പാർലമെന്റ്
ന്യൂഡല്‍ഹി: ഉദ്ധവ് താക്കറെയുടെ ശിവേസനയില്‍ (യുബിടി) നിന്ന് കൂറുമാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്ന ആറ് എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും നാളെ തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ അനുമതി നല്കി.
താക്കറെയുടെ ശിവസേനയിലുണ്ടായിരുന്ന ഒമ്പതില്‍ ആറു പേരുടെ ലയനം സ്പീക്കര്‍ അംഗീകരിച്ചതോടെ ലോക്സഭയില്‍ എഴ് എംപിമാരുണ്ടായിരുന്ന ഷിന്‍ഡെ പക്ഷത്തിന്റെ അംഗബലം 13 ആയി ഉയര്‍ന്നു. താക്കറെ പക്ഷത്ത് ഇനി മൂന്ന് എംപിമാര്‍ മാത്രം. സ്പീക്കറുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ അന്തഃസത്തയ്ക്കെതിരാണെന്ന പരാതിയുമായി താക്കറെ പക്ഷം കോടതിയെ സമീപിക്കും.
2022ല്‍ ശിവസേന പിളര്‍ന്നതുമുതല്‍ നേതൃത്വം, സംഘടനാപരമായ നിയന്ത്രണം, തെരഞ്ഞെടുപ്പു ചിഹ്നം എന്നിവയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ രാഷ്ട്രീയവും നിയമപരവുമായ തര്‍ക്കങ്ങളില്‍ ബിജെപിയോടൊപ്പമുള്ള ഷിന്‍ഡെ പക്ഷത്തിന് അനുകൂലമാണു തീരുമാനങ്ങള്‍. വിമത എംപിമാരുടെ ലയനം ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചതോടെ താക്കറെയുടെ ശിവസേന യുബിടി കൂടുതല്‍ പ്രതിസന്ധിയിലാകും.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) ചേര്‍ന്ന 20 എംപിമാര്‍ക്ക് നാളെ മുതല്‍ ലോക്സഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിച്ചു. ത്രിപുരയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍സിപിഐ പാര്‍ട്ടിയുടെ പേരിലാണു ബിജെപിയുടെ സഹായത്തോടെ ഭൂരിപക്ഷം എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.
ലോക്സഭയില്‍ എന്‍ഡിഎ പക്ഷത്ത് ഇപ്പോള്‍ 318 എംപിമാരുണ്ട്. ഭരണഘടനാ ഭേദഗതികള്‍ പാസാക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 363 എംപിമാരുടെ പിന്തുണ വേണം. 45 എംപിമാരുടെ കുറവ്.
ലോക്സഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 240 എംപിമാരാണുള്ളത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് നൂറും സമാജ്വാദി പാര്‍ട്ടിക്ക് 37 എംപിമാരുമുണ്ട്.
Tags : ShivSena: Speaker accepts defection Om Birla Trinamool Parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews