Tech
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോള സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെയിൽസ്, കൺസൾട്ടിങ്, എക്സ്ബോക്സ് ഗെയിമിങ് വിഭാഗങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരെ ഈ പുതിയ പരിഷ്കാരം ബാധിക്കുമെന്നാണ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനായി കമ്പനി മറ്റ് മേഖലകളിലെ ചെലവുകൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിൽ തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ആകെ ജീവനക്കാരായ 2,20,000 പേരിൽ 2.5 ശതമാനത്തിൽ താഴെ ആളുകളെ മാത്രമായിരിക്കും പുതിയ നടപടി ബാധിക്കുക. കഴിഞ്ഞ വർഷം കമ്പനി നടത്തിയ പിരിച്ചുവിടലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വർഷം മേയ്, ജൂലൈ മാസങ്ങളിലായി ഏകദേശം 15,000ത്തിനടുത്ത് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.
ബാധിക്കപ്പെടുന്ന ചില ജീവനക്കാർക്ക് കമ്പനിക്കുള്ളിൽ തന്നെ മറ്റ് ഒഴിവുകളിലേക്ക് മാറാനുള്ള അവസരം നൽകിയേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ ഓഹരി മൂല്യത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 17 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാർഡ്വെയർ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെ വിലവർധനവ് മൂലം മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് വില ഉയർന്നതിനെത്തുടർന്ന് വരുന്ന ഓഗസ്റ്റ് 1 മുതൽ എക്സ്ബോക്സ് ഗെയിമിങ് കൺസോളുകളുടെ വില വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടൽ വാർത്തകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tech
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tech
ന്യൂയോര്‍ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
പിരിച്ചുവിടല്‍ നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയില്‍ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.
പിരിച്ചുവിടല്‍ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.പല ടീമുകള്‍ക്കും നിലവില്‍ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. പല സ്ഥാപനങ്ങള്‍ക്കും ലളിതമായ ഘടനയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഘട്ടമാണിത്. പുനര്‍വിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയില്‍ പറയുന്നു.
യുഎസില്‍ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയില്‍ ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെല്‍ത്ത് കെയറും കരിയര്‍ പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്ക് വ്യത്യസ്തമായ പാക്കേജുകള്‍ ലഭിക്കും.
Tech
ന്യൂഡൽഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് 12,000 മുതൽ 15,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനായുള്ള ‘പ്രൊജക്ട് ലീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ പ്രകാരമുള്ള സൂചന. ഐടി ലോകത്തെ പ്രമുഖ കമ്പനികളിലൊന്നായ കോഗ്നിസന്റിന്റെ ഈ നീക്കം ഇന്ത്യൻ ഐടി മേഖലയിൽ വലിയ ആശങ്കയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വർദ്ധിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ‘പ്രൊജക്ട് ലീപ്’ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ഉണ്ടാകുമെന്ന് അന്ന് സൂചന നൽകിയിരുന്നെങ്കിലും എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. കോഗ്നിസെന്റ് കമ്പനിക്ക് നിലവിൽ ആഗോളതലത്തിൽ 3,57,000 ജീവനക്കാരാണുള്ളത്. ഇതിൽ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്.
ഇന്ത്യയിൽ മാത്രം പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നൽകാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയിൽ പിരിച്ചുവിടൽ കുറവായിരിക്കാനാണ് സാധ്യതകൾ. ശമ്പളം, പ്രാദേശിക നിയമങ്ങൾ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടൽ തോതിനെകുറിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.
Business
ഐടി കമ്പനിയായ ഒറാക്കിൾ, ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്.അടുത്ത ഒരു മാസത്തിനുള്ളിൽ മറ്റൊരു ഘട്ടം പിരിച്ചുവിടൽ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യു.എസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഒറാക്കിൾ ആഗോളതലത്തിൽ ഏകദേശം 30,000 ജീവനക്കാരെയാണ് ഒഴിവാക്കിയത്.
ഇന്ത്യയിലാകെ 30,000 ജീവനക്കാരുള്ള ഒറാക്കിളിൽ നിലവിൽ നടന്ന പിരിച്ചുവിടലിന് പിന്നാലെ മറ്റൊരു വൻതോതിലുള്ള പിരിച്ചുവിടൽ കൂടി വരാനിരിക്കുകയാണെന്ന് കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ നിന്നുള്ളവരടക്കം വ്യക്തമാക്കി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചില തസ്തികകൾ ഒഴിവാക്കേണ്ടി വന്നതായാണ് കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ ഓരോ ജീവനക്കാരനും 15 ദിവസത്തെ ശമ്പളം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന തീയതി വരെയുള്ള ഒരു മാസത്തെ കുടിശ്ശിക ശമ്പളം, ലീവ് എൻകാഷ്മെന്റ്, യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഗ്രാറ്റുവിറ്റി, ഒരു മാസത്തെ നോട്ടീസ് പിരീഡ് ശമ്പളം എന്നിവയും ലഭിക്കും. ഒറാക്കിൾ രണ്ട് മാസത്തെ ശമ്പളം അധികമായി നൽകാനും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, സ്വമേധയായും സൗഹാർദ്ദപരമായും കമ്പനിയിൽ നിന്ന് രാജിവെക്കുന്നവർക്ക് മാത്രമാണ് ഈ സെവറൻസ് പാക്കേജ് കന്പനി ലഭ്യമാക്കുക.