ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾ
ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമയ്ക്ക് പൊൻതിളക്കം. ഭ്രമയുഗത്തിലെ അവിസ്മരണീയ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. ചന്ദു ചാമ്പ്യൻ എന്ന ഹിന്ദി ചിത്രത്തിലെ പ്രധാന നടൻ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവച്ചു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാം തവണയാണ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ആർട്ടിക്കിൾ 370 എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതമാണ് മികച്ച നടി. മികച്ച സിനിമയ്ക്കുള്ള അവാർഡും ആർട്ടിക്കിൾ 370 നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം തമിഴ് നടൻ ധനുഷിന് ലഭിച്ചു.
"അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ "അങ്ങ് വാന കോണില് 'എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയായി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്ക്കാരം ഭ്രമയുഗത്തിലൂടെ ഷഹനാദ് ജലാൽ നേടി. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത "ഫെമിനിച്ചി ഫാത്തിമ’യാണ് മലയാളത്തിലെ മികച്ച സിനിമ. മികച്ച നടൻ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇത്തവണ ലഭിച്ചത്.
തമിഴ് ചിത്രം"അമരൻ'സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ഈ സിനിമയിലൂടെ ആർ. കലൈവണ്ണൻ സ്വന്തമാക്കി. മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ഭാൻഗാറിനും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് രാം-നമിക്കും ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള അവാർഡ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം സംവിധാനം ചെയ്ത രൺദീപ് ഹൂഡ കരസ്ഥമാക്കി. 2024ൽ സെൻസർ ചെയ്ത ചിത്രങ്ങൾ പരിഗണിച്ച് ജൂറി അധ്യക്ഷൻ ജയരാജാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Tags : bhramanadanam NationalAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews