേതികവിദ്യകളും കമ്പനി കൂടുതൽ കാര്യക്ഷമമാക്കും.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയതായി നിർമാതാക്കളായ ഓപ്പൺഎഐ. ഇന്ത്യയിലെ ഫ്രീ , ഗോ പ്ലാനുകൾ ഉപയോഗിക്കുന്ന മുതിർന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകളിലാണ് പ്രോത്സാഹിത സന്ദേശങ്ങൾ കാണിച്ചു തുടങ്ങുന്നത്. അമ്പതിലധികം ബ്രാൻഡുകളാണ് ആദ്യ ആഴ്ചയിൽ ചാറ്റ്ജിപിറ്റിയിലൂടെ പരസ്യം നൽകുന്നത്.
സെപ്റ്റംബർ 4 മുതൽ ബിസിനസുകൾക്ക് സ്വയം പരസ്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന 'ആഡ്സ് മാനേജർ' സേവനവും ലഭ്യമാകും. പ്രതിദിനം കുറഞ്ഞത് 725 രൂപ ബജറ്റിൽ കമ്പനികൾക്ക് ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ നൽകാം. ഉപയോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടിക്ക് താഴെയായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇവ സ്പോൺസേഡ് എന്ന് കൃത്യമായി അടയാളപ്പെടുത്തുമെന്നും എഐ മറുപടിയിൽ നിന്ന് വേർതിരിച്ചു കാണിക്കുമെന്നും കമ്പനി അറിയിച്ചു.
പരസ്യങ്ങൾ നൽകുന്നത് വഴി ചാറ്റ്ജിപിറ്റി നൽകുന്ന മറുപടികളിൽ യാതൊരുവിധ മാറ്റവും വരുത്തില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോഗപ്രദമായ വിവരങ്ങൾ തന്നെ തുടർന്നും ലഭിക്കും.
കൂടാതെ ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററിയോ വ്യക്തിഗത വിവരങ്ങളോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും, ചാറ്റുകൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിലും രാഷ്ട്രീയം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിലും പരസ്യങ്ങൾ ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.
National
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർഥികൾക്ക് ആകർഷകമായ ഓഫറുകളും പുതിയ പഠന ഫീച്ചറുകളും പ്രഖ്യാപിച്ച് ഗൂഗിൾ. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് 12 മാസത്തേക്ക് ‘ഗൂഗിൾ എഐ പ്ലസ്’ സബ്സ്ക്രിപ്ഷൻ പൂർണമായും സൗജന്യമായി ലഭിക്കും. 2026 ഡിസംബർ 31 വരെ വിദ്യാർഥികൾക്ക് ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്.
400 ജിബി സ്റ്റോറേജും വിപുലമായ ഫീച്ചറുകളും
പ്രതിമാസം പണം നൽകി ഉപയോഗിക്കേണ്ട ഗൂഗിൾ എഐ പ്ലസ് പ്ലാനിലൂടെ 400 ജിബി ക്ലൗഡ് സ്റ്റോറേജ്, ജെമിനിയുടെ ഉയർന്ന ഉപയോഗ പരിധി എന്നിവ വിദ്യാർഥികൾക്കു ലഭിക്കും. കൂടാതെ, എഐ അധിഷ്ഠിത ഇമേജ്-വീഡിയോ-സംഗീത നിർമാണ സൗകര്യങ്ങൾ, നോട്ട്ബുക്ക് എൽഎമ്മിന്റെ അധിക ഫീച്ചറുകൾ, കൂടുതൽ കരുത്തുറ്റ ജെമിനി എഐ മോഡലുകളുടെ ഉപയോഗം എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭ്യമാകും.
പഠന സഹായിയായി ‘സ്റ്റഡി നോട്ട്ബുക്സ്’
വിദ്യാർഥികളുടെ പഠന പങ്കാളിയായി ജെമിനിയെ മാറ്റുന്നതിനായി ‘സ്റ്റഡി നോട്ട്ബുക്സ്’ എന്ന പുതിയ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചു. ക്ലാസ് നോട്ടുകളും മറ്റു പഠന സാമഗ്രികളും അപ്ലോഡ് ചെയ്താൽ, വിദ്യാർഥികളുടെ ആവശ്യത്തിനനുസരിച്ച് വ്യക്തിഗത പഠന പദ്ധതികൾ ജെമിനി തയാറാക്കി നൽകും. ഇതിലൂടെ പഠന വിവരങ്ങൾ അടിസ്ഥാനമാക്കി ക്വിസുകൾ നടത്താനും കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ കണ്ടെത്തി ലഘുവായ ഇന്ററാക്ടീവ് പാഠങ്ങൾ നൽകാനും സാധിക്കും. ചോദ്യങ്ങൾക്കു നേരിട്ട് ഉത്തരം നൽകുന്നതിനു പകരം, പടിപടിയായുള്ള മാർഗനിർദേശങ്ങളിലൂടെ ആശയങ്ങൾ സ്വയം മനസിലാക്കാൻ സഹായിക്കുന്ന ‘ഗൈഡഡ് ലേണിംഗ്’ രീതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യോഗ്യതയും നേടേണ്ട വിധവും
കുറഞ്ഞത് 16 വയസ് പ്രായമുള്ള, അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ സൗജന്യ ആനുകൂല്യം ലഭിക്കുക. ഗൂഗിൾ വൺ സ്റ്റുഡന്റ് ഓഫർ പേജ് വഴി വിദ്യാർഥികൾക്ക് തങ്ങളുടെ വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് കോളജ് അല്ലെങ്കിൽ സ്കൂൾ ഇ-മെയിൽ ഐഡി നൽകി വിദ്യാർഥിയാണെന്നു സ്ഥിരീകരിച്ച് ഓഫർ ക്ലെയിം ചെയ്യാവുന്നതാണ്. ഇന്ത്യയിലെ വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യ പ്രാപ്യമാക്കുന്നതിനും പഠന നിലവാരമുയർത്തുന്നതിനും ഗൂഗിളിന്റെ ഈ നടപടി വലിയ സഹായമാകും.
Tech
ന്യൂഡൽഹി: ബാങ്കുകളുടെയും സർക്കാർ പദ്ധതികളുടെയും പേരിൽ വ്യാജ ആപ്പുകൾ നിർമിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിക്കുന്നു. ഗൂഗിളിന്റെ ക്ലൗഡ് വികസന പ്ലാറ്റ്ഫോമായ 'ഫയർബേസ്' ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് വ്യാജ അക്കൗണ്ടുകളും ലിങ്കുകളും നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഗൂഗിളിന് നിർദ്ദേശം നൽകി.
വ്യാജ ബാങ്കിംഗ് ആപ്പുകളും പിഎം കിസാൻ പദ്ധതിയുടെ പേരിലുള്ള വ്യാജ ആപ്ലിക്കേഷനുകളും നിർമിച്ച് ആളുകളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒടിപി യും ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓഗസ്റ്റ് മാസത്തിൽ മാത്രം ഫയർബേസിൽ ഹോസ്റ്റ് ചെയ്തിരുന്ന 57 വ്യാജ വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.
എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുടെ വ്യാജ രൂപങ്ങളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലിങ്കുകൾ വഴി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉപഭോക്താവിന്റെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്ന 'ആൻഡ്രോയിഡ് ഗോഡ് മോഡ്' എന്ന തരം മാല്വെയറുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്
Tech
ന്യൂഡൽഹി: ഗുരുതരമായ ഹൃദയരോഗം മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകി കായികതാരത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച് ആപ്പിൾ വാച്ച്. ട്രയാത്ത്ലൺ മത്സരത്തിനായുള്ള പരിശീലനത്തിനിടെ ഹൃദയമിടിപ്പ് അസാധാരണമായി ഉയർന്നപ്പോൾ ആപ്പിൾ വാച്ചിലെ ഇസിജി ഫീച്ചർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കോണർ എന്ന അത്ലറ്റിന് രോഗവിവരം തിരിച്ചറിയാൻ സാധിച്ചത്.
പരിശീലന സമയത്ത് ഹൃദയമിടിപ്പ് മിനിറ്റിൽ 219 വരെയായി ഉയർന്നതിനെത്തുടർന്ന് കോണർ വാച്ചിലെ ഇസിജി ആപ്പ് വഴി പരിശോധന നടത്തുകയായിരുന്നു. ഹൃദയമിടിപ്പിൽ അസാധാരണമായ വ്യതിയാനം ഉണ്ടെന്ന് വാച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് ആശുപത്രിയിൽ എത്തി വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് തനിക്ക് ഗുരുതരമായ ഹൃദയരോഗമുണ്ടെന്ന് ഇയാൾ അറിയുന്നത്.
ഉടൻ തന്നെ ഇദ്ദേഹത്തിന് തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുകയും ജീവൻ രക്ഷിക്കുകയും ചെയ്തു. തനിക്ക് പുതിയൊരു ജീവൻ നൽകിയതിന് ആപ്പിൾ വാച്ചിന് നന്ദി പറയുന്നതായി കോണർ വ്യക്താമാക്കി.
ആപ്പിൾ വാച്ച് സീരീസ് 4 മുതലുള്ള മോഡലുകളിലും ആപ്പിൾ വാച്ച് അൾട്രാ സീരീസുകളിലും ലഭ്യമായ ഇസിജി സംവിധാനമാണ് രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിച്ചത്. മുൻപും സമാനമായ രീതിയിൽ അപകടനിലയിലായ പലരുടെയും ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ചിലെ ഹെൽത്ത് ഫീച്ചറുകൾക്ക് സാധിച്ചിട്ടുണ്ട്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന പാട്ടുകൾ തിരിച്ചറിയാൻ പ്രത്യേക ലേബലുകൾ നൽകാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആപ്പിൾ മ്യൂസിക്. എഐ നിർമിത ഗാനങ്ങളുടെ എണ്ണം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വർഷം അവസാനത്തോടെ പുതിയ മാറ്റം കൊണ്ടുവരാൻ ആപ്പിൾ തീരുമാനിച്ചത്.
സംഗീത വിതരണക്കാരും റിക്കാർഡ് ലേബലുകളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാട്ടുകളിൽ എഐ ലേബലുകൾ ചേർക്കുക. ഒരു പാട്ടിന്റെ നിർമാണത്തിൽ എഐ സാങ്കേതികവിദ്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന ടാഗുകൾ നൽകണമെന്ന് കമ്പനികൾക്ക് ആപ്പിൾ മ്യൂസിക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ചിൽ തന്നെ റിക്കോർഡ് ലേബലുകൾക്കായി ഇത്തരം ടാഗുകൾ അവതരിപ്പിച്ചിരുന്നെങ്കിലും, പുതിയ മാറ്റത്തോടെ ഇത് കേൾവിക്കാർക്കും നേരിട്ട് കാണാൻ സാധിക്കും. പ്രതിമാസം അപ്ലോഡ് ചെയ്യപ്പെടുന്ന പുതിയ ഗാനങ്ങളിൽ മൂന്നിലൊന്നും എഐ നിർമിതമാണെന്ന് ആപ്പിൾ മ്യൂസിക് മേധാവി ഒലിവർ ഷൂസർ വ്യക്തമാക്കി.
മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയും അടുത്തിടെ എഐ കലാകാരന്മാരെ തിരിച്ചറിയാൻ എഐ പേർസോണ, എന്ന ബാഡ്ജ് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ മ്യൂസിക്കും സുതാര്യത ഉറപ്പാക്കാൻ പുതിയ നടപടിയുമായി രംഗത്തെത്തിയത്.
Tech
ന്യൂഡൽഹി: വ്യക്തികൾക്ക് സ്വന്തം പേരിൽ എടുക്കാവുന്ന മൊബൈൽ സിം കാർഡുകളുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം . അനുവദനീയമായ പരിധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 24 മുതൽ പുതിയ സിം കാർഡുകൾ നൽകുന്നത് നിർത്തിവെക്കാൻ ടെലികോം കമ്പനികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.
ഒരു വ്യക്തിക്ക് പരമാവധി ഒൻപത് സിം കാർഡുകൾ വരെയാണ് സ്വന്തം പേരിൽ എടുക്കാൻ സാധിക്കുക. എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുള്ളവർക്ക് പരമാവധി ആറ് സിം കാർഡുകൾ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ.
പുതിയ സിം എടുക്കുമ്പോൾ നിലവിലുള്ള മറ്റ് കണക്ഷനുകളുടെ വിവരങ്ങൾ അപേക്ഷാ ഫോമിൽ വ്യക്തമാക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം, ടെലികോം കമ്പനികൾ ഉപയോഗിക്കും. ഓഗസ്റ്റ് 23 മുതൽ ഈ പ്ലാറ്റ്ഫോമിൽ ഫോട്ടോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനവും ലഭ്യമാകും.
അബദ്ധവശാൽ പരിധിയിൽ കൂടുതൽ സിം കാർഡുകൾ അനുവദിക്കപ്പെട്ടാൽ അവ താത്ക്കാലികമായി റദ്ദാക്കുമെന്നും ടെലികോം മന്ത്രാലയം അറിയിച്ചു. സിം കാർഡുകൾ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
Tech
ന്യൂ ഡൽഹി: ചാറ്റ്ജിപിടിയുടെ സൗജന്യ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ എടുത്തിട്ടുള്ളവർക്കും അടുത്ത ആഴ്ച മുതൽ ആപ്പിൽ പരസ്യങ്ങൾ കാണിച്ചു തുടങ്ങുമെന്ന് നിർമാതാക്കളായ ഓപ്പൺഎഐ അറിയിച്ചു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.
ഓഗസ്റ്റ് 24 മുതൽ യൂറോപ്പിലെ 31 രാജ്യങ്ങളിൽ പരസ്യങ്ങൾ നൽകാൻ പരസ്യദാതാക്കൾക്ക് അവസരമൊരുക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയിലാണ് ഓപ്പൺഎഐ ചാറ്റ്ജിപിടിയിൽ ആദ്യമായി പരസ്യങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ യൂറോപ്പിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.
സൗജന്യമായി സേവനം ഉപയോഗിക്കുന്നവർക്കും പ്രതിമാസം എട്ട് യൂറോ (ഏകദേശം $9.30) അടയ്ക്കുന്ന 'ഗോ' ഉപയോക്താക്കൾക്കുമാണ് പരസ്യങ്ങൾ കാണിക്കുക. കൂടുതൽ തുക നൽകുന്ന പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യദാതാക്കൾക്ക് വിൽക്കില്ലെന്നും ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. പരസ്യങ്ങൾ പ്രത്യേകമായി വേർതിരിച്ച് തന്നെ കാണിക്കും.
പരസ്യങ്ങൾ കാണിക്കുന്നത് വഴി ചാറ്റ്ജിപിടി നൽകുന്ന ഉത്തരങ്ങളുടെ നിഷ്പക്ഷതയെ ഉപയോക്താക്കൾ സംശയിച്ചേക്കാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ പ്ലാറ്റ്ഫോം പരസ്യമുക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Tech
യൂട്യൂബ് ക്രിയേറ്റർമാർ നെറ്റ്ഫ്ലിക്സുമായി കരാറുകളിൽ ഏർപ്പെടുന്നത് തടയാൻ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക പാക്കേജുകൾ വാഗ്ദാനം ചെയ്ത് യൂട്യൂബ്. ജനപ്രിയ ക്രിയേറ്റർമാരെ പ്ലാറ്റ്ഫോമിൽ തന്നെ നിലനിർത്താൻ ലക്ഷ്യമിട്ടാണ് യൂട്യൂബ് ഈ പുതിയ നീക്കം നടത്തുന്നത്.
കണ്ടന്റുകൾ യൂട്യൂബിൽ മാത്രം എക്സ്ക്ലൂസീവ് ആയി നൽകുന്നതിന് ക്രിയേറ്റർമാർക്ക് വൻതുക ധനസഹായമായും പ്രധാന ബ്രാൻഡ് ഡീലുകളിലൂടെയും നൽകാനാണ് യൂട്യൂബിന്റെ പ്ലാൻ. എന്നാൽ നെറ്റ്ഫ്ലിക്സിന് കൂടി വീഡിയോകൾ നൽകുന്ന ക്രിയേറ്റർമാരെ യൂട്യൂബ് തങ്ങളുടെ വൻകിട പരസ്യങ്ങളോ പ്രൊമോഷൻ കാന്പയിനുകളോ പങ്കിടുന്നതിൽ നിന്ന് ഒഴിവാക്കിയേക്കും.
ഒരേ വീഡിയോകൾ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും വരുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും പരസ്യദാതാക്കൾക്ക് നൽകുന്ന മൂല്യത്തെ കുറയ്ക്കുമെന്നുമാണ് യൂട്യൂബിന്റെ വിലയിരുത്തൽ.
നെറ്റ്ഫ്ലിക്സുമായി സഹകരിക്കുന്നത് സാമ്പത്തികമായി ലാഭകരമാണെങ്കിലും, ദിവസങ്ങൾക്ക് മുൻപേ വീഡിയോകൾ സമർപ്പിക്കണം എന്ന നിബന്ധനയും സ്പോൺസർഷിപ്പ് നീക്കം ചെയ്യണമെന്ന ആവശ്യവും പല ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നുണ്ട്.
Tech
ന്യൂ ഡൽഹി: തങ്ങളുടെ ജീവനക്കാരെ കുടുംബം എന്ന് വിശേഷിപ്പിക്കുകയും എന്നാൽ സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ പിരിച്ചുവിടുകയും ചെയ്യുന്ന ടെക് കമ്പനികളുടെ നിലപാടിനെ ശക്തമായി വിമർശിച്ച് നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹാസ്റ്റിംഗ്സ്.
കമ്പനികൾ ജീവനക്കാരെ കുടുംബമായി കാണുന്നതിന് പകരം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു 'സ്പോർട്സ് ടീമിനെപ്പോലെ' പ്രവർത്തിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സ്ഥാപനം ജീവനക്കാരെ കുടുംബമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ പിന്നീട് ഒരിക്കലും അവിടെ പിരിച്ചുവിടലുകൾ നടത്തരുത്. ഏതെങ്കിലും ഒരു കുടുംബം സ്വന്തം മക്കളിൽ രണ്ടുപേരെ ഉപേക്ഷിക്കുമോ? എന്നും ഹാസ്റ്റിംഗ്സ് ചോദിക്കുന്നു.
2001ലെ സാമ്പത്തിക തകർച്ചയുടെ കാലത്ത് നെറ്റ്ഫ്ലിക്സിലെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്ന അനുഭവമാണ് കമ്പനിയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനികൾ സ്പോർട്സ് ടീമുകളെപ്പോലെ ഉയർന്ന പ്രകടനം ആവശ്യപ്പെടുന്നവയായിരിക്കണം. ടീമിന്റെ വിജയത്തിനായി ആവശ്യമായ മാറ്റങ്ങൾ വരുത്താനും കഴിവുള്ളവരെ നിലനിർത്താനും മാനേജ്മെന്റിന് സാധിക്കണം. നെറ്റ്ഫ്ലിക്സ് തങ്ങളുടെ മാനേജ്മെന്റ് സംസ്കാരത്തിൽ 'കീപ്പർ ടെസ്റ്റ്' എന്ന രീതിയാണ് പിന്തുടരുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച ചൂണ്ടിക്കാട്ടി കമ്പനികൾ ആളെ കുറയ്ക്കുന്നതിനെയും പലരും വിമർശിച്ചു.
യഥാർഥത്തിൽ ചെലവ് ചുരുക്കലും സാമ്പത്തിക പ്രതിസന്ധിയുമാണ് പിരിച്ചുവിടലിന് കാരണമെന്നും എഐയെ ഇതിനായി ഒരു കാരണമായി ചൂണ്ടിക്കാണിക്കുകയാണെന്നും സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. മറ്റ് ടെക് കമ്പനികളായ എയർബിഎൻബി, ഷോപ്പിഫൈ എന്നിവയുടെ സിഇഒമാരും മുൻപ് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
Tech
ബീജിംഗ്: സർക്കാരിന്റെയും ഔദ്യോഗിക ഏജൻസികളുടെയും കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് (Microsoft Windows) ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണമായും ഒഴിവാക്കാൻ ഉത്തരവിട്ട് ചൈന.
യുഎസ് സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, വിൻഡോസിന് പകരം ലിനക്സ് അധിഷ്ഠിതമായ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് മാറാനാണ് ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ നിർദ്ദേശം.
2027 ഫെബ്രുവരിയോടെ ഘട്ടംഘട്ടമായി വിൻഡോസ് ഒഴിവാക്കാനായിരുന്നു ചൈന നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിനും മാസങ്ങൾക്കു മുൻപേ വിൻഡോസ് ഉപേക്ഷിക്കാൻ ഇപ്പോൾ തീരുമാനിക്കുകയായിരുന്നു.
സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിൻഡോസിന് പകരം ചൈനീസ് കമ്പനികൾ വികസിപ്പിച്ചെടുത്ത കൈലിൻ ഒഎസ് , ഡെബിയൻ അധിഷ്ഠിത യൂണിറ്റി ഒഎസ് തുടങ്ങിയ ലിനക്സ് സിസ്റ്റങ്ങളിലേക്കായിരിക്കും സർക്കാർ ഓഫീസുകൾ മാറുക.
ചൈനീസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മൈക്രോസോഫ്റ്റും ചൈനീസ് കമ്പനിയും ചേർന്ന് 2016ൽ രൂപകൽപ്പന ചെയ്ത വിൻഡോസ് 10 പ്രത്യേക പതിപ്പാണ് ചൈനീസ് ഏജൻസികൾ ഇതുവരെ ഉപയോഗിച്ചിരുന്നത്.
അമേരിക്കൻ സാങ്കേതിക ഉത്പന്നങ്ങൾ ഒഴിവാക്കാനുള്ള ചൈനയുടെ നീക്കം ഇതാദ്യമല്ല. 2019 മുതൽ വിദേശ കമ്പ്യൂട്ടറുകളും ഹാർഡ്വെയറുകളും മാറ്റാൻ തുടങ്ങിയ ചൈന, മുൻപ് ചില സുപ്രധാന വകുപ്പുകളിൽ ആപ്പിൾ ഐഫോണുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ചൈന മാത്രമല്ല വിൻഡോസ് ഉപേക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്രാൻസും തങ്ങളുടെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലെയും സിസ്റ്റങ്ങൾ വിൻഡോസിൽ നിന്ന് ലിനക്സിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജർമനി, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സമാനമായ മാറ്റങ്ങളുടെ പാതയിലാണ്.
അതേസമയം, സാധാരണ ഉപയോക്താക്കളുടെ വിപണിയിൽ ചൈനയിൽ ഇപ്പോഴും വിൻഡോസ് തന്നെയാണ് മുന്നിൽ. ബീജിംഗിലെ സാധാരണ കമ്പ്യൂട്ടറുകളുടെ 87 ശതമാനത്തിലധികവും ഇപ്പോഴും വിൻഡോസിലാണ് പ്രവർത്തിക്കുന്നത്.
Tech
ന്യൂഡൽഹി: കൗമാരക്കാർക്കായി ചാറ്റ്ജിപിടിയുടെ പ്രത്യേക പതിപ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമുഖരായ ഓപ്പൺഎഐ. ചാറ്റ്ജിപിടി ഫോർ ടീൻസ്' പുറത്തിറക്കി. 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡ്, കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉള്ളടക്കങ്ങളും അനുചിതമായ സംഭാഷണങ്ങളും പൂർണമായി തടയുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എത്തുത്തുന്നത്.
ആത്മഹത്യ, ഭക്ഷണ വൈകല്യങ്ങൾ, അക്രമം, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ ഒഴിവാക്കുന്നതിനൊപ്പം, എഐയ്ക്ക് വികാരങ്ങളോ ചിന്തയോ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റങ്ങളും പ്രണയാതുരമായ ഭാഷാപ്രയോഗങ്ങളും ചാറ്റ്ബോട്ട് ഒഴിവാക്കും. നേരത്തെ കുട്ടികളെ തെറ്റായ രീതിയിൽ സ്വാധീനിച്ചെന്നാരോപിച്ച് കമ്പനിക്കെതിരെ നിയമനടപടികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നീക്കം.
വെറുതെ ഉത്തരങ്ങൾ പകർത്തിയെഴുതുന്നതിന് പകരം വിഷയങ്ങൾ ഘട്ടംഘട്ടമായി മനസ്സിലാക്കി പഠിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 'സ്റ്റഡി മോഡ്', ക്വിസുകൾ, ഗൃഹപാഠങ്ങൾ ചെയ്യാനുള്ള ഓർമപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത് ഉപയോഗ സമയം നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾസ്', പഠന സമയത്തും ഉറക്ക സമയത്തും ആപ്പ് ഉപയോഗിക്കുന്നത് തടയുന്ന 'സ്റ്റഡി അവേഴ്സ്', 'ക്വയറ്റ് അവേഴ്സ്' എന്നീ ഫീച്ചറുകളും ലഭ്യമാണ്.
തുടർച്ചയായി 90 മിനിറ്റിലധികം ഉപയോഗിച്ചാൽ ഇടവേള എടുക്കാനുള്ള ഓർമപ്പെടുത്തലുകളും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുൻപുള്ള മുന്നറിയിപ്പുകളും ഇത് നൽകും. 18 വയസിൽ താഴെയുള്ള ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി ലഭ്യമാകും.
Kerala
കളമശേരി: കർഷകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിനാശവും വന്യജീവി ഭീഷണിയും തടയാൻ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും പരന്പരാഗത രീതികളും കോർത്തിണക്കും. കർഷകരുടെ വിളകൾക്കു ന്യായവില ലഭ്യമാക്കാൻ മൂല്യവർധിത ഉത്പന്നങ്ങൾ കേരള ബ്രാൻഡിൽ വിപണിയിലെത്തിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇതു കുറഞ്ഞ ചെലവിലും വേഗത്തിലും വിദേശത്തേക്കു കയറ്റുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
പ്രതിസന്ധികൾ നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷികനയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും. നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷികവൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിനാഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്.
സംസ്ഥാനത്ത് കാർഷികവൃത്തി തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണയാണ് സർക്കാർ ഉറപ്പുനൽകുന്നത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാരമ്പര്യവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള പ്രഥമ അവാർഡും മറ്റു കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
കൃഷിമന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tech
ന്യൂഡൽഹി: പത്ത് വർഷത്തിന് ശേഷം ഇൻസ്റ്റാഗ്രാം തങ്ങളുടെ ഔദ്യോഗിക 'വേഡ്മാർക്ക്' (ടെക്സ്റ്റ് ലോഗോ) കൂടുതൽ ആധുനികവും വ്യക്തവുമായ പുതിയ ശൈലിയിലേക്ക് മാറ്റി.
പഴയ കർസീവ് ഫോണ്ട് മാറ്റി കൂടുതൽ ലളിതമായ ഫോണ്ടാണ് ആപ്പിന് മുകളിലായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ മാറ്റത്തിന് പിന്നിൽ ഇന്നത്തെ യുവതലമുറയായ 'ജെൻ സി' ആണെന്നാണ് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിഞ്ഞ ദശകത്തിൽ സ്കൂളുകളിൽ കർസീവ് റൈറ്റിംഗ് നിർബന്ധമല്ലാതാക്കിയതോടെ, പുതിയ തലമുറയ്ക്ക് കർസീവ് എഴുത്തുകൾ വായിക്കാൻ പ്രയാസമാണെന്നാണ് ഉയരുന്ന വാദം. ഇതുകൊണ്ടാണ് ഇൻസ്റ്റാഗ്രാം എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന പുതിയ ഫോണ്ടിലേക്ക് മാറിയതെന്ന് എക്സ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
എന്നാൽ പുതിയ മാറ്റത്തിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്. പുതിയ ഫോണ്ടിലെ 'r' എന്ന അക്ഷരം കാണാൻ 'z' പോലെയാണെന്നും, അതിനാൽ ഇൻസ്റ്റാഗ്രാം എന്നത് ഇപ്പോൾ 'ഇൻസ്റ്റാഗ്സാം' (Instagzam) പോലെ തോന്നിക്കുന്നുവെന്നും പലരും കുറിച്ചു.
10 വർഷത്തോളം പഴക്കമുള്ള ലോഗോ കാലഹരണപ്പെട്ടതായി തോന്നിയതിനാലാണ് പുതിയ മാറ്റം വരുത്തിയതെന്ന് ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസ്സേരി ഇൻസ്റ്റാഗ്രാം ത്രെഡ്സിലൂടെ വ്യക്തമാക്കി.
Tech
ന്യൂഡൽഹി: മാക് കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓർത്തു വെക്കാനും ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമായി പുതിയ 'കമ്പ്യൂട്ടർ ഹിസ്റ്ററി' ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എഐ. മാക് ഒഎസിലെ ചാറ്റ് ജിപിടി ഡെസ്ക്ടോപ്പ് ആപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഉപയോക്താക്കൾ മുൻപ് കമ്പ്യൂട്ടറിൽ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് വീണ്ടും വിശദീകരിച്ചു നൽകേണ്ട ആവശ്യമില്ലാതെ, മുൻകാല പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് മറുപടികൾ കൂടുതൽ കൃത്യമാക്കാൻ ഈ ഫീച്ചറിലൂടെ എഐക്ക് സാധിക്കും. മുൻപ് ഉപയോക്താവ് തുറന്ന രേഖകൾ കണ്ടെത്താനും ദിവസത്തെ ജോലികളുടെ സംഗ്രഹം നൽകാനും ചാറ്റ് ജിപിടിക്ക് ഇതിലൂടെ കഴിയും.
ഡിഫോൾട്ടായി ഈ ഫീച്ചർ ഓഫ് ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഇത് ഓൺ ചെയ്യാം. കൂടാതെ ഏതെല്ലാം ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും വിവരങ്ങൾ ചാറ്റ് ജിപിടി ശേഖരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനും, ശേഖരിച്ച വിവരങ്ങൾ പരിശോധിക്കാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.
സ്ക്രീൻഷോട്ടുകൾക്ക് പകരം മാക്ഒഎസിന്റെ ആക്സസിബിലിറ്റി ഫീച്ചറുകൾ വഴിയുള്ള ക്ലിക്കുകൾ, ടൈപ്പിംഗ്, ആപ്പ് മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ ചാറ്റ് ജിപിടി പ്രോ , ബിസിനസ് , എന്റർപ്രൈസ് ഉപയോക്താക്കൾക്കാണ് കമ്പ്യൂട്ടർ ഹിസ്റ്ററി ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. യുകെ, യൂറോപ്യൻ സാമ്പത്തിക മേഖല എന്നിവിടങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല.
Tech
ന്യൂഡൽഹി: രക്തപരിശോധനയില്ലാതെ തന്നെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താനും പ്രമേഹ സാധ്യതയെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ശേഷിയുള്ള പുതിയ ഹെൽത്ത് ഫീച്ചറുമായി ഗൂഗിളിന്റെ 'പിക്സൽ വാച്ച് 5'.
'ഇൻസുലിൻ റെസിസ്റ്റൻസ് ട്രെൻഡ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ സൗകര്യം ഗൂഗിളിന്റെ ഹെൽത്ത് ഗാർഡിയൻ സ്യൂട്ടിന്റെ ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നത്.
ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഏകദേശം 40 ശതമാനത്തോളം ആളുകൾക്ക് തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടാകാറില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ലോകാരോഗ്യ ഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ 7.7 കോടി ജനങ്ങൾക്ക് പ്രമേഹവും 2.5 കോടി ജനങ്ങൾക്ക് പ്രീ-ഡയബറ്റിസ് അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഫീച്ചർ ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകും.
രക്തം പരിശോധിക്കാതെ തന്നെ കൈത്തണ്ടയിലെ സെൻസറുകൾ വഴി ഉറക്കം, ഹൃദയമിടിപ്പ്, ദിവസേനയുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ആഴ്ചകളോളം നിരീക്ഷിച്ചാണ് വാച്ച് ഇൻസുലിൻ പ്രതിരോധത്തിന്റെ ട്രെൻഡുകൾ വിലയിരുത്തുന്നത്.
പ്രമേഹ നിർണയത്തിനോ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നേരിട്ട് അറിയാനോ ഉള്ള ഉപകരണമല്ല ഇതെങ്കിലും, ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധ നൽകാൻ ഉപയോക്താക്കൾക്ക് ഇതൊരു മുൻകൂട്ടി മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കും.
സെപ്റ്റംബർ മാസത്തോടെ പിക്സൽ വാച്ച് 5, പിക്സൽ വാച്ച് 3, ഫിറ്റ്ബിറ്റ് ഉപകരണങ്ങളിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചു.
Tech
ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിന്റെ ഏറ്റവും പുതിയ ഫിറ്റ്നസ് ബെൻഡ് 'ഫിറ്റ്ബിറ്റ് എയർ' (Fitbit Air) ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തും. പിക്സൽ 11 സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ചിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫിറ്റ്നസ് ബ്രാൻഡായ 'വൂപ്പ്' മോഡലുകൾക്ക് സമാനമായി സ്ക്രീനില്ലാത്ത ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
വെറും 12 ഗ്രാം മാത്രം ഭാരമുള്ള ഈ വെയറബിളിൽ ഡിസ്പ്ലേ നൽകിയിട്ടില്ല. പകരം ഉപയോക്താക്കളുടെ ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഘട്ടങ്ങൾ, സ്ട്രെസ് ലെവൽ, വർക്ക്ഔട്ടുകൾ എന്നിവ കൃത്യമായി ട്രാക്ക് ചെയ്ത് വിവരങ്ങൾ നൽകുകയാണ് ഇത് ചെയ്യുന്നത്. നടത്തം, ഓട്ടം, സൈക്ലിംഗ് ഉൾപ്പെടെ 140ലധികം കായിക വിനോദങ്ങളും വ്യായാമങ്ങളും സ്വയം തിരിച്ചറിയാനുള്ള ശേഷി ഇതിനുണ്ട്.
പുതുതായി പരിഷ്കരിച്ച 'ഗൂഗിൾ ഹെൽത്ത്' ആപ്പുമായി ബന്ധപ്പിച്ചാണ് ഫിറ്റ്ബിറ്റ് എയർ പ്രവർത്തിക്കുന്നത്. വരിക്കാരാകാതെ തന്നെ അടിസ്ഥാന ഫിറ്റ്നസ് വിവരങ്ങൾ ലഭ്യമാകുമെങ്കിലും, എഐ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത നിർദ്ദേശങ്ങൾക്കായി 'ഗൂഗിൾ ഹെൽത്ത് പ്രീമിയം' പ്ലാനിന്റെ സൗജന്യ ട്രയലും ഗൂഗിൾ നൽകുന്നുണ്ട്.
അമേരിക്കയിൽ 99 ഡോളർ (ഏകദേശം ₹9,450) വിലയുള്ള ഫിറ്റ്ബിറ്റ് എയറിന്റെ ഇന്ത്യയിലെ ഔദ്യോഗിക വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സമാനമായ മറ്റു വെയറബിളുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ചാറ്റ്ജിപിടിയിൽ സൗജന്യ ഉപയോക്താക്കൾക്കായി പരസ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഓപ്പൺഎഐ . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി.
കമ്പനിയുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഈ ഇമെയിൽ. സൗജന്യമായി ഉപയോഗിക്കുന്ന, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. എന്നാൽ പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്ജിപിടി പ്ലസ് , പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
പരസ്യങ്ങൾ വരുന്നത് ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെയോ നൽകുന്ന വിവരങ്ങളെയോ യാതൊരുവിധത്തിലും സ്വാധീനിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിൾ സെർച്ചിൽ കാണുന്നതുപോലെ സ്പോൺസേർഡ് എന്ന ലേബലോടെ മാത്രമായിരിക്കും ഇവ കാണിക്കുക. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ചാറ്റ് ഹിസ്റ്ററിയോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺഎഐ ഉറപ്പുനൽകുന്നു.
നിലവിൽ യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ആരംഭിച്ച ഈ മാറ്റം ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
Tech
ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നാല് പ്രീപേഡ് റീചാർജ് പ്ലാനുകൾ നിശബ്ദമായി പിൻവലിച്ചു. ഏറ്റവും ജനപ്രിയമായ 299 രൂപയുടെ പ്ലാൻ ഉൾപ്പെടെയാണ് എയർടെൽ നിർത്തലാക്കിയത്. യിരിക്കുന്നത്. ടെലികോം നിരക്കുകൾ വീണ്ടും വർധിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് കമ്പനിയുടെ ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
299 രൂപയ്ക്ക് പുറമേ 579, 619, 649 രൂപയുടെ പ്ലാനുകളാണ് എയർടെൽ നീക്കം ചെയ്തത്. നിലവിൽ ഈ പ്ലാനുകൾക്ക് പകരമായി കൂടുതൽ തുക നൽകേണ്ട പ്ലാനുകളാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഇത് മുൻപത്തെക്കാൾ 5 മുതൽ 16 ശതമാനം വരെ ഉയർന്ന തുകയാണ്.
ദിവസേന 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകിയിരുന്ന 299 രൂപയുടെ പ്ലാനിന് പകരം, ഇനി ഉപയോക്താക്കൾ 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകുമെങ്കിലും തുകയിൽ 16 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 199 രൂപയുടെയും (28 ദിവസത്തേക്ക് ആകെ 2 ജിബി ഡാറ്റ) 219 രൂപയുടെയും (28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റ) കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ മാറ്റമില്ലാതെ തുടരുന്നുണ്ട്.
വരും മാസങ്ങളിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ തങ്ങളുടെ റീചാർജ് നിരക്കുകളിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എയർടെലിന്റെ ഈ പെട്ടെന്നുള്ള നീക്കം വരാനിരിക്കുന്ന നിരക്ക് വർധനവിന്റെ സൂചനയായാണോ എന്ന് ഉപയോക്താക്കൾ ആശങ്ക ഉയർത്തുന്നുണ്ട്.
Tech
മെൽബൺ: 16 വയസിൽ താഴെയുള്ള കുട്ടികൾ ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന 7 ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടി മെറ്റ. ഓസ്ട്രേലിയയിൽ നടപ്പിലാക്കിയ സോഷ്യൽ മീഡിയ പ്രായപരിധി നിയമത്തിന്റെ ഭാഗമായാണ് മെറ്റയുടെ ഈ കടുത്ത നടപടി. ഇതിൽ 4,62,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും 2,94,000 ഫേസ്ബുക്ക് അക്കൗണ്ടുകളും ഉൾപ്പെടുന്നു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന്, 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഓസ്ട്രേലിയയിൽ കഴിഞ്ഞ ഡിസംബർ 10നാണ് ചരിത്രപരമായ നിയമം നിലവിൽ വന്നത്. തുടർന്ന് ഡിസംബറിനും ജൂണിനും ഇടയിലാണ് ഇത്രയധികം അക്കൗണ്ടുകൾ മെറ്റ നീക്കം ചെയ്തത്.
ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യയും മറ്റ് വിവരങ്ങളും ഉപയോഗിച്ചാണ് മെറ്റ ഉപയോക്താക്കളുടെ പ്രായം കണ്ടെത്തുന്നത്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾക്ക് പുറമേ, പ്രൊഫൈലുകളിലെ സവിശേഷതകൾ, ജന്മദിനാഘോഷ ചിത്രങ്ങൾ, സ്കൂൾ സംബന്ധമായ വിവരങ്ങൾ എന്നിവ എഐ നിരീക്ഷിച്ച് പ്രായം തിട്ടപ്പെടുത്തുന്നു. വ്യാജ അക്കൗണ്ടുകൾ വീണ്ടും ഉണ്ടാക്കുന്നത് തടയാനുള്ള നടപടികളും കമ്പനി ശക്തമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കുള്ള പിഴത്തുക 99 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറായി ഉയർത്താൻ ഓസ്ട്രേലിയൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ അക്കൗണ്ടുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മെറ്റ അറിയിച്ചു. യുവാക്കളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും നിയമപരമായ ബാധ്യതകൾ നിറവേറ്റുമെന്നും കമ്പനി വ്യക്തമാക്കി. ഓസ്ട്രേലിയയുടെ ഈ കർശന നിയമം ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
Tech
ന്യൂഡൽഹി: സാങ്കേതികവിദ്യ കൈമാറുന്നതിൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായുള്ള 2 ശതകോടി ഡോളറിന്റെ (ഏകദേശം ₹16,600 കോടി) ലയന കരാറിൽ നിന്ന് എഐ സ്റ്റാർട്ടപ്പായ 'മാനുസ്' പിന്മാറുന്നു.
ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കിയതോടെ മാനുസ് എഐ വീണ്ടും സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും, ചൈനയിലാണ് മാനുസ് എഐയുടെ തുടക്കം.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയിൽ തുടക്കമിട്ട എഐ സാങ്കേതികവിദ്യ ഒരു യുഎസ് കമ്പനിക്ക് കൈമാറുന്നതിലുള്ള ആശങ്ക മുൻനിർത്തിയാണ് ചൈനീസ് അധികൃതർ ഇടപെട്ട് ലയന കരാർ റദ്ദാക്കിച്ചത്.
മെറ്റ ലയനം പ്രഖ്യാപിച്ച 2025 ഡിസംബർ 29ന് ശേഷമുള്ള ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വേർപിരിയലിന്റെ ഭാഗമായി സിസ്റ്റത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യും. സിംഗപ്പൂർ സമയം ഓഗസ്റ്റ് 23, 24 തീയതികളിലാണ് ഈ ഡാറ്റ നീക്കം ചെയ്യുന്നത്.
ബാധിക്കപ്പെടുന്ന ഉപയോക്താക്കൾ ഓഗസ്റ്റ് 23 രാവിലെ 7:59ന് മുൻപായി തങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 25 രാവിലെ 8 മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനും ഡാറ്റ റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഡിസംബർ 29ന് മുൻപുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. അവർക്ക് സാധാരണ പോലെ ആപ്പ് ഉപയോഗിക്കാം. ആപ്പിൾ ഐഡി അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തവർ ഇമെയിൽ വിലാസങ്ങൾ ഇല്ലാത്തതിനാൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. ഈ തടസ്സം ഒരു സെക്യൂരിറ്റി വീഴ്ചയോ ഡാറ്റാ ചോർച്ചയോ അല്ലെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണെന്നും മാനുസ് എഐ വ്യക്തമാക്കുന്നു.
Tech
ന്യൂഡൽഹി: ഒരു ചാറ്റ്ബോട്ട് എന്നതിനപ്പുറം ഉപയോക്താക്കൾക്ക് വേണ്ടി വിവിധ ജോലികൾ സ്വയം ചെയ്തു നൽകുന്ന 'ഗ്രോക്ക് ബോട്ട്' എന്ന പുതിയ ഏജന്റ് അവതരിപ്പിച്ചു. സ്പേസ് എക്സ് എഐയും കർസറും ചേർന്നാണ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ പുറത്തിറക്കിയത്. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം ആപ്പുകളിലും വെബ്സൈറ്റുകളിലും കയറി നിർദ്ദിഷ്ട ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും.
ക്ലൗഡിൽ ഓരോ എഐ ഏജന്റിനും സ്വന്തമായി കമ്പ്യൂട്ടർ സംവിധാനം നൽകിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതുവഴി യൂസറുടെ ഇമെയിൽ, ബിസിനസ് ആപ്പുകൾ, വിവിധ വെബ്സൈറ്റുകൾ എന്നിവയിലേക്ക് ലോഗിൻ ചെയ്യാനും എപിഐ സൗകര്യമില്ലാത്ത സേവനങ്ങളിൽ പോലും പ്രവർത്തിക്കാനും ഗ്രോക്ക് ബോട്ടിന് കഴിയും.
ഇൻവോയ്സുകൾ പ്രോസസ്സ് ചെയ്യുക, കസ്റ്റമർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക, സോഫ്റ്റ്വെയർ കോഡിംഗിലെ പിഴവുകൾ നികത്തുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ സ്വയം പൂർത്തിയാക്കും. ഒരു ജോലി നിങ്ങൾ എങ്ങനെയാണ് ചെയ്യുന്നതെന്ന് ഗ്രോക്ക് ബോട്ടിന് കാണിച്ചു കൊടുത്താൽ, ആ രീതി ഓർത്തു വെച്ച് ഭാവിയിൽ സമാന ജോലികൾ സ്വയം ചെയ്യും.
സെയിൽസ്, എഞ്ചിനീയറിംഗ്, റിക്രൂട്ട്മെന്റ് തുടങ്ങിയ വിവിധ മേഖലകൾക്കായി ഒരേസമയം ഒന്നിലധികം ബോട്ടുകളെ ഉപയോഗിക്കാം. ഇവയ്ക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും സാധിക്കും.
നിലവിൽ സൂപ്പർ ഗ്രോക്ക് ഹെവി , കർസർ അൾട്രാ, കർസർ ടീംസ് പ്രീമിയം വരിക്കാർക്ക് ഡെസ്ക്ടോപ്പിലും ഐഒഎസിലും ഇത് ലഭ്യമാണ്. വിൻഡോസിലും ബോട്ട് ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കും.
Tech
ന്യൂഡൽഹി: ആപ്പിളിന് പിന്നാലെ തങ്ങളുടെ തെരഞ്ഞെടുത്ത ഗാലക്സി ബഡ്സ് ഈയർഫോണുകളിൽ ഹിയറിംഗ് എയ്ഡ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഇതിനായി യുഎസ് എഫ്ഡിഎയുടെ അനുമതി കമ്പനിക്ക് ലഭിച്ചു. ഈ വർഷം അവസാനത്തോടെ ഘട്ടങ്ങളായി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇതോടെ വിലകൂടിയ ഹിയറിംഗ് എയ്ഡുകൾക്ക് പകരമായി അനുയോജ്യമായ ഗാലക്സി ബഡ്സുകൾ ഉപയോഗിക്കാൻ സാധിക്കും.
സാധാരണ ഓഡിയോളജിസ്റ്റുകൾ നടത്തുന്ന പരിശോധനയ്ക്ക് സമാനമായി 5 മിനിറ്റിനുള്ളിൽ ചെവിയുടെ കേൾവിശക്തി പരിശോധിക്കാൻ സഹായിക്കുന്ന 'ഹിയറിംഗ് ടെസ്റ്റ്' ഫീച്ചറാണ് സാംസങ് അവതരിപ്പിക്കുന്നത്. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബഡ്സ് സൗണ്ട് ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. പ്രീമിയം ഹിയറിംഗ് എയ്ഡുകളിൽ കാണപ്പെടുന്ന നോയ്സ് റിഡക്ഷൻ, ബീംഫോമിംഗ് എന്നീ സാങ്കേതികവിദ്യകളും ഇതിലുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 1.5 ശതകോടിയിലധികം ആളുകൾക്ക് കേൾവി തകരാറുകളുണ്ട്. ഉയർന്ന ചെലവും അപകർഷതാബോധവും കാരണം പലരും കേൾവി സഹായികൾ ഉപയോഗിക്കാറില്ല. ബഡ്സുകളിൽ ഈ സൗകര്യം വരുന്നതോടെ സാധാരണക്കാർക്ക് കേൾവി സഹായം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
2026 അവസാന പാദത്തിൽ ഗാലക്സി ബഡ്സ് 3 പ്രോ, ഗാലക്സി ബഡ്സ് 4 പ്രോ എന്നിവയിലാണ് ഈ ഫീച്ചറുകൾ ആദ്യം ലഭ്യമാകുക. കേൾവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാംസങ് ഹെൽത്ത് ആപ്പിലൂടെയും പരിശോധിക്കാം.
Tech
ന്യൂഡൽഹി: ജനപ്രിയ ഡേറ്റിംഗ് ആപ്പായ ബംബിൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമയക്കൽ നിയമത്തിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും ആദ്യം സന്ദേശമയക്കാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചു.
2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ സ്ത്രീകൾക്ക് മാത്രം ആദ്യ സന്ദേശമയക്കാൻ അനുവാദം നൽകിയിരുന്ന 'വുമൺ ഫസ്റ്റ്' നയത്തിനാണ് ഇതിലൂടെ മാറ്റം വരുന്നത്.
ഡേറ്റിംഗ് ആപ്പുകളിൽ ഉപയോക്താക്കളുടെ പങ്കാളിത്തം കുറയുന്നതും വളർച്ച മന്ദഗതിയിലാകുന്നതും കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കാരം. ആപ്പിൽ നടത്തിയ സർവേയിൽ 66 ശതമാനം സ്ത്രീകളും പുരുഷന്മാർ ആദ്യം സംഭാഷണം തുടങ്ങുന്നതാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും, ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും, അത് ഒരു പ്രത്യേക രീതിയിൽ മാത്രം പരിമിതപ്പെടുത്താനല്ല ഉദ്ദേശിക്കുന്നതെന്നും ബംബിൾ സിഇഓ വിറ്റ്നി വുൾഫ് ഹെർഡ് വ്യക്തമാക്കി.
ആദ്യ സന്ദേശത്തിന് മറുപടി നൽകാനുള്ള സമയം 24 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി ഉയർത്തി. കാനഡയിൽ നടത്തിയ പരിശോധനയിൽ ഈ മാറ്റം ചാറ്റുകളുടെ എണ്ണം കൂട്ടാനും സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കാനും സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു.
സ്വൈപ്പിംഗ് ഒഴിവാക്കിയുള്ള പുതിയ ഫീച്ചറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ എന്നിവയും ബംബിൾ പരീക്ഷിക്കുന്നുണ്ട്. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 15.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബംബിൾ പുതിയ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Tech
എൻവിഡിയയുടെ എഐ ചിപ്പുകൾക്കുള്ള അമിത വിലയും ക്ഷാമവും മറികടക്കാൻ സ്വന്തം എഐ ചിപ്പുകളുടെ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അടുത്ത തലമുറയിൽപ്പെട്ട 3 ലക്ഷത്തിലധികം 'മയാ' (Maia) എഐ ചിപ്പുകൾ നിർമിക്കുന്നതിനായി ചിപ്പ് നിർമാതാക്കളായ ടിഎസ്എംസിയുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2027ഓടെ ഇവ ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
തങ്ങളുടെ പുതിയ 'മയാ 300' (Maia 300) ചിപ്പുകൾ ഈ വർഷം അവസാനം പുറത്തിറക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ആമസോൺ, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാർ വർഷങ്ങൾക്ക് മുൻപ് തന്നെ സ്വന്തമായി എഐ ചിപ്പുകൾ നിർമിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും, മൈക്രോസോഫ്റ്റ് ഈ രംഗത്തേക്ക് വൈകിയാണ് എത്തിയത്.
എങ്കിലും, തങ്ങളുടെ ഡാറ്റാ സെന്ററുകളുടെ ചെലവ് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ ക്ലൗഡ് സേവനങ്ങൾ നൽകാനും സ്വന്തം ചിപ്പുകൾ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടൽ.
ഭാവിയിൽ ഭീമമായ അളവിൽ സ്വന്തം മയാ ചിപ്പുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് അധികൃതർ വ്യക്തമാക്കി. വാർത്ത പുറത്തുവന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യത്തിൽ 1.3 ശതമാനത്തിന്റെ വർധനവുണ്ടായി.
Tech
സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ 'മ്യൂസ് ഗ്ലിമ്മർ' എഐ മോഡൽ അവതരിപ്പിച്ച് മെറ്റാ.കൂടുതൽ ശക്തമായ എഐ സാങ്കേതികവിദ്യകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമോ അതോ കർശന നിയന്ത്രണങ്ങളിൽ നിലനിർത്തണമോ എന്ന ആഗോള തലത്തിലെ ചർച്ചകൾക്ക് പുതിയ ഊർജ്ജം പകരുന്നതാണ് മെറ്റയുടെ ഈ നീക്കം.
30 ബില്ല്യൺ പാരാമീറ്ററുകളുള്ള മ്യൂസ് ഗ്ലിമ്മർ, സിസ്റ്റം ആവശ്യകതകൾ വളരെ കുറഞ്ഞ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഒരു സാധാരണ ഗ്രാഫിക്സ് കാർഡ് ഉപയോഗിച്ച് തന്നെ ഇത് കമ്പ്യൂട്ടറുകളിൽ പ്രവർത്തിപ്പിക്കാം. ദിവസേനയുള്ള ഷെഡ്യൂൾ മാനേജ്മെന്റ്, ഫയലുകൾ ക്രമീകരിക്കൽ തുടങ്ങിയ വ്യക്തിഗത എഐ ജോലികൾക്കായാണ് ഈ മോഡൽ പ്രധാനമായും ഉപയോഗിക്കുക. ഇത് ഹഗ്ഗിംഗ് ഫേസ് പ്ലാറ്റ്ഫോം വഴി സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
മോഡൽ പുറത്തിറക്കിയതിനൊപ്പം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ട ലേഖനത്തിൽ എഐ സാങ്കേതികവിദ്യയെ സവിശേഷമായ നിയന്ത്രണങ്ങളിൽ നിർത്താൻ ആഗ്രഹിക്കുന്ന ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ എതിരാളികളുടെ നിലപാടുകളെ വിമർശിച്ചു.
എഐ സാങ്കേതികവിദ്യ ഏതാനും വൻകിട കമ്പനികളിലോ സർക്കാരുകളിലോ മാത്രം കേന്ദ്രീകരിക്കാതെ, ഓരോ വ്യക്തിക്കും അത് സ്വയം നിയന്ത്രിക്കാനുള്ള ശേഷി നൽകിക്കൊണ്ട് എല്ലാവർക്കും ലഭ്യമാകുന്ന "പേഴ്സണൽ സൂപ്പർഇന്റലിജൻസ്" നിർമിക്കുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് സക്കർബർഗ് വ്യക്തമാക്കി.
ചൈനീസ് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള സൗജന്യ ഓപ്പൺ എഐ മോഡലുകൾ ഉയർത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാൻ അമേരിക്കൻ ഓപ്പൺ സോഴ്സ് മോഡലുകളാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടെക് കമ്പനികൾ എഐ വികസനത്തിനായി ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടയിലാണ് സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന പുതിയ എഐ മോഡലുമായി മെറ്റ രംഗത്തെത്തിയിരിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിത ഉള്ളടക്കങ്ങളും വിവരങ്ങളും തടസ്സമില്ലാതെ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ ഫീച്ചറുമായി എഐ കമ്പനിയായ ആന്ത്രോപിക്. കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ക്ലോഡ് നിർമിക്കുന്ന ടെക്സ്റ്റുകളിലും ഫയലുകളിലും ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുത്താൻ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഇത് മനുഷ്യരുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നും, പകർത്തി എഴുതിയാലും ടെക്സ്റ്റുകളിൽ ഈ ഡിജിറ്റൽ മുദ്ര നിലനിൽക്കുമെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ആന്ത്രോപിക് ഈ പുതിയ സുതാര്യതാ സംവിധാനം കൊണ്ടുവരുന്നത്.
ക്ലോഡ് നൽകുന്ന ടെക്സ്റ്റിന്റെ ഉള്ളടക്കത്തിലോ ഗുണനിലവാരത്തിലോ മാറ്റം വരുത്താതെ തന്നെ ടെക്സ്റ്റിനുള്ളിൽ അദൃശ്യമായ കോഡുകൾ ഉൾപ്പെടുത്തും. ടെക്സ്റ്റ് കോപ്പി ചെയ്ത് മാറ്റിയാലും എഡിറ്റ് ചെയ്താലും ഇതിന്റെ അംശം നിലനിൽക്കും.
ഇമേജുകൾ, വെക്റ്റർ ഫയലുകൾ എന്നിവയിൽ സി2പിഎ (C2PA) ഓപ്പൺ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ഡിജിറ്റൽ പ്രൊവെനൻസ് മെറ്റാഡാറ്റ നൽകും. ഫയലിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറങ്ങുന്ന പുതിയ ക്ലോഡ് മോഡലുകൾക്കെല്ലാം ഈ ഫീച്ചർ ബാധകമാണ്. ക്ലോഡ് പ്ലാറ്റ്ഫോം, ക്ലോഡ് കോഡ്, എപിഐ എന്നിവയ്ക്ക് പുറമെ ആമസോൺ എഡബ്ല്യൂഎസ്, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് ഫൗണ്ടറി എന്നിവ വഴി ലഭ്യമാകുന്ന ക്ലോഡ് സർവീസുകളിലും ഇത് പ്രവർത്തിക്കും.
എഐ ഉപയോഗിച്ച് ഉപന്യാസങ്ങളും കോഡുകളും വിവരങ്ങളും നിർമിച്ച് സ്വന്തം പേരിലാക്കുന്നവർക്ക് ഈ നീക്കം തിരിച്ചടിയാകും. ഇതിനാൽ തന്നെ ഉപയോക്താക്കളിൽ ചിലർ കമ്പനിയുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും പടരുന്നത് തടയാൻ ഇതൊരു നല്ല തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഗൂഗിൾ ഡീപ്മൈൻഡിന്റെ 'സിന്ത് ഐഡി' പോലെ ക്ലോഡിന്റെ അദൃശ്യ വാട്ടർമാർക്കുകൾ പരിശോധിച്ചു കണ്ടെത്താനുള്ള ഡിറ്റക്ഷൻ ടൂളുകൾ ഉടൻ ലഭ്യമാക്കുമെന്ന് ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്
Tech
ന്യൂഡൽഹി: കണ്ടന്റ് ക്രിയേഷൻ രംഗത്തെയ്ക്ക് കാലെടുത്തു വയ്ക്കുന്ന പുതുമുഖങ്ങൾക്ക് തിരിച്ചടിയായി ആഗോള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ പുതിയ നിബന്ധനകൾ. യൂട്യൂബ് പാർട്ണർ പ്രോഗ്രാം വഴി വീഡിയോകളിൽ നിന്ന് പണം സമ്പാദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ യൂട്യൂബ് കുത്തനെ കൂട്ടി. വാച്ച് അവറുകളുടെ എണ്ണം ഇരട്ടിയാക്കിയതിന് പുറമെ യൂട്യൂബ് ഷോർട്സ് കാഴ്ചക്കാരുടെ ആവശ്യകതയിലും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്.
2027 ഫെബ്രുവരി 1 മുതൽ നിലവിൽ വരുന്ന പുതിയ നിയമപ്രകാരം ആഡ് റവന്യൂ, യൂട്യൂബ് പ്രീമിയം വരുമാനം എന്നിവ ലഭിക്കുന്നതിന് പുതിയ ക്രിയേറ്റർമാർക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
ലോംഗ് ഫോം വീഡിയോകൾക്ക് കഴിഞ്ഞ 365 ദിവസത്തിനുള്ളിൽ 8,000 വാച്ച് അവറുകൾ (മുമ്പ് ഇത് 4,000 മണിക്കൂർ ആയിരുന്നു). ഷോർട്സുകൾക്ക് കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 20 ദശലക്ഷം (20 Million) വ്യൂസ്,(മുമ്പ് ഇത് 10 ദശലക്ഷം ആയിരുന്നു).അതേസമയം, 1,000 സബ്സ്ക്രൈബർമാർ വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.
നിലവിൽ പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള ക്രിയേറ്റർമാരെ പുതിയ വാച്ച് അവർ നിബന്ധന ബാധിക്കില്ല. 2018ന് ശേഷം യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ വരുത്തുന്ന ഏറ്റവും വലിയ മാറ്റമാണിത്.
പുതിയ നിബന്ധനകൾ ഭാവിയിൽ വരുന്നവരെ ലക്ഷ്യമിട്ടാണെങ്കിലും, ഷോർട്സുകളിലൂടെയുള്ള വരുമാനത്തിൽ നിലവിലുള്ള ക്രിയേറ്റർമാർക്കും ബാധകമാകുന്ന ഒരു നിയമമുണ്ട്. ഫെബ്രുവരി 1 മുതൽ ഷോർട്സ് വഴിയുള്ള വരുമാനം തുടരണമെങ്കിൽ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂസ് എങ്കിലും നിലനിർത്തേണ്ടതുണ്ട്. ഇതിൽ കുറവ് വന്നാൽ ഷോർട്സിൽ നിന്നുള്ള വരുമാനം നിലയ്ക്കും. എന്നാൽ ദീർഘമേറിയ വീഡിയോകളിൽ നിന്നുള്ള വരുമാനത്തെ ഇത് ബാധിക്കില്ല.
എന്നാൽ തുടക്കക്കാരായ ക്രിയേറ്റർമാർക്കായി ഫാൻ ഫണ്ടിംഗ്, യൂട്യൂബ് ഷോപ്പിംഗ് എന്നിവയ്ക്കുള്ള കുറഞ്ഞ നിബന്ധനകളിൽ (500 സബ്സ്ക്രൈബർമാർ, 3,000 വാച്ച് അവറുകൾ അല്ലെങ്കിൽ 3 ദശലക്ഷം ഷോർട്സ് വ്യൂസ്) മാറ്റമൊന്നും വരുത്തിയിട്ടില്ല.
യൂട്യൂബ് പ്രീമിയം ലഭ്യമായ എല്ലാ രാജ്യങ്ങളിലേക്കും 'പ്രീമിയം ലൈറ്റ്' പ്ലാൻ വ്യാപിപ്പിക്കുമെന്നും യൂട്യൂബ് പ്രഖ്യാപിച്ചു. പരസ്യങ്ങളില്ലാതെ കുറഞ്ഞ ചെലവിൽ വീഡിയോകൾ കാണാൻ സഹായിക്കുന്ന ഈ പ്ലാൻ ഇന്ത്യയിൽ പ്രതിമാസം 89 രൂപയ്ക്കാണ് ലഭ്യമാകുന്നത് (സ്റ്റാൻഡേർഡ് പ്ലാനിന് 149 രൂപയാണ്). പ്രീമിയം ഉപയോക്താക്കളുടെ വർധനവ് വഴി ക്രിയേറ്റർമാർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
Tech
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ പിക്സൽ 11 സീരീസ് ഓഗസ്റ്റ് 12ന് ആഗോളതലത്തിൽ പുറത്തിറങ്ങും. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്.എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നീ നാല് ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. ചിപ്പ് പ്രതിസന്ധിയും മെമ്മറി ഘടകങ്ങളുടെ വിലവർദ്ധനവും കാരണം മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ സീരീസിന് വില വർധിക്കാൻ സാധ്യതയുണ്ട്.
പൂർണമായും അപ്ഗ്രേഡ് ചെയ്ത പുതിയ ടെൻസർ G6 (Tensor G6) പ്രൊസസറാണ് ഈ ഫോണുകൾക്ക് കരുത്തേകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ ഈ ചിപ്പ് സഹായിക്കും. 120Hz റിഫ്രഷ് റേറ്റും ഉയർന്ന ബ്രൈറ്റ്നസുമുള്ള മികച്ച ഡിസ്പ്ലേ പാനലുകളാണ് എല്ലാ മോഡലുകളിലും നൽകിയിരിക്കുന്നത്.
ക്യാമറ വിഭാഗത്തിൽ പിക്സൽ 11 പ്രോ മോഡലുകളിൽ 50MP പ്രൈമറി ക്യാമറ, 48MP അൾട്രാ-വൈഡ്, 48MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന മോഡലായ പിക്സൽ 11ൽ 48MP പ്രൈമറി ക്യാമറയും 13MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. കൂടാതെ കൂടുതൽ കാര്യക്ഷമമായ ബാറ്ററി ലൈഫുംQi2 വയർലെസ് ചാർജിംഗ് പിന്തുണയും പുതിയ ഫോണുകളിലുണ്ടാകും.
Tech
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ വഴിയൊരുങ്ങുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ട്.
പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ ഭേദഗതിയിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്.
വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കോ സാധാരണക്കാരുടെ ദൈനംദിന യുപിഐ ഉപയോഗങ്ങൾക്കോ ഫീസ് ബാധകമാകില്ല. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തുക ഈടാക്കില്ല.
വർഷത്തിൽ 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വൻകിട വ്യാപാരികൾക്ക് മാത്രമാകും ഈ നിരക്ക് ബാധകം. ₹2,000 രൂപ മുകളിലുള്ള തുകയ്ക്ക് 0.3% മുതൽ 0.5% വരെ ഫീസ് ഈടാക്കാനാണ് നിർദേശം.
പ്രാദേശിക കടകൾ, ചായക്കടകൾ, ചെറിയ റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവയെ ഈ തീരുമാനം ബാധിക്കില്ല. നിലവിൽ നിയമത്തിൽ വ്യവസ്ഥ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. സർക്കാരിന് ആവശ്യാനുസരണം ഭാവിയിൽ ഇത് നടപ്പിലാക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
സൗജന്യ യുപിഐ സേവനങ്ങൾ നൽകുന്നത് ബാങ്കുകൾക്കും പേയ്മെന്റ് ആപ്പുകൾക്കും സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കാനും സൈബർ സുരക്ഷ മെച്ചപ്പെടുത്താനും വ്യാപാരികളിൽ നിന്ന് ചെറിയൊരു തുക ഫീസായി ഈടാക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ നടക്കുന്ന ആകെ യുപിഐ ഇടപാടുകളിൽ 5 ശതമാനം മാത്രമാണ് ₹2,000 രൂപയ്ക്ക് മുകളിലുള്ളത്. എന്നാൽ, ആകെ തുകയുടെ 65 ശതമാനവും ഇതിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ക്രെഡിറ്റ് കാർഡുകൾക്ക് 1.5% മുതൽ 3% വരെ മർച്ചന്റ് ഫീസ് ഈടാക്കുന്ന സാഹചര്യത്തിൽ, യുപിഐക്ക് വരുന്ന ഈ ചെറിയ മാറ്റം വലിയൊരു വിഭാഗം വ്യാപാരികളും സ്വയം വഹിക്കാനാണ് സാധ്യത.
Tech
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ തങ്ങളുടെ ആദ്യത്തെ ഹാർഡ്വെയർ ഉൽപ്പന്നമായ സ്മാർട്ട് സ്പീക്കർ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മുൻ പ്രമുഖ ഡിസൈനർ ജോണി ഐവിന്റെ ഐഒ എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് നിർമിക്കുന്ന ഈ ഉപകരണത്തിന് 300 മുതൽ 400 ഡോളർ വരെ (ഏകദേശം 25,000 മുതൽ 34,000 ഇന്ത്യൻ രൂപ വരെ) വിലവരുമെന്നാണ് വിപണി സൂചനകൾ.
ഹോക്കി പക്കിന്റെ വലിപ്പമുള്ള, വളയത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം പോർട്ടബിളും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. ഡിസ്പ്ലേ ഇല്ലാത്ത ഈ സ്പീക്കറിൽ ക്യാമറ സംവിധാനങ്ങളും പരിസരം നിരീക്ഷിക്കാനുള്ള സെൻസറുകളും അടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളോട് സംവദിക്കുമ്പോൾ കൂടുതൽ ജീവസ്സുറ്റ അനുഭവം നൽകുന്നതിനായി സ്വയം ചലിക്കാൻ ശേഷിയുള്ള ഭാഗങ്ങളും ഇതിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2027ൽ പ്രതീക്ഷിക്കുന്ന ഈ ഉപകരണം വിപണിയിലെ നിലവിലെ മറ്റ് സ്മാർട്ട് സ്പീക്കറുകളേക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്.
Tech
സാൻ ഫ്രാൻസിസ്കോ: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുന്നവർക്ക് വൻ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഓപ്പൺഎഐ. സൗജന്യ അക്കൗണ്ടുകൾക്കും ഗോ അക്കൗണ്ടുകൾക്കും ഏർപ്പെടുത്തിയിരുന്ന ടെക്സ്റ്റ് സന്ദേശങ്ങളുടെ ദൈനംദിന പരിധി പൂർണമായും ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. വരുന്ന ആഴ്ച മുതൽ സൗജന്യ ഉപയോക്താക്കൾക്ക് എത്ര വേണമെങ്കിലും പരിധിയില്ലാതെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ചാറ്റ്ജിപിടിയുമായി സംവദിക്കാൻ സാധിക്കും.
എങ്കിലും ഇമേജ് ജനറേഷൻ, വോയ്സ് മോഡ്, ഫയലുകളും ചിത്രങ്ങളും അപ്ലോഡ് ചെയ്ത് വിവരങ്ങൾ ചോദിക്കൽ എന്നിവയ്ക്ക് നിലവിലുള്ള പരിധികൾ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം, സൗജന്യ/ഗോ അക്കൗണ്ടുകൾക്കായി 'ജിപിടി-5.6 ലൂണ' എന്ന പുതിയ മോഡൽ കമ്പനി ഡിഫോൾട്ടായി ലഭ്യമാക്കി തുടങ്ങി. സന്ദേശങ്ങൾക്ക് കൂടുതൽ ആലോചിച്ച് മറുപടി നൽകാൻ സഹായിക്കുന്ന "തിങ്ക്" ബട്ടണും സൗജന്യമായി ഉപയോഗിക്കാനാകും.
പ്ലസ്, പ്രോ ഉപയോക്താക്കൾക്കായി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'ജിപിടി-5.6 സോൾ' ഓപ്പൺഎഐ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങൾക്ക് കൂടുതൽ കൃത്യവും ലളിതവുമായ മറുപടികൾ നൽകാൻ ഇതിന് സാധിക്കും. കൂടുതൽ ഉപയോക്താക്കൾക്ക് കൃത്രിമബുദ്ധിയുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരങ്ങളെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
Tech
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇന്ത്യയോടു മാപ്പുപറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ് . സിഎസ്എഎം (കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന മെറ്റീരിയൽ), ഡീപ്പ്ഫേക്ക്, പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിലെ പിഴവുകൾ എന്നിവയിലാണ് മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. ഉള്ളടക്ക മോഡറേഷനിൽ ഉണ്ടായ തെറ്റുകൾ മെറ്റ സമ്മതിക്കുകയും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ദോഷകരമായ ഉള്ളടക്കം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചതായും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മെറ്റയുടെ കീഴിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ഫ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് നിഷികാന്ത് ദുബേയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റാ സിഇഒ ക്ഷമാപണം നടത്തിയത്. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ തുടങ്ങിയവരാണ് പാർലമെന്ററി സമിതിയെ കണ്ടത്. കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്ന ഇടനില പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന ആളുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. പ്ലാറ്റ്ഫോം ഉത്തരവാദിത്തം, ഉള്ളടക്ക മോഡറേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന വീഡിയോ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പരാമർശമില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിന് മെറ്റാ മേധാവിയോട് മാപ്പ് പറയണമെന്ന് പാർലമെന്ററി പാനൽ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തിയത്.
ജൂലൈ 23ന് കോക്രോച്ച് ജന്ത പാർട്ടി (സിജെപി) പ്രതിഷേധങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്താണ് പ്രധാനമന്ത്രി മോദി വീഡിയോ പങ്കുവച്ചത്. എന്നാൽ, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും വീഡിയോ നീക്കം ചെയ്തു, പക്ഷേ പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരു സാങ്കേതിക തകരാറാണ് കാരണമാണ് വീഡിയോ നീക്കം ചെയ്യേണ്ടിവന്നതെന്ന് മെറ്റ കാരണമായി പറഞ്ഞിരുന്നു.
Tech
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിന്റെ ' പ്രൊഡക്റ്റ് ഹെഡ് നികിത ബിയർ തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. കമ്പനിയിൽ ചേർന്ന് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ഇനി മുതൽ പ്ലാറ്റ്ഫോമിലെ ഒരു സാധാരണ ഉപയോക്താവായി തുടരുമെന്നും കമ്പനിയുടെ ഉപദേശകനായി സേവനം നൽകുമെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
എക്സിലെ ഏറ്റവും അറിയപ്പെടുന്ന എക്സിക്യൂട്ടീവുകളിൽ ഒരാളായിരുന്നു നികിത ബിയർ. പ്ലാറ്റ്ഫോമിൽ വരുത്തിയ പല പ്രധാനം മാറ്റങ്ങൾക്കും പിന്നിൽ അദ്ദേഹമായിരുന്നു. അക്കൗണ്ടുകളുടെ രാജ്യം വെളിപ്പെടുത്തുന്ന 'എബൗട്ട് ദിസ് അക്കൗണ്ട്' എന്ന ഫീച്ചർ കൊണ്ടുവന്നത് ഇദ്ദേഹമാണ്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകർ എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന പല പ്രമുഖ അക്കൗണ്ടുകളുടെയും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഇത് വഴിവെച്ചു.
കൂടാതെ, മറ്റുള്ളവരുടെ കണ്ടന്റ് കോപ്പി അടിക്കുന്നവർക്കെതിരെയും എൻഗേജ്മെന്റ് ബെറ്റുകൾക്കെതിരെയും നടപടിയെടുത്ത് പ്ലാറ്റ്ഫോമിലെ മോണിറ്റൈസേഷൻ രീതികളിൽ വലിയ മാറ്റങ്ങൾ അദ്ദേഹം വരുത്തി."എക്സിനെ നയിക്കുക എന്നത് 24 മണിക്കൂറും ചെയ്യേണ്ട ജോലിയാണ്.
ഇനി കുറച്ചുനാൾ വിശ്രമിക്കാൻ സമയമായി," എന്ന് നികിത കുറിച്ചു. അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മുൻപ് കൗമാരക്കാരെ ലക്ഷ്യമിട്ട് നിർമിച്ച രണ്ട് ആപ്പുകളുടെ സ്ഥാപകനായിരുന്നു അദ്ദേഹം.
നികിത ബിയറിന് പകരം ആരാകും എക്സിന്റെ പുതിയ പ്രൊഡക്റ്റ് ഹെഡ് എന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. നിലവിലെ ചീഫ് ഡിസൈനർ ബെൻജി ടെയ്ലർ തന്റെ ഡിസൈൻ ചുമതലകളിൽ തുടരുമെന്നും നികിതയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു.
Tech
ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ഹോംസ്ക്രീൻ വിജറ്റിലുള്ള വോയിസ് സെർച്ച് ഇന്റർഫേസ് പൂർണമായും പരിഷ്കരിക്കാൻ ഒരുങ്ങി ഗൂഗിൾ. വോയിസ് സെർച്ചിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഗൂഗിളിന്റെ അത്യാധുനിക എഐ സെർച്ച് ടൂളുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.
നിലവിൽ ഗൂഗിൾ സെർച്ച് വിജറ്റിലെ മൈക്ക് ബട്ടൺ ശബ്ദം ഉപയോഗിച്ച് തിരച്ചിൽ നടത്താൻ മാത്രമാണ് സഹായിക്കുന്നത്. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ, ഒരു ടൂൾബാർ വഴി വിവിധ ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കും.
വോയിസ് സെർച്ച് തുറക്കുമ്പോൾ താഴെയായി വരുന്ന സ്വൈപ്പ് ചെയ്യാവുന്ന ടൂൾബാർ വഴി സാധാരണ സെർച്ച്, എഐ മോഡ്, സെർച്ച് ലൈവ്, സോങ് സെർച്ച് എന്നീ നാല് ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ മാറാം. ഉപഭോക്താവ് അവസാനം ഉപയോഗിച്ച മോഡ് ഏതാണോ, അടുത്ത തവണ മൈക്ക് ബട്ടൺ അമർത്തുമ്പോൾ ആ മോഡ് തന്നെ ഡിഫോൾട്ടായി തുറന്നുവരുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ സെർച്ചിനായി ലൈവ് ടൈപ്പിംഗോട് കൂടിയ പുതിയ ഫോർ-ബാർ വേവ്ഫോം പരീക്ഷിക്കുന്നുണ്ട്. എഐ മോഡ് ടാബിൽ, നിങ്ങളുടെ ചോദ്യം പൂർത്തിയാക്കാനുള്ള ഒരു ആരോ ബട്ടണും, ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന സ്റ്റോപ്പ് ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിൾ ലെൻസിലെ ഓപ്ഷനുകൾക്ക് സമാനമായ രൂപകൽപ്പനയാണ് ഈ പുതിയ ടൂൾബാറിനും നൽകിയിരിക്കുന്നത്.നിലവിൽ ഗൂഗിൾ ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ബീറ്റാ ഉപഭോക്താക്കളിൽ എല്ലാവർക്കും ഇത് ലഭ്യമായിട്ടില്ല.
ഈ പുതിയ ഡിസൈൻ എന്ന് മുതൽ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തും എന്നതിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും പരീക്ഷണം പൂർത്തിയാകുന്നതോടെ നിങ്ങളുടെ ഫോണിന്റെ ഹോംസ്ക്രീനിലെ മൈക്ക് ബട്ടൺ വഴി ഗൂഗിളിന്റെ മുഴുവൻ എഐ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും.
Tech
ന്യൂഡൽഹി: സാംസങ്ങിന്റെ പുതിയ സ്മാർട്ട്ഫോണായ 'ഗാലക്സി F70 പ്രോ' ഓഗസ്റ്റ് 3ന് ഇന്ത്യയിൽ പുറത്തിറക്കും. ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക ഓൺ ലൈൻ സ്റ്റോർ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റിന്റെ കരുത്തിൽ എത്തുന്ന ഫോണിൽ 8ജീബി വരെ റാപ്പും 256ജീബി വരെ ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള FHD+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്ലസ് സംരക്ഷണം എന്നിവയാണ് പ്രധാന ഡിസ്പ്ലേ ഫീച്ചറുകൾ. 50MP പ്രൈമറി ക്യാമറ , 5MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്. സാംസങ്ങിന്റെ വൺ യുഐ 8.5 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഈ മോഡലിന് 6 വർഷത്തെ ഒഎസ് അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓറ ഗ്രീൻ, ആൽഫ ബ്ലാക്ക് എന്നീ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ 6ജീബി/128ജീബി പതിപ്പിന് 25,999 രൂപയും, 8ജീബി/128ജീബി പതിപ്പിന് 29,999 രൂപയും, ഉയർന്ന 8ജീബി/256ജീബി മോഡലിന് 34,999 രൂപയുമാണ് വില വരുന്നത്.
Tech
സാൻഫ്രാൻസിസ്കോ: ഗണിതശാസ്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഓപ്പൺഎഐ. പതിറ്റാണ്ടുകളായി ഗണിതശാസ്ത്രജ്ഞർക്ക് പരിഹരിക്കാൻ കഴിയാതെ കിടന്നിരുന്ന 10 സങ്കീർണമായ തുറന്ന പ്രശ്നങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'ആസ്ട്ര' വിജയകരമായി പരിഹരിച്ചതായി ഓപ്പൺഎഐ അറിയിച്ചു.
ഗ്രൂപ്പ് തിയറി, കംപ്ലക്സിറ്റി തിയറി, സ്ഫിയർ പാക്കിംഗ് തുടങ്ങിയ സങ്കീർണ്ണ മേഖലകളിലെ പ്രശ്നങ്ങൾക്കാണ് ആസ്ട്ര ഉത്തരം കണ്ടെത്തിയത്. വർഷങ്ങളായി തർക്കത്തിലായിരുന്ന ഗണിത സമസ്യകൾക്ക് കൃത്യമായ തെളിവുകളോടെയാണ് ആസ്ട്ര പരിഹാരം നിർദ്ദേശിച്ചിരിക്കുന്നത്.
മുൻപ് എഐ നൽകിയ പല ഉത്തരങ്ങളും തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, ഇത്തവണ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയ 'ലീൻ സർട്ടിഫിക്കറ്റുകൾ' സഹിതമാണ് ഓപ്പൺഎഐ ഈ തെളിവുകൾ ഗിറ്റ്ഹബ്ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം $2,000 (ഏകദേശം 1.67 ലക്ഷം രൂപ) മാത്രമാണ് ഈ 10 സങ്കീർണ സമസ്യകൾ പരിഹരിക്കാൻ എഐക്ക് വേണ്ടിവന്ന ചെലവ്.
ഓപ്പൺഎഐ മാത്രമല്ല, ഗൂഗിൾ ഡീപ്മൈൻഡിന്റെ ആൽഫാപ്രൂഫ് നെക്സസ്, ആന്ത്രോപിക്കിന്റെ 'ഫേബിൾ' തുടങ്ങിയ മറ്റ് എഐ മോഡലുകളും അടുത്തിടെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരിഹരിച്ച് രംഗത്തെത്തിയിരുന്നു.
നിലവിൽ വാഷിംഗ്ടണിലെ നിയമനിർമാതാക്കൾക്കും ഭരണാധികാരികൾക്കും മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന 'ആസ്ട്ര' പൊതുജനങ്ങൾക്കായി ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ആസ്ട്ര ജിപിടി-6 ആയോ അതോ പുതിയൊരു നിരയായോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
ന്യൂഡൽഹി: വൺപ്ലസിന്റെ ജനപ്രിയ എൻ സീരീസ് വിപുലീകരിച്ചുകൊണ്ട് പുതിയ'വൺപ്ലസ് N6x' സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വൺപ്ലസ് N6ന് പിന്നാലെയാണ് ഈ പുതിയ ബജറ്റ് സൗഹൃദ ഫോണിന്റെ വരവ്.
ഭീമൻ ബാറ്ററി, കരുത്തുറ്റ മീഡിയടെക് പ്രൊസസ്സർ, മികച്ച ഡ്യൂറബിലിറ്റി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. മീഡിയടെക് ഡിമൻസിറ്റി 6360 അപെക്സ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോൺ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻ ഒഎസ് 16ലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
120Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4ജീബി റാമും 128ജീബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനുമായി വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
13 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഒറ്റ ചാർജിൽ 2.5 ദിവസം വരെ നിലനിൽക്കുന്ന 7,000mAh ബാറ്ററിയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആ ആകർഷണം. 6 വർഷത്തെ ഉപയോഗത്തിന് ശേഷവും 80 ശതമാനത്തിലധികം ആയുസ് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റൻസും ഫോണിന് സുരക്ഷ നൽകുന്നു. 4ജീബി റാം + 64ജീബി സ്റ്റോറേജ് പതിപ്പിന് 18,999 രൂപയും 4 ജീബി റാം + 128ജീബി പതിപ്പിന് 20,999 രൂപയുമാണ് വില.
ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ ആകർഷകമായ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ ഓപ്പൺ സെയിൽ ആഗസ്റ്റ് 4 മുതൽ ആമസോൺ, വൺപ്ലസ് വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ വഴി ആരംഭിക്കും. ബാങ്ക് കാർഡുകൾക്ക് 1,500 രൂപ വരെയുള്ള തൽക്ഷണ ഡിസ്കൗണ്ടും ലഭ്യമാണ്.
Tech
ന്യൂഡൽഹി: ഗൂഗിൾ എർത്തിലെ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ മാറ്റം വരുത്താനും പുതിയ ദൃശ്യങ്ങൾ സൃഷ്ടിക്കാനുമായി അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ മണിക്കൂറുകൾക്കകം പിൻവലിച്ച് ഗൂഗിൾ. 'നാനോ ബനാന 2' എന്ന എഐ മോഡൽ ഉപയോഗിച്ച് ഉപയോക്താക്കൾ വ്യാപകമായി വ്യാജവും അപകീർത്തികരവുമായ ദുരന്ത ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കമ്പനിയുടെ ഈ അടിയന്തര നടപടി.
ഒരു പ്രോംപ്റ്റ് നൽകിയാൽ ഗൂഗിൾ എർത്തിലെ ചിത്രങ്ങൾ മാറ്റിമറിക്കാൻ സാധിക്കുന്നതായിരുന്നു ഈ ഫീച്ചർ. എന്നാൽ ഇത് ഉപയോഗിച്ച് ഗാസയിലെ ബോംബ് സ്ഫോടനങ്ങൾ, ഇറാനിലെ ആണവനിലയം, വിമാനാപകടങ്ങൾ, അമേരിക്കൻ അതിർത്തിയിലെ അഭയാർഥി പ്രവാഹം തുടങ്ങിയ തരത്തിലുള്ള യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ചിത്രങ്ങളാണ് നെറ്റിസൺസ് നിർമിച്ചു കൂട്ടിയത്. ഇത് തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.
രണ്ട് പതിറ്റാണ്ടുകൊണ്ട് ലോകം വിശ്വസിക്കുന്ന ഒരു ഭൂപട പ്ലാറ്റ്ഫോമായി വളർന്ന ഗൂഗിൾ എർത്തിൽ വ്യാജ ചിത്രങ്ങൾ ഉണ്ടാക്കാനുള്ള ബട്ടൺ നൽകിയത് വലിയ വിമർശനത്തിന് വഴിവെച്ചു. എഐ നിർമിത ചിത്രങ്ങൾ കണ്ടെത്താൻ 'സിന്ത് ഐഡി' വാട്ടർമാർക്ക് ഉണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കിയെങ്കിലും, പല ചിത്രങ്ങളിലും ഇത് കൃത്യമായി പ്രവർത്തിച്ചില്ല.
വ്യാജ ചിത്രങ്ങൾ ഗൂഗിളിന്റെ നയങ്ങൾക്ക് വിരുധമാണെന്നും കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർമിക്കുന്നത് വരെ ഈ ഫീച്ചർ താത്ക്കാലികമായി പിൻവലിക്കുകയാണെന്നും ഗൂഗിൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഗവേഷകർക്കും സാധാരണക്കാർക്കും ലോകത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ നൽകുന്നതിൽ ഗൂഗിൾ എർത്തിനുള്ള വിശ്വാസ്യത നിലനിർത്താനാണ് ഈ തീരുമാനമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
Tech
ന്യൂഡൽഹി: നിങ്ങൾ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടോ, നിങ്ങളോട് സംസാരിക്കാൻ ആരുമില്ലെന്ന തോന്നലുണ്ടോ ? എന്നാൽ ഇതാ നിങ്ങൾക്കായി ഫ്രണ്ട് എത്തുന്നു, ഒറ്റപ്പെടൽ മാറ്റാനും എപ്പോഴും കൂടെയിരുന്ന് സംസാരിക്കാനുമായി എഐ അധിഷ്ഠിത പെൻഡന്റുമായി കലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫ്രണ്ട്'.
2024ൽ പുറത്തിറക്കിയ ആദ്യ പതിപ്പിന് ശേഷം, കൂടുതൽ പുതിയ ഫീച്ചറുകളോടെ 'ഫ്രണ്ട് 2.0' എന്ന പുതിയ പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 249 ഡോളർ (ഏകദേശം 20,800 രൂപ) വിലയുള്ള ഈ പെൻഡന്റ് കമ്പനിയുടെ വെബ്സൈറ്റ് വഴി സ്വന്തമാക്കാം.
നേരത്തെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ മാത്രം മറുപടി നൽകിയിരുന്ന പെൻഡന്റിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഫ്രണ്ട് 2.0ൽ സ്പീക്കർ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പെൻഡന്റിന് നേരിട്ട് ഉപയോക്താവിനോട് സംസാരിക്കാനാകും.
ഓപ്പൺഎഐയുടെ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ പെൻഡന്റിന് സ്വന്തമായി പേരും സ്വഭാവവും ശബ്ദവുമുണ്ടായിരിക്കും. ഉപയോക്താവുമായുള്ള സംഭാഷണങ്ങൾ 30 ദിവസം വരെ ഓർത്തുവെക്കാൻ ഇതിന് സാധിക്കും. മാസം 9.99 ഡോളറിന്റെ സബ്സ്ക്രിപ്ഷൻ എടുത്താൽ ഈ ഓർമകൾ സ്ഥിരമായി സൂക്ഷിക്കാനും സാധിക്കും.
അതേസമയം, മനുഷ്യബന്ധങ്ങൾക്ക് പകരം ഒരു ഡിജിറ്റൽ ഉപകരണം ഉപയോഗിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ശാസ്ത്ര ഫിക്ഷൻ സിനിമയായ 'ബ്ലാക്ക് മിറർ' ഓർമിപ്പിക്കുന്ന തരത്തിലുള്ള സംഭവമാണിതെന്നും ഇത് മനുഷ്യരുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതൊരു വോയ്സ് അസിസ്റ്റന്റോ പ്രണയ പങ്കാളിയോ അല്ലെന്നും, ആളുകളോട് സംസാരിക്കാനും മാനസിക പിന്തുണ നൽകാനുമുള്ള ഒരു യഥാർഥ കൂട്ടുകാരനാണെന്നുമാണ് കമ്പനിയുടെ 24കാരനായ സ്ഥാപകൻ ആവി ഷിഫ്മാന്റെ വിശദീകരണം.
Tech
ന്യൂഡൽഹി: ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് തങ്ങളുടെ ഏറ്റവും പുതിയ എഐ വീഡിയോ ജനറേഷൻ മോഡലായ 'സീഡാൻസ് 2.5' പുറത്തിറക്കി. മുൻ പതിപ്പായ സീഡാൻസ് 2.0യെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും കൂടുതൽ റഫറൻസ് സാമഗ്രികൾ (ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ) ഉപയോഗിക്കാനുള്ള ശേഷിയും നൽകിയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.
തങ്ങളുടെ പുതിയ മോഡലിന്റെ കരുത്ത് വ്യക്തമാക്കുന്ന നാല് മിനിറ്റും 22 സെക്കൻഡും ദൈർഘ്യമുള്ള ഉയർന്ന നിലവാരമുള്ള എഐ വീഡിയോ കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ സീഡാൻസ് 2.0 പതിപ്പിൽ 12 റഫറൻസ് ഫയലുകൾ മാത്രം നൽകാൻ സാധിച്ചിരുന്ന സ്ഥാനത്ത്, പുതിയ 2.5 പതിപ്പിൽ 30 ചിത്രങ്ങൾ, 10 വീഡിയോ ക്ലിപ്പുകൾ, 10 ഓഡിയോ ക്ലിപ്പുകൾ എന്നിവ ഒറ്റ പ്രോംപ്റ്റിൽ തന്നെ നൽകാനാകും.
കൂടുതൽ റഫറൻസുകൾ നൽകുന്നതിലൂടെ ഉപയോക്താവ് മനസിൽ കരുതുന്ന അതേ രീതിയിൽ തന്നെ ചിത്രീകരണവും ദൃശ്യങ്ങളും പുനഃസൃഷ്ടിക്കാൻ എഐക്ക് സാധിക്കും.വീഡിയോകളുടെ ദൈർഘ്യത്തിലാണ് മറ്റൊരു പ്രധാന മാറ്റം വന്നിരിക്കുന്നത്. മുൻ മോഡലിന് 15 സെക്കൻഡ് വരെയുള്ള വീഡിയോകൾ മാത്രമേ നിർമിക്കാൻ സാധിച്ചിരുന്നുള്ളൂ എങ്കിൽ, സീഡാൻസ് 2.5ന് 30 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോകൾ നിർമിക്കാനാകും.
കൂടാതെ 'ടൈംസ്റ്റാമ്പ്-ലെവൽ കൺട്രോൾ' സൗകര്യമുള്ളതിനാൽ ശബ്ദവും ദൃശ്യങ്ങളും കൃത്യതയോടെ മാറ്റിയെഴുതാനും തിരുത്താനും സാധിക്കും.നിലവിൽ ജിമെങ് എഐ , ഡൗബാവോ പ്രോ എന്നിവ വഴി സീഡാൻസ് 2.5 ലഭ്യമാണ്. അലിബാബയുടെ 'വാൻ', ക്വായ്ഷോയുടെ 'ക്ലിംഗ്' തുടങ്ങിയ ചൈനീസ് എഐ മോഡലുകളുമായി നേരിട്ട് മത്സരിക്കുന്ന സീഡാൻസ് 2.5, സാധാരണ കണ്ടന്റ് ക്രിയേറ്റർമാർക്കും സിനിമ, പരസ്യ മേഖലയിലുള്ള പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് സീഡാൻസിന്റെ രൂപകല്പന.
Tech
ശതകോടീശ്വരൻ ഇലോൺ മസ്കിന് ചൈനയിലൊരു അപരൻ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ, ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ഒരു സാധാരണ ബാർബിക്യു റസ്റ്ററന്റിൽ ചെന്നാൽ സാക്ഷാൽ ഇലോൺ മസ്ക് മാംസം ഗ്രിൽ ചെയ്തു വിളമ്പുന്നത് കാണാം. അതിശയിപ്പിക്കും വിധം ഇലോൺ മസ്കുമായി രൂപസാദൃശ്യമുള്ള മാ ജിയാൻപിങ് എന്ന റസ്റ്ററന്റ് ഉടമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വൈറൽ താരം.
മുഖവും മുടിയുടെ ശൈലിയും കാരണം ഒറ്റനോട്ടത്തിൽ മസ്ക് ആണെന്നേ ഇയാളെ കണ്ടാൽ തോന്നൂ. മുൻപ് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മാ ജിയാൻപിംഗിന്റെ റെസ്റ്റോറന്റിൽ ഇപ്പോൾ മസ്കിന്റെ അപരനെ കാണാനും ഫോട്ടോയെടുക്കാനുമായി ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ റസ്റ്ററന്റിന്റെ പേര് "സ്പേസ് എക്സ് ബാർബിക്യു" എന്ന് മാറ്റണമെന്ന് ഇന്റർനെറ്റ് ലോകം തമാശരൂപേണ ആവശ്യപ്പെടുന്നു. ഇലോൺ മസ്കിനെ ചൈനയിൽവെച്ച് ക്ലോൺ ചെയ്തതാണെന്ന തരത്തിലുള്ള തമാശ നിറഞ്ഞ സിദ്ധാന്തങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പെട്ടെന്നുണ്ടായ ഈ പ്രശസ്തിയിൽ തനിക്ക് അല്പം നാണവും പരിഭ്രമവും ഒക്കെയുണ്ടെന്ന് മാ ജിയാൻപിംഗ് വ്യക്തമാക്കുന്നുണ്ട്. എങ്കിലും ഇത് തന്റെ ബിസിനസ് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവിൽ നിരവധി ബിസിനസ് ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും ലൈവ് സ്ട്രീമിംഗിലേക്ക് കടക്കാൻ താല്പര്യമില്ലെന്നും, രാവിലെ മുതൽ അർദ്ധരാത്രി വരെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് 2022ൽ ചൈനയിലെ മാ യിലോങ് എന്നയാളും, 2025ൽ പാകിസ്താനിലെ ഗോഹർ സമൻ എന്നയാളും ഇലോൺ മസ്കുമായി സാദൃശ്യമുള്ളതിന്റെ പേരിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു.
Tech
സാൻ ഫ്രാൻസിസ്കോ: സൈബർ സുരക്ഷാ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി മൈക്രോസോഫ്റ്റ്. കമ്പനിയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി സപെഷ്യലൈസ്ഡ് എഐ മോഡലായ MAI-Cyber-1-Flash, പുതിയ ഏജന്റിക് സെക്യൂരിറ്റി പ്ലാറ്റ്ഫോമായ പ്രോജക്ട് പെർസെപ്ഷനും സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.
നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. സൈബർ സെക്യൂരിറ്റി ജോലികളിൽ 90 ശതമാനത്തോളം വരുന്ന സാധാരണ ടാസ്കുകൾ ഇനി മുതൽ MAI-Cyber-1-Flash നേരിട്ട് കൈകാര്യം ചെയ്യും. ഏറ്റവും സങ്കീർണമായ 10% ഘട്ടങ്ങളിൽ മാത്രമാണ് ഓപ്പൺ എഐയുടെ ജിപിടി 5.4 മോഡലിന്റെ സഹായം തേടുക.
മൈക്രോസോഫ്റ്റിന്റെ മിഡാഷ് വൾനറബിലിറ്റി മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ഈ പുതിയ മോഡൽ സൈബർജിം ബെഞ്ച്മാർക്കിൽ 96% കൃത്യത കൈവരിച്ചിട്ടുണ്ട്. എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ മിഥോസ് മോഡലിനേക്കാൾ 12 ശതമാനം ഉയർന്ന പ്രകടനമാണിത്. മാത്രമല്ല, നിലവിലുള്ള മൈക്രോസോഫ്റ്റ് സംവിധാനങ്ങളുടെ ചെലവിനേക്കാൾ 50% സാമ്പത്തിക ലാഭവും ഇത് ഉറപ്പുനൽകുന്നു.
സൈബർ ആക്രമണങ്ങളെ നേരിടാൻ മൂന്ന് തരം പ്രത്യേക എഐ ഏജന്റുകളെ സംയോജിപ്പിച്ചാണ് പ്രോജക്ട് പെർസെപ്ഷൻ പ്രവർത്തിക്കുന്നത്. ഹാക്കർമാർ സിസ്റ്റത്തിലേക്ക് എങ്ങനെ കടന്നുകയറാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന റെഡ് ടീം ഏജന്റുകൾ. നിലവിലുള്ള ഭീഷണികളെ തിരിച്ചറിഞ്ഞ് അവയുടെ ഗൗരവം തരംതിരിക്കുന്നു ബ്ലൂ ടീം ഏജന്റുകൾ. സുരക്ഷാ വീഴ്ചകൾ പരിഹരിച്ച് സിസ്റ്റം കൂടുതൽ ശക്തമാക്കുന്ന ഗ്രീൻ ടീം ഏജന്റുകൾ.
മുമ്പ് വിവിധ മേഖലകളിലെ വിദഗ്ധർ മണിക്കൂറുകളെടുത്ത് ചെയ്തിരുന്ന സങ്കീർണമായ പ്രതിരോധ പ്രവർത്തനങ്ങൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് ലീഡ് എഞ്ചിനീയർ ഡേവ് വെസ്റ്റൺ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഇൻ-ഹൗസ് സാങ്കേതികവിദ്യയിൽ നിർമിച്ച പ്രോജക്ട് പെർസെപ്ഷൻ ഓഗസ്റ്റ് 3 മുതൽ പൊതു പരീക്ഷണത്തിനായി ലഭ്യമാകും.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹയെതെ ഗാലറ്റിന്റെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. പ്രതിദിനം 100 ട്രില്യണിലധികം സൈബർ സുരക്ഷാ സിഗ്നലുകൾ വിശകലനം ചെയ്തുകൊണ്ടാണ് ഈ എഐ മോഡൽ പരിശീലനം നേടിയിട്ടുള്ളത്.
Tech
ന്യൂഡൽഹി: ആന്ത്രോപിക് കമ്പനിയുടെ ക്ലോഡ് എഐ ചാറ്റ്ബോട്ടിൽ ഉപയോക്താക്കൾ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ ഗൂഗിൾ സെർച്ച് ഫലങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി പരാതി. ക്രിപ്റ്റോകറൻസി വാലറ്റ് കീകളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെയുള്ള ഡാറ്റയും ഇത്തരത്തിൽ ഗൂഗിളിൽ ലഭ്യമായെന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഇതിൽ പ്രതികരണവുമായി ആന്ത്രോപിക് രംഗത്തെത്തി. പ്രൈവറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള സംഭാഷണങ്ങൾ ചോർന്നിട്ടില്ലെന്നും, ഉപയോക്താക്കൾ തനിയെ പൊതുജനങ്ങളുമായി പങ്കുവെക്കാൻ തീരുമാനിച്ച ലിങ്കുകൾ മാത്രമാണ് സെർച്ച് എഞ്ചിനുകളിൽ ഇൻഡക്സ് ചെയ്യപ്പെട്ടതെന്നും കമ്പനി വ്യക്തമാക്കി.
ക്ലോഡ് ചാറ്റുകൾ ഡിഫോൾട്ടായി സ്വകാര്യമാണ്. എന്നാൽ, ഉപയോക്താക്കൾ ഏതെങ്കിലും ഒരു പ്രത്യേക സംഭാഷണം മറ്റൊരാളുമായി പങ്കുവെക്കാൻ ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ നിർമിക്കപ്പെടുന്ന ലിങ്കുകൾ പൊതുവായി ലഭ്യമാകും
ഇന്റർനെറ്റിലുള്ള മറ്റ് പൊതു ഉള്ളടക്കങ്ങൾ പോലെ, ഇത്തരം ഷെയർ ചെയ്ത ലിങ്കുകളും ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകൾ ഇൻഡക്സ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്യാം. നിലവിൽ ഈ പ്രശ്നം പരിഹരിച്ചതായും, ക്ലോഡ് ചാറ്റ് ലിങ്കുകൾ ഇനി ഗൂഗിൾ സെർച്ചിൽ കാണപ്പെടില്ലെന്നും കമ്പനി അറിയിച്ചു.
Tech
ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളുടെയും കുട്ടികളുടെയും ഡിജിറ്റൽ സുരക്ഷ മുൻനിർത്തി നിർണായക ചുവടുവെപ്പുമായി ഗൂഗിൾ. പ്ലേ സ്റ്റോറിലെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കളുടെ പ്രായം നിർണയിക്കുന്നതിനുള്ള 'പ്ലേ ഏജ് സിഗ്നൽ എപിഐ' സംവിധാനം ലോകമെമ്പാടും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
2026 അവസാനത്തോടെ അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഈ പുതിയ സുരക്ഷാ സംവിധാനം നിലവിൽ വരുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ തന്നെ അവരുടെ പ്രായപരിധി ആപ്പ് ഡെവലപ്പർമാർക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. ഇതിനായി ഐഡി കാർഡുകളോ സെൽഫി ചിത്രങ്ങളോ നൽകേണ്ടതില്ല.
ഗൂഗിളിന്റെ നിലവിലുള്ള 'ഫാമിലി ലിങ്ക്' ആപ്പ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ അക്കൗണ്ടുകൾക്കായി ഒരു നിശ്ചിത പ്രായപരിധി സെറ്റ് ചെയ്തു നൽകാം. രക്ഷിതാക്കൾ നിശ്ചയിക്കുന്ന പ്രായപരിധിക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രമേ കുട്ടികൾക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകൂ. കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഈ പരിധികളിൽ മാറ്റം വരുത്താനും സാധിക്കും.
കുട്ടികൾക്കായി ആപ്പ് സ്റ്റോറുകളിൽ കർശനമായ പ്രായപരിധി പരിശോധന നടത്തണമെന്ന് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ നീക്കം. സ്വകാര്യതാ വിദഗ്ധർ ഇതിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത ഇല്ലാതാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
ഗൂഗിളിന്റെ ഈ പുതിയ സംവിധാനത്തിൽ ചില വെല്ലുവിളികളും ഉയർന്നുവരുന്നുണ്ട്.ഡെവലപ്പർമാർ ഈ ഏജ് സിഗ്നൽ സംവിധാനം തങ്ങളുടെ ആപ്പുകളിൽ ഉപയോഗിക്കണമെന്നത് പൂർണമായും നിർബന്ധമല്ല.പുതിയ ഗൂഗിൾ അക്കൗണ്ടുകൾ ഉണ്ടാക്കി തെറ്റായ ജനനത്തീയതി നൽകി കുട്ടികൾക്ക് ഈ സുരക്ഷാ വേലികൾ മറികടക്കാൻ കഴിയും. രക്ഷിതാക്കൾ ഫാമിലി ലിങ്ക് വഴി പ്രായപരിധി നിശ്ചയിച്ചാൽ മാത്രമേ ഈ ഫീച്ചർ പൂർണതോതിൽ ഫലപ്രദമാകൂ.
പ്ലേ സ്റ്റോറിൽ വരുന്ന ഈ മാറ്റം ആൻഡ്രോയിഡ് ആപ്പ് അനുഭവങ്ങളെയും കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെയും കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.
Tech
ന്യൂഡൽഹി: ആപ്പിൾ ഉത്പ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹമുള്ളവരാണോ നിങ്ങൾ അതിനുള്ള പണം നിങ്ങളുടെ കൈയിൽ ഇല്ലെങ്കിൽ ഇതാ, നിങ്ങൾക്കായി പുതിയ ഒരു പദ്ധതിയുമായി ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്.
പുതിയ ഐഫോണുകളും മറ്റ് ഉപകരണങ്ങളും വില കൊടുത്ത് പൂർണമായി സ്വന്തമാക്കുന്നതിന് പകരം കുറഞ്ഞ മാസത്തവണയിൽ വാടകയ്ക്കെടുത്ത് ഉപയോഗിക്കാനുള്ള 'ആപ്പിൾ അപഗ്രേഡ്' പദ്ധതി കമ്പനി യുഎസിൽ അവതരിപ്പിച്ചു.സാമ്പത്തിക സാങ്കേതികവിദ്യ പ്ലാറ്റ്ഫോമായ 'ക്ലാർന'യുമായി സഹകരിച്ചാണ് ആപ്പിൾ ഈ പുതിയ ലീസിംഗ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
മാസം $17.99 (ഏകദേശം ₹1,500) മുതൽ ഉപഭോക്താക്കൾക്ക് ഐഫോൺ ലീസിന് എടുക്കാം. ഐഫോണിന് പുറമെ ആപ്പിൾ വാച്ച് ($11.99/മാസം മുതൽ), മാക് ($24.99/മാസം മുതൽ), ഐപാഡ് ($11.99/മാസം മുതൽ) എന്നിവയും ഈ പദ്ധതിയിലൂടെ ലഭിക്കും.
ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയ്ക്ക് 1 അല്ലെങ്കിൽ 2 വർഷത്തെ ലീസ് കാലാവധിയും, മാക്, ഐപാഡ് എന്നിവയ്ക്ക് 2 അല്ലെങ്കിൽ 3 വർഷത്തെ കാലാവധിയുമാണ് നൽകുന്നത്. ഐഫോൺ 16, മാക്ബുക്ക് നിയോ തുടങ്ങിയ എൻട്രി ലെവൽ ഉപകരണങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Tech
വാഷിംഗ്ടൺ: ചൈനീസ് നിർമിത അഡ്വാൻസ്ഡ് ഹ്യൂമനോയിഡ് റോബോട്ടുകൾക്കും (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നാല് കാലുകളുള്ള ക്വാഡ്രൂപ്പഡ് റോബോട്ട് നായ്ക്കൾക്കും വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം.
ദേശീയ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കും വൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
വിദേശനിർമ്മിത അഡ്വാൻസ്ഡ് റോബോട്ടുകൾ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
റോബോട്ടുകളിലെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് അമേരിക്കൻ പൗരന്മാരുടെയും പ്രധാന സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്താൻ വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് സാധിച്ചേക്കാം. റോബോട്ടുകളെ വിദൂരത്തിരുന്ന് ഹാക്ക് ചെയ്യാനും തന്ത്രപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ തകരാറിലാക്കാനും വഴിതുറക്കും.
റോബോട്ടുകൾക്ക് പുറമെ, സൗരോർജ്ജ-നവീകരിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
"അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും തകരാറിലാക്കാൻ പോന്ന വൻ സുരക്ഷാ വീഴ്ചകളാണ് ഈ ഉപകരണങ്ങൾ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ നിർണായക വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്സിസി കടുത്ത നടപടികൾ തുടരും എന്ന് എഫ്സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി.
ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയിൽ വലിയ പങ്കാളിത്തമുള്ള ചൈനീസ് കമ്പനിയായ യൂണിട്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഈ തീരുമാനം വൻ തിരിച്ചടിയാകുന്നത്. അടുത്തിടെ പെന്റഗൺ തങ്ങളുടെ ചൈനീസ് മിലിട്ടറി ലിസ്റ്റിലും യൂണിട്രീയെ ഉൾപ്പെടുത്തിയിരുന്നു.
അമേരിക്കൻ സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും യൂണിട്രീയുടെ റോബോട്ടുകൾ വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ, ജൂലൈ 28ന് മുൻപ് എഫ്സിസി അനുമതി ലഭിച്ച നിലവിലുള്ള മോഡലുകളുടെ ഉപയോഗത്തെ പുതിയ തീരുമാനം ഉടനടി ബാധിക്കില്ലെന്നും, പുതുതായി വിപണിയിലിറക്കുന്ന മോഡലുകൾക്കാണ് വിലക്കെന്നുമാണ് സൂചന.
അമേരിക്കയുടെ നടപടിയെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും കടുത്ത ഭാഷയിൽ വിമർശിച്ചു. വാണിജ്യ താത്പര്യങ്ങളെ തകർക്കാനായി അമേരിക്ക ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്യുകയാണെന്നും, ചൈനീസ് കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകുമെന്നും ചൈന വ്യക്തമാക്കി.
Tech
ഇനി കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് കോൾ ചെയ്യാൻ ഡെസ്ക്ടോപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. വാട്സ്ആപ്പ് വെബിൽ നേരിട്ട് സൗജന്യമായി വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ അനുവാദമില്ലാത്ത ഓഫീസ് ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും സ്റ്റുഡന്റസിനും പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും.
വാട്സ്ആപ്പ് ഗ്ലോബൽ മേധാവി കുനാൽ ഷായാണ് ഈ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ചത്. മെറ്റാ സിഇഓ മാർക്ക് സക്കർബർഗുമായി വാട്സ്ആപ്പ് വെബ് വഴി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് തമാശ രൂപേണയാണ് അദ്ദേഹം ഈ പുതിയ അപ്ഡേറ്റ് അറിയിച്ചത്.
വാട്സ്ആപ്പ് കോളുകൾ ഇനി നിങ്ങളുടെ ബ്രൗസറിൽ ലഭ്യമാണ്. നിങ്ങളുടെ ബ്രൗസറിൽ തുറന്നുവെച്ചിരിക്കുന്ന 47 ക്രോം ടാബുകൾക്ക് ഒടുവിൽ ശരിക്കും ഉപകാരപ്രദമായ ഒരു കൂട്ടാളിയെ ലഭിച്ചിരിക്കുന്നു- കുനാൽ ഷാ
ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസറുകളിൽ നേരിട്ട് ലോഗിൻ ചെയ്ത് കോൾ ചെയ്യാം. മൊബൈൽ ആപ്പുകളിലേത് പോലെ തന്നെ വെബ്ബ് വഴിയുള്ള കോളുകൾക്കും പൂർണ സുരക്ഷ ലഭ്യമാണ്. കോളുകളിലിരിക്കെ സ്ക്രീൻ ഷെയർ ചെയ്യാനും ഇമോജി റിയാക്ഷനുകൾ അയക്കാനും സാധിക്കും. മുൻപ് വിളിച്ച വിവരങ്ങൾ അറിയാനും ഫേവറിറ്റ് കോൺടാക്റ്റുകൾ ക്രമീകരിക്കാനും പ്രത്യേക കോൾസ് ടാബ് ബ്രൗസറിൽ കാണാം.
വെബ് കോളിംഗിനൊപ്പം 'കോൾ ട്രാൻസ്ഫർ' എന്ന പുത്തൻ സൗകര്യവും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പ് കോൾ വെയ്റ്റിംഗ് ഇല്ലാതെ തന്നെ ലാപ്ടോപ്പിലേക്കോ ബ്രൗസറിലേക്കോ മാറ്റാൻ ഇതിലൂടെ സാധിക്കും.
യാത്രയിലായിരിക്കുമ്പോൾ ഫോണിൽ ആരംഭിക്കുന്ന കോളുകൾ വീട്ടിലോ ഓഫീസിലോ എത്തിയ ശേഷം ബ്രൗസറിലെ വലിയ സ്ക്രീനിലേക്ക് മാറ്റി സംസാരിക്കുന്നത് തുടരാം.വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി ലോകമെമ്പാടുമുള്ള എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കളിലേക്കും ഈ പുതിയ ഫീച്ചറുകൾ എത്തിച്ചേരും.
Tech
സാൻഫ്രാൻസിസ്കോ: ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോൾ വീട് വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും സഹായിയായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ആരും കാണില്ല. ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റാർട്ടപ്പായ 'ടൗ റോബോട്ടിക്സ്' (Tau Robotics). വീടുകളിലെ ദൈനംദിന ജോലികൾ ചെയ്യാൻ മനുഷ്യരൂപത്തിലുള്ള 'ഹ്യൂമനോയിഡ്' റോബോട്ടുകളെ അയക്കുന്ന പ്രത്യേക ക്ലീനിംഗ് സർവീസാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
കമ്പനിയുടെ സിഇഒ അലക്സാണ്ടർ കൊച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മണിക്കൂറിന് 30 ഡോളറാണ് (ഏകദേശം 3,000 ഇന്ത്യൻ രൂപ) ഈ ഹ്യൂമനോയിഡ് ക്ലീനിംഗ് സർവീസിന്റെ നിരക്ക്.
വ്യത്യസ്ത തരം ജോലി ആവശ്യങ്ങൾക്കായി വെവ്വേറെ റോബോട്ടുകളെയാണ് ടൗ റോബോട്ടിക്സ് തയ്യാറാക്കിയിരിക്കുന്നത്. ചെൽസി (വെള്ള നിറം) -അടുക്കളയും ബാത്ത്റൂമും കഴുകി വൃത്തിയാക്കാനും ടൈലുകളും സിങ്കും തുടയ്ക്കാനും ചെൽസി സഹായിക്കും.
ഇലൺ(പർപ്പിൾ നിറം)- ആഴ്ച തോറുമുള്ള സാധാരണ അറ്റകുറ്റപ്പണികൾക്കാണ് ഇലൺ. വീടിനുള്ളിൽ വസ്തുക്കൾ എവിടെയാണ് വെക്കേണ്ടതെന്ന് പഠിച്ചെടുത്ത് കാര്യങ്ങൾ ക്രമീകരിക്കാൻ ഇതിന് സാധിക്കും. ടോണി (പച്ച നിറം)- സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ജനൽ വിടവുകളും വീടിന്റെ കോണുകളും ആഴത്തിൽ വൃത്തിയാക്കുന്ന 'ഡീപ്പ് ക്ലീനിംഗ്' ജോലികളാണ് ടോണി ചെയ്യുന്നത്.
തികച്ചും വേറിട്ട ഡിസൈനിലുള്ള ഈ റോബോട്ടുകൾക്ക് രണ്ട് ക്യാമറകൾ അടങ്ങിയ മനോഹരമായ മുഖമാണുള്ളത്. പൂർണമായും എഐ ഉപയോഗിച്ചല്ല ഇവ പ്രവർത്തിക്കുന്നത്. മനുഷ്യനായ ഒരു ഓപ്പറേറ്ററും എഐയും ചേർന്നാണ് ഇതിനെ നിയന്ത്രിക്കുന്നത്. വാക്വം ക്ലീനറുകൾ പ്രവർത്തിപ്പിക്കാനും മാലിന്യങ്ങൾ വെളിയിൽ തള്ളാനും ഈ റോബോട്ടുകൾക്ക് സാധിക്കും.
നിലവിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ക്ഷണിക്കപ്പെട്ട തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ ഇന്ത്യയിലെക്കും ഈ റോബോട്ടുകളെ വ്യാപിപ്പിച്ചേക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ, വീടുകൾക്കുള്ളിൽ മനുഷ്യ ഓപ്പറേറ്റർമാർ ക്യാമറ വഴി നോക്കി റോബോട്ടിനെ നിയന്ത്രിക്കുമ്പോൾ വരാവുന്ന സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിലർ പങ്കുവെക്കുന്നുണ്ട്.
Tech
നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ചെയ്തുതീർക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റായ 'ജെമിനി സ്പാർക്ക്' ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴോ ലാപ്ടോപ്പ് ഓഫാക്കിയിരിക്കുമ്പോഴോ പോലും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ദൈനംദിന ജോലികൾ പൂർത്തിയാക്കാൻ ഈ എഐ ഏജന്റിന് സാധിക്കും. ഗൂഗിൾ എഐ പ്രോ, എഐ അൾട്രാ വരിക്കാർക്കാണ് വരും ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുന്നത്.
സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ തവണയും ഉപഭോക്താവ് ഓർമിപ്പിക്കേണ്ട ആവശ്യമില്ലാതെ പശ്ചാത്തലത്തിൽ സ്വയം പ്രവർത്തിക്കാൻ ജെമിനി സ്പാർക്കിന് സാധിക്കും.
ജീമെയിലിൽ എത്തുന്ന ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങൾ ഗൂഗിൾ ഷീറ്റിലെ യാത്രാ പ്ലാനിലേക്ക് സ്വയം കൂട്ടിച്ചേർക്കും.ഉപഭോക്താക്കളുടെ സന്ദേശങ്ങൾ പരിശോധിച്ച് റിപ്ലൈ ഡ്രാഫ്റ്റുകൾ തയ്യാറാക്കി നൽകാനും കല്യാണക്ഷണങ്ങളുടെ മറുപടികൾ ശേഖരിച്ച് വിവരങ്ങൾ ക്രമീകരിക്കാനും കഴിയും.
വെള്ളിയാഴ്ചകളിൽ ലോക്കൽ ഈവന്റുകൾ കണ്ടെത്തി അനുയോജ്യമായ വിനോദ പരിപാടികൾ കലണ്ടറിൽ രേഖപ്പെടുത്തും. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ, വിലവർധനവുകൾ, ട്രയൽ കാലാവധി കഴിയുന്നത് എന്നിവ ഓർമിപ്പിക്കുകയും വേണ്ടിവന്നാൽ റദ്ദാക്കാനുള്ള മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്യും.
ഗൂഗിളിന്റെ അത്യാധുനിക ജെമിനി 3.6 ഫ്ലാഷ് എഐ മോഡലിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പൂർണമായും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഡിവൈസുകൾ ഓഫായാലും പണി തുടരാൻ സാധിക്കുന്നത്.
ഏതൊക്കെ ആപ്പുകൾ എഐക്ക് ആക്സസ് ചെയ്യാം എന്നത് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഇമെയിലുകൾ അയക്കുകയോ പണമിടപാടുകൾ നടത്തുകയോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് എഐ ഉപഭോക്താവിന്റെ അനുമതി തേടുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
Tech
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ 18 പരമ്പര ഉടൻ വിപണിയിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡിസൈനിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം പെർഫോമൻസ്, ബാറ്ററി ലൈഫ്, ക്യാമറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാണ് ആപ്പിൾ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ 18 പ്രോ , ഐഫോൺ 18 പ്രോ മാക്സ് മോഡലുകളിൽ പുത്തൻ കളർ വേരിയന്റുകൾ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് സൂചന. കോസ്മിക് ഓറഞ്ചിന് പകരം മനോഹരമായ മെറൂൺ ഷേഡിലുള്ള ഡാർക്ക് ചെറി കളറിലാകും പുതിയ ഫോൺ എത്തുക. ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ, സിൽവർ എന്നീ ആകർഷകമായ നിറങ്ങളിലും ഫോൺ ലഭ്യമാകും.
പ്രോ മോഡലുകളിൽ സ്ക്രീൻ വലുപ്പം മാറ്റമില്ലാതെ തുടരുമെങ്കിലും ഡൈനാമിക് ഐലൻഡിന്റെ വലുപ്പം 35 ശതമാനം വരെ കുറച്ചേക്കും. കൂടാതെ, ഊർജ്ജ ഉപഭോഗം കുറയ്ക്കാനും ബാറ്ററി ലൈഫ് വർധിപ്പിക്കാനും സഹായിക്കുന്ന പുത്തൻ എൽപിടിഒ പ്ലസ് ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഫോണിന്റെ വേഗതയിലും പെർഫോമൻസിലും വൻ കുതിച്ചുചാട്ടമുണ്ടാകും. ലോകത്തിലാദ്യമായി 2nm ചിപ്പ് പ്രൊസസ്സറായ എ20 പ്രോ ചിപ്സെറ്റിലാണ് ഐഫോൺ 18 പ്രോ പ്രവർത്തിക്കുക. ഇത് മുൻ തലമുറയെക്കാൾ 15% അധിക വേഗതയും 30% കൂടുതൽ ബാറ്ററി കാര്യക്ഷമതയും നൽകും. ഇത് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ കൂടുതൽ വേഗത്തിലാക്കും.
ഐഫോൺ 18 പ്രോ മാക്സ് മോഡലിൽ 5,500mAh ഭീമൻ ബാറ്ററി ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററിയാണിത്. ഇതിനായി ഫോണിന്റെ കട്ടി (9mm) അല്പം കൂട്ടുകയും ഭാരം ഏകദേശം 240 ഗ്രാമായി ഉയരുകയും ചെയ്തേക്കാം.
മെഗാപിക്സൽ കൂട്ടുന്നതിന് പകരം പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവത്തിനാണ് ആപ്പിൾ മുൻഗണന നൽകുന്നത്. പ്രധാന ക്യാമറയിൽ വെളിച്ചത്തിന്റെ അളവ് സ്വയം ക്രമീകരിക്കാൻ സാധിക്കുന്ന മാനുവൽ അപ്പർച്ചർ അഡ്ജസ്റ്റ്മെന്റ് സിസ്റ്റം കൊണ്ടുവന്നേക്കും. ഇത് ബാക്ക്ഗ്രൗണ്ട് ബ്ലർ ബൊക്കെ എഫക്ട് കൂടുതൽ സ്വാഭാവികമാക്കാൻ സഹായിക്കും.
ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെ വില വർധിച്ചതിനെതുടർന്ന് ഐഫോൺ 18 പ്രോ സീരീസിന് ഇന്ത്യയിൽ മുൻ മോഡലുകളേക്കാൾ ഉയർന്ന വില വന്നേക്കാം, ഐഫോൺ 18 പ്രോ (ബേസ് വേരിയന്റ്)- 1,39,900 , ഐഫോൺ 18 പ്രോ (256ജീബി)- 1,44,900, ഐഫോൺ 18 പ്രോ മാക്സ്- 1,54,900 രൂപ മുതൽ വില ആരംഭിക്കുന്നു. ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെർഫോമൻസിലും ബാറ്ററി ലൈഫിലും മുന്നിട്ടുനിൽക്കുന്ന മികച്ചൊരു അനുഭവമായിരിക്കും ഐഫോൺ 18 പ്രോ ഉപഭോക്താക്കൾക്ക് സമ്മാനിക്കുക.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് പ്രേമികൾക്ക് കനത്ത തിരിച്ചടിയായി പ്രമുഖ ചിപ്പ് നിർമാതാക്കളായ ക്വാൽകോം തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നു. സെപ്റ്റംബർ 1 മുതൽ വിതരണം ചെയ്യുന്ന ചിപ്പുകൾക്ക് രണ്ട് അക്ക ശതമാനത്തിന്റെ വിലവർധനവ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. നിർമാണ സാമഗ്രികളുടെ കടുത്ത ക്ഷാമവും അനുബന്ധ ചെലവുകൾ വർധിച്ചതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അസംസ്കൃത വസ്തുക്കൾ നൽകുന്ന കമ്പനികളുടെ വിലവർദ്ധനവ് ഇതുവരെ സ്വന്തം നിലയിൽ സഹിക്കുകയായിരുന്നുവെന്നും എന്നാൽ ഇനി അത് സാധ്യമല്ലെന്നുമാണ് ക്വാൽകോം വ്യക്തമാക്കിയിട്ടുള്ളത്. ബദൽ മാർഗ്ഗങ്ങൾ നോക്കിയെങ്കിലും മറ്റ് വഴികളില്ലാത്തതിനാൽ നിർമാതാക്കൾക്ക് കത്തയക്കുകയായിരുന്നു.
സെപ്റ്റംബറിന് ശേഷം ഷിപ്പ് ചെയ്യുന്ന എല്ലാ ക്വാൽകോം ചിപ്പുകൾക്കും ഈ വിലവർദ്ധനവ് ബാധകമാകും. സാംസങ്, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിലും, വിൻഡോസ് പിസികളിലും, സ്മാർട്ട് ഗ്ലാസുകളിലും പ്രവർത്തിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ചിപ്പുകളാണ്.
ടെക് ലോകത്ത് സാങ്കേതിക സാമഗ്രികളുടെ വില വർധിക്കുന്നത് ഇത് ആദ്യമല്ല. ആപ്പിൾ, സാംസങ്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് വില കൂട്ടാൻ നിർബന്ധിതരാകുകയാണ്.
വരാനിരിക്കുന്ന ഗൂഗിൾ പിക്സൽ 11 മോഡലുകൾക്ക് കഴിഞ്ഞ പതിപ്പിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. വില കൂട്ടുന്നതിനൊപ്പം പ്രൊഡക്ഷൻ ചെലവ് കുറയ്ക്കാനായി ചില കമ്പനികൾ ഫോണുകളുടെ സവിശേഷതകൾ കുറയ്ക്കാനും സാധ്യതയുണ്ട്.
ചിപ്പുകളുടെ വില വർധിക്കുന്നതോടെ ഫോൺ നിർമാതാക്കൾ ഈ അധികച്ചെലവ് ഉപഭോക്താക്കളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ തന്നെയാണ് സാധ്യത. ഈ വർഷം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ വിപണിയിലെത്തുന്ന പുതിയ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗണ്യമായ വിലവർധനവ് പ്രതിഫലിച്ചേക്കാം.
Tech
വിവോ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണായ വിവോ T5e, ഇന്ത്യയിൽ പുറത്തിറക്കി. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഒറിജിൻ ഒഎസ് 6-ൽ പ്രവർത്തിക്കുന്ന ഈ 4ജി സ്മാർട്ട്ഫോണിൽ 90Hz റീഫ്രഷ് റേറ്റ് നൽകുന്ന 6.74 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണുള്ളത്. മികച്ച പ്രവർത്തനക്ഷമതയ്ക്കായി യൂണിസോക് ടി 7225 പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഇതിൽ 4 ജിബി വിർച്വൽ റാമിനുള്ള സൗകര്യവും, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 2 ടിബി വരെ വർധിപ്പിക്കാനുള്ള സവിശേഷതയുമുണ്ട്. കൂടാതെ, പൊടിയും വെള്ളത്തുള്ളികളും വീണാൽ കേടുപാടുകൾ സംഭവിക്കാത്ത രീതിയിൽ ഐപി64 റേറ്റിംഗോടെയാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നീണ്ട ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന 5,500 mAh ബാറ്ററിയും ബോക്സിനൊപ്പം 15W ചാർജറും റിവേഴ്സ് ചാർജിംഗ് സൗകര്യവും ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. ക്യാമറ വിഭാഗത്തിൽ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷാഡോ ഗ്രേ, എയറോ ബ്ലൂ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമായ വിവോ ടി5ഇ യുടെ 4ജീബി/64ജീബി വേരിയന്റിന് ₹13,999 ആണ് വില. ഫ്ലിപ്പ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാൻ സാധിക്കും.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ വിപ്ലവത്തിന് ശേഷം വെയറബിൾ സാങ്കേതികവിദ്യയിലെ അടുത്ത വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിരിക്കുകയാണ് ആപ്പിൾ.എഐ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകൾ വിപണിയിലെത്തിക്കാനാണ് ആപ്പിൾ ഒരുങ്ങുന്നത്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ആപ്പിൾ ഡെവലപ്പർ കോൺഫറൻസിൽ പുതിയ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്യാമറയില്ലാതെ എഐ, വർഷങ്ങളായി ആപ്പിൾ ഇതിനായി ഗവേഷണം നടത്തുന്നുണ്ടെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളാണ് ഉത്പ്പന്നം വിപണിയിലെത്തുന്നത് വൈകിപ്പിച്ചത്.
വ്യക്തിഗത വിവര ചോർച്ചയും രഹസ്യ നിരീക്ഷണവും തടയാൻ ക്യാമറ ഒഴിവാക്കിയുള്ള ഗ്ലാസുകൾ ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. ക്യാമറ സംവിധാനം ഉൾപ്പെടുത്തിയാലും ഫോട്ടോകളോ വീഡിയോകളോ റിക്കാർഡ് ചെയ്യാൻ സാധിക്കാത്ത വിധം സോഫ്റ്റ്വെയർ നിയന്ത്രണമേർപ്പെടുത്തുന്ന രീതിയും പരിഗണനയിലുണ്ട്. ചുറ്റുമുള്ള വിവരങ്ങൾ എഐ പ്രോസസ്സിംഗിനായി തിരിച്ചറിയാൻ മാത്രമായിരിക്കും ഈ ക്യാമറകൾ പ്രവർത്തിക്കുക.
നിലവിൽ എഐ സ്മാർട്ട് ഗ്ലാസ് വിപണിയിൽ 80 ശതമാനത്തോളം മേധാവിത്വം പുലർത്തുന്നത് മെറ്റയാണ്. റേ-ബാൻ ബ്രാൻഡുമായി ചേർന്ന് മെറ്റ അവതരിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ മികച്ച ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, ആരും അറിയാതെ ഫോട്ടോയും വീഡിയോയും പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നത് വലിയ സ്വകാര്യതാ ആശങ്ക ഉയർത്തിയിരുന്നു.
ഈ തിരിച്ചടി ഒഴിവാക്കാനാണ് ആപ്പിൾ തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഗ്ലാസുകളിൽ മൈക്രോഫോൺ, സ്പീക്കറുകൾ, സിരി വോയ്സ് അസിസ്റ്റന്റ് എന്നിവയുണ്ടാകും.
സ്മാർട്ട്ഫോണുകൾക്ക് പകരക്കാരനായി സ്മാർട്ട് ഗ്ലാസുകൾ മാറും എന്ന കണക്കുകൂട്ടലിൽ പ്രമുഖ കമ്പനികളെല്ലാം ഈ രംഗത്തേക്ക് ചുവടുവെക്കുകയാണ്. ആപ്പിളിന്റെ ഈ പുതിയ മുന്നേറ്റത്തോടെ, ടെക് ലോകം കാത്തിരിക്കുന്ന പ്രൈവസി ഫ്രണ്ട്ലി സ്മാർട്ട് ഗ്ലാസ് വിപ്ലവത്തിന് അടുത്ത വർഷത്തോടെ തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.
Tech
സാൻ ഫ്രാൻസിസ്കോ: ജനപ്രിയ ക്രിയേറ്റർ അധിഷ്ഠിത മെമ്പർഷിപ്പ് പ്ലാറ്റ്ഫോമായ പേട്രിയോൺ (Patreon) തങ്ങളുടെ ആകെ ജീവനക്കാരുടെ 20 ശതമാനം പേരെ പിരിച്ചുവിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവും വ്യവസായ രംഗത്തുണ്ടായ മാറ്റങ്ങളും മുൻനിർത്തിയാണ് 93 ജീവനക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള ഈ വലിയ പുനഃസംഘടന.
വളരെ ബുദ്ധിമുട്ടേറിയതും എന്നാൽ കമ്പനിയുടെ ദീർഘകാല നിലനിൽപ്പിന് അത്യന്താപേക്ഷിതവുമായ തീരുമാനമാണിതെന്ന് സിഇഒ ജാക്ക് കോണ്ടെ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി. 2022ൽ 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ബെർലിൻ, ഡബ്ലിൻ ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തതിന് ശേഷമുള്ള പേട്രിയോണിന്റെ ഏറ്റവും വലിയ ലേ-ഓഫ് ആണിത്.
സാങ്കേതികവിദ്യയുടെയും എഐയുടെയും വേഗത്തിലുള്ള വളർച്ച പിരിച്ചുവിടലിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, മനുഷ്യർ ചെയ്യുന്ന ജോലി എഐയെക്കൊണ്ട് ചെയ്യിക്കാനല്ല ഈ നടപടിയെന്ന് ജാക്ക് കോണ്ടെ ജീവനക്കാർക്ക് ഉറപ്പുനൽകി.
"ഇന്നത്തെ ഈ തീരുമാനത്തിൽ എഐയുടെ പങ്കിനെക്കുറിച്ച് വ്യക്തമായി പറഞ്ഞാൽ, എഐ മനുഷ്യർക്ക് പകരമാകും എന്ന് വിശ്വസിക്കുന്നതുകൊണ്ടല്ല ഞങ്ങൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. സർഗ്ഗാത്മകത, ചിന്താശേഷി, ബന്ധങ്ങൾ എന്നിവ നിർമിക്കാൻ എഐക്ക് കഴിയില്ല എന്ന് ജാക്ക് കോണ്ടെ വ്യക്തമാക്കി.
എങ്കിലും, സോഫ്റ്റ്വെയർ നിർമാണത്തിലും ടീമുകളുടെ പ്രവർത്തനരീതിയിലും എഐ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും, ആ വേഗതയോടൊപ്പം സഞ്ചരിക്കാൻ കമ്പനിയുടെ ചെലവുകളും ഘടനയും ലളിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേർപിരിയുന്ന ജീവനക്കാർക്കായി മികച്ച ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞത് 16 ആഴ്ചത്തെ (4 മാസം) ശമ്പളം. സർവീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും അധികമായി ഒരു ആഴ്ചത്തെ ശമ്പളം കൂടി ലഭിക്കും. വർഷാവസാനം വരെ ഹെൽത്ത് കെയർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. ഔദ്യോഗിക ലാപ്ടോപ്പുകൾക്ക് പകരമായി പുതിയത് വാങ്ങാൻ 1,500 യുഎസ് ഡോളർ (ഏകദേശം 1.25 ലക്ഷം രൂപ) പ്രത്യേക അലവൻസ് നൽകും.
കലാകാരന്മാരുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും സൃഷ്ടികൾ അനുമതിയില്ലാതെ എഐ മോഡലുകൾ ട്രെയിൻ ചെയ്യുന്നതിനായി ഡാറ്റ ചോർത്തുന്നത് തടയാൻ കഴിഞ്ഞദിവസം പേട്രിയോൺ 'ക്ലൗഡ്ഫെയർ' കമ്പനിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. തങ്ങളുടെ ബിസിനസ്സിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളിക്കുമ്പോൾത്തന്നെ ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പേട്രിയോൺ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി.
Tech
ഹനോയ്: കുട്ടികളുടെ മാനസികാരോഗ്യവും ഇന്റർനെറ്റ് സുരക്ഷിതത്വവും മുൻനിർത്തി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നതിനും കമന്റുകൾ കുറിക്കുന്നതിനും വിലക്കേർപ്പെടുത്താൻ വിയറ്റ്നാം ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച കരട് നിർദ്ദേശം വിയറ്റ്നാം സർക്കാർ പുറത്തിറക്കി.കൗമാരക്കാർക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആഗോളതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് വിയറ്റ്നാമിന്റെയും ഈ പുതിയ പദ്ധതി.
കരട് നിർദ്ദേശത്തിലെ പ്രധാന വിവരങ്ങൾ:
16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രക്ഷിതാക്കളുടെയോ നിയമപരമായ രക്ഷാധികാരിയുടെയോ വിവരങ്ങൾ ഉപയോഗിച്ച് വേണം രജിസ്റ്റർ ചെയ്യാൻ. കുട്ടികൾ കാണുന്ന ഉള്ളടക്കവും അവ ഉപയോഗിക്കുന്ന സമയവും നിയന്ത്രിക്കേണ്ട പൂർണ ചുമതല രക്ഷിതാക്കൾക്കായിരിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ അക്കൗണ്ടുകൾ തിരിച്ചറിയാനും അവർക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം പ്രദർശിപ്പിക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം.അക്രമം, അശ്ലീലം, ചൂതാട്ടം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തടയാൻ പ്ലാറ്റ്ഫോമുകൾ മുൻകൈ എടുക്കണം.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിക്കുകയല്ല ലക്ഷ്യം. മറിച്ച് അവരുടെ വയസ്സിന് അനുയോജ്യമായതും അപായസാധ്യതകൾ ഇല്ലാത്തതുമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ്, വിയറ്റ്നാം ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി ഫാൻ താം.
സോഷ്യൽ മീഡിയയ്ക്ക് പുറമേ ഓൺലൈൻ ഗെയിമിംഗിലും കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കരടിൽ നിർദ്ദേശമുണ്ട്. ഗെയിമിംഗ് കമ്പനികൾ ഉപയോക്താക്കളുടെ പ്രായം കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തണം. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഒരേ കമ്പനിയുടെ ഗെയിം ദിവസവും പരമാവധി 60 മിനിറ്റ് മാത്രമേ കളിക്കാൻ അനുവാദമുള്ളൂ.
കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പാർലമെന്റ് വിലക്കേർപ്പെടുത്തിയത്. ഓസ്ട്രേലിയയും സമാനമായ നിരോധനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിയറ്റ്നാമിന്റെ ഈ കരട് നിർദ്ദേശം അന്തിമ അംഗീകാരത്തിന് ശേഷം ഉടൻ പ്രാബല്യത്തിൽ വരും.
Tech
കാലിഫോർണിയ: ഗൂഗിൾ അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അക്കൗണ്ട് റിക്കവറി എളുപ്പമാക്കുന്നതിനുമായി പുതിയ 'സെൽഫി വീഡിയോ വെരിഫിക്കേഷൻ' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ.
പാസ്വേഡ് മറന്നുപോകുകയോ, ഫോൺ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് തിരികെ പ്രവേശിക്കാൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കും.
സെൽഫി വീഡിയോ വെരിഫിക്കേഷൻ പ്രവർത്തിക്കുന്നത് എങ്ങനെ?
ഈ സെക്യൂരിറ്റി ഓപ്ഷൻ എനേബിൾ ചെയ്യുമ്പോൾ, ഫോണിന്റെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ഉപയോക്താവ് ഒരു ഹ്രസ്വ സെൽഫി വീഡിയോ റെക്കോർഡ് ചെയ്യേണ്ടതുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ തല വശങ്ങളിലേക്ക് തിരിക്കാൻ ഗൂഗിൾ നിർദ്ദേശിക്കും. ഇതുവഴി മുഖത്തിന്റെ വിവിധ കോണുകൾ സിസ്റ്റം സുരക്ഷിതമായി റിക്കാർഡ് ചെയ്യും. പിന്നീട് അക്കൗണ്ട് ലോക്കാകുന്ന ഘട്ടത്തിൽ പുതിയൊരു സെൽഫി വീഡിയോ റിക്കാർഡ് ചെയ്ത് നൽകണം. എഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തടയാൻ തത്സമയ ചലനങ്ങൾ പരിശോധിക്കുന്ന പ്രത്യേക സുരക്ഷാ പാളികൾ ഈ ഫീച്ചറിലുണ്ട്.
പാസ്വേഡുകളേക്കാൾ സുരക്ഷിതമാണോ?
പ്രധാനമായും അക്കൗണ്ട് റിക്കവറി ഓപ്ഷൻ എന്ന നിലയിലാണ് ഗൂഗിൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള പാസ്വേഡ്, പാസ്കീ സംവിധാനങ്ങൾക്ക് പകരമല്ലിത്.
എസ്എംഎസ് വഴി വരുന്ന ഒടിപികളും പാസ്വേഡുകളും തട്ടിപ്പുകാർ ചോർത്താൻ സാധ്യതയുള്ളപ്പോൾ, തത്സമയ ബയോമെട്രിക് വെരിഫിക്കേഷൻ ഹാക്ക് ചെയ്യുന്നത് അത്യന്തം പ്രയാസകരമാണ്.
ഉപയോക്താക്കളുടെ സെൽഫി വീഡിയോകൾ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുകയെന്നും, അക്കൗണ്ട് റിക്കവറി അല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കുന്നു. എപ്പോൾ വേണമെങ്കിലും ഇത് ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കൂടുതൽ സുരക്ഷിതമായ ബയോമെട്രിക് സംവിധാനങ്ങളിലേക്ക് മാറുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.
Business
കൊച്ചി: നിര്മിതബുദ്ധി, നൂതന സാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്ച്ച ലക്ഷ്യമിട്ടു ഐബിഎസ് സോഫ്റ്റ്വേര് ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി കൊച്ചി ഇൻഫോപാര്ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഫോടനമാണു നടക്കുന്നത്. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്മിതബുദ്ധി മാറുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില് എഐ ഡാഷ് ബോര്ഡിന്റെ സഹായത്തോടെ നിക്ഷേപപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചുകഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര് കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ ക്കൊപ്പം സമൂഹവും സര്ക്കാരും മാറണമെന്ന് ചടങ്ങില് അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .
ഐടി സെക്രട്ടറി സീറാം സാംബശിവറാവു, ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്മാനുമായ വി.കെ. മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വേര് സിഇഒ സൊമിത് ഗോയല്, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുര് റഹ്മാന്, എപിഎഎക്സ് പാര്ട്ണര് ഇന്ത്യാ മേധാവി ഹര്ജോത് ദാലിവാള് തുടങ്ങിയവര് പ്രസംഗിച്ചു.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് വിഭാഗത്തിൽ ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. ജനുവരിയിൽ നടത്തിയ വൻ തോതിലുള്ള പിരിച്ചുവിടലുകൾക്ക് ശേഷം കമ്പനിയിൽ നടക്കുന്ന തുടർച്ചയായ ചെറിയ വെട്ടിക്കുറയ്ക്കലുകളുടെ ഭാഗമായാണ് ഈ നടപടിയും.
മനുഷ്യബുദ്ധിയെ വെല്ലുന്ന രീതിയിൽ സ്വയം പഠിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള സങ്കീർണമായ എഐ സംവിധാനങ്ങളെയാണ് 'ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്ന് വിളിക്കുന്നത്. നിലവിൽ ലോകത്തിലെ പ്രധാനപ്പെട്ട വലിയ എഐ കമ്പനികളെല്ലാം തന്നെ ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മുന്നിലാണ്.
വലിയ എഐ മോഡലുകൾ വികസിപ്പിക്കുന്നത് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിൽ ഒന്നാണെന്നും, എന്നാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമായ പദ്ധതികളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനാണ് ചില തസ്തികകൾ റദ്ദാക്കാൻ കഠിനമായ തീരുമാനമെടുത്തതെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. എജിഐ വിഭാഗത്തിലെ എത്ര പേരെയാണ് പിരിച്ചുവിടൽ ബാധിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.