ഓപ്പൺ എഐ
ടോക്കിയോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട്, സൈബർ ആക്രമണത്തിനായി ചാറ്റ്ജിപിറ്റി ഉപയോഗിച്ച 15 വയസുകാരനായ സ്കൂൾ വിദ്യാർഥിയെ ജപ്പാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അനിമേഷൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ബന്ദായ് ചാനലിന്റെ' (Bandai Channel) സെർവറുകൾ ഹാക്ക് ചെയ്ത് 46,000ത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വ്യാജ കോഡുകളിലൂടെ ഇല്ലാതാക്കി എന്നതാണ് വിദ്യാർഥിക്കതിരെയുള്ള കുറ്റം.
കമ്പനിക്ക് വൻ സാമ്പത്തിക നഷ്ടവും സേവന തടസ്സവും ഉണ്ടാക്കിയ സംഭവത്തിലാണ് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് നടപടിയെടുത്തത്. ടോക്കിയോയ്ക്ക് സമീപമുള്ള ടോകൊറോസാവ സ്വദേശിയായ ഹൈസ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. താൻ നിർമിച്ച സൈബർ ആക്രമണത്തിനുള്ള കോഡിന്റെ വേഗത കൂട്ടാനും കൂടുതൽ ഫലപ്രദമാക്കാനുമാണ് താൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയതെന്ന് വിദ്യാർഥി പോലീസിനോട് സമ്മതിച്ചു.
ആദ്യം താൻ തന്നെയാണ് കോഡ് തയ്യാറാക്കിയതെന്നും, എന്നാൽ പ്രൊസസിങ് വേഗത കുറവായതിനാൽ ചാറ്റ്ജിപിറ്റിയോട് ചോദിച്ച് മറ്റൊരു പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറ്റി ഇത് പൂർത്തിയാക്കുകയായിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടാണ് താൻ 'ബന്ദായ് ചാനൽ' തെരഞ്ഞെടുത്തതെന്നും വ്യക്തിപരമായ വിരോധം ഒന്നിനുമില്ലെന്നും കുട്ടി പറഞ്ഞു.
പ്രൈമറി സ്കൂൾ മുതൽ സ്വയം പ്രോഗ്രാമിങ് പഠിക്കുന്ന ഈ വിദ്യാർഥി നെറ്റ്വർക്ക് കമ്മ്യൂണിക്കേഷൻസ് പരിശോധിക്കുന്നതിൽ തത്പരനായിരുന്നു. സൈബർ ആക്രമണം തടയാൻ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയെങ്കിലും, തന്റെ ഐപി അഡ്രസ് മുപ്പതോളം തവണ മാറ്റി വിദ്യാർഥി വീണ്ടും ആക്രമണം തുടരുകയായിരുന്നു.
ഈ ആക്രമണം കാരണം ഒരു മാസത്തോളം കമ്പനിയുടെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും ഉപയോക്താക്കൾക്ക് പണം തിരികെ നൽകേണ്ടി വരികയും ചെയ്തു. കൂടാതെ 13.6 ലക്ഷത്തോളം ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങളും പേയ്മെന്റ് വിവരങ്ങളും ചോർന്നതായും സംശയമുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്കായി ജനറേറ്റീവ് എഐ ടൂളുകൾ നേരിട്ട് ഉപയോഗിച്ച ജപ്പാനിലെ ആദ്യത്തെ കേസുകളിൽ ഒന്നാണിത്. കോഡിങ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ചാറ്റ്ജിപിറ്റി പോലുള്ള ടൂളുകൾ, ആവശ്യമായ സാങ്കേതിക അറിവില്ലാത്തവർക്ക് പോലും സൈബർ ആക്രമണങ്ങൾ നടത്താൻ സഹായകരമാകുന്നു എന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്.
Tags : technology chatgpt japan bandaichannel cyberattack