International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്കിൽ 18 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതായി കേന്ദ്രസർക്കാർ. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുമായി ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലുകളാണു കടലിടുക്കിനു പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന വിദേശ പതാക ഘടിപ്പിച്ച പത്തു കപ്പലുകളും കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു തുറമുഖമന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. യുദ്ധം തുടങ്ങിയതോടെ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിച്ചത് വാണിജ്യ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നിട്ടുണ്ട്. ഇതിൽ 94,000 ടൺ പാചകവാതകവുമായി വരുന്ന ബിഡബ്ല്യു ടൈർ ഇന്നു മുംബൈയിലും ബിഡബ്ല്യു എം നാളെ മംഗളൂരുവിലും എത്തുമെന്നാണ് പ്രതീക്ഷ.
ഇറാനു ശത്രുതയില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്കിന് നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽഎൻജിയുടെ 50 ശതമാനവും എൽപിജിയുടെ 90 ശതമാനവും ഈ പാതയിലൂടെയാണു കടന്നുപോകുന്നത്.
യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ ഇന്ധനലഭ്യതയെ ഇതു ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ് ഇന്ത്യ.
National
ന്യൂഡൽഹി: ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാനാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടാതിരിക്കാനും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി. നിലവിൽ മൂന്ന് യുദ്ധക്കപ്പലുകലാണ് ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്ത്യൻ പതാക വഹിച്ചുള്ള ‘ശിവാലിക്', ‘നന്ദാദേവി' എന്നീ എൽപിജി ചരക്ക് കപ്പലുകൾ കഴിഞ്ഞ ദിവസം നാവികസേന യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തും.
ഫെബ്രുവരി 28ന് സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ നേരിട്ടുള്ള സുരക്ഷയിൽ ഈ കടൽപ്പാതയിലൂടെ യാത്ര ചെയ്യുന്നത്. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിരവധി ഇന്ത്യൻ കപ്പലുകൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏകദേശം 23,000 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കപ്പലുകൾക്ക് ‘ഓപ്പറേഷൻ സങ്കൽപ്പിന്റെ' ഭാഗമായി തുടർന്നും നാവികസേനയുടെ അകമ്പടി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
National
ന്യൂഡൽഹി: കപ്പലുകൾക്കു നേരേയുള്ള ഇറാന്റെ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇറാക്കിലെ ബസ്രയ്ക്കു സമീപം അമേരിക്കയുടെ ക്രൂഡ് ഓയിൽ ടാങ്കറായ സഫീസിയ വിഷ്ണു എന്ന കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു.
കപ്പലിലുണ്ടായിരുന്ന മറ്റ് 15 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആക്രമണദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. മേഖലയിലെ മറ്റു കപ്പലുകളിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതായതായും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഇറാനിൽ ഉണ്ടായിരുന്ന 9,000 ഇന്ത്യക്കാരിൽ പലരും നാട്ടിലെത്തിയെന്നു വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയവരിൽ കൂടുതലും വിദ്യാർഥികളാണ്. ശേഷിക്കുന്നവർ റോഡുമാർഗം അർമേനിയയിലും അസർബൈജാനിലും എത്തി.
ഇവർക്കു വാണിജ്യ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനുള്ള ഏകോപനത്തിനും നടപടിക്രമങ്ങൾക്കുമായി സർക്കാർ സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
International
ദോഹ: ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു. ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടടൈം ഏജൻസി അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായി തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: കേരള തീരത്തു നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനു മാധ്യമങ്ങൾക്കു വിലക്ക്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ വെളിച്ചത്തിലാണ് വിലക്കെന്നു കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.
കൊച്ചി തീരത്തു നങ്കൂരമിട്ട ഇറാനിയൻ കപ്പൽ ചിത്രീകരിക്കാൻ ബോട്ടിൽ എത്തിയ റിപ്പബ്ലിക് ടിവി ലേഖകനെയും കാമറാമാനെയും ഇന്നു പുലർച്ചെ ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അതീവസുരക്ഷാ മേഖലയിൽ കടന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനാണ് കേസ്. ബോട്ട് സ്രാങ്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
International
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.
ഇതോടെ ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളില് എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള ഏക മാർഗമാണിത്. കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് ആഗോള വിപണിയിൽ അനുഭവപ്പെടുന്നത്. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനും മുകളിലേക്ക് ഉയരാൻ കാരണമായി.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
Kerala
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിന് യൂറോപ്പിൽനിന്ന് വീണ്ടും വമ്പൻ കപ്പൽ നിർമാണ കരാർ. രാജ്യാന്തര കണ്ടെയ്ൻ ഷിപ്പിംഗ് രംഗത്തെ യൂറോപ്യൻ വമ്പന്മാരും ഫ്രഞ്ച് കമ്പനിയുമായ സിഎംഎ സിജിഎമ്മിൽനിന്ന് ആറ് എൽഎൻജി ഡ്യുവൽ-ഫ്യുവൽ (ഇരട്ട ഇന്ധനമുള്ള) കപ്പലുകൾ നിർമിക്കാനാണ് കരാർ ലഭിച്ചത്.
1,700 ടിഇയു വീതം ശേഷിയുള്ള കപ്പലുകളാണിവ. ഒന്നിന് ഏകദേശം 500 കോടി രൂപ വീതം മൊത്തം 3,000 കോടിയാണ് ഓർഡർ മൂല്യം. കരാറിൽ കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസും സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റൊഡോൾഡ് സാദേയും ഒപ്പുവച്ചു.
എൽഎൻജി ഡ്യുവൽ-ഫ്യുവൽ കപ്പൽ നിർമാണത്തിലേക്ക് ഇന്ത്യ ഇതാദ്യമായാണ് കടക്കുന്നത്. അതിന്റെ ഓർഡർ കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്യാർഡിന് ലഭിച്ചുവെന്നതും വൻ നേട്ടമാണ്. കപ്പലിന്റെ പ്രധാന ഇന്ധനം എൽഎൻജിയായിരിക്കും. ഉപഇന്ധനം ഡീസൽ. പരമ്പരാഗത എൻജിനുള്ള കപ്പലുകളെ അപേക്ഷിച്ച് ഇവയ്ക്ക് മലിനീകരണം തീരെക്കുറവായിരിക്കും.
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് 145 കോടി രൂപയുടെ ലാഭവും 1,350 കോടി രൂപയുടെ വരുമാനവും നേടിയിരുന്നു.