Microsoft logo
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെയിൽസ്, കൺസൾട്ടിങ്, എക്സ്ബോക്സ് ഗെയിമിങ് വിഭാഗങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ ഈ പുതിയ പരിഷ്കാരം ബാധിക്കുമെന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനായി കമ്പനി മറ്റ് മേഖലകളിലെ ചെലവുകൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ആകെ ജീവനക്കാരായ 2,20,000 പേരിൽ 2.5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമായിരിക്കും പുതിയ നടപടി ബാധിക്കുക. കഴിഞ്ഞ വർഷം കമ്പനി നടത്തിയ പിരിച്ചുവിടലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വർഷം മേയ്, ജൂലൈ മാസങ്ങളിലായി ഏകദേശം 15,000ത്തിനടുത്ത് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ബാധിക്കപ്പെടുന്ന ചില ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് ഒഴിവുകളിലേക്ക് മാറാനുള്ള അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്വെയർ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ വിലവർധനവ് മൂലം മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് വില ഉയർന്നതിനെത്തുടർന്ന് വരുന്ന ഓഗസ്റ്റ് 1 മുതൽ എക്സ്ബോക്സ് ഗെയിമിങ് കൺസോളുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടൽ വാർത്തകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tags : technology microsoft layoffs artificialintelligence