ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യം വിജയം. പത്തുദിവസം നീണ്ട ദൗത്യത്തില്‍ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുമായി ചന്ദ്രനെ വലംവച്ച് യാത്രാപേടകം ഓറിയോണ്‍ സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ വന്നിറങ്ങി.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 5.38ന് പസഫിക് സമുദ്രത്തിലാണ് ഓറിയോണ്‍ പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറില്‍ 40,428.30 കിലോമീറ്ററായിരുന്നു പേടകത്തിന്റെ വേഗം. ഇതു ശബ്ദത്തേക്കാൾ 33 ഇരട്ടിയോളം വരും. ഉയർന്ന വേഗത്തിനൊപ്പം അതു സൃഷ്ടിക്കുന്ന താപവും വളരെ ഉയർന്നതായിരുന്നു.
ഓറിയോണിനു പുറത്തെ താപനില 2,800 ഡിഗ്രി സെൽഷസ് വരെ ഉയർന്നു. അതായത്, സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ചൂടിന്റെ ആധിക്യം മൂലം ചുവന്ന ഒരു തീഗോളമായി ഓറിയോൺ പേടകം മാറിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
പസഫിക് സമുദ്രത്തിൽ ഇറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് (ഇന്ത്യൻ സമയം ഏകദേശം 5.23ന്) പേടകം ഏകദേശം നാലു ലക്ഷം അടി (122 കിലോമീറ്റർ) ഉയരത്തിലെത്തിയപ്പോൾ കനത്ത ചൂടു മൂലം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം ആറു മിനിറ്റോളം ഈ അവസ്ഥ തുടർന്നു. ഏകദേശം രണ്ടു ലക്ഷം അടി ഉയരത്തിലെത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
അപ്പോഴും ചൂടിനു വലിയ കുറവില്ലായിരുന്നു. തുടർന്ന് ചൂടും വേഗവും കുറയ്ക്കുന്നതിനായി കറക്ഷൻ ബേൺ നടത്തി പേടകത്തെ അല്പം ഉയർത്തുകയും സഞ്ചാരപാതയിൽ മാറ്റം വരുത്തുകയും ചെയ്തു. പിന്നീട്, 35000 അടി ഉയരത്തിലെത്തിയപ്പോൾ പേടകത്തിന്റെ വേഗം പരമാവധി കുറയ്ക്കാനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരച്യൂട്ടുകൾ വിടർത്തുകയും ചെയ്തു.
കൂറ്റൻ പാരച്യൂട്ടുകൾ വിടർന്നതോടെ പേടകത്തിന്റെ വേഗം കുറയുകയും (മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) നിയന്ത്രിത ലാൻഡിംഗ് (സ്പ്ലാഷ് ഡൗൺ) നടത്തുകയും ചെയ്തു. പേടകം കടലില്‍ ഇറങ്ങിയ ഉടന്‍തന്നെ യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്ത്ത എന്ന കപ്പലിൽ കാത്തിരുന്ന നാവികസേനാംഗങ്ങൾ പേടകത്തെ സമുദ്രത്തിൽനിന്ന് വീണ്ടെടുത്തു.
യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ
സൂര്യഗ്രഹണം
ബഹിരാകാശത്തുവച്ച് സൂര്യഗ്രഹണം കാണുകയെന്ന അത്യപൂർവ കാഴ്ചയാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർക്കു ലഭിച്ചത്. ചന്ദ്രന് സൂര്യനെ മറയ്ക്കുന്ന അത്യപൂര്‍വ ദൃശ്യം കാമറയിൽ പകർത്താൻ അവർക്കായി. സൂര്യന്റെ കൊറോണ അടുത്തു കാണാനും പകർത്താനും സാധിച്ചു.
ഇരുണ്ട ഭാഗത്തെ ഉല്‍ക്കാ പതനങ്ങള്‍
ചന്ദ്രന്റെ ഇരുണ്ട ഭാഗം കാണാനായതാണ് യാത്രക്കാർക്കു ലഭിച്ച അസുലഭമായ മറ്റൊരനുഭവം. ഇരുണ്ട ഭാഗത്ത് ഓറിയോൺ ഉണ്ടായിരുന്ന 40 മിനിറ്റിൽ ആറുതവണ ഉൽക്കാ പതനമുണ്ടായി. ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടായ പ്രകാശം പലതവണ കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിച്ചു. കൂടാതെ ഭൂമിയിലിരുന്ന് നമ്മൾ ചന്ദ്രന്റെ ഉദയവും അസ്തമയവും കാണുന്നതുപോലെ ഓറിയോൺ പേടകത്തിലെ യാത്രക്കാർ ഭൂമിയുടെ ഉദയവും അസ്തമയവും ചന്ദ്രന്റെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ കണ്ടു.
പുരാതന ലാവാപ്രവാഹങ്ങൾ
ചന്ദ്രനിലെ പുരാതന ലാവാ പ്രവാഹങ്ങളും വലിയ ഗർത്തങ്ങളും ഉപരിതലത്തിലെ കൂറ്റൻ വിള്ളലുകളും യാത്രക്കാർ കണ്ടു.

വരും വര്‍ഷങ്ങളിൽ നടക്കാനിരിക്കുന്ന ദൗത്യങ്ങളിലെ ആദ്യ ചവിട്ടുപടിയാണ് ആർട്ടെമിസ് 2 ദൗത്യം. പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുകവഴി പേടകം മനുഷ്യരെ വഹിച്ചുള്ള ചാന്ദ്രദൗത്യങ്ങള്‍ക്ക് എത്രത്തോളം സജ്ജമാണെന്നും അതിന്റെ പോരായ്മകള്‍ എന്തെല്ലാമാണെന്നും പഠിക്കാനായി.
കൃത്യമായ മാര്‍ഗരേഖ തയാറാക്കാനും സഞ്ചാരികള്‍ സ്വീകരിക്കേണ്ട ആരോഗ്യ മുന്‍കരുതലുകള്‍ ഉറപ്പുവരുത്താനും സാധിച്ചു. നൂതനമായ ആശയവിനിമയ സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചു.
ഭൂമിയില്‍നിന്ന് ഏകദേശം 2,52,756 മൈല്‍ (4,06,600 കിലോമീറ്റര്‍) ദൂരത്തേക്ക് ആര്‍ട്ടെമിസ് 2 ദൗത്യസംഘം യാത്ര ചെയ്തു. ലൂണാര്‍ ഫ്ളൈ ബൈ - ഏകദേശം ഏഴു മണിക്കൂര്‍ നീണ്ടുനിന്നു.
ഏകദേശം അഞ്ചു മണിക്കൂര്‍ നേരം ചാന്ദ്രനിരീക്ഷണം നടത്തി. പേടകത്തിലെ ലൈറ്റുകൾ ഓഫാക്കിയും കാമറകളും നിരീക്ഷണ ഉപകരണങ്ങളും സജ്ജമാക്കിയും മികച്ച രീതിയില്‍ ചന്ദ്രനെ നിരീക്ഷിച്ചു. ശതകോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപപ്പെട്ട ധാരാളം ഗര്‍ത്തങ്ങള്‍ ചന്ദ്രന്റെ ഉപരിതലത്തിൽ നിരീക്ഷിക്കാനായി. സൂര്യപ്രകാശം പതിക്കാത്ത ഇരുണ്ട ഭാഗം കണ്ടു.
ഏകദേശം 380 കോടി വര്‍ഷം പഴക്കമുള്ളതും ഏകദേശം 600 മൈല്‍ വിസ്തൃതിയുള്ളതുമായ ഓറിയന്റല്‍ ബേസിന്, ഏകദേശം 400 മൈല്‍ വീതിയുള്ള മറ്റൊരു കൂറ്റന്‍ ഗര്‍ത്തമായ ഹെര്‍ട്സ്പ്രംഗ് ബേസിന് എന്നിവ പ്രത്യേകം നിരീക്ഷിച്ചു.
ചന്ദ്രോപരിതലത്തില്‍ ഉല്‍ക്കാ ശകലങ്ങള്‍ പതിക്കുന്നതു മൂലമുണ്ടാകുന്ന ചെറിയ സ്ഫോടനങ്ങളും അതു സൃഷ്ടിച്ച പ്രകാശവും നിരീക്ഷിച്ചു. ചന്ദ്രന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്കാന് ഈ നിരീക്ഷണങ്ങളിലൂടെ സാധിച്ചു

ഹൂസ്റ്റൺ: പത്തു ദിവസത്തോളം നീണ്ട ചാന്ദ്രയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ നാല് ബഹിരാകാശ സഞ്ചാരികൾക്കും കടുത്ത ശാരീരിക വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്.
ദീർഘകാലത്തെ പ്രത്യേക വിശ്രമവും വൈദ്യപരിശോധനകളും ഇവർക്ക് അത്യാവശ്യമായി വരുമെന്ന് നാസ അറിയിച്ചു. മാസങ്ങളോളം നീളുന്ന റിക്കവറി പ്രക്രിയയിലൂടെ മാത്രമേ ഇവർക്കു സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കൂ.
ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും പൊരുത്തപ്പെടാൻ സഞ്ചാരികളുടെ ശരീരം സമയമെടുക്കും. ഇതിനായി പ്രത്യേക വ്യായാമമുറകളും ഭക്ഷണക്രമവും നൽകും. സഞ്ചാരികൾ പേടകത്തിൽനിന്ന് പുറത്തുവരുന്നതുമുതൽ അവർക്കു ലഭിക്കേണ്ട പ്രാഥമിക ചികിത്സകളെക്കുറിച്ച് ഡോക്ടർമാരുടെ സംഘം കർശനമായ മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
പേടകത്തിൽനിന്നു പുറത്തുവന്നയുടൻ സഞ്ചാരികളുടെ ഹൃദയമിടിപ്പ്, രക്തസമ്മർദം, കാഴ്ചശക്തി എന്നിവയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ദീർഘകാലം ബഹിരാകാശത്ത് കഴിയുന്നവർക്ക് കാഴ്ച മങ്ങുന്നതായും ബാലൻസ് തെറ്റുന്നതായും മുന്‍പ് കണ്ടെത്തിയിട്ടുണ്ട്.
ചന്ദ്രനിലേക്കു പോയ ഓറിയോൺ പേടകത്തിൽ സഞ്ചാരികൾക്കായി 189 തരം ഭക്ഷണസാധനങ്ങളാണു സൂക്ഷിച്ചിരിക്കുന്നത്. ബഹിരാകാശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് രുചിയോടൊപ്പം തന്നെ പോഷകഗുണത്തിനും മുൻഗണന നൽകിയാണ് ഓരോ വിഭവവും തെരഞ്ഞെടുത്തത്.
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിലെ യാത്രക്കാർ വൈദ്യപരിശോധനകൾക്കുശേഷം കുടുംബാംഗങ്ങളെ കാണും. കമാന്‍ഡര്‍ റീഡ് വൈസ്മാന് രണ്ടു പെൺമക്കളാണുള്ളത്.
അദ്ദേഹത്തിന്റെ ഭാര്യ ആറു വർഷം മുന്‍പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു. ആർട്ടെമിസ് ദൗത്യത്തിനു തയാറാകുന്നതിനു മുന്നോടിയായി അദ്ദേഹം ദൗത്യത്തിനിടെ തനിക്ക് അപകടം സംഭിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന് പെൺമക്കളോട് നിർദേശിച്ചിരുന്നു. താൻ തയാറാക്കിയ വിൽപത്രം എവിടെയാണെന്നും അദ്ദേഹം മക്കളോടു പറഞ്ഞിരുന്നു.
ജെറമി ഹാൻസിന്റെ ഭാര്യയും ബഹിരാകാശയാത്രികയാണ്. ഓറിയോണ്‍ പേടകം സമുദ്രത്തിൽ ഇറങ്ങുന്നതിനുമുന്പ് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ ജെറമിയുടെ നേട്ടത്തെക്കുറിച്ച് ഭാര്യ ഡോ. കാതറിന് സംസാരിച്ചിരുന്നു.
നോര്‍ത്ത് കലിഫോര്‍ണിയയിലെ കർഷക കുടുംബത്തിലാണ് ക്രിസ്റ്റീന കോച്ച് ജനിച്ചത്. ഭർത്താവ് റോബർട്ട്. വിക്ടര്‍ ഗ്ലോവര്‍ ഭാര്യ ഡിയോണ ഗ്ലോവറിനും ജെനസിസ്, മായ, ജോയ, കൊറിന്‍ എന്നീ നാല് പെണ്‍മക്കള്‍ക്കുമൊപ്പം ചേരും.