Tech
സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐയുടെ മുൻ ചീഫ് ടെക്നോളജി ഓഫീസർ മിറ മുരാട്ടി കഴിഞ്ഞ വർഷം സ്ഥാപിച്ച എഐ സ്റ്റാർട്ടപ്പായ 'തിങ്കിംഗ് മെഷീൻസ്' തങ്ങളുടെ ആദ്യ ജനറൽ പർപ്പസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ പുറത്തിറക്കി.
'ഇങ്ക്ലിംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡൽ ഒരു 'ഓപ്പൺ-വെയ്റ്റ്' മോഡലാണ്. ക്ലോസ്ഡ്-സോഴ്സ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് ഇതിന്റെ സിസ്റ്റം ഡൗൺലോഡ് ചെയ്യാനും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാനും സാധിക്കും.
ചൈനീസ് എഐ ലാബുകളിൽ നിന്നുള്ള ജനപ്രിയ ഓപ്പൺ സോഴ്സ് മോഡലുകൾക്ക് പകരമായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഉയർത്തിക്കാട്ടാൻ സാധിക്കുന്ന മികച്ചൊരു ബദലായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ഒരു എഐ സിസ്റ്റം വിവരങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യുന്നു എന്ന് നിർണ്ണയിക്കുന്ന 975 ബില്യൺ പാരാമീറ്ററുകൾ ഉള്ള ഈ മോഡൽ, ഇത്തരത്തിലുള്ളതിൽ വെച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ മോഡലുകളിൽ ഒന്നാണ്.
തിങ്കിംഗ് മെഷീൻസ് കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ, എഐ മോഡലുകൾ കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്ന 'ടിങ്കർ' എന്ന പ്ലാറ്റ്ഫോമിലും മറ്റ് ഡെവലപ്പർ പ്ലാറ്റ്ഫോമുകളിലും ഇങ്ക്ലിംഗ് ഇപ്പോൾ ലഭ്യമാണ്.
ആന്ത്രോപിക് , ഗൂഗിൾ , ഓപ്പൺഎഐ എന്നിവയുടെ ക്ലോസ്ഡ് മോഡലുകളുമായും ചൈനീസ് മോഡലുകളുമായും താരതമ്യം ചെയ്യുമ്പോൾ, ഏജന്റ് അധിഷ്ഠിത ടാസ്ക്കുകളിൽ ഇങ്ക്ലിംഗ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ചൈനീസ് മോഡലുകളോട് നേരിട്ട് മത്സരിക്കാൻ കെൽപുള്ള ശക്തമായൊരു പാശ്ചാത്യ ബദലായി മിറ മുരാട്ടിയുടെ ഇങ്ക്ലിംഗ് വിപണിയിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളെയും ബിസിനസുകളെയും ആകർഷിക്കാൻ ഈ മോഡലിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Tech
സാൻഫ്രാൻസിസ്കോ: ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഉപഭോക്തൃ ഹാർഡ്വെയർ ഉപകരണം പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ക്രീനില്ലാത്തതും എന്നാൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു 'സ്മാർട്ട് സ്പീക്കർ' രൂപത്തിലായിരിക്കും ചാറ്റ്ജിപിറ്റിയുടെ ഈ ഭൗതിക രൂപം വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീടുകളിൽ ഉപയോക്താക്കൾക്ക് സൗഹൃദപരമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു 'എഐ സുഹൃത്ത്' ആയിട്ടാണ് ഇത് വികസിപ്പിക്കുന്നത്.പരമ്പരാഗത സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും വഴി ചുറ്റുപാടുകളെ മനസ്സിലാക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതൽ ബുദ്ധിപരമായി പ്രതികരിക്കാനും ഇതിന് സാധിക്കും. ഉപയോക്താവിന്റെ ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റയും വിശകലനം ചെയ്ത്, അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് വിവരങ്ങൾ പങ്കുവെക്കാൻ ഈ ഉപകരണത്തിന് കഴിയും.
റീചാർജ് ചെയ്യാവുന്ന ബാറ്ററിയുള്ളതിനാൽ ഈ ഉപകരണം വീട്ടിലെ ഏത് മുറിയിലേക്കും എളുപ്പത്തിൽ മാറ്റാനാകും. അടുക്കളയിൽ പാചകക്കുറിപ്പുകൾ പറഞ്ഞുതരാനും മറ്റ് ജോലികൾ ചെയ്യുമ്പോൾ സംസാരിക്കാനും പാട്ട് കേൾക്കാനും ഇത് സഹായിക്കും. ഓപ്പൺഎഐയുടെ പുത്തൻ വോയിസ് മോഡലായ ജിപിടി ലൈവ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ തടസ്സപ്പെടുത്താനും, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിൽ മനുഷ്യരുമായി സംസാരിക്കുന്നതുപോലെയുള്ള അനുഭവം ഇത് സമ്മാനിക്കും.
ഓപ്പൺഎഐയുടെ ഈ പുതിയ ഹാർഡ്വെയർ നീക്കത്തിന് മുന്നിൽ ആപ്പിൾ ഉയർത്തുന്ന നിയമപരമായ വെല്ലുവിളികളുണ്ട്. വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആപ്പിൾ നൽകിയ കേസിന്റെ ഭാഗമായി ഓപ്പൺഎഐയുടെ ഹാർഡ്വെയർ ബിസിനസിനെതിരെ സ്റ്റേ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
സ്മാർട്ട് സ്പീക്കർ കൂടാതെ വെയറബിൾസ്, ഹോം റോബോട്ടിക്സ്, സ്മാർട്ട്ഫോണിന് പകരമാകാൻ സാധ്യതയുള്ള ഉപകരണം ഉൾപ്പെടെ അഞ്ചോളം കൺസ്യൂമർ ഡിവൈസുകൾ ഓപ്പൺഎഐ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആപ്പിളിന്റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺഎഐ ഇതിനായി പ്രവർത്തിക്കുന്നത്.
ഈ വർഷം അവസാനം ഉപകരണം പരിചയപ്പെടുത്തുമെങ്കിലും, 2027ഓടെ മാത്രമേ ഇത് വിപണിയിൽ ലഭ്യമാകൂ. ആമസോൺ എക്കോ , ഗൂഗിൾ നെസ്റ്റ് , ആപ്പിൾ ഹോംപോഡ് എന്നിവയ്ക്കുള്ള ശക്തമായ മറുപടിയായാണ് ചാറ്റ്ജിപിറ്റി കേന്ദ്രീകൃതമായ ഈ പുതിയ സ്പീക്കറെന്ന് ടെക് ലോകം വിലയിരുത്തുന്നു.
Tech
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് അമേരിക്കയിലെയും യൂറോപ്പിലെയും തങ്ങളുടെ വിപണി പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. മാതൃ കമ്പനിയായ ഓപ്പോ നടത്തുന്ന ആഗോള പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഈ ആഴ്ച തന്നെ വൺപ്ലസ് തങ്ങളുടെ യുഎസ്, യൂറോപ്പ് പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തുടങ്ങിയേക്കും. ചൈനയ്ക്ക് പുറത്തുള്ള വൺപ്ലസിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ഈ പുനഃസംഘടന ബാധിച്ചേക്കാമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ആഗോള സ്മാർട്ട്ഫോൺ വിപണിയിലുണ്ടായ വൻ ഇടിവും വർധിച്ചുവരുന്ന നിർമാണച്ചെലവുമാണ് കമ്പനിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ കടുത്ത ദൗർലഭ്യം കാരണം 2026ൽ ആഗോള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 13 ശതമാനത്തിലധികം കുറവുണ്ടാകുമെന്ന് ഐഡിസി , കൗണ്ടർപോയിന്റ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു.
ഉപഭോക്താക്കൾ പഴയ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്നതും പുതിയ ഫോണുകളുടെ വിൽപ്പന കുറയാൻ കാരണമായിട്ടുണ്ട്. 2026ന്റെ രണ്ടാം പാദത്തിൽ ഓപ്പോയുടെ ആഗോള കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനീസ് ആഭ്യന്തര വിപണിയിൽ വൺപ്ലസ് ബ്രാൻഡ് നിലനിർത്താനാണ് ഓപ്പോയുടെ തീരുമാനം.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വൺപ്ലസിന് പകരം തങ്ങളുടെ മറ്റൊരു സബ് ബ്രാൻഡായ റിയൽമിക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ റിയൽമി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ റിപ്പോർട്ടുകളോട് വൺപ്ലസോ ഓപ്പോയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിസിനസ് നിർത്തലാക്കിയാലും, നിലവിൽ വൺപ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിപണിയിലുള്ള നിലവിലെ ഡിവൈസുകൾക്ക് കൃത്യമായ സോഫ്റ്റ്വെയർ അപ്ഡേറ്റുകളും ആഫ്റ്റർ സെയിൽസ് സർവീസുകളും കമ്പനി തുടർന്നും നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.എന്നാൽ ഇതിന്റെ ഔദ്യോഗിക ടൈംലൈൻ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Tech
മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തങ്ങളുടെ പ്രീമിയം ഉപയോക്താക്കൾക്കായി പുത്തൻ എഐ അസിസ്റ്റന്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ ആപ്പുമായി നേരിട്ട് സംസാരിക്കാനും തങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ, പോഡ്കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും.
ആപ്പിലെ ഹോം സ്ക്രീൻ, നൗ പ്ലെയിംഗ് സ്ക്രീൻ എന്നിവയിൽ നിന്ന് ലഭ്യമാകുന്ന ഈ ഫീച്ചർ ഒരു പേഴ്സണൽ ഓഡിയോ അസിസ്റ്റന്റിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്തോ സംസാരിച്ചോ നിർദ്ദേശങ്ങൾ നൽകാനും, ഫോളോ-അപ്പ് ചോദ്യങ്ങളിലൂടെ കൂടുതൽ കൃത്യമായി ഫലങ്ങൾ ലഭിക്കാനും ഇത് സഹായിക്കും.
ഈ പുതിയ എഐ അസിസ്റ്റന്റ് ഉപയോക്താക്കൾക്ക് പുതിയ ഗായകരുടെ പാട്ടുകൾ കണ്ടെത്താനാകും. പാട്ടുകളുടെ വേഗത കൂട്ടാനോ, പുതിയ റിലീസുകൾ മാത്രമായി ചുരുക്കാനോ തുടർന്നുള്ള നിർദ്ദേശങ്ങളിലൂടെ ആവശ്യപ്പെടാം. ഇതുകൂടാതെ നിലവിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന പാട്ടിന്റെ റിലീസ് വർഷം, ജോണർ, അതിന് പിന്നിലെ പ്രചോദനം എന്നിവ ചോദിച്ചറിയാനും സാധിക്കും.
പാട്ടുകൾ സേവ് ചെയ്യാനും, ക്യൂവിലേക്ക് ചേർക്കാനും, പുതിയ ആർട്ടിസ്റ്റുകളെ ഫോളോ ചെയ്യാനും വെറുതെ സംസാരിച്ചുകൊണ്ട് തന്നെ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾക്ക് പുറമെ പോഡ്കാസ്റ്റുകൾക്കും ഓഡിയോബുക്കുകൾക്കും ഈ ഫീച്ചർ ബാധകമാണ്. ഒരു പ്രത്യേക എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങൾ കണ്ടെത്താനോ, ഒരേ അതിഥി പങ്കെടുത്ത വിവിധ പോഡ്കാസ്റ്റ് എപ്പിസോഡുകൾ തെരയാനോ ഇത് സഹായിക്കും.
ഉപയോക്താക്കളുടെ മുൻകാല ലിസണിംഗ് ഹിസ്റ്ററി പരിശോധിക്കാൻ കഴിയുന്നതിനാൽ, ഒരു പ്രത്യേക ഗാനം ആദ്യമായി എപ്പോഴാണ് പ്ലേ ചെയ്തതെന്നോ, ഈ അടുത്തിടെ ഏറ്റവും കൂടുതൽ കേട്ട ജോണറുകൾ ഏതാണെന്നോ കൃത്യമായി പറഞ്ഞുതരാൻ ഈ എഐക്ക് സാധിക്കും.
സ്പോട്ടിഫൈ ആദ്യമായല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പിൽ പരീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് പാട്ടുകൾ തെരഞ്ഞെടുക്കുകയും ഒരു എഐ വോയ്സ് വഴി അവ അവതരിപ്പിക്കുകയും ചെയ്യുന്ന ‘എഐ ഡിജെ’ ഇതിനകം തന്നെ ശ്രദ്ധേയമാണ്.
കൂടാതെ, എഴുതി നൽകുന്ന മൂഡിനും ആക്റ്റിവിറ്റിക്കും അനുസരിച്ച് പ്ലേലിസ്റ്റുകൾ തയാറാക്കി നൽകുന്ന ‘എഐ പ്ലേലിസ്റ്റ്’ ഫീച്ചറും സ്പോട്ടിഫൈ മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭാഷണ എഐ ഫീച്ചർ പ്രീമിയം ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് സ്പോട്ടിഫൈ ലഭ്യമാക്കി തുടങ്ങുക.
National
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും തങ്ങളുടെ സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ വിദേശ കമ്പനികളുടെ നിർമിതബുദ്ധി മോഡലുകൾ ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നിർദേശം നൽകി. സുരക്ഷാ ഭീഷണികളും ഡാറ്റാ സ്വകാര്യതയും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.
വിദേശ കമ്പനികളുടെ മോഡലുകളിൽ സർക്കാർ വിവരങ്ങൾ കൈമാറുമ്പോൾ അത്യാവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ ഈ മോഡലുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയേക്കാമെന്നും നിർണായകമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിദേശ അൽഗോരിതങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന് ഭീഷണിയാണെന്നും സർക്കാർ കരുതുന്നു.
എഐ മോഡലുകൾക്ക് പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷാ മേഖലകളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശ മോഡലുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതോ വിശ്വസനീയമായ സുരക്ഷാ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കാനാണ് വകുപ്പുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഡിജിറ്റൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് മന്ത്രാലയം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെയല്ല, മറിച്ച് അതിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരെയാണ് ഈ ജാഗ്രതാ നിർദേശമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Tech
ടോക്കിയോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട്, സൈബർ ആക്രമണത്തിനായി ചാറ്റ്ജിപിറ്റി ഉപയോഗിച്ച 15 വയസുകാരനായ സ്കൂൾ വിദ്യാർഥിയെ ജപ്പാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അനിമേഷൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ബന്ദായ് ചാനലിന്റെ' (Bandai Channel) സെർവറുകൾ ഹാക്ക് ചെയ്ത് 46,000ത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വ്യാജ കോഡുകളിലൂടെ ഇല്ലാതാക്കി എന്നതാണ് വിദ്യാർഥിക്കതിരെയുള്ള കുറ്റം.
കമ്പനിക്ക് വൻ സാമ്പത്തിക നഷ്ടവും സേവന തടസ്സവും ഉണ്ടാക്കിയ സംഭവത്തിലാണ് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് നടപടിയെടുത്തത്. ടോക്കിയോയ്ക്ക് സമീപമുള്ള ടോകൊറോസാവ സ്വദേശിയായ ഹൈസ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. താൻ നിർമിച്ച സൈബർ ആക്രമണത്തിനുള്ള കോഡിന്റെ വേഗത കൂട്ടാനും കൂടുതൽ ഫലപ്രദമാക്കാനുമാണ് താൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയതെന്ന് വിദ്യാർഥി പോലീസിനോട് സമ്മതിച്ചു.
ആദ്യം താൻ തന്നെയാണ് കോഡ് തയ്യാറാക്കിയതെന്നും, എന്നാൽ പ്രൊസസിങ് വേഗത കുറവായതിനാൽ ചാറ്റ്ജിപിറ്റിയോട് ചോദിച്ച് മറ്റൊരു പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറ്റി ഇത് പൂർത്തിയാക്കുകയായിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടാണ് താൻ 'ബന്ദായ് ചാനൽ' തെരഞ്ഞെടുത്തതെന്നും വ്യക്തിപരമായ വിരോധം ഒന്നിനുമില്ലെന്നും കുട്ടി പറഞ്ഞു.
പ്രൈമറി സ്കൂൾ മുതൽ സ്വയം പ്രോഗ്രാമിങ് പഠിക്കുന്ന ഈ വിദ്യാർഥി നെറ്റ്വർക്ക് കമ്മ്യൂണിക്കേഷൻസ് പരിശോധിക്കുന്നതിൽ തത്പരനായിരുന്നു. സൈബർ ആക്രമണം തടയാൻ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയെങ്കിലും, തന്റെ ഐപി അഡ്രസ് മുപ്പതോളം തവണ മാറ്റി വിദ്യാർഥി വീണ്ടും ആക്രമണം തുടരുകയായിരുന്നു.
ഈ ആക്രമണം കാരണം ഒരു മാസത്തോളം കമ്പനിയുടെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും ഉപയോക്താക്കൾക്ക് പണം തിരികെ നൽകേണ്ടി വരികയും ചെയ്തു. കൂടാതെ 13.6 ലക്ഷത്തോളം ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങളും പേയ്മെന്റ് വിവരങ്ങളും ചോർന്നതായും സംശയമുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്കായി ജനറേറ്റീവ് എഐ ടൂളുകൾ നേരിട്ട് ഉപയോഗിച്ച ജപ്പാനിലെ ആദ്യത്തെ കേസുകളിൽ ഒന്നാണിത്. കോഡിങ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ചാറ്റ്ജിപിറ്റി പോലുള്ള ടൂളുകൾ, ആവശ്യമായ സാങ്കേതിക അറിവില്ലാത്തവർക്ക് പോലും സൈബർ ആക്രമണങ്ങൾ നടത്താൻ സഹായകരമാകുന്നു എന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്.
Tech
ചെന്നൈ: ഇന്ത്യൻ ഐടി കമ്പനിയായ സോഹോയുടെ സഹസ്ഥാപകൻ ശ്രീധർ വെമ്പുവിന് ജപ്പാൻ വെറുമൊരു ബിസിനസ് വിപണി മാത്രമല്ല. തങ്ങളുടെ ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് സേവനം നൽകുന്നതിലും സോഹോയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് ജപ്പാൻ സംസ്കാരമാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ജപ്പാനിലെ സോഹോയുടെ ആദ്യകാല പ്രവർത്തനങ്ങളെക്കുറിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ കമ്പനികൾക്ക് ജപ്പാനിൽ നിന്ന് പഠിക്കാൻ ഒട്ടനവധി കാര്യങ്ങളുണ്ടെന്ന് ശ്രീധർ വെമ്പു ഓർമിപ്പിക്കുന്നു. പരസ്യങ്ങളിലൂടെയോ ബ്രാൻഡ് മൂല്യം കൊണ്ടോ മാത്രം ജപ്പാനിൽ വിജയിക്കാൻ കഴിയില്ല. ഉപയോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുക, ക്ഷമയോടെ കാത്തിരിക്കുക, ഉത്പന്നങ്ങളുടെ ഗുണനിലവാരം തെളിയിക്കുക എന്നിവയാണ് അവിടെ പ്രധാനം.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറത്ത് 2001ൽ സോഹോ തങ്ങളുടെ ആദ്യ വിദേശ ഓഫീസ് തുറന്നത് ജപ്പാനിലായിരുന്നു. അന്ന് ചെന്നൈയിൽ നിന്നുള്ള ആർക്കും അറിയാത്ത ഒരു ചെറിയ സോഫ്റ്റ്വെയർ കമ്പനിയായിരുന്നു സോഹോ. ലോകത്തിലെ ഏറ്റവും കഠിനമേറിയ ഒരു വിപണിയാണ് തങ്ങൾ ആദ്യമേ തെരഞ്ഞെടുത്തതെന്ന് ജപ്പാനിലെ യോകോഹാമ ഓഫീസ് സന്ദർശിച്ച ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതി.
"വെറുമൊരു പരസ്യം കണ്ടോ ബ്രാൻഡ് നോക്കിയോ ജപ്പാനിൽ ആരും ഉത്പന്നങ്ങൾ വാങ്ങില്ല. ബിസിനസിൽ എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ നമ്മൾ എങ്ങനെ പെരുമാറുന്നു എന്നാണ് അവർ നോക്കുന്നത്. ആ പരീക്ഷപ്പടിയെ നമ്മൾ മറികടന്നാൽ, പതിറ്റാണ്ടുകളോളം അവർ നമുക്കൊപ്പം നിൽക്കും," ശ്രീധർ വെമ്പു കുറിച്ചു.
പെട്ടെന്നുള്ള ലാഭത്തിന് പിന്നാലെ പോകാതെ, ഉത്പന്നങ്ങളുടെ എൻജിനീയറിങ് മികവിനും ഉപയോക്തൃ സേവനത്തിനും മുൻഗണന നൽകുന്ന സോഹോയുടെ രീതിക്ക് പിന്നിൽ ജപ്പാനിൽ നിന്ന് പഠിച്ച ഈ പാഠങ്ങളാണ്. ജപ്പാൻ ജനതയുടെ ക്ഷമയും അച്ചടക്കവും സോഹോയുടെ ഡിഎൻഎയുടെ ഭാഗമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാപ്പനീസ് ഭാഷയിൽ 'നന്ദി' പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ജാപ്പനീസ് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ പിടിക്കാനായി തന്റെ സിഗ്നേച്ചർ വേഷമായ വെള്ള വേഷ്ടി ധരിച്ച് ശ്രീധർ വെമ്പു ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ജപ്പാന്റെ കൃത്യനിഷ്ഠയെക്കുറിച്ചുള്ള തമാശകളോടെയാണ് ആളുകൾ അത് ഏറ്റെടുത്തത്. എന്നാൽ ഈ യാത്രയ്ക്ക് പിന്നിൽ ബിസിനസിനപ്പുറം വലിയൊരു ആത്മബന്ധത്തിന്റെ കഥയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ കുറിപ്പ് തെളിയിക്കുന്നത്.
Tech
ചിത്രങ്ങൾ നിർമിക്കുന്നതും എഡിറ്റ് ചെയ്യുന്നതും കൂടുതൽ എളുപ്പമാക്കാൻ മെറ്റാ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്റർ പുറത്തിറക്കി. എന്നാൽ, ഈ പുതിയ ഫീച്ചർ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ഈ ടൂൾ ആരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക എന്നതിനെച്ചൊല്ലിയുള്ള ചൂടേറിയ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 'മ്യൂസ് ഇമേജ്' മെറ്റാ അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ നിർമിക്കാനും നിലവിലുള്ളവ എഡിറ്റ് ചെയ്യാനും, മെറ്റായുടെ പ്ലാറ്റ്ഫോമുകൾക്കുള്ളിൽ തന്നെ എഐ പരസ്യങ്ങൾ നിർമിക്കാനും ഇതിലൂടെ സാധിക്കും.
എന്നാൽ, ഇൻസ്റ്റാഗ്രാമിലെ പബ്ലിക് പ്രൊഫൈലുകളിലുള്ള ചിത്രങ്ങൾ വെറുതെ ടാഗ് ചെയ്തുകൊണ്ട് മാത്രം, മറ്റുള്ളവർക്ക് പുതിയ എഐ ചിത്രങ്ങൾ നിർമിക്കാൻ ഈ ഫീച്ചർ അനുവാദം നൽകുന്നു എന്നതാണ് ഇതിലെ വില്ലൻ.
ഈ പുതിയ സംവിധാനം വ്യക്തിഗത സുരക്ഷയെയും സ്വകാര്യതയെയും കുറിച്ച് ആശങ്കപ്പെടുന്നവരിലും സാധാരണ ഉപയോക്താക്കളിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തങ്ങൾ പബ്ലിക്കായി പങ്കുവെക്കുന്ന ചിത്രങ്ങൾ പൂർണമായി അപരിചിതരായ ആളുകൾക്ക് പോലും എഐ ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം എന്ന കാര്യത്തെക്കുറിച്ച് ഭൂരിഭാഗം പേരും ബോധവാന്മാരല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
നമ്മുടെ ചിത്രങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നത് തടയാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങളാണ് ഉപയോക്താക്കൾ ഉയർത്തുന്നത്. എന്നാൽ അതിനായി നമ്മൾ ഇൻസ്റ്റാഗ്രാമിലെ ഒരു സെറ്റിംഗ്സ് സ്വയം മാറ്റേണ്ടതുണ്ട്.
മ്യൂസ് ഇമേജ് എഐ നിങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെ തടയാം?
തങ്ങളുടെ എഐ ഫീച്ചറുകൾക്കായി പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടെന്ന് മെറ്റാ വ്യക്തമാക്കുന്നു. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:
നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തുറക്കുക, മുകളിൽ വലതുവശത്തുള്ള മൂന്ന് വരകളിൽ ടാപ്പ് ചെയ്യുക, താഴേക്ക് സ്ക്രോൾ ചെയ്ത് 'ഷെയറിംഗ് ആൻഡ് റീയൂസ്' എന്ന ഭാഗം തെരഞ്ഞെടുക്കുക, അതിൽ 'അലൗ പീപ്പിൾ ടു യൂസ് യുവർ കണ്ടന്റ് ഓൺ ഇൻസ്റ്റാഗ്രാം വിത്ത് എഐ ഫീച്ചർസ് ഓൺ മെറ്റാ' എന്നത് തെരഞ്ഞെടുക്കുക, പോസ്റ്റുകൾക്കും റീലുകൾക്കും വേണ്ടിയുള്ള ഈ സെറ്റിംഗ്സ് ഓഫ് ചെയ്യുക.
ഇത് ഓഫ് ചെയ്യുന്നതോടെ നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ മെറ്റായുടെ ഈ പ്രത്യേക എഐ ഫീച്ചറിനായി ലഭ്യമാകില്ല. ഇത് പ്രധാനമായും പബ്ലിക് പ്രൊഫൈൽ ഉള്ളവർക്ക് വേണ്ടിയുള്ളതാണ്. പ്രൈവറ്റ് അക്കൗണ്ടുകളെയും 18 വയസിന് താഴെയുള്ളവരുടെ അക്കൗണ്ടുകളെയും ഈ ഫീച്ചറിൽ നിന്ന് മെറ്റാ സ്വയം ഒഴിവാക്കിയിട്ടുണ്ട്.
മ്യൂസ് ഇമേജ് നിരവധി ക്രിയേറ്റീവ് ടൂളുകൾ നൽകുന്നുണ്ടെങ്കിലും, ഈ പ്രത്യേക സംവിധാനമാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. മറ്റൊരാളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് റഫറൻസ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് എഐ ചിത്രങ്ങൾ നിർമിക്കാൻ കഴിയും.
ഒരാളുടെ പബ്ലിക് ചിത്രങ്ങൾ മറ്റൊരാൾ എഐ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ ആ ചിത്രത്തിന്റെ യഥാർഥ ഉടമയ്ക്ക് യാതൊരുവിധ നോട്ടിഫിക്കേഷനും ലഭിക്കില്ലെന്ന് മെറ്റാ തന്നെ സമ്മതിക്കുന്നു. ഈ സുതാര്യതയില്ലായ്മയാണ് പ്രധാന തർക്കവിഷയം.
ക്രിയേറ്റർ അസിസ്റ്റന്റ്, പോക്കറ്റ്-ഗെയിം നിർമാണ ടൂൾ എന്നിവയ്ക്ക് ശേഷം മെറ്റാ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എഐ ടൂളാണ് മ്യൂസ് ഇമേജ്. നിങ്ങളുടെ ചിത്രങ്ങൾ മറ്റാരെങ്കിലും എഐ ചിത്രങ്ങളാക്കി മാറ്റുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാം സെറ്റിംഗ്സ് ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
Tech
ന്യൂ ഡൽഹി: മൊബൈൽ ടവറുകളോ സാധാരണ നെറ്റ്വർക്കുകളോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിലും തടസമില്ലാത്ത ആശയവിനിമയം സാധ്യമാക്കുന്ന അത്യാധുനിക സാറ്റലൈറ്റ് ഫോൺ വിപണിയിലിറക്കി പൊതുമേഖലാ ടെലികോം ഭീമനായ ബിഎസ്എൻഎൽ.
വിപണിയിലെ പ്രീമിയം ഫോണുകളായ ഐഫോൺ 17 പരമ്പരയേക്കാൾ വിലമതിക്കുന്ന ഈ ഉപകരണത്തിന് നികുതി ഉൾപ്പെടെ 1,34,166 രൂപയാണ് വില വരുന്നത്. സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത സെല്ലുലാർ നെറ്റ്വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഓഫ്-ഗ്രിഡ് മേഖലകളിലും ഒറ്റപ്പെട്ട വിദൂര സ്ഥലങ്ങളിലും കഴിയുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ വലിയ സുരക്ഷയും ആശ്വാസവും നൽകുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ പുതിയ ചുവടുവെയ്പ്പ്.
മൊബൈൽ കണക്റ്റിവിറ്റി ഒട്ടുമില്ലാത്ത വനമേഖലകൾ, മലയോര പ്രദേശങ്ങൾ, കടൽതീരങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർക്ക് ഒരു മികച്ച ആശയവിനിമയ പരിഹാരമായാണ് ബിഎസ്എൻഎൽ ഈ സാറ്റലൈറ്റ് ഫോൺ അവതരിപ്പിക്കുന്നത്. സാറ്റലൈറ്റ് അധിഷ്ഠിത കോളിംഗ് സൗകര്യത്തിന് പുറമെ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനുള്ള പ്രത്യേക സംവിധാനങ്ങളും ഇതിലുണ്ട്.
എന്നാൽ വിപണിയിൽ ലഭ്യമാകുന്ന മറ്റ് സാധാരണ ഗാഡ്ജെറ്റുകളെപ്പോലെ ആർക്കും ഇത് എളുപ്പത്തിൽ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ കൈകാര്യം ചെയ്യൽ കർശനമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ തന്നെ ഈ ഫോൺ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുൻപായി ഉപയോക്താക്കൾ കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് വ്യക്തമായ പ്രത്യേക അനുമതിപത്രവും രേഖകളും കൈപ്പറ്റിയിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കല്പ്പറ്റ: കഴിഞ്ഞ സര്ക്കാരില് മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തതില് തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഐടി വകുപ്പ് താന് കൈവശം വച്ചത് ദുഃസൂചനയോടെ മുഖ്യമന്ത്രി പരാമര്ശിക്കുന്നതു കണ്ടുവെന്നും പ്രതിപക്ഷ നേതാവ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യമാണ്. എല്ഡിഎഫിന് അതു ബാധകമല്ല. എല്ഡിഎഫ് സര്ക്കാരുകളിലെ മുഖ്യമന്ത്രിമാര് ഐടി വകുപ്പ് കൈാര്യം ചെയ്തത് കാണാന് സാധിക്കും.
2006ല് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയപ്പോള് ഐടി വകുപ്പ് കൈകാര്യം ചെയ്തു. 1996ല് മുഖ്യമന്ത്രിയായ ഇ.കെ. നായനാരായിരുന്നു ഐടി വകുപ്പിന്റെ മന്ത്രിയും. ഇപ്പോള് മുഖ്യമന്ത്രി സൂചിപ്പിക്കാന് ശ്രമിച്ചത് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ്.
ഇത് എല്ഡിഎഫ് സര്ക്കാരുകൾ സ്വീകരിച്ചുവന്ന രീതിയാണ്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും ഇത്തരം രീതികള് മുഖ്യമന്ത്രിക്ക് ചേര്ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറ്റത്തില് തൊടുന്യായങ്ങള് പറഞ്ഞ് സര്ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ദേശാഭിമാനിയെ പഴിചാരി സ്വന്തം വാദങ്ങള് ന്യായീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശാഭിമാനിക്ക് ഓഹരി കൈമാറ്റം മുന്കൂട്ടി അറിയാമായിരുന്നുവെന്നും ഈ വിവരം മുന്സര്ക്കാരില്നിന്നു ലഭിച്ചതാണെന്നും പറയുന്നു.
Tech
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ 'ജിപിടി-5.6 സോൾ', ടെറ, ലൂണ എന്നിവ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം വിശ്വസ്തരായ ചില പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ മോഡലുകളാണ് ഇപ്പോൾ എല്ലാവർക്കുമായി തുറന്നുനൽകുന്നത്. ഹാപ്പി ബിൽഡിംഗ് എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ 'ജിപിടി-ലൈവ്' എന്ന പേരിൽ പുതിയ തലമുറ വോയ്സ് മോഡലുകളും കമ്പനി അവതരിപ്പിച്ചു. ഒരേസമയം കേൾക്കാനും സംസാരിക്കാനും കഴിവുള്ള ഈ മോഡലുകൾ, ഉപയോക്താക്കൾക്ക് ഒരു മനുഷ്യനുമായി സംസാരിക്കുന്നതുപോലുള്ള അനുഭവം സമ്മാനിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ രണ്ട് പതിപ്പുകളായ ജിപിടി ലൈവ്-1 , ജിപിടി ലൈവ്-1 മിനി എന്നിവ ലോകമെമ്പാടുമുള്ള ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി.
ജൂണിൽ ജിപിടി-5.6 സീരീസ് പുറത്തിറക്കിയപ്പോൾ, സർക്കാരിന്റെ അനുമതിയുള്ള ചില സംഘടനകൾക്ക് മാത്രമാണ് ഓപ്പൺഎഐ ഇതിലേക്ക് പ്രവേശനം നൽകിയിരുന്നത്. എന്നാൽ സാങ്കേതികവിദ്യ എല്ലാവരിലും എത്തണമെന്നാണ് കമ്പനിയുടെ നിലപാടെന്ന് വ്യക്തമാക്കിയ ഓപ്പൺഎഐ, ഇത്തരത്തിലുള്ള സർക്കാർ നിയന്ത്രണങ്ങൾ സ്ഥിരമായ ഒരു കീഴ്വഴക്കമായി മാറരുതെന്ന് ആവശ്യപ്പെട്ടു. ഇത് ഉപയോക്താക്കൾ, ഡെവലപ്പർമാർ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരിലേക്ക് മികച്ച ടൂളുകൾ എത്തുന്നതിനെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാണിച്ചു.
ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ ക്ലോഡ് ഫേബിൾ 5, 'മിത്തോസ് 5' മോഡലുകളുടെ ആക്സസ് പുനസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഓപ്പൺഎഐയുടെയും പ്രഖ്യാപനം വരുന്നത്. യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണ നിർദ്ദേശങ്ങളെത്തുടർന്ന് ആന്ത്രോപിക്കിന് ദിവസങ്ങളോളം ഈ മോഡലുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിരുന്നു.
ഓപ്പൺഎഐയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മോഡലാണ് 'ജിപിടി-5.6 സോൾ' എന്ന് കമ്പനി അവകാശപ്പെടുന്നു. കോഡിംഗ്, ബയോളജി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഈ മോഡൽ മുൻപത്തേക്കാൾ ഏറെ മികവ് പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ മോഡലുകളുടെ പ്രിവ്യൂ ആക്സസ് ആഗോളതലത്തിൽ വ്യാപിപ്പിച്ചതായും കമ്പനി അറിയിച്ചു.
International
അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി.
യുക്രെയ്ന് സ്വന്തമായി പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി ട്രംപ് അറിയിച്ചു. സെലൻസ്കിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
Kerala
യുദ്ധകാലത്ത് ഗ്യാസ് ക്ഷാമത്തിൽ പാചകം ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായിട്ടാണ് വള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളജിലെ ഐടിഐ ട്രെയിനികൾ തങ്ങളുടെ ഒരു കണ്ടുപിടിത്തത്തെ പരിഷ്കരിച്ചത്.
പപ്പടം, മത്സ്യ-മാംസം, ചിപ്സ്, എണ്ണക്കടികൾ തുടങ്ങിയവ വറുത്ത വേസ്റ്റ് ഓയിൽ ഉപയോഗിച്ച് സ്റ്റൗ കത്തിക്കുക എന്നതാണ് ആശയം. എംഎംവി ഡിപ്പാർട്ട്മെന്റിലെ മിടുക്കർ രൂപകല്പന ചെയ്ത സ്റ്റൗ ക്ലിക്കായി- ഒരു ലിറ്റർ വേസ്റ്റ് ഓയിൽകൊണ്ട് അഞ്ചുമണിക്കൂർ വരെ സ്റ്റൗ കത്തിക്കാമെന്ന് തെളിയിച്ച് ഇവർ കൈയടിയും നേടി.
കോവിഡ് കാലത്താണ് ഇവർ ഈ ആശയത്തിന് ആദ്യം രൂപംകൊടുത്തത്. ഇപ്പോൾ ആ മാതൃക കൂടുതൽ പരിഷ്കരിച്ച് അവതരിപ്പിക്കുകയായിരുന്നു. ഒരു സീറോ ബജറ്റ് അടുപ്പ് എന്ന നിലയിലാണ് ഇതിനെ കാണുന്നത്. വേസ്റ്റ് സാമഗ്രികൾകൊണ്ട് പാചകം നടക്കും. പുകപ്രശ്നമില്ല. വേസ്റ്റ് ഓയിൽ സ്റ്റോർ ചെയ്യാനുള്ള പാത്രം, ഓയിൽ കടന്നുവരുന്നത് നിയന്ത്രിക്കാനുള്ള വാൾവ്, സ്റ്റൗവിന്റെ ഫ്രെയിം, ചെറിയ പൈപ്പ്, ബർണർ, റെഗുലേറ്റർ, ഒരു ചെറിയ ഫാൻ തുടങ്ങിയവയാണ് ആവശ്യമുള്ള നിർമാണ സാമഗ്രികൾ. ഇതിനെല്ലാംകൂടി പരമാവധി ചെലവ് 1200 രൂപ.
ബാറ്ററിയുടെയോ വൈദ്യുതിയുടെയോ സഹായത്താൽ തീ കൂട്ടാം. വേസ്റ്റ് ഓയിൽ സ്റ്റൗ എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. ടീം ലീഡറായ സാൻജോയുടെ നേതൃത്വത്തിൽ കെ.കെ. കാർത്തിക്, ജെ. അമൽ, ആൽവിൻ ഷൈജു, അൻവിൻ വിൻസന്റ്, മുഹമ്മദ് അബൂബക്കർ, എ. അൻസിൽ, അബ്ദുൾ മുഹീസ്, സ്മിതിൻ, ആദർശ്, മുഹമ്മദ് റിനീഫ, എസ്. മുഹമ്മദ് ഷാമിൽ, വി. വിശാഖ്, ടോം ജെ. തയ്യിൽ, ജഗൻ, ഗൗതം എന്നിവരടങ്ങുന്ന സംഘമാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ.
ഇവർക്ക് പ്രോത്സാഹനവും പിന്തുണയുമായി കോളജ് ഡയറക്ടർ ഫാ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. സജോ അറയ്ക്കൽ, ഐടിഐ പ്രിൻസിപ്പൽ ജോണ് ശെൽവരാജ്, അധ്യാപകരായ ജോബിൻ ജോസ്, കെ.എം. ഷാജു, ജോമോൻ കെ. ജോണി എന്നിവരും വിദ്യാർഥി കൂട്ടായ്മയും ഒപ്പമുണ്ടായിരുന്നു.
പാചകരംഗത്ത് ജനപ്രീതി നേടിയ റോക്കറ്റ് സ്റ്റൗവിന്റെ പരിഷ്കരിച്ച മോഡലും ഇവരുടെ ഭാവനയിലുണ്ട്. ഏതാനും പൈപ്പ് കഷണങ്ങളുടെ സംയോജനത്തിൽ വായു കടക്കുംവിധമാണ് ഈ അടുപ്പുനിർമാണം. റേസിംഗ് കാർ, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന മിക്സി, ഭീമൻ സൈക്കിൾ, സ്പ്രേയിംഗ് ഡ്രോൺ, ഈർക്കിൽ ചൂലുണ്ടാക്കുന്ന യന്ത്രം തുടങ്ങിയവയെല്ലാം സെന്റ് മേരീസിലെ ഐടിഐ ട്രെയിനികൾ നിർമിച്ചിരുന്നു. പാലക്കാട് രൂപതയ്ക്കു കീഴിലാണ് വള്ളിയോട് പോളിടെക്നിക് കോളജ് പ്രവർത്തിക്കുന്നത്.
Tech
ന്യൂഡൽഹി:സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്കായി ഇൻസ്റ്റാഗ്രാം പുതിയ സ്റ്റോറി ക്രിയേഷൻ ടൂളുകൾ പ്രഖ്യാപിച്ചു. റെയ് ബാൻ മെറ്റാ, ഓക്ലി മെറ്റ, മെറ്റ ഗ്ലാസുകൾ എന്നിവ വഴി ചിത്രീകരിക്കുന്ന ഫസ്റ്റ് പേഴ്സൺ വീഡിയോകൾ കൂടുതൽ ആകർഷകമാക്കാനാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്പിൻ വ്യൂ, മൾട്ടി-കാം എന്നിവയും പുതിയ എഡിറ്റിംഗ് ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിലുള്ള ഒരു ദൃശ്യാനുഭവം നൽകുന്ന ഇന്ററാക്ടീവ് സ്റ്റോറി ഫോർമാറ്റാണിത്. ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ തിരിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നതിലൂടെ, ക്രിയേറ്റർ ഗ്ലാസിലൂടെ കണ്ട ചുറ്റുപാടുകൾ പൂർണമായി കാണാൻ സാധിക്കും.
മെറ്റ സ്മാർട്ട് ഗ്ലാസുകളിലും സ്മാർട്ട്ഫോണിലും ഒരേസമയം റിക്കാർഡ് ചെയ്യുന്ന ദൃശ്യങ്ങളെ ഒരുമിച്ച് ഒറ്റ സ്റ്റോറിയായി ഇതിലൂടെ പങ്കുവെക്കാം. രണ്ട് വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ ഒരേസമയം കാണിക്കാൻ ഇത് സഹായിക്കും.
വൈഡ് ആംഗിൾ ദൃശ്യങ്ങൾ റീഫ്രെയിം ചെയ്യാനുള്ള എക്സ്പാൻഡ് ടൂൾ, പശ്ചാത്തല ശബ്ദങ്ങൾ കുറച്ച് ശബ്ദ വ്യക്തത കൂട്ടാനുള്ള ഓഡിയോ ടൂൾ, വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന സ്പീഡ് ടൂൾ എന്നിവയും ഇതിലുണ്ട്.
ഇൻസ്റ്റാഗ്രാം ആപ്പിലെ സ്റ്റോറി എഡിറ്ററിലൂടെ നേരിട്ട് ഈ ഫീച്ചറുകൾ ഉപയോഗിക്കാം. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങൾക്ക് മുകളിൽ ഒരു ഗ്ലാസ് ഐക്കൺ കാണാം. ഇതിൽ ടാപ്പ് ചെയ്താൽ ഈ പുതിയ ടൂളുകളെല്ലാം ലഭ്യമാകും. തങ്ങളുടെ വെയറബിൾ ഉപകരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ നീക്കം.
Business
തിരുവനന്തപുരം: ബഹുനില കെട്ടിട നിർമാണത്തിലെ അതിനൂതന സാങ്കേതികവിസ്മയം, ഡി വോൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡയഫ്രം വോൾ, ഇതാദ്യമായി കേരളത്തിലുമെത്തി.
തിരുവനന്തപുരം നഗരഹൃദയമായ ശാസ്തമംഗലത്ത് പ്രമുഖ ബിൽഡറായ അസറ്റ് ഹോംസ് നിർമിക്കുന്ന അസറ്റ് വിസ്മയം എന്ന പ്രീമിയം പാർപ്പിട പദ്ധതിയുടെ നിർമാണത്തിലാണ് ഡിവോൾ ടെക്നോളജി ആദ്യമായി എത്തിയിരിക്കുന്നത്.
Tech
ന്യൂഡൽഹി: വാട്സ്ആപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് ഇന്ത്യയിൽ താത്ക്കാലിക വിലക്ക്. ഫോൺ നമ്പർ വെളിപ്പെടുത്താതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചർ രാജ്യത്ത് അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാക്കരുതെന്നാണ് നിർദ്ദേശം.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആൾമാറാട്ടം
എന്നിവ വർധിക്കാൻ ഈ ഫീച്ചർ കാരണമായേക്കാമെന്ന് സർക്കാർ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഫോൺ നമ്പർ ഇല്ലാതെ തന്നെ ആളുകളെ ബന്ധപ്പെടാൻ സാധിക്കുന്നത് കുറ്റവാളികൾക്ക് സഹായകരമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന് വാട്സ്ആപ്പ്,
യൂസർനെയിം ഫീച്ചർ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റാ വ്യക്തമാക്കി.
ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങൾ, പൊതുപ്രവർത്തകർ, സെലിബ്രിറ്റികൾ, വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവരുടെ പേരുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യാതിരിക്കാൻ ഈ യൂസർനെയിമുകൾ വാട്സാപ്പ് മുൻകൂട്ടി മാറ്റിവെച്ചിട്ടുണ്ട്.
യൂസർനെയിമുകൾ പൊതുവായി സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ കഴിയില്ല. ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാമെങ്കിൽ മാത്രമേ അവർക്ക് സന്ദേശം അയക്കാൻ സാധിക്കൂ. ഒരു യൂസർനെയിം വഴി ആദ്യമായി സന്ദേശം ലഭിക്കുമ്പോൾ, അയച്ചയാൾ പുതിയ അക്കൗണ്ടാണോ, നിങ്ങളുടെ കോൺടാക്റ്റിൽ ഉള്ളതാണോ, ഏത് രാജ്യത്ത് നിന്നുള്ളതാണ് തുടങ്ങിയ വിവരങ്ങൾ ഉപഭോക്താവിന് കാണാൻ സാധിക്കും.
ഫോൺ നമ്പർ ഇല്ലാതെ അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിക്കുന്ന ടെലിഗ്രാം പോലുള്ള ആപ്പുകൾ വഴി വലിയ രീതിയിൽ സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് വാട്സാപ്പിനെതിരെയുള്ള സർക്കാരിന്റെ ഈ അടിയന്തര നീക്കം.
Tech
ലണ്ടൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ഓഫീസുകളിലെ തുടക്കക്കാരുടെ എൻട്രി ലെവൽ ജോലികൾ ഇല്ലാതാകുമെന്ന പ്രവചനങ്ങളെ തള്ളി ആമസോൺ വെബ് സർവീസസ് സിഇഒ മാറ്റ് ഗാർമാൻ. എഐ വരുന്നത് തൊഴിലവസരങ്ങൾ ഇല്ലാതാക്കാനല്ല, മറിച്ച് ജോലിയുടെ സ്വഭാവം മാറ്റാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആശങ്കകൾ കാരണം കമ്പനികൾ യുവാക്കളെ ജോലിക്കെടുക്കുന്നത് നിർത്തലാക്കിയാൽ അത് അവർ ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എഐ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജൂനിയർ തലത്തിലുള്ള പകുതിയിലധികം വൈറ്റ് കോളർ ജോലികളും ഇല്ലാതാക്കുമെന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാറ്റ് ഗാർമാൻ. മൈക്രോസോഫ്റ്റ് എക്സൽ സോഫ്റ്റ്വെയർ വന്ന കാലത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തന്റെ വാദങ്ങളെ സമർഥിച്ചത്.
"എക്സൽ വന്നപ്പോൾ ഓഫീസ് ജോലികളിൽ വലിയ മാറ്റങ്ങളുണ്ടായി. എന്നാൽ അത് ജീവനക്കാരെ പൂർണ്ണമായി ഇല്ലാതാക്കിയില്ല, പകരം അവരുടെ ജോലി എളുപ്പമാക്കുകയാണ് ചെയ്തത്. എഐയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. പുതിയ സാങ്കേതികവിദ്യ പഴയ ചില ജോലികൾ ഇല്ലാതാക്കുമ്പോൾ തന്നെ അതിനേക്കാൾ മികച്ചതും രസകരവുമായ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാറ്റ് ഗാർമാൻ വ്യക്തമാക്കി.
എഐ കാരണം പകുതി ജോലികളും ഇല്ലാതായാൽ അത് സമ്പദ്വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും, ഗണിതശാസ്ത്രപരമായി അത്തരം പ്രവചനങ്ങൾ യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ ഗേറ്റ്സ്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരുടെ നിലപാടുകൾക്ക് സമാനമാണ് ഗാർമാന്റെ ഈ കാഴ്ചപ്പാട്.
എഐ തരംഗത്തിനിടയിലും യുവാക്കളുടെ പ്രസരിപ്പിലും പുതിയ ചിന്തകളിലും ആമസോണിന് പൂർണ് വിശ്വാസമുണ്ടെന്ന് ഗാർമാൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ വർഷം 11,000 ഇന്റേണുകളെയും പുതിയ കോളേജ് ബിരുദധാരികളെയും കമ്പനി ജോലിക്ക് എടുക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങളിൽ പ്രസക്തരായി തുടരാൻ ജീവനക്കാർ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി ആമസോൺ തങ്ങളുടെ കമ്പനിയിൽ വലിയ തോതിൽ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. എഐ ഏജന്റുകൾ വരുന്നതോടെ കാര്യക്ഷമത കൂടുമെന്നും ചില തസ്തികകൾ ഒഴിവാക്കേണ്ടി വരുമെന്നും ആമസോൺ സിഇഒ ആൻഡി ജാസി മുൻപ് വ്യക്തമാക്കിയിരുന്ന പശ്ചാത്തലത്തിലാണ്, ജോലികൾ ഇല്ലാതാകില്ലെന്ന എഡബ്ല്യുഎസ് മേധാവിയുടെ ഈ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
Tech
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെയിൽസ്, കൺസൾട്ടിങ്, എക്സ്ബോക്സ് ഗെയിമിങ് വിഭാഗങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ ഈ പുതിയ പരിഷ്കാരം ബാധിക്കുമെന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനായി കമ്പനി മറ്റ് മേഖലകളിലെ ചെലവുകൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ആകെ ജീവനക്കാരായ 2,20,000 പേരിൽ 2.5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമായിരിക്കും പുതിയ നടപടി ബാധിക്കുക. കഴിഞ്ഞ വർഷം കമ്പനി നടത്തിയ പിരിച്ചുവിടലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വർഷം മേയ്, ജൂലൈ മാസങ്ങളിലായി ഏകദേശം 15,000ത്തിനടുത്ത് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ബാധിക്കപ്പെടുന്ന ചില ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് ഒഴിവുകളിലേക്ക് മാറാനുള്ള അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്വെയർ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ വിലവർധനവ് മൂലം മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് വില ഉയർന്നതിനെത്തുടർന്ന് വരുന്ന ഓഗസ്റ്റ് 1 മുതൽ എക്സ്ബോക്സ് ഗെയിമിങ് കൺസോളുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടൽ വാർത്തകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tech
ഡീട്രോയിറ്റ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് തങ്ങൾ പ്രതീക്ഷിച്ച ഗുണനിലവാരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് വാഹന നിർമാതാക്കളായ ഫോർഡ് മുന്നൂറ്റമ്പതോളം പരിചയസമ്പന്നരായ എൻജിനീയർമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മറ്റ് ആഗോള കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫോർഡിന്റെ ഈ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഗുണനിലവാര വികസന പ്രക്രിയയിൽ എഐ ഉപയോഗിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള എൻജിനീയർമാരുടെ പ്രാധാന്യം തങ്ങൾ വിലകുറച്ചു കണ്ടതായി ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ മാധ്യമങ്ങളോട് സമ്മതിച്ചു.
എഐ സാങ്കേതികവിദ്യയുടെ തകരാറല്ല, മറിച്ച് പരിചയസമ്പന്നരായ ജീവനക്കാർ കമ്പനി വിട്ടതോടെ അവരുടെ അറിവുകൾ എഐ മോഡലുകളിലേക്ക് കൃത്യമായി പകർന്നുനൽകാൻ സാധിക്കാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 350 പരിചയസമ്പന്നരായ എഞ്ചിനീയർമാരെ ഫോർഡ് വീണ്ടും ജോലിയിൽ നിയമിക്കുകയോ പ്രൊമോഷൻ നൽകുകയോ ചെയ്തിട്ടുണ്ട്. പരമ്പരാഗത എഞ്ചിനീയറിംഗ് ജോലികൾക്ക് പുറമെ, ജൂനിയർ ജീവനക്കാരെ പരിശീലിപ്പിക്കുക, എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ ഡാറ്റ മെച്ചപ്പെടുത്തുക, ഓട്ടോമേറ്റഡ് ടൂളുകൾ പരിഷ്കരിക്കുക തുടങ്ങിയ ചുമതലകളും ഇവർക്കുണ്ട്.
വർഷങ്ങളുടെ പ്രായോഗിക ജ്ഞാനവും പരിചയസമ്പന്നരുടെ വിലയിരുത്തലുകളും ഇല്ലാതെ പ്രവർത്തിച്ച എഐക്ക് വാഹനങ്ങളുടെ രൂപകൽപ്പനയിലെ പോരായ്മകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിന് പകരം അവ ആവർത്തിക്കാനാണ് എഐ ശ്രമിച്ചതെന്നും ചാർലസ് പൂൺ ചൂണ്ടിക്കാണിച്ചു. യുഎസിലെ പകുതിയിലധികം വൈറ്റ് കോളർ ജോലികളും എഐ കൈക്കലാക്കുമെന്ന് ഫോർഡ് ചീഫ് എക്സിക്യൂട്ടീവ് ജിം ഫാർലി പ്രവചിച്ചിരുന്നു. എന്നാൽ കമ്പനിയുടെ നിലവിലെ അനുഭവം ഈ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്.
എൻജിനീയർമാരെ തിരികെ വിളിച്ചെങ്കിലും എഐ സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കാൻ ഫോർഡ് തയ്യാറല്ല. പകരം, എഐ സിസ്റ്റങ്ങളെ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി സോഫ്റ്റ്വെയർ ക്വാളിറ്റി അഷ്വറൻസിനായി 40 വിദഗ്ദ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുകയും, സോഫ്റ്റ്വെയറിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം എഐ ഓട്ടോമേറ്റഡ് ടെസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജെഡി പവറിന്റെ 2026ലെ ഇനിഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ മുൻനിര വാഹന ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം നേടാൻ ഈ മാറ്റങ്ങൾ ഫോർഡിനെ സഹായിച്ചു. 16 വർഷത്തിന് ശേഷമാണ് ഫോർഡ് ഈ നേട്ടം കൈവരിക്കുന്നത്.
Tech
ന്യൂയോർക്ക്: സ്മാർട്ട്ഫോണുകളിലും മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ ലഭ്യതയിൽ വരും വർഷങ്ങളിൽ വൻ കുറവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിങ്-ചി കുവോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഡാറ്റാ സെന്ററുകളുടെയും എഐ ഇൻഫ്രാസ്ട്രക്ചറുകളുടെയും ആവശ്യകത വർധിച്ചതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
എന്താണ് പ്രതിസന്ധിക്ക് കാരണം?
ആഗോളതലത്തിൽ എഐ സെർവറുകളുടെ ആവശ്യകത കുതിച്ചുയരുകയാണ്. സാധാരണ സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് ഇത്തരം സെർവറുകൾക്ക് ഉയർന്ന ശേഷിയുള്ള അഡ്വാൻസ്ഡ് മെമ്മറി ചിപ്പുകൾ അത്യാവശ്യമാണ്. നിലവിൽ സാധാരണ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന മെമ്മറി ഉത്പാദന ശേഷിയുടെ 15 മുതൽ 20 ശതമാനം വരെ, 2027ഓടെ ഡാറ്റാ സെന്ററുകൾക്കായി ചിപ്പ് നിർമാതാക്കൾക്ക് മാറ്റിവെക്കേണ്ടി വരും.
ഈ മാറ്റം ആപ്പിൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ ഭാവി പദ്ധതികളെ ബാധിച്ചേക്കാം. 2026ന്റെ രണ്ടാം പകുതിയിലും 2027ന്റെ ആദ്യ പകുതിയിലുമായി പുറത്തിറങ്ങാനിരിക്കുന്ന ആപ്പിളിന്റെ A20 പ്രൊസസ്സറുകൾക്കായുള്ള എൽപിഡിഡിആർ (LPDDR )മെമ്മറി ലഭ്യതയിൽ ഏകദേശം 10 ശതമാനത്തോളം കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കുവോ വിലയിരുത്തുന്നത്.
പ്രതിരോധിക്കാൻ ആപ്പിളിന്റെ നീക്കങ്ങൾ
ഈ വിതരണ തടസ്സം മറികടക്കാൻ ചൈനീസ് ചിപ്പ് നിർമാതാക്കളായ ചിൻഷിൻ മെമ്മറി ടെക്നോളജീസിൽ (CXMT) നിന്ന് മെമ്മറി ചിപ്പുകൾ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ പെന്റഗണിന്റെ കരിമ്പട്ടികയിലുള്ള കമ്പനിയാണ് ചിൻഷിൻ മെമ്മറി ടെക്നോളജീസ്. അമേരിക്കൻ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് തന്നെ ചിൻഷിൻ മെമ്മറി ടെക്നോളജീസുമായി സഹകരണത്തിൽ ഏർപ്പെടാനാണ് ആപ്പിൾ സിഇഒ ടിം കുക്ക് ശ്രമിക്കുന്നത്.
അല്ലാത്തപക്ഷം ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളിൽ കൂടുതൽ എഐ ഫീച്ചറുകൾ ഉൾപ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകും. വില കുറയ്ക്കുക എന്നതിലുപരി, ഭാവിയിലുണ്ടാകാൻ പോകുന്ന ചിപ്പ് ക്ഷാമത്തിൽ നിന്ന് കമ്പനിയെ സുരക്ഷിതമാക്കുക എന്ന തന്ത്രപരമായ ലക്ഷ്യമാണ് ആപ്പിളിന് ഇപ്പോഴുള്ളത്.
ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
ആഗോളതലത്തിൽ ചിപ്പ് ക്ഷാമം രൂക്ഷമായാൽ, ഭാവിയിൽ പുറത്തിറങ്ങുന്ന ആപ്പിൾ ഉത്പന്നങ്ങളുടെ വിപണി വില വൻതോതിൽ വർധിക്കാനോ, അല്ലെങ്കിൽ ഫോണുകൾ ബുക്ക് ചെയ്താൽ കൈയ്യിൽ കിട്ടാൻ കൂടുതൽ സമയമെടുക്കാനോ സാധ്യതയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗത്തിലുള്ള വളർച്ച വലിയ ഡാറ്റാ സെന്ററുകളെ മാത്രമല്ല, സാധാരണക്കാരുടെ സ്മാർട്ട്ഫോൺ വിപണിയെക്കൂടി എത്രത്തോളം ബാധിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Tech
ബംഗളൂരു : സെമികണ്ടക്ടർ നിർമാണ രംഗത്ത് ചരിത്രപരമായ നേട്ടവുമായി ആഗോള സാങ്കേതികവിദ്യ കമ്പനിയായ ഐബിഎം. പരമ്പരാഗത ചിപ്പ് നിർമാണ രീതികൾ നേരിടുന്ന പരിമിതികളെ മറികടന്ന്, ലോകത്തിലെ ആദ്യത്തെ സബ്1 നാനോമീറ്റർ ചിപ്പ് സാങ്കേതികവിദ്യ കമ്പനി പുറത്തിറക്കി. 0.7 നാനോമീറ്റർ (അല്ലെങ്കിൽ 7 ആങ്സ്ട്രോം) നോഡിലുള്ള ട്രാൻസിസ്റ്റർ ആർക്കിടെക്ചറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കമ്പ്യൂട്ടിംഗ്, സ്മാർട്ട്ഫോണുകൾ, ഗൃഹോപകരണങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, ഗതാഗതം, മറ്റ് നിർണായക ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയിലെല്ലാം സെമികണ്ടക്ടറുകൾ ഇന്ന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഐബിഎമ്മിന്റെ
പുതിയ സബ്1 നാനോമീറ്റർ സാങ്കേതികവിദ്യയിലൂടെ ഒരു മനുഷ്യന്റെ നഖത്തിന്റെ വലിപ്പമുള്ള ചെറിയ ചിപ്പിൽ ഏകദേശം 10,000 കോടി (100 ബില്യൺ) ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഇത് 2021ൽ ഐബിഎം തന്നെ അവതരിപ്പിച്ച 2 നാനോമീറ്റർ ചിപ്പിന്റെ സാന്ദ്രതയേക്കാൾ ഇരട്ടിയാണ്.
ഐബിഎമ്മിന്റെ ഈ പുതിയ കണ്ടെത്തൽ കമ്പ്യൂട്ടിംഗ് രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത് സാങ്കേതികവിദ്യയെ നാനോമീറ്റർ യുഗത്തിനും അപ്പുറം ആറ്റങ്ങളുടെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ പുതിയ 'നാനോസ്റ്റാക്ക്' ആർക്കിടെക്ചറിലൂടെ ഞങ്ങൾ ചെറിയ ട്രാൻസിസ്റ്ററുകൾ നിർമിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ചിപ്പുകളുടെ പ്രവർത്തനക്ഷമതയും ഊർജ്ജക്ഷമതയും നാടകീയമായി വർദ്ധിപ്പിക്കുന്നതിനായി അവയുടെ നിർമ്മാണരീതിയെത്തന്നെ പുനർനിർവ്വചിക്കുകയാണ്," എന്ന് ഐ.ബി.എം റിസർച്ച് ഡയറക്ടർ ജേ ഗാംബെറ്റ പറഞ്ഞു.
ഇതോടൊപ്പം തന്നെ 'ആൻഡെറോൺ' എന്ന പേരിൽ ഒരു പ്യുവർ-പ്ലേ ക്വാണ്ടം ഫൗണ്ടറി രൂപീകരിക്കാനുള്ള പദ്ധതിയും ഐബിഎം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഐബിഎമ്മിന് കീഴിലുള്ള സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുന്ന ആൻഡെറോൺ, ക്വാണ്ടം കമ്പ്യൂട്ടിംഗിലും സെമികണ്ടക്ടർ മേഖലയിലുമുള്ള ഐബിഎമ്മിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ലോകത്തിലെ ഭൂരിഭാഗം ക്വാണ്ടം വേഫറുകളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ തന്നെ നിർമിക്കാൻ സഹായിക്കും.പുതിയ നാനോസ്റ്റാക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സബ്-1 നാനോമീറ്റർ ചിപ്പുകൾ അടുത്ത 5 വർഷത്തിനുള്ളിൽത്തന്നെ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചു തുടങ്ങാൻ സാധിക്കുമെന്നാണ് ഐബിഎം പ്രതീക്ഷിക്കുന്നത്.
Tech
ഇന്ത്യൻ ഫിൻടെക് വിപ്ലവത്തിന്റെ മുഖമായ ക്രെഡ് സ്ഥാപകൻ കുനാൽ ഷാ ഇനി വാട്സാപ്പിന്റെ ആഗോള അമരക്കാരൻ. ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ആളുകളുടെ ഹൃദയമിടിപ്പായ വാട്സാപ്പിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യൻ സംരംഭകൻ നിയോഗിക്കപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്.
വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ക്രെഡിൽ 900 ദശലക്ഷം ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നിർണായക നിയമനം. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാരുടെ തലപ്പത്ത് ഇന്ത്യൻ വംശജർ എത്താറുണ്ടെങ്കിലും പൂർണമായും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിൽ വളർന്ന് വിജയം വരിച്ച ഒരു സംരംഭകൻ ഇത്രയും വലിയൊരു ആഗോള പ്ലാറ്റ്ഫോമിന്റെ നേതൃനിരയിലെത്തുന്നതും ഇതാദ്യമാണ്.
വെറുമൊരു സന്ദേശവിനിമയ ആപ്പ് എന്നതിനപ്പുറം, ബിസിനസ് സേവനങ്ങളും ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മാന്ത്രികതയും ഡിജിറ്റൽ പേയ്മെന്റുകളുടെ സൗകര്യവും സമന്വയിപ്പിച്ച് വാട്സാപ്പ് ഒരു പുതിയ യുഗത്തിലേക്ക് ചുവടുവയ്ക്കുമ്പോഴാണ് കുനാൽ ഷായുടെ ഈ അത്യപൂർവ നിയോഗം. സിലിക്കൺ വാലിയുടെ ചട്ടക്കൂടുകളിൽ നിന്നല്ലാതെ, ഇന്ത്യയുടെ തനത് സ്റ്റാർട്ടപ്പ് മണ്ണിൽ വേരൂന്നി വളർന്ന ഒരു പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്ലാറ്റ്ഫോമിന്റെ നായകനായി മാറിയെന്നത് ഇന്ത്യൻ സംരംഭകത്വത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം കൂടിയാണ്.
▲പഠനവും ജീവിതവും▲
പരമ്പരാഗതമായ ഐഐടി, ഐഐഎം ബിരുദങ്ങളുടെ തിളക്കമില്ലാതെ, ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോട് പോരാടിയാണ് കുനാൽ ഷാ എന്ന പ്രതിഭ വളർന്നത്. മുംബൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം കോളജിൽ തെരഞ്ഞെടുത്തത് തത്വശാസ്ത്രമായിരുന്നു. കുടുംബ ബിസിനസ് തകർന്നപ്പോൾ പകൽ മുഴുവൻ ജോലി ചെയ്യാനും, പുലർച്ചെയുള്ള ക്ലാസുകളിൽ പങ്കെടുക്കാനുമായിരുന്നു അദ്ദേഹം ഈ വിഷയം തെരഞ്ഞെടുത്തത്. ജീവിതം പഠിപ്പിച്ച പാഠങ്ങളാണ് പിന്നീട് ടെക് ലോകത്തെ വിസ്മയിപ്പിച്ച തന്ത്രങ്ങളായി മാറിയത്.
▲സ്റ്റാർട്ടപ്പ് രംഗത്തേക്ക്▲
2010ൽ മൊബൈൽ റീചാർജ് പ്ലാറ്റ്ഫോമായ ഫ്രീചാർജ് സ്ഥാപിച്ചുകൊണ്ടാണ് കുനാൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്ത് ശ്രദ്ധേയനാകുന്നത്. പിന്നീട് 2015ൽ ഈ കമ്പനിയെ ഇ കോമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീൽ സ്വന്തമാക്കി. തുടർന്ന് വൈ കോംബിനേറ്റർ, സെക്വേയ ക്യാപിറ്റൽ തുടങ്ങിയ ആഗോള വെഞ്ച്വർ ഫണ്ടുകളുടെ ഉപദേശകനായി പ്രവർത്തിച്ച അദ്ദേഹം, 2018ലാണ് ക്രെഡ് സ്ഥാപിക്കുന്നത്.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നവർക്ക് റിവാർഡുകൾ നൽകുന്ന വ്യത്യസ്തമായ ബിസിനസ് മോഡലിലൂടെ ക്രെഡ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫിൻടെക് ബ്രാൻഡുകളിലൊന്നായി മാറി. നിലവിൽ 4.5 ദശലക്ഷം ഡോളർ മൂല്യമുള്ള ക്രെഡ്, അതിന്റെ സർഗാത്മകവും ആകർഷകവുമായ പരസ്യങ്ങളിലൂടെയും വേറിട്ട ബിസിനസ് ശൈലിയിലൂടെയും ചുരുങ്ങിയ കാലം കൊണ്ടാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.
തുടക്കം മുതൽ സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള, സാങ്കേതികവിദ്യയോട് ആഭിമുഖ്യമുള്ള ഒരു പ്രത്യേക വിഭാഗത്തെയാണ് കുനാൽ ഷാ ക്രെഡിലൂടെ കൈകാര്യം ചെയ്തത്. എന്നാൽ, ഭാഷയും അതിരുകളുമില്ലാതെ ലോകത്തിലെ കോടി ക്കണക്കിനു മനുഷ്യർ ഉപയോഗിക്കുന്ന വാട്സ്ആപ്പിനെ നയിക്കുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമായിരിക്കും.
Business
കൊച്ചി: ദ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേര്ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ഗോകുലം കണ്വന്ഷന് സെന്ററില് കമ്പനീസ് ആക്ട് 2013 ഏകദിന സെമിനാര് നടത്തി.
കേരള ആൻഡ് ലക്ഷദ്വീപ് രജിസ്ട്രാര് ഓഫ് കമ്പനീസ് അനു വിവേക് ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യ ശക്തമായെങ്കിലും പ്രഫഷണല് വിലയിരുത്തലിനും സംശയാത്മക സമീപനത്തിനും പകരമാകില്ലെന്നും അതിനാല് പ്രഫഷണലുകളുടെ പ്രാധാന്യം കൂടുതല് ഉയരുകയാണെന്നും അനു വിവേക് പറഞ്ഞു.
Viral
ഇന്ത്യയിലെ ചില ഫാക്ടറികളിൽ നിന്നും ഡാറ്റാ ലാബുകളിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ കറുത്ത യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.
'ഹാൻഡ് മൂവ്മെന്റ് ഫാമുകൾ' എന്നറിയപ്പെടുന്ന ഇത്തരം കേന്ദ്രങ്ങളിൽ നൂറുകണക്കിന് തൊഴിലാളികളാണ് തങ്ങളുടെ ഓരോ ശാരീരിക ചലനങ്ങളും പകർത്താനായി തലയിൽ ക്യാമറകൾ ഘടിപ്പിച്ച് ജോലി ചെയ്യുന്നത്.
ഭാവിയിൽ വരാനിരിക്കുന്ന റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ പെരുമാറാനും പ്രവർത്തിക്കാനും ഉള്ള പരിശീലനം നൽകുകയാണ് ഈ മനുഷ്യരുടെ പ്രധാന ദൗത്യം. യഥാർഥത്തിൽ, തങ്ങളുടെ ജോലി എന്നെന്നേക്കുമായി നഷ്ടപ്പെടുത്താൻ പോകുന്ന റോബോട്ടുകളെ സ്വന്തം കൈകൾ കൊണ്ട് തന്നെ പരിശീലിപ്പിക്കാൻ ഇവർ നിർബന്ധിതരാവുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.
മൈക്രോ1 പോലുള്ള ആഗോള കമ്പനികൾ ഇന്ത്യയെ കൂടാതെ നൈജീരിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലായി ആയിരക്കണക്കിന് കരാർ തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
തുണികൾ മടക്കുക, പാത്രങ്ങൾ കഴുകുക, ഭക്ഷണം പാകം ചെയ്യുക, സാധനങ്ങൾ അടുക്കി വെക്കുക എന്നിങ്ങനെയുള്ള ദൈനംദിന ജോലികൾ ഇവരെക്കൊണ്ട് ആവർത്തിച്ച് ചെയ്യിപ്പിക്കുന്നു.
ഓരോ വിരലനക്കവും കൈകളുടെ ചലനങ്ങളും മൈക്രോ സെക്കന്റുകൾ പോലും വിടാതെ ക്യാമറകൾ ഒപ്പിയെടുക്കും. അമേരിക്കയിലെ എഐ ലാബുകളിലേക്ക് അയക്കുന്ന ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ടെസ്ല, ഫിഗർ എഐ തുടങ്ങിയ വമ്പൻ കമ്പനികൾ അവരുടെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ ബുദ്ധി വികസിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രതിമാസം 19000 രൂപ മുതൽ 21000 രൂപ വരെ മാത്രമാണ് ഇന്ത്യയിലെ ഈ തൊഴിലാളികൾക്ക് ശമ്പളമായി ലഭിക്കുന്നത്. എന്നാൽ ഈ തുകയ്ക്ക് പിന്നിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കുന്നുണ്ട്. മണിക്കൂറുകളോളം തലയിൽ ഭാരമുള്ള ക്യാമറ കെട്ടി വെക്കുന്നത് കണ്ണിനും കഴുത്തിനും കഠിനമായ വേദന ഉണ്ടാക്കുന്നു.
കൂടാതെ ഒരേ ജോലി ആവർത്തിച്ച് ചെയ്യുന്നത് കൈത്തണ്ടയ്ക്ക് തകരാറുകൾ സൃഷ്ടിക്കുന്നുമുണ്ട്. സാങ്കേതികമായി ഇതിനെ ഡാറ്റാ ക്യാപ്ചർ എന്ന് വിളിക്കുന്നുണ്ടെങ്കിലും, മനുഷ്യന്റെ അധ്വാനത്തെ വെറും വിവരങ്ങളാക്കി മാറ്റി അവനെത്തന്നെ പുറന്തള്ളുന്ന ഒരു പുതിയ തരം ചൂഷണമായാണ് പല സാമൂഹിക നിരീക്ഷകരും ഇതിനെ കാണുന്നത്.
വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യവും കുറഞ്ഞ വേതനവും മുതലെടുത്ത് വലിയ ടെക് കമ്പനികൾ അവരുടെ ഭാവി ലാഭത്തിനായി മനുഷ്യനെക്കൊണ്ട് തന്നെ അവന്റെ പകരക്കാരെ നിർമ്മിപ്പിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.
ഒരു റോബോട്ടിന് പരിശീലനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ആ ജോലി ചെയ്യാൻ അവിടെ ഒരു മനുഷ്യന്റെ ആവശ്യം ഇല്ലാതാകുന്നു എന്നതാണ് ഇതിന്റെ സാരം.
International
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ സൈന്യത്തിന് നിർണായകമായത് 'പ്രോജക്ട് മേവൻ' എന്ന അത്യാധുനിക സോഫ്റ്റ്വെയർ ആണെന്ന റിപ്പോർട്ടുകൾ പുറത്ത്. ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടന്ന സൈനിക നീക്കങ്ങളിൽ ശത്രുക്കളുടെ ഒളിത്താവളങ്ങൾ കണ്ടെത്താനും കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനും സഹായിച്ചത് പാലന്റിർ എന്ന കമ്പനി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ്.
ഡ്രോണുകളിൽ നിന്നും സാറ്റലൈറ്റുകളിൽ നിന്നുമുള്ള ആയിരക്കണക്കിന് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്യാൻ ഈ സോഫ്റ്റ്വെയറിന് സാധിക്കും.
മനുഷ്യനേക്കാൾ വേഗത്തിൽ ശത്രുക്കളുടെ സൈനിക വാഹനങ്ങൾ, ആയുധപ്പുരകൾ, ഒളിത്താവളങ്ങൾ എന്നിവ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചതായാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
അലക്സ് കാർപ്പിന്റെ നേതൃത്വത്തിലുള്ള പാലന്റിർ ടെക്നോളജീസ് ആണ് ഈ പ്രോജക്ടിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ ഗൂഗിൾ ഈ പദ്ധതിയുമായി സഹകരിച്ചിരുന്നെങ്കിലും, യുദ്ധാവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഗൂഗിൾ ഇതിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പാലന്റിർ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയും അമേരിക്കൻ പ്രതിരോധ വകുപ്പുമായി ചേർന്ന് ഇത് വികസിപ്പിക്കുകയും ചെയ്തു.
Tech
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റ് മാറിപോയോ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യതതിനുശേഷം തെറ്റുകൾ കണ്ടെത്തിയോ, എന്നാൽ ഇനി മുതൽ ടെൻഷൻ വേണ്ട, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഇന്സ്റ്റഗ്രാം എത്തി. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, കമന്റുകൾ പോസ്റ്റ് ചെയ്ത 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ഇത്രയും കാലം പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും കമന്റുകൾക്ക് അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇനി മുതൽ ഒരു കമന്റ് പോസ്റ്റ് ചെയ്തശേഷം, പുതുതായി ചേർത്ത എഡിറ്റ് ഓപ്ഷനിൽ ടാപ് ചെയ്തശേഷം ഉപയോക്താക്കൾക്ക് തിരുത്താനും മാറ്റങ്ങൾ വരുത്താനും സാധിക്കും.
എഡിറ്റ് ചെയ്ത കമന്റുകൾക്ക് താഴെ മാറ്റങ്ങൾ വരുത്തിയെന്ന് സൂചിപ്പിക്കുന്ന ചെറിയ ഗ്രേ നിറത്തിലുള്ള എഡിറ്റഡ് ലേബൽ ദൃശ്യമാകും. എന്നാൽ എഡിറ്റ് ചെയ്തതിനുശേഷം കമന്റിന്റെ പഴയ രൂപം കാണാൻ സാധിക്കില്ല. ഉപയോക്താക്കൾക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും കമന്റ് സെക്ഷനിലെ തെറ്റുകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
Tech
ഇനി കൺവ്യൂഷനുമില്ല, തപ്പിതിരയലും വേണ്ട. ഗൂഗിളിൽ പത്തോ ഇരുപതോ ടാബുകൾ ഒരേസമയം തുറന്നിടുന്ന ശീലമുള്ളവരാണോ നിങ്ങൾ, നിങ്ങൾക്കുള്ള പരിഹാരവുമായി ദേ ഗൂഗിൾ എത്തി. ഈ പ്രശ്നത്തിന് ഗൂഗിൾ ക്രോം ഇപ്പോൾ ഒരു കിടിലൻ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി മുതൽ ടാബുകൾ ബ്രൗസറിന് മുകളിൽ മാത്രമല്ല, വശങ്ങളിലും അടുക്കിവെക്കാം. ‘വെർട്ടിക്കൽ ടാബ്സ്’ എന്ന ഈ പുതിയ ഫീച്ചർ ക്രോമിലേക്ക് എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തിരിക്കുന്നത്.
വശങ്ങളിൽ ടാബുകൾ വരുന്നതോടെ വെബ്പേജിന്റെ തലക്കെട്ട് പൂർണ്ണമായി വായിക്കാനും നമുക്ക് ആവശ്യമുള്ള ടാബ് പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ക്രോം വിൻഡോയിൽ ജസ്റ്റ് ഒന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് ഷോ ടാബ്സ് വെർട്ടിക്കലി (Show Tabs Vertically) കൊടുത്താൽ മാത്രം മതി.
അതോടൊപ്പം, വായന തടസപ്പെടാതിരിക്കാൻ മറ്റൊരു അടിപൊളി മാറ്റം കൂടി ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. വായനയ്ക്കിടയിൽ തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വെബ്സൈറ്റുകളിലെ പരസ്യങ്ങളും പോപ്പ്-അപ്പുകൾക്കും പരിഹാരവുമായിട്ടാണ് ഗൂഗിൾ പുതിയ റീഡിംഗ് മോഡ് കൊണ്ടുവന്നിരിക്കുന്നത്. പേജിലെ അനാവശ്യ ബഹളങ്ങളെല്ലാം ഒഴിവാക്കി വായനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒരു ഫുൾ പേജ് ഡിസൈനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ ജെമിനി എഐ പോലുള്ള അത്യാധുനിക ഫീച്ചറുകൾക്കൊപ്പം ക്രോമിനെ കൂടുതൽ സ്മാർട്ടാക്കാനാണ് കമ്പനിയുടെ നീക്കം. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ അപ്ഡേറ്റ് എത്തും. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ വെബ് ബ്രൗസിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നു.
Tech
ടെക് ഭീമനായ ആമസോൺ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങുന്നു. 2012 ലും അതിനുമുമ്പുമായി പുറത്തിറങ്ങിയ കിൻഡിൽ ഇ റീഡർ ഉപകരണങ്ങൾക്കുള്ള പിന്തുണയാണ് അവസാനിപ്പിക്കുക. മേയ് 20ന് ശേഷം കിൻഡിൽ വഴി പുസ്തകങ്ങൾ വായിക്കാനോ വാങ്ങാനോ സാധിക്കില്ല. കിൻഡിൽ വഴിയുള്ള പ്രധാന സേവനങ്ങൾ ലഭ്യമാകില്ല. അന്നേദിവസം മുതൽ ഈ ഉപകരണങ്ങൾക്കുള്ള ഔദ്യോഗിക പിന്തുണ അവസാനിക്കും എന്ന് ആമസോൺ അറിയിച്ചു.
2012ലോ അതിനുമുമ്പോ പുറത്തിറങ്ങിയ ഉപകരണങ്ങൾക്ക് മേയ് 20 മുതൽ പുതിയ അപ്ഡേറ്റുകൾ ലഭിക്കില്ല. കിൻഡിൽ ടച്ച്, ഫയർ ടാബ്ലെറ്റുകൾ തുടങ്ങിയ ആദ്യകാല മോഡലുകൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം ഇ റീഡറുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉപയോക്താക്കൾ ഇതിനകം ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ തുടർന്നും വായിക്കാമെങ്കിലും, അക്കൗണ്ടുകളും ലൈബ്രറിയും മൊബൈൽ, ഡെസ്ക്ടോപ്പ് ആപ്പുകൾ വഴി മാത്രമേ പൂർണ്ണമായി ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Tech
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഡിക്റ്റേഷൻ സാങ്കേതികവിദ്യ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിക്റ്റേഷൻ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ തങ്ങളുടെ പുതിയ ആപ്പായ ‘എഡ്ജ് എലോക്വന്റ് 'പുറത്തിറക്കി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ഡിക്റ്റേഷൻ ടൂളാണിത്. എഴുത്തുജോലികളിലോ സംഭാഷണങ്ങൾ പകർത്തിയെഴുതുന്നതിലോ ഏർപ്പെടുന്നവർക്കായാണ് ഈ ടൂൾ രൂപ കല്പന ചെയ്തിരിക്കുന്നത്.
ഗൂഗിൾ എഐ എഡ്ജ് എലോക്വന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്നതിനൊപ്പം ഓഫ്ലൈനായും പ്രവർത്തിക്കും. നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞുപോകുന്ന അനാവശ്യ വാക്കുകളെ സ്വയം ഒഴിവാക്കി എഴുത്തിനെ കൂടുതൽ മിനുസപ്പെടുത്തുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഗൂഗിളിന്റെ ജെമ്മ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ മോഡലുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.
സാധാരണ സ്പീച്ച് ടു ടെക്സ്റ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ വരുന്ന ഇടർച്ചകളും " ഉം', "ആ' തുടങ്ങിയ ഫില്ലർ പദങ്ങളും ഒഴിവാക്കി കൃത്യമായ വാചകങ്ങൾ രൂപപ്പെടുത്താൻ ഈ ആപ്പിന് സാധിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡിലും ലഭ്യമായ ഈ ആപ്പ് വിസ്പർ ഫ്ലോ, വില്ലോ തുടങ്ങിയ പ്രമുഖ എതിരാളികളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ സംഭാഷണത്തിലെ സന്ദർഭം മനസ്സിലാക്കി അതിനെ പ്രൊഫഷണൽ നിലവാരമുള്ള ടെക്സ്റ്റാക്കി മാറ്റുന്നു. സംസാരിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ സ്വയം തിരുത്താനുള്ള കഴിവും ഇതിനുണ്ട്. ക്ലൗഡ് സെർവറുകളുമായി ബന്ധിപ്പിക്കാതെ തന്നെ പ്രവർത്തിക്കുന്നതിനാൽ, അതിവേഗത്തിലുള്ള പ്രതികരണവും മികച്ച സ്വകാര്യതയും എലോക്വന്റ് ഉറപ്പുനൽകുന്നു.
സംസാരം പ്രാദേശികമായി പ്രോസസ്സ് ചെയ്യുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ ഇടങ്ങളിലും തടസ്സമില്ലാതെ ഇത് ഉപയോഗിക്കാൻ സാധിക്കും. സൗജന്യമായി ലഭ്യമായ ഈ ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഡിഫോൾട്ട് കീബോർഡായി ക്രമീകരിക്കാനും സാധിക്കും. ഇതോടെ ഏത് ആപ്പിലും നേരിട്ട് വോയ്സ് ടൈപ്പിംഗ് നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. മാനുവൽ എഡിറ്റിംഗിന്റെ ഭാരമില്ലാതെ, സംസാരിച്ചുകൊണ്ട് തന്നെ കൃത്യമായ കുറിപ്പുകളും മെസേജുകളും തയ്യാറാക്കാൻ ഈ ആപ്പ് സഹായിക്കും.
Tech
ന്യു ഡൽഹി : മൈക്രോസോഫ്റ്റ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഏപ്രിൽ 2ന് എംഎഐ ട്രാൻസ്ക്രൈബ് 1, എംഎഐ വോയ്സ്1, എംഎഐ ഇമേജ് 2 എന്നീ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചു. സംസാരത്തെ തിരിച്ചറിയാനും , ശബ്ദം ഉത്പാദിപ്പിക്കാനും, ചിത്രങ്ങൾ നിർമിക്കാനും ശേഷിയുള്ള ഈ മോഡലുകൾ കമ്പനിയുടെ ഫൗണ്ടറി പ്ലാറ്റ്ഫോം വഴി ഡെവലപ്പർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കും.
എംഎഐ ട്രാൻസ്ക്രൈബ് 1, 25 ഭാഷകളെ പിന്തുണയ്ക്കുകയും വിവിധ ശൈലികളിലുള്ള സംസാരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അക്ഷരരൂപത്തിലാക്കാൻ സഹായിക്കും. മറ്റ് ടൂളുകളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞ ചെലവിൽ ഇത് പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎഐ വോയ്സ്1, ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദം സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ് ഈ മോഡൽ.
വിർച്വൽ അസിസ്റ്റന്റുകൾ, കോൾ സെന്റർ ടൂളുകൾ, മീറ്റിംഗുകളിലെ തത്സമയ സബ്ടൈറ്റിലുകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഈ സ്പീച്ച് മോഡലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എംഎഐ ഇമേജ് 2, എഴുതപ്പെട്ട നിർദ്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ടെക്സ്റ്റ് ടു ഇമേജ് മോഡലാണ്. ഇത് ക്രിയേറ്റീവ് രംഗത്തും ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ഡിസൈനർമാരെ സഹായിക്കും.
കോപൈലറ്റ്, ബിംഗ്, പവർപോയിന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിൽ അരീന ഡോട്ട് എഐ ഇമേജ് മോഡലാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഭാഷാ പ്രോസസ്സിംഗിലും വിഷ്വൽ കണ്ടന്റ് നിർമാണത്തിലും അത്യാധുനികമായ എഐ ടൂളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് ഈ പുതിയ എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്.
Tech
ന്യു ഡൽഹി : ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയതായി ഓപ്പൺ എഐ. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി നേരിട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് 26.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ആഗോളതലത്തിൽ ഈ സേവനം ലഭ്യമാകും. പ്രധാനമായും ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗിനിടയിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ സഹായിക്കുന്നു. ഐഫോൺ വാഹനവുമായി ബന്ധിപ്പിച്ച ശേഷം ആപ്പിലെ വോയ്സ് മോഡ് വഴി പുതിയ സംഭാഷണങ്ങൾ തുടങ്ങാനോ മുമ്പുണ്ടായിരുന്നവ തുടരാനോ സാധിക്കും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഫോണിൽ സ്പർശിക്കാതെ തന്നെ വിവരങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനും ഈ ഫീച്ചർ സഹായിക്കും. കാർപ്ലേയിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വോയ്സ് മോഡ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. യാത്രക്കാർക്കും വിനോദത്തിനും അറിവിനുമായി ഈ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താം. യാത്രയ്ക്കിടയിലും തടസ്സങ്ങളില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ലഭ്യമാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
എന്നാൽ ഈ ഫീച്ചറിനു ചില പരിമിതികളുമുണ്ട്. കാർപ്ലേയിലെ ചാറ്റ്ജിപിടിക്ക് നാവിഗേഷൻ വിവരങ്ങൾ, തത്സമയ ലൊക്കേഷൻ, അല്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ എന്നിവ ലഭ്യമാകില്ല. കൂടാതെ, മാപ്പുകളോ മെസേജിംഗ് സേവനങ്ങളോ പോലുള്ള മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും കഴിയില്ല. ഉപയോക്താക്കൾ ഹാൻഡ്സ് ഫ്രീ രീതിയിൽ മാത്രം ഇത് ഉപയോഗിക്കണമെന്നും, ഡ്രൈവിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സെറ്റപ്പുകൾ പൂർത്തിയാക്കണമെന്നും ഓപ്പൺ എഐ നിർദ്ദേശിക്കുന്നു.
Tech
ബംഗളൂരു : പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ച് ഗൂഗിൾ. ജെമ്മ 4 എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലാണ് ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അവതരിപ്പിക്കപ്പെട്ട ഈ മോഡൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ സാധാരണക്കാരുടെ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് എത്തിക്കുന്നു.ചെറിയ പതിപ്പുകളിൽ ആഡിയോ സപ്പോർട്ടും ഈ പുതിയ മോഡലിൽ വികസിപ്പിച്ചിട്ടുണ്ട്.
മൾട്ടിമോഡൽ ശേഷിയും ഏത് സാഹചര്യത്തിലും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ടെക്സ്റ്റ്, ഇമേജ് എന്നിവ ഒരേസമയം പ്രോസസ്സ് ചെയ്യാനും ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാനും ഈ മോഡലിന് സാധിക്കും.വലിയ കമ്പനികളുടെ ക്ലൗഡ് സെർവറുകളെ ആശ്രയിക്കാതെ തന്നെ അത്യാധുനിക എഐ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.
അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയിക്കുന്ന ജെമ്മ 4 ഒരു ഓപ്പൺ സോഴ്സ് മോഡലാണ്. ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും മോഡലിന് മേൽ പൂർണ്ണ നിയന്ത്രണവും ഡിജിറ്റൽ പരമാധികാരവും ഉണ്ട്. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയക്കാതെ തന്നെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നതിനാൽ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും.
മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ജെമ്മ 4 ഉപയോഗിക്കൂ.പ്രവർത്തന വേഗതയിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകൾ ജെമ്മ 4 പിന്തുണയ്ക്കുന്നു.ടെക്സ്റ്റ് കൂടാതെ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും വിശകലനം ചെയ്യാൻ ഈ മോഡലിന് സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 സുഗമമായി പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.സ്വന്തം സെർവറുകളിലോ ക്ലൗഡിലോ സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമിക്കാൻ ഇത് ഡെവലപ്പർമാരെ സഹായിക്കും.
ഡെൻസ് , മിക്സ്ചർ ഓഫ് എക്സ്പെർട്ട്സ് എന്നീ ആർക്കിടെക്ചറുകൾ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ, ലോക്കൽ ഗ്ലോബൽ പ്രോസസ്സിംഗ് കൂട്ടിയിണക്കുന്ന ഹൈബ്രിഡ് അറ്റൻഷൻ മെക്കാനിസം ഇതിന് മികച്ച വേഗതയും പ്രകടനവും നൽകുന്നു.ചിത്രങ്ങൾ വിശകലനം ചെയ്യുക, ഡോക്യുമെന്റുകൾ വായിക്കുക, ഗ്രാഫുകൾ മനസ്സിലാക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾക്കും സ്പീച്ച് റെക്കഗ്നിഷൻ പോലുള്ള ഓഡിയോ സംബന്ധമായ കാര്യങ്ങൾക്കും ജെമ്മ 4 ഉപയോഗപ്രദമാണ്.
Tech
ഏറ്റവും വില കുറഞ്ഞ വാപ്ടോപ് മോഡൽ എന്ന ടാഗിൽ മാക് ബുക്ക് നിയോ അവതരിപ്പിച്ച് ആപ്പിൾ. 599 ഡോളർ (ഏകദേശം 55,000 ഇന്ത്യൻ രൂപ) മുതലാണ് ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത്.
കമ്പനിയുടെ മുൻ നിര മോഡലുകളുടെ വില വർധിച്ചു വരുന്ന സാഹചര്യത്തിൽ മിഡ് റേഞ്ച് കന്പ്യൂട്ടറുകളുടെ വിപണി പിടിച്ചെടുക്കാനുള്ള ആപ്പിളിന്റെ തന്ത്രപരമായ നീക്കമാണിത്.
വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികൾക്കിടയിലും വലിയ സ്വാധീനമുള്ള കുറഞ്ഞ വിലയിലുള്ള വിൻഡോസ് കമ്പ്യൂട്ടറുകൾക്കും ഗൂഗിൾ ക്രോംബുക്കിനും പകരക്കാരാനായാണ് ആപ്പിൾ ഈ മോഡലിനെ അവതരിപ്പിക്കുന്നത്.
ഐഫോൺ 16 പ്രോ സീരീസിന് കരുത്ത് പകരുന്ന എ18 പ്രോ ചിപ്പാണ് ഈ ലാപ്ടോപ്പിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എൻജിൻ എന്നിവ ഉൾപ്പെടുന്നു.
ആപ്പിളിന്റെ എം സീരീസ് ചിപ്പുകളെ അപേക്ഷിച്ച് ശേഷി കുറവാണെങ്കിലും സാധാരണ ആവശ്യങ്ങൾക്ക് ഈ കരുത്ത് ധാരാളമാണ്. ഇന്റൽ കോർ അൾട്രാ 5 പ്രൊസസറുകളുള്ള മികച്ച പിസികളേക്കാൾ 50 ശതമാനം വേഗതയും എഐ പ്രകടനത്തിൽ മൂന്നിരട്ടി വേഗതയും നിയോ വാഗ്ദാനം ചെയ്യുന്നു.
256ജിബി സ്റ്റോറേജും എട്ട് ജിബി റാമുമുള്ള അടിസ്ഥാന മോഡലിൽ ടച്ച് ഐഡി സെൻസർ ലഭ്യമല്ല. എന്നാൽ 100 ഡോളർ അധികം നൽകിയാൽ സ്റ്റോറേജ് 512ജിബിയായി വർധിപ്പിക്കാനും ടച്ച് ഐഡി ഫീച്ചർ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.
കുറഞ്ഞ വിലയിൽ എത്തിക്കുന്നതിനും എതിരാളികളോട് മത്സരിക്കുന്നതിനുമായി, ചില സാങ്കേതിക വിട്ടുവീഴ്ചകൾ ഈ മോഡലിൽ വരുത്തിയിട്ടുണ്ട്.
13 ഇഞ്ച് എൽസിഡി ഡിസ്പ്ലേ 500 നിറ്റ്സ് തെളിച്ചം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷം ആദ്യമായി ആപ്പിൾ തങ്ങളുടെ ട്രൂ ടോൺ സാങ്കേതികവിദ്യയും പി3 വൈഡ് കളർ ഗാമറ്റും ഈ മോഡലിൽ ഒഴിവാക്കിയിട്ടുണ്ട്.
ട്രാക്ക്പാഡിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ആധുനിക ഫോഴ്സ് ടച്ച് സർഫേസിന് പകരം, പഴയ രീതിയിലുള്ള അമർത്തുമ്പോൾ ചലിക്കുന്ന മെക്കാനിക്കൽ ട്രാക്ക്പാഡാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ, ചാർജിംഗിനായുള്ള മാഗ്സേഫ് കണക്ടറും ഇതിലില്ല. രണ്ട് യുഎസ്ബി-സി പോർട്ടുകളിൽ ഒന്നിലൂടെയാണ് ചാർജിംഗ് നടക്കുന്നത്. സിൽവർ, ഇൻഡിഗോ ബ്ലൂ, ബ്ലഷ് പിങ്ക്, സിട്രസ് ഓറഞ്ച് എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.
1.2 കിലോഗ്രാം ഭാരമുള്ള അലുമിനിയം ബോഡിയുളള ഈ ലാപ്ടോപ്പിൽ 1080പി കാമറയും ഡോൾബി അറ്റ്മോസ് സ്പീക്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tech
ആപ്പിൾ സിഇഒ ടിം കുക്ക് കമ്പനിയുടെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം രഹസ്യം വെളിപ്പെടുത്തിയത്.
തങ്ങൾ പിന്നോട്ട് നോക്കാറില്ലെന്നും മുന്നോട്ടാണ് നോക്കാറുള്ളതെന്നും 50-ാം വാർഷികത്തിലേക്കു അടുക്കുന്ന കന്പനിയുടെ നേട്ടങ്ങളിൽ തനിക്കു സന്തോഷമുണ്ടെന്നും ടിം കുക്ക് പറഞ്ഞു.
സ്റ്റീവ് ജോബ്സിന്റെ പൈതൃകത്തെക്കുറിച്ചും ഐഫോൺ നിർമാതാക്കളുടെ പ്രവർത്തനശൈലിയെക്കുറിച്ചും മുൻ നിര ടെക് കമ്പനികൾകിടയിൽ നിലനിൽക്കാൻ സാധിച്ചത് എങ്ങനെയെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യരും അവിടുത്തെ സംസ്കാരവുമാണ് കന്പനിയുടെ വളർച്ചയ്ക്ക് പ്രധാനമാണ്. കൃത്യമായി ഉദ്യോഗസ്ഥരെ നിയമിക്കുകയും നവീകരണത്തെ പ്രേത്സാഹിപ്പിക്കുക ചെയ്യുന്ന സംസ്കാരം സൃഷ്ടിക്കുന്നതാണ് ഒരു കന്പനിയുടെ വളർച്ച. മാറ്റത്തിന്റെ ഏതു ഘട്ടങ്ങളെയും തരണം ചെയ്യാനും ഉത്പന്നങ്ങൾ നിർമിക്കാനും ഇത് സഹായിക്കും.
സാംസംഗ് ആദ്യകാലത്ത് ഉണക്കമീൻ വിൽപനക്കാരായിരുന്നു, നോക്കിയ ഒരു പേപ്പർ മില്ലും, എന്നാൽ 50 വർഷങ്ങൾക്കുശേഷവും ആപ്പിൾ ഇപ്പോഴും ആപ്പിൾ തന്നെയായി തുടരുന്നു എന്ന് ടിം കുക്ക് കൂട്ടിചേർത്തു.
കമ്പനിയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന റോക്ക് ടംബ്ലർ തിയറിയെക്കുറിച്ചും സംസാരിച്ചു. കാര്യങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുന്ന ആളുകളെ ഒന്നിപ്പിക്കാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tech
ലണ്ടൻ: 2026ൽ ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കാൻ ലക്ഷ്യം വയ്ക്കുന്നതായി മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്. 2026ൽ എഐക്കായി 115 ബില്യൺ ഡോളർ മുതൽ 135 ബില്യൺ ഡോളർ (11,500 മുതൽ 13,500 കോടി ഇന്ത്യൻ രൂപ) വരെ മൂലധനച്ചെലവ് മെറ്റ പ്രതീക്ഷിക്കുന്നു. മികച്ച എഐ മോഡലുകൾ വികസിപ്പിക്കാനും ബിസിനസുകൾക്കും വ്യക്തികൾക്കും പേഴ്സണൽ സൂപ്പർ ഇന്റലിജൻസ് ലഭ്യമാക്കാനുമായി നിക്ഷേപം തുടരുമെന്നും സുക്കർബർഗ് അറിയിച്ചു.
2026 ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ ഒരു പ്രധാന വർഷമായിരിക്കും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പേഴ്സണൽ സൂപ്പർ ഇന്റലിജൻസിനു രൂപം നൽകാനും നിക്ഷേപങ്ങൾ നടത്തും. മെറ്റ പുതിയ എഐ കൊണ്ടുവരുമോ അല്ലെങ്കിൽ എഐ എങ്ങനെ കമ്പനിയുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുമെന്നും ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കാതെ നിരവധി കാര്യങ്ങൾ ഒരേസമയം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ ഉത്പന്നങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിലും സ്കെയിൽ എഐയുടെ മുൻ സിഇഒ അലക്സാണ്ടർ വാംഗിന്റെ നേതൃത്വത്തിലുള്ള മെറ്റയുടെ എഐ യൂണിറ്റ് അവക്കാഡോ എന്ന കോഡ് നാമത്തിൽ ഒരു പുതിയ എഐ മോഡൽ പരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
മെറ്റയുടെ നിലവിലെ ലാമ മോഡലുകളുടെ പിൻഗാമിയായിട്ടാണ് ഈ പുതിയ മോഡലിനെ കണക്കാക്കുന്നത്.
Business
വാഷിംഗ്ടൺ: സാധാരണ വൈഫൈ റൂട്ടറുകൾ ഉപയോഗിച്ച് ഭിത്തിക്കപ്പുറമുള്ള മനുഷ്യചലനങ്ങളെ ത്രീഡി രൂപത്തിൽ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു ഗവേഷകലോകം. വീടുകളിലും ഓഫീസുകളിലും ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കുന്ന വൈഫൈ സിഗ്നലുകൾക്ക് ഇനി ഭിത്തിക്ക് അപ്പുറമുള്ള കാര്യങ്ങൾ ഒപ്പിയെടുത്തു കാണിക്കാൻ കഴിയും.
അമേരിക്കയിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയാണ് വൈഫൈ സിഗ്നലുകൾ ഉപയോഗിച്ചു മനുഷ്യസാന്നിധ്യം കണ്ടെത്തുന്നത്. കാമറകളോ വിലകൂടിയ സെൻസറുകളോ ഇല്ലാതെതന്നെ ഒരു മുറിക്കുള്ളിലെ ആളുകളുടെ കൃത്യമായ സ്ഥാനവും ചലനങ്ങളും തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പ്രവർത്തനം എങ്ങനെ
സാധാരണ വൈഫൈ റൂട്ടറുകളിൽ ഡീപ് ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് ഗവേഷകർ ഇതു സാധ്യമാക്കിയതെന്നു പറയാം. വൈഫൈ സിഗ്നലുകൾ തടസങ്ങളിലൂടെ കടന്നുപോകുമ്പോഴും വസ്തുക്കളിൽ തട്ടി പ്രതിഫലിക്കുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളെ ആഴത്തിൽ വിശകലനം ചെയ്താണ് ഇതു പ്രവർത്തിക്കുന്നത്.
ഡീപ് ലേണിംഗ് അൽഗോരിതങ്ങളും ന്യൂറൽ നെറ്റ്വർക്കുകളും ഉപയോഗിച്ച് ഈ സിഗ്നലുകളെ മനുഷ്യശരീരത്തിന്റെ ത്രീഡി രൂപങ്ങളായി മാറ്റാൻ ഗവേഷകർക്കു കഴിഞ്ഞു. ഒരാൾ ഇരിക്കുകയാണോ നിൽക്കുകയാണോ എന്നും ഒരേസമയം ഒന്നിലധികം പേരുടെ സാന്നിധ്യവും തിരിച്ചറിയാൻ ഈ സംവിധാനത്തിനു സാധിക്കുമെന്നതാണ് പ്രത്യേകത.
ഏറെയാണ് ഗുണങ്ങൾ
പ്രധാനമായും സുരക്ഷാ മേഖലകളിലും ആരോഗ്യരംഗത്തുമാണ് ഈ സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക. പ്രായമായവർ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ അവർ വീഴുകയോ മറ്റോ ചെയ്താൽ ക്യാമറകൾ സ്ഥാപിക്കാതെതന്നെ അതു തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഭൂകമ്പം പോലെയുള്ള അപകടങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഇതു സഹായിക്കും. നിലവിലുള്ള വൈഫൈ റൂട്ടറുകൾക്കു സോഫ്റ്റ്വയർ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി എന്നതിനാൽ ഇതു വളരെ ലാഭകരമാണ്.
സ്വകാര്യത എന്ന വലിയ ചോദ്യം
ഈ കണ്ടുപിടിത്തം വലിയ പ്രതീക്ഷകൾ നൽകുന്നതോടൊപ്പംതന്നെ ഗൗരവകരമായ സ്വകാര്യത പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വീടിനു പുറത്തുനിന്നു വൈഫൈ സിഗ്നലുകൾ വഴി അകത്തെ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമെന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നിരുന്നാലും, സാങ്കേതികവിദ്യ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും സ്വകാര്യത ഉറപ്പുവരുത്താനുള്ള സുരക്ഷാ സംവിധാനങ്ങൾകൂടി ഇതിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഗവേഷകർ പറയുന്നു.
National
ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം-3 എം-6 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണവുമാണിത്.
16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.
അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.
ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം.
District News
അടൂർ: ആവശ്യക്കാർക്ക് ഏതുസമയവും പാൽ ലഭിക്കാൻ കഴിയുന്ന തരത്തിൽ ജില്ലയിലെ ആദ്യ മിൽക്ക് എടിഎം അടൂർ മേലൂട് ക്ഷീരസംഘത്തിൽ പ്രവർത്തനം തുടങ്ങി. അടൂർ പതിനാലാംമൈലിലാണ് എടിഎമ്മിന്റെ പ്രവർത്തനം. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ ആദ്യവിൽപ്പന നിർവഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ ഷീബാ ഖമർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ. പി. ജയൻ, ഡെപ്യൂട്ടി ഡയറക്ടർ പി. അനിത, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
200 ലിറ്റർ പാൽ വരെ കേടുകൂടാതെ സംഭരിക്കാവുന്ന ശീതീകരണിയടക്കമുള്ള സംവിധാനത്തിൽ ആവശ്യക്കാർക്ക് ഏതു സമയവും പാൽ ലഭ്യമാകും. 10, 20, 50, 100, 200 എന്നീ നോട്ടുകൾ ഇട്ടോ ഗൂഗിൾ പേ വഴിയോ സംഘം നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചോ ശുദ്ധമായ പാൽ ഈ വെൻഡിംഗ് മെഷീനിലൂടെ ലഭിക്കുന്നതാണ്.
പാലിന്റെ അളവ് കുറയുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കുന്ന സംവിധാനത്തിൽ കർഷകർ എത്തിക്കുന്ന പാൽ ഗുണനിലവാരം ഉറപ്പാക്കി ദിവസവും രണ്ടു നേരം നിറച്ച് ഉപയോഗിക്കുന്നതിനാണ് ആദ്യഘട്ട ആലോചന.
വെൻഡിംഗ് മെഷീന്റെ പ്രവർത്തനം ഡൽഹിയിലെത്തി നേരിട്ട് മനസിലാക്കി സംഘത്തിൽ നടപ്പിലാക്കാൻ സംഘം പ്രസിഡന്റ് എ.പി. ജയൻ മുന്നിട്ടിറങ്ങുകയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായംകൂടി ലഭ്യമായതോടെ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി നടപ്പിലാകുകയും ചെയ്തു.
Movies
ലോകത്തെ ആദ്യ എഐ സിനിമ ലൗയു അണിയറയിലൊരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
പതിമൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് വാര്യരും, രഞ്ജിനി ജോസ് എന്നിവരാണ് അലാപനം. ആദ്യമാണ് ഒരു ചിത്രത്തിനു വേണ്ടി ഇത്രയും ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്. ചിത്രത്തിന്റെ മനോഹാരിത വർധിപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്തമായൊരു പ്രണയ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ഗായകന്റെ പ്രണയ കഥ. കാമുകിയുടെ നന്മക്കുവേണ്ടി, സ്വന്തം ജീവിതം നോക്കാതെ പ്രണയം ഉപേക്ഷിച്ച നന്മയുള്ള ഒരു കാമുകന്റെ കഥ.
വലിയ ആരാധകരുള്ള ഗായകൻ ഒരു കോടീശ്വരിയായ സുന്ദരിയെ പ്രണയിച്ചു. ആരെയും കൊതിപ്പിക്കുന്ന പ്രണയമായിരുന്നു അവരുടേത്. പെൺകുട്ടിയുടെ കുടുംബത്തിന് ഈ പ്രണയത്തിൽ അധികം താൽപര്യം ഇല്ലായിരുന്നു. പെൺകുട്ടിക്കാണെങ്കിൽ ഗായകനെ ജീവനായിരുന്നു.
ഒരു ദിവസം ഗായകന് മനസിലായി തന്റെ ജീവൻ അപകടത്തിലാണെന്ന്. അതോടെ പെൺകുട്ടിയെ രക്ഷിക്കാൻ അവൻ ഒരു ഡ്രാമ കളിക്കാൻ തീരുമാനിച്ചു. അതിനായി അവൻ ഇറങ്ങിത്തിരിച്ചു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ പ്രേഷകരെ വിസ്മയിപ്പിക്കും.
ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിർമിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കും. നല്ലൊരു എന്റർടൈനറായാണ് ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.
റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവർ കുമാർ നിർമിക്കുന്ന ലൗയു ഉടൻ തിയറ്ററിലെത്തും. രചന, സംവിധാനം - എസ്. നാരായണ മൂർത്തി, എഐ ക്രീയേറ്റർ - നൂതൻ, പിആർഒ - അയ്മനം സാജൻ, വിതരണം - റോഷിക എന്റർപ്രെസസ്.
Leader Page
കേരളത്തിന്റെ ആരോഗ്യമേഖല അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്. സാങ്കേതികവിദ്യയുടെ കുതിപ്പും മനുഷ്യത്വത്തിന്റെ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ചേർന്ന് ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പുരോഗതി അളക്കുന്നത് അതിന്റെ ആരോഗ്യ സംസ്കാരത്തിന്റെ ശക്തിയിലൂടെയാണ്. ലാഭേച്ഛയ്ക്ക് അതീതമായി, ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങൾ മാത്രമാണ് ഈ മേഖലയെ സമ്പൂർണമാക്കുന്നത്. ഈ ദൗത്യത്തിൽ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും (CHAI-ചായ്) അതിന്റെ കേരള ഘടകവും മാതൃകാപരമായ സേവനം നടത്തുന്നു; മനുഷ്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ദൈവത്തിന്റെ കരസ്പർശത്തോടെ.
ആരോഗ്യം: അവകാശവും ലക്ഷ്യവും
ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ ക്ഷേമത്തിന്റെ സമന്വയമാണ്. ഓരോ പൗരനും നവജാത ശിശുവിനും വയോജനത്തിനും ഒരുപോലെ ഈ അവകാശം ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ്. ആരോഗ്യസംരക്ഷണം ആശയം മാത്രമല്ല, സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിത്തറയാണ്. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യവുമായി ചായ് കേരള ഘടകം ഈ ലക്ഷ്യത്തിനായി അവിശ്രമം പ്രവർത്തിക്കുന്നു. ആരോഗ്യമുള്ള ശരീരവും മനസും ഒരു ലക്ഷ്യബോധമുള്ള രാഷ്ട്രത്തിന്റെ നിർമിതിക്ക് അനിവാര്യമാണ്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ വിസ്മയകരമായ വളർച്ചയും വർധിച്ചുവരുന്ന ആരോഗ്യനിലവാര സൂചികകളും ഈ ലക്ഷ്യത്തിന്റെ അടുത്തെത്തിക്കുന്നു.
63-ാം വാർഷികം
ഇന്ന് പാലക്കാട്ട് ചായ്യുടെ 63-ാം വാർഷിക ജനറൽ ബോഡി യോഗം നടക്കുകയാണ്. 1990ൽ ദേശീയ, പ്രാദേശിക, രൂപതാതല മേഖലകളായി പ്രവർത്തനങ്ങൾ വിഭജിച്ചതോടെ ചായ്യുടെ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മവും കാര്യക്ഷമവുമായി. എച്ച്ആർ മാനേജർമാർ, ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റർമാർ, നഴ്സിംഗ് സൂപ്രണ്ടുമാർ, സിഎൻജെ അംഗങ്ങൾ എന്നിവരുടെ മികച്ച നേതൃത്വമാണ് ഈ വിജയത്തിനു പിന്നിൽ.
പൈതൃകവും പ്രവർത്തനവും
1943ൽ ഡോ. സിസ്റ്റർ മേരി ഗ്ലോബറിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ചായ്, ‘ദുരിതമനുഭവിക്കുന്നവർക്ക് സ്നേഹസ്പർശം’ എന്ന ലക്ഷ്യത്തോടെ 15 സിസ്റ്റർമാർ തുടങ്ങിയ ചെറിയ സംരംഭമായിരുന്നു. ഇന്ന്, 3,570 അംഗ സംഘടനകളും 2,333 ഹെൽത്ത് സെന്ററുകളും 628 സെക്കൻഡറി, ടെർഷ്യറി ആശുപത്രികളും അഞ്ച് മെഡിക്കൽ കോളജുകളും ഉൾപ്പെടുന്ന വൻ ശൃംഖലയായി മാറിയിരിക്കുന്നു. കേരളത്തിൽ, 14 ജില്ലകളെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, മലബാർ എന്നിങ്ങനെ അഞ്ച് സോണുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
222 ആശുപത്രികൾ, ക്ലിനിക്കുകൾ, രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച്, ചായ്യുടെ കേരള ഘടകം ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്തവർക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ എത്തിക്കുന്നു. 15,400 ബെഡ്ഡുകൾ, 2,040 എഎസിയു ബെഡ്ഡുകൾ, 510 വെന്റിലേറ്ററുകൾ, 2,590 ഡോക്ടർമാർ, 180 സിസ്റ്റർ ഡോക്ടർമാർ, 10,300 നഴ്സുമാർ, 1,300 സിസ്റ്റർ നഴ്സുമാർ, 10,500 പാരാമെഡിക്കൽ സ്റ്റാഫ്, 16,800 നോൺ-ക്ലിനിക്കൽ സ്റ്റാഫ്, 480 സിസ്റ്റർമാർ, 85 പുരോഹിതർ, 180 ആംബുലൻസുകൾ, 4,495 വർക്ക് ഫോഴ്സ് എന്നിവ ഉൾപ്പെടുന്ന ഈ ശൃംഖല, 6:1 ബെഡ്-ടു-ഡോക്ടർ, 1.5:1 ബെഡ്-ടു-നഴ്സ്, 1.4:1 വെന്റിലേറ്റർ-ടു-ഐസിയു ബെഡ് അനുപാതങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പ്രതിസന്ധികളിൽ സേവനം
കോവിഡ് മഹാമാരി, 2018ലെ മഹാപ്രളയം, വയനാട്ടിലെ ദുരന്തം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ചായ്യുടെ കേരള ഘടകം അസാധാരണമായ സേവനമാണ് കാഴ്ചവച്ചത്. മൂന്ന് മെഡിക്കൽ കോളജുകൾ, 400 ബെഡ്ഡുകളുള്ള 13 ആശുപത്രികൾ, 400ലധികം ബെഡ്ഡുകളുള്ള 52 ആശുപത്രികൾ, 100 ബെഡ്ഡുകളോളമുള്ള 90 ആശുപത്രികൾ, 38 ഡിസ്പെൻസറികൾ, 35 നഴ്സിംഗ് കോളജുകൾ, 42 നഴ്സിംഗ് സ്കൂളുകൾ, എട്ടു ഫാർമസി കോളജുകൾ, 11 പാരാമെഡിക്കൽ ടീച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലൂടെ ചായ് ദുരന്തബാധിതർക്ക് ആശ്വാസവും പിന്തുണയും നൽകി.
സാങ്കേതികവിദ്യയുടെ കരുത്ത്
സാങ്കേതികവിദ്യ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. ടെലിമെഡിസിൻ, ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡ്സ്, റോബോട്ടിക് സർജറി, എഐ-അധിഷ്ഠിത ഡയഗ്നോസ്റ്റിക്സ് തുടങ്ങിയവ കേരളത്തിന്റെ ആരോഗ്യ സേവനങ്ങളെ കൂടുതൽ കാര്യക്ഷമവും പ്രാപ്യവുമാക്കി. ചായ്യുടെ സ്ഥാപനങ്ങൾ ഈ സാങ്കേതികവിദ്യകൾ സ്വീകരിച്ച്, ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നു.
സാമൂഹിക ഉത്തരവാദിത്വവും ലക്ഷ്യങ്ങളും
സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടത് ഒരു കൂട്ടായ ഉത്തരവാദിത്വമാണ്. സാംക്രമികവും അസാംക്രമികവുമായ രോഗങ്ങൾ തടയുന്നതിനും ദുരന്തബാധിതർക്ക് ആശ്വാസം നൽകുന്നതിനും ന്യായമായ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ചായ് സദാ ജാഗരൂകമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ചായ്യുടെ പ്രവർത്തനങ്ങൾ ഒറ്റകുടക്കീഴിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.
ചായ്യുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ പരിവർത്തനം വിഭാവനം ചെയ്യുന്നു. മാനവികതയും സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ യാത്ര, കേരളത്തെ ആരോഗ്യ സംസ്കാരത്തിന്റെ മാതൃകയാക്കി മാറ്റുന്നു. ചായ്യുടെ പാവനമായ ലക്ഷ്യവും വിശാലമായ പ്രവർത്തന ശൃംഖലയും കേരളത്തിന്റെ ആരോഗ്യഭാവിയെ കൂടുതൽ ശോഭനമാക്കുന്നു.
(കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റും
കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറുമാണ് ലേഖകൻ)
Auto
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയാണ്. ഡ്രൈവറെ സഹായിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ഈ ആധുനിക സുരക്ഷാ ഫീച്ചറുകൾക്ക് യുവ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രീമിയം കാറുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനങ്ങൾ ഇപ്പോൾ മിഡ്-റേഞ്ച് വാഹനങ്ങളിലും എത്താൻ തുടങ്ങി.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ADAS-ൽ പ്രധാനമായും ഉൾപ്പെടുന്നത്. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിലും ഹൈവേ യാത്രകളിലും ഡ്രൈവിംഗ് കൂടുതൽ സുരക്ഷിതവും സമ്മർദ്ദം കുറഞ്ഞതുമാക്കാൻ ഇത് സഹായിക്കുന്നു. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പുതിയ തലമുറയാണ് ഈ സാങ്കേതികവിദ്യയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്.
സർക്കാരും വാഹന നിർമ്മാതാക്കളും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, ADAS സാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യമുണ്ട്. വരും വർഷങ്ങളിൽ ഇത് മിക്ക പുതിയ കാറുകളിലും ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ADAS ഒരു പ്രധാന പങ്ക് വഹിക്കും.