National
ന്യൂഡൽഹി: ഇന്ത്യയുടെ പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂണ്‍ ജോഷിയെ നിയമിച്ചു.
ഡിസംബറിൽ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചതിനെത്തുടർന്ന് പ്രസാർ ഭാരതിയുടെ ചെയർമാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ ഡയറക്ടറായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ അശുതോഷ് ഗോവാരിക്കറെ നിയമിച്ചതിനു പിന്നാലെയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസൂണ്‍ ജോഷിയെ പ്രസാർ ഭാരതി ചെയർമാനായി നിയമിക്കുന്നത്.
Movies
ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.
കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ബിജെപി പ്രവർത്തകനാണ് കൃഷ്ണകുമാർ.
2021-ൽ കൃഷ്ണകുമാർ ബിജെപിയിൽ ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു. രണ്ടിടത്തും വിജയിക്കാൻ സാധിച്ചില്ല.
ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിൽ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്.1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു.
National
ന്യൂഡൽഹി: നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി സിനിമാ താരം കൃഷ്ണകുമാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി.
എൻഎഫ്ഡിസിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻഎഫ്ഡിസി. നിലവിൽ ബിജെപി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യോമ പാത അടച്ച സാഹചര്യത്തിലുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ ആരായാനായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാതി, കുവൈറ്റ് എയർവേയ്സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽമോഹ്സൻ എസ്. അൽഫഗാനുമായി ചർച്ച നടത്തി.
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് സൗകര്യമൊരുക്കുന്നതിനായി കുവൈറ്റ് എയർവേയ്സ് വിമാന സർവീസുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് എംബസിയുടെ ഏറ്റവും വലിയ മുൻഗണനയെന്ന് സ്ഥാനപതി ആവർത്തിച്ചു.
Business
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്മാന് അതനു ചക്രവര്‍ത്തി രാജിവച്ചു. കുറച്ചു വര്‍ഷങ്ങളായി ബാങ്കിന്റെ നയങ്ങളോട് തനിക്കു യോജിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അതാനു ചക്രവര്‍ത്തി രാജി പ്രഖ്യാപിച്ചത്.
അതനുവിന്റെ രാജിക്കു പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ എട്ടു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തി. കെകി മിസ്ത്രിയെ ആര്‍ബിഐ ഇടക്കാല ചെയര്‍മാനായി നിയമിച്ചു. മുമ്പ് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്നു മാസത്തേക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കുകയായിരുന്നു.
ചക്രവർത്തിയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില ഏകദേശം ഒന്‍പത് ശതമാനം വരെ ഇടിഞ്ഞു. കോവിഡ് കാലത്തിനുശേഷം ബാങ്ക് നേരിട്ട ഏറ്റവും വലിയ ഇടിവായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിക്ഷേപകരുടെ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ സന്പത്താണ് നഷ്ടമായത്.
അഞ്ചു വര്‍ഷം മുമ്പാണ് അതനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ചില കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്നു വ്യക്തമാക്കിയ അദ്ദേഹം പ്രശ്നങ്ങള്‍ എന്താണെന്നു വ്യക്തമാക്കിയില്ല. അതനു ചക്രവര്‍ത്തി ചെയര്‍മാനായിരുന്ന കാലത്താണ് ബാങ്ക് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ലയിച്ചത്. അദ്ദേഹത്തിന്റെ കാലത്താണ് ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്ക് ആയതും.
ചക്രവര്‍ത്തി തന്റെ ഭരണകാലത്ത് ബാങ്കിനു നല്കിയ സംഭാവനകളെ ഡയറക്ടര്‍ ബോര്‍ഡ് അഭിനന്ദിച്ചു. ഭാവി ജീവിതത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നതായി അതാനു ചക്രവര്‍ത്തിയുടെ രാജിയില്‍ ബാങ്ക് പ്രതികരിച്ചു.
ബാങ്കിന്റെ ഉയര്‍ന്ന തലപ്പത്തുണ്ടായ ഈ മാറ്റം സാധാരണക്കാരായ ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ നിലവില്‍ യാതൊരു ഭീഷണിയുമില്ല. ചുരുക്കത്തില്‍, ബാങ്കിന്റെ പ്രവര്ത്തനരീതികളിലുള്ള അതൃപ്തി പരസ്യമാക്കി ചെയര്മാന് സ്ഥാനം ഒഴിഞ്ഞതു ബാങ്കിന്റെ വിശ്വാസ്യതയെ നിക്ഷേപകര്‍ക്കിടയില്‍ ചെറുതായി ബാധിച്ചിട്ടുണ്ട്. അതേസമയം, മാനേജ്മെന്റ് തലത്തിലെ മാറ്റം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
ചക്രവര്‍ത്തിയുടെ രാജിയെ തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ യുഎസ്-ലിസ്റ്റ് ചെയ്ത ഓഹരികള്‍ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യന്‍ വിപണികളില്‍, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ നിലവില്‍ 5.32 ശതമാനം ഇടിഞ്ഞു. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി എത്തിയത്. ക്ലോസിംഗിൽ അഞ്ചു ശതമാനത്തിലെത്തി.
Kerala
കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) കേരളയുടെ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്ലെൻറോക്ക് റബർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോസഫ് മൈക്കിൾ കള്ളിവയലിലാണു ചെയർമാൻ.
വൈസ് ചെയർമാനായി ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ (ആർപിഎസ്ജി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ സന്തോഷ് കുമാറിനെയും തെരഞ്ഞെടുത്തു.
കേരളത്തിൽ കൂടുതൽ സാമ്പത്തിക വളർച്ച, വ്യവസായ സഹകരണം, സുസ്ഥിരമായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
Kerala
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ രാജി സമർപ്പിച്ചു.
കാലാവധി പൂർത്തീകരിക്കാൻ ഒരാഴ്ച ശേഷിക്കേയാണു രാജി. മുൻ എംഎൽഎ എ.വി. ഗോപിനാഥ് പുതിയ ചെയർമാനായി ചുമതലയേൽക്കും.
അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോണ്‍ഗ്രസിൽനിന്നു രാജിവച്ച് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരത്തെടുപ്പിൽ ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണ് എ.വി. ഗോപിനാഥ്.
പാലക്കാട് ഡിസിസി പ്രസിഡന്റായിരുന്നു. എ.വി. ഗോപിനാഥിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഉടൻ ഇറങ്ങും. ശനിയാഴ്ചയോടെ പുതിയ ചെയർമാൻ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. സിപിഐയുടെ ഒരു വനിത അംഗവും ചുമതലയേൽക്കും.
National
ബംഗളൂരു: ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു.
ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME) മനേജ്മെന്റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്റെ "ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്" അവാർഡ് (2017), ദീപിക ദിനപത്രത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്റ്, XIME ), പരേതയായ മരിയ ഫിലിപ്.
Kerala
തിരുവനന്തപുരം: എം.കെ.സക്കീറിനെ വീണ്ടും അധ്യക്ഷനാക്കി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായ മുക്കം ഉമർ ഫൈസിയെ മുത്തവല്ലി പ്രതിനിധിയായി വഖഫ് ബോർഡിൽ ഉൾപ്പെടുത്തി. സമസ്ത ഇ.കെ. വിഭാഗത്തിലെ സിപിഎമ്മിനെ അനുകൂലിക്കുന്ന നേതാവാണ് മുക്കം ഉമർ ഫൈസി.
നേരത്തെ മുത്തവല്ലി വിഭാഗം പ്രതിനിധി തെരഞ്ഞെടുപ്പിലൂടെയാണ് എത്തിയിരുന്നത്. നിയമഭേദഗതി വന്നതോടെയാണ് എല്ലാ പ്രതിനിധികളേയും സർക്കാരിനു നാമനിർദേശം ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടായത്.
മുൻ പിഎസ്സി ചെയർമാനും ഇപ്പോൾ കാലാവധി കഴിഞ്ഞ വഫഫ് ബോർഡ് അധ്യക്ഷനുമാണ് എം.കെ. സക്കീർ. മലപ്പുറം പെരുന്പടപ്പ് സ്വദേശിയാണ്.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വച്ചോളും എന്നും ജോസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസിന്റെ പ്രതികരണം.
'ഇന്നത്തെ യോഗത്തിൽ മുന്നണി മാറ്റമൊന്നും ചർച്ചയാകില്ല. അജൻഡയിൽ ഇല്ലാത്ത വിഷയമാണത്. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. എൽഡിഫിന്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യും.'-ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നേരത്തെ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്മാൻ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
Kerala
കൊല്ലം: കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിലിന്റെ പുതിയ ചെയർമാനായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയെ തെരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡെപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറിൽ തോമസ് തയ്യിലും തെരഞ്ഞെടുക്കപ്പെട്ടു.
നിബു ജേക്കബ് വർക്കി, അഡ്വ. ആൻസൽ കൊമാറ്റ് എന്നിവരാണു ജോയിന്റ് സെക്രട്ടറിമാർ. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാനായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നയിച്ച പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ബിഷപ് റവ. ജോസ് ജോർജ് സ്വാഗതം പറഞ്ഞു.
ചുമതലയൊഴിയുന്ന ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജനറൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് , ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നന്ദി അർപ്പിച്ചു.
Business
ന്യൂഡൽഹി: മകന്റെ മരണത്തെ തുടർന്ന് തന്റെ സന്പത്തിന്റെ 75 ശതമാനം ദാനം ചെയ്യുമെന്ന് ഇന്ത്യയിലെ ശതകോടീശ്വരനും വ്യവസായിയുമായ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ ആഗ്രഹപ്രകാരം സമൂഹത്തിന്റെ പുരോഗതിക്കാണ് താൻ ഈ കാര്യം ചെയ്യുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അനിൽ അഗർവാൾ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലിരിക്കേയാണ് അഗ്നിവേശ് ഹൃദയാഘാതംമൂലം ബുധനാഴ്ച മരിച്ചത്. രാജ്യത്ത് ഒരു കുട്ടിയും പട്ടിണി കിടക്കരുത്, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം, സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കണം തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് തന്റെ സ്വത്തിന്റെ മുക്കാൽ ഭാഗവും നീക്കിവയ്ക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അഗ്നിവേശിന് നൽകിയ വാഗ്ദാനം നിറവേറ്റുമെന്നും ഇനിയുള്ള കാലം ലളിത ജീവിതം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേദാന്ത ഗ്രൂപ്പിലെ ആയിരക്കണക്കിന് ജീവനക്കാരെ സ്വന്തം മക്കളെപ്പോലെ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖനനം, ഊർജം തുടങ്ങി പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന കന്പനിയാണ് വേദാന്ത ഗ്രൂപ്പ്. എണ്ണ, വാതകം, സിങ്ക്, ലെഡ്, വെള്ളി, ചെന്പ്, ഇരുന്പയിര്, ഉരുക്ക്, അലുമിനിയം, വൈദ്യുതി മേഖലകളിലും കന്പനി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ, ലൈബീരിയ, സാംബിയ, യുഎഇ, കൊറിയ, തായ്വാൻ, ജപ്പാൻ എന്നിവിടങ്ങളിൽ വേദാന്ത പ്രവർത്തിക്കുന്നു. അനിൽ അഗർവാളിന് ഏകദേശം 3.66 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്.
Kerala
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി യുഡിഎഫിലെ ടോമി കുരുവിള പുളിമാൻതുണ്ടം (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ ടോമി കുരുവിളക്ക് 21ഉം ബിജെപിയിലെ വേണുഗോപാലൻ നായർക്ക് ഏഴും എൽഡിഎഫിലെ ഇ.എസ്. ബിജുവിന് (സിപിഎം) ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ടുകൾ അസാധുവായി.
Kerala
ചങ്ങനാശേരി: മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫിലെ കോണ്‍സംഗം ജോമി ജോസഫ് കാവലം ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം അംഗം പി.എ. നസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി അംഗം എന്‍.പി. കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു. ജോമി ജോസഫിനു 16ഉം പി.എ. നസീറിന് ഒമ്പതും എന്‍.പി. കൃഷ്ണകുമാറിന് എട്ടു വോട്ടുകളും ലഭിച്ചു.
സ്വതന്ത്രരായ ചാള്‍സ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.
ജോമി ജോസഫ് നഗരസഭയുടെ നാല് അരമനവാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. സ്വതന്ത്രരുള്‍പ്പെടെ യുഡിഎഫിന് 16, എല്‍ ഡി എഫിന് ഒമ്പത്, എന്‍ ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.
ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇതേ നിലയിലാണെങ്കില്‍ യുഡിഎഫിലെ കോണ്‍ഗ്രസംഗം നെജിയ നൗഷാദ് വൈസ് ചെയര്‍പേഴ്സണാകും.
Kerala
കോട്ടയം: കോട്ടയം നഗരസഭയുടെ 41-ാമത് അധ്യക്ഷനായി യുഡിഎഫിലെ എം.പി. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 32 കൗണ്‍സിലര്‍മാരുടെ പിന്തുണയിലാണ് സന്തോഷ് ചെയര്‍മാനായി വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും സി.എന്‍. സത്യനേശനും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ടി.എന്‍. ഹരികുമാറുമാണ് ചെയര്മാന് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
കാഞ്ഞിരം വാര്‍ഡില്‍ നിന്നും മത്സരിച്ച യുഡിഎഫിലെ സനില്‍ കാണക്കാലില്‍ ആശുപത്രിയില്‍ നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി. നഗരസഭയിലെ 39-ാം വാര്‍ഡില്‍ നിന്നും 509 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സന്തോഷ് കുമാര്‍ ആറാം തവണയാണ് കൗണ്‍സിലറാകുന്നത്.
ആദ്യത്തെ രണ്ടര വര്‍ഷം സന്തോഷ്കുമാറും തുടര്‍ന്നു ഒന്നര വര്‍ഷം കോണ്‍ഗ്രസ് നേതാവ് ടി.സി. റോയ്യും പീന്നിടുള്ള ഒരു വര്‍ഷം കോണ്‍ഗ്രസിലെ ടോം കോര അഞ്ചേരിലും ചെയര്മാന്മാരാകും.
വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു നടക്കും. കോണ്‍ഗ്രസിലെ ഷീബ പുന്നന്‍, അനുഷ കൃഷ്ണന്, സാലി മാത്യു എന്നിവര്‍ വൈസ് ചെയര്മാന് പദവി പങ്കിടും. യുഡിഎഫ് - 32, എല്‍ഡിഎഫ് - 15, എന്‍ഡിഎ - ആറ് എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.
Kerala
കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന് ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.
ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്സിന്റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന് മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.
എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.
എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.
Business
കൊച്ചി: സതേൺ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി - കേരള ചാപ്റ്റർ (സിക്കി) ചെയർമാനായി ഡോ. തോമസ് നെച്ചുപാടത്തെയും മാത്യു ചെറിയാൻ, അഖിൽ ആഷിഖ് എന്നിവരെ കോ ചെയറായും തെരഞ്ഞെടുത്തു. രാജേഷ് നായരാണു ട്രഷറർ.
Kerala
കോട്ടയം: പൂമാനം പൂത്തുലഞ്ഞു... വോട്ടെല്ലാം യുഡിഎഫിനായി... പാട്ടുപാടി വോട്ടര്‍മാരുടെ മനസ് കീഴടക്കുകയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. രാഷ്ട്രീയത്തിനൊപ്പം സംഗീതവും കൃഷിയും ഒക്കെയായി ജീവിക്കുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.ജെ. ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ വേറിട്ട വഴിയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം പാട്ടുപാടിയാണ് ജോസഫ് വോട്ടു തേടുന്നത്. ഈണം സന്ധ്യ എന്ന പേരിലാണ് ജോസഫും മകന് അപു ജോസഫും പ്രചാരണവേദികളില്‍ സംഗീത സായാഹ്നവുമായി എത്തുന്നത്.
തിങ്കളാഴ്ച കോട്ടയം അതിരമ്പുഴയില്‍ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ഥി ജയ്സണ്‍ ജോസഫിന്റെ പ്രചരണാര്‍ഥം അതിരമ്പുഴയില്‍ നടന്ന ഈണം സന്ധ്യ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു വ്യത്യസ്തമായി പാട്ടും വര്‍ത്തമാനവുമായി ജോസഫ് വോട്ടർമാരെ ആകർഷിച്ചു.
പൂമാനം പൂത്തുലഞ്ഞു, പൂവള്ളി കുടിലിലേതേ, പാടാം നമുക്ക് പാടാം വീണ്ടുമൊരു പ്രേമഗാനം എന്നീ ഗാനങ്ങളാണ് ജോസഫ് പാടിയത്. ഉല്ലാസ പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ, മേരി സപ്നോകീ റാണി കബ് ആയേഗീ തൂ എന്നീ പാട്ടുകള്‍ അപുവും ആലപിച്ചു.
പി.ജെ. ജോസഫിന്റെ മകനും കേരള കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്ററുമായ അപു ജോണ്‍ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
വയനാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാഹുല്‍ വന്നല്ലോ, വയനാട്ടില്‍ വന്നല്ലോ എന്ന ഗാനം ആലപിച്ച് പി.ജെ അന്നും പ്രചാരണത്തില്‍ താരമായിരുന്നു.
ഇത്തവണയും യുഡിഎഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഗ്ലാമര്‍ പ്രചാരകനായി പി.ജെ മാറിയിരിക്കുകയാണ്. കോട്ടയത്തിനു പുറമേ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നയിടങ്ങളിലും നിരവധി വേദികളിലാണ് ഈണം സന്ധ്യ സംഗീത സായാഹ്നം അരങ്ങേറുന്നത്.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്തേക്കുള്ള പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും. ഹരിപ്പാട് മുൻ എംഎൽഎ ടി.കെ. ദേവകുമാറിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവർ നേരത്തെ തന്നെ ചർച്ചയിലുണ്ടായിരുന്നു.
നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. ബോർഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.
എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന ഹർജിയിൽ കക്ഷിചേരുന്ന കാര്യവും സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും.
Kerala
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാന കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊല്ലം കൊട്ടാരക്കര സ്വദേശി ജി. രതികുമാർ എന്നിവരെ അംഗങ്ങളായും നിയമിച്ച് കമ്മീഷൻ പുനഃസംഘടിപ്പിച്ചു.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ മുനമ്പം ഭൂമി പ്രശ്നം പഠിക്കുന്നതിന് അടക്കമുള്ള വിവിധ കമ്മീഷനുകളുടെ അധ്യക്ഷനായിരുന്നു.
കോണ്‍ഗ്രസിൽ നിന്ന് സിപിഎമ്മിൽ എത്തിയ ജി. രതികുമാർ നിലവിൽ കർഷകസംഘം സംസ്ഥാന സമിതിയംഗമാണ്. കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ഉന്നതാധികാര സമിതി അംഗമാണ് സെബാസ്റ്റ്യൻ ചൂണ്ടൽ.
Kerala
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഒസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സി. അജോയ് ആണ് സെക്രട്ടറി.
സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്, ശ്യാം പുഷ്കരന്, അമല്‍ നീരദ്, സാജു നവോദയ, എന്‍. അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.
വൈസ് ചെയര്‍മാനായിരുന്ന നടന് പ്രേംകുമാറാണ് സംവിധായകന് രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചത്.