International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യം വിജയം. പത്തുദിവസം നീണ്ട ദൗത്യത്തില്‍ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുമായി ചന്ദ്രനെ വലംവച്ച് യാത്രാപേടകം ഓറിയോണ്‍ സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ വന്നിറങ്ങി.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 5.38ന് പസഫിക് സമുദ്രത്തിലാണ് ഓറിയോണ്‍ പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറില്‍ 40,428.30 കിലോമീറ്ററായിരുന്നു പേടകത്തിന്റെ വേഗം. ഇതു ശബ്ദത്തേക്കാൾ 33 ഇരട്ടിയോളം വരും. ഉയർന്ന വേഗത്തിനൊപ്പം അതു സൃഷ്ടിക്കുന്ന താപവും വളരെ ഉയർന്നതായിരുന്നു.
ഓറിയോണിനു പുറത്തെ താപനില 2,800 ഡിഗ്രി സെൽഷസ് വരെ ഉയർന്നു. അതായത്, സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ചൂടിന്റെ ആധിക്യം മൂലം ചുവന്ന ഒരു തീഗോളമായി ഓറിയോൺ പേടകം മാറിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
പസഫിക് സമുദ്രത്തിൽ ഇറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് (ഇന്ത്യൻ സമയം ഏകദേശം 5.23ന്) പേടകം ഏകദേശം നാലു ലക്ഷം അടി (122 കിലോമീറ്റർ) ഉയരത്തിലെത്തിയപ്പോൾ കനത്ത ചൂടു മൂലം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം ആറു മിനിറ്റോളം ഈ അവസ്ഥ തുടർന്നു. ഏകദേശം രണ്ടു ലക്ഷം അടി ഉയരത്തിലെത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
അപ്പോഴും ചൂടിനു വലിയ കുറവില്ലായിരുന്നു. തുടർന്ന് ചൂടും വേഗവും കുറയ്ക്കുന്നതിനായി കറക്ഷൻ ബേൺ നടത്തി പേടകത്തെ അല്പം ഉയർത്തുകയും സഞ്ചാരപാതയിൽ മാറ്റം വരുത്തുകയും ചെയ്തു. പിന്നീട്, 35000 അടി ഉയരത്തിലെത്തിയപ്പോൾ പേടകത്തിന്റെ വേഗം പരമാവധി കുറയ്ക്കാനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരച്യൂട്ടുകൾ വിടർത്തുകയും ചെയ്തു.
കൂറ്റൻ പാരച്യൂട്ടുകൾ വിടർന്നതോടെ പേടകത്തിന്റെ വേഗം കുറയുകയും (മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) നിയന്ത്രിത ലാൻഡിംഗ് (സ്പ്ലാഷ് ഡൗൺ) നടത്തുകയും ചെയ്തു. പേടകം കടലില്‍ ഇറങ്ങിയ ഉടന്‍തന്നെ യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്ത്ത എന്ന കപ്പലിൽ കാത്തിരുന്ന നാവികസേനാംഗങ്ങൾ പേടകത്തെ സമുദ്രത്തിൽനിന്ന് വീണ്ടെടുത്തു.
യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ
സൂര്യഗ്രഹണം
ബഹിരാകാശത്തുവച്ച് സൂര്യഗ്രഹണം കാണുകയെന്ന അത്യപൂർവ കാഴ്ചയാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർക്കു ലഭിച്ചത്. ചന്ദ്രന് സൂര്യനെ മറയ്ക്കുന്ന അത്യപൂര്‍വ ദൃശ്യം കാമറയിൽ പകർത്താൻ അവർക്കായി. സൂര്യന്റെ കൊറോണ അടുത്തു കാണാനും പകർത്താനും സാധിച്ചു.
ഇരുണ്ട ഭാഗത്തെ ഉല്‍ക്കാ പതനങ്ങള്‍
ചന്ദ്രന്റെ ഇരുണ്ട ഭാഗം കാണാനായതാണ് യാത്രക്കാർക്കു ലഭിച്ച അസുലഭമായ മറ്റൊരനുഭവം. ഇരുണ്ട ഭാഗത്ത് ഓറിയോൺ ഉണ്ടായിരുന്ന 40 മിനിറ്റിൽ ആറുതവണ ഉൽക്കാ പതനമുണ്ടായി. ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടായ പ്രകാശം പലതവണ കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിച്ചു. കൂടാതെ ഭൂമിയിലിരുന്ന് നമ്മൾ ചന്ദ്രന്റെ ഉദയവും അസ്തമയവും കാണുന്നതുപോലെ ഓറിയോൺ പേടകത്തിലെ യാത്രക്കാർ ഭൂമിയുടെ ഉദയവും അസ്തമയവും ചന്ദ്രന്റെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ കണ്ടു.
പുരാതന ലാവാപ്രവാഹങ്ങൾ
ചന്ദ്രനിലെ പുരാതന ലാവാ പ്രവാഹങ്ങളും വലിയ ഗർത്തങ്ങളും ഉപരിതലത്തിലെ കൂറ്റൻ വിള്ളലുകളും യാത്രക്കാർ കണ്ടു.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള രഹസ്യ ദൗത്യത്തിനിടെ യുഎസിന്റെ ഏറ്റവും വിലകൂടിയ നിരീക്ഷണ ഡ്രോൺ കാണാതായി. എംക്യു 4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.
പേർഷ്യൻ ഗൾഫിനും കടലിടുക്കിനും മുകളിലായി ഏകദേശം മൂന്ന് മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കിയ ഡ്രോൺ ഇറ്റലിയിലെ നാവിക എയർ സ്റ്റേഷനായ സിഗൊനെല്ലയിലേക്ക് മടങ്ങുകയായിരുന്നു.
യന്ത്രത്തകരാർ മൂലമാണോ അതോ വെടിവച്ചിട്ടതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 200 മില്യൺ ഡോളറിലധികം ( ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റൺ, യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണ്.
International
വാഷിംഗ്ടൺ ഡിസി: നാസയുടെ ആർട്ടെമിസ് 2 ദൗത്യം, ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകുന്നു. നാലു ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റിയുള്ള നിർണായകമായ "ഫ്ളൈബൈ' പൂർത്തിയാക്കാൻ മണിക്കൂറുകൾ.
ഭൂമിയിൽനിന്നു മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ ദൂരമെന്ന റെക്കോർഡ് ഇന്നു തിരുത്തിക്കുറിക്കപ്പെടും. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരടങ്ങുന്ന സംഘമാണ് ഓറിയോൺ പേടകത്തിലെ ചരിത്രസഞ്ചാരികൾ.
ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ:
ബഹിരാകാശ സ്യൂട്ടുകളുടെ പരീക്ഷണം
നിലവിൽ സഞ്ചാരികൾ ഓറിയോൺ ക്രൂ സർവൈവൽ സിസ്റ്റം സ്യൂട്ടുകൾ പരിശോധിച്ചുവരികയാണ്. സീറ്റുകളിൽ ഇരിക്കുക, ചലിക്കുക, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ഗവേഷകർ വിലയിരുത്തും. പേടകത്തിനുള്ളിലെ മർദം കുറയുകയോ മറ്റോ ചെയ്താൽ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നത് ഈ സ്യൂട്ടുകളാണ്.
ഓറിയന്റൽ ബേസിൻ, ഹെർട്സ്സ്പ്രംഗ് ബേസിൻ
യാത്രയ്ക്കിടയിൽ ചന്ദ്രോപരിതലത്തിലെ മുപ്പതു പ്രധാന സ്ഥലങ്ങളെക്കുറിച്ച് സംഘം പഠനം നടത്തും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓറിയന്റൽ ബേസിൻ ആണ്. ഏകദേശം 600 മൈൽ വീതിയുള്ള ഈ ഗർത്തം ചന്ദ്രന്റെ വശങ്ങളിലായിട്ടാണു സ്ഥിതി ചെയ്യുന്നത്.
കൂടാതെ, ചന്ദ്രന്റെ മറുവശത്തുള്ള ഹെർട്സ്സ്പ്രംഗ് ബേസിൻ എന്ന ഗർത്തവും ഇവർ നിരീക്ഷിക്കും. ഈ രണ്ട് ഗർത്തങ്ങളെയും താരതമ്യം ചെയ്യുന്നത് വഴി ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.
ചന്ദ്രന്റെ മറുവശത്തേക്ക് പേടകം കടക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. റേഡിയോ തരംഗങ്ങളെ ചന്ദ്രൻ തടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ചരിത്രയാത്ര തത്സമയം കാണാം.
International
വാഷിംഗ്ഡൺ ഡിസി: നാസയുടെ ആർട്ടമിസ് 2 ചന്ദ്രനിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. 10 ദിവസം നീളുന്ന ചരിത്ര ദൗത്യത്തിൽ റീഡ് വൈസ്മാന്, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സെന് എന്നീ നാലു യാത്രക്കാരാണു പങ്കെടുക്കുന്നത്. ഇതിലെ യാത്രക്കാർക്ക് വലിയ ദൗത്യങ്ങളാണുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷനാണ്. അടുത്ത ദൗത്യത്തിൽ ചന്ദ്രനില്‍ ഇറങ്ങുമ്പോഴോ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുമ്പോഴോ സാങ്കേതിക സംവിധാനങ്ങൾ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ പേടകത്തെ നിയന്ത്രിക്കാനുള്ള മനുഷ്യ നിയന്ത്രിത സംവിധാനം (മാനുവൽ പൈലറ്റിംഗ് സിസ്റ്റം) എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന പരീക്ഷണമാണിത്.
»» ആദ്യ ദിവസം ««
വിക്ഷേപിക്കപ്പെട്ട ദിവസം വളരെ നിർണായകമായിരുന്നു. ഭൂമിയുടെ അന്തരീക്ഷം കടന്നു ഭ്രമണപഥത്തിലേക്ക് എത്തുക എന്നതായിരുന്നു അത്. ഏകദേശം എട്ടു മിനിറ്റുകൊണ്ടാണ് എസ്എൽഎസ് റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത്. ഈ ഘട്ടത്തിലാണ് ഏറ്റവും ശക്തിയേറിയ ബൂസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടത്. അത് വിജയകരമായി പൂർത്തിയാക്കി. പിന്നീട്, പേടകം ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കും. ഈ സമയത്ത് ഇന്റെറിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) പേടകത്തിൽനിന്നു വേർപെടും. തുടർന്ന് പ്രോക്സിമിറ്റി ഒാപ്പറേഷൻസ് നടക്കും. അതായത് വേർപെട്ട ഐപിഎസിനു ചുറ്റും പേടകം വലംവയ്ക്കും. അത് മാനുവൽ സംവിധാനം ഉപയോഗിച്ചായിരിക്കും നിയന്ത്രിക്കുക. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ ഒരു പേടകത്തെ മറ്റ് പേടകങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണിത്. തുടർന്ന് വിശ്രമം.
»» രണ്ടാം ദിവസം ««
ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിടുകയെന്ന പ്രവർത്തനമാണ് ഈ ദിവസത്തെ പ്രധാന ദൗത്യം. അതിനായി ഓറിയോണിന്റെ എൻജിൻ അരമണിക്കൂർ തുടർച്ചയായി ജ്വലിപ്പിക്കും. ഭൂമിയുടെ കാന്തികവലയത്തിന് പുറത്തെത്തുന്പോൾ യാത്രികരുടെ എല്ലുകൾക്കും മസിലുകൾക്കും ബലക്ഷയം ഉണ്ടാവാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി യാത്രാപേടകമായ ഓറിയോണിൽ സജ്ജമാക്കിയിരിക്കുന്ന ഫ്ലൈവീൽ എന്ന ഉപകരണത്തിന്റെ പ്രവർത്തനവും രണ്ടാം ദിവസം പരീക്ഷിക്കും.
»» മൂന്നാം ദിവസം ««
ഭൂമിയിൽ സിമുലേറ്ററുകളിൽ പരിശീലിച്ച (ഒരു യഥാർഥ സാഹചര്യത്തെ അല്ലെങ്കിൽ പ്രക്രിയയെ എങ്ങനെ നേരിടണമെന്ന് കംപ്യൂട്ടറോ മറ്റു യന്ത്ര സംവിധാനങ്ങളോ ഉപയോഗിച്ചു നടത്തുന്ന പരിശീലനം) കാര്യങ്ങളുടെ റിഹേഴ്സൽ ബഹിരാകാശത്തു (സീറോ ഗ്രാവിറ്റിയിൽ) നടത്തും. യാത്രാ പേടകത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കും. അടിയന്തര മെഡിക്കല്‍ ചികിത്സാ രീതികളും യാത്രക്കാർ പരിശീലിക്കും.
»» നാലാം ദിവസം ««
പേടകത്തിന്റെ സഞ്ചാരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. പതിയെപ്പതിയെ പേടകത്തെ ഉയർത്തുകയും ചെയ്യും. കറക്ഷൻ ബേൺ നടത്തിയാണു സഞ്ചാര പാത നിയന്ത്രിക്കുക. ചന്ദ്രനോടു കൂടുതൽ അടുക്കുന്ന ദിവസമായതിനാൽ ചന്ദ്രന്റെ വിവിധ ആംഗിളിലുള്ള ചിത്രങ്ങൾ പകർത്തും. കൂടാതെ ഭൂമിയിലെ മിഷൻ കൺട്രോൾ സംവിധാനവുമായി ആശയവിനിമയം നടത്തും. പരീക്ഷണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടന്നാൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി യാത്രക്കാർക്കു സംസാരിക്കാനാവും.
»» അഞ്ചാം ദിവസം ««
ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്ന ദിനം. ചന്ദ്രന്റെ ഗുരുത്വാകർഷണം കൂടുതൽ അനുഭവപ്പെടും. പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതടക്കമുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കും. സ്പേസ് സ്യൂട്ടുകൾ ധരിക്കാനും പരിശീലിക്കും.
»» ആറാം ദിവസം ««
ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് 6437 കിലോമീറ്റർ ഉയരത്തിൽ പേടകമെത്തും. നാസയിലെ ശാസ്ത്രജ്ഞർ ഈ ദിനത്തെ ഡേ ഓഫ് എക്സൈറ്റ്മെന്റ് (ആവേശത്തിന്റെ ദിവസം) എന്നാണു വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ഡാർക്ക് ഏരിയയിലൂടെ (ഇരുണ്ട വശം) പേടകം സഞ്ചരിക്കും. ആ സമയത്തു മാത്രം നടത്തേണ്ട ചില പരീക്ഷണങ്ങൾ യാത്രക്കാർ നടത്തും. ഏകദേശം മൂന്നു മണിക്കൂറോളം സമയം പേടകം ചന്ദ്രന്റെ ഡാർക്ക് ഏരിയയിലായിരിക്കും. ചന്ദ്രനിലെ പ്രകൃതിയെ അടുത്തറിയാൻ കഴിയുന്നതും ഈ ദിവസമാണ്. ഗർത്തങ്ങളുടെയും കുന്നുകളുടെയും വ്യക്തമായ ചിത്രങ്ങൾ ഈ സയം യാത്രക്കാർ പകർത്തും.
»» ഏഴാം ദിവസം ««
ചന്ദ്രനെ വലംവച്ച ശേഷം മടക്കയാത്ര ആരംഭിക്കുന്ന ദിവസം. നാലു ദിവസം കൊണ്ട് ശേഖരിച്ചവിവരങ്ങളും നടത്തിയതുമായ പരീക്ഷണങ്ങളുടെ ഫലങ്ങളും ഭൂമിയിലെ മിഷൻ കൺട്രോളിലുള്ള വിദഗ്ധർക്കു കൈമാറും. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായി റേഡിയോ ഉപയോഗിച്ച് ആശയവിനിമയം നടത്തും.
»» എട്ടാം ദിവസം ««
ഭൂമിയുടെ കാന്തികവലയത്തിനു പുറത്തെത്തുന്പോൾ ബഹിരാകാശവികിരണങ്ങള്‍ എങ്ങനെ മനുഷ്യശരീരത്തെ ബാധിക്കുന്നു എന്ന പരീക്ഷണം നടത്തും. ഈ പരീക്ഷണം വളരെ നിർണായകമാണ്. പേടകത്തിലെ ജലസംഭരണിയുടെ പ്രവർത്തനവും ഹീറ്റ് ഷീൽഡിന്റെ പ്രവർത്തനവും പരീക്ഷിക്കും. വികിരണങ്ങലിൽനിന്നു സംരക്ഷണം നൽകാൻ തയാറാക്കിയിരിക്കുന്ന സംവിധാനങ്ങളാണിവ. മടക്കയാത്രയിലെ കറക്ഷൻ ബേൺ ആവശ്യമായി വരുന്ന ദിവസം. ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്നതും എട്ടാം ദിവസമാണ്.
»» ഒന്‍പതാം ദിവസം ««
ബഹിരാകാശത്തിൽനിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ദിവസം. ഭൂമിയിൽ ഇറങ്ങുന്പോൾ യാത്രക്കാർക്കുണ്ടാവുന്ന പ്രശ്നങ്ങളെയും മാറ്റങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷിക്കും. അതിനായി പ്രത്യേകം തയാറാക്കിയിരികകുന്ന ‘കംപ്രഷന്‍ വസ്ത്രങ്ങ’ളുടെ പ്രവർത്തനം പരീക്ഷിക്കും. പേടകത്തിനുള്ളിലെ ഉപകരണങ്ങൾക്ക് സ്ഥാനചലനം സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
»» പത്താം ദിവസം ««
വിക്ഷേപണ ദിവസംപോലെതന്ന ഏറ്റവും നിർണായകമായ ദിവസം. ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ദിവസം. മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തിൽ ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കും. ആ സമയം 2,760 ഡിഗ്രി സെല്‍ഷസ് ചൂടിനെയാണു യാത്രാപേടകത്തിനു പ്രതിരോധിക്കേണ്ടത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളമാണ്. ഈ കടുത്ത ചൂടിനെ പ്രതിരോധിച്ച് നിയന്ത്രിത ലാൻഡിംഗ് നടത്തും. പേടകം പസിഫിക് സമുദ്രത്തിനു മുകളിലെത്തുന്പോൾ പാരഷൂട്ടുകൾ നിവരും. മൂന്നു പാരഷൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഇതോടെ വേഗം കുറയുന്ന പേടകം സാന്‍ ഫ്രാന്‍സിസ്കോ തീരത്തിനു സമീപം സമുദ്രത്തില്‍ പതിക്കും. പേടകത്തിനായി കാത്തുനിൽക്കുന്ന യുഎസ് നാവികസേന യാത്രികരെയും പേടകത്തെയും സുരക്ഷിതമായി വീണ്ടെടുത്ത് കരയിലെത്തിക്കും.
International
ഫ്ലോറിഡ: ചന്ദ്രനിലേക്കുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.06നാണ് വിക്ഷേപണം നടന്നത്.
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടിമിസ് 2. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്.
മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ളത്.
ഏകദേശം 22 ലക്ഷം കിലോമീറ്റർ ആർട്ടെമിസ് 2 സംഘം യാത്ര ചെയ്യും. ഓറിയൺ പേടകത്തിലുള്ള പ്രത്യേക ഭക്ഷണമാണ് യാത്രികർ കഴിക്കുക. ആവശ്യത്തിനു വെള്ളവും ഓക്സിജനും പേടകത്തിൽ സംഭരിച്ചിട്ടുണ്ട്. യാത്രികർക്കായി നാല് സ്വകാര്യ അറകളും പൊതുവായി ഒരു ചെറിയ ശുചിമുറിയും പേടകത്തിലുണ്ട്.
രണ്ടു വർഷത്തിനകം ആർട്ടെമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. അന്ന് മനുഷ്യർക്ക് സുരക്ഷിതമായ സഞ്ചാരപാതയും സൗകര്യവും ഒരുക്കുക എന്നതാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം.
Kerala
സുൽത്താൻ ബത്തേരി: വയനാട് വടക്കനാട് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. വള്ളുവാടി വനമേഖലയിൽ രാവിലെ ആറോടെ ദൗത്യ സംഘം ആനയെ കണ്ടെത്തിയിരുന്നു. തുടർന്ന് ആനയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വൈകുന്നേരവും ആനയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വൈകിട്ടോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
ശനിയാഴ്ചയും ദൗത്യം തുടരുമെന്നാണ് വിവരം. സാഹചര്യങ്ങൾ അനുകൂലമായാൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊന്നതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ഉയർന്നിരുന്നു.
തുടര്‍ന്നാണ് കാട്ടാനയെ പിടികൂടാനായി കുങ്കിയാനകളെ അടക്കം എത്തിച്ചുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയ്ക്കുനേരെ മയക്കുവെടി വച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.
Kerala
തൃശൂർ: സംസ്ഥാനത്ത് 15 കിടക്കകൾവരെയുള്ള ആശുപത്രികൾക്കു വിവിധ രജിസ്ട്രേഷൻ നടപടികളിൽ ഇളവ് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തിൽ ആയുഷ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം.
നിലവിൽ മോഡേണ്‍ മെഡിസിൻ വിഭാഗത്തിനു നൽകുന്ന ഈ ആനുകൂല്യം ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാശാഖകൾക്കും ലഭ്യമാക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സണ്‍ ഡോ. ഡി. രാമനാഥൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
International
കേപ് കാനവറല്‍ (യുഎസ്): മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യത്തിനു വീണ്ടും സാങ്കേതിക തടസം. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജില്‍ ഹീലിയം പ്രവഹിക്കുന്നതിലുള്ള തടസമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് നാസ അറിയിച്ചു.
സമാന പ്രശ്നം നേരത്തേയും കണ്ടുപിടിച്ചിരുന്നു. ഇതു പരിഹരിച്ചപ്പോഴാണ് പുതിയ ഇന്ധനച്ചോര്‍ച്ച ശ്രദ്ധയിൽപ്പെട്ടത്. ആവശ്യമെങ്കില്‍ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് ഹാംഗറിലേക്ക് തിരികെ കൊണ്ടുവരുമെന്നും നാസ വ്യക്തമാക്കി.
മാര്‍ച്ച് ആറിന് ആര്‍ട്ടെമിസ് വിക്ഷേപണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇന്ധനച്ചോര്‍ച്ച മാര്‍ച്ചിലെ വിക്ഷേപണത്തെ ബാധിച്ചേക്കാമെന്നും നാസ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിക്കും.
ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, റോഷി അഗസ്റ്റിന്, പി. പ്രസാദ്, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. 25ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
District News
പാലാ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ്, സാനിറ്ററി നാപ്കിന് ഇന്‍സിനറേറ്റർ വിതരണപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജില്‍ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് ചെയര്മാന് അഡ്വ. റെജി സക്കറിയ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു.
വിവിധ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കുടുംബശ്രീ യൂണിറ്റുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 316 സ്കൂളുകളില്‍ സാനിട്ടറി നാപ്കിന് ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. സ്കൂള്‍-കോളജ് വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവർക്ക് 1,80,995 മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്യും.
നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അഞ്ജു ജോസ്, ഷെഫി ജോണ്‍, ജൈന ജയിംസ്, ജ്യോതിലക്ഷ്മി, വിമണ്‍സ് സെല്‍ പ്രസിഡന്റ് അലീന തോമസ്, അസിസ്റ്റന്റ് ഡീന്‍ ശില്പ മാത്യു എന്നിവര്‍ പങ്കെടുത്തു.
Special News
കഴിഞ്ഞ ദിവസം അന്തരിച്ച, സിജെ സന്യാസിനി സമൂഹാംഗം സിസ്റ്റർ ഡമസീന മണ്ണഞ്ചേരിയിലിന്റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കുന്നതാണെന്ന് സഹപ്രവർത്തകർ. ഏഴു പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ നിസ്വാർഥമായി ശുശ്രൂഷ ചെയ്യാൻ കഴിഞ്ഞ മലയാളി സന്യാസിനിമാരിലൊരാളാണ് സിസ്റ്റർ ഡമസീനയെന്ന് സഭാംഗങ്ങൾ ഒാർമിക്കുന്നു. കഴിഞ്ഞ 23നായിരുന്നു സിസ്റ്ററിന്റെ വേർപാട്. സിസ്റ്റർ ഡമസീനയെക്കുറിച്ചു യുപി പ്രയാഗ്രാജിലെ സെന്റ് മേരീസ് കോൺവന്റ് അംഗം സിസ്റ്റർ എം. സുമിത സിജെ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് ഇങ്ങനെ:
ദൈവസ്നേഹം അഗ്നിപോലെയാണ്. അതു സ്വയം അടച്ചുപൂട്ടാൻ അനുവദിക്കില്ല. കാരണം ദൈവത്തെ സ്നേഹിക്കാനും അവിടത്തെ ബഹുമാനം വർധിപ്പിക്കാതിരിക്കാനും കഴിയില്ല. സിസ്റ്റർ ഡമസീന അംഗമായിരുന്ന സിജെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക ദൈവ ദാസി മേരി വാഡിന്റെ വാക്കുകളാണിത്.
ഈ അർഥപൂർണമായ വാക്കുകൾ തന്റെ ജീവിതത്തിലൂടെ അന്വർഥമാക്കാൻ സിസ്റ്റർ ഡമസീനയ്ക്കു സാധിച്ചിരുന്നു. അതിരമ്പുഴ മണ്ണഞ്ചേരിയിൽ പരേതരായ ദേവസ്യയുടെയും മറിയക്കുട്ടിയുടെയും എട്ട് മക്കളിൽ മൂന്നാമതായി 1934 ജൂൺ 14നാണ് സിസ്റ്റർ ജനിച്ചത്. പ്രാർഥയുടെയും കഠിനാധ്വാനത്തിന്റെയും മൂല്യത്തിലും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം നിശബ്ദമായി വളർത്തിയെടുത്തതുമായ കുടുംബത്തിലാണ് സിസ്റ്റർ വളർന്നുവന്നത്.
പ്രേഷിത തീഷ്ണതയാൽ കുഞ്ഞുമനസുകളെ ജ്വലിപ്പിച്ചിരുന്ന ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ പ്രചോദനം സിസ്റ്ററിന്റെ ഉളളിലെ ദൈവവിളിയെ പരിപോഷിപ്പിച്ചിരുന്നു.
1956 ഫെബ്രുവരി രണ്ടിന് സിസ്റ്റർ പാറ്റ്നയിലെ ഐബിഎംവി മിഷനറി സന്യാസിനി സമൂഹത്തിൽ ചേർന്നു.അന്നത്തെ ബിഷപ്പായിരുന്ന ഡോ. വിൽഡർമൂത്തിന്റെ എഴുത്തുമായി ഐബിഎംവിയിലെ രണ്ട് സന്യാസിനിമാർ വന്നപ്പോൾ ഭാഗ്യസ്മരണാർഹനായ മാലിപ്പറന്പിൽ ജോസഫ് അച്ചനാണ് സിസ്റ്ററിനെ പാറ്റ്നയിലേക്കയച്ചത്. 1964 ഫെബ്രുവരി എട്ടിന് സിസ്റ്റർ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചു.
നിസ്വാർഥ സേവനം
അന്നുമുതൽ ഉത്തരേന്ത്യയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിൽ സ്നേഹശുശ്രൂഷയുമായി കടന്നുചെന്നു. ആതുര ശുശ്രൂഷ, സാധുജന പരിപാലനം, രോഗീപരിചരണം എന്നീ മേഖലകളിൽ വ്യാപൃതയായി. നൈനിറ്റാൾ, മുംബൈ, പാറ്റ്ന, കാൺപൂർ, അലഹബാദ് എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷ സജീവമായി. ദിവ്യകാരുണ്യത്തിന്റെ മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കാൻ സിസ്റ്റർ മടിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി നിരന്തരം പ്രാർഥിച്ചിരുന്നു.
അസഖ്യം ജപമാലകൾ ചൊല്ലി ദൈവവിളിക്കായും ലോകസമാധാനത്തിനായും കാഴ്ചവയ്ക്കു ശീലവും ഈ സന്യാസിനിക്ക് ഉണ്ടായിരുന്നു. 2003ൽ ഐബിഎംവി എന്ന പേര് പുനർനാമകരണം ചെയ്ത് സിജെ (കോൺഗ്രഗേഷൻ ഓഫ് ജീസസ് ) എന്ന പേര് സ്വീകരിച്ചു. വരും തലമുറയ്ക്കു ശ്രേഷ്ഠമായ ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ് 70 വർഷത്തെ മിഷൻ ജീവിതത്തിനു ശേഷം സിസ്റ്റർ ദൈവസവിധത്തിലേക്കു യാത്രയായിരിക്കുന്നത്. ധന്യമായ സിസ്റ്റർ ഡമസീനയുടെ ഓർമകൾക്കു മുന്നിൽ ശിരസ് നമിക്കുന്നു.
NRI
എഡിൻബർഗ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ സുപ്രധാന നാഴികക്കല്ലായി ഭദ്രാസന ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ സൗത്ത്വെസ്റ്റ് ബോർഡർ മിഷനിലേക്കുള്ള പാസ്റ്ററൽ സന്ദർശനം.
ഈ സന്ദർശനത്തിന്റെ ഭാഗമായി, ടെക്സസിലെ എഡിൻബർഗിലുള്ള 5411 യൂണിവേഴ്സിറ്റി അവന്യു എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന സൗത്ത്വെസ്റ്റ് ബോർഡർ മിഷൻ സെന്റർ സഭയുടെ മിഷൻ പ്രവർത്തനത്തിനായി ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സമർപ്പിച്ചു.
ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് പുറമെ റവ. ജിജോ എം. ജേക്കബ് (വികാരി, ട്രിനിറ്റി മാർത്തോമ്മാ ചർച്ച്, ഹൂസ്റ്റൺ), റവ. സോനു കെ. വർഗീസ് (വികാരി, സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, ഹൂസ്റ്റൺ & വികാരി, മാർത്തോമ്മാ ചർച്ച്, റയോ ഗ്രാൻഡെ വാലി), റവ. ഡെന്നിസ് ഏബ്രഹാം (വികാരി, ഓസ്റ്റിൻ മാർത്തോമ്മാ ചർച്ച്, ഭദ്രാസന കൗൺസിൽ അംഗം), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), ജേക്കബ് ഇടിച്ചാണ്ടി (മിഷൻ പ്രതിനിധി) എന്നിവരും പങ്കെടുത്തു.
International
കാലിഫോര്‍ണിയ: നാസയുടെ ചാന്ദ്ര പര്യവേക്ഷണമായി ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി കെട്ടിടത്തിൽനിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിലേക്ക് മാറ്റി.
17ന് വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ യാത്ര 12 മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ സഞ്ചരിച്ചതുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന വെറ്റ് ഡ്രെസ് റിഹേഴ്സൽ നടക്കുക.
10 ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. മിഷൻ പൈലറ്റായി നാസയുടെ തന്നെ വിക്ടർ ഗ്ലോവറും മിഷൻ സ്പെഷ്യലിസ്റ്റായി ക്രിസ്റ്റീന കോച്ചുമാണുള്ളണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമൻ.
National
ശ്രീഹരിക്കോട്ട: പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിനുള്ള കൗൺഡൗൺ ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചു. പിഎസ്എല്‍വി-സി 62 ദൗത്യത്തിനായുള്ള കൗൺഡൗണാണ് ഇന്നലെ ആരംഭിച്ചത്.
ഇന്നു രാവിലെ 10:18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
260 ടൺ ഭാരവും വഹിച്ചാണ് പിഎസ്എല്‍വി-സി 62 കുതിച്ചുയരുക.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്‍ഗ്, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള പേലോഡുകളുമായാണ് പിഎസ്എല്‍വിയുടെ യാത്ര.
National
ബംഗളൂരു: പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62 ദൗത്യം പന്ത്രണ്ടിനു നടക്കും.
രാവിലെ 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്‍ഗ്, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള 17 പേലോഡുകളുമായാണ് പിഎസ്എല്‍വിയുടെ യാത്ര.
പൊതുജനങ്ങൾക്കും വിക്ഷേപണം കാണാനുള്ള സൗകര്യം ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്. ഇതിനായി lvg.shar.gov.in എന്ന വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യണം.
District News
പൂപ്പൊലി: വിമുക്തി മിഷൻ സ്റ്റാൾ ജനശ്രദ്ധ നേടുന്നു
അന്പലവയൽ: മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുഷ്പോത്സവ നഗരിയിൽ വിമുക്തി മിഷൻ സ്റ്റാൾ ജനശ്രദ്ധ നേടുന്നു.
"ഉന്നം തെറ്റരുത്, ലഹരി ഏകാഗ്രത നശിപ്പിക്കും' എന്ന അടിക്കുറിപ്പോടെ നടത്തുന്ന മാഗ്നറ്റിക് ഡാർട്ട് മത്സരം, ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ഹോർഡിംഗുകൾ, സ്റ്റിൽ മോഡലുകൾ, അക്രിലിക് ഡെക്കറേഷൻ ബോർഡുകൾ, അടിക്കുറിപ്പ് എഴുത്തുമത്സരം, സെൽഫി പോയിന്റ്, പസിൽ മത്സരം, സിഗ്നേച്ചർ കാന്പയിൻ തുടങ്ങിയവ സ്റ്റാളിനെ ജനകീയമാക്കുകയാണ്.
ഇന്നലെ നടത്തിയ മാഗ്നെറ്റിക് ഡാർട്ട് മത്സരത്തിൽ മീനങ്ങാടി യെൽദോ മോർ ബസേലിയോസ് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.സി. വിത്സൻ വിജയിച്ചു. ഇദ്ദേഹത്തിനുള്ള സമ്മാനം വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ കൈമാറി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)കെ. ഉണ്ണിക്കൃഷ്ണൻ, സംഗീത് സന്തോഷ്, എ.എം. അശ്വജിത്ത്, നമിയ ഹനാൻ, അർച്ചന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
International
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നു. സംഘത്തിലെ നാലുപേരും സുരക്ഷിതരാണ്.
28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തും. തുടർന്ന് ഡ്രാഗണ്‍ പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍.
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില്‍ അറുപതിലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്‍ഒ നിര്‍ദേശിച്ച ഏഴു പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍, ശരീരത്തിന്റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള്‍ മുളപ്പിക്കലും വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നു.