സ്കലോണി , ഫ്യൂന്റെ
രണ്ടു തന്ത്രജ്ഞന്മാര്; അർജന്റീനയുടെ ലിയോണല്‍ സ്കലോണിയും സ്പെയിനിന്റെ ലൂയിസ് ഡെ ലാ ഫ്യൂന്റെയും. ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഇവരുടെ തന്ത്രങ്ങളുടെ ഫൈനല്‍ ആക്ട് കൂടിയാണത്. ഭൂഗോള കാല്‍പ്പന്ത് ക്ലൈമാക്സിലെ രണ്ട് മാന്ത്രികരുടെ തന്ത്രങ്ങളുടെ ക്ലൈമാക്സ്...
ലിയോണൽ സ്കലോണി
2018ൽ അർജന്റീനയുടെ സഹപരിശീലകൻ. അന്നത്തെ മുഖ്യപരിശീലകൻ ഹോർഹെ ലൂയിസ് സാംപോളി ലോകകപ്പിനുശേഷം വിരമിച്ചപ്പോൾ ഇടക്കാല പരിശീലകനായി. അതേ വർഷം നവംബർ 29ന് സ്ഥിരം പരിശീലകൻ. പിന്നെ ലിയോണൽ സ്കലോണിയെന്ന അർജന്റീന പരിശീലകന് നെടുവീർപ്പിടേണ്ടിവന്നിട്ടില്ല. സ്കലോണിയും മെസിയും അർജന്റീനയും ഒരു ടീമായി.
1978ൽ അർജന്റീനയിലെ സാന്താ ഫേ പ്രവിശ്യയിലെ പുജാറ്റോയിൽ ജനനം. കളിച്ചുവളർന്ന് രാജ്യത്തിനായി ഒരു ലോകകപ്പിലടക്കം ഏഴു മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
2021ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക പിടിച്ചു. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും പോക്കറ്റിലാക്കി. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിനു ശേഷം അർജന്റീന ലോകചാമ്പ്യന്മാരായി. 2024ൽ കോപ്പ അമേരിക്ക കിരീടം നിലനിർത്തി. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ലോകകപ്പിൽ ഫൈനലിൽ. എല്ലാം സ്കലോണിയുടെ തൊപ്പിയിലെ പൊൻതൂവലുകൾ. സ്ഥിരതയുടെ മറുവാക്കായ പരിശീലകൻ.
രാജ്യാന്തര കരിയറിൽ മെസിയും സ്കലോണിയും നിഴലും നിലാവുംപോലെ. ശാന്തതയും എളിമയുമാണ് സ്കലോണിയുടെ മുഖമുദ്ര. എതിരാളിയുടെ ശക്തിക്കനുസരിച്ച് തന്ത്രം മാറ്റാൻ മടിയില്ല. തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയരാവിലേക്ക് ഉറ്റുനോക്കി കാത്തിരിക്കുന്നു.
ലൂയിസ് ഡെ ലാ ഫ്യൂന്റെ
ക്ഷമ, കഠിനാധ്വാനം, പ്രതിബദ്ധത. സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ വിജയരഹസ്യം. തളരാത്ത പോരാളി. ഫ്യൂന്റെയ്ക്ക് എല്ലാം ഒരു കാളപ്പോരിന് സമാനമാണ്. അദ്ദേഹം സ്വയം ഒരു ടോറിനോ (കാളപ്പോരിന്റെ കടുത്ത പ്രണയി) എന്ന് വിശേഷിപ്പിക്കുന്നു. 2010ലെ ജേതാക്കൾ ഏറെ മാറി. അന്ന് ഒരു തത്വശാസ്ത്രത്തിന്റെ വിജയമായിരുന്നു. ഇന്ന് തന്ത്രപരമായ വഴക്കത്തിന്റെ ഫലവും. സാഹചര്യങ്ങൾക്കനുസരിച്ച് അദ്ദേഹം മെഴുകിലെന്നപോലെ തന്ത്രങ്ങൾ രൂപപ്പെടുത്തി.
2015ൽ അണ്ടർ-19 യൂറോ കപ്പ് നേടിയ ഇലവനിൽ റോഡ്രി, ഉനായ് സിമോൺ, മെറിനോ എന്നിവരുണ്ടായിരുന്നു. നാലു വർഷത്തിനുശേഷം ഫാബിയൻ റൂയിസ്, ഓൾമോ, ഒയർസബാൽ എന്നിവർ അണിനിരന്ന ഒരു ടീമിനെ നയിച്ച് അണ്ടർ-21 യൂറോ കപ്പും സ്വന്തമാക്കി. ഫെരാൻ ടോറസ്, പെഡ്രി, മാർക്ക് കുക്കറെയ്യ എന്നിവരെയെല്ലാം അണ്ടർ-19 അല്ലെങ്കിൽ അണ്ടർ-21 തലങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ ഓരോ കുതിപ്പും കിതപ്പും അദ്ദേഹം ഹൃദയത്തിൽ കൊണ്ടറിയും. സ്നേഹനിധിയായ പിതാവിന്റെ ചിത്രമാണ് കളിക്കാരുടെ മനസിൽ.
ഹാരോയിൽ ജനിച്ച ഫ്യൂന്റെ അത്ലറ്റിക് ബിൽബാവോ, സെവിയ്യ, അലാവെസ് എന്നീ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളുടെ പ്രതിരോധനിരയിൽ കളിച്ചിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ-21, അണ്ടർ-23 ടീമുകളെയും പ്രതിനിധീകരിച്ചു.
Tags : FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights Argentina Spain