അമീർ പീറ്റർ
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവവിശ്വാസി ജുഡീഷൽ കസ്റ്റഡിയിലിരിക്കെ ചികിത്സ കിട്ടാതെ ജയിലിൽ മരിച്ചു.
ലാഹോർ നിഷാത് കോളനിയിൽ താമസക്കാരനും ലാഹോറിലെ സെന്റ് ഫ്രാൻസിസ് ഇടവക വികാരിയും കപ്പൂച്ചിൻ സന്യാസസഭാംഗവുമായ ഫാ. ഹെൻറി പോളിന്റെ ഇളയ സഹോദരനുമായ അമീർ പീറ്റർ (61) ആണ് കഴിഞ്ഞദിവസം ലാഹോറിലെ ജില്ലാ ക്യാന്പ് ജയിലിൽ മരിച്ചത്.
കടുത്ത അൽസിഹൈമേഴ്സ് രോഗബാധിതനായ പീറ്ററിന് കോടതി നടപടികൾ മനസിലാക്കാനോ വിചാരണ നേരിടാനോ ഉള്ള മാനസികശേഷി ഇല്ലെന്ന് പഞ്ചാബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ പ്രത്യേക മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. എങ്കിലും ഇദ്ദേഹത്തെ മോചിപ്പിക്കാൻ അധികൃതർ തയാറായില്ല.
ഒരു മുസ്ലിം വ്യാപാരി നൽകിയ പരാതിയെത്തുടർന്ന് 2025 ജൂലൈ 19നാണ് അമീർ പീറ്റർ അറസ്റ്റിലാകുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ അപകീർത്തി പരാമർശം നടത്തിയെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം.
എന്നാൽ, വ്യാജ ആരോപണത്തിന്റെ പേരിലാണ് അമീർ പീറ്ററിനെ തടവിലാക്കിയതെന്നും അദ്ദേഹത്തിന്റെ ഗുരുതരമായ അവസ്ഥ ചൂണ്ടിക്കാട്ടി അടിയന്തര ചികിത്സ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിച്ചതായും നിയമസഹായ സംഘം വ്യക്തമാക്കി. മൂന്ന് കുട്ടികളുടെ പിതാവാണ് അമീർ.