തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാൻ തുടങ്ങിയപ്പോൾ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കി ട്രെയിന്‍ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേയുടെ തീവ്രശ്രമം.
ക്ലോക്ക് ടവറിന്റെ ഒരു വശമാണു വ്യാഴാഴ്ച രാവിലെ തകര്‍ന്നുവീണത്. ശേഷിക്കുന്ന ഭാഗം പൂര്‍ണമായും പൊളിച്ചുനീക്കിയാലേ ട്രെയിന്‍ ഗതാഗതം പഴയപടിയിലാക്കാന്‍ കഴിയൂ. അപകടത്തെത്തുടര്‍ന്ന് നാലാം ട്രാക്കിലൂടെ മാത്രമാണ് വ്യാഴാഴ്ച ട്രെയിനുകള്‍ കടന്നുപോയത്. ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകള്‍ അടച്ചിട്ടു. ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ടവറിന്റെ ശേഷിക്കുന്ന ഭാഗം പൊളിച്ചു നീക്കിത്തുടങ്ങിയതോടെ ഇന്നലെ ഒന്നാം ട്രാക്കിലൂടെയുള്ള സര്‍വീസ് പുനഃസ്ഥാപിച്ചു. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടവറിന്റെ ശേഷിക്കുന്ന ഭാഗം മഴയത്ത് തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച രാത്രി അഗ്നിരക്ഷാസേനയുടെ സഹായം തേടിയിരുന്നു. അഗ്നിരക്ഷാസേന വടംകെട്ടി ടവര്‍ താഴേക്കു വലിച്ചിടാന്‍ നടത്തിയ ശ്രമം പരാജപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ഇരുമ്പു പൈപ്പുകളുടെ സഹായത്തോടെ ടവറിന്റെ അത്രയും ഉയരത്തില്‍ താത്കാലിക ഗോവണി നിര്‍മിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ അതില്‍ കയറി ഘട്ടംഘട്ടമായി ടവര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.
അവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കി ഇന്നോ നാളെയോ ട്രെയിന്‍ സര്‍വീസ് പഴയപടിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഒന്ന്, നാല് നമ്പര്‍ പ്ലാറ്റ്ഫോമുകളിലൂടെ ട്രെയിനുകള്‍ തടസമില്ലാതെ കടന്നുപോയതായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മാനേജര്‍ ഹരീഷ് അറിയിച്ചു.
Tags : Clocktower Kozhikode collapse restore train traffic