സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.