ഹർജിത് സിംഗ് ഗ്രെവാൾ, ഗ്ലെൻ ഇ സൂസ ടിക്ലൊ
ന്യൂഡൽഹി: ഒന്നര വർഷമായി ഒഴിഞ്ഞുകിടന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം നികത്തി കേന്ദ്രസർക്കാർ. പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു.
ആറു വർഷമായി ക്രൈസ്തവ പ്രതിനിധി ഇല്ലാതിരുന്ന കമ്മീഷനിൽ ഗോവയിലെ മുൻ ബിജെപി എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലൊയെയും നിയമിച്ചു. നിലവിൽ കമ്മീഷനിലെ അംഗമായ ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്മാന് ഡോ. മുനവാരി ബീഗത്തെ കമ്മീഷന്റെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.
പുതിയ നിയമനങ്ങളോടെ കമ്മീഷനിൽ അധ്യക്ഷനുൾപ്പെടെ നാല് അംഗങ്ങളായി. 2020ൽ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാനം ഒഴിഞ്ഞശേഷം കമ്മീഷനിലെ ക്രിസ്ത്യൻ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. കമ്മീഷനിൽ ഇനിയും മൂന്ന് അംഗങ്ങളുടെ ഒഴിവ് നികത്താനുണ്ട്.
സിക്ക് സമുദായത്തിൽനിന്നുള്ള ഇക്ബാൽ സിംഗ് ലാൽപുര 2025 ഏപ്രിലിലാണ് കമ്മീഷന്റെ അധ്യക്ഷപദവി ഒഴിഞ്ഞത്. ഇതിനുശേഷം ആകെയുള്ള ഏഴ് ഒഴിവുകളിലേയ്ക്കും നിയമനം നടത്തിയിരുന്നില്ല. തുടർന്ന് ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെ മുസ്ലിം, പാഴ്സി വിഭാഗത്തിൽനിന്നുള്ള രണ്ടു പ്രതിനിധികളെ കഴിഞ്ഞ മാർച്ചിൽ നിയമിച്ചിരുന്നു. സിക്ക് വിഭാഗത്തിൽനിന്നുള്ള ഒരാളെ തുടർച്ചയായി രണ്ടാം തവണയാണ് അധ്യക്ഷസ്ഥാനത്തേക്കു നിയമിക്കുന്നത്.
Tags : National Minorities Commission chairman Represents Christians Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews