Kerala
കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശേരി ചുരത്തിൽ ഗതാഗതം നിയന്ത്രണം. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചുമുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ആണ് നിശ്ചിത സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ നിയന്ത്രണമുള്ളത്.
കലാവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ സി.കെ. കാസിം എംൽഎ, കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെ വാണിജ്യാടിസ്ഥാനത്തിൽ ലൈംഗിക ചൂഷണങ്ങൾക്കായി കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ വിവിധ വകുപ്പുകൾക്കൊപ്പം പോക്സോ നിയമപ്രകാരവും കേസെടുക്കാമെന്ന് സുപ്രീംകോടതി.
മനുഷ്യക്കടത്ത് കേസുകളിൽ കുറ്റവാളികൾക്കെതിരേ ചുമത്തേണ്ട വകുപ്പുകൾ ഇരയുടെ പ്രായം, കുറ്റവാളികൾ ഉപയോഗിച്ച രീതികൾ, ചൂഷണത്തിന്റെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മനുഷ്യക്കടത്ത് തടയുന്നതിനും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ‘പ്രജ്വല’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവേയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുട്ടികൾ ഉൾപ്പെടുന്ന എല്ലാ ലൈംഗിക ചൂഷണങ്ങളെയും സമ്മതമില്ലാതെ നടക്കുന്ന കുറ്റകൃത്യമായിട്ടാണു കണക്കാക്കുന്നത്. അതിനാൽ ഇത്തരം കേസുകളിൽ പോക്സോ നിയമത്തിലെ വകുപ്പുകളും ബാധകമാകും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല ദൃശ്യങ്ങൾ എന്നിവയെല്ലാം പോക്സോ നിയമത്തിന്റെ പരിധിയിൽ വരും.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക ചൂഷണം പോക്സോ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നിരിക്കേ പ്രതികൾക്കെതിരേ ആ നിയമപ്രകാരംതന്നെ കേസെടുത്ത് വിചാരണ നടത്തണം. പോക്സോ നിയമം ചുമത്തുന്നതോടെ കേസിന്റെ വിചാരണനടപടികളിൽ വലിയ മാറ്റങ്ങൾ വരും.
Kerala
പരവൂര്‍: എറണാകുളം ജംഗ്ഷന്, കളമശേരി റെയില്‍വേ യാര്‍ഡുകളില്‍ ട്രാക്ക് നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ വിവിധ ട്രെയിന്‍ സര്‍വിസുകള്‍ക്ക് റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി.
കളമശേരി യാര്‍ഡിലെ ജോലികള്‍ പ്രമാണിച്ച് ഇന്നാണ് പ്രധാനമായും സമയമാറ്റമുണ്ടാകുക. ഇന്ന് പുലര്‍ച്ചെ 3.25ന് പുറപ്പെടേണ്ട ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) ഒരു മണിക്കൂര്‍ വൈകി 4.25നേ യാത്ര തുടങ്ങൂ. രാവിലെ 11.35നുള്ള തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി (22628) 85 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒരു മണിയ്ക്കാകും പുറപ്പെടുക.
ഇതുകൂടാതെ എറണാകുളം ജംഗ്ഷന് യാര്‍ഡിലെ നവീകരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 27 മുതല്‍ ജൂണ്‍ മൂന്നു വരെ ആലപ്പുഴ വഴിയുള്ള പല ട്രെയിനുകളും കോട്ടയം വഴി തിരിച്ചുവിടും. മേയ് 27 മുതല്‍ ജൂണ്‍ മൂന്ന് വരെയുള്ള ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128) കോട്ടയം വഴിയാകും സര്‍വിസ് നടത്തുക. ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 28, 30 തീയതികളിലെ തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു -ആന്ത്യോദയ എക്സ്പ്രസും (16355) കോട്ടയം വഴിയാകും പോകുക. ഈ ട്രെയിനിന് ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ താത്കാലിക സ്റ്റോപ്പ് ഉണ്ടാകും.
29ന് മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം എസി എക്സ്പ്രസ് (22207) എന്നിവയും കോട്ടയം വഴി തിരിച്ചുവിടും. മാവേലി എക്സ്പ്രസിന് എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എസി എക്സ്പ്രസിന് എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പ് നല്‍കും.
കൂടാതെ 27 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് 40 മിനിറ്റും 29 ലെ മംഗളൂരു കൊച്ചുവേളി എക്സ്പ്രസ് (16356) 30 മിനിറ്റും വഴിമധ്യേ നിയന്ത്രിക്കുമെന്നും റെയില്‍വേ അറിയിച്ചു. രാത്രികാലങ്ങളില്‍ നടക്കുന്ന ട്രാക്ക് നവീകരണ ജോലികള്‍ മൂലമാണ് ഈ ക്രമീകരണമെന്ന് റെയില്‍വേ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം ചക്കരപ്പറമ്പില്‍ ലോറിയുടെ പിന്നില്‍ ബസ് ഇടിച്ച് അപകടം. വൈറ്റിലയ്ക്കും ഇടപ്പള്ളി സിഗ്നലിനും ഇടയിലാണ് അപകടമുണ്ടായത്.
ചെന്നൈയില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍ പെട്ടത്. വേഗത്തില്‍ എത്തിയ ബസ് മുന്നില്‍ പോവുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബസ് സ്ഥലത്ത് നിന്നും മാറ്റാന്‍ സാധിക്കാത്തതിനാല്‍ വലിയ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് റിക്കവറി വാന്‍ എത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
മുന്‍വശം മാത്രമാണ് തകര്‍ന്നതെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു ബസ്. ഏറെ തിരക്ക് ഉണ്ടാവുന്ന റോഡ് ആയതിനാല്‍ ബസ് റോഡിന് നടുവില്‍ കിടന്നത് വലിയ ഗതാഗത തടസത്തിന് കാരണമായി.
Kerala
കോഴിക്കോട്: താമരശേരി ഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകും. ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ഇന്ന് ചുരത്തിൽ പകൽ ഗതാഗതനിയന്ത്രണമുണ്ടാവുക.
രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടക്കുക. സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്.
ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ്
എൻജിനിയർ അറിയിച്ചു.
ഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ഇന്ന് നടക്കും. വവ്യൂ പോയിന്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയാണ് നടക്കുക.
Kerala
ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്. കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.
കനത്ത പുക പടർന്നതു മൂലം കുറെ നേരത്തേക്ക് എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സിന്റെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്. കൊയ്ത്തിനു ശേഷമുള്ള കച്ചിക്കാണ് തീപിടിച്ചത്.
കാറ്റടിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തീ കരയിലേക്കു പടരുമോയെന്ന ആശങ്കയും ശക്തമായിരുന്നു. നാട്ടുകാർ ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. ബംഗളൂരുവിൽനിന്നും കോഴിക്കോട്ടേയ്ക്ക് വന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസിന്റെ പിൻ ചക്രമാണ് ഓവുചാലിൽ കുടുങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്നു വാഹനങ്ങൾ ഒരു വശത്തുകൂടി മാത്രമാണ് കടന്നു പോകുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ നഗരത്തിൽ ഇന്നും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
800 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സിറ്റി പോലീസിന് ഇന്നും ബുധനാഴ്ചയും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. നഗരത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.
International
ടോക്കിയോ: വടക്കൻ ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ റോഡ് ഗതാഗതം താറുമാറായി. ജപ്പാനിലുടനീളം 35 പേർ മരിച്ചതായും 393 പേർക്ക് പരിക്കേറ്റതായുമാണു റിപ്പോർട്ട്.
നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 2 മീറ്റർ വരെ മഞ്ഞുവീഴ്ചയാണുണ്ടായിട്ടുള്ളത്. ഇതുമൂലം സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
ആർട്ടിക് മേഖലയിൽനിന്നുള്ള തണുത്ത വായുവാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണം. ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ മിക്ക ട്രെയിനുകളും ഓടുന്നില്ല. 1,700ലധികം വീടുകളിൽ വൈദ്യുതിബന്ധം താറുമാറായി.
റോഡിലെ മഞ്ഞുവീഴ്ച കാരണം ആംബുലൻസും ഫയർ ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ദുരിതമേഖലയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അമോറി ഗവർണർ സോയിചിരോ മിയാഷിത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
National
ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.
ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന് പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
District News
കുടിയാന്മല: ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റും കുടിയാന്മല പോലീസും സംയുക്തമായി ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കുടിയാന്മല എസ്ഐ പ്രകാശൻ പടിക്കൽ ഉദ്ഘാടനം ചെയ്തു. എസ്ഐ മുസ്തഫ, സിപിഒ ഷിജു, മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, എസ്പിസി സിപിഒ ഡെസ്റ്റി ദേവസ്യ, എന്നിവർ നേതൃത്വം നൽകി.
സീബ്ര ക്രോസിംഗിൽ കാൽനട യാത്രക്കാർക്ക് പ്രഥമ പരിഗണന നൽകണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വാഹനം ഓടിക്കാവൂ എന്നീ നിർദേശങ്ങൾ കേഡറ്റുകൾ ഡ്രൈവർമാർക്ക് നൽകി. ടൗണിലെ ടാക്സി ഡ്രൈവർമാർക്കായി ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടത്തി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ശനിയാഴ്ച രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ – 22ന് മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ–മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും.
22ന് നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21ന് 3.20ന് പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം–ചെന്നൈ സൂപ്പർ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.
22ന് ആലപ്പുഴ വഴി തിരിച്ചു വിടുന്നവ
തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ശ്രീഗംഗാനഗർ വീക്ക്ലി, തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് വീക്ക്ലി, തിരുവനന്തപുരം നോർത്ത്–ബംഗളൂരു ഹംസഫർ, തിരുവനന്തപുരം–മംഗളൂരു മലബാർ, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്.
വൈകുന്ന ട്രെയിനുകൾ
23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം–എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസ്, 22നുള്ള തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് എന്നിവ 30 മിനിറ്റോളം വൈകും.
Kerala
കണ്ണൂർ: അമ്പായത്തോട് - പാല്‍ചുരം റോഡിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ 13 വരെ ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.
District News
കൊച്ചി: രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഗതാഗത നിയന്ത്രണവും, ഡ്രോണ്‍ നിയന്ത്രണവും ഉണ്ടായിരിക്കും. വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴിതിരിഞ്ഞു പോകേണ്ടതാണ്:
ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തു തിരിഞ്ഞ് അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ പിന്നിട്ട് കെകെ റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്‍ട്ട്-കണ്ടെയ്നര്‍ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്നും കലൂര്‍ ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന് റോഡിലൂടെ മട്ടമ്മല്‍ ജംഗ്ഷൻ, പനമ്പിള്ളി നഗര്‍ വഴി മനോരമ ജംഗ്ഷനില്‍ നിന്നും വലത്തു തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജംഗഷനിലേക്ക് പോകേണ്ടതാണ്.
വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കലൂര്‍ ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജംഗ്ഷനും സഹോദരന് അയ്യപ്പന് റോഡിലൂടെ വൈറ്റിലയും പിന്നിട്ട് കുണ്ടന്നൂര്‍ പാലം വഴി പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കേണ്ടതാണ്.
വിവിഐപി വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും വിവിഐപി സന്ദര്‍ശനം ഉളളതിനാല്‍ കൊച്ചി സിറ്റി പരിധിയില്‍ ഇന്ന് സമ്പൂര്‍ണ ഡ്രോണ്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
District News
പത്തനംതിട്ട: നഗരറോഡുകളുടെ നിലവാരം ഉയര്‍ത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗര റോഡുകളുടെ മുഖച്ഛായ മാറ്റി നവീകരിക്കും. മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകള്‍ മാറണം. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് ബൈപാസ്, ഫ്ളൈ ഓവർ, ജംഗ്ഷന് വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റര്‍ നിര്‍മിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു.
പത്തനംതിട്ട നഗരത്തില്‍ ശബരിമല നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബിസി ഓവര്‍ലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാന്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലിമൂട്ടില്‍ കടവ് പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായ കുമ്പഴ - പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍ - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട - താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍- കാതോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല - കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈൻ, നഗരസഭ കൗൺസിലർ എ. സുരേഷ് കുമാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. സഞ്ജു, മനോജ് മാധവശേരിൽ, ഡി. ഹരിദാസ്, എം. സജികുമാര്‍, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, നിസാര്‍ നൂർമഹല്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേര്‍ന്ന് തയാറാക്കിയ റിസ്ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷര്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ഹുസൈന്‍ നല്കി പ്രകാശനം ചെയ്തു. ജില്ലാ ടൗണ്‍പ്ലാനര്‍ ജി. അരുൺ, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന് എന്നിവര്‍ പങ്കെടുത്തു.
District News
പഴയ ഗതാഗത പരിഷ്കാരം പിന്‍വലിച്ചു
കോട്ടയം: നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്കാരവുമായി പോലീസ്. ബേക്കര്‍ ജംഗ്ഷനിലാണ് കുരുക്കൊഴിവാക്കാന്‍ പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കുരുക്കൊഴിവാക്കാന്‍ കാര്യമായി പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല, യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തത്. ഇതു പരിഗണിച്ചാണ് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഇന്നു മുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
ഇതിന്‍പ്രകാരം കുമരകം, അയ്മനം, കുടമാളൂര്‍ ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും എംസി റോഡില്‍ ഇറക്കി നിര്‍ത്താതെ സൂഡിയോ കടയുടെ മുന്‍വശത്തു നിര്‍ത്തി യാത്രക്കാരെ ഇറക്കി സീസേഴ്സ് ജംഗ്ഷന് വഴി നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോകണം. ഈ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ശാസ്ത്രീ റോഡ് ബസ്റ്റോപ്പില്‍ ആളെ ഇറക്കി കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടത്തേക്ക് പോകുന്ന രീതിയായിരുന്നു മൂന്നാഴ്ച നടപ്പാക്കിയിരുന്നത്. ഇതു യാത്രക്കാരെ വലച്ചിരുന്നു.
എംസി റോഡു വഴി ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ശക്തി ഹോട്ടലിനു സമീപമുള്ള വെയിറ്റിംഗ് ഷെഡിനു മുന്‍വശം നിര്‍ത്തി യാത്രക്കാരെ കയറ്റി ഉടന്‍ തന്നെ പേകണം. ഇതാണ് പുതിയ പരിഷ്കാരം.
പരിഷ്കാരത്തിന്റെ ഭാഗമായി ബേക്കര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ ബസ് നിര്‍ത്തുന്ന എവിജി പമ്പിനു സമീപം ട്രാഫിക് കോണ്‍ ഉപയോഗിച്ച് കയര്‍ കെട്ടി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ മുന്നോട്ടു മാറി വെയിറ്റിംഗ് ഷെഡിൽ നില്‍ക്കണമെന്ന ബോര്‍ഡുമുണ്ട്. പുതിയ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കാനും നിയന്ത്രിക്കാനും ഇന്നു മുതല്‍ പോലീസന്റെ നിരീക്ഷണവുമുണ്ടാകും.
പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയാലും പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതയാണ് കാണാന്‍ കഴിയുന്നത്. ബേക്കര്‍ ജംഗ്ഷനിലെ ബസ്റ്റോപ്പ് മാറ്റം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതാണ്.
ഇവിടെ പോലീസിന്റെ നിയന്ത്രണം ഉണ്ടെങ്കിലേ പരിഷ്കാരം വിജയിക്കുകയുള്ളൂ. അല്ലെങ്കില്‍ ബസുകള്‍ തോന്നും പടി നിര്‍ത്തും. ബേക്കര്‍ ജംഗ്ഷനില്‍ ശക്തി ഹോട്ടലിനു മുന്‍വശത്തു വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസ് തയാറാകുന്നില്ല. അതേപോലെ, കുമരകം റോഡിലും ട്രാഫിക് കോണുകള്‍ തീരുന്ന ഭാഗത്ത് വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നു.
ഇതു നിയന്ത്രിക്കണം. സൂഡിയോയ്ക്കു മുമ്പിലുടെയുള്ള റോഡില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുണ്ട്. ഇവിടെ പലപ്പോഴും രണ്ടു വരിയായിട്ടാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനേ സാധിക്കുന്നുള്ളൂ. അതേപോലെ വണ്‍വേയായ റോഡില്‍ കൂടി വാഹനങ്ങള്‍ കയറി വരുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. ഇവിടെ വണ്വേയാണെന്നുള്ള ബോര്‍ഡ് പോലുമില്ല.
District News
കോട്ടയം: എംസി റോഡില്‍ ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിലെ ഗതാഗതക്കൂരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. തെള്ളകം, സംക്രാന്തി, ചവിട്ടുവരി, എസ്എച്ച് മൗണ്ട് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. സംക്രാന്തിയില്‍ പഴയ എംസി റോഡില്‍നിന്നു വണ്‍വേയായി വാഹനങ്ങള്‍ തിരിഞ്ഞുവരുന്നതും ജംഗ്ഷനില്‍ തന്നെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തുന്നതുമാണ് കുരുക്കിനു കാരണം.
ബസ്റ്റോപ്പിനോടു ചേര്‍ന്നു തന്നെയാണ് ഇവിടെ ഓട്ടോറിക്ഷ-ടാക്സി സ്റ്റാന്‍ഡും. ബസ്സ്റ്റോപ്പുകള്‍ ജംഗ്ഷനില്‍നിന്ന് അല്പം മാറ്റിയാലും ടാക്സി സ്റ്റാന്‍ഡിനു പുനഃക്രമീകരണം നടത്തിയാലും ഇവിടത്തെ കുരുക്ക് ഒഴിവാക്കാനാകുന്നതാണ്.
ചവിട്ടുവരിയിലും ഇതേ സ്ഥിതിയാണ്. ഇവിടത്തെ മുക്കവലയിലാണ് ഇരുവശങ്ങളിലേക്കുമുള്ള സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ കുരുക്കാകും. ഇതിനിടയിലേക്കാണ് പാറമ്പുഴ റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ എത്തുന്നതും. ഈ സമയം ഒരു വശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവിടെയും രണ്ടു വശങ്ങളിലേക്കും ബസ് സ്റ്റോപ്പുകള്‍ മാറ്റി ക്രമീകരിച്ചാല്‍ കുരുക്കിനു പരിഹാരമുണ്ടാകും. രണ്ടിടങ്ങളിലും നേരത്തേ ട്രാഫിക് പോലീസിന്റെ സേവനമുണ്ടായിരുന്നു സ്കൂള്‍ തുറന്ന് തിരക്ക് വര്‍ധിച്ച ഈ സമയത്ത് ട്രാഫിക് പോലീസിന്റെ സേവനം പലപ്പോഴും ലഭ്യമല്ലാത്ത സ്ഥിതിയുമാണ്.
തെള്ളകം കാരിത്താസ് ജംഗ്ഷനിലും എസ്എച്ച് മൗണ്ടിലും സമാനമായ കുരുക്കാണ്. ജംഗ്ഷനുകളിലെ അനധികൃത പാര്‍ക്കിംഗും കൈയേറ്റവും ഒഴിപ്പിച്ച് ജംഗ്ഷന് വീതികൂട്ടിയാലും കുരുക്ക് ഒഴിവാക്കാം.
District News
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മഴയും റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ കാരണമായി.
ഈ സാഹചര്യത്തിൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. നിലവിലുള്ള ബൈപ്പാസ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. പദ്ധതി പൂർത്തീകരണത്തിൽ കാലതാമസം വരുത്തരുതെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നും നിർദേശം നൽകി.
ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ ഫ്ലൈഓവറുകളും അടിപ്പാതകളും നിർമ്മിക്കുന്നതിനുള്ള സാധ്യതകളും പരിഗണിച്ചുവരുന്നുണ്ട്. നഗരസഭയും ഗതാഗത വകുപ്പും സംയുക്തമായി ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
District News
കോട്ടയം: നഗരത്തില്‍ നടപ്പാക്കിയ ഗതാഗതപരിഷ്കാരം പാളിയതായും കുരുക്ക് രൂക്ഷമായതായും ആക്ഷേപം. കുരുക്ക് ഒഴിവാക്കുന്നതിനായി കുമരകം ഭാഗത്തുനിന്നു സിഎംഎസ് കോളജ് റോഡില്കൂടിയെത്തുന്ന സ്വകാര്യബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ കടന്ന് ശാസ്ത്രിറോഡില്‍ നിര്‍ത്തി ആളെയിറക്കി, കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടത്ത് എത്തുന്ന രീതിയിലാണു പരിഷ്കാരം നടപ്പാക്കിയത്. പോലീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരം ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നതെന്ന് ഒരു വിഭാഗം ബസുടമകളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
കോളജ് റോഡില്‍ കൂടിയെത്തുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കേണ്ടി വന്നതോടെ കുരുക്ക് വര്‍ധിച്ചു. ബസുകള്‍ ട്രാഫിക് സിഗ്നല്കടന്ന് ആകാശപാതയ്ക്കു മുന്നിലെത്തി ശാസ്ത്രി റോഡിലേ ഇറക്കം ഇറങ്ങുന്നതോടെ ഇവിടെയും കുരുക്കായി. ഈ സമയത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു വന്നു ശാസ്ത്രി റോഡിലൂടെ പോകേണ്ട വാഹനങ്ങളും സുഗമമായി കടന്നുപോകാന്‍ സാധിക്കാതെ കുരുക്കിലാകും. ബേക്കര്‍ ജംഗ്ഷന് ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കുരുക്കിലാകും.
ശാസ്ത്രി റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിലവില്‍ നല്ല തിരക്കാണ്. ഇപ്പോള്‍ കുമരകം ബസുകള്‍കൂടി എത്തിയതോടെ തിരക്ക് കൂടി. ബസുകള്‍ നിര്‍ത്താന്‍പോലും സ്ഥലമില്ലാതായി. ബസുകള്‍ ശാസ്ത്രി റോഡില്‍നിന്നും കുര്യന് ഉതുപ്പ് റോഡിലേക്ക് തിരിയുന്നിടത്തും നാഗമ്പടത്തെത്തി ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്നിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി.
പുതിയ പരിഷ്കാരത്തില്‍ ബസുകള്‍ നാഗമ്പടം സ്റ്റാന്ഡിലെത്തുമ്പോള് ഇരട്ടിയിലധികം സമയമാണ് എടുക്കുന്നത്. ഇപ്പോള്‍ കുമരകം, ചേര്‍ത്തല ഭാഗത്തുനിന്നു വരുന്ന രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.
പുതിയ പരിഷ്കാരം ഗതാഗതക്കുരുക്കു വര്‍ധിപ്പിച്ചെന്നും ഇതു നടപ്പാക്കിയവരുടെ അജ്ഞതയാണിതിനു കാരണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാനപ്രസിഡന്റ് ജോയി ചെട്ടിശേരി ആരോപിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നാഗമ്പടം സ്റ്റാന്‍ഡില്‍ അപകടമരണങ്ങള്‍ സംഭവിക്കുകയും ഗതാഗതം താറുമാറാകുകയും ചെയ്ത അവസരത്തില്‍ ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് ആര്‍ടിഎ ബോര്‍ഡ് നിലവിലുള്ള സംവിധാനം നടപ്പിലാക്കിയത്. ഗതാഗത പരിഷ്കാരം ഉടന്‍ പിന്‍വലിച്ച്, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു.
District News
കണ്ണൂർ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളും വൺവേ സംവിധാനങ്ങളും കർശനമാക്കിയതോടെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമായതായി വാഹനയാത്രികരും കാൽനടയാത്രക്കാരും അഭിപ്രായപ്പെടുന്നു.
ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നഗരഹൃദയത്തിൽ നേരത്തെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ ട്രാഫിക് പോലീസിനെയും ഹോം ഗാർഡുകളെയും വിന്യസിക്കുകയും, തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഈ മാറ്റത്തിന് പ്രധാന കാരണമായി.
ഈ ഗതാഗത പരിഷ്കരണം വിജയകരമാക്കാൻ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.