ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യം വിജയം. പത്തുദിവസം നീണ്ട ദൗത്യത്തില്‍ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുമായി ചന്ദ്രനെ വലംവച്ച് യാത്രാപേടകം ഓറിയോണ്‍ സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ വന്നിറങ്ങി.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 5.38ന് പസഫിക് സമുദ്രത്തിലാണ് ഓറിയോണ്‍ പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറില്‍ 40,428.30 കിലോമീറ്ററായിരുന്നു പേടകത്തിന്റെ വേഗം. ഇതു ശബ്ദത്തേക്കാൾ 33 ഇരട്ടിയോളം വരും. ഉയർന്ന വേഗത്തിനൊപ്പം അതു സൃഷ്ടിക്കുന്ന താപവും വളരെ ഉയർന്നതായിരുന്നു.
ഓറിയോണിനു പുറത്തെ താപനില 2,800 ഡിഗ്രി സെൽഷസ് വരെ ഉയർന്നു. അതായത്, സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ചൂടിന്റെ ആധിക്യം മൂലം ചുവന്ന ഒരു തീഗോളമായി ഓറിയോൺ പേടകം മാറിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
പസഫിക് സമുദ്രത്തിൽ ഇറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് (ഇന്ത്യൻ സമയം ഏകദേശം 5.23ന്) പേടകം ഏകദേശം നാലു ലക്ഷം അടി (122 കിലോമീറ്റർ) ഉയരത്തിലെത്തിയപ്പോൾ കനത്ത ചൂടു മൂലം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം ആറു മിനിറ്റോളം ഈ അവസ്ഥ തുടർന്നു. ഏകദേശം രണ്ടു ലക്ഷം അടി ഉയരത്തിലെത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
അപ്പോഴും ചൂടിനു വലിയ കുറവില്ലായിരുന്നു. തുടർന്ന് ചൂടും വേഗവും കുറയ്ക്കുന്നതിനായി കറക്ഷൻ ബേൺ നടത്തി പേടകത്തെ അല്പം ഉയർത്തുകയും സഞ്ചാരപാതയിൽ മാറ്റം വരുത്തുകയും ചെയ്തു. പിന്നീട്, 35000 അടി ഉയരത്തിലെത്തിയപ്പോൾ പേടകത്തിന്റെ വേഗം പരമാവധി കുറയ്ക്കാനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരച്യൂട്ടുകൾ വിടർത്തുകയും ചെയ്തു.
കൂറ്റൻ പാരച്യൂട്ടുകൾ വിടർന്നതോടെ പേടകത്തിന്റെ വേഗം കുറയുകയും (മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) നിയന്ത്രിത ലാൻഡിംഗ് (സ്പ്ലാഷ് ഡൗൺ) നടത്തുകയും ചെയ്തു. പേടകം കടലില്‍ ഇറങ്ങിയ ഉടന്‍തന്നെ യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്ത്ത എന്ന കപ്പലിൽ കാത്തിരുന്ന നാവികസേനാംഗങ്ങൾ പേടകത്തെ സമുദ്രത്തിൽനിന്ന് വീണ്ടെടുത്തു.
യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ
സൂര്യഗ്രഹണം
ബഹിരാകാശത്തുവച്ച് സൂര്യഗ്രഹണം കാണുകയെന്ന അത്യപൂർവ കാഴ്ചയാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർക്കു ലഭിച്ചത്. ചന്ദ്രന് സൂര്യനെ മറയ്ക്കുന്ന അത്യപൂര്‍വ ദൃശ്യം കാമറയിൽ പകർത്താൻ അവർക്കായി. സൂര്യന്റെ കൊറോണ അടുത്തു കാണാനും പകർത്താനും സാധിച്ചു.
ഇരുണ്ട ഭാഗത്തെ ഉല്‍ക്കാ പതനങ്ങള്‍
ചന്ദ്രന്റെ ഇരുണ്ട ഭാഗം കാണാനായതാണ് യാത്രക്കാർക്കു ലഭിച്ച അസുലഭമായ മറ്റൊരനുഭവം. ഇരുണ്ട ഭാഗത്ത് ഓറിയോൺ ഉണ്ടായിരുന്ന 40 മിനിറ്റിൽ ആറുതവണ ഉൽക്കാ പതനമുണ്ടായി. ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടായ പ്രകാശം പലതവണ കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിച്ചു. കൂടാതെ ഭൂമിയിലിരുന്ന് നമ്മൾ ചന്ദ്രന്റെ ഉദയവും അസ്തമയവും കാണുന്നതുപോലെ ഓറിയോൺ പേടകത്തിലെ യാത്രക്കാർ ഭൂമിയുടെ ഉദയവും അസ്തമയവും ചന്ദ്രന്റെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ കണ്ടു.
പുരാതന ലാവാപ്രവാഹങ്ങൾ
ചന്ദ്രനിലെ പുരാതന ലാവാ പ്രവാഹങ്ങളും വലിയ ഗർത്തങ്ങളും ഉപരിതലത്തിലെ കൂറ്റൻ വിള്ളലുകളും യാത്രക്കാർ കണ്ടു.