പ്രതീകാത്മക ചിത്രം
ദുബായ്: ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരേയുണ്ടായ ഡ്രോൺ ആക്രമണത്തെതുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാനുള്ള ബദൽപാതാ ദൗത്യം ഐക്യരാഷ്ട്ര സഭ നിർത്തിവച്ചു.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ വ്യക്തത വരുന്നതുവരെ പേർഷ്യൻ ഉൾക്കടൽ വഴിയുള്ള കപ്പൽ ഒഴിപ്പിക്കൽ ദൗത്യം നിർത്തിവയ്ക്കുകയാണെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) തലവൻ അറിയിച്ചു.
തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ ഈ കടലിടുക്കിലൂടെ സഞ്ചരിക്കരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്. എന്നാൽ ആക്രമിക്കപ്പെട്ട കപ്പൽ യുഎന്നിന്റെ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നില്ലെന്ന് യുഎൻ ഏജൻസി സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗസ് വ്യക്തമാക്കി.
ഇറാന്റെ റവലൂഷണറിഗാർഡിന്റെ ഡ്രോൺ ഉപയോഗിച്ചാണ് ചരക്കുകപ്പലിനെ ആക്രമിച്ചതെന്ന് യുഎന്നിന്റെ ഔദ്യോഗിക വക്താക്കളിലൊരാൾ സ്ഥിരീകരിച്ചു. യുഎസുമായുള്ള ചർച്ചകളിൽ ഇറാന്റെ സ്വാധീനം പരിമിതപ്പെടുത്തുന്നതിനും വേണ്ടിയാണ് യുഎന്നിന്റെ നേതൃത്വത്തിൽ ഈ ബദൽപാത ഒരുക്കിയത്.
സമാധാനനീക്കങ്ങൾക്ക് തിരിച്ചടിയോ?
അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക സമാധാനകരാറിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് മേഖലയിൽ കപ്പലിനു നേരേ ആക്രമണം ഉണ്ടാകുന്നത്.
മേഖലയിൽ കപ്പൽഗതാഗതം ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തിലുണ്ടായ ആക്രമണം വീണ്ടും ആശങ്ക പരത്തുന്നുണ്ട്. അതേസമയം, ലബനനിൽ ഇസ്രയേലും ഇറാൻപക്ഷ ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. ഇതും സമാധാനശ്രമങ്ങളുടെ മേൽ ആശങ്ക പരത്തുന്നുണ്ട്.
Tags : UN suspends mission evacuate ships Hormuz