പ്രതീകാത്മക ചിത്രം
ടോക്കിയോ: ജപ്പാന്റെ തെക്കൻ മേഖലകളിൽ കനത്ത നാശനഷ്ടം വിതച്ച് പേമാരി തുടരുന്നു. രാജ്യത്തു നിലവിലുള്ള കാലവർഷക്കാറ്റിനു പുറമെ ‘മെഖാല’ , ‘ഹിഗോസ്’ എന്നീ രണ്ട് ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾകൂടി ഇന്നു ജപ്പാൻ തീരത്ത് കരതൊടുമെന്നാണ് റിപ്പോർട്ട്.
ഇതോടെ നാളെവരെ രാജ്യത്തിന്റെ കിഴക്കൻ-പടിഞ്ഞാറൻ മേഖലകളിൽ മഴ അതിശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
രണ്ട് കൊടുങ്കാറ്റുകളും ഒരേസമയം അടുത്തടുത്ത് എത്തുന്നതോടെ സങ്കീർണമായ കാലാവസ്ഥാ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രണ്ട് കൊടുങ്കാറ്റുകൾ പരസ്പരം ആകർഷിച്ച് ഒന്നാകുകയോ ഒന്നിനുപുറകെ ഒന്നായി നീങ്ങുകയോ ചെയ്യുന്നതാണ് ഈ പ്രതിഭാസം. ഇത് വരുംദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
വാരാന്ത്യത്തിൽ കനത്ത മഴ രാജ്യത്തെ യാത്രാസംവിധാനങ്ങളെ വൻതോതിൽ ബാധിച്ചേക്കും. നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. വ്യോമഗതാഗതത്തെയും പ്രതികൂല കാലാവസ്ഥ സാരമായി ബാധിച്ചു.
വിവിധ വിമാനക്കന്പനികൾ ഒക്കിനാവ, ക്യൂഷു, തൊഹോകു തുടങ്ങിയ മേഖലകളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി.
മഴ ഉത്പാദനമേഖലയെയും ബാധിച്ചതോടെ പ്രമുഖ വാഹനനിർമാതാക്കളായ ടൊയോട്ടയും നിസാനും ഫുകുവോക പ്രവിശ്യയിലെ തങ്ങളുടെ ഫാക്ടറികളിലെ നിർമാണം തത്കാലത്തേക്ക് നിർത്തിവച്ചു.
Tags : Natural disaster Japan Rail air traffic disrupted